Obituary

യുകെയിലെ സീറോ മലബാർ മിഷനിൽ സേവനം അനുഷ്ഠിക്കുന്ന ഫാ. ബിനോയ് നിലയാറ്റിങ്കലിൻെറ പിതാവ് തേറാട്ടിൽ നിലയാറ്റിങ്കൽ വാറപ്പൻ തോമസ് (81 ) നിര്യാതനായി . മൃത സംസ്കാര ശുശ്രൂഷകൾ ഒക്ടോബർ 23 വെള്ളിയാഴ്‌ച്ച വൈകുന്നേരം 4 മണിക്ക് അരണാട്ടുകര സെന്റ് തോമസ് ദൈവാലയത്തിൽ വെച്ച് നടത്തപ്പെടുന്നതാണ് . അന്നേദിവസം രാവിലെ 8 മണി മുതൽ ഭവനത്തിൽ പൊതു ദർശനത്തിന് സൗകര്യമുണ്ടായിരിക്കും.

ഭാര്യ : മേരി തോമസ്
മക്കൾ : റോയ് എൻ . ടി .(സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കോ.ലിമിറ്റഡ് ,എം ജി റോഡ്, തൃശൂർ), ഫാ. ബിനോയ് നിലയാറ്റിങ്കൽ (സീറോ മലബാർ മിഷൻ, റെഡ് ഹിൽ, ലണ്ടൻ ), റിജോയ് എൻ . ടി .(ജി എസ് റ്റി കൺസൽറ്റന്റ് , അരണാട്ടുകര )
മരുമക്കൾ : സിസിയ, ജിജി
പേരക്കുട്ടികൾ : ഏബൽ , ആൻ മരിയ , എയ്‌ഡൺ

ബിനോയ് അച്ചൻെറ പിതാവിൻെറ നിര്യാണത്തിൽ സെന്റ് ക്ലയർ മിഷനിലെ ഇടവകാംഗങ്ങൾ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ഇന്ന് 9 .20 നെ പരേതൻെറ നിത്യശാന്തിക്കായി സൂമിൽ കുർബാനയും പ്രാർത്ഥനയും ഉണ്ടായിരിക്കുന്നതാണ്.

ഫാ. ബിനോയ് നിലയാറ്റിങ്കലിൻെറ പിതാവിൻെറ വിയോഗത്തില്‍ മലയാളം യുകെ ന്യൂസ് ടീമിന്‍റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

പ്രെസ്റ്റൺ:  യുകെ മലയാളികൾക്ക് ദുഃഖം നൽകി പ്രെസ്റ്റണിൽ മലയാളി മരണം. പ്രെസ്റ്റൺ മലയാളികൾക്ക് സുപരിചിതനായ ബെന്നി ജോസഫ് (56) ആണ് വിടപറഞ്ഞിരിക്കുന്നത്. പരേതൻ മുൻ എയർ ഫോഴ്‌സ് ഉദ്യോഗസ്ഥനാണ്‌. കടുത്തുരുത്തി മാൻമുട്ടം സ്വദേശിയും അരീച്ചിറ കുടുംബാംഗവുമാണ് പരേതനായ ബെന്നി ജോസഫ്. പ്രെസ്റ്റൺ ക്നാനായ യൂണിറ്റ് മെമ്പറും ലിവർപൂൾ മിഷൻ പാരിഷ് അംഗവും ആണ് പരേതൻ.

ഇന്ന് രാവിലെ ബെന്നിയെ അടുക്കളയിൽ വീണുകിടക്കുന്ന നിലയിൽ മകനാണ് കണ്ടെത്തുന്നത്. ഉടൻ തന്നെ ആംബുലൻസും പാരാമെഡിക്‌സ് ടീമും എത്തി പരിശോധിച്ചെങ്കിലും ഇതിനകം ബെന്നിയുടെ മരണം നടന്നിരുന്നു എന്ന് പാരാമെഡിക്‌സ് സ്ഥിരീകരിച്ചു എന്നാണ് മലയാളം യുകെ മനസ്സിലാക്കുന്നത്.

ഭാര്യ സുബി റോയൽ പ്രെസ്റ്റൺ ആശുപത്രിയിലെ നഴ്‌സാണ്. രണ്ട് കുട്ടികളാണ് ഇവർക്കുള്ളത്. പ്രെസ്റ്റൺ യൂണിവേഴ്സിറ്റി സ്റ്റുഡന്റ് ലീഡറും വിദ്യാർത്ഥിയുമായ ജോബിൻ, എട്ടാം ക്ലാസ് വിദ്യാർത്ഥി ജോസ്‌ലിൻ എന്നിവർ.

ഹൃദയസ്തംഭനം ആണ് മരണകാരണം എന്നാണ് പ്രാഥമിക വിവരം. റോയൽ ആശുപത്രിയിലെ മോർച്ചറിയിൽ ആണ് ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.

ബെന്നി ജോസഫിന്റെ മരണത്തിൽ മലയാളം യുകെ യുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുകയും അവരുടെ വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു.

 

വസ്ത്രാലങ്കാര വിദഗ്ധയും ഇന്ത്യയുടെ ആദ്യ ഓസ്കാർ ജേതാവുമായ ഭാനു അതയ്യ (91) അന്തരിച്ചു. മുംബൈ ചന്ദൻവാഡിയിലെ വസതിയിലായിരുന്നു അന്ത്യം. ഉറക്കത്തിനിടെ മരണം സംഭവിക്കുകയായിരുന്നെന്ന് മകൾ അറിയിച്ചു. 1983ൽ റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത ‘ഗാന്ധി’ സിനിമയിലെ വസ്ത്രാലങ്കാരത്തിനാണ് ഭാനു അതയ്യക്ക് ഓസ്കാർ പുരസ്കാരം ലഭിച്ചത്.

ഭാനുമതി അന്നാസാഹിബ് രാജോപാദ്ധ്യായേ എന്ന ഭാനു അതയ്യ മഹാരാഷ്ട്രയിലെ കോലാപൂരിൽ 1929 ഏപ്രിൽ 28നാണ് ജനിച്ചത്. നൂറോളം ചലച്ചിത്രങ്ങൾക്ക് അവർ വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്. രണ്ടു തവണ നാഷണൽ ഫിലിം അക്കാദമി അവാർഡ്, ഫിലിം ഫെയർ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഭാനു അതയ്യ നേടിയിട്ടുണ്ട്.

ജ്ഞാനപീഠം ജേതാവ്‌ മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി വിടവാങ്ങി. 94 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്‌ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിരിക്കെ വ്യാഴാഴ്ച രാവിലെ 8.10 ഓടെയാണ് അന്ത്യം സംഭവിച്ചത്‌.

പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലെ അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ 1926 മാര്‍ച്ച് 18ന് അക്കിത്തത്ത് വാസുദേവന്‍ നമ്പൂതിരിയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വ്വതി അന്തര്‍ജ്ജനത്തിന്റേയും മകനായാണ് അക്കിത്തത്തിന്റെ ജനനം. ചെറുപ്പത്തില്‍ തന്നെ സംസ്‌കൃതത്തിലും സംഗീതത്തിലും ജ്യോതിഷത്തിലും അവഗാഹം നേടിയ അദ്ദേഹം 1946 മുതല്‍ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി. ഉണ്ണിനമ്പൂതിരിയിലൂടെ സമുദായ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയ അദ്ദേഹം മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1956 മുതല്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്‌ക്രിപ്റ്റ് എഴുത്തുകാരനായി പ്രവര്‍ത്തിച്ച അദ്ദേഹം 1975ല്‍ ആകാശവാണി തൃശ്ശൂര്‍ നിലയത്തില്‍ എഡിറ്ററായും ചുമതല വഹിച്ചിട്ടുണ്ട്. 1985ല്‍ ആകാശവാണിയില്‍ നിന്ന് വിരമിച്ചു.

കവിതകളും നാടകവും ചെറുകഥകളും ഉപന്യാസങ്ങളുമായി 46 ഓളം കൃതികള്‍ മഹാകവി അക്കിത്തത്തിന്റെ സംഭാവനയായി മലയാളത്തിന് ലഭിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ഭാഗവതം, നിമിഷ ക്ഷേത്രം, വെണ്ണക്കല്ലിന്റെ കഥ, ബലിദര്‍ശനം, മനസ്സാക്ഷിയുടെ പൂക്കള്‍, അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകള്‍, നിമിഷ ക്ഷേത്രം, പഞ്ചവര്‍ണ്ണക്കിളി, അരങ്ങേറ്റം, മധുവിധു, ഒരു കുല മുന്തിരിങ്ങ, ഇടിഞ്ഞു പൊളിഞ്ഞ ലോകം, അമൃതഗാഥിക, കളിക്കൊട്ടിലില്‍, സമത്വത്തിന്റെ ആകാശം, കരതലാമലകം, ആലഞ്ഞാട്ടമ്മ, പ്രതികാരദേവത, മധുവിധുവിനു ശേഷം, സ്പര്‍ശമണികള്‍, അഞ്ചു നാടോടിപ്പാട്ടുകള്‍, മാനസപൂജ എന്നിവയാണ് പ്രധാനകൃതികള്‍. ഉപനയനം, സമാവര്‍ത്തനം എന്നീ ഉപന്യാസങ്ങളും അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്.

ബലിദര്‍ശനം എന്നകൃതിക്ക് 1972 ല്‍ കേരള സാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ചു. 1973 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, 1974 ലെ ഓടക്കുഴല്‍ അവാര്‍ഡ്, സഞ്ജയന്‍ പുരസ്‌കാരം, പത്മപ്രഭ പുരസ്‌കാരം, അമൃതകീര്‍ത്തി പുരസ്‌കാരം, സമഗ്രസംഭാവനയ്ക്കുള്ള 2008 ലെ എഴുത്തച്ഛന്‍ പുരസ്‌കാരം , 2008 ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം, 2012ലെ വയലാര്‍ അവാര്‍ഡ്, 2016ലെ എഴുത്തച്ഛന്‍ പുരസ്‌കാരം, 2017ലെ പത്മശ്രീ പുരസ്‌കാരം, ജ്ഞാനപീഠ സമിതിയുടെ മൂര്‍ത്തിദേവി പുരസ്‌കാരം തുടങ്ങിയവ മഹാകവി അക്കിത്തത്തിന് ലഭിച്ചിട്ടുണ്ട്.

പതിറ്റാണ്ടുകള്‍ നീണ്ട മഹത്തായ കാവ്യജീവിതത്തിനൊടുവില്‍ 2019 ലെ ജ്ഞാനപീഠ പുരസ്‌കാരം മലയാളത്തിന്റെ മഹാകവിയെ തേടിയെത്തുകയായിരുന്നു. അതോടെ ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളി എഴുത്തുകാരനുമായി അക്കിത്തം മാറി. കോവിഡ് വ്യാപനം മൂലം ലളിതമായി സംഘടിപ്പിച്ച ചടങ്ങില്‍ ഭാരതത്തിലെ ഏറ്റവും മഹത്തായ പുരസ്‌കാരം ഏറ്റുവാങ്ങി ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് മലയാളത്തിന്റെ ഇതിഹാസ കവി വിടവാങ്ങുന്നത്.

കാഞ്ഞിരത്താനം: അറയ്ക്കപറമ്പിൽ ജിജി സ്കറിയായുടെ (കെഒസി, കുവൈത്ത്) ജാൻസിയുടെയും(എംഒഎച്ച്, കുവൈത്ത്) മകൾ ജ്യോതിസ് ജിജി (കുക്കു – 19) അന്തരിച്ചു. സംസ്കാരം ഇന്ന് 10 .30ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം സെൻറ് ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളിയിൽ. ജ്യോതിസ് കൊച്ചിയിൽ സി എ വിദ്യാർത്ഥിനിയായിരുന്നു.

നടന്‍, മിമിക്രി കലാകാരന്‍, സംവിധായകന്‍, തബലിസ്റ്റ് എന്നീ നിലകളില്‍ ശ്രദ്ധേയനായ ഹനീഫ് ബാബു അന്തരിച്ചു. വാഹനാപകടത്തെ തുടര്‍ന്നാണ് അന്ത്യം. വെള്ളിയാഴ്ച രാത്രി ഓമശ്ശേരി- കോടഞ്ചേരി റോഡില്‍ കോടഞ്ചേരി ശാന്തി നഗര്‍ ഭാഗത്തു വെച്ചാണ് ഹനീഫ് അപകടത്തില്‍ പെട്ടത്.

ഇദ്ദേഹം സഞ്ചരിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡില്‍ വീണ പരിക്കേറ്റ ഹനീഫിനെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണശേഷം നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന് കവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

സ്റ്റേജ് പ്രോഗ്രാമുകളിലൂടെ ശ്രദ്ധ നേടിയ കലാകാരനാണ് ഇദ്ദേഹം. നടന്‍ പപ്പുവിന്റെ ശബ്ദം അനുകരിച്ചിരുന്ന ഹനീഫ് ജൂനിയര്‍ പപ്പു എന്നാണ് അറിയപ്പെട്ടിരുന്നത്. ആല്‍ബം, ടെലിഫിലിം എന്നിവ ഒരുക്കിയിട്ടുണ്ട്.

മുംതാസാണ് ഭാര്യ. റിന്‍ഷാദ്, ആയിഷ, ഫാത്തിമ എന്നിവരാണ് മക്കള്‍. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് കാരശ്ശേരി തണ്ണീര്‍പൊയില്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.

ഇന്ത്യന്‍ മുന്‍ ദേശീയ ഫുട്‌ബോള്‍ താരം കാള്‍ട്ടണ്‍ ചാപ്മാന്‍ (49) അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിലിരിക്കെയായിരുന്നു അന്ത്യം. എഫ് സി കൊച്ചിന് ഉള്‍പ്പെടെ ബുട്ടണിഞ്ഞിട്ടുള്ള ചാപ്മാന്‍ 1991 മുതല്‍ 2001 ഒന്ന് വരെ ദേശീയ ടീമിനായി കളിച്ചിട്ടുണ്ട്. ക്യാപ്റ്റൻ സ്ഥാനവും വഹിച്ചിട്ടുണ്ട്. കേരളത്തില്‍ ഉള്‍പ്പെടെ പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട് ചാപ്മാന്‍.

മിഡ് ഫീല്‍ഡ് മാസ്‌ട്രോ എന്ന പേരില്‍ പ്രസിദ്ധനായ ചാപ്മാന്‍ അക്കാലത്ത് ഇന്ത്യന്‍ മധ്യനിരയിലെ കരുത്തനായ താരമായിരുന്നു. ഒരുകാലത്ത് ഇന്ത്യന്‍ ഫുട്‌ബോളിന്റെ നെടുംതൂണായിരുന്നു ബൈച്ചൂങ് ബുട്ടിയ, ഐഎം വിജയന്‍ കാള്‍ട്ടണ്‍ ചാംപ്മാന്‍ സംഘം.

ഈസ്റ്റ് ബംഗാളിനും ജെ.സി.ടി.ക്കും കളിച്ചിട്ടുണ്ട് കാള്‍ട്ടണ്‍ ചാപ്മാന്‍. ഐ.എം. വിജയനും ജോപോള്‍ അഞ്ചേരിയും രാമന്‍ വിജയനും കളം നിറഞ്ഞ സമയത്ത് എഫ്.സി. കൊച്ചിന്റെ മധ്യനിര നിയന്ത്രിച്ചത് കര്‍ണാടകക്കാരനായ ചാപ്മാനായിരുന്നു. കളി നിര്‍ത്തിയശേഷം പരിശീലകനായി. കാള്‍ട്ടന്‍ ചാപ്മാന്റെ മരണം വലിയ നഷ്ടമാണെന്ന് ഐ എം വിജയന്‍ പ്രതികരിച്ചു.

1980കളുടെ മധ്യത്തില്‍ ബാംഗ്ലൂര്‍ സായി സെന്ററിലൂടെയായിരുന്നു ചാപ്പ്മാന്റെ തുടക്കം. പിന്നീട് സതേണ്‍ ബ്ലൂസിലേക്ക് മാറിയ ചാപ്പ്മാന്‍ 1990ല്‍ ടാറ്റ ഫുട്‌ബോള്‍ അക്കാദമിയില്‍ കേഡറ്റ് ആയി. 1993ല്‍ ഈസ്റ്റ് ബംഗാള്‍ ജേഴ്‌സിയിലേക്കു മാറുംവരെ അദ്ദേഹം അവിടെ തുടര്‍ന്നു. 1995ല്‍ ജെ.സി.ടിയിലെത്തി. ജെ.സി.ടിക്കൊപ്പം 14 ടൂര്‍ണമെന്റ് വിജയങ്ങളില്‍ പങ്കാളിയായി. ഐ.എം. വിജയന്‍, ബൈച്യുങ് ബൂട്ടിയ എന്നിങ്ങനെ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച താരങ്ങളുടെ ഗണത്തിലേക്ക് ചാപ്പ്്മാന്റെ പേരും എഴുതിച്ചേര്‍ക്കപ്പെട്ടു. 1997-98ല്‍ എഫ്.സി കൊച്ചിക്കായി ബൂട്ടണിഞ്ഞ താരം 1998ല്‍ തന്നെ ഈസ്റ്റ് ബംഗാളില്‍ തിരികെയെത്തി. 2001ല്‍ ഈസ്റ്റ് ബംഗാള്‍ ദേശീയ ഫുട്‌ബോള്‍ ലീഗ് കിരീടമണിയുമ്പോള്‍ ചാപ്പ്മാനായിരുന്നു നായകന്‍. തുടര്‍ന്നായിരുന്നു പ്രൊഫഷണല്‍ ഫുട്‌ബോളില്‍നിന്നും ചാപ്പ്മാന്‍ വിരമിച്ചത്. സന്തോഷ് ട്രോഫിയില്‍ കര്‍ണാടക, പഞ്ചാബ്, പശ്ചിമ ബംഗാള്‍ ടീമുകള്‍ക്കായി കളിച്ചെന്ന അപൂര്‍വ്വതയും ചാപ്പ്മാന് സ്വന്തം.

2002 മുതല്‍ ഫുട്‌ബോള്‍ പരിശീലന രംഗത്ത് സജീവമായി. ടാറ്റ ഫുട്‌ബോള്‍ അക്കാദമിയായിരുന്നു ആദ്യ തട്ടകം. റോയല്‍ വാഹിങ്‌ദോ, ഭവാനിപുര്‍ എഫ്.സി, സുദേവ മൂണ്‍ലൈറ്റ് എഫ്.സി തുടങ്ങിയ ടീമുകളുടെ പരിശീലകനായി തിളങ്ങിയ അദ്ദേഹം 2017 മുതല്‍ കോഴിക്കോട് ആസ്ഥാനമായുള്ള ക്വാര്‍ട്‌സ് ഫുട്‌ബോള്‍ അക്കാദമിയുടെ ടെക്‌നിക്കല്‍ ഡയറക്ടറായി സേവനമനുഷ്ഠിക്കുകയായിരുന്നു.

മെൽബൺ: മെൽബൺ മലയാളികളെ ദുഃഖത്തിലാഴ്ത്തി അവരുടെ പ്രിയപ്പെട്ട ലിജു ജോർജ്ജ് (47) വിടപറഞ്ഞു. മെൽബണിലെ ക്രൈഗ്‌ബൺ എന്ന സ്ഥലത്താണ് പരേതൻ കുടുംബസമേതം താമസിച്ചിരുന്നത്. പ്രാദേശിക സമയം ശനിയാഴ്ച്ച(9/ 10/ 2020) രാവിലെയാണ് ലിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുകെയിലെ പോഡ്‌സ്‌മൗത്തിൽ നിന്നും 2017 ൽ ആണ് ലിജുവും കുടുംബവും മെൽബണിലേക്ക്‌ കുടിയേറിയത്. ഭാര്യയും രണ്ട്‌ കുട്ടികളും അടങ്ങുന്നതാണ് പരേതന്റെ കുടുംബം. ഭാര്യ ബീന ലിജു. മക്കൾ ലിയ, ജെയ്‌ഡൻ.

പുതുപള്ളി ആണ്ടൂപ്പറമ്പിൽ എ സി ജോർജ്‌ജിന്റെയും കുഞ്ഞുകുഞ്ഞമ്മ ജോർജിന്റെയും മകനാണ് പരേതനായ ലിജു. നാട്ടിൽ പുതുപ്പള്ളി തലപ്പാടി മാർത്തോമ്മാ പള്ളി ഇടവക അംഗമാണ്.

മെൽബൺ കോവിഡ് നിയന്ത്രണത്തിനായി ശക്തമായ ലോക്ക് ഡൗണിൽ ആണ് ഇപ്പോൾ ഉള്ളത്. പഠനം എല്ലാം ഓൺലൈനും കട കമ്പോളങ്ങൾ അടഞ്ഞുമാണ് ഇപ്പോൾ ഉള്ളത്. ഗ്രോസറി ഷോപ്പുകൾ മാത്രമാണ് ഇപ്പോൾ തുറന്നു പ്രവർത്തിക്കുന്നത്. നഴ്‌സായ ഭാര്യ ബീനയ്ക്ക് വെള്ളിയാഴ്ച്ച നൈറ്റ് ഡ്യൂട്ടിയായിരുന്നു ഉണ്ടായിരുന്നത്. പതിവുപോലെ കോവിഡ് രോഗികൾ ഉള്ളതിനാൽ എന്നും വീട്ടിൽ എത്തി രാവിലെ കുളിച്ചതിന് ശേഷം മാത്രമാണ് ഭർത്താവിനും മക്കൾക്കും അരികിലെത്തുക പതിവ്.

പതിവുപോലെ ഡ്യൂട്ടി കഴിഞ്ഞ് രാവിലെ എട്ടുമണിയോടെ വീട്ടിൽ എത്തിയ ബീന കുളി കഴിഞ്ഞ് ബെഡ് റൂമിൽ എത്തിയപ്പോൾ കണ്ടത് കമഴ്ന്നു കിടക്കുന്ന ഭർത്താവിനെയാണ്. അപകടം മനസിലാക്കിയ ബീന ഉടനടി സി പി ആർ കൊടുക്കുകയും എമർജൻസി വിഭാഗത്തെ അറിയിക്കുകയും ചെയ്‌തു. പെട്ടെന്ന് തന്നെ ആംബുലൻസ് സർവീസ് എത്തിയെങ്കിലും പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയും ചെയ്യുകയായിരുന്നു. കുട്ടികൾ രണ്ടു പേരും അവരുടെ ബെഡ്‌റൂമിൽ ഉറക്കത്തിലായിരുന്നു. ഹൃദയസ്‌തംഭനം ആണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.

ശക്തമായ കോവിഡ് പ്രോട്ടോകോൾ നിലനിക്കുന്നതിനാൽ പരിശോധനകൾക്കും പോസ്റ്റുമോർട്ടത്തിനും ശേഷം മാത്രമേ ശവസംസ്കാരം സംബന്ധമായ തീരുമാനം ഉണ്ടാവുകയുള്ളു എന്നാണ് മലയാളം യുകെ അറിയുന്നത്. പരേതന്റെ ഭാര്യ ബീനയുടെ സഹോദരനും സഹോദരിയും അവിടെ തന്നെയാണ് ഉള്ളത്. മരണവിവരം അറിഞ്ഞ് കുടുംബത്തിന് പൂർണ്ണ സഹായവുമായി ബന്ധുക്കളും സുഹൃത്തുക്കളും എത്തിയിട്ടുണ്ട്. മെൽബൺ മാർത്തോമ്മാ പള്ളി ഇടവകാംഗമാണ് പരേതനായ ലിജു.

ലിജുവിന്റെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്തരായ ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

കേരള ഹൈക്കോടതിയിലെ ആദ്യ മലയാളി വനിതാ ചീഫ് ജസ്റ്റിസും രണ്ടാമത്തെ വനിതാ ചീഫ് ജസ്റിസ് എന്നീ നിലകളില്‍ പ്രശസ്തയായ ജ. കെ.കെ. ഉഷ (81) അന്തരിച്ചു. 2000-2001 സമയത്തായിരുന്നു ജ. കെ കെ ഉഷ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിലുണ്ടായിരുന്നത്. ഇതിന് മുന്‍പ് ആക്ടിങ് ചീഫ് ജസ്റ്റിസായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1991 ഫെബ്രുവരി 25 മുതല്‍ 2001 ജൂലൈ മൂന്നു വരെ കേരള ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നു. 1961-ല്‍ അഭിഭാഷകവൃത്തി ആരംഭിച്ച ഉഷ സുകുമാരന്‍ 1979-ല്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ പ്ലീഡറായി നിയമിതയായി.

1939 ജൂലൈ മൂന്നിന് തൃശൂരിലായിരുന്നു ജനനം. ഹൈക്കോടതി റിട്ട. ജഡ്ജി കെ. സുകുമാരന്‍ ആണ് ഭര്‍ത്താവ്. രാജ്യത്തെ ആദ്യ ന്യായാധിപ ദമ്പതികള്‍ എന്ന നിലയില്‍ ശ്രദ്ധയേയരായിരുന്നു ഇരുവരും. മക്കള്‍: ലക്ഷ്മി (യുഎസ്), കാര്‍ത്തിക (അഭിഭാഷക, കേരള ഹൈക്കോടതി. മരുമക്കള്‍: ഗോപാല്‍ രാജ് (ദ ഹിന്ദു), ശബരീനാഥ് (ടൈംസ് ഓഫ് ഇന്ത്യ).

ജസ്റ്റിസ് കെ കെ ഉഷ യുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു. നീതിന്യായ മേഖലയ്ക്ക് വലിയ സംഭാവന നൽകിയ ജഡ്ജിയും അഭിഭാഷകയുമായിരുന്നു ജസ്റ്റിസ് കെ കെ ഉഷ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഹൈക്കോടതി ജഡ്ജി എന്ന നിലയിലും ചീഫ് ജസ്റ്റിസ് എന്ന നിലയിലും മികച്ച പ്രവർത്തനമാണ് അവർ നടത്തിയത്. സ്ത്രീകളുടെ പ്രശ്നങ്ങളിൽ സ്ത്രീപക്ഷ കാഴ്ചപ്പാടോടെ അവർ നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു.

അഭിഭാഷകവൃത്തിയിൽ സ്ത്രീകൾ കുറവായിരുന്ന കാലത്താണ് അവർ ഈ രംഗത്തേക്ക് വന്നതും സ്വപ്രയത്നത്തിലൂടെ ശോഭിച്ചതും. സൗമ്യമായ പെരുമാറ്റവും സമഭാവനയോടെയുള്ള ഇടപെടലും അവരുടെ മറ്റൊരു സവിശേഷതയായിരുന്നു. ഉഷയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

എടത്വ: സി.എസ്.ഐ മദ്ധ്യകേരള മഹായിടവകയുടെ സുവിശേഷകയായി 5 പതിറ്റാണ്ട് പ്രേഷിത പ്രവർത്തനം നിർവഹിച്ച തലവടി വാലയിൽ ബെറാഖാ ഭവനിൽ സിസ്റ്റർ വി.ടി. ഏലിക്കുട്ടിക്ക് (83)അന്ത്യ യാത്രഅയപ്പ് നല്കി.മാത്യ ഇടവകയായ തലവടി സെൻ്റ് തോമസ് സി.എസ്.ഐ.പള്ളിയിൽ നടന്ന സംസ്ക്കാര ശുശ്രൂഷയ്ക്ക് ബിഷപ്പ് റൈറ്റ്.റവ.തോമസ് സാമുവൽ തിരുമേനി മുഖ്യ കാർമ്മികത്വം വഹിച്ചു.സിസ്റ്റർ വി.ടി.ഏലിക്കുട്ടിയുടെ ഇഷ്ട ഗാനമായ ”നിൻ്റെ ഹിതം പോലെയെന്നെ നിത്യം നടത്തീടണമെ” എന്ന ഗാനം സംസ്ക്കാര ശുശ്രൂഷയിൽ പാടണമെന്ന ആഗ്രഹം ആണ് ഇടവക വികാരി റവ.തോമസ് മാത്യൂ സഫലമാക്കിയത്. തോട്ടുകടവിൽ റോയിയുടെ നേതൃത്വത്തിലുള്ള ചർച്ച് ക്വയർ ഗാനം ആലപിച്ചു.

സംസ്ക്കാര ശുശ്രൂഷയിൽ സി.എസ്ഐ മദ്ധ്യകേരള മഹായിടവക ട്രഷറാർ റവ.തോമസ് പായിക്കാട് ,വൈദീക സെക്രട്ടറി റവ.ജോൺ ഐസക്ക്,ഇടവക .വികാരി റവ.തോമസ് മാത്യൂ ,തലവടി കാഞ്ഞിരപള്ളിൽ കുടുംബയോഗം പ്രസിഡൻ്റ് റവ.ജേക്കബ് ടി ഏബ്രഹാം, കൊല്ലം ,ആലപ്പുഴ,പത്തനംതിട്ട,കോട്ടയം, ഇടുക്കി എന്നി ജില്ലകളിലെ വിവിധ ഇടവകകളിൽ നിന്നും പങ്കെടുത്ത വികാരിമാർ എന്നിവർ സഹകാർമ്മികത്വം വഹിച്ചു.സിഎസ്ഐ മദ്ധ്യകേരള മഹായിടവക സ്ത്രീ ജനസഖ്യം പ്രസിഡൻറ് ഡോ.സൂസൻ തോമസ് റീത്ത് സമർപ്പിച്ചു.

രാവിലെ 9.30ന് ഭവനത്തിൽ നടന്ന ശുശ്രൂഷയ്ക്ക് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം അതിഭദ്രാസനാധിപൻ അഭി.മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ നേതൃത്വം നല്കി.ഭദ്രാസന സെക്രട്ടറി റവ.ഫാദർ റെജി കെ.തമ്പാൻ,നിരണം ഇടവക വികാരി റവ. ഫാദർ ഷിജു മാത്യു,പോത്താനിക്കാട് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ഇംഗ്ലീഷ് മീഡിയം സ്കൂൾ മാനേജർ റവ.ഫാദർ ജെയിംസ് ജോയി,റവ.ഫാദർ റോബിൻ പീറ്റർ, ഡീക്കൻ ജോബി ജോൺ, ഭദ്രാസന പി.ആർ.ഒ :സിബി സാം തോട്ടത്തിൽ , പാസ്റ്റർമാരായ പ്രസാദ് സാമുവേൽ , ഷിബു ഐപ്പ് ഇയ്യോബ് ,വി.എസ് ചെറിയാൻ ,സാബു മേപ്രാൽ, വർഗ്ഗീസ് വാഴക്കൂട്ടത്തിൽ ചേപ്പാട്, വാവച്ചൻ ഉപദേശി എന്നിവർ സംബന്ധിച്ചു.

മാവേലിക്കര ലോക്സഭാംഗവും മുൻ കേന്ദ്ര മന്ത്രിയും ആയ കൊടിക്കുന്നിൽ സുരേഷ്,മുൻ എം.എൽ.എ തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ.തോമസ്, ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു,തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ജനുബ് പുഷ്പാകരൻ, അംഗങ്ങളായ പി.കെ.വർഗ്ഗീസ്, അജിത്ത് കുമാർ പിഷാരത്ത്, പ്രിയ അരുൺ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അഡ്വ. സി.പി.സൈജേഷ്, യൂത്ത് കോൺഗ്രസ് സെക്രട്ടറി അജോയ് കടപ്പിലാരിൽ,സജി ജോസഫ് ,എടത്വ വികസന സമിതി പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസിസ് കട്ടപ്പുറം,ടൗൺ ക്ലബ് പ്രസിഡൻ്റ് ബിൽബി മാത്യം കണ്ടത്തിൽ,വാല്യം എഡ്യൂക്കേഷൻ ട്രസ്റ്റ് മേഖല പ്രസിഡൻ്റ് സജീവ് എൻ.ജെ,സി.പി.എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ സുധീർ കൈതവന,സുരേഷ് പരുത്തിക്കൽ,ബി.ജെ.പി ന്യൂനപക്ഷ മോർച്ച ട്രഷറാർ വർഗ്ഗീസ്, ഡിവൈഎഫ്.ഐ മേഖല പ്രസിഡൻ്റ് വിൻസൻ പൊയ്യാലുമാലിൽ എന്നിവർ അനുശോചിച്ചു.വിലാപയാത്രയിൽ വിവിധ രാഷ്ട്രീയ- സഭ – സാമൂഹിക- സംഘടന ഭാരവാഹികൾ,സൗഹൃദ വേദി – അക്ഷയ പുരുഷ സ്വയം സഹായ സംഘം ഭാരവാഹികൾ പങ്കെടുത്തു.

യു.ആർ.എഫ് വേൾഡ് റെക്കോർഡ് ഏഷ്യൻ ജൂറി ഡോ.ജോൺസൺ വി.ഇടിക്കുളയുടെ പിതൃസഹോദരിയാണ് സിസ്റ്റർ വി.റ്റി. ഏലിക്കുട്ടി.സിസ്റ്റർ വി.റ്റി. ഏലിക്കുട്ടിയുടെ ഭക്തിനിർഭരമായ പ്രാർത്ഥന ജീവിതവും സമർപ്പണ ജീവിതവും മാതൃകപരമാണെന്ന് സിഎസ്ഐ മദ്ധ്യകേരള മഹായിടവക ബിഷപ്പും മുൻ മോഡറേറ്ററും കൂടിയായ റൈറ്റ് റവ. തോമസ് കെ.ഉമ്മൻ അനുസ്മരിച്ചു.

യു.ആർ.എഫ് വേൾഡ് റെക്കോർഡ് ജൂറി ചെയർമാൻ ഗിന്നസ് ഡോ. സുനിൽ ജോസഫ്, ഭാരതീയ ജനത യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആൻറണി ,നാഷണലിസ്റ്റ് കേരള കോൺഗ്രസ് ചെയർമാൻ കുരുവിള മാത്യൂസ്, ജനറൽ സെക്രട്ടറി എം.എൻ ഗിരി, ജോസഫ് കെ. നെല്ലുവേലി എന്നിവർ അനുശോചിച്ചു.

സാമൂഹ്യ-ക്ഷേമ – ജീവകാരുണ്യ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടും സിസ്റ്റർ വി.ടി.ഏലിക്കുട്ടിയുടെ സ്മരണ നിലനിർത്തുന്നതിനും ഫൗണ്ടേഷൻ രൂപികരിക്കുവാൻ തീരുമാനിച്ചതായി സഹോദരപുത്രൻ ഡോ.ജോൺസൺ വി.ഇടിക്കുള പറഞ്ഞു.

RECENT POSTS
Copyright © . All rights reserved