ബാഴ്സലോണ: സ്പെയിൻ ദേശീയ ടീമിന്റെയും ബാഴ്സലോണയുടേയും മുൻ പരിശീലകൻ ലൂയിസ് എന്റിക്വയുടെ മകൾ ഒമ്പതുവയസുകാരി സന മരിച്ചു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. എന്റിക്വ തന്നെയാണ് ട്വിറ്ററിലൂടെ മകളുടെ വിയോഗം ലോകത്തെ അറിയിച്ചത്. അസ്ഥിയെ ബാധിച്ച അർബുദത്തോട് പൊരുതിയാണ് സന മരണത്തിന് കീഴടങ്ങിയത്.
നേരത്തെ സനയുടെ ചികിത്സയിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിന് വേണ്ടിയാണു എന്റിക്വ സ്പെയിൻ ദേശീയ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞത്. 2014 -17 കാലഘട്ടങ്ങളിലാണ് എന്റിക്വ ബാഴ്സലോണയുടെ പരിശീലകനായത്. 2018 ലെ ലോകകപ്പിന് ശേഷം സ്പെയിൻ പരിശീലകനായ എന്റിക്വ കഴിഞ്ഞ ജൂണിലാണ് മകളുടെ ചികിത്സയുമായി ബന്ധപ്പെട്ട് പരിശീലക സ്ഥാനം ഒഴിഞ്ഞത്.
ബർലിൻ: ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്വാഗന്റെ എക്കാലത്തെയും മികച്ച മേധാവി ഫെർഡിനാൻഡ് പീഷ് (82) അന്തരിച്ചു. ഹോട്ടലിൽ കുഴഞ്ഞുവീണ പീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഉർസുല പീഷ് മാധ്യമങ്ങളെ അറിയിച്ചു. ഞായറാഴ്ച രാത്രി ബവേറിയയിലെ റോസെൻഹൈമിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഒന്നിലധികം വിവാഹം കഴിച്ചിട്ടുള്ള പീഷിന് 12 മക്കളുണ്ട്.
അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ കന്പനിയെ ചെയർമാൻ പദവി ഏറ്റെടുത്ത ശേഷം ലോകത്തിലെ മുൻനിരയിലേക്ക് എത്തിച്ച ശക്തനായ ഭരണാധികാരിയായിരുന്നു പീഷ്. അതുകൊണ്ടുതന്നെയാണ് കാറുകളോടും അവ നിർമിക്കുന്ന ജീവനക്കാരോടുമുള്ള അഭിനിവേശത്തെ മുൻനിർത്തി മിസ്റ്റർ ഫോക്സ്വാഗണ് എന്ന വിശേഷണം കന്പനി അദ്ദേഹത്തിനു നല്‍കിയത്. 1937 ഏപ്രിൽ 17ന് വിയന്നയിൽ ജനിച്ച പീഷ് 1993 മുതൽ 2002 വരെ ഫോക്സ്വാഗന്റെ ചെയർമാനായിരുന്നു. അതിനുശേഷം 2015 വരെ സൂപ്പർവൈസറി ബോർഡിന്റെ തലവനായി. കന്പനിയുടെ പുകമറയായി ഇപ്പോഴും നിലനിൽക്കുന്ന ഡീസൽഗേറ്റ് അഴിമതി ഉയർന്നപ്പോഴാണ് അദ്ദേഹം കന്പനിയിൽനിന്നു വിരമിച്ചത്.
ബീറ്റിലിന്റെ നിർമാതാവും ആഡംബര സ്പോർട്സ് കാർ നിർമാതാക്കളായ പോർഷെയുടെ സ്ഥാപകനുമായ ഫെർഡിനാൻഡ് പോർഷെയുടെ ചെറുമകനാണ് പീഷ്. പോർഷെ കന്പനിയിൽ 1960 കളുടെ തുടക്കത്തിൽ പീഷ് തന്റെ കരിയർ ആരംഭിച്ചു. തുടർന്ന് 1972ൽ ഒൗഡിയിലേക്കു മാറി, അഞ്ചു വർഷത്തിനു ശേഷം 1988ൽ അതിന്റെ ചെയർമാനായി. ഇതിനുശേഷമാണ് ഫോക്സ്വാഗൺ ഗ്രൂപ്പ് ഔഡി ഏറ്റെടുക്കുന്നത്. പീഷിന്റെ കാലഘട്ടത്തിൽ കന്പനി കാർ വില്പനയിൽ റിക്കാർഡുകൾ സൃഷ്ടിച്ചിരുന്നു. വോക്സ്വാഗന്റെയും ഒൗഡിയുടെയും പുതിയ ഉത്പന്നങ്ങളാണ് അദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തിയത്.
വളരെ നാളത്തെ ആലോചനകൾക്കും കണക്കുകൂട്ടലും ഒക്കെ നടത്തിയാണ് യുകെ മലയാളികൾ ഒരു അവധിക്കാലം ചെലവഴിക്കാനായി ഇന്ത്യയിലേക്ക് വിമാനം കയറുന്നത്. ഇത്തരത്തിൽ നാട്ടില്‍ അവധിക്ക് പോയമലയാളി നഴ്‌സിന്റെ മരണം സഹപ്രവർത്തകരെ മാത്രമല്ല മറിച്ച് യുകെ മലയാളികളെ മൊത്തമായിട്ടാണ് ഞെട്ടിച്ചിരിക്കുന്നത്. പ്രിയങ്ക എന്ന് ഓമനപ്പേരിൽ അറിയപ്പെടുന്ന കല്പന ബോബി എന്ന ലീഡ്‌സിലെ മലയാളി നഴ്‌സാണ് ഇന്നലെ മരണത്തിന് കീഴടങ്ങിയത്. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് അറിയുന്നത്. മരണം സംഭവിച്ചത് ഉറക്കത്തിൽ ആയിരുന്നു. ജയ്പൂര്‍ സ്വദേശിയായ ഭര്‍ത്താവ് ജയ്ന്‍ ബോബിയുടെ വീട്ടിൽ വച്ചാണ് കല്പ്പനയ്ക്ക് മരണം സംഭവിച്ചത്.
കോട്ടയം പാമ്പാടി സ്വദേശി കല്പ്പന രക്ഷിതാക്കള്‍ക്കൊപ്പം അവധിയാഘോഷിച്ച ശേഷം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ജയ്‌നിന്റെ രക്ഷിതാക്കള്‍ താമസിക്കുന്ന ജയ്പൂരില്‍ എത്തിയത്. രണ്ട് ദിവസം കഴിഞ്ഞ് യുകെയിലേക്ക് മടങ്ങി എത്താനുള്ള തയ്യാറെടുപ്പിനിടെയാണ് കല്പ്പനയെ മരണം കീഴ്പ്പെടുത്തിയത്. കല്പനക്ക് 38 വയസായിരുന്നു. കള്ളനെപ്പോലെ ഇന്നലെ രാവിലെയാണ് കല്പ്പനയെ മരണം കവർന്നത്. യുകെയിലേക്ക് മടങ്ങാനുള്ള ഷോപ്പിങ് കഴിഞ്ഞ് താമസിച്ച് ഉറങ്ങാന്‍ കിടന്ന കല്പ്പന രാവിലെ ഉണരാന്‍ വൈകിയതിനെ തുടര്‍ന്ന് കുട്ടികള്‍ വിളച്ചപ്പോഴാണ് മരണ വിവരം അറിയുന്നത്. ഭര്‍ത്താവ് ബോബി പതിവ് പോലെ നടക്കാന്‍ പോയതായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള സകേത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ജയ്പൂരിയ ഗവണ്‍മെന്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഭര്‍ത്താവിന്റെ സ്വദേശമായ ജയ്പൂരില്‍ തന്നെ ഇന്ന് വൈകുന്നേരത്തോടെ സംസ്‌കരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
2005 ലാണ് കല്പ്പന യുകെയില്‍ എത്തിയത്. തുടര്‍ന്ന് ബ്രിസ്റ്റോള്‍ ആശുപത്രിയിലും ബ്രാഡ്‌ഫോര്‍ഡ് എന്‍എച്ച്എസിലും ജോലി നോക്കിയിരുന്നു. നിലവില്‍ ലീഡ്‌സ് ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. ഭര്‍ത്താവ് ബോബി ജെയ്ന്‍ സൈക്യാട്രിക് നഴ്‌സായി ജോലി ചെയ്യുന്നു. ജൂബൈല്‍ മൗസ്വാറ്റ് ആശുപത്രിയില്‍ ജോലി നോക്കിയതിന് ശേഷമാണ് കല്പ്പന യുകെയില്‍ എത്തിയത്. പിന്നീട് യൂണിവേഴ്‌സിറ്റി ഷെഫീല്‍ഡിൽ തുടര്‍ പഠനം നടത്തിയ ശേഷമാണ് എന്‍എച്ച്എസില്‍ ജോലിക്കു കയറിയത്. പരേതയായ കല്പ്പന വളരെയേറെ കഠിനാധ്വാനിയാണെന്ന് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തുന്നു. അവധിക്ക് നാട്ടില്‍ പോയ കല്പ്പനയുടെ പെട്ടെന്നുള്ള മരണ വാര്‍ത്ത ഇനിയും വിശ്വസിക്കാനാവാതെ കഴിയുകയാണ് സഹപ്രവര്‍ത്തകരും യുകെയിലെ മലയാളി സമൂഹവും. മൂന്നും എട്ടും വയസുള്ള രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്.
ദൂരദര്‍ശന്റെ ആദ്യകാല വാർത്താവതാരകരില്‍ ഒരാളായ നീലം ശര്‍മ അന്തരിച്ചു. അര്‍ബുദബാധയെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
പതിറ്റാണ്ടുകളായി ദൂരദര്‍ശനില്‍ വാർത്താവതാരകയായി സേവനമനുഷ്ഠിച്ച നീലം ശര്‍മ്മ അവതാരകയെന്ന നിലയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. സ്ത്രീശാക്തീകരണത്തിന് ഊര്‍ജം പകര്‍ന്ന അവരുടെ ‘തേജസ്വിനി’, ‘ബഡി ചര്‍ച്ച’ തുടങ്ങിയ പരിപാടികള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
ഈ വർഷം ആദ്യം നീലം ശർമ്മയ്ക്ക് രാഷട്രപതി നാരീ ശക്തി പുരസ്കാരം നൽകി ആദരിച്ചിരുന്നു. പ്രിയ വാർത്താവതാരകയുടെ പെട്ടെന്നുള്ള മരണവാർത്ത ഞെട്ടിക്കുന്നതാണ്. നീലം ശര്‍മ്മയ്ക്ക ആദരാഞ്ജലികൾ അർപ്പിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്തിരിക്കുന്നത്.
നീലം ശര്‍മയുടെ വിയോഗത്തില്‍ ദൂരദര്‍ശന്‍ അനുശോചിച്ചു. ഡല്‍ഹി ധനകാര്യമന്ത്രി മനിഷ് സിസോദിയ അടക്കമുള്ള നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.
ജോർജിയ: അമേരിക്കയിലെ ജോർജിയ സംസ്ഥാനത്തെ ഏതെൻസ് സിറ്റിയിൽ വ്യാഴാഴ്ച പ്രാദേശിക സമയം വൈകിട്ട് അഞ്ചരമണിയോടെ (5:30pm) ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരണമടഞ്ഞു. കോട്ടയം അതിരമ്പുഴ മന്നാകുളത്തില്‍ ടോമി കുര്യന്റെയും ഷീലമ്മയുടെയും മകന്‍ ക്രിസ്റ്റഫര്‍ (22) ആണ് മരിച്ചത്. ക്രിസ്റ്റർഫർ ജോർജിയ യൂണിവേഴ്സിറ്റിയിലെ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു. സിനിമ സംവിധാനം ആയിരുന്നു സ്പെഷ്യലൈസ് ചെയ്തിരുന്നത്.
ക്രിസ്റ്റഫര്‍ ഓടിച്ചിരുന്ന ബൈക്കിനെ എതിരെ വരുകയായിരുന്ന കാർ അശ്രദ്ധമായി ലൈൻ മാറുകയും ബൈക്കിൽ ഇടിക്കുകയും ആയിരുന്നു. ഇടിയുടെ ആഘാതത്തിൽ ക്രിസ്റ്റഫർ വലതുവശത്തേക്ക് തെറിച്ചു വീഴുകയും ചെയ്‌തു. പിന്നാലെ വരുകയായിരുന്ന മറ്റൊരു കാറ് ക്രിസ്റ്റഫറിനെ വീണ്ടും ഇടിക്കുകയും ചെയ്‌തു.
ടോമി കുര്യനും സഹോദരന്മാരും കുടുംബസമേതം വര്‍ഷങ്ങളായി അമേരിക്കയിലാണ് താമസം. ഏദന്‍സിലെ വീട്ടില്‍ നിന്നും അറ്റ്‌ലാന്റയില്‍ തന്നെ താമസിക്കുന്ന പിതൃസഹോദരന്‍ സാബു കുര്യന്റെ വീട്ടിലേക്ക് ബൈക്കില്‍ പോകവെയാണ് ക്രിസ്റ്റഫര്‍ അപകടത്തില്‍പെട്ടത്. സഹോദരങ്ങള്‍: ക്രിസ്റ്റല്‍, ക്രിസ്റ്റീന, ചാള്‍സ്. സംസ്‌കാരം പിന്നീട് നടക്കും.
ബോളിവുഡ് നടി വിദ്യ സിൻഹ (71) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കഴിഞ്ഞ ഞായറാഴ്ചയാണ് വിദ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. മോഡലായി കരിയർ തുടങ്ങിയ വിദ്യ തന്റെ 18ാം വയസിലാണ് വിനോദവ്യവസായത്തിന്റെ ഭാഗമാകുന്നത്. 1974 ല്‍ പുറത്തിറങ്ങിയ ബസു ചാറ്റര്‍ജിയുടെ രാജ്നിഗന്ധയില്‍ അമോള്‍ പലേക്കര്‍ക്കൊപ്പം വേഷമിട്ടിരുന്നു. ചോട്ടി സി ബാത്, പാട്ടി പാട്നി ഓര് വോ എന്നിവയാണ് പ്രധാന ചിത്രങ്ങൾ. 1974 ല്‍ പുറത്തിറങ്ങിയ രാജ കാക എന്ന ചിത്രത്തിലൂടെയാണ് വിദ്യയുടെ ബോളിവുഡ് പ്രവേശം. ടെലിവിഷന്‍ ഷോകളിലും നടി തിളങ്ങിയിരുന്നു.
ഇന്നു രാവിലെ അന്തരിച്ച ശ്രീലതയുടെ വിയോഗമേൽപ്പിച്ച വിഷമത്തിലാണ് ബിജു നാരായണന്റെയും ശ്രീലതയുടെയും മഹാരാജാസ് കോളേജിലെ പഴയകാല സഹപാഠികൾ. മഹാരാജാസിലെ ഏറ്റവും പ്രശസ്തമായ പ്രണയങ്ങളിലൊന്നായിരുന്നു ബിജു നാരായണന്റെയും ശ്രീലതയുടെയുമെന്ന് ഓർക്കുകയാണ് ഇരുവരുടെയും സഹപാഠിയും കുടുംബസുഹൃത്തും നടനുമായ ടിനി ടോം. ബിജു നാരായണനും ശ്രീലതയ്ക്കുമൊപ്പം ഒരേ കാലത്ത് മഹാരാജാസിൽ പഠിച്ച ഓർമ്മകൾ പങ്കിടുകയാണ് ടിനി ടോം.
പ്രീഡിഗ്രികാലത്ത് തന്നെ ഗായകനെന്ന രീതിയിൽ ഏറെ പ്രശസ്തനായിരുന്ന ബിജു നാരായണൻ, യൂണിവേഴ്സിറ്റി മത്സരങ്ങളിലെ മിന്നും താരമായിരുന്നു. ഒരുപാട് ആരാധികമാരുണ്ടായിരുന്നെങ്കിലും ബിജുവിന്റെ പ്രണയം ശ്രീലതയോടായിരുന്നു. മഹാരാജാസിൽ എല്ലാവർക്കും ഇരുവരുടെയും പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നെന്നും താനായിരുന്നു പലപ്പോഴും അവരുടെ പ്രണയത്തിലെ ഹംസമായി പിണക്കങ്ങൾ തീർക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നതെന്നും ടിനി ടോം ഓർക്കുന്നു.
കോളേജ് കാലത്തിനു ശേഷവും പരസ്പരമുള്ള സൗഹൃദം കാത്തു സൂക്ഷിക്കുന്ന ടിനി ടോമിന്റെയും ബിജു നാരായണിന്റെയും മക്കളും സുഹൃത്തുക്കളാണ്. “ബിജുവിന്റെ ഇളയ മകനും എന്റെ ഇളയ മകനും ഒരേ ക്ലാസിലാണ് പഠിക്കുന്നത്. ഞങ്ങളുടെ സൗഹൃദം മക്കളിലൂടെ തുടരണമെന്ന് ആഗ്രഹിച്ചിരുന്നു. ആ സൗഹൃദം മക്കളായും തുടരുന്നുണ്ട്. ഞങ്ങളുടെ കുടുംബവുമായും അടുത്ത ബന്ധമുണ്ട്. അടുത്തിടെ വെഡ്ഡിംഗ് ആനിവേഴ്സറിയും ഒന്നിച്ച് ആഘോഷിച്ചതായിരുന്നു,” ടിനി ടോം പറഞ്ഞു.
പത്ത് വർഷത്തെ പ്രണയത്തിനുശേഷം 1998 ജനുവരി 23 നായിരുന്നു ബിജു നാരായണന്റെയും ശ്രീലതയുടെയും വിവാഹം. നിയമത്തിൽ ബിരുദമെടുത്ത ശ്രീലത ബിജുവിന്റെ പാട്ടുജീവിതത്തിന് പൂർണപിന്തുണയുമായി എന്നും കൂടെയുണ്ടായിരുന്നു. രണ്ടു ആൺമക്കളാണ് ബിജു നാരായണൻ- ശ്രീലത ദമ്പതികൾക്ക്, സിദ്ധാർത്ഥും സൂര്യനാരായണനും.
ക്യാൻസർ ബാധിതയായി ചികിത്സയിലായിരുന്നു ശ്രീലത, അതിനിടയിലാണ് മരണം സംഭവിക്കുന്നത്. “ഒരു വർഷമായി ക്യാൻസർ ആണെന്ന് അറിഞ്ഞിട്ട്, നാലാമത്തെ സ്റ്റേജിൽ വൈകിയാണ് തിരിച്ചറിഞ്ഞത്. ശ്വാസകോശസംബന്ധിയായ ക്യാൻസർ ആയിരുന്നു,”ടിനി ടോം പറഞ്ഞു . ശ്രീലതയുടെ സംസ്കാരം ഇന്ന് വൈകിട്ട് 7:30യ്ക്ക് കളമശേരിയിൽ നടക്കും
നോബല്‍ സമ്മാന ജേതാവും വിഖ്യാത അമേരിക്കന്‍ എഴുത്തുകാരിയുമായ ടോണി മോറിസണ്‍ (88) അന്തരിച്ചു. ന്യൂയോര്‍ക്കിലെ മോണ്ട്ഫിയോര്‍ മെഡിക്കല്‍ സെന്ററിലായിരുന്നു അന്ത്യം. മോറിസണിന്റെ പ്രസാധാകരായ നോഫ് ആണ് മരണ വാര്‍ത്ത ലോകത്തെ അറിയിച്ചത്.
1993 ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരവും 1988ലെ സാഹിത്യത്തിനുള്ള പുലിറ്റ്സര്‍ പുരസ്‌കാരവും മോറിസണ്‍ നേടിയിട്ടുണ്ട്. നോവലിസ്റ്റ്, ലേഖിക, എഡിറ്റര്‍, അധ്യാപിക എന്നീ നിലകളില്‍ പ്രശസ്തയായിരുന്നു. നോബല്‍ സമ്മാനം നേടിയ ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരിയായ എഴുത്തുകാരിയാണ് ടോണി മോറിസണ്‍.
1931ല്‍ ഒഹായോയിലെ ലോറെയിനില്‍ ജനിച്ച ടോണി മോറിസണ്‍ ബിലൌവ്ഡ് എന്ന നോവലിലൂടെയാണ് ലോക പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. ഈ നോവലിന് 1988ല്‍ പുലിറ്റ്സര്‍ പുരസ്‌കാരവും അമേരിക്കന്‍ ബുക് അവാര്‍ഡും ലഭിച്ചു. 1993ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരവും ഇതേ പുസ്തകം നേടി.
ആഫ്രിക്കന്‍ അമേരിക്കന്‍ ജീവിതങ്ങള്‍ ആധാരമാക്കി എഴുതിയ മോറിസണിന്റെ നോവലുകള്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകളായിരുന്നു. 2012ല്‍ ടോണി മോറിസണ് അമേരിക്കയിലെ ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരമായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം പ്രസിഡന്റ് ബരാക്ക് ഒബാമ സമ്മാനിച്ചിരുന്നു. 1998ല്‍ ബിലൌവ്ഡ് അതേ പേരില്‍ ഓപ്ര വിന്‍ഫ്രെയും ഡാനി ഗ്ലോവറും അഭിനയിച്ച് സിനിമയാക്കിയിട്ടുണ്ട്.
മോറിസന്റെ നോവല്‍ ത്രയത്തിലെ ആദ്യ പുസ്തകമാണ് ബിലൗവ്ഡ്. പിന്നീട് 1992ല്‍ ജാസും 1997ല്‍ പാരഡൈസും പുറത്തിറങ്ങി. 2015ല്‍ പ്രസിദ്ധീകരിച്ച ഗോഡ് ഹെല്‍പ് ദി ചൈല്‍ഡ് ആണ് അവസാന പുസ്തകം. ബിലൗവ്ഡ്, സോങ് ഓഫ് സോളമന്‍, സുല, ബ്ലൂവെസ്റ്റ് ഐ, എ മെഴ്സി, ഹോം, പാരഡൈസ് എന്നിവയാണ് പ്രധാനപ്പെട്ട കൃതികള്‍.
മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ വെച്ചായിരുന്നു അന്ത്യം. 67 വയസ്സായിരുന്നു. ഡല്‍ഹിയുടെ ആദ്യ വനിത മുഖ്യമന്ത്രിയെന്ന നിലയിലും ഹരിയാനയിലെ പ്രായം കുറഞ്ഞ വനിതാ മന്ത്രിയെന്ന നിലയിലും ചരിത്രത്തില്‍ ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു സുഷമ സ്വരാജ്. ബി.ജെ.പിയുടെ ശക്തയായ വനിതാ നേതാവ് എന്ന നിലയില്‍ ശ്രദ്ധേയയായിരുന്നു സുഷമ സ്വരാജ്.
2014 മുതല്‍ 2019 വരെ ആദ്യ മോദി മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്നു. 1977 മുതല്‍ 1980 വരെ ജനത പാര്‍ട്ടി സര്‍ക്കാരിനും കേന്ദ്രമന്ത്രിസ്ഥാനം അലങ്കരിച്ചു. 2000 മുതല്‍ 2003 വരെ വാജ്‌പേയി മന്ത്രിസഭയില്‍ വിവര സാങ്കേതിക വകുപ്പ് മന്ത്രിയായിരുന്നു. ആരോഗ്യകാരണങ്ങളാല്‍ 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ സുഷമ സ്വരാജ് മത്സരിച്ചിരുന്നില്ല.
2016ല്‍ സുഷമ വൃക്കമാറ്റല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായി. 2019 ലെ തിരഞ്ഞെടുപ്പില്‍ അനാരോഗ്യം കാരണം സുഷമ വിട്ടു നിന്നു. ഹരിയാന അംബാല കന്റോണ്‍മെന്റില്‍ 1952 ഫെബ്രവരി 14ന് ജനിച്ച സുഷമ എഴുപതുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തിയത് . നിയമബിരുദം നേടിയ അവര്‍ അടിയന്തരാവസ്ഥയ്‌ക്കെതിരായ പ്രക്ഷോഭപരിപാടികളില്‍ പങ്കെടുത്തു. 1977ല്‍ ഹരിയാന നിയമസഭയിലെത്തിയ സുഷമ സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ മന്ത്രിയായി. 1980ല്‍ ജനതാ പാര്‍ട്ടിയില്‍ നിന്നു ജനസംഘവിഭാഗം പിരിഞ്ഞു ബിജെപി രൂപീകരിച്ചതു മുതല്‍ സുഷമ പാര്‍ട്ടിയിലുണ്ട്. ദേശീയ നേതൃത്വത്തിലെത്തിയ അവര്‍ 1990ല്‍ രാജ്യസഭാംഗമായി. 1998ല്‍ ഡല്‍ഹിയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി.
ഹരിയാനയിലും ഉത്തരാഞ്ചലിലും മധ്യപ്രദേശിലും നിന്നു രാജ്യസഭയിലേക്കെത്തിയ സുഷമ രണ്ടു തവണ ലോക്സഭയിലെത്തിയതു സൗത്ത് ഡല്‍ഹി മണ്ഡലത്തില്‍ നിന്നാണ്. 2009ലും 2014ലും മധ്യപ്രദേശിലെ വിദിശയില്‍ നിന്നായിരുന്നു ലോക്സഭാ വിജയം. ഹരിയാനയിലെ കര്‍ണാല്‍ ലോക്സഭാ മണ്ഡലത്തില്‍ ’80, ’89 തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ട ചരിത്രവും സുഷമയ്ക്കുണ്ട്. രാജ്യത്ത് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ വക്താവാകുന്ന ആദ്യ വനിതയെന്ന റെക്കോഡും സുഷമക്ക് സ്വന്തം.
സോഷ്യലിസ്റ്റ് നേതാവും മിസോറം മുന്‍ ഗവര്‍ണറും സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകനുമായ സ്വരാജ് കൗശലാണു സുഷമയുടെ ഭര്‍ത്താവ്. രാജ്യസഭയില്‍ ഒരേ കാലത്ത് അംഗങ്ങളായിരുന്ന ദമ്പതികളെന്ന ബഹുമതിയും ഇവര്‍ക്കുണ്ട്. ബന്‍സൂരി ഏക പുത്രി.
എഡിജിപി ടോമിൻ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി അന്തരിച്ചു. 54 വയസ്സായിരുന്നു. എറണാകുളത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. സംസ്കാരം നാളെ രാവിലെ പതിനൊന്ന് മണിക്ക് കൊച്ചി കോന്തുരുത്തി സെന്‍റ് ജോൺസ് പള്ളിയിൽ നടക്കും.
കൊച്ചിയിലെ സിനിമാ – ടി വി പ്രൊഡക്ഷൻ സ്റ്റുഡിയോ ആയ റിയാൻ സ്റ്റുഡിയോയുടെ എംഡിയായിരുന്നു അനിത തച്ചങ്കരി. സാമൂഹ്യപ്രവർത്തനങ്ങളിലും സജീവമായിരുന്നു അവർ. ലണ്ടൻ സ്കൂൾ ഓഫ് മ്യൂസികിൽ നിന്ന് 8th ഗ്രേഡിൽ പിയാനോ കോഴ്‍സ് പാസ്സായ മികച്ച പിയാനോ വിദഗ്‍ധയുമായിരുന്നു.മക്കൾ: മേഘ, കാവ്യ. മരുമക്കൾ: ഗൗതം, ക്രിസ്റ്റഫർ.