സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് സംപ്രേക്ഷണം ചെയ്യാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി.ലോക ശ്രദ്ധ ആകർഷിച്ച ടെലിവിഷന്‍ റിയാലിറ്റി ഷോ ആയിരുന്നു ബിഗ് ബോസ്. ഷോയ്ക്ക് കിട്ടിയ ജനപ്രീതി മനസിലാക്കി തെന്നിന്ത്യന്‍ സിനിമയിലേക്ക് കൂടി എത്തിയിരുന്നു. മലയാളമൊഴികെ തമിഴ്, കന്നഡ, തെലുങ്കു എന്നീ ഭാഷകളിലും പരിപാടി നടത്തിയിരുന്നു. കേരളക്കരുയടെ കാത്തിരിപ്പിനൊടുവില്‍ ബിഗ് ബോസ് ഉടന്‍ മലയാളത്തിലേക്കും എത്തുകയാണ്.
ആരൊക്കെയാണ് ഷോയില്‍ പങ്കെടുക്കുന്നതെന്നുള്ള വിവരം ഇതുവരെ പുറത്തുവിട്ടിരുന്നില്ല. ആരൊക്കെയാണ് മത്സരാര്‍ത്ഥികളെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.
അഭിനേതാക്കളും സീരിയല്‍ താരങ്ങളും അവതാരകരുമെല്ലാമുണ്ടെന്നുള്ള സൂചനയാണ് ലഭിക്കുന്നത്. ബിഗ് ബോസില്‍ പങ്കെടുക്കുന്നവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടില്ലെങ്കിലും ഇവരൊക്കെയാണ് പങ്കെടുക്കുന്നതെന്നുള്ള സൂചനയാണ് ലഭിക്കുന്നത്.
ജൂണ്‍ 24 നാണ് മലയാളം ബിഗ് ബോസ് ആരംഭിക്കുന്നത്. പതിനാറ് മത്സരാര്‍ത്ഥികള്‍ തമ്മില്‍ മത്സരിച്ച് പലതരം ടാസ്‌കുകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. എന്നാല്‍ ആരൊക്കെയാണ് പരിപാടിയില്‍ പങ്കെടുക്കുന്നത് എന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ വന്ന് കൊണ്ടിരിക്കുന്നതേയുള്ളു. പ്രിയ പ്രകാശ് വാര്യര്‍, രഞ്ജിനി ഹരിദാസ്, ഗോവിന്ദ് പത്മസൂര്യ, എങ്കെ വീട്ടുമാപ്പിളൈയിലൂടെ ശ്രദ്ധേയരായ സീതാലക്ഷ്മിയും ശ്രിയ സുരേന്ദ്രനും, ശ്രീശാന്ത്, അര്‍ച്ചന സുശീലന്‍, രമേഷ് പിഷാരടി, ദീപന്‍ മുരളി, കനി കുസൃതി, എന്നിവരുടെ പേരുകളായിരുന്നു മുന്‍പ് പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ശ്വേതാ മേനോന്‍, അര്‍ച്ചന കവി, രഞ്ജിനി ഹരിദാസ്, അനൂപ് ചന്ദ്രന്‍, അര്‍ച്ചന സുശീലന്‍, പേളി മാണി, അരിസ്റ്റോ സുരേഷ്, ഹിമ ശങ്കര്‍, ദീപന്‍ മുരളി, ദിയ സന, ശ്രീലക്ഷ്മി ജഗതി ശ്രീകുമാര്‍, നേഹ സകേ്‌സന, തുടങ്ങി നിരവധി താരങ്ങളുടെ പേരുകള്‍ പരിപാടിയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗികമായ സ്ഥിരികരണം വന്നിട്ടില്ലെങ്കിലും പരിപാടി തുടങ്ങാന്‍ കുറഞ്ഞ ദിവസങ്ങള്‍ ബാക്കിയുള്ളതിനാല്‍ ഉടന്‍ തന്നെ താരങ്ങളുടെ പേര് പുറത്ത് വരുമെന്നാണ് സൂചന.
മോഹൻലാൽ നായകനാകുന്ന രഞ്ജിത്ത് ചിത്രം ഡ്രാമയ്ക്കായി ആരാധകർ കാത്തിരിക്കുകയാണ്. ലണ്ടനിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. ആശാശരത്താണ് സിനിമയിൽ നായികയാകുന്നത്. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും രഞ്ജിത്തും ഒരുമിച്ചെത്തുന്ന സിനിമയാണ് ഡ്രാമ.
ലണ്ടനിൽ ചിത്രീകരണം നടക്കുന്നതിനിടെ മോഹൻലാൽ സമൂഹമാധ്യമത്തിൽ പങ്കുവച്ച ഒരു വിഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ചീറിപ്പായുന്ന കാറിനുള്ളിൽ ഇരുന്നൊരു വിഡിയോ അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ഒപ്പം നടി ആശാശരത്തുമുണ്ട്. കനിഹ, കോമള്‍ ശര്‍മ്മ, അരുന്ധതി നാഗ്, നിരഞ്ജ്, സിദ്ദിഖ്, ടിനി ടോം, ബൈജു, സുരേഷ് കൃഷ്ണ എന്നിവര്‍ക്കൊപ്പം മൂന്ന് പ്രമുഖ സംവിധായകരും ചത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവരാണ് ചിത്രത്തില്‍ വ്യത്യസ്ത കഥാപാത്രങ്ങളായെത്തുന്നത്
വര്‍ണചിത്ര ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്‍റെയും ലില്ലിപാഡ് മോഷന്‍ പിക്ചേഴ്സിന്‍റെയും ബാനറില്‍ എംകെ നാസ്സറും മഹാ സുബൈറും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിർമാണം.
ചലചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനം താൻ ഒഴിയുകയാണെന്നും പകരം മോഹൻലാൽ പ്രസിഡന്റാകുമെന്നും ഇന്നസെന്റ് എംപി. 24ന് തെരഞ്ഞെടുപ്പു ജനറൽ ബോഡിയുടെ അജൻഡയിൽ നടൻ ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം ഉൾപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റിലേക്ക് വീണ്ടും മത്സരിക്കുമോയെന്ന ചോദ്യത്തിനും ഉരുളയ്ക്ക് ഉപ്പേരിപോലെ മറുപടിയെത്തി. ആഗ്രഹമില്ലാത്തവർ ആരാണെന്നും തന്റെ നോട്ടം മോദിയുടെ കസേരയായ പ്രധാനമന്ത്രി സ്ഥാനമാണെന്നും ഇന്നസെന്റ് പറഞ്ഞു.
സോഷ്യല്‍ലോകം ഒരുപാട് പിന്തുണ നല്‍കിയ ഗായകന്‍. യേശുദാസിനെപ്പോലെ പാടി എന്ന ‘കുറ്റം’ പറഞ്ഞ് യുവഗായകന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നഷ്ടപ്പെട്ടുെവന്ന വാര്‍ത്ത വന്നപ്പോള്‍ ഈ യുവാവിന് പിന്തുണയുമായി ഒട്ടേറെ പേര്‍ രംഗത്തെത്തി. ഇപ്പോഴിതാ സംസ്ഥാനം വിട്ട് അന്താരാഷ്ട്ര പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് ഇൗ ഗായകന്‍. അഭിജിത്ത് വിജയന് ആശംസകള്‍ നേരുന്ന തിരക്കിലാണ് ആരാധകരും സോഷ്യല്‍ ലോകവും. അവാര്‍ഡ് വാര്‍ത്ത നടന്‍ ജയറാം അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചു. ടൊറന്‍റോ ഇന്‍ര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡ് 2018ല്‍ മികച്ച ഗായകനുള്ള പുരസ്കാരമാണ് അഭിജിത്ത് നേടിയത്.
സന്തോഷവാര്‍ത്ത അഭിജിത്ത് ഫെയ്സ്ബുക്ക് വിഡിയോയിലൂടെ പങ്കുവച്ചു. ജനകീയ വോട്ടെടുപ്പിലൂടെയാണ് തന്നെ തിരഞ്ഞെടുത്തതെന്ന് അറിഞ്ഞപ്പോള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷം തോന്നിയെന്ന് നിറകണ്ണുകളോടെ അഭിജിത്ത് പറയുന്നു. ജയറാമായിരുന്നു ചിത്രത്തിലേക്ക് ഇൗ ഗാനം അഭിജിത്തിനെ കൊണ്ട് പാടിക്കാം എന്ന അഭിപ്രായം മുന്നോട്ട് വച്ചത്. ‘ആകാശപ്പാലക്കൊമ്പത്ത്’ എന്നു തുടങ്ങുന്ന ഗാനമാണ് ചിത്രത്തിനായി അഭിജിത്ത് പാടിയത്. അദ്ദേഹത്തിന്റെ ആദ്യ ഗാനം കൂടിയാണിത്.
യേശുദാസിന്റെ ശബ്ദവുമായി സാമ്യമുണ്ടെന്ന് പറഞ്ഞ് യുവഗായകന് സംസ്ഥാന പുരസ്കാരം നിഷേധിച്ചതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ഭയാനകം എന്ന സിനിമയിലെ അഭിജിത്ത് വിജയൻ പാടിയ ‘കുട്ടനാടൻ കാറ്റു ചോദിക്കുന്നു’ എന്ന ഗാനമാണ് പുരസ്കാരത്തിനായി അവസാന റൗണ്ടിൽ എത്തിയത്. അവാർഡ് നിർണയ വേളയുടെ അവസാനഘട്ടത്തിലാണ് യേശുദാസല്ല, മറ്റൊരാളാണ് പാടിയെതെന്ന് ജൂറി അംഗങ്ങൾക്കു മനസ്സിലായതെന്നാണ് വാര്‍ത്ത. അർജുനൻ മാസ്റ്ററായിരുന്നു ഭയാനകത്തിന്‍റെ സംഗീത സംവിധായകൻ. അദ്ദേഹത്തിന് ഇൗ ചിത്രത്തിലെ സംഗീതത്തിന് മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം ലഭിച്ചിരുന്നു.
ചെന്നൈ: പ്രമുഖ തമിഴ് നടൻ മൻസൂർ അലിഖാനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ-സേലം അതിവേഗ പാതയ്ക്കെതിരേ തദ്ദേശവാസികളും കർഷകരും നടത്തിയ പ്രക്ഷോഭത്തിൽ പങ്കെടുക്കവെ നടത്തിയ വിവാദ പരാമർശത്തിന്‍റെ പേരിലാണ് അറസ്റ്റ്.
എട്ടുവരിപ്പാത നിർമിച്ചാൽ എട്ടുപേരെ കൊന്ന് താൻ ജയിലിൽപ്പോകുമെന്നാണ് മൻസൂർ അലിഖാൻ പറഞ്ഞത്. കേന്ദ്ര സർക്കാരിന്‍റെ ചെന്നൈ-സേലം അതിവേഗ പാതയ്ക്കെതിരേ പൂലവരി, നാഴിക്കൽപ്പട്ടി, കുപ്പന്നൂർ, അച്ചൻകുട്ടപ്പട്ടി ഗ്രാമങ്ങളിലെ കർഷകരാണ് സമരം നടത്തുന്നത്.
കാവേരി പ്രശ്നത്തിൽ സമരം നടത്തിയവർക്ക് പിന്തുണ നൽകിയതിന് കഴിഞ്ഞ ഏപ്രിലിൽ മൻസൂർ അലിഖാനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
മോഹൻലാലിന്റെ ഒട്ടേറെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ അണിയറയിൽ റീലീസിനായി ഒരുങ്ങുന്നുണ്ട്. അടുത്ത മാസം പ്രദർശനത്തിനെത്തുന്ന അജോയ് വർമ്മ ചിത്രമാണ് ‘നീരാളി’, അതിന് ശേഷം കേരളക്കര ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമായ ഒടിയനാണ് റീലീസിന് ഒരുങ്ങുന്നത്. അണിയറയിൽ ഒരുങ്ങുന്ന രഞ്ജിത് ചിത്രം ‘ഡ്രാമാ’, സിദ്ദിക്ക് ചിത്രം ‘ബിഗ് ബ്രദർ’ എല്ലാം പ്രതീക്ഷ അർപ്പിക്കുന്ന ചിത്രങ്ങൾ തന്നെയാണ്. മലയാള സിനിമയുടെ യുവ നടൻ പൃഥ്വിരാജ്- മോഹൻലാൽ ഒന്നിക്കുന്ന ചിത്രമായ ലൂസിഫറാണ് സിനിമ പ്രേമികൾ വർഷങ്ങളായി കാത്തിരിക്കുന്ന ചിത്രം. നടനായി, നിർമ്മാതാവായി, ഗായകനായി വിസ്മയിപ്പിച്ച പൃഥ്വിയുടെ ആദ്യ സംവിധാന സംരംഭമാണ് ലൂസിഫർ. മുരളി ഗോപി തിരക്കഥ എഴുതുന്ന ഈ ചിത്രം നിർമ്മിക്കുന്നത് മോഹൻലാലിന്റെ വിശ്വസ്തനായ ആന്റണി പെരുമ്പാവൂരാണ്.
ലൂസിഫറിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ അതിവേഗത്തിലാണ് നടക്കുന്നത്, ഷൂട്ടിംഗ് വൈകാതെ ആരംഭിക്കാൻ പോകുന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് തിരക്കിലാണ് അണിയറ പ്രവർത്തകർ. മോഹൻലാലിന്റെ പ്രതിനായകനായി ബോളിവുഡിലെ സൂപ്പർ താരം വിവേക് ഒബ്രോയാണ് വേഷമിടുന്നത് എന്ന് സൂചനയുണ്ട്. വിവേകം, ക്രിഷ് 3 എന്നീ ചിത്രങ്ങളിൽ മികച്ച വില്ലൻ വേഷങ്ങൾ കാഴ്ച്ചവെച്ച വ്യക്തിയാണ് വിവേക് ഒബ്രോയ്. നെഗറ്റീവ് സ്വഭാവമുള്ള നായകവേഷമാണ് ചിത്രത്തിൽ മോഹൻലാലും കൈകാര്യം ചെയ്യുന്നത്. ‘ക്യൂൻ’ സിനിമയിലൂടെ നായികയായി മലയാള സിനിമയിലേക്ക് രംഗ പ്രവേശനം നടത്തിയ സാനിയാ ചിത്രത്തിൽ മോഹൻലാലിന്റെ മകളായി പ്രത്യക്ഷപ്പെടും എന്ന് അടുത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
യുവ നായകൻ ടോവിനോ മോഹൻലാലിന്റെ അനിയനായി ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യും. വില്ലൻ സിനിമക്ക് ശേഷം മോഹൻലാലിന്റെ നായികയായി മഞ്ജു വാര്യർ വീണ്ടും പ്രത്യക്ഷപ്പെടും എന്നാണ് അറിയാൻ സാധിച്ചത്. പൃഥ്വിരാജിന്റെ ചേട്ടൻ ഇന്ദ്രജിത്തും ചിത്രത്തിൽ മുഴുനീള കഥാപാത്രം അവതരിപ്പിക്കും എന്നും സൂചനയുണ്ട്. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി കാസ്റ്റ് ചെയ്തിരിക്കുന്നത് വലിയ താരനിര തന്നെയാണ് എന്നാൽ ഷൂട്ടിംഗ് ആരംഭിക്കുന്നതിനോടപ്പമായിരിക്കും എല്ലാം ഔദ്യോഗികമായി പുറത്തുവിടുക. മലയാള സിനിമ ഇന്നേവരെ കാണാത്ത ഒരു ദൃശ്യ വിസ്മയം തന്നെയായിരിക്കും ‘ലൂസിഫർ’. ആശിർവാദ് സിനിമാസിന്റെ ബാനറിലായിരിക്കും ചിത്രം പ്രദർശനത്തിനെത്തുക.
അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയായ ‘കൂടെ’യിലെ വിഡിയോ ഗാനം പുറത്തിറങ്ങി. മഞ്ചാടിക്കുരു, ബാംഗ്ലൂര്‍ ഡെയ്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അഞ്ജലി ചെയ്യുന്ന ചിത്രമാണിത്. നാലു വര്‍ഷങ്ങള്‍ക്കു ശേഷം നസ്രിയ അഭിനയിക്കുന്ന സിനിമയെന്ന പ്രത്യേകതയുമായെത്തുന്ന ചിത്രത്തിലെ ‘ആരാരോ’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. പാട്ടിന്റെ ടീസര്‍ ഇന്നലെ പുറത്തിറങ്ങിയിരുന്നു.
റഫീക്ക് ആഹമ്മദ് എഴുതിയ വരികള്‍ക്ക് ഈണം കൊടുത്തിരിക്കുന്നത് രഘു ദീക്ഷിത് ആണ്. ആന്‍ ആമിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരന്‍, പാര്‍വതി, നസ്രിയ നസീം തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. അതുല്‍ കുല്‍ക്കര്‍ണി, റോഷന്‍ മാത്യു, സിദ്ധാര്‍ത്ഥ് മേനോന്‍, മാലാ പാര്‍വതി, വിജയരാഘവന്‍, സംവിധായകന്‍ രഞ്ജിത്ത് എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു.
2012ല്‍ പുറത്തിറങ്ങിയ മഞ്ചാടിക്കുരുവിന് ശേഷം അഞ്ജലി മേനോനും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലെ മറ്റു ഗാനങ്ങള്‍ക്ക് ഈണം കൊടുത്തിരിക്കുന്നത് എം. ജയചന്ദ്രനാണ്.
കൊച്ചിയില്‍ യുവനടി സഞ്ചരിച്ച കാര്‍ തലകീഴായി മറിഞ്ഞ് യുവനടിക്ക് പരിക്ക്. ഒരു മെക്‌സിക്കന്‍ അപാരത എന്ന ടോവിനോ തോമസ് ചിത്രത്തില്‍ മുഖ്യ വേഷത്തിലെത്തിയ മേഘ മാത്യൂസിന്റെ കാറാണ് അപകടത്തില്‍ പെട്ടത്. ഒരുമണിക്കൂര്‍ ശ്രമത്തിനു ശേഷമാണ് നടിയെ രക്ഷിക്കാനായത്. കാറിനുള്ളില്‍ ഇവര്‍ കുടുങ്ങുകയായിരുന്നു.
മേഘ എറണാകുളത്തെ താമസസ്ഥലത്ത് നിന്നും സഹോദരന്റെ വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുക്കാനായി കോട്ടയത്തെ വീട്ടിലേക്ക് പോവുകയായിരുന്ന. കനത്ത മഴയത്ത് എതിരെ വന്ന വണ്ടിയുമായി കൂട്ടിയിടിച്ചു മറിയുകയാണ് ഉണ്ടായത്. ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. കൈക്ക് ചെറിയ പരുക്കേറ്റതല്ലാതെ മേഘയ്ക്ക് മറ്റു കുഴപ്പങ്ങളില്ല. ഇന്നു തന്നെ പാലക്കാട്ട് നടക്കുന്ന ദിലീഷ് പോത്തന്‍- ഹരീഷ് പേരടി ടീമിന്റെ ലീയാന്‍സിന്റെ ഷൂട്ടിങ് സെറ്റിലേക്ക് മേഘ മടങ്ങും.
തലകീഴായി മറിഞ്ഞ വാഹനത്തിനുളളില്‍ ഒരുമണിക്കൂറോളം നടി പെട്ടുപോയി. കാഴ്ചക്കാരായി എത്തിയ ആളുകള്‍ സഹായിച്ചില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. എറണാകുളം മുളന്തുരുത്തിക്ക് സമീപം മേഘ സഞ്ചരിച്ച കാര്‍ മറ്റൊരു കാറില്‍ ഇടിച്ച് റോഡരികില്‍ തലകീഴായി മറിയുകയായിരുന്നു. മേഘയായിരുന്നു കാര്‍ ഓടിച്ചിരുന്നത്. അപകടസമയത്ത് കാറില്‍ മേഘ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
വാര്‍ദ്ധക്യ സംബന്ധമായ അസുഖങ്ങള്‍ക്കൊപ്പം ഏറെ നാളായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്ന മുത്തശ്ശൻ മരണത്തിന് കീഴടങ്ങിയപ്പോൾ പിണക്കങ്ങളെല്ലാം മറന്ന് മുത്തശ്ശനെ അവസാനമായി ഒരു നോക്ക് കാണാന്‍ പുളളിലുളള വീട്ടിൽ മീനാക്ഷിയെത്തി. അതും അച്ഛന്‍റെ കൈപിടിച്ചു തന്നെ. മഞ്ജുവിന്റെ വസതിയില്‍ എത്തിയ ദിലീപും മീനാക്ഷിയും മഞ്ജുവിന്റെ കുടുംബത്തിനെ ആശ്വസിപ്പിച്ചു. ഏതാണ്ട് ഒരു മണിക്കൂറോളം ഇരുവരും അവിടെ ചെലവഴിച്ചു.
കാന്‍സര്‍ രോഗബാധിതനായിരുന്ന മഞ്ജുവിന്റെ അച്ഛന്‍ വളരെക്കാലമായി അതിനുള്ള ചികിത്സയിലായിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി രോഗം തീവ്രമായിരുന്നു. മഞ്ജുവിന്റെ അമ്മ ഗിരിജാ മാധവനും ഒരു കാന്‍സര്‍ ബാധിതയാണ് . മാതാപിതാക്കള്‍ രണ്ടു പേരും കാന്‍സറിന്റെ കരങ്ങളില്‍ പെട്ട് പോയത് കണ്ടത് കൊണ്ടാവാം, കാന്‍സര്‍ പ്രതിരോധ സംബന്ധിയായ പരിപാടികളിലെല്ലാം മഞ്ജു വാര്യര്‍ സജീവമായി പങ്കെടുത്തിരുന്നു. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ ദിലീപ് ഇപ്പോള്‍ ജാമ്യത്തിലാണ്.
വലിയ വിവാദങ്ങള്‍ സൃഷ്ടിച്ച വേര്‍പിരിയലായിരുന്നു ചലച്ചിത്ര താരങ്ങള്‍ ദിലീപിന്റെയും മഞ്ജു വാര്യരുടേയും. 1998ല്‍ വിവാഹിതരായ അവര്‍ 2015ലാണ് വിവാഹ മോചിതരായത്. അച്ഛന്‍ ദിലീപിനൊപ്പം ജീവിക്കാന്‍ തീരുമാനിച്ച മകള്‍ മീനാക്ഷി അമ്മയില്‍ നിന്നും പൂര്‍ണ്ണമായും അകന്നു കഴിയുകയാണ് എന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. വലിയ കോളിളക്കം സൃഷ്ടിച്ച നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റാരോപിതനാകുകയും മഞ്ജു ആക്രമിക്കപ്പെട്ട നടിയ്‌ക്കൊപ്പം നിലകൊള്ളുകയും ചെയ്തത് ഇരുവരേയും വീണ്ടും രണ്ടു ചേരികളിലാക്കി.
ഒടുവില്‍ തന്‍റെ പ്രിയപ്പെട്ട പിതാവിന്‍റെ വിയോഗത്തിന്‍റെ വേദനയില്‍ ആശ്വാസമായി മകളും ദിലീപും എത്തിയത് ഇരുവരും തമ്മിലുളള പ്രശ്നങ്ങളുടെ സംഘര്‍ഷകരമായ അന്തരീക്ഷത്തിന് താത്കാലികമായെങ്കിലും വിരാമമിട്ടേക്കും എന്നാണ് കരുതുന്നത്.
ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധേയനായ യുവ മിമിക്രി താരം നവീനെയാണ് വിവാഹ ദിവസം പോലീസ് കയ്യോടെ പൊക്കിയത്. ദിവ്യ എന്ന യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. 2016ല്‍ ദിവ്യയോടൊപ്പം നവീന്റെ വിവാഹം കഴിഞ്ഞതായിരുന്നു. അന്ന് നവീന്‍ പറഞ്ഞതു പ്രകാരം സംഭവം മറച്ചു വെയ്ക്കുകയായിരുന്നു.
എന്നാല്‍ ഇപ്പോള്‍ തന്നെ കബളിപ്പിച്ച് മലേഷ്യയില്‍ നിന്നുള്ള കൃഷ്ണകുമാരിയെന്ന പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ പോവുകയാണ് എന്നറിഞ്ഞതോടെ തെളിവുകള്‍ സഹിതം ദിവ്യ പോലീസിനെ സമീപിക്കുകയായിരുന്നു. ഇതോടെ കല്ല്യാണ ദിവസം രാവിലെ ഹോട്ടലിലെത്തി നവീനെ പോലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തു. ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധേയനായ നവീന്‍ 100 പ്രശസ്ത വ്യക്തികളുടെ ശബ്ദം കൃത്യതയോടെ അനുകരിച്ചാണ് കയ്യടി നേടിയത്.