Movies

പൃഥ്വിരാജ് ചിത്രം കടുവയ്ക്ക് മികച്ച പ്രതികരണം. ആദ്യ ഷോ കഴിയുമ്പോള്‍ പടം കൊളുത്തിയെന്നാണ് ആരാധകരുടെ അഭിപ്രായം. തുടക്കം മുതല്‍ ഒടുക്കം വരെ അടിമുടി മാസ് പടമെന്നാണ് ആദ്യ ഷോയ്ക്ക് ശേഷമുള്ള പ്രതികരണം. മലയാളത്തില്‍ ഈയടുത്തൊന്നും കാണാത്ത തരത്തിലുള്ള മാസ് എന്റര്‍ടെയ്‌നറെന്നാണ് ആദ്യ റിവ്യു.

രാജാവ് അതിശക്തനായാല്‍ സേനയും ശക്തമായിരിക്കും. എന്നാല്‍ രാജാവ് വീഴുന്നതോടെ സേന ദുര്‍ബലമാകും. പിന്നെ പുതിയ രാജാവും കൂട്ടരും കളം വാഴും. ആ പ്രക്രിയയ്ക്ക് അവസാനമില്ല. അതങ്ങനെ നീണ്ടു നീണ്ടു പോയിക്കൊണ്ടേയിരിക്കും. അങ്ങനെ ഒരു കഥയാണ് ‘കടുവ’ പറഞ്ഞുവെക്കുന്നത്. ചെറിയ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ്-പൃഥ്വിരാജ് കൂട്ടുക്കെട്ടിലെത്തിയ ചിത്രം കൂടിയാണ് ‘കടുവ’. സിംഹാസനം എന്ന ചിത്രമാണ് ഇതിന് മുന്നേ ഇരുവരും ഒന്നിച്ച സിനിമ. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

തൊണ്ണൂറുകളില്‍ പാലയില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. കടുവാകുന്നേല്‍ കുര്യാച്ചന്‍ എന്ന പ്ലാന്റര്‍ കേസിലകപ്പെട്ട് ജയിലിലാകുന്നു. അയാള്‍ നാട്ടില്‍ എല്ലാവര്‍ക്കുമറിയാവുന്നയാളാണ്. ഭൂതകാലത്ത് അയാളുടെ പിതാവ് ചെയ്ത് കൂട്ടുന്ന കാര്യങ്ങളെല്ലാം അവര്‍ക്ക് മുന്നിലുണ്ട്. കുര്യാച്ചന്‍ എന്തിനാണ് ജയിലിലാകുന്നത് ? അയാളെ ജയിലിനകത്ത് വെച്ച് അക്രമിക്കാന്‍ പദ്ധതിയിടുന്നതെന്തിനാണ് ? ഇതിന്റെ പശ്ചാത്തലം വിവരിച്ചുകൊണ്ടാണ് കഥയുടെ മുന്നോട്ട് പോക്ക്.

കടുവകുന്നേല്‍ കുര്യാച്ചനായി പൃഥ്വിരാജാണ് ചിത്രത്തില്‍ വേഷമിടുന്നത്. മികച്ച അഭിനയമാണ് പൃഥിരാജിന്റേത്. തന്റെ സ്വതസിദ്ധമായ സംഭാഷണശൈലിയും മാസ് രംഗങ്ങളെ മികവുറ്റ രീതിയില്‍ കൈകാര്യം ചെയ്യാനുളള പാടവവും പൃഥിരാജിനെ വേറിട്ട് നിര്‍ത്തുന്നു. വളരെ മനോഹരമായി സംഘട്ടനരംഗങ്ങള്‍ അവതരിപ്പിക്കാനായിട്ടുണ്ട്.

ഐജി ജോസഫ് ചാണ്ടി എന്ന കഥാപാത്രത്തെയാണ് വിവേക് ഒബ്രോയ് അവതരിപ്പിച്ചിരിക്കുന്നത്. ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ് മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് കടുവ. ഉജ്വലമായ പ്രകടനമാണ് വിവേക് ഒബ്രോയും കാഴ്ചവെച്ചിരിക്കുന്നത്. അര്‍ജുന്‍ അശോകന്‍, അലന്‍സിയര്‍, ബൈജു, കലാഭവന്‍ ഷാജോണ്‍ എന്നിവരും തങ്ങളുടെ റോളുകള്‍ ഗംഭീരമാക്കി.

രണ്ട് പേര്‍ തമ്മിലുണ്ടാകുന്ന വ്യക്തിപരമായ പ്രശ്‌നങ്ങള്‍ അവര്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. അതിന്റെ ഒഴുക്കിനൊപ്പം പ്രേക്ഷകരേയും കൊണ്ടുപോകാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. അത് എല്ലാ സീമകളും ഭേദിച്ച് വ്യക്തിപരമായ യുദ്ധമായി മാറുന്നതോടെ കഥ ത്രില്ലിംഗ് മൂഡിലേക്ക് മാറുന്നു. പിന്നെ സിനിമ മുഴുവന്‍ അടിയും തിരിച്ചടിയുമാണ്. ഭരണകര്‍ത്താക്കള്‍ അവരുടെ ഇംഗിതത്തിനനുസരിച്ച് നിയമസംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്ന പ്രവണതയെ സുവ്യക്തമായി ചിത്രം തുറന്നുകാട്ടുന്നുണ്ട്.

ഛായാഗ്രഹണം അഭിനന്ദ് രാമാനുജവും സംഗീത സംവിധാനം ജേക്‌സ് ബിജോയിയുമാണ് നിര്‍വഹിച്ചിരിക്കുന്നത്. കനല്‍ കണ്ണന്‍, മാഫിയ ശശി എന്നിവരാണ് സംഘട്ടന സംവിധാനം. സംഘട്ടനരംഗങ്ങളുടെ അവതരണം പ്രശംസനീയമാണ്. ചിത്രത്തിലെ പാട്ടുകളും മനോഹരമാണ്.

ഒരു പക്കാ മാസ് ആക്ഷന്‍ എന്റര്‍ടെയിനറെന്ന നിലയില്‍ ‘കടുവ’ നീതിപുലര്‍ത്തിയിട്ടുണ്ട്. മാസ് ആക്ഷന്‍ രംഗങ്ങളുടെ അതിപ്രസരം ചിത്രത്തിലുടനീളം കാണാനാകും. തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ എന്റര്‍ടെയിന്‍ ചെയ്യിപ്പിക്കാന്‍ സംവിധായകനായി. രണ്ട് മണിക്കൂര്‍ നേരം തീയേറ്ററിലെ വെടിക്കെട്ട് ആസ്വദിക്കാന്‍ ‘കടുവ’യ്ക്ക് ടിക്കറ്റെടുക്കാം.

കടുവ കണ്ടവര്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്താം…

താര സംഘടനയായ ‘അമ്മ’യില്‍ നിന്ന് അവധിയെടുക്കാനൊരുങ്ങി ജനറല്‍ സെക്രട്ടറിയായ നടന്‍ ഇടവേള ബാബു. സംഘടനയുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളില്‍ ഉത്തരവാദിത്തം ഏറ്റെടുത്താണ് ഇടവേള ബാബു താത്കാലികമായി അവധി എടുക്കാന്‍ ഒരുങ്ങിയത്. എന്നാല്‍ പ്രസിഡന്റ് മോഹന്‍ലാലും എക്‌സിക്യൂട്ടീവ് അംഗങ്ങളും അത്തരമൊരു തീരുമാനത്തിന്റെ ആവശ്യമില്ലെന്ന് അറിയിച്ചു.

കഴിഞ്ഞ ദിവസം നടന്ന അമ്മയുടെ ജനറല്‍ ബോഡിയില്‍ വിജയ് ബാബു പങ്കെടുത്തത് പല അംഗങ്ങളിലും വലിയ തോതില്‍ അതൃപ്തി ഉണ്ടാക്കിയിരുന്നു. വിജയ് ബാബു യോഗത്തിലേക്ക് വരുന്ന വീഡിയോ വിജയ് ബാബുവിന്റെ മാസ് എന്‍ട്രി എന്ന തലക്കെട്ടോടെയാണ് അമ്മയുടെ യൂട്യൂബ് ചാനലില്‍ പുറത്തുവിട്ടത്.

ഇതില്‍ യൂട്യൂബ് ചാനല്‍ കൈകാര്യം ചെയ്യുന്നവരെ മോഹന്‍ലാല്‍ വിളിച്ചുവരുത്തി യോഗത്തില്‍ ശകാരിക്കുകയും ചെയ്തു. ഇതിന് ആരാണ് അധികാരം നല്‍കിയത് എന്ന ചോദ്യവും ഉയര്‍ന്നു. ഇടവേള ബാബുവും ചേര്‍ന്നുകൊണ്ടാണ് ഇത്തരമൊരു നടപടി ഉണ്ടായത് എന്ന ആരോപണവും ഉണ്ടായി. ഇതിന് പിന്നാലെയാണ് ഇടവേള ബാബു അവധിയെടുക്കാന്‍ ഒരുങ്ങിയത്.

ഇന്ന് നടന്ന ‘അമ്മ’യുടെ ജനറല്‍ബോഡി യോഗത്തില്‍ വിജയ് ബാബു പങ്കെടുത്തതില്‍ മോഹന്‍ലാല്‍ അതൃപ്തി അറിയിച്ചു. വിജയ് ബാബു യോഗത്തില്‍ വരുമെന്ന് പറഞ്ഞപ്പോള്‍ മാറിനില്‍ക്കാന്‍ പറയാമായിരുന്നു എന്ന് മോഹന്‍ലാല്‍ പറഞ്ഞു. വിജയ് ബാബുവിനെ യോഗത്തില്‍ എത്തിച്ചതാണ് ഏറ്റവും അധികം വിമര്‍ശനത്തിന് ഇടയായത് എന്നും ഇന്ന് നടന്ന എക്‌സിക്യൂട്ടീവ് യോഗം വിലയിരുത്തി. യുട്യൂബ് ഉള്ളടക്ക നിയന്ത്രണ ചുമതല ബാബുരാജ് അടങ്ങുന്ന വര്‍ക്കിങ്ങ് കമ്മിറ്റിക്ക് കൈമാറി.

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ ഒരു ചെറിയ കലാകാരൻ ആണ് സാജന്‍ പള്ളുരുത്തി.മകാരം കൊണ്ട് മലയാളിയെ അതിശയിപ്പിച്ച താരം വര്‍ഷത്തോളം സിനിമയില്‍ നിന്നും മിമിക്രി വേദികളില്‍ നിന്നുമെല്ലാം ഇടവേള എടുത്ത് മാറി നില്‍ക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് അമൃത ടിവിയിലെ ഷോയില്‍ പങ്കെടുക്കവെ സാജന്‍ വെളിപ്പെടുത്തുകയുണ്ടായി. അതിനിടയില്‍ താന്‍ മരിച്ചു എന്ന വാര്‍ത്ത വന്നതിനെ കുറിച്ചും, കിടപ്പിലായപ്പോള്‍ നടന്‍ വിഡി രാജപ്പന് സുരേഷ് ഗോപി സഹായധനമായി നല്‍കിയ ഒരു ലക്ഷം രൂപയില്‍ നിന്ന് മോഷ്ടിച്ചുവെന്ന ആരോപണനും മറുപടി നല്‍കി. സാജന്‍ പള്ളുരുത്തി. ആരോപണത്തിന്റെ സത്യാവസ്ഥ പിന്നീടാണ് പലര്‍ക്കും ബോധ്യമായതെന്നും അദ്ദേഹം പറഞ്ഞു.

സാജന്‍ പള്ളുരുത്തിയുടെ വാക്കുകള്‍

അദ്ദേഹം കിടപ്പിലായ സമയത്ത് ഒരു സഹായം എന്നോണം ഞാന്‍ വീട്ടില്‍ പോയി ഒരു വീഡിയോ എടുത്തിരുന്നു. അദ്ദേഹത്തിന്റെ അവസ്ഥയെ കുറിച്ച് പറഞ്ഞ് കൊണ്ടുള്ള വീഡിയോ ചാനലിലൂടെ പുറത്ത് വിട്ടു. അത് കണ്ട് സുരേഷേട്ടന്‍ (സുരേഷ് ഗോപി) ചാനലില്‍ നിന്ന് എനിക്ക് ലഭിയ്ക്കുന്ന പൈസയില്‍ നിന്ന് ഒരു ലക്ഷം രാജപ്പന്‍ ചേട്ടന്റെ കുടുംബത്തിന് നല്‍കാം എന്ന് പറഞ്ഞു.

ആ പൈസ ചാനലില്‍ നിന്ന് വാങ്ങി വി.ഡി രാജപ്പന്‍ ചേട്ടന് കൊടുക്കേണ്ടത് ഞാന്‍ ആണ്. പക്ഷെ പെട്ടന്ന് ഒന്നും അത് കിട്ടില്ലല്ലോ. ചാനലുകാരുടെ നടപടിക്രമങ്ങള്‍ എല്ലാം കഴിഞ്ഞ് ടിഡിഎസ്സും കഴിഞ്ഞാണ് നമുക്ക് കാശ് തരുന്നത്. ഒരുലക്ഷത്തില്‍ നിന്ന് ടിഡിഎസ് ആയി പത്തായിരം രൂപ പോകും. ബാക്കിയുള്ള തൊണ്ണൂറായിരം വാങ്ങി, അത് അങ്ങനെ തന്നെ ഞാന്‍ വി. ഡി രാജപ്പന്‍ ചേട്ടന്റെ ഭാര്യയ്ക്ക് കൊണ്ടു പോയി കൊടുത്തു.

എന്നാല്‍ സായാഹ്നപത്രത്തില്‍ വാര്‍ത്ത വന്നത് ഞാന്‍ പറ്റിച്ചു എന്നാണ്. ഒരു ലക്ഷം തരാം എന്നാണ് സുരേഷ് ഗോപി പറഞ്ഞത്, അതില്‍ നിന്ന് പത്തായിരം രൂപ സാജന്‍ പള്ളുരുത്തി മോഷ്ടിച്ചു എന്ന് രാജപ്പന്‍ ചേട്ടന്റെ ഭാര്യ പറഞ്ഞു. അത് വലിയ വാര്‍ത്തയായി, വിവാദമായി. അത് എന്നെ വളരെ അധികം വേദനിപ്പിച്ചിരുന്നു. സാജന്‍ പറഞ്ഞു.

 

തന്റെ പുതിയ ചിത്രമായ ‘കാളി’യുടെ പോസ്റ്റര്‍ റിലീസിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഡോക്യുമെന്ററി ഡയറക്ടര്‍ ലീന മണിമേഖലയ്‌ക്കെതിരെ പ്രതിഷേധം. ലീനയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് #arrestleenamanimakelai അടക്കമുള്ള ഹാഷ്ടാഗുകള്‍ സജീവമാകുകയാണ് ട്വിറ്ററില്‍.

പോസ്റ്ററില്‍ ഹിന്ദു ദേവതയായ കാളി സിഗരറ്റ് വലിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നതാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്. പോസ്റ്റര്‍ ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നതും മതവികാരം വ്രണപ്പെടുത്തുന്നതുമാണെന്നാണ് ആരോപണം. പോസ്റ്റര്‍ ഉടന്‍ പിന്‍വലിക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്.

സംഭവം വിവാദമായതോടെ പ്രതികരണവുമായി ലീന രംഗത്തെത്തി. ചിത്രം കണ്ടിട്ട് അഭിപ്രായം പറയണമെന്നും സിനിമ കണ്ടുകഴിഞ്ഞാല്‍ ഹാഷ്ടാഗ് ലവ് യൂ ലീന മണിമേകലയ് എന്നാക്കി നിങ്ങള്‍ മാറ്റുമെന്നും അവര്‍ ട്വീറ്റ് ചെയ്തു.

 

താരസംഘടന ‘അമ്മ’യുടെ പ്രസിഡന്റ് മോഹൻലാലിന് തുറന്ന കത്തെഴുതി ഗണേഷ് കുമാർ എംഎൽഎ. ഇടവേള ബാബുവിന്റെ പരാമർശത്തിലും വിജയ് ബാബുവിനെതിരെ നടപടി ഇല്ലാത്തതിലും മറുപടി ആവശ്യപ്പെട്ട് ഒമ്പത് ചോദ്യങ്ങളുമായാണ് ഗണേഷ് കുമാറിന്റെ കത്ത്. കുറ്റാരോപിതനായ ദിലീപിനോട് നേരത്തെ സ്വീകരിച്ച സമീപനം വ്യക്തമായി മുന്നിലുണ്ടായിട്ടും സമാനമായ കുറ്റം ആരോപിക്കപ്പെട്ട വിജയ് ബാബുവിനെതിരെ തത്തുല്യമായ നടപടി എന്തുകൊണ്ട് ഉണ്ടാകുന്നില്ലെന്ന് കത്തിൽ ചോദിക്കുന്നു.

അപകടത്തിൽ പരുക്കേറ്റ് ഏറെക്കാലമായി ചികിത്സയിൽ കഴിയുന്ന ജഗതി ശ്രീകുമാറിന്റെ പേര് അനവസരത്തിൽ വലിച്ചിട്ട് അദ്ദേഹത്തെ അപമാനിക്കാൻ ശ്രമിച്ച ഇടവേള ബാബുവിന്റെ പ്രവൃത്തിയെ ‘അമ്മ’യും മോഹൻലാലും അപലപിക്കുമോ? ക്ലബ് പരാമർശം നടത്തിയ ഇടവേള ബാബു സംഘടനയുടെ സ്‌ക്രട്ടറിയായി തുടരാൻ യോഗ്യനാണോയെന്ന് പരിശോധിക്കണമെന്നും കത്തിൽ പറയുന്നു.

‘അമ്മ’ അംഗങ്ങളുടെ അംഗത്വഫീസ് രണ്ടുലക്ഷത്തി അയ്യായിരമായി വർധിപ്പിച്ച നടപടിയെയും വിമർശിച്ചു കൊണ്ടാണ് കത്ത്. ‘അമ്മ’ ക്ലബ് ആണെന്ന ഇടവേള ബാബുവിന്റെ പരാമർശം നടപ്പിലാക്കാനുള്ള നടപടിക്രമങ്ങളുടെ ഭാഗമാണോ അംഗത്വഫീസ് വർധനയെന്ന് സംശയമുണ്ടെന്നും ഗണേഷ് കുമാർ പറയുന്നു. മുൻപ് അയച്ച കത്തുകൾക്ക് മറുപടി ലഭിച്ചിട്ടില്ലെന്നും ഈ ചോദ്യങ്ങൾക്ക് പ്രസിഡന്റിന്റെ മറുപടി പ്രതീക്ഷിക്കുന്നതായും പറഞ്ഞാണ് കത്ത്.

നേരത്തെ, ഇടവേള ബാബുവിനെതിരെ രൂക്ഷ വിമർശനവുമായി ഗണേഷ് കുമാർ രംഗത്തെത്തിയിരുന്നു. ‘അമ്മ’ സംഘടന ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്താണെന്ന് ധരിക്കരുതെന്നും വാശിയോടെ ക്ലബ് ആണെന്ന പ്രസ്‌താവനയിൽ ഉറച്ചു നിൽക്കുന്നത് എന്തിനാണെന്നും ആർക്ക് വേണ്ടിയാണെന്ന് ഇടവേള ബാബു വ്യക്തമാക്കണമെന്നും ഗണേഷ് പറഞ്ഞിരുന്നു. വിജയ് ബാബു സംഘടനയിൽ നിന്ന് സ്വയം രാജിവെയ്ക്കണം, അല്ലെങ്കിൽ പ്രസിഡന്റ് മോഹൻലാൽ രാജി ആവശ്യപ്പെടണം എന്നാണ് തന്റെ ആവശ്യമെന്നും ​ഗണേഷ് കുമാർ വ്യക്തമാക്കിയിരുന്നു.

തെലുങ്ക് നടന്‍ നരേഷിനെയും നടി പവിത്രാ ലോകേഷിനെയും ചെരിപ്പൂരി തല്ലാനൊരുങ്ങി നരേഷിന്റെ ഭാര്യ രമ്യാ രഘുപതി. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. മൈസൂരുവിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു സംഭവം.

ഞായറാഴ്ച നരേഷ് താമസിക്കുന്ന ഹോട്ടലില്‍ എത്തിയതായിരുന്നു രമ്യ. ലിഫ്റ്റിലേക്ക് പോകുന്ന നരേഷും പവിത്രയുമാണ് വിഡിയോയിലുള്ളത്. മുന്നോട്ടുപോകാന്‍ ശ്രമിക്കുന്ന രമ്യയെ വനിതാ പൊലീസ് ഇടപെട്ട് പിടിച്ചുമാറ്റുന്നു. ഇതിനിടെ നരേഷ് ലിഫ്റ്റില്‍ നിന്ന് പിന്തിരിഞ്ഞ് രമ്യയെ പരിഹസിക്കുന്നതും വിസിലടിക്കുന്നതും കാണാം.

നരേഷിന്റെ മൂന്നാം ഭാര്യയാണ് രമ്യ. നരേഷും പവിത്ര ലോകേഷും വിവാഹിതരായി എന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ രണ്ട് ദിവസം മുമ്പ് നരേഷ് ഇക്കാര്യങ്ങള്‍ നിഷേധിച്ചുകൊണ്ട് ഒരു വിഡിയോ പങ്കുവച്ചിരുന്നു.

കര്‍ണാടക സ്വദേശിനിയായ പവിത്ര, സൂപ്പര്‍ താരം മഹേഷ് ബാബുവിന്റെ വൈമാത്രയ സഹോദരന്‍ (സ്റ്റെപ് ബ്രദര്‍) നരേഷിനെ വിവാഹം ചെയ്തു എന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. മഹേഷ് ബാബുവിന്റെ അച്ഛന്‍ തെലുങ്ക് സൂപ്പര്‍ താരം കൃഷ്ണയുടെ മകനാണ് നരേഷ്. നരേഷിന്റെ മൂന്നാം ഭാര്യ രമ്യ രഘുപതി നരേഷ് തന്നെ വഞ്ചിച്ചതായും ചൂഷണം ചെയ്താതായും ആരോപിച്ച് രംഗത്ത് വന്നിരുന്നു.

ഷെറിൻ പി യോഹന്നാൻ

നമ്പി നാരായണൻ എന്ന പേര് കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത് 1994ലെ ISRO ചാരക്കേസ് ആയിരിക്കും. ഇന്ത്യയുടെ ബഹിരാകാശ രഹസ്യങ്ങൾ (ക്രയോജനിക് സാങ്കേതികവിദ്യയുടെ ഗവേഷണ ഫലങ്ങൾ) ചോർത്തിയെന്ന ആരോപണമാണ് നമ്പി നാരായണന് നേരെ ഉയർന്നത്. പിന്നാലെ അറസ്റ്റ്, പോലീസിന്റെ ക്രൂരമർദനം, ജയിൽവാസം, രാജദ്രോഹിയെന്ന ആക്ഷേപം, കുടുംബത്തിന് നേരെയുള്ള അക്രമം എന്നുതുടങ്ങി നിരവധി പ്രതികൂലതകളിലൂടെയാണ് അദ്ദേഹം കടന്നുപോയത്. നിരപരാധി ആണെന്ന് കാലം തെളിയിച്ചപ്പോഴും നമ്പി നാരായണൻ തന്റെ പോരാട്ടം തുടർന്നു.

എന്നാൽ ഇതുമാത്രമല്ല നമ്പി നാരായണൻ. ഐഎസ്ആർഒയിലെ ഏറ്റവും മിടുക്കനായ ശസ്ത്രഞ്ജരിൽ ഒരാളായിരുന്നു നമ്പി. പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിലെ പഠനം, ഫ്രാൻസിലെ പരിശ്രമങ്ങൾ, വികാസ് എഞ്ചിന്റെ ഉപജ്ഞാതാവ്, ഇസ്രോ(ISRO) യിലെ ക്രയോജനിക് വിഭാഗത്തലവൻ തുടങ്ങി ഒട്ടേറെ അഭിമാനനേട്ടങ്ങൾ അദ്ദേഹത്തിനുണ്ടെങ്കിലും നമ്മുടെ മനസ്സിൽ ആദ്യം വരുന്നത് ചാരക്കേസ് ആവും. ആ മുൻവിധിയെ പൊളിച്ചെഴുതുകയാണ് മാധവൻ, ‘റോക്കട്രി ദി നമ്പി ഇഫക്ട്’ എന്ന ചിത്രത്തിലൂടെ.

1994-ലെ സന്ദർഭങ്ങളിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. നമ്പിയുടെ കുടുംബത്തിൽ നിന്നു തന്നെ. ശ്രീ വെങ്കടേശ്വര സുപ്രഭാതം എന്ന ഗാനം ആദ്യ സീനുകളെ മനോഹരമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ചൊവ്വാ ദൗത്യം വിജയിക്കുമ്പോൾ നമ്പി നാരായണൻ എന്ന പേര് വീണ്ടും മുഖ്യധാരയിലേക്ക് വരുന്നു. 2013-ൽ നടക്കുന്ന അഭിമുഖത്തിൽ അദ്ദേഹം തന്റെ ജീവിതം പറയുകയാണ്; ഓരോരോ അധ്യായങ്ങളായി.

തമിഴിൽ സൂര്യയും ഹിന്ദി പതിപ്പിൽ ഷാരൂഖ് ഖാനുമാണ് നമ്പി നാരായണനെ ഇന്റർവ്യൂ ചെയ്യുന്നത്. ഈ ചിത്രത്തിന് വേണ്ടി ഇരുവരും പ്രതിഫലം വാങ്ങിയിട്ടില്ലെന്ന വാർത്ത മുൻപ് വന്നിരുന്നു. ക്ലൈമാക്സിൽ സൂര്യയുടെ പ്രകടനം വളരെ സ്വാഭാവികമായി തന്നെ സ്‌ക്രീനിൽ നിറയുന്നുണ്ട്. ഷാരൂഖ്, സൂര്യ ഫാക്ടറാണ് ഈ ചിത്രത്തിന്റെ USP എന്ന് പറയുന്നതിൽ തെറ്റില്ല. കാനിൽ പ്രദർശിപ്പിച്ച ചിത്രമായതിനാലും നമ്പി നാരായണന്റെ ജീവിതകഥ ആയതിനാലും ആദ്യം ദിനം തന്നെ കണ്ടു.

നമ്പി നാരായണന്റെ വ്യക്തിജീവിതം ആദ്യപകുതിയിലും 94ലെ കേസും തുടർന്നുണ്ടായ സംഭവങ്ങളും രണ്ടാം പകുതിയിലുമായി പറയുന്നു. ഒരു ബയോപിക് ഒരുക്കുമ്പോൾ സംവിധായകൻ സഞ്ചരിക്കുന്ന വഴിയിലൂടെയൊക്കെ മാധവൻ സഞ്ചരിച്ചിട്ടുണ്ട്. എന്നാൽ, ഫൈനൽ ഔട്ട്‌പുട്ടിൽ കഥ ഓവറായിട്ടില്ല. ‘ചെറുതൊന്നും ചെയ്ത് ശീലമില്ലാത്ത’ നമ്പിയുടെ കഴിവും നേട്ടങ്ങളുമൊക്കെയാണ് ആദ്യ പകുതിയിലെ കാഴ്ചകൾ. പലപ്പോഴും ഒരു സയൻസ് ക്ലാസിൽ ഇരിക്കുന്ന ഫീലാണ് ലഭിക്കുക.

രണ്ടാം പകുതിയിൽ ചാരക്കേസും തുടർന്ന് ഒരു ഇമോഷണൽ ഡ്രാമയെന്ന നിലയിലുമാണ് ചിത്രം നീങ്ങുന്നത്. സംവിധായകൻ എന്ന നിലയിലും അഭിനേതാവെന്ന നിലയിലും നമ്പി നാരായണന്റെ ജീവിതത്തോട് നീതി പുലർത്തിയിട്ടുണ്ട് മാധവൻ. വേഷപകർച്ചയിലും രൂപഭാവത്തിലും നമ്പി നാരായണനായി ഗംഭീര പ്രകടനം. പോലീസ് സ്റ്റേഷനിൽ ചായ കുടിക്കുന്ന സീനിൽ മാധവനിലെ മികച്ച അഭിനേതാവിനെ, ആ കഥാപാത്രത്തെ സാംശീകരിച്ചുള്ള പ്രകടനം കാണാം. രണ്ടാം പകുതിയിൽ ഡയലോഗുകൾ ഷാർപ്പ് ആകുമ്പോൾ മാധവന്റെ സംവിധാനവും മികവിലെത്തുന്നു. അദ്ദേഹത്തിന്റെ മക്കൾക്ക് നേരെയും കുടുംബത്തിന് നേരെയും ഉണ്ടായ അക്രമങ്ങളെ ഇന്റൻസായി തന്നെ സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്. സിമ്രാന്റെ പ്രകടനമികവും സീനുകളെ മികച്ചതാക്കുന്നു.

നാസയുടെ ക്ഷണം നിരസിച്ച് ഇസ്റോയിൽ ചേർന്ന, ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങളിൽ പ്രധാന പങ്കു വഹിച്ച, കലാമിനൊപ്പം രാജ്യം വാഴ്ത്തിപ്പാടേണ്ടിയിരുന്ന, ഇസ്റോ മേധാവിയാകേണ്ടിയിരുന്ന ഒരാളുടെ കഥയാണിത്. അയാളുടെ പോരാട്ടത്തെക്കാൾ ഏറെ അയാളിലേക്കാണ് ചിത്രം ശ്രദ്ധ കേന്ദ്രീകരിച്ചത്. റോക്കറ്റ് സയന്റിസ്റ്റിന്റെ കഥ പറയുമ്പോഴും സിനിമാറ്റിക് ലിബർട്ടി ഉപയോഗിച്ചാണ് ചിത്രം ഒരുക്കിയത്. ആദ്യ പകുതിയിൽ പലയിടത്തും ഒരു ഹീറോ എന്ന നിലയിലാണ് നമ്പിയെ പ്രതിഷ്ഠിക്കുന്നത്.

നമ്പി നാരായണൻ്റെ ആത്മകഥയായ ‘ഓർമ്മകളുടെ ഭ്രമണപഥം’ രചിക്കുകയും, ‘നമ്പി ദി സയൻ്റിസ്റ്റ്’ എന്ന ഡോക്യുമെൻ്ററി ഒരുക്കുകയും ചെയ്ത പ്രജേഷ് സെൻ സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. അവസാനം നമ്പി നാരായണനെ സ്‌ക്രീനിൽ എത്തിച്ചുകൊണ്ട്, അദ്ദേഹത്തോട് ക്ഷമ ചോദിച്ചുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.

ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിലായി നിർമ്മിച്ച ചിത്രം മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ഒക്കെ മൊഴിമാറ്റിയിട്ടുണ്ട്. പ്രാദേശിക ഭാഷയിലേക്കുള്ള ഈ മാറ്റമാണ് ആസ്വാദനത്തെ ബാധിക്കുന്നത്. വിദേശ വ്യക്തികളുടെ സംസാരമൊക്കെ തമിഴിലും മലയാളത്തിൽ ആക്കിയത് എന്തിനാണ്? സംഭാഷണം ഇംഗ്ലീഷിൽ തന്നെ ഒരുക്കി സബ്ടൈറ്റിൽ നൽകുന്നതായിരുന്നു ഉചിതം. ഈയൊരു പ്രശ്നം ആസ്വാദനത്തെ ബാധിക്കുന്നുണ്ട്. എന്നാൽ, നമ്മൾ അറിഞ്ഞിരിക്കേണ്ട കഥയെ, അതിന്റെ സത്ത ചോർന്നുപോകാതെ സ്‌ക്രീനിൽ എത്തിക്കാൻ മാധവന് കഴിഞ്ഞിട്ടുണ്ട്.

💥Bottom Line – നമ്പി നാരായണന്റെ വ്യക്തി ജീവിതവും ഇസ്റോ ചാരക്കേസും അതിന്റെ പ്രത്യാഘാതങ്ങളും നിയമ പോരാട്ടങ്ങളും പറയുന്ന സിനിമ. മൊഴിമാറ്റത്തിലെ പ്രശ്നങ്ങളും ആദ്യ പകുതിയിൽ ചിലയിടത്തുണ്ടാവുന്ന കൃത്രിമത്വവും കല്ലുകടിയാവുന്നുണ്ടെങ്കിലും വിഷയസ്വീകാര്യതയും നീതിപൂർവമായ ആഖ്യാനവും പരിഗണിച്ച് തിയേറ്ററിൽ കാണാവുന്ന ചിത്രമാണ് ‘റോക്കട്രി ദി നമ്പി ഇഫക്ട്’

മലയാളത്തിലെ പ്രശസ്ത സിനിമാ നിര്‍മ്മാണ കമ്പനികളില്‍ ഒന്നാണ് ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസ്. അടുത്തിടെയാണ് നിര്‍മ്മാണ കമ്പനിയുടെ 22-ാം വാര്‍ഷികം ആഘോഷിച്ചത്. ഇപ്പോഴിതാ നിര്‍മ്മാണ കമ്പനിയുടെ പുതിയ നേട്ടത്തെക്കുറിച്ച് പറയുകയാണ് ആന്റണി പെരുമ്പാവൂര്‍.

ഇന്ത്യാ ഗവണ്‍മെന്റിന്റെ അംഗീകാരമാണ് കമ്പനിക്ക് ലഭിച്ചിരിക്കുന്നത്.നിശ്ചിത തിയതികളില്‍ കൃത്യമായി നികുതിയടച്ചതിന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു. രാഷ്ട്രനിര്‍മ്മാണത്തിന്റെ ഭാഗമാകാനും നിങ്ങള്‍ക്കൊപ്പം നടക്കാനും അനുവദിച്ചതിന് നന്ദി പറയുന്നവെന്നും അഭിമാന നിമിഷമാണിതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

2000-ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ‘നരസിംഹ’മാണ് ആശിര്‍വാദ് സിനിമാസ് നിര്‍മ്മിച്ച് ആദ്യ ചിത്രം. പിന്നീട് മുപ്പതോളം സിനിമകളാണ് ആശിര്‍വാദ് നിര്‍മ്മിച്ചിട്ടുള്ളത്. ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടൂകെട്ടില്‍ പുറത്തിറങ്ങിയ ‘ട്വല്‍ത്ത് മാന്‍’ ആണ് നിര്‍മ്മാണ കമ്പനിയുടെ അവസാന ചിത്രം.

മോഹന്‍ലാല്‍ വൈശാഖ് കൂട്ടുകെട്ടില്‍ മോണ്‍സ്റ്റര്‍, ഷാജി കൈലാസ് ചിത്രം ‘എലോണ്‍’, മോഹന്‍ലാലിന്റെ ംവിധാനത്തിലൊരുങ്ങുന്ന ‘ബറോസ്’ എന്നീ സിനിമകളാണ് ആശിര്‍വാദിന്റേതായി റിലീസിന് ഒരുങ്ങുന്നത്.

വിദ്യാസാഗറിന്റെ ഭര്‍ത്താവിന്റെ മരണത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് അപേക്ഷിച്ച് നടി മീന. ചൊവ്വാഴ്ചയാണ് നടിയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ശ്വാസകോശത്തിലെ അണുബാധയാണ് മരണകാരണം.

വിദ്യാസാഗറിന്റെ മരണകാരണത്തെക്കുറിച്ച് ചില മാധ്യമങ്ങള്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് മീന സമൂഹമാധ്യമങ്ങളില്‍ കുറിപ്പുമായെത്തിയത്. ‘എന്റെ പ്രിയ ഭര്‍ത്താവ് വിദ്യാസാഗറിന്റെ വേര്‍പാടില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. ഈ പ്രത്യേക സാഹചര്യത്തില്‍ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാന്‍ എല്ലാ മാധ്യമങ്ങളോടും ആത്മാര്‍ഥമായി അഭ്യര്‍ഥിക്കുന്നു.

ദയവായി ഈ വിഷയത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുത്. ദുഷ്‌കരമായ ഈ സമയത്ത്, ഞങ്ങളുടെ കുടുംബത്തെ സഹായിക്കുകയും ഒപ്പം നിലകൊള്ളുകയും ചെയ്ത എല്ലാ നല്ല മനസ്സുകളോടും ഞാന്‍ നന്ദി രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. മെഡിക്കല്‍ ടീമിനും, മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, കുടുംബം, മാധ്യമങ്ങള്‍ എന്നിവര്‍ക്കും ഞാന്‍ നന്ദി പറയുന്നു’ – മീന ഫേസ്ബുക്കില്‍ കുറിച്ചു.

ബെംഗളൂരുവില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ വിദ്യാസാഗര്‍ കുറച്ചുവര്‍ഷങ്ങളായി ശ്വാസകോശ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ജനുവരിയില്‍ കോവിഡ് ബാധിച്ചത്. കോവിഡ് മുക്തനായെങ്കിലും ആരോഗ്യസ്ഥിതി വഷളായി. ശ്വാസകോശം മാറ്റിവെക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതുകൊണ്ട് ശസ്ത്രക്രിയ നീണ്ടുപോയി. വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. 2009 ജൂണിലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. നൈനിക എന്ന മകളുണ്ട്.

നടി മീനയുടെ ഭര്‍ത്താവും വ്യവസായിയുമായ വിദ്യാസാഗര്‍ കഴിഞ്ഞദിവസമാണ് മരിച്ചത്. അദ്ദേഹത്തിന്റെ സംസ്‌കാരം ചെന്നൈയിലെ ബസന്റ് നഗര്‍ ശ്മശാനത്തില്‍ നടത്തി. സിനിമാരംഗത്തെ നിരവധി താരങ്ങളാണ് വിദ്യാസാഗറിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനും മീനയെ ആശ്വസിപ്പിക്കാനുമായി എത്തിയത്.

ഗുരുതരമായ ശ്വാസകോശ അണുബാധയെ തുടര്‍ന്നായിരുന്നു കഴിഞ്ഞദിവസം വിദ്യാസാഗറിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ് കുറച്ചു വര്‍ഷങ്ങളായി ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ അദ്ദേഹം നേരിട്ടിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഈ വര്‍ഷം ജനുവരിയില്‍ കുടുംബത്തില്‍ എല്ലാവര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതില്‍ നിന്ന് സുഖം പ്രാപിച്ചെങ്കിലും അതിനുശേഷം വിദ്യാസാഗറിന്റെ ആരോഗ്യനില മോശമാകുകയായിരുന്നു. വിദ്യാസാഗറിന്റെ ശ്വാസകോശം മാറ്റിവെയ്ക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചെങ്കിലും ദാതാവിനെ ലഭിക്കാന്‍ ബുദ്ധിമുട്ട് ആയിരുന്നു.

2009ല്‍ ആയിരുന്നു ബംഗളൂരുവില്‍ വ്യവസായി ആയിരുന്ന വിദ്യാസാഗറിനെ മീന വിവാഹം കഴിച്ചത്. നൈനിക എന്നു പേരുള്ള ഒരു മകളാണ് ഇവര്‍ക്കുള്ളത്. ദളപതി വിജയുടെ മകളായി ‘തെറി’ സിനിമയില്‍ നൈനിക അഭിനയിച്ചിരുന്നു.

RECENT POSTS
Copyright © . All rights reserved