ഐശ്വര്യ റായ് ഗർഭിണിയായപ്പോൾ ലോക സുന്ദരിയുടെ മകളായി ജനിക്കാൻ ആഗ്രഹിച്ചു. ഇതു പോലെ ഒരു കിറുക്കൻ സ്വപ്നമായിരുന്നു ദേശീയ അവാർഡും “– ഇന്ന് ഐശ്വര്യാ റായിയെയും മറ്റു പലരെയും പിന്നിലാക്കി ഇന്ത്യയിലെ ഏറ്റവും നല്ല നടിക്കുള്ള പുരസ്‌കാരം നേടിയ സുരഭിയുടേതാണ് ഇൗ വാക്കുകൾ.
കേരളത്തിൽ ഒരു പ്രമുഖ എഫ്എം റേഡിയോ ചാനലിന് നൽികിയ അഭിമുഖത്തിലാണ് സുരഭി മനസുതുറന്നത്. തനി കോഴിക്കോടൻ ഭാഷയിലായിരുന്നു സുരഭിയുടെ അഭിമുഖം
ദേശീയ അവാർഡ് നേടിക്കൊടുത്ത മിന്നാമിനുങ്ങ് എന്ന സിനിമയുടെ തിരക്കഥ സുരഭി ശ്രോതാക്കളെ കാണിച്ചു. അതിനോടൊപ്പം അവരോടു തനി നാടൻ കോഴിക്കോടൻ ഭാഷയിൽ കലർപ്പില്ലാത്ത സ്നേഹവും നന്ദിയും പറഞ്ഞു. ദേശീയ അവാർഡ് കൈപ്പറ്റാൻ പോകുന്ന വേദിയിൽ മികച്ച നടനെ കണ്ടാൽ പറയാൻ മികച്ച നടിക്ക് ഒരു തേങ്ങാ സ്മരണ ഉണ്ട്. മികച്ച നടന്റെ ‘ഖിലാഡിയോം കാ ഖിലാഡി’ എന്ന സിനിമ സുരഭി കണ്ടത് വീട്ടിലെ തേങ്ങാ വിറ്റ കാശ് കൊണ്ടാണ്. നാളികേരത്തിന്റെ നാട്ടിൽ നിന്നുമെത്തിയ നല്ല നടിയുടെ ഈ വാക്കുകൾ അക്കിയെ ചിരിപ്പിക്കും എന്ന് കരുതാം
പരിപാടി അവതരിപ്പിക്കാൻ എത്താൻ വൈകിയതിനെ തുടർന്നു ചലച്ചിത്രതാരത്തിനു മർദനമേറ്റ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. ആനാവൂർ സ്വദേശി വിപിൻ, സുരേഷ് എന്നിവരാണ് അറസ്റ്റിലായത്.
സിനിമാ, സീരിയൽ നടനും മിമിക്രി കലാകാരനുമായ അസീസ് നെടുമങ്ങാടിനാണ് ശനിയാഴ്ച സംഘാടകരുടെ മർദനമേറ്റത്. തിരുവനന്തപുരം വെള്ളറടയ്ക്കു സമീപം ചാമവിളയിലെ ക്ഷേത്രത്തിൽ ക്ഷേത്രോത്സവത്തിന് പരിപാടി അവതരിപ്പിക്കാൻ എത്താൻ വൈകിയതിനെ തുടർന്നായിരുന്നു മർദനം. ഒന്പതു മണിക്ക് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന പരിപാടിക്കായി കലാകാരൻമാർക്ക് 11 മണിക്കാണ് എത്താൻ കഴിഞ്ഞത്. ഇതിൽ ക്ഷുഭിതരായ ആഘോഷ കമ്മറ്റിക്കാർ അസീസിനെ മർദിക്കുകയായിരുന്നു.
എബ്രിഡ് ഷൈൻ ചിത്രം ആക്ഷൻ ഹീറോ ബിജു, ശ്രീകാന്ത് മുരളി ചിത്രം എബി എന്നീ സിനിമകളിൽ ശ്രദ്ധേയവേഷം അവതരിപ്പിച്ചിട്ടുള്ള കലാകാരനാണ് അസീസ്.
നടനും നിർമാതാവുമായ മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജ് വീണ്ടും വെള്ളിത്തിരയിലേക്ക്. 2013ൽ മണിയൻപിള്ള രാജു നിർമിച്ച ബ്ലാക്ക് ബട്ടർഫ്ളൈസ് എന്ന ചിത്രത്തിൽ കൂടിയായിരുന്നു താരം സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. നാലു വർഷത്തെ ഇടവേളക്കു ശേഷമാണ് താരം വീണ്ടും എത്തിയിരിക്കുകയാണ്. ബോബി എന്നാണ് സിനിമക്ക് പേരിട്ടിരിക്കുന്നത്.
വൈദികനാകാൻ പോയ 21 വയസുകാരൻ തന്നെക്കാൾ പ്രായമുള്ള ഒരു യുവതിയുമായി പ്രണയത്തിലാകുന്നതാണ് സിനിമയുടെ ഇതിവൃത്തം. മിയാ ജോർജാണ് ചിത്രത്തിൽ നായിക. ഷെബി ചൗഗാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജു വർഗീസ്, ധർമജൻ ബോൾഗാട്ടി, സാജു നവോധയ, സുധീ കോപ്പ, സുധീർ കകരമന, ഷമ്മി തിലകൻ എന്നിവർ പ്രധാന വേഷത്തിൽ എത്തും. ഏപ്രിൽ 10ന് ഷൂട്ടിംഗിന് ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ എറണാകുളം, ആലുവ, ഉൗട്ടി എന്നീ സ്ഥലങ്ങളാണ്.
ദിലീപ്- മഞ്ജുവാര്യര്‍ ബന്ധത്തിലെ വിള്ളലുകളെ കുറിച്ചും , അടുത്തിടെ മലയാളത്തിലെ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തെ കുറിച്ചും വിവാദവെളിപെടുത്തലുകള്‍ നടത്തിയ മാധ്യമപ്രവര്‍ത്തകന്‍ പല്ലിശ്ശേരിയെ അപായപ്പെടുത്താന്‍ നീക്കം.ഒരു വാരികയില്‍ പല്ലിശ്ശേരി കൈകാര്യം ചെയ്യുന്ന കോളത്തില്‍ ആണ് ചിലര്‍ തന്നെ അപായപെടുത്താന്‍ ശ്രമിക്കുന്നു എന്ന് പല്ലിശ്ശേരി തുറന്നു പറയുന്നത് .ഇതുവരെ എഴുതിയ കാര്യങ്ങള്‍ക്കെല്ലാം തെളിവുകളും രേഖകളും തന്റെ കൈവശമുണ്ടെന്നും അവയെല്ലാം നാലിടത്തായി സൂക്ഷിച്ചിരിക്കുകയാണെന്നും വ്യക്തമാക്കുന്ന പല്ലിശ്ശേരി ലേഖനത്തില്‍ താന്‍ തെളിവുകള്‍ സഹിതം എഴുതുന്ന പുസ്തകത്തിന്റെ പ്രിന്റിങ് നടന്നുവരികയാണെന്നും വ്യക്തമാക്കുന്നുണ്ട്.
മഞ്ജുവിനെ ഒഴിവാക്കി കാവ്യയെ സ്വന്തം ജീവിതത്തിലേക്ക് ക്ഷണിക്കാനുള്ള നീക്കമാണ് ദിലീപിന്റെ വിവാഹമോചനത്തിന് കാരണമായതെന്നും നടിയെ ആക്രമിച്ച സംഭവത്തില്‍ സൂപ്പര്‍സ്റ്റാറിന് പങ്കുണ്ടെന്നും മറ്റും പല്ലിശ്ശേരി അടുത്തിടെ തന്റെ കോളത്തില്‍ വ്യക്തമാക്കിയിരുന്നു. മുമ്പും ദിലീപിനെതിരെ ശക്തമായ ലേഖനങ്ങളാണ് പല്ലിശ്ശേരി നല്‍കിയിരുന്നത്. കാവ്യയുടെ ആദ്യ വിവാഹ ദിവസം ദിലീപ് ബോധംമറയുംവരെ മദ്യപിച്ചിരുന്നുവെന്നും കൂട്ടിലിട്ടു വളര്‍ത്തിയ കിളി പറന്നുപോയ സങ്കടം സഹിക്കാന്‍ വയ്യാതെയാണ് കുടിച്ചതെന്നും മറ്റും പല്ലിശ്ശേരി എഴുതിയതും വലിയ ചര്‍ച്ചയായി മാറി. കൂട്ടുകാരോടും അടുപ്പമുള്ളവരോടും എന്റെ കൂട്ടില്‍ നിന്നും എന്റെ വളര്‍ത്തുകിളി പറന്നുപോയി എന്ന് വിളിച്ചുപറയുകയും ചെയ്തുവെന്നും പല്ലിശ്ശേരി തുറന്നെഴുതി. ഇതെല്ലാം അടുത്തിടെ ദിലീപ് കാവ്യയെ വിവാഹം ചെയ്തതോടെ വീണ്ടും ചര്‍ച്ചയായി. ഇതിന് പിന്നാലെയാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിലും ചില തുറന്നെഴുതലുകള്‍ പല്ലിശ്ശേരി നടത്തിയത്. ഇതിന് പിന്നാലെ തന്റെ ജീവന് ഭീഷണിയുണ്ടെന്നും എന്നാല്‍ എന്തുവന്നാലും കാര്യങ്ങള്‍ തുറന്നെഴുതുന്നതില്‍ നിന്നും പിന്നോട്ടുപോകില്ലെന്നും വ്യക്തമാക്കി ഈ മുതിര്‍ന്ന സിനിമാ മാധ്യമപ്രവര്‍ത്തകന്‍ രംഗത്തെത്തുന്നത്.
ഇതുവരെ എഴുതിയതിനെല്ലാം തെളിവുകള്‍ ഉണ്ടെന്ന് പല്ലിശ്ശേരി അഭ്രലോകം എന്ന കോളത്തില്‍ വ്യക്തമാക്കുന്നു. എന്റെ കയ്യില്‍ എല്ലാത്തിനും തെളിവുണ്ട്. ഇവയെല്ലാം നാല് പ്രധാന സ്ഥലത്തും വ്യക്തികളുടെ വീട്ടിലുമാണ് സൂക്ഷിച്ചിട്ടുള്ളത്. പത്രപ്രവര്‍ത്തനത്തിന്റെ എത്തിക്സ് നഷ്ടപ്പെടുത്താതിരിക്കാന്‍ വേണ്ടി നിയന്ത്രണരേഖയില്‍ ഒതുങ്ങിനിന്നുകൊണ്ട് സത്യം വിളിച്ചുപറയുമ്പോള്‍ ചിലര്‍ക്ക് സഹിക്കില്ല. ഗുണ്ടകള്‍ക്ക് പഞ്ഞമില്ലാത്ത നാട്ടില്‍ അവര്‍ക്ക് ക്വട്ടേഷന്‍ കൊടുത്ത് എന്റെ കഥകഴിക്കും എന്നും ഞാന്‍ വിശ്വസിക്കുന്നു. ഈയിടെ നിരന്തരമായി വന്നുകൊണ്ടിരിക്കുന്ന ഭീഷണികള്‍ അതാണ് സൂചിപ്പിക്കുന്നത്.
ഒരാഴ്ച മുമ്പ് ഞാന്‍ ഓഫീസില്‍ നിന്ന് ഇറങ്ങുമ്പോള്‍ ആരെയോ കാത്തിട്ടെന്നവണ്ണം ഒരു കാര്‍ ഓഫീസിന് അമ്പതുവാരം അകലെ കിടന്നിരുന്നു. ഞാന്‍ കടന്നു പോകുമ്പോള്‍ കാര്‍ സ്റ്റാര്‍ട്ടുചെയ്ത് മുന്നോട്ടുപോകും. മൂന്നാമത്തെ ദിവസം ഡ്രൈവര്‍ എന്നെ സൂക്ഷിച്ചുനോക്കി. ഞാന്‍ അയാളെയും. രണ്ടുമൂന്നുദിവസമായി കാണുന്ന കാറായതുകൊണ്ട് ഞാന്‍ നമ്പര്‍ നോക്കി. എറണാകുളം രജിസ്ട്രേഷനാണ്. പെട്ടെന്ന് കാര്‍ മുന്നോട്ടെടുത്തു. ഒരു നൂറുവാര ചെന്നപ്പോള്‍ ഒരുവന്‍ ഹെല്‍മറ്റ് ധരിച്ച് എന്റെ മുന്നില്‍ ബ്രേക്കിട്ടു. കുറച്ചുസമയം സൂക്ഷിച്ചുനോക്കി പിന്നെ അയാല്‍ ബൈക്ക് ഓടിച്ചുപോയി. ഈ സംഭവങ്ങള്‍ ഉണ്ടായതുകൊണ്ട് പല രേഖകളും വിശ്വാസമുള്ളവരെ ഏല്‍പ്പിച്ചുകഴിഞ്ഞതായും തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പച്ചയായ പല കാര്യങ്ങളും ചാനലിലോ മാധ്യമങ്ങളിലോ അവര്‍ എത്തിക്കുമെന്നും പല്ലിശ്ശേരി എഴുതുന്നു.
ഈയിടെ നടന്ന രണ്ടു പീഡന കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാം. അവ രണ്ടും മലപോലെ വന്ന് എലിപോലെ പോയി. ഇതിനെതിരെ പ്രതികരിക്കാന്‍ വലിയ വായില്‍ സംസാരിക്കുന്ന മാധ്യമ സുഹൃത്തുക്കള്‍ ഇല്ല. അവരെല്ലാം ഒരോരോ വമ്പന്മാരുടെ വിനീത ദാസന്മാരായി അവര്‍ നല്‍കുന്ന ‘ചിലതൊക്കെ’ വാങ്ങി സ്തുതിഗീതങ്ങള്‍ പാടുന്നുവെന്ന് വ്യക്തമാക്കി പല്ലിശ്ശേരി മാധ്യമപ്രവര്‍ത്തകരുടെ വഴിവിട്ട രീതികളേയും ലേഖനത്തില്‍ വിമര്‍ശിക്കുന്നു. ഇക്കാര്യങ്ങളെല്ലാം തുറന്നുപറയുന്ന ലേഖനത്തില്‍ സിനിമാക്കാരെ പരാമര്‍ശിച്ച് എഴുതിയതിന് എല്ലാം രേഖകള്‍ ഉണ്ടെന്നും ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചുള്ള പുസ്തകം അവസാന ഘട്ടത്തിലാണെന്നും പല്ലിശ്ശേരി പറയുന്നുണ്ട്. പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ മാത്രം ചേര്‍ക്കുന്നതിനായി പേരുകള്‍ സഹിതം തുറന്നെഴുതാനാണ് ഉദ്ദേശിക്കുന്നത്. അങ്ങനെ ഒരു പുസ്തകം പ്രിന്റിങ് തീരാറായി. അതും രഹസ്യമാണ്. പുസ്തക പ്രകാശനം നടന്ന് എത്തേണ്ട സ്ഥലങ്ങളില്‍ കോപ്പികള്‍ എത്തിച്ച ശേഷമേ വാര്‍ത്തകള്‍ വരൂ. അപ്പോഴറിയാം ഒരോ യോഗ്യന്റേയും ജീവിതവും ജീവിതാഭാസവും – പല്ലിശ്ശേരി പറയുന്നു. ഇനി ഇതിന്റെ പ്രസിദ്ധീകരണം താന്‍ വിചാരിച്ചാല്‍ പോലും തടയാനാവില്ലെന്നും നമുക്ക് പ്രിയപ്പെട്ട നടീനടന്മാരുടേയും സംവിധായകരുടേയും യഥാര്‍ത്ഥ മുഖം കാണാന്‍ കാത്തിരിക്കാം എന്ന് പറഞ്ഞുകൊണ്ടാണ് പല്ലിശ്ശേരി ഈ വിഷയത്തില്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
കൊച്ചി: കാവ്യ മാധവന്‍ സിനിമാ രംഗത്തേക്ക് തിരിച്ചു വരവിനൊരുങ്ങുന്നു. എന്നാല്‍ നടിയായി അല്ല ഇക്കുറി ഗായികയായിട്ടാണ് കാവ്യയുടെ തിരിച്ചുവരവ്. നടന്‍ ദിലീപുമായുള്ള വിവാഹത്തിന് ശേഷം കാവ്യ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. ഉണ്ണി പ്രണവം സംവിധാനം ചെയ്യുന്ന ഹാദിയ എന്ന ചിത്രത്തിലാകും കാവ്യ മാധവന്‍ ഗായിക എന്ന നിലയില്‍ തിരിച്ചുവരിക. അഭിനയത്തിനൊപ്പം സംഗീതത്തെയും ആലാപനത്തെയും ഇഷ്ടപ്പെടുന്ന കാവ്യ മുന്‍പും സിനിമകളിലും ആല്‍ബങ്ങളിലുമായി പാടിയിട്ടുണ്ട്. മാറ്റിനി എന്ന ചിത്രത്തിലെ മൗനം മനസില്‍ എന്ന ഗാനവും 2012ല്‍ കാവ്യദളങ്ങള്‍ എന്ന പേരില്‍ സ്വയം രചിച്ച് ആലപിച്ച ആല്‍ബവും ഏറെ സ്വീകാര്യത കൈവരിച്ചിരുന്നു.
ആകാശവാണി എന്ന ചിത്രത്തിലെ കാലം നീയങ്ങു പോയോ, വണ്‍വേ ടിക്കറ്റിലെ എന്‍ ഖല്‍ബിലൊരു എന്ന തുടങ്ങുന്ന ഗാനങ്ങളുടെ രചനയും കാവ്യയുടേതായാണ്.പൂക്കാലം വരവായ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച കാവ്യ മാധവന്‍, 1999ല്‍ ചന്ദ്രനുദിക്കുന്നദിക്കില്‍ എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി. 2010ല്‍ നിഷാല്‍ ചന്ദ്ര എന്ന പ്രവാസിയുമായി വിവാഹിതയായ കാവ്യ പിന്നീട് വിവാഹ ബന്ധം ഉപേക്ഷിച്ച് പാപ്പി അപ്പച്ചാ എന്ന സിനിമയിലൂടെ ദിലീപിന്റെ നായികയായി വീണ്ടുമൊരു തിരിച്ചുവരവ് നടത്തിയിരുന്നു. പിന്നീട് ഗദ്ദാമ, ചൈനാ ടൗണ്‍, വെള്ളരി പ്രാവിന്റെ ചങ്ങാതി, അഞ്ചു സുന്ദരികള്‍ എന്നിങ്ങനെ അനേകം ചിത്രങ്ങളില്‍ അഭിനയം തുടര്‍ന്നെങ്കിലും ദിലീപുമായുള്ള കല്യാണശേഷം ഇനി സിനിമയിലേക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. 2017ല്‍ പുറത്താനിരിക്കുന്ന ജിത്തു ജോസഫ് ചിത്രത്തിലൂടെ കാവ്യ അഭിനയത്തിലും തിരിച്ചുവരവ് നടത്തുമെന്നാണ് സിനിമ ലോകത്ത് നിന്നുമുള്ള വാര്‍ത്തകള്‍.
ലൂസിഫറിലെ നായകനെ തേടി ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമെത്തി. മുരളി ഗോപിയുടെ തിരക്കഥയിൽ പ്രഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ഒൗദ്യോഗിക പ്രഖ്യാപനവും കൊച്ചി തേവരയിലുള്ള മോഹൻലാലിന്റെ വീട്ടിൽ നടന്നു.ലൂസിഫറിന്റെ ചർച്ചകൾ തുടങ്ങിയിട്ട് ആറ് മാസം പിന്നിട്ടെങ്കിലും സംവിധായകനും തിരക്കഥാകൃത്തും ചിത്രത്തിലെ നായകനായ മോഹൻലാലിനോട് സിനിമയെക്കുറിച്ച് നേരിട്ട് വിശദീകരിച്ചിരുന്നില്ല. മോഹൻലാലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മൂവരും ചിത്രത്തിന്റെ നിർമാതാവ് ആന്റണിപെരുമ്പാവൂരിനൊപ്പം ലൂസിഫറിന്റെ ഒൗദ്യോഗിക പ്രഖ്യാപനം നടത്തിയത്. 2018 മേയിൽ ചിത്രീകരണം ആരംഭിക്കും. മോഹൻലാലിന്റെ കടുത്ത ആരാധകനായത് കൊണ്ടുതന്നെ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായകൻ ആരെന്നതുസംബന്ധിച്ച് പൃഥ്വിരാജിന് ആശയകുഴപ്പം ഉണ്ടായിരുന്നില്ല.
ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് പൃഥ്വിയുടെ മറുപടി ഇങ്ങനെ: എന്നേക്കാള്‍ വളരെ നന്നായി അഭിനയിക്കുന്ന ഒരാളെ പ്രധാന കേന്ദ്രകഥാപാത്രമായി ലഭിച്ചിട്ടുണ്ട് അതിനാല്‍ അഭിനയിക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ തീരുമാനം എടുത്തിട്ടില്ല. അനിവാര്യമായ സാഹചര്യം ഉണ്ടായാല്‍ അഭിനയിക്കും.
പൃഥ്വിരാജിലും മുരളി ഗോപിയിലും ഉള്ള പ്രതീക്ഷതന്നെയാണ് ലൂസിഫറിലെ നായകവേഷം സന്തോഷത്തോടെ സ്വീകരിക്കാനുള്ള കാരണമെന്നായിരുന്നു മോഹൻലാലിന്റെ മറുപടി. തിരക്കഥയുടെ പൂർണരൂപം തയാറായ ശേഷമാണ് മറ്റ് താരങ്ങളെ സംബന്ധിച്ച തീരുമാനം എടുക്കുക. കഥയെക്കുറിച്ച് സൂചന നൽകാൻ കഥാകൃത്തും സംവിധായകനും തയാറല്ല. ആശിർവാദ് ഫിലിംസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. 2018ൽ തന്നെ ലൂസിഫർ പ്രേക്ഷകർക്ക് മുൻപിലെത്തും
മാധ്യമപ്രവര്‍ത്തകരോട് പങ്കുവച്ച് മറ്റുവിവരങ്ങള്‍
∙ഒബ്ജെക്റ്റീവ് ആയി സിനിമക്ക് ആവശ്യം വന്നാൽ ഞാനും ഒരു ക്യാരക്ടർ ചെയ്തേക്കാം എന്ന് പൃഥ്വിരാജ്.
∙മലയാളത്തിലെ ഏറ്റവും വലിയ ഫാൻ ബേസ് ഉള്ള താരത്തെ വെച്ച് എഴുതുമ്പോൾ അതിൽ ഫാൻ ഫീസ്റ്റും ഉണ്ടാകും എന്ന് മുരളി ഗോപി.
∙ബഡ്ജറ്റ് അല്ല വിഷയം സിനിമ ആവശ്യപ്പെടുന്നത് നൽകുകയാണ് പ്രധാനം എന്ന് ആന്റണി പെരുമ്പാവൂർ.
∙ഡ്രീം സിനിമ എന്നൊക്കെ പറയുന്നതിനും അപ്പുറത്തായിരിക്കും ഈ പ്രോജക്ട് എന്ന് മോഹൻലാൽ.
പൃഥ്വിരാജിനെയും മുരളി ഗോപിയെയും മാറ്റി നിർത്തിയാൽ എന്താണ് ഈ സിനിമയിലേക്ക് ആകർഷിച്ചതെന്ന ചോദ്യത്തിന് ‘എനിക്ക് അഭിനയിക്കാൻ അറിയാം’ എന്നായിരുന്നു മോഹൻലാലിന്റെ മറുപടി.
ആശിർവാദിന്റെ അടുത്ത =ചിത്രങ്ങൾ.
1. പ്രണവ് ജീത്തു ജോസഫ് ചിത്രം
2. ലൂസിഫർ
3. ലാൽജോസ് ലാലേട്ടൻ ചിത്രം
4. രൺജി പണിക്കർ–ഷാജി കൈലാസ്–മോഹൻലാൽ ചിത്രം
മലയാള സിനിമയിലെ മികച്ച അഭിനേത്രികളില്‍ ഒരാളായിരുന്നു ശ്രീവിദ്യ. അഭിനയം മാത്രമല്ല സംഗീത വും ശ്രീവിദ്യക്ക് വഴങ്ങുമായിരുന്നു. ക്യാന്‍സറിന്റെ രൂപത്തില്‍ ശ്രീവിദ്യയുടെ ജീവന്‍ മരണം കവര്‍ന്നെടുക്കുമ്പോള്‍ സിനിമാ ലോകത്ത് അവര്‍ നാല്പതോളം വര്‍ഷങ്ങള്‍ പിന്നിട്ടിരുന്നു. പക്ഷെ ജീവിതം ശ്രീവിദ്യയ്ക്ക് നല്‍കിയത് ദുരന്തങ്ങള്‍ മാത്രമായിരുന്നു എന്നതാണ് സത്യം .അതിനെ കുറിച്ച് അടുത്തിടെ കെ ജി ജോര്‍ജ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു . സിനിമ ലോകത്തും ഏറ്റവും അധികം തെറ്റുദ്ധാരണയുണ്ടാക്കിയ ശ്രീവിദ്യയുമായുള്ള ബന്ധത്തേക്കുറിച്ച് ജോര്‍ജ് പറഞ്ഞത് ഇങ്ങനെ :
ഞാനും വിദ്യയും ആയി അടുത്ത സുഹൃത്ത് ബന്ധം ഉണ്ടായിരുന്നു .അതുകൊണ്ടു തന്നെ പലരും ആ ബന്ധത്തെ പ്രണയമായി കണ്ടിരുന്നു. എന്നാല്‍ സത്യം അതല്ല. തന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ശ്രീവിദ്യ എന്നു ജോര്‍ജ് പറയുന്നത്.കൂടാതെ വിദ്യ വിവാഹം ചെയ്തതു ജോര്‍ജ് എന്നു പേരുള്ള വ്യക്തിയെയായിരുന്നു. ആ ജോര്‍ജ് താന്‍ ആണെന്നു ചിലര്‍ തെറ്റുദ്ധരിച്ചു. താന്‍ പരിചയപ്പെട്ട സ്ത്രീകളില്‍ ഏറ്റവും സുന്ദരിയും തികഞ്ഞ കലകാരിയുമായിരുന്നു വിദ്യ. ശ്രീവിദ്യയുടെ പ്രണയത്തെക്കുറിച്ചു താനും കേട്ടിരുന്നു. കമലഹാസനെ പ്രണയിച്ച വിദ്യ അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ ഏറെ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അതു സാധിക്കാത്തതിനാല്‍ വളരെ ഏറെ നിരാശയിലായിരുന്നു ശ്രീവിദ്യ എന്നും ജോര്‍ജ് പറയുന്നു. അതിനു ശേഷമായിരുന്നു ഭരതനുമായുള്ള ബന്ധം.
പക്ഷേ അത്തരം കഥകളൊന്നും തങ്ങളുടെ സൗഹൃദത്തെ ബാധിച്ചിരുന്നില്ല. ഒരു കുട്ടിയില്ലാത്തതിന്റെ ദു:ഖം പലപ്പോഴും തന്റെ ഭാര്യ സല്‍മയുമായും വിദ്യ പങ്കുവച്ചിരുന്നു. ജോര്‍ജ് എന്ന് വ്യക്തിയുമായുള്ള വിവാഹം വിദ്യക്കു സമ്മാനിച്ചതു വേദനകള്‍ മാത്രമാണെന്നും എല്ലാത്തരത്തിലും വിദ്യ ചതിക്കപ്പെടുകയായിരുന്നുവെന്നും ജോര്‍ജ് പറയുന്നു. തന്റെ ജീവിതത്തിലെ വലിയ നൊമ്പരങ്ങളില്‍ ഒന്നാണു ശ്രീവിദ്യയുടെ മരണം എന്നും വിദ്യയുടെ ജീവനില്ലാത്ത രൂപം കാണാന്‍ കഴിയാത്തതിനാല്‍ മരിച്ചപ്പോള്‍ കാണാന്‍ പോയില്ലയെന്നും ജോര്‍ജ് പറയുന്നു.
താരപ്പിണക്കങ്ങള്‍ക്ക് ഒരു ക്ഷാമവുമില്ലാത്ത മേഖലയാണ് മലയാള സിനിമ. ചെറിയ താരങ്ങള്‍ മുതല്‍ താരരാജാക്കന്മാര്‍ വരെ പരസ്പരം പിണങ്ങാറുണ്ട്. വളരെ നിസാര കാര്യങ്ങള്‍ക്കായിരിക്കും ഈ പിണക്കങ്ങള്‍. പല പിണക്കങ്ങളും വളരെ വേഗം പരിഹരിക്കപ്പെടാറുമുണ്ട്. മലയാളത്തിന്റെ താര രാജാക്കന്മാരായ മമ്മുട്ടിയും മോഹന്‍ലാലും തമ്മില്‍ പിണങ്ങിയെന്നാണ് ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ച മമ്മുട്ടി ചിത്രം ദ ഗ്രേറ്റ് ഫാദറിനെക്കുറിച്ച് മോഹന്‍ലാല്‍ മികച്ച അഭിപ്രായം പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് പിണക്കത്തിന് ആസ്പദമായ സംഭവം നടന്നത്.
മേജര്‍ രവി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം 1971 ബിയോണ്ട് ബോര്‍ഡേഴ്‌സുമായി ബന്ധപ്പെട്ടാണ് മോഹന്‍ലാല്‍ മമ്മുട്ടിയോട് പിണങ്ങുന്നത്. സിനിമയുടെ ആമുഖം മമ്മുട്ടിയുടെ ശബ്ദത്തില്‍ വേണമെന്നത് മേജര്‍ രവിയുടെ ആഗ്രഹമായിരുന്നു. ചിത്രത്തിന്റെ ഡബ്ബിംഗ് ജോലികള്‍ പുരോഗമിക്കുന്ന സമയമായിരുന്നു. മോഹന്‍ലാല്‍ ചിത്രത്തിന്റേയും മമ്മുട്ടിയുടെ പുത്തന്‍പണത്തിന്റേയും ഡബ്ബിംഗ് നടക്കുന്നത് ഒരേ സ്റ്റുഡിയോയിലായിരുന്നു. മമ്മുട്ടിയോട് ഇക്കാര്യം സംസാരിക്കുന്നതിനായി മോഹന്‍ലാല്‍ പുത്തന്‍ പണത്തിന്റെ ഡബ്ബിംഗ് നടക്കുന്ന ഓഡിയോ ബൂത്തിലെത്തി. മമ്മുട്ടി അവിടെ ഉണ്ടായിരുന്നു.
മോഹന്‍ലാല്‍ മമ്മുട്ടിയെ കണ്ട് കാര്യം ധരിപ്പിച്ചു. പക്ഷെ തന്റെ സ്വാഭാവിക ശൈലിയില്‍ മമ്മുട്ടി മോഹന്‍ലാലിന്റെ ആവശ്യം നിരസിച്ചു. ചെയ്യാന്‍ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. വളരെ പ്രതീക്ഷയോടെ എത്തിയ മേജര്‍ രവിക്കും സങ്കടമായി. മോഹന്‍ലാല്‍ തിരികെ തന്റെ ജോലി തുടര്‍ന്നു.
പുത്തന്‍പണത്തിന്റെ ഡബ്ബിംഗ് ജോലി പൂര്‍ത്തിയാക്കി പോയ മമ്മുട്ടി പിന്നീട് മേജര്‍ രവിയോട് സമ്മതം അറിയിച്ചു. തന്റെ ആഗ്രഹം പോലെ കാര്യം നടന്നതില്‍ മേജര്‍ രവിക്ക് സന്തോഷം. വീട്ടിലെത്തി ഒത്തിരി ആലോചിച്ച ശേഷമാണ് മമ്മുട്ടി തീരുമാനത്തിലെത്തിയതെന്നാണ് അണിയറ സംസാരം.
മോഹന്‍ലാല്‍ സ്റ്റുഡിയോയിലുള്ള ദിവസം തന്നെയാണ് മമ്മുട്ടി ആമുഖം ഡബ്ബ് ചെയ്യുന്നതിനായി സ്റ്റുഡിയോയിലെത്തിയത്. ഡബ്ബിംഗ് പൂര്‍ത്തിയാക്കിയ ശേഷം മോഹന്‍ലാല്‍ മുകളിലെ നിലയില്‍ ഉണ്ടെന്ന് മനസിലാക്കിയ മമ്മുട്ടി താന്‍ മടങ്ങുകയാണെന്ന് മോഹന്‍ലാലിനെ അറിയിക്കുന്നതിനായി ആളെ അയച്ചു. താന്‍ പോകുന്ന കാര്യം അറിയുമ്പോള്‍ മോഹന്‍ലാല്‍ താഴേക്ക് ഇറങ്ങി വരുമെന്നാണ് മമ്മുട്ടി കരുതിയത്. എന്നാല്‍ അതുണ്ടായില്ല. മമ്മുട്ടി പോകുകയാണെന്ന കാര്യം അറിയിച്ചപ്പോള്‍ അതിന് ഞാനെന്ത് വേണം എന്നാണ് മോഹന്‍ലാല്‍ ചോദിച്ചത്. മോഹന്‍ലാല്‍ വരില്ലെന്ന് മനസിലാക്കിയ മമ്മുട്ടി വീട്ടിലേക്ക് മടങ്ങി.
എംടി ഹരിഹരന്‍ കൂട്ടുകെട്ടില്‍ മമ്മുട്ടി നായകനായി എത്തിയ ബിഗ് ബജറ്റ് ചിത്രം പഴശ്ശിരാജയുടെ ആമുഖത്തിന് ശബ്ദം നല്‍കിയത് മോഹന്‍ലാല്‍ ആയിരുന്നു. മേജര്‍ രവി ചിത്രമായ മിഷന്‍ 90 ഡെയ്‌സില്‍ മമ്മുട്ടിയായിരുന്നു നായകന്‍. തന്റെ ആവശ്യം നിരസിച്ച് തന്നെ സംവിധായകന് മുന്നില്‍ വച്ച് അപമാനിച്ചതാണ് മോഹന്‍ലാലിനെ ചൊടിപ്പിച്ചത്.
സ്ത്രീകള്‍ എവിടെയും എപ്പോഴും ലൈംഗിക ചൂഷണത്തിന് ഇരയാകാറുണ്ടെന്നും ഇതുവരെ അങ്ങനെയൊന്നും അനുഭവപ്പെട്ടിട്ടില്ലെന്ന് പറയുന്ന ഒറ്റ സ്ത്രീയെപ്പോലും തനിക്കറിയില്ല എന്നും പാര്‍വതി. കടയിലും മറ്റും വരുന്ന കൊച്ച് പെണ്‍കുട്ടികളുടെ അടുത്ത് ചെന്ന് മുണ്ട് പൊക്കി കാണിക്കുന്ന ആളുകള്‍ നമുക്കിടയിലുണ്ട്. പാര്‍വതി ഒരു അഭിമുഖത്തിലായിരുന്നു ഇപ്രകാരം തുറന്നടിച്ചത്.
തന്റെ ഇരുപത്തിയെട്ട് വര്‍ഷത്തെ ജീവിതത്തിനിടയില്‍ ലൈംഗിക ചൂഷണത്തിന് ഒരുതവണയെങ്കിലും അടിമപ്പെടാത്തവരെ കാണാന്‍ സാധിച്ചിട്ടില്ലെന്നാണ് പാര്‍വതി പറയുന്നത്.ഒരു ആണിനെ ലൈംഗികമായി തൃപ്തിപ്പെടുത്തേണ്ടവരാണ് സ്ത്രീ എന്ന നിലപാടില്‍ നിന്നും മാറി ചിന്തിക്കുന്ന ആകെ മൂന്ന് പുരുഷന്മാരെ താന്‍ കണ്ടിട്ടുള്ളൂ. ജീവിതത്തില്‍ എപ്പോള്‍ വേണമെങ്കിലും ഒരു അതിക്രമത്തിന് ഇരയായേക്കാം. അതില്‍ വിഷമിച്ചിരിക്കേണ്ട കാര്യമൊന്നുമില്ല. ജോലിയും മറ്റു കാര്യങ്ങളുമായി ധൈര്യപൂര്‍വ്വം മുന്നോട്ട് പോവുക, അതാണ് വേണ്ടതെന്നും പാര്‍വതി വ്യക്തമാക്കി.
പെണ്‍കുട്ടികള്‍ക്ക് അച്ചടക്കം പഠിപ്പിച്ചുകൊടുക്കേണ്ടത് ആദ്യം വീട്ടില്‍ നിന്നു തന്നെയാണ്. ഒരു സ്ത്രീയെ എങ്ങനെ ബഹുമാനിക്കണമെന്ന് ആണ്‍കുട്ടികളെയും പഠിപ്പിക്കണം. അച്ഛന്‍ അമ്മയോട് എങ്ങനെ പെരുമാറുന്നു അതുകണ്ടാണ് ആണ്‍കുട്ടികളില്‍ സ്ത്രീ സങ്കല്പങ്ങളും അവരെ കുറിച്ചുള്ള കാഴ്ചപ്പാടുകളും ഉടലെടുക്കുന്നത്. വീട്ടില്‍ മാത്രമല്ല സ്‌കൂളിലും ടീച്ചര്‍മാര്‍ പെണ്‍കുട്ടികളെ അച്ചടക്കം പഠിപ്പിക്കുന്നതിനാണ് മുന്‍തൂക്കം നല്‍കാറ്. ആണ്‍ കുട്ടികളും അച്ചടക്കത്തില്‍ വളരണമെന്ന് പാര്‍വതി കൂട്ടിച്ചേര്‍ത്തു.
സെക്കന്‍ഡ് ഷോ ഫെയിം ഗൌതമി നായര്‍ വിവാഹിതയായി.ഗൌതമിയുടെ ആദ്യ ചിത്രം സെക്കന്റ് ഷോയുടെ സംവിധായകനെ തന്നെയാണ് ഗൌതമി വിവാഹം ചെയ്തത് .നേരത്തെ താരത്തിന്റെ വിവാഹവാര്‍ത്ത പുറത്തു വന്നെങ്കിലും വരന്‍ ആരാണെന്ന് നടി വ്യക്തമാക്കിയിരുന്നില്ല .താന്‍വിവാഹിതയാകുന്നുവെന്ന വാര്‍ത്ത സത്യമാണെന്ന് ഗൌതമി സ്ഥിരീകരിച്ചിരുന്നു .ഇത് ഒരു ലവ് കം അറേഞ്ച്ഡ് മാര്യേജ് ആണെന്നും നടി പറഞ്ഞിരുന്നു .പഠനത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും വിവാഹശേഷം നല്ല കഥാപാത്രങ്ങള്‍ വന്നാല്‍ തീര്‍ച്ചയായും അഭിനയിക്കുമെന്നും ഗൌതമി കൂട്ടിച്ചേര്‍ത്തിരുന്നു .ഡയമണ്ട് നെക്ളെസ്, ചാപ്റ്റേഴ്സ്, കൂതറ, ക്യാംപസ് ഡയറി തുടങ്ങിയവയാണ് ഗൌതമിയുടെ ചിത്രങ്ങള്‍.