അപൂർവ്വ രോഗത്തിന് അടിമപ്പെട്ട പ്രഭുലാൽ അന്തരിച്ചു. 25 വയസായിരുന്നു. തന്റെ മുഖം മറുക് കൊണ്ട് മൂടിയപ്പോഴും വേദന തിന്നപ്പോഴും ചിരി കൊണ്ട് പോരാടിയ പ്രഭുലാൽ സോഷ്യൽമീഡിയയ്ക്കും നാട്ടുകാർക്കും പ്രിയങ്കരനായിരുന്നു. തൃക്കുന്നപ്പുഴ പല്ലന കൊച്ചുതറ തെക്കതിൽ പ്രസന്നൻ-ബിന്ദു ദമ്പതികളുടെ മകനായ പ്രഭുലാലിന്റെ വിയോഗം സുഹൃത്തുക്കൾക്കും തീരാവേദനയാണ് സമ്മാനിച്ചത്.
അർബുദം ബാധിച്ച് ചികിത്സയിൽ കഴിയവേ ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മരണം സംഭവിച്ചത്. ഹരിപ്പാട് നഗരസഭയിലെ ജീവനക്കാരനായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ പ്രഭുലാൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ പ്രവർത്തകനായിരുന്നു. തനിക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ച കാര്യവും പ്രഭുലാൽ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
പാട്ടുകാരനും ചിത്രകാരനും പ്രഭാഷകനും കൂടിയായിരുന്നു പ്രഭു. വലതുതോളിലുണ്ടായ മുഴ അർബുദമാണെന്ന് സ്ഥിരീകരിച്ചതോടെ ചികിത്സ തേടിയിരുന്നു. പിന്നാലെയാണ് മരണം കവർന്നത്. നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായിരുന്നു. ഇക്കഴിഞ്ഞ മാർച്ചിലാണ് പ്രഭുലാലിന്റെ വലത് തോൾഭാഗത്ത് കാണപ്പെട്ട മുഴ പഴുക്കുകയും അസ്സഹനീയമായ വേദനയാൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തത്.
തുടർന്ന് വിദഗ്ധ പരിശോധനയിൽ മാലിഗ്‌നന്റ് മെലോമ എന്ന അപകടകാരിയായ സ്‌കിൻ കാൻസർ ആണെന്ന് തിരിച്ചറിഞ്ഞു. ഇതിനുള്ള ചികിത്സകൾ നടത്തി വരുന്നതിനിടെയാണ് പ്രഭുലാൽ വേദനകളുടെ ലോകത്ത് നിന്നും യാത്രയായത്.
സിപിഎമ്മിന്റെ കരുത്തനായ നേതാവ് കോടിയേരി ബാലകൃഷ്ണന് കേരളത്തിന്‍റെ അന്ത്യാഞ്ജലി. മൃതദേഹം കണ്ണൂര്‍ പയ്യാമ്പലം ശ്മശാനത്തില്‍ സംസ്കരിച്ചു.തോളിലേറ്റിയ പിണറായി…. സഖാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം തോളിലെടുത്ത് മുന്നില്‍ നിന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്.വര്‍ഷങ്ങള്‍ക്ക് മുമ്പ് 2004 ല്‍ ഇ.കെ.നായനാരുടെ മൃതദേഹം തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ വിലാപ യാത്രയായി കൊണ്ടുവരുന്ന വേളയിലും നായനാരുടെ മൃതദേഹം തോളിലെടുക്കാന്‍മുന്നില്‍ നിന്നത് പിണറായി വിജയനായിരുന്നു.
സഹോദരനെ നഷ്ടപ്പെട്ട വേദനയില്‍ മൃതദേഹം തോളിലെടുത്ത് മുന്‍പന്തിയില്‍ പിണറായി വിജയന്‍ നടക്കുമ്പോള്‍ അത് മറ്റൊരു ചരിത്രം വീണ്ടും ആവര്‍ത്തിക്കുകയാണ്. ‘സോദരതുല്യം എന്നല്ല, യഥാര്‍ത്ഥ സഹോദരര്‍ തമ്മിലുള്ള ബന്ധമാണ് ഞങ്ങളുടേത്. ഒരേ വഴിയിലൂടെ ഒരുമിച്ചു നടന്നവരാണ് ഞങ്ങള്‍’ എന്ന പിണറായിയുടെ അനുസ്മരണം തന്നെ സഹോദരനെ നഷ്ടപ്പെട്ട വേദനയോടെയായിരുന്നു.മഹാരഥൻമാർ ഉറങ്ങുന്ന പയ്യാമ്പലത്തിന്റെ ചുവന്ന മണ്ണിൽ തീനാളങ്ങൾ പ്രിയ നേതാവിനെ ഏറ്റുവാങ്ങി. ഇനി ഓർമകളിൽ രക്തതാരകമായ് കോടിയേരി. കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴിക്കോടൻ മന്ദിരത്തിൽനിന്ന് ആയിരങ്ങങ്ൾ അണിചേർന്ന വിലാപയായത്രയായി കോടിയേരിയുടെ മൃതദേഹം മൂന്ന് മണിയോടെയാണ് പയ്യാമ്പലത്തെത്തിച്ചത്.
വാഹനത്തിൽനിന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി, മുഖ്യമന്ത്രി പിണറായി വിജയൻ, പി ബി അംഗങ്ങളായ പ്രകാശ് കാരാട്ട് , എം എ ബേബി തുടങ്ങിയ മുതിർന്ന നേതാക്കൾ മൃതദേഹം തോളിലേറ്റി .ആ നേരം ‘ഇല്ലാ ഇല്ലാ മരിക്കുന്നില്ല; ജീവിക്കുന്നു ഞങ്ങളിലൂടെ ’ എന്ന് ആയിരം കണ്ഠങ്ങളിൽ നിന്ന് ഒരേസമയം മുദ്രാവാക്യം ഉയരുന്നുണ്ടായിരുന്നു.കോടിയേരിയുടെ ഭാര്യ വിനോദിനിയെ ആശ്വസിപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമല , തുടർന്ന് മുൻ അഭ്യന്തരമന്ത്രിയായ കോടിയേരി ബാലകൃഷ്ണന് പൊലീസ് പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാർഡ് ഓഫ് ഓണർ അർപ്പിച്ചു. മക്കളായ ബിനോയും ബീനിഷും അച്ഛന്റെ ചിതയ്ക്ക് തീ പകർന്നു.
രാഷ്ട്രീയഭേദമില്ലാതെ നേതാക്കളും പ്രവര്‍ത്തകരും നാട്ടുകാരും സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, പിബി അംഗം പ്രകാശ് കാരാട്ട് എന്നിവര്‍ പതിനൊന്നുമണിയോടെ കോടിയേരിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ആദരമര്‍പ്പിച്ചു. പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ കോണ്‍ഗ്രസ് നേതാക്കളായ എം.കെ.രാഘവന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, മുസ്‌ലിം ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീര്‍ എന്നിവരും എത്തി.
പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രൻ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ദുബൈ മൻഖൂൽ ആസ്റ്റർ ആശുപത്രിയിലായിരുന്നു അന്ത്യം. വർഷങ്ങളായി കുടുംബത്തോടൊപ്പം ദുബൈയിലായിരുന്നു താമസം.
1942 ജൂലൈ 31ന് തൃശൂരിൽ വി. കമലാകര മേനോന്റെയും എം.എം. രുഗ്മിണി അമ്മയുടെയും മകനായാണ് ജനനം. അറ്റ്ലസ് ജൂവല്ലറിയുടെ സ്ഥാപകനായ രാമചന്ദ്രൻ നിരവധി സിനിമകൾ നിർമിക്കുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സംവിധായകൻ, വിതരണക്കാരൻ എന്നീ നിലകളിലും സിനിമ മേഖലയിൽ സജീവമായിരുന്നു. 2015ൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിനെ തുടർന്ന് ജയിലിലായ അദ്ദേഹം 2018ലാണ് പുറത്തിറങ്ങിയത്.
കേസ് അവസാനിക്കാത്തതിനാൽ യു.എ.ഇ വിട്ട് പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. അറ്റ്ലസ് വീണ്ടും തുറക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് മരണം. ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിലെ ഗോൾഡ് പ്രമോഷൻ കമ്മിറ്റിയുടെ ആദ്യ ചെയർമാനായിരുന്നു. ഫിലിം മാഗസിനായ ചലച്ചിത്രത്തിന്‍റെ എഡിറ്ററായിരുന്നു. മലയാളം ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വൈസ് പ്രസിഡന്‍റാറയും പ്രവർത്തിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലിവർപൂൾ ഗാർസ്റ്റണിൽ താമസിക്കുന്ന കടുത്തുരുത്തി പുലികുത്തിയേല്‍ പി.കെ. മാത്യു (68) (റിട്ടയേര്‍ഡ് അധ്യാപകന്‍ സെന്റ് മൈക്കിള്‍സ് എച്ച്.എസ്.എസ്. കടുത്തുരുത്തി) നിര്യാതനായി. കഴിഞ്ഞ രണ്ടു മാസമായി അദ്ദേഹം നാട്ടിലായിരുന്നു ഹൃദയാഘാതമാണ് മരണകാരണം.
സംസ്‌ക്കാരം പിന്നീട്. ഭാര്യ-സിസിലി മാത്യു മുകളേല്‍, ചേറ്റുകുളം.
മക്കള്‍: സിമ്മിന്‍ മാത്യു (യു.കെ.), സീനാ മാത്യു (നോട്ടിംഗ്ഹാം UK )
മരുമക്കള്‍ : സാജന്‍ ജോസ് വെള്ളിയാംതടത്തില്‍ മുണ്ടക്കയം (യു.കെ.), ഡെയ്ന്‍ ജോസ് കുറ്റിയാംകോണം പുല്‍പ്പള്ളി (യു.കെ.)
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കവന്‍ട്രി: നോര്‍ത്ത് വെയ്ല്‍സിലെ ബാംഗോറില്‍ താമസിക്കുന്ന മലയാളി കുടുംബത്തിനെ ദുഃഖത്തിലാഴ്ത്തി പതിന്നാലുകാരിയുടെ മരണം. മരണമടഞ്ഞത് കോട്ടയം അതിരമ്പുഴ സ്വദേശികളായ ബിജുവിന്റെയും സിജിയുടെയും മകൾ അലീന. ഹൃദ്രോഗ സംബന്ധമായ ചികിത്സകൾ നടത്തിവരുകയായിരുന്നു. ഇന്ന് പുലര്‍ച്ചയോടെയാണ് മരണം സംഭവിച്ചത്. ഹൃദ്രോഗ ചികിത്സയിൽ വൈദഗ്ദ്ധ്യം നേടിയ ന്യുകാസില്‍ ഫ്രീമാന്‍ ഹോസ്പിറ്റലില്‍ ആയിരുന്നു ചികിത്സ. ഏതാനും ദിവസം ചികിത്സ സ്വീകരിച്ചതിന് പിന്നാലെ രോഗനില വഷളായി മരണം സംഭവിക്കുക ആയിരുന്നു. ഏറെക്കാലമായി ബാംഗോറില്‍ താമസിച്ച് വരികയായിരുന്നു. കുട്ടിയുടെ മരണവാർത്ത അറിഞ്ഞ് യുകെയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള നിരവധി മലയാളികളാണ് എത്തിയത്.
അലീനയുടെ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു. 87 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗങ്ങളെ തുടര്‍ന്ന് കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു.ഇ കെ നയനാര്‍, എ കെ ആന്റണി, ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അംഗമായിരുന്നു. മികച്ച സമാചികനെന്ന് വിശേഷണമുണ്ടായിരുന്ന ആര്യാടന്‍ മുഹമ്മദ്, കോണ്‍ഗ്രസിലെ പല തന്ത്രപ്രധാന നീക്കങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചിട്ടുള്ള വ്യക്തി കൂടിയാണ്.
1935 മെയ് 15ന് ആര്യാടന്‍ ഉണ്ണീന്‍-കാദിയുമ്മ ദമ്പതികളുടെ മകനായി നിലമ്പൂരിലായിരുന്നു ജനനം. 1852ല്‍ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം, 1958 മുതല്‍ കെപിസിസി അംഗമായിരുന്നു. മലപ്പുറം ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂണിയനുകളുടെയും പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.1977, 1980, 1987, 1991, 1996, 2001, 2006, 2011 എന്നീ വർഷങ്ങളിൽ നിലമ്പൂർ നിയമസഭാമണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1980-82 കാലത്ത് ഇ.കെ. നായനാർ മന്ത്രിസഭയിലെ തൊഴിൽ, വനം മന്ത്രിയായിരുന്നു. ഒമ്പതാം നിയമസഭയിലെ എ.കെ. ആന്റണി മന്ത്രിസഭയിൽ തൊഴിൽ, ടൂറിസം മന്ത്രിയായും ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ (2004-06) വൈദ്യുതിമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തെ തുടര്‍ന്ന് പത്തുദിവസത്തേക്ക് യുകെയില്‍ ഔദ്യോഗിക ദുഃഖാചരണ പ്രഖ്യാപിച്ചു. പാര്‍ലമെന്റിന്റേത് അടക്കം ഔദ്യോഗിക പരിപാടികള്‍ മാറ്റിവച്ചു. സംസ്‌കാരം പിന്നീട്.
വസ്റ്റ്മിനിസ്റ്റര്‍ ഹാളിലായിരിക്കും സംസ്‌കാരച്ചടങ്ങുകള്‍ നടക്കുന്നത്. മരണശേഷം നാലു ദിവസം കഴിഞ്ഞായിരിക്കും ബക്കിങ്ങാം കൊട്ടാരത്തില്‍നിന്നു ഭൗതിക ശരീരം വെസ്റ്റ് മിനിസ്റ്റര്‍ ഹാളിലെത്തിക്കുന്നത്. ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനായി നാലു ദിവസം ഇവിടെ ഭൗതിക ശരീരം സൂക്ഷിക്കും.
വിന്‍ഡ്‌സര്‍ കോട്ടയില്‍ ഭര്‍ത്താവ് ഫിലിപ് രാജകുമാരനെയും പിതാവ് ജോര്‍ജ് ആറാമനെയും അടക്കം ചെയ്തിരിക്കുന്നതിനു സമീപത്തായിരിക്കും എലിസബത്ത് രാജ്ഞിയെയും അടക്കം ചെയ്യുക.
ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയോടെയാണ് എലിസബത്ത് രാജ്ഞി (96) അന്തരിച്ചത്. ബ്രിട്ടീഷ് രാജ്ഞിയുടെ വേനല്‍ക്കാല വസതിയായ സ്‌കോട്ട്ലന്‍ഡിലെ ബാല്‍മൊറല്‍ കൊട്ടാരത്തിലായിരുന്നു അന്ത്യം. ബക്കിങ്ഹാം കൊട്ടാരം പ്രത്യേക വാര്‍ത്താക്കുറിപ്പിലൂടെയാണ് എലിസബത്തിന്റെ മരണവാര്‍ത്ത അറിയിച്ചത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ആരോഗ്യ പ്രശ്നങ്ങള്‍ അവരെ അലട്ടിയിരുന്നു. വ്യാഴാഴ്ച രാവിലെയാണ് വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം അവരുടെ ആരോഗ്യ നിലയില്‍ ഡോക്ടര്‍മാര്‍ ആശങ്ക അറിയിച്ചത്. പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഫ്രാൻസിലെ ലൂയി പതിനാലാമൻ കഴിഞ്ഞാൽ, സിംഹാസനത്തിൽ ഏറ്റവുമധിക കാലമിരുന്നത് എലിസബത്ത് രാഞ്ജി. തായ്‌ലൻഡ് രാജാവ് ഭൂമിബോൽ അതുല്യതേജിനെ മറികടന്നാണ് ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി (96) ഏറ്റവും കൂടൂതൽ കാലം അധികാരത്തിലിരുന്ന രണ്ടാമത്തെ ഭരണാധികാരി എന്ന റെക്കോഡിനുടമയായത്.
1927 നും 2016 നും ഇടയിലായി 70 വർഷവും 126 ദിവസവുമാണു തായ് രാജാവ് സിംഹാസനത്തിലിരുന്നത്. ഈ റെക്കോർഡാണ് രാജാധികാരത്തിന്റെ എഴുപതാം വാർഷികം ആഘോഷിച്ച വേളയിൽ എലിസബത്ത് രാജ്ഞി മറികടന്നത്. 1643 മുതൽ 1715 വരെ ഫ്രാൻസ് ഭരിച്ച ലൂയി പതിനാലാമനാണു ലോകത്ത് ഏറ്റവും കാലം സിംഹാസനത്തിൽ വാണത്. 72 വർഷവും 110 ദിവസവുമാണ് അദ്ദേഹം സിംഹാസനത്തിൽ ഇരുന്നത്.
1953 ൽ അവരോധിക്കപ്പെട്ട എലിസബത്ത് രാജ്ഞി, തന്റെ മുതുമുത്തശ്ശി വിക്ടോറിയ രാജ്ഞിയെ മറികടന്നു ബ്രിട്ടനിൽ ഏറ്റവുമധികം കാലം സിംഹാസനത്തിലിരുന്ന വ്യക്തിയെന്ന നേട്ടം 2015 സെപ്റ്റംബറിൽ സ്വന്തമാക്കിയിരുന്നു. 70 വർഷവും 214 ദിവസവുമാണ് എലിസബത്ത് അധികാരത്തിലിരുന്നത്.
ഏറ്റവും കൂടുതൽ കാലം കിരീടം ചൂടിയ ബ്രിട്ടിഷ് രാജ്ഞി എന്ന പദവിക്കൊപ്പം ഫിലിപ് രാജകുമാരനുമായി ഊഷ്മളമായ ദാമ്പത്യവും എലിസബത്ത് പുലർത്തിയിരുന്നു. ‘ലോകത്തിലെ ഏറ്റവും പ്രശസ്തനായ ഭർത്താവ്’, ഇങ്ങനെയാണു ബ്രിട്ടിഷ് രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരനെ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. എലിസബത്ത് രാജ്ഞിയുടെ നിഴലായി അദ്ദേഹം ഏഴു ദശകമാണ് ബക്കിങ്ങാം കൊട്ടാരത്തിൽ ജീവിച്ചത്.
താനും ഫിലിപ് രാജകുമാരനും പ്രണയത്തിലായതെങ്ങനെയെന്നു വിശദീകരിക്കുന്ന എലിസബത്ത് രാജ്ഞിയുടെ കത്ത് ഏതാനും വർഷങ്ങൾക്ക് മുമ്പ് ലേലത്തിൽ പോയിരുന്നു. 14,000 പൗണ്ടിനാണ് (ഏകദേശം 12.81 ലക്ഷം രൂപ) ആ കത്ത് ലേലത്തിൽ പിടിച്ചത്. 1947 ൽ, ഇരുപത്തിയൊന്നാം വയസ്സിൽ, വിവാഹത്തിനു മാസങ്ങൾക്കു മുൻപ് എലിസബത്ത് രാജകുമാരി എഴുതിയ കത്താണു ലേലത്തിൽ വച്ചത്.
ഇരുവരും ആദ്യമായി കണ്ടത്, ഫിലിപ് രാജകുമാരന്റെ കാറിൽ പോകുമ്പോൾ ഒരു ഫൊട്ടോഗ്രഫർ പിന്നാലെ പാഞ്ഞത്, ലണ്ടൻ നിശാക്ലബ്ബിൽ നൃത്തം ചെയ്‌തത് തുടങ്ങിയ കാര്യങ്ങളാണ് എഴുത്തുകാരി ബെറ്റി ഷൗവിനെഴുതിയ ഈ കത്തിലുള്ളത്. എലിസബത്ത് രാജ്ഞിയുടെ തൊണ്ണൂറാം പിറന്നാൾ സമയത്തായിരുന്നു പ്രണയവർത്തമാനം നിറഞ്ഞ പഴയ കത്ത് ലേലത്തിൽ പോയത്. പതിമൂന്നാം വയസ്സിൽ തുടങ്ങിയ ആ പ്രണയം രാജകീയമായിത്തന്നെ തുടർന്നു.
ജന്മം കൊണ്ടു ഫിലിപ്, ഗ്രീക്ക്–ഡാനിഷ് രാജകുമാരനാണ്. അദ്ദേഹത്തിന്റെ മുത്തച്ഛൻ ഗ്രീസിന്റെ രാജാവായിരുന്നു. എന്നാൽ, 1922 ൽ ഭരണ അട്ടിമറിയെത്തുടർന്നു ഗ്രീസിൽ നിന്നു മാതാപിതാക്കൾക്കൊപ്പം പലായനം ചെയ്തു. ഓറഞ്ച് ബോക്സ് കൊണ്ടു നിർമിച്ച തൊട്ടിലിൽ കിടത്തിയാണു 18 മാസം പ്രായമുള്ള ഫിലിപ്പിനെയും കൊണ്ട് അമ്മ ആലിസ് രാജകുമാരി ഒരു ബ്രിട്ടിഷ് പടക്കപ്പലിൽ ഇറ്റലിയിൽ എത്തിയത്.
1930 ൽ ഫിലിപ്പിന് എട്ടു വയസ്സുള്ളപ്പോൾ അമ്മ മാനസികാരോഗ്യപ്രശ്നം കാരണം ആശുപത്രിയിലായി. ഫ്രാൻസിലേക്കു പോയ പിതാവ് പിന്നീടു മടങ്ങിവന്നില്ല. ഫിലിപ്പിന് അഭയമായത് അമ്മയുടെ ബ്രിട്ടിഷ് രാജകുടുംബബന്ധമാണ്. ഫിലിപ്പിന്റെ അമ്മ ആലിസ്, ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞിയുടെ പേരക്കുട്ടിയുടെ മകളായിരുന്നു. സ്കോട്ടിഷ് ബോർഡിങ് സ്കൂളായ ഗോർഡൻസ്റ്റണിൽ പഠനം പൂർത്തിയാക്കിയശേഷം ഫിലിപ്, റോയൽ നേവി കോളജിൽ ചേർന്നു മികച്ച കെഡറ്റ് എന്ന അംഗീകാരം നേടി. രണ്ടാം ലോകയുദ്ധത്തിൽ പങ്കെടുത്ത അദ്ദേഹം 21–ാം വയസ്സിൽ റോയൽ നേവിയുടെ ഏറ്റവും പ്രായം കുറഞ്ഞ ലഫ്റ്റനന്റുമാരിലൊരാളായി.
1939 ൽ 13 വയസ്സുള്ള എലിസബത്ത് രാജകുമാരിയുമായുള്ള കൂടിക്കാഴ്ച പിന്നീടു പ്രണയമായി വളർന്നു. രണ്ടാം ലോക മഹായുദ്ധകാലത്താണ് ഇരുവരും തമ്മിലുള്ള പ്രണയം തീവ്രമായത്. ഇതിനിടെ ചില മാധ്യമങ്ങളിൽ ഇരുവരുടെയും ബന്ധത്തെക്കുറിച്ച് വാർത്തകൾ പ്രത്യക്ഷപ്പെട്ടു. ഒടുവിൽ ഇരുവരുടേയും വിവാഹം നടത്താൻ രാജകുടുംബം തീരുമാനിക്കുകയായിരുന്നു. 1947 നവംബർ 20 ന് ആയിരുന്നു വിവാഹം. ഫിലിപ്പിന് 26 വയസ്സ്. നവവധുവിന് 21. ഇതോടെ എഡിൻബർഗിലെ പ്രഭു (ഡ്യൂക്ക് ഓഫ് എഡിൻബർഗ്) എന്ന സ്ഥാനം ഫിലിപ് രാജകുമാരന് ലഭിച്ചു.
10,000 മുത്തുകൾ പതിപ്പിച്ച പട്ടിന്റെ വസ്ത്രമായിരുന്നു എലിസബത്ത് വിവാഹത്തിന് അണിഞ്ഞത്. ലോക നേതാക്കളെല്ലാം വിവാഹത്തിനെത്തി. രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുണ്ടായ മാന്ദ്യസമയത്തായിരുന്നു വിവാഹം. എന്നാൽ യാതൊരു കുറവും വിവാഹത്തിനുണ്ടായിരുന്നില്ല. വിവാഹത്തോടെ, നാവികസേനാ ജീവിതത്തിനു വിടപറഞ്ഞ് ഫിലിപ് കൊട്ടാരജീവിതം ആരംഭിച്ചു.
അമേരിക്കൻ വനിതയെ വിവാഹം ചെയ്യാൻ, പിതൃസഹോദരൻ എഡ്വേഡ് എട്ടാമൻ സ്ഥാനത്യാഗം ചെയ്തതിനെത്തുടർന്നാണ് എലിസബത്തിന്റെ പിതാവ് ജോർജ് ആറാമൻ രാജാവായത്. അദ്ദേഹത്തിന്റെ മരണത്തോടെ അധികാരം എലിസബത്തിൽ വന്നു ചേർന്നു. 1952ലാണു എലിസബത്ത് രാജ്ഞിയായത്.
ഏതൊരു പുരുഷന്റെ വിജയത്തിനു പിന്നിലും ഒരു സ്ത്രീയുണ്ടാകും എന്നാണ് പറയാറ്. എന്നാൽ എലിസബത്ത് രാജ്ഞിയുടെ കാര്യത്തിൽ അത് തിരിച്ചായിരുന്നു. ബ്രിട്ടനിൽ രാജ്ഞിയുടെ ഭർത്താവിനു ഭരണഘടനാപരമായ പദവികളൊന്നുമില്ല. രാജ്ഞി പൊതുചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ ഒരു ചുവട് പിന്നിൽ നടന്ന അദ്ദേഹം കൊട്ടാരരീതികളെ ആധുനീകരിക്കുന്നതിൽ മുൻകയ്യെടുത്തു. എലിസബത്ത് ബ്രിട്ടിഷ് രാജ്ഞിയായതു മുതൽ അവരെ ഔദ്യോഗിക പരിപാടികളിലും വിദേശയാത്രകളിലും അനുഗമിച്ചു. 2021ൽ മരണത്തിന് കീഴടങ്ങുന്നതുവരെ രാജ്ഞിയുടെ നിഴലായി ഫിലിപ് ഉണ്ടായിരുന്നു. 100 വയസ്സാകാൻ രണ്ട് മാസം മാത്രം ശേഷിക്കെ 2021 എപ്രിൽ 9 ന് ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഭർതൃവിയോഗത്തിന്റെ ഒരു വർഷവും അഞ്ചു മാസവും പൂർത്തിയാകുന്നതിനിടെ എലിസബത്ത് രാജ്ഞിയുടെ വിയോഗവും.
എലിസബത്ത് രാജ്ഞിയുടെ ഭർത്താവാണെങ്കിലും ഫിലിപ് രാജകുമാരനു കിരീടാവകാശം ഇല്ലായിരുന്നു. മൂത്തമകൻ ചാൾസ് രാജകുമാരനാണു കിരീടാവകാശി. ബ്രിട്ടിഷ് പാരമ്പര്യം അനുസരിച്ച് രാജ്ഞിയുടെ ഭർത്താവിനു രാജാവ് എന്ന പദവി ലഭിക്കില്ല. എന്നാൽ, രാജാവിന്റെ ഭാര്യയ്ക്കു രാജ്ഞി എന്ന ആലങ്കാരിക പദവി ലഭിക്കും.
എലിസബത്ത് രാജ്ഞിയുടെ അന്ത്യത്തോടെ മകൻ ചാൾസ്(73) ആണ് ബ്രിട്ടന്റെ പുതിയ രാജാവ്. ചാൾസ് മൂന്നാമൻ എന്ന പേരാകും സ്വീകരിക്കുകയെന്ന് കൊട്ടാരവൃത്തങ്ങൾ അറിയിച്ചു. ബ്രിട്ടന്റെ സിംഹാസനത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ ആളാണ് ചാൾസ്.
പ്രശസ്ത തമിഴ് ഗായകന്‍ ബംബ ബാക്കിയ (49) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന സിനിമയിലെ ‘പൊന്നി നദി പാക്കണുമേ’ എന്ന ഗാനമാണ് ബംബ അവസാനമായി പാടിയത്. ‘സര്‍ക്കാര്‍’,’യന്തിരന്‍ 2.0′, ‘സര്‍വം താളമയം’, ‘ബിഗില്‍’, ‘ഇരൈവിന്‍ നിഴല്‍’ തുടങ്ങിയവയിലും അദ്ദേഹം പാടിയിരുന്നു.
‘പൊന്നിയിന്‍ സെല്‍വനിലെ ഗാനത്തിന്റെ കണ്‍സേര്‍ട്ട് പതിപ്പിലും ബംബ ബാക്കിയവ് പ്രത്യക്ഷപ്പെട്ടിരുന്നു. എആര്‍ റഹ്‌മാനുവേണ്ടി നിരവധി ഗാനങ്ങള്‍ പാടിയ ഗായകനായിരുന്നു ബംബ. ബംബയുടെ വിയോഗത്തില്‍ എആര്‍ റഹ്‌മാന്‍, ഖദീജ റഹ്‌മാന്‍, സന്തോഷ് ദയാനിധി, ശന്തനു ഭാഗ്യരാജ് തുടങ്ങി നിരവധി പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
വെയ്ക്ക് ഫീൽഡ് : യുക്മാ യോർക്ക്ഷെയർ ആന്റ് ഹംബർ റീജന്റെ വൈസ് പ്രസിഡന്റും വെസ്റ്റ് യോർക്ക് ഷെയർ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റുമായ സിബി മാത്യുവിന്റെ പിതാവ് ഇടുക്കി , പാമ്പാടുംപാറ കാരയ്ക്കാട്ട് മാത്യു ദേവസ്യ (67) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 4, ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2.30 – ന് സ്വഭവനത്തിൽ ആരംഭിച്ച് പാമ്പാടുംപാറ സെൻറ് ജോർജ് ദേവാലയത്തിൽ നടത്തപ്പെടുന്നതാണ് .
ഭാര്യ : ആലീസ് മാത്യു മക്കൾ : എബി, സിബി (യുകെ), ആശാ മോൾ മരുമക്കൾ : ലിയാ, അനു, ജിമ്മി .
സിബി മാത്യുവിന്റെ പിതാവിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.