Movies

കാറപടകടത്തില്‍ ഏററ മുറിവുകള്‍ ഏറെക്കുറെ ഭേദമായ ലക്ഷ്മിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഹൃദയം നുറുങ്ങുന്ന വേദനയോടെ ഭര്‍ത്താവിന്റേയും മകളുടേയും മരണമുള്‍ക്കൊണ്ട ലക്ഷ്മി തിരുവനന്തപുരത്തെ വീട്ടില്‍ പ്രിയപ്പെട്ടവരുടെ കരുതല്‍ കരങ്ങളിലാണ്.
ബാലഭാസ്കര്‍ വിടപറഞ്ഞിട്ട് ഒരുമാസം. നല്ലപാതിയും കുഞ്ഞു മകളും ഇല്ലാത്ത ലോകത്ത് ലക്ഷ്മി പതിയെ ജീവിച്ചു തുടങ്ങുകയാണ്.

ഒരു മാസത്തിലേറെ നീണ്ട ചികില്‍സയ്ക്കുശേഷം പരുക്കുകളൊക്കെ ഏറെക്കുറെ ഭേദമായ ലക്ഷ്മി ആശുപത്രി വിട്ടു. സംസാരിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ കഴിയുന്നുണ്ടിപ്പോള്‍. വലത് കാലിലെ പരുക്ക് കൂടി ഭേദമായാല്‍ നന്നായി നടന്നു തുടങ്ങാം. ബാലഭാസ്കറിന്റെ മാതാപിതാക്കളുടേയും കൂട്ടുകാരുടേയും സ്നേഹത്തണലില്‍ ദു:ഖങ്ങളൊളിപ്പിച്ച് ചിരിക്കാന്‍ ശ്രമിക്കുകയാണവര്‍.

അതിജീവനത്തിന്റെ വഴികളില്‍ ഒരായുഷ്കാലത്തിന്റെ സ്നേഹം നിറഞ്ഞ ഒാര്‍മ്മകളും ആ മാന്ത്രിക സംഗീതവും കൂട്ടിനുണ്ട്. ഒപ്പം ബാലുവിനേയും ജാനിയേയും അതിരറ്റു സ്നേഹിച്ച ആയിരങ്ങളുടെ പ്രാര്‍ഥനകളും…

ആന്റണി പെരുമ്പാവൂരും മോഹന്‍ലാലും തമ്മിലുള്ള ബന്ധം പറയേണ്ടതില്ല. ഒരു നിര്‍മ്മാതാവിനുപരി കടുത്ത ആരാധകന്‍ കൂടിയാണ് ആന്റണി പെരുമ്പാവൂര്‍. അത് തനിക്ക് മനസ്സിലായത് ദൃശ്യത്തിന്റെ ഷൂട്ടിങ് വേളയിലാണെന്ന് സംവിധായകന്‍ രഞ്ജിത്ത് പറയുന്നു.

ദൃശ്യത്തിന്റെ ചിത്രീകരണസമയത്ത് തനിക്ക് വന്ന ആന്റണി പെരുമ്പാവൂരിന്റെ ഒരു ഫോണ്‍കോളിനെക്കുറിച്ചാണ് രഞ്ജിത്ത് പറയുന്നത്. ദൃശ്യം എന്ന സിനിമയുടെ ഷൂട്ടിംഗ് തൊടുപുഴയില്‍ നടക്കുന്ന സമയം. ഞാന്‍ ആന്റണി പെരുമ്പാവൂരിനെ വിളിക്കുന്നു. ‘എന്താ ചേട്ടാ’ എന്ന് പറഞ്ഞുകൊണ്ട് ഫോണ്‍ എടുക്കുമ്പോഴേ അവന്റെ ശബ്ദത്തില്‍ വല്ലാത്തൊരു മാറ്റം എനിക്ക് ഫീല്‍ ചെയ്തു. ലൊക്കേഷനില്‍ നിന്ന് ഇറങ്ങി നടന്നുകൊണ്ടാണ് ആന്റണി സംസാരിക്കുന്നത്.

‘എന്ത് പറ്റിയെടാ’ എന്ന് ഞാന്‍ ചോദിച്ചു. ‘ചേട്ടാ, അവിടെ ഒരു മുറിയിലിട്ട് ലാല്‍സാറിനെ ഷാജോണ്‍ ഇടിക്കുകയാണ്. അത് കണ്ടുനില്‍ക്കാന്‍ കഴിയുന്നില്ല’ എന്നുപറഞ്ഞ് കരയുകയാണ് ആന്റണി. ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയാണ് ആന്റണി എന്നോര്‍ക്കണം. പക്ഷേ അതിനേക്കാളുപരി അവന്‍ മോഹന്‍ലാലിന്റെ വലിയ ഫാനാണ്. ഈ ആരാധന ജീത്തു ജോസഫിന് തോന്നിക്കഴിഞ്ഞാല്‍ ദൃശ്യം എന്ന സിനിമ ഉണ്ടാകില്ലെന്ന് രഞ്ജിത്ത് പറയുന്നു.

കഥാപാത്രങ്ങള്‍ സൃഷ്ടിച്ച് നടന്മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തേണ്ടവരാണ് സംവിധായകര്‍. അല്ലാതെ ആരാധകര്‍ ആവേണ്ടവരല്ല. മോഹന്‍ലാലിനോ മമ്മൂട്ടിക്കോ വെല്ലുവിളി ഉയര്‍ത്താന്‍ മലയാളസിനിമയ്ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും രഞ്ജിത്ത് പറയുന്നു. സംവിധായകരും എഴുത്തുകാരും ശ്രമിച്ചാല്‍ ഇതിലും വലിയ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിയും. അവര്‍ക്ക് മാത്രമല്ല, അവര്‍ക്ക് ശേഷം വന്ന നടന്മാര്‍ക്കും കഴിയുമെന്നും രഞ്ജിത്ത് പറഞ്ഞു.

 

സിനിമാതാരം സുരാജ് വെഞ്ഞാറമൂടിന്റെ പിതാവ് വാസുദേവന്‍ നായര്‍ (78) അന്തരിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. പിതാവിന്റെ മരണ വാര്‍ത്തയറിഞ്ഞ് സുരാജിന് സങ്കടം അടക്കാനായില്ല. പല ചാനല്‍ ഇന്റര്‍വ്യൂകളിലും വളരെ രസകരമായിട്ടാണ് അച്ഛനെ സുരാജ് അവതരിപ്പിക്കാറുള്ളത്. തന്റെ അച്ഛന്‍ തന്നെ ഒരിക്കല്‍ പോലും മോനേ എന്ന് വിളിച്ചിട്ടില്ലെന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞ് നടന്‍ സുരാജ് വെഞ്ഞാറമ്മൂട്.

അച്ഛന്‍ തന്നെ ഒരിക്കല്‍ പോലും മോനെ എന്ന് വിളിച്ചിട്ടില്ല, കെട്ടിപ്പിടിച്ച് ഒരു ഉമ്മ തന്നിട്ടില്ല. ഞങ്ങളുടെ ചുറ്റുവട്ടത്തുള്ള പിള്ളേരെയൊക്കെ മോനെ എന്ന് വിളിക്കും. മറ്റുള്ളവരോട് പറയുമ്പോള്‍ പറയും ഇതെന്റെ മകനാണ് എന്നൊക്കെ, പക്ഷെ ഒരിക്കലും തന്നെ നേരിട്ട് മോനെ എന്ന് വിളിച്ചിട്ടില്ലെന്ന് സുരാജ് പറഞ്ഞു. ഇത് പറയുമ്പോള്‍ സുരാജ് കരയുകയായിരുന്നു. തനിക്ക് ദേശീയ പുരസ്‌ക്കാരം ലഭിച്ച് വീട്ടില്‍ ചെന്നപ്പോള്‍ അന്ന് ആദ്യമായി അച്ഛന്‍ തന്നെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചുവെന്നും സുരാജ് പറഞ്ഞു.

കുട്ടന്‍പിള്ളയുടെ ശിവരാത്രി എന്ന സിനിമയുടെ കഥ കേട്ടപ്പോള്‍ ആദ്യം ഓര്‍മ്മ വന്നത് തന്റെ അച്ഛനെയാണ്. നിറയെ സ്‌നേഹമുള്ള ഒരാളാണ് അച്ഛന്‍. പക്ഷെ, അതൊരിക്കല്‍ പോലും പ്രകടിപ്പിച്ചിട്ടില്ല. അച്ഛന്‍ തന്നെയാണ് എന്റെ ഹീറോ. അച്ഛനില്‍നിന്ന് ഒരുപാട് കാര്യങ്ങള്‍ ഞാന്‍ പഠിച്ചിട്ടുണ്ട്. പേരറിയാത്തവര്‍ എന്ന ചിത്രത്തിലൂടെ തനിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചു. പക്ഷെ, ആ സിനിമ ആളുകള്‍ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ പലരും നെറ്റി ചുളിച്ചു.സുരാജിന് ദേശീയ പുരസ്‌കാരമോ. ആ സിനിമ കണ്ട ആളുകള്‍ക്കെ എനിക്ക് ദേശീയ പുരസ്‌ക്കാരം ലഭിച്ചുവെന്ന് വിശ്വസിക്കാന്‍ സാധിക്കു.

പ്രേക്ഷകരുടെ കൈയില്‍നിന്ന് എനിക്ക് ദേശീയ പുരസ്‌ക്കാരം കിട്ടിയത് ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലെ ആ രണ്ട് സീനുകളില്‍ കൂടിയാണ്’. സുരാജ് പറഞ്ഞു. കോമഡിയിലൂടെയാണ് താന്‍ സിനിമയിലേക്ക് വന്നത്. കോമഡി തന്നെയാണ് തനിക്ക് ഏറ്റവും ഇഷ്ടമുള്ളതും. എന്നാല്‍ സ്ഥിരമായ കോമഡി വേഷങ്ങള്‍ തന്നെ മടുപ്പിച്ചിരുന്നെന്നും സുരാജ് പറയുന്നു.ഈ സമയത്ത് സംവിധായകന്‍ രഞ്ജിത്തിനോട് അങ്ങോട്ട് ചോദിച്ചാണ് ഒരു ക്യാരക്ടര്‍ റോള്‍ മേടിക്കുന്നത്. സ്പിരിറ്റ് എന്ന സിനിമയില്‍ തെറ്റില്ലാത്തൊരു വേഷം അദ്ദേഹം നല്‍കിയെന്നും സുരാജ് പറഞ്ഞു.

മരണാനന്തര കര്‍മ്മം ഞാറാഴ്ച്ച ഉച്ചക്ക് ഒരു മണിക്ക് വെഞ്ഞാറമൂട് വീട്ടില്‍ വെച്ച് നടക്കുന്നതാണെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: വിലാസിനി. മറ്റുമക്കള്‍: സുജാത, സജി.

വിവാദത്തില്‍ കുരുങ്ങി വിജയ്- മുരുകദോസ് ചിത്രം സര്‍ക്കാര്‍. സിനിമ തന്റെ തിരക്കഥ മോഷ്ടിച്ച് തയ്യാറാക്കിയതാണെന്ന് വരുണ്‍ രാജേന്ദ്രന്‍ ആരോപിച്ചിരുന്നു. എന്നാല്‍ അതിനെതിരെ സംവിധായകന്‍ മുരുകദോസ് രംഗത്ത് വരികയും ചെയ്തു. ഇപ്പോഴിതാ ചിത്രത്തിന് വരുണിന്റെ സിനിമ സെന്‍ഗോളിന്റെ തിരക്കഥയുമായി അടുത്ത സാമ്യമാണുള്ളതെന്ന് സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്‌സ് അസോസിയേഷന്‍ കണ്ടെത്തിയിരിക്കുകയാണ്. 2007ല്‍ റൈറ്റേഴ്‌സ് യൂണിയനില്‍ തന്റെ തിരക്കഥ വരുണ്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

തന്റെ തിരക്കഥ മോഷ്ടിച്ചുവെന്ന് ആരോപിച്ച് മുരുകദോസിനെതിരെ വരുണ്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇത് ആദ്യ തവണയല്ല ഏ ആര്‍ മുരുകദോസ് കോപ്പിയടി വിവാദത്തില്‍ കുരുങ്ങുന്നത്. ഇതിന് മുമ്പ് വിജയ് നായകനായെത്തിയ കത്തിയാണ് ആരോപണങ്ങളില്‍ കുടുങ്ങിയത്. ആരം ഫെയിം സംവിധായകന്‍ ഗോപി നൈനാര്‍ കത്തി തന്റെ കഥയാണെന്ന് ആരോപിച്ച് രംഗത്ത് വന്നിരുന്നു.

ദീപാവലി റിലീസായി സര്‍ക്കാര്‍ റിലീസ് ചെയ്യാനിരിക്കെ വരുണ്‍ പരാതിയുമായി മുന്നോട്ട് പോയാല്‍ അത് ചിത്രത്തെ പ്രതികൂലമായി ബാധിക്കാം. അതിനാല്‍ റൈറ്റേഴ്സ് യൂണിയന്റെ പ്രസിഡന്റും നടനും സംവിധായകനുമായ കെ ഭാഗ്യരാജ് ഇരുകക്ഷികളുമായി സംസാരിച്ച് സമവായത്തിന് ശ്രമിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലര്‍ ഏറ്റവും വേഗത്തില്‍ 10 ലക്ഷം ലൈക്ക് നേടുന്ന ലോകത്തിലെ ആദ്യ സിനിമ ടീസര്‍ എന്ന റെക്കോഡ് നേടിയിരുന്നു. അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാറിന്റെ റെക്കോഡാണ് സര്‍ക്കാരിന്റെ വേഗപാച്ചിലില്‍ പഴംങ്കഥയായത്. അവഞ്ചേര്‍സ് ഒരു ദിവസം കൊണ്ടുനേടിയ ലൈക്സ് വെറും നാല് മണിക്കൂറുകള്‍ കൊണ്ടാണ് സര്‍ക്കാര്‍ സ്വന്തമാക്കിയത്. 10 ലക്ഷം ലൈക്കില്‍ എത്താന്‍ വേണ്ടി വന്നത് വെറും 294 മിനിറ്റ്.

സൂപ്പര്‍ഹിറ്റുകളായ തുപ്പാക്കിക്കും കത്തിക്കും ശേഷം ഇളയതളപതി വിജയ്യും എ.ആര്‍ മുരുഗദോസ്സും ഒന്നിക്കുന്ന ചിത്രം തമിഴ്നാട് രാഷ്ട്രീയം ആണ് ചര്‍ച്ച ചെയ്യുന്നത്. കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാര്‍ തുടങ്ങിയവര്‍ നായികമാരായി എത്തുന്ന ചിത്രത്തില്‍ വലിയ താരനിരയാണ് അണി നിരക്കുന്നത്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം എ.ആര്‍ റഹമാനും മലയാളിയായ ഗിരീഷ ്ഗംഗാധരന്‍ ചായാഗ്രാഹരണവും നിര്‍വഹിക്കുന്നു.

നടി മഞ്ജുവാര്യരുടെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായിരുന്നു സല്ലാപം എന്ന സിനിമ. നായികാവേഷത്തിൽ രാധയെന്ന നാടൻപെൺകുട്ടിയായി തിളങ്ങിയ മഞ്ജുവിന് പിന്നീട് സിനിമ ലോകം വച്ചുനീട്ടിയത് ഒട്ടേറെ സുന്ദരവേഷങ്ങളായിരുന്നു. എന്നാൽ, ലോഹിതദാസിന്റെ സല്ലാപത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് നടി ആനിയെ ആയിരുന്നുവെന്ന് ലോഹിതദാസിന്റെ ഭാര്യ സിന്ധുവിന്റെ വെളിപ്പെടുത്തൽ. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.

‘നടിയുടെ രംഗപ്രവേശം ആണ് അവരുടെ ഭാവി തീരുമാനിക്കുന്നത്. സല്ലാപത്തിൽ ആദ്യം പരിഗണിച്ചിരുന്നത് ആനിയെ ആയിരുന്നു. കിരീടം ഉണ്ണിയാണ് ആനിയെ തീരുമാനിക്കുന്നത്. എന്നാൽ പിന്നീട് സാർ(ലോഹിതദാസ്) പറഞ്ഞു, ‘അത്രയും സൗന്ദര്യം ഉള്ള കുട്ടി വേണ്ട. ഇത്രയും കളർ വേണ്ട നമുക്കൊരു നാടൻ പെൺകുട്ടി മതി’. അങ്ങനെയാണ് മഞ്ജുവിലേക്കെത്തുന്നത്. തൂവൽക്കൊട്ടാരത്തിൽ മഞ്ജു അഭിനയിക്കണമെന്നത് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. മഞ്ജു എന്നും ബഹുമാനുമുള്ള കുട്ടിയായിരുന്നു. നടിയെ നമ്മൾ ആദരിക്കുന്നത് അവരുടെ പെരുമാറ്റവും സ്വഭാവവും കാണുമ്പോഴാണ്. സാറിന്റെ നായികമാരിൽ മഞ്ജുവിനോടാണ് എനിക്ക് ബഹുമാനം.’–സിന്ധു പറഞ്ഞു.

ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള എന്നീ സിനിമകളിലെ തിലകന്റെ വേഷം നെടുമുടി വേണു തട്ടിയെടുത്തു എന്ന ആരോപണം തെറ്റാണെന്നും സിന്ധു വെളിപ്പെടുത്തി. ‘തിലകന്റെ വേഷം നെടുമുടി വേണു തട്ടിയെടുത്തിട്ടില്ല. ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ നെടുമുടിയെ മനസ്സില്‍ കണ്ടു തന്നെയാണ് ലോഹിത ദാസ് എഴുതിയത്. താരങ്ങളെ നിശ്ചയിക്കുന്നതില്‍ ലോഹിതദാസ് ഇടപെടുമായിരുന്നു. തിലകന് ചേരുന്ന വേഷം മാത്രമേ അദ്ദേഹത്തിന് നല്‍കൂ എന്ന് ലോഹിതദാസിന് വാശിയുണ്ടായിരുന്നു. 1987, 88, 89 വര്‍ഷങ്ങളില്‍ തിലകന് സംസ്ഥാന പുരസ്‌കാരം കിട്ടിയിരുന്നു. അതെല്ലാം തന്നെ ലോഹിതദാസിന്റെ ചിത്രങ്ങള്‍ക്കായിരുന്നു. നെടുമുടി വേണു ആ വേഷം തട്ടിയെടുത്തു എന്നത് തിലകന്റെ തോന്നല്‍ മാത്രമായിരുന്നു’.

ലോഹിതദാസിന്റെ യഥാർഥ ജീവിതത്തേയും തനിയാവർത്തനം എന്ന ചിത്രം പിടിച്ചു കുലുക്കിയിരുന്നുവെന്ന് സിന്ധു പറഞ്ഞു.

‘മമ്മൂട്ടിയെ നായകനാക്കി തനിയാവർത്തനം ചെയ്തുകഴിഞ്ഞ ശേഷം അദ്ദേഹത്തിന് പനി വരുമ്പോൾ പിച്ചുംപേയും പറയുമായിരുന്നു. ‘ബാലേട്ടൻ (മമ്മൂട്ടിയുടെ കഥാപാത്രം) പാവമായിരുന്നു, പതിനായിരം രൂപക്ക് വേണ്ടി ബാഗ് കൊണ്ടുപോയി’ എന്നൊക്കെ പറയും. കുറച്ച് കാലം ഞാനും വല്ലാത്ത അവസ്ഥയിൽ ആയിപ്പോയിരുന്നു’.

‘മലയാളസിനിമയിൽ ലോഹിതദാസിന് കുറച്ച് പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മരണശേഷം അവരെല്ലാം ഇവിടെയുള്ള കാര്യങ്ങൾ തിരക്കാറുണ്ട്. ഒറ്റയ്ക്ക് നിൽക്കുമ്പോൾ വേരിന് ശക്തിയുണ്ടാകുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. താങ്ങാൻ ആളുണ്ടാകുമ്പോള്‍ ശക്തി ക്ഷയിക്കുകയാണ് ചെയ്യുക. എന്റെ ഏറ്റവും വലിയ സമ്പാദ്യം ഈ ഏകാകന്തതയാണ്. സാറിന്റെ അവസാന പത്തുദിവസം എന്റെ കൂടെയായിരുന്നു. ഞങ്ങൾ ഒരുമിച്ച് ഇരുന്ന് അവസാനം കണ്ട സിനിമ വെങ്കലം ആണ്.’

‘മോഹന്‍ലാലിനും മമ്മൂട്ടിക്കുമെല്ലാം സ്‌നേഹമുണ്ട്. ദിലീപിന്റെ കരിയറില്‍ തന്നെ ബ്രേക്കായ സിനിമയായിരുന്നു സല്ലാപം. ദിലീപ് പലപ്പോഴും വന്നിട്ടുണ്ട്. പിന്നെ അവരൊക്കെ തിരക്കുള്ള നടന്മാരല്ലേ. ലോഹിതദാസും അങ്ങോട്ടും പോയിട്ടുണ്ടാകില്ല. അതിനെ വൈകാരികമായി കാണാന്‍ ആഗ്രഹിക്കുന്നില്ല.’

‘തന്റെ കഥാപാത്രങ്ങള്‍ക്ക് ചേരുന്നവരെ നോക്കിയാണ് അദ്ദേഹം അഭിനേതാക്കളെ നിശ്ചയിച്ചത്. അമരത്തില്‍ മമ്മൂട്ടിയെ നിശ്ചയിച്ചതു പോലെയാണ് കിരീടത്തില്‍ മോഹന്‍ലാലിനെ നിശ്ചയിച്ചത്. പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് ലോഹിതദാസ് നിലനിന്നത്. അവര്‍ക്കായി തന്റെ സിനിമകള്‍ ഒരുക്കി. അതിന് വേണ്ടി കഥാപാത്രങ്ങളെ ഉപയോഗിക്കുകയാണ് അദ്ദേഹം ചെയ്തത്. ആരില്‍ നിന്നും ഒരു നന്ദിയും അദ്ദേഹം പ്രതീക്ഷിച്ചിട്ടില്ല’.–സിന്ധു പറഞ്ഞു.

മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ അവസാനഘട്ട ചിത്രീകരണം ലക്ഷദ്വീപില്‍. ചിത്രത്തിലെ ഫൈറ്റ് സീനാകും ലക്ഷദ്വീപില്‍ ചിത്രീകരിക്കുക എന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. ചിത്രീകരണത്തിന്റെ ഭാഗമായി സംവിധായകന്‍ പൃഥ്വിരാജ് ലക്ഷദ്വീപിലെത്തി. ലക്ഷദ്വീപിലെ മിനിക്കോയില്‍ നിന്നുള്ള പൃഥ്വിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ വലിയ മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. തിരുവനന്തപുരം, വാഗമണ്‍, വണ്ടിപ്പെരിയാര്‍, എറണാകുളം, ബംഗലൂരു, ദുബായ്, ലക്ഷദ്വീപ് തുടങ്ങിയ സ്ഥലങ്ങളാണ് സിനിമയുടെ ലൊക്കേഷനുകള്‍. 5000 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെയും നൂറു കണത്തിന് കാറുകളെയും ഉള്‍ക്കൊള്ളുന്ന മെഗാ മാസ് രംഗത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞ മാസം തിരവനന്തപുരത്ത് നടന്നിരുന്നു. രണ്ടരക്കോടി രൂപയാണ് ഈ രംഗത്തിന് മാത്രമുള്ള ചെലവെന്നാണ് സിനിമയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ രംഗം സിനിമയിലെ ഏറ്റവും വഴിത്തിരിവാകുന്ന സീനുകളില്‍ ഒന്നാണിത്.

ലൂസിഫറില്‍ വില്ലന്‍ വേഷത്തിലെത്തുന്നത് ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയാണ്. യുവനായകന്‍ ടോവിനോ തോമസും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യും. വില്ലന്‍ സിനിമക്ക് ശേഷം മോഹന്‍ലാലിന്റെ നായികയായി മഞ്ജു വാര്യരെത്തുന്ന ചിത്രം കൂടിയാണിത്. വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി കാസ്റ്റ് ചെയ്തിരിക്കുന്നത് വലിയ താരനിരയെ തന്നെയാണ്

മുരളി ഗോപി തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് വാസുദേവാണ്. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്ന സിനിമയുടെ സംഗീതം ദീപക് ദേവ് ആണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മോഹന്‍ലാല്‍ നായകനായി താന്‍ സിനിമ സംവിധാനം ചെയ്യുന്നുവെന്ന് പൃഥ്വിരാജ് പ്രഖ്യാപിച്ചത്. സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആ ചിത്രം ഇരുവരുടെയും തിരക്കുകള്‍ കാരണം നീണ്ട് പോകുകയായിരുന്നു.

അകാലത്തിൽ പൊലിഞ്ഞവയലിൻ മാന്ത്രികൻ ബാല ഭാസ്കറിന് സംഗീത സംവിധായകൻ എം ജയചന്ദ്രന്റെ സംഗീത സമർപ്പണം. ‘ടു ബാലു ഫോർ എവർ’ എന്ന ഗാനോപഹാരമാണ് ബാലുവിനായി ജയചന്ദ്രൻ ഒരുക്കിയിരിക്കുന്നത്.

സംഗീത സംവിധായകൻ കൂടിയായ ബാല ഭാസ്കറിന്റെ പാട്ടുകൾ അടുക്കിയെടുത്താണ് ‘ടു ബാലു ഫോർ എവർ’ ഒരുക്കിയിരിക്കുന്നത്.ഇതിന്റെ വീഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഒക്ടോബർ രണ്ടിനായിരുന്നു ബാലഭാസ്കർ അപകടത്ത് തുടർന്ന് ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങിയത്.

മലയാള താര സംഘടന്ക്കും താരങ്ങള്‍ക്കുമെതിരെ തുറന്നുപറച്ചിലുമായി വീണ്ടും റിമ കല്ലിങ്ങല്‍‌. മമ്മൂട്ടിയെയും മോഹന്‍ലാലിനെയുമടക്കം പരാമര്‍ശിക്കുന്ന റിമ ഇതാദ്യമായി ദുല്‍ഖറിനെയും വിമര്‍ശനവിധേയനാക്കുന്നു. വിവാദ വിഷയങ്ങളില്‍ ദുൽഖർ സൽമാനെ പോലെയുള്ളവരെ പോലെ ഇരു ഭാഗത്തും നിൽക്കാൻ ഇല്ലെന്നു പറഞ്ഞു കൈ കഴുകാൻ തങ്ങൾക്കാകില്ലെന്നും എല്ലാക്കാലവും ആക്രമിക്കപ്പെട്ട നടിക്കെതിരെ ഉറച്ചുനില്‍ക്കുമെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റിമ പറഞ്ഞു.

ആരെയും ദ്രോഹിക്കാൻ അല്ല ഈ സംഘടന ഞങ്ങള്‍ തുടങ്ങിയത്. ഒരാൾക്കൊപ്പം നിൽക്കുമ്പോൾ വേട്ടക്കാരായ മറ്റു പലരെയും എതിരെ നിൽക്കേണ്ടി വരും. ദുൽഖർ സല്‍‌മാന്‍ പറഞ്ഞപോലെ ഞാനാരുടെയും ഭാഗം എടുക്കില്ല, കാരണം ഒരാൾക്കൊപ്പം നിൽക്കുമ്പോൾ വേറൊരാൾക്ക് എതിരെ നിൽക്കേണ്ടി വരുമല്ലോ എന്ന് പറഞ്ഞ് മാറി നിൽക്കാൻ ഞങ്ങൾക്ക് കഴിയില്ല. ദുൽഖറിനിങ്ങനെ പറഞ്ഞ് കൈ കഴുകാൻ പറ്റുമായിരിക്കും. പക്ഷെ ഞങ്ങൾക്കത് പറ്റില്ല. അതിനു കൂടെ നിൽക്കാൻ പലർക്കും ബുദ്ധിമുട്ടുണ്ടാകുമെന്ന് ഞങ്ങൾക്കറിയാം.– റിമ തുറന്നുപറഞ്ഞു.

ഹിന്ദി സിനിമയുടെ പ്രചാരണത്തിനിടെ ഒരു ദേശീയ ചാനലില്‍ നല്‍കിയ പ്രതികരണം സംബന്ധിച്ച ചോദ്യത്തോടാണ് റിമ ഇങ്ങനെ പറഞ്ഞത്. താൻ അമ്മ എക്സിക്യുട്ടിവ് അംഗമല്ലെന്നും അതിനാൽ ദിലീപ് വിഷയത്തിൽ മറുപടി പറയേണ്ടതില്ലെന്നും ആയിരുന്നു താരത്തിന്റെ പ്രതികരണം.

ആദ്യഘട്ടത്തില്‍ സജീവമായി ഉണ്ടായിരുന്ന മഞ്ജു വാര്യർ ഇപ്പോഴും ആക്രമിക്കപ്പെട്ട നടിയോടൊപ്പം ഉണ്ടോ എന്ന ചോദ്യത്തിന് റിമയുടെ മറുപടി ഇതായിരുന്നു: അവളോടൊപ്പം എന്ന നിലപാടിനൊപ്പം അവരും ഉണ്ട്. പക്ഷെ ഡബ്ല്യുസിസി എന്ന സംഘടന ഒരുപാട് കാര്യങ്ങളെയാണ് ചോദ്യം ചെയ്യുന്നത്. സിനിമാ മേഖലയിലെ സ്ത്രീ വിരുദ്ധതയാണ് ചോദ്യം ചെയ്യുന്നത്. അപ്പോൾ വലിയൊരു പവർ സ്ട്രക്ച്ചറിനെയാണ് എതിർക്കേണ്ടി വരുന്നത്. പലർക്കുമെതിരെ നിൽക്കേണ്ടി വരും. അപ്പോൾ അതിന്റെ ഭാഗമാകാൻ അവർക്കു താൽപ്പര്യമില്ലായിരിക്കും.

ദിലീപിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരില്‍ ആരെയെങ്കിലും ചോദ്യംചെയ്യുന്നുവെങ്കില്‍ നിയമ ബിരുദധാരിയായ മമ്മൂട്ടിയെയല്ലേ ചോദ്യംചെയ്യേണ്ടതെന്ന് നടന്‍ ഷമ്മി തിലകന്‍. ദിലീപിനെ പുറത്താക്കിയ അവൈലബിള്‍ കമ്മിറ്റിയുടെ തലപ്പത്തിരുന്നത് നിയമത്തില്‍ അറിവുള്ള മമ്മൂട്ടിയാണ്. ഇതുസംബന്ധിച്ച വിവാദങ്ങളെല്ലാം പരിഹരിച്ചതാണെന്നും ദിലീപിന്‍റെ രാജി ഡബ്ല്യുസിസിയും അംഗീകരിച്ച സാഹചര്യത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നും ഷമ്മി തിലകന്‍ ആവശ്യപ്പെട്ടു.

ദിലീപിന്‍റെ രാജിക്കത്ത് പുറത്തായതിന് പിന്നാലെയാണ് പ്രതികരണം‍. അമ്മയില്‍ നിന്നുള്ള ദിലീപിന്‍റെ രാജി ഡബ്ല്യുസിസിയും അംഗീകരിച്ചതാണ്. ഇനി അത് കുത്തിപ്പൊക്കേണ്ട എന്നാണ് തോന്നുന്നത്. മോഹന്‍ലാല്‍ ഇക്കാര്യത്തില്‍ ആവശ്യമില്ലാത്ത സമ്മര്‍ദം ഇക്കാര്യത്തില്‍ കൊടുക്കേണ്ട എന്നാണ് തോന്നുന്നത്. മോഹന്‍ലാല്‍ ഇക്കാര്യത്തില്‍ യാതൊന്നും അനാവശ്യമായി ചെയ്ത ആളല്ല. അദ്ദേഹത്തിന് വലിയ വിഷമമുണ്ട് ഇക്കാര്യങ്ങളില്‍. എല്ലാവരെയും പറഞ്ഞ് ഒരുമിച്ചുകൊണ്ടുപോകാന്‍ ഇപ്പോള്‍ മോഹന്‍ലാലിന് മാത്രമേ കഴിയൂ എന്നാണ് എനിക്ക് തോന്നുന്നത്. ഷമ്മിയുടെ വാക്കുകള്‍

കൊച്ചി:അമ്മ ആവശ്യപ്പെട്ടിട്ടല്ല താന്‍ രാജി വച്ചതെന്ന് നടന്‍ ദിലീപ്. തന്റെ പേരു പറഞ്ഞ് ചിലര്‍ സംഘടനയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ദിലീപ് പറഞ്ഞു. മനസ്സറിയാത്ത കാര്യത്തിനാണ് താന്‍ വേട്ടയാടപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു കത്തിലൂടെയാണ് ദിലീപ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ദിലീപിന്റെ രാജി അമ്മ ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു അസോസിയേഷന്റെ പ്രസിഡന്റായ മോഹന്‍ലാല്‍ അടക്കമുള്ളവരുടെ വാദം. എന്നാല്‍ ഈ വാദങ്ങളൊക്കെ പൊളിക്കുന്ന രീതിയിലാണ് ദിലീപിന്റെ കത്തിലെ പരാമര്‍ശങ്ങള്‍. വിവാദങ്ങള്‍ അവസാനിപ്പിക്കാനാണ് താന്‍ രാജി വച്ചതെന്നും ദിലീപ് പറഞ്ഞു. കോടതി തീര്‍പ്പുണ്ടാകും വരെ സംഘടനയിലേക്ക് ഇല്ലെന്ന് നേരത്തെ കത്തു നല്‍കിയിരുന്നതായും ദിലീപ് വ്യക്തമാക്കി. ഒക്ടോബര്‍ 10 നാണ് ദിലീപ് അമ്മയ്ക്ക് കത്ത് നല്‍കിയത്.

ഉപജാപക്കാരുടെ ശ്രമങ്ങളില്‍ അമ്മ എന്ന സംഘടന തകരരുത്. അമ്മയുടെ സഹായം കൊണ്ടു ജീവിക്കുന്നവരുണ്ട്. ഇവര്‍ക്കുവേണ്ടി സംഘടന നിലനില്‍ക്കണമെന്നും ദിലീപ് കത്തില്‍ വ്യക്തമാക്കുന്നു.

RECENT POSTS
Copyright © . All rights reserved