ഹൃദയാഘാതത്തെ തുടര്‍ന്ന് നടന്‍ ക്യാപ്റ്റന്‍ രാജുവിനെ ഒമാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമേരിക്കയിലേക്ക് പോവുകയായിരുന്ന ക്യാപ്റ്റന്‍ രാജുവിന് വിമാനത്തില്‍ വെച്ചാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്.
തുടര്‍ന്ന് വിമാനം തിങ്കളാഴ്ച രാവിലെ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ കിംസ് ഒമാന്‍ ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
ഇന്നസെന്റ് യുഗത്തിന് അവസാനം. ഇനി മലയാള സിനിമാതാരങ്ങളുടെ സംഘടനയെ മോഹന്‍ലാലും ഇടവേള ബാബുവും ചേര്‍ന്ന് നയിക്കും. കൊച്ചിയില്‍ നടക്കുന്ന അമ്മ ജനറല്‍ ബോഡി യോഗം പുരോഗമിക്കുകയാണ്. മാധ്യമങ്ങളെ പരിപൂര്‍ണമായും ഒഴിവാക്കി കൊണ്ടാണ് യോഗം നടക്കുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് യോഗത്തിന്റെ ദൃശ്യങ്ങള്‍ അമ്മ ഭാരവാഹികള്‍ പുറത്തുവിടുന്നത്.
മമ്മൂട്ടിയും മോഹന്‍ലാലും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ഇരുവരും യോഗത്തില്‍ പങ്കെടുക്കാനെത്തുന്നതിന്റെ ദൃശ്യങ്ങള്‍ രാവിലെ തന്നെ പുറത്തുവന്നിരുന്നു. അമ്മയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മോഹന്‍ലാലിന് ആശംസകളര്‍പ്പിക്കുന്നവരുടെ തിരക്കായിരുന്നു രാവിലെ. വളരെ ലളിതമായിട്ടാണ് മമ്മൂട്ടി ചടങ്ങിലെത്തിയത്. മുണ്ടുടുത്ത് തനി നാടന്‍ ഗൈറ്റപ്പില്‍ വന്നിറങ്ങുന്ന മമ്മൂട്ടിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. മമ്മൂട്ടി യോഗത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും തനിക്ക് ഒൗദ്യോഗികമായി ഒരു പദവിയും വേണ്ടെന്ന നിലപാടിലാണ് അദ്ദേഹം.
ഇന്നസെന്റെ നടത്തിയ വിടവാങ്ങല്‍ പ്രസംഗം ഇതിനോടകം സോഷ്യല്‍ ലോകത്ത് ചര്‍ച്ചയായി. അമ്മയില്‍ സ്ത്രീകള്‍ക്ക് 40 ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന് മമ്മൂട്ടി ആവശ്യപ്പെട്ട കാര്യം അദ്ദേഹം പ്രസംഗത്തില്‍
ഒാര്‍മിപ്പിച്ചു. അതിന് പിന്നാലെ വന്നു രസികന്‍ താങ്ങ്. 40 അല്ല 100 ശതമാനം ആക്കണെമന്നാണ് തന്റെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു. കാരണം ഞാന്‍ സ്ഥാനം ഒഴിയുകയാണല്ലോ എന്നും. വേദിയില്‍ നിറഞ്ഞ കയ്യടി. ഹാസ്യത്തിന്റെ രൂപത്തില്‍ ഇന്നസെന്റ് തന്റെ കാലത്തിലെ അമ്മയുടെ പ്രവര്‍ത്തനങ്ങളും പരിപാടികളും വിലയിരുത്തി. മറ്റുള്ളവര്‍ക്ക് വഴിമാറി കൊടുക്കുന്നവന്റെ സന്തോഷത്തോടെയാണ് താന്‍ പടിയിറങ്ങുന്നതെന്ന് അദ്ദേഹം നര്‍മ്മത്തെ കൂട്ടുപിടിച്ച് പറഞ്ഞു. അമ്മ മഴവില്ല് മെഗാഷോയുടെ വിലയിരുത്തലും യോഗത്തില്‍ നടന്നു
‘അമ്മ’യുടെ വാര്‍ഷിക ജനറല്‍ ബോഡി ഇന്ന് കൊച്ചിയില്‍ ചേരും. മരട് ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ രാവിലെ പത്തു മുതലാണ് യോഗം. മോഹന്‍ലാല്‍ പ്രസിഡന്റായ പുതിയ ഭരണസമിതി ഇന്ന് ചുമതലയേല്‍ക്കും. നടി ആക്രമിക്കപ്പെട്ടശേഷമുള്ള സംഭവങ്ങളും യുവതാരങ്ങളുടെ നിലപാടുകളും ഉള്‍പ്പെടെ യോഗം ചര്‍ച്ച ചെയ്യും. അതേസമയം, യോഗത്തിനുശേഷമുള്ള പതിവ് വാര്‍ത്തസമ്മേളനം ഇക്കുറി ഒഴിവാക്കി. 17 വര്‍ഷം പ്രസിഡന്റായിരുന്ന ഇന്നസന്റെ് ഒഴിയുന്നതിനെത്തുടര്‍ന്നാണ് മോഹന്‍ലാല്‍ ചുമതലയേല്‍ക്കുന്നത്.
പൊതുസ്വീകാര്യന്‍ എന്ന നിലയിലാണ് വൈസ് പ്രസിഡന്റായിരുന്ന മോഹന്‍ലാലിനെ പരിഗണിച്ചത്. സെക്രട്ടറിയായിരുന്ന ഇടവേള ബാബു ജനറല്‍ സെക്രട്ടറിയാകും. മമ്മൂട്ടിയായിരുന്നു ജനറല്‍ സെക്രട്ടറി. സിദ്ദീഖ് (സെക്രട്ടറി), മുകേഷ്, ഗണേഷ്‌കുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), ജഗദീഷ് (ട്രഷറര്‍) എന്നിവരും ഞായറാഴ്ച ചുമതലയേല്‍ക്കും. ദിലീപായിരുന്നു ട്രഷറര്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് ദിലീപിന്റെ പ്രാഥമിക അംഗത്വം റദ്ദാക്കിയശേഷം പകരം ആരെയും നിയോഗിച്ചിരുന്നില്ല. ദിലീപിനെ കുറ്റവിമുക്തനായശേഷം തിരിച്ചെടുത്താല്‍ മതിയെന്ന പൊതുനിലപാടില്‍നിന്ന് പിന്നാക്കം പോകാന്‍ സാധ്യതയില്ല.
വനിത സിനിമ പ്രവര്‍ത്തകരുടെ കൂട്ടായ്മ ‘വിമന്‍ ഇന്‍ സിനിമ കലക്ടീവി’ന്റെ (ഡബ്ല്യു.സി.സി) രൂപവത്കരണം കണക്കിെലടുത്ത് നിര്‍വാഹക സമിതിയില്‍ വനിത പ്രാതിനിധ്യം വര്‍ധിപ്പിച്ചേക്കും. നിലവില്‍ രമ്യ നമ്പീശനും, കുക്കു പരമേശ്വരനുമാണ് സമിതിയിലുള്ളത്. തിരുവനന്തപുരത്തു നടന്ന അമ്മയുടെ സ്‌റ്റേജ് ഷോയിലെ ഏതാനും യുവതാരങ്ങളുടെ അഭാവം ഉള്‍പ്പെടെ ചര്‍ച്ചയാകും. ശനിയാഴ്ച രാത്രി നടന്ന നിര്‍വാഹക സമിതി യോഗത്തിലാണ് യോഗത്തിലെ അജണ്ട തീരുമാനിച്ചത്.
അനാവശ്യ വിവാദങ്ങള്‍ക്ക് ഇട നല്‍കാതെ യോഗത്തിന്റെയും ചര്‍ച്ചയുടെയും രഹസ്യസ്വഭാവം സൂക്ഷിക്കണമെന്നാണ് അംഗങ്ങള്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം. ജനറല്‍ ബോഡിക്കുശേഷമുള്ള വാര്‍ത്തസമ്മേളനവും ഒഴിവാക്കി.
സ്വന്തം ലേഖകൻ
കലാഭവൻ മണിക്ക് സിനിമയിൽ നേരിടേണ്ടി വന്ന അവഗണയും വിവേചനവും സഹോദരന്റെ നേർക്കും. സംവിധായകൻ തുറന്നു പറയുന്നു, വീഡിയോ ദൃശ്യങ്ങൾ മലയാളം യുകെ ന്യൂസിന്. ആർഎൽവി രാമകൃഷ്ണൻ നായകനാകുന്ന തീറ്ററപ്പായി സിനിമക്കു വേണ്ടി പ്രമുഖ നടിമാരിൽ പലരും പിന്മാറി ഒടുവിൽ കന്നടയിൽ നിന്നും സോണിയ അഗർവാൾ വരേണ്ടി വന്നു. കേരളത്തിലെ പ്രമുഖരെ പലരേക്കാളും എന്ത്കൊണ്ടും നല്ല നടി അവർ തന്നെ. ചിത്രത്തിലെ മൂന്ന് ഗാനങ്ങളിൽ ഒരെണ്ണംആലപിക്കാൻ ദാസേട്ടനെ വിളിച്ചെങ്കിലും തികഞ്ഞ അവഗണ ആയിരുന്നു ഫലം. രണ്ടു ലക്ഷത്തിമുപ്പത്താറായിരം രൂപ ജിഎസ്ടി ഉൾപ്പെടെ അക്കൗണ്ടിൽ വന്നാൽ പാടാമെന്നും പിന്നീട് വിളിച്ചപ്പോൾ ഫോൺ അറ്റെന്റ് ചെയ്തില്ലെന്നും സംവിധായകൻ വിനു രാമകൃഷ്ണൻ പറഞ്ഞു. തുടർന്ന് വിജയ് യേശുദാസിനെ കൊണ്ട് പാടിച്ചെങ്കിലും സംഗീത സംവിധായകനെ വട്ടം കറക്കി പാട്ടു കുളമാക്കി, റെമ്യൂണറേഷൻ വാങ്ങി പോയെന്നും സംവിധായകൻ വീഡിയോയിൽ പറയുന്നു. ഒടുവിൽ പിന്നീട് കൊല്ലം കാരൻ അഭിജിത്തിനെ കൊണ്ട് പടിക്കുകയായിരുന്നു എന്നും വിനു പറയുന്നു.
സിനിമയുടെ പ്രമോഷന്റെ ഭാഗമായി ചങ്ങനാശേരി മാമ്മൂട്ടിൽ പൊതു സമൂഹത്തിന്റെയും ജനപ്രതിനിധികളുടെയും മുൻപിൽ ആണ് സംവിധായകൻ ഈ വെളിപ്പെടുത്തലുകൾ നടത്തിയത്. സാക്ഷിയായി ആർഎൽവി രാമകൃഷ്ണനും സിനിമയിലെ മറ്റ് അഭിനേതാക്കളും സ്റ്റേജിൽ ഉണ്ടായിരുന്നു. പണ്ട് ദിവ്യ ഉണ്ണി കലാഭവൻ മണിയോടൊപ്പം നായിക ആയി അഭിനയിച്ചാൽ പിന്നീട് തന്റെ നായിക ആക്കില്ല എന്ന് വാശിപിടിച്ചത് നടൻ ജയറാം ആണെന്നും സംവിധായകൻ വിനു രാധാകൃഷ്ണൻ പറഞ്ഞു. മാമ്മൂട് മണിനാദം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആണ് പരിപാടി സംഘടിപ്പിച്ചത്.
വിവാദ വീഡിയോ ദൃശ്യങ്ങൾ മലയാളം യുകെ ന്യൂസിന്
അമിതമായ ഭക്ഷണാസക്തിയും വേറിട്ട ജീവിതവുമായി ലോകമലയാളി മനസ്സുകളില്‍ കൗതുകമായി മാറിയ തീറ്ററപ്പായിയും വെള്ളിത്തിരയിലേക്ക്. മലയാളികളുടെ പ്രിയ നടന്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ കണ്ണനാണ് (ആര്‍.എല്‍.വി. രാമകൃഷ്ണന്‍) റപ്പായിയുടെ കഥാപാത്രത്തിന് ജീവന്‍ പകരുന്നത് . കാക്കിയുടുപ്പും തോള്‍സഞ്ചിയും കാലന്‍കുടയുമായി നടക്കുന്ന തൃശ്ശൂരുകാരുടെ സ്വന്തം തീറ്ററപ്പായിയുടെ രൂപഭാവങ്ങളാണ് സിനിമയില്‍ കേന്ദ്രകഥാപാത്രത്തിനുള്ളതെങ്കിലും ഈ ചിത്രം പൂര്‍ണ്ണമായും തീറ്ററപ്പായിയുടെ കഥ മാത്രമല്ലെന്ന് സിനിമയുടെ സംവിധായകന്‍ വിനു രാമകൃഷ്ണന്‍ പറഞ്ഞു. ആക്ഷനും കോമഡിയും ഗാനങ്ങളുമൊക്കെയുള്ള ഒരു കുടുംബ ചിത്രമാണ് ഈ സിനിമയെന്ന് സംവിധായകന്‍ ചൂണ്ടിക്കാട്ടുന്നു. സംവിധായകന്‍ വിനയന്റെ സഹായിയായി പ്രവര്‍ത്തിച്ചുവന്ന വിനു രാമകൃഷ്ണന്റെ പ്രഥമ സംവിധാന സംരംഭമാണ് തീറ്റ റപ്പായി.
കെ.ബി.എം. ക്രിയേഷന്‍സിന്റെ ബാനറില്‍ കെ.കെ. വിക്രമനാണ് നിര്‍മ്മാതാവ്. വിനു രാമകൃഷ്ണന്റെ കഥയ്ക്ക് പത്രപ്രവര്‍ത്തകനായ സി.എ. സജീവന്‍ തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ഈ ചിത്രത്തില്‍ മലയാളം-തമിഴ് സിനിമകളിലെ പ്രമുഖ താരങ്ങളുടെ വലിയ നിരതന്നെ അണിനിരക്കുന്നു. ക്യാമറ- അജയന്‍ വിന്‍സെന്റ്, ഗാനരചന – റഫീക് അഹമ്മദ്, സംഗീതം – അന്‍വര്‍ അമന്‍, കല – ലാല്‍ജിത്ത് കെ.പി., മേക്കപ് – മനോജ് അങ്കമാലി, വസ്ത്രാലങ്കാരം സുനില്‍ റഹ്മാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അനില്‍ മാത്യു, സ്റ്റില്‍സ് രാംദാസ് മാത്തൂര്‍, കൊറിയോഗ്രാഫര്‍ – കൂള്‍ ജയന്ത്, സംഘട്ടനം – ജോളി ബാസ്റ്റിന്‍, ലൈന്‍ പ്രൊഡ്യൂസര്‍ – അനുരുദ്ധ് മനയ്ക്കലാത്ത്, ഡിസൈന്‍ – ഷിരാജ് ഹരിത, പി.ആര്‍.ഒ. പി.ആര്‍. സുമേരന്‍ എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.
തൃശ്ശൂര്‍, പാലക്കാട് എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരണം പൂര്‍ത്തീകരിക്കുന്ന തീറ്റ റപ്പായി കെ.ബി.എം. റിലീസ് തീയേറ്ററുകളില്‍ എത്തിക്കും.
സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് സംപ്രേക്ഷണം ചെയ്യാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി.ലോക ശ്രദ്ധ ആകർഷിച്ച ടെലിവിഷന്‍ റിയാലിറ്റി ഷോ ആയിരുന്നു ബിഗ് ബോസ്. ഷോയ്ക്ക് കിട്ടിയ ജനപ്രീതി മനസിലാക്കി തെന്നിന്ത്യന്‍ സിനിമയിലേക്ക് കൂടി എത്തിയിരുന്നു. മലയാളമൊഴികെ തമിഴ്, കന്നഡ, തെലുങ്കു എന്നീ ഭാഷകളിലും പരിപാടി നടത്തിയിരുന്നു. കേരളക്കരുയടെ കാത്തിരിപ്പിനൊടുവില്‍ ബിഗ് ബോസ് ഉടന്‍ മലയാളത്തിലേക്കും എത്തുകയാണ്.
ആരൊക്കെയാണ് ഷോയില്‍ പങ്കെടുക്കുന്നതെന്നുള്ള വിവരം ഇതുവരെ പുറത്തുവിട്ടിരുന്നില്ല. ആരൊക്കെയാണ് മത്സരാര്‍ത്ഥികളെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.
അഭിനേതാക്കളും സീരിയല്‍ താരങ്ങളും അവതാരകരുമെല്ലാമുണ്ടെന്നുള്ള സൂചനയാണ് ലഭിക്കുന്നത്. ബിഗ് ബോസില്‍ പങ്കെടുക്കുന്നവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടില്ലെങ്കിലും ഇവരൊക്കെയാണ് പങ്കെടുക്കുന്നതെന്നുള്ള സൂചനയാണ് ലഭിക്കുന്നത്.
ജൂണ്‍ 24 നാണ് മലയാളം ബിഗ് ബോസ് ആരംഭിക്കുന്നത്. പതിനാറ് മത്സരാര്‍ത്ഥികള്‍ തമ്മില്‍ മത്സരിച്ച് പലതരം ടാസ്‌കുകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. എന്നാല്‍ ആരൊക്കെയാണ് പരിപാടിയില്‍ പങ്കെടുക്കുന്നത് എന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ വന്ന് കൊണ്ടിരിക്കുന്നതേയുള്ളു. പ്രിയ പ്രകാശ് വാര്യര്‍, രഞ്ജിനി ഹരിദാസ്, ഗോവിന്ദ് പത്മസൂര്യ, എങ്കെ വീട്ടുമാപ്പിളൈയിലൂടെ ശ്രദ്ധേയരായ സീതാലക്ഷ്മിയും ശ്രിയ സുരേന്ദ്രനും, ശ്രീശാന്ത്, അര്‍ച്ചന സുശീലന്‍, രമേഷ് പിഷാരടി, ദീപന്‍ മുരളി, കനി കുസൃതി, എന്നിവരുടെ പേരുകളായിരുന്നു മുന്‍പ് പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ശ്വേതാ മേനോന്‍, അര്‍ച്ചന കവി, രഞ്ജിനി ഹരിദാസ്, അനൂപ് ചന്ദ്രന്‍, അര്‍ച്ചന സുശീലന്‍, പേളി മാണി, അരിസ്റ്റോ സുരേഷ്, ഹിമ ശങ്കര്‍, ദീപന്‍ മുരളി, ദിയ സന, ശ്രീലക്ഷ്മി ജഗതി ശ്രീകുമാര്‍, നേഹ സകേ്‌സന, തുടങ്ങി നിരവധി താരങ്ങളുടെ പേരുകള്‍ പരിപാടിയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗികമായ സ്ഥിരികരണം വന്നിട്ടില്ലെങ്കിലും പരിപാടി തുടങ്ങാന്‍ കുറഞ്ഞ ദിവസങ്ങള്‍ ബാക്കിയുള്ളതിനാല്‍ ഉടന്‍ തന്നെ താരങ്ങളുടെ പേര് പുറത്ത് വരുമെന്നാണ് സൂചന.
മോഹൻലാൽ നായകനാകുന്ന രഞ്ജിത്ത് ചിത്രം ഡ്രാമയ്ക്കായി ആരാധകർ കാത്തിരിക്കുകയാണ്. ലണ്ടനിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. ആശാശരത്താണ് സിനിമയിൽ നായികയാകുന്നത്. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും രഞ്ജിത്തും ഒരുമിച്ചെത്തുന്ന സിനിമയാണ് ഡ്രാമ.
ലണ്ടനിൽ ചിത്രീകരണം നടക്കുന്നതിനിടെ മോഹൻലാൽ സമൂഹമാധ്യമത്തിൽ പങ്കുവച്ച ഒരു വിഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ചീറിപ്പായുന്ന കാറിനുള്ളിൽ ഇരുന്നൊരു വിഡിയോ അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ഒപ്പം നടി ആശാശരത്തുമുണ്ട്. കനിഹ, കോമള്‍ ശര്‍മ്മ, അരുന്ധതി നാഗ്, നിരഞ്ജ്, സിദ്ദിഖ്, ടിനി ടോം, ബൈജു, സുരേഷ് കൃഷ്ണ എന്നിവര്‍ക്കൊപ്പം മൂന്ന് പ്രമുഖ സംവിധായകരും ചത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവരാണ് ചിത്രത്തില്‍ വ്യത്യസ്ത കഥാപാത്രങ്ങളായെത്തുന്നത്
വര്‍ണചിത്ര ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്‍റെയും ലില്ലിപാഡ് മോഷന്‍ പിക്ചേഴ്സിന്‍റെയും ബാനറില്‍ എംകെ നാസ്സറും മഹാ സുബൈറും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിർമാണം.
ചലചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനം താൻ ഒഴിയുകയാണെന്നും പകരം മോഹൻലാൽ പ്രസിഡന്റാകുമെന്നും ഇന്നസെന്റ് എംപി. 24ന് തെരഞ്ഞെടുപ്പു ജനറൽ ബോഡിയുടെ അജൻഡയിൽ നടൻ ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം ഉൾപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റിലേക്ക് വീണ്ടും മത്സരിക്കുമോയെന്ന ചോദ്യത്തിനും ഉരുളയ്ക്ക് ഉപ്പേരിപോലെ മറുപടിയെത്തി. ആഗ്രഹമില്ലാത്തവർ ആരാണെന്നും തന്റെ നോട്ടം മോദിയുടെ കസേരയായ പ്രധാനമന്ത്രി സ്ഥാനമാണെന്നും ഇന്നസെന്റ് പറഞ്ഞു.
സോഷ്യല്‍ലോകം ഒരുപാട് പിന്തുണ നല്‍കിയ ഗായകന്‍. യേശുദാസിനെപ്പോലെ പാടി എന്ന ‘കുറ്റം’ പറഞ്ഞ് യുവഗായകന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നഷ്ടപ്പെട്ടുെവന്ന വാര്‍ത്ത വന്നപ്പോള്‍ ഈ യുവാവിന് പിന്തുണയുമായി ഒട്ടേറെ പേര്‍ രംഗത്തെത്തി. ഇപ്പോഴിതാ സംസ്ഥാനം വിട്ട് അന്താരാഷ്ട്ര പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് ഇൗ ഗായകന്‍. അഭിജിത്ത് വിജയന് ആശംസകള്‍ നേരുന്ന തിരക്കിലാണ് ആരാധകരും സോഷ്യല്‍ ലോകവും. അവാര്‍ഡ് വാര്‍ത്ത നടന്‍ ജയറാം അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചു. ടൊറന്‍റോ ഇന്‍ര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡ് 2018ല്‍ മികച്ച ഗായകനുള്ള പുരസ്കാരമാണ് അഭിജിത്ത് നേടിയത്.
സന്തോഷവാര്‍ത്ത അഭിജിത്ത് ഫെയ്സ്ബുക്ക് വിഡിയോയിലൂടെ പങ്കുവച്ചു. ജനകീയ വോട്ടെടുപ്പിലൂടെയാണ് തന്നെ തിരഞ്ഞെടുത്തതെന്ന് അറിഞ്ഞപ്പോള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷം തോന്നിയെന്ന് നിറകണ്ണുകളോടെ അഭിജിത്ത് പറയുന്നു. ജയറാമായിരുന്നു ചിത്രത്തിലേക്ക് ഇൗ ഗാനം അഭിജിത്തിനെ കൊണ്ട് പാടിക്കാം എന്ന അഭിപ്രായം മുന്നോട്ട് വച്ചത്. ‘ആകാശപ്പാലക്കൊമ്പത്ത്’ എന്നു തുടങ്ങുന്ന ഗാനമാണ് ചിത്രത്തിനായി അഭിജിത്ത് പാടിയത്. അദ്ദേഹത്തിന്റെ ആദ്യ ഗാനം കൂടിയാണിത്.
യേശുദാസിന്റെ ശബ്ദവുമായി സാമ്യമുണ്ടെന്ന് പറഞ്ഞ് യുവഗായകന് സംസ്ഥാന പുരസ്കാരം നിഷേധിച്ചതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ഭയാനകം എന്ന സിനിമയിലെ അഭിജിത്ത് വിജയൻ പാടിയ ‘കുട്ടനാടൻ കാറ്റു ചോദിക്കുന്നു’ എന്ന ഗാനമാണ് പുരസ്കാരത്തിനായി അവസാന റൗണ്ടിൽ എത്തിയത്. അവാർഡ് നിർണയ വേളയുടെ അവസാനഘട്ടത്തിലാണ് യേശുദാസല്ല, മറ്റൊരാളാണ് പാടിയെതെന്ന് ജൂറി അംഗങ്ങൾക്കു മനസ്സിലായതെന്നാണ് വാര്‍ത്ത. അർജുനൻ മാസ്റ്ററായിരുന്നു ഭയാനകത്തിന്‍റെ സംഗീത സംവിധായകൻ. അദ്ദേഹത്തിന് ഇൗ ചിത്രത്തിലെ സംഗീതത്തിന് മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം ലഭിച്ചിരുന്നു.
ചെന്നൈ: പ്രമുഖ തമിഴ് നടൻ മൻസൂർ അലിഖാനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ-സേലം അതിവേഗ പാതയ്ക്കെതിരേ തദ്ദേശവാസികളും കർഷകരും നടത്തിയ പ്രക്ഷോഭത്തിൽ പങ്കെടുക്കവെ നടത്തിയ വിവാദ പരാമർശത്തിന്‍റെ പേരിലാണ് അറസ്റ്റ്.
എട്ടുവരിപ്പാത നിർമിച്ചാൽ എട്ടുപേരെ കൊന്ന് താൻ ജയിലിൽപ്പോകുമെന്നാണ് മൻസൂർ അലിഖാൻ പറഞ്ഞത്. കേന്ദ്ര സർക്കാരിന്‍റെ ചെന്നൈ-സേലം അതിവേഗ പാതയ്ക്കെതിരേ പൂലവരി, നാഴിക്കൽപ്പട്ടി, കുപ്പന്നൂർ, അച്ചൻകുട്ടപ്പട്ടി ഗ്രാമങ്ങളിലെ കർഷകരാണ് സമരം നടത്തുന്നത്.
കാവേരി പ്രശ്നത്തിൽ സമരം നടത്തിയവർക്ക് പിന്തുണ നൽകിയതിന് കഴിഞ്ഞ ഏപ്രിലിൽ മൻസൂർ അലിഖാനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
മോഹൻലാലിന്റെ ഒട്ടേറെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ അണിയറയിൽ റീലീസിനായി ഒരുങ്ങുന്നുണ്ട്. അടുത്ത മാസം പ്രദർശനത്തിനെത്തുന്ന അജോയ് വർമ്മ ചിത്രമാണ് ‘നീരാളി’, അതിന് ശേഷം കേരളക്കര ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമായ ഒടിയനാണ് റീലീസിന് ഒരുങ്ങുന്നത്. അണിയറയിൽ ഒരുങ്ങുന്ന രഞ്ജിത് ചിത്രം ‘ഡ്രാമാ’, സിദ്ദിക്ക് ചിത്രം ‘ബിഗ് ബ്രദർ’ എല്ലാം പ്രതീക്ഷ അർപ്പിക്കുന്ന ചിത്രങ്ങൾ തന്നെയാണ്. മലയാള സിനിമയുടെ യുവ നടൻ പൃഥ്വിരാജ്- മോഹൻലാൽ ഒന്നിക്കുന്ന ചിത്രമായ ലൂസിഫറാണ് സിനിമ പ്രേമികൾ വർഷങ്ങളായി കാത്തിരിക്കുന്ന ചിത്രം. നടനായി, നിർമ്മാതാവായി, ഗായകനായി വിസ്മയിപ്പിച്ച പൃഥ്വിയുടെ ആദ്യ സംവിധാന സംരംഭമാണ് ലൂസിഫർ. മുരളി ഗോപി തിരക്കഥ എഴുതുന്ന ഈ ചിത്രം നിർമ്മിക്കുന്നത് മോഹൻലാലിന്റെ വിശ്വസ്തനായ ആന്റണി പെരുമ്പാവൂരാണ്.
ലൂസിഫറിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ അതിവേഗത്തിലാണ് നടക്കുന്നത്, ഷൂട്ടിംഗ് വൈകാതെ ആരംഭിക്കാൻ പോകുന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് തിരക്കിലാണ് അണിയറ പ്രവർത്തകർ. മോഹൻലാലിന്റെ പ്രതിനായകനായി ബോളിവുഡിലെ സൂപ്പർ താരം വിവേക് ഒബ്രോയാണ് വേഷമിടുന്നത് എന്ന് സൂചനയുണ്ട്. വിവേകം, ക്രിഷ് 3 എന്നീ ചിത്രങ്ങളിൽ മികച്ച വില്ലൻ വേഷങ്ങൾ കാഴ്ച്ചവെച്ച വ്യക്തിയാണ് വിവേക് ഒബ്രോയ്. നെഗറ്റീവ് സ്വഭാവമുള്ള നായകവേഷമാണ് ചിത്രത്തിൽ മോഹൻലാലും കൈകാര്യം ചെയ്യുന്നത്. ‘ക്യൂൻ’ സിനിമയിലൂടെ നായികയായി മലയാള സിനിമയിലേക്ക് രംഗ പ്രവേശനം നടത്തിയ സാനിയാ ചിത്രത്തിൽ മോഹൻലാലിന്റെ മകളായി പ്രത്യക്ഷപ്പെടും എന്ന് അടുത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
യുവ നായകൻ ടോവിനോ മോഹൻലാലിന്റെ അനിയനായി ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യും. വില്ലൻ സിനിമക്ക് ശേഷം മോഹൻലാലിന്റെ നായികയായി മഞ്ജു വാര്യർ വീണ്ടും പ്രത്യക്ഷപ്പെടും എന്നാണ് അറിയാൻ സാധിച്ചത്. പൃഥ്വിരാജിന്റെ ചേട്ടൻ ഇന്ദ്രജിത്തും ചിത്രത്തിൽ മുഴുനീള കഥാപാത്രം അവതരിപ്പിക്കും എന്നും സൂചനയുണ്ട്. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി കാസ്റ്റ് ചെയ്തിരിക്കുന്നത് വലിയ താരനിര തന്നെയാണ് എന്നാൽ ഷൂട്ടിംഗ് ആരംഭിക്കുന്നതിനോടപ്പമായിരിക്കും എല്ലാം ഔദ്യോഗികമായി പുറത്തുവിടുക. മലയാള സിനിമ ഇന്നേവരെ കാണാത്ത ഒരു ദൃശ്യ വിസ്മയം തന്നെയായിരിക്കും ‘ലൂസിഫർ’. ആശിർവാദ് സിനിമാസിന്റെ ബാനറിലായിരിക്കും ചിത്രം പ്രദർശനത്തിനെത്തുക.