ദേശീയപുരസ്കാരം നിരസിച്ചതിൽ വിഷമമില്ലെന്ന് നടൻ ഫഹദ് ഫാസിൽ. അവാർഡ് കിട്ടിയില്ലായിരുന്നെങ്കിലും വിഷമമില്ലായിരുന്നു. പ്രമുഖ പത്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഫഹദിന്റെ പ്രതികരണം.
”പ്രസിഡന്റിന്റെ കയ്യിൽ നിന്ന് അവാർഡ് വാങ്ങാനാണ് പോയത്. അവിടെച്ചെന്നപ്പോഴാണ് പറഞ്ഞത് വേറാരോ ആണ് അവാർഡ് തരുന്നതെന്ന്. അപ്പോ അടുത്ത ഫ്ലൈറ്റിന് ഞാൻ ഇങ്ങോട്ടു പോന്നു.” ഷൂട്ടിങ് നിർത്തിവെച്ചാണ് അവാർഡ് വാങ്ങാൻ പോയത്. ശേഖർ കപൂർ സർ വിളിച്ചിരുന്നു. അഭിനന്ദനമറിയിക്കാനാണ് വിളിച്ചത്. വേറാരും വിളിച്ചില്ല”, ഫഹദ് പറഞ്ഞു.
സിനിമകളുടെ എണ്ണം കുറയാൻ കാരണം താൻ സെലക്ടീവ് ആയതല്ലെന്ന് ഫഹദ് പറയുന്നു. ”ഞാൻ സെലക്ടീവല്ല. 2013ല്‍ 11 സിനിമകളാണ് ചെയ്തത്. ഡയമണ്ട് നെക്ക്ലസ് കഴിഞ്ഞ് ഒരുവർഷം വെറുതെയിരുന്നു. അതിനുശേഷമാണ് അന്നയും റസൂലും ചെയ്യുന്നത്. ആ വർഷം കമ്മിറ്റ് ചെയ്ത ചിത്രങ്ങൾ മാത്രമാണ് ചെയ്തത്.
”വർക്കിങ് രീതികൾ മാറിയതാകാം സിനിമകളുടെ എണ്ണം കുറയാൻ കാരണം. വെറുതെ തിരക്കഥ കേൾക്കുന്നതിൽ നിന്ന് സംവിധായകനുമായി കൂടുതൽ സമയം ചെലവഴിക്കാന്‍ തുടങ്ങി. ഒരു വർഷം ഇത്രം സിനിമകൾ ചെയ്യണം എന്ന പ്ലാൻ ഇപ്പോഴുമില്ല.
”സിനിമകളുടെ എണ്ണം കുറച്ചതാണ് വിജയത്തിന് പിന്നിലെന്ന് കരുതുന്നില്ല. പക്വതയോടെ കാര്യങ്ങളെ സമീപിക്കാൻ തുടങ്ങിയതാകാം വിജയത്തിന് പിന്നിൽ. രണ്ടുവർഷം മുൻപാണ് വരത്തന് ചെയ്തതെങ്കിൽ ഇത്ര ഭംഗിയായി എബിയെ അവതരിപ്പിക്കാൻ കഴിയില്ലായിരുന്നു, ഫഹദ് പറഞ്ഞു
ജീവിതത്തിലെ വലിയ പ്രതിസന്ധിഘട്ടത്തിൽ കേരളം തനിക്ക് തന്ന പിന്തുണയാണ് രാമലീലയുടെ വൻ വിജയമെന്ന് ദിലീപും ആരാധകരും പലകുറി വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒന്നാംവാർഷികം ആഘോഷിക്കുന്ന ദിലീപിന്റെ ചിത്രങ്ങളാണ് സോഷ്യൽ ലോകത്ത് വൈറലാകുന്നത്. ചിത്രത്തിൽ ദിലീപിനൊപ്പം പ്രണവ് മോഹൻലാലും ഉണ്ട്. അരുൺഗോപിയുടെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു ആഘോഷം.
മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന് മുളകുപാടമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് നിര്‍മ്മിക്കുന്നത്. രാമലീലയുടെ നിര്‍മാണവും മുളകുപാടം ഫിലിംസ് ആയിരുന്നു. പീറ്റര്‍ ഹെയ്ന് ആണ് ആക്ഷന്‍ ഡയറക്ടര്‍. സംഗീതം ഗോപി സുന്ദര്‍. ഛായാഗ്രഹണം അഭിനന്ദന് രാമാനുജം.
പ്രണവിന്റെ പാര്‍ക്കൗര്‍ അഭ്യാസപ്രകടനങ്ങളായിരുന്നു ആദിയുടെ ഹൈലൈറ്റ് എങ്കില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ സര്‍ഫിംഗില്‍ വൈദഗ്ധ്യമുള്ളയാളാണ് നായക കഥാപാത്രം. ആഴക്കടലില്‍ ഊളിയിട്ട് പോകാന്‍ ശേഷിയുള്ള സര്‍ഫറുടെ വേഷം മികവുറ്റതാക്കാന്‍ ബാലിയില്‍ ഒരു മാസത്തിലധികം കാലം പരിശീലനം നടത്തിയിരുന്നു പ്രണവ്.
ബാഗ്ദാദ്: സോഷ്യൽ മീഡിയയിലൂടെ താരവും യുവമോഡലുമായ ടെറാ ഫരേസ് വെടിയേറ്റു മരിച്ചു. അവരുടെ പോർഷേകാറിൽ സഞ്ചരിക്കവെ അജ്ഞാതരായ അക്രമികളാണ് വെടിവെച്ചുകൊന്നത്. ബാഗ്ദാദിലെ ക്യാന്പ സാറ ജില്ലയിലാണ് 22-കാരിയായ ടെറാ ഫരേസ് വെടിയേറ്റ് മരിച്ചത്. മൂന്ന് വെടിയുണ്ടകളാണ് ടെറയുടെ ദേഹത്ത് നിന്ന് കണ്ടെത്തിയത്.
പ്രദേശിക സമയം വ്യാഴാഴ്ച പുലർച്ചെ 5.45-ഓടെയാണ് ടെറായ്ക്ക് വെടിയേറ്റത്. ഉടൻതന്നെ ഷെയ്ഖ് സൈദ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന്റെതെന്ന് കരുതപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ഇതിൽ കൊലപാതകി ബൈക്കിലെത്തി കാറിന്റെ ജനലിലൂടെ വെടിവയ്ക്കുന്നത് കാണാം. എന്നാൽ വീഡിയോയുടെ ആധികാരികത പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ടെറായുടെ കൊലപാതകത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം നിറയുകയാണ്. മോഡലിംഗും ഫോട്ടോഷൂട്ടും ചെയ്യുന്നതിൽ ഇറാഖിൽ നേരത്തേ ടെറായ്ക്കെതിരെ വിമർശനമുണ്ടായിരുന്നു.
ഇതിന്റെ തുടർച്ചയാണ് കൊലപാതകമെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ആരോപണം. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങൾ ടെറായെ യുവാക്കളുടെ ഹരമാക്കി മാറ്റിയിരുന്നു. മുപ്പതുലക്ഷത്തോളം പേരാണ് ഫാഷൻ രംഗത്ത് തരംഗം തീർത്ത ടെറായെ ഇൻസ്റ്റഗ്രാമിൽ പിന്തുടർന്നിരുന്നത്.
മുൻ മിസ് ബാഗ്ദാദ്, മിസ് ഇറാക് റണ്ണറപ്പ് എന്നീസ്ഥാനങ്ങൾ ടെറാ ഫരേസ് നേടിയിരുന്നു. ഇറാഖി കുർദിസ്താന്റെ തലസ്ഥാനമായ എർബിലിലാണ് ടെറാ താമസിച്ചിരുന്നത്. വല്ലപ്പോഴും മാത്രമാണ് ഇവർ ബാഗ്ദാദിലെത്തിയിരുന്നത്. ടെറായുടെ സന്ദർശന വിവരം മുൻകൂട്ടിയറിഞ്ഞ അക്രമികൾ ആക്രമണം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നാണ് കരുതുന്നത്.
സംഭവത്തെക്കുറിച്ച് ഇറാഖി ആഭ്യന്തര മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ബാർബി ബ്യൂട്ടി സെന്റർ ഉടമയായിരുന്ന റഫീഫ് അൽ യസേരി, ഫാഷൻ രംഗത്ത് പ്രവർത്തിച്ചിരുന്ന റാഷ അൽ ഹാസൻ എന്നിവർ ഓഗസ്റ്റിൽ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടിരുന്നു.
ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സ്വന്തം ഫെയ്സ്ബുക്ക് പേജിലെ ചില പോസ്റ്റുകളുടെയും ട്രോളുകളുടെയും പേരില്‍ കടുത്ത വിമര്‍ശനമാണ് ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമയ്ക്ക് നേരിടേണ്ടി വന്നത്. അർധനഗ്നകളായ സ്ത്രീകൾ കുളിക്കുന്ന ചിത്രത്തിന് അടുത്ത സീസണിലെ പമ്പ എന്ന കമന്റോടുകൂടി ശരത്ചന്ദ്രവർമ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം ശക്തമായത്. പോസ്റ്റിനെക്കുറിച്ചും നിലപാടിനെക്കുറിച്ചും ശരത്ചന്ദ്രവർമ മനോരമ ന്യൂസ് ഓൺലൈനിനോട് പ്രതികരിക്കുന്നു.
‘ഈ പോസ്റ്റിന്റെ പേരിൽ സ്ത്രീവിരുദ്ധനെന്നും വയലാറിന് വാഴവെച്ചാൽ പോരായിരുന്നോ എന്നുമൊക്കയാണ് എനിക്കെതിരെ വരുന്ന കമന്റുകൾ. ഞാനൊരു ട്രോൾ എന്ന രീതിയിൽ മാത്രം പോസ്റ്റ് ചെ്യ്തതാണ്. അതിത്രയും ഭൂകമ്പമുണ്ടാക്കുമെന്ന് വിചാരിച്ചില്ല. അച്ഛൻ ജോലിയുടെ തിരക്കുമായി മിക്കവാറും വീട്ടിൽ ഇല്ലായിരുന്നു. എന്നെ വളർത്തിയത് അമ്മയാണ്. വളർന്നത് മൂന്ന് സഹോദരിമാർക്കൊപ്പമാണ്. അങ്ങനെയുള്ള ഞാൻ സ്ത്രീവിരുദ്ധനാണെന്ന് എന്നെ അറിയാവുന്നവർ പറയില്ല. എനിക്കൊരു മകളാണുള്ളത്.
അഭിപ്രായം പറഞ്ഞതിന്റെ പേരിൽ അവർ എന്റെ ഡിഎൻഎ പരിശോധിക്കണമെന്നുവരെയാണ് ആരോപിക്കുന്നത്. അങ്ങനെയാണെങ്കിൽ ഞാനൊന്ന് ചോദിച്ചോട്ടെ, സ്ത്രീകൾക്ക് വേണ്ടി വാദിക്കുന്നു എന്നുപറയുന്നവർ എന്റെ അമ്മയുടെ ചാരിത്ര്യത്തെയല്ലേ സംശയിക്കുന്നത്. അതിനെതിരെ എനിക്കും പ്രതികരിക്കാൻ അവകാശമുണ്ട്. സുപ്രീംകോടതിയുടെ വിധി ഒരു പൗരനെന്ന നിലയിൽ അംഗീകരിക്കുന്നു. പക്ഷെ എനിക്കെന്റെ അഭിപ്രായം പറയാൻ സ്വാതന്ത്ര്യമില്ല എന്നു പറയുന്നത് എന്ത് ന്യായമാണ്….?– വയലാർ ശരത്ചന്ദ്രവർമ്മ പ്രതികരിച്ചു.
പ്രാണേശ്വര്‍
കോമഡി എന്റര്‍ടെയിനര്‍ വിഭാഗത്തില്‍പ്പെടുന്ന റഫീക്ക് ഇബ്രാഹിമിന്റെ പടയോട്ടം എന്ന സിനിമ അടുത്തിറങ്ങിയ ബോക്സോഫീസില്‍ പിടിച്ചു നിന്നതും അല്ലാത്തതുമായ സിനിമകളില്‍ തിരക്കഥയിലെ ക്രാഫ്റ്റ് കൊണ്ടും സംവിധാന മികവ് കൊണ്ടും സിനിമ എന്ന കലയ്ക്കുണ്ടാവേണ്ട ദിശാബോധവും സൗന്ദര്യബോധവും ചോര്‍ന്നു പോകാത്ത ഒരു ചലചിത്രമാണെന്ന് നിസ്സംശയം പറയാം.
പാത്രസൃഷ്ടിയില്‍ കാണിച്ച കൈ ഒതുക്കവും സൗന്ദര്യസങ്കല്‍പ്പവും തന്നെയാണ് പടയോട്ടം എന്ന സിനിമയുടെ ആധാര ശില. സിനിമ എവിടെയും അതിന്റെ തനതായ താളം കൈവെടിയുന്നില്ല എന്നതുകൊണ്ട് തന്നെ പ്രേക്ഷകന് സിനിമക്കിടയില്‍ എവിടെയും മുഷിയാന്‍ ഇട നല്‍കുന്നില്ല.
തിരുവനന്തപുരത്ത് ഹീരമഹ ജിമ്മിംനേഷ്യം നടത്തുന്ന സേനന് (ലോക്കല്‍ ഗുണ്ട), കൂട്ടാളികള്‍ രഞ്ജന്‍(ലോക്കല്‍ ഗുണ്ട), ശ്രീനി (ലോക്കല്‍ ഗുണ്ട) തുടങ്ങിയവര്‍ അവര്‍ക്കിടയിലെ പിങ്കുവിന് കിട്ടിയ തല്ലിന് പകരം ചോദിക്കാന്‍ ക്വട്ടേഷന്‍ എറ്റെടുത്ത്, നാട്ടിലെ മാസ് ഗുണ്ടയായ ചെങ്കല്‍ രഘു(ബിജു മേനോന്)വിനെയും കൂട്ടി തിരുവനന്തപുരത്തു നിന്ന് കാസര്‍ക്കോട്ട് വരെ നടത്തുന്ന യാത്രയാണ് പടയോട്ടം എന്ന സിനിമയുടെ പ്ലോട്ട്.
യാത്രയ്ക്കിടയില്‍ സംഭവിക്കുന്ന ഏടാകൂടങ്ങളിലുടെയാണ് സിനിമ വളരുന്നത്. നര്‍മ്മമാണ് സിനിമയിലെ പ്രധാന എന്റര്‍ടെയിന്‍മെന്റ് ടൂള്‍. അത് തിരക്കഥയിലെ പാത്രസൃഷ്ടി മുതല്‍ ഇമ്പ്ലിമെന്‍ഷന്റെ അവസാന ഘട്ടമായ BGM ലെ അതിസൂക്ഷ്മ ഇടങ്ങളില്‍ വരെ നല്ല കൈയ്യൊതുക്കത്തോടെ തന്നെ കാത്തു വെച്ചിട്ടുമുണ്ട്
പാത്ര സൃഷ്ടിയെക്കുറിച്ച് ഒറ്റ വാചകത്തില്‍ പറഞ്ഞു പോയാല്‍ പോര എന്ന് തോനുന്നു, കാരണം വ്യക്തിത്വമില്ലാത്ത ഒരു കഥാപാത്രത്തെപോലും ഈ സിനിമയില്‍ കാണാന്‍ പറ്റിയിട്ടില്ല. നായകനായ ചെങ്കല്‍ രഘുവും, അമ്മയും പ്രേക്ഷകന് പെട്ടന്ന് മറക്കാവുന്ന കഥാപാത്രങ്ങളല്ല. പിന്നെ എറണാകുളത്തുകാരന് ബ്രിട്ടോ – ബ്രിട്ടോ ഒരു സീനില്‍ രഘുവിനെയും സംഘത്തെയും വഴിയില്‍ ഇറക്കിവിടുന്നുണ്ട്, ബ്രിട്ടോ അവിടെ കാണിച്ച ശരീര ഭാഷ പാത്രസൃഷ്ടിയുടെ നിര്‍മ്മിതിയില്‍ പ്രവര്‍ത്തിച്ചവര്‍ എത്രത്തോളം നിരീക്ഷണ പാടവം ഉള്ളവരാണെന്ന് മനസിലാകും.
കാസ്റ്റിങാണ് സിനിമയുടെ മറ്റൊരു ഹൈലൈറ്റ്സ്. ബിജുമേനോന് ചില ഇടങ്ങളില്‍ ചെങ്കല്‍ രഘുവിനെ അദ്ദേഹത്തിന് മാത്രമേ ഇത്ര മികവുറ്റതാക്കാന്‍ കഴിയൂ എന്നാ രീതില്‍ തന്നെ ചെയ്തിട്ടുണ്ട് . എല്ലാവരും കട്ടയ്ക്ക് നിന്ന് ജീവിക്കുകയാവും എന്ന് പറയുന്നതാണ് ശരി. എടുത്തു പറയേണ്ട രണ്ടു മൂന്നു പേരുകള്‍ ലിജോ ജോസ് പല്ലിശ്ശേരി (ബ്രിട്ടോ) സേതു ലക്ഷ്മി (ലളിതാക്കാന്‍) ബേസില്‍ ജോസഫ് (പിങ്കു) ബേസില്‍ ജോസഫിന്റെ അവസാന ഭാഗത്തെ ഒരു ചിരിയുണ്ട് – പ്രേക്ഷകന് മറക്കാനാവാത്ത വിധം പതിഞ്ഞു പോയിട്ടുണ്ടാവും ആ ചിരി എന്ന് നിസ്സംശയം പറയാം
രണ്ടു പാട്ടുകളാണ് സിനിമയില്‍ ഉള്ളത്, രണ്ടും സിനിമയുടെ സഞ്ചാരത്തെ മികച്ച രീതിയില്‍ സപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്.
ആദ്യഗാനത്തെ കുറിച്ച് പറയുന്ന ഇടത്ത് നിന്ന് വേണം സിനിമാട്ടോഗ്രാഫിയെക്കുറിച്ച് പറയേണ്ടത്. കാരണം ഒറ്റ ഷോട്ടില്‍ ഒരു കല്യാണ രാവ് ഒട്ടും ഫീല്‍ ചോര്‍ന്ന് പോകാതെ ഒരോ സീക്വന്‍സ് ആവശ്യപ്പെടുന്ന മൂഡ് സതീഷ് കുറുപ്പിന്റെ ക്യാമറ വരച്ചു ചേര്‍ത്തിരിക്കുന്നു.
തീര്‍ച്ചയായും പടയോട്ടം കൈവരിച്ച സൗന്ദര്യത്തിന്റെ വലിയ ശതമാനം BGM ന് അവകാശപ്പെട്ടതാണ്. ക്ലൈമാക്സ് ഫൈറ്റില്‍ ഉപയോഗിച്ചിരിക്കുന്ന സൗണ്ടിങ്ങ് മാത്രം മതി BGM ന്റെ മികവ് സമ്മതിച്ച് കൊടുക്കാന്‍. എടുത്തു പറയേണ്ട മറ്റൊന്ന് ആര്‍ട്ടാണ്. സേനന്റെ ജിമ്മ് മുതല്‍ എല്ലായിടത്തും അതിസൂക്ഷ്മതയിലും മനോഹാരിതയിലും തന്നെ ആര്‍ട്ട് ചെയ്ത് വച്ചിട്ടുണ്ട്. അത് ആ സിനിമയുടെ മൂഡിനെ വലുതായി സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഒരു നവാഗതന്റെ സിനിമ എന്ന് ഒരിടത്തും തോന്നിക്കാത്ത രീതിയില്‍ ഓരോ ഇടങ്ങളിലും റഫീക്ക് ഇബ്രാഹിമിന്റെ അതി സൂക്ഷ്മതയുടെ അടയാളങ്ങള്‍ ഫീല്‍ ചെയ്യുന്ന ഒരു സിനിമ തന്നെയാണ് പടയോട്ടം.
രഘുവിന്റെ വീട്ടില്‍ നിന്ന് ആളുകള്‍ സംസാരിച്ചിരിക്കെ രഘുവേട്ടന് വരുന്നേ എന്ന് പറഞ്ഞ്, രഘുവിന്റെ മാസ് എന്‍ട്രിക്ക് വേണ്ടി ഉണ്ടാക്കിയ Cut Hcp jump ഫീല്‍ ചെയ്യുന്നു. അതുപോലെ രഘുവും സംഘവും ബസ്സിലേക്ക് കയറിയതായി കാണിക്കുന്ന cut Dw jump feel ചെയ്യുന്നുണ്ട്.
ഏതായാലും ഇതേ ജോണറില്‍ ഈയടുത്തിറങ്ങിയ മലയാള സിനിമകളില്‍ വെച്ച് ഒരു പാട് സൗന്ദര്യം അവകാശപ്പെടാവുന്ന ഒരു സിനിമ തന്നെയാണ് റഫീക്ക് ഇബ്രാഹിമിന്റെ പടയോട്ടം.
റേറ്റിങ്ങ്: 7.8/10
കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ച തനിക്ക് അറിയാവുന്ന കാര്യം മണിയുടെ ജീവിതകഥ പറയുന്ന ചിത്രം ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ ചേര്‍ത്തിട്ടുണ്ടെന്നും വിവാദങ്ങലെ തനിക്ക് ഭയമില്ലെന്നും സംവിധായകന് വിനയന്. ‘മണിയുടെ സിനിമാ ജീവിതവുമായി ബന്ധപ്പെട്ട എല്ലാം ഇതില്‍ വിഷയമാകുന്നുണ്ട്. മണിയുടെ ജീവിതത്തിലെ ഇഷ്ടസ്ഥലമായിരുന്നു പാടി. അവിടെ വച്ചാണ് മരണപ്പെടുന്നത്. ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് പാടിയിലെ ഭാഗങ്ങളാണ്. മണിയുടെ മരണവും സിനിമയിലുണ്ട്. അതേസമയം മണിയുടെ മരണത്തിന്റെ ദുരൂഹതയും മാറിയിട്ടില്ല, സിബിഐ അന്വേഷിക്കുകയാണ്. മരണത്തില്‍ എനിക്കു മനസിലായ കാര്യങ്ങളാണ് ഇതില്‍ അവതരിപ്പിക്കുന്നത്. ജനങ്ങള്‍ അത് ചര്‍ച്ച ചെയ്യട്ടെ. പറവൂര്‍ സെറ്റിട്ടാണ് പാടി ചിത്രീകരിച്ചത്.’ വിനയന് മനോരമയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
വിവാദങ്ങള്‍ കണ്ടു ഭയപ്പെടുന്ന ആളല്ല ഞാന്‍. ആരെങ്കിലും വിവാദമുണ്ടാക്കിയാല്‍ അപ്പോള്‍ സത്യസന്ധമായി മറുപടി കൊടുക്കും, വിവാദമുണ്ടാക്കാനായി എടുത്ത സിനിമയല്ലിത്. വിനയന് വ്യക്തമാക്കി. കോമഡിസ്കിറ്റുകളിലൂടെ ശ്രദ്ധേയനായ രാജാമണിയാണ് ഈ ചിത്രത്തില്‍ കലാഭവന്‍ മണിയെ അവതരിപ്പിക്കുന്നത് ചിത്രത്തില്‍ മണിയുടെ ജീവിതം അതുപോലെ പകര്‍ത്തുകയല്ലെന്ന് വിനയന് വ്യക്തമാക്കിയിട്ടുണ്ട്.
സലിംകുമാര്‍, ജനാര്ദനന്, ശിവജി ഗുരുവായൂര്‍, കോട്ടയം നസീര്‍, ധര്മ്മജന്, വിഷ്ണു, ജോജു ജോര്‍ജ്ജ്, ടിനിടോം, കൊച്ചുപ്രേമന്, ശ്രീകുമാര്‍, കലാഭവന്‍ സിനോജ്, ജയന്, രാജാസാഹിബ്, ചാലി പാലാ, സാജുകൊടിയന്, കെ.എസ്. പ്രസാദ്, കലാഭവന്‍ റഹ്മാന്, ആദിനാട് ശശി, പൊന്നമ്മബാബു എന്നിവരും പ്രധാന താരങ്ങളാണ്.കഥ: വിനയന്, തിരക്കഥ, സംഭാഷണം: ഉമ്മര്‍ കാരിക്കാട്. ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ ഈണം പകരുന്നു.
ബിഗ് ബോസിനെക്കുറിച്ച് കമന്റ് പറഞ്ഞതിന്റെ പേരില്‍ തന്റെ നേര്‍ക്ക് കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നതെന്ന പരാതിയുമായി നടിയും അവതാരകയുമായ ആര്യ. ബിഗ് ബോസില്‍ ആര് വിജയിയാകുമെന്നതിനെക്കുറിച്ച് തന്നോട് അഭിപ്രായം ചോദിച്ച് നിരവധി പേര് സന്ദേശങ്ങളയച്ചതിനെതുടര്ന്നാണ് സാബു ജയിക്കുമെന്ന് താന്‍ അഭിപ്രായം പറഞ്ഞതെന്നും ഇതിനെ തുടര്‍ന്ന് തന്റെ നേര്‍ക്ക് സൈബര്‍ ആക്രമണങ്ങളുണ്ടാകുകയായിരുന്നുവെന്നും ആര്യ പറയുന്നു.
പേളി മാണിയോട് ആര്യക്ക് അസൂയയാണെന്നും അവരുടെ സാമൂഹ്യ അംഗീകാരം തകര്‍ക്കാനും വേണ്ടിയാണ് ശ്രമിക്കുന്നതെന്നും പറഞ്ഞാണ് പല കമന്റുകളും. സൈബര്‍ ആക്രമണം നടത്തുന്ന പല അക്കൗണ്ടുകളും വ്യാജ അക്കൗണ്ടുകളാണെന്നും ആര്യ പറഞ്ഞു. അതേസമയം, ഇതുവരെ ബാര്‍ക് റേറ്റിംഗിലെ ആദ്യ അഞ്ചിലിടം നേടാന്‍ ബിഗ് ബോസിന് കഴിഞ്ഞിട്ടില്ല. ഏഷ്യാനെറ്റിലെ തന്നെ സീരിയലുകളായ വാനമ്പാടി, നീലക്കുയില്‍, കസ്തൂരിമാന്‍, കറുത്തമുത്ത്, സീതാകല്ല്യാണം എന്നിവയ്ക്കാണ് യഥാക്രമം അഞ്ചു സ്ഥാനങ്ങളും.
പ്രസിദ്ധ നടൻ നാന പടേക്കർ തന്നെ ഉപദ്രവിച്ചുവെന്ന് ബോളിവുഡി നടി തനുശ്രീ ദത്ത. പത്തുവർഷങ്ങൾക്കു ശേഷമാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തലുമായി തനുശ്രീ ദത്ത രംഗത്തുവന്നത്. ദേശീയമാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നടിയുടെ തുറന്നു പറച്ചിൽ. 2009 ൽ പുറത്തിറങ്ങിയ ‘ഹോണ്‍ ഒ.കെ’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് അയാൾ എന്നോട് മോശമായി പെരുമാറിയത്.
തന്നെ ബോളിവുഡിലെ പ്രശ്സതനായ താരം പീഡിപ്പിച്ചുവെന്ന് പലവട്ടം പറഞ്ഞിട്ടുണ്ടെങ്കിലും ആദ്യമായാണ് തനുശ്രീ ദത്ത നടന്റെ പേര് തുറന്നു പറയുന്നത്. നാന പടേക്കര്‍ സ്ത്രീകളോട് ഏറ്റവും മോശമായി പെരുമാറുന്നയാളാണെന്ന് ഇന്‍ഡസ്ട്രിയില്‍ എല്ലാവര്ക്കും അറിയാമെന്നും എന്നാല്‍ ഇക്കാര്യം ആരുംഗൗരവത്തിലെടുക്കാറില്ലെന്നും തനുശ്രീ ആരോപിക്കുന്നു.
സൂപ്പർതാരങ്ങൾക്ക് വേണ്ടപ്പെട്ടവനാണ് അയാൾ. സ്ത്രീകളോടുളള അയാളുടെ പെരുമാറ്റം വളരെ മോശമാണ്. അയാൾ സ്ത്രീകളെ ഉപദ്രവിക്കുകയും മോശമായ പദപ്രയോഗങ്ങൾ നടത്തുകയും ചെയ്യുന്നത് പരസ്യമായ കാര്യമാണ്. കൂടെയുളള സ്ത്രീകളെ അയാൾ ക്രൂരമായി മർദിക്കാറുണ്ട്. ലൈംഗികമായി ഉപയോഗിക്കാറുണ്ട്. സ്ത്രീകളോട് ഒട്ടും മര്യാദയില്ലാതെ പെരുമാറുന്നവനാണെന്ന് അറിയാമായിരുന്നിട്ടും ആരും അയാളെ ചോദ്യം ചെയ്യാറില്ല.
പത്രങ്ങളിലോ ചാനലുകളിലോ അയാളെ പറ്റി ഒരു വരി പോലും വരില്ല. അക്ഷയ്കുമാർ നാന പടേക്കർക്കൊപ്പം കഴിഞ്ഞ എട്ട് വർഷത്തിനുളളിൽ നിരവധി ചിത്രങ്ങൾ ചെയ്തു. രജനികാന്തിന്റെ കാല എന്ന ചിത്രത്തിൽ പ്രധാനവേഷം കൈകാര്യം ചെയ്തത് നാന പടേക്കാറായിരുന്നു. മോശമാണെന്ന് ഉറപ്പുളളവരെ ഇത്തരത്തിൽ മഹാനടന്മാര് പോലും അംഗീകരിക്കുന്ന സാഹചര്യത്തില്‍ എന്ത് മാറ്റം വരാനാണ്..! ഇവരെപ്പറ്റിയൊക്കെ അണിയറയില്‍ ഗോസിപ്പുകള്‍ ഉയരും എന്നാല്‍ ആരും ഇവര്‍ക്കെതിരെ ഒന്നും ചെയ്യില്ല. കാരണം അവരുടെയെല്ലാം പി.ആര് ടീം അത്ര ശക്തമാണ്. ഗ്ലാമര്‍ റോളുകള്‍ ചെയ്യുന്ന ഒരാള്‍ ജീവിതത്തിലും അങ്ങനെയാകണമെന്ന ഒരു തരം നിര്‍ബന്ധമാണ്.’ തനുശ്രീ പറയുന്നു.
‘ഹോണ്‍ ഒ.കെ’ എന്ന ചിത്രത്തിലെ പാട്ട് രംഗങ്ങളില്‍ അഭിനയിക്കാനെത്തിയ തനുശ്രീ ദത്ത പിന്നീട് സെറ്റില്‍ വച്ച് ഒരു നടന് തന്നെ ഉപദ്രവിച്ചുവെന്ന് ചൂണ്ടിക്കാട്ടി ചിത്രം ഉപേക്ഷിച്ചിരുന്നു. ഇമ്രാന് ഹഷ്മിയോടൊപ്പം അഭിനയിച്ച ‘ആഷിഖ് ബനായ’ എന്ന ചിത്രമാണ് തനുശ്രീ ദത്തയെ ബോളിവുഡിലും പുറത്തും പ്രശസ്തയാക്കിയത്.
കാര്‍ അപകടത്തില്‍ പരുക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ചികില്‍സയോട് ശരീരം പ്രതികരിക്കുന്നത് പ്രതീക്ഷ നല്‍കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി പരുക്കേറ്റ ബാലഭാസ്കറിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിരുന്നു.
ശസ്ത്രക്രിയയുടെ വിജയത്തെക്കുറിച്ച് ഇരുപത്തിനാലു മണിക്കൂറിനുശേഷമേ എന്തെങ്കിലും പറയാനാകൂ എന്നും ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു. ഗുരുതമായി പരുക്കേറ്റ ഭാര്യ ലക്ഷ്മിയും വാഹനം ഒാടിച്ചിരുന്ന സുഹൃത്ത് അര്‍ജുനും അപകടനില തരണം ചെയ്തു. അപകടത്തില്‍ മരിച്ച ഏകമകള്‍ തേജസ്വിനിയുടെ മൃദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം എംബാം ചെയ്ത് സൂക്ഷിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.
വിവാഹ ശേഷം നീണ്ട 15 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ബാലഭാസ്കര്‍-ലക്ഷമി ദമ്പതികൾക്ക് ഒരു മകൾ ജനിച്ചത്. ദിവം കൊടുത്ത നിധിയെ വാഹനാപകടത്തിൽ ദൈവം തന്നെ തിരിച്ചെടുത്തത് വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിൽ തുടരുന്ന ബാലഭാസ്ക്കറും, ഭാര്യ ലക്ഷ്മിയും ഇതുവരെ അറിഞ്ഞിട്ടില്ല.
മകൾക്ക് വേണ്ടിയുള്ള വഴിപാടായിരുന്നു തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്ര ദർശനം. ദര്‍ശനത്തിന് ശേഷം തിരികെ മടങ്ങവേ കഴക്കൂട്ടം താമരക്കുളത്ത് പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. അപകടം ഉണ്ടായ ഉടനെ തന്നെ നാട്ടുകാര്‍ കാര്‍ വെട്ടിപ്പൊളിച്ച് പുറത്തെടുത്ത കുഞ്ഞ് ബോധരഹിതയായിരുന്നു. കുട്ടിയെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പുതന്നെ മരണം സംഭവിച്ചിരുന്നു.
ബാലഭാസ്കറിന്റേയും ഭാര്യയുടേയും നില അതീവ ഗുരുതരമായി തുടരുകയാണ്. അപകടമുണ്ടായ പള്ളിപ്പുറത്ത് നിന്നും ആദ്യം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ച ബാലഭാസ്കറിനേയും ഭാര്യ ലക്ഷ്മിയേയും അവിടെ നിന്നും അനന്തപുരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്ന ഇരുവരും ഇപ്പോള്‍ വെന്റിലേറ്ററിലാണ്. ബാലഭാസ്കറിന് തലയ്ക്കും നെട്ടെല്ലിനും മള്‍ട്ടിപ്പിള്‍ ഫ്രാക്ച്ചറുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഭാര്യ ലക്ഷമിയ്ക്കും ചിലപ്പോൾ ശസ്ത്രക്രിയ വേണ്ടി വരും എന്നാണ് ഡോക്ടർമാർ നൽകുന്ന സൂചന. വാഹനം ഓടിച്ചിരുന്ന ഡ്രൈവർ അർജുന്റെ രണ്ട് കാലുകളും അപകടത്തിൽ ഒടിഞ്ഞു തൂങ്ങിയ അവസ്ഥയിലാണ്. അദ്ദേഹത്തിന്റെ ആന്തരികാവയവങ്ങൾക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങി വരുന്നതിനിടെയാണ് തിരുവനന്തപുരത്ത് പള്ളിപ്പുറത്ത് വച്ച് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ അപകടത്തില്‍പ്പെടുന്നത്. ദേശീയപാതയില്‍ നിന്നും തെന്നിമാറിയ വാഹനം മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. സംഭവസമയം അതുവഴി കടന്നു പോയ വാഹനത്തിലെ യാത്രക്കാര്‍ നൽകിയ വിവരമനുസരിച്ച് സ്ഥലത്ത് എത്തിയ ഹൈവേ പൊലീസാണ് ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്.
അപകടം നടക്കുമ്പോൾ വാഹനത്തിന്റെ മുൻസീറ്റിലുണ്ടായിരുന്ന ബാലഭാസ്കറിന്റെ മടിയിൽ കിടന്നുറങ്ങുകയായിരുന്നു മകൾ തേജസ്വി ബാല. ഭാര്യ ലക്ഷമി പിറകിലെ സീറ്റിലായിരുന്നു. ഹൈവേ പൊലീസും പിന്നീട് സ്ഥലത്ത് എത്തിയ ഫയർഫോഴ്സും ചേർന്നാണ് വാഹനം വെട്ടിപ്പൊളിച്ച് നാല് പേരെയും പുറത്തെടുത്തത്. ആശുപത്രിയിലെത്തിക്കും മുന്‍പേ തന്നെ മകള്‍ മരണപ്പെട്ടുവെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ പൊലീസുദ്യോഗസ്ഥര്‍ പറയുന്നു.
അപകടം വിവരമറിഞ്ഞ് ബാലഭാസ്കറിന്റെ സുഹൃത്തുകളും സിനിമാരംഗത്തെ പ്രശസ്തരുമായ നിരവധി പേർ ആശുപത്രിയിലെത്തിയിട്ടുണ്ട്.