ഗായകന്‍ എം എസ് നസീം അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികില്‍സയിലായിരുന്ന നസീം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് മരണപ്പെട്ടത്. ഗാനമേളകളിലും ടെലിവിഷന്‍ പരിപാടികളിലും സ്ഥിരസാന്നിധ്യമായിരുന്ന ഇദ്ദേഹം ‘അനന്തവൃത്താന്തം’ എന്ന സിനിമയില്‍ ഗാനം ആലപിച്ചിട്ടുണ്ട്. ദൂരദര്‍ശന്‍, ഏഷ്യാനെറ്റ്, ആകാശവാണി എന്നിവയ്ക്കായി ആയിരത്തിലേറെ ഗാനങ്ങള്‍ പാടിയിട്ടുണ്ട്. 1992, 93, 95, 97 കാലഘട്ടങ്ങളില്‍ മികച്ച മിനി സ്‌ക്രീന്‍ ഗായകനുള്ള പുരസ്‌കാരം, കമുകറ ഫൗണ്ടേഷന്‍ പുരസ്‌കാരം, അബൂദബി മലയാളി സമാജ അവാര്‍ഡ്, 1997ലെ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് തുടങ്ങിയവ നസീമിനു ലഭിച്ചിരുന്നു.

ശിവഗിരി കലാസമിതി, ചങ്ങമ്പുഴ തിയേറ്റേഴ്‌സ്, കോഴിക്കോട് ബ്രദേഴ്‌സ്, കെപിഎസി എന്നിവയില്‍ പ്രവര്‍ത്തിച്ചിരുന്നു. പ്രശസ്ത സംഗീത സംവിധായകന്‍ രാഘവന്‍ മാസ്റ്ററെക്കുറിച്ചുള്ള ‘ശ്യാമസുന്ദര പുഷ്പമേ’ എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം നടക്കുന്നതിനിടെയാണ് പക്ഷാഘാതം പിടിപെട്ടത്. ഭാര്യ: ഷാഹിദ ഭാര്യ, മക്കള്‍: നാദിയ, ഗീത്.