Movies

യുവ തെലുങ്ക് നടി ഗായത്രി (26) വാഹനാപകടത്തില്‍ മരിച്ചു. സുഹൃത്ത് റാതോഡിനൊപ്പം വീട്ടിലേക്ക് കാറില്‍ പോകവെയാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ വഴിയാത്രക്കാരിയായിരുന്ന ഒരു യുവതിയുടെ മുകളിലേക്കാണ് മറിഞ്ഞത്.

ഹോളി ആഘോഷത്തിന് ശേഷം വീട്ടിലേക്ക് വരുന്നവഴി ഗചിബൗലിയില്‍ വച്ചായിരുന്നു സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. മൂവരെയും ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവര്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഗായത്രിയുടെയും യുവതിയുടെയും ജീവന്‍ രക്ഷിക്കാനായില്ല. സുഹൃത്തിന്റെ അവസ്ഥ ഗുരുതരമായി തുടരുകയാണ്.

ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഗായത്രി പ്രശസ്തയാകുന്നത്. ഡോളി ഡിക്രൂസ് എന്നാണ് ഗായത്രിയുടെ യഥാര്‍ഥ പേര്. മാഡം സാര്‍ മാഡം ആന്‍തേ എന്ന വെബ് സീരിസില്‍ വേഷമിട്ടാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.

സിനിമാജീവിതത്തിന്റെ പത്ത് വര്‍ഷം അടുത്തിടെയാണ് ദുല്‍ഖര്‍ സല്‍മാന്‍ പൂര്‍ത്തിയാക്കിയത്. പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന നിലയിലാണ് ഇപ്പോള്‍ നടന്റെ നില. ഇപ്പോഴിതാ താന്‍ ബോധപൂര്‍വ്വമാണ് വ്യത്യസ്ത കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടന്‍. സിനിമയില്‍ തന്റെ റൊമാന്റിക് ഹീറോ ഘട്ടം കഴിഞ്ഞുവെന്നും ഇനി അതിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നില്ല എന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

വ്യക്തിപരമായി പറഞ്ഞാല്‍ ഇതിനകം ഞാന്‍ റൊമാന്റിക് ഹീറോ ഘട്ടം പൂര്‍ത്തിയാക്കി കഴിഞ്ഞു. എനിക്ക് മതിയായി. അതിലേക്ക് മടങ്ങാന്‍ ഇനി ആഗ്രഹിക്കുന്നില്ല. എപ്പോഴും ഒരുപോലുള്ള വേഷങ്ങള്‍ ചെയ്താല്‍ സംതൃപ്തനായേക്കാം. അത് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്നത് കൊണ്ട് വീണ്ടും അത് തന്നെ ചെയ്തേക്കാം.

അത് വളരെ എളുപ്പമാണല്ലോ.നമ്മള്‍ കുടുബത്തെയും സുഹ്യത്തുക്കളെയും വിട്ട് നിന്ന് വര്‍ക്ക് ചെയ്യുമ്പോള്‍ അതിനെ വിലമതിക്കണമല്ലോ. വെറുതെ പോയി എന്തെങ്കിലും ചെയ്തിട്ട് കാര്യമില്ല. ഒരു കാര്യം വെല്ലുവിളിയുണ്ടാക്കുന്നില്ലെങ്കില്‍ അത് എന്നെ പ്രചോദിപ്പിക്കില്ല,” ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കാണാനായി ആലുവ സെന്റര്‍ ജയിലിലെത്തിയ സംവിധായകന്‍ രഞ്ജിത്തിന്റെയും ഹരിശ്രീ അശോകന്റെയും ചിത്രമടക്കമാണ് താരം ഫേസ്ബുക്കില്‍ പങ്കുവച്ചത്.ഇരുപത്തിയാറാമത് കേരളാ രാജ്യാന്തര ചലച്ചിത്ര മേളയില്‍ നടി ഭാവനയുടെ സാന്നിധ്യം ചര്‍ച്ചയാവുന്നതിനിടെ നടന്‍ വിനായകന്റെ പോസ്റ്റ് ചര്‍ച്ചയാകുന്നു.

കഴിഞ്ഞ ദിവസം ഐഎഫ്എഫ്‌കെയുടെ ഉദ്ഘാടന വേദിയില്‍ ഭാവന അപ്രതീക്ഷിത അതിഥിയായെത്തിയത് ഏറെ ശ്രദ്ധേയമായിരുന്നു. മിതോഷ് പൊന്നാനി, സന്തോഷ് ചേകവര്‍ എന്നീ ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ നിന്നുള്ള കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘ആഹാ ഇരക്കൊപ്പം കരയുകയും വേട്ടക്കാരനൊപ്പം സന്തോഷിക്കുകയും ചെയ്യുന്ന ദി കംപ്ലീറ്റ് തിരക്കഥകൃത്ത്’ എന്ന കമന്റാണ് താരം പങ്കുവെച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഐഎഫ്എഫ്‌കെയുടെ ഉദ്ഘാടന വേദിയില്‍ ഭാവനയെ ക്ഷണിച്ചത് രഞ്ജിത്തായിരുന്നു. പോരാട്ടത്തിന്റെ പെണ്‍ പ്രതീകമായ ഭാവനയെ സദസിലേക്ക് ക്ഷണിക്കുന്നു എന്ന് പറഞ്ഞായിരുന്നു രഞ്ജിത് ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചത്.
ഈയൊരു സാഹചര്യത്തിലാണ് വിനായകന്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നതെന്നും ശ്രദ്ധേയമായ വസ്തുതയാണ്.

അതേസമയം, ദിലീപിനെ ജയിലിലെത്തി സന്ദര്‍ശിച്ചതിന് വിശദീകരണവുമായി രഞ്ജിത് രംഗത്തെത്തിയിരുന്നു.

ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ച ആള്‍ തന്നെ അതിജീവിതയെ ഇന്നലെ ഐഎഫ്എഫ്‌കെ വേദിയിലേക്ക് ക്ഷണിച്ചതിലെ പൊരുത്തക്കേട് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു അന്നുണ്ടായ സംഭവത്തെ കുറിച്ച് രഞ്ജിത്ത് വിശദീകരിച്ചത്.

ദിലീപിനെ ജയിലില്‍ പോയി കാണുക എന്നൊരു ലക്ഷ്യം തനിക്ക് ഉണ്ടായിരുന്നില്ലെന്നും അപ്രതീക്ഷിതമായി അവിടെ എത്തിപ്പെടേണ്ട ഒരു സാഹചര്യം തനിക്കുണ്ടായെന്നുമായിരുന്നു രഞ്ജിത് പറഞ്ഞത്.

‘ഞാന്‍ ഒരു മാധ്യമത്തിലും അന്തിച്ചര്‍ച്ചയിലും വന്ന് ഇയാള്‍ക്ക് വേണ്ടി വാദിച്ചിട്ടില്ല. ഒരിടത്തും ഞാന്‍ എഴുതിയിട്ടില്ല. ഒരിടത്തും ഞാന്‍ പ്രസംഗിച്ചിട്ടില്ല. എനിക്ക് ആ വ്യക്തിയുമായി വളരെ അടുത്ത ബന്ധമൊന്നും ഇല്ല എന്നത് സത്യമാണ്. കുറേ വര്‍ഷങ്ങളായി അയാളെ അറിയാം. ഇങ്ങനെ ഒരു സംഭവമുണ്ടായപ്പോള്‍ അന്ന് പലരും പറഞ്ഞിരുന്നത് ഇല്ല അയാള്‍ അത് ചെയ്യില്ല എന്നാണ്. എനിക്കും സത്യത്തില്‍ അത് വിശ്വസിക്കാന്‍ ഇഷ്ടമല്ലായിരുന്നു. അവന്‍ അങ്ങനെ ചെയ്യുമോ എന്നുള്ള മാനസികാവസ്ഥയിലായിരുന്നു ഞാനുമന്ന്.

എന്നാല്‍ ഇയാളെ ജയിലില്‍ സന്ദര്‍ശിക്കാമെന്ന് കരുതി രാവിലെ കുളിച്ചിറങ്ങിയതായിരുന്നില്ല ഞാന്‍. ഒരു ദിവസം രാവിലെ കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോകുകയാണ് ഞാന്‍. എനിക്കൊപ്പം നടന്‍ സുരേഷ് കൃഷ്ണയും കാറിലുണ്ട്. ഞാന്‍ ഉറങ്ങുകയായിരുന്നു. ഇതിനിടെ ഇദ്ദേഹം ആരോടൊക്കെയോ ഫോണില്‍ സംസാരിക്കുന്നത് കേട്ടു. ഇത്ര മണിക്ക് എത്തുമെന്നൊക്കെ പറയുന്നത് കേട്ടു. ചോദിച്ചപ്പോള്‍ ചേട്ടാ, പോകുന്ന വഴിക്ക് ആലുവ സബ് ജയിലില്‍ കയറി ദിലീപിനെ കാണണമെന്ന് പറഞ്ഞു.

പോയ്‌ക്കോ ഞാന്‍ പുറത്ത് കാറിലിരിക്കാമെന്ന് പറഞ്ഞു. അയാളെ കാണണമെന്ന ഒരു വികാരവും എനിക്ക് ഉണ്ടായിരുന്നില്ല. അവിടെ എത്തി പുള്ളി അകത്തേക്ക് പോകാന്‍ നില്‍ക്കുമ്പോള്‍ അവിടെ ചില മാധ്യമങ്ങള്‍ എത്തി. അവര്‍ എന്റെ അടുത്തേക്ക് വന്ന് എന്തുകൊണ്ടാണ് പുറത്ത് നില്‍ക്കുന്നത് അകത്ത് പോകുന്നില്ലേ എന്നൊക്കെ ചോദിക്കാന്‍ തുടങ്ങി. അവിടെ നില്‍ക്കുന്നതിനേക്കാള്‍ സേഫ് അകത്ത് നില്‍ക്കുന്നതാണെന്ന് തോന്നിയിട്ട് ഉള്ളില്‍ കയറി. ഞാന്‍ നേരെ ജയില്‍ സൂപ്രണ്ടിന്റെ അടുത്തേക്കാണ് പോയത്.

പുള്ളി വലിയ സ്വീകരണം തന്നു. ഞാന്‍ സാറിന്റെ ആരാധകനാണെന്നൊക്കെ പറഞ്ഞു. തടവുപുള്ളികള്‍ക്കായി ഒരു സിനിമ തരണം എന്നൊക്കെ പറഞ്ഞു. ഇതിനിടയിലാണ് ദിലീപ് അങ്ങോട്ട് വന്നത്. ദിലീപിനോട് നമസ്‌കാരം പറഞ്ഞു. രണ്ട് വാക്ക് പറഞ്ഞ ശേഷം സുരേഷ് കൃഷ്ണയും ദിലീപും അപ്പുറത്തേക്ക് മാറി നിന്ന് ഇരുവരും സംസാരിച്ചു. ഞാനും സൂപ്രണ്ടും അദ്ദേഹത്തിന്റെ ടേബിളില്‍ ഇരുന്ന് സംസാരിച്ചു. ആകപ്പാടെ 10 മിനുട്ട്.

ഞാന്‍ പുറത്തിറങ്ങിയിട്ട് അയാള്‍ നിരപരാധിയാണെന്നാന്നും പറഞ്ഞിട്ടില്ല. നാളെ അയാള്‍ പ്രതിയാണെങ്കില്‍ ശിക്ഷിക്കപ്പെടും. ഇതല്ലാത്ത ആംഗിളില്‍ ചിന്തിക്കാന്‍ താത്പര്യമുള്ള സാമൂഹ്യമാധ്യമങ്ങളിലെ എഴുത്തുകാരോട് എനിക്ക് പറയാനുള്ളത് എന്നെ ഇതുകൊണ്ടൊന്നും പേടിപ്പിക്കാന്‍ കഴിയില്ല എന്നതാണ്. ഞാന്‍ കുറേ കൊല്ലമായി. ഇതിലും വലിയ കാറ്റ് വന്നിട്ട് ഇളകിയിട്ടില്ല. എന്റെ നിലപാടുണ്ട്. അതിനനുസരിച്ച് ഞാന്‍ ജീവിക്കും, രഞ്ജിത് പറഞ്ഞു.

തന്നോട് സഹായം ചോദിച്ച് വിളിക്കുന്ന സുഹൃത്ത് തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ പോലും കൈവിടാനാകില്ലെന്ന് നടന്‍ സിദ്ദിഖ്. റെഡ് എഫ് എമ്മുമായുള്ള അഭിമുഖത്തിലാണ് സിദ്ദിഖ് തന്റെ നിലപാട് വ്യക്തമാക്കിയത്. നാളെ തന്റെ മകനോ സഹോദരനോ ഒരു പ്രശ്നത്തില്‍പ്പെട്ടാലും ഇത് തന്നെയായിരിക്കും തന്റെ നിലപാടെന്നും താനൊരു പ്രശ്നത്തില്‍ അകപ്പെട്ടാലും സഹായിക്കാന്‍ ആളുകള്‍ വേണ്ടേയെന്നുമാണ് സിദ്ദിഖ് ചോദിക്കുന്നു.

ഷാരൂഖ് ഖാന്റെ മകന്‍ മയക്കുമരുന്ന് കേസില്‍ പെട്ടു. ഷാരൂഖ് ഖാന്‍ ഉടന്‍ തന്നെ ഇവന്‍ എന്റെ മകനല്ല എന്ന് പറഞ്ഞ് തള്ളുകയല്ലല്ലോ ചെയ്തത്. നാളെ എന്റെ മകന് പറ്റിയാലും സഹോദരന് സംഭവിച്ചാലും എല്ലാവര്‍ക്കും അങ്ങനെ അല്ലേ. തെറ്റ് ചെയ്യുന്നവരെല്ലാം നമ്മളുമായി ബന്ധമില്ലാത്ത ആളുകള്‍ ആണെന്ന് പറയാന്‍ പറ്റില്ലല്ലോ, നമ്മള് ശരി മാത്രം ചെയ്യുന്ന ആളുകളല്ലല്ലോ.

നാളെ എനിക്കും തെറ്റ് പറ്റില്ലേ. ഞാനും നാളെ ഒരു പ്രശ്നത്തില്‍ അകപ്പെടില്ലേ അപ്പോള്‍ എന്നെ സഹായിക്കാനും ആളുകള്‍ വേണ്ടേ,’ സിദ്ദിഖ് പറയുന്നു.നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ന്യായീകരിച്ചുകൊണ്ടുള്ള സിദ്ദിഖിന്റെ പ്രസ്താവനകള്‍ നേരത്തെ വിവാദമായിരുന്നു.

റഷ്യന്‍ ആക്രമണത്തില്‍ ഉക്രെയ്‌നിയന്‍ ചലച്ചിത്ര താരം ഒക്‌സാന ഷ്വെയ്റ്റ്‌സ്(67) കൊല്ലപ്പെട്ടു. തലസ്ഥാനമായ കീവിലെ ജനവാസ മേഖലയില്‍ ഇന്നലെ റഷ്യ നടത്തിയ റോക്കറ്റാക്രമണത്തിലാണ് താരം കൊല്ലപ്പെട്ടത്.

ഉക്രെയ്‌നില്‍ കലാരംഗത്തുള്ളവര്‍ക്ക് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയായ ‘ഓണേഡ് ആര്‍ട്ടിസ്റ്റ് ഓഫ് ഉക്രെയ്ന്‍’ പുരസ്‌കാരം ലഭിച്ചിട്ടുള്ള അഭിനേത്രിയാണ് ഒക്‌സാന. മരണം ഇവരുടെ ട്രൂപ്പായ യങ് തിയേറ്റര്‍ സ്ഥിരീകരിച്ചു.

ജനവാസ മേഖലയില്‍ ആക്രമണം നടത്തില്ലെന്ന് റഷ്യ തുടരെത്തുടരെ പറയുന്നുണ്ടെങ്കിലും ഇത്തരം മേഖലകളിലും ആക്രമണം രൂക്ഷമാണ്. ഇതുവരെ 600 സാധാരണക്കാര്‍ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് ഉക്രെയ്ന്‍ യുഎന്നില്‍ അറിയിച്ചിരിക്കുന്നത്. ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

പ്രത്യേക സൈനിക നടപടി ഉക്രെയ്‌നിയന്‍ സൈനിക ശക്തിക്ക് നേരെ മാത്രമാണെന്നാണ് റഷ്യയുടെ വാദം. ഫെബ്രുവരി 24നാണ് ഉക്രെയ്‌നില്‍ റഷ്യ ആക്രമണങ്ങള്‍ക്ക് തുടക്കമിടുന്നത്. ആക്രമണത്തില്‍ ഉക്രെയ്ന്‍ പിന്‍മാറാതെ പിടിച്ചുനില്‍ക്കുന്നുണ്ടെങ്കിലും ഖാര്‍കീവ് ഉള്‍പ്പടെ രാജ്യത്തിന്റെ പ്രധാന നഗരങ്ങളെല്ലാം തകര്‍ന്നടിഞ്ഞ നിലയിലാണ്.

 

മലയാളത്തിന്റെ പ്രിയപ്പെട്ട താരം നടി ഭാവന മലയാള സിനിമയിലേക്ക് മടങ്ങി വരുന്നു. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്!’ എന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും എത്തുന്നത്. മെഗാസ്റ്റാർ മമ്മൂട്ടിയാണ് ഭാവനയുടെ തിരിച്ചുവരവ് അറിയിച്ചത്. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രഖ്യാപനം.

ആദിൽ മയ്മാനാഥ് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റെനീഷ് അബ്ദുൾ ഖാദർ ചിത്രം നിർമ്മിക്കും. ഷറഫുദ്ദീനും ഭാവനയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. സഹോദരി-സഹോദര ബന്ധമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന.

അതിക്രമം നേരിട്ട ശേഷം നടി കുറച്ചുവർഷങ്ങളായി മലയാള സിനിമയിൽ നിന്ന് മാറി നിന്നിരുന്നു. ഈ തീരുമാനത്തിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. കന്നഡ, തമിഴ് ഭാഷകളിലാണ് ഭാവന സജീവമായി തുടർന്നത്. ഈയിടെയാണ് നടി താൻ നേരിട്ട അതിക്രമങ്ങളേക്കുറിച്ച് പരസ്യമായി പ്രതികരിച്ച് രംഗത്തെത്തിയത്.

തന്റെ അഭിമാനം ചിതറിത്തെറിച്ചെന്നും അത് വീണ്ടെടുക്കുമെന്നും നടി മാധ്യമ പ്രവർത്തക ബർഖാ ദത്തിന് നൽകിയ തത്സമയ അഭിമുഖത്തിനിടെ പ്രതികരിച്ചു. താൻ ഇരയല്ല അതിജീവിതയാണെന്നും ഭാവന പറയുകയുണ്ടായി. ഭാവന മലയാള സിനിമയിൽ തിരിച്ചെത്തുമെന്ന് സംവിധായകൻ ആഷിഖ് അബു വെളിപ്പെടുത്തിയിരുന്നു. ഭാവന ഒരു കഥ കേട്ട് ഇഷ്ടപ്പെട്ടിട്ടുണ്ടെന്നായിരുന്നു ആഷിഖ് അബുവിന്റെ പ്രതികരണം.

തെന്നിന്ത്യൻ സിനിമാ ലോകത്ത് ആക്ഷൻ ഹീറോയായി തിളങ്ങി നിൽക്കുന്ന താരമാണ് അർജുൻ സർജ. തമിഴകത്ത് ആക്ഷൻ കിംഗ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത് തന്നെ. തന്റെ ഭാര്യയെ കുറിച്ചും വിവാഹ ശേഷമുള്ള ജീവിതത്തെ കുറിച്ചുമൊക്കെ അടുത്തിടെ താരം തുറന്നു പറഞ്ഞിരുന്നു.

ഒപ്പം മൂന്ന് പതിറ്റാണ്ടാളോം നീണ്ട ദാമ്പത്യ ജീവിതത്തെ പറ്റിയും താരം പറഞ്ഞിരുന്ന കാര്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അർജുനും നിവേദിതയും വിവാഹിതർ ആയിട്ട് മുപ്പത്തിരണ്ട് വർഷം പൂർത്തി ആയിരിക്കുകയാണ്.

വിവാഹ വാർഷികത്തോട് അനുബന്ധിച്ചാണ് താരങ്ങളുടെ കല്യാണം നടന്നതിനെ പറ്റിയും ആദ്യമായി കണ്ടുമുട്ടിയ കഥയും വൈറലാവുന്നത്. അതേ സമയം വിവാഹസമയത്ത് നിവേദിതയ്ക്ക് പ്രായപൂർത്തി പോലും ആയിട്ടില്ല എന്നതാണ് ശ്രദ്ദേയമായ മറ്റൊരു കാര്യം.

ഡോക്ടർ ഗാരി അബ്ബായി എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ നിന്നായിരുന്നു ഞാൻ എന്റെ ഭാര്യയായ നിവേദിതയെ ആദ്യമായി കാണുന്നത്. കന്നട ഫിലിം ഇൻഡസ്ട്രിയിലെ രാജേഷ് എന്ന പ്രമുഖ നടന്റെ മകളായിരുന്നു നിവേദിത. രാജേഷും തന്റെ പിതാവ് ശക്തി പ്രസാദും തമ്മിൽ അടുത്ത സുഹൃത്തുക്കളായിരുന്നു.

കുടുംബങ്ങൾ തമ്മിൽ അടുപ്പം ഉണ്ടായിരുന്നെങ്കിലും സെറ്റിൽ നിന്ന് നിവേദിതയെ കാണുന്നതിനു മുൻപ് ഒരിക്കൽ പോലും താൻ അവരെ കണ്ടിരുന്നില്ല. അങ്ങനെ ഡോക്ടർ ഗാരി അബ്ബായി എന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ ഞങ്ങൾ പരസ്പരം സംസാരിച്ചു തുടങ്ങി. ഒരു ദിവസം സെറ്റിൽ ആക്ഷൻ ചെയ്യുന്നതിനിടെ തനിക്ക് ഒരു അപകടം സംഭവിച്ചു.

എല്ലാവരും തന്നെ ആശുപത്രിയിൽ കൊണ്ടു പോകാൻ ശ്രമിക്കുമ്പോൾ നിവേദിത അവിടെ നിന്ന് കരയുന്നതാണ് താൻ കണ്ടത്. ഇതോടെ അവളോട് ഒരു ഇഷ്ടം വരികയും വിവാഹം കഴിക്കാൻ തൻ ആഗ്രഹിക്കുകയും ചെയ്തു. താനുമായിട്ടുള്ള വിവാഹത്തിന് നിവേദിതയ്ക്കും എതിർപ്പ് ഇല്ലായിരുന്നു. അങ്ങനെ മാതാപിതാക്കളുടെ അടുത്ത് കാര്യങ്ങൾ പറഞ്ഞു.

അവർ സമ്മതം മൂളിയതോടുകൂടി താരങ്ങൾ വിവാഹം കഴിക്കുകയായിരുന്നു. 1988 ലാണ് താരവിവാഹം നടക്കുന്നത്. രസകരമായ കാര്യം വിവാഹ സമയത്ത് അർജുന് 25 വയസ്സും ഭാര്യക്ക് 17 വയസ്സുമേ ഉണ്ടായിരുന്നുള്ളൂ എന്നതാണ്. ഇക്കാര്യം അർജുൻ തന്നെയാണ് വെളിപ്പെടുത്തുന്നതും. അന്ന് നിവേദിതയ്ക്ക് തീരെ പക്വത ഇല്ലായിരുന്നു.

അക്കാലത്ത് സിനിമയിൽ താൻ ഏതെങ്കിലുമൊരു നടിയുടെ കൈ പിടിച്ച് നടക്കുന്നത് കണ്ടാൽ നിവേദിത കരയുമായിരുന്നു എന്നും നടൻ വെളിപ്പെടുത്തുന്നു. ഐശ്വര്യ അർജുൻ, അഞ്ജന അർജുൻ, എന്നിങ്ങനെ രണ്ട് പെൺകുട്ടികളാണ് ഇവർക്കുള്ളത്. ഐശ്വര്യ പിതാവിന്റെ പാതയിലൂടെ സിനിമയിലേക്ക് എത്തിയിരുന്നു.

2013 മുതൽ അഭിനയിച്ച് തുടങ്ങിയ താരപുത്രി തമിഴിലും കന്നടയിലുമായി നിരവധി സിനിമകളഇൽ അഭിനയിച്ച് കഴിഞ്ഞു. ഇളയമകൾ അഞ്ജന ഫാഷൻ ഡിസൈനറായി ന്യൂയോർക്കിൽ ജോലി ചെയ്ത് വരികയാണ്. കന്നട നടൻ രാജേഷിന്റെ മകൾ, അർജുൻ സർജയുടെ ഭാര്യ എന്നതിലുപരി നിവേദിതയും ഒരു അഭിനേത്രി ആയിരുന്നു. രാധ സപ്തമി എന്നൊരു കന്നട ചിത്രത്തിൽ നടി അഭിനയിച്ചിരുന്നു.

1986 ൽ പുറത്തിറങ്ങിയ ഈ സിനിമയ്ക്ക് പിന്നാലെയാണ് അർജുനുമായി കാണുന്നതും അടുപ്പത്തിലാവുന്നതും. വിവാഹം കഴിഞ്ഞതോട് കൂടി അഭിനയ ജീവിതത്തിലേക്ക് തിരിച്ച് വരാൻ നടി ശ്രമിച്ചിരുന്നില്ല. അതേ സമയം നല്ലൊരു നർത്തകി കൂടിയായ നിവേദിത പല വേദികളിലും നൃത്തം അവതരിപ്പിക്കാറുണ്ട്.

1979 ഒത്തിരി പൂക്കൾ എന്ന തമിഴ് സിനിമയിൽ കൂടി ബാലതാരമായാണ് അഭിനയലോകത്തേക്ക് അഞ്ചു എന്ന താരം എത്തുന്നത്. സിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്ന നായികയാണ് അഞ്ചു പ്രഭാകർ.

തുടർന്ന് തമിഴ് മലയാളം തെലുങ്ക് സിനിമകളിൽ നായികയായി മാറുകയായിരുന്നു.അഞ്ചു ആദ്യം വിവാഹം കഴിച്ചത് ടൈഗർ പ്രഭാകരനെ ആയിരുന്നു.ഇന്നും അഞ്ചു പ്രഭാകർ എന്ന പേരിൽ തന്നെയാണ് അറിയപ്പെടുന്നത്.

എന്നാൽ ടൈഗർ പ്രഭാകർൻറെ മൂന്നാം വിവാഹമായിരുന്നു അഞ്ചുവും ആയി ഉണ്ടായിരുന്നത് രുക്മിണി എന്ന ചിത്രത്തിൽ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് 1988 ല് കിട്ടിയിട്ടുണ്ട് അഞ്ചു എന്ന താരത്തിനെ.

ഇതിനു ശേഷമായിരുന്നു ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങുന്നത്.1990 ല് കാട്ടുകുതിര എന്ന ചിത്രത്തിൽ വിനീത് നായികയായി അഞ്ചു എത്തി.മമ്മൂട്ടിക്കൊപ്പം കിഴക്കൻ പത്രോസിലും നീലഗിരിയിലും അഭിനയിച്ചു.

മോഹൻലാൽ ചിത്രമായ താഴ്‌വാരത്തിലും മിന്നാരത്തിലും എല്ലാം അഭിനയിച്ചു.മലയാള സിനിമയിലെ അഭിനയത്തിന് കൂടെ തന്നെ തെലുങ്കിലും തമിഴിലും അഞ്ചു മികച്ച വേഷങ്ങൾ തന്നെ ചെയ്തു.അഞ്ചു നായികയായി അരങ്ങേറ്റം കുറിക്കുന്ന താഴ്‌വാരം എന്ന മോഹൻലാൽ ചിത്രത്തിൽ കൂടിയായിരുന്നു.

അജുവിന് ആ സിനിമ നേടികൊടുത്ത നേട്ടവും അവസരവും ചെറുത് ഒന്നുമായിരുന്നില്ല.ഭരതന് ചിത്രമായിരുന്നു താഴ്‌വാരം.പുതിയ അവസരങ്ങൾ അതോടുകൂടി അഞ്ജുവിനെ തേടിയെത്തി.

മോഹൻലാലിൻറെ നായികയായി താഴ്‌വാരത്തിൽ അഭിനയിച്ചതിന് ശേഷമായിരുന്നു മമ്മൂട്ടിയുടെ നായികയായി കൗവരില് എത്തുന്നത്. അഞ്ജുവിന്റെ അമ്മ ഹിന്ദുവും അച്ഛൻ മുസ്ലിമും ആണ്.

1995ല് നടന്ന ആദ്യ വിവാഹം വേർപിരിഞ്ഞതോടെ ഒക്കെ സുന്ദറുമായി രണ്ടാം വിവാഹം നടത്തി.തമിഴ് സീരിയൽ നടനായിരുന്നു. പ്രഭാകറ് മായുള്ള വിവാഹത്തിൽ അഞ്ജുവിന് ഒരു മകനുണ്ട്.

അഭിനയ ലോകത്തിലെ തിരക്കുകൾ കുറഞ്ഞപ്പോൾ ഇക്കാലത്ത് ഗ്ലാമർ വേഷങ്ങളിലേക്ക് മാറിയിരുന്നു. തമിഴ് സീരിയലുകളിൽ തിരക്കേറിയ താരമാണ് അഞ്ജു ഇന്ന്.ജീവിതത്തിലെ പല ഘട്ടങ്ങളിൽ ഒട്ടേറെ ഗോസിപ്പുകൾ വന്നിരുന്നു എന്നാലും ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത് തളർത്തിയതും തന്റെ മരണവാർത്ത ആയിരുന്നു എന്ന് അഞ്ചു പറഞ്ഞിട്ടുണ്ട്.

അഞ്ചു മരിച്ചു എന്ന വാർത്ത എത്തിയത് സോഷ്യൽ മീഡിയയിൽ കൂടി ആയിരുന്നു സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ വ്യാജ വാർത്ത വൈറൽ ആവുകയായിരുന്നു.

ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് നിരവധി ആൾക്കാരാണ് രംഗത്ത് വന്നത് സ്വയം മാധ്യമങ്ങൾക്കുമുന്നിൽ താൻ മരിച്ചിട്ടില്ല ജീവിച്ചിരിക്കുന്നു എന്ന് പറയേണ്ടി വന്ന അവസ്ഥ ജീവിതത്തില് താന് മാനസികമായി ഏറ്റവും കൂടുതൽ തകർന്നുപോയ നിമിഷം അതായിരുന്നു എന്നാണ് അഞ്ചു പറഞ്ഞത്.

അന്തരിച്ച അനശ്വര നടി സുകുമാരിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് മുകേഷ്. സിനിമയില്‍ എത്തുന്ന പുതുമുഖ താരങ്ങളെ കുറിച്ച് പ്രിയദര്‍ശനോടും സത്യന്‍ അന്തിക്കാടിനോടും സുകുമാരി പറയുന്നതിനെ കുറിച്ചും തുടര്‍ന്ന് നടന്ന രസകരമായ സംഭവങ്ങളെ കുറിച്ചുമാണ് മുകേഷ് പങ്കുവയ്ക്കുന്നത്. മൈക്കിള്‍ ജാക്‌സന്റെ പെര്‍ഫോമന്‍സ് കണ്ട് മലാളത്തിലേക്ക് കൊണ്ടു വരാന്‍ സണ്‍ ടിവിയില്‍ വിളിച്ച് നമ്പറും അഡ്രസും അന്വേഷിച്ചതിനെ കുറിച്ചാണ് മുകേഷ് പറയുന്നത്.

മുകേഷിന്റെ വാക്കുകള്‍:

പ്രിയന്റെയും സത്യന്‍ അന്തിക്കാടിന്റെയുമൊക്കെ പടത്തിന്റെ സെറ്റില്‍ ഇരിക്കുമ്പോള്‍ ചേച്ചിയാണ് തമിഴിലെയും തെലുങ്കിലെയും ന്യൂസ് തരുന്നത്. ചേച്ചി പറയും ‘പ്രിയാ പുതിയൊരു പെണ്‍കുട്ടി വന്നിട്ടുണ്ട് ഇപ്പൊ ബുക്ക് ചെയ്താല്‍ കൊള്ളാം അല്ലെങ്കില്‍ തമിഴന്മാരോ തെലുങ്കന്മാരോ കൊണ്ടുപോകുമേ’ അപ്പോള്‍ ഇവരെല്ലാം ആ പെണ്‍കുട്ടിയെ കുറിച്ചുള്ള കാര്യങ്ങള്‍ എഴുതിയെടുക്കും. ചിലപ്പോള്‍ ചേച്ചി മദ്രാസില്‍ ഒക്കെ ആയിരിക്കുമ്പോള്‍ പലരും വിളിച്ച് ചേച്ചി നമുക്ക് ഒരു ആര്‍ട്ടിസ്റ്റിനെ വേണം എന്ന് പറയും അപ്പോള്‍ ചേച്ചി അവിടെയിരുന്നു വിളിച്ച് അത് അറേഞ്ച് ചെയ്യും. അങ്ങനെ ഒരുപാടുപേരെ കുറിച്ച് ചേച്ചി പറഞ്ഞിട്ടുണ്ട്.

ഒരു ദിവസം ഞങ്ങള്‍ എല്ലാവരുംകൂടി ഇരിക്കുമ്പോള്‍ സുകുമാരി ചേച്ചി വന്നു പറഞ്ഞു, ‘ഒരുത്തന്‍ ഇറങ്ങിയിട്ടുണ്ട് കേട്ടോ.. ഡാന്‍സ് എങ്കില്‍ ഡാന്‍സ്, പാട്ടെങ്കില്‍ പാട്ട് എക്‌സ്പ്രഷന്‍ എങ്കില്‍ എക്‌സ്‌പ്രേഷന്‍, അവിടെ സണ്‍ ടിവിയില്‍ ഞാന്‍ പ്രോഗ്രാം കണ്ടു ഞാന്‍ ഞെട്ടിപ്പോയി. ആളെ കണ്ടിട്ട് തമിഴനോ തെലുങ്കനോ എന്നാണു തോന്നുന്നത് മലയാളി അല്ല. ഞാന്‍ രണ്ടു ഡാന്‍സ് കണ്ടു അന്തംവിട്ടിരുന്നുപോയി, പ്രിയാ ഇപ്പൊ വേണമെങ്കില്‍ ബുക്ക് ചെയ്‌തോ. അവന്‍ പാട്ടും പാടും.’ കേട്ടപ്പോള്‍ ആണുങ്ങള്‍ക്കൊന്നും അത്ര രസിച്ചില്ല ഇവന്‍ വന്നിട്ട് നമ്മുടെ ചാന്‍സ് പോകുമോ എന്ന ഭാവം.

ഇക്കാര്യം വലിയ ചര്‍ച്ചയായി. പ്രിയന്‍ പറഞ്ഞു, ‘ചേച്ചി അടുത്ത സിനിമ ബോംബെയില്‍ ആണ്. ചേച്ചി പറയുന്ന ആള്‍ എന്ന് പറയുമ്പോള്‍ എനിക്ക് ഒന്നും ആലോചിക്കാനില്ല. ചേച്ചി എത്രയും പെട്ടെന്ന് നമ്പര്‍ എടുത്തു തരു’. ചേച്ചി സണ്‍ ടിവിയില്‍ വിളിച്ച് നോക്കി പലയിടത്തും വിളിച്ചിട്ടു ആളെ കിട്ടുന്നില്ല. അപ്പോള്‍ ഷൂട്ടിങ് നടക്കുന്ന വീട്ടിലെ ഒരു മുറിയില്‍ നിന്ന് ഒരു പാട്ടുകേട്ടു. അപ്പൊ ചേച്ചി പറഞ്ഞു ‘അയ്യോ ഇതുപോലെ ഒരു പാട്ടാണല്ലോ ഞാന്‍ കേട്ടത്’ ചേച്ചി ചെന്ന് കതകില്‍ തട്ടി. അപ്പൊ ആ വീട്ടിലെ ഒരു പയ്യന്‍ ടിവിയില്‍ പാട്ടുവച്ച് ഡാന്‍സ് ചെയ്യുകയാണ്. ചേച്ചി പറഞ്ഞു മോനെ ഇയാളുടെ അഡ്രസ്സ് വേണമല്ലോ. അപ്പൊ അവന്‍ പറഞ്ഞു അയ്യോ അഡ്രസ്സ് ഒക്കെ കിട്ടുമോ ഇയാളുടെ പരിപാടി ഭയങ്കര ഹിറ്റാണ്.

ചേച്ചി ഉടനെ ‘പ്രിയാ ഓടി വാടാ’ എന്നുപറഞ്ഞു വിളിച്ചു. ‘ഇവനാണ് ഞാന്‍ പറഞ്ഞത് ഇവനെ ഇപ്പൊ പിടിച്ചാല്‍ നമുക്ക് കിട്ടും’… അപ്പോള്‍ എല്ലാവരും ടിവിയില്‍ നോക്കിയിട്ടു തമ്മില്‍ തമ്മില്‍ നോക്കി ‘ആ ചേച്ചി ഇങ്ങു പോരെ നമ്പര്‍ ഒക്കെ കിട്ടി’ എന്ന് പറഞ്ഞു. ചേച്ചി ചോദിച്ചു നമ്പര്‍ കിട്ടിയോ എങ്ങനെ കിട്ടി ആര് തന്നു? അപ്പോള്‍ ഞാന്‍ പറഞ്ഞു ‘ചേച്ചി അതാണ് മൈക്കിള്‍ ജാക്‌സണ്‍. അത് തമിഴും തെലുങ്കും ഒന്നുമല്ല അത് ലോകോത്തര ആര്‍ട്ടിസ്റ്റാണ്. അയാള്‍ ഒരു പാട്ട് പാടണമെങ്കില്‍ കേരളം എഴുതിക്കൊടുക്കേണ്ടി വരും.’ ‘അത്രക്ക് വലിയ ആളാണോ’ ചേച്ചി ചോദിച്ചു. ഞങ്ങള്‍ക്കൊക്കെ ചിരി വന്നെങ്കിലും ചേച്ചിയുടെ ആ ഉത്സാഹം കണ്ടപ്പോള്‍ സന്തോഷം തോന്നി. അത്തരത്തില്‍ പവിത്രമായ ഒരു കലര്‍പ്പില്ലാത്ത മനസ്സാണ്. ഇത്രയും അബദ്ധം പറ്റിയിട്ടും ജാള്യതയോന്നും ഇല്ലാതെ പിറ്റേ ദിവസം പുതിയൊരു ആളുമായി വരും അതാണ് ചേച്ചിയുടെ പ്രത്യേകത.

സുകുമാരി ചേച്ചിയുടെ നിഷ്‌കളങ്കത വിളിച്ചോതുന്ന ഒരു കഥകൂടിയുണ്ട്. എറണാകുളത്തുനിന്ന് ഞങ്ങള്‍ തിരുവനന്തപുരത്തേക്ക് പോവുകയാണ്. എറണാകുളത്തെ സിനിമയില്‍ ഞാനും ചേച്ചിയും അമ്മയും മകനുമാണ് തിരുവനന്തപുരത്തും അമ്മയും മകനും തന്നെ. പ്രൊഡക്ഷന്‍ മാനേജര്‍ പറഞ്ഞു നിങ്ങള്‍ രണ്ടുപേരും ഒരുമിച്ചു പോകൂ. അങ്ങനെ ഞങ്ങള്‍ യാത്ര തിരിച്ചു. ചേച്ചി കാറിന്റെ ബാക്കില്‍ കിടന്നുഉറങ്ങുന്നു ഞാന്‍ മുന്നില്‍ ഇരിക്കുന്നു. ചേച്ചി പുറത്തോട്ടു നോക്കി ഇരുന്നു ആലപ്പുഴ കഴിഞ്ഞപ്പോള്‍ ചേച്ചി സംസാരം തുടങ്ങി

‘ചെന്നൈയില്‍ ഉള്ള ആളുകള്‍ പാവങ്ങളാണ്. മലയാളികള്‍ക്കാണെങ്കില്‍ ബുദ്ധി കൂടിയിട്ട് എന്ത് ചെയ്യണം എന്ന് അറിയില്ല.’ ഞാന്‍ ചോദിച്ചു, ‘ചേച്ചി എന്താ ഇങ്ങനെ പറയുന്നേ’

‘എടാ നമ്മള്‍ ഓരോ കാര്യങ്ങള്‍ വച്ചല്ലേ തീരുമാനം എടുക്കുന്നെ. മലയാളികള്‍ക്ക് കളിയാക്കാന്‍ വലിയ താല്‍പര്യമാണ്. നിറം വച്ചും ബോഡി ഷേപ്പ് വച്ചുമൊക്കെ കളിയാക്കുന്നത് എനിക്കിഷ്ടമല്ല. തമിഴില്‍ ഇങ്ങനെയൊന്നും ഇല്ല കറുത്തിരുന്നാലും ഉയരം കുറഞ്ഞാലും കാണാന്‍ മോശമായാലും അഭിനയം നന്നായാല്‍ പിന്നെ ഒരു കുഴപ്പവുമില്ല.’

ഞാന്‍ പറഞ്ഞു, ‘ചേച്ചി കാര്യത്തിലോട്ടു വാ എന്താ ഇപ്പൊ ഇങ്ങനെ പറയാന്‍ കാരണം? ‘

‘എടാ ഏതോ ഒരു പാവപ്പെട്ട മനുഷ്യന്‍ ഇലക്ഷന് നില്‍ക്കുന്നു, അയാള്‍ കുറച്ച് തടിച്ച പ്രകൃതമാണ്. ഈ മതിലുകളില്‍ ഒക്കെ ഇയാളെ കളിയാക്കാന്‍ എഴുതി വച്ചിരിക്കുന്നു. എന്ത് പൈസ കൊടുത്തു മെനക്കെട്ടാണ് എഴുതി വച്ചിരിക്കുന്നത് പാവം മനുഷ്യന്‍ അയാള്‍ക്ക് എന്ത് വിഷമമായിരിക്കും?’.

അപ്പോള്‍ ഞാന്‍ ചോദിച്ചു, ‘എവിടെ എഴുതി വച്ചിരിക്കുന്നു?’

ചേച്ചി പറഞ്ഞു, ‘നീ പുറത്തോട്ടു നോക്ക് എഴുതിയേക്കുന്ന കണ്ടോ ‘തടിച്ച പ്രഭാകരന് വോട്ട് ചെയുക’ അങ്ങനെ പറയാന്‍ പാടുണ്ടോ മുകേഷേ. ഞാന്‍ ബാനറില്‍ നോക്കി എന്നിട്ട് ഒന്ന് ചിരിച്ചു അപ്പൊ ചേച്ചി ‘ആ നീയും കളിയാക്കുവാ എനിക്കറിയാം’. ഞാന്‍ പറഞ്ഞു ‘ചേച്ചി അതല്ല, അത് വലിയൊരു നേതാവാണ്. തടിച്ച പ്രഭാകരനല്ല തച്ചടി പ്രഭാകരനാണ്, കോണ്‍ഗ്രസിന്റെ വലിയ നേതാവാണ്. അദ്ദേഹം സ്ഥിരമായി ഇവിടെ ജയിക്കുന്ന ആളാണ്. തടിച്ച എന്നല്ല തച്ചടി എന്നാണ് എഴുതിയിരിക്കുന്നത്’.

അപ്പൊ ചേച്ചി ഒന്നും മിണ്ടിയില്ല കുറച്ചു കഴിഞ്ഞു പറഞ്ഞു ‘ഓ നിനക്ക് നാളത്തേക്കും മറ്റന്നാളത്തേക്കും ആയല്ലോ’. വര്‍ഷങ്ങള്‍ക്ക് ശേഷം തച്ചടി പ്രഭാകരന്റെ മകന്‍ ബിജു പ്രഭാകരന്‍ കലക്ടര്‍ ആയി ഇപ്പൊ വലിയ പോസ്റ്റില്‍ ഇരിക്കുകയാണ്. ഞാന്‍ ഇത് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ അദ്ദേഹം ഒരുപാടു ചിരിച്ചു. സുകുമാരി ചേച്ചി നമ്മെ വിട്ടുപോയെങ്കിലും ചേച്ചിയുടെ തമാശയും സാമീപ്യവും സേവനമനസ്ഥിതിയും മലയാളികള്‍ ഒരിക്കലും മറക്കില്ല.

സുകുമാരി ചേച്ചിയുടെ വേര്‍പാട് സിനിമയ്ക്ക് വലിയൊരു നഷ്ടമാണ്. അത്തരം പ്രതിഭകള്‍ ഇനി സിനിമയില്‍ ഉണ്ടാകുമോ എന്ന് പോലും സംശയമാണ്. ഷൂട്ടിങ് സെറ്റില്‍ എന്നും വൈകിയെ സുകുമാരി ചേച്ചി എത്താറുള്ളൂ. അതിന് കാരണം ചേച്ചി നല്ല ഭക്തയായിരുന്നു. സെറ്റിലേക്ക് വരും വഴിയുള്ള ക്ഷേത്രങ്ങളില്‍ എല്ലാം കയറി പ്രാര്‍ത്ഥനകളും വഴിപാടും കഴിപ്പിച്ചിട്ടേ വരൂ. സ്വന്തം കാര്യത്തിന് വേണ്ടിയല്ല, എല്ലാവര്‍ക്കും വേണ്ടിയാണ് സുകുമാരി ചേച്ചിയുടെ പ്രാര്‍ത്ഥനകള്‍. സെറ്റില്‍ വന്ന് കഴിഞ്ഞാല്‍ വഴിപാടിന്റെ പ്രസാദം എല്ലാവര്‍ക്കും നല്‍കുകയും ചെയ്യും സുകുമാരി ചേച്ചി. അതിനാല്‍ തന്നെ ചേച്ചി പൂജാ മുറിയില്‍ നിന്ന് പൊള്ളലേറ്റ് മരിക്കുക എന്നത് വിശ്വസനീയമായിരുന്നില്ല. ഒരുപാട് നാള്‍ ജീവിച്ചിരിക്കേണ്ട വ്യക്തിയായിരുന്നു. അങ്ങനെയൊരു മരണമായിരുന്നില്ല ചേച്ചിക്ക് സംഭവിക്കേണ്ടിയിരുന്നത്’ മുകേഷ് പറഞ്ഞു.

 

സിനിമയിൽ നിന്നും നീണ്ട ഇടവേളയെടുത്ത് കുടുംബത്തോടൊപ്പം സമം ചെലവഴിച്ച നവ്യ നായർ ഇപ്പോഴിതാ വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീയിലൂടെ തിരിച്ചു വന്നിരിക്കുകയാണ്. സിനിമയിൽ നിന്നും ഇടവേളയെടുത്ത് പോയ നവ്യയെ അല്ല തിരിച്ചു വരവിൽ കാണാനാവുക. ബോൾഡായ തീരുമാനങ്ങളും നിലപാടുകളും വ്യക്തമാക്കി നവ്യ ഇപ്പോഴിതാ വാർത്തകളിൽ നിറയുകയാണ്.

സമീപ കാലത്ത് ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടിയെ ആക്രമിച്ച കേസും ഡബ്ല്യുസിസിയും ദിലീപും കാവ്യയുമായുള്ള ബന്ധവും ഉൾപ്പടെയുള്ള വിഷയങ്ങളിലെല്ലാം നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നവ്യ.

ദിലീപിനെ കുറിച്ചുള്ള ചോദ്യങ്ങൾ തനിക്ക് ബുദ്ധിിമുട്ടുണ്ടാക്കുമെന്ന് ഇന്റർവ്യൂവിൽ നടി വ്യക്തമാക്കുന്നു.

ദിലീപിനെക്കുറിച്ചുള്ള ചോദ്യങ്ങൾ സങ്കോചമുണ്ടാക്കുമോ എന്നായിരുന്നു അവതാരകൻ ചോദിച്ചത്. ഇതിന് ‘ആ ഉണ്ട്. ഇത്തരം ചോദ്യങ്ങൾ ബുദ്ധിമുട്ടാണെന്ന്’ ആയിരുന്നു നവ്യ നൽകിയ മറുപടി. അതേസമയം കാവ്യ മാധവനും താനും വ്യക്തിപരമായി സുഹൃത്തുക്കളല്ലെന്നും നവ്യ നായർ പറയുന്നുണ്ട്.

‘നേരത്തെ ഞാൻ പറഞ്ഞിരുന്നു, ശരിയുടെ പക്ഷെ തെറ്റിന്റെ പക്ഷം എന്നത് റിലേറ്റീവായി പോകുന്നുണ്ട്. ഈ വിഷയം തന്നെ കോടതിയിൽ ഇരിക്കുന്നൊരു വിഷയമാകുമ്പോൾ അതേക്കുറിച്ച് ആധികാരികമായി പറഞ്ഞ് അത് വഷളാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പിന്നെ എന്റെ സഹപ്രവർത്തക അനുഭവിച്ച ബുദ്ധിമുട്ട് വലിയ ബുദ്ധിമുട്ടാണ്. അവളുടെ കൂടെ എന്നതിൽ എന്നും മാറ്റമില്ല’- നവ്യ പറയുന്നു.

ഡബ്ല്യുസിസിയെക്കുറിച്ച് നവ്യ പോസിറ്റീവായാണ് പ്രതികരിച്ചത്. ‘ഞാൻ ബോംബെയിലായിരുന്നു. അതിനാൽ മീറ്റിംഗുകളിലൊന്നിലും പങ്കെടുക്കാൻ സാധിച്ചിട്ടില്ല. ഡബ്ല്യുസിസി കൊണ്ടുവന്ന ഒരുപാട് കാര്യങ്ങളുണ്ട്. സ്ത്രീകൾക്ക് വേണ്ടി സംസാരിക്കാനുള്ള ഒരിടം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഹേമ കമ്മീഷൻ റിപ്പോർ്ട്ട് ഇപ്പോൾ ചർച്ചയാകാൻ കാരണം ഡബ്ല്യുസിസി അതേക്കുറിച്ച് സംസാരിച്ചതിനാലാണ്. അതിന് മുമ്പ് തന്നെ റിപ്പോർട്ട് പുറത്ത് വരേണ്ടതായിരുന്നുവെന്നാണ് ഞാനും കരുതുന്നതെന്നും നവ്യ പറഞ്ഞു.

കുറേക്കാലമായി ഞാൻ വീട്ടമ്മയാണ്. ഇങ്ങനെയുള്ള കാര്യങ്ങളിൽ പങ്കെടുക്കാൻ സാധിച്ചിട്ടില്ല. എല്ലാവരുമിരിക്കുന്നൊരു വേദിയിൽ സ്ത്രീകൾ നേരിടുന്നൊരു പ്രശ്നത്തെക്കുറിച്ച് ഒരു വിമുഖത വരും. ഇന്നെയാൾ ഇങ്ങനെ ചെയ്തുവെന്ന് പറയാൻ ബുദ്ധിമുട്ടുണ്ടാകും. പറയുന്നുവരുണ്ടാകും. അത് നല്ലതാണ്. പക്ഷെ എന്നെ കൊണ്ട് അത് പറ്റണമെന്നില്ല. ഒരാൾ മോശമായി പെരുമാറിയിൽ അത് എങ്ങനെ പുറത്ത് പറയുമെന്ന് സങ്കോചമുള്ള സ്ത്രീകളിൽ പെടുന്ന ആളാണ് ഞാൻ. അത് നല്ലതാണെന്നല്ല പറയുന്നത്. നമ്മൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പറയാൻ സാധിക്കണം. ആ സ്റ്റിഗ്മ മാറണം. പക്ഷെ പെട്ടെന്ന് എനിക്കത് ചെയ്യാൻ സാധിക്കില്ലെന്നും നവ്യ പറയുന്നു.

RECENT POSTS
Copyright © . All rights reserved