യുഎഇയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം തിരൂര്‍ അന്നാര തവറന്‍കുന്നത്ത് അബ്ദുറഹ്‌മാന്റെ മകന്‍ മുഹമ്മദ് സുല്‍ത്താന്‍ ആണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസ്സായിരുന്നു.

ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അഞ്ചംഗ സംഘം ജബല്‍ ജൈസ് സന്ദര്‍ശിച്ച ശേഷം മടങ്ങിവരുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. യുഎഇയിലെ ഏറ്റവും ഉയരം കൂടിയ മലനിരയായ ജബല്‍ ജൈസില് ശനിയാഴ്ച എത്തിയ സംഘം രാത്രി അവിടെ തങ്ങുകയായിരുന്നു.

ഞായറാഴ്ച ഉച്ചയ്ക്ക് 12.30ഓടെ മലയിറങ്ങവെ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മുഹമ്മദ് സുല്‍ത്താനായിരുന്നു വാഹനം ഓടിച്ചിരുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് സുല്‍ത്താനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. സുഹൃത്തുക്കളായ അഖില്‍, മുഹമ്മദ് ഷഫീഖ്, സഹല്‍, ഹാദി എന്നിവരാണ് വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍. ഇവരില്‍ ഗുരുതരമായി പരിക്കേറ്റ അഖില്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.

മറ്റുള്ളവരുടെ പരിക്കുകള് സാരമുള്ളതല്ല. അബുദാബിയിലെ വിടെക് കെയര്‍ എന്ന സ്ഥാപനത്തില്‍ ആര്‍ക്കൈവ്‌സ് ക്ലര്‍ക്ക് ആണ് മുഹമ്മദ് സുല്‍ത്താന്. റംലയാണ് മാതാവ്. സഹോദരങ്ങള് – ഷറഫുദ്ദീന്‍, ഷക്കീല, ഷഹന.