ടോൺസിൽ ശസ്ത്രക്രിയയെ തുടർന്ന് മുൻ മിസ് ബ്രസീൽ ഗ്ലെയ്സി കോറിയ (27) അന്തരിച്ചു. തെക്കുകിഴക്കൻ ബ്രസീലിലെ മാകേയിൽ സ്വകാര്യ ക്ലിനിക്കിൽ തിങ്കളാഴ്ചയായിരുന്നു സംഭവം.
ശസ്ത്രക്രിയയെ തുടർന്ന് ആന്തരിക രക്തസ്രാവം ഉണ്ടായ ഗ്ലെയ്സി കൊറിയക്ക് പിന്നീട് ഹൃദയാഘാതം ഉണ്ടാകുകയും അബോധാവസ്ഥയിലാകുകയും ചെയ്‌തിരുന്നു. രണ്ട് മാസത്തോളം അബോധാവസ്ഥയിൽ കഴിഞ്ഞതിനു ശേഷമായിരുന്നു മരണം.
ടോൺസിൽ ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമിച്ച മോഡലിന് അഞ്ച് ദിവസത്തിനു ശേഷം രക്തസ്രാവം ഉണ്ടായി. ഇതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏപ്രിൽ നാലിന് ഇവർക്ക് ഹൃദയാഘാതം സംഭവിക്കുകയും അബോധാവസ്ഥയിലാകുകയും ചെയ്തു.
പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ 11.30 ന് മാകേയിലെ വസതിയിൽ സംസ്കാരം നടത്തി. മോഡലും ബ്യൂട്ടീഷനുമായിരുന്ന ഗ്ലെയ്സി 2018ലാണ് മിസ് ബ്രസീൽ പട്ടം ചൂടിയത്.
പൈങ്ങോട്ടൂര്‍: ജര്‍മ്മനിയിലെ മ്യൂണിക്കില്‍ വെള്ളത്തില്‍ വീണ സഹയാത്രികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മലയാളി വൈദികന്‍ തടാകത്തില്‍ മുങ്ങി മരിച്ചു. സി.എസ്.ടി സഭാംഗമായ ഫാ. ഡൊമിനിക് (ബിനു) കുരീക്കാട്ടിലാണ് ചൊവ്വാഴ്ച്ച റേഗന്‍സ്ബുര്‍ഗിലുള്ള തടാകത്തില്‍ അപകടത്തില്‍പ്പെട്ടത്. ബവേറിയ സംസ്ഥാനത്തെ ഷ്വാര്‍സാഹ് ജില്ലയിലുള്ള ലേക്ക് മൂര്‍ണറില്‍ വൈകിട്ട് ആറേകാലോടെയാണ് അപകടം നടന്നത്. ഒരാള്‍ തടാകത്തില്‍ നീന്തുകയും മുങ്ങിത്താഴുകയും ചെയ്യുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഉടന്‍ തന്നെ പൊലീസിലും റസ്ക്യു സേനയിലും വിവരം അറിയിച്ചു. ഇവര്‍ സ്ഥലത്തെത്തി മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഇന്നലെ വൈകുന്നേരം 4.30ഓടെ അപകടം നടന്ന സ്ഥലത്തിന് സമീപത്തുനിന്നും മൃതദേഹം കണ്ടെത്തി. ഇന്‍ക്വസ്റ്റ് ചെയ്തശേഷം മ്യൂണികിലെ സ്വകാര്യ മോര്‍ച്ചറിയിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ആറ് ദിവസത്തിനകം നാട്ടിലെത്തിക്കാന്‍ കഴിയുമെന്ന് സിഎസ്ടി സഭാധികൃതര്‍ അറിയിച്ചു.
കോതമംഗലം രൂപതയില്‍പ്പെട്ട പൈങ്ങോട്ടൂര്‍ ഇടവകാംഗമായ ഫാ. ബിനു ആലുവ സി.എസ്.ടി പ്രൊവിന്‍സിന്‍റെ ഭാഗമായ റേഗന്‍സ്ബര്‍ഗ് രൂപതയിലാണ് കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി സേവനം അനുഷ്ടിക്കുന്നത്.
പൈങ്ങോട്ടൂര്‍ കുരീക്കാട്ടില്‍ തോമസ്-ത്രേസ്യാമ്മ ദമ്പതികളുടെ ആറ് മക്കളില്‍ ഇളയയാളാണ്. സഹോദരങ്ങള്‍ : സെലിന്‍, മേരി, ബെന്നി, ബിജു, ബിന്ദു.
ഫാ. ഡൊമിനിക് കുരീക്കാട്ടിലിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ടോം ജോസ് തടിയംപാട്
കഴിഞ്ഞ വെള്ളിയാഴ്ച വാഹനാപകടത്തിൽ മരണമടഞ്ഞ ലിവർപൂളിന്റെ പ്രിയ ഡോക്ടർ ജ്യോതിസ് മണലയിൽ (26 ) വരുന്ന ജൂലൈ മാസം 7 വ്യാഴാഴ്ച സെന്റ് . ഹെലൻസ് ഹോളി ക്രോസ് പള്ളിയിൽ വച്ച് മലയാളി സമൂഹം വിടനൽകും . പള്ളിയിലെ ചടങ്ങുകൾ രാവിലെ 10 .30 ന് ആരംഭിക്കും. മൂന്നാം ക്ലാസിൽ പഠിക്കുന്ന കാലത്താണ് ജ്യോതിസ് ലിവർപൂളിൽ എത്തിയത് അന്നുമുതൽ അൾത്താര ബാലനായി പ്രവർത്തിച്ച പള്ളിയിലാണ് അന്ത്യ കർമങ്ങൾ നടക്കുന്നത് . യു കെ യുടെ വിവിധഭാഗങ്ങളിൽ നിന്നും അന്ത്യ ഉപചാരം അർപ്പിക്കാൻ ആളുകൾ അവിടെ എത്തിച്ചേരും
കഴിഞ്ഞ ദിവസം ഞാനും സുഹൃത്ത് ജോസ് മാത്യുവും കൂടി ജ്യോതിസിന്റെ വീട്ടിൽ ചെന്നപ്പോൾ അവിടെ പ്രാത്ഥന നടന്നുകൊണ്ടിരിക്കുകയായിരുന്നു, പിതാവ് ജോജപ്പൻ അവൻ കുട്ടിയായിരുന്നപ്പോൾ സ്വന്തമായി ഉണ്ടാക്കിയ mouse mat pad കാണിച്ചു .അതിൽ E = mc2 എന്നെഴുതി അതിൽ അവന്റെ ചെറുപ്പത്തിലേ ഫോട്ടോകളും ചേർത്ത് വച്ചിട്ടുണ്ടായിരുന്നു. അതുകാണിച്ചപ്പോൾ അദ്ദേഹത്തിന്റെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു .
എ. ലെവലിനു പഠിക്കുമ്പോൾ മുതൽ അവൻ ഷോപ്പിൽ പോയാൽ കുറെയേറെ പാക്കറ്റ് സാധനങ്ങൾ വാങ്ങും അതുമുഴുവൻ education disabilities ഉള്ള കുട്ടികൾക്ക് വേണ്ടിയായിരുന്നു . ഡോക്ടർ ആയ ശേഷം തല മൊട്ടയടിച്ചു വീട്ടിൽ എത്തിയിരുന്നു ‘അമ്മ ഒരിക്കൽ വഴക്കു പറഞ്ഞു പക്ഷെ അത് ക്യൻസർ രോഗികൾക്ക് വേണ്ടിയായിരുന്നു ചെയ്തത് എന്നത് പിന്നീടാണ് അറിഞ്ഞത്. കൊറോണ മൂർഛിച്ച കാലത്ത് 7 ദിവസവും ജോലി ചെയ്തിരുന്ന ജ്യോതിസ് ഒരു അവധിപോലും എടുത്തിരുന്നില്ല, ചുറ്റും നിരന്തരം നടക്കുന്ന മരണങ്ങൾ കണ്ടു കൂടെ ജോലി ചെയ്തിരുന്ന ഡോക്ടർ സുഹൃത്തുക്കളോടു ഞാൻ മരിച്ചാൽ കത്തിച്ചു കളഞ്ഞാൽ മതിയെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു എന്നാണ് അറിയുന്നത് . ലിവർപൂളിൽ ജോജപ്പൻ, ജെസ്സി, ദമ്പതികൾ അറിയപ്പെട്ടിരുന്നത് ജ്യോതിസിന്റെ മാതാപിതാക്കൾ എന്നനിലയിൽ ആയിരുന്നു .ജ്യോതിസ് മരിച്ചത് വില്ലേജ് റോഡിൽ ജ്യോതിസ് ഓടിച്ചിരുന്ന കിയാ കാറും എതിരെ വന്ന റേഞ്ച് റോവറുമായി കൂട്ടിയിടിച്ചാണ് . ഇന്റേണൽ ബ്ലീഡിങ് ആയിരിക്കാം മരണകാരണം എന്നാണ് കരുതുന്നത്. രണ്ടു വണ്ടിയും ഓവർ സ്പീഡീൽ ആയിരുന്നില്ല എന്നാണ് അറിയുന്നത് .
ജ്യോതിസ് ജോലി ചെയ്തിരുന്ന ലങ്കഷെയർ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽനിന്നും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ ശേഷം മെഡിക്കൽ സ്റ്റുഡൻസിനു ക്ലാസ് എടുക്കാൻ ബ്ലാക്ക് പൂളിലേക്ക് പോകുന്നവഴിയാണ് അപകടം സംഭവിച്ചത്. വീടു മുഴുവൻ ജ്യോതിസിന്റെ ചെറുപ്പം മുതലുള്ള ഫോട്ടോകൾ ഫ്രെയിം ചെയ്തു വച്ചിരുന്നത് കാണാമായിരുന്നു. ലിവിങ് റൂമിൽ ഒരു വലിയ ഫോട്ടോ വച്ചിട്ട് അതിനു മുൻപിലാണ് പ്രാർത്ഥന നടത്തിയിരുന്നത്. ലിവിങ് റൂമിലെ ഷോ കെയിസിൽ നിറയെ ജ്യോതിസ് നേടിയ ട്രോഫികൾ അടുക്കി വച്ചിരിക്കുന്നത് കാണാമായിരുന്നു . മരണവിവരം അറിഞ്ഞു അമേരിക്കയിൽ നിന്നും വന്ന ജോജപ്പന്റെ ചേട്ടനോടും ജോജപ്പനോടും അനുശോചനം അറിയിച്ചു പുറത്തിറങ്ങിയ ഞങ്ങളുടെയും കണ്ണ് നിറഞ്ഞിരുന്നു
രണ്ടായിരത്തോടുകൂടി യു കെയിലേക്ക് നടന്ന മലയാളി കുടിയേറ്റത്തിൽ ലിവർപൂളിൽ എത്തിയതായിരുന്നു ജ്യോതിസിന്റ കുടുംബം . ഒരു പക്ഷെ മലയാളികളുടെ ഇടയിൽ ലിവർപൂളിൽ നിന്നും ആദ്യ൦ MBBS കരസ്ഥമാക്കിയത് ജ്യോതിസ് ആയിരിക്കും . വളർന്നു വരുന്ന തലമുറയ്ക്ക് ജ്യോതിസ് ഒരു മാതൃകയായിരുന്നു
പഠിത്തത്തിലും കലാസാംസ്‌കാരിക മേഖലയിലും പ്രതിഭയായിരുന്നു ആ ചെറുപ്പക്കക്കാരൻ . ലിവർപൂൾ യൂണിവേഴ്സിറ്റിയിൽ നിന്നാണ് MBBS കരസ്ഥമാക്കിയത്. ജോജപ്പൻ, ജെസ്സി, ദമ്പതികൾക്ക് രണ്ടു ആൺ കുട്ടികളാണ് ഉള്ളത് അതിൽ മൂത്തയാളാണ് ജ്യോതിസ് . ജ്യോതിസിന്റെ കുടുംബം ചങ്ങനാശേരി സെന്റ് . മേരിസ് കത്തീഡ്രൽ ഇടവക മണലയില്‍ കുടുംബാംഗമാണ്.
അന്ത്യ കർമ്മങ്ങൾ നടക്കുന്ന പള്ളിയുടെ അഡ്രസ്സ് .
Holy Cross Church .St .Helens .Post Code WA 101LX .
ജ്യോതിസിനു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെയുടെ കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ ,
കരവാളൂർ, പാറവിള, ചെറുപുഷ്പം വീട്ടിൽ (വേളാങ്കണ്ണി) ജൂലി ജോൺ (45 ) അന്തരിച്ചു. യു.കെയിൽ കുടുംബമായി കഴിഞ്ഞിരുന്ന ജൂലി അടുത്തിടെയാണ് നാട്ടിൽ എത്തിയത്. അഞ്ചൽ സ്വദേശി പ്രകാശ് ഉമ്മനാണ് ഭർത്താവ്. ഏഞ്ചൽ പ്രകാശ്, ലിയോണ പ്രകാശ് എന്നിവർ മക്കളാണ്.
ഹൃദയസ്തംഭനത്തെ തുടർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഏക സഹോദരൻ ജയഘോഷ് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ സൗദി അറേബ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ അന്തരിച്ചിരുന്നു. പിതാവ്: ചാക്കോ ജോൺ, മാതാവ്: മറിയ ജോൺ.
സംസ്കാരം പിന്നീട്.
ജൂലി ജോണിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
പ്രശസ്‍ത സിനിമാ, നാടക നടന്‍ ഡി ഫിലിപ്പ് അന്തരിച്ചു. 79 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാരുന്നു മരണം.
പ്രൊഫഷണൽ നാടക വേദികളിലെ അവിസ്മരണീയ പ്രകടനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടതിനു ശേഷമാണ് അദ്ദേഹം സിനിമയിലേക്ക് എത്തിയത്. കോട്ടയം കുഞ്ഞച്ഛൻ, വെട്ടം, അർത്ഥം, പഴശ്ശിരാജ, ടൈം അടക്കം അൻപതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
സീരിയലുകളിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. 1981 ൽ കെ.ജി. ജോർജ് സംവിധാനം ചെയ്ത കോലങ്ങൾ എന്ന ചിത്രം നിർമിച്ചത് ഡി. ഫിലിപ്പും കെ.ടി. വർഗീസും ചേർന്നായിരുന്നു.
കാളിദാസ കലാകേന്ദ്രത്തിന്‍റെയും കെപിഎസിയുടെയും നാടകങ്ങളിലെ പ്രധാന നടനും കൂടെയായിരുന്നു ഫിലിപ്പ്. തിരുവല്ല സ്വദേശിയാണ് ഡി ഫിലിപ്പ്.
സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളി അസോസിയേഷനിലെ സജീവ അംഗമായ സന്തോഷിന്റെ ഭാര്യ എബിന്റെ (സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ ഗായകസംഘം അംഗം) പിതാവ് മറ്റമന ഏബ്രഹാം (72 ) ഇന്ന് രാവിലെ നാട്ടിൽ നിര്യാതനായി. പെരുമ്പാവൂരാണ് സ്വദേശം.
എബിന്റെ പിതാവിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
റോഡിലെ ഡിവൈഡറില്‍ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 27 കാരനായ മലയാളി ഡോക്ടറായ ജോയലാണ് മരണമടഞ്ഞത്. ജോലിയിൽ പ്രവേശിച്ച് ഒരു വർഷം മാത്രം ആയിട്ടുള്ളൂ. ലിവർപൂൾ മലയാളി അസോസിയേഷനിലെ സജീവ പ്രവർത്തകനായിരുന്നു മരണമടഞ്ഞ ജോയൽ. കുട്ടനാട് സ്വദേശിയായ ജോജപ്പൻ – ജെസ്സി ദമ്പതികളുടെ രണ്ടു മക്കളിൽ മൂത്ത ആളാണ് പരേതനായ ജോയൽ. ലിവർപൂളിൾ സെന്റ് ഹെലെൻസിലാണ് താമസം. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു മടങ്ങവേ രാവിലെ 06.47am ന് അപകടം ഉണ്ടായത്. അപകടത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് ഇതുവരെ പുറത്തു വിട്ടിട്ടില്ല. ആംബുലൻസ്, ഫയർ സർവീസ്, പോലീസ് സംഭവസ്ഥലത്തു എത്തിയിരുന്നു. 6.47 am ആണ് എമർജൻസി കാൾ വന്നത് എന്നാണ് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ചു വാർത്തകൾ പുറത്തുവന്നിരിക്കുന്നത്.
ജോയൽ ഓടിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിച്ചു മറിയുകയും തീ പിടിക്കുകയുമായിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
അതേസമയം അപകടത്തിൽ മരിച്ചയാളുടെ മാതാപിതാക്കൾ വന്ന് സ്‌ഥിരീകരിച്ചാൽ മാത്രമേ പോലീസ് ശരീരം വിട്ടു നൽകു എന്നതിനാൽ പിതാവ് എത്തി മൃതദേഹം തിരിച്ചറിഞ്ഞാൽ മാത്രമേ സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. കേരളത്തിൽ അവധിക്കായി എത്തിയ ജോയലിൻെറ പിതാവ് ജോജപ്പന്‍ അപകടവാർത്ത അറിഞ്ഞു യുകെയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മൃതദേഹം ഇപ്പോൾ മാഞ്ചസ്റ്റര്‍ പോലീസിൻെറ കസ്റ്റഡിയിലാണ് ഉള്ളത്.
പെട്ടെന്നുണ്ടായ തങ്ങളുടെ മകൻെറ വേർപാട് ഉൾക്കൊള്ളാൻ കഴിയാതെ പ്രയാസപ്പെടുകയാണ് ഈ മാതാപിതാക്കൾ. ജോയൽ എല്ലാവരുമായി നല്ല ആത്മബന്ധം നിലനിർത്തിയിരുന്നു അതുകൊണ്ടുതന്നെ ഈ വേർപാട് എല്ലാവരിലും വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.
ജോയലിന്റെ അകാല നിര്യാണത്തിൽ മലയാളം യുകെയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതിനൊപ്പം ദുഃഖാർത്ഥരായ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.
പാകിസ്‌ഥാൻ മുൻ പ്രസിഡണ്ട് ജനറൽ പർവേസ് മുഷാറഫ് അന്തരിച്ചു. പാകിസ്‌ഥാൻ മാദ്ധ്യമങ്ങളാണ് വാർത്ത പുറത്ത് വിട്ടത്. പാകിസ്‌ഥാന്റെ പത്താമന്റെ പ്രധാനമന്ത്രിയായിരുന്നു. പട്ടാള അധിനിവേശത്തിലൂടെയാണ് പർവേസ് മുഷാറഫ് പാകിസ്‌ഥാനിൽ അധികാരം നേടിയത്. 1999ലാണ് പട്ടാള അട്ടിമറി നടത്തി പർവേസ് മുഷാറഫ് അധികാരത്തിലേറിയത്.
വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വെന്റിലേറ്ററായിരുന്നു. ദുബൈയിലെ വീട്ടിലാണ് വെന്റിലേറ്റർ സജ്‌ജീകരിച്ചിരുന്നത്. ചികിൽസയിലിരിക്കെ ആണ് മരണം സംഭവിച്ചതെന്നാണ് വിവരം. പട്ടാള അട്ടിമറിയുടെ ഘട്ടത്തിൽ നവാസ് ഷെരീഫായിരുന്നു പാകിസ്‌ഥാനിൽ അധികാരത്തിലുണ്ടായിരുന്നത്.
പാക് സൈനിക മേധാവിയായിരുന്നു പർവേസ് മുഷാറഫ്. 2008 ഓഗസ്‌റ്റ് എട്ടിനാണ് അദ്ദേഹം രാജ്യത്തെ അധികാരം ഒഴിഞ്ഞത്. പിന്നീട് വിദേശത്തേക്ക് പോവുകയായിരുന്നു. നാല് വർഷം വിദേശത്ത് താമസിച്ച മുഷാറഫ് 2013 മാർച്ച് മാസത്തിൽ പാകിസ്‌ഥാനിലേക്ക് തിരിച്ചെത്തി. പിന്നീടുള്ള തിരഞ്ഞെടുപ്പിൽ മൽസരിക്കാനായിരുന്നു ശ്രമമെങ്കിലും രണ്ട് മണ്ഡലങ്ങളിൽ സമർപ്പിച്ച പത്രികകളും തള്ളപ്പെട്ടതോടെ ഈ നീക്കം ഫലം കണ്ടില്ല.
പിന്നീട് മുഷാറഫിനെതിരെ പാകിസ്‌ഥാൻ ഭരണകൂടം നിലപാട് കടുപ്പിച്ചു. 2007ൽ പാകിസ്‌ഥാനിൽ അടിയന്തിരാവസ്‌ഥ പ്രഖ്യാപിച്ച ഘട്ടത്തിൽ ജഡ്‌ജിമാരെ തടവിൽ പാർപ്പിച്ചെന്ന കുറ്റത്തിൽ 2013 ഏപ്രിൽ മാസത്തിൽ ഇദ്ദേഹത്തെ പാകിസ്‌ഥാനിൽ പോലീസ് അറസ്‌റ്റ് ചെയ്‌തു. പിന്നീട് വീട്ടുതടങ്കലിൽ കഴിയുകയായിരുന്നു. ഈ ഫാം ഹൗസും വീടും പിന്നീട് പോലീസ് സബ് ജയിലായി പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു.
ഇദ്ദേഹം അധികാരത്തിലേറിയ ശേഷം കശ്‌മീർ പിടിച്ചടക്കാൻ നടത്തിയ ശ്രമങ്ങളാണ് അന്ന് കാർഗിൽ യുദ്ധത്തിലേക്ക് നയിച്ചത്. 1999 മെയ് മാസത്തിൽ പാകിസ്‌ഥാന്റെ അധിനിവേശ നീക്കങ്ങൾക്കെതിരെ ഇന്ത്യ യുദ്ധം പ്രഖ്യാപിച്ചു. ജൂലൈയിൽ ഈ യുദ്ധം വിജയിച്ചതായി ഇന്ത്യ പ്രഖ്യാപിക്കുകയും ചെയ്‌തു.
ജിമ്മിച്ചൻ ജോർജ്
സാലിസ്ബറി : സാലിസ്ബറി മലയാളി കമ്മ്യൂണിറ്റിയുടെ ആദ്യ പ്രസിഡന്റും സാലിസ്ബറിയിലെ ആദ്യകാല മലയാളിയുമായ രാജേഷ് ടോംസിന്റെ മാതാവ് ത്രേസ്യാമ്മ തോമസ് (67) W/o PJ തോമസ്, പുറ്റുമണ്ണിൽ, നാട്ടിൽ (കണമല )മരണമടഞ്ഞു . മക്കളോടൊപ്പമായിരിക്കാൻ പലപ്രാവശ്യം യുകെയിൽ എത്തിയിട്ടുള്ള പ്രിയ മാതാവ് സാലിസ്ബറി മലയാളി കമ്മ്യൂണിറ്റിയുടെ കൂടെ ഭാഗമായിരുന്നു .
പ്രിയ മാതാവിന്റെ വേർപാടിൽ ദുഃഖാർത്ഥരായിരിക്കുന്ന കുടുംബത്തോടുള്ള അനുശോചനവും പ്രാർത്ഥനയും സാലിസ്ബറിയിലെ മലയാളി സമൂഹം ഒന്നുചേർന്ന് രേഖപെടുത്തുന്നു.
കാരിത്താസ് ഹോസ്പിറ്റലിൽ ചികത്സയിൽ ആയിരുന്ന പരേത പാലൂർക്കാവ് കടപ്ലാക്കൽ കുടുംബാംഗം ആണ്.
മക്കൾ: രാജേഷ് ടോംസ്, (UK) , ഫാ. ബ്രിജേഷ് പുറ്റുമണ്ണിൽ (ഡയറക്ടർ,സഹ്യാദ്രി,കാഞ്ഞിരിപ്പള്ളി രൂപത).
മരുമകൾ: റീന ടോംസ് (UK) കളത്തുക്കടവ്, ഞൊണ്ടിമാക്കൽ കുടുംബാംഗം.
കൊച്ചുമക്കൾ: ഷീയോൺ,റിയോൺ, അലോണ.
മൃതസംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച കണമലയിലെ വസതിയിൽ രാവിലെ 11 മണിക്ക് ആരംഭിക്കുകയും തുടർന്ന് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം കണമല സെന്റ് തോമസ് പള്ളിയിലെ കുടുംബകല്ലറയിൽ മൃതദേഹം സംസ്കരിക്കുന്നതുമാണ് .
രാജേഷ് ടോംസിന്റെ മാതാവിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ഷാര്‍ജയില്‍ നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്ന 29കാരി ചിഞ്ചു ജോസഫിന്റെ മരണം പ്രവാസികളെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. കൊട്ടയം നെടുംകുന്നം സ്വദേശിയായ 29കാരി ചിഞ്ചു കഴിഞ്ഞ ആറ് മാസമായി ദുബായ് മന്‍ഖൂര്‍ ആസ്റ്രര്‍ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്നു. എപ്പോഴും ചിരിയോടെ മാത്രമേ കാണാറുളളൂ, ചിഞ്ചു ജോസഫിനെ ആസ്റ്റര്‍ ആശുപത്രിയിലെ സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നത് അങ്ങനെയാണ്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച ആശുപത്രിയില്‍ നിന്നും ജോലി കഴിഞ്ഞ താമസ സ്ഥലത്തേക്ക് തിരിച്ച് വരവേയാണ് അപകടമുണ്ടായത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ കാര്‍ ചിഞ്ചുവിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ അല്‍ ഖാസിമി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളിയാഴ്ചയാണ് കോട്ടയം നെടുംകുന്നത്തുളള വീട്ടില്‍ എത്തിച്ചത്.
ചിഞ്ചുവിന്റെ ഭര്‍ത്താവും മകളും അടങ്ങുന്ന കുടുംബം നാട്ടിലാണ്. ദുബായില്‍ നിന്ന് കൊച്ചിയിലേക്കാണ് ചിഞ്ചുവിന്റെ മൃതദേഹം എത്തിച്ചത്. അമ്മയെ കാണാന്‍ കാത്തിരുന്ന മകള്‍ക്ക് മുന്നിലേക്കാണ് ചിഞ്ചുവിന്റെ ചലനമറ്റ ശരീരം എത്തിയത്. 6 മാസം മുന്‍പാണ് ചിഞ്ചു ആസ്റ്ററില്‍ ജോലിച്ച് ചേര്‍ന്നത്. വളരെ കുറ്ഞ്ഞ സമയത്തിനുളളില്‍ തന്നെ ചിഞ്ചു തങ്ങളുടെ ടീമിന്റെ അവിഭാജ്യ ഘടകമായി മാറി. ചിഞ്ചു വളരെ കഠിനാധ്വാനി ആയിരുന്നു. എപ്പോഴും ചുണ്ടില്‍ ഒരു പുഞ്ചിരിയോടെ മാത്രമേ ചിഞ്ചുവിനെ കാണാറുളളൂ എന്നും ആസ്റ്റര്‍ ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ചിഞ്ചുവിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും ഈ ദുരന്തം താങ്ങാനുളള കരുത്ത് ചിഞ്ചുവിന്റെ കുടുംബത്തിന് നല്‍കാന്‍ പ്രാര്‍ത്ഥിക്കുന്നതായും ആസ്റ്റര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. സ്വദേശിയായ വ്യക്തി ഓടിച്ചിരുന്ന കാറിടിച്ചാണ് ചിഞ്ചുവിന്റെ മരണം. വ്യാഴാഴ്ച വൈകിട്ട് 7.30ന് ആയിരുന്നു അപകടം. കാര്‍ വളരെ വേഗത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. അപകടമുണ്ടാക്കിയ കാര്‍ ഓടിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.