പ്രമുഖ ബോളിവുഡ് താരം സുശാന്ത് സിങ് രാജ്‌പുത് ആത്മഹത്യ ചെയ്ത നിലയില്‍. മുംബൈ ബാന്ദ്രയിലെ വസതിയിൽ മരിച്ച നിലയിലാണ് സുശാന്തിനെ കണ്ടെത്തിയത്. മുംബൈ പോലീസ് വൃത്തങ്ങള്‍ ഇന്ത്യന്‍ എക്സ്പ്രസ്സിനോട് വാര്‍ത്ത സ്ഥിരീകരിച്ചു. മരണത്തില്‍ മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചതായും സോണ്‍ 9 ഡി സി പി അഭിഷേക് ത്രിമുഖെ പറഞ്ഞു.
‘സുശാന്ത് സിംഗ് രാജപുത് ഇപ്പോൾ ഞങ്ങളോടൊപ്പമില്ലെന്ന വാര്‍ത്ത വയ്ക്കുന്നതില്‍ വേദനയുണ്ട്. അദ്ദേഹത്തിന്റെ ജീവിതവും സിനിമയും ചിന്തകളില്‍ നിലനിര്‍ത്തണം എന്ന് ആരാധകരോടും ദുഃഖത്തിന്റെ ഈ നിമിഷത്തിൽ സ്വകാര്യത നിലനിർത്താൻ ഞങ്ങളെ സഹായിക്കണം എന്ന് മാധ്യമങ്ങളോടും ഞങ്ങള്‍ അഭ്യർത്ഥിക്കുന്നു,’ സുശാന്ത് സിംഗ് രജ്പുത്തിന്റെ പ്രതിനിധി പ്രസ്താവനയിൽ പറഞ്ഞു.
മുപ്പത്തിനാല് വയസ്സുള്ള സുശാന്ത് ഏറ്റവും ഒടുവിലായി അഭിനയിച്ചത് ‘ഡ്രൈവ്’ എന്ന ചിത്രത്തിലാണ്.
സുശാന്തിന്റെ മാനേജര്‍ ദിശാ സാലിയന്‍ ഈ മാസം ആദ്യം മുംബൈ മലാദിലെ തന്റെ സുഹൃത്തിന്റെ വസതിയിലെ ജനാലയില്‍ നിന്നും വീണു മരണപ്പെട്ടിരുന്നു.
‘കൈ പോ ഛെ’ എന്ന ചിത്രത്തില്‍ തുടങ്ങി ‘ശുദ്ദ് ദേശി റൊമാന്‍സ്,’ ‘പി കെ,’ ‘എം എസ് ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി,’ തുടങ്ങിയ ചിത്രങ്ങളില്‍ സുശാന്ത് അഭിനയിച്ചു. ‘ദില്‍ ബേചാര’ ആണ് ഇനി റിലീസ് ചെയ്യാനുള്ള സിനിമ.
പട്ന സ്വദേശിയായ സുശാന്ത് ദില്ലിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദത്തിനു പഠിക്കവേയാണ് അഭിനയത്തിലേക്ക് തിരിയുന്നത്. ടെലിവിഷനിലും സജീവമായിരുന്നു സുശാന്ത്.
സുശാന്ത് സിങ് രാജ്പുത്: സിനിമയും ജീവിതവും
പാറ്റ്നയിൽ ജനിച്ചു വളർന്ന സുശാന്ത് സിങ് രജ്പുത് ടെലിവിഷൻ സീരിയലുകളിലൂടെയാണ് തന്റെ കരിയർ ആരംഭിച്ചത്. സ്റ്റാർ പ്ലസിലെ ‘കിസ് ദേശ് മേ ഹെ മേരാ ദിൽ’ എന്ന സീരിയലിലൂടെയായിരുന്നു തുടക്കം. തുടർന്ന് വന്ന ‘പവിത്ര റിഷ്ത’ എന്ന സീരിയൽ സുശാന്തിനെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനാക്കി.
‘കൈ പോ ചെ’ എന്ന ചിത്രത്തിലൂടെയാണ് സുശാന്ത് ബോളിവുഡിൽ തന്റെ അരങ്ങേറ്റം കുറിച്ചത്. മികച്ച നവാഗത നടനുള്ള ആ വർഷത്തെ ഫിലിം ഫെയർ പുരസ്കാരവും ഈ ചിത്രത്തിലൂടെ സുശാന്ത് സ്വന്തമാക്കി. റൊമാന്റിക് കോമഡി ചിത്രമായ ‘ശുദ്ധ് ദേശി റൊമാൻസ്’ (2013), ആക്ഷൻ ത്രില്ലർ ‘ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി’ എന്നീ ചിത്രങ്ങളിലും മികച്ച പ്രകടനമാണ് സുശാന്ത് കാഴ്ച വച്ചത്.
ആമിർ ഖാനും അനുഷ്ക ശർമ്മയും പ്രധാനവേഷത്തിലെത്തിയ ആക്ഷേപഹാസ്യ ചിത്രമായ ‘പികെ’യിലെ സർഫറാസ് യൂസഫ് എന്ന അതിഥിവേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എം എസ് ധോണിയുടെ ജീവചരിത്രസിനിമയായ ‘എം എസ് ധോണി: ദ അൺടോൾഡ് സ്റ്റോറി’യിൽ ധോണിയെ അവതരിപ്പിച്ചതും സുശാന്ത് ആയിരുന്നു. കേദാർനാഥ്, ചിച്ചോർ എന്നീ ചിത്രങ്ങളും ഏറെ ശ്രദ്ധ നേടി.
ധോണിയെ പോലെ ‘കൂൾ’; സുശാന്ത് സിങ്ങിലേക്ക് നീരജ് പാണ്ഡെ എത്തിയത്
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് നായകൻ മഹേന്ദ്രസിങ് ധോണിയുടെ ജീവിതകഥ സിനിമയാക്കിയപ്പോൾ അതിൽ നായകനായത് സുശാന്ത് സിങ്ങാണ്. ‘എം.എസ്.ധോണി: ദി അൺടോൾഡ് സ്റ്റോറി’ എന്ന ചിത്രത്തിന്റെ സംവിധായകൻ നീരജ് പാണ്ഡെ ധോണിയുടെ വേഷത്തിലേക്ക് സുശാന്തിനെ തെരഞ്ഞെടുക്കാനുള്ള കാരണം, ധോണിയെ പോലെ തന്നെ എളിമയുള്ള, ഏറ്റവും കൂളായ മനുഷ്യനാണ് സുശാന്ത് എന്നതായിരുന്നു. സംവിധായകന്‍ നീരജ് പാണ്ഡെ തന്നെ ഒരവസരത്തില്‍ ഇതിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചിട്ടുണ്ട്.
ഏറെ കഠിനാധ്വാനിയായ സുശാന്ത് സിങ് പല തരത്തിലും ധോണിയുമായി സാമ്യമുള്ള താരമാണ് എന്നും നീരജ് പാണ്ഡെ പറഞ്ഞിരുന്നു. ധോണിയായി മികച്ച അഭിനയമാണ് സുശാന്ത് കാഴ്‌ചവച്ചത്. ബോക്‌സോഫീസിലും സിനിമ കോടികൾ വാരിക്കൂട്ടി.
ഹൃദയാഘാതം മൂലം ദുബായിയില്‍ വെച്ച് മരിച്ച നിധിന്റെ മൃതദേഹം കോഴിക്കോട്ടെത്തിച്ചു. ആദ്യം ഭാര്യ ആതിരയുടെ അടുത്തേക്കാണ് മൃതദേഹം എത്തിച്ചത്. ആതിരയ്ക്ക് അവസാനമായി പ്രിയതമനെ കാണാനും അന്ത്യചുംബനം നല്‍കാനും കോഴിക്കോട് മിംസ് ആശുപത്രിയില്‍ സൗകര്യം ഒരുക്കി.
ആതിരയും കുടുംബവും അന്തിമോപചാരം അര്‍പ്പിച്ചതിന് പിന്നാലെ മൃതദേഹം പേരാമ്പ്രയിലെ വീട്ടിലേക്ക് കൊണ്ടുപോയി. പേരാമ്പ്രയിലെ വീട്ടിലാണ് ശവസംസ്‌കാരം. ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യയുടെ പ്രത്യേക വിമാനത്തില്‍ ഇന്ന് രാവിലെയാണ് മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചത്.
പിന്നീട് കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. കഴിഞ്ഞദിവസമാണ് ആതിര പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവ ശേഷം ഭാര്യ ആതിര ചികിത്സയില്‍ കഴിയുന്നതിനാലാണ് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മൃതദേഹം കൊണ്ടുവന്നത്.
കോവിഡ് കാലത്ത് വിദേശത്ത് നിന്ന് ഗര്‍ഭിണികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങി വരാനായി നിധിനും ആതിരയുമാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ഇരുവരും ശ്രദ്ധനേടിയത്. ഗര്‍ഭിണിയായ ആതിര നാട്ടിലേക്ക് വരുമ്പോള്‍ നിധിനും അവസരം ലഭിച്ചിരുന്നു. എന്നാല്‍ ആ അവസരം നിധിന്‍ അത്യാവശ്യക്കാര്‍ക്ക് വേണ്ടി നല്‍കുകയായിരുന്നു.
ബ്രിസ്റ്റോളിൽ താമസിക്കുന്ന ക്ലെമെൻസ് നീലംകാവിലിന്റെ മാതാവ് തൃശ്ശൂർ നീലംകാവിൽ മൂട്ടിക്കൽ പരേതനായ റാഫേലിന്റെ ഭാര്യ ജെസ്സി റാഫേൽ (65) രാത്രി 9 മണിക്ക് നിര്യാതയായി. സംസ്കാരം തൃശ്ശൂർ കുര്യാച്ചിറ സെന്റ് ജോസഫ് പള്ളിയിൽ നടക്കും. മക്കൾ : ക്ലെമെൻസ് (ബ്രിസ്റ്റോൾ യുകെ), ലോറൻസ് (ഹെരെഫോർഡ് യുകെ), ടെറൻസ് (ബാംഗ്ലൂർ). മരുമക്കൾ : സുജ കിഴക്കുംപുറത്ത്, ലിസി പുതുശ്ശേരി, ജിനു കാനേകാട്ടിൽ. കൊച്ചുമക്കൾ: ഷാർലറ്റ്, ഏഞ്ചലിൽ, ജോസഫ് നേഥൻ, ജസ്സിക്കാ, സേറാ. പരേതയുടെ വിയോഗത്തിൽ കുടുംബത്തിന്റെ ദുഃഖത്തിൽ യുകെ ബ്രിസ്റ്റോൾ മലയാളി സമൂഹം പങ്കുചേരുന്നു.
ദുഃഖാർത്തരായ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും മലയാളം യുകെ ന്യൂസ് ടീമിൻറെ അനുശോചനങ്ങൾ അറിയിക്കുന്നു
നടന്‍ ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വിയോഗം താങ്ങാനാവാതെ കന്നട സിനിമാലോകം.ഭര്‍ത്താവിന്റെ മരണത്തില്‍ തകര്‍ന്നു പോയത് ഭാര്യയും നടിയുമായ മേഘ്‌നരാജായിരുന്നു.നാല് മാസം ഗര്‍ഭിണിയാണ് താരം എന്നതാണ് ഇതില്‍ ഏറെ വേദനിപ്പിക്കുന്നത്.കന്നട സൂപ്പര്‍ താരം യഷ്, അര്‍ജുന്‍ തുടങ്ങി വലിയ താരനിരയും ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തി.
ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് ചിരഞ്ജീവി സര്‍ജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രായം കുറവായതിനാല്‍ ഹൃദ്രോഗമാണെന്ന് കുടുംബം കരുതിയില്ല. എന്നാല്‍ പിന്നീട് ഹൃദയാഘാതമാണെന്ന് കണ്ടെത്തുകയായിരുന്നു.
അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ പരമാവധി ശ്രമം നടത്തിയെങ്കിലും ഞായറാഴ്ച മരണം സംഭവിക്കുകയായിരുന്നു. 39 വയസ്സായിരുന്നു.
നടി മേഘ്‌ന രാജിന്റെ ഭര്‍ത്താവും പ്രമുഖ കന്നട താരവുമായ ചിരഞ്ജീവി സര്‍ജ(39) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രായം കുറവായതിനാല്‍ ഹൃദ്രോഗമാണെന്ന് കുടുംബം കരുതിയില്ല. എന്നാല്‍ പിന്നീട് ഹൃദയാഘാതമാണെന്ന് കണ്ടെത്തുകയായിരുന്നു.
2018ലായിരുന്നു മേഘ്നാ രാജും ചിരഞ്ജീവി സര്‍ജയും തമ്മിലുള്ള വിവാഹം നടന്നത്. ആട്ടഗര എന്ന സിനിമയില്‍ മേഘ്നയും ചിരഞ്ജീവി സര്‍ജയും ഒരുമിച്ച് അഭിനയിച്ചിരുന്നു. കന്നഡത്തിലെ സൂപ്പര്‍ താരം ധ്രുവ സര്‍ജ നടന്റെ സഹോദരനാണ്.
അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് കന്നഡ ചലച്ചിത്രമേഖലയും. 2009 ല്‍ ആരംഭിച്ച ‘ആയുദപ്രാമ’ എന്ന ചിത്രത്തിലൂടെയാണ് ചിരഞ്ജീവി സര്‍ജ അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട് സീസര്‍, സിംഗ, അമ്മ ഐ ലവ് യു ഉള്‍പ്പെടെ 20 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു.
മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റും സാമൂഹ്യ പ്രവർത്തകനുമായ വിൽസൺ മാത്യുവിൻെറ മാതാവും പരേതനായ ഉലഹന്നാൻ മത്തായിയുടെ പത്നിയുമായ തെക്കേ മലയിൽ മറിയക്കുട്ടി മത്തായി നിര്യാതയായി.
ശവസംസ്കാരം നാളെ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കളമ്പൂർ സെൻറ് ജോർജ്ജ് യാക്കോബായ പള്ളിയിൽ. പരേതയ്ക്ക് 81 വയസ്സായിരുന്നു. വിൽസൺ മാത്യു (മാഞ്ചസ്റ്റർ), ജോൺസൺ (ഇന്ത്യൻ നേവി) എന്നിവർ മക്കളും റീന വിൽസൺ, ഷിജി ജോൺസൺ എന്നിവർ മരുമക്കളും ആണ്. വിൽസൺ മാത്യുവിൻെറ മാതാവിൻറെ നിര്യാണത്തിൽ മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ അനുശോചിച്ചു.
മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്തരായ ബന്ധുമിത്രാദികളെ അറിയിക്കുന്നു.
ഷിബു ജേക്കബ്
യുകെയിൽ ദിവംഗതനായ മലങ്കര യാക്കോബായ സുറിയാനി സഭയുടെ വൈദീക ശ്രേഷ്ഠൻ ഡോ.ബിജി മർക്കോസ് ചിറത്തിലാട്ടിന്റെ ഭൗതീകശരീരം മെയ് 30 ശനിയാഴ്ച യുകെയിലെ വർത്തിങ്ങിലുള്ള ഡറിങ്ട്ടൻ സെമിത്തേരിയിൽ കബറടക്കി.
ലണ്ടൻ സെന്റ് തോമസ് ദേവാലയത്തിൽ രാവിലെ 7.30 നു അച്ചനുവേണ്ടി റെവ.ഫാ: രാജു എബ്രഹാം ചെറുവിള്ളിൽ വിശുദ്ധ കുർബാന അർപ്പിച്ചു. പരിമിതമായ സാഹചര്യത്തിൽ സാമൂഹിക അകലം പാലിച്ചു കൊണ്ട് തന്നെ റോംഫോർഡിൽ നിന്ന് വിലാപയാത്രയായി വിശ്വാസികളുടെയും വൈദീകരുടെയും അകമ്പടിയോടു കൂടി 8.30 മണിക്ക് പള്ളിയിയങ്കണത്തിൽ അച്ചന്റെ ഭൗതീകശരീരം എത്തിചേർന്നു.
ഗവണ്മെന്റ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടും, യുകെ പാത്രിയാർക്കൽ വികാർ ഡോ.മാത്യൂസ് മോർ അന്തീമോസ് മെത്രാപ്പോലീത്തായുടെ ആത്മീയ നിർദ്ദേശങ്ങൾ അനുസരിച്ചും യാക്കോബായ സുറിയാനി സഭയിലെ വൈദീകർ കബറടക്ക ശുശ്രുഷകൾക്ക് നേതൃത്വം നൽകി.
ഭദ്രാസന വൈസ് പ്രസിഡന്റ് റെവ.ഫാ: ഗീവര്ഗീസ് തണ്ടായത്ത് ,ഭദ്രാസന സെക്രട്ടറി റെവ.ഫാ: എബിൻ ഊന്നുകല്ലിങ്കൽ കൂടാതെ സഭയിലെ മറ്റു പുരോഹിതന്മാരായ റെവ.ഫാ: എൽദോസ് കൗങ്ങമ്പിള്ളിൽ, റെവ.ഫാ: രാജു എബ്രഹാം ചെറുവിള്ളിൽ , റെവ.ഫാ: സിജു കൗങ്ങമ്പിള്ളിൽ ,റെവ.ഫാ: പീറ്റർ കുര്യാക്കോസ് ,റെവ.ഫാ: ഫിലിപ്പ് തോമസ് ,റെവ.ഫാ: ഏലിയാസ് പോൾ എന്നിവർ ചേർന്ന് കബറടക്ക ശുശ്രുഷകൾ പൂർത്തീകരിച്ച് ഭൗതീകശരീരം പരിശുദ്ധ മദ്ബഹായോട് വിടചൊല്ലുകയുണ്ടായി.
തുടർന്ന് 11.00 നു യുകെയിലെ വർത്തിങ്ങിലുള്ള ഡറിങ്ട്ടൻ സെമിത്തേരിയിലേക്ക് ഭൗതീകശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പുറപ്പെട്ടു.1.30 നു ഡറിങ്ട്ടൻ സെമിത്തേരിയിൽ അച്ചന്റെ ഇടവകയായ പോർട്ട്സ്മോത് സെയിന്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിലെ ഇടവകാംഗങ്ങളും ,മറ്റു സഭ വിശ്വാസികളും അച്ചനെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിയിരുന്നു. ഡറിങ്ട്ടൻ ചാപ്പലിൽ എത്തിയവർക്കെല്ലാം അതിനുള്ള അവസരം ഉണ്ടായി.വർത്തിങ് വെസ്റ്റ് എം.പി ബഹു: പീറ്റർ ബോട്ടോമിലീ ചാപ്പലിൽ എത്തി അനുശോചിച്ചു.അച്ചൻ ജോലി ചെയ്തിരുന്ന പോർട്സ്മൗത്ത് വർത്തിങ് ഹോസ്പിറ്റൽ ചാപ്ലിൻ, ചീഫ് ഓഫ് എക്സിക്യൂട്ടീവ് മരിയൻ ഗ്രിഫിത്സ് ,ചീഫ് ഓഫ് നഴ്സിംഗ് ഡോ മാഗി ഡേവിസ് കൂടാതെ N.H.S സീനിയർ മാനേജര്സ് അടക്കം നിരവധിയാളുകൾ അച്ചനെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിയിരുന്നു.
മലങ്കര യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബാവ തിരുമാനസിന്റെ കല്പന ഭദ്രാസന സെക്രട്ടറി റെവ.ഫ: എബിൻ മർക്കോസ് ഊന്നുകല്ലിങ്കൽ വായിക്കുകയുണ്ടായി. യാക്കോബായ സഭയ്ക്കും യുകെ റീജിയനും ഉണ്ടായ നഷ്ടം വിലമതിക്കാനവാത്തതായിരുന്നുവെന്ന് ശ്രേഷ്ഠ ബാവ കല്പനയിൽ പ്രതിപാദിച്ചു.
ഭദ്രാസന സെക്രട്ടറി റെവ.ഫാ: എബിൻ മർക്കോസ് ഊന്നുകല്ലിങ്കൽ കൗൺസിലിന് വേണ്ടി അനുശോചനം രേഖപ്പെടുത്തുകയും , അച്ചന്റെ ദേഹവിയോഗത്തിൽ അതീവദുഃഖിതരായിരിക്കുന്ന സഹധർമ്മിണി ബിന്ദു മക്കളായ തബിത, ലവിത, ബേസിൽ , യുകെയിലുള്ള സഹോദരൻ ഡിജി , നാട്ടിലുള്ള മാതാവ് ,സഹോദരി ,സഹോദരന്മാർ ,കുടുംബാംഗങ്ങൾ എന്നിവരോടൊപ്പം സഭ പങ്കു ചേരുന്നതായും, സഭയ്‌ക്കുള്ള കരുതലും സ്നേഹവും എന്നും കുടുംബത്തിനോടൊപ്പം ഉണ്ടാവുമെന്നും ഭദ്രാസന സെക്രട്ടറി പ്രസ്താവിച്ചു.
ഈ വിഷമ ഘട്ടത്തിൽ ഭദ്രാസനത്തോടൊപ്പം നിന്ന് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയ സഭ മേലധ്യക്ഷന്മാരോടും ,വൈദീകരോടും , കൗൺസിൽ മെമ്പർമാരോടും, വിശ്വാസസമൂഹത്തോടും,അനുശോചനം രേഖപ്പെടുത്തിയ മറ്റു മതമേലധ്യക്ഷന്മാരോടും,സമൂഹത്തിന്റെ നാനാ വിഭാഗത്തിൽ, വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന ചടങ്ങിൽ സംബന്ധിച്ച ആളുകളോടും ഭദ്രാസനത്തിന്റെ പേരിൽ നന്ദിയും കൃതജ്ഞതയും സെക്രട്ടറി രേഖപ്പെടുത്തുകയുണ്ടായി.
വൈകുന്നേരം 4.00 മണിയോടെ സെമിത്തേരിയിയിൽ കബറടക്കം പൂർത്തീകരിച്ചു ചടങ്ങുകൾ സമാപിച്ചു.
സ്വന്തം ലേഖകൻ
ലണ്ടൻ : ഫിനിക്സ് നോർത്താംപ്ടനിലെ അംഗവും , യുണൈറ്റഡ് മലയാളി ഓർഗനൈസ്സേഷന്റെ സജീവ പ്രവർത്തകനും , യുക്മ സ്റ്റാർ സിംഗറിലെ ഫെനലിസ്റ്റും , ടെക്ക് ബാങ്കിന്റെ ഗ്ലോബൽ ഓപ്പറേഷറൻസ് ഹെഡുമായ നോർത്താംപ്ടൻ മലയാളി ആനന്ദ് ജോണിന്റെ പിതാവ് ശ്രീ : എം. റ്റി. ജോൺ മിറ്റത്താനി ഇന്നലെ നാട്ടിൽ വച്ച് നിര്യാതനായി.
ദീര്‍ഘകാലമായി രാമപുരത്തെ സാമൂഹിക , സാമുദായിക , സാംസ്കാരിക രംഗത്ത് നിറഞ്ഞ് നിന്നിരുന്ന വ്യക്തിയായിരുന്നു ശ്രീ : എം. റ്റി. ജോൺ മിറ്റത്താനി . മിറ്റന്‍സ് എയര്‍ ട്രാവല്‍സിന്റെ മാനേജിംഗ് ഡയറക്ടറും , വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹിയുമായിരുന്നു അദ്ദേഹം.
സംസ്കാര ശുശ്രൂഷകള്‍ ഇന്ന് 2. PM ന് (30-05-2020) ഭവനത്തിൽ നിന്ന് ആരംഭിച്ച് രാമപുരം ഫൊറോന പള്ളിയില്‍ വച്ച് നടത്തപ്പെടുന്നതാണ് . ആനന്ദ് ജോണിന്റെ പിതാവ് ശ്രീ : എം. റ്റി. ജോൺ മിറ്റത്താനിയുടെ നിര്യാണത്തിൽ മലയാളം യുകെ ടീമിന്റെ ദുഃഖവും , അനുശോചനവും അറിയിക്കുന്നു .
എം പി വീരേന്ദ്രകുമാർ എംപി (83) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
നിലവിൽ കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗമാണ്. ഇന്ന് രാത്രി എട്ടരയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൃതദേഹം അൽപസമയത്തിനകം കോഴിക്കോട്ടെ വീട്ടിൽ എത്തിക്കും. സംസ്കാരം കൽപറ്റയിൽ നടക്കും.
രാഷ്ട്രീയനേതാവും സാഹിത്യകാരനും പ്രഭാഷകനുമായ അദ്ദേഹം രണ്ടുതവണ കോഴിക്കോട് ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് പാർലമെന്റിലെത്തി. ധനം,തൊഴിൽ വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്രസഹമന്ത്രിയായിരുന്നിട്ടുണ്ട്. 1987ൽ സംസ്ഥാന വനംവകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. അന്ന് 48 മണിക്കൂറിനുള്ളിൽ മന്ത്രിസ്ഥാനം രാജിവച്ചു.
ജനതാദൾ (എസ്), സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക് ) ജനതാ ദൾ (യുണൈറ്റഡ്) എന്നിവയുടെ മുൻ സംസ്ഥാന കമ്മിറ്റി പ്രസിഡന്റാണ്. ലോക് താന്ത്രിക് ജനതാദൾ പാർട്ടിയുടെ സ്ഥാപക നേതാവാണ്. മാതൃഭൂമി ദിനപത്രത്തിന്റെ ചെയർമാനും മാനേജിങ് എഡിറ്ററുമാണ്. എൽഡിഎഫ് രൂപീകരിച്ച കാലത്ത് മുന്നണി കൺവീനറായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്.
മദിരാശി നിയമസഭാംഗവും സോഷ്യലിസ്റ്റ് പാർട്ടി നേതാവുമായിരുന്ന എം കെ പദ്മപ്രഭാ ഗൗഡറുടെയും മരുദേവി അമ്മയുടെയും മകനായി 1936ലാണ് വീരേന്ദ്രകുമാറിന്റെ ജനനം. മദിരാശി വിവേകാനന്ദ കോളേജിൽ നിന്ന് ഫിലോസഫിയിൽ മാസ്റ്റർ ബിരുദവും അമേരിക്കയിലെ സിൻസിനാറ്റി സർവ്വകലാശാലയിൽ നിന്ന് എംബിഎ ബിരുദവും നേടി.
കേരള സാഹിത്യ അക്കാദമിയുടെ സി ബി കുമാര്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ്, മഹാകവി ജി സ്മാരക അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, കെ വി ഡാനിയല്‍ അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ബാലാമണിയമ്മ പുരസ്‌കാരം, ഏറ്റവും മികച്ച യാത്രാവിവരണ കൃതിക്കുള്ള പ്രഥമ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ്, ഗാന്ധിസ്മൃതി പുരസ്‌കാരം തുടങ്ങി എണ്‍പതിലേറെ അംഗീകാരങ്ങള്‍ക്ക് വീരേന്ദ്രകുമാര്‍ അര്‍ഹനായിട്ടുണ്ട്.
സമന്വയത്തിന്റെ വസന്തം, ബുദ്ധന്റെ ചിരി, ഗാട്ടും കാണാച്ചരടുകളും, രാമന്റെ ദുഃഖം, ആത്മാവിലേക്ക് ഒരു തീര്‍ത്ഥയാത്ര, പ്രതിഭയുടെ വേരുകള്‍തേടി, ചങ്ങമ്പുഴ: വിധിയുടെ വേട്ടമൃഗം, തിരിഞ്ഞുനോക്കുമ്പോള്‍, ആമസോണും കുറെ വ്യാകുലതകളും, സ്മൃതിചിത്രങ്ങള്‍, എം പി വീരേന്ദ്രകുമാറിന്റെ കൃതികള്‍ (2 വോള്യം), ഹൈമവതഭൂവിൽ,സമന്വയത്തിന്റെ വസന്തം, ബുദ്ധന്റെ ചിരി, ഡാന്യൂബ് സാക്ഷി, ഇരുൾ പരക്കുന്ന കാലം,അധിനിവേശത്തിന്റെ അടിയൊഴുക്കുകൾ,ഗാട്ടും കാണാച്ചരടുകളും, രാമന്റെ ദുഃഖം തുടങ്ങി നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. സി.അച്യുത മേനോൻ സാഹിത്യപുരസ്കാരം,ഓടക്കുഴൽ അവാർഡ്,സ്വദേശാഭിമാനി പുരസ്കാരം, മൂർത്തിദേവി പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.