Obituary

അജിത്‌ പാലിയത്ത്

യുകെ മലയാളികള്‍ക്കിടയില്‍ അപ്പിച്ചായന്‍ എന്നറിയപ്പെട്ടിരുന്ന ഷെഫീല്‍ഡിലെ അബ്രഹാം വരാമണ്ണില്‍ ജോര്‍ജ്ജിന് ഇന്നലെ യുകെ മലയാളികള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. താന്‍ നെഞ്ചോട് ചേര്‍ത്തു നിര്‍ത്തിയ നാടിനെയും തന്നെ നെഞ്ചോട് ചേര്‍ത്തു സ്‌നേഹിച്ച സുഹൃത്തുക്കളെയും സാക്ഷിയാക്കി ഷെഫീല്‍ഡിനോട് അപ്പിച്ചായന്‍ വിടചൊല്ലിയപ്പോള്‍ സാക്ഷിയാകാനെത്തിയവരെല്ലാം കണ്ണീര്‍ പൊഴിച്ചു. ഇന്നലെ ഷെഫീല്‍ഡില്‍ നടന്ന പൊതുദര്‍ശത്തിന് യുകെയുടെനാനാഭാഗത്ത് നിന്നും നിരവധി ആളുകള്‍ ആണ് പരേതന്റെ ഭൗതീക ദേഹം കാണുവാന്‍ ഒഴുകിയെത്തിയത്.

മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനം എപ്പിസ്‌കോപ്പ, റൈറ്റ് റവ. ഡോ. ഐസക് മാര്‍ ഫീലോക്‌സീനോസ് തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തില്‍ നടന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകളില്‍ വൈദീകരും ബന്ധുമിത്രാദികളും സുഹൃത്തുക്കളും സന്നിഹിതരായിരുന്നു. ജെഫിന്‍ ജേക്കബിന്റെ അപ്പിച്ചായനെക്കുറിച്ചുള്ള ലഘു വിവരണം തുടങ്ങി മാഞ്ചസ്റ്റര്‍ താബോര്‍ മാര്‍ത്തോമാ പള്ളി വികാരി റവ. അജി ജോണ്‍, സെക്രട്ടറി അജി ജോര്‍ജ്ജ്, ലിവര്‍പ്പൂള്‍ കാര്‍മ്മല്‍ മാര്‍ത്തോമാ പള്ളി വികാരി റവ. കെ എ ജേക്കബ്, ബ്രിസ്റ്റോള്‍ മാര്‍ത്തോമ്മ പള്ളിയില്‍ നിന്ന് നൈനാന്‍ പണിക്കര്‍, കാര്‍മ്മല്‍ മാര്‍ത്തോമ്മ പള്ളിയിലെ വികാരി ജേക്കബ് മാത്യു, യൂക്കെ-യൂറോപ്പ്-ആഫ്രിക്ക രൂപതാ സെക്രട്ടറി റവ. ഹാപ്പി ജേക്കബ്, ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍ വര്‍ഗീസ് ഡാനിയേല്‍, അപ്പിച്ചായന്റെ നീണ്ടകാല സുഹൃത്ത് അജിത്ത് പാലിയത്ത്, യുക്മ സ്ഥാപക പ്രസിഡന്റ് വര്‍ഗീസ്‌ ജോണ്‍, പ്രസിഡന്റ് മാമന്‍ ഫിലിപ്പ്, മാര്‍ത്തോമ ചര്‍ച്ച് യൂകെ യൂറോപ്പ് സോണ്‍ പ്രതിനിധി റെജി മാത്യു, ഓള്‍ സെന്റ് മാര്‍ത്തോമ ചര്‍ച്ച് പീറ്റര്‍ബൊറോ പ്രതിനിധി ബിജോ കുരുവിള കുര്യന്‍ , സെന്റ് പീറ്റര്‍ ചര്‍ച്ച് ഈസ്റ്റാം പ്രതിനിധി കുര്യന്‍ ജോണ്‍ എന്നിവര്‍ അനുശോചനം നടത്തി സംസാരിച്ചു. അബ്രഹാം ജോര്‍ജ്ജിന്‍റെ മകന്‍ ഡോക്ടര്‍ സുജിത്ത് അബ്രഹാം പിതാവിനെ കുറിച്ചുള്ള തന്‍റെ ഓര്‍മ്മകള്‍ പങ്കുവെച്ചു. താബോര്‍ മാര്‍ത്തോമ ചര്‍ച്ച് മാഞ്ചസ്റ്റര്‍ പ്രാര്‍ത്ഥനാ ശുശ്രൂഷകളില്‍ സഹായിച്ചു.

ഷെഫീല്‍ഡ് മലയാളി അസ്സോസ്സിയേഷനിലെ അംഗങ്ങള്‍ പൊതുദര്‍ശനത്തിന്റെ കാര്യങ്ങള്‍ക്ക് സഹായമേകി തങ്ങളുടെ പ്രിയ അപ്പിച്ചായന് നല്ലൊരു യാത്രയയപ്പ് നല്കി. അപ്പിച്ചായന്‍ കൂടുതല്‍ സജീവമായിരുന്ന യുക്മയിലെ തുടക്കം മുതലുള്ള പ്രവര്‍ത്തകര്‍ എല്ലാവരും തന്നെ തങ്ങളുടെ പ്രിയ അച്ചായനെ കാണുവാന്‍ എത്തിയിരുന്നു. ആര്‍ക്കും അനുകരണീയമായ മഹത്തരമായ ഒരു ജീവിതം സമ്മാനിച്ച് തന്റേതായ സ്‌നേഹത്തിന്റെ അടയാളം അവശേഷിപ്പിച്ച് അപ്പിച്ചായന്‍ കടന്നുപോകുമ്പോള്‍ യൂകെ മലയാളി പ്രവാസ ചരിത്രത്തിന്റെ താളുകളില്‍ ഈ പേര് കനകലിപികളാല്‍ കൊത്തിവെക്കപ്പെടുകയാണ്.

കുവൈറ്റ് പ്രവാസജീവിതത്തിന് ശേഷം രണ്ടായിരത്തിരണ്ടിന്റെ തുടക്കത്തില്‍ യുകെയിലെത്തിയ രണ്ടാം കുടിയേറ്റകാലത്തെ മലയാളികളില്‍ പ്രധാനിയായിരുന്നു അപ്പിച്ചായന്‍. അന്ന് തുടങ്ങി ഷെഫീല്‍ഡില്‍ താമസ്സമാക്കിയ അപ്പിച്ചായന്‍ ഏഴ് വര്‍ഷം മുന്‍പാണ് പ്രോസ്‌ട്രേറ്റ് ക്യാന്‍സറിന്റെ പിടിയിലായത്. അസുഖം കണ്ടെത്തിയശേഷം ഡോക്ടര്‍മാര്‍ പറഞ്ഞ കാലാവധിക്കു ശേഷവും തന്റെ ഇച്ഛാശക്തിയും മനോബലവും കൊണ്ട് വര്‍ഷങ്ങളോളം രോഗത്തെ തോല്‍പ്പിച്ചുകൊണ്ടു കൊണ്ടുനടക്കുകയായിരുന്നു. തന്റെ അസുഖത്തെ ഗൗനിക്കാതെ സാമൂഹിക സാംസ്‌കാരിക ആത്മീയ പരിപാടികളിലും സജീവമായി പങ്കെടുത്തിരുന്നു. ഷെഫീല്‍ഡ് വെസ്റ്റേണ്‍ പാര്‍ക്ക് ഹോസ്പിറ്റലിലെ ചികില്‍സയിലായിരുന്നു. എന്നാല്‍ രണ്ടാഴ്ചമുന്‍പ് തളര്‍ച്ച കൂടുകയും ഹോസ്പിറ്റലില്‍ വീണ്ടും അഡ്മിറ്റ് ചെയ്യുകയുമായിരുന്നു. രോഗം ശാന്തമാകുമ്പോള്‍ കുടുംബവുമായി ഒരവധിക്കാലം ചെലവഴിക്കാന്‍ നോക്കിയിരിക്കെയാണ് ഈ കഴിഞ്ഞ 17 ഞായറാഴ്ച മരണം പെട്ടന്ന് അച്ചായനെ വിളിച്ചത്.

മരണ സമയത്ത് കുടുംബാംഗങ്ങളും സുഹൃത്തുക്കളും സമീപത്തുണ്ടായിരുന്നു. കൂടെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആര്‍ക്കും അഭിമാനമുണ്ടാക്കുന്ന നേതൃത്വപാടവത്തോടെ, യൂകെയിലെ മലയാളി സമൂഹത്തെ ഒന്നിപ്പിക്കാന്‍, അവരുടെ സാമൂഹികവും സംസ്‌കാരികവുമായ വളര്‍ച്ചക്ക് യുകെ യില്‍ പലയിടങ്ങളിലും ചര്‍ച്ചകളിലൂടെയും ആശയങ്ങളിലൂടെയും നേതൃത്വം കൊടുത്ത വ്യക്തിയായിരുന്നു. അപ്പിച്ചായന്‍ കടന്നുപോകുമ്പോള്‍ ശേഷിപ്പിച്ച് പോകുന്നത് യുകെയിലെ സുഹൃത്തുക്കള്‍ക്കിടയില്‍ നികത്താനാവാത്ത ശൂന്യതയാണ്.

അപ്പിച്ചായന്റെ ഭൗതീക ദേഹം 27 ബുധനാഴ്ച വെളുപ്പിന് 3.20 ന് തിരുവനന്തപുരത്ത് എത്തുകയും തുടര്‍ന്നു ആശുപത്രിയില്‍വെച്ചശേഷം 28 വ്യാഴാഴ്ച്ച രാവിലെ 9 മണിക്ക് പരേതന്റെ വീട്ടില്‍ കൊണ്ടുവരുന്നതുമാണ്. ഉച്ചകഴിഞ്ഞ് 2 മണിക്ക് പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ ആരംഭിച്ചു 3 മണിക്ക്‌ കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ സംസ്‌കരിക്കുന്നതായിരിക്കും.

യുകെ മലയാളി സമൂഹത്തിലെ നിറസാന്നിദ്ധ്യമായിരുന്ന അബ്രഹാം ജോര്‍ജ്ജ് (അപ്പിച്ചായന്‍) നിര്യാതനായി. കഴിഞ്ഞ കുറച്ച് നാളുകളായി ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന അബ്രഹാം ജോര്‍ജ്ജ് രാത്രി പതിനൊന്ന് മണിയോടെയാണ് അന്തരിച്ചത്. ഷെഫീല്‍ഡ് ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം.

ഷെഫീല്‍ഡ് മലയാളി അസോസിയേഷന്‍റെ ആദ്യ പ്രസിഡണ്ടും യൂണിയന്‍ ഓഫ് യുകെ മലയാളി അസോസിയേഷന്‍  സ്ഥാപക നേതാക്കളില്‍ പെടുന്നയാളുമായിരുന്നു. യുകെ മലയാളി സമൂഹത്തില്‍ നികത്താനാവാത്ത വിടവ് സൃഷ്ടിക്കുന്ന മരണവാര്‍ത്ത അറിഞ്ഞ് നിരവധി മലയാളികള്‍ രാത്രിയായിട്ട് കൂടി ആശുപത്രിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

കോഴഞ്ചേരി തെക്കേമല ശങ്കരമംഗലത്ത് വാരാമണ്ണില്‍ കുടുംബാംഗമാണ് അബ്രഹാം ജോര്‍ജ്ജ്. ഭാര്യ സൂസന്‍ ജോര്‍ജ്ജ് തെക്കേമല പാലാംകുഴിയില്‍ കുടുംബാംഗമാണ്. മക്കള്‍ സുജിത് എബ്രഹാം, സിബിന്‍ എബ്രഹാം. മരുമക്കള്‍ ഷെറിന്‍, അനു. കോഴഞ്ചേരി സെന്റ്‌ തോമസ്‌ മാര്‍ത്തോമ ഇടവകാംഗമാണ് അപ്പിച്ചായന്‍.

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതനുസരിച്ച് പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.

അപ്പിച്ചായന്റെ നിര്യാണത്തില്‍ മലയാളം യുകെ ന്യൂസ് ടീമിന്‍റെ അനുശോചനങ്ങള്‍

മുന്‍ കുവൈത്ത് അംബാസഡറും എഴുത്തുകാരനുമായ ബിഎംസി നായര്‍(മോഹന ചന്ദ്രന്‍-77) അന്തരിച്ചു. ചെന്നൈ അണ്ണാനഗറിലെ വീട്ടില്‍ രാവിലെ 10.30 ഓടെയായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു. ലളിതയാണ് ഭാര്യ. മാധവി, ലക്ഷ്മി എന്നിവര്‍ മക്കളാണ്. ഞായറാഴ്ചയാണ് സംസ്‌കാരം. സ്ത്രീ കേന്ദ്രകഥാപാത്രമായ നോവലുകളിലൊന്നായ കലികയുടെ രചയിതാവാണ്. മൊസാംബിക്, ജമൈക്ക, സിങ്കപ്പൂര്‍, കുവൈത്ത് എന്നിവിടങ്ങളില്‍ അംബാസിഡറായി സേവനമനുഷ്ടിച്ചിട്ടുണ്ട്.1941 മെയ് 20ന് ആലുവയിലാണ് ജനനം. ആദ്യകാല വിദ്യാഭ്യാസം ആലുവ സെന്റ് മേരീസ് ഹൈസ്‌കൂളില്‍ നിന്ന്‌ പൂര്‍ത്തിയാക്കി.

എറണാംകുളം മഹാരാജാസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു ഉന്നത പഠനം. 1962ല്‍ ഒന്നാം റാങ്കോടെ ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. 1965ല്‍ ഐ.എഫ്.എസില്‍ ചേര്‍ന്നു.അന്താരാഷ്ട്രീയ കമ്മീഷന്റെ ഹനോയ് ശാഖയുടെ ചെയര്‍മാന്‍, ബര്‍ളിനില്‍ കൗണ്‍സില്‍ ജനറല്‍, മൊസാംബിക്, ജമൈക്ക, സിങ്കപ്പൂര്‍, കുവൈത്ത് എന്നിവിടങ്ങളില്‍ അംബാസിഡര്‍ എന്നീ പ്രമുഖ പദവികള്‍ വഹിച്ചിട്ടുണ്ട്.

2001ല്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച്‌ ചെന്നൈയില്‍ സ്ഥിരതാമസമാക്കി. സുന്ദരി, ഹൈമവതി, കാക്കകളുടെ രാത്രി, വേലന്‍ ചടയന്‍, പന്തയക്കുതിര, കാപ്പിരി, ഗന്ധകം, കരിമുത്ത്, അരയാല്‍ അഥവാ ശൂര്‍പ്പണേഖ തുടങ്ങിയവയാണ് പ്രമുഖ നോവലുകള്‍.

ജോസ് മാത്യു

അമ്മയുടെ മരണവാര്‍ത്ത അറിഞ്ഞ് നാട്ടില്‍ എത്തിയ യുകെ മലയാളി നാട്ടില്‍ വച്ച് മരണമടഞ്ഞു. യുകെയിലെ റോതര്‍ഹാം മലയാളി കമ്മ്യൂണിറ്റിയിലെ മുതിര്‍ന്ന അംഗവും ഷെഫീല്‍ഡ് ക്നാനായ അസോസിയേഷന്‍ മുന്‍ പ്രസിഡണ്ടുമായ താഴത്തുറുമ്പില്‍ ചാക്കോ കുരുവിള (ബേബി)യാണ് നാട്ടില്‍ വച്ച് നിര്യാതനായത്. അറുപത്തിയഞ്ച് വയസ്സായിരുന്നു.

അമ്മയുടെ മരിച്ച വിവരം അറിഞ്ഞ് പതിനഞ്ച് ദിവസം മുന്‍പാണ് ബേബി നാട്ടിലേക്ക് തിരിച്ചത്. അമ്മയ്ക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്ന ബേബിയും അമ്മയ്ക്ക് പിന്നാലെ സ്വര്‍ഗ്ഗീയ ഗൃഹത്തിലേക്ക് യാത്രയായത് ഇന്ന് രാവിലെ ആയിരുന്നു. പാന്‍ക്രിയാസ് സംബന്ധമായ ചില അസുഖങ്ങള്‍ ഒഴിച്ചാല്‍ മറ്റ് പ്രശ്നങ്ങളൊന്നും ബേബിയ്ക്ക് ഇല്ലായിരുന്നു.

ബേബിയുടെ സംസ്കാരം വെള്ളിയാഴ്ച (08-06-2018) വെള്ളിയാഴ്ച ഇടവക ദേവാലയമായ കരിങ്കുന്നം സെന്റ്‌. അഗസ്റ്റിന്‍സ് പള്ളിയില്‍ വൈകുന്നേരം നാല് മുപ്പതിന് നടക്കും. ബേബിയുടെ ഭാര്യ ലില്ലി മറ്റക്കര ചിറപ്പുറത്ത് കുടുംബാംഗമാണ്. ലിബിന്‍, ബിബിന്‍ എന്നിവര്‍ മക്കളാണ്.

ലണ്ടന്‍ മലയാളികളെ ദുഖത്തിലാഴ്ത്തി മറ്റൊരു മലയാളി മരണം കൂടി. ലണ്ടന് സമീപം ഹോണ്‍സ്ലോയില്‍ താമസിക്കുന്ന ഫിലിപ്പ് വര്‍ഗീസ്‌ (ബെന്നി) ആണ് ഇന്നലെ രാത്രി മരണമടഞ്ഞത്. കേവലം മുപ്പത്തിയെട്ട് വയസ്സ് മാത്രം പ്രായമുള്ള ബെന്നിയെ ഇന്നലെ വൈകുന്നേരം സുഹൃത്തുക്കള്‍ക്ക് ഒപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടയില്‍ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ രാത്രിയോടെ ഹോസ്പിറ്റലില്‍ വച്ച് മരണമടയുകയായിരുന്നു.

പത്തനംതിട്ട ചെരിവ്കാലായില്‍ കുടുംബാംഗമായ ഫിലിപ്പ് വര്‍ഗീസ്‌ ഭാര്യ സിനി ഫിലിപ്പിനും രണ്ട് മക്കള്‍ക്കും ഒപ്പമായിരുന്നു ഹോണ്‍സ്ലോയില്‍ താമസിച്ചിരുന്നത്. ബെന്നിയുടെ അപ്രതീക്ഷിതമായ മരണത്തില്‍ പകച്ച് പോയ കുടുംബംഗങ്ങള്‍ക്ക് ആശ്വാസമേകി ഹോണ്‍സ്ലോയിലെ മലയാളികള്‍ രംഗത്തുണ്ട്. സംസ്കാര കര്‍മ്മങ്ങള്‍ നാട്ടില്‍ നടത്താനാണ് ബന്ധുക്കളുടെ തീരുമാനം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വിട്ടു കിട്ടുന്ന മുറയ്ക്ക് യുകെയിലെ പൊതുദര്‍ശനത്തിന് ശേഷമായിരിക്കും നാട്ടിലേക്ക് കൊണ്ട് പോകുന്നത്.

ബെന്നിയുടെ ആകസ്മിക നിര്യാണത്തില്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഉണ്ടായ ദുഖത്തില്‍ മലയാളം യുകെ ന്യൂസ് ടീം പങ്ക് ചേരുന്നു. ആദരാഞ്ജലികള്‍.

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കുര്‍ബ്ബാന കേന്ദ്രങ്ങളായ ഹെറഫോര്‍ഡ്, അബരീസ് വിത്ത് എന്നിവിടങ്ങളിലെ പ്രീസ്റ്റ് ഇന്‍ചാര്‍ജും ബ്രക്കന്‍ സെന്റ് മൈക്കിള്‍ ആര്‍.സി ദേവാലയത്തിലെ പാരിഷ് പ്രീസ്റ്റും കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയില്‍ ഫാമിലി സൈക്കോതെറാപ്പി വിദ്യാര്‍ത്ഥിയും എം.സി.ബി.എസ് സഭാംഗവും ആയ ഫാ. ജിമ്മി പുളിക്കക്കുന്നേലിന്റെ മാതാവ് മറിയക്കുട്ടി സെബാസ്‌ററ്യന്‍ നിര്യാതയായി. 75 വയസായിരുന്നു. മറിയക്കുട്ടി ഈരാറ്റുപേട്ട മണിയംകുളം കളപ്പുരക്കല്‍ കുടുംബാംഗമാണ്.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പൂഞ്ഞാര്‍ കുന്നോന്നിയില്‍ നിന്ന് കോഴിക്കോട്, തിരുവമ്പാടി പഞ്ചായത്തില്‍ കര്‍ഷകരായി കുടിയേറിയ പുളിക്കക്കുന്നേല്‍ ദേവസ്യ ആണ് പരേതയുടെ ഭര്‍ത്താവ്. തിരുവമ്പാടി ചവലപ്പാറയിലാണ് കുടുംബം താമസിച്ചു വരുന്നത്.

ജിമ്മി അച്ചന്‍, സിസ്റ്റര്‍ ലിന്‍സി മരിയ എഫ്.സി.സി (പൊന്നാനി സ്‌കൂള്‍ അദ്ധ്യാപിക) എന്നിവരടക്കം ഒമ്പതു മക്കളാണ് പരേതക്കുള്ളത്. ഔസേപ്പച്ചന്‍, തങ്കച്ചന്‍, ജോയിച്ചന്‍, ജാന്‍സി, മോളി, മിന്‍സി, സുജാമോള്‍ (ഇറ്റലി) എന്നിവരാണ് ഇതര മക്കള്‍.

ലില്ലി പൈമ്പിള്ളില്‍, റിന്‍സി(കൂമ്പാറ), റോസി കൂമുള്ളില്‍(മാള), ആന്റ്റോ(ഒല്ലൂര്‍), ഷാജു(കല്ലുരുട്ടി), ചാച്ചപ്പന്‍(ഇറ്റലി) എന്നിവര്‍ മരുമക്കളാണ്.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ്, താമരശ്ശേരി രൂപതാ മെത്രാന്‍ മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍, വികാരി ജനറാള്‍ ഫാ.മാത്യു ചൂരപൊയികയില്‍, ലെസ്റ്റര്‍ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ.ജോര്‍ജ്ജ് ചേലക്കല്‍, ഫാ.ജോസ് അന്ത്യാംകുളം, എം.സി.ബി. എസ് സന്യാസ സമൂഹം, താമരശ്ശേരി രൂപത വിശ്വാസി കൂട്ടായ്മ, തിരുവമ്പാടി-കൂടരഞ്ഞി സംഗമങ്ങള്‍ എന്നിവര്‍ തങ്ങളുടെ അഗാധമായ ദുംഖവും, അനുശോചനവും ജിമ്മി അച്ചനെ അറിയിക്കുകയും, പ്രാര്‍ത്ഥനകള്‍ നേരുകയും ചെയ്തു.

തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഫൊറോനാ ഇടവകാംഗമായ മറിയക്കുട്ടിയുടെ അന്ത്യോപചാര ശുശ്രുഷകള്‍ തിരുവമ്പാടി ചവലപ്പാറയിലുള്ള സ്വഭവനത്തില്‍ ജൂണ്‍ 5ന് ചൊവ്വാഴ്ച രാവിലെ പത്തു മണിക്ക് ആരംഭിക്കും. തുടര്‍ന്ന് തിരുവമ്പാടി പള്ളിയില്‍ വിശുദ്ധ കുര്‍ബ്ബാനക്ക് ശേഷം കുടുംബ കല്ലറയില്‍ സംസ്‌കാരം നടത്തുന്നതാണ്. ജിമ്മി അച്ചന്‍ രാവിലെ നാട്ടിലേക്ക് തിരിക്കും

പ്രസ്റ്റണ്‍. തൊടുപുഴ സ്വദേശിനിയായ ജയ നോബി മരണത്തിന് കീഴടങ്ങി. പ്രെസ്റ്റണില്‍ താമസിക്കുന്ന ജയ നോബി (47) അല്പ സമയം മുന്‍പ് പ്രെസ്റ്റണില്‍ വച്ച് നിര്യതയായത് . മൂന്നു വര്‍ഷത്തോളമായി ക്യാന്‍സര്‍ ബാധിതതായി ചികിത്സയില്‍ ആയിരുന്നു . റോയല്‍ പ്രെസ്റ്റന്‍ ആശുപത്രിയില്‍ നഴ്‌സ് ആയിരുന്നു.തൊടുപുഴക്കടുത്തു അറക്കുളം സ്വദേശിയായ നോബിയുടെ ഭാര്യയാണ് ജയ . ജി സി എസ് ഇ വിദ്യാര്‍ഥിനി ആയ നിമിഷ , അഞ്ചാം ക്ലാസ് വിദ്യാര്‍ഥി നോയല്‍ എന്നിവര്‍ മക്കളാണ് . ഈരാറ്റുപേട്ട ക്കടുത്തുള്ള കളത്തിക്കടവ് സ്വദേശിനിയാണ് . മൂന്നു വര്‍ഷമായി ക്യാന്‍സര്‍ ബാധിത ആയി ചികിത്സയില്‍ ആയിരുന്നു എങ്കിലും ആറുമാസം മുന്‍പ് വരെ രോഗം ഭേദമായി വന്ന സ്ഥിതിയില്‍ ആയിരുന്നു . അതിനു ശേഷം കാതറിന്‍ ഹോസ്‌പൈസില്‍ പരിചരണത്തില്‍ ആയി ഇരുന്നു . ജയയുടെ സഹോദരി സുവര്‍ണയും പ്രെസ്റ്റണില്‍ തന്നെ ആണ് താമസിക്കുന്നത് , മരണ സമയത്തു കൂടെ ഉണ്ടായിരുന്നു , റോയല്‍ മെയിലില്‍ ഉദ്യോഗസ്ഥന്‍ ആണ് നോബി..മരണ വിവരം അറിഞ്ഞു പ്രെസ്റ്റണിലും സമീപ പ്രദേശങ്ങളിലും ഉള്ള മലയാളികള്‍ കാതറിന്‍ ഹോസ്‌പൈസില്‍ എത്തിയിട്ടുണ്ട് . ഉച്ചക്ക് പ്രെസ്റ്റന്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ നിന്നും ഫാ.ബാബു പുത്തന്‍പുര എത്തി വിശുദ്ധ കുര്‍ബാന നല്‍കിയിരുന്നു.

നടൻ വിജയൻ പെരിങ്ങോട് അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെ നാലിന് പാലക്കാട് കൂറ്റനാട് പെരിങ്ങോട്ടെ കണ്ണത്ത് വസതിയിലായിരുന്നു അന്ത്യം. പ്രൊഡക്ഷൻ എക്സിക്യൂട്ടീവായി തുടങ്ങി പിന്നീട് മാനേജറും നടനുമൊക്കെയായി സിനിമാ മേഖലയിൽ സജീവമായിരുന്നു വിജയൻ.

ദേവാസുരം, ഒപ്പം തുടങ്ങി നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. ഐവി ശശിയും ബാലചന്ദ്രമേനോനും ഉൾപ്പെടെയുള്ളവരോടൊന്നിച്ച് നിരവധി സിനിമകളുടെ നിർമ്മാണത്തിലും കഴിവ് തെളിയിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് നടക്കും.

യുകെയില്‍ ഉള്ള മകനെയും കുടുംബത്തെയും സന്ദര്‍ശിക്കാന്‍ നാട്ടില്‍ നിന്നും എത്തിച്ചേര്‍ന്ന മാതാവ് ഇവിടെ വച്ച് നിര്യാതയായി. ഹേസ്റ്റിംഗ്സില്‍ താമസിക്കുന്ന സോണി സേവ്യറിന്‍റെ മാതാവ് വത്സമ്മ സേവ്യര്‍ ആണ് യുകെയില്‍ വച്ച് മരണമടഞ്ഞത്. ലിയാണോര്‍ഡ്സ് ഓണ്‍ സീയിലെ  കോണ്‍ക്വസ്റ്റ്  ഹോസ്പിറ്റലില്‍  വച്ചായിരുന്നു വത്സമ്മ സേവ്യര്‍ മരണമടഞ്ഞത്.

മകനും കുടുംബത്തിനും ഒപ്പം കുറച്ച് നാള്‍ ചെലവഴിക്കാന്‍ എത്തിയതായിരുന്നു വത്സമ്മ. ഏപ്രില്‍ 28ന് യുകെയിലെത്തിയ വത്സമ്മയ്ക്ക് ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് മേയ് 6 ന് ആയിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രമേഹവും ഉണ്ടായിരുന്നു.

എന്നാല്‍ രോഗനില വഷളാവുകയും അണുബാധ കിഡ്നിയെ ബാധിക്കുകയും ചെയ്തതോടെ ആരോഗ്യനില വഷളാവുകയായിരുന്നു. ന്യൂമോണിയ ബാധ കൂടിയതിനാലും ആരോഗ്യനില മോശമായതിനാലും ഡയാലിസിസ് ചെയ്യാവുന്ന സ്ഥിതിയില്‍ ആയിരുന്നുമില്ല.

സംസ്കാരം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

ചെങ്ങന്നൂര്‍: ശബരിമല വലിയ തന്ത്രി കണ്ഠരര് മഹേശ്വരര് (90) അന്തരിച്ചു. ചെങ്ങന്നൂരിലെ താഴമണ്‍മഠം വസതിയില്‍ ഉച്ചകഴിഞ്ഞ് ഒരു മണിയോടെയായിരുന്നു അന്ത്യം. കുറച്ചുകാലമായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ദീര്‍ഘകാലം ശബരിമല തന്ത്രിയായി സേവനമനുഷ്ഠിച്ച കണരര് മഹേശ്വരര് നിരവധി മറ്റു ക്ഷേത്രങ്ങളിലും തന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം പിന്നീട്.

1928 ജൂലായ് 28നായിരുന്നു ജനനം. കേരളത്തിനകത്തും പുറത്തുമായി 500 ഓളം ക്ഷേത്രങ്ങളിലായി പ്രതിഷ്ഠ നടത്തിയിട്ടുള്ള കണ്ഠരര് മഹേശ്വരര്‍ക്ക് 700 ഓളം ക്ഷേത്രങ്ങളില്‍ താന്ത്രികാവകാശമുണ്ട്. ശബരിമലയിലെ താന്ത്രിക ചുമതല പരമ്പരാഗതമായി താഴമണ്‍ കുടുംബത്തിനാണ്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കുറച്ചുകാലമായി കൊച്ചുമകന്‍ കണ്ഠരര് മഹേഷ് മോഹനര് ആണ് ശബരിമലയില്‍ തന്ത്രിക ചുമതല നിര്‍വഹിക്കുന്നത്.

ശബരിമല തന്ത്രിയായിരുന്ന മകന്‍ കണ്ഠരര് മോഹനര് മകനാണ്. മുന്‍ തന്ത്രി കണ്ഠരര് രാജീവരര് സഹോദര പുത്രനും രാഹുല്‍ ഈശ്വര്‍ മകളുടെ മകനുമാണ്.

 

RECENT POSTS
Copyright © . All rights reserved