സിനിമാ മേഖലയിലെ മിക്കവരും പകല്‍മാന്യന്മാണെന്നും ഇവരെ തിരിച്ചറിയുന്നത് പ്രയാസമാണെന്നും സംവിധായിക വിധു വിന്‍സെൻറിൻറെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ . പല പ്രമുഖരുടെയും മൂഖം മൂടി വലിച്ചു കീറുന്ന തരത്തിലുള്ള പരാതികളാണ് ഡബ്ല്യൂസിസിക്കു ലഭിച്ചതെന്നും വിധു പറയുന്നു.

പ്രതിഫലം നല്‍കാത്തതു മുതല്‍ രാത്രിയില്‍ കൂടെ കിടക്കാന്‍ വിളിക്കുന്നതു വരെയുള്ള പരാതികള്‍ ലഭിക്കുന്നുണ്ട്. പണ്ട് സിനിമ രംഗത്തു നടന്നതാണു നിങ്ങള്‍ പറയുന്നത്, ഇപ്പോള്‍ അതൊന്നും നടക്കില്ല എന്നു ഇന്നസെന്റ് പറഞ്ഞത് ഇരുട്ടു കൊണ്ട് ഓട്ടയടക്കാന്‍ ശ്രമിക്കുന്നതാണ് എന്ന് ഇപ്പോള്‍ ബോധ്യമാകുന്നു.

ഇത്തരം പരാതികള്‍ സ്ത്രീകള്‍ ഇപ്പോള്‍ കൂടുതല്‍ പറയുന്നുണ്ട് എന്നും വിധു വിന്‍സെന്റ് വ്യക്തമാക്കി. മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ കൂടി എന്നോ കുറഞ്ഞു എന്നോ കരുതുന്നില്ല. മുമ്പുണ്ടായിരുന്ന പോലെ ഇപ്പോഴും ഉണ്ട്. സ്ത്രീകള്‍ ഇപ്പോള്‍ കൂടുതല്‍ തുറന്നു പറയാന്‍ തയാറാകുന്നുണ്ട് എന്ന് സിനിമ രംഗത്ത് ഉള്ളവരും സംഘടനകളും ഓര്‍ക്കുന്നതു നല്ലതാണെന്നും വിധു പറയുന്നു.

ഞങ്ങള്‍ക്കു ലഭിക്കുന്ന പരാതികളില്‍ പലതും വിശ്വാസിക്കാന്‍ പോലും പറ്റാത്തതാണ്. റൂമിലേയ്ക്കു വരാന്‍ പറയുന്നവരുണ്ട്. പ്രതിഫലം നല്‍കാതെ പറ്റിക്കാന്‍ ശ്രമിക്കുന്നവരും ഉണ്ട്. ഇതൊക്കെ ചെയ്തിട്ടും ഈ പ്രമുഖര്‍ക്ക് എങ്ങനെ പൊതുസമൂഹത്തെ അഭിമുഖികരിക്കാനാകുന്നു എന്നും വിധു വിന്‍സെന്റ് ചോദിക്കുന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഇവര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.