കുഞ്ഞിന്റെ പേരുമാറ്റാൻ ഒടുവിൽ കരീനയും സമ്മതിച്ചു. 2016 ഡിസംബർ 20 നാണ് സെയ്ഫ്–കരീന ദമ്പതികൾക്ക് ആൺകുഞ്ഞു പിറന്നത്. കൺമണിക്ക് തൈമൂർ എന്ന പേരു നൽകിയതോടെയാണ് താരദമ്പതികൾ പുലവാലു പിടിച്ചത്. ദുഷ്ടനായ ഭരണാധികാരിയുടെ പേരല്ലാതെ കുഞ്ഞിനു മറ്റുപേരുകളൊന്നും നൽകാൻ കഴിഞ്ഞില്ലേ എന്ന് ആരാധകരും അഭ്യുദയകാക്ഷികളും ചോദിക്കുമ്പോഴും തങ്ങൾക്കിഷ്ടപ്പെട്ട പേര് കുഞ്ഞിനു നൽകുകയായിരുന്നുവെന്ന വാദത്തിൽ ദമ്പതികൾ ഉറച്ചു നിന്നു.കുഞ്ഞിന്റെ പേരിനെതിരെ പ്രതിഷേധങ്ങളും ട്രോളുകളും വർധിച്ചപ്പോൾ എല്ലാ അമ്മമാരെയും പോലെ കരീനയും ആശങ്കയിലായി.
എന്നാൽ കുഞ്ഞിന്റെ പേരിനെച്ചൊല്ലി വീണ്ടും വീണ്ടും വിവാദങ്ങളുണ്ടായപ്പോൾ കുഞ്ഞിന്റെ അച്ഛൻ സെയ്ഫ് അലീഖാൻ അൽപം മാറിച്ചിന്തിക്കാൻ തീരുമാനിച്ചു. കുഞ്ഞിന്റെ പേരുമാറ്റുന്നതിനെക്കുറിച്ച് അദ്ദേഹം ഗൗരവമായി ആലോചിച്ചു. ഇതുസംബന്ധിച്ച് പിആർഒയുടെ സഹായത്തോടെ ഒരു കത്തും തയാറാക്കി. എന്നാൽ പിന്നീട് ആ കത്ത് പുറത്തുവിടേണ്ട എന്നും തീരുമാനിച്ചു. പക്ഷെ അപ്പോഴും കരീനയ്ക്ക് ആ തീരുമാനത്തോട് വിയോജിപ്പായിരുന്നു.ആളുകൾ എന്തൊക്കെ പറഞ്ഞാലും സ്വന്തം തീരുമാനത്തിൽ ഉറച്ചു നിൽക്കണമെന്നും അവർ ഭർത്താവിനോടു പറഞ്ഞു.
പക്ഷെ കുഞ്ഞിന്റെ പേരിനെതിരെ പ്രതിഷേധങ്ങളും ട്രോളുകളും വർധിച്ചപ്പോൾ എല്ലാ അമ്മമാരെയും പോലെ കരീനയും ആശങ്കയിലായി. അങ്ങനെയാണ് കുഞ്ഞിനെ ലിറ്റിൽ ജോൺ എന്നുവിളിച്ചു തുടങ്ങിയത്. ഇവരുടെ സുഹൃത്തുക്കളും കുഞ്ഞിനെ ജോൺ എന്നുവിളിച്ചു തുടങ്ങി. ഇനിയെങ്കിലും ഒരു പേരിനെച്ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിക്കുമെന്നാണ് സെയ്ഫും കരീനയും ആശ്വസിക്കുന്നത്.
വീണ്ടും വിവാഹം കഴിക്കുമെന്ന് നടി കാവ്യ മാധവന്‍. എന്നാല്‍ ഇനിയൊരിക്കലും അറേഞ്ച് മാര്യേജിനെക്കുറിച്ച് ചിന്തിക്കാനാകില്ലെന്നും കാവ്യ ഒരു അഭിമുഖത്തില്‍ പറഞ്ഞു. എനിക്ക് അറിയാത്ത ഒരാളെ വിവാഹം കഴിക്കാന്‍ കഴിയില്ല. എന്നെ താരമായി കാണുന്ന ഒരാളെ ഒരിക്കലും വിവാഹം കഴിക്കാന്‍ കഴിയില്ല. ഞാനുമായി പരിചയപ്പെട്ട് സൗഹൃദമാകുന്ന ഒരാളെ മാത്രമായിരിക്കും ഞാന്‍ വിവാഹം ചെയ്യുക. അതുമാത്രമേ ഞാന്‍ ആലോചിക്കുന്നുള്ളു-കാവ്യ പറഞ്ഞു.
സിനിമാ താരമായതിനാല്‍ സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്കാണ് എന്റെ യാത്ര. എന്നാല്‍ മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള സാഹചര്യമില്ല. ക്യാംപസ് ജീവിതം പോലും തനിക്ക് സാധ്യമായില്ല. അതൊക്കെ എന്റെ പരിമിതിയാണ്. എങ്കിലും ഈ പരിമിതികളെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് താനെന്നും കാവ്യ പറഞ്ഞു. ബിസിനസ് തുടങ്ങിയത് തനിക്ക് തിരക്കിന്റെ മറ്റൊരു ലോകം തരുന്നുണ്ടെന്നും കാവ്യ കൂട്ടിച്ചേര്‍ത്തു.
ഹൈദരാബാദ്: പ്രമുഖ തെന്നിന്ത്യന്‍ താരസുന്ദരി പ്രണിത കാറപകടത്തില്‍നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. പ്രണിതയും അമ്മയും മാനേജരും സഞ്ചരിച്ച കാറാണ് ഹൈദരാബാദിലെ നല്‍ഗോണ്ട ജില്ലക്കടുത്ത് അപകടത്തില്‍പ്പെട്ടത്.
ഷൂട്ടിങ് സെറ്റിലേക്ക് പോകവെയാണ് അപകടം. കുറുകെ ഒരു ബൈക്ക് വന്നപ്പോള്‍ കാറിന് നിയന്ത്രണം നഷ്‌ടപ്പെടുകയായിരുന്നു. തുടര്‍ന്ന് റോഡിന് സമീപത്തേയ്‌ക്ക് കാര്‍ മറിഞ്ഞു. ശബ്‌ദം കേട്ടെത്തിയ പ്രദേശവാസികള്‍ കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി. കാര്‍ പൂര്‍ണമായും തകര്‍ന്നു.
പ്രണിത തന്നെയാണ് അപകട വാര്‍ത്ത ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടത്. അപകടത്തില്‍നിന്നും താന്‍ അത്ഭുതകരമായി രക്ഷപ്പെട്ടതായും പെട്ടെന്നുണ്ടായ ഞെട്ടലില്‍നിന്നും ഇതുവരെ മോചിതയായിട്ടില്ലെന്നും താരം ഫേസ്‌ബുക്കില്‍ കുറിച്ചു.
ഷാഫി സംവിധാനം ചെയ്ത് ദിലീപും മമതയുംതകര്‍ത്തഭിനയിച്ച ടു കണ്ട്രീസ് എന്ന സൂപ്പര്‍ ഹിറ്റ് സിനിമ 21ന് ഞായറാഴ്ച ഇപ്സ്വിച്ചില്‍ പ്രദര്‍ശിപ്പിക്കുന്നു. ഇരുപത്തിയൊന്നാം തീയതി ഞായറാഴ്ച ഉച്ച കഴിഞ്ഞ് 03.00 മണിക്ക് ഇപ്സ്വിച്ച് ഫിലിം തിയേറ്ററില്‍ ആണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. മേരിക്കുണ്ടൊരു കുഞ്ഞാടിനും കല്യാണരാമനും ശേഷം ദിലീപും ഷാഫിയും കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന രീതിയില്‍ ഒരുപാട് പ്രേക്ഷകര്‍ക്കും സിനിമാപ്രേമികള്‍ക്കും അമിതപ്രതീക്ഷ നല്‍കുന്ന ചിത്രമാണിത്. റാഫി മെക്കാര്‍ട്ടിന്‍ ടീമിലെ റാഫിയാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്. ഷാഫിയുടെ ചേട്ടനാണ് റാഫി. മൈ ബോസ്സിന് ശേഷം ദിലീപും മമ്ത മോഹന്‍ദാസും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട് രജപുത്ര രഞ്ജിത്താണ് രജപുത്ര മീഡിയയുടെ ബാനറില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ദിലീപും മംമ്തയും അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രങ്ങളുടെ പേര് ഉല്ലാസെന്നും ലയയെന്നുമാണ് ജീവിതത്തില്‍ എന്ത് കാര്യത്തിലും ലാഭേച്ഛയോട് കൂടി മാത്രം സമീപനം നടത്തുന്നയാളാണ് ഉല്ലാസ്, അങ്ങനെ അതിന്റെ തന്നെ ഭാഗമായി ലയ എന്ന കാനഡയില്‍ സെററില്‍ഡായ മലയാളി പെണ്‍കുട്ടിയായ ലയയെ വിവാഹം കഴിക്കുന്നു. തുടര്‍ന്ന്‍ ഉണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്സ്.
മംമ്ത മോഹന്‍ദാസ്, സുരാജ് വെഞ്ഞാറമ്മൂട്, അജു വര്‍ഗീസ്, വിജയരാഘവന്‍, മുകേഷ്, ലെന എന്നിവരും വളരെ മികച്ച പ്രകടനമാണ് ഈ ചിത്രത്തില്‍ കാഴ്ച വച്ചിരിക്കുന്നത്. ഗോപീ സുന്ദറാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.
ടു കണ്‍ട്രീസ് വളരെ മികച്ചതും പൂര്‍ണമായും ഒരു എന്റര്‍ടൈനറുമാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. മനം നിറഞ്ഞു ചിരിക്കാനാഗ്രഹമുള്ളവര്ക്ക് ധൈര്യമായി ഇത് കാണാവുന്നതാണ്.
ചില ഒളിച്ചുവെയ്ക്കലുകളാണ് വലിയ ദാമ്പത്യബന്ധങ്ങള്‍ തകരാന്‍ കാരണമെന്ന് നടി കാവ്യാമാധവന്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ ആകാശവാണിയെക്കുറിച്ച് മലയാളത്തിലെ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് കാവ്യ സിനിമയെകുറിച്ച് സംസാരിച്ചത്. തന്റെ ജീവിതവുമായി ഇതിനെ കൂട്ടിവായിക്കേണ്ടന്ന് പറഞ്ഞ താരം ചില ഒളിച്ചു വെയ്ക്കലുകളാണ് വലിയ ദാമ്പത്യങ്ങള്‍ തകരാന്‍ കാരണമെന്ന് സിനിമയിലെ പ്രമേയം അടിസ്ഥാനമാക്കി പറഞ്ഞു.
നവാഗതനായ ഖൈസ് മിലന്‍ സംവിധാനം ചെയ്യുന്ന ആകാശവാണി എന്ന ചിത്രത്തില്‍ കാവ്യ മാധവനും വിജയ് ബാബുവുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആകാശ് വാണി എന്നീ ദമ്പതികളുടെ ജീവിതത്തില്‍ സംഭവിയ്ക്കുന്ന കഥയാണ് ആകാശവാണി എന്ന ചിത്രത്തിന്റേത്. ഈ മാസം 19 ന് ചിത്രം തീയേറ്ററുകളില്‍ എത്തും.
ഈ സിനിമയിലെ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ആരുടെയെങ്കിലും ജീവിതവുമായി ബന്ധം തോന്നിയാല്‍ ആരും പുറത്ത് പറയരുത്’ എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് സിനിമ സ്‌ക്രീനില്‍ തെളിയുന്നത്. പുറത്ത് പറയാതിരിക്കാന്‍ മാത്രം എന്ത് രഹസ്യമാണെന്ന് ചോദിക്കാം. രഹസ്യമുണ്ട്. ചില ഒളിച്ചുവയ്ക്കലാണ് വലിയ ബന്ധങ്ങള്‍ തകര്‍ത്തു കളയുന്നത് കാവ്യ പറയുന്നു. ദാമ്പത്യബന്ധങ്ങള്‍ തകരാനുള്ള കാരണങ്ങള്‍ പലതാണ്. ഇന്ന് ദാമ്പത്യ പ്രശ്‌നങ്ങളും വിവാഹ മോചനങ്ങളും നമുക്ക് പുതുമയല്ലാതായിരിക്കുന്നു. പ്രശ്‌നങ്ങളില്‍ വലിയ വ്യത്യാസമൊന്നുമില്ല. എല്ലാ ഭാര്യ ഭര്‍ത്താക്കന്മാര്‍ക്കിടയിലും സംഭവിയ്ക്കുന്നത് ഒരേ കാര്യമാണ്. ‘നീ എന്നെ മനസ്സിലാക്കുന്നില്ല’ എന്നതാകും ഏത് ഏറ്റുമുട്ടലുകളുടെയും പശ്ചാത്തലത്തില്‍ കേള്‍ക്കുന്ന ഡയലോഗ്. ഭാര്യയ്ക്കും ഭര്‍ത്താവിനും ജോലിയുണ്ടെങ്കില്‍ പ്രശ്‌നം കൂടുകയും ചെയ്യും. ‘ഒന്നിച്ചിരിക്കാന്‍ സമയമില്ല, കുഞ്ഞിനെ നോക്കാന്‍ സമയമില്ല’ അങ്ങനെയൊക്കെ പോകും ആത്മഗതം, കാവ്യ കൂട്ടിച്ചേര്‍ത്തു.
ഇത്തരം പ്രശ്‌നങ്ങളാണ് ആകാശ് വാണി എന്ന ചിത്രത്തിലും പറയുന്നത്. വാണി ആയി അഭിനയിക്കാന്‍ തീരുമാനിച്ചതിന് പ്രധാന കാരണം നമുക്ക് പരിചയമുള്ള ചിലത് അതിലുണ്ട് എന്നതാണ്. ഒപ്പം ആ കഥാപാത്രത്തിന്റെ ബോള്‍ഡനസ്സും. ജീവിതത്തെ വളരെ പ്രാക്ടിക്കലായി കാണുന്ന കഥാപാത്രമാണ് വാണി. പക്ഷെ അതിനൊക്കെ അപ്പുറം ചില തലങ്ങളിലേക്ക് കഥ മാറുന്നതാണ് എന്നെ ആകര്‍ഷിച്ചത്
ആകാശ് വാണിയുടെ കഥയിലും ഈ പ്രശ്‌നങ്ങളും പരാതികളുമൊക്കെയുണ്ട്. വാണി ആയി അഭിനയിക്കാനുള്ള പ്രധാന കാരണം നമ്മള്‍ക്ക് പരിചയമുള്ള ചിലത് അതിലുണ്ട് എന്നതായിരുന്നു. ഒപ്പം ആ കഥാപാത്രത്തിന്റെ ബോള്‍ഡ്‌നെസും. ജീവിതത്തെ വളരെ പ്രാക്ടിക്കലായി കാണുന്ന മാധ്യമപ്രവര്‍ത്തകയാണ് വാണി. ‘ദോശയും ഇഡ്ഡലിയും ഉണ്ടാക്കിത്തരുമ്പോള്‍ ഭര്‍ത്താവിനോട് ദേഷ്യപ്പെടുന്ന ആദ്യത്തെ ഭാര്യയായിരിക്കും നീ’ എന്ന് ഭര്‍ത്താവ് വാണിയെ കുറ്റപ്പെടുത്തുന്നുണ്ട്. അപ്പോള്‍ അതിന് മറുപടി പറയേണ്ടിവരും. അടിതുടങ്ങും. സ്വിച്ചിട്ടാല്‍ കറങ്ങുന്ന മിക്‌സിയാണോ ഭാര്യയെന്ന് വാണി ചോദിക്കുന്നുണ്ട് സിനിമയില്‍. പക്ഷെ ഇതിനുമപ്പുറം ചില തലങ്ങളിലേക്ക് കഥ മാറുന്നതാണ് തന്നെ ആകര്‍ഷിച്ചതെന്ന് കാവ്യ പറയുന്നു. മാത്രമല്ല എന്നില്‍ നിന്ന് പ്രേക്ഷകര്‍ ഒട്ടും പ്രതീക്ഷിക്കാത്ത കഥാപാത്രമായിരിക്കും വാണി എന്ന് എനിക്കുറപ്പുണ്ടെന്ന് കാവ്യ പറഞ്ഞു.
വിന്‍ ഡീസലും ബോളിവുഡിന്റെ സ്വന്തം ദീപിക പദുക്കോണും ഒന്നിച്ച ട്രിപ്പിള്‍ എക്‌സ് മൂന്നാം പതിപ്പിലെ ചൂടന്‍ ദൃശ്യങ്ങള്‍ പുറത്തായി. ദീപികയും വിന്‍ ഡീസലും ചേര്‍ന്നുള്ള രംഗങ്ങള്‍ ചോര്‍ന്ന് കിട്ടിയ മാധ്യമങ്ങളും ആരാധകരും അത് ശരിക്കും ആഘോഷിക്കുകയും ചെയ്തു. എന്നാല്‍, രഹസ്യമായി ചിത്രീകരിച്ച രംഗങ്ങള്‍ പുറത്തായതില്‍ ക്ഷുഭിതനാണ് സംവിധായകന്‍ ഡി.ജെ. കാരുസോ. ട്വിറ്ററിലൂടെ തന്റെ ക്ഷോഭം പരസ്യമാക്കിയിരിക്കുകയാണ്.
സംവിധായകനും അതിന്റെ ചുവടുപിടിച്ച് അഭിനേതാക്കളായ വിന്‍ ഡീസലും ദീപികയുമെല്ലാം തുടക്കത്തില്‍ ഷൂട്ടിങ്ങിന്റെയും ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നെങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ പിടിവിട്ട മട്ടാണ്. റിലീസിന് മുന്‍പ് പുറംലോകം കാണരുതെന്ന് സംവിധായകന് നിര്‍ബന്ധമുണ്ടായിരുന്ന ചിത്രത്തിലെ ദൃശ്യങ്ങള്‍ വരെ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ദീപികയുടെ ആദ്യ ഷോട്ടിന്റേയും ദീപികയെ ആലിംഗനം ചെയ്തു നില്‍ക്കുന്നതിന്റെയുമെല്ലാം ചിത്രങ്ങള്‍ കാരുസോ തന്നെയാണ് നേരത്തെ ട്വീറ്റ് ചെയ്തത്.
എന്‍.എസ്.എ. ചാരനായ സാന്‍ഡര്‍ കേജിന്റെ അതിസാഹസിക ദൗത്യങ്ങളുടെ കഥ പറയുന്ന ട്രിപ്പിള്‍ എക്‌സിന്റെ ആദ്യ പതിപ്പ് 2002ലാണ് പുറത്തിറങ്ങിയത്. 2005ല്‍ ട്രിപ്പിള്‍ എക്‌സ്: സ്‌റ്റേറ്റ് ഓഫ് ദി യൂണിയന്‍ എന്ന പേരില്‍ ഇതിന്റെ രണ്ടാം പതിപ്പ് ഇറങ്ങി. ആദ്യ ചിത്രത്തില്‍ വിന്‍ ഡീസലും രണ്ടാമത്തേതില്‍ ഐസ് ക്യൂബുമായിരുന്നു നായകര്‍
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായതായിരുന്നു നടനും ചാനല്‍ അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും നടി മിയയും തമ്മിലുള്ള ബന്ധം. എന്നാല്‍ തങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണെന്ന് ജിപി വ്യക്തമാക്കുന്നു. മംഗളം ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചില്‍.
മിയയുടെ ആദ്യ സിനിമയില്‍ ഞാനായിരുന്നു നായകന്‍. അന്നു മുതല്‍ ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളാണ്. ഇപ്പോള്‍ മൂപ്പത്തിരണ്ടാം അധ്യായം എന്ന പടത്തിലും ഞങ്ങള്‍ ഒരുമിച്ചഭിനയിച്ചു. മിയ ഗേള്‍സ് സ്‌കൂളില്‍ പഠിച്ചതിനാല്‍ ആണ്‍ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നില്ല. അവളുടെ ആദ്യത്തെ ആണ്‍സുഹൃത്ത് ഞാനായിരുന്നു. റിമി ടോമി അവതരിപ്പിക്കുന്ന ‘ഒന്നും ഒന്നും മൂന്ന്’ പ്രോഗ്രാമിന്റെ പ്രെമോ വിവാഹത്തിലേക്കെത്തിയ യുവനായകനും നായികയും എന്ന രീതിയിലായിരുന്നു.
പ്രോഗ്രാമിനേക്കാള്‍ പ്രേക്ഷകര്‍ കാണുന്നത് പ്രെമോ ആയതിനാല്‍ പലരും ഞങ്ങളുടെ സൗഹൃദത്തെ പ്രണയമായി തെറ്റിദ്ധരിച്ചു. ‘ഡി ഫോര്‍ ഡാന്‍സി’ന്റെ ഫ്‌ളോറിലും മിയ എത്തിയപ്പോള്‍ അതിന്റെ അണിയറപ്രവര്‍ത്തകര്‍ പ്രേക്ഷകശ്രദ്ധ നേടാനായി ഞങ്ങള്‍ പ്രണയമാണെന്ന രീതിയില്‍ അവതരിപ്പിച്ചു. പിന്നീട് പ്രോഗ്രാം ഡയറക്ടര്‍ യമുന ഡി ഫോര്‍ ഡാന്‍സിന്റെ ഫ്‌ളോറില്‍ എത്തിയപ്പോള്‍ അതിന്റെ സത്യാവസ്ഥ പറയുകയും ചെയ്തു. എന്റെ അടുത്ത പെണ്‍സുഹൃത്തുക്കളില്‍ ഒരാള്‍ മാത്രമാണ് മിയ.
ആലപ്പുഴ: കാമ്പസ് ജീവിതത്തിന്റെ കഥപറഞ്ഞ ക്ലാസ്‌മേറ്റ്‌സിലെ റസിയ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ നടി രാധികയും ദുബായില്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ ഉദ്യോഗസ്ഥന്‍ തൃശൂര്‍ സ്വദേശി അഭില്‍ കൃഷ്ണയും വിവാഹിതരായി.
പാതിരപ്പള്ളിയിലെ കാമിലോട്ട് കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു വിവാഹം. തമിഴ് ബ്രാഹ്മണ രീതികളനുസരിച്ചുള്ള പരമ്പരാഗത ശൈലിയിലായിരുന്നു വിവാഹചടങ്ങുകള്‍. വിവാഹശേഷം അഭിലുമൊത്ത് ദുബായിലേക്ക് പോകാനാണ് രാധികയുടെ തീരുമാനം. സിനിമാതാരങ്ങളായ സുരേഷ് ഗോപി, കാവ്യാ മാധവന്, ഭാമ, സംവിധായകരായ ഫാസില്‍ , ലാല്‍ ജോസ് തുടങ്ങിയവരും നിരവധി ടെലിവിഷന്‍ താരങ്ങളും സിനിമാ പിന്നണി പ്രവര്‍ത്തകരും വിവാഹത്തില്‍ പങ്കെടുത്തു.
ചേര്‍ത്തല വല്ലയില്‍ എ.സദാനന്ദന്റെയും ജയശ്രീയുടെയും മകളാണ് രാധിക. തൃശൂര്‍ സ്വദേശിയാണെങ്കിലും മുംബയില്‍ സ്ഥിരതാമസമാക്കിയ കൃഷ്ണകുമാറിന്റെയും ഉഷാകുമാരിയുടെയും മകനാണ് അഭില്‍.
1992ല്‍ വിയറ്റ്‌നാം കോളനിയില്‍ ബാലതാരമായാണ് രാധിക സിനിമയില്‍ എത്തുന്നത്. 2013ല്‍ പുറത്തിറങ്ങിയ അന്നും ഇന്നും എന്നുമാണ് അവസാനമായി അഭിനയിച്ച ചിത്രം.
ചലിച്ചിത്രതാരം ലിസിയ്ക്ക് ഹൈക്കോടതി നോട്ടീസ്. പിതൃത്വം തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്നാവശ്യപ്പെട്ട് ലിസിയുടെ അച്ഛന്‍ മുവാറ്റുപുഴ സ്വദേശി വര്‍ക്കി സമര്‍പ്പിച്ച ഹര്‍ജിയിലാണ് നോട്ടീസ്.
നേരത്തെ ലിസിയില്‍ നിന്ന് ജീവനാംശം ആവശ്യപ്പെട്ട് വര്‍ക്കി ആര്‍ഡിഒ കോടതിയെ സമീപിച്ചിരുന്നു. മുതിര്‍ന്ന പൗരന്‍മാരുടെ സംരക്ഷണം ഉറപ്പാക്കുന്ന നിയമത്തിന്റെ അടിസ്ഥാനത്തില്‍ കോടതി ജീവനാംശം നല്‍കാന്‍ ലിസിക്ക് നിര്‍ദേശവും നല്‍കിയിരുന്നു.
ഇതിനെതിരെ ലിസി ഹൈക്കോടതിയെ സമീപിച്ചു. കേസ് പരിഗണിക്കാന്‍ ഹൈക്കോടതി കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഡിഎന്‍എ പരിശോധന എന്ന ആവശ്യവുമായി വര്‍ക്കി വീണ്ടും ഹൈക്കോടതിയിലെത്തിയത്.
മലയാളികളുടെ പ്രിയപ്പെട്ട നായിക നസ്‌റിയ നസീം തിരിച്ചുവരുന്നു. വിവാഹശേഷം അഭിനയത്തിന് ഇടവേള എടുത്ത നസ്‌റിയ തിരിച്ചുവരുമെന്ന് ഭര്‍ത്താവും നടനുമായ ഫഹദ് ഫാസില്‍ തന്നെയാണ് അറിയിച്ചത് . നസ്‌റിയ തിരിച്ചുവരുന്ന ചിത്രം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഫഹദ് വ്യക്തമാക്കി. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെയുണ്ടാകും. ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ ആണ് ഫഹദ് ഇക്കാര്യം വെളിപ്പെടുത്തിയത്.
എന്നാല്‍ ആരുടെ ചിത്രത്തിലൂടെയാണ് നസ്‌റിയ തിരിച്ചു വരുന്നതെന്ന് ഫഹദ് വെളിപ്പെടുത്തിട്ടില്ല. എന്നാല്‍ ഭാവിയില്‍ തങ്ങള്‍ ഒന്നിച്ച് സിനിമ ചെയ്‌തേക്കാമെന്ന് ഫഹദ് പറഞ്ഞു. വിവാഹശേഷം ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു. തന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരാന്‍ നസ്‌റിയ കാരണമായെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് മനസ് തുറന്നത്. സിനിമ ചെയ്യുന്നത് അവാര്‍ഡ് നേടാന്‍ വേണ്ടിയല്ലെന്നും ഫഹദ് വ്യക്തമാക്കി.
സിനിമകളിലൂടെ പ്രേക്ഷകര്‍ തന്നെ കൂടുതല്‍ മനസിലാക്കണമെന്നാണ് ആഗ്രഹം. പ്രേക്ഷകന്റെ മുഖത്ത് ചിരി പടര്‍ത്താന്‍ സാധിക്കുന്ന സിനിമകള്‍ ചെയ്യാനാണ് ആഗ്രഹമെന്നും ഫഹദ് പറഞ്ഞു. ജീവിതത്തില്‍ താനൊരു അന്തര്‍മുഖനാണ്. എന്നാല്‍ സുഹൃത്തുകള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ വളരെ സന്തോഷവാനാണെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു. അതേസമയം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഫഹദ് ചിത്രം മഹേഷിന്റെ പ്രതികാരം മികച്ച അഭിപ്രായം നേടി തകര്‍പ്പന്‍ വിജയം കൈവരിയ്ക്കുകയാണ്. ചെറിയ ഇടവേളയ്ക്ക് ശേഷമുള്ള ശക്തമായ തിരിച്ചുവരവ് ആവുകയാണ് മഹേഷിന്റെ പ്രതികാരം. ആഷിക് അബു നിര്‍മ്മിച്ചിരിയ്ക്കുന്ന ചിത്രം സംവിധാനം ചെയ്തത് നടന്‍ കൂടിയായ ദിലീഷ് പോത്തന്‍ ആണ്.