ദിലീപിന്റെ ജാമ്യത്തിനായി കാത്തുനില്‍ക്കാതെ രാമലീല റിലീസിനെത്തുകയാണ്. ഈ മാസം 28ന് സിനിമ തിയേറ്ററുകളിലെത്തും. ചിത്രത്തെ വിജയിപ്പിക്കാന്‍ എല്ലാ താരങ്ങളും ഒന്നിച്ചുനില്‍ക്കും. കൊച്ചിയില്‍ ഇന്നലെ ഒത്തുകൂടിയ പ്രമുഖ സംവിധായകരും നടീനടന്മാരും സാങ്കേതിക പ്രവര്‍ത്തകരുമുള്‍പ്പെടെയുള്ളവര്‍ രാമലീല വിജയമാക്കുന്നതിന് കഴിയാവുന്നത് ചെയ്യണമെന്ന ഉറച്ച നിലപാടിലാണ് പിരിഞ്ഞത്.
ഓണക്കാല സിനിമകള്‍ വലിയ വിജയം കാണാത്തതുകൊണ്ട് ഏറ്റവും പ്രതീക്ഷയോടെയാണ് രാമലീലയെ എല്ലാവരും കാണുന്നത്. ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് തയ്യാറാക്കിയ ദിലീപ് ചിത്രങ്ങളെല്ലാം തന്നെ മോശമല്ലാത്ത കളക്ഷന്‍ നേടിയിരുന്നു.
പൃഥിരാജിന്റെ ആദം ജോണും നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടിലിലെ ഒരിടവേളയും മാത്രമാണ് ഓണക്കാലത്ത് പ്രേക്ഷകരുടെ മികച്ചപ്രതികരണം നേടിയത്. വെളിപാടിന്റെ പുസ്തകം വന്‍ദുരന്തമാക്കിയത് ദിലീപ് ഫാന്‍സുകാരാണെന്ന് ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. അതുകൊണ്ട് തന്നെ രാമലീലയില്‍ പകരം വീട്ടാന്‍ ഫാന്‍സുകാര്‍ തയ്യാറെടുത്തിരുന്നു.
എന്നാല്‍ മലയാള സിനിമ കടുത്ത പ്രതിസന്ധിയിലാണ്. തിയേറ്ററില്‍ പ്രേക്ഷകര്‍ കുറവാണ്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അഴിക്കുള്ളിലായതാണ് ഇതിന് കാരണമെന്നാണ് പൊതുവേ വിലയിരുത്തുന്നത്. ഇതില്‍ നിന്നും രക്ഷപ്പെട്ടാല്‍ മാത്രമേ സിനിമയ്ക്ക് മുന്നോട്ട് പോകാന്‍ കഴിയൂ. അതിന് പറ്റിയ വജ്രായുധമാണ് രാമലീല. രാമലീല ഹിറ്റായാല്‍ നടിയെ ആക്രമിച്ച കേസിലെ കളങ്കം മലയാള സിനിമയ്ക്ക് തീരും. അതുകൊണ്ട് തന്നെ രാമലീലയില്‍ പകരം വീട്ടല്‍ വേണ്ടെന്നാണ് സൂപ്പര്‍താരങ്ങളുടെ തീരുമാനം. മോഹന്‍ലാലിന്റെ വില്ലനും ഏറെ പ്രതീക്ഷയോടെ റിലീസിന് തയ്യാറെടുക്കുകയാണ്. ഇതിനെ പൊളിക്കാന്‍ ദിലീപ് ഫാന്‍സും വരില്ല. അങ്ങനെ സമ്പൂര്‍ണ്ണ വെടിനിര്‍ത്തലിന് ഫാന്‍സുകാരെ മോഹന്‍ലാലും പൃഥ്വിരാജുമൊക്കെ സജ്ജമാക്കുകയാണ്.
രാമലീല പ്രദര്‍ശനത്തിനെത്തുമെന്ന ഘട്ടത്തില്‍ പൃഥ്വിരാജ് അനുകൂലികള്‍ ഇതിന് പകരംവീട്ടാന്‍ തയ്യാറായിരുന്നെന്നും നിലവിലെ സാഹചര്യത്തില്‍ സിനിമയ്ക്കെതിരെ പ്രവര്‍ത്തിക്കരുതെന്ന് താരത്തോടുപ്പമുള്ളവര്‍ ഫാന്‍സുകാരരോട് നിര്‍ദ്ദേശിച്ചതായും പറയപ്പെടുന്നു. തങ്ങള്‍ അനുകൂലിക്കുന്നതും പ്രതികൂലിക്കുന്നതുമല്ല പ്രശ്നമെന്നും സിനിമ കാണികളെ ആകര്‍ഷിക്കുന്ന തരത്തിലാണ് തയ്യാറാക്കിയരിക്കുന്നതെങ്കില്‍ വിജയിക്കുമെന്നുമാണ് ഒരുപക്ഷം പറയുന്നത്.
രാമലീലയെ പരാജയപ്പെടുത്താന്‍ തങ്ങളുടെ ഭാഗത്തുനിന്നും മനഃപ്പൂര്‍വ്വമായ നീക്കങ്ങളൊന്നും ഉണ്ടാകില്ലെന്നും സിനിമ നല്ലതാണോ എന്ന് ജനങ്ങളാണ് വിധിയെഴുതേണ്ടതെന്നും മാക്ട ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ബൈജു കൊട്ടാരക്കര ചൂണ്ടിക്കാട്ടി.
സിനിമ മേഖലയിലൈ മറ്റൊരു സംഘടനയായ ഫെഫ്കയുടെ നിലപാടും രാമലീലയ്ക്ക് അനുകൂലമാണ്. രാമലീല രക്ഷപെട്ടാല്‍ മലയാള സിനിമ മേഖലയ്ക്ക് പുത്തനുണര്‍വ്വ് ലഭിക്കുമെന്നാണ് ഭൂരിപക്ഷം പ്രവര്‍ത്തകരുടെയും നിഗമനം.
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതോടെയാണ് രാമലീലയുടെ റിലീസ് പലതവണ മാറ്റിവെച്ചത്. പുതുമുഖ സംവിധായകനായ അരുണ്‍ ഗോപിയാണ് ചിത്രത്തിന്റെ സംവിധായകന്‍. പ്രയാഗ മാര്‍ട്ടിന്‍ ആണ് നായിക. ഒരു രാഷ്ട്രീയ നേതാവിന്റെ റോളിലാണ് ദിലീപ് എത്തുന്നത്.
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മുട്ടിയുടെ നായികയാവാനുള്ള മഞ്ജു വാര്യരുടെ മോഹം നടക്കില്ലെന്ന് സൂചന. മഞ്ജു വാര്യരെ തന്റെ നായികയാക്കാന്‍ തല്‍ക്കാലം ആഗ്രഹിക്കുന്നില്ലെന്ന ഉറച്ച നിലപാടിലാണ് മമ്മൂട്ടിയെന്നാണ് അറിയുന്നത്.
മമ്മുട്ടിയുടെ കൂടെ അഭിനയിക്കുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ പ്രതീക്ഷയാണെന്നും അതിനായി കാത്തിരിക്കുകയാണെന്നും ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. അഭിനയ രംഗത്തേക്ക് കടന്നുവന്ന ആദ്യ നാളുകളില്‍ തന്നെ മനസില്‍ കയറിക്കൂടിയ ആഗ്രഹമായിരുന്നു ഇതെന്നും എന്നാല്‍ ആദ്യ ഘട്ടത്തില്‍ അത് നടക്കാതെ പോയി. പെട്ടന്നുള്ള വിവാഹവും അഭിനയ ജീവിതത്തിന് താത്കാലിക വിരാമമായതുമാണ് അതിന് കാരണമായിരുന്നതെന്നും മഞ്ജു പറഞ്ഞു.
പിന്നീട് സിനിമയിലേക്ക് മടങ്ങിവന്നപ്പോള്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാമെന്ന സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറക് മുളച്ചു. എന്നാല്‍ ഇപ്പോഴും അത് ആഗ്രഹമായി നിലനില്‍ക്കുകയാണ്. മമ്മൂക്ക എന്ന മഹാനടനൊപ്പം ഒരു ഫ്രെയിമില്‍ നില്‍ക്കുകയെന്നത് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായി അവശേഷിക്കുകയാണ്. തനിക്കും മമ്മൂട്ടിക്കും ഒരുമിച്ചഭിനയിക്കാന്‍ പറ്റുന്ന സിനിമയുമായി ആരെങ്കിലും സമീപിക്കണമെന്നും ആഗ്രഹമുണ്ട്. ആരെങ്കിലും അങ്ങനെയൊരു സിനിമ സൃഷ്ടിക്കട്ടെയെന്നും കൂടെ അഭിനയിക്കാനുള്ള അനുവാദം മമ്മൂട്ടി നല്‍കട്ടെയെന്നും മഞ്ജു ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
ഈ അഭിമുഖത്തെക്കുറിച്ച് തന്നോട് സൂചിപ്പിച്ച സുഹൃത്തുക്കളോടാണ് താന്‍ ഇപ്പോള്‍ ആ കാര്യത്തെ കുറിച്ച് ആലോചിക്കുന്നില്ല എന്ന മറുപടി മമ്മുട്ടി പറഞ്ഞതെന്നാണ് അറിയുന്നത്. മോഹന്‍ലാലിന്റെ നായികയായി ഇതിനകം തന്നെ നിരവധി സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞ മഞ്ജു വാര്യര്‍ ഇപ്പോള്‍ ശ്രീകുമാര്‍ മേനോന്റെ ‘ഒടിയനില്‍’ വീണ്ടും നായികയായി അഭിനയിക്കുകയാണ്.
ദിലീപുമായി ബന്ധം വേര്‍പിരിഞ്ഞ ശേഷം സിനിമാ മേഖലയില്‍ സജീവമായ മഞ്ജുവിനെ, പല ഓഫറുകള്‍ വന്നിട്ടും മമ്മുട്ടി ഒഴിവാക്കുകയായിരുന്നുവെന്നാണ് സിനിമാരംഗത്തെ അണിയറ സംസാരം. ദിലീപുമായി ഏറെ അടുപ്പമുള്ള മമ്മുട്ടി ഇത്തരമൊരു തീരുമാനമെടുത്തതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ലന്നാണ് ഇവരുമായി അടുപ്പമുള്ളവര്‍ പറയുന്നത്.
യുവ നടിയെ ആക്രമിച്ച സംഭവത്തില്‍ അന്നു മുതല്‍ തന്നം സിനിമ മേഖലയില്‍ നിന്നും നിരവധിപേര്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോവിതാ നടി പ്രവീണയും ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇങ്ങനെയൊരു സംഭവം ദിലീപിന്റെ സമീപത്ത് നിന്നും ഉണ്ടാകില്ലെന്ന് നടി പ്രവീണ പറയുന്നു.
ക്രിമിനലായ പള്‍സര്‍ സുനിയെക്കൊണ്ട് ഇങ്ങനെയൊരു കൃത്യം ചെയ്യിപ്പിക്കുന്നയാളല്ല ദിലീപ്. അദ്ദേഹത്തോടൊപ്പം കുറച്ച് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കൂടെ അഭിനയിച്ചപ്പോഴൊക്കെ നല്ല പിന്തുണയായിരുന്നു ദിലീപ് നല്‍കിയിരുന്നതെന്നും പ്രവീണ പറയുന്നു. ഇങ്ങനെയൊരു കാര്യം ചെയ്യാനോ ചെയ്യിപ്പിക്കാനോ അദ്ദേഹം ശ്രമിക്കില്ലെന്നാണ് തന്റെ വിശ്വാസം എന്നും പ്രവീണ പറയുന്നു.കൊച്ചിയില്‍ ആക്രമണത്തിനിരയായ താരവുമായി നല്ല കൂട്ടാണ്. ശരിക്കും അനിയത്തിക്കുട്ടിയെപ്പോലെയാണ് അവള്‍ എനിക്ക്. അവള്‍ക്ക് ഇങ്ങനെ സംഭവിച്ചതില്‍ സങ്കടമുണ്ടെന്നും പ്രവീണ വ്യക്തമാക്കി. പൃഥ്വിരാജ് നായകനാകുന്ന വിമാനം എന്ന ചിത്രത്തിലാണ് പ്രവീണ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
പ്രശസ്ത ഗായിക സെലീന ഗോമസ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയായി. ലോകത്തെ ഞെട്ടിപ്പിച്ചുകൊണ്ട് ഈ വിവരം ഇൻസ്റ്റഗ്രാം വഴിയാണ് താരം പുറത്തുവിട്ടത്. കുറേ നാളായി സംഗീത രംഗത്ത് അത്രയ്ക്കു സജീവമല്ലാതിരുന്ന സെലീനയുടെ ജീവിതത്തെ കുറിച്ച് പല അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു. ഇതിനെല്ലാത്തിനുമുള്ള ഉത്തരമാണ് ഈ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. ലൂപ്പസ് രോഗത്തെ തുടർന്നാണ് 25ാം വയസിൽ വൃക്ക മാറ്റിവയ്ക്കലിന് സെലീന വിധേയായത്. സുഹൃത്തും അഭിനേത്രിയുമായ ഫ്രാൻസിയ റൈസയിൽ നിന്നാണ് സെലീന വൃക്ക സ്വീകരിച്ചത്.
ധനുഷിന്റെ ചിത്രങ്ങളില്‍ തുടർച്ചയായി അഭിനയിച്ച അമലപോളിനെയും ധനുഷിനെയും ചേര്‍ത്ത് അപവാദം പ്രചരിക്കുന്ന സാഹചര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അമല. സംവിധായകന്‍ വിജയുമായുളള വിവാഹത്തിനു ശേഷം അഭിനയരംഗത്തു നിന്ന് വിട്ടു നിന്ന അമല വിവാഹമോചനത്തിനു ശേഷം സിനിമയില്‍ സജീവമാവുകയും തുടർച്ചയായി ധനുഷ് ചിത്രങ്ങളിൽ അഭിനയിച്ചതോടുംകൂടിയാണ് താരങ്ങൾ ഗോസിപ്പിനിരയായത്. ഗോസിപ്പിനെയും വിവാഹത്തെയുംക്കുറിച്ച് അമലയുടെ പ്രതികരണം ഇങ്ങനെ; ‘ഇതൊക്കെ പത്രക്കാര്‍ എഴുതുന്നതാണ്. അദ്ദേഹത്തിന്റെ ജോഡിയായി വേലയില്ലാ പട്ടാധാരിയില്‍ അഭിനയിച്ചു. പിന്നീട് അദ്ദേഹം നിര്‍മ്മാതാവായ അമ്മാ കണക്കില്‍ അഭിനയിച്ചു. വേലയില്ലാ പട്ടാധാരി 2ലും അഭിനയിച്ചു. അഭിനയിക്കുമ്പോള്‍ നല്ല മോട്ടിവേഷന്‍ തരുന്നയാളാണ് അദ്ദേഹം. ധനുഷ് എന്റെ പ്രിയപ്പെട്ട സുഹൃത്താണ്. എന്നാല്‍ ഗോസിപ്പുകാര്‍ എന്നെ ജീവിക്കാന്‍ അനുവദിക്കുന്നില്ല’. ‘മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല. സ്‌കൂളില്‍ പഠിക്കുമ്പോള്‍ നടിയാകുമെന്ന് കരുതിയതല്ല. ഒരാളെ പ്രേമിക്കുമെന്നോ വിവാഹം കഴിക്കുമെന്നോ ചിന്തിച്ചിട്ടില്ല. അതിനു ശേഷം നടന്നതെല്ലാം അപ്രതീക്ഷിതമാണ്. എന്റെ ജീവിതത്തില്‍ ഞാന്‍ ഒന്നും പ്ലാന്‍ ചെയ്യാറില്ല.’അമല വ്യക്തമാക്കി
മഞ്ജു വാര്യര്‍ നായികയാകുന്ന ‘ഉദാഹരണം സുജാത’യും ദിലീപിന്റെ ‘രാമലീല’യും ഒരേ ദിവസം തിയേറ്ററുകളിലെത്തും. ഇരുവരും പിരിഞ്ഞ ശേഷം രണ്ടുപേരും തുല്യപ്രാധാന്യത്തിലെത്തുന്ന രണ്ട് ചിത്രങ്ങള്‍ ഒരുമിച്ച് റിലീസിനെത്തിയിട്ടില്ല. രണ്ടു ചിത്രങ്ങളുടെയും വിധി അറിയാന്‍ പ്രേക്ഷകരും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ഇരു ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത് നവാഗത സംവിധായകരാണ്. പ്രവീണ്‍ സി ജോസഫ് സുജാതയും അരുണ്‍ ഗോപി രാമലീലയും ഒരുക്കിയിരിക്കുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്ന് റിലീസ് വൈകിയ ചിത്രമാണ് രാമലീല. എന്നാല്‍ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ റിലീസ് തിയതി ഔദ്യോഗികമായി പ്രഖ്യാപിക്കുകയുണ്ടായി. സെപ്തംബര്‍ 28നാണ് ചിത്രം തിയേറ്ററുകളിലെത്തുക.
പുലിമുരുകന്‍ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ചിത്രത്തില്‍ രാഷ്ട്രീയപ്രവര്‍ത്തകനായാണ് ദിലീപ് എത്തുന്നത്. പ്രയാഗമാര്‍ട്ടിന്‍ ആണ് നായിക. സെന്‍സറിങ് പൂര്‍ത്തിയാകേണ്ട ഉദാഹരണം സുജാതയുടെ റിലീസ് തിയതിയും ഇതേദിവസം തന്നെയാണ് അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. വേറെ തടസ്സങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ ചിത്രം സെപ്തംബര്‍ 28ന് റിലീസ് ചെയ്യും. കോളനിയില്‍ ജീവിക്കുന്ന സുജാത എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. ജോജു ജോര്‍ജും നെടുമുടി വേണുവുമാണ് മറ്റു പ്രധാന താരങ്ങള്‍. സിനിമയില്‍ കലക്ടറുടെ വേഷത്തില്‍ മമ്ത മോഹന്‍ദാസുമെത്തുന്നു
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നവീന്‍ഭാസ്‌കറും മാര്‍ട്ടിന്‍ പ്രക്കാട്ടും ചേര്‍ന്നാണ്. മധു നീലകണ്ഠന്‍ ആണ് ഛായാഗ്രഹണം. സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടും നടന്‍ ജോജു ജോര്‍ജും ചേര്‍ന്നാണ് നിര്‍മാണം.
ഭാര്യ മരിച്ച ശേഷം സിനിമയില്‍ നിന്ന് അകന്ന്, തകര്‍ന്ന് കഴിഞ്ഞ തന്നെ തിരിച്ച് കൊണ്ട് വന്നത് നടന്‍ മോഹന്‍ലാലാണെന്ന് സിദ്ദിഖ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സിദ്ദിഖ് ഇക്കാര്യം വ്യക്തമാക്കിയത്. സിദ്ധിഖിന്റെ ആദ്യഭാര്യ ആത്മഹത്യ ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് ഇപ്പോഴത്തെ ഭാര്യ സീനയെ വിവാഹം ചെയ്തത്. ആദ്യ ഭാര്യയുടെ മരണം ദൂരൂഹമാണെന്ന തരത്തില്‍ വാര്‍ത്തകള്‍ അന്ന് പരന്നിരുന്നു.
കുടുംബാംഗങ്ങളില്‍ നിന്ന് വരെ കുറ്റപ്പെടുത്തല്‍ നേരിടേണ്ടി വന്നുവെന്നും സിദ്ദിഖ് ഫെയ്സ് ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. എന്നാല്‍ മോഹന്‍ലാലാണ് എന്നെ അവസ്ഥയില്‍ നിന്ന് കരകയറ്റിയത്. എൻറെ ജീവിതത്തിലെ എല്ലാ മാറ്റങ്ങൾക്കും വിത്ത് പാകിയത് ലാലാണെന്നാണ് സിദ്ദിഖ് പറയുന്നത്.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം
ഭാര്യയുടെ മരണത്തോടുകൂടി ഞാൻ സിനിമയിൽ നിന്ന് ഏതാണ്ട് വിട്ടുനിൽക്കുന്ന സമയം. അപ്പോഴാണ് ലോഹിതദാസിൻറെ വിളി. ‘കന്മദത്തിൽ ഒരു വേഷമുണ്ട്. ഒറ്റസീനിലേയുള്ളൂ. അത് സിദ്ധിക്ക് വന്ന് ചെയ്തുതരണം.’ അതിൻറെ ആവശ്യമുണ്ടോ എന്ന് ഞാൻ അന്വേഷിച്ചു. ‘നിങ്ങൾ ഉൾവലിഞ്ഞ് നിൽക്കേണ്ട ആളെല്ലെന്നും സജീവമായി സിനിമയിലേക്ക് തിരിച്ചുവരണമെന്നും’ ലോഹി ഉപദേശിച്ചു. അങ്ങനെ ഞാൻ മുംബയ്യിലെത്തി. അവിടെയാണ് ലൊക്കേഷൻ. ഞങ്ങൾ താമസിക്കുന്ന ഹോട്ടലിൽ നിന്ന് രണ്ട് മണിക്കൂറോളം യാത്ര ചെയ്തുവേണം ലൊക്കേഷനിലെത്താൻ. ലാലിനോടൊപ്പം അദ്ദേഹത്തിൻറെ വണ്ടിയിലാണ് ഞാൻ ലൊക്കേഷനിലേക്ക് വന്നത്. ഞങ്ങൾ വിശേഷങ്ങളും തമാശകളും പറഞ്ഞിരുന്നു. അപ്പോഴായിരുന്നു ലാലിൻറെ ആ ചോദ്യം. ‘ഒരു വിവാഹമൊക്കെ കഴിക്കണ്ടേ?’ ‘ഇനിയോ?’ ‘ഇനി എന്താ കുഴപ്പം.’ ‘ഇനിയും പ്രശ്നങ്ങളുണ്ടായാൽ അത് താങ്ങാനാവില്ല.’ ‘ഒരാളുടെ ജീവിതത്തിൽ എന്നും പ്രശ്നങ്ങളുണ്ടാകുമോ. അല്ലെങ്കിലും സിദ്ധിക്കിന് മാത്രമേയുള്ളോ പ്രശ്നങ്ങൾ. ഇതിനെക്കാളും പ്രശ്നങ്ങൾ നേരിടുന്ന ആളുകൾ ഇവിടെ ജീവിക്കുന്നില്ലേ.’ ലാൽ തുടർന്നു. ‘ഇതൊന്നും നിങ്ങളായിട്ട് ചെയ്തതല്ലല്ലോ. എല്ലാം വിധിയാണ്. നമ്മൾ ജനിക്കുമ്പോൾ തന്നെ അത് എഴുതിവച്ചിട്ടുണ്ട്. അത് ആർക്കും മാറ്റിമറിക്കാനുമാകില്ല.’ ലാലിൻറെ വാക്കുകൾ എൻറെ കഠിനമായ വേദനകളെ ലഘൂകരിക്കുന്നതായിരുന്നു. അതുവരെ ഞാൻ തലയിൽ തിരുകിവച്ച ബാലിശമായ ചിന്തകളെ തച്ചുടയ്ക്കുന്നതായിരുന്നു. എനിക്കൊരു പ്രശ്നമുണ്ടായപ്പോൾ പലരും എന്നെ കുറ്റപ്പെടുത്തിയാണ് സംസാരിച്ചത്. അതുകൊണ്ട് ആരോടെങ്കിലും സംസാരിക്കാൻ പോലും ഞാൻ ഭയന്നു. പക്ഷേ ഈ മനുഷ്യൻ എൻറെ മനസ്സ് തന്നെ മാറ്റിയിരിക്കുന്നു. നിസ്സംശയം പറയട്ടെ, പിന്നീടുള്ള എൻറെ ജീവിതത്തിലെ എല്ലാ മാറ്റങ്ങൾക്കും വിത്ത് പാകിയത് അന്ന് ലാലായിരുന്നു.
സിനിമയില്‍ തിരിച്ചെത്തിയതോടെ വിവാദങ്ങളും മഞ്ജുവിനൊപ്പം കൂടി. സിനിമകളില്‍ നിന്നും പിന്മാറി, തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്നു, കോടീശ്വരനുമായുള്ള വിവാഹം അങ്ങനെ നിരവധി. ഇത്തരം വാര്‍ത്തകള്‍ക്ക് അവ അര്‍ഹിക്കുന്ന പ്രാധാന്യം കൊടുത്താല്‍ മതിയെന്നാണ് മഞ്ജു പറയുന്നത്.
മഞ്ജുവിന്റെ വാക്കുകള്‍ ഇങ്ങനെ:
എഴുതുന്നവരുടെ മനോഗതം അനുസരിച്ച് ഓരോന്ന് പടച്ചുവിടുകയാണ്. സത്യം അറിയാവുന്നതുകൊണ്ട് ഇതൊന്നും കണ്ടു ടെന്‍ഷനടിക്കാറില്ല. നമ്മളെന്തിനാണ് പേടിക്കുന്നത്. ഇവയെ നേരിടാന്‍ ടെക്‌നിക്കുകളൊന്നുമില്ല. പറയുന്നവര്‍ എന്തും പറഞ്ഞോട്ടെ. ചിരിയോടെ തള്ളിക്കളയുക. പോസീറ്റാവായി ഇരിക്കുക. അവിടെയും ഇവിടെയും വരുന്ന വാര്‍ത്തകളൊന്നും ആരും വിശ്വസിക്കരുത്. എന്തെങ്കിലും പറയാനുണ്ടാകുമ്പോള്‍ നേരിട്ടോ ഫെയ്‌സ്ബുക്ക് പേജിലൂടെയോ പറയും. അതാണെന്റെ പതിവ്.
പൂജ്യത്തില്‍ നിന്ന് വീണ്ടും ജീവിതം തുടങ്ങിയ ആളാണ് ഞാന്‍ ജീവിതത്തില്‍ നേടിയതെല്ലാം ഒരുപാടുപേരുടെ സ്‌നേഹവും സഹായവും കൊണ്ടാണ്. നമ്മുടെ കഴിവ് കൊണ്ടുമാത്രം ഒറ്റയ്ക്ക് ആര്‍ക്കും ഒന്നും നേടാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ എന്റെ സമ്പാദ്യവും സമയവുമൊക്കെ കഴിയുംവിധം പങ്കുവെയ്ക്കണം എന്നെനിക്ക് ആഗ്രഹമുണ്ട്. എല്ലാം കൂട്ടിവെച്ച് അതിന്റെ മുകളിരുന്ന് എന്ത് കിട്ടാനാണ്, മഞ്ജു ചോദിക്കുന്നു.
നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് മഞ്ജു വാര്യര്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത്. ഹൗ ഓള്‍ഡ് ആര്‍ യു മുതല്‍ അങ്ങോട്ടുള്ള എല്ലാ ചിത്രങ്ങളെയും മലയാളികള്‍ ഇരുംകൈയും നീട്ടി സ്വീകരിച്ചു. മോഹന്‍ലാലിനൊപ്പം സിനിമകള്‍ ചെയ്‌തെങ്കിലും മമ്മൂട്ടിയോടൊപ്പം ഒരു ചിത്രം പോലും താരത്തിന് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. മമ്മൂട്ടിയോടൊപ്പം ഒരു സിനിമ ചെയ്യാന്‍ കാത്തിരിക്കുകയാണെന്ന് മഞ്ജു.
പണ്ടും മമ്മൂക്കയോടൊപ്പം അഭിനയിക്കാന്‍ വലിയ ആഗ്രഹമായിരുന്നു. അന്നത് നടന്നില്ല. തിരിച്ചുവന്ന ശേഷവും ഏറ്റവും ആഗ്രഹത്തോടെ കാത്തിരിക്കുകയാണ് മമ്മൂക്ക എന്ന മഹാനടന്റെയൊപ്പം ഒരു ഫ്രെയിമില്‍ നില്‍ക്കാന്‍. ആ ഭാഗ്യം ഒന്നുവേറെ തന്നെയാണ്. ഇത്ര നന്നായി സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന സുന്ദരനായ മെഗാസ്റ്റാര്‍ വേറെ ആരുണ്ട്?.
അങ്ങനെയൊരു സിനിമ ആരെങ്കിലും സൃഷ്ടിക്കട്ടെ. കൂടെ അഭിനയിക്കാനുള്ള അനുവാദം മമ്മൂക്ക തരട്ടെ. ജീവിതത്തില്‍ ഏറ്റവും പ്രതീക്ഷയോടെ ഞാന്‍ കാത്തിരിക്കുന്ന ഭാഗ്യമാണത്, മഞ്ജു പറഞ്ഞു.
സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് ഗോപി അച്ഛന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചും ഇഷ്ട ചിത്രങ്ങളെക്കുറിച്ചും പറയുന്നു. ”അച്ഛന്‍ ബി.ജെ.പി.യിലെത്തി എം.പി.യായപ്പോള്‍ ഏറ്റവും കൂടുതല്‍ ടോര്‍ച്ചറിംഗ് അനുഭവിച്ചത് ഞാനായിരുന്നു. ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളെജില്‍
അവസാന വര്‍ഷം പഠിക്കുമ്പോഴാണ് അച്ഛന്‍ ബി.ജെ.പി.യുടെ എം.പി.യായത്. ഈ ഘട്ടത്തില്‍ റെഗുലര്‍ പരീക്ഷയില്‍നിന്നു പോലും ഓരോ കാരണങ്ങള്‍ പറഞ്ഞ് മാറ്റിനിര്‍ത്തി മാനസികമായി ടോര്‍ച്ചറിംഗ് ചെയ്തു. ഇതെന്നെ മാനസികമായി വളരെയേറെ വിഷമിപ്പിച്ചു”.
”അച്ഛന്റെ ആക്ഷന്‍ കഥാപാത്രങ്ങള്‍ എനിക്കിഷ്ടമാണ്. വാഴുന്നോര്‍, ലേലം തുടങ്ങിയ ചിത്രങ്ങള്‍ ഇഷ്ടമാണ്. അച്ഛന്‍ കോമഡി വേഷങ്ങള്‍ ചെയ്യുന്നതിനോട് എനിക്കു താല്പര്യമില്ല. എന്നാല്‍ അപ്പോത്തിക്കിരി, മേല്‍വിലാസം, കളിയാട്ടം, പൊന്നുച്ചാമി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം എനിക്കിഷ്ടമാണ്. അച്ഛന്റെ പോലീസ് വേഷങ്ങള്‍ കാണുമ്പോള്‍ നല്ല ആവേശമാണ്. ഭരത്ചന്ദ്രനായി അഭിനയിക്കുന്ന സമയത്ത് അച്ഛന്‍ വീട്ടിലെത്തുമ്പോള്‍ ഞാനും അനിയത്തി ഭാഗ്യവും ചേര്‍ന്ന് അച്ഛനെ സല്യൂട്ട് ചെയ്യാറുണ്ട്. എന്നാല്‍ ഇപ്പോള്‍ എം.പി.യായതിനു ശേഷം പൊലീസുകാര്‍ അച്ഛനെ സല്യൂട്ട് ചെയ്യുന്നതു കാണുമ്പോള്‍ വളരെയധികം അഭിമാനം തോന്നാറുണ്ട്”. ഗോകുല്‍ സുരേഷ് ഗോപി പറയുന്നു.