Obituary

ഇന്നു രാവിലെ അന്തരിച്ച ശ്രീലതയുടെ വിയോഗമേൽപ്പിച്ച വിഷമത്തിലാണ് ബിജു നാരായണന്റെയും ശ്രീലതയുടെയും മഹാരാജാസ് കോളേജിലെ പഴയകാല സഹപാഠികൾ. മഹാരാജാസിലെ ഏറ്റവും പ്രശസ്തമായ പ്രണയങ്ങളിലൊന്നായിരുന്നു ബിജു നാരായണന്റെയും ശ്രീലതയുടെയുമെന്ന് ഓർക്കുകയാണ് ഇരുവരുടെയും സഹപാഠിയും കുടുംബസുഹൃത്തും നടനുമായ ടിനി ടോം. ബിജു നാരായണനും ശ്രീലതയ്ക്കുമൊപ്പം ഒരേ കാലത്ത് മഹാരാജാസിൽ പഠിച്ച ഓർമ്മകൾ പങ്കിടുകയാണ് ടിനി ടോം.

പ്രീഡിഗ്രികാലത്ത് തന്നെ ഗായകനെന്ന രീതിയിൽ ഏറെ പ്രശസ്തനായിരുന്ന ബിജു നാരായണൻ, യൂണിവേഴ്സിറ്റി മത്സരങ്ങളിലെ മിന്നും താരമായിരുന്നു. ഒരുപാട് ആരാധികമാരുണ്ടായിരുന്നെങ്കിലും ബിജുവിന്റെ പ്രണയം ശ്രീലതയോടായിരുന്നു. മഹാരാജാസിൽ എല്ലാവർക്കും ഇരുവരുടെയും പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നെന്നും താനായിരുന്നു പലപ്പോഴും അവരുടെ പ്രണയത്തിലെ ഹംസമായി പിണക്കങ്ങൾ തീർക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നതെന്നും ടിനി ടോം ഓർക്കുന്നു.

കോളേജ് കാലത്തിനു ശേഷവും പരസ്പരമുള്ള സൗഹൃദം കാത്തു സൂക്ഷിക്കുന്ന ടിനി ടോമിന്റെയും ബിജു നാരായണിന്റെയും മക്കളും സുഹൃത്തുക്കളാണ്. “ബിജുവിന്റെ ഇളയ മകനും എന്റെ ഇളയ മകനും ഒരേ ക്ലാസിലാണ് പഠിക്കുന്നത്. ഞങ്ങളുടെ സൗഹൃദം മക്കളിലൂടെ തുടരണമെന്ന് ആഗ്രഹിച്ചിരുന്നു. ആ സൗഹൃദം മക്കളായും തുടരുന്നുണ്ട്. ഞങ്ങളുടെ കുടുംബവുമായും അടുത്ത ബന്ധമുണ്ട്. അടുത്തിടെ വെഡ്ഡിംഗ് ആനിവേഴ്സറിയും ഒന്നിച്ച് ആഘോഷിച്ചതായിരുന്നു,” ടിനി ടോം പറഞ്ഞു.

പത്ത് വർഷത്തെ പ്രണയത്തിനുശേഷം 1998 ജനുവരി 23 നായിരുന്നു ബിജു നാരായണന്റെയും ശ്രീലതയുടെയും വിവാഹം. നിയമത്തിൽ ബിരുദമെടുത്ത ശ്രീലത ബിജുവിന്റെ പാട്ടുജീവിതത്തിന് പൂർണപിന്തുണയുമായി എന്നും കൂടെയുണ്ടായിരുന്നു. രണ്ടു ആൺമക്കളാണ് ബിജു നാരായണൻ- ശ്രീലത ദമ്പതികൾക്ക്, സിദ്ധാർത്ഥും സൂര്യനാരായണനും.

ക്യാൻസർ ബാധിതയായി ചികിത്സയിലായിരുന്നു ശ്രീലത, അതിനിടയിലാണ് മരണം സംഭവിക്കുന്നത്. “ഒരു വർഷമായി ക്യാൻസർ ആണെന്ന് അറിഞ്ഞിട്ട്, നാലാമത്തെ സ്റ്റേജിൽ വൈകിയാണ് തിരിച്ചറിഞ്ഞത്. ശ്വാസകോശസംബന്ധിയായ ക്യാൻസർ ആയിരുന്നു,”ടിനി ടോം പറഞ്ഞു . ശ്രീലതയുടെ സംസ്കാരം ഇന്ന് വൈകിട്ട് 7:30യ്ക്ക് കളമശേരിയിൽ നടക്കും

നോബല്‍ സമ്മാന ജേതാവും വിഖ്യാത അമേരിക്കന്‍ എഴുത്തുകാരിയുമായ ടോണി മോറിസണ്‍ (88) അന്തരിച്ചു. ന്യൂയോര്‍ക്കിലെ മോണ്ട്ഫിയോര്‍ മെഡിക്കല്‍ സെന്ററിലായിരുന്നു അന്ത്യം. മോറിസണിന്റെ പ്രസാധാകരായ നോഫ് ആണ് മരണ വാര്‍ത്ത ലോകത്തെ അറിയിച്ചത്.

1993 ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരവും 1988ലെ സാഹിത്യത്തിനുള്ള പുലിറ്റ്സര്‍ പുരസ്‌കാരവും മോറിസണ്‍ നേടിയിട്ടുണ്ട്. നോവലിസ്റ്റ്, ലേഖിക, എഡിറ്റര്‍, അധ്യാപിക എന്നീ നിലകളില്‍ പ്രശസ്തയായിരുന്നു. നോബല്‍ സമ്മാനം നേടിയ ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരിയായ എഴുത്തുകാരിയാണ് ടോണി മോറിസണ്‍.

1931ല്‍ ഒഹായോയിലെ ലോറെയിനില്‍ ജനിച്ച ടോണി മോറിസണ്‍ ബിലൌവ്ഡ് എന്ന നോവലിലൂടെയാണ് ലോക പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. ഈ നോവലിന് 1988ല്‍ പുലിറ്റ്സര്‍ പുരസ്‌കാരവും അമേരിക്കന്‍ ബുക് അവാര്‍ഡും ലഭിച്ചു. 1993ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരവും ഇതേ പുസ്തകം നേടി.

ആഫ്രിക്കന്‍ അമേരിക്കന്‍ ജീവിതങ്ങള്‍ ആധാരമാക്കി എഴുതിയ മോറിസണിന്റെ നോവലുകള്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകളായിരുന്നു. 2012ല്‍ ടോണി മോറിസണ് അമേരിക്കയിലെ ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരമായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം പ്രസിഡന്റ് ബരാക്ക് ഒബാമ സമ്മാനിച്ചിരുന്നു. 1998ല്‍ ബിലൌവ്ഡ് അതേ പേരില്‍ ഓപ്ര വിന്‍ഫ്രെയും ഡാനി ഗ്ലോവറും അഭിനയിച്ച് സിനിമയാക്കിയിട്ടുണ്ട്.

മോറിസന്റെ നോവല്‍ ത്രയത്തിലെ ആദ്യ പുസ്തകമാണ് ബിലൗവ്ഡ്. പിന്നീട് 1992ല്‍ ജാസും 1997ല്‍ പാരഡൈസും പുറത്തിറങ്ങി. 2015ല്‍ പ്രസിദ്ധീകരിച്ച ഗോഡ് ഹെല്‍പ് ദി ചൈല്‍ഡ് ആണ് അവസാന പുസ്തകം. ബിലൗവ്ഡ്, സോങ് ഓഫ് സോളമന്‍, സുല, ബ്ലൂവെസ്റ്റ് ഐ, എ മെഴ്സി, ഹോം, പാരഡൈസ് എന്നിവയാണ് പ്രധാനപ്പെട്ട കൃതികള്‍.

മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ വെച്ചായിരുന്നു അന്ത്യം. 67 വയസ്സായിരുന്നു. ഡല്‍ഹിയുടെ ആദ്യ വനിത മുഖ്യമന്ത്രിയെന്ന നിലയിലും ഹരിയാനയിലെ പ്രായം കുറഞ്ഞ വനിതാ മന്ത്രിയെന്ന നിലയിലും ചരിത്രത്തില്‍ ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു സുഷമ സ്വരാജ്. ബി.ജെ.പിയുടെ ശക്തയായ വനിതാ നേതാവ് എന്ന നിലയില്‍ ശ്രദ്ധേയയായിരുന്നു സുഷമ സ്വരാജ്.

2014 മുതല്‍ 2019 വരെ ആദ്യ മോദി മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്നു. 1977 മുതല്‍ 1980 വരെ ജനത പാര്‍ട്ടി സര്‍ക്കാരിനും കേന്ദ്രമന്ത്രിസ്ഥാനം അലങ്കരിച്ചു. 2000 മുതല്‍ 2003 വരെ വാജ്‌പേയി മന്ത്രിസഭയില്‍ വിവര സാങ്കേതിക വകുപ്പ് മന്ത്രിയായിരുന്നു. ആരോഗ്യകാരണങ്ങളാല്‍ 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ സുഷമ സ്വരാജ് മത്സരിച്ചിരുന്നില്ല.

2016ല്‍ സുഷമ വൃക്കമാറ്റല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായി. 2019 ലെ തിരഞ്ഞെടുപ്പില്‍ അനാരോഗ്യം കാരണം സുഷമ വിട്ടു നിന്നു. ഹരിയാന അംബാല കന്റോണ്‍മെന്റില്‍ 1952 ഫെബ്രവരി 14ന് ജനിച്ച സുഷമ എഴുപതുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തിയത് . നിയമബിരുദം നേടിയ അവര്‍ അടിയന്തരാവസ്ഥയ്‌ക്കെതിരായ പ്രക്ഷോഭപരിപാടികളില്‍ പങ്കെടുത്തു. 1977ല്‍ ഹരിയാന നിയമസഭയിലെത്തിയ സുഷമ സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ മന്ത്രിയായി. 1980ല്‍ ജനതാ പാര്‍ട്ടിയില്‍ നിന്നു ജനസംഘവിഭാഗം പിരിഞ്ഞു ബിജെപി രൂപീകരിച്ചതു മുതല്‍ സുഷമ പാര്‍ട്ടിയിലുണ്ട്. ദേശീയ നേതൃത്വത്തിലെത്തിയ അവര്‍ 1990ല്‍ രാജ്യസഭാംഗമായി. 1998ല്‍ ഡല്‍ഹിയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി.

ഹരിയാനയിലും ഉത്തരാഞ്ചലിലും മധ്യപ്രദേശിലും നിന്നു രാജ്യസഭയിലേക്കെത്തിയ സുഷമ രണ്ടു തവണ ലോക്സഭയിലെത്തിയതു സൗത്ത് ഡല്‍ഹി മണ്ഡലത്തില്‍ നിന്നാണ്. 2009ലും 2014ലും മധ്യപ്രദേശിലെ വിദിശയില്‍ നിന്നായിരുന്നു ലോക്സഭാ വിജയം. ഹരിയാനയിലെ കര്‍ണാല്‍ ലോക്സഭാ മണ്ഡലത്തില്‍ ’80, ’89 തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ട ചരിത്രവും സുഷമയ്ക്കുണ്ട്. രാജ്യത്ത് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ വക്താവാകുന്ന ആദ്യ വനിതയെന്ന റെക്കോഡും സുഷമക്ക് സ്വന്തം.

സോഷ്യലിസ്റ്റ് നേതാവും മിസോറം മുന്‍ ഗവര്‍ണറും സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകനുമായ സ്വരാജ് കൗശലാണു സുഷമയുടെ ഭര്‍ത്താവ്. രാജ്യസഭയില്‍ ഒരേ കാലത്ത് അംഗങ്ങളായിരുന്ന ദമ്പതികളെന്ന ബഹുമതിയും ഇവര്‍ക്കുണ്ട്. ബന്‍സൂരി ഏക പുത്രി.

എഡിജിപി ടോമിൻ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി അന്തരിച്ചു. 54 വയസ്സായിരുന്നു. എറണാകുളത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. സംസ്കാരം നാളെ രാവിലെ പതിനൊന്ന് മണിക്ക് കൊച്ചി കോന്തുരുത്തി സെന്‍റ് ജോൺസ് പള്ളിയിൽ നടക്കും.

കൊച്ചിയിലെ സിനിമാ – ടി വി പ്രൊഡക്ഷൻ സ്റ്റുഡിയോ ആയ റിയാൻ സ്റ്റുഡിയോയുടെ എംഡിയായിരുന്നു അനിത തച്ചങ്കരി. സാമൂഹ്യപ്രവർത്തനങ്ങളിലും സജീവമായിരുന്നു അവർ. ലണ്ടൻ സ്കൂൾ ഓഫ് മ്യൂസികിൽ നിന്ന് 8th ഗ്രേഡിൽ പിയാനോ കോഴ്‍സ് പാസ്സായ മികച്ച പിയാനോ വിദഗ്‍ധയുമായിരുന്നു.മക്കൾ: മേഘ, കാവ്യ. മരുമക്കൾ: ഗൗതം, ക്രിസ്റ്റഫർ.

പക്ഷഘാതം മൂലം മരണത്തിനു കീഴടങ്ങിയ ശ്രീ ബെന്നി പി കെ യുടെ പൊതുദർശനം ഓഗസ്റ്റ് 3 -ന് ശ നിയാഴ്ച നടക്കും .സ്വാൻസി ഹോളി ക്രോസ്സ് ച ർച്ചിൽ ആണ് പൊതു ദർശനം നടക്കുക . ഹോളി ക്രോസ്സ് വികാരി ഫാ . സിറിൽ തടത്തിലിന്റെ നേതൃത്വത്തിലാണ് ശ്രുശ്രുഷകൾ നടക്കുക .മോറിസ്‌ക്ൽ സേക്രട്ട് ഹാർട്ട് ചുർച്ച് വികാരി കാനൻ ജോസഫ് ശ്രുശ്രുഷകളിൽ പങ്കെടുക്കും .ഉച്ചയ്ക്ക് 12 മണിക്ക് ദേവാലയത്തിലേക്ക് മൃതദേഹം എത്തിക്കും തുടർന്ന് 12 30 ന് വിശുദ്ധ കുർബാനയും പൊതുദർശനം ചടങ്ങുകളും നടക്കും. മൂന്ന് മണിക്ക് റിഫ്രഷ്മെന്റ് പരിപാടികളും നടക്കും.

ഒരാഴ്ച മുമ്പാണ് സ്വാൻസിയിലെ കൊരട്ടി തിരുമുടിക്കുന്ന് സ്വദേശി ആയ പെരേപ്പാടൻ വീട്ടിൽ ബെന്നി പി. കെ പക്ഷാഘാതം മൂലം മരണത്തിന് കീഴടങ്ങിയത്. 53 വയസ്സ് മാത്രമായിരുന്നു ബെന്നിയുടെ പ്രായം. പ്രത്യേകിച്ച് അസുഖങ്ങൾ ഒന്നും ഇല്ലാതിരുന്ന ബെന്നി തലേ ദിവസം പതിവുപോലെ കിടന്നുറങ്ങി. രാവിലെ ഭാര്യ വന്നു വിളിക്കുമ്പോൾ ബോധമില്ലാതെ കിടക്കുന്ന ബെന്നിയെയാണ് കണ്ടത്. ഐസിയുവിൽ നേഴ്സ് ആയ ജിഷ ഭർത്താവിന് പരിചരണം കൊടുക്കുകയും ഒപ്പംതന്നെ എമർജൻസി സർവീസിനെ വിളിക്കുകയും ചെയ്തു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വെന്റിലേറ്റർ ലേക്ക് മാറ്റുകയാണ് ചെയ്തത്. 24 മണിക്കൂർ വെന്റിലേറ്ററിൽ കഴിഞ്ഞതിനുശേഷമാണ് ബെന്നി മരണത്തിന് കീഴടങ്ങിയത്. റെഡിങ്ൽ ഉള്ള ഭാര്യ സഹോദരൻ ജോഷിയും കുടുംബവും സംഭവം അറിഞ്ഞ ഉടനെ തന്നെ സ്വാൻസിയിൽ എത്തിയിരുന്നു. ബെന്നി ജിഷ ദമ്പതികൾക്ക് മൂന്ന് ആൺകുട്ടികളാണ്. മൂത്തമകൻ ആൽവിൻ ബെന്നി യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നു രണ്ടാമത്തെ മകൻ ഗ്ലാഡ്‌വിൻ ബെന്നി 7 ഇയറിലും ഇളയകുട്ടി ക്രിസ്വിൻ ബെന്നി ഇയർ 3ലും പഠിക്കുന്നു.

15 വർഷങ്ങൾക്കു മുമ്പ് സ്വാൻസിയിലെ എത്തിച്ചേർന്ന ബെന്നിയും കുടുംബവും സ്വാൻസിയിൽ ഉള്ള എല്ലാ മലയാളികൾക്കും ഏറ്റവും പ്രിയപ്പെട്ടവരായിരുന്നു. അപ്രതീക്ഷിതമായ ബെന്നിയുടെ വേർപാട് സ്വാൻസിയിൽ ഉള്ള ഓരോ മലയാളികളെയും തീരാ ദുഃഖത്തിൽ ആക്കി. മോറിസ്റ്റാൽ ഹോസ്പിറ്റലിലെ ജീവനക്കാരനായിരുന്ന ബെന്നി കൂടെ ജോലി ചെയ്യുന്ന ഇംഗ്ലീഷ് കാർക്ക് വരെ വളരെ പ്രിയപ്പെട്ടവനായിരുന്നു. എപ്പോഴും സൗമ്യമായി ചിരിച്ചു കൊണ്ട് മാത്രം സംസാരിക്കുന്ന ബെന്നിയാണ് അവർ ഓർമിക്കുന്നത്. ശനിയാഴ്ച നടക്കുന്ന വേക് അപ് മാസിൽ മോറിസ്‌റ്റോൺ മെമ്മോറിയൽ ഹോസ്പിറ്റൽലെ ബെന്നിയുടെ ഡിപ്പാർട്ട്മെന്റ് ലെ എല്ലാ ജീവനക്കാരും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ബെന്നിയുടെ മൃതദേഹം പള്ളിയിൽ കൊണ്ടുവരുന്നത് മുതലുള്ള എല്ലാ ശുശ്രൂഷകളും തൽസമയം ലൈവായി കാണാവുന്നതാണ്. VSQUARETV ആണ് ലൈവ് കാണുവാൻ ഉള്ള സൗകര്യം ഒരുക്കുന്നത്. ശനിയാഴ്ച തന്നെ ശുശ്രൂഷകൾക്ക് ശേഷം മൃതദേഹം നാട്ടിൽ കൊണ്ടുപോയി ഇടവക പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.

ശുശ്രൂഷയിൽ സംബന്ധിക്കുവാൻ വരുന്നവർ ഫ്ലവേഴ്സ് ,ബൊക്കെ എന്നിവ കൊണ്ടു വരരുത് എന്ന് പ്രത്യേകം അറിയിച്ചിട്ടുണ്ട്.ബെന്നിയോടുള്ള നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാൻ പള്ളിയുടെ പോർച്ചിൽ വെച്ചിരിക്കുന്ന മെസ്സേജ് ബോക്സിൽ നിങ്ങളുടെ അനുശോചനം രേഖപ്പെടുത്തുകയും, അടുത്തു വച്ചിരിക്കുന്ന ചാരിറ്റി ബോക്സിൽ നിങ്ങളുടെ കോൺട്രിബ്യൂഷൻ ഇടുകയും ചെയ്യുക. അങ്ങനെ ഫ്ലവേഴ്സ്ന് പകരമായി നിങ്ങൾ കൊടുക്കുന്ന തുക നാട്ടിലെ ഏതെങ്കിലും ചാരിറ്റിക്ക് കൊടുക്കുവാനാണ് ഫാമിലി ആഗ്രഹിക്കുന്നത്. ശുശ്രൂഷകളിൽ പങ്കെടുക്കുവാൻ വരുന്നവർക്ക് വിശാലമായ കാർ പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

പള്ളിയുടെ അഡ്രസ്
Holy Cross Catholic church
Upper Kings Head Road
Gendrose
Swasnea SA58BR

Live telecast link
www.vsquaretv.com
youtube.com/c/vsqaretvmedia
www.facebook.com/vsquaretv

പൂൾ: പ്രിയ യുകെ മലയാളികളെ… ഏതൊരു മനസ്സിനെയും മുറിപ്പെടുത്തുന്ന ഒരു വാർത്തയാണ് ഇന്ന് ഞങ്ങൾ പങ്ക് വയ്ക്കുന്നത്. യുകെ മലയാളികളെ സംബന്ധിച്ചു പല മരണ വാർത്തകളിലൂടെ കടന്നു പോയിട്ടുണ്ട്. പപ്പോഴും ക്യാൻസർ, അപകടം അതുമല്ലെങ്കിൽ ഹാർട്ട് അറ്റാക്ക് എന്നിവകൊണ്ടാണ് മരണം സംഭവിക്കാറുള്ളത്. ഏതൊരു മരണവും തീരാ ദുഃഖങ്ങൾ നൽകിയാണ് കടന്നു പോകുന്നത്. എന്നാൽ വലിയ പ്രതീക്ഷകളോടെ ഗർഭധാരണത്തിന്റെ എല്ലാ വേദനകളും സഹിച്ചു പത്തു മാസം വയറ്റിൽ ചുമന്നു പ്രവവിക്കുബോൾ അതുവരെ ഉണ്ടായ എല്ലാ വേദനകളും മറന്ന് ഒരമ്മയുടെ മനസ്സ് സന്തോഷിക്കുന്നപോലെ മറ്റൊന്നും നമുക്ക് കണ്ടെത്താൻ പറ്റുമോ എന്ന് സംശയമാണ്…

എന്നാൽ ഒന്ന് തീരും മുൻപേ മറ്റൊന്ന് എന്ന പോലെ ഒരു പൂളിൽ താമസിക്കുന്ന ബെന്നി സ്വപ്ന ദമ്പതികളുടെ ആറ് ആഴ്‌ച മാത്രം പ്രായമുള്ള ആദം ബെന്നിയെയാണ് ഇന്നലെ ഉച്ചതിരിഞ്ഞു  രണ്ടര മണിയോട് കൂടി സൗത്താംപ്ടൺ ഹോസ്പിറ്റലിൽ വച്ച് മരണം തട്ടിയെടുത്തത്. സ്കൂളിൽ പഠിക്കുന്ന ആൽബിൻ, അലൻ , ആബേൽ, അനബെൽ എന്നിവരാണ് ബെന്നി സ്വപ്ന ദമ്പതികളുടെ മറ്റ് കുട്ടികൾ.

രണ്ട് വർഷങ്ങൾക്ക് മുൻപാണ് ബെന്നിയും കുടുംബവും സ്കോട്ട്ലാൻഡിൽ നിന്നും പൂളിൽ എത്തുന്നത്. ഗർഭധാരണ സമയത്തു നടന്ന സ്കാനിങിലോ, പ്രസവ ശേഷമുള്ള പരിശോധനയിലോ കുട്ടിക്ക് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും കണ്ടെത്തിയിരുന്നില്ല. സാധാരണ പോലെ പ്രസവ ശേഷം ഹോസ്പിറ്റലിൽ നിന്നും ഡിസ്‌ചാർജ് ചെയ്യുകയും ചെയ്‌തിരുന്നു. എന്നാൽ രണ്ടാഴ്ച്ച പിന്നിട്ടപ്പോൾ എന്തോ വിഷമത കുഞ്ഞിനെ അലട്ടുന്നതായി ബെന്നിയും കുടുംബവും തിരിച്ചറിഞ്ഞു. ഉടനടി അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തു. എന്നാൽ ഉടൻ തന്നെ കുട്ടിയെ കൂടുതൽ പരിശോധനകൾക്കായി സൗത്താംപ്ടൺ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു.

വെന്റിലേറ്ററിന്റെ സഹായത്താൽ ജീവൻ നിലനിർത്തി പരിശോധനകൾ ആരംഭിക്കുന്നത്. ശ്വാസകോശത്തിന്റെ മസിലുകളുടെ ബലം കുറഞ്ഞു വരികയാൽ ശ്വസന പ്രക്രിയ തടസപ്പെടുകയായിരുന്നു. രണ്ടാഴ്‌ചയോളം വെന്റിലേറ്ററിന്റെ സഹായത്താൽ ജീവൻ നിലനിർത്തിയെങ്കിലും കൂടുതൽ പ്രതീക്ഷകൾ ഒന്നും ഡോക്ടർമാർ നൽകാതെ സംഭവിക്കാൻ പോകുന്ന ദുരന്തത്തെ മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. അങ്ങനെ ഇന്നലെ ഉച്ചക്ക് ശേഷം വെന്റിലേറ്ററിന്റെ സഹായം നിർത്തിവെക്കുകയായിരുന്നു.

മരിച്ച ആദം ബെന്നിയുടെ പിതാവ് ബെന്നി ഔസേഫ് കാലടി സ്വദേശിയാണ്. ഭാര്യ സ്വപ്ന കൊരട്ടിക്കാരിയുമാണ്. ഇന്ന് പൊതുദർശനത്തിന് വച്ചതിന് ശേഷം ഫ്യൂണറൽ ഡിറക്ടർസ് ബോഡി ഏറ്റെടുത്തു. തിങ്കളാഴ്ച മാത്രമേ എന്നാണ് ഫ്യൂണറൽ എന്ന കാര്യം അറിയുവാൻ കഴിയുകയുള്ളു. മരണത്തിന്റെ എല്ലാ വിഷമങ്ങളും പേറുന്ന ഈ കുടുംബം മരിച്ച കുഞ്ഞിന്റെ അവയങ്ങൾ ദാനം ചെയ്‌ത് മഹനീയമായ ഒരു മാതൃക യുകെ മലയാളികളായി നൽകിയപ്പോൾ കണ്ണ് നിറഞ്ഞു ബന്ധുക്കളും കൂട്ടുകാരും സഹപ്രവർത്തകരും ബെന്നിയെയും കുടുംബത്തെയും അനുമോദിക്കുന്നതിനൊപ്പം ആ കുടുംബത്തെ ആശ്വസിപ്പിക്കാൻ ബദ്ധപ്പെടുകയാണ്… ഒരാശ്വാസവാക്കും ഈ കുടുംബത്തിന്റെ വേദന അകറ്റാൻ സാധിക്കില്ല എന്ന് അറിയാമെങ്കിലും മലയാളം യുകെ ന്യൂസ് ടീമിന്റെ അനുശോചനം അറിയിക്കുകയും അവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

 

പനിയെ തുടര്‍ന്ന് തലച്ചോറിലുണ്ടായ അണുബാധ കാരണം കൊല്ലത്ത് വിദ്യാർത്ഥിനി മരിച്ചു. കണ്ണനല്ലൂര്‍ ചേരിക്കോണം രമ്യയില്‍ പരേതനായ സനോജ് സോമരാജന്റെയും അശ്വതി സനോജിന്റെയും ഏകമകള്‍ ആരുണി എസ്. കുറുപ്പാണ് (9) മരിച്ചത്. എഴുകോണ്‍ ശ്രീ ശ്രീ അക്കാദമിയിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ആരുണി. ഒരു വര്‍ഷം മുന്‍പാണ് ആരുണിയുടെ അച്ഛന്‍ സൗദിയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടത്. ഭർത്താവിന്റെ വേർപാടിന്റെ വേദന മാറും മുൻപാണ് പൊന്നുമോളെയും വിധി തട്ടിയെടുത്തത്.

കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ പനിയും തലവേദനയുമായാണ് രോഗം പ്രത്യക്ഷപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെ അസുഖം കൂടിയതോടെ ആരുണിയെ കൊട്ടിയത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില അതീവ ഗുരുതരമായതോടെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേയ്ക്ക് മാറ്റി. ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു മരണം.

രോഗകാരണം കണ്ടെത്താൻ ആരോഗ്യവകുപ്പിന് ആയിട്ടില്ല. കുട്ടിയുടെ തൊണ്ടയില്‍ നിന്നുള്ള ശ്രവമെടുത്ത് ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചു. പരിശോധന ഫലം ലഭിച്ചെങ്കില്‍ മാത്രമെ മരണ കാരണം വ്യക്തമാകുകയുള്ളൂ. ഇതേ തുടർന്ന് തൃക്കോവില്‍വട്ടം പ്രാഥമികാരോഗ്യ കേന്ദ്രം പ്രദേശത്ത് അടിയന്തര മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം വൈകിട്ട് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്കരിച്ചു. ടിക് ടോക് വിഡിയോയിലൂടെ സുപരിചിതയാണ് ആരുണി എസ്‌ കുറുപ്പ്.അതുകൊണ്ടുതന്നെ ആരുണിയുടെ മരണം സൈബർ ലോകത്ത് കടുത്ത ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.

സ്റ്റോക്ക് ഓൺ ട്രെന്റ്  : ഐഡിയ സ്റ്റാർ സിങ്ങർ വാണി ജയറാമിന്റെ മാതാവ് വസന്ത ജയറാം ആണ് യുകെ സന്ദർശനത്തിനിടെ നിര്യാതയായത്. യുകെയിൽ സന്ദർശനത്തിനെത്തിയ വസന്ത മകളോടൊപ്പം സ്റ്റോക്ക് ഓൺ ട്രെൻഡിൽ ആയിരുന്നു. ഞായറാഴ്ച്ച, 21 /07/ 2019 വൈകീട്ടോടുകൂടിയാണ് മരണം സംഭവിച്ചത്. സ്ട്രോക്ക് ഉണ്ടായതായാണ് മരണത്തിന് കാരണമായത് എന്നാണ് ഇപ്പോൾ അറിയുവാൻ കഴിയുന്നത്. സ്റ്റോക്ക് ഓൺ ട്രെന്റിൽ ഉള്ള യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

ശവസംക്കാരം ഈ വരുന്ന വെള്ളിയാഴ്ച്ച ന്യൂ കാസിൽ അണ്ടർ ലൈയിം ക്രെമറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. രണ്ട് പെൺ മക്കളാണ് വസന്ത ജയറാമിനുള്ളത്. മൂത്ത മകൾ ദുബായിൽ ആണ് ഉള്ളത്. സ്റ്റോക്ക് ഓൺ ട്രെന്റിൽ ഉള്ള നാഷണൽ ഹെൽത്ത് സർവീസിൽ ഡോക്ടർ ആയി സേവനം അനുഷ്ഠിക്കുകയാണ് വാണി ജയറാം. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.

ശവസംസ്ക്കാരം നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്

BRADWELL CREMATORIRIUM

Newcastle under lyme

ST5 8LE

DATE 26/07/2019

TIME 1:30 TO 2:40PM

 

 

യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി വീണ്ടും മലയാളിയുടെ മരണം. കൊരട്ടി തിരുമുടിക്കുന്ന് സ്വദേശിയായ പെരേപ്പാടൻ വീട്ടിൽ ബെന്നി. പി. കുട്ടപ്പൻ (52)  സ്വാൻസി മോറിസ്റ്റന്‍ ഹോസ്പിറ്റലിൽ നിര്യാതനായി. ഇന്നലെ വീട്ടിൽ വച്ച് സ്ട്രോക്ക് ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോൾ മുതൽ വെൻറിലേറ്ററിൽ ആയിരുന്നു. ഡോക്ടർമാർ പരമാവധി പരിശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിക്കാതെ വന്നതിനാൽ ഇന്ന് വൈകുന്നേരം 7 മണിയോടെ വെന്റിലേറ്ററിൽ നിന്നും മാറ്റുകയായിരുന്നു. പരേതൻ ഇതേ ഹോസ്പിറ്റലിൽ ജോലിക്കാരനായിരുന്നു. ഭാര്യ ജിഷാ ബെന്നി. മോറിസ്റ്റന്‍ ഹോസ്പിറ്റലിൽ നഴ്സാണ്. മക്കള്‍:  ആൽവിൻ എഞ്ചിനീയറിംഗ് വിദ്യാർത്ഥി, ഗ്ലാഡ് വിൻ ഏഴാം ക്ലാസ് വിദ്യാർത്ഥി, ക്രിസ് വിൻ മൂന്നാം ക്ലാസ് വിദ്യാർത്ഥി എന്നിവരാണ് മക്കൾ.

വൈകിട്ട് ഭക്ഷണ ശേഷം സോഫയിൽ പതിവു പോലെ ടെലിവിഷനിൽ പ്രോഗ്രാം കണ്ടു കൊണ്ടിരുന്നതിനിടയിൽ ഉറങ്ങിപ്പോയതാണ് ഉറക്കത്തിൽ മസ്തിഷ്കാഘാതം ഉണ്ടായതായാണ് കരുതുന്നത്. പുലർച്ചെ ജോലിക്കു പോകുന്നതിനായായി എഴുന്നേറ്റ ഭാര്യ ബെന്നിയെ അബോധാവസ്ഥയിൽ കണ്ടെതിനെ തുടർന്ന് ആംബുലൻസ് വിളിക്കുകയും  ചെയ്യുകയായിരുന്നു. പാരാമെഡിക്കൽ സംഘം ഉടൻ ആശുപത്രിയിൽ എത്തിച്ച്  തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് വിദഗ്ദ ചികത്സ നൽകുകയുമായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാകു ന്നതനുസരിച്ച് ബെന്നിയുടെ സംസ്കാര കർമ്മങ്ങൾ നാട്ടിൽ എത്തിച്ചു  സ്വദേശത്ത് നടത്തുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് ഇപ്പോൾ അറിയുവാൻ കഴിയുന്നത്. ബെന്നിയുടെ പ്രായമായ അമ്മയും മറ്റു സഹോദരങ്ങളും നാട്ടിലാണ് ഉള്ളത്. മൃതദേഹം ഇപ്പോൾ ഹോസ്പിറ്റലിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

സ്വാന്‍സി ഹോളി ക്രോസ് ഇടവക വികാരി റവ.ഫാ.സിറിൾ തടത്തിലിന്റെ നേതൃത്വത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രിയിൽ  എല്ലാ കാര്യങ്ങളും ക്രമീകരിച്ചു വരുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. ഈ അവസരത്തിൽ ബെന്നിയുടെ വേർപാടിൽ മലയാളംയുകെ ന്യൂസ് ടീമിന്റെ അനുശോചനം ദുഃഖാർത്ഥരായ കുടുംബത്തെ അറിയിക്കുകയും ചെയ്യുന്നു.

ഗ്ലോസ്റ്റർ : ഗ്ലോസ്റ്റർഷെയർ മലയാളികളുടെ പ്രിയപ്പെട്ട  സഖറിയാസ് കാഞ്ഞൂപ്പറമ്പിലിച്ചന്റെ  (80 വയ്സ്സ്) വേർപാടിൽ അനുശോചനം അറിയിച്ച് ഗ്ലോസ്റ്റർ ഷെയറിലെ കത്തോലിക്ക സമൂഹം. സഖറിയാസ്സച്ചന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുവാൻ ഈ ഞായറാഴ്ച (21/07/2019) ഉച്ചതിരിഞ്ഞ് 2 മണിക്ക് ബഹുമാനപെട്ട പോളച്ചന്റെയും, ടോണി അച്ഛന്റെയും കാര്‍മ്മികത്വത്തില്‍ പരിശുദ്ധ കുര്‍ബാന നടത്തപ്പെടുന്നു. പൊതുസമൂഹത്തിലുള്ള എല്ലാവരും വന്ന്  പങ്കെടുത്ത് സക്കറിയാസ്സച്ചന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും തുടര്‍ന്നുള്ള സ്‌നേഹവിരുന്നില്‍ പങ്കെടുക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു ഗ്ലോസ്റ്റർ ഷെയറിലെ സീറോ മലബാർ വിശ്വാസി സമൂഹം.

ഇന്നലെയായിരുന്നു അച്ചന്റെ മരണം. സംസ്‌കാര ചടങ്ങുകള്‍ നാളെ ശനിയാഴ്ച ചൊവ്വരയിലെ നിത്യ സഹായ ഭവനില്‍ ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ നടക്കും. ദീര്‍ഘകാലം ഗ്ലോസ്റ്ററില്‍ ഉണ്ടായിരുന്ന അച്ചന്‍ പൗരോഹിത്യത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിച്ചിരുന്നു. സ്ട്രൗഡിലെ മോര്‍ഹാള്‍ കോണ്‍വെന്റിലെ ചാപ്ലിനും ഗ്ലോസ്റ്ററിലെ വിവിധ കാത്തോലിക്ക സമൂഹങ്ങളുടെ ആത്മീയ ഗുരുവുമായ ഫാ സഖറിയാസ് കാഞ്ഞൂപ്പറമ്പിലിന് ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ സമൂഹത്തിന്റെ നേതൃത്വത്തിലായിരുന്നു ജൂബിലി ആഘോഷം സംഘടിപ്പിച്ചത്.

അച്ചൻ കുറെ മാസങ്ങളായി ക്യാന്‍സര്‍ ബാധിതനായിരുന്നു. ജീവിതത്തിലെ നല്ലൊരു ഭാഗവും  സേവനത്തിനായി വിനിയോഗിച്ച അദ്ദേഹം  ഇനിയും എനിക്ക് പോകേണ്ടതുണ്ടെന്നും ക്യാന്‍സറിന്റെ ചികിത്സയ്ക്കായി മുതിരുന്നില്ലെന്നുമാണ് രോഗ ബാധിതനെന്ന് അറിഞ്ഞപ്പോള്‍  അച്ചൻ പറഞ്ഞത്. വാര്‍ദ്ധക്യ സഹജമായ അസുഖത്തിന് പുറമേ കാന്‍സര്‍ ബാധിതനുമായതോടെയാണ് അച്ചന്‍ യുകെയിൽ നിന്ന് ആലുവ ചൊവ്വരയിലെയ്ക്ക് പോയത്. അവിടെ വച്ചായിരുന്നു മരണം.

ആലപ്പുഴ ജില്ലയിലെ കുട്ടനാട് നെടുമുടിയില്‍ കാഞ്ഞൂപറമ്പില്‍ വീട്ടില്‍ ജനിച്ച ഫാ സഖറിയാസ് 1964 ആഗസ്റ്റ് 29ാം തീയതിയാണ് തിരുപട്ടം സ്വീകരിച്ചത്. സിഎസ്എസ്ആര്‍ സഭാംഗമായ അദ്ദേഹം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സേവനം അനുഷ്ഠിച്ച ശേഷം 2011 ലാണ് ഇംഗ്ലണ്ടിലെ ഗ്ലോസ്റ്ററിലുള്ള മോര്‍ ഹാള്‍ കോണ്‍വെന്റിലെ ചാപ്ലിനായി എത്തിയത്.

യുകെയിലെ അച്ചന്മാരുടെ പിതാവെന്ന് അറിയപ്പെട്ടിരുന്ന സഖറിയാസ്സച്ചൻ ഏവര്‍ക്കും വഴികാട്ടിയായിരുന്നു. അതോടൊപ്പം ഗ്ലോസ്റ്ററിലെ എല്ലാ മലയാളികൾക്കും സുപരിചിതനും പ്രിയങ്കരനുമായിരുന്നു . സഖറിയാസച്ചന്റെ വേർപാട് യുകെയിലെ വിശ്വാസസമൂഹത്തിനും സഭക്കും ഒരു വലിയ  നഷ്ട്ടം തന്നെയാണ്.

 

Address of Church

St Augustine Church,

Matson,

Gloucester 

GL4 6LA

 

RECENT POSTS
Copyright © . All rights reserved