അനശ്വര ഗായകന്‍ മുഹമ്മദ് റാഫിയുടെ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ കൊച്ചിയുടെ സ്വന്തം ഗായകൻ കൊച്ചിൻ ആസാദ് അന്തരിച്ചു. ഇന്നു പുലർച്ചെ മൂന്നരയോടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.62 വയസ്സായിരുന്നു.ഇന്നലെ രാത്രിയിൽ നെഞ്ചുവേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സംഗീത സംവിധായകൻ എം ജയചന്ദ്രന്റെ സ്റ്റേജ് ഷോകളിലെ പ്രധാന ഗായകരിൽ ഒരാളായിരുന്നു.സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് പള്ളുരുത്തി തങ്ങൾ നഗർ മുഹമ്മദ് പള്ളിയിൽ. ഭാര്യ സക്കീന. മക്കൾ: നിഷാദ് ആസാദ്, ബിജു ആസാദ്.
പ്രമുഖ സിനിമ നിര്‍മാതാവും സെഞ്ചുറി ഫിലിംസ് ഉടമയും കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ് മുൻ പ്രസിഡന്റുമായ രാജു മാത്യുഅന്തരിച്ചു. 82 വയസ്സായിരുന്നു.വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
പിന് നിലാവ് (1983), അവിടത്തെപോലെ ഇവിടെയും (1985), വൃത്തം (1987), മുക്തി (1988), കുടുംബ പുരാണം (1988), തന്മാത്ര (2005), മണിരത്നം (2014) തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ്. ഫഹദ് ഫാസില്‍ നായകനായ ‘അതിരനാണ്’ അവസാനമായി നിര്‍മിച്ച ചിത്രം.
ഇന്ത്യന്‍ തിരഞ്ഞെടുപ്പ് സംവിധാനത്തില്‍ സമൂല പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്ന മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി എന്‍ ശേഷന്‍ അന്തരിച്ചു. 86 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ചെന്നൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ്. 1990 മുതല്‍ 96 വരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് പ്രക്രിയയെ സുതാര്യവത്കരിക്കാനുള്ള ശ്രമങ്ങള്‍ക്ക് നല്‍കിയ സംഭാവനയ്ക്ക്, റമോണ്‍ മാഗ്‌സസെ പുരസ്‌കാരം നേടിയിട്ടുണ്ട്.
രാജ്യത്തിന്റെ പത്താമത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന അദ്ദേഹത്തിന്റെ കാലത്താണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭരണഘടനാപരമായ അധികാരങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ച് തുടങ്ങിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സുതാര്യതയ്ക്കും കര്‍ശനമായ പരിശോധനയ്ക്കുമുള്ള ശ്രമങ്ങളാണ് ശേഷന്റെ നേതൃത്വത്തില്‍ നടന്നത്. ഏകാംഗ കമ്മീഷന് പകരം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കൊപ്പം മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെക്കൂടി ഉള്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാര്‍ വിപുലീകരിച്ചത് തന്നെ ടി എന്‍ ശേഷനെ നിയന്ത്രിക്കാനാണ് എന്ന് അഭിപ്രായമുയര്‍ന്നിരുന്നു.
1932 ഡിസംബർ 15ന് പാലക്കാട് തിരുനെല്ലായിയിലാണ്, തിരുനെല്ലായ് നാരായണ ശേഷന്‍ എന്ന ടി എന്‍ ശേഷന്റെ ജനനം. പാലക്കാട് ബിഇഎം സ്കൂളിലും വിക്ടോറിയ കോളേജിലും മദ്രാസ് ക്രിസ്ത്യൻ കോളേജിലുമായി വിദ്യാഭ്യാസം. സിവിൽ സർവീസ് പാസായതിന് ശേഷം യുഎസിലെ ഹാർവാർഡ് യൂണിവേഴ് സിറ്റിയിൽ നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേഴ്സ് ബിരുദം നേടി. 1955ല്‍ തമിഴ്‌നാട് കേഡര്‍ (മദ്രാസ്) ഉദ്യോഗസ്ഥനായി ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ ചേര്‍ന്നു. തമിഴ്‌നാട് സര്‍ക്കാരിലും കേന്ദ്ര സര്‍ക്കാരിലും വിവിധ വകുപ്പുകളില്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ടി എൻ ശേഷനെ കാബിനറ്റ് സെക്രട്ടറിയായി നിയമിച്ചു. ആസൂത്രണ കമ്മീഷൻ അംഗമായും അദ്ദേഹം പ്രവർത്തിച്ചു.
1990ൽ ടി എൻ ശേഷൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശേഷനെ ഇന്ത്യന്‍ ബ്യൂറോക്രസിയുടെ ഐക്കണ്‍ ആയി മാറ്റിയിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ, കമ്മീഷൻ്റെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കാന്‍ ടി എന്‍ ശേഷന് കഴിഞ്ഞു. 1997ൽ കെ ആർ നാരായണന് എതിരെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
ശേഷൻ്റെ തിരഞ്ഞെടുപ്പ് കമ്മീഷനിലെ പ്രവർത്തനങ്ങളും നേട്ടങ്ങളും
.തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കാന്‍ ശ്രമിച്ചു.
.വോട്ടര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തി.
.സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് ചിലവുകള്‍ക്ക് പരിധി നിശ്ചയിച്ചു.
.തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ സ്വയംഭരണാധികാരങ്ങൾ ഫലപ്രദമായി ഉപയോഗിക്കപ്പെട്ടു.
.വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നത് നിയന്ത്രിക്കാൻ കഴിഞ്ഞു.
.ഔദ്യോഗിക സംവിധാനങ്ങൾ തിരഞ്ഞെടുപ്പിൽ ദുരുപയോഗം ചെയ്യുന്നത് ഒരു പരിധി വരെ തടയാനായി.
.ആരാധനാലയങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് അവസാനിപ്പിച്ചു.
.പ്രചാരണത്തിന്റെ ഭാഗമായി മുന്‍കൂര്‍ അനുമതിയില്ലാതെ ലൗഡ് സ്പീക്കറുകളും മറ്റും ഉപയോഗിക്കുന്നത് തടഞ്ഞു.
.രാത്രികാല പ്രചാരണം നിർത്തലാക്കി.
.ഒരു സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ തിരഞ്ഞെടുപ്പ് നടക്കാത്ത ഇതര സംസ്ഥാനങ്ങളില്‍ നിന്നും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയമിച്ച് തുടങ്ങിയത് ശേഷന്റെ കാലത്താണ്.
സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളിയുടെ സഹോദരൻ നിര്യാതനായി. മുളംതുരുത്തി അടുത്ത് അരയൻകാവ് സ്വദേശിയും കുരുവിന്നിമ്യാലിൽ കുടുംബാംഗവും ആയ റോയി തോമസ് (48 ) ആണ് ഇന്ന് നാട്ടിൽ മരിച്ചത്. നേഴ്‌സായ ഭാര്യയും പത്താം ക്ലാസ് വിദ്യാർത്ഥിയായ ഒരു ആൺകുട്ടിയും അടങ്ങുന്നതാണ് റോയിയുടെ കുടുംബം. സ്റ്റോക്ക് ഓൺ ട്രെന്റിൽ കുടുംബസമേതം താമസിക്കുന്ന നിർമ്മല സണ്ണിയുടെ സഹോദരനാണ് മരിച്ച റോയി തോമസ്. നിർമ്മലയുടെ മൂന്ന് സഹോദരൻമ്മാരിൽ ഏറ്റവും മൂത്ത ആളാണ് നിര്യാതനായ റോയി. മരണ വിവരം അറിഞ്ഞ നിർമ്മല നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
തറവാടിനടുത്തു തന്നെ വീട് വച്ച് താമസിക്കുന്ന റോയി, നേഴ്‌സായ ഭാര്യ ഡ്യൂട്ടിയിൽ ആയതിനാൽ ഉച്ച ഭക്ഷണത്തിനായി തറവാട്ടിൽ നിന്നും വിളിക്കാൻ വന്നവരാണ് റോയി അടുക്കളയുടെ തറയിൽ വീണ് കിടക്കുന്നത് കാണുന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിനോടകം മരണം സംഭവിച്ചിരുന്നു. കുറെ കാലം എക്സ്റേ ടെക്‌നീഷ്യനായി ഗൾഫിൽ ജോലി നോക്കിയ റോയി അവിടെ നിന്നും തിരിച്ചു വന്ന് കുടുംബത്തോടൊപ്പം നാട്ടിൽ കഴിയുബോൾ ആണ് മരണം റോയിയുടെ ജീവൻ അപഹരിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് കരുതുന്നത്.
നാളെ കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം ചെയ്തതിന് ശേഷം മാത്രമേ യഥാർത്ഥ മരണകാരണം അറിയുവാൻ സാധിക്കുകയുള്ളു. കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്ന റോയിയുടെ അപ്രതീക്ഷിത മരണം കുടുംബത്തെ ഒന്നാകെ ദുഃഖത്തിൽ ആക്കിയിരിക്കുകയാണ്. ശവസംസ്ക്കാരം തിങ്കളാഴ്ച ( 11/11/19) രാവിലെ പത്തു മണിക്ക് കീച്ചേരി ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ വച്ച് നടത്തപ്പെടുന്നു.
മാധ്യമപ്രവര്‍ത്തകനും നാടക നടനുമായ ജോസ് തോമസ് (58) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ കിളിമാനൂരിലുണ്ടായ വാഹനാപകടത്തിലാണ് അന്ത്യം. കോട്ടയം കുടമാളൂര്‍ സ്വദേശിയാണ്.
ദയ, ഉണ്ണിക്കുട്ടന് ജോലി കിട്ടി തുടങ്ങിയ നിരവധി സിനിമകളിലും ഒട്ടേറെ ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. അന്‍പതിലേറെ ചിത്രങ്ങളില്‍ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി നാടകങ്ങളും ടെലിവിഷന്‍ ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസില്‍ ദീര്‍ഘകാലം മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്. സംസ്‌കാരം പിന്നീട്.
ക്യാമറാമാൻ വേണുവിന്റെ പിതാവിന്റെ ശവസംസ്കാരം കഴിഞ്ഞു ഏറ്റുമാനൂരിൽ നിന്ന് വരുന്ന വഴി എംസി റോഡിൽ വച്ചാണ് അപകടമുണ്ടായത്. ജോസ് മുൻ സീറ്റിലായിരുന്നു ഇരുന്നിരുന്നത്. അപകട സമയത്ത് കാറിലുണ്ടായിരുന്ന മറ്റുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണം ചെയ്തിട്ടുണ്ട്.
സാലിസ്ബറി: യുകെ മലയാളികളെ വിടാതെ പിന്തുടരുന്ന മരണത്തിന്റെ വിളയാട്ടത്തിൽ ഇന്ന് വെളുപ്പിന് 3.45 ഓടെ (1 / 11 / 2019 ) നഷ്ടമായത് സാലിസ്ബറിയില്‍ താമസിക്കുന്ന കോട്ടയം സ്വദേശിനിയായ നേഴ്‌സിന്റെ ജീവൻ എടുത്തുകൊണ്ടാണ്. സാലിസ്ബറി ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ആണ് മരണം സംഭവിച്ചത്. കോട്ടയത്തിനടുത്തു അറുന്നൂറ്റിമംഗലം ഇടവകാംഗമായ സീന ഷിബു(41) വാണ് യുകെ മലയാളികൾക്ക് തീരാ ദുഃഖം നൽകി വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായത്. കുറച്ചു കാലമായി അര്‍ബുദരോഗ ബാധിതയായി ചികിത്സയിലായിരുന്നു. ഉഴവൂര്‍ സ്വദേശിയായ ഷിബു ജോണ്‍ ഭര്‍ത്താവാണ്. നിഖില്‍(14), നിബിന്‍(10), നീല്‍(5) എന്നിവരാണ് മക്കള്‍.
സാലിസ്ബറി എന്‍ എച്ച് എസ് ട്രസ്റ്റില്‍ നേഴ്‌സായി ജോലി ചെയ്തിരുന്ന സീന ഷിബു സാമൂഹ്യരംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്നു. സാലിസ്ബറി മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള എസ് എം എയുടെ മികച്ച സംഘാടകയാണ്. എല്ലാവരുടെയും കണ്ണിലുണ്ണിയായിരുന്ന സീനയുടെ മരണം സാലിസ്ബറി മലയാളി സമൂഹത്തെ സംബന്ധിച്ചു ഒരു തീരാനഷ്ടമാണ്. സംസ്‌കാരം പിന്നീട് നാട്ടില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
സീന ഷിബുവിന്റെ നിര്യാണത്തില്‍ സാലിസ്ബറി മലയാളി അസ്സോസിയേഷന്‍ എക്‌സിക്യു്ട്ടീവ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. അകാലത്തിൽ ഉണ്ടായ സീനയുടെ മരണത്തിൽ മലയാളം യുകെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്ക് ചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.
Also read … ജോലി കഴിഞ്ഞെത്തിയ പ്രിൻസ് കാണുന്നത് അടുക്കളയുടെ തറയിൽ വീണുകിടക്കുന്ന ട്രീസയെ… എല്ലാവരോടും സൗഹൃദം പങ്കിടുന്ന ട്രീസ വിടപറഞ്ഞത് ഉൾക്കൊള്ളാനാവാതെ ഒരു മലയാളി സമൂഹം… തളരാൻ ഉള്ള സമയമല്ല, താങ്ങാൻ ഉള്ള സമയമെന്ന് സഹപ്രവർത്തകരും കൂട്ടുകാരും യുകെ സൗത്താംപ്ടൺ മലയാളി ചിക്കുവിന്റെ മാതാവ് മുവാറ്റുപുഴ ആവോലി കൊച്ചുമുട്ടം ബ്രിജീറ്റ് സ്കറിയ (81) നിര്യാതയായി
സംസ്‌ക്കാരം 02/11/2019 ശനിയാഴ്ച 2 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ബസ്‌ലേഹം തിരുക്കുടുംബ ദേവാലയത്തിൽ.
ശ്രീമതി ബ്രിജീറ്റ് സ്കറിയയുടെ നിര്യാണത്തിൽ സൗത്താംപ്ടൺ മലയാളീ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ നിര്യാണത്തിൽ ദുഃഖിക്കുന്ന കുടുംബങ്ങളുടെ വേദനയിൽ സൗത്താംപ്ടൺ മലയാളീ അസോസിയേഷൻ പങ്കു ചേരുന്നതിനൊപ്പം പരേതയുടെ ആത്‌മാവിന് നിത്യശാന്തി ലഭിക്കുവാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നു.
എക്സിറ്റർ : എക്സിറ്ററിൽ കോട്ടയം പൊൻകുന്നം ഇളംകുളം സ്വദേശിയായ മലയാളി നേഴ്സ് മരണമടഞ്ഞു . ട്രീസ ജോസഫാണ് ( 45 ) ഇന്നലെ മരണത്തിന് കീഴടങ്ങിയത് . ദീർഘകാലമായി ചികിത്സയിലായിരുന്നു . വീട്ടിൽ വച്ചായിരുന്നു അന്ത്യം . ഭർത്താവ് പ്രിൻസ് ജോസഫിനും കുട്ടികളായ ട്വിങ്കിൾ , ഫ്രാൻസിസ് എന്നിവർക്കൊപ്പം എക്സിറ്ററിലായിരുന്നു താമസം ഡെവൺ എൻ എച്ച് എസ് ട്രസ്റ്റിലെ സ്റ്റാഫ് നേഴ്സായിരുന്നു . എക്സിറ്റർ മലയാളി അസ്സോസിയേഷനിലെ സജീവ പ്രവർത്തകരായിരുന്നു ട്രീസയുടെ കുടുംബം .
ട്രീസ ജോസഫിന്റെ നിര്യണത്തിൽ ദുഃഖാർത്ഥരായ കുടുംബത്തോടൊപ്പം മലയാളം യുകെ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.
തമിഴ് മിമിക്രി താരവും നടനുമായ മനോ ചെന്നെയിൽ വാഹനാപകടത്തില്‍ മരിച്ചു. വാഹനം നിയന്ത്രണം വിട്ട് മീഡിയന് ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് തന്നെ മനോ മരിച്ചിരുന്നു.
ഭാര്യയെ രാമചന്ദ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭാര്യയുടെ നില അതീവ ഗുരുതരമാണ്. ഇരുവർക്കും ഏഴ് വയസ്സുള്ള മകളുണ്ട്. പുഴല്‍ എന്ന സിനിമയില്‍ മനോ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായി അഭിനയിച്ചിട്ടുണ്ട്
യുകെ മലയാളികളെ വേദനയിലാഴ്ത്തിയ ഒരു വേര്‍പാടായിരുന്നു മേരി ചേച്ചിയുടേത് ( മേരി ഇഗ്നേഷ്യസ്). യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറു കണക്കിന് പേരാണ് ഇന്നലെ അവസാനമായി ഒന്നു കാണാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനുമായി ദേവാലയത്തിലെത്തിയത്.
കനത്ത മഴയെ അവഗണിച്ചാണ് മേരിചേച്ചിയെ അവസാനമായി കാണാന്‍ ഏവരും
എത്തിച്ചേര്‍ന്നത്. ബര്‍മ്മിങ്ഹാമിലെ എര്‍ഡിങ്ടണ്‍ അബേ ചര്‍ച്ചില്‍ വച്ചായിരുന്നു അന്തിമചടങ്ങുകള്‍. ദിവ്യബലിയ്ക്ക് ശേഷം പ്രത്യേക പ്രാര്‍ത്ഥനകള്‍ കഴിഞ്ഞാണ് പൊതു സമൂഹത്തിനായി അന്ത്യോപചാരം അര്‍പ്പിക്കാനുള്ള അവസരം ഒരുക്കിയിരുന്നത്.
യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയന്റെ ആദ്യത്തെ പ്രസിഡന്റും യുക്മയെ മീഡ്‌ലാന്‍ഡ് റീജിയണില്‍ ശക്തിപ്പെടുത്തുകയും ചെയ്ത ഇഗ്നേഷ്യസ് ചേട്ടന്റെ കുടുംബം യുകെ മലയാളികള്‍ക്കെല്ലാം പ്രിയപ്പെട്ടവരായിരുന്നു. മേരി ചേച്ചിയുടെ സ്‌നേഹത്തോടെയുള്ള ആതിഥ്യമരുളലിന്റെ കരുതല്‍ ഓരോരുത്തരുടെ മനസിലും ഒരു വിങ്ങലായി ശേഷിച്ചു.
അടുത്തറിയുന്നവര്‍ക്കെല്ലാം വേണ്ടപ്പെട്ട ഒരാളായി മാറുന്ന ഈ കുടുംബത്തോടുള്ള സ്‌നേഹമായിരുന്നു പള്ളിയിലെ ജനാവലിയില്‍ തെളിഞ്ഞു നിന്നത്. ജസ്റ്റിന്റേയും , ജൂബിന്റേയും പ്രിയപ്പെട്ട അമ്മയുടെ വിയോഗത്തിലുള്ള വേദന ഏവരുടേയും ഉള്ളു പൊള്ളിച്ചു.
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭാ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിലാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്.ഫാ ബിജു, ഫാ ഫാന്‍സ്വാ പത്തില്‍, ഫാ സോജി ഓലിക്കല്‍ തുടങ്ങി നിരവധി വൈദീകര്‍ അന്തിമ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
മൃതദേഹം വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും. ഓസ്‌ത്രേലിയത്തില്‍ നിന്നുള്ള മേരി ചേച്ചിയുടെ അനുജത്തി, ജിജോ പാലാട്ടി എന്നിവരും വേദന പങ്കുവച്ച് സംസാരിച്ചു.കുടുംബ സുഹൃത്ത് അനിതാ സേവ്യറും ചേച്ചിയെ അനുസ്മരിച്ച് സംസാരിച്ചു.ഫാ ബിജുവും ചേച്ചിയുടെ പ്രാര്‍ത്ഥനയെ പറ്റിയും സ്‌നേഹത്തെ പറ്റിയും സംസാരിച്ചു.

ചേച്ചിയുമായുള്ള സ്‌നേഹവും സൗഹൃദവും എത്ര പ്രിയപ്പെട്ടതായിരുന്നുവെന്ന് മേരി ചേച്ചിയുടെ സഹോദരി ചടങ്ങില്‍ പങ്കുവച്ചു.ഓര്‍മ്മകള്‍ പങ്കുവച്ച ഏവരും പറഞ്ഞത് മേരി ചേച്ചിയെന്നത് തങ്ങള്‍ക്ക് സഹോദരിയും വഴികാട്ടിയും സുഹൃത്തുമെല്ലാമായിരുന്നുവെന്നാണ്. നല്ലൊരു അമ്മയായിരുന്നു, ഉപരി തികഞ്ഞ ദൈവ വിശ്വാസിയും ആയിരുന്നു.രണ്ടു വര്‍ഷമായി കാന്‍സര്‍ വന്ന് ബുദ്ധിമുട്ടിയെങ്കിലും ദൈവത്തെ ചേര്‍ത്തുപിടിച്ചു. അവസാന നാളുകളില്‍ എല്ലാ
ദിവസവും വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ മേരിയ്ക്ക് സാധിച്ചു. ബര്‍മ്മിങ്ഹാമിലെ ഫാ ബിജു മേരി ചേച്ചിയുടെ വീട്ടിലെത്തി ചേച്ചിയുടെ ആഗ്രഹം സാധിച്ച് വിശുദ്ധ കുര്‍ബാന നല്‍കി വരികയായിരുന്നു. ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് ഭര്‍ത്താവ് ഇഗ്നേഷ്യസ് നന്ദി അറിയിച്ചു.