യു കെ മലയാളിയും പീറ്റർ ബറോ നിവാസിയുമായ മൈക്കിൾ എബ്രഹാം പുതുശ്ശേരി ഇന്ന് 2.55 am ന് മരണമടഞ്ഞ വിവരം വ്യസനസമേതം അറിയിക്കുന്നു. കേംബ്രിഡ്ജ് & പീറ്റര്‍ബറോ NHS ട്രസ്റ്റില്‍ മെന്റല്‍ ഹെല്‍ത്ത് നേഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു. ജനുവരിയില്‍ നാട്ടില്‍ പോയിവന്ന മൈക്കിളിന് ഫെബ്രുവരിയില്‍ ആണ് അസുഖം ആരംഭിച്ചത്. ഭാര്യ ബിനു മൈക്കിള്‍. മക്കള്‍: ജീന്‍ മൈക്കിള്‍, ജിയോണ്‍ മൈക്കിള്‍.
പരേതന്‍ മാഞ്ഞൂര്‍ ചാമക്കാല പുതുശേരില്‍ കുടുംബാംഗമാണ്. യു കെ കെ സി എ പീറ്റര്‍ബെറോ യുണിറ്റ് മുന്‍ പ്രസിഡന്റ് ആയിരുന്നു പരേതനായ മൈക്കിൾ.
സംസ്‌ക്കാരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്. മൈക്കിളിന്റെ നിര്യാണത്തിൽ വ്യസനിക്കുന്ന കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം മലയാളം യുകെയും പങ്കുചേരുന്നു.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ ജേഷ്ഠ സഹോദരൻ അഡ്വ. മാത്യൂസ് എം സ്രാമ്പിക്കൽ നിര്യാതനായി. പാലാ ബാറിലെ പ്രമുഖ അഭിഭാഷകനായിരുന്ന അഡ്വ. മാത്യൂസ് കുറച്ചു നാളുകളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
സംസ്‍കാരം വ്യാഴം ഉച്ചകഴിഞ്ഞ് 2 മണിക്ക് വസതിയിലെ സുസ്രൂഷകൾക്കു ശേഷം ഉരുളികുന്നം പള്ളിയിൽ വച്ച് നടക്കും.
സഹോദരന്റെ വിയോഗത്തിൽ വ്യസനിക്കുന്ന അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെയും പരേതന്റെ കുടുംബത്തിന്റെയും ദുഃഖത്തിൽ ഗ്രേറ്റ് ലെസ്റ്റർ സൈന്റ്റ് അൽഫോൻസാ മിഷൻ പങ്കുചേരുകയും. വികാരി ജനറാൾ ഫാദർ ജോർജ് ചേലക്കൽ ഇടവക സമൂഹത്തിന്റെ അനുശോചനം അറിയിക്കുകയും കുർബാനയിൽ അനുസ്മരിക്കുകയും
ചെയ്തു.
സൗത്താംപ്ടൺ: കൊറോണയുടെ വ്യാപനത്തിൽ ജീവൻ നഷ്ടപ്പെട്ട യുകെ മലയാളിയായ സെബി ദേവസിയ്ക്ക് അന്തിയാഞ്ജലി. കഴിഞ്ഞ മാസം (April 20) കോവിഡ് ബാധിച്ച് മരണമടഞ്ഞ എറണാകുളം കുറുമശ്ശേരി സ്വദേശി മൂഞ്ഞേലി സെബി ദേവസ്സിയുടെ ശവസംസ്ക്കാരം ആണ് സൗത്താംപ്റ്റണ്‍ വൂഡ്‌ലി സിമിത്തേരിയില്‍ മൂന്നരയോടെ പൂർത്തിയായത്.
മുൻപ് അറിയിച്ചിരുന്നതുപോലെ പരേതനായ ഡെബിക്കു വേണ്ടിയുള്ള കുർബാന 12.15ന് തന്നെ സൗത്താംപ്റ്റണ്‍ സെന്റ്. വിൻസെന്റ് ഡി പോള്‍ ദേവാലയത്തില്‍ വച്ചാണ് നടന്നത്. സൗത്താംപ്റ്റണ്‍ സീറോ മലബാര്‍ മിഷന്‍ ചാപ്ലിയന്‍ റവ.ഫാ. ടോമി ചിറക്കല്‍ മണവാളനാണ് സംസ്‌കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നൽകിയത്.യുകെയിൽ നിലനിൽക്കുന്ന സാമൂഹിക അകലം സംബന്ധിച്ച നിബന്ധനകൾ നിലനിൽക്കുന്നതിനാൽ വളരെ കുറച്ചു പേർക്ക് മാത്രമേ പള്ളിയിൽ അനുവാദമുണ്ടായിരുന്നുള്ളു. സെബിയുടെ അകാലത്തിലുള്ള വേർപാടിൽ ദുഃഖാർത്ഥരായ ഭാര്യ ഷീന, മകൻ ഡിയാന്‍ കൂടാതെ സഹോദരൻമ്മാർ, മാതാവായ ആനി എന്നിവരെല്ലാം സമർപ്പിച്ചു കൊണ്ടാണ് ആണ് റവ.ഫാ. ടോമി ചിറക്കല്‍ സെബിക്കായുള്ള അന്ത്യകർമ്മത്തിലെ ചടങ്ങുകൾ ആരംഭിച്ചത്.
1:35 pm നു പള്ളിയിലെ ചടങ്ങുകൾ പൂർത്തിയായി… തുടന്ന് 2:45 pm ന് സെബിയുടെ ഭൗതീക ശരീരം സൂക്ഷിച്ചിരുന്ന ഫ്യൂണറല്‍ ഡയറക്ടേഴ്‌സിന്റെ പ്രധാന കവാടത്തിൽ രണ്ടാംഘട്ട പ്രാർത്ഥനകൾ ആരംഭിച്ചത്. ഏകദേശം ഇരുപത് മിനിറ്റ് കൊണ്ട് അവിടുത്തെ കർമ്മങ്ങൾ പൂർത്തിയാക്കി. ദുഃഖം അമർത്തി കണ്ണീർ തൂകുകയായിരുന്ന അമ്മയായ ഷീനയെ കെട്ടിപ്പിടിച്ചു ആശ്വസിപ്പിക്കുന്ന പന്ത്രണ്ടുകാരൻ. കാണുന്നവർക്ക് നൽകുന്നത് ഹൃദയഭേദകമായ കാഴ്ചകളായിരുന്നു ഹാംപ്‌ഷെയര്‍ ടെസ്റ്റ് വാലി ബോറോയുടെ കീഴിലുള്ള റോംസിയിലെ വുഡ്‌ലി സിമെട്രിയിലേക്ക് മൂന്ന് മണിയോടെ യാത്രയായത്.
ചുരുങ്ങിയ സമയത്തിൽ സിമെട്രിയിൽ എത്തിച്ചേർന്ന ഉടൻ തന്നെ ശസംസ്‌ക്കര ചടങ്ങിന്റെ അവസാന ഘട്ട പ്രാർത്ഥനകൾ ആരംഭിക്കുകയും ചെയ്‌തു. കൊറോണ എന്ന വൈറസ് എത്രമാത്രം വേദനകൾ ആണ് ലോകത്തിനും യുകെയിലെ മലയാളി സമൂഹത്തിനും നൽകുന്നത് എന്നതിന്റെ നേർക്കാഴ്ചയാണ് പിന്നീട് കണ്ടത്. അതുവരെ എല്ലാ വേദനകളും കടിച്ചമർത്തി പിടിച്ചുനിർത്തിയ പന്ത്രണ്ടുകാരൻ ഡിയാന്‍ ഡേവിഡ് സെബിയുടെ നിയന്ത്രണവും നഷ്ടപ്പെടുന്ന വേദനാജനകമായ കാഴ്ച്ച… പൊട്ടിക്കരയുന്ന അമ്മയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുപോയി.പ്രായത്തിനതീതമായ പക്വത കാണിച്ച ഡിയാനെ കെട്ടിപ്പിടിച്ചു വാവിട്ട് കരഞ്ഞപ്പോൾ ഒരു നിമിഷം നിസ്സഹായരായി നിൽക്കുന്ന, കണ്ണീർ തുടക്കുന്ന കൂട്ടുകാരും ബന്ധുക്കളും… നിന്റെ മുഖം പോലും അവസാനമായി കാണാൻ പറ്റുന്നില്ലല്ലോ എന്ന് പറഞ്ഞു കരയുന്ന ഷീനയുടെ വാക്കുകൾ ഓൺലൈൻ സ്ട്രീമിങ് കണ്ടവരുടെ കണ്ണുകൾ നിറയുന്ന അവസ്ഥയിലേക്ക് എത്തിച്ചു എന്നത് വേർപാട് വേദനയുടെ ആഴം വിളിച്ചുപറയുന്നതായിരുന്നു. രാജ്യത്തിനു പുറത്തുള്ള സെബിയുടെ സഹോദരൻമാർക്കോ അമ്മക്കോ പോലും മരണാന്തരച്ചടങ്ങിൽ പങ്കെടുക്കുവാൻ സാധിച്ചില്ല.
2005ലാണ് സെബി ദേവസി യുകെയിലേക്ക് എത്തുന്നത്. ആദ്യം ഡെവനിലായിരുന്നു താമസം. പിന്നീട് ഇപ്പോള്‍ താമസിക്കുന്ന റോംസിയിലേക്ക് താമസം മാറിയത്. കുടുംബ സമേതമായിരുന്നു റോംസിയില്‍ താമസിച്ചിരുന്നത്. കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി സൗത്താംപ്റ്റണ്‍ റോംസിയില്‍ താമസിച്ചിരുന്ന സെബി ദേവസി കോവിഡ് ബാധിച്ച് സുഖമില്ലാതെ വീട്ടില്‍ കഴിയുകയായിരുന്നു. മറ്റ് യാതൊരു തരത്തിലുള്ള അസുഖങ്ങള്‍ ഒന്നുമില്ലാതിരുന്നതിനാല്‍ പനി കടുത്തപ്പോൾ ആശുപത്രിയില്‍ ചെന്നെങ്കിലും അഡ്മിറ്റ് ചെയ്യാതെ തിരിച്ചയച്ചിരുന്നു.എന്നാല്‍ പിന്നീട് രോഗലക്ഷണങ്ങൾ വഷളാവുകയും സൗത്താംപ്റ്റണ്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. വിദഗ്ദ ചികിത്സക്കായി ലണ്ടനിലെ സെന്റ്. തോമസ് ഹോസ്പിറ്റലിലേക്ക് മാറ്റാനിരിക്കെ പെട്ടെന്ന് സെബിക്ക് ഹൃദയാഘാതം ഉണ്ടാവുകയും ഏപ്രിൽ 20 ന് മരണം സംഭവിക്കുകയും ആയിരുന്നു.
നാട്ടില്‍ എറണാകുളം കുറുമശ്ശേരി നിവാസിയാണ്. ഭാര്യ ഷീനാ ജോസഫ്, ഏക മകന്‍ 12 കാരന്‍ ഡിയാന്‍ ഡേവിഡ്. മൂഞ്ഞേലി പരേതനായ ദേവസിയുടേയും ആനി ദേവസിയുടെയും മകനാണ് മരണമടഞ്ഞ സെബി. സഹോദരങ്ങള്‍ ജോഷി ദേവസി (അയര്‍ലണ്ട്), സിജോ ദേവസി (കാനഡ). സെബിയുടെ അമ്മ ഇപ്പോള്‍ കാനഡയിലുള്ള സഹോദരനൊപ്പമാണുള്ളത്.
കൊറോണയുടെ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ വളരെ കുറച്ചു പേർക്ക് മാത്രമേ ചടങ്ങിൽ പങ്കെടുക്കുവാൻ അനുവാദമുണ്ടായിരുന്നുള്ളു. ലണ്ടനിൽ ഉള്ള സിബി സ്റ്റുഡിയോയുടെ ലൈവ് ടെലികാസ്റ്റ് ചെയ്യുക വഴി ബന്ധുക്കൾക്കും കൂട്ടുകാക്കും അതോടൊപ്പം സഹപ്രവർത്തകർക്കും ശുശ്രൂഷകള്‍ തത്സമയം കാണാൻ അവസരം ലഭിച്ചു.
[ot-video][/ot-video]
കൊറോണ ബാധിച്ചു മരിക്കുന്നവരുടെ വാർത്തകൾ തുടർച്ചയായി വരുന്ന ഈ കാലഘട്ടത്തിൽ സാധാരണക്കാരിയായ വീട്ടമ്മയുടെ മരണവാര്‍ത്ത കുവൈത്തിൽ നിന്നും എത്തുന്നു. കോട്ടയം സംക്രാന്തി സ്വദേശിയായ തെക്കനായില്‍ സുമിയാണ് (37) കുവൈറ്റില്‍ വിടപറഞ്ഞിരിക്കുന്നത്. ഈ മരണ വാര്‍ത്ത ഏതൊരാളുടെയും ഹൃദയത്തെ സ്പർശിക്കുന്നതാണ്. നമുക്ക് ഇത് വാർത്ത മാത്രമെങ്കിൽ, ഈ മരണം രണ്ട് കുട്ടികൾക്ക് ഒരമ്മയുടെ തീരാനഷ്ടമാണ്.
ഹൃദയാഘാതത്തെ തുടര്‍ന്നാണ് സുമിയുടെ മരണം എന്നാണ് ബന്ധുക്കള്‍ക്കു ലഭിക്കുന്ന വിവരം. ഭര്‍ത്താവ് ഉപേക്ഷിച്ച സുമിക്ക് രണ്ട് മക്കളാണുള്ളത്. കുട്ടികളെ പഠിപ്പിക്കാൻ അവർക്ക് നല്ലൊരു വഴി കാണിച്ചു കൊടുക്കാൻ വേണ്ടി ആറു മാസം മുന്‍പാണ് കുവൈറ്റില്‍ ഇവര്‍ ഹോം നഴ്‌സ് ജോലിയ്ക്കായി എത്തിയത്. കോട്ടയം പാറാമ്പുഴ സംക്രാന്തി മാമ്മൂട് സ്വദേശിനിയാണ് പരേതയായ സുമി.
വീട്ടുജോലിക്കായി കുവൈത്തിലെത്തിയ ഇവര്‍ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ആഴ്ചകളായി എംബസിയുടെ ഷെല്‍ട്ടറില്‍ കഴിയുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഇതിനിടെയാണ് ഇവര്‍ക്കു ഹൃദയാഘാതം അനുഭവപ്പെട്ടത്. തുടര്‍ന്നു ഇവരെ മുബാറക്ക് ആശുപത്രിയിലേയ്ക്കു കൊണ്ടു പോയിഎങ്കിലും മരണത്തെ തടയാനായില്ല എന്നാണ് ഇതുമായി ലഭിക്കുന്ന വിവരം.
ജനപ്രിയ പരിപാടികളുടെ സംഘാടകയായിരുന്ന ദീപ നായര്‍ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ദുബായിയില്‍ ഇവന്റ് മാനേജ്‌മെന്റ് രംഗത്ത് സജീവമായിരുന്ന ദീപ നായര്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് ഖിസൈസിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കോഴിക്കോട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥയായിരുന്ന പദ്മാവതിയുടെയും ദാമോദരന്‍ നായരുടെയും മകളാണ് അന്തരിച്ച ദീപ നായര്‍.
സൂരജ് മൂസതാണ് ഭര്‍ത്താവ്. സോഷ്യല്‍ മീഡിയയില്‍ ടാസ് സിസ്റ്റേഴ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന നര്‍ത്തകിമാരായ തൃനിത, ശ്രേഷ്ഠ എന്നിവരുടെ മാതാവാണ് ദീപ നായര്‍. ശവസംസ്‌കാരം സംബന്ധിച്ച് വിവരങ്ങളൊന്നും ബന്ധുക്കള്‍ അറിയിച്ചിട്ടില്ല.
അബുദാബി: സ്കൂളിലെ മികച്ച, സ്‌നേഹമയിയായ അധ്യാപിക.. സ്നേഹത്തോടെ പുഞ്ചിരിതൂകി കുട്ടികളെ പഠിപ്പിക്കുന്ന അവരുടെ പ്രിയ ടീച്ചർ… ഇത് സ്‌കൂളിലെ കുട്ടികളുടെ പ്രിൻസി… എന്നാൽ തന്റെ പ്രിയ മക്കളുടെ എല്ലാമായിരുന്ന പ്രിൻസി എന്ന അമ്മയുടെ കൊറോണ ബാധിച്ചുള്ള മരിണം… അബുദാബിയിലെ മലയാളികളെ സംബന്ധിച്ചിടത്തോളം ഒരു വേദനയായി അവരുടെ മനസിലേക്ക്, ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു.
അബുദാബിലെ മലയാളികളുടെ കരളലയിപ്പിക്കുന്ന രംഗങ്ങള്‍ക്ക് ആണ് പ്രിൻസിയുടെ മരണാന്തര ചടങ്ങുകൾ സാക്ഷിയായത്. തങ്ങളുടെ എല്ലാമായിരുന്നു അമ്മയ്ക്ക് അന്ത്യ ചുംബനം നല്‍കാനാകാതെ എന്ത് സംഭവിക്കുന്നത് എന്ന് അറിയാതെ എട്ടും പൊട്ടും തിരിയാത്ത കുട്ടികൾ ബന്ധുവിന്റെ വീട്ടിൽ… തന്റെ പാതിയായ പ്രിയതമയുടെ മുഖം അവസാനമായി ഒരു നോക്കു കാണാനാകാതെ ഭര്‍ത്താവ്, ഇവരെയെല്ലാം എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ ബന്ധുക്കളും സുഹൃത്തുക്കളും… പത്തനംതിട്ട കോഴഞ്ചരി പേള്‍ റീന വില്ലയില്‍ പ്രിന്‍സി റോയ് മാത്യു(46)വിനെ ഉറ്റവര്‍ അന്ത്യ യാത്രയാക്കിയത് കാണാമറയത്തുനിന്ന്, പറഞ്ഞറിയിക്കാൻ കഴിയാത്ത വേദനയോടെ.
അബുദാബി ഇന്ത്യന്‍ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ പ്രിന്‍സി ബുധനാഴ്ചയാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് തന്നെ അവരെ അബുദാബിയില്‍ സംസ്‌കരിച്ചു. യുഎഇ കോവിഡ് 19 പ്രോട്ടോകോള്‍ അനുസരിച്ച് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ മൃതശരീരം എത്ര അടുത്ത ബന്ധുക്കളെയും കാണിക്കാന്‍ പാടില്ല. അതുകൊണ്ട് തന്നെ പ്രിന്‍സിയുടെ ഭര്‍ത്താവ് റോയ് മാത്യു, സ്‌കൂള്‍ വിദ്യാര്‍ഥികളായ മക്കള്‍ സെറിള്‍ സാറ മാത്യു, റയാന്‍ സാമുവല്‍ മാത്യു, സിയാന്‍ ജേക്കബ് മാത്യു എന്നിവര്‍ക്കും അവസാനമായി കാണാന്‍ ഭാഗ്യമുണ്ടായില്ല.
പ്രിയതമയെ സംസ്‌കരിക്കാനായി മോര്‍ച്ചറിയില്‍ നിന്ന് ആംബുലന്‍സില്‍ കയറ്റി കൊണ്ടു പോകുന്നത് അകലെ നിന്ന് കാണാന്‍ മാത്രമായിരുന്നു റോയ് മാത്യുവിന്റെയും ബന്ധുക്കളുടെയും മറ്റും വിധി. മക്കള്‍ മൂന്നു പേരെയും മോര്‍ച്ചറിയുടെ അടുത്തേയ്ക്ക് കൊണ്ടുവന്നിരുന്നില്ല. അവര്‍ വീട്ടില്‍ ബന്ധുക്കളുടെ കൂടെയായിരുന്നു. അബുദാബി മാര്‍ തോമാ പള്ളി പ്രയര്‍ ഗ്രൂപ്പ് അംഗമായ പ്രിന്‍സി റോയ് മാത്യുവിന്റെ വിയോഗം ഏവരെയും ഏറെ ദുഃഖത്തിലാഴ്ത്തിയിരുന്നു.
എപ്പോഴും മുഖത്ത് ശാന്തത പ്രകടിപ്പിച്ചിരുന്ന, അധ്യാപനവൃത്തിയെ അത്രമാത്രം ഇഷ്ടപ്പെട്ടിരുന്ന പ്രിൻസിക്ക് അന്ത്യഞ്ജലി അർപ്പികുമ്പോൾ കലങ്ങിയ മനസ്സുമായി പ്രവാസി മലയാളികൾ… ഇനിയും വേദനകൾ തരരുതേ എന്ന പ്രാർത്ഥനയോടെ…
ദുബായില്‍ മരിച്ച പ്രമുഖ വ്യവസായിയും അറയ്ക്കല്‍ പാലസ് ഉടമയുമായ ജോയി അറയ്ക്കലിന് കുടുംബകല്ലറയില്‍ അന്ത്യവിശ്രമം. മാനന്തവാടി സെന്റ് ജോസഫ്‌സ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ ഇന്നു രാവിലെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍. പള്ളി വികാരി ഫോ. പോള്‍ മുണ്ടോലിക്കല്‍ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു. ഇന്നലെ വൈകിട്ട് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം പുലര്‍ച്ചെയോടെ വയനാട്ടില്‍ വീട്ടില്‍ എത്തിച്ചു.
രാവിലെ ഏഴു മണിക്ക് ശേഷം കനത്ത പോലീസ് കാവലിലാണ് മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആരംഭിച്ചത്. ജോയിയുടെ ഭാര്യ സെലിന്‍, മക്കളായ അരുണ്‍, ആഷ്‌ലി, ജോയിയുടെ പിതാവ് ഉലഹന്നാന്‍, സഹോദരന്‍ ജോണി തുടങ്ങി 20 പേര്‍ക്ക് മാത്രമാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതിയുണ്ടായിരുന്നത്. ചടങ്ങുകള്‍ പൂര്‍ത്തിയായതോടെ മാതാവ് ത്രേസ്യയുടെ കല്ലറയോട് ചേര്‍ന്ന് ജോയിക്കും അന്ത്യവിശ്രമമൊരുക്കി.
എംഎല്‍എമാരായ ഒ.ആര്‍ കേളു, ഐ.സി ബാലകൃഷ്ണന്‍ എന്നിവര്‍ രാവിലെ തന്നെ അറയ്ക്കല്‍ പാലസിലെത്തി അന്ത്യോപചാരം അര്‍ര്‍പ്പിച്ചിരുന്നു. ജില്ലാ ഭരണകൂടത്തിന് വേണ്ടി അഡീഷണല്‍ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് തങ്കച്ചനും റീത്ത് സമര്‍പ്പിച്ചു. സംസ്‌കാര ചടങ്ങുകളോട് അനുബന്ധിച്ച് പോലീസ് മാനന്തവാടിയിലും പരിസരങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
കേരളത്തിലെ ഏറ്റവും വലിയ വീടുകളിലൊന്നിന്റെ ഉടമ എന്ന നിലയിലാണ് ജോയി പൊതുജന ശ്രദ്ധയില്‍ ആദ്യം വരുന്നത്. തന്റെ ജീവിതത്തിലെ നേട്ടങ്ങളെ അടയാളപ്പെടുത്തുന്നതായിരിക്കണം തന്റെ വീടുമെന്നതായിരുന്നു ജോയിയുടെ സ്വപ്നമെന്ന് അക്കാലത്ത് വീടിനെക്കുറിച്ച് പുറത്തുവന്ന നിരവധി റിപ്പോര്‍ട്ടുകളില്‍ അദ്ദേഹത്തെ ഉദ്ധരിച്ചിരുന്നു. 40,000 ചതുരശ്ര അടിയില്‍ ഉയര്‍ന്നു നില്‍ക്കുന്ന കൊട്ടാരം പോലുള്ള വീടിലൂടെ ജോയി തന്റെ സ്വപ്നം സാക്ഷാത്ക്കരിക്കുകയും ചെയ്തു. വലിയ കുടുംബമായതിനാല്‍ എല്ലാവര്‍ക്കും ഒരുമിച്ച് ജീവിക്കാന്‍ കഴിയുക എന്നതായിരുന്നു ജോയിയുടെ ആലോചന. അതിനായാണ് നാലേക്കറില്‍ തന്നെ പടുകൂറ്റന്‍ കൊട്ടാരം പണിതുയര്‍ത്തിയത്. 2018 ഡിസംബറില്‍ ജോയിയും കുടുംബവും അവിടേക്ക് താമസം മാറ്റി. പക്ഷേ, ഒന്നരവര്‍ഷം പോലും ആ വീട്ടില്‍ താമസിക്കാന്‍ ഭാഗ്യമില്ലാതെ ഒടുവില്‍ ‘കപ്പല്‍ ജോയി’ എന്ന് നാട്ടുകാരും പ്രവാസികളും സ്‌നേഹപൂര്‍വം വിളിക്കുന്ന ജോയ് അറയ്ക്കല്‍ യാത്രയായി.
ദുബായില്‍ മരിച്ച പ്രമുഖ പ്രവാസി വ്യവസായി ജോയ് അറയ്ക്കലിന്റെ മൃതദേഹവുമായി ചാര്‍ട്ടേര്‍ഡ് വിമാനം കരിപ്പൂരിലെത്തി. മൃതദേഹം ജന്മസ്ഥലമായ വയനാട്ടിലെ മാനന്തവാടിയിലേക്ക് കൊണ്ടുപോകും. മൃതദേഹം രാവിലെ കണിയാരം സെന്റ് ജോസഫ്‌സ് കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍ സംസ്‌കരിക്കും.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ജോയിയുടെ ഭാര്യയും മക്കളും നാട്ടിലെത്തിയിട്ടുണ്ട്.
ഏപ്രില്‍ 23നായിരുന്നു ജോയി അറയ്ക്കല്‍ ദുബായില്‍ മരിച്ച വിവരം പുറത്തുവന്നത്. ജോയി അറയ്ക്കലിന്റെ മരണം ആത്മഹത്യയാണെന്ന് ദുബായ് പോലീസ് സ്ഥിരീകരിച്ചിരുന്നു.
കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി മരിക്കുകയായിരുന്നുവെന്നാണ് പോലീസ് റിപ്പോര്‍ട്ട്. സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ പതിനാലാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്‌തെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചത്. ബിസിനസുകാരനായ ഇദ്ദേഹത്തിന്റെ പുതിയൊരു പദ്ധതി പൂര്‍ത്തിയാകുന്നതിലുണ്ടായ കാലതാമസം മൂലമുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അടുത്ത സുഹൃത്ത് അറിയിച്ചിരുന്നു.
മാനന്തവാടി സ്വദേശിയായ ജോയി, യുഎഇ ആസ്ഥാനമായ ഇന്നോവ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡിയും പ്രധാന ഓഹരി ഉടമയുമാണ്. 2 ലക്ഷം കോടി വിറ്റുവരവുള്ള കമ്പനി, ഓഹരി വിപണിയില്‍ പ്രവേശിക്കാനിരിക്കുകയായിരുന്നു.
അതേസമയം, ഇന്നോവ ഗ്രൂപ്പിന്റെ എംഡിയായി വാലി ഡാഹിയയെ നിയമിച്ചു. അമേരിക്കന്‍ പൗരത്വമുള്ള ഇന്ത്യക്കാരനാണ് വാലി ഡാഹിയ. യൂറോപ്യന്‍, സൗദി ബാങ്ക് പ്രതിനിധികള്‍ക്കു പുറമെ കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സില്‍ ഉണ്ടായിരുന്ന വ്യക്തിയാണ് വാലി.
കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിലേക്ക് ജോയിയുടെ മകന്‍ അരുണിനെയോ കുടുംബം നിര്‍ദ്ദേശിക്കുന്ന ആളെയോ ഉള്‍പ്പെടുത്തുമെന്നും ഓഫിസ് വൃത്തങ്ങള്‍ അറിയിച്ചു.
ഇടുക്കി രൂപതയുടെ പ്രഥമ ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍(78) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് പുലര്‍ച്ചെ 1.38 നായിരുന്നു അന്ത്യം.
മൃതദേഹം മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 2003 ല്‍ ഇടുക്കി രൂപത രൂപവത്കരിച്ചപ്പോള്‍ അധ്യക്ഷ പദവിയിലേക്ക് അദ്ദേഹം നിയോഗിക്കപ്പെട്ടു. അന്നുമുതല്‍ 2018 വരെ 15 വര്‍ഷക്കാലം രൂപതയുടെ ചുമതല വഹിച്ചു.
75 വയസ്സ് പൂര്‍ത്തിയായപ്പോള്‍ 2018 ല്‍ അദ്ദേഹം സ്ഥാനം ഒഴിയുകയായിരുന്നു. ഇടുക്കിയിലെ ഭൂസമരങ്ങള്‍ക്ക് നേതൃത്വം കൊടുത്ത മാര്‍ മാത്യു ആനക്കുഴിക്കാട്ടില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ രക്ഷാധികാരി സ്ഥാനവും വഹിച്ചിരുന്നു.
വിശ്വാസികളുടെയും ജില്ലയിലെ കുടിയേറ്റ കര്‍ഷകരുടെയും അവകാശങ്ങള്‍ക്കുവേണ്ടിയുള്ള ശബ്ദമായിരുന്നു പതിറ്റാണ്ടുകളോളം ആനിക്കുഴിക്കാട്ടിലിന്റേത്. കാനോന്‍ നിയമപ്രകാരം 75 വയസ്സുകഴിഞ്ഞ ബിഷപ്പുമാര്‍ വിരമിക്കണം. അതനുസരിച്ച് 2018 ല്‍ സ്ഥാനമൊഴിയുകയായിരുന്നു.
ഇടുക്കിയിലെ കുടിയേറ്റ കർഷകർക്കായി മണ്ണിന്റെ മക്കൾ വാദവുമായി പരസ്യമായി രംഗത്തിറങ്ങിയും ഗാഡ്കിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾക്കെതിരെ പരസ്യമായി നിർണായക നിലപാടുകളെടുത്തും ശ്രദ്ധേയനായിരുന്നു അദ്ദേഹം.
ഇടുക്കി രൂപതയുടെ പ്രഥമ ഇടയനായാണ് വിടപറഞ്ഞ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. മലയോര ജനതയ്ക്ക് വേണ്ടി ജീവിതം ഒഴിഞ്ഞു വെച്ച വ്യക്തിത്വം. എന്നും വിവാദങ്ങളില്‍ നിറഞ്ഞ ആനിക്കുഴിക്കാട്ടില്‍ പരസ്യമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയ വൈദികന്‍ കൂടിയായിരുന്നു എന്നു പറയാം. കുടിയേറ്റ കര്‍ഷകന്റെ സ്വരമായി ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ വ്യക്തിത്വമാണ് ഇടുക്കി രൂപയുടെ പ്രഥമ ഇടയന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. ഒന്നര പതിറ്റാണ്ട് ഇടുക്കി രൂപതയുടെ അമരക്കാരനായ ബിഷപ് രൂപതയുടെ ഭൗതികവും ആത്മീയവുമായ വളര്‍ച്ചയ്ക്കു നല്‍കിയ സംഭാവനകള്‍ ചരിത്രത്തില്‍ ഇടംനേടിയതാണ്.
15 മക്കളില്‍ മൂന്നാമനായും ആണ്‍മക്കളില്‍ ഒന്നാമനായും 1942 സെപ്റ്റംബര്‍ 23-നാണ് കുഞ്ചിത്തണ്ണി ആനിക്കുഴിക്കാട്ടില്‍ ലൂക്ക-എലിസബത്ത് ദന്പതികളുടെ മകനായി മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ജനനം. ജന്മനാടായ കടപ്ലാമറ്റത്തും കുഞ്ചിത്തണ്ണിയിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മുത്തോലി സെന്റ് ആന്റണീസ് ഹൈസ്‌കൂളില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നടത്തി. തുടര്‍ന്ന് കോതമംഗലം മൈനര്‍ സെമിനാരിയില്‍ ചേര്‍ന്ന് വൈദികപഠനമാരംഭിച്ചു. കോട്ടയം വടവാതൂര്‍ മേജര്‍ സെമിനാരിയില്‍ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു. 1971 മാര്‍ച്ച് 15-ന് കുഞ്ചിത്തണ്ണി ഹോളി ഫാമിലി പള്ളിയില്‍ മാര്‍ മാത്യു പോത്തനാമൂഴിയുടെ കൈവയ്പു ശുശ്രൂഷ വഴി പൗരോഹിത്യം സ്വീകരിച്ച് പ്രഥമ ബലിയര്‍പ്പിച്ചു.
കോതമംഗലം ടൗണ്‍ പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായായിരുന്നു ആദ്യനിയമനം. ജോസ്ഗിരി, ചുരുളി, എഴുകുംവയല്‍ പള്ളികളിലും സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് മൂവാറ്റുപുഴ ജീവജ്യോതിയുടെയും പാസ്റ്ററല്‍ സെന്ററിന്റെയും ഡയറക്ടറായി നിയമിക്കപ്പെട്ടു. മാര്‍ മാത്യൂസ് പ്രസ് മാനേജരായും സേവനംചെയ്തു. അതോടൊപ്പംതന്നെ നെയ്‌ശേരി പള്ളി വികാരിയായും സേവനമനുഷ്ഠിച്ചു. 1985-ല്‍ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി.
ഉപരിപഠനം കഴിഞ്ഞു തിരികെയെത്തിയ അദ്ദേഹം പൊട്ടന്‍കാട് പള്ളിയിലും രണ്ടാര്‍ പള്ളിയിലും സേവനംചെയ്തു. 1990-ല്‍ കോതമംഗലം രൂപതാ ചാന്‍സലറായും രൂപതാ സെക്രട്ടറിയായും നിയമിക്കപ്പെട്ടു. 2000-ല്‍ കോതമംഗലം മൈനര്‍ സെമിനാരി റെക്ടറായി. ഇതോടൊപ്പം തൃക്കാരിയൂര്‍ പള്ളിയിലും സേവനംചെയ്തു. കോതമംഗലം രൂപതാ പ്രിസ്ബറ്റേരിയല്‍ കൗണ്‍സില്‍, കാത്തകറ്റിക്കല്‍ കമ്മിറ്റി, രൂപതാ നിര്‍മ്മാണപ്രവര്‍ത്തന കമ്മിറ്റി എന്നിവയില്‍ അംഗമായി പ്രവര്‍ത്തിച്ചു.
2003-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ എട്ടു ഫൊറോനകളോടുകൂടി കോതമംഗലം രൂപത വിഭജിച്ച് ഇടുക്കി രൂപത സ്ഥാപിച്ചു. രൂപതയുടെ പ്രഥമ ബിഷപ്പായി 2003 ജനുവരി 15-ന് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലെ നിയമിച്ചു. 2003 മാര്‍ച്ച് രണ്ടിന് വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ ഇടുക്കി രൂപതയുടെ ഉദ്ഘാടനവും ആനിക്കുഴിക്കാട്ടില്‍ പിതാവിന്റെ മെത്രാഭിഷേകവും നടന്നു. കര്‍മവേദിയില്‍ തീഷ്ണമതിയായ മാര്‍ ആനിക്കുഴിക്കാട്ടില്‍ ഇടുക്കിയുടെ ഇടയനായി സേവനം ചെയ്യുന്നതിനൊപ്പം കെസിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാനായും കെസിബിസി എസ്സി/എസ്ടി കമ്മീഷന്‍, സീറോ മലബാര്‍ സിനഡല്‍ കമ്മീഷനംഗം എന്നീ നിലയിലെല്ലാം പ്രവര്‍ത്തിച്ചു. ഇടുക്കി രൂപതയെ സ്വയംപര്യാപ്തതയിലെത്തിച്ചു
എണ്‍പത്തിയേഴ് വൈദികരോടൊപ്പം ആരംഭിച്ച ഇടുക്കി രൂപത 15 വര്‍ഷംകൊണ്ട് 111 പുതിയ വൈദികര്‍കൂടി പട്ടം സ്വീകരിച്ച് 198 വൈദികരുള്ള രൂപതയായി വളര്‍ന്നു. എട്ടു ഫൊറോനകളും 86 സ്വതന്ത്ര ഇടവകകളും 30 സ്റ്റേഷന്‍ പള്ളികളുമായി പ്രവര്‍ത്തനമാരംഭിച്ച ഇടുക്കി രൂപതയെ കരുത്തുറ്റ നേതൃത്വത്തിലൂടെ പുരോഗതിയിലേക്കു നയിച്ച മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ഏറെ ബാലാരിഷ്ടതകള്‍ തരണംചെയ്ത് 15 വര്‍ഷംകൊണ്ട് 10 ഫൊറോനകളും 105 സ്വതന്ത്ര ഇടവകകളും 51 മിഷന്‍ സ്റ്റേഷനുകളിലുമായി രൂപതയിലെ വിശ്വാസീസമൂഹത്തെ വളര്‍ത്തി.
രൂപത സ്ഥാപിച്ചപ്പോള്‍ ഏഴു സന്യാസസഭകളാണുണ്ടായിരുന്നത്. അത് 13 ആയി വളര്‍ന്നു. 14 സന്യാസഭവനങ്ങള്‍ വളര്‍ന്ന് 22 ആയി. സന്യാസിനീസഭകള്‍ 2003-ല്‍ 13 ആയിരുന്നെങ്കില്‍ 15 വര്‍ഷംകൊണ്ട് 30 ആയി വര്‍ധിച്ചു. സന്യാസിനീഭവനങ്ങള്‍ 102-ല്‍നിന്നും 150ലേക്കു വളര്‍ന്നു. ഈ കാലയളവില്‍ 25 ദേവാലയങ്ങള്‍ പുതുക്കി നിര്‍മ്മിക്കപ്പെട്ടു. പള്ളികളോടനുബന്ധിച്ച് 27 വൈദികമന്ദിരങ്ങളും പുതുക്കി നിര്‍മ്മിച്ചു. നിലവില്‍ രണ്ടു കോളജുകളും എട്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളും 17 ഹൈസ്‌കൂളുകളും നിരവധി യുപി, എല്‍പി സ്‌കൂളുകളും സാങ്കേതിക വിദ്യാഭ്യാസത്തിന് ഒരു ഐടിസിയും വിദ്യാഭ്യാസ മേഖലയില്‍ വിദ്യാര്‍ത്ഥികളുടെ സമഗ്ര വികസനത്തിനു മുന്‍തൂക്കം നല്‍കി പ്രവര്‍ത്തിക്കുന്നു. രൂപതയുടെ സാമൂഹ്യസേവന രംഗത്ത് ഇടപെടലിനായി ഹൈറേഞ്ച് ഡെവലപ്‌മെന്റ് സൊസൈറ്റിയും ആരംഭിച്ചു. ഇതിനു പുറമെ മൈനര്‍ സെമിനാരി, അടിമാലി പാസ്റ്ററല്‍ സെന്റര്‍, പ്രീസ്റ്റ് ഹോം, വാഴത്തോപ്പ് കത്തീഡ്രല്‍ ദേവാലയം തുടങ്ങി രൂപതയുടെ ഭൗതികതല വികസനവും പിതാവിന്റെ ഇച്ഛാശക്തിയുടെ ഫലമായി വളര്‍ന്നുവന്നിട്ടുള്ളതാണ്.
ഹൈറേഞ്ചുകാരുടെ മനസ്സറിഞ്ഞു പ്രവര്‍ത്തിച്ച ബിഷപ്പായിരുന്നു മാര്‍ ആനിക്കുഴിക്കാട്ടില്‍. ഇടുക്കിക്കാരുടെ ഭൂപ്രശ്‌നങ്ങളിലും പട്ടയവിഷയത്തിലും ശ്രദ്ധേയമായ ഇടപെടല്‍ നടത്തി ജാതി-മത ഭേദമെന്യേ ഏവരുടെയും ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടി. ഹൈറേഞ്ചിലെ പാവപ്പെട്ടവന്റെയും കര്‍ഷകന്റെയും സാധാരണക്കാരന്റെയും ശബ്ദമായിരുന്നു മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. മലയോര ജനതയുടെ സമഗ്രവളര്‍ച്ച ലക്ഷ്യമിട്ടു പ്രവര്‍ത്തിച്ച മെത്രാന്‍ വിദ്യാസന്പന്നരും നേതൃപാടവവുമുള്ള പുതുതലമുറയെ രൂപപ്പെടുത്തുന്നതില്‍ ജാഗ്രതയോടെ പരിശ്രമിച്ചിരുന്നു.
ഒന്നര പതിറ്റാണ്ടു നീണ്ട തന്റെ രൂപതയിലെ അജപാലന ദൗത്യത്തില്‍നിന്നും ചാരിതാര്‍ഥ്യത്തോടെയായിരുന്നു മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പിതാവിന്റെ പടിയിറക്കം. വിശ്രമരഹിതമായ ജീവിതത്തില്‍ പ്രായം തളര്‍ത്താത്ത മനസുമായി സഹജീവികള്‍ക്കായി കര്‍മനിരതമായ പ്രവര്‍ത്തനങ്ങളിലൂടെ പോരാട്ടം നടത്തിയ കര്‍മയോഗിയാണ് മാര്‍ ആനിക്കുഴിക്കാട്ടില്‍. 2018 ഏപ്രില്‍ അഞ്ചിന് ഉച്ചകഴിഞ്ഞു രണ്ടിന് വാഴത്തോപ്പ് കത്തീഡ്രലില്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അടുത്ത ഇടയശ്രേഷ്ഠനായി മെത്രാഭിഷേകം ചെയ്തു.
രാഷ്ട്രീയ വിവാദങ്ങളിലൂടെയും ശ്രദ്ധേയനായിരുന്നു ബിഷപ്പ് മാര്‍ ആനിക്കുഴിക്കാട്ടില്‍. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി ടി തോമസിന് സീറ്റ് നിഷേധിക്കാന്‍ ഇടയായിലെ മുഖ്യവ്യക്തിത്വം ബിഷപ്പിന്റതായിരുന്നു. യുഡിഎഫുമായുള്ള സൗഹൃദം ഉപേക്ഷിച്ചു ഇടതുപക്ഷത്തിനൊപ്പം അടിയുറച്ചു നില്‍ക്കുകയായിരുന്നു.ഹൈറേഞ്ച് സംരക്ഷണത്ത സമിതി ഉണ്ടാക്കി ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുകയായിരുന്നു അദ്ദേഹം. അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഡീന്‍ കുര്യാക്കോസിനെ പരസ്യമായി വിമര്‍ശിച്ചും ബിഷപ്പ് വിവാദത്തില്‍ ചാടി. കോണ്‍ഗ്രസുകാര്‍ക്ക് ധാര്‍ഷ്ട്യമാണെന്നായിരുന്നു ബിഷപ്പിന്റെ വിമര്‍ശനം.
ഇപ്പോള്‍ തങ്ങളെ തേടി വരുന്നത് വോട്ട് കിട്ടാന്‍ വേണ്ടി മാത്രമാണെന്നാണ് ബിഷപ്പ് ആരോപിച്ചത്. ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ധാര്‍ഷ്ട്യമാണെന്നും യൂത്ത് കോണ്‍ഗ്രസ് പക്വത കാണിക്കാതെ പലപ്പോഴും വിമര്‍ശിച്ചെന്നും ബിഷപ്പ് പറഞ്ഞു. ബിഷപ്പിനെ കാണാന്‍ ഡീന്‍ കുര്യാക്കോസ് രൂപതാ ആസ്ഥാനത്തെത്തിയപ്പോഴായിരുന്നു വിമര്‍ശനം. പട്ടയ വിഷയത്തില്‍ ധാര്‍ഷ്ട്യം കാണിച്ച റവന്യൂമന്ത്രിയെ പറിച്ച് എറിയണമെന്നും തങ്ങളെ എതിര്‍ത്ത ഇടുക്കിയെ സിറ്റിങ് എംപി പി.ടി തോമസിന്റെ അവസ്ഥ കണ്ടില്ലേയെന്നും കെ.ടി തോമസിനെ പുറത്താക്കിയത് തങ്ങളല്ല ജനങ്ങളാണെന്നും ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടില്‍ പറഞ്ഞു.
ബിഷപ്പിന്റെ വിമര്‍ശനങ്ങള്‍ അംഗീകരിച്ചെന്നും ബിഷപ്പിന് വിമര്‍ശിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു ഡീന്‍ ഇതേക്കുറിച്ചു പറഞ്ഞത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ ചൊല്ലി കോണ്‍ഗ്രസ് നേതൃത്വവുമായി അസ്വാരസ്യത്തിലാണ് ഇടുക്കി രൂപത. രൂപതയുടെ കൂടി പിന്തുണയുള്ള ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ സ്ഥാനാര്‍ത്ഥി ജോയ്സ് ജോര്‍ജാണ് ഇടുക്കി മണ്ലത്തില്‍ ഡീന്‍ കുര്യാക്കോസിന്റെ എതിരാളി.
മിശ്ര വിവാഹത്തെ വിമര്‍ശിച്ചും വിവാദത്തില്‍ ചാടിയ വ്യക്തിത്വമായിരുന്നു ബിഷപ്പ് ആനിക്കുഴിക്കാട്ടിലിന്റേത്. ക്രൈസ്തവ പെണ്‍കുട്ടികളെ പിടിച്ചുകൊണ്ടുപോകാന്‍ എസ്.എന്‍.ഡി.പി യോഗത്തിന് നിഗൂഢ അജന്‍ഡയുണ്ടെന്ന വിവാദ പ്രസ്താവനയുടെ പേരിലും അദ്ദേഹം ഏറെ വിമര്‍ശനം നേരിട്ടു. വെള്ളാപ്പള്ളി അടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തിയപ്പോള്‍ ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ഖേദം പ്രകടിപ്പിച്ചു. മിശ്ര വിവാഹവുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പ്രസംഗം ദുരുദ്ദേശപരമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഏതെങ്കിലും മതവിഭാഗത്തേയോ സമുദായത്തേയോ വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ആനിക്കുഴിക്കാട്ടില്‍ പറഞ്ഞു. പ്രസ്താവനയ്ക്ക് എതിരെ വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് ഖേദപ്രകടനം. മതവിദ്വേഷം പടര്‍ത്തുന്ന പ്രസ്താവന നടത്തിയതിന് ബിഷപ്പിനെതിരെ കേസ് എടുക്കണമെന്ന പരാതിയും പൊലീസിന് ലഭിച്ചിരുന്നു.
ആനിക്കുഴിക്കാട്ടിലിന്റെ പ്രസ്താവനയെ തുടര്‍ന്ന് കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ (കെ.സി.ബി.സി) ഖേദം പ്രകടിപ്പിക്കേണ്ടി വന്നിരുന്നു. ബിഷപ്പിന്റെ വാക്കുകള്‍ ഏതെങ്കിലും സമുദായത്തിന്റെ ആത്മാഭിമാനത്തെ മുറിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ല എന്നും കെ.സി.ബി.സി പറഞ്ഞിരുന്നു. ലൗ ജിഹാദ് വിവാദങ്ങളെ കുറിച്ചു തുടക്കം മുതല്‍ പറഞ്ഞ വ്യക്തി കൂടിയാരിുന്നു ആനിക്കുഴിക്കാട്ടില്‍. മലയാളം യുകെ ന്യൂസിന്റെ ആദരാഞ്ജലി….
പ്രമുഖ ബോളിവുഡ് താരം റിഷി കപൂർ മുംബൈയിൽ അന്തരിച്ചു. 67 വയസായിരുന്നു. രണ്ട് വർഷത്തോളമായി കാൻസർ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം.
മരണ സമയത്ത് ഭാര്യ നീതു കപൂർ ഒപ്പമുണ്ടായിരുന്നു. അമിതാഭ് ബച്ചൻ ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 2018-ലാണ് ഇദ്ദേഹത്തിന് കാൻസർ രോഗബാധ സ്ഥിരീകരിച്ചത്. ഇന്നലെ വൈകിട്ടാണ് നില അതീവ ഗുരുതരമായതിനെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മുംബയിൽ ഒരു കുടുംബ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹത്തെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തനിക്ക് അണുബാധ ഉണ്ടെന്നാണ് അന്ന് കപൂര്‍ പറഞ്ഞത്. കാൻസർ രോഗം സ്ഥിരീകരിച്ചതിന് ശേഷം അമേരിക്കയിലെ ന്യൂയോർക്കിൽ ഇദ്ദേഹം ചികിത്സ തേടിയിരുന്നു. ഒരു വർഷത്തോളം ഇവിടെ കഴിഞ്ഞ താരം 2019 സെപ്തംബറോടെയാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്.
രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ്. ബാലതാരമായി നിരവധി സിനിമകളിൽ വേഷമിട്ട ഇദ്ദേഹം 1973-ൽ ബോബി എന്ന സിനിമയിലൂടെ നായകനായി അരങ്ങേറി. ദി ഇന്റേൺ എന്ന ഹോളിവുഡ് സിനിമയുടെ ഹിന്ദി പതിപ്പായ ദി ബോഡിയാണ് ഇദ്ദേഹത്തിന്റെ അവസാന ചിത്രം.
1955 ൽ ‘ശ്രീ 420 ‘ എന്ന ചിത്രത്തിലൂടെ ‘പ്യാർ ഹുവാ ഇഖ്‌റാർ ഹുവാ’ എന്ന ഗാനരംഗത്തിലൂടെയാണ് ഋഷി കപൂർ അഭിനയരംഗത്തേക്ക് കടന്നുവന്നത്. തുടർന്ന് ‘മേരാ നാം ജോക്കർ’ എന്ന ഹിറ്റ് സിനിമയിലൂടെ അദ്ദേഹം ജനപ്രിയനായി മാറുകയായിരുന്നു. തുടർന്ന് ബോബി, ലൈല മജ്നു, രണഭൂമി, ഹണിമൂൺ തുടങ്ങി നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചു. നിരവധി ചിത്രങ്ങളുടെ സംവിധാനവും നിർമ്മാണവും നിർവ്വഹിച്ചിട്ടുണ്ട്.