Movies

കൊച്ചി: ചലച്ചിത്രതാരം ക്യാപ്റ്റന്‍ രാജു അന്തരിച്ചു. തിങ്കളാഴ്ച രാവിലെ കൊച്ചി ആലിന്‍ചുവടിലുള്ള വസതിയിലായിരുന്നു അന്ത്യം. 68 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ അദ്ദേഹത്തെ ഒമാനിലെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അമേരിക്കയിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ വെച്ച് ഹൃദയാഘാതമുണ്ടായതിനെത്തുടര്‍ന്ന് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി വിമാനമിറക്കിയാണ് ക്യാപ്റ്റന്‍ രാജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഒമാനിലെ ചികിത്സക്കു ശേഷം കൊച്ചിയിലേക്ക് അദ്ദേഹത്തെ മാറ്റി. സൈന്യത്തില്‍ നിന്ന് റിട്ടയര്‍ ചെയ്ത ശേഷം 1981ല്‍ പുറത്തിറങ്ങിയ രക്തം എന്ന സിനിമയിലൂടെയാണ് ക്യാപ്റ്റന്‍ രാജു സിനിമയില്‍ അരങ്ങേറിയത്. ആദ്യകാലങ്ങളില്‍ വില്ലന്‍ വേഷങ്ങളിലായിരുന്നു അദ്ദേഹം ശ്രദ്ധേയനായത്. പിന്നീട് പവനായി എന്ന കഥാപാത്രത്തിലൂടെ ഹാസ്യത്തിലും കഴിവു തെളിയിച്ചു. 500 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലെ സിനിമകളിലും അദ്ദേഹം വേഷമിട്ടു.

ഇതാ ഒരു സ്നേഹഗാഥ, മി.പവനായി 99.99 എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മാസ്റ്റര്‍ പീസാണ് അവസാനമായി അഭിനയിച്ച ചിത്രം. പ്രമീളയാണ് ഭാര്യ. ഏക മകന്‍ രവിരാജ്

ചൈനയിലെ ഏറ്റവും പ്രശസ്ത സിനിമാ താരമായ ഫാന്‍ ബിങ്ബിങിനെ കാണാനില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ചൈനീസ് സിനിമകളിലും ഹോളിവുഡ് സിനിമകളിലും തിരക്കേറിയ താരമായ ബിങ്ബിങിന്റെ തിരോധാനം ആരാധകരില്‍ കടുത്ത ആശങ്ക പടര്‍ത്തിയിരിക്കുകയാണ്. അയണ്‍മെന്‍, എക്‌സ്‌മെന്‍ എന്നീ ചിത്രങ്ങളിലൂടെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധനേടിയ ബിങ്ബിങ് ചൈനയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരങ്ങളിലൊരാളാണ്

ജൂണ്‍ മാസത്തില്‍ ബിങ്ബിങ് ചൈന വിട്ടു പോയെന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നീട് ഇവരെ ആരും കണ്ടിട്ടില്ല. ടിബറ്റിലെ കുട്ടികളുടെ ആശുപത്രി സന്ദര്‍ശിച്ച ചിത്രം ഇവര്‍ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ മാസം തുടക്കത്തില്‍ ചിത്രം നീക്കം ചെയ്യപ്പെട്ടതായി ചൈനീസ് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു.

നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ഇവര്‍ക്കെതിരേ അന്വേഷണം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കാണാതായതെന്നും റിപ്പോര്‍ട്ടുകളുണ്ട്. നടിയുടെ തിരോധാനത്തില്‍ ചൈനീസ് ഭരണകൂടത്തെ കുറ്റപ്പെടുത്തിയും ചിലര്‍ രംഗത്ത് വന്നിട്ടുണ്ട്.

കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ചും, പീഡന പരാതിയെക്കുറിച്ചും ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനോട് പൊട്ടിത്തെറിച്ച മോഹൻലാലിൻറെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെ ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ രംഗത്ത്.

സുഹൃത്തേ,

എനിക്ക് നിങ്ങളുടെ മുഖം ഓര്‍മ്മയില്ല. ശബ്ദം മാത്രമേ ഓര്‍മ്മയിലുള്ളു. നിങ്ങളുടെ ചോദ്യത്തിന് ഞാന്‍ പറഞ്ഞ മറുപടിയും മറക്കാനാവുന്നില്ല. അതുകൊണ്ടാണ് ഇങ്ങനെയൊരു കുറിപ്പ്. എന്റെ അച്ഛന്‍ന്റെയും അമ്മയുടെയും പേരില്‍ സമൂഹസേവനത്തിനും മനുഷ്യനന്മയ്ക്കുമായി രൂപീകരിച്ച ട്രസ്റ്റ് ആണ് ‘വിശ്വശാന്തി’ . നിശബ്ദമായി പലകാര്യങ്ങളും ഞങ്ങള്‍ ചെയ്യുന്നു. ഈ കഴിഞ്ഞ പ്രളയ ദുരന്തത്തില്‍ പെട്ടവര്‍ക്ക് ഒരുപാട് സഹായങ്ങള്‍ ഞങ്ങള്‍ എത്തിച്ചു . ഇപ്പോഴും ആ പ്രവര്‍ത്തി തുടരുന്നു.

അതിന്റെ ഭാഗമായി വിദേശത്തുനിന്നു സമാഹരിച്ച കുറേ സാധനങ്ങള്‍ ശനിയാഴ്ച കൊച്ചിയിലെ പോര്‍ട്ടില്‍ നിന്നും പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയക്കാനാണ് അതിരാവിലെ ഞാന്‍ കൊച്ചിന്‍ പോര്‍ട്ടില്‍ എത്തിയത്. ഞങ്ങള്‍ ക്ഷണിച്ചിട്ടാണ് അതിരാവിലെ തന്നെ അവിടെ മാധ്യമപ്രവര്‍ത്തകര്‍ വന്നത്. മാധ്യമപ്രവര്‍ത്തകരോട് ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിക്കുമ്പോഴാണ് നിങ്ങള്‍ അനവസരത്തിലുള്ള ഒരു ചോദ്യം എന്നോട് ചോദിച്ചത്.

േരളം ഇപ്പോള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന വിഷയമായതുകൊണ്ട് തീര്‍ച്ചയായും ആ ചോദ്യം പ്രസക്തവുമാണ്. പക്ഷെ ആ ചോദ്യത്തിന് പെട്ടെന്നൊരു മറുപടി പറയാന്‍ തക്കവണ്ണമുള്ള ഒരു മാനസികനിലയില്‍ ആയിരുന്നില്ല ഞാന്‍. ഒരു മനുഷ്യന്‍ എന്ന നിലയിലും ഒരു മകന്‍ എന്ന നിലയിലും എന്റെ മനസ്സ് അപ്പോള്‍ മറ്റൊരാവസ്ഥയിലായിരുന്നു. അതുകൊണ്ടാണ് എന്റെ ഉത്തരം അങ്ങിനെയായത്.

അവിടെ നടക്കുന്ന ആ കര്‍മ്മത്തെപ്പറ്റി ഒരു ചോദ്യം പോലും ചോദിക്കാതെ നിങ്ങള്‍ ഇങ്ങനെ ഒരു ചോദ്യം ചോദിക്കാന്‍ പാടില്ലായിരുന്നു എന്ന് എന്റെ മനസ്സ് എന്നോട് പറഞ്ഞിട്ടുണ്ടാകാം… അതുകൊണ്ടാണ് അങ്ങനെ ഒരു ഉത്തരം എന്നില്‍ നിന്നും ഉണ്ടായത്. ഒരു രാത്രി കഴിഞ്ഞിട്ടും അത് മനസ്സില്‍ നിന്നും മായാതെ ഇരിക്കുന്നതിനാലാണ് ഇങ്ങനെ ഒരു കുറിപ്പ് …

എന്റെ ഉത്തരം ആ ചോദ്യം ചോദിച്ച വ്യക്തിയെ വേദനിപ്പിച്ചുവെങ്കില്‍ അത് ഒരു മൂത്ത ചേട്ടന്‍ പറഞ്ഞതാണ് എന്ന് കരുതി ക്ഷമിക്കുക. വിട്ടു കളഞ്ഞേക്കുക ….. എന്റെ ഉത്തരം ഒരു വ്യക്തിയെയോ, സ്ഥാപനത്തെയോ, പത്രപ്രവര്‍ത്തനത്തെയോ ഉദ്ദേശിച്ചായിരുന്നില്ല.. നമ്മള്‍ ഇനിയും കാണേണ്ടവരാണ് , നിങ്ങളുടെ ചോദ്യങ്ങള്‍ക്കു ഞാന്‍ മറുപടി പറയേണ്ടതുമാണ്…

സ്‌നേഹപൂര്‍വ്വം മോഹന്‍ലാല്‍

കന്യാസ്ത്രീ നല്‍കിയ പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തെക്കുറിച്ചുള്ള ചോദ്യത്തിന് ക്ഷുഭിതനായി മോഹന്‍ലാല്‍. ക്യാസ്ത്രീകള്‍ നടത്തുന്ന സമരത്തെക്കുറിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് മോഹന്‍ ലാല്‍ ക്ഷുഭിതനായത്.നിങ്ങള്‍ക്ക് നാണമുണ്ടോ ഇങ്ങനെ ആവശ്യമില്ലാത്ത കാര്യം ചോദിക്കാന്‍.., നല്ല ഒരു കാര്യം പറയുമ്പോള്‍.. കന്യാസ്ത്രികള്‍ക്ക് എന്ത് ചെയ്യണം, അതും ഇതും ആയിട്ട് എന്ത് ബന്ധം, നിങ്ങള്‍ക്ക് വേറെ എന്തെങ്കിലുമൊക്കെ ചോദിക്കാമല്ലോ, അത് പൊതുവികാരമാണോ.. ഇത്രയും വലിയ പ്രോബ്ലം ഇവിടെ നടക്കുമ്പോള്‍.. എന്ന് പറഞ്ഞ് മോഹന്‍ ലാല്‍ നിര്‍ത്തുകയായിരുന്നു.

മോഹന്‍ ലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി കൊച്ചിയില്‍ എത്തിയപ്പോഴായിരുന്നു താരരാജാവിന്റെ ഒഴിവാക്കല്‍. വെല്ലിങ്ടണ്‍ ഐലന്റിലെ കളക്ഷന്‍ സെന്ററിലെത്തി ദുരിതബാധിതര്‍ക്ക് സഹായങ്ങള്‍ കൈമാറാന്‍ എത്തിയപ്പോഴായിരുന്നു കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ ചോദ്യം ഉന്നയിച്ചത്. മോഹൻലാൽ രൂക്ഷമായി പ്രതികരിച്ചത്.

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ നടക്കുന്ന സമരത്തിനു പിന്തുണയുമായി മഞ്ജു വാരിയരും. ഈ പോരാട്ടത്തില്‍ താനും അണിചേരുന്നുവെന്നും കുറ്റാരോപിതനായ ബിഷപ്പിനെതിരെ നിയമനടപടിയുണ്ടാകണമെന്നു ശക്തമായി ആവശ്യപ്പെടുന്നുവെന്നും മഞ്ജു സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി. ഇന്നലെ സമരപ്പന്തലിലെത്തി നടി റിമകല്ലിങ്കലും പരസ്യമായി സമരത്തിന് പിന്തുണ അറിയിച്ചിരുന്നു. ദിവസേന ഒട്ടേറെപ്പേരാണ് സമരത്തിന് പിന്തുണ അറിയിക്കാനെത്തുന്നത്.

മഞ്ജു വാരിയരുടെ കുറിപ്പു വായിക്കാം–

നീതിതേടി തെരുവിലിറങ്ങേണ്ടി വന്ന കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം. പീഡിപ്പിക്കപ്പെട്ട സഹോദരിയുടെ കൈകള്‍ ചേര്‍ത്തുപിടിക്കുന്നു. ഈ പോരാട്ടത്തില്‍ ഞാനും അണിചേരുന്നു. കുറ്റാരോപിതനായ ബിഷപ്പിനെതിരെ നിയമനടപടിയുണ്ടാകണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു. അത് വൈകുന്തോറും വ്രണപ്പെടുന്നത് വലിയൊരു വിശ്വാസസമൂഹത്തിന്റെ വികാരങ്ങളാണ്. വലിയ പാരമ്പര്യമുളള പുണ്യസഭയുടെ വിശ്വാസ്യതയാണ്. ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഒരാള്‍പോലും ബിഷപ്പിനൊപ്പമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.

ആരെങ്കിലും ആരോപിതനൊപ്പമെങ്കില്‍ അതിനര്‍ഥം അവര്‍ മുപ്പതുവെള്ളിക്കാശിനുവേണ്ടി കര്‍ത്താവിനെ തള്ളിപ്പറയുന്നുവെന്നാണ്. അള്‍ത്താരയ്ക്ക് മുന്നിലെന്നോണമാണ് കന്യാസ്ത്രീകളും അവര്‍ക്കൊപ്പമുള്ള പൊതുസമൂഹവും ഇവിടത്തെ നീതിന്യായവ്യവസ്ഥയ്ക്ക് മുന്നില്‍ മുട്ടുകുത്തിനില്കുന്നത്.

നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കണ്ണുതുറക്കണം. സദൃശവാക്യങ്ങളില്‍ പറയും പോലെ നീതിയും ധര്‍മനിഷ്ഠയുമാണ് ബലിയേക്കാള്‍ ദൈവസന്നിധിയില്‍ സ്വീകാര്യമായത്. എവിടെയെങ്കിലും സ്ത്രീയുടെ സുരക്ഷയ്ക്കും അഭിമാനത്തിനും മുറിവുണ്ടായിട്ടുണ്ടെങ്കില്‍ അത് പരിഷ്‌കൃതജനത എന്ന നമ്മുടെ അവകാശവാദത്തിനുള്ള തിരിച്ചടിയും നമ്മുടെ തോല്‍വിയും കൂടിയാണ്. അതിന് ജലന്ധറെന്നോ ഷൊര്‍ണൂരെന്നോ ഭേദമില്ല.

നീതി ജലം പോലെ ഒഴുകട്ടെ, നന്മ ഒരിക്കലും നിലയ്ക്കാത്ത അരുവി പോലെയും (ആമോസ് 5:24)

മലയാളത്തിലെ എക്കാലത്തെയും ജനപ്രിയചിത്രങ്ങളില്‍ ഒന്നായ, ഭദ്രന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ സ്പടികത്തിന് രണ്ടാംഭാഗം ഒരുക്കുകയാണെന്ന് യുവസംവിധായകന്‍. നേരത്തേ യുവേഴ്സ് ലൗവിംഗ്‍ലി എന്ന ചിത്രമൊരുക്കിയ ബിജു ജെ കട്ടയ്ക്കലാണ് താന്‍ സ്ഫടികം 2 സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണെന്ന് ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചത്. ചില ഫേസ്ബുക്ക് സിനിമാ ഗ്രൂപ്പുകളില്‍ ബിജു തന്നെ ഈ വിവരം പങ്കുവച്ചു. എന്നാല്‍ സ്ഫടികം ആരാധകര്‍ ഈ പ്രഖ്യാപനത്തില്‍ കടുത്ത എതിര്‍പ്പുയര്‍ത്തുകയാണ് സോഷ്യല്‍ മീഡിയയില്‍.

സ്ഫടികത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ആടുതോമയുടെ മകന്‍, ഇരുമ്പന്‍ സണ്ണി എന്ന കഥാപാത്രത്തിന്‍റെ കഥയാണ് സ്ഫടികം 2ലൂടെ പറയുന്നതെന്ന് സംവിധായകന്‍. ബോളിവുഡ് താരം സണ്ണി ലിയോണ്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നും സ്ഫടികത്തില്‍ സില്‍ക്ക് സ്മിത അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ മകളായാണ് അവര്‍ എത്തുന്നതെന്നും അണിയറക്കാര്‍ അവകാശപ്പെടുന്നു. ഹോളിവുഡ് നിര്‍മ്മാണക്കമ്പനിയായ മൊമന്‍റം പിക്ചേഴ്സ് നിര്‍മ്മാണത്തില്‍ സഹകരിക്കുന്നുണ്ടെന്നും സംവിധായകന്‍ പറയുന്നു.

അഞ്ചര ലക്ഷത്തിലേറെ ഫോളോവേഴ്‍സ് ഉള്ള മില്ലെനിയം ഓഡിയോസിന്‍റെ ഫേസ്ബുക്ക് പേജിലാണ് അനൗണ്‍സ്‍മെന്‍റ് ആദ്യം പ്രത്യക്ഷപ്പെട്ടത്. ഈ പേജിലും ബിജു ജെ കട്ടയ്ക്കലിന്‍റെ പേജിലും ഈ പോസ്റ്റുകള്‍ക്ക് താഴെ സ്ഫടികം ആരാധകരുടെ വ്യാപക പ്രതിഷേധമുണ്ട്. കള്‍ട്ട് പദവി നേടിയ തങ്ങളുടെ പ്രിയ ചിത്രത്തിന് രണ്ടാംഭാഗം വേണ്ടെന്ന അഭിപ്രായം പങ്കുവെക്കുന്ന ചില കമന്‍റുകള്‍ മോശം ഭാഷയില്‍ ഉള്ളതാണ്.

ആകെ 12 സിനിമകള്‍ സംവിധാനം ചെയ്ത ഭദ്രന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയമാണ് 1995ല്‍ പുറത്തിറങ്ങിയ സ്ഫടികം. ചിത്രം വലിയ സാമ്പത്തിക വിജയം നേടിയതിന് ശേഷം രണ്ടാംഭാഗമൊരുക്കാന്‍ ഓഫര്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ സാമ്പത്തികലാഭം മുന്‍നിര്‍ത്തി ഒരു രണ്ടാംഭാഗത്തിന് താന്‍ തയ്യാറായിരുന്നില്ലെന്നും ഭദ്രന്‍ നേരത്തേ പറഞ്ഞിട്ടുണ്ട്. അത്തരത്തിലൊരു തുടര്‍ച്ച സ്ഫടികം ആവശ്യപ്പെടുന്നില്ലെന്നും.

ക്യാപ്‌ടൻ വിജയകാന്തിന്റെ വിഡിയോ കണ്ട് ഞെട്ടിത്തരിച്ച് ആരാധകർ. കരുണാനിധിയുടെ സ്മൃതിമണ്ഢപത്തിൽ പുഷ്പങ്ങൾ അർപ്പിക്കാൻ ഭാര്യയുടെയും സഹായിയുടെയും കൈ പിടിച്ച് ക്ഷീണിതനായി നടന്നു വരുന്ന ക്യാപ്ടൻ വിജയകാന്തിന്റെ വിഡിയോയാണ് ആരാധകരെ ദു:ഖത്തിലാഴ്ത്തിയിരിക്കുന്നത്. വിറയൽ ബാധിച്ച ശരീരവും ഇടറുന്ന, വേച്ച് വീഴാൻ തുടങ്ങുന്ന നടത്തവും. ഈ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. വിജയകാന്ത് അസുഖ ബാധിതനായി വിദഗ്ധചികിത്സയ്ക്ക് വിധേയനായതായും ഗുരുതരാവസ്ഥയിലാണെന്നും ഈയിടെ വാർത്ത പരന്നിരുന്നു.

തമിഴ്നാട് നിയമസഭയില്‍ ഒരുഘട്ടത്തില്‍ പ്രതിപക്ഷ നേതാവ് എന്ന പദവിയില്‍ വരെയെത്തിയ വിജയകാന്തിന്റെ പാര്‍ട്ടിയും ഇപ്പോള്‍ സജീവമല്ല. ഒരു കാലത്ത് തമിഴ് സിനിമയുടെ വിപണിസാധ്യതകളിൽ ഒന്നാം നിരയിലായിരുന്നു ഈ പേരിന്റെ സ്ഥാനം. ഗ്രാമീണ പശ്ചാത്തലത്തിലുള്ള കുടുംബ ചിത്രങ്ങളിലെ ത്യാഗിയായ നായകകഥാപാത്രങ്ങൾ വിജയകാന്തിനെ പ്രേക്ഷകരുടെ പ്രിയതാരമാക്കി. ആക്ഷനും പ്രണയവും നൃത്തവും കുടുംബ ബന്ധങ്ങളിലെ ഇഴയടുപ്പവും വൈകാരിക രംഗങ്ങളുമൊക്കെ ചേർന്ന അത്തരം സിനിമകൾ വിജയകാന്തിന് ആരാധക ലക്ഷങ്ങളെ സൃഷ്ടിച്ചു.

ക്യാപ്ടൻ പ്രഭാകർ പോലെ വൻ വിജയങ്ങളായ പൊലീസ്– നഗര കഥ പറഞ്ഞ സിനിമകളും അദ്ദേഹത്തിന്റെ ക്രെഡിറ്റിലുണ്ട്. ക്യാപ്ടൻ പ്രഭാകറിലെ വേഷമാണ് വിജയകാന്തിനെ ക്യാപ്ടൻ വിജയകാന്താക്കിയത്

ചെറുപ്പത്തില്‍ കൂടപ്പിറപ്പിറപ്പുകളുണ്ടാകണമെന്ന് ആഗ്രഹിക്കാത്ത കുട്ടികളില്ല. അത് അവര്‍ മാതാപിതാക്കളോടു പറയുകയും ചെയ്യും. മിക്കവര്‍ക്കും ആഗ്രഹം പോലെ ഇളയ സഹോദരങ്ങളെ കിട്ടുമെങ്കിലും ചിലര്‍ക്കൊക്കെ ഒറ്റ കുഞ്ഞായി കഴിയേണ്ടി വരും. അങ്ങനെ 18 വര്‍ഷം ഒറ്റ മകളായി കഴിഞ്ഞ് ഇളയ കുട്ടിയുണ്ടാകാന്‍ പോകുന്നെന്നറിഞ്ഞ ദിവസത്തിന്റെ അനുഭവം പങ്കുവെയ്ക്കുകയാണ് നടി മഡോണ സെബാസ്റ്റ്യന്‍. അധികമാര്‍ക്കും ലഭിക്കാത്ത ഭാഗ്യം തനിക്കു ലഭിച്ചെന്നാണ് മഡോണ ഇതിനെ വിശേഷിപ്പിക്കുന്നത്. ആ ദിവസത്തെക്കുറിച്ച് മഡോണ പറയുന്നതിങ്ങനെ…

‘അമ്മ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയില്ലായിരുന്നു. പതിനെട്ട് വര്‍ഷം ഒറ്റക്കുട്ടിയായി വളര്‍ന്ന് പെട്ടെന്ന് ഒരു ദിവസം അച്ഛന്‍ പറയുകയാണ്, ഡോണ ഒരു വാര്‍ത്തയുണ്ട്, അമ്മ ഗര്‍ഭിണിയാണെന്ന്. അച്ഛന്റെ കയ്യില്‍ റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. ഞാന്‍ ആലോചിക്കുന്നുണ്ട്, ശരിക്കും ഞാന്‍ സന്തോഷിക്കുകയാണ് വേണ്ടത് പിന്നെന്താ ഇങ്ങനെയെന്ന്. എനിക്ക് ചിരി വരുന്നില്ല. എന്താ ചെയ്യേണ്ടതെന്ന് അറിയില്ല.

അതായിരുന്നു എന്റെ പ്രതികരണം. ഞാന്‍ എന്നോട് തന്നെ പറയുന്നുണ്ട് കണ്‍ഫ്യൂഷന്‍ അടിച്ചിരിക്കുന്നതിന് പകരം നീയെന്താ സന്തോഷിക്കാത്തതെന്ന്. പക്ഷേ ഒരു കുട്ടി കണ്‍ഫ്യൂസ്ഡ് ആകില്ലേ പെട്ടെന്ന്.പക്ഷേ എത്ര പേര്‍ക്കുണ്ട് ഈ ഭാഗ്യം. ഒരു രാജ്ഞിയെപ്പോലെയായിരുന്നു അമ്മ. ഒരു നീല വസ്ത്രമണിഞ്ഞ് വലിയ വയറൊക്കെയായി അമ്മ ആകാശം നോക്കി നില്‍ക്കുന്ന ഒരു ഫോട്ടോയുണ്ട്. അതെനിക്ക് ഏറെ ഇഷ്ടപ്പെട്ടതാണ്’ മഡോണ പറയുന്നു.

 

ഇടവേളയ്ക്ക് ശേഷം ലാല്‍ ജോസ് തന്റെ പുതിയ സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നിരിക്കുകയാണ്. കുഞ്ചാക്കോ ബോബനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന തട്ടിന്‍പുറത്ത് അച്ചുതന്‍ ഇ്ന്ന് ചിത്രീകരണം ആരംഭിക്കും. ചിത്രം ക്രിസ്തുമസ് റിലീസായി തിയേറ്ററില്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.

എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കുഞ്ചാക്കോ ബോബന്‍ ലാല്‍ ജോസിന്റെ നായകനായി എത്തുന്ന ചിത്രമാണിത്. ചിത്രീകരണം സെപ്റ്റംബറില്‍ ആരംഭിക്കും. എല്‍സമ്മ എന്ന ആണ്‍കുട്ടിക്കും പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന രണ്ട് ഹിറ്റ് ചിത്രങ്ങള്‍ക്കും തിരക്കഥ ഒരുക്കിയ എം സിന്ധുരാജാണ് പുതിയ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്.
പുള്ളിപ്പുലികളുടെ നിര്‍മ്മാതാവായ ഷെബിന്‍ ബക്കര്‍ തന്നെയാണ് ഈ ചിത്രത്തിന്റെയും നിര്‍മ്മാണം.

മുന്‍ചിത്രങ്ങളിലേ പോലെ ഹാസ്യത്തിന് മുന്‍തൂക്കം നല്‍കുന്നതായിരിക്കും പുതിയ ചിത്രവുമെന്നാണ് സൂചന. ഇതേസമയം കുഞ്ചാക്കോ ബോബന്റെ അടുത്ത റിലീസ് ജോണി ജോണി യെസ് അപ്പായാണ്. പിന്നാലെ മാംഗല്ല്യം തന്തുനാനേയും പ്രദര്‍ശനത്തിനെത്തും.

മലയാളികളുടെ അഭിമാന താരമായ മമ്മൂട്ടിയുടെ 67ാം ജന്മദിനാഘോഷത്തിലാണ് ആരാധകര്‍. മെഗാതാരത്തിന്റെ 67ാം ജന്മദിനത്തില്‍ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് ഒരു വീഡിയോ. ഒരു കൂട്ടം ആരാധകര്‍ പിറന്നാള്‍ ആശംസകളുമായി എത്തിയതിന്റെ ദൃശ്യങ്ങളാണ് നവമാധ്യമങ്ങളില്‍ പടര്‍ന്നു പിടിക്കുന്നത്.

കാറില്‍ നിന്നും വീട്ടിലേക്ക് കയറാന്‍ തുടങ്ങുമ്പോഴാണ് ഗേറ്റിന് പുറത്ത് വന്ന ആരാധകര്‍ ആശംസകള്‍ പാടി അറിയിച്ചത്. ഹാപ്പി ബെര്‍ത്ത് ഡേ മമ്മൂക്കാ എന്ന് അവര്‍ വിളിച്ചുപറഞ്ഞപ്പോള്‍ തന്നെ അദ്ദേഹം വീടിന് പുറത്തേക്ക് എത്തുകയും ചെയ്തു. പിന്നീട് അദ്ദേഹം കേക്ക് വേണോ എന്ന് ഉറക്കെ ചോദിക്കുകയും ചെയ്തു.

ആവേശങ്ങളുടെ അതിര് വിട്ട ആരാധകര്‍ കേക്ക് വേണമെന്ന് വിളിച്ചുപറയുകയും ചെയ്തു. മിനിട്ടുകള്‍ക്കുള്ളില്‍ ദുല്‍ഖര്‍ സല്‍മാനും എത്തി. പിന്നീട് കേക്ക് വിതരണം ദുല്‍ഖര്‍ ഏറ്റെടുക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ ആഹ്ലാദത്തോടെയാണ് ആരാധകര്‍ പങ്കുവച്ചിരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved