മീ ടൂവുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്‍. മീ ടൂ മൂവ്‌മെന്റിനെ ഒരിക്കലും താന്‍ നിസാരമായി കണ്ടിട്ടില്ലെന്നും വിഷയത്തെ നിസ്സാരവത്ക്കരിക്കുന്ന രീതിയിലുള്ള തന്റെ സംസാരം ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പ് പറയുകയാണെന്നും ധ്യാന്‍ ശ്രീനിവാസന്‍ ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ആദ്യമായി പറയട്ടെ, മീ ടൂ മൂവ്‌മെന്റിനെ ഞാന്‍ നിസ്സാരമായിട്ടേ അല്ല കാണുന്നത്. എന്നോട് ചോദിക്കുന്ന ചില ചോദ്യങ്ങളാണ്, ചേട്ടനെ ആരെങ്കിലും തേച്ചിട്ടുണ്ടോ എന്നാണ് എന്നോട് ചോദിക്കുന്നത്. ബേസിക്കലി അത് സബ് സ്റ്റാന്‍ഡേര്‍ഡ് ആയിട്ടുള്ള ഒരു ചോദ്യമാണ്. എന്തിനാണ് അങ്ങനെയൊരു ചോദ്യമെന്ന് എനിക്ക് മനസിലായിട്ടില്ല.

ചേട്ടന്‍ ആരെയെങ്കിലും തേച്ചിട്ടുണ്ടോ? ഞാന്‍ പറഞ്ഞു ഞാന്‍ കുറേ പേരെ തേച്ചിട്ടുണ്ട്. ഞാന്‍ വെറുതെ അങ്ങ് തട്ടുവാ. എന്നെ കുറേ പേര് തേച്ചിട്ടുണ്ട് എന്ന് ഞാന്‍ പറഞ്ഞു കഴിഞ്ഞാല്‍ ആരൊക്കെയാണ് അത് എന്ന് അടുത്ത ചോദ്യം വരും. അപ്പോള്‍ ഞാന്‍ പറഞ്ഞു ഞാന്‍ കുറേ പേരെ തേച്ചിട്ടുണ്ട് എന്ന്. ഇതിനെ ഫോളോ ചെയ്താണ് ഞാന്‍ ആ സ്‌റ്റേറ്റ്‌മെന്റ് പറഞ്ഞത്.

പണ്ടൊക്കെ മീ ടൂ ഉണ്ടായിരുന്നേല്‍ ഞാന്‍ പെട്ടുപോയേനെ, കുറേ വര്‍ഷം ഞാന്‍ അകത്തുകിടന്നേനെ എന്ന് ഞാന്‍ പറഞ്ഞു. ചെറുതായി ഒന്ന് ചിരിച്ചിട്ടാണ് ഞാന്‍ അത് പറഞ്ഞത്. ആ ചിരിച്ചതുമായി ബന്ധപ്പെട്ട് ഡോക്ടര്‍ ആയ ഒരു ചേച്ചി ഒരു സ്‌റ്റേറ്റ്‌മെന്റ് ഇട്ടു.

ഞാന്‍ പണ്ടുചെയ്ത തോന്നിവാസവും പോക്രിത്തരവുമൊക്കെ ആലോചിക്കുന്നതിന് മുന്‍പ് ഞാന്‍ സാധാരണ ഒന്ന് ചിരിക്കും. അത് ഒരിക്കലും മറ്റുള്ളവരെ വേദനിപ്പിക്കാന്‍ വേണ്ടിയുള്ള ചിരിയോ ഒഫന്റ് ചെയ്യാന്‍ വേണ്ടിയുള്ള ചിരിയോ അല്ലെങ്കില്‍ ഇപ്പറഞ്ഞ അതിജീവിതരെ ഇന്‍സള്‍ട്ട് ചെയ്യാനോ വിഷമിപ്പിക്കാനോ ഉള്ള രീതിയിലുള്ള കൊലച്ചിരിയോ അല്ല.

മറിച്ച് എന്റെ കഥകള്‍ ആലോചിച്ചിട്ടുള്ള ചിരിയാണ്. ആ ചിരി ചിലരെ വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ മാപ്പുപറയുകയാണ്. അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടല്ല ആ ചിരി ചിരിച്ചത്. പിന്നെ ഞാന്‍ പറഞ്ഞ പ്രസ്താവന. ഞാന്‍ മീ ടൂ ചെയ്തിട്ടുണ്ടെന്ന് ആരെങ്കിലും സ്വയം പറഞ്ഞ് കേട്ടിട്ടുണ്ടോ? അങ്ങനെ ലോകത്തില്‍ ആരെങ്കിലും ഉണ്ടാകുമോ?

അങ്ങനെ ആരും പറയില്ല. അങ്ങനെ ഒരാള്‍ പറയണമെങ്കില്‍ അയാള്‍ അത് ചെയ്തിട്ടുണ്ടാകണം. ഞാന്‍ ചെയ്തിട്ടുണ്ട്. അതാണ് ഏറ്റവും വലിയ പോയിന്റ്. ഞാന്‍ പറഞ്ഞത് വെറുതെ ഒരു സ്റ്റേറ്റ്‌മെന്റല്ല. എന്റെ ഒരു പത്ത് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പേ, ടീനേജ് സമയത്ത് ഞാന്‍ ചെയ്തിട്ടുള്ള പ്രധാന രണ്ട് മൂന്ന് കാര്യങ്ങള്‍ ഉണ്ട്. ഈ മൂവ്‌മെന്റ് വരുന്നതിനും മുന്‍പ് ഞാന്‍ തിരിച്ചറിഞ്ഞ കാര്യങ്ങളാണ്,

ഒന്ന് സെക്‌സ് ജോക്ക്‌സാണ്. അതായത് എന്റെ സോഷ്യല്‍ സര്‍ക്കിളിനകത്തും നമ്മുടെ കൂട്ടുകാരും കൂട്ടുകാരികളും നില്‍ക്കുന്ന സര്‍ട്ടക്കിളിലും ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ആണ്. അല്ലാതെ റാന്‍ഡം ആയി ആളുകളുള്ള സര്‍ക്കിളിലല്ല അത് പറഞ്ഞത്. ആവശ്യമില്ലാത്ത കുറേ തമാശകള്‍. 18,19,20 വയസിലെ കാര്യമാണ് ഇത്. അതും കൂടി പരിഗണിക്കണം.

എന്റെ കോളേജ് സമയം. ഈ തമാശ പറയുന്നത് ആള്‍ക്കാരെ ചിരിപ്പിക്കാനൊക്കെ ആയിരിക്കണം. അത് ആ സെന്‍സില്‍ എല്ലാവരും എടുത്തോളണം എന്നും ഇല്ല. അന്ന് കൂട്ടത്തില്‍ ഇരുന്ന് ചിരിക്കുകയും പിന്നീട് ഇതിനെ കുറിച്ച് ചിന്തിച്ചവരും ഉണ്ട്. എന്റെ ഒരു പെണ്‍സുഹൃത്ത് ഒരിക്കല്‍ എന്നോട് പറഞ്ഞു, ഇത്തരം കാര്യങ്ങള്‍ പറയുന്നതില്‍ ഒരു പരിധിയുണ്ട്. അതിന്റെ മുകളില്‍ നീ പറയുന്നത് പലര്‍ക്കും ഇഷ്ടപ്പെടുന്നില്ല എന്ന്.

അന്നാണ് ഞാന്‍ ചിന്തിച്ചുതുടങ്ങുന്നത്. ഇതൊന്നും ഞാന്‍ പറയാന്‍ പാടില്ലെന്ന് മനസിലാക്കുന്നത് അപ്പോഴാണ്. ഒരു പെണ്‍കുട്ടി തന്നെയാണ് എനിക്ക് ഇത് പറഞ്ഞു തരുന്നത്. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഞാന്‍ തിര എന്ന സിനിമ ചെയ്യുന്നത്. അന്ന് കുറേ റിസേര്‍ച്ച് ചെയ്ത സംഭവമായിരുന്നു ഹറാസ്സിങ്ങും ടോര്‍ച്ചറിങ്ങും ട്രാഫിക്കിങ്ങും എല്ലാം. ഞാന്‍ വായിച്ച ഒരുപാട് മെറ്റീരിയല്‍സ് ഉണ്ട്. അന്ന് ഞാന്‍ ശരിക്കും തിരിച്ചറിയുകയാണ് എന്റെ പ്രായത്തില്‍ ഞാന്‍ ചെയ്തിരുന്ന, ഈ തമാശയടക്കം എത്ര പേരെ വേദനിപ്പിച്ചിട്ടുണ്ടാകും വിഷമിപ്പിച്ചിട്ടുണ്ടാകും എന്ന്.

മീ ടൂ എന്ന് പറയുന്നത് അടിസ്ഥാനപരമായി സെക്ഷ്വല്‍ അസോള്‍ട്ട് മാത്രമല്ല എന്ന് പലരും മനസിലാക്കിയിട്ടില്ല. എല്ലാവരുടേയും വിചാരം മീ ടൂ എന്ന് പറയുന്നത് ഫിസിക്കലി അറ്റാക്ക് ചെയ്യുക എന്നത് മാത്രമാണെന്നാണ്. ഒരാളോട് പോയിട്ട് എനിക്ക് സെക്‌സ് ചെയ്യാന്‍ താത്പര്യമുണ്ടെന്ന് ചോദിക്കുന്നത് പോലും മീ ടൂ ആണ്.

ഇപ്പോഴും ഇത്തരം സെക്‌സ് ജോക്ക്‌സ് പറയുന്നവര്‍ ഉണ്ട്. നമ്മുടെ സിനിമ ഇന്‍ഡസ്ട്രിയില്‍ തന്നെ ഉണ്ട്. സ്ത്രീകള്‍ ഇരിക്കുന്ന സമയത്ത് ഓപ്പണ്‍ ആയി സെക്‌സ് ജോക്ക്‌സ് പറയുന്നവര്‍. അതൊക്കെ ഹറാസ്‌മെന്റാണ്, വെര്‍ബല്‍ ഹറാസ്‌മെന്റാണ്. ഒരിക്കലും ചെയ്യാന്‍ പാടില്ല. നമ്മള്‍ ഉദ്ദേശിച്ചത് എന്താണെന്നതല്ല, അതാണ് സത്യം.

ആ പ്രായത്തില്‍ ഞാന്‍ മനസിലാക്കാത്ത കാര്യങ്ങളാണ് ഇത്. മീ ടൂ മൂവ്‌മെന്റിനെ കുറിച്ച് ഞാന്‍ ചെയ്തതൊക്കെ തിരിച്ചറിയുകയും സ്ത്രീകളെ മനസിലാക്കാനും ബഹുമാനിക്കാനുമൊക്കെ തുടങ്ങിയത് പിന്നീടാണ്.

ഒരു സ്ത്രീയെ അണ്‍ കംഫര്‍ട്ടബിള്‍ ആക്കുന്ന രീതിയില്‍ നോക്കുന്നത് പോലും വലിയ ഒഫന്‍സാണ്. ഇത് ഞാന്‍ ഒരുപാട് ചെയ്തിട്ടുണ്ട്. എന്നെ കണ്ണുരുട്ടി തിരിച്ച് നോക്കിയവരുണ്ട്. ബെംഗളൂരുവിലൊക്കെ നോര്‍ത്ത് ഇന്ത്യന്‍ പിള്ളേരെ പിറകെ പോയ് വായ്‌നോക്കിയിട്ടുണ്ട്. ഒരു പരിധിവിട്ടുള്ള വായ്‌നോട്ടം മീ ടൂ ആണ്. ഒരു സ്ത്രീയെ അത് അണ്‍ കംഫര്‍ട്ടിബിള്‍ ആക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അത് ഹറാസ്‌മെന്റാണ്.

അന്ന് അവിടെ ബ്രിഗേഡ് റോഡില്‍ നോര്‍ത്ത് ഇന്ത്യന്‍ പെണ്‍കുട്ടികളെ വായ്‌നോക്കിയവരില്‍ ഭൂരിഭാഗവും മലയാളികള്‍ ആണെന്നതുകൂടിയാണ് കാര്യം. അതെന്താണ്? ഇവിടെ മാത്രമേ ഇങ്ങനെ പൊത്തിപ്പിടിച്ച് മൂടി വളര്‍ത്തിയിട്ടുള്ളൂ. ഇത് പുറമെ പോയി കാണുന്ന സമയത്ത് അവന് കൗതുകമാണ്. മിനി സ്‌കര്‍ട്ട് ഇട്ടുപോകുന്നതും മറ്റും കാണുമ്പോള്‍. നമ്മുടെ നാട്ടിലേ ഈ പ്രശ്‌നമുള്ളൂ. അവനാണ് സെക്ഷ്വലി ഏറ്റവും കൂടുതല്‍ ഫ്രസ്‌ട്രേറ്റഡ് ആയി നില്‍ക്കുന്നത്.

സെന്‍സിറ്റീവ് ആയ വിഷയത്തെ ഞാന്‍ സില്ലിയായി പറഞ്ഞു എന്നതാണ് അന്ന് അത്രയും വിവാദം ഉണ്ടായത്. ഇപ്പോള്‍ എനിക്ക് ഒരു അവസരം കിട്ടിയപ്പോള്‍ ഞാന്‍ അത് വിശദീകരിച്ചു എന്ന് മാത്രം,’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.