മുൻ എം.പി സ്കറിയ തോമസ് അന്തരിച്ചു. 71 വയസ്സായിരുന്നു. കൊച്ചിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോവിഡ് മുക്തനായെങ്കിലും കരളിന് ഉണ്ടായ ഫംഗൽ ബാധയാണ് മരണകാരണം.

ഇടതു മുന്നണി ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് (സ്‌കറിയ തോമസ്) വിഭാഗം ചെയര്‍മാനായിരുന്നു.1977ലും 80-ലും കോട്ടയത്ത് എം.പിയായിരുന്നു. 84-ലെ മല്‍സരത്തില്‍ സി.പി.എമ്മിലെ കെ.സുരേഷ് കുറുപ്പിനോട് പരാജയപ്പെട്ടു. അവിഭക്ത കേരള കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി, വൈസ് ചെയര്‍മാന്‍ പദവികളും വഹിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോതമംഗലം, കടുത്തുരുത്തി എന്നിവിടങ്ങളില്‍ മത്സരിച്ചിട്ടുണ്ട്. കെ.എം. മാണിക്കൊപ്പവും പി.ജെ.ജോസഫിനൊപ്പവും പി.സി തോമസിനൊപ്പവും കേരളാ കോണ്‍ഗ്രസുകളില്‍ പ്രവര്‍ത്തിച്ചു. 2015-ല്‍ പിളര്‍പ്പിന് ശേഷം പി.സി.തോമസുമായുള്ള ബന്ധം ഉപേക്ഷിച്ച് സ്വന്തം പേരിൽ പാര്‍ട്ടിയുണ്ടാക്കി.

ട്രാവന്‍കൂര്‍ ഷുഗേഴ്സ് ചെയര്‍മാന്‍,കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് എന്റര്‍ പ്രൈസസ് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ക്നാനായ സഭാ ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കോട്ടയം കളത്തില്‍ കെ.ടി. സ്‌കറിയായുടെയും അച്ചാമ്മയുടെയും മകനാണ്. ഭാര്യ: ലളിത, മക്കള്‍:നിര്‍മല,അനിത,സക്കറിയ, ലത.