ഷെറിൻ പി യോഹന്നാൻ
ഏഴു ദിവസത്തിനുള്ളിൽ തക്ഷകന്റെ കടിയേറ്റു മരണം സംഭവിക്കുമെന്ന ബ്രാഹ്മണശാപം ഉണ്ടായതായി അറിഞ്ഞ പരീക്ഷിത് മഹാരാജാവ് അതിൽ നിന്ന് രക്ഷപെടാനായി പല വഴികളും തേടുന്നു. സുരക്ഷിതമായ ഒരു ഏഴുനിലമാളിക പണിതു. കൊട്ടാര സുരക്ഷയ്ക്കായി ഉയരമുള്ള മദയാനകളെ ഏർപ്പാടാക്കി. എന്നാൽ സ്വയം അഹങ്കരിച്ചിരുന്ന രാജാവിന് മുന്നിൽ ഏഴാം ദിവസം ഒരതിഥി എത്തി – ഒരു പുഴു. രൂപം മാറി വന്ന തക്ഷനായിരുന്നു അത്. ആ പുഴുവിന്റെ കടിയേറ്റ് രാജാവ് മരിച്ചു.
പുരാണത്തിലെ ഈ കഥ പലയിടത്തായി പ്ലേസ് ചെയ്യുകയും അതിലൂടെ ശക്തമായ രാഷ്ട്രീയം പറയുകയും ചെയ്യുന്ന ചിത്രമാണ് ‘പുഴു’. മമ്മൂട്ടിയുടെ നെഗറ്റീവ് കഥാപാത്രം, ‘ഉണ്ട’യ്ക്ക് ശേഷം ഹർഷാദിന്റെ തിരക്കഥ തുടങ്ങിയ പ്രത്യേകതകൾ കൊണ്ട് തന്നെ പുഴു ശ്രദ്ധിക്കപ്പെട്ടിരുന്നു. അപ്പുണ്ണി ശശി അവതരിപ്പിച്ച കുട്ടപ്പൻ എന്ന നാടക നടനിൽ നിന്നാണ് സിനിമ ആരംഭിക്കുന്നത്. ആദ്യ അരമണിക്കൂറിൽ തന്നെ സിനിമ പറയുന്ന രാഷ്ട്രീയം കൃത്യമായി പ്രേക്ഷകനിൽ എത്തുന്നുണ്ട്. ഒരു കരണത്തടിയിലൂടെ അത് കൂടുതൽ നീറി പുകയുന്നു.
സമ്പന്നനായ, താൻ പറയുന്നതാണ് ശരി എന്ന് കരുതുന്ന, തിരുത്താൻ തയ്യാറാകാത്ത, തന്റെ ആഗ്രഹപ്രകാരം മകനെ വളർത്തുന്ന ഒരാളാണ് കുട്ടൻ. ഇതിലുപരയായി കടുത്ത ജാതിവിദ്വേഷവും ദുരഭിമാനവും അദ്ദേഹത്തിന്റെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. വല്ല കക്കൂസും കഴുകി ജീവിച്ചൂടെ എന്നാണ് അദ്ദേഹം കുട്ടപ്പനോട് ചോദിക്കുന്നത്. ഉന്നതകുലജാതനായ ഒരുവന്റെ ചിന്താഗതി അവിടെ വെളിവാക്കുന്നു. പല രഹസ്യങ്ങളും ഉള്ളിൽ സൂക്ഷിക്കുന്ന, കടുത്ത ജാതി-മത വിദ്വേഷം പേറുന്ന, മരണഭയത്തോടെ ജീവിക്കുന്ന, ടോക്സിക് പേരെന്റിങ്ങിന്റെ ഉത്തമ ഉദാഹരണമായ കുട്ടനെ മമ്മൂട്ടി ഗംഭീരമായി സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്. സൂക്ഷ്മ ഭാവങ്ങളിലൂടെ അദ്ദേഹം ഞെട്ടിക്കുന്നുണ്ട്. കലങ്ങിമറിഞ്ഞ മനസ്സുമായി ജീവിക്കുന്ന നായകൻ മമ്മൂട്ടിയുടെ കയ്യിൽ ഭദ്രമായിരുന്നു. ക്ലൈമാക്സിൽ പറയുന്നതുപോലെ, ഇത് മമ്മൂട്ടിയുടെ പരകായ പ്രവേശമാണ്. ഭാസ്കരപട്ടേലരെ പോലെ, അഹമ്മദ് ഹാജിയെ പോലെ, കുട്ടനെ പോലെ ഇനിയും നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങളിലൂടെ മമ്മൂട്ടി വിസ്മയിപ്പിക്കട്ടെ.
നിരന്തരം അവഗണകൾ നേരിട്ട് ഇപ്പോൾ അതിനോട് എതിർത്തു നിൽക്കുന്ന, കലയിലൂടെ കാലുറപ്പിച്ചു നിൽക്കുന്ന കുട്ടപ്പനും ഗംഭീരമാണ്. കുട്ടന്റെ ഭയത്തിന് കാരണമാകുന്നത് ഇയാളാണ്. അപ്പുണി ശശിയുടെ മികച്ച പ്രകടനം ഈ കഥാപാത്രത്തെ കൂടുതൽ സുന്ദരമാക്കുന്നു. തനിക്ക് ലഭിച്ച വേഷം പാർവതിയും നന്നായി അവതരിപ്പിച്ചിട്ടുണ്ട്. സിനിമയുടെ രഹസ്യാത്മകത നിലനിർത്തുന്നതിൽ ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും മുഖ്യ പങ്ക് വഹിക്കുന്നു.
ആദ്യ പകുതിയിൽ ചിലയിടത്ത് വ്യക്തക്കുറവ് ഉണ്ടാവുന്നുണ്ട്. എഡിറ്റിങ്ങും പെർഫെക്ടായി അനുഭവപ്പെട്ടില്ല. എന്നാൽ, സിനിമയുടെ വലിയ പോരായ്മ ക്ലൈമാക്സ് ആണെന്ന് തോന്നി. ഇത്തരമൊരു ചിത്രത്തിൽ ഇസ്ലാമോഫോബിയ ഒളിച്ചു കടത്തുകയാണോയെന്ന സംശയം ജനിപ്പിക്കുന്ന രീതിയിലുള്ള ക്ലൈമാക്സായിരുന്നു. എന്നാൽ ആശയപരമായും പ്രകടനപരമായും മികച്ചു നിൽക്കുന്നതിനാൽ മൊത്തത്തിലുള്ള ഔട്ട്‌പുട്ടിൽ ‘പുഴു’ വിജയമാണ്.
Last Word – പുഴു ഒരു പൊളിറ്റിക്കൽ സിനിമയാണ്. തമിഴ് സിനിമ ശക്തമായി സംസാരിക്കുന്ന Caste Politics ആണ് ഇവിടെയും വിഷയം. എന്നാൽ അതിനെ തീവ്രമായി പ്രേക്ഷകരിൽ എത്തിക്കാൻ പുഴുവിന് സാധിക്കുന്നു. രഹസ്യാത്മകത നിലനിർത്തികൊണ്ട് തന്നെ ഇഴഞ്ഞു നീങ്ങുന്ന, സമൂഹത്തിന്റെ പൊതുബോധ നിർമിതിയെ ദംശിക്കുന്ന, കലാമൂല്യമുള്ള ഒരു ചിത്രം.
മഞ്ജു വാര്യരും സണ്ണി വെയ്നും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘9 എം.എം’ എന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും കൈകാര്യം ചെയ്യുന്നത്. ത്രില്ലര്‍ മോഡിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദിനില്‍ ബാബുവാണ്. മഞ്ജു വാര്യരുടെ 50ാമത്തെ ചിത്രമായിരിക്കും 9 എം.എം.
9 എം.എം എന്ന സിനിമയുടെ കഥ പറയുന്നതിന് മുമ്പ് താന്‍ ഒരു കുടുബകഥയാണ് മഞ്ജു വാര്യരോട് പറഞ്ഞതെന്നും, അതില്‍ അവര്‍ക്ക് താല്‍പര്യമില്ലായിരുന്നുവെന്നും പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ധ്യാന്‍.
സിനിമ ഒരു ത്രില്ലറാണ്. ചെന്നൈയില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ആ സിനിമയുടെ കഥ എഴുതിയത്.ഞാന്‍ മഞ്ജു ചേച്ചിയോട് ആദ്യം നാട്ടിന്‍പുറത്തെ ഒരു വീട്ടമ്മയായ ടീച്ചറുടെ കഥയായിരുന്നു പറഞ്ഞിരുന്നത്. ചേച്ചിക്ക് അതായിരിക്കും താല്‍പര്യം എന്ന് തോന്നിയിട്ടാണ് ആ കഥ പറഞ്ഞത്.
എന്നാല്‍, ‘എനിക്ക് ഇതുപോലുള്ള കഥകള്‍ കേട്ട് മടുത്തു ധ്യാന്‍, പുതിയതായി എന്തെങ്കിലും ചെയ്യാനാണ് ആഗ്രഹം. ഞാന്‍ ചെയ്തിട്ടില്ലാത്ത കഥ ചെയ്യാനാണ് എനിക്ക് ഇഷ്ടം. ഈ കഥ ചെയ്താല്‍ സ്റ്റീരിയോടൈപ്പ്ഡാവും. അതുകൊണ്ട് ഇതുപോലുള്ള കഥകള്‍ എനിക്ക് ചെയ്യണ്ട. പുതുമയുള്ള കഥ എന്തെങ്കിലും ഉണ്ടെങ്കില്‍ ചെയ്യാം,’ എന്ന് ചേച്ചി എന്നോട് പറഞ്ഞു. അങ്ങനെയാണ് 9 എം.എം സിനിമയുടെ കഥ ഞാന്‍ ചേച്ചിയോട് പറയുന്നത്.
”ഇത് വലിയ ഒരു സിനിമയാണ്. തമിഴ്, മലയാളം എന്നീ രണ്ട് ഭാഷകളിലായാണ് നമ്മള്‍ ഇത് ചെയ്യുന്നത്. തമിഴില്‍ നിന്നും ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ സിനിമയിലുണ്ട്. അതുകൊണ്ടാണ് സിനിമ തുടങ്ങാന്‍ സമയം എടുക്കുന്നത്.
ഈ വര്‍ഷം നവംബര്‍- ഡിസംബര്‍ സമയത്ത് ഷൂട്ടിംഗ് തുടങ്ങും എന്ന് വിചാരിക്കുന്നു,” ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.
ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനും ദിലീഷ് പോത്തനും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ വിശാഖ് സുബ്രമണ്യവും അജു വര്‍ഗീസും ചേര്‍ന്നാണ് 9 എം.എം നിര്‍മിക്കുന്നത്. വെട്രി പളനിസാമിയാണ് ഛായാഗ്രഹണം.
സാം സി.എസ് ആണ് സംഗീതം നിര്‍വഹിക്കുന്നത്. ഗാനരചയിതാവ് മനു മഞ്ജിത്, എഡിറ്റര്‍ സംജിത് മുഹമ്മദ്. യാനിക് ബെന്നാണ് സ്റ്റണ്ട് കൈകാര്യം ചെയ്യുന്നത്.
അതേസമയം, രതീഷ് രഘുനന്ദന്റ സംവിധാനത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ കേന്ദ്രകഥാപാത്രമാവുന്ന ‘ഉടല്‍’ എന്ന ചിത്രം മെയ് 20ന് റിലീസ് ചെയ്യുകയാണ്. ഇന്ദ്രന്‍സ്, ദുര്‍ഗാ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്.
കോളേജില്‍ പഠിക്കുന്ന സമയത്ത് തനിക്ക് ധാരാളം കാമുകിമാരുണ്ടായിരുന്നെന്നും അതിന് അച്ഛന്‍ വഴക്ക് പറഞ്ഞിട്ടുണ്ടെന്നും നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. ബിഹൈന്റ്വുഡ്സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
പുള്ളി വഴക്ക് പറയുമ്പോള്‍ നമ്മളെ അടിച്ച് താഴ്ത്തി കളയും. എനിക്കിപ്പോഴും ഓര്‍മ്മയുള്ള ഒരു സംഭവമുണ്ട്. കോളേജില്‍ പഠിക്കുന്ന സമയത്ത് എനിക്ക് ഏഴോ എട്ടോ കാമുകിമാരുണ്ടായിരുന്നു. ഞാന്‍ ബൈക്കില്‍ പെണ്‍പിള്ളേരുമായി കറങ്ങുന്നതൊക്കെ ചെന്നൈയില്‍ എവിടെന്നെങ്കിലും അച്ഛന്‍ കണ്ടിട്ടുണ്ടാവും എന്ന് എനിക്ക് സംശയമുണ്ട്,” ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.
”ഒരു തവണ ഇതിന് എന്നെ അച്ഛന്‍ വഴക്ക് പറഞ്ഞ് കൊണ്ടിരിക്കുകയാണ്. വിനീത് ചേട്ടന്റെ മുമ്പില്‍ വെച്ചാണ് ചീത്ത പറയുന്നത്. ഭയങ്കരമായി ചീത്ത പറഞ്ഞ് കൊണ്ടിരിക്കുകയാണ്. അച്ഛന്‍ ഇവന് കൃഷിയായിരുന്നു കൃഷി എന്ന് ചേട്ടനോട് പറഞ്ഞു.
ഇത് കേട്ടപ്പോള്‍ ചേട്ടന്‍ എന്നെ നോക്കിയിട്ട് കൃഷിയില്‍ നിനക്ക് താല്‍പര്യമുണ്ടോ എന്ന് എന്നോട് ചോദിച്ചു. ഞാന്‍ അതെ എന്ന് കാണിക്കുകയും ചെയ്തു. അപ്പോള്‍ അച്ഛന്‍ എടാ കിഴങ്ങാ, ആ കൃഷിയല്ലടാ പെണ്ണുങ്ങളുടെ കൃഷിയാണ് എന്ന് ചേട്ടനോട് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ പെണ്ണുങ്ങളുടെ കൃഷി നിര്‍ത്തി, ശരിക്കുമുള്ള കൃഷിയിലോട്ട് താല്‍പര്യം വന്ന് തുടങ്ങിയിട്ടുണ്ട്,” ധ്യാന്‍ ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.
മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തിലേയ്ക്ക് ചേക്കേറിയ താരമാണ് നടി പാർവതി തിരുവോത്ത്. അടുത്തിടെ മമ്മൂട്ടി ചിത്രമായ കസബയിലെ കഥാപാത്രത്തെ വിമർശിച്ചതിന്റെ പേരിൽ വലിയ തോതിൽ വിമർശനങ്ങളും താരം നേരിട്ടിരുന്നു. കസബയിൽ സ്ത്രീവിരുദ്ധത ആഘോഷിച്ചതിനെതിരെയായിരുന്നു പാർവതിയുടെ വിമർശനം. ഇതിന് പിന്നാലെ അവർക്കെതിരെ വലിയ രീതിയിൽ സൈബർ ആക്രമണവും നടന്നിരുന്നു.
എന്നാൽ അത് കേരളത്തിൽ നടന്ന വലിയ മാറ്റത്തിന് രൂപം കൊടുത്തു എന്ന് വെളിപ്പെടുത്തുകയാണ് താരം. വിവാദങ്ങൾ തന്നെ ബാധിച്ചില്ലെന്നും പകരം സത്യങ്ങൾ തുറന്ന് പറയാൻ കൂടുതൽ ധൈര്യം തന്നു എന്നും പാർവതി പറയുന്നു. ‘കേരളത്തിൽ നടന്ന വലിയ മാറ്റത്തിന് രൂപം കൊടുക്കാൻ ആ തുറന്നുപറച്ചിൽ സഹായിച്ചു. ഇപ്പോൾ ആളുകളുടെ സംസാരത്തിലും എഴുത്തിലും നിർമിക്കപ്പെടുന്ന സിനിമകളിലും അത്രത്തോളം സൂക്ഷ്മത പുലർത്തുന്നുണ്ട്. ആ ഒരു മാറ്റത്തിന് വേഗത നൽകിയ സ്റ്റേറ്റ്മെന്റായിരുന്നു അത്. അത് ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്നുണ്ട്. ആ വിവാദങ്ങളൊന്നും എന്നെ ബാധിച്ചിട്ടില്ല. പകരം എന്തുസംഭവിച്ചാലും സത്യം തുറന്ന് പറയാനുള്ള ധൈര്യം കൂട്ടുകയാണ് ചെയ്തതെന്നും നടി കൂട്ടിച്ചേർത്തു.
തനിക്കും മമ്മൂട്ടിക്കുമിടയിൽ അത് ഒരു തരത്തിലുമുള്ള പ്രശ്നങ്ങളുണ്ടാക്കിയിട്ടില്ലെന്നും പാർവതി പറയുന്നു. ഞാൻ ഇപ്പോഴും ഓർക്കുന്നു ആ സംഭവത്തിന് പിന്നാലെ ഉണ്ടായ ‘പൊങ്കാല”ക്കിടയിൽ ഞാൻ അദ്ദേഹത്തിന് മെസേജയച്ചു. ഞാൻ പേഴ്സണലി പറഞ്ഞതല്ല എന്ന് പറഞ്ഞു. അതൊന്നും കുഴപ്പമില്ല, ജസ്റ്റ് റിലാക്സ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഞങ്ങളുടെ ഇടയിൽ ഒരു പ്രശ്നവുമില്ല. ഞാൻ അദ്ദേഹത്തെ അറ്റാക്ക് ചെയ്യുകയാണെന്ന തരത്തിൽ പ്രചരിപ്പിച്ചത് മറ്റ് ചിലരായിരുന്നു. അത് ഒരിക്കലും ഒരു അറ്റാക്ക് അല്ലായിരുന്നു. ഞാനൊരു സത്യമാണ് പറഞ്ഞതെന്നും പാർവതി വ്യക്തമാക്കി.
എന്നാൽ മാധ്യമങ്ങൾ ഞാൻ പറയുന്നത് എങ്ങനെ കൊടുക്കും എന്നതിനെ പറ്റി ഞാൻ ബോധവതിയാണ്. നിങ്ങൾ ശ്രദ്ധിച്ചാൽ മനസിലാവും ഞാൻ സംസാരിക്കുന്ന പ്ലാറ്റ് ഫോമുകൾ സെലക്ടീവാണ്. വാക്കുകൾ വളച്ചൊടിച്ചാൽ എന്റെ പ്രതികരണം വലുതായിരിക്കുമെന്നും താരം വ്യക്തമാക്കി.
ധ്യാന്‍ ഒരു പ്രധാനകഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ഉടല്‍. ഈ സിനിമയുടെ അടുത്തിടെ ഇറങ്ങിയ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. അതില്‍ തന്നെ ധ്യാനും നായികാ വേഷം ചെയ്ത നടി ദുര്‍ഗാ കൃഷ്ണയും തമ്മിലുള്ള ഒരു കിടപ്പറ രംഗവും ശ്രദ്ധ നേടിയിരുന്നു,
ഇപ്പോഴിതാ ആ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍ പറയുന്ന രസകരമായ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ്ങായി മാറുകയാണ്. ഈ ചിത്രത്തിലെ കിടപ്പറ രംഗമഭിനയിച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ധ്യാന്‍ പറയുന്നതാണ് കൂടുതല്‍ വൈറലായി മാറിയത്.
അത്തരം ഒരു സീന്‍ ഉണ്ടെന്ന് നേരത്തെ തന്നെ അറിയാമായിരുന്നു എന്നത് കൊണ്ടും, ഒപ്പമഭിനയിച്ച നടി ദുര്‍ഗാ കൃഷ്ണയുമായി നല്ല സൗഹൃദമുള്ളത് കൊണ്ടും സഭാകമ്പമൊന്നുമില്ലാതെ ആ രംഗം ചെയ്യാന്‍ സാധിച്ചുവെന്നാണ് ധ്യാന്‍ പറയുന്നത്. ഒപ്പമവളായത് കൊണ്ട് പെട്ടെന്ന് പരിപാടി കഴിഞ്ഞെന്നും ധ്യാന്‍ രസകരമായി പറയുന്നു.
പണ്ട് ഇത്തരം സീനുകള്‍ കാമറ ട്രിക്ക് ആണെന്നാണ് കരുതിയിരുന്നതെന്നും പിന്നീട് സംഭവം ഒറിജിനലായി ചെയ്യുന്നതാണെന്നു മനസ്സിലായപ്പോഴാണ് സിനിമയോട് തനിക്ക് കൂടുതല്‍ ഇഷ്ടവും ആഗ്രഹവും തോന്നിയതെന്ന് ധ്യാന്‍ പറഞ്ഞു.
രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. ഇന്ദ്രന്‍സ് പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തില്‍ ജൂഡ് ആന്റണി ജോസഫുമഭിനയിക്കുന്നുണ്ട്. മെയ് ഇരുപതിനാണ് ഉടല്‍ റിലീസ് ചെയ്യാന്‍ പോകുന്നത്.
ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു 2019ല്‍ പുറത്തിറങ്ങിയ ‘ലവ് ആക്ഷന്‍ ഡ്രാമ’. ചിത്രത്തിലെ പാട്ടുകളും ജനപ്രീതി നേടിയിരുന്നു. ധ്യാന്‍ തന്നെയാണ് തിരക്കഥ എഴുതിയത്. വിശാഖ് സുബ്രഹ്മണ്യം, അജു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തില്‍ നിവിന്‍ പോളിയും നയന്‍താരയുമാണ് അഭിനയിച്ചത്.
ഈ ചിത്രം ശ്രീനിവാസന്‍ നായകനായ 1989ല്‍ പുറത്തിറങ്ങിയ വടക്കുനോക്കിയന്ത്രം എന്ന സിനിമയുടെ ആധുനിക കാലഘട്ടമാണെന്ന് ധ്യാന്‍ പറഞ്ഞിരുന്നു. വടക്കുനോക്കിയന്ത്രത്തിലെ കഥാപാത്രങ്ങളുടെ പേരിലാണ് നിവിന്റെയും നയന്‍താരയുടെയും കഥാപാത്രങ്ങള്‍ക്ക് ദിനേശന്‍ എന്നും ശോഭ എന്നും പേരിട്ടിത്.
ലവ് ആക്ഷന്‍ ഡ്രാമ എന്ന തന്റെ ചിത്രം തനിക്ക് ഇഷ്ടമായില്ലെന്നും, ചിത്രത്തിന്റെ എഡിറ്റിംഗ് സമയത്ത് താന്‍ ഉറങ്ങി പോയെന്നും പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. ബിഹൈന്റ്വുഡ്സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
”ഞാന്‍ എന്റെ സിനിമ പൊതുവെ കാണാറില്ല. ലവ് ആക്ഷന്‍ ഡ്രാമ പോലും ഞാന്‍ തിയേറ്ററില്‍ കണ്ടിട്ടില്ല. തിയേറ്ററില്‍ കാണാന്‍ മാത്രം ആ സിനിമയില്ല. ആ സിനിമ എഡിറ്റ് ചെയ്യുന്ന സമയത്ത് തന്നെ ഞാന്‍ കിടന്ന് ഉറങ്ങുകയായിരുന്നു.
ഞാന്‍ ഓടില്ല എന്ന് വിചാരിക്കുന്ന പടങ്ങള്‍ സാധാരണ ഓടാറില്ല. എന്റെ കണക്ക് കൂട്ടലുകള്‍ ഇത് വരെ തെറ്റിയിട്ടില്ല. പ്രത്യേകിച്ച് എന്റെ തന്നെ സിനിമകള്‍. എന്നാല്‍ തീരെ ഓടില്ല എന്ന് ഞാന്‍ വിചാരിച്ച പടമായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ. ഈ സിനിമ തിയേറ്ററില്‍ പൊട്ടി പൊളിഞ്ഞ് പണ്ടാരമടങ്ങി പോകുമല്ലോ എന്ന് വിചാരിച്ചിരുന്നു. ആ സിനിമ ഞാന്‍ കണ്ടപ്പോള്‍ ഇത് എന്താണ് എടുത്ത് വച്ചിരിക്കുന്നത് എന്ന് എനിക്ക് തന്നെ തോന്നിയിട്ടുണ്ട്.
ഞാന്‍ എഴുതി വെച്ച സാധനവും ഷൂട്ട് ചെയ്ത സാധനവും വേറെയായിരുന്നു. ഷൂട്ട് ചെയ്ത് വെച്ച സീനുകളില്‍ തുടര്‍ച്ചയില്ലാത്തത് കൊണ്ട് കുറെ ഭാഗങ്ങള്‍ ഒഴിവാക്കേണ്ടി വന്നു. അങ്ങനെ കഥ മുഴുവന്‍ മാറി പോയി. എന്നിട്ടും ആ സിനിമ ഓടി. അത്യാവശ്യം പൈസയും അതിന് കിട്ടി. അതിനുള്ള പ്രധാന ഘടകം ചിത്രത്തിലെ താരനിരയും, പാട്ടുകളുമാണ്,” ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.
”ഈ കഥയിലെ ലോജിക്ക് ഒന്നും ആലോചിക്കാതെ സിനിമ ഇഷ്ടപ്പെട്ട ഒരുപാട് പേരുണ്ട്. പക്ഷേ ഇഷ്ടപ്പെടാത്ത ഒരുപാട് പേര്‍ എന്നെ തെറിയും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ആ ഇഷ്ടപ്പെടാത്ത ആളുകളില്‍ ഏറ്റവും പ്രധാനപ്പെട്ട ആദ്യത്തെ വ്യക്തി ഞാനായിരിക്കും. കാരണം എനിക്ക് ആ സിനിമ അപ്പോഴും ഇപ്പോഴും ഇഷ്ടപ്പെട്ടിട്ടില്ല. അത് കൊണ്ട് ആ സിനിമ ഞാന്‍ കാണാറില്ല,” ധ്യാന്‍ ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.
ധ്യാന്‍ ശ്രീനിവാസന്റെ പുതിയ ചിത്രമായ ‘ഉടല്‍’ റിലീസിനൊരുങ്ങുകയാണ്. രതീഷ് രഘുനന്ദന്റെ സംവിധാനത്തില്‍ ഇന്ദ്രന്‍സിനെ കേന്ദ്രകഥാപാത്രമാവുന്ന ചിത്രത്തില്‍ ദുര്‍ഗാ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവരും പ്രധാനകഥാപാത്രങ്ങളായി അഭിനയിക്കുന്നുണ്ട്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രം മെയ് 20ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.
നടിയെ ആക്രമിച്ച കേസിലും ദിലീപ് പ്രതിയായ വധഗൂഢാലോചനാ കേസിലും തനിക്ക് പങ്കില്ലെന്ന് നടി കാവ്യാ മാധവന്‍. ചോദ്യംചെയ്യലിലാണ് തനിക്കെതിരായ ആരോപണങ്ങള്‍ അവര്‍ നിഷേധിച്ചത്.
പീഡിപ്പിക്കപ്പെട്ട നടിയുമായി വ്യക്തി വിരോധമുണ്ടായിരുന്നില്ലെന്നു കാവ്യ പറഞ്ഞു. എന്നാല്‍ കാവ്യയുടെ ചില മൊഴികളിലെ പൊരുത്തക്കേടുകള്‍ അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയെന്നാണു സൂചന. ചില കാര്യങ്ങളും അവ സംഭവിച്ച സമയവും കൃത്യമായി ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്ന നിലപാടാണു കാവ്യ പലപ്പോഴും സ്വീകരിച്ചത്.
ദിലീപിന്റെ സഹോരദീ ഭര്‍ത്താവ് സൂരജിന്റെ ശബ്ദസന്ദേശം അടക്കമുള്ളവ നിരത്തിയായിരുന്നു ചോദ്യം ചെയ്തത്. നടിയെ ആക്രമിക്കാന്‍ കാവ്യയാണ് മുന്‍കൈ എടുത്തതെന്ന തരത്തിലുള്ളതായിരുന്ന ശബ്ദ സന്ദേശം.
എന്നാല്‍ ഈ രണ്ടു കേസിലും തനിക്ക് അറിവോ പങ്കോ ഇല്ലെന്ന് കാവ്യ പോലീസിനോട് പറഞ്ഞു. ദിലീപിന്റെ ആലുവയിലെ ‘പത്മസരോവരം’ വീട്ടില്‍ ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച ചോദ്യംചെയ്യല്‍ വൈകിട്ട് 4.40-ഓടെയാണ് അവസാനിച്ചത്.
മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ജസീല പര്‍വീന്‍. പരമ്പരകളിലൂടെയും സ്റ്റാര്‍ മാജിക് ഷോയിലൂടെയും താരം ശ്രദ്ധേയമായി മാറി. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് നടി. എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് ജസീല മനസ് തുറന്നത്.
ജസീലയുടെ വാക്കുകള്‍ ഇങ്ങനെ…’
പരസ്യ ചിത്രം അഭിനയിക്കാന്‍ എത്തിയപ്പോഴാണ് ഇത്തരത്തിലുള്ള ദുരനുഭവം ഉണ്ടായത്. വൈകുന്നേരമായിരുന്നു ബെംഗളൂരുവില്‍ നിന്ന് എത്തിയത്. എന്നോടൊപ്പം കോഡിനേറ്ററിന്റെ സുഹൃത്തും ഉണ്ടായിരുന്നു. ഇദ്ദേഹമാണ് സുഹൃത്തും ബെംഗളൂരുവില്‍ നിന്ന് കൂടെ വരുന്നുണ്ടെന്നുള്ള കാര്യം പറഞ്ഞത്.
ഇയാള്‍ തന്നോട് ഒരു രാത്രി കഴിയാന്‍പറ്റുമോ എന്ന് ചോദിച്ചു. ഇത് കേട്ടയുടനെ കോഡിനേറ്ററെ വിളിച്ച് ഇക്കാര്യം പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും പിന്തുണയ്ക്കുന്ന താരത്തിലുള്ള സമീപനമായിരുന്നു. ഒരു രാത്രിയല്ലേ അയാളോടൊപ്പം കഴിയുവെന്ന് പറഞ്ഞു. എത്ര പൈസ വരെ തരുമെന്നെക്കെ ചോദിച്ചതായും ജസീല പറയുന്നു. താരത്തിന്റെ വാക്കുകള്‍ ഞെട്ടലോടെ കേട്ടിരിക്കുകയായിരുന്നു എംജി ശ്രീകുമാര്‍.
തേനും വരമ്പും എന്ന പരമ്പരയിലൂടെയാണ് ജസീല മലയാള ടെലിവിഷന്‍ രംഗത്തെത്തുന്നത്. പിന്നീട് സുമംഗലി ഭവ, മിസിസ് ഹിറ്റലര്‍ എന്നീ പരമ്പരകളിലും അഭിനയിച്ചു. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് ജസീല. മാത്രമല്ല ഫിറ്റ്‌നസിലും ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. പലപ്പോഴും വര്‍ക്കൗട്ട് ചിത്രങ്ങളും വീഡിയോകളുമൊക്കെ നടി സോഷ്യല്‍ മീഡയയിലൂടെ പങ്കുവെയ്ക്കാറുണ്ട്.
നടിയെ ആക്രമിച്ച സംഭവം വ്യക്തമായി അറിയാവുന്ന ആളാണ് ദിലീപിന്റെ ഭാര്യയായ കാവ്യമാധവനെന്ന് നടിയും ഡബ്ബിംഗ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. സംഭവത്തില്‍ കാവ്യയ്ക്ക് നേരിട്ട് പങ്കുണ്ടോയെന്ന് തനിക്ക് അറിയില്ല. എന്നാല്‍ ഇതൊക്കെ നടക്കുമെന്നും ആരാണ് നടത്തുന്നതെന്നും കാവ്യക്ക് വ്യക്തമായിട്ട് അറിയാമെന്ന് ഭാഗ്യലക്ഷ്മി മാധ്യമ ചര്‍ച്ചയില്‍ പറഞ്ഞു. ഒരിക്കല്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കുട്ടിയായിരുന്നു കാവ്യയെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍:
”ഒരിക്കല്‍ എനിക്കും വരെ ഇഷ്ടപ്പെട്ട കുട്ടിയായിരുന്നു കാവ്യ. ഒരുപാട് സ്‌നേഹത്തില്‍ സംസാരിച്ചിട്ടുമുണ്ട്. പക്ഷെ രണ്ട് സ്ത്രീകളുടെ ജീവിതത്തിലാണ് കാവ്യ കളിച്ചത്. ഒരു സ്ത്രീയെ തെരുവിലിട്ട് അപമാനിക്കാനും ഒരു സ്ത്രീയെ വീട്ടില്‍ നിന്ന് ഇറക്കാനും ഒരു പെണ്ണ് കാരണമായി. അതുകൊണ്ട് ഇനി ആ പെണ്‍കുട്ടിയോട് സഹതാപം തോന്നേണ്ട കാര്യമില്ല. കാവ്യക്ക് ഈ സംഭവം അറിയാം. നേരിട്ട് പങ്കുണ്ടോയെന്ന് അറിയില്ല. ഇതൊക്കെ നടക്കുമെന്നും ആരാണ് നടത്തുന്നതെന്നും കാവ്യക്ക് വ്യക്തമായിട്ട് അറിയാമെന്ന് സിനിമാ മേഖലയിലെ എല്ലാവര്‍ക്കും അറിയാം. കാവ്യ അറിയാതെ ദിലീപ് ഒന്നും ചെയ്യില്ല.”
നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിന്റെ ഭാര്യയായ കാവ്യ മാധവന്റെ ചോദ്യം ചെയ്യല്‍ നിര്‍ണായകമാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. കാവ്യ അറിയാതെ ഒന്നും നടക്കില്ലെന്നും അതുകൊണ്ട് തന്നെ ചോദ്യം ചെയ്യല്‍ കേസില്‍ വഴിത്തിരിവാകും. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ അവര്‍ ഏതറ്റം വരെയും പോകും. എല്ലാ അടവുകളും പയറ്റി കൊണ്ടിരിക്കുന്ന ആള്‍ക്കാരാണ് അവര്‍. കോടതി അവരുടെ കൈയിലാണെന്ന ആത്മവിശ്വാസത്തില്‍ ജീവിക്കുന്നവരാണ് പ്രതികളെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
”നടിയെ ആക്രമിച്ച കേസിലെ അന്വേഷണം ശക്തമായ രീതിയില്‍ തന്നെ മുന്നോട്ട് പോകുന്നുണ്ട്. കാവ്യാമാധവനെ ചോദ്യം ചെയ്യുന്നത് കേസിന് ഗുണകരമാണ്. കാരണം അവര്‍ അറിയാതെ ഇതൊന്നും നടക്കില്ലെന്നത് നമുക്കെല്ലാം വ്യക്തമായിട്ട് അറിയാം. എല്ലാത്തിന്റെയും തുടക്കകാരിയെന്നത് കാവ്യ മാധവനാണ്. കാവ്യയില്‍ നിന്നാണ് സംഭവത്തിന്റെ തുടക്കം തന്നെ. കാവ്യവുമായിട്ടുള്ള ദിലീപിന്റെ ബന്ധവും, പിന്നെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള പറച്ചിലും, കാവ്യയുടെ പലരീതിയിലുള്ള ഫോണ്‍കോളുകളും, എല്ലാം ഇതിന്റെ ഭാഗമാണ്.”
”പെണ്‍കുട്ടി നടുറോഡില്‍ അപമാനിക്കപ്പെട്ടതിന്റെ തുടക്കമാണ് ഇതിന്റെ എല്ലാം തന്നെ. അതുകൊണ്ട് തന്നെ ചോദ്യം ചെയ്യല്‍ നിര്‍ണായകമാണ്. കേസില്‍ വഴിതിരിവാകും. പക്ഷെ ഇവര്‍ പഠിച്ച കള്ളന്‍മാരാണ്. എല്ലാ അടവുകളും പയറ്റി കൊണ്ടിരിക്കുന്ന ആള്‍ക്കാരാണെന്ന് നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. കോടതി അവരുടെ കൈയിലാണ്. അവര്‍ വിചാരിച്ച സ്ഥലത്താണ് കോടതി നില്‍ക്കുന്നതെന്ന ആത്മവിശ്വാസത്തില്‍ ജീവിക്കുന്നവരാണ് അവര്‍.”
”ചോദ്യം ചെയ്യല്‍ നീട്ടി കൊണ്ട് പോയ കാലയളവില്‍ കാവ്യയ്ക്ക് നല്ലൊരു ട്യൂഷന്‍ ലഭിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. നന്നായി പഠിപ്പിച്ച് വിട്ടിട്ടുണ്ട്. അഭിഭാഷകര്‍ അവരുടെ എത്തിക്‌സ് മറന്ന് കൊണ്ടാണ് കേസ് നടത്തി കൊണ്ടിരിക്കുന്നത്. പ്രതിഭാഗത്തിന് വേണ്ടി വാദിക്കുന്ന അഭിഭാഷകര്‍ക്ക് അല്‍പ്പം മനസാക്ഷിയുണ്ടാകും. എന്നാല്‍ ഇവിടെ പ്രതികള്‍ ചെയ്ത എല്ലാ വൃത്തികേടുകളും അറിഞ്ഞ് കൊണ്ട് തന്നെ, തെളിവുകള്‍ എല്ലാം അഭിഭാഷകര്‍ നശിപ്പിച്ച് കൊണ്ടിരിക്കുന്നത്.”
”കാവ്യമാധവന്‍ സ്മാര്‍ട്ട് എന്നല്ല പറയേണ്ടത്. വക്രബുദ്ധിയുള്ള സ്മാര്‍ട്ടാണ് അവരുടേത്. ജീവിതത്തില്‍ ഒരു കാര്യം ആഗ്രഹിച്ചു. അത് നേടാന്‍ വേണ്ടി അങ്ങേയറ്റം പോയി എന്തൊക്കെ ചെയ്യാന്‍ പറ്റുമോ അതൊക്കെ ചെയ്ത് അത് നേടി. ഇതാണ് കാവ്യയുടെ സ്മാര്‍ട്ട്. ഒരു പെണ്ണ് തന്നെ ഒരു പെണ്ണിനെ നടുറോഡിലിട്ട് ഇങ്ങനെയൊക്കെ ചെയ്യാന്‍ കൂട്ടുനില്‍ക്കുമോ. ഒരിക്കലും അങ്ങനെ ചെയ്യരുത്. ഇതിന് ധൈര്യമെന്നത് എന്റെ നേട്ടമാണ് ഏറ്റവും വലുത് എന്നതാണ്. എന്റെ നേട്ടത്തിന് വേണ്ടി ഞാന്‍ അങ്ങേയറ്റം വരെ പോകുമെന്ന് പറയുന്ന ഒരുപാട് പേരുണ്ട്. ലക്ഷ്യത്തില്‍ എത്തണം. ആഗ്രഹിച്ചത് നേടണം. കാവ്യയ്ക്ക് അറിയാത്തതായി ഒന്നുമില്ല.”
”എനിക്ക് തോന്നുന്നു, മഞ്ജുവിനൊപ്പം ജീവിച്ചതിനെക്കാള്‍ കൂടുതല്‍ ദിലീപ് ജീവിച്ചത് കാവ്യയ്‌ക്കൊപ്പമായിരിക്കും. കാരണം ഇദ്ദേഹത്തെ മനസിലാക്കാന്‍ മഞ്ജുവിനോ, മഞ്ജുവിനെ മനസിലാക്കാന്‍ ഇദ്ദേഹത്തിനോ സാധിച്ചിട്ടുണ്ടാവില്ല. കേരള ജനതയുടെ മുന്നില്‍ നിന്ന് രക്ഷപ്പെടുക എന്നത് അവര്‍ രണ്ടുപേരുടെയും ആവശ്യമാണ്. ദിലീപും കാവ്യയും വിവാഹിതരായപ്പോള്‍ ജനങ്ങളുടെ മനസില്‍ മറ്റൊരു പ്രതിച്ഛായയാണ് വന്നത്. ആ പ്രതിച്ഛായ ഇല്ലാതാക്കണമെങ്കില്‍ ഈ കളികളെല്ലാം ഒന്നിച്ച് നിന്ന് കളിച്ചേ പറ്റൂ.”
നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയ്‌ക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്ത് പൊലീസ്. 43 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. മുവാറ്റുപുഴ സ്വദേശിയായ അസീസാണ് പരാതി നല്‍കിയത്.
ധര്‍മജന്റെ ഉടമസ്ഥതയിലുള്ള മത്സ്യക്കടയുടെ ഫ്രാഞ്ചൈസി നല്‍കാമെന്ന് വാഗ്ദാനം നല്‍കി തന്റെ കയ്യില്‍ നിന്നും ഗഡുക്കളായി പണം 43 ലക്ഷം വാങ്ങിയെന്നും എന്നാല്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനമൊന്നും നടക്കുന്നില്ലെന്നും തന്നെ കബളിപ്പിക്കുകയാണെന്നും അസീസ് പരാതിയില്‍ പറയുന്നു.
2019 നവംബര്‍ 16 നാണ് ഫ്രാഞ്ചൈസി ആരംഭിച്ചത്. 2020 മാര്‍ച്ച് മാസത്തോടെ അവിടെ മത്സ്യവിതരണം നിര്‍ത്തി. ഇതേ തുടര്‍ന്ന് തന്റെ പണം നഷ്ടപ്പെട്ടുവെന്നും പരാതിക്കാന്‍ പറയുന്നു. പരാതിയെ തുടര്‍ന്ന് എറണാകുളം പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ധര്‍മജന് പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. നടന്റെ വിശദീകരണം കൂടി കേട്ട ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.