ആരാധകരുടെ ഇഷ്ടജോഡിയാണ് സൂര്യയും ജ്യോതികയും. താരങ്ങളുടെ പ്രണയവും വിവാഹവും ജീവിതവുമെല്ലാം ആരാധകർക്ക് ആഘോഷമാണ്. വിവാഹശേഷം ജ്യോതിക സിനിമയിലേക്ക് മടങ്ങിയെത്തിയതും ആരാധകർ ആഘോഷിച്ചിരുന്നു.
ഇപ്പോഴിതാ സൂര്യയാണ് ആദ്യം പ്രണയാഭ്യർഥന നടത്തിയതെന്ന് തുറന്നുപറയുകയാണ് ജ്യോതിക. ഒരു തമിഴ് ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജ്യോതിക ആ രഹസ്യം തുറന്നു പറഞ്ഞത്. സൂര്യ പ്രപ്പോസ് ചെയ്തപ്പോള്‍ അധികം ആലോചിക്കേണ്ടി വന്നില്ലെന്നും അപ്പോള്‍ത്തന്നെ ഓകെ പറഞ്ഞെന്നുമാണ് ജ്യോതിക പറയുന്നത്.
വിവാഹമാണ് ഏറ്റവും വലിയ സന്തോഷമെന്നും ജ്യോതിക പറയുന്നു. ”എനിക്ക് ഷൂട്ടിങ് ഇഷ്ടമല്ല. പത്തു വർഷം ഞാനത് ചെയ്തു. എല്ലാ ദിവസം സെറ്റിൽ പോയി രാവിലെ മുതൽ വൈകുന്നേരം വരെ അവിടെ ചെലവഴിച്ചു. അവസാനം എനിക്കു തന്നെ മടുത്തു. താൽപര്യം നഷ്ടപ്പെട്ടു. പണം ഉണ്ടാക്കി. വിവാഹം വലിയ സന്തോഷമായിരുന്നു. സൂര്യ എന്നോട് വിവാഹാഭ്യർത്ഥന നടത്തിയപ്പോൾ രണ്ടാമതു ആലോചിക്കാതെ ഞാൻ പെട്ടന്നു തന്നെ സമ്മതം മൂളി. വീട്ടുകാരും സമ്മതിച്ചു. അടുത്ത മാസം തന്നെ വിവാഹം നടത്താൻ ഞാൻ തയാറാകുകയായിരുന്നു. അധികം ആലോചന ഒന്നും വേണ്ടി വന്നില്ല. അത്രയ്ക്കും സന്തോഷമായിരുന്നു എനിക്ക്.
2006 സെപ്തംബർ 11നായിരുന്നു സൂര്യയും ജ്യോതികയും വിവാഹിതരായത്. ഏഴോളം സിനിമകളില്‍ ഒന്നിച്ചഭിനയിച്ച ശേഷമാണ് ജീവിതത്തിലും ഇരുവരും ഒന്നിച്ചത്. പൂവെല്ലാം കേട്ടുപാർ, ഉയിരിലെ കലന്തത്, കാക്ക കാക്ക, മായാവി, ജൂൺ ആർ, സില്ലനു ഒരു കാതൽ എന്നിവയാണ് ഇരുവരുടെയും ചിത്രങ്ങൾ.
ശബരിമലയിലെ യുവതി പ്രവേശനം വീണ്ടും ചര്‍ച്ചയാവുകയാണ്. യുവതികള്‍ എത്തിയാല്‍ ഏത് വിധേനയും ശബരിമലയില്‍ എത്തിക്കുമെന്ന് സര്‍ക്കാരും ജീവന്‍ കൊടുത്തും തടയുമെന്ന നിലപാടില്‍ മറുപക്ഷവും ഒരടിമാറാതെ ഉറച്ച് നില്‍ക്കുകയാണ്. ഇതിനിടെ സ്ത്രീകള്‍ക്കമാത്രമായി ഒരു അയ്യപ്പ ക്ഷേത്രം പണിയുമെന്ന് സുരേഷ് ഗോപി എംപി പറഞ്ഞിരുന്നു. ഇത് പിന്നീട് സോഷ്യല്‍ മീഡിയകളില്‍ വലിയ പരിഹാസങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു. ഇപ്പോള്‍ എഴുത്തുകാരി ആശാ സൂസനും സുരേഷ് ഗോപിയുടെ പ്രസ്ഥാവനയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
‘കഴിഞ്ഞ ദിവസം സുരേഷ്‌ഗോപി ഈ നാട്ടിലെ സ്ത്രീകള്‍ക്കു കൊടുത്ത വാഗ്ദാനമാണ് ശബരിമല പോലെ മറ്റൊരു ക്ഷേത്രം അതേപോലെ കാനന ഭംഗിയുള്ള ഒരിടത്തു നിര്‍മ്മിച്ചു കൊടുക്കുമെന്ന്. തുടര്‍ഭാഗങ്ങളില്‍ സിനിമയ്ക്കു സെറ്റിടുന്നത് പോലെ ഒരുപാട് ഒരുപാട് ബ്രഹ്മാണ്ഡ പ്ലാനുകള്‍ അതിനോട് ചേര്‍ന്നുണ്ടാവുമെന്നും അവതരിപ്പിച്ചു. ഇനിയെങ്ങാനും ഇങ്ങേരിതോക്കെ നിര്‍മിക്കുമോന്നു ഭയന്നപ്പോളാണ് അതിന്റെ അവസാനം കൂട്ടിച്ചേര്‍ത്ത ഡയലോഗ് കേട്ടത്, ഈ ജന്മത്തില്‍ സാധിച്ചില്ലേല്‍ പുനര്‍ജന്മം എടുത്തു വന്നിട്ടാണേലും ഞാനതു നിറവേറ്റുമെന്ന്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ഒരു പാര്‍ലമന്റ് അംഗം പറയുന്ന വാചകമാണിത്. ഒരു നിമിഷം ചിരിക്കണോ കരയണോ എന്നോര്‍ത്തു പോയി എന്നതാണ് സത്യം.’
പെണ്ണിനു വിദ്യ നേടാന്‍ അവകാശമില്ലാത്തിടത്തു നിന്നും, മാറു മറയ്ക്കാന്‍ അവകാശമില്ലാത്തിടത്തു നിന്നും, ഇഷ്ടമില്ലാത്തവന്റെ മുന്നില്‍ മടിക്കുത്തഴിക്കേണ്ട ഗതികേടില്‍ നിന്നുമൊക്കെ ഇവിടെ വരെ എത്താനായെങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ ഈ പതിനെട്ടു പടികളും ഞങ്ങള്‍ ചവിട്ടിയിരിക്കും, എല്ലാ വിവേചനങ്ങളും മറി കടക്കുകയും ചെയ്യുമെന്നും യുവതി കുറിപ്പില്‍ പറയുന്നു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
സ്ത്രീകള്‍ക്കു മാത്രമായൊരു ശബരിമല.കഴിഞ്ഞ ദിവസം സുരേഷ്‌ഗോപി ഈ നാട്ടിലെ സ്ത്രീകള്‍ക്കു കൊടുത്ത വാഗ്ദാനമാണ് ശബരിമല പോലെ മറ്റൊരു ക്ഷേത്രം അതേപോലെ കാനന ഭംഗിയുള്ള ഒരിടത്തു നിര്‍മ്മിച്ചു കൊടുക്കുമെന്ന്. തുടര്‍ഭാഗങ്ങളില്‍ സിനിമയ്ക്കു സെറ്റിടുന്നത് പോലെ ഒരുപാട് ഒരുപാട് ബ്രഹ്മാണ്ഡ പ്ലാനുകള്‍ അതിനോട് ചേര്‍ന്നുണ്ടാവുമെന്നും അവതരിപ്പിച്ചു. ഇനിയെങ്ങാനും ഇങ്ങേരിതോക്കെ നിര്‍മ്മിക്കുമോന്നു ഭയന്നപ്പോളാണ് അതിന്റെ അവസാനം കൂട്ടിച്ചേര്‍ത്ത ഡയലോഗ് കേട്ടത്, ഈ ജന്മത്തില്‍ സാധിച്ചില്ലേല്‍ പുനര്‍ജന്മം എടുത്തു വന്നിട്ടാണേലും ഞാനതു നിറവേറ്റുമെന്ന്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ഒരു പാര്‍ലമന്റ് അംഗം പറയുന്ന വാചകമാണിത്. ഒരു നിമിഷം ചിരിക്കണോ കരയണോ എന്നോര്‍ത്തു പോയി എന്നതാണ് സത്യം.
മിസ്റ്റര്‍ സുരേഷ് ഗോപി, താങ്കളോട് ഞാന്‍ എന്റെ കുട്ടിക്കാലത്തെ ഒരു സംഭവം പറയാം. ക്രൈസ്തവ പാരമ്പര്യമുള്ള എന്റെ വീട്ടില്‍ നേര്‍ച്ച നടത്തുക പതിവാണ്. അതില്‍ പൈതങ്ങളുടെ നേര്‍ച്ച എന്നൊന്നുണ്ട്. വൈദികന്‍ വന്നു പ്രാര്‍ത്ഥന ചൊല്ലി പത്തു വയസ്സില്‍ താഴെയുള്ള കുട്ടികളെ നിലത്തിലയിട്ട് അവര്‍ക്കു ഭക്ഷണം വിളമ്പിക്കൊടുക്കുന്ന ഏര്‍പ്പാട്. വീട്ടിലെ ആണ്‍കുട്ടികള്‍ ഇരിക്കുന്നതു കണ്ടു പെണ്‍കുട്ടിയായ ഞാനും ഓടിക്കേറി അവര്‍ക്കിടയില്‍ ഇരിക്കാന്‍ ശ്രമിച്ചപ്പോള്‍ മുതിര്‍ന്നവര്‍ അത് വിലക്കി. വീണ്ടും ഇരിക്കാനായി വാശി പിടിച്ചപ്പോള്‍ അപ്പന്‍ പറഞ്ഞു, ഏട്ടന്‍ കഴിക്കുന്ന അതേ ഭക്ഷണം കുട്ടിക്കു മേശപ്പുറത്തു വെച്ച് ചില്ലിന്റെ പ്‌ളേറ്റില്‍ വിളമ്പിത്തരാല്ലോ, എന്തിനാ ഇത്ര ബുദ്ധിമുട്ടി വളഞ്ഞു കൂടി നിലത്തിരുന്നു കഴിക്കുന്നതെന്ന്. കേട്ടപ്പോള്‍ ശരിയെന്നു തോന്നി, ഊണ്മേശക്കരികിലേക്ക് ഓടി. അന്നത്തെ ചിന്ത രണ്ടും ഒരേ ഭക്ഷണം, രണ്ടും ഉണ്ടാക്കിയത് അമ്മ. അപ്പോ പിന്നെ എവിടെ ഇരുന്നു കഴിച്ചാലെന്താ എന്നതായിരുന്നു.
പക്ഷേ ഇന്നെനിക്കറിയാം, അന്നു നിഷേധിക്കപ്പെട്ടത് സമത്വം എന്ന എന്റെ അവകാശമാണ്. അവരുടെ കൂടെ ഇരുന്ന ഞാന്‍ എണീറ്റു പോരേണ്ടി വന്നത് ഞാന്‍ ആഗ്രഹിക്കാതെ എനിക്ക് കിട്ടിയ ജെന്‍ഡറിന്റെ പേരിലാണ്, അതേ സമയം ആള്‍ക്കൂട്ടത്തിനു നടുവില്‍ ഇരിക്കാന്‍ എന്റെ ഏട്ടന് അവസരം കിട്ടിയതും അതേ ജെന്‍ഡര്‍ കാരണം തന്നെയാണ്. ഇന്നെനിക്കറിയാം, ഏട്ടന്‍ ഇരുന്നത് നിലത്താണെങ്കിലും, കഴിച്ചത് ഇലയിലാണെങ്കിലും പൊക്കത്തില്‍ ഇരുന്ന എന്നേക്കാളും പ്രാധാന്യം ആ ചടങ്ങില്‍ ഏട്ടനായിരുന്നൂന്ന്.
താഴ്ന്ന ജാതിക്കാര്‍ കയറിയാല്‍ അമ്പലം അശുദ്ധിയാവുമെന്നും ദേവന് അത് ഇഷ്ടമല്ലെന്നും പറഞ്ഞ പഴയ ബ്രാഹ്മണ മേല്‍ക്കോയ്മയുടെ ബാക്കിപത്രമാണ് യുവതിയായതു കൊണ്ട് നീ പ്രവേശിച്ചാല്‍ അവിടം അശുദ്ധിയാവുമെന്നും പ്രതിഷ്ഠ അതാഗ്രഹിക്കുന്നില്ലെന്നും പറയുന്നത്. സര്‍വ്വ പ്രിവിലേജിന്റെയും മുകളിലിരിക്കുന്ന താങ്കളെപ്പോലുള്ളവര്‍ക്ക് നെഞ്ചത്തു കൈ വെച്ച് ഒരു പാട് വിനയം കോരി ചൊരിഞ്ഞു നമുക്ക് സമാധാനത്തിന്റെ വഴിയേ പോവാം, നമുക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതെ നോക്കാം എന്നൊക്കെ പറയാന്‍ എളുപ്പമാണ്, അടി കിട്ടിയവനേ ആ വേദന അറിയൂ. കിട്ടാത്തവനു സാരമില്ല, പോട്ടെന്നു പറയാന്‍ ഒറ്റ നിമിഷം കൊണ്ട് പറ്റും.
പുലയപ്പിള്ളേര്‍ക്ക് പഠിക്കാന്‍ വേറെ ചാള കെട്ടികൊടുക്കാമെന്നു പറഞ്ഞ താങ്കളുടെ ശബ്ദമുള്ള പ്രമാണിമാരുടെ നിലം ഒന്നര കൊല്ലം കൃഷിചെയ്യാതെ സമരം ചെയ്താണ് ഒപ്പമിരുന്നു പഠിക്കാനുള്ള അവകാശം നേടിയെത്തത്, അല്ലാതെ സമാധാനത്തിന്റെ പാതയിലൂടെ സഞ്ചരിക്കാമെന്നു പറഞ്ഞ് ഏമാന്മാര്‍ കനിഞ്ഞു നല്‍കിയതല്ല. അതുകൊണ്ട് ഏമാന്‍ ശബരിമല ക്ഷേത്രത്തിനു പകരം ഒന്നല്ല, ഒന്‍പതു മല തന്നെ ഉണ്ടാക്കിത്തന്നാലും നിഷേധിക്കപ്പെടുന്ന നീതിയ്ക്കു പകരമാവില്ലതെന്നറിയുക.
‘ന സ്ത്രീ സ്വാതന്ത്രമര്‍ഹതി’ എന്നു പറഞ്ഞിരുന്ന മനുസ്മൃതി കത്തിച്ചതും രാജ്യത്തിലെ സര്‍വ്വ മനുഷ്യര്‍ക്കും തുല്യ നീതിയും തുല്യ പരിഗണയും ഉറപ്പു നല്‍കുന്ന ഭരണഘടന നിലവില്‍ വന്നതും താങ്കളും താങ്കള്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടിയും ഇനിയും അറിഞ്ഞിട്ടില്ലെങ്കില്‍ അതൊന്നറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഒന്നു കൂടി ഉറപ്പിച്ചു പറയട്ടെ, സര്‍വ്വ മനുഷ്യര്‍ എന്നാല്‍ പുരുഷന്‍ മാത്രമല്ല, ലിംഗഭേദമന്യേ സര്‍വ്വരും ഉള്‍പ്പെടും. ഒരിടത്തു കയറണോ വേണ്ടയോ എന്നത് സ്വന്തം തീരുമാനമാണ്, പക്ഷേ കയറരുതെന്നു പറയാന്‍ രണ്ടാമതൊരാള്‍ക്കവകാശമില്ല. കഴിക്കണോ വേണ്ടയോ എന്നത് സ്വന്തം തീരുമാനമാണ്, കഴിക്കരുതെന്ന് കല്‍പ്പിക്കാന്‍ നിങ്ങള്‍ക്കവകാശമില്ല. അവിശ്വാസിയാണോ, വിശ്വാസിയാണോ യഥാര്‍ത്ഥ വിശ്വാസിയാണോ, വൃതം നോക്കിയോ ഇല്ലയോ എന്നതൊക്കെ ആയാളും സോ കോള്‍ഡ് ദൈവവും തമ്മിലുള്ള കാര്യമാണ്, ഒരാളുടെ വിശ്വാസത്തിന്റെയും വൃതത്തിന്റെയും അളവ്‌കോല്‍ നിങ്ങളുടെ കയ്യിലല്ല, പരിശോധിക്കാനും തടയാനും നിങ്ങള്‍ക്കു യാതൊരു അധികാരവുമില്ല.
പെണ്ണിനു വിദ്യ നേടാന്‍ അവകാശമില്ലാത്തിടത്തു നിന്നും, മാറു മറയ്ക്കാന്‍ അവകാശമില്ലാത്തിടത്തു നിന്നും, ഇഷ്ടമില്ലാത്തവന്റെ മുന്നില്‍ മടിക്കുത്തഴിക്കേണ്ട ഗതികേടില്‍ നിന്നുമൊക്കെ ഇവിടെ വരെ എത്താനായെങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ ഈ ഈ പതിനെട്ടു പടികളും ഞങ്ങള്‍ ചവിട്ടിയിരിക്കും, എല്ലാ വിവേചനങ്ങളും മറി കടക്കുകയും ചെയ്യും. ഞങ്ങളുടെ മൌലികാവകാശങ്ങളെ നിഷേധിക്കുന്നവരുടെ മുഖത്തു നോക്കി ഞങ്ങള്‍ ഉച്ചത്തില്‍ പറയും, പ്ഭാ, പുല്ലേ!
പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കായി മമ്മൂട്ടി എത്തിയതോടെ ഫോട്ടോയെടുക്കാനും മറ്റുമായി യുവക്കള്‍ അടക്കമുള്ളവര്‍ ചുറ്റും കൂടി. എന്നാല്‍ ആരെയും വിഷമിപ്പിക്കാതെ തന്നെ ശാന്ത സ്വരത്തില്‍ മമ്മൂക്ക പറഞ്ഞ വാക്കുകള്‍ അവര്‍ അതേപടി കേട്ടു.
‘പള്ളിയിലെത്തുമ്പോൾ ഫോട്ടോയെടുക്കരുത്. പള്ളിയിലേയ്ക്ക് വരുമ്പോൾ പള്ളിയില്‍ വരുന്നതുപോലെ തന്നെ വരണം, പ്രാര്‍ത്ഥിക്കണം.’അദ്ദേഹം പറഞ്ഞതു കേട്ടതോടെ പതിയെ ഫോട്ടോയെടുക്കുന്നത് നിര്‍ത്തി നിസ്‌കാരത്തിനായി മമ്മൂട്ടിക്കൊപ്പം പള്ളിയിലേയ്ക്ക് നടന്നു.
ലോകമെമ്പാടുമുള്ള ഇന്ത്യന്‍ സിനിമാ പ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് ശങ്കര്‍ സംവിധാനം ചെയ്യുന്ന യന്തിരന്‍ 2.0. രജനികാന്തും അക്ഷയ് കുമാറും മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ റിലീസ് എന്നായിരിക്കുമെന്നാണ് പ്രേക്ഷകര്‍ ആരായുന്നത്.
ചിത്രത്തിലെ പ്രധാനകഥാപാത്രമായ വില്ലന്‍ കഥാപാത്രം അവതരിപ്പിക്കാന്‍ ഹോളിവുഡ് ഇതിഹാസം അര്‍ണോള്‍ഡിനെയായിരുന്നു തെരഞ്ഞെടുത്തത്. എന്നാല്‍ ഇടയ്ക്ക് വെച്ച് അര്‍ണോള്‍ഡ് പിന്മാറുകയായിരുന്നു.
തുടര്‍ന്ന് മറ്റൊരു ഇതിഹാസ താരത്തിനെ ചിത്രത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നെന്നാണ് സംവിധായകന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഉലകനായകന്‍ കമല്‍ഹാസനെ ഈ റോളിലേക്ക് കൊണ്ടുവരാനായിരുന്നു ശങ്കറിന്റെ തീരുമാനം. ഈ കാര്യം കമലുമായി സംസാരിച്ചിരുന്നെന്നും എന്നാല്‍ കമലിന് അതിനേക്കാള്‍ താല്‍പ്പര്യം ഇന്ത്യന്‍ 2 ചെയ്യാനായിരുന്നെന്നും ശങ്കര്‍ പറയുന്നു.
1979 മുതല്‍ ഇനി മുതല്‍ ഒരുമിച്ച് അഭിനയിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഉലകനായകനും സുപ്പര്‍ സ്റ്റാറും.
തൃശൂര്‍: കേരള സംഗീത നാടക അക്കാദമി നടത്തിക്കൊണ്ടു പോകാനുളള പ്രാപ്തി കെപിഎസി ലളിതയ്ക്കില്ലെന്ന് മുന്‍ അക്കാദമി അംഗവും കഥകളി ആചാര്യനുമായ കലാമണ്ഡലം ഗോപി. അമ്മയുടെ വാര്‍ത്താ സമ്മേളനത്തില്‍ കെപിഎസി ലളിത നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സെക്രട്ടറി പറയുന്നത് അതേപടി വിശ്വസിക്കുന്നയാളാണ് നിലവിലെ സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണ്‍. അക്കാദമി പ്രവൃത്തനങ്ങളില്‍ താന്‍ തൃപ്തനല്ല. അതിനാലാണ് അക്കാദമിയുടെ എക്സിക്യുട്ടീവ് അംഗത്വം ഒരു വര്‍ഷം മുന്പ് രാജിവച്ചതെന്നും അദ്ദേഹം പറഞ്ഞു.
പത്മശ്രീ ലഭിച്ച വ്യക്തിയാണ് താന്‍. എന്നാല്‍ പത്മശ്രീ ലഭിച്ച വ്യക്തിയെന്ന സ്ഥാനം അക്കാദമി തനിക്ക് നല്‍കിയില്ല. എക്സിക്യുട്ടീവ് മെന്പറാക്കി നിര്‍ത്തിയിട്ടുണ്ട് എന്നതല്ലാതെ ആ ഉള്‍പ്പെടുത്തല്‍ ആത്മാര്‍ത്ഥമായിരുന്നില്ലെന്നും കലാമണ്ഡലം ഗോപി പറഞ്ഞു. ഒരു പ്രഹസനം പോലെയാണ് തന്നെ ഉള്‍പ്പെടുത്തിയ തീരുമാനം അനുഭവപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചു.
കാറപടകടത്തില്‍ ഏററ മുറിവുകള്‍ ഏറെക്കുറെ ഭേദമായ ലക്ഷ്മിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഹൃദയം നുറുങ്ങുന്ന വേദനയോടെ ഭര്‍ത്താവിന്റേയും മകളുടേയും മരണമുള്‍ക്കൊണ്ട ലക്ഷ്മി തിരുവനന്തപുരത്തെ വീട്ടില്‍ പ്രിയപ്പെട്ടവരുടെ കരുതല്‍ കരങ്ങളിലാണ്.
ബാലഭാസ്കര്‍ വിടപറഞ്ഞിട്ട് ഒരുമാസം. നല്ലപാതിയും കുഞ്ഞു മകളും ഇല്ലാത്ത ലോകത്ത് ലക്ഷ്മി പതിയെ ജീവിച്ചു തുടങ്ങുകയാണ്.
ഒരു മാസത്തിലേറെ നീണ്ട ചികില്‍സയ്ക്കുശേഷം പരുക്കുകളൊക്കെ ഏറെക്കുറെ ഭേദമായ ലക്ഷ്മി ആശുപത്രി വിട്ടു. സംസാരിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ കഴിയുന്നുണ്ടിപ്പോള്‍. വലത് കാലിലെ പരുക്ക് കൂടി ഭേദമായാല്‍ നന്നായി നടന്നു തുടങ്ങാം. ബാലഭാസ്കറിന്റെ മാതാപിതാക്കളുടേയും കൂട്ടുകാരുടേയും സ്നേഹത്തണലില്‍ ദു:ഖങ്ങളൊളിപ്പിച്ച് ചിരിക്കാന്‍ ശ്രമിക്കുകയാണവര്‍.
അതിജീവനത്തിന്റെ വഴികളില്‍ ഒരായുഷ്കാലത്തിന്റെ സ്നേഹം നിറഞ്ഞ ഒാര്‍മ്മകളും ആ മാന്ത്രിക സംഗീതവും കൂട്ടിനുണ്ട്. ഒപ്പം ബാലുവിനേയും ജാനിയേയും അതിരറ്റു സ്നേഹിച്ച ആയിരങ്ങളുടെ പ്രാര്‍ഥനകളും…
ആന്റണി പെരുമ്പാവൂരും മോഹന്‍ലാലും തമ്മിലുള്ള ബന്ധം പറയേണ്ടതില്ല. ഒരു നിര്‍മ്മാതാവിനുപരി കടുത്ത ആരാധകന്‍ കൂടിയാണ് ആന്റണി പെരുമ്പാവൂര്‍. അത് തനിക്ക് മനസ്സിലായത് ദൃശ്യത്തിന്റെ ഷൂട്ടിങ് വേളയിലാണെന്ന് സംവിധായകന്‍ രഞ്ജിത്ത് പറയുന്നു.
ദൃശ്യത്തിന്റെ ചിത്രീകരണസമയത്ത് തനിക്ക് വന്ന ആന്റണി പെരുമ്പാവൂരിന്റെ ഒരു ഫോണ്‍കോളിനെക്കുറിച്ചാണ് രഞ്ജിത്ത് പറയുന്നത്. ദൃശ്യം എന്ന സിനിമയുടെ ഷൂട്ടിംഗ് തൊടുപുഴയില്‍ നടക്കുന്ന സമയം. ഞാന്‍ ആന്റണി പെരുമ്പാവൂരിനെ വിളിക്കുന്നു. ‘എന്താ ചേട്ടാ’ എന്ന് പറഞ്ഞുകൊണ്ട് ഫോണ്‍ എടുക്കുമ്പോഴേ അവന്റെ ശബ്ദത്തില്‍ വല്ലാത്തൊരു മാറ്റം എനിക്ക് ഫീല്‍ ചെയ്തു. ലൊക്കേഷനില്‍ നിന്ന് ഇറങ്ങി നടന്നുകൊണ്ടാണ് ആന്റണി സംസാരിക്കുന്നത്.
‘എന്ത് പറ്റിയെടാ’ എന്ന് ഞാന്‍ ചോദിച്ചു. ‘ചേട്ടാ, അവിടെ ഒരു മുറിയിലിട്ട് ലാല്‍സാറിനെ ഷാജോണ്‍ ഇടിക്കുകയാണ്. അത് കണ്ടുനില്‍ക്കാന്‍ കഴിയുന്നില്ല’ എന്നുപറഞ്ഞ് കരയുകയാണ് ആന്റണി. ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയാണ് ആന്റണി എന്നോര്‍ക്കണം. പക്ഷേ അതിനേക്കാളുപരി അവന്‍ മോഹന്‍ലാലിന്റെ വലിയ ഫാനാണ്. ഈ ആരാധന ജീത്തു ജോസഫിന് തോന്നിക്കഴിഞ്ഞാല്‍ ദൃശ്യം എന്ന സിനിമ ഉണ്ടാകില്ലെന്ന് രഞ്ജിത്ത് പറയുന്നു.
കഥാപാത്രങ്ങള്‍ സൃഷ്ടിച്ച് നടന്മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തേണ്ടവരാണ് സംവിധായകര്‍. അല്ലാതെ ആരാധകര്‍ ആവേണ്ടവരല്ല. മോഹന്‍ലാലിനോ മമ്മൂട്ടിക്കോ വെല്ലുവിളി ഉയര്‍ത്താന്‍ മലയാളസിനിമയ്ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും രഞ്ജിത്ത് പറയുന്നു. സംവിധായകരും എഴുത്തുകാരും ശ്രമിച്ചാല്‍ ഇതിലും വലിയ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിയും. അവര്‍ക്ക് മാത്രമല്ല, അവര്‍ക്ക് ശേഷം വന്ന നടന്മാര്‍ക്കും കഴിയുമെന്നും രഞ്ജിത്ത് പറഞ്ഞു.
സിനിമാതാരം സുരാജ് വെഞ്ഞാറമൂടിന്റെ പിതാവ് വാസുദേവന്‍ നായര്‍ (78) അന്തരിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. പിതാവിന്റെ മരണ വാര്‍ത്തയറിഞ്ഞ് സുരാജിന് സങ്കടം അടക്കാനായില്ല. പല ചാനല്‍ ഇന്റര്‍വ്യൂകളിലും വളരെ രസകരമായിട്ടാണ് അച്ഛനെ സുരാജ് അവതരിപ്പിക്കാറുള്ളത്. തന്റെ അച്ഛന്‍ തന്നെ ഒരിക്കല്‍ പോലും മോനേ എന്ന് വിളിച്ചിട്ടില്ലെന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞ് നടന്‍ സുരാജ് വെഞ്ഞാറമ്മൂട്.
അച്ഛന്‍ തന്നെ ഒരിക്കല്‍ പോലും മോനെ എന്ന് വിളിച്ചിട്ടില്ല, കെട്ടിപ്പിടിച്ച് ഒരു ഉമ്മ തന്നിട്ടില്ല. ഞങ്ങളുടെ ചുറ്റുവട്ടത്തുള്ള പിള്ളേരെയൊക്കെ മോനെ എന്ന് വിളിക്കും. മറ്റുള്ളവരോട് പറയുമ്പോള്‍ പറയും ഇതെന്റെ മകനാണ് എന്നൊക്കെ, പക്ഷെ ഒരിക്കലും തന്നെ നേരിട്ട് മോനെ എന്ന് വിളിച്ചിട്ടില്ലെന്ന് സുരാജ് പറഞ്ഞു. ഇത് പറയുമ്പോള്‍ സുരാജ് കരയുകയായിരുന്നു. തനിക്ക് ദേശീയ പുരസ്‌ക്കാരം ലഭിച്ച് വീട്ടില്‍ ചെന്നപ്പോള്‍ അന്ന് ആദ്യമായി അച്ഛന്‍ തന്നെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചുവെന്നും സുരാജ് പറഞ്ഞു.
കുട്ടന്‍പിള്ളയുടെ ശിവരാത്രി എന്ന സിനിമയുടെ കഥ കേട്ടപ്പോള്‍ ആദ്യം ഓര്‍മ്മ വന്നത് തന്റെ അച്ഛനെയാണ്. നിറയെ സ്‌നേഹമുള്ള ഒരാളാണ് അച്ഛന്‍. പക്ഷെ, അതൊരിക്കല്‍ പോലും പ്രകടിപ്പിച്ചിട്ടില്ല. അച്ഛന്‍ തന്നെയാണ് എന്റെ ഹീറോ. അച്ഛനില്‍നിന്ന് ഒരുപാട് കാര്യങ്ങള്‍ ഞാന്‍ പഠിച്ചിട്ടുണ്ട്. പേരറിയാത്തവര്‍ എന്ന ചിത്രത്തിലൂടെ തനിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചു. പക്ഷെ, ആ സിനിമ ആളുകള്‍ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ പലരും നെറ്റി ചുളിച്ചു.സുരാജിന് ദേശീയ പുരസ്‌കാരമോ. ആ സിനിമ കണ്ട ആളുകള്‍ക്കെ എനിക്ക് ദേശീയ പുരസ്‌ക്കാരം ലഭിച്ചുവെന്ന് വിശ്വസിക്കാന്‍ സാധിക്കു.
പ്രേക്ഷകരുടെ കൈയില്‍നിന്ന് എനിക്ക് ദേശീയ പുരസ്‌ക്കാരം കിട്ടിയത് ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലെ ആ രണ്ട് സീനുകളില്‍ കൂടിയാണ്’. സുരാജ് പറഞ്ഞു. കോമഡിയിലൂടെയാണ് താന്‍ സിനിമയിലേക്ക് വന്നത്. കോമഡി തന്നെയാണ് തനിക്ക് ഏറ്റവും ഇഷ്ടമുള്ളതും. എന്നാല്‍ സ്ഥിരമായ കോമഡി വേഷങ്ങള്‍ തന്നെ മടുപ്പിച്ചിരുന്നെന്നും സുരാജ് പറയുന്നു.ഈ സമയത്ത് സംവിധായകന്‍ രഞ്ജിത്തിനോട് അങ്ങോട്ട് ചോദിച്ചാണ് ഒരു ക്യാരക്ടര്‍ റോള്‍ മേടിക്കുന്നത്. സ്പിരിറ്റ് എന്ന സിനിമയില്‍ തെറ്റില്ലാത്തൊരു വേഷം അദ്ദേഹം നല്‍കിയെന്നും സുരാജ് പറഞ്ഞു.
മരണാനന്തര കര്‍മ്മം ഞാറാഴ്ച്ച ഉച്ചക്ക് ഒരു മണിക്ക് വെഞ്ഞാറമൂട് വീട്ടില്‍ വെച്ച് നടക്കുന്നതാണെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: വിലാസിനി. മറ്റുമക്കള്‍: സുജാത, സജി.
വിവാദത്തില്‍ കുരുങ്ങി വിജയ്- മുരുകദോസ് ചിത്രം സര്‍ക്കാര്‍. സിനിമ തന്റെ തിരക്കഥ മോഷ്ടിച്ച് തയ്യാറാക്കിയതാണെന്ന് വരുണ്‍ രാജേന്ദ്രന്‍ ആരോപിച്ചിരുന്നു. എന്നാല്‍ അതിനെതിരെ സംവിധായകന്‍ മുരുകദോസ് രംഗത്ത് വരികയും ചെയ്തു. ഇപ്പോഴിതാ ചിത്രത്തിന് വരുണിന്റെ സിനിമ സെന്‍ഗോളിന്റെ തിരക്കഥയുമായി അടുത്ത സാമ്യമാണുള്ളതെന്ന് സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്‌സ് അസോസിയേഷന്‍ കണ്ടെത്തിയിരിക്കുകയാണ്. 2007ല്‍ റൈറ്റേഴ്‌സ് യൂണിയനില്‍ തന്റെ തിരക്കഥ വരുണ്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
തന്റെ തിരക്കഥ മോഷ്ടിച്ചുവെന്ന് ആരോപിച്ച് മുരുകദോസിനെതിരെ വരുണ്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇത് ആദ്യ തവണയല്ല ഏ ആര്‍ മുരുകദോസ് കോപ്പിയടി വിവാദത്തില്‍ കുരുങ്ങുന്നത്. ഇതിന് മുമ്പ് വിജയ് നായകനായെത്തിയ കത്തിയാണ് ആരോപണങ്ങളില്‍ കുടുങ്ങിയത്. ആരം ഫെയിം സംവിധായകന്‍ ഗോപി നൈനാര്‍ കത്തി തന്റെ കഥയാണെന്ന് ആരോപിച്ച് രംഗത്ത് വന്നിരുന്നു.
ദീപാവലി റിലീസായി സര്‍ക്കാര്‍ റിലീസ് ചെയ്യാനിരിക്കെ വരുണ്‍ പരാതിയുമായി മുന്നോട്ട് പോയാല്‍ അത് ചിത്രത്തെ പ്രതികൂലമായി ബാധിക്കാം. അതിനാല്‍ റൈറ്റേഴ്സ് യൂണിയന്റെ പ്രസിഡന്റും നടനും സംവിധായകനുമായ കെ ഭാഗ്യരാജ് ഇരുകക്ഷികളുമായി സംസാരിച്ച് സമവായത്തിന് ശ്രമിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലര്‍ ഏറ്റവും വേഗത്തില്‍ 10 ലക്ഷം ലൈക്ക് നേടുന്ന ലോകത്തിലെ ആദ്യ സിനിമ ടീസര്‍ എന്ന റെക്കോഡ് നേടിയിരുന്നു. അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാറിന്റെ റെക്കോഡാണ് സര്‍ക്കാരിന്റെ വേഗപാച്ചിലില്‍ പഴംങ്കഥയായത്. അവഞ്ചേര്‍സ് ഒരു ദിവസം കൊണ്ടുനേടിയ ലൈക്സ് വെറും നാല് മണിക്കൂറുകള്‍ കൊണ്ടാണ് സര്‍ക്കാര്‍ സ്വന്തമാക്കിയത്. 10 ലക്ഷം ലൈക്കില്‍ എത്താന്‍ വേണ്ടി വന്നത് വെറും 294 മിനിറ്റ്.
സൂപ്പര്‍ഹിറ്റുകളായ തുപ്പാക്കിക്കും കത്തിക്കും ശേഷം ഇളയതളപതി വിജയ്യും എ.ആര്‍ മുരുഗദോസ്സും ഒന്നിക്കുന്ന ചിത്രം തമിഴ്നാട് രാഷ്ട്രീയം ആണ് ചര്‍ച്ച ചെയ്യുന്നത്. കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാര്‍ തുടങ്ങിയവര്‍ നായികമാരായി എത്തുന്ന ചിത്രത്തില്‍ വലിയ താരനിരയാണ് അണി നിരക്കുന്നത്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം എ.ആര്‍ റഹമാനും മലയാളിയായ ഗിരീഷ ്ഗംഗാധരന്‍ ചായാഗ്രാഹരണവും നിര്‍വഹിക്കുന്നു.
നടി മഞ്ജുവാര്യരുടെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായിരുന്നു സല്ലാപം എന്ന സിനിമ. നായികാവേഷത്തിൽ രാധയെന്ന നാടൻപെൺകുട്ടിയായി തിളങ്ങിയ മഞ്ജുവിന് പിന്നീട് സിനിമ ലോകം വച്ചുനീട്ടിയത് ഒട്ടേറെ സുന്ദരവേഷങ്ങളായിരുന്നു. എന്നാൽ, ലോഹിതദാസിന്റെ സല്ലാപത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് നടി ആനിയെ ആയിരുന്നുവെന്ന് ലോഹിതദാസിന്റെ ഭാര്യ സിന്ധുവിന്റെ വെളിപ്പെടുത്തൽ. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
‘നടിയുടെ രംഗപ്രവേശം ആണ് അവരുടെ ഭാവി തീരുമാനിക്കുന്നത്. സല്ലാപത്തിൽ ആദ്യം പരിഗണിച്ചിരുന്നത് ആനിയെ ആയിരുന്നു. കിരീടം ഉണ്ണിയാണ് ആനിയെ തീരുമാനിക്കുന്നത്. എന്നാൽ പിന്നീട് സാർ(ലോഹിതദാസ്) പറഞ്ഞു, ‘അത്രയും സൗന്ദര്യം ഉള്ള കുട്ടി വേണ്ട. ഇത്രയും കളർ വേണ്ട നമുക്കൊരു നാടൻ പെൺകുട്ടി മതി’. അങ്ങനെയാണ് മഞ്ജുവിലേക്കെത്തുന്നത്. തൂവൽക്കൊട്ടാരത്തിൽ മഞ്ജു അഭിനയിക്കണമെന്നത് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. മഞ്ജു എന്നും ബഹുമാനുമുള്ള കുട്ടിയായിരുന്നു. നടിയെ നമ്മൾ ആദരിക്കുന്നത് അവരുടെ പെരുമാറ്റവും സ്വഭാവവും കാണുമ്പോഴാണ്. സാറിന്റെ നായികമാരിൽ മഞ്ജുവിനോടാണ് എനിക്ക് ബഹുമാനം.’–സിന്ധു പറഞ്ഞു.
ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള എന്നീ സിനിമകളിലെ തിലകന്റെ വേഷം നെടുമുടി വേണു തട്ടിയെടുത്തു എന്ന ആരോപണം തെറ്റാണെന്നും സിന്ധു വെളിപ്പെടുത്തി. ‘തിലകന്റെ വേഷം നെടുമുടി വേണു തട്ടിയെടുത്തിട്ടില്ല. ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ നെടുമുടിയെ മനസ്സില്‍ കണ്ടു തന്നെയാണ് ലോഹിത ദാസ് എഴുതിയത്. താരങ്ങളെ നിശ്ചയിക്കുന്നതില്‍ ലോഹിതദാസ് ഇടപെടുമായിരുന്നു. തിലകന് ചേരുന്ന വേഷം മാത്രമേ അദ്ദേഹത്തിന് നല്‍കൂ എന്ന് ലോഹിതദാസിന് വാശിയുണ്ടായിരുന്നു. 1987, 88, 89 വര്‍ഷങ്ങളില്‍ തിലകന് സംസ്ഥാന പുരസ്‌കാരം കിട്ടിയിരുന്നു. അതെല്ലാം തന്നെ ലോഹിതദാസിന്റെ ചിത്രങ്ങള്‍ക്കായിരുന്നു. നെടുമുടി വേണു ആ വേഷം തട്ടിയെടുത്തു എന്നത് തിലകന്റെ തോന്നല്‍ മാത്രമായിരുന്നു’.
ലോഹിതദാസിന്റെ യഥാർഥ ജീവിതത്തേയും തനിയാവർത്തനം എന്ന ചിത്രം പിടിച്ചു കുലുക്കിയിരുന്നുവെന്ന് സിന്ധു പറഞ്ഞു.
‘മമ്മൂട്ടിയെ നായകനാക്കി തനിയാവർത്തനം ചെയ്തുകഴിഞ്ഞ ശേഷം അദ്ദേഹത്തിന് പനി വരുമ്പോൾ പിച്ചുംപേയും പറയുമായിരുന്നു. ‘ബാലേട്ടൻ (മമ്മൂട്ടിയുടെ കഥാപാത്രം) പാവമായിരുന്നു, പതിനായിരം രൂപക്ക് വേണ്ടി ബാഗ് കൊണ്ടുപോയി’ എന്നൊക്കെ പറയും. കുറച്ച് കാലം ഞാനും വല്ലാത്ത അവസ്ഥയിൽ ആയിപ്പോയിരുന്നു’.
‘മലയാളസിനിമയിൽ ലോഹിതദാസിന് കുറച്ച് പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മരണശേഷം അവരെല്ലാം ഇവിടെയുള്ള കാര്യങ്ങൾ തിരക്കാറുണ്ട്. ഒറ്റയ്ക്ക് നിൽക്കുമ്പോൾ വേരിന് ശക്തിയുണ്ടാകുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. താങ്ങാൻ ആളുണ്ടാകുമ്പോള്‍ ശക്തി ക്ഷയിക്കുകയാണ് ചെയ്യുക. എന്റെ ഏറ്റവും വലിയ സമ്പാദ്യം ഈ ഏകാകന്തതയാണ്. സാറിന്റെ അവസാന പത്തുദിവസം എന്റെ കൂടെയായിരുന്നു. ഞങ്ങൾ ഒരുമിച്ച് ഇരുന്ന് അവസാനം കണ്ട സിനിമ വെങ്കലം ആണ്.’
‘മോഹന്‍ലാലിനും മമ്മൂട്ടിക്കുമെല്ലാം സ്‌നേഹമുണ്ട്. ദിലീപിന്റെ കരിയറില്‍ തന്നെ ബ്രേക്കായ സിനിമയായിരുന്നു സല്ലാപം. ദിലീപ് പലപ്പോഴും വന്നിട്ടുണ്ട്. പിന്നെ അവരൊക്കെ തിരക്കുള്ള നടന്മാരല്ലേ. ലോഹിതദാസും അങ്ങോട്ടും പോയിട്ടുണ്ടാകില്ല. അതിനെ വൈകാരികമായി കാണാന്‍ ആഗ്രഹിക്കുന്നില്ല.’
‘തന്റെ കഥാപാത്രങ്ങള്‍ക്ക് ചേരുന്നവരെ നോക്കിയാണ് അദ്ദേഹം അഭിനേതാക്കളെ നിശ്ചയിച്ചത്. അമരത്തില്‍ മമ്മൂട്ടിയെ നിശ്ചയിച്ചതു പോലെയാണ് കിരീടത്തില്‍ മോഹന്‍ലാലിനെ നിശ്ചയിച്ചത്. പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് ലോഹിതദാസ് നിലനിന്നത്. അവര്‍ക്കായി തന്റെ സിനിമകള്‍ ഒരുക്കി. അതിന് വേണ്ടി കഥാപാത്രങ്ങളെ ഉപയോഗിക്കുകയാണ് അദ്ദേഹം ചെയ്തത്. ആരില്‍ നിന്നും ഒരു നന്ദിയും അദ്ദേഹം പ്രതീക്ഷിച്ചിട്ടില്ല’.–സിന്ധു പറഞ്ഞു.