Obituary

സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന ജോൺസന്റെ പിതാവും ഷിബിയുടെ ഭതൃപിതാവുമായ ദേവസ്യ തെങ്ങുംപറമ്പിൽ നാട്ടിൽ നിര്യതനായി.  പരേതന് (82) വയസ്സായിരുന്നു.  വെളുപ്പിന് (ഇന്ത്യൻ സമയം) 3.20 am ന് ആണ് മരണം സംഭവിച്ചത്. വാർദ്ധക്യസഹജമായ കാരങ്ങളാൽ ചികിത്സയിൽ ആയിരുന്നു.

ഇപ്പോൾ കാസർഗോഡ് ജില്ലയിൽ കൊടുമണി സെന്റ് മേരീസ് പള്ളിയിൽ ഇപ്പോൾ മരണാന്തര ചടങ്ങുകൾ പുരോഗമിക്കുന്നു.

സ്റ്റോക്ക് ഓൺ ട്രെന്റ് മിഷന്റെ 2022-2024 വർഷത്തെ നിയുകത ട്രസ്റ്റികളിൽ ഒരാളാണ് ജോൺസൻ. ജോൺസന്റെ പിതാവിന്റെ വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്ഥരായ കുടുംബാംഗങ്ങളെ  അറിയിക്കുന്നു.

കൊഹിമ: ഓസ്‌ട്രേലിയായില്‍ സേവനം ചെയ്യുന്ന മലയാളി വൈദികന്‍ ഹൃദയസതംഭനം മൂലം മരണമടഞ്ഞു. ഫാ. മനോജ് മാനുവലാണ് മരണമടഞ്ഞത്. 46 വയസായിരുന്നു. ഓസ്‌ട്രേലിയായിലെ വില്‍കാനിയ- ഫോര്‍ബ്‌സ് രൂപതയില്‍ ഏതാനും വര്‍ഷങ്ങളായി സേവനം ചെയ്തുവരികയായിരുന്ന ഇദ്ദേഹം അവധിക്ക് നാട്ടിലെത്തിയതായിരുന്നു.

കൊഹിമ രൂപതയ്ക്കുവേണ്ടി വൈദികനായ ഇദ്ദേഹം അവധിക്ക് സുഹൃത്തുക്കളെ കാണാനെത്തിയതായിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് അദ്ദേഹം ഏതാനും ദിവസം ഐസൊലേഷനിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കായിരുന്നു അന്ത്യം.

തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തക മരിച്ചു. വർക്കല താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് വൺ നഴ്സും വർക്കല സ്വദേശിനിയുമായ സരിതയാണ് മരിച്ചത്. 46 വയസായിരുന്നു. കല്ലറ സി.എഫ്.എൽ.ടി.സിയിൽ കോവിഡ് ഡ്യൂട്ടിയിലായിരുന്നു സരിത. കഴിഞ്ഞ ദിവസമാണ് കടുത്ത ക്ഷീണം അനുഭവപ്പെട്ടത്.

തുടർന്ന് കൊവിഡ് പരിശോധനയ്ക്ക് വിധേയയാകുകയായിരുന്നു. പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. ഇതേതുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയവെയാണ് മരണത്തിന് കീഴടങ്ങിയത്. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഇന്ന് മരണപ്പെട്ടത് സംസ്ഥാനത്ത് ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. അതേസമയം, സരിതയ്ക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളാണോ മരണത്തിലേയ്ക്ക് വഴിവെച്ചതെന്നും അന്വേഷിച്ചുവരികയാണ്.

അതേസമയം, സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇരുപതിനായിരത്തിലധികം കേസുകളാണ് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്നത്. തിങ്കളാഴ്ച സംസ്ഥാനത്ത് 22,946 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 5863, എറണാകുളം 4100, കോഴിക്കോട് 2043, തൃശൂർ 1861, കോട്ടയം 1476, കൊല്ലം 1264, പാലക്കാട് 1191, കണ്ണൂർ 1100, മലപ്പുറം 935, പത്തനംതിട്ട 872, ആലപ്പുഴ 835, ഇടുക്കി 605, കാസർഗോഡ് 574, വയനാട് 227 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സെക്രട്ടേറിയറ്റിലും കൊവിഡ് പടർന്നുപിടിക്കുകയാണ്. നേരത്തെ മന്ത്രി വി ശിവൻകുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സെക്രട്ടേറിയറ്റിന്റെ പ്രവർത്തനം താളംതെറ്റി. മുഖ്യമന്ത്രിയുടെ ഓഫീസ് ഭാഗികമായി അടച്ചു. മറ്റു മന്ത്രിമാരുടെ ഓഫീസുകളിലും നിരവധിപേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സെക്രട്ടേറിയേറ്റ് ലൈബ്രറിയും അടച്ചു. വിവിധയിടങ്ങളിൽ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇൻസ്റ്റിറ്റിയൂഷണൽ ക്ലസ്റ്ററുകൾ ഓരോ ദിവസവും കൂടി വരികയാണ്.

വിവിധ മന്ത്രിമാരുടെ ഓഫീസുകളിലും വിവിധ വകുപ്പുകളിലും നിരവധിപ്പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പലർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവർത്തനം ഭാഗികമായി അടച്ച നിലയിലാണ്. വനം, ദേവസ്വം മന്ത്രിമാരുടെ ഓഫീസിലും നിരവധിപ്പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സമാനമായി മറ്റ് പല മന്ത്രിമാരുടെയും ഓഫീസുകളിൽ നിരവധിപ്പേർക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്.

കന്നഡ റിയാലിറ്റി ഷോ ബാലതാരം വാഹനാപകടത്തിൽ മരിച്ചു. ആറുവയസുകാരി സമൻവി രൂപേഷ് ആണ് മരണപ്പെട്ടത്. ‘നന്നമ്മ സൂപ്പർ സ്റ്റാർ’ റിയാലിറ്റിഷോയിലെ മികച്ച മത്സരാർഥിയായിരുന്നു സമൻവി.അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കവെയായിരുന്നു അപകടം നടന്നത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെ കനകപുരറോഡിലെ വജറഹള്ളി ക്രോസിൽ 223-ാം നമ്പർ മെട്രോ തൂണിനുസമീപം ടിപ്പർ സ്‌കൂട്ടറിലിടിക്കുകയായിരുന്നു.

ടെലിവിഷൻ താരമായ അമ്മ അമൃത നായിഡുവിനെ (34) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സമൻവിയുടെ അച്ഛൻ രൂപേഷ് ഹുളിമാവിൽ ട്രാഫിക് വാർഡനാണ്. ഷോപ്പിങ്ങിനുശേഷം അമൃതയും സമൻവിയും സ്‌കൂട്ടറിൽ വീട്ടിലേക്കു പോകവെയായിരുന്നു അപകടം നടന്നത്. ഈ സമയം കൊനനകുണ്ഡെ ക്രോസിൽനിന്ന് നൈസ് റോഡിലേക്ക് അതിവേഗത്തിൽ പോയ ട്രക്ക് സ്‌കൂട്ടറിന്റെ പിറകിൽ ഇടിച്ചു.

ഇതേത്തുടർന്ന് ഇരുവരും റോഡിലേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സമൻവിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ടിപ്പർ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. പ്രമുഖ ഹരികഥ കലാകാരൻ ഗുരുരാജുലുവിന്റെ കൊച്ചുമകളാണ് സമൻവി.

ദക്ഷിണ കൊറിയന്‍ സിനിമാ താരം കിംമി സു (29) അന്തരിച്ചു. മരണ കാരണം എന്താണെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. നടിയുടെ മരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെ അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. എന്നാല്‍ നടിയെ സ്‌നേഹിക്കുന്നവര്‍ പ്രചരണങ്ങളില്‍ വിശ്വസിക്കരുതെന്ന് കുടുംബാംഗങ്ങള്‍ അപേക്ഷിക്കുന്നു.

2018 ല്‍ പുറത്തിറങ്ങിയ ലിപ്‌സ്റ്റിക്ക് റെവല്യൂഷന്‍ എന്ന ചിത്രത്തിലൂടെയാണ് കിംമി സു സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മെമ്മറീസ്, ക്യൂഗമീസ് വേള്‍ഡ് എന്നിവയാണ് മറ്റു ചിത്രങ്ങള്‍. അവസാന ചിത്രം ദ കേഴ്‌സ്ഡ്; ഡെഡ് മാന്‍സ് പ്രേ ആണ്. സ്‌നോഡ്രോപ്പ് എന്ന ടെലിവിഷന്‍ സീരീസിലൂടെയാണ് കിം മി സു ശ്രദ്ധ നേടുന്നത്.

സ്റ്റോക്ക് ഓൺ ട്രെൻറിൽ താമസിക്കുന്ന സിബി അരഞ്ഞാണിയിലിൻ്റ ഭാര്യ ലൂസിയുടെ പിതാവ് കട്ടപ്പന താന്നിക്കൽ ചെറിയാൻ മത്തായി (മത്തച്ചൻ – 87) നിര്യാതനായി. ഭാര്യ ത്രേസ്യാമ്മ കടനാട് ചിറ്റേട്ട് കുടുംബാംഗമാണ്.

മക്കൾ ഡെയ്സി, സി. മെർലി (സെൻ്റ് ജോൺ ഓഫ് ഗോഡ് ) ഔസേപ്പച്ചൻ, റോസമ്മ, ജെമിനി (ഓസ്ട്രേലിയ), ലൂസി(UK), റോയിച്ചൻ. മരുമക്കൾ തോമസ് കല്ലംതറയിൽ (ശ്രാന്തിഗ്രാം), മേഴ്സി പടിഞ്ഞാറേക്കുറ്റ് (തിരുവമ്പാടി), ബൈജു പുരയിടത്തിൽ (പൈക), റവ. സാബു സി മാത്യു (മലേഷ്യ), സിബി അരഞ്ഞാണിയിൽ, മോനിപ്പിള്ളി (UK), മോളി പൊടിപാറ (കൽത്തൊട്ടി).

സംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച 2.30ന് ഭവനത്തിൽ നിന്നും ആരംഭിച്ച് കട്ടപ്പന സെൻറ് ജോർജ് ഫെറോനാ പള്ളിയിൽ നടത്തുന്നതാണ്.

സിബി അരഞ്ഞാണിയിലിൻ്റ ഭാര്യാ പിതാവിൻ്റെ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

പ്രശസ്ത സിനിമ– സീരിയൽ നടൻ ജി.കെ.പിള്ള (97) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ചു ദിവസങ്ങളായി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. 325ലേറെ ചിത്രങ്ങളിൽ വേഷമിട്ട ജി.കെ.പിള്ള വില്ലൻ വേഷങ്ങളിലൂടെയാണ് പ്രശസ്തനായത്. സ്‌നാപക യോഹന്നാൻ, തുമ്പോലാർച്ച, ലൈറ്റ് ഹൗസ്, നായരുപിടിച്ച പുലിവാൽ, കണ്ണൂർ ഡീലക്‌സ്, സ്ഥാനാർഥി സാറാമ്മ, ലോട്ടറി ടിക്കറ്റ്, കാര്യസ്ഥൻ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.

അഭിനയിച്ച സിനിമകളിലെല്ലാം സ്വന്തം പേര് കൊരുത്തുവച്ചാണ് നടൻ ജി.കെ.പിള്ള അരങ്ങൊഴിയുന്നത്. ‘കാര്യസ്ഥൻ’ എന്ന ദിലീപ് ചിത്രത്തില്‍ പുത്തേഴത്തെ കാരണവരായി എത്തിയതോടെയായിരിക്കും ഒരുപക്ഷേ പുതുതലമുറയ്ക്ക് ജി.കെ.പിള്ള ഏറെ പരിചിതനായത്. മിനിസ്ക്രീനിലും നിറസാന്നിധ്യമായിരുന്നു അദ്ദേഹം.

വർക്കലയിൽ ഇടവയ്ക്കടുത്തു മാന്തറവീട്ടിൽ പെരുംപാട്ടത്തിൽ ഗോവിന്ദപിള്ളയുടെയും ജാനകിയുടെയും മകനായി 1924 ജൂലൈയിലാണ് ജി.കേശവപിള്ള എന്ന ജി.കെ.പിള്ളയുടെ ജനനം. ചിറയിൻകീഴ് ശ്രീചിത്തിരവിലാസം സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. അതിനുശേഷം സൈന്യത്തിൽ ചേർന്ന അദ്ദേഹം 15 വർഷം സൈനികസേവനം അനുഷ്ഠിച്ചു. 14–ാം വയസ്സിൽ‌ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്.

നടൻ പ്രേം നസീറുമായി കുട്ടിക്കാലം മുതലുള്ള അടുപ്പമാണ് ജി.കെ.പിള്ളയെ സിനിമയിലെത്തിച്ചത്. സിനിമയിലെത്തി 65 വർഷം പിന്നിടുന്ന ഘട്ടത്തിലാണ് അന്ത്യം. 1954ൽ സ്‌നേഹസീമ എന്ന ചിത്രത്തിൽ പൂപ്പള്ളി തോമസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഭിനയജീവിതം ആരംഭിച്ചത്. ഉയരമുള്ള ശരീരവും ശബ്ദഗാംഭീര്യവും വില്ലൻ വേഷങ്ങൾക്ക് കൂടുതൽ തന്മയത്വം നൽകി. അഭിനയ ജീവിതത്തിൽ ഒരു ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ അദ്ദേഹം സിനിമയിലും സീരിയലുകളിലും സജീവമായിരുന്നു.

ടെലിവിഷൻ പരമ്പരകളിലെ വേഷം കുടുംബസദസ്സുകളിലും പ്രിയങ്കരനാക്കി. വില്ലൻ കഥാപാത്രങ്ങൾക്കു പുതിയ ഭാവം നൽകി. ഡ്യൂപ്പുകളുടെ സഹായമില്ലാതെ തന്നെ സാഹസിക രംഗങ്ങളിൽ അഭിനയിച്ചു. തിക്കുറിശി മുതൽ പുതിയ തലമുറയിലെ നായകരോടൊപ്പംവരെ അഭിനയിച്ചിട്ടുണ്ട്. പഴയതും പുതിയതുമായ സൂപ്പർ താരങ്ങളുടെ താരോദയത്തിനു സാക്ഷിയായി. 15 വർഷം എക്സ് സർവീസ് സംഘടനയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു.

ഭാര്യ: പരേതയായ ഉൽപ്പലാക്ഷിയമ്മ. മക്കൾ: പ്രതാപചന്ദ്രൻ, ശ്രീകല ആർ.നായർ, ശ്രീലേഖ മോഹൻ, ശ്രീകുമാരി ബി.പിള്ള, ചന്ദ്രമോഹൻ, പ്രിയദർശൻ.

നടന്‍ ജി.കെ.പിള്ളയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. തനതായ അഭിനയശൈലിയിലൂടെ വ്യത്യസ്ത തലമുറകളുടെ മനസ്സില്‍ ഇടം നേടിയ അഭിനേതാവായിരുന്നു. ആറു പതിറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിന്‍റെ അഭിനയ ജീവിതം ബ്ലാക്ക് ആൻഡ് വൈറ്റ് ചലച്ചിത്രങ്ങള്‍ മുതല്‍ ടെലിവിഷന്‍ സീരിയലുകള്‍ വരെ വ്യാപിച്ച് നില്‍ക്കുന്നതാണെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

സ്വന്തം ലേഖകൻ

ഡിവൈസിസ് : യുകെയിലെ സാമൂഹ്യ മേഖലകളിൽ സജീവ പ്രവർത്തകരായ സോണി കൊച്ചുതെള്ളിയുടെയും, സോജി കൊച്ചുതെള്ളിയുടെയും പിതാവ് അപ്പച്ചൻ ( കെ.ജെ. ആൻറണി ) 83 വയസ്സ് നാട്ടിൽ വച്ച് നിര്യാതനായി. കേരള പോലീസിൽ നിന്ന് വിരമിച്ച്  വിശ്രമ ജീവിതം നയിച്ചിരുന്ന അദ്ദേഹത്തിന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനാൽ കഴിഞ്ഞ ഒരാഴച്ചയായി ചെത്തിപ്പുഴ സെൻറ് തോമസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവിന്റെ ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനായി സോണിയും സോജിയും കുടുംബത്തോടൊപ്പം ഇന്ന് വൈകിട്ട് നാട്ടിലേയ്ക്ക് തിരിക്കുന്നതാണ്. ശവസംസ്കാരം ജനുവരി ഒന്ന് ശനിയാഴ്ച്ച രാവിലെ 11 മണിക്ക് പുതുക്കരി സെൻറ് സേവ്യേയേഴ്‌സ് പള്ളി സെമിത്തേരിയിൽ വച്ച് നടത്തപ്പെടുന്നതായിരിക്കും.

ഭാര്യ റോസമ്മ ആൻറണി ചമ്പക്കുളം, കടുക്കാത്തറ കുടുംബാഗമാണ്. മക്കൾ സോണി ( ഡിവൈസിസ്, യുകെ ) , സോജി ( ഡിവൈസിസ്, യുകെ ), സോളി രാമങ്കരി ഗ്രാമ പഞ്ചായത്തംഗം  ( മണലാടി ).

മരുമക്കൾ ജൂലി ( വാണിയപ്പുരയ്ക്കൽ, മുട്ടാർ  ) , അന്തോനിച്ചൻ ( ചിറയിൽ , മണലാടി ), ജോമോൾ (പാലംമൂട്ടിൽ , വടാട്ടുപാറ).

പിതാവിന്റെ നിര്യാണത്തിൽ ദുഃഖാർത്ഥരായ കുടുംബാംഗങ്ങളെ മലയാളം യുകെ ടീമിന്റെ അനുശോചനം അറിയിക്കുന്നു.

മെയ്ഡ്സ്റ്റോൺ മലയാളികളുടെ സ്വന്തം ദാസേട്ടൻ ഓർമ്മയായി. തൃശൂർ മായന്നൂർ കുന്നൻചേരി മോഹൻദാസ് (65) ആണ് ആകസ്മികമായി ഇന്ന് വിടപറഞ്ഞത്. ഇന്നു രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നു. ആംബുലൻസ് സർവ്വീസ് എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് അറിയാൻ കഴിഞ്ഞത്. ശാരീരിക അസ്വാസ്ഥ്യത്തെതുടർന്ന് കഴിഞ്ഞയാഴ്ച ഹോസ്പിറ്റലിൽ പോയിരുന്നെങ്കിലും മറ്റു കുഴപ്പങ്ങൾ ഒന്നുമില്ലാത്തതിനാൽ തിരികെ വിട്ടിരുന്നു.

പതിനഞ്ചു വർഷത്തോളമായി യുകെയിൽ താമസിക്കുന്ന ദാസേട്ടന്റെ കുടുംബം നാട്ടിലാണ്. ഭാര്യയും രണ്ട് മക്കളുമുണ്ട്. മെയ്ഡ്സ്റ്റോൺ ഹോസ്പിറ്റലിൽ ഡൊമസ്റ്റിക് സർവ്വീസിൽ ജോലി ചെയ്തുവരികയായിരുന്നു.

മെയ്ഡ്സ്റ്റോൺ മലയാളികളുടെ പ്രിയപ്പെട്ട ദാസേട്ടൻ പൊതുരംഗത്ത് സജീവമായിരുന്നു. മലായാളികൂട്ടായ്മകളിലെ സ്ഥിരസാന്നിദ്ധ്യവും മികച്ച സംഘാടകനുമായിരുന്ന ദാസേട്ടന്റെ അകാലവിയോഗത്തിൽ അതീവദുഃഖിതരാണ് സുഹൃത്തുക്കൾ. ശവസംസ്കാരം സംബന്ധിച്ചുള്ള വിവരങ്ങൾ അറിവായിട്ടില്ല. നാട്ടിലുള്ള ബന്ധുക്കളുമായി ആലോചിച്ച് പിന്നീട് തീരുമാനം അറിയിക്കുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു.

മോഹൻദാസിന്റെ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

സംഗീതജ്ഞന്‍ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു. 58 വയസായിരുന്നു. അര്‍ബുദ ബാധിതനായിരിക്കെ കോഴിക്കോട് എംവിആര്‍ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഇളയ സഹോദരനാണ്.

കണ്ണകി എന്ന ജയരാജ് ചിത്രത്തിലൂടെയാണ് കൈതപ്രം വിശ്വനാഥന്‍ സ്വതന്ത്ര സംഗീത സംവിധായകനായി എത്തുന്നത്. ‘തിളക്കം’, ‘കണ്ണകി’ ഉള്‍പ്പെടെ ഇരുപത്തോഞ്ചളം ചിത്രങ്ങളില്‍ സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. മികച്ച പശ്ചാത്തല ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

പരേതരായ കണ്ണാടി കേശവന്‍ നമ്പൂതിരിയുടെയും അദിതി അന്തര്‍ജനത്തിന്റെയും മകനായി കണ്ണൂര്‍ ജില്ലയിലെ കൈതപ്രം ഗ്രാമത്തില്‍ 1963ലാണ് ജനനം. തിരുവനന്തപുരം സംഗീത കോളജിലായിരുന്നു വിദ്യാഭ്യാസം. തിളക്കം സിനിമയിലെ സാറേ സാറേ സാമ്പാറേ, കരിനീലക്കണ്ണഴകീ…,എന്നു വരും നീ…, വേളിക്കു വെളുപ്പാന്‍ കാലം.., ഇനിയൊരു ജന്മമുണ്ടെങ്കില്‍.., കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം തുടങ്ങിയ ഗാനങ്ങള്‍ അദ്ദേഹത്തിന്റേതാണ്. സംഗീത ആല്‍ബങ്ങളും കൈതപ്രം വിശ്വനാഥന്റേതായുണ്ട്.

Copyright © . All rights reserved