ഷെറിൻ പി യോഹന്നാൻ
ഒരു സർക്കാർ മെഡിക്കൽ കോളേജിൽ രോഗികൾക്കൊപ്പം കൂട്ടിരിപ്പുകാരായി എത്തുന്നവരിലൂടെ പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും കഥ പറയുകയാണ് ‘മധുരം’. ഭാര്യയ്ക്ക് ഒപ്പം ബൈ-സ്റ്റാൻഡറായി എത്തിയതാണ് സാബുവും രവിയും. അമ്മയുടെ ശസ്ത്രക്രിയക്ക് കൂട്ടുവന്ന ആളാണ് കെവിൻ. എന്നാൽ ഇവർ മാത്രമല്ല പ്രധാന കഥാപാത്രങ്ങൾ – ഭക്ഷണവും പ്രേക്ഷകന്റെ മനസ്സ് കീഴടക്കുന്നു.
അഹമ്മദ് കബീറിന്റെ രണ്ടാമത്തെ ചിത്രം മനോഹരമാണ്. വളരെ ലളിതമായ കഥയെ കൃത്രിമത്വമില്ലാതെ, അതിഭാവുകത്വമില്ലാതെ സ്ക്രീനിലെത്തിക്കുന്നതിൽ അദ്ദേഹം വിജയിച്ചിട്ടുണ്ട്. മലയാളത്തിൽ നല്ല മാർക്കറ്റ് ഉള്ള തട്ടിക്കൂട്ടു ഫീൽ ഗുഡ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ‘മധുരം’. കഥാപാത്രങ്ങൾ പ്രേക്ഷകനുമായി വൈകാരിക ബന്ധം സ്ഥാപിച്ചെടുക്കുന്നതോടെ ‘മധുരം’ സുന്ദരമാകുന്നു.
ജോജുവിന്റെ കരിയറിലെ മികച്ച വേഷങ്ങളിൽ ഒന്നാണ് സാബു. തന്റെ പങ്കാളിയെ ഒരിക്കലും വിട്ടുപിരിയാൻ ആഗ്രഹിക്കാത്ത സാബുവിനെ വളരെ സുന്ദരമായാണ് ജോജു അവതരിപ്പിച്ചത്. ജോജുവിന്റെ മുഖഭാവവും വോയിസ് മോഡുലേഷനും ശ്രദ്ധിച്ചാൽ അത് മനസ്സിലാകും. പ്രകടനങ്ങളിൽ ഇന്ദ്രൻസും ജാഫർ ഇടുക്കിയും അർജുൻ അശോകനും ശ്രുതിയും മികച്ചു നിൽക്കുന്നു. ഹൃദയസ്പർശിയായ ഗാനങ്ങളും ചിത്രത്തിലുടനീളം നിറഞ്ഞു നിൽക്കുന്നു.
സാബുവിന്റെയും ചിത്രയുടെയും പ്രണയം സുന്ദരമായി സ്‌ക്രീനിൽ എത്തിയിട്ടുണ്ട്. ഭക്ഷണത്തിലൂടെ ഉടലെടുക്കുന്ന പ്രണയം പ്രേക്ഷകന്റെയും മനസ്സ് നിറയ്ക്കും. രണ്ടാം പകുതിയിലാണ് ഇത് തീവ്രമാകുന്നത്. എന്നാൽ, ചിത്രം പിറകോട്ടു വലിയുന്നത് കെവിൻ – ചെറി ദമ്പതികളുടെ കഥ പറയുന്നിടത്താണ്. ചില സാമൂഹിക നിർമിതികളിൽ നിന്ന് മാറി ചിന്തിക്കാൻ സംവിധായകൻ തയ്യാറാകാത്തത് ഇവിടെ പ്രധാന പോരായ്മയായി മാറുന്നു.
Last Word – പുതുമയില്ലെങ്കിലും ലളിതമായ കഥാഖ്യാനത്തിലൂടെ പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന ചിത്രമാണ് ‘മധുരം’. മികച്ച പ്രകടനങ്ങളും മനസ്സിനോടിണങ്ങി നിൽക്കുന്ന കഥാപാത്ര സൃഷ്ടിയും ചിത്രത്തെ സുന്ദരമാക്കുന്നു. ഭക്ഷണത്തെയും പ്രണയത്തെയും മനോഹരമായി ആവിഷ്കരിക്കുന്ന ചിത്രം.
സോണി ലിവിൽ നിന്ന് കടമെടുത്ത ഒരു വാചകം കൂടി കുറിയ്ക്കുന്നു;
“Love is sweet when its new, its sweeter when its true”
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പുതിയ വെളിപ്പെടുത്തല്‍ പുറത്ത് വരുമ്പോൾ കേസിൽ വീണ്ടും വഴിത്തിരിവുണ്ടാകുകയാണ്. സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടന്‍ ദിലീപിനെതിരെ നടത്തിയ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുകയാണ്. സംഭവം നടന്നിട്ട് നാല് വർഷം പിന്നിടുകയാണ്. കേസിൽ ഇനി എന്ത് സംഭവിക്കുമെന്ന ആകാംഷയിലായിരുന്നു സിനിമ ലോകം.എല്ലാം തീർന്നെന്ന് കരുതിയിടത്തു നിന്നാണ് സംവിധായകനായ ബാലചന്ദ്രകുമാറിന്റെ കടന്നു വരവ്. എന്നാൽ ബാലന്ദ്ര ദിലീപിന്റെ സുഹൃത്തല്ല എന്നാണ് സംവിധായകന്‍ എംഎ നിഷാദ് ഇപ്പോൾ പറയുന്നത്. ബാലചന്ദ്രകുമാര്‍ ഇപ്പോള്‍ ഇത്തരം വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ സംശയമുണ്ടെന്നും നാല് വര്‍ഷം മുമ്പ് നടന്നു എന്ന് പറയുന്ന കാര്യങ്ങളാണ് അദ്ദേഹം പുറത്തുവിട്ടിരിക്കുന്നത്. ഇത്രയും നാള്‍ എന്തുകൊണ്ട് ബാലു ഇക്കാര്യം പുറത്തുപറഞ്ഞില്ല എന്നത് പ്രധാന ചോദ്യമാണ്.
ബാല ചന്ദ്ര കുമാര്‍ പറയുന്നത് പൂര്‍ണമായും ഞാന്‍ വിശ്വസിക്കുന്നില്ലെന്നും നിഷാദ് പറഞ്ഞു. ഭയമുള്ളതുകൊണ്ടാണ് വിവരങ്ങള്‍ പുറത്തുവിടാതിരുന്നതെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ മറുപടി. ദിലീപുമായി തനിക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നു. താന്‍ ദിലീപിന് ഈ വര്‍ഷം ഏപ്രില്‍ 9ന് ഒരു സന്ദേശം അയച്ചുവെന്നും അല്‍പ്പം ഭീഷണിപ്പെടുത്തിയുള്ള സന്ദേശത്തില്‍ തനിക്കെതിരെ ദിലീപ് എന്തുകൊണ്ട് പരാതിപ്പെട്ടില്ലെന്നും ബാലചന്ദ്ര ചോദിച്ചു.
എന്തായിരുന്നു നിങ്ങള്‍ അയച്ച സന്ദേശമെന്ന് അവതാരകന്‍ നികേഷ് കുമാര്‍ ആരാഞ്ഞു. ഈ വേളയില്‍ ബാലചന്ദ്ര വിശദീകരിച്ചു. താന്‍ ദിലീപിന് അയച്ച സന്ദേശം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ട് ദിലീപ് എനിക്കെതിരെ പരാതിപ്പെട്ടില്ല. ഒരുപക്ഷേ ദിലീപ് തനിക്കെതിരെ അന്ന് പരാതി നല്‍കിയിരുന്നെങ്കില്‍ ആ പരാതിയാകുമായിരുന്നു എല്ലാ കാര്യങ്ങളുടെയും തുടക്കമെന്ന് ബാലചന്ദ്ര പറഞ്ഞു.
ഇത്തരം കാര്യങ്ങളെല്ലാം ഇതുവരെ തുറന്നുപറയാതിരുന്നത് ഭയം കൊണ്ടാണെന്നും ബാലചന്ദ്ര പറയുന്നു. ബാലചന്ദ്ര കുമാറിനെ ദിലീപ് ഭയപ്പെടുന്നുണ്ടോ. പിന്നെ എന്തുകൊണ്ട് എനിക്കെതിരെ ദിലീപ് പരാതിപ്പെട്ടില്ല. ഒരു മാസം മുമ്പ് വീട്ടില്‍ ചെറുപ്പക്കാരന്‍ അതിക്രമിച്ച് കടന്ന സംഭവത്തില്‍ പരാതിപ്പെട്ട വ്യക്തിയാണ് ദിലീപ്. ഞാന്‍ സന്ദേശം അയച്ചിട്ടും എനിക്കെതിരെ പരാതിപ്പെട്ടില്ല. അതില്‍ നിന്ന് കാര്യങ്ങള്‍ മനസിലാക്കാവുന്നതാണെന്നും ബാലചന്ദ്ര കുമാര്‍ പറയുന്നു. ഞാന്‍ മെസേജ് അയച്ച ദിവസം രാത്രി വണ്ടിയെടുത്ത് ദിലീപ് തിരുവനന്തപുരത്ത് വന്നു.
എന്നെ കാണാന്‍ പരമാവധി ശ്രമിച്ചു. വാട്‌സ്ആപ്പ് കോളുകളും വോയിസ് കോളുകളും ചെയ്തു. ബാലു ഐആം വൈറ്റിങ് എന്ന് അറിയിച്ചു. എനിക്ക് നിങ്ങളുമായി സംസാരിക്കണമെന്ന് പറഞ്ഞു. ഇതിന്റെ എല്ലാ തെളിവുകളും മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ടെന്നും ബാലചന്ദ്ര പറയുന്നു.
ഹോട്ടലിലെത്തിയ ദിലീപ് എന്നെ കാണണം എന്ന് അറിയിച്ചപ്പോള്‍ ഞാന്‍ വീട്ടിലേക്ക് ക്ഷണിച്ചു. എന്റെ ഫോണ്‍ ഹാക്ക് ചെയ്യുന്നുണ്ട്. നിങ്ങളുമായി നേരിട്ട് സംസാരിക്കണം. വന്നോളൂ എന്നെല്ലാം ദിലീപ് പറഞുവെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു. എന്താണ് ദിലീപിന് അയച്ച സന്ദേശത്തിലുള്ളതെന്ന് പിന്നീട് ബലചന്ദ്ര കുമാര്‍ വെളിപ്പെടുത്തുകയും ചെയ്തു.
സിനിമ വേണ്ട എന്ന് ഞാന്‍ മാനസികമായി തീരുമാനിച്ചിരുന്നു. ദിലീപിന് ഇക്കാര്യം വിശദീകരിച്ച് കത്തയക്കുകയും ചെയ്തു. എനിക്ക് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ട്. നിങ്ങള്‍ എന്റെ വീട്ടിലേക്ക് വരണം. നിങ്ങള്‍ക്ക് വരാന്‍ സാധിക്കില്ലെങ്കില്‍ സഹോദരനെയോ സഹോദരീ ഭര്‍ത്താവിനെയോ അയക്കണം. എന്റെ കൈയ്യിലുള്ള തെളിവുകള്‍ കാണിക്കാനാണ് വരണമെന്ന് ആവശ്യപ്പെടുന്നത്.
നിങ്ങള്‍ വന്നില്ലെങ്കില്‍ ജാമ്യം റദ്ദാക്കാന്‍ സാധ്യതയുണ്ട് എന്നായിരുന്നു ആ സന്ദേശമെന്നും ബാലചന്ദ്ര കുമാര്‍ ചാനല്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തി. സന്ദേശം അയച്ച പിന്നാലെ ദിലീപ് തുടര്‍ച്ചയായി വിളിച്ചു. അതിന്റെ തെളിവെല്ലാം എന്റെ ഫോണിലുണ്ട്. ദിലീപിന്റെ അടുക്കളയിലെ സിങ്ക് എവിടെയാണുള്ളതെന്ന് വരെ ഞാന്‍ വരച്ചുകാണിച്ച് തരാം. ദിലീപുമായി സൗഹൃദമില്ലെങ്കില്‍ അടുക്കളയില്‍ കയറാന്‍ സാധിക്കുമോ എന്നും ബാലചന്ദ്ര കുമാര്‍ ചര്‍ച്ചയില്‍ ചോദിക്കുന്നു. നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ അന്തിമഘട്ടത്തിലെത്തിയിരിക്കെയാണ് ബാലചന്ദ്രയുടെ വെളിപ്പെടുത്തല്‍ എന്നതും ശ്രദ്ധേയമാണ്.
അപ്പച്ചന്റെ മരണം ഏല്‍പ്പിച്ച ആഘാതത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടി ബീന ആന്റണി. അപ്പച്ചന്റെ മരണം അറിഞ്ഞതിന്റെ ഷോക്കില്‍ കുഞ്ഞിനെ നഷ്ടമായി എന്നാണ് ബീന ആന്റണി ഒരു അഭിമുഖത്തില്‍ പറയുന്നത്. അപ്പച്ചന്‍ ജയില്‍ശിക്ഷ അനുഭവിച്ചിരുന്നതിനെ കുറിച്ചും ബീന വെളിപ്പെടുത്തി.
അപ്പച്ചന്‍ ജാതിമത ഭേദമില്ലാതെ എല്ലാവരെയും സ്‌നേഹിച്ച വ്യക്തി ആയിരുന്നു. കെട്ടുനിറച്ചു ശബരിമല സന്ദര്‍ശനം മൂന്നു തവണ നടത്തിയിട്ടുള്ള അപ്പച്ചന് പള്ളിക്കാരുടെ ശത്രുത വാങ്ങേണ്ടി വന്നിരുന്നു. മക്കളുടെ കല്യാണം നടത്തി തരില്ലെന്ന് പള്ളിക്കാര് പറഞ്ഞു.
അതിന്റെ ആവശ്യമില്ലെന്നും അവര്‍ക്ക് ഇഷ്ടമുള്ളവര്‍ വിവാഹം കഴിച്ചോട്ടെ എന്ന് പറയുകയും ചെയ്തു. അപ്പച്ചന്റെ തന്റേടം കണ്ടിട്ട് അപ്പച്ചനെ പ്രണയിച്ചു വിവാഹം ചെയ്യുകയായിരുന്നു തന്റെ അമ്മയെന്നും ബീന. അമ്മയുടെ സഹോദരന്‍ അന്യമതത്തില്‍ നിന്നും പെണ്ണ് കെട്ടിയപ്പോള്‍ കൂടെ നിന്നതും സംരക്ഷിച്ചതും അപ്പച്ചന്‍ ആയിരുന്നു.
തന്റെ വിവാഹത്തിനും മുന്‍കൈ എടുത്തത് അപ്പച്ചന്‍ ആയിരുന്നു. തന്റെ അപ്പച്ചന്‍ ആണെന്നറിയാതെ തന്നെ കുറിച്ച് പറഞ്ഞ അപവാദത്തിന്റെ പേരില്‍ ഒരാളെ കുത്തിയിട്ടുണ്ട്. അതിന്റെ പേരില്‍ അപ്പച്ചന്‍ ജയില്‍ശിക്ഷ വരെ അനുഭവിച്ചിട്ടുണ്ട്.
പ്രശ്‌നങ്ങള്‍ പലതുണ്ടായപ്പോഴും അദ്ദേഹം തന്റെ ഒപ്പം തന്നെ നിന്നിരുന്നു. 2004ല്‍ ഒരു അപകടത്തില്‍ പെട്ടാണ് അപ്പച്ചന്‍ മരിക്കുന്നത്. അപ്പോള്‍ താന്‍ ഗര്‍ഭിണി ആയിരുന്നു. ആ ഷോക്കില്‍ തനിക്ക് കുഞ്ഞിനെ നഷ്ടമായെന്നും ബീന പറഞ്ഞു.
ഷെറിൻ പി യോഹന്നാൻ
കോളേജ് പഠനകാലത്ത് മതം വിഷമാണെന്ന് പറഞ്ഞു നടന്ന ദസ്തക്കീർ ഒരപകടത്തെ തുടർന്ന് കടുത്ത വിശ്വാസിയായി മാറുന്നു. പിതാവിന്റെ സൂപ്പർമാർക്കറ്റ് ഏറ്റെടുത്തു നടത്തി യുഎഇയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ് അദ്ദേഹമിപ്പോൾ. ദസ്തക്കീറിന്റെ മുൻകോപം കാരണം ഭാര്യ സുലു സ്വന്തം വീട്ടിലേക്ക് പോയി. മൂന്നു മക്കളും ഡ്രൈവർ ചന്ദ്രനുമാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ആശ്രയം. ഭാര്യ വീട് വിട്ടിറങ്ങിയതോടെ ദസ്തക്കീറിന്റെ ജീവിതത്തിൽ പല പ്രശ്നങ്ങൾ ഉടലെടുത്തു.
അറബിക്കഥ, ഡയമണ്ട് നെക്ക്‌ലേസ്, വിക്രമാദിത്യന്‍ എന്നീ സിനിമകള്‍ക്ക് ശേഷം ലാല്‍ ജോസും ഇക്ബാല്‍ കുറ്റിപ്പുറവും ഒന്നിച്ച ചിത്രമാണ് ‘മ്യാവൂ’. ദസ്തക്കീറിന്റെ കുടുംബത്തിൽ നിന്നുകൊണ്ട് നിരവധി വിഷയങ്ങൾ സംസാരിക്കാൻ ശ്രമിച്ച് പാളിപ്പോയ ചിത്രമാണിത്. യുഎഇ മലയാളിയുടെ ജീവിതം, സാമ്പത്തിക പ്രശ്നങ്ങൾ, അമ്മയെ പിരിഞ്ഞു കഴിയേണ്ടി വരുന്ന മക്കളുടെ അവസ്ഥ, മതവിശ്വാസം, ഗൾഫ് രാജ്യങ്ങളിൽ അനധികൃതമായി കഴിയുന്നവർ നേരിടുന്ന പ്രശ്നങ്ങൾ തുടങ്ങിയവ അവതരിപ്പിക്കാൻ ചിത്രം ശ്രമിച്ചിട്ടുണ്ട്. എന്നാൽ വ്യക്തമല്ലാത്ത കഥാസന്ദർഭങ്ങളാണ് ഏറെയും.
നായകന്റെ കുടുംബജീവിതമാണ് ആദ്യ പകുതിയിൽ നിറഞ്ഞു നിൽക്കുന്നത്. വീട്ടുജോലിക്കാരിയായി ജമീല എത്തുന്നതോടെ കഥയിൽ കാര്യമായ പുരോഗതി ഉണ്ടാവുന്നു. എന്നാൽ ആ സബ്പ്ലോട്ട് മികച്ചതാക്കാൻ തിരക്കഥാകൃത്തിന് കഴിഞ്ഞിട്ടില്ല. ക്ലൈമാക്സിൽ മിക്ക കഥാപാത്രങ്ങളും അപ്രസക്തമാകുന്ന കാഴ്ചയാണ്; എങ്ങനെയെങ്കിലും സിനിമ തീർക്കണമെന്നുള്ളതുപോലെ…
വലിയ സന്ദേശം നൽകാനെന്നോണം കഥയിൽ ഉൾപ്പെടുത്തിയ പൂച്ചയുടെ സാന്നിധ്യം ചിത്രത്തിന്റെ നീളം കൂട്ടുക മാത്രമാണ് ചെയ്യുന്നത്. പ്രകടനങ്ങളിൽ ദസ്തക്കീറിന്റെ മക്കളായി അഭിനയിച്ചവരും ഹരിശ്രീ യൂസഫും നന്നായിരുന്നു. പതിവ് സംസാര ശൈലിയും പ്രകടനവുമാണ് സൗബിനിൽ നിന്ന് ലഭിക്കുക. മംമ്തയുടെ കഥാപാത്രം രണ്ടാം പകുതിയിൽ മിസ്സിംഗ് ആണ്. താല്പര്യമുണർത്തുന്ന പശ്ചാത്തലസംഗീതവും ചിത്രത്തിൽ ഇല്ല. ആദ്യപകുതിയിൽ ഇടയ്ക്കിടെ എത്തുന്ന തമാശകളാണ് ആകെയുള്ള ആശ്വാസം.
മുൻകോപക്കാരനായ, സ്ത്രീവിരുദ്ധ പെരുമാറ്റമുള്ള ദസ്തക്കീറിൽ നിന്ന് ഒരു ബ്രേക്ക് എടുക്കാനാണ് സുലേഖ തന്റെ വീട്ടിലേക്ക് പോകുന്നത്. എന്നാൽ ക്ലൈമാക്സിൽ സുലേഖയുടെ വെളിപ്പെടുത്തൽ കേൾക്കുമ്പോൾ ‘അയ്യേ!’ എന്ന് പറയാൻ തോന്നും. സുലേഖയുടെ കഥാപാത്ര സൃഷ്ടി അവിടെ തകരുന്നു. മക്കളെ പ്രസവിച്ച് അവരുടെ കാര്യങ്ങൾ നോക്കുന്നതും ഭക്ഷണം ഉണ്ടാക്കുന്നതുമാണ് സ്ത്രീയുടെ പ്രധാന ജോലിയെന്ന് ലാൽ ജോസ് പറയാതെ പറയുന്നു.
Last Word – ബലമില്ലാത്ത തിരക്കഥയിൽ പുതിയതൊന്നും ഓഫർ ചെയ്യാത്ത ലാൽ ജോസ് ചിത്രം. ദസ്തക്കീറിന്റെ ജീവിതത്തിലൂടെ പറയുന്ന പല വിഷയങ്ങൾക്കും പ്രാധാന്യം നഷ്ടപ്പെടുന്നുണ്ട്. നായകന്റെ തിരിച്ചറിവുകളും പ്രേക്ഷകനെ സ്വാധീനിക്കുന്നില്ല. അതുകൊണ്ട് തന്നെ ‘മ്യാവൂ’ തിയേറ്റർ വാച്ച് അർഹിക്കുന്നില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വാഷിങ്ടൺ : കോവിഡിന് ശേഷം ആദ്യമായ് ഒരു ബില്യണ്‍ ഡോളര്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടുന്ന ചിത്രമായി ‘സ്‌പൈഡർമാൻ : നോ വേ ഹോം’. 2019ല്‍ റിലീസായ സ്റ്റാര്‍ വാര്‍സ് ദി റെയ്‌സ് ഓഫ് സ്‌കൈവോക്കറാണ് ഇതിനു മുമ്പ് ഒരു ബില്യണ്‍ ഡോളര്‍ നേടിയ ചിത്രം. 2021-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡും നോ വേ ഹോമിന് സ്വന്തം. ചൈനയില്‍ റിലീസ് ചെയ്യാതെയാണ് ഈ നേട്ടം എന്നതും ശ്രദ്ധേയമാണ്. ചൈനീസ് നിർമ്മിത കൊറിയൻ യുദ്ധ ഇതിഹാസ ചിത്രമായ ദി ബാറ്റില്‍ ഓഫ് ലേക്ക് ചാങ്ജിന്‍ (905 മില്യണ്‍), ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ (774 മില്യണ്‍ ഡോളര്‍)എന്നിവയാണ് കളക്ഷനില്‍ സ്‌പൈഡര്‍മാന് പിന്നില്‍.
മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിൽ നിന്നുള്ള ഈ ചിത്രം അമേരിക്കയില്‍ നിന്ന് മാത്രം 405.5 മില്യണ്‍ ഡോളറാണ് നേടിയത്. അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാറിനും എന്‍ഡ് ഗെയിമിനും ശേഷം ഏറ്റവും വേഗത്തില്‍ ഒരു ബില്യണ്‍ ഡോളര്‍ കളക്ഷന്‍ നേടുന്ന ചിത്രവും സ്‌പൈഡര്‍മാന്‍ നോ വേ ഹോമാണ്.
ടോം ഹോളണ്ട് നായകനായി എത്തിയ മൂന്നാമത്തെ സ്‌പൈഡര്‍മാന്‍ സോളോ സിനിമയാണ് നോ വേ ഹോം. മാര്‍വെലിന്റെ ആദ്യ രണ്ട് സ്‌പൈഡര്‍മാന്‍ സീരീസുകളും ഒരുക്കിയ ജോണ്‍ വാട്ട്‌സണ്‍ തന്നെയാണ് നോ വേ ഹോമും സംവിധാനം ചെയ്തത്.
2019ൽ പുറത്തിറങ്ങിയ ‘സ്പൈഡർ മാൻ: ഫാർ ഫ്രം ഹോം’ ബോക്‌സ് ഓഫീസിൽ 1 ബില്യൺ ഡോളർ നേടിയ ആദ്യത്തെ സ്‌പൈഡർമാൻ ചിത്രമാണ്. ഫ്രാഞ്ചൈസിയിൽ നിലവിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമയാണ് ഫാർ ഫ്രം ഹോം. ആഗോളതലത്തിൽ 1.132 ബില്യൺ ഡോളറാണ് ചിത്രം വാരിക്കൂട്ടിയത്. കോവിഡ് ആശങ്കകൾക്കിടയിൽ റിലീസ് ചെയ്തെങ്കിലും അതിവേഗം ഒരു ബില്യൺ ഡോളർ നേടിയ ‘നോ വേ ഹോം’, ഫ്രാഞ്ചൈസിയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
കൊച്ചിയിൽ പ്രമുഖ നടിയെ ആക്രമിച്ച് വീഡിയോ പകർത്തിയ കേസിൽ നിർണായക വെളിപ്പെടുത്തലുകൾ ആണ് സിനിമ സംവിധായകൻ ബാലചന്ദ്ര കുമാർ കഴിഞ്ഞ ദിവസം നടത്തിയത്. നടിയെ പ്രതികൾ ആക്രമിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ദിലീപിനെ ഒരു വിഐപി വീട്ടിൽ എത്തിച്ച് നൽകി എന്നാണ് ബാലചന്ദ്ര കുമാർ പറഞ്ഞത്. ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബാലചന്ദ്രൻ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. ജയിലിൽ കിടക്കുന്നതിനാൽ ആണ് പൾസർ സുനി ജീവനോട് ഇരിക്കുന്നതെന്നാണ് ബാലചന്ദ്രൻ അഭിമുഖത്തിൽ പറയുന്നു.
ദിലീപിന്റെ അടുത്ത സുഹൃത്തായിരുന്നു ബാലചന്ദ്ര കുമാർ. ഒക്ടോബർ 3ന് ആണ് ദിലീപ് ജാമ്യത്തിൽ ഇറങ്ങിയത്. നവംബർ 15 ആ വീഡിയോ ദിലീപിന്റെ പക്കൽ എത്തി. ദിലീപ് ജാമ്യത്തിലിറങ്ങി 40 ദിവസത്തിനുള്ളിൽ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിൽ ഒരു vip എത്തിച്ചു. ദിലീപും ദിലീപിന്റെ സഹോദരൻ അനൂപും സഹോദരിയുടെ ഭർത്താവ് സുരാജ് എന്നിവർ ഉളപ്പടെ ഉള്ളവർ കാണുന്നതിന് താൻ സാക്ഷിയായി. പോലീസിന്റെ കൈവശം ഉണ്ടായിരുന്ന ദൃശ്യങ്ങളുടെ പകർപ്പായിരുന്നു ഇത്. ഏതാണ്ട് ഏഴിലേറെ ക്ലിപ്പുകൾ അടങ്ങുന്നതാണ് ഈ ദൃശ്യങ്ങൾ. എന്നോടും കാണുന്നുണ്ടോ എന്ന് ദിലീപ് ചോദിച്ചു എന്താണ് എന്ന് ചോദിച്ചപ്പോൾ സുനിയുടെ ക്രൂര കൃത്യങ്ങൾ എന്നാണ് ദിലീപ് മറുപടി പറഞ്ഞത്.
നടിയുടെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ആണെന്ന് മനസിലായതോടെ ഞാൻ കാണാതെ മാറിയിരുന്നു. അവരുടെ സംസാരം നിരീക്ഷിച്ചു. ദൃശ്യങ്ങളെക്കുറിച്ച് സംസാരിച്ചതായി കേട്ടു എന്നും ബാലചന്ദ്ര കുമാർ പറയുന്നു. പൾസർ സുനി ജാമ്യത്തിൽഇറങ്ങിയാൽ ജീവന് ഭീഷണി ഉണ്ടെന്ന് ഉറപ്പാണ്. പൾസർ സുനി ജയിലിൽ കിടക്കുന്നതിനാൽ ആണ് ജീവനോടെ ഇരിക്കുന്നത് എന്നാണ് താൻ കരുതുന്നത്. ഇപ്പോൾ ഇതെല്ലം പറയുവാനുളള കാരണം കൊല്ലുമെന്നുള്ള ഭയമാണ്. ഒരു ഘട്ടം കഴിഞ്ഞപ്പോൾ തോന്നി ഇനി കൊല്ലുന്നെകിൽ കൊള്ളട്ടെ. ലോകത്തോട് പറഞ്ഞേക്കാം എന്ന്.
മുഖ്യമന്ദ്രിയോട് പറഞ്ഞത് ലോകം അറിയാനാണ്. എഡിജിപി സന്ധ്യയുടെ നമ്പരിൽ 15 തവണ വിളിച്ചു പ്രതികരിച്ചില്ല. മുഖ്യമന്ദ്രിക്ക് കൊടുത്തപോലെ ഒരു പരാതി കൊടുക്കുവാനും ഓഡിയോ ക്ലിപ്പുകൾ കൊടുക്കാനും ആയിരുന്നു എഡിജിപിയെ വിളിച്ചത്. അവരായിരുന്നല്ലോ കേസ് അന്യൂശിച്ചത്. പരാതി കൊടുത്തിട്ടും സർക്കാരിന്റെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകുന്നില്ലെങ്കിൽ താൻ ഹൈക്കോടതിയെ സമീപിക്കാൻ ആണ് തീരുമാനം. അവധി കഴിഞ്ഞ ഉടനെ കോടതിയെ നേരിട്ട് സമീപിക്കും എന്ന് ബാലചന്ദ്രൻ പറഞ്ഞു. ഒന്നാം പ്രതിയായ പൾസർ സുനിയും ദിലീപും സുനിയും തമ്മിൽ അടുത്ത ബന്ധം ഉള്ളതായും ബാലചന്ദ്ര കുമാർ ആരോപിക്കുന്നു. ആലുവയിൽ ഉള്ള ദിലീപിന്റെ വീട്ടിൽ വെച്ച് പൾസർ സുനിയെ നേരിൽ കണ്ടതായും പരിചയപ്പെട്ടിരുന്നതായും ബാലചന്ദ്രൻ പറയുന്നു. നടി ആക്രമിക്കപ്പെട്ടപ്പോൾ താൻ ഇക്കാര്യം ദിലീപിനോട് ചോദിച്ചിരുന്നു എന്നും എന്നാൽ തനിക് അറിയില്ലെന്നും ബാലചന്ദ്ര കുമാർ പറഞ്ഞു.
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് തെസ്‌നി ഖാൻ. നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടു. അധികവും കോമഡി വേഷങ്ങളാണ് തെസ്‌നി ഖാൻ കൈകാര്യം ചെയ്തത്. സഹനടിയായി തിളങ്ങി നിൽക്കുകയാണ് താരം. ബിഗ് ബോസ് മലയാള് രണ്ടാം സീസണിൽ മത്സരാർത്ഥിയായിരുന്നു തെസ്‌നി ഖാൻ. ഷോ തുടങ്ങി 27-ാം ദിവസം തെസ്‌നി ഖാൻ പുറത്തായി.
ഞാൻ കലാഭവനിൽ പ്രവർത്തിക്കുന്ന കാലത്ത് ഏറ്റവും സുന്ദരനായി തോന്നിയ വ്യക്തി കലാഭവൻ ഹനീഫ് ആയിരുന്നു. അന്ന് ട്രൂപ്പിൽ വളരെ സുന്ദരനൊക്കെ ആയിട്ടേ ഹനീഫിക്ക വരുകയുള്ളൂ. ലിപ്സ്റ്റിക്ക് ഒക്കെ ഇട്ടിട്ടാണ് വന്നത്. അന്ന് ഇക്ക വരുമ്പോൾ നമ്മൾ പെൺകുട്ടികൾ പറയുമായിരുന്നു അയാളെ കാണാൻ നല്ല ഭംഗി ഉണ്ട് അല്ലെ എന്ന്. ലിപ്സ്റ്റിക് ഒക്കെ ഇട്ടപോലെ ആയിരുന്നു അന്ന് ചുണ്ടുകൾ.
കലാഭവൻ ഹനീഫിനെ അഞ്ച് പെൺകുട്ടികൾ ചേർന്ന് നിരന്തരം വായിനോക്കിയപ്പോൾ താനും ഒപ്പം ചേർന്നിരുന്നുവെന്നും തെസ്നി പറയുന്നുണ്ട്. കലാഭവൻ ഹനീഫിനെ പ്രേമിക്കാൻ തോന്നിയ നിമിഷത്തെ കുറിച്ചും തെസ്നി ഖാൻ പറയുന്നു.
ഞാൻ കലാഭവനിൽ പ്രവർത്തിക്കുന്ന കാലത്ത് ജയറാം അടക്കമുള്ളവരും അവിടെ ഉണ്ടായിരുന്നു. എനിക്ക് പഠിക്കുന്ന സമയത്ത് തന്നെ കലാപരമായ കഴിവുകൾ ഉണ്ടായിരുന്നു. അന്ന് പഠിക്കാൻ അത്ര മുമ്പോട്ട് ആയിരുന്നില്ല ഞാൻ. നാല് വയസ് മുതൽ ഉപ്പയോടൊപ്പം സ്റ്റേജുകളിൽ ഞാനും കയറുമായിരുന്നു. പഠിക്കാൻ മോശമായപ്പോൾ കലാഭവനിൽ ചേർക്കുകയായിരുന്നു. ഡാൻസും അവതരിപ്പിക്കുമായിരുന്നു. ആദ്യത്തെ പ്രതിഫലം 75 രൂപ ആയിരുന്നു. അതിൽ 25 രൂപ ഗാനഭൂഷണം ഫീസ് കൊടുക്കും. അമ്പത് രൂപ വീട്ടിലും കൊടുക്കും. സ്കിറ്റ് ചെയ്തത് റഹ്മാനിക്ക കാരണമാണ്’
1988ൽ ഡെയ്‌സി എന്ന ചിത്രത്തിലൂടെ ആണ് തെസ്നി ഖാൻ അഭിനയരംഗത്ത് എത്തിയത്. പിന്നീട് ചെറുതും വലുതുമായി നൂറുകണക്കിന് സിനിമകളിൽ അഭിനയിച്ചു. ഹാസ്യ കഥാപാത്രങ്ങൾ ചെയ്യുന്നതിൽ നല്ല കയ്യടക്കം തെസ്നിഖാന് ഉണ്ട്. 2020ൽ മോഹൻലാൽ അവതാരകൻ ആയ ബിഗ് ബോസിലും താരം പങ്കെടുത്തിരുന്നു.
ഡെയ്സി, അപരൻ, വൈശാലി, മൂന്നാംപക്കം, ഗോഡ്ഫാദർ, ഞാൻ ഗന്ധർവൻ, എന്നും നന്മകൾ, മിമിക്സ പരേഡ്, മൈ ഡിയർ മുത്തച്ഛൻ, കടൽ, കുസൃതിക്കാറ്റ്, പുള്ളിപുലികളും ആട്ടിൻക്കുട്ടിയും, ആകാശഗംഗ, ഉൾട്ട എന്നിങ്ങനെ ഒട്ടനവധി സിനിമകളിൽ തെസ്നി അഭിനയിച്ചിട്ടുണ്ട്.
അമ്പത്തൊന്നിലും അവിവാഹിതയായി തുടരുന്ന തെസ്നി ഖാൻ കലാഭവനിലേക്ക് എത്തിയതിനെ കുറിച്ചും അവിടെ പ്രവർത്തിച്ചുകൊണ്ടിരുന്നപ്പോൾ സംഭവിച്ച രസകരമായ നിമിഷങ്ങളെ കുറിച്ചും തുറന്ന് പറയുന്ന വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയകളിൽ വൈറലാവുകയാണ്.
മോഹൻലാൽ സംവിധായകനാകുന്ന ഫാന്റസി ചിത്രം ‘ബറോസിൽ’ നിന്നും പൃഥ്വിരാജ് പിന്മാറി. ഡേറ്റ് പ്രശ്നങ്ങൾ മൂലം ചിത്രത്തിൽ നിന്നും മാറുകയായിരുന്നു. സിനിമയുടെ ആദ്യ ഷെഡ്യൂളിൽ പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചില രംഗങ്ങൾ ചിത്രീകരിക്കുകയും ചെയ്തിരുന്നു.
നിലവിൽ ഷാജി കൈലാസ് ചിത്രം ‘കടുവ’യിലാണ് പൃഥ്വി അഭിനയിക്കുന്നത്. അതിനു ശേഷം ബ്ലെസിയുടെ ‘ആടുജീവിത’ത്തിന്റെ അടുത്ത ഷെഡ്യൂളിലേക്ക് പൃഥ്വി കടക്കും. ശാരീരികമായ മാറ്റങ്ങളും അധ്വാനങ്ങളും വേണ്ടി വരുന്ന കഥാപാത്രമായതിനാൽ ആടുജീവിതത്തിനായി സമയം കൂടുതൽമാറ്റിവയ്‌ക്കേണ്ടി വരും. ഇക്കാരണങ്ങളാലാണ് ‘ബറോസിൽ’ നിന്നും താരം പിന്മാറാൻ തീരുമാനിച്ചത്.
കോവിഡ് സാഹചര്യങ്ങളാൽ ‘ബറോസിന്റെ’ ചിത്രീകരണം ഈ വർഷം മധ്യത്തിൽ നിർത്തിവയ്‌ക്കേണ്ടി വന്നിരുന്നു. രണ്ടാം ലോക്ഡൗണിന് മുമ്പാണ് ബറോസിന്റെ ഷൂട്ടിങ് കൊച്ചിയില്‍ ആരംഭിക്കുന്നത്. ഷൂട്ടിങ് തുടങ്ങി ആഴ്ചകള്‍ പിന്നിട്ടപ്പോള്‍തന്നെ ലോകം വീണ്ടും സ്തംഭനാവസ്ഥയിലേയ്ക്ക് പോയി. അതോടെ ചിത്രീകരണവും നിന്നു. സിനിമയുടെ ചിത്രീകരണം ഡിസംബർ 26ന് വീണ്ടും പുനരാരംഭിച്ചു.
ഇതുവരെ ഷൂട്ട് ചെയ്ത ഭാഗങ്ങളിൽ പലതും റി ഷൂട്ട് ചെയ്യേണ്ടി വരുമെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു. പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന കുട്ടി രൂപം മാറിയതടക്കമാണ് കാരണം. നിധി കാക്കുന്ന ഭൂതത്തിന്റെയും ഒരു കൊച്ചു പെണ്‍കുട്ടിയുടെയും ആത്മബന്ധത്തിന്റെ കഥയാണ് ബറോസ് പറയുന്നത്. വിദേശിയായ ഷെയ്‌ല മാക് കഫ്രി എന്ന പെൺകുട്ടിയെയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രമായി ആദ്യം തീരുമാനിച്ചത്. എന്നാൽ ഷൂട്ടിങ് പുനരാരംഭിക്കുമ്പോള്‍ ഷെയ്‌ല, ‘ബറോസ്’ ടീമിനൊപ്പമില്ല.
സിനിമയുടെ കാസ്റ്റിങ് കോൾ നടക്കുമ്പോൾ ചെറിയ കുട്ടിയായിരുന്നു ഷെയ്‌ല മാക് കഫ്രി. ഷൂട്ടിങ് അനശ്ചിതത്വത്തിലായതോടെ കുട്ടിയുടെ പ്രായവും വളർച്ചയും തടസ്സമായി. മുംബൈ സ്വദേശിയായ മായയാണ് ഷെയ്‌ലയ്ക്ക് പകരക്കാരിയായി എത്തുന്നത്. ജന്മംകൊണ്ട് ഇന്ത്യക്കാരിയാണെങ്കിലും മായയുടെ അച്ഛന്‍ ബ്രിട്ടിഷ് പൗരനാണ്.
പ്രതാപ് പോത്തൻ, വിദേശ നടി പാസ് വേഗ എന്നിവർ ചിത്രത്തിന്റെ ഭാഗമാണ്. പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.
മോഹൻലാൽ തന്നെയാണ് നായകകഥാപാത്രമായ ബറോസിന്റെ വേഷം അവതരിപ്പിക്കുന്നത്. മൈഡിയര്‍ കുട്ടിച്ചാത്തന്റെ സൃഷ്ടാവ് ജിജോ പുന്നൂസിന്റെ രചനയിലാണ് ബറോസ് വരുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവൻ, പ്രൊഡക്‌ഷൻ ഡിസൈനർ – സന്തോഷ് രാമൻ, ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.
വിവാഹ മോചന വാര്‍ത്ത സ്ഥിരീകരിച്ച് പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി. ശരിയാവില്ലെന്ന് മനസിലായി തന്നെയാണ് പിരിയുന്നതെന്നും ഒരുമിച്ച് എടുത്ത തീരുമാനമാണെന്നും വൈക്കം വിജയലക്ഷ്മി പറഞ്ഞു. മിമിക്രി കലാകാരനായ അനൂപും വിജയലക്ഷ്മിയും തമ്മിലുള്ള വിവാഹം 2018 ഒക്ടോബര്‍ 22നായിരുന്നു.
ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് വിവാഹ മോചനത്തെ കുറിച്ചും പാട്ട് ജീവിതത്തെ കുറിച്ചും വൈക്കം വിജയലക്ഷ്മി മനസ് തുറന്നത്. താന്‍ തന്നെയാണ് വിവാഹ മോചനത്തിന് മുന്‍ കൈയെടുത്തതെന്നും ഒരുമിച്ചുള്ള ജീവിതം അസഹനീയമായപ്പോഴാണ് ഇങ്ങനൊരു തീരുമാനത്തിലേക്ക് എത്തിയതെന്നും വിജയലക്ഷ്മി വ്യക്തമാക്കി.
വിജയലക്ഷ്മിയുടെ വാക്കുകള്‍;
‘ഭീഷണികളും ദേഷ്യപ്പെട്ടുള്ള സംസാരവുമായിരുന്നു. ആ സംസാരം കേട്ട് എന്റെ മനസിന് എപ്പോഴും വിഷമമായിരുന്നു. പാടാനൊന്നും പറ്റുന്നുണ്ടായിരുന്നില്ല, സംഗീതം തന്നെയാണ് നല്ലത്. ഇങ്ങനെ മനസ് വിഷമിപ്പിക്കുന്ന ആളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് എന്റെ സംഗീതമാണ് എന്ന് മനസിലാക്കി ആ തീരുമാനമെടുക്കുകയായിരുന്നു. ആരും പ്രേരിപ്പിച്ചതല്ല. അച്ഛനും അമ്മയ്ക്കുമൊപ്പം സംഗീതവുമായി മുന്നേറിക്കോളൂ, ഞാനൊരു തടസമാവില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഞങ്ങള്‍ തന്നെ തീരുമാനിച്ചതായതിനാല്‍ എനിക്ക് സങ്കടമില്ല. സംഗീതത്തിലൂടെയാണ് സങ്കടങ്ങള്‍ മറക്കുന്നത്.
ആറാമത്തെ വയസില്‍ ദാസേട്ടന് ഗുരുദക്ഷിണ നല്‍കിയാണ് സംഗീത ജീവിതം ആരംഭിച്ചത്. അദ്ദേഹമാണ് എന്റെ മാനസഗുരു. എം ജയചന്ദ്രന്‍ സാറാണ് ആദ്യം മിമിക്രി ചെയ്യിപ്പിച്ചത്. സാറിനെ അനുകരിക്കുമായിരുന്നു. ഇവിടെ എന്റെയൊരു മാമനുണ്ട് അദ്ദേഹം മിമിക്രി ചെയ്യാറുണ്ട്. മിമിക്രി ചെയ്യുന്നതുമായി ബന്ധപ്പെട്ട് കുറേ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇത്രേം വലിയ ഗായികയല്ലേ… അങ്ങനെ ചെയ്യരുത് എന്നൊക്കെ പറയാറുണ്ട് ചിലര്‍. അങ്ങനെ പറയുന്നവരുടെ മുന്നില്‍ കുറച്ചൂടെ ചെയ്യും.
മുൻ വിശ്വസുന്ദരിയും ബോളിവുഡ് താരവുമായ സുസ്മിത സെന്നിന്റെ ഏറെ ചർച്ചയായ പ്രണയബന്ധം തകർന്നു. സുസ്മിതയും കാമുകൻ റോഹ്‌മാൻ ഷോവലും വേർപിരിഞ്ഞതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫാഷൻ മോഡലാണ് റോഹ്‌മാൻ. സുസ്മിത ഇൻസ്റ്റഗ്രാമിലൂടെയാണ് തങ്ങൾ വേർപിരിഞ്ഞ വിവരം പങ്കുവച്ചത്.
‘സുഹൃത്തുക്കളായി ഞങ്ങളുടെ ബന്ധം തുടങ്ങി. ഇനിയും ഞങ്ങൾ നല്ല സുഹൃത്തുക്കളായി തുടരും. എന്നാൽ ആ ബന്ധം അവസാനിച്ചു. സ്നേഹം നിലനിൽക്കുന്നു.’.. റോഹ്‌മാനൊപ്പമുള്ള ചിത്രത്തോടൊപ്പം സുസ്മിത കുറിച്ചു.
സുസ്മിതയ്ക്കും നടി ദത്തെടുത്ത രണ്ട് പെൺകുട്ടികൾക്കും ഒപ്പമായിരുന്നു റോഹ്‌മാൻ വർഷങ്ങളായി താമസിച്ചു കൊണ്ടിരുന്നത്. റെനിയും അലിഷയുമാണ് സുസ്മിതയുടെ മക്കൾ. 2001 ലാണ് സുസ്മിത മൂത്തമകൾ റെനിയെ ദത്തെടുത്തത്. രണ്ടാമത്തെ മകൾ അലിഷയെ 2010ലും.
2017 ൽ ഒരു ഫാഷൻ ഷോയിൽ വച്ചാണ് സുസ്മിതയും റോഹ്‌മാനും പരിചയപ്പെട്ടതും പിന്നീട് പ്രണയത്തിലായതും. പതിനഞ്ച് വയസ് പ്രായ വ്യത്യാസം ഉണ്ട് ഇരുവരും തമ്മിൽ. 44കാരിയാണ് സുസ്മിത. 29 വയസാണ് റോഹ്‌മാന്. ഇരുവരുടേയും പ്രായത്തെ വെല്ലുന്ന പ്രണയത്തിനും ഏറെ ആരാധകരും വിമർശകരുമുണ്ടായിരുന്നു.