മുതിർന്ന രാഷ്ട്രീയ നേതാവ് പി സി തോമസിന്റെ മകൻ ജിത്തു തോമസ് (42) നിര്യാതനായി. അർബുദ ബാധിതനായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഏറെ നാളായി ചികിത്സയിലായിരുന്നു ജിത്തു തോമസ്.
എഞ്ചിനീയറായിരുന്നു. മുൻ കേന്ദ്ര സഹമന്ത്രിയായിരുന്ന പിസി തോമസ് നിലവിൽ കേരള കോൺഗ്രസ് ജോസഫ് വർക്കിംഗ് ചെയർമാനാണ്. പിസി തോമസിന്റേയും മേരിക്കുട്ടി തോമസിന്റേയും മൂന്ന് മക്കളിൽ ഒരാളാണ് അന്തരിച്ച ജിത്തു തോമസ്.
മലയാള സിനിമാനടി ഗീത എസ് നായര്‍ അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു. മിനി സ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും സജീവമായിരുന്നു ഗീത.
‘പകല്‍പ്പൂരം’ എന്ന ചിത്രത്തിലെ ഗീതയുടെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏഷ്യാനെറ്റ്, അമൃത ടിവി തുടങ്ങിയ ചാനലുകളില്‍ സംപ്രേഷണം ചെയ്ത വിവിധ സീരിയലുകളിലും അഭിനയിച്ചിട്ടുള്ള അഭിനേത്രിയാണ് ഗീത.
നാട്ടിലെ വീട്ടിൽ വച്ചു കുഴഞ്ഞു വീണു മരിച്ച യുകെ നോട്ടിങ്ഹാമിലെ ആദ്യകാല മലയാളി ബൈജു മേനാച്ചേരിയുടെ(52) സംസ്കാരം നടത്തി. ഇന്നു രാവിലെ ചാലക്കുടിയിലെ മേനാച്ചേരി വീട്ടിൽ നടന്ന പൊതു ദർശനത്തിൽ സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പടെയുള്ള നൂറുകണക്കിന് ആളുകൾ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. പൊതുദർശന ചടങ്ങിൽ ബൈജുവിന്റെ നാട്ടിലെയും യുകെയിലെയും സൗഹൃദ വലയത്തിൽ ഉണ്ടായിരുന്ന ഒട്ടനവധിയാളുകൾ അനുസ്മരണ പ്രസംഗം നടത്തി.
ഏകദേശം 20 വർഷങ്ങൾക്കു മുൻപ് യുകെയിൽ എത്തിയ ബൈജു കഴിഞ്ഞ ഒരു വർഷത്തിലേറെയായി നാട്ടിലായിരുന്നു. നാട്ടിലെ വസ്തുക്കൾ വിൽക്കുന്നതു സംബന്ധിച്ച കാര്യങ്ങൾക്കായി എത്തിയ ബൈജു ഏപ്രിൽ മാസത്തിൽ യുകെയിലേക്കു മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനിടയിലാണു വെള്ളിയാഴ്ച വീട്ടിൽ കുഴഞ്ഞു വീണതും ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണമടഞ്ഞതും. ഇന്നു വൈകിട്ടു ചാലക്കുടി സെന്റ് മേരീസ് ഫെറോന ദേവാലയത്തിൽ നടന്ന സംസ്കാര ചടങ്ങിനു വിവിധ വൈദികർ നേതൃത്വം നൽകി.
നോട്ടിങ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷൻ, മുദ്ര ആർട്സ് എന്നിവയുടെ സ്ഥാപക ഭാരവാഹികളിൽ പ്രമുഖനായിരുന്ന ബൈജു നോട്ടിങ്ഹാം മലയാളികൾക്ക് ഏറെ പ്രിയങ്കരനായിരുന്നു. ഭാര്യ ഹിൽഡയും മക്കളായ എറൻ, എയ്ഡൻ എന്നിവരും കഴിഞ്ഞ ദിവസം യുകെയിൽ നിന്നും എത്തിയിരുന്നു. ബൈജുവിന്റെ മരണാനന്തര കർമ്മങ്ങളോട് അനുബന്ധിച്ചുള്ള ദിവ്യ ബലി ബുധനാഴ്ച ചാലക്കുടി സെന്റ് മേരീസ് ഫെറോന ദേവാലയത്തിൽ വച്ചു നടക്കുമെന്നു കുടുംബാംഗങ്ങൾ അറിയിച്ചു.
കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള സബാ എൻ ബി കെ ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സായ അശ്വതി ദിലീപ് (41) അന്തരിച്ചു. ക്യാൻസർ രോഗബാധിതയായി ചികിത്സയിലായിരിക്കെ കഴിഞ്ഞദിവസം രാത്രി നാട്ടിൽ വച്ചായിരുന്നു മരണം സംഭവിച്ചത്.
കുവൈറ്റ് അൽ അഹലിയ സ്വിച്ച് ഗിയർ കമ്പനിയിലെ സ്റ്റാഫായ പത്തനംതിട്ട – കോന്നി , കുമ്മണ്ണൂർ കറ്റുവീട്ടിൽ പുത്തൻവീട് (മെഴുവേലിൽ ) ദിലീപിന്റെ ഭാര്യയാണ് പരേത. മക്കൾ അനശ്വര ദിലീപ്, ധന്വന്ത് ദിലീപ്.
അശ്വതി ദിലീപിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
റിയാദിലെ അൽ ഹയാത്ത് ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്തിരുന്ന ലീന രാജൻ ഈ ലോകത്തോട് വിട പറഞ്ഞു. സർജറിയെ തുടർന്നുണ്ടായ കോപ്ലിക്കേഷനും കാർഡിയാക് അറസ്റ്റുമാണ് മരണകാരണം. തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ വെച്ചായിരുന്നു മരണം. ലീന രാജന് ഒരു കുട്ടിയുണ്ട്.
ലീന രാജൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യുകെ മലയാളികൾക്ക് സുപരിചിതനായ ബൈജു മേനാച്ചേരി(52) അന്തരിച്ചു. മലയാളികള്‍ക്കിടയിലെ മികച്ച സംഘാടകന്‍ എന്നറിയപ്പെടുന്ന ബൈജുവിന്റെ വേർപാട് ആകസ്മികമായാണ് സംഭവിച്ചത്. വിവിധ ആവശ്യങ്ങൾക്കായി നാട്ടിൽ എത്തിയ ബൈജു ഇന്നലെ രാത്രിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഒരു വര്‍ഷത്തിലേറെ ആയി നാട്ടിലെ വസ്തുവകകള്‍ വില്‍ക്കുന്നതിനും മറ്റുമായി ഇദ്ദേഹം നാട്ടില്‍ ആയിരുന്നു. ഇന്ന് രാവിലെ ബൈജുവിന്റെ ഭാര്യ ഹില്‍ഡയും രണ്ടു മക്കളും നാട്ടിലേക്കു യാത്ര തിരിക്കുവാന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മരണം കടന്ന് വന്നത്. കുഴഞ്ഞുവീണതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്‍കാരം നാളെ ചാലക്കുടിയിലെ ഇടവക ദേവാലയത്തില്‍ വെച്ച് നടക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.
മരണവാർത്ത അറിഞ്ഞതിനെ തുടർന്ന് അടുത്ത ബന്ധുമിത്രാദികൾ എല്ലാം നാട്ടിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. മരണവാർത്ത അറിഞ്ഞപ്പോൾ മുതൽ യുകെ മലയാളികൾ ഞെട്ടലിലാണ്. കേവലം ഒരു മലയാളി സുഹൃത്തിനെ മാത്രമല്ല ഇത്തവണ മരണം കവർന്നെടുത്തത്, അവരുടെ എല്ലാ പ്രശ്നങ്ങളിലും ഒപ്പം നിന്നിരുന്ന, സംഘടനയെ മുന്നിൽ നിന്ന് നയിച്ച പ്രിയ സഹോദരനാണ് മരണപ്പെട്ടിരിക്കുന്നത്. ചാലക്കുടിക്കാരുടെ സ്വത സിദ്ധമായ മുഖം നോക്കാതെ മറുപടി പറയാനുള്ള ശീലം മലയാളികൾക്ക് ഇടയിൽ വലിയ സ്വാധീനം ലഭിച്ചിരുന്നു. എന്നാൽ വിമർശകർക്കു പോലും വളരെ പ്രിയപ്പെട്ട ഒരാൾ ആയിരുന്നു ബൈജു. വലിയ സൗഹൃദവലയം തന്നെ ആയിരുന്നു അദ്ദേഹത്തിൻെറ പ്രധാന മുതൽകൂട്ട്.
ചാലക്കുടിയിലെ അറിയപ്പെടുന്ന പ്രൗഢ കുടുംബങ്ങളിൽ ഒന്നായ മേനാച്ചേരിയാണ് ബൈജുവിന്റെ വീട്. രണ്ടു പതിറ്റാണ്ട് മുന്‍പ് യുകെയില്‍ എത്തിയ ബൈജുവും ഭാര്യ ഹില്‍ഡയും നോട്ടിന്‍ഹാമിലെ ആദ്യ മലയാളി കുടുംബങ്ങളില്‍ ഒന്നാണ്. നോട്ടിങ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെയും പിന്നീട് പിറന്ന മുദ്രയുടെയും ഒക്കെ ആദ്യകാല സംഘാടകര്‍ ആയ ബൈജു പരിപാടികൾ വ്യത്യസ്തമാക്കുന്നതിൽ പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്നു. ടാക്‌സി ഡ്രൈവര്‍ ആയി ജോലി ചെയ്ത കാലയളവിൽ പോലും മലയാളികൾക്കും പരിസരവാസികൾക്കും ബൈജു പ്രിയങ്കരനായിരുന്നു. സിനിമ മോഹം ഏറെ നാളായി ഉള്ളിൽ കൊണ്ട് നടന്നിരുന്ന ബൈജു മടങ്ങുന്നത് ആഗ്രഹം പൂർത്തീകരിച്ചാണ്.
ബൈജു മേനാച്ചേരിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കുട്ടനാട് സംഗമം യുകെയുടെ മുൻ കൺവീനറും ലിവർപൂൾ യുകെ മലയാളിയുമായ ആന്റോ ആൻറണിയുടെ ഭാര്യ ഷേർളി ആന്റണിയുടെ പിതാവ് മാത്യു പട്ടേട്ട (പി എം മാത്യു 102 വയസ്സ് ) നിര്യാതനായി. സംസ്കാരം ഇന്ന് മാർച്ച് 4-ാം തീയതി 11:00 മണിക്ക് പൈങ്ങുളം സെന്റ് മേരിസ് ഇടവക പള്ളിയിൽ നടത്തപ്പെടുന്നതാണ്. പൊതുദർശനം പള്ളി വക പാരിഷ് ഹാളിൽ 10: 30 മുതൽ .
ഭാര്യ – പരേതയായ ത്രേസ്യാമ്മ മാത്യു മുഴുർ പന്തപ്പള്ളിയിൽ കുടുംബാംഗമാണ് . മക്കൾ : മേരിക്കുട്ടി , എൽസി , ആലീസ്, ഫിലിപ്പ്, മോളി , ബേബി, ഷൈനി, ഷേർളി (യുകെ ).
മരുമക്കൾ :- സേവ്യർ , സെബാസ്റ്റ്യൻ , പരേതനായ പി എം ജോസഫ് , ലില്ലി, സെലിൻ, സജിമോൻ , അന്തോന്നിച്ചൻ, ആൻറിച്ചൻ (യുകെ ).
ആന്റോ ആൻറണിയുടെ ഭാര്യാ പിതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
മാഞ്ചെസ്റ്റെർ: യുകെയെ ദുഃഖത്തിലാഴ്ത്തി വീണ്ടും മലയാളി കുട്ടിയുടെ മരണം. തുടർച്ചയായി പനിയും മറ്റ് പലവിധ ആരോഗ്യ പ്രശ്നങ്ങളാലും മരണവാർത്തകൾ ഈ അടുത്ത് പുറത്ത് വന്നിരുന്നു. ഇതിന്റെ ദുഃഖം വിട്ട് മാറുന്നതിനു മുൻപാണ് വീണ്ടും മരണവാർത്ത എത്തുന്നത്. മൂന്നരമാസം പ്രായമുള്ള ജെയ്ഡനാണ് മരണപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നരയ്ക്കായിരുന്നു സംഭവം. കിടക്കയിൽ കിടന്ന് കമിഴാൻ ശ്രമിക്കുന്നതിനിടയിൽ മുഖം അമർന്നു ശ്വാസം മുട്ടി മരണപ്പെട്ടതാണെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. കോട്ടയം ജില്ലയിലെ പാല രാമപുരം സ്വദേശികളുടെ മകനാണ് മരണപ്പെട്ടത്.
പ്രസവത്തിനായി നാട്ടിൽ പോയ ദമ്പതികൾ തിരികെ യുകെയിൽ എത്തിയിട്ട് ഏതാനും ആഴ്ചകൾ പിന്നിടുന്നതേയുള്ളൂ. അപകട വാർത്ത അറിയിച്ചതിനു പിന്നാലെ ആംബുലൻസ് ജീവനക്കാർ എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകട സമയം വീട്ടിലുള്ളവർ കുട്ടിയെ രക്ഷിക്കാൻ നോക്കിയെങ്കിലും കഴിഞ്ഞില്ലെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല. അവ ലഭ്യമാകുന്ന മുറയ്ക്ക് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.
യുകെ മലയാളികളായ ജോജിയുടെയും സിനിയുടെയും മകൻ രണ്ട് വയസുള്ള ജോനാഥൻ ജോജിയുടെ വേർപാട് ഈ അടുത്ത് ആയിരുന്നു. അതിന്റെ ദുഃഖത്തിന്റെ അലയടികൾക്കിടയിലാണ് മൂന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം യുകെ മലയാളികളെ തേടിയെത്തിയത്.
കുഞ്ഞു ജെയ്ഡൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ഒരുതവണ പരിചയപ്പെട്ടവർ മുതൽ സുഹൃത്തുക്കൾക്കു വരെ നിറചിരിയോടെയുളള ഓർമ്മകൾ നൽകിയ ഷീബ ശ്യാമപ്രസാദ് പ്രിയപ്പെട്ടവർക്ക് നൊമ്പരം ബാക്കിവച്ചാണ് വിടപറയുന്നത്. റിസർവ് ബാങ്ക് ഉദ്യോഗസ്ഥനും പി.ഭാസ്‌ക്കരന്റെ അടുത്ത സുഹൃത്തുമായിരുന്ന പിതാവ് വിജയന്റെയും സഹോദരിയുടെയും നിർബന്ധത്തിന് വഴങ്ങിയാണ് ഷീബ ദൂരദർശനിലെ അനൗൺസർ പോസ്റ്റിലേക്ക് അപേക്ഷിക്കുന്നത്. വിജയന്റെ ജോലിയുടെ ഭാഗമായാണ് കുടുംബം എറണാകുളം ചേന്ദമംഗലത്തെ കൂട്ടുകാട് ഗ്രാമത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിയത്.നിർമ്മലാഭവൻ സ്‌കൂളിലും ആൾ സെയിന്റ്‌സ് കോളേജിലുമായിരുന്നു വിദ്യാഭ്യാസം.
ഡിഗ്രി കഴിഞ്ഞ് ചുറുചുറുക്കോടെയുളള ഷീബയുടെ ഓഡിഷനിലേക്കുളള വരവ് ഇന്നും മനസിലുണ്ടെന്ന് ഓഡിഷൻ പാനലിലുണ്ടായിരുന്ന ദൂരദർശനിലെ അന്നത്തെ പ്രൊഡ്യൂസർ ബൈജു ചന്ദ്രൻ ഓർക്കുന്നു. മനോഹരമായി ചിരിക്കുന്ന ഏറെ വിനയമുളള കുട്ടിയായിരുന്നു ഷീബ. അവതാരകയായിരിക്കെത്തന്നെ ജോലി കാര്യങ്ങളിൽ ഞങ്ങളെ സഹായിക്കുന്നതിനായി രാവിലെ മുതൽ വൈകിട്ട് വരെ ദൂരദർശനിൽ കൂടി.ശ്യാമിന്റെ വിവാഹ ആലോചനയുമായി ഷീബയുടെ വീട്ടിൽ പോയത് ഞങ്ങൾ സുഹൃത്തുക്കളായിരുന്നു.ശ്യാമിന്റെ സിനിമകളിൽ ഷീബയുടെ അദൃശ്യ സാന്നിദ്ധ്യമുണ്ടായിരുന്നു.രണ്ട് വർഷമായി സിനിമയിൽ നിന്നുളള ഒരു ഓഫറും ഏറ്റെടുക്കാതെയാണ് ഷീബയുടെ അരികിലിരുന്ന് ശ്യാമപ്രസാദ് ശുശ്രൂഷിച്ചതെന്നും ബൈജു ചന്ദ്രൻ പറഞ്ഞു.
ഷീബയുടെ മരണം സംഭവിച്ചത്. ജീവിതത്തിലേക്ക് തിരിച്ചു വരണമെന്നുള്ള പ്രാര്‍ത്ഥനകളും ചികിത്സകളുമെല്ലാം വൃഥാവിലാക്കിയാണ് ഷീബ വിട വാങ്ങിയത്.ഷീബയുടെ മരണത്തോടെ തങ്ങളുടെ രണ്ടു മക്കളെയും നെഞ്ചോടു ചേര്‍ത്ത് അവരെ ആശ്വസിപ്പിക്കുവാന്‍ കഴിയാതെ വിതുമ്പുകയാണ് ശ്യാമപ്രസാദ്. പരസ്യ സംവിധായകനും നിര്‍മ്മാതാവുമായ മകന്‍ വിഷ്ണുവും വിദ്യാര്‍ത്ഥിനിയായ മകള്‍ ശിവകാമിയും അമ്മ തണല്‍ നഷ്ടമായതിന്റെ വേദനയിലാണ്. മക്കളുടെ വിവാഹവും ജീവിതവും എല്ലാം കാണാന്‍ ഏറെ കൊതിച്ചിരുന്നു ഷീബ. ആ സ്വപ്നങ്ങളെല്ലാം ശ്യാമിനോട് പങ്കുവച്ച് ദിവസങ്ങളെണ്ണി കഴിയവേയാണ് മരണം വിളിച്ചത്.
ശ്യാമപ്രസാദിന്റെ ഭാര്യ എന്നതിനപ്പുറം സ്വന്തം കരിയര്‍ പടുത്തുയര്‍ത്തിയ വ്യക്തിയായിരുന്നു ഷീബ. എസ്ബിഐ ബാങ്ക് ഉദ്യോഗസ്ഥയും ചാനലുകളിലെ പ്രോഗ്രാം പ്രൊഡ്യൂസറും നര്‍ത്തകിയും അവതാരകയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും എല്ലാം ആയിരുന്നു. ഒരു സര്‍വ്വകലാ പ്രതിഭയെന്നു തന്നെ പറയാം. പ്രണയിച്ചു വിവാഹം കഴിച്ചവരായിരുന്നു ശ്യാമപ്രസാദും ഷീബയും. ഇരുവരും തമ്മില്‍ പരിചയപ്പെടുമ്പോള്‍ ദൂരദര്‍ശനിലെ അനൗണ്‍സറായി ജോലി ചെയ്യുകയായിരുന്നു ഷീബ. ഇന്ന് ടെലിഫിലിമുകളും മരണം ദുര്‍ബലം എന്ന സീരിയലും ചെയ്യുകയായിരുന്നു ശ്യാമ പ്രസാദ്. അവിടെ നിന്നുമാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയം മൊട്ടിടുന്നതും. ശ്യാമിന്റെ അകലെ എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ ഭാര്യയ്ക്ക് ശബ്ദം കൊടുത്ത് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും തിളങ്ങി.
സ്വന്തം കരിയറിനും തിരക്കുകള്‍ക്കും നടുവില്‍ ശ്യാമപ്രസാദിന്റെ എല്ലാമെല്ലാമായി മക്കളുടെ പ്രിയപ്പെട്ട അമ്മയായി ഷീബ നിറഞ്ഞു നിന്നിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ ക്ലാസ്സിക്കല്‍ ഡാന്‍സ് പഠിച്ചിരുന്നു ഷീബ. എന്നാല്‍ പിന്നീട് അതൊക്കെ പരിശീലിക്കുവാന്‍ സമയം കണ്ടെത്താന്‍ കഴിയാതെ വന്നു. പിന്നീട് ശ്യാമുമായുള്ള വിവാഹശേഷമാണ് ഇരുവരുടെയും കരിയര്‍ തന്നെ മാറിമറിയുന്നത്. ഷീബ ശ്യാമിന്റെ ജീവിതത്തിലേക്ക് വന്ന ശേഷമാണ് അഗ്നിസാക്ഷി എന്ന സിനിമ ചെയ്യുന്നത്. അഗ്നിസാക്ഷിക്ക് അവാര്‍ഡ് കിട്ടിയപ്പോള്‍ ശ്യാമിനേക്കാള്‍ അധികം സന്തോഷിച്ചതും ഷീബയായിരുന്നു.
മകന്‍ വിഷ്ണു ജനിച്ച് ഒമ്പതു വര്‍ഷം കഴിഞ്ഞാണ് മകള്‍ ജനിച്ചത്. അതുകൊണ്ടു തന്നെ ആ ഒരു കൊഞ്ചലും ലാളനയുമെല്ലാം നല്‍കിയാണ് ഷീബയും ശ്യാമും മകളെ വളര്‍ത്തിയത്. കേന്ദ്രീയ വിദ്യാലയത്തില്‍ പഠിച്ച മക്കള്‍ ഇരുവരെയും അവരുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള പഠനവും പ്രൊഫഷനും എല്ലാം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയാണ് മക്കളെ വളര്‍ത്തിയതും. മക്കളൊക്കെ വലുതായപ്പോഴാണ് വലിയൊരു ഗ്യാപ്പിന് ശേഷം 2011ല്‍ ഷീബ വീണ്ടും ഡാന്‍സ് പഠിക്കാന്‍ തുടങ്ങി. ഇനിയും പഠിക്കണമെന്ന ആഗ്രഹമായാിരുന്നു ഉണ്ടായിരുന്നത്. ഗൃഹനായിക എന്ന പരിപാടിയില്‍ ഡാന്‍സ് അവതരിപ്പിച്ച ഷീബ ഏറെ പ്രശംസയും നേടിയിരുന്നു.
കലാമണ്ഡലം വിമലാമേനോനായിരുന്നു ക്ലാസിക്കൽ ഡാൻസിലെ ഗുരു. പത്താം ക്ലാസിൽ നിറുത്തിയ നൃത്തപഠനം മനസിൽ വിങ്ങലായപ്പോൾ 2011ൽ വീണ്ടും ചിലങ്കയണിഞ്ഞു. ഗിരിജാചന്ദ്രന്റെ നേതൃത്വത്തിൽ നൃത്തം അഭ്യസിക്കാൻ തുടങ്ങിയ ഷീബ വിവിധ വേദികളിൽ നർത്തകിയായി. തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിൽ ഉൾപ്പെടെ നൃത്തം അവതരിപ്പിച്ചിരുന്നു. ദൂരദർശനിലെ മയിൽപ്പീലി എന്ന കുട്ടികളുടെ പരിപാടിയിലും അവതാരകയായി തിളങ്ങി. ബാങ്ക് ഉദ്യോഗസ്ഥയെന്ന നിലയിലും കഴിവ് തെളിയിച്ച ഷീബ 1994ൽ എസ്.ബി.ടി ആദ്യമായി എ.ടി.എം പുറത്തിറക്കിയപ്പോൾ പരസ്യമോഡലുമായി.
ഇന്നലെ കുറവൻകോണത്തെ വിൻസർ മാൻഷൻ ഫ്ലാറ്റിലും തൈക്കാട് ശാന്തികവാടത്തിലും സാംസ്‌കാരിക-രാഷ്‌ട്രീയ രംഗത്തെ പ്രമുഖർ മൃതദേഹത്തിന് അന്ത്യാഞ്ജലിയർപ്പിക്കാനെത്തി.കലാരംഗത്തും ഉദ്യോഗ രംഗത്തുമെല്ലാം ഒരുപോലെ കഴിവു തെളിയിച്ച ഷീബ 59-ാം വയസിലാണ് കാന്‍സറിന് കീഴടങ്ങി മരണത്തിനൊപ്പം പോയിരിക്കുന്നത്. ഒരു വലിയ സൗഹൃദകൂട്ടത്തിന് ഉടമയായിരുന്ന ഷീബയുടെ മരണ വാര്‍ത്ത വിശ്വസിക്കാന്‍ കഴിയാത്തതിന്റെ ഞെട്ടലിലാണ് പ്രിയപ്പെട്ടവരെല്ലാം ഇപ്പോഴുള്ളത്. വൈകിട്ട് മൂന്നരയോടെ മകൻ വിഷ്‌ണു ശ്യാമപ്രസാദ് അന്ത്യകർമ്മങ്ങൾ നടത്തി.
മലയാളി ദമ്പതികളുടെ രണ്ടു വയസ് മാത്രമുള്ള ഏക മകന്‍ പനി ബാധിച്ച് മരണത്തിന് കീഴടങ്ങിയെന്ന വാര്‍ത്തയാണ് ഇപ്പോൾ യു.കെയിൽ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രസ്റ്റണിൽ താമസിക്കുന്ന ജോജിയുടെയും സിനി ജോജിയുടെയും ഏക മകന്‍ ജോനാഥന്‍ ജോജിയാണ് (2) ഫെബ്രുവരി 27 തിങ്കളാഴ്ച്ച വൈകിട്ട് അഞ്ചു മണിക്ക് മരണമടഞ്ഞത്. കഴിഞ്ഞ മൂന്നു മാസമായി പനി ബാധിച്ച് ചികിത്സയിലായിരുന്നു കുഞ്ഞ്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ പ്രസ്റ്റണ്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു ജോനാഥന്‍.
എന്നാല്‍ രോഗം ശമിക്കാതിരുന്നതിനെ തുടര്‍ന്ന് കുട്ടിയെ ലിവർപൂളിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കുട്ടി രണ്ടാഴ്ചയായി വെന്റിലേറ്ററിൽ ആയിരുന്നു. കുടുംബം യുകെയിൽ എത്തിയിട്ട് മുന്ന് വർഷമായി. കുടുംബത്തിന്റെ തീരാ ദുഃഖത്തിൽ പങ്കുചേർന്ന് മലയാളം യുകെ ന്യൂസ് ടീമിന്റെ ആദരാജ്ഞലികൾ….