ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബേസിങ്സ്റ്റോക്കിൽ താമസിക്കുന്ന ഫിലിപ്പ് കുട്ടി കേരളത്തിലേയ്ക്കുള്ള വിമാന യാത്രയ്ക്കിടെ അന്തരിച്ചു . ഭാര്യാ മാതാവിൻറെ മരണവിവരമറിഞ്ഞാണ് അദ്ദേഹം നാട്ടിലേയ്ക്ക് തിരിച്ചത്. യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനം മുംബൈയിൽ ഇറക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
യുകെയിലെ കലാസാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യമായിരുന്ന ഫിലിപ്പ് കുട്ടി. അറിയപ്പെടുന്ന ഒരു ചെണ്ടമേള വിദഗ്ധനായിരുന്നു അദ്ദേഹം. കേരളത്തിൽ ചിങ്ങവനം കോണ്ടൂർ സ്വദേശിയാണ് . ബേസിങ്സ്റ്റോക്കിലെ ഹോസ്പിറ്റലിൽ തിയേറ്റർ നേഴ്സായ സജിനിയാണ് ഭാര്യ. ഡോക്ടർ ആയ മകൾ റിച്ചുവും ഭർത്താവും ഓസ്ട്രേലിയയിൽ ആണ്. സക്കറിയ ആണ് മകൻ. മാതാവിൻറെ അസുഖം അധികരിച്ചതിനെ തുടർന്ന് ഭാര്യയും മകളും നേരത്തെ കേരളത്തിൽ എത്തിയിരുന്നു. ഫിലിപ്പ് കുട്ടിയുടെ നിര്യാണം കടുത്ത ആഘാതമാണ് ബേസിങ്സ്റ്റോക്ക് മലയാളികളിൽ സൃഷ്ടിച്ചത്. വിവിധ മലയാളി സംഘടനകളുടെ പ്രവർത്തനങ്ങളിൽ തന്റെ സൗമ്യമായ ഹൃദ്യവുമായ ഇടപെടലുമായി അദ്ദേഹം എന്നും നിറസാന്നിധ്യമായിരുന്നു.
ഫിലിപ്പ് കുട്ടിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ നോർവിച്ചിൽ താമസിക്കുന്ന യുകെ മലയാളി മേരിക്കുട്ടി ജെയിംസ് (68) നിര്യാതയായി. രോഗ ബാധിതയായി ചികിത്സയിലായിരിക്കവെയാണ് മരണം. സംസ്കാരം പിന്നീട് നീണ്ടൂർ വി.മിഖായേൽ ക്നാനായ കത്തോലിക്കാ കുടുംബ കല്ലറയിൽ നടത്തും.
ഞീഴൂർ പാറയ്ക്കൽ കുടുംബാംഗമാണ് മേരിക്കുട്ടി. 2004 ലാണ് മേരിക്കുട്ടിയുടെ കുടുംബം യുകെയിൽ എത്തുന്നത്. മേരിക്കുട്ടിയുടെ ഭർത്താവ് ജെയിംസ് നോർവിച്ച് അസോസിയേഷൻ ഫോർ മലയാളീസ് (NAM) സ്ഥാപക നേതാക്കളിലൊരായിരുന്നു. സെന്റ്. തെരേസ ഓഫ് കൽക്കട്ട ക്നാനായ കാത്തലിക്ക് മിഷൻ അംഗമായിരുന്ന മേരിക്കുട്ടി, NAM അസോസിയേഷൻ അംഗം കൂടിയാണ്.
ഭർത്താവ്: പരേതനായ നീണ്ടൂർ മണ്ണാർക്കാട്ടിൽ ജെയിംസ്. മക്കൾ: സഞ്ചു, സനു, സുബി. മരുമക്കൾ: അനൂജ, സിമി, ഹൃദ്യ.
മേരിക്കുട്ടി ജെയിംസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്റ്റോക്ക് ഓൺ ട്രെന്റിലും കെന്റിലുമായി താമസിക്കുന്ന യുകെ മലയാളികളുടെ പിതാവ് ജെയിംസ് (76) നിര്യാതനായി. മക്കളോടും കുടുംബത്തോടും ഒപ്പം ഈസ്റ്റർ ആഘോഷിക്കാനായാണ് ചാക്കോച്ചൻ എന്നറിയപ്പെടുന്ന ജെയിംസും ഭാര്യ ആനീസും യുകെയിലെത്തിയത്. തൊടുപുഴ ഉടമ്പന്നൂര്‍ നടുക്കുടിയില്‍ കുടുംബാഗമാണ് ജെയിംസും മക്കളും. ഏപ്രില്‍ 12 നാണ് ചാക്കോച്ചനൂം ഭാര്യയും യുകെയില്‍ എത്തിയത്. സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ താമസിക്കുന്ന മൂത്തമകൻ റിജോയുടെ വീട്ടിലായിരുന്നു മരണസമയത്ത് അദ്ദേഹം.
ഏപ്രില്‍ 17-ന് കെന്റിലെ ആഷ്ഫൊര്‍ഡില്‍ താമസിക്കുന്ന ഇളയ മകന് സിജോയുടെ അടുത്ത് എത്തിയതായിരുന്നു ഇരുവരും. പുറത്ത് പോയി വീട്ടിലേക്ക് വരുന്ന വഴി കാൽ വഴുതി വീഴുകയായിരുന്നു. അപകടത്തിൽ തലയിടിച്ച് വീണതിനാൽ ബോധം നഷ്ടപ്പെട്ടിരുന്നു. ഉടൻതന്നെ ആഷ്ഫൊര്‍ഡിലുള്ള എന്‍എച്ച്എസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടു ദിവസത്തിനുശേഷം തലച്ചോറിലെ അമിതരക്തസ്രാവം കാരണം ആരോഗ്യനില കൂടുതൽ വഷളായി. ഇന്നലെ വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നു. നാട്ടിലെ സംസ്കാരവും മറ്റും സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കും.
ജെയിംസിന്റെയും ആനീസിന്റെയും മൂത്തമകൻ റിജോ ജെയിംസ് യുകെ മിഡ്ലാന്‍ഡ് റീജിയണ്‍ മോട്ടര്‍ വെ (മോട്ടോ സർവ്വീസ്) കമ്പനിയുടെ ഓപ്പറേഷൻ മാനേജരായി ജോലിചെയ്യുന്നു. സ്റ്റോക്ക് ഓൺ ട്രെന്റിൽ സ്റ്റാഫ് നേഴ്സായ ഭാര്യ ഷിനു റിജോയാണ് ഭാര്യ. ഇളയമകൻ സിജോ ജെയിംസ് കെന്റ് കൗണ്ടിയിൽ സോഷ്യൽ വർക്കറാണ്. സിജോയുടെ ഭാര്യ വീണ കെന്റിൽ നേഴ്സാണ്.
റിജോയുടെയും സിജോയുടെയും പിതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിൽ കോട്ടയം സ്വദേശിനിയായ യുകെ മലയാളി യുവതി നിര്യാതയായി. കോട്ടയം വാകത്താനം ചക്കപുരയ്ക്കൽ ഗ്രിഗറി ജോണിന്റെ ഭാര്യ നിത്യ മേരി വർഗീസ് ആണ് അകാലത്തിൽ വിട പറഞ്ഞത്. 31 വയസ്സ് മാത്രം പ്രായമുള്ള നിത്യ ഇന്ന് പുലർച്ചെ ആശുപത്രിയിൽ വച്ചാണ് മരണമടഞ്ഞത്.
കോട്ടയത്ത് വളരെ പ്രശസ്തമായ പാരഡൈസ് സ്റ്റുഡിയോ ഉടമയായ ജോൺസൺ ജോർജിന്റെ മകനാണ് നിത്യയുടെ ഭർത്താവ് ഗ്രിഗറി . ഗ്രിഗറിയും ഭാര്യ നിത്യയും അതുകൊണ്ടുതന്നെ കോട്ടയത്തും സമീപപ്രദേശങ്ങളിലുള്ളവരിലും സുപരിചിതരാണ്. ഗ്രിഗറിയും ഭാര്യ നിത്യയും ലണ്ടനിൽ താമസിക്കുന്ന സ്ഥലത്തെ മലയാളി സാമൂഹിക സാംസ്കാരിക പരിപാടികളിൽ സജീവമായി ഇടപെടുന്നവരായിരുന്നതുകൊണ്ട് നിത്യയുടെ മരണം കടുത്ത വേദനയാണ് പ്രാദേശിക മലയാളി സമൂഹത്തിൽ സൃഷ്ടിച്ചിരിക്കുന്നത്. പൊതുദർശനത്തിന്റെയും മൃതസംസ്കാരത്തെയും സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ തീരുമാനിക്കുന്ന മുറയ്ക്ക് അറിയിക്കുന്നതായിരിക്കും.
നിത്യ മേരി വർഗീസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഏഴ് മാസം മുമ്പ് യുകെയിൽ ഹെൽത്ത് കെയർ അസിസ്റ്റൻറ് വിസയിൽ എത്തിയ പാലാ സ്വദേശി ലണ്ടനിൽ അന്തരിച്ചു. 47 വയസ്സ് മാത്രം പ്രായമുള്ള എം.എം വിനു കുമാറാണ് ലണ്ടന്‍ സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
പാലാ നഗരസഭാ കൗൺസിലർ ആർ. സന്ധ്യ ആണ് ഭാര്യ. വിദ്യാർത്ഥികളായ കല്യാണി, കീർത്തി എന്നിവരാണ് മക്കൾ. പാലാ കണ്ണാടികുറുമ്പ് മുതുകുളത്ത് വീട്ടിൽ പരേതനായ എം.ബി. മധുസൂദനൻ നായരും തുളസി ദേവിയുമാണ് മാതാപിതാക്കൾ. എം.എം. അരുൺ ദേവ് ഏക സഹോദരനാണ്.
2024 ആഗസ്റ്റിൽ യുകെയിൽ എത്തിയതിനെ തുടർന്നാണ് സന്ധ്യയും ഇവിടേക്ക് വന്നത്. മക്കളെയും കൂടി യുകെയിലേയ്ക്ക് കൊണ്ടുവരുന്നതിനുള്ള നടപടികൾ തുടങ്ങിയ സാഹചര്യത്തിലാണ് അകാലത്തിൽ വിനു കുമാർ വിട പറഞ്ഞത്. പാലാ നഗരസഭയിൽ നടന്ന അവിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കാൻ സന്ധ്യ യുകെയിൽ നിന്ന് എത്തിയത് വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. സന്ധ്യയുടെ പിതാവ് എൻ.കെ. രാമചന്ദ്രൻ നായർ (80) കഴിഞ്ഞ മാർച്ച് 22നാണ് അന്തരിച്ചത്. വിനു കുമാറിന്റെ മൃതസംസ്കാരം യുകെയിൽ തന്നെ നടത്താനാണ് കുടുംബം ആഗ്രഹിക്കുന്നത്. പൊതുദർശനത്തിന്റെയും മറ്റു ചടങ്ങുകളുടെയും വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
വിനു കുമാറിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വളരെ ദുഃഖകരമായ ഒരു വാർത്തയാണ് മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ബ്രാഡ്ഫോർഡിൽ താമസിക്കുന്ന സജി ചാക്കോ ലീഡ്സിലെ LGI ഹോസ്പിറ്റലിൽ വച്ച് നിര്യാതനായി. 49 വയസ് മാത്രം പ്രായമുള്ള അദ്ദേഹം ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്. ഭാര്യ ജൂലി ബ്രാഡ്ഫോർഡ് B R I ഹോസ്പിറ്റലിൽ A &E ൽ ആണ് ജോലി ചെയ്യുന്നത് .
ബ്രാഡ്ഫോർഡിലെ മലയാളികൾ പരേതന്റെ കുടുംബത്തിന് ആവശ്യമായ സഹായവുമായി ഒപ്പമുണ്ട്. പൊതുദർശനത്തിന്റെയും മൃതസംസ്കാരത്തിന്റെയും വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
സജി ചാക്കോയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൗത്താംപ്ടണ്‍ മലയാളിയായ ഷിന്റോ പള്ളുരുത്തിലിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിദ്യാഭ്യാസ രംഗത്ത് ജോലി ചെയ്തിരുന്ന ഷിന്റോയുടെ മരണം ഹൃദയാഘാതം മൂലമെന്നാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന വിവരം.
ഐല്‍ ഓഫ് വിറ്റിലെ ഹോട്ടല്‍ മുറിയില്‍ ഷിന്റോയയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നാട്ടില്‍ കണ്ണൂര്‍ ഉളിക്കല്‍ സ്വദേശിയാണ് ഷിന്റോ. ഭാര്യയും രണ്ടു പെണ്മക്കളും അടങ്ങുന്നതാണ് ഷിന്റോയുടെ കുടുംബം. കൂടുതൽ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ.
ഷിന്റോ പി ഡി പള്ളുരുത്തിലിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
കുവൈറ്റ് സിറ്റി: ബ്രദറൺ ബിലീവേഴ്സ് അസംബ്ലി കുവൈറ്റ് സഭയിലെ അംഗം പത്തനംതിട്ട മേക്കോഴൂർ മോടിയിൽ ഭവനത്തിൽ ബ്രദർ ജിജിയുടെയും സിസ്റ്റർ ആശ ജിജിയുടെയും മകൾ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയ + 2 (ക്ലാസ്സ് XII G) വിദ്യാർത്ഥിനിയായ ഷാരോൺ ജിജി സാമുവലാണ് (16 വയസ്സ) ഏപ്രിൽ 15 ചൊവ്വാഴ്ച്ച രാവിലെ ഹൃദയാഘാതത്തെ തുടർന്ന് കുവൈറ്റിൽ വച്ച് മരണമടഞ്ഞത്.
രാവിലെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആംബുലൻസിൽ ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷാരോൺ ജിജി ജനിച്ചതും വളർന്നതും കുവൈത്തിലാണ്. സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റാണ് പിതാവ് ബ്രദർ ജിജി. മാതാവ് സിസ്റ്റർ ആശ ജിജി കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിൽ ഫിസിയോതെറാപ്പിസ്റ്റാണ്. ഏക സഹോദരി ആഷ്ലി ഫിലിപ്പീൻസിൽ എം ബി ബി എസ് വിദ്യാർഥിനിയാണ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും. സംസ്കാരം പിന്നീട് നാട്ടിൽ വച്ച് നടത്തും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ന്യൂ പോർട്ടിൽ നേഴ്സ് ആയി ജോലിചെയ്തു വരുകയായിരുന്ന ജൂലി ജോൺ നിര്യാതയായി. 48 വയസു മാത്രം പ്രായമുള്ള ജൂലി കുറെ നാളായി ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. കോട്ടയം കൊണ്ടൂര്‍ വടക്കേല്‍ വീട്ടിൽ കുടുംബാംഗമാണ്.
സന്തോഷ് കുമാർ ആണ് ജൂലിയുടെ ഭർത്താവ്. യുകെയിൽ ഫൈനൽ ഇയർ എൻജിനീയറിംഗ് വിദ്യാർത്ഥിയായ ആർവിൻ എം സന്തോഷും എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ജെസ്വിൻ എം സന്തോഷുമാണ് മക്കൾ. ഏതാനും ആഴ്ചകൾക്ക് മുമ്പ് മാത്രമാണ് ജൂലി ന്യൂ പോർട്ടിൽ നിന്ന് സ്വദേശമായ കോട്ടയം കൊണ്ടൂറിൽ മാതാപിതാക്കൾക്ക് അടുത്ത് എത്തിയത്. ജൂലി ഒരു വർഷമായി രോഗത്തിന് ചികിത്സയിലായിരുന്നു.വടക്കേല്‍ എന്‍ കെ ജോണിന്റെയും ഗ്രേസി ജോണിന്റെയും മകളാണ്. ജോസി ജോണ്‍, ജൂബി ബിനോയ്, ജോമോന് ജോണ്‍ എന്നിവരാണ് സഹോദരങ്ങള്‍.
ഏതാനും നാളുകൾ മാത്രമേ യുകെയിൽ ഉണ്ടായിരുന്നുള്ളൂവെങ്കിലും ന്യൂപോർട്ടിലെ പ്രാദേശിക മലയാളി സമൂഹത്തിൻറെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. അതുകൊണ്ട് തന്നെ ജൂലിയുടെ അകാലത്തിൽ ഉള്ള വിടവാങ്ങൽ കടുത്ത വേദനയാണ് ന്യൂ പോർട്ടിലെ മലയാളികൾക്ക് സമ്മാനിച്ചിരിക്കുന്നത്. സംസ്കാരം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
ജൂലി ജോണിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി നഴ്സ് സൗദി അറേബ്യയിലെ ജുബൈലില്‍ നിര്യാതയായി. പത്തനംതിട്ട സ്വദേശിനി ലക്ഷ്മി(34)യാണ് മരിച്ചത്. ജുബൈല്‍ അല്‍മുന ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തിലെ നഴ്സായിരുന്നു.
ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം ഷോപ്പിങ് കഴിഞ്ഞ് താമസസ്ഥലത്ത് തിരിച്ചെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണം.
ഭര്‍ത്താവ്: ശ്രീകുമാര്‍. മകള്‍: ദേവിക( ജുബൈല്‍ ഇന്ത്യന്‍ സ്കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി).