Obituary

കോട്ടയം മന്ദിരം ആശുപത്രിയിലെ നേഴ്‌സായി ജോലി ചെയ്‌തിരുന്ന ജുനിയ ഇന്ന് വൈകുന്നേരം ഉണ്ടായ ബൈക്കപടകടത്തില്‍ മരണമടഞ്ഞു. ഇന്ന് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴി ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട ഭര്‍ത്താവിന്റെ നില ഗുരുതരമായി തുടരുന്നു. കാരിത്താസ് ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് മക്കളുണ്ട്. നേഴ്‌സായ ജുനിയയുടെ അകാല വിയോഗത്തിൽ യുഎന്‍എ പ്രസിഡന്റ് ജാസ്മിൻഷാ അനുശോധനം രേഖപ്പെടുത്തി. ജൂനിയയുടെ ഭര്‍ത്താവിന്റെ ആരോഗ്യത്തിനായി ഏവരുടെയും പ്രാര്‍ത്ഥനാസഹായം അഭ്യർത്ഥിക്കുന്നതായും അറിയിച്ചു.

 

ടോം ജോസ് തടിയംപാട്

കഴിഞ്ഞ മൂന്നാം തിയതി യു.കെയിലെ സന്ദര്‍ലാന്‍ഡില്‍ അന്തരിച്ച ഇടുക്കി തൊടുപുഴ സ്വദേശി അരുണ്‍ നെല്ലിക്കുന്നെലിന്റെ ശവസംസ്‌ക്കരം സന്ദര്‍ലാന്‍ഡിലെ ബിഷപ്പ് വിയര്‍ മൗത്ത് സെമിത്തേരിയില്‍ നടന്നു. രാവിലെ 9.30 മൃതദേഹം വഹിച്ചു കൊണ്ട് ഫ്യൂണറല്‍ ഡയറക്ട്രേറ്റിന്റെ വാഹനം സന്ദലാന്‍ഡിലെ സെന്റ് ജോസഫ് കാത്തോലിക്ക പള്ളിയില്‍ എത്തിയപ്പോള്‍ യു.കെയുടെ വിവിധ ഭാഗങ്ങളില്‍ വലിയ ജനകൂട്ടം അവിടെ തടിച്ചുകൂടിയിരുന്നു. പള്ളിയിലെ ചടങ്ങുകള്‍ക്ക് പള്ളി വികാരി ഫാദര്‍ മൈക്കിള്‍ മക്കോയ് ഫാദര്‍ സജി തോട്ടത്തില്‍ ഫാദര്‍ റ്റി.ജി തങ്കച്ചന്‍ എന്നിവര്‍ നേതൃത്വം കൊടുത്തു.

ഹൃദയസ്പര്‍ശിയായ ഒട്ടേറെ നിമിഷങ്ങളാണ് പള്ളിയില്‍ കണ്ടത് അന്ത്യ ചുംബനം നല്‍കാന്‍ നാട്ടില്‍ നിന്നും എത്തിയ പിതാവ് ലൂക്കാച്ചന്റെയും അമ്മ ത്രേസിയാമ്മയുടെയും കണ്ണുനീര്‍ എല്ലാവരെയും കരയിപ്പിച്ചു. അന്ത്യ ചുംബനം നല്‍കിയ ശേഷം മകനെ ഒരിക്കല്‍ കൂടി കുലുക്കി വിളിച്ചുണര്‍ത്താന്‍ ശ്രമിച്ച പിതാവിനെ സ്‌നേഹം കണ്ടു നിന്നവരുടെ ഹൃദയം മുറിച്ചുകടന്നു പോയി, ഭാര്യ ആലിസ് കിട്ടിയ അനുശോചന സന്ദേശങ്ങള്‍ എല്ലാം പെട്ടിക്കുള്ളില്‍ അടുക്കിവെച്ച് അന്ത്യചുംബനം നല്‍കി ബെഞ്ചിലേക്ക് ചെരിഞ്ഞു വീണു. ഇതൊന്നും അറിയാതെ അരുണിന്റെ ആറും നാലും രണ്ടും വയസുള്ള കുട്ടികള്‍ അപ്പനെ നോക്കി നിന്നു അവര്‍ക്ക് അവരുടെ അച്ഛന്‍ അവരെ വിട്ടുപോയി എന്ന് മനസിലാകുന്നു പോലുമില്ലായിരുന്നു.

പള്ളിയിലെ അച്ഛന്റെ പ്രസംഗത്തില്‍ അച്ഛന്‍ അരുണും ആലിസും കുട്ടികളും തമ്മില്‍ ഉണ്ടായിരുന്ന അഗാദമായ സ്‌നേഹത്തെ പറ്റിയാണ് വിവരിച്ചത്. അരുണ്‍ യു.കെയില്‍ വന്ന കാലവും ആലിസിനെ കണ്ടുമുട്ടി വിവാഹം ചെയ്തതും കുട്ടികള്‍ ജനിച്ചതും രോഗം തിരിച്ചറിഞ്ഞതും അടങ്ങുന്ന അവരുടെ ജീവിതത്തിന്റെ എല്ലാ തുറകളെപ്പറ്റിയും പ്രതിപാദിച്ചിരുന്നു. ആലിസിന്റെ സഹോദരിമാര്‍ ദുബായില്‍ നിന്നും എത്തിയിരുന്നു അരുണിന്റെ സഹോദരന്‍ ബെഞ്ചമിനും എത്തിച്ചേര്‍ന്നിരുന്നു. അരുണിന്റെ ആറു വയസുള്ള മൂത്തമകന്‍ റീയാനാണ് പള്ളിയില്‍ റീഡിങ്ങ് നടത്തിയത് പള്ളിയിലെ കുര്‍ബാന ഇംഗ്ലീഷിലും മലയാളത്തിലുമാണ് നടത്തിയത്, തികഞ്ഞ അച്ചടക്കം സമയനിഷ്ട്ട എന്നിവ ചടങ്ങിന്റെ സവിശേഷതയായിരുന്നു.

അരുണിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ എത്തിയിരുന്നു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു.കെക്ക് വേണ്ടി പൂക്കള്‍ അര്‍പ്പിച്ചു ആദരിച്ചു, മറ്റു വിവിധ സംഘടനകളും റീത്തുകള്‍ സമര്‍പ്പിച്ചിരുന്നു. പള്ളിയിലെ ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം സെമിത്തേരിയിലേക്ക് കൊണ്ടുപോയി അവിടെ നടന്ന ചടങ്ങുകള്‍ക്ക് ശേഷം അരുണ്‍ മണ്ണിലേക്ക് യാത്രയായി. പിന്നിട് പള്ളിഹാളില്‍ നടന്ന ചെറിയ സമ്മേളനത്തില്‍ അരുണിന്റെ സഹോദരന്‍ ബെഞ്ചമിനും അലിസിന്റെ സഹോദരി രേഖയും ഈ വേദനയുടെ കാലത്ത് അരുണിന്റെ കുടുംബത്തോടൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞും തുടര്‍ന്നും അവരെ സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. സന്ദര്‍ലാന്‍ഡിലെ മലയാളി സമൂഹം വന്നവര്‍ക്കെല്ലാം ഭക്ഷണം ഒരുക്കിയിരുന്നു അവരുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

സലയ്ക്കു വേണ്ടിയുളള പ്രാർത്ഥനകൾ വിഫലമായി. വിമാനവശിഷ്ടങ്ങളില്‍ നിന്നും കണ്ടെത്തിയ മൃതദേഹം സലയുടേതാണെന്ന് തിരിച്ചറിഞ്ഞു. ഡോര്‍സെറ്റ് പൊലീസാണ് കാര്‍ഡിഫ് താരത്തിന്റെ മൃതദേഹം തിരിച്ചറിഞ്ഞതായി അറിയിച്ചത്. വിമാനം കാണാതായതോടെ നടത്തിയ ആദ്യ തിരച്ചിലില്‍ തെളിവൊന്നും ലഭിച്ചിരുന്നില്ല. അതോടെ തിരച്ചില്‍ പൊലീസ് അവസാനിപ്പിച്ചു. തുടര്‍ന്ന് കുടുംബത്തിന്റെ ആവശ്യപ്രകാരം ഫുട്‌ബോള്‍ താരങ്ങളും ആരാധകരും ചേര്‍ന്ന് ധനം സ്വരൂപിച്ചാണ് പുനരാരംഭിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വിമാനത്തില്‍ നിന്ന് ലഭിച്ച മൃതദേഹം സലയുടേതാണെന്ന് ഡൊറസ്റ്റ് പൊലീസ് സ്ഥിരീകരിച്ചത്.

ഫെബ്രുവരി 7 ന് പുറത്തെത്തിച്ച ബോഡിയുടെ ഫോറന്‍സിക് പരിശോധനകള്‍ പൂര്‍ത്തിയായി. മൃതദേഹം സലയുടേതാണെന്ന് ശാസത്രീയമായി സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.സലയുടേയും ഡേവിഡിന്റേയും കുടുംബത്തിന് ഞങ്ങളുടെ പ്രാര്‍ഥനയുണ്ടാകുമെന്നും അനുശോചനമറിയിക്കുന്നതായും കാര്‍ഡിഫ് സിറ്റി ട്വീറ്റ് ചെയ്തു.

ജനുവരി 21-ാം തീയതി ഫ്രാന്‍സിലെ നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ അല്‍ഡേര്‍നി ദ്വീപുകള്‍ക്ക് സമീപമാണ് സല സഞ്ചരിച്ച ചെറുവിമാനം അപ്രത്യക്ഷമായത്. തന്റെ പഴയ ക്ലബ്ബ് വിട്ട് പുതിയ ക്ലബ്ബ് കാര്‍ഡിഫ് സിറ്റിയോടൊപ്പം ചേരാനുള്ള യാത്രയിലായിരുന്നു സല. ജനുവരി 21 തിങ്കളാഴ്ച്ച വൈകുന്നേരം 7.15-നാണ് പുറപ്പെട്ടത്. ബ്രിട്ടീഷ് വംശജനായ പൈലറ്റ് ഡേവിഡ് ഇബോട്ട്‌സണായിരുന്നു സലയ്ക്കൊപ്പം വിമാനത്തിൽ ഉണ്ടായിരുന്നത്.

രാത്രി 8.30 വരെ വിമാനം റഡാറിന്റെ പരിധിയിലുണ്ടായിരുന്നു.ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ തന്നെ വിമാനം അപ്രത്യക്ഷമാകുകായിരുന്നു. സിംഗിള്‍ ടര്‍ബൈന്‍ എഞ്ചിനുള്ള ‘പൈപ്പര്‍ പി.എ-46 മാലിബു’ ചെറുവിമാനമാണ് കാണാതായത്. വിമാനം കാണാതായ ശേഷം സാലെ അയച്ച അവസാന വാട്‌സ്ആപ്പ് സന്ദേശത്തിന്റെ ഓഡിയോ പുറത്തുവന്നിരുന്നു.

യോർക്ഷയർ: യുകെയിലുള്ള യോർക്ഷയറിൽ താമസിച്ചിരുന്ന മലയാളി യുവാവ് നിര്യാതനനായി. ഇന്നലെ ഉച്ചയോടെയാണ് ചികിത്സയിലായിരുന്ന ചാക്കോച്ചൻ (40 വയസ്സ്) നിര്യാതനായത്. ചാലക്കുടി സ്വദേശിയാണ് മരിച്ച ചാക്കോച്ചൻ. ചാലക്കുടിക്കാരിയായ ദീപ ഭാര്യയും പ്രൈമറി ക്ളാസുകളിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികളും അടങ്ങുന്നതാണ് ചാക്കോച്ചന്റെ കുടുംബം. ഒൻപത് വർഷങ്ങൾക്ക് മുൻപ് ആദ്യമായി യുകെയിൽ എത്തിയപ്പോൾ സ്റ്റോക്ക് ഓൺ ട്രെന്റിലും പിന്നീട് ദീപക്ക് വർക്ക് പെർമിറ്റ് നേടി ഡെവണിലും താമസിച്ചിരുന്നു. പിന്നീടാണ് യോർക്ഷയറിൽ എത്തിച്ചേർന്നത്.

കഴിഞ്ഞ നാലു വർഷത്തോളമായി മോട്ടോർ ന്യൂറോ ഡിസീസ് (MND) എന്ന അപൂർവ രോഗത്തിന് ചികിത്സയിൽ ആയിരുന്നു ചാക്കോച്ചൻ.  തലച്ചോറിനെയും നാഡീവ്യുഹത്തെയും ബാധിക്കുന്ന ഈ രോഗം കാലക്രമേണ ചലനശേഷിയെയും പതിയെ പതിയെ സംസാരശേഷിയെയും ഇല്ലാതാക്കുന്നു. ഈ രോഗം ബാധിച്ചാൽ ഫലപ്രദമായ ചികിത്സ ഇല്ല എങ്കിലും ഈ രോഗം മനുഷ്യ ശരീരത്തുണ്ടാക്കുന്ന ക്ഷതങ്ങളെ ഒരു പരിധിവരെ നിയന്ത്രിക്കാൻ മാത്രമേ സാധിക്കുകയുള്ളു.

ഒന്നനങ്ങാന്‍ പോലും വയ്യാത്ത അവസ്ഥയില്‍ രോഗക്കിടക്കയിലായ തന്റെ ഭർത്താവിനെ പരിചരിക്കാൻ ഭാര്യയായ ദീപക്ക്  കെയറർ ജോലി ഉപേക്ഷിക്കേണ്ടതായി വന്നു. വീട്ടിൽ ഒരുക്കിയ പ്രത്യേക ആം ചെയറിൽ ഓക്സിജൻ സിലിണ്ടറിന്റെ സഹായത്തോടെ ആയിരുന്നു ചാക്കോച്ചന്റെ ജീവിതം കഴിഞ്ഞ രണ്ട് വർഷത്തോളമായി മുൻപോട്ട് പോയികൊണ്ടിരുന്നത്. കിടന്നാൽ ശ്വസിക്കാൻ തടസം ഉണ്ടായിരുന്നു. വർക്ക് പെർമിറ്റിൽ ആയിരുന്ന ഇവർക്ക് ഗവൺമെന്റ് സഹായം ഒന്നും ലഭിച്ചിരുന്നില്ല.

ശവസംക്കാരം സംബന്ധിച്ച കാര്യങ്ങൾ ഒന്നും ഇതുവരെ തീരുമാനം ആയിട്ടില്ല. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. ചാക്കോച്ചന് മലയാളം യുകെ ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

 

സന്ദര്‍ലന്‍ഡ്: സന്ദര്‍ലന്‍ഡിൽ താമസിച്ചിരുന്ന തൊടുപുഴ സ്വദേശി അരുണ്‍ നെല്ലിക്കാനത്തില്‍ (37) ഇന്ന് നിര്യാതനായി. ബ്രെയിന്‍ ട്യൂമറിന് ചികിത്സയിലായിരുന്നു കൃത്യമായ ചികിത്സ വഴി അരുൺ രോഗമുക്തിയാവുകയും ചെയ്‌തിരുന്നു. എന്നാൽ കഴിഞ്ഞകുറച്ചു കാലമായി രോഗം വീണ്ടും അരുണിനെ പിടികൂടുകയായിരുന്നു. റയാന്‍ (6), റെയ്ച്ചല്‍ (4), റബേക്കാ (2) എന്നിവർ മക്കളാണ്.   ഭാര്യ ആലീസ് കോശി പത്തനംതിട്ട കൈപ്പട്ടൂര്‍ സ്വദേശിയാണ്.  ഫാ. സജി തോട്ടത്തില്‍, ഫാ.ഹാപ്പി ജേക്കബ്, ഫാ.മൈക്കിള്‍ മക്കോയ് എന്നിവരുടെ നേതൃത്വത്തില്‍ പരേതനുവേണ്ടി പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടത്തി.

സണ്ടര്‍ലന്‍ഡിലെ മലയാളി സമൂഹം എല്ലാവരും ചേർന്നാണ് മൃതസംസ്‌കാരത്തിനുള്ള ക്രമീകരണങ്ങള്‍ നടത്തുന്നത് എന്നാണ് അറിയുവാൻ കഴിയുന്നത്.  നാളെ ഫ്യൂണറൽ ഡിറക്റ്റേഴ്സ്മായി നടക്കുന്ന യോഗത്തിന് ശേഷം മാത്രമേ പൂർണ്ണമായ വിവരങ്ങൾ അറിയുവാൻ സാധിക്കുകയുള്ളു എന്നാണ് സുഹൃത്തുക്കളിൽ നിന്നും അറിയുന്നത്. എന്നിരുന്നാലും നാട്ടില്‍ നിന്നും ബന്ധുക്കള്‍ എത്തിച്ചേരുന്നതിൽ വിഷമം ഇല്ലെങ്കിൽ യുകെയിൽ തന്നെ സംസ്‌കരിക്കാനാണ് ആലോചിക്കുന്നത്. മൃതദേഹം ഫ്യൂണറല്‍ ഡയറക്ടേഴ്‌സ് മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പൊതുദർശനം സംബന്ധിച്ച വിവരങ്ങൾ പിന്നീട്. അകാലത്തിൽ വിട്ടുപിരിഞ്ഞ അരുണിന് ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം കുടുംബത്തിൻറെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

 

അടിമാലി: ഞങ്ങളുടെ വന്ദ്യ പിതാവ് പി.എം. ജോർജ്ജ് കർത്തൃ സന്നിധിയിൽ നിദ്ര പ്രാപിച്ചിട്ട് ജനുവരി 31 ന് ഒരു വർഷം തികയുന്നു. ജീവിതത്തിൽ താങ്ങും തണലുമായി നിന്ന പിതാവിന്റെ വിയോഗം ഇന്നും തീരാവേദനയും നഷ്ടവുമാണ്. കർത്തൃസന്നിധിയിൽ മക്കൾക്കും കൊച്ചുമക്കൾക്കും ആയി പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന പിതാവിന്റെ കാൽക്കൽ ആയിരമായിരം സ്നേഹ പൂക്കൾ അർപ്പിക്കുന്നു. പ്രാർത്ഥനകളോടെ
മക്കൾ
ബെന്നി ജെ സി
സ്റ്റെഫി സ്റ്റെബിൻ

സ്റ്റോക്ക് ഓൺ ട്രെൻഡ്: സ്റ്റോക്ക് ഓൺ ട്രെൻഡിൽ താമസിക്കുന്ന വിജി ദേവസ്യയുടെ പിതാവ് ജോസഫ് (81) ആണ് ഇന്ന് രാവിലെ നാട്ടിൽ മരണമടഞ്ഞത്. കാര്യാമായ അസുഖങ്ങൾ ഒന്നും ഇല്ലാതിരുന്ന ജോസഫ് പെട്ടെന്നാണ് മരണത്തിന് കീഴടങ്ങിയത്.  വാർദ്ധക്യസഹജമായ  ബുദ്ധിമുട്ടുകൾ കണ്ടതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. നാട്ടിൽ ഉണ്ടായിരുന്ന വിജിയും ഭർത്താവു തങ്കച്ചനും മരണസമയത്ത് പിതാവിന്റെ അടുക്കൽ ഉണ്ടായിരുന്നു.

കർണാടക ഉടുപ്പിക്കടുത്തുള്ള ബൈണ്ടുർ ഇടവകയിലാണ് നാളെ രാവിലെ പത്തു മണിക്ക് മൃതസംസ്ക്കാരം നടക്കുന്നത്.

ന്യൂസ് ഡെസ്ക്

ആകസ്മികമായി മരണമടഞ്ഞ ഹള്ളിലെ പ്രദീപിന്റെ മൃതദേഹം ബുധനാഴ്ച കേരളത്തിലേയ്ക്ക് അയയ്ക്കും. വ്യാഴാഴ്ച തിരുവനന്തപുരത്ത് എത്തുന്ന മൃതദേഹം മതപരമായ ചടങ്ങുകൾക്ക് ശേഷം അടക്കം ചെയ്യും. ജനുവരി ഒന്നാം തിയതിയാണ് 45 കാരനായ തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ പ്രദീപ് സ്വന്തം വീട്ടിൽ വച്ച് മരിച്ചത്. പിന്നീട് പോലീസ് മൃതദേഹം നിയമ നടപടികൾക്കായി ഏറ്റെടുക്കുകയും അതിനു ശേഷം ഫ്യൂണറൽ ഡയറക്ടേഴ്സിന് കൈമാറുകയും ചെയ്തു. കേരളത്തിലുള്ള പ്രദീപിന്റെ കുടുംബത്തെ ഹള്ളിലെ മലയാളികൾ ബന്ധപ്പെടുകയും അവരുടെ ആഗ്രഹ പ്രകാരം മൃതദേഹം നാട്ടിലേയ്ക്ക് അയയ്ക്കുന്നതിനുള്ള നിയമ നടപടികൾ അതിവേഗം പൂർത്തിയാക്കുന്നതിനായി വേണ്ട ക്രമീകരണങ്ങൾ ചെയ്യുകയും ചെയ്തു.

2005 ലാണ് പ്രദീപ് യുകെയിൽ എത്തിയത്. പ്രദീപിന്റെ സഹോദരിയും അമ്മയും കേരളത്തിലുണ്ട്. പ്രദീപിന്റെ കുടുംബമാണ് മൃതദേഹം നാട്ടിലേയ്ക്ക് എത്തിക്കുന്നതിന് ആവശ്യമായ ചിലവുകൾ മുഴുവനും വഹിക്കുന്നത്. ഇതിനു വേണ്ട തുക സമാഹരിക്കാൻ ഹളളിലെ മലയാളി സമൂഹം വേണ്ട തയ്യാറെടുപ്പുകൾ നടത്തിയിരുന്നെങ്കിലും പ്രദീപിന്റെ കുടുംബം അത് വഹിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ഹള്ളിലെ മലയാളി സമൂഹത്തിന്‍റെ സന്മനസിന് നന്ദി അറിയിക്കുകയും ചെയ്തു.

കഴിഞ്ഞ നവംബര്‍ മൂന്നിനാണ് കട്ടച്ചിറ പള്ളിക്കലേത്ത് വര്‍ഗീസ് മാത്യു മരിക്കുന്നത്. മരിച്ചാല്‍ അടക്കേണ്ടത് കായംകുളം കട്ടച്ചിറ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍. പക്ഷെ മരിച്ച അന്ന് അടക്കം നടന്നില്ല. രണ്ട് ദിവസം കഴിഞ്ഞു, അഞ്ച് ദിവസം കഴിഞ്ഞു, പത്ത് ദിവസം കഴിഞ്ഞു… മൃതദേഹം അടക്കാതെ മൊബൈല്‍ മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കപ്പെട്ടു. ഇതിനിടയില്‍ വീട്ടില്‍ നിന്ന് പള്ളിയിലേക്കും പള്ളിയില്‍ നിന്ന് നടുറോട്ടിലേക്കും റോഡില്‍ നിന്ന് തിരികെ വീട്ടിലേക്കും മൃതദേഹവുമായി ബന്ധുക്കള്‍ നടന്നു. മൃതദേഹത്തിന് അര്‍ഹിക്കുന്ന മാനുഷിക പരിഗണന പോലും ലഭിക്കാതായപ്പോള്‍ മനുഷ്യാവകാശ കമ്മീഷന്‍ വരെ ഇടപെട്ടു. ഒടുവില്‍ പന്ത്രണ്ടാം നാള്‍ കുടുംബക്കല്ലറയില്‍ തന്നെ മാത്യൂസ് അന്ത്യവിശ്രമം കൊണ്ടു… സമൂഹമന:സാക്ഷിയെ വേദനിപ്പിച്ച ഈ സംഭവത്തിന് പിന്നില്‍ ഒരു കാരണമുണ്ടായിരുന്നു.

Image result for kerala-jacobite-orthodox-church-conflict kattachira

വര്‍ഗീസ് മാത്യുവും കുടുംബവും യാക്കോബായ വിശ്വാസികളായിരുന്നു. വര്‍ഷങ്ങളായി യാക്കോബായ വിഭാഗത്തിന്റേതായിരുന്ന കട്ടച്ചിറ സെന്റ് മേരീസ് പള്ളി ഇപ്പോള്‍ ഓര്‍ത്തഡോക്‌സ് സഭയുടേതാണ്. സുപ്രീംകോടതി വിധി പ്രകാരം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അവകാശം ലഭിച്ച പള്ളികളിലൊന്ന്. കേരളത്തില്‍ മറ്റ് പലയിടത്തുമെന്നപോലെ തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും രൂക്ഷതയില്‍ നില്‍ക്കുന്ന പള്ളിയാണ് കട്ടച്ചിറയും. 2017 ജൂലൈ മൂന്നിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പള്ളിയില്‍ പ്രവേശിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭാ വൈദികര്‍ എത്തിയപ്പോള്‍ വിശ്വാസികള്‍ തടഞ്ഞു. പള്ളിയില്‍ സംഘര്‍ഷമായി. അന്ന പോലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചു. യാക്കോബായ വിശ്വാസികള്‍ പള്ളി പൂട്ടി താക്കോല്‍ കൊണ്ടുപോയി. പിന്നീടിങ്ങോട്ട് ഓരോ പതിനാല് ദിവസമിടവിട്ട് പള്ളിയിലും പരിസരത്തും നിരോധനാജ്ഞ തുടര്‍ന്ന് പോന്നു. മാസങ്ങളായി പള്ളിയില്‍ പ്രാര്‍ഥനയും നടക്കാറില്ല. ഓര്‍ത്തഡോക്‌സ് വിഭാഗം കറ്റാനത്തുള്ള പള്ളിയിലും യാക്കോബായ വിശ്വാസികള്‍ കട്ടച്ചിറ പള്ളിയോട് ചേര്‍ന്നുള്ള ചാപ്പലിലും പ്രാര്‍ഥനകള്‍ നടത്തിവരുന്നു. ഇതിനിടെ മൂന്ന് തവണ ശവസംസ്‌ക്കാരം മാത്രം നടന്നു. സുപ്രീംകോടതി വിധിക്ക് ശേഷം യാക്കോബായ വിശ്വാസികള്‍ മരിച്ചാല്‍ ചാപ്പലില്‍ വച്ച് അന്ത്യശുശ്രൂഷ കര്‍മ്മങ്ങള്‍ നടത്തിയ ശേഷം പള്ളി സെമിത്തേരിയില്‍ അടക്കും. എന്നാല്‍ യാക്കോബായ വിഭാഗത്തിലെ വൈദികരെ അവിടേക്ക് പ്രവേശിപ്പിക്കില്ല.

Image result for kerala-jacobite-orthodox-church-conflict kattachira

വര്‍ഗീസ് മാത്യു മരിച്ചപ്പോള്‍ പള്ളിയില്‍ വീണ്ടും തര്‍ക്കമായി. വര്‍ഗീസിന്റെ ചെറുമകന്‍ യാക്കോബായ വൈദികനാണ്. ഇദ്ദേഹത്തിന് മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കണമെങ്കില്‍ വൈദികവേഷം അഴിച്ചുവച്ച് മറ്റുവേഷത്തില്‍ എത്തണമെന്ന നിബന്ധന നിയമപ്രകാരം പള്ളിയുടെ ഉടമസ്ഥരായ ഓര്‍ത്തഡോക്‌സ് വിഭാഗം വച്ചു. എന്നാല്‍ യാക്കോബായ വിഭാഗക്കാര്‍ പള്ളിയില്‍ പ്രവേശിക്കണമെങ്കില്‍ വൈദിക വേഷം അഴിച്ച് വക്കണമെന്ന് കോടതി വിധിയില്‍ പറഞ്ഞിട്ടില്ല എന്നും, വര്‍ഗീസിന്റെ ശവസംസ്‌ക്കാര ചടങ്ങില്‍ ചെറുമകനായ ഫാ. ജോര്‍ജി ജോണ്‍ വൈദിക വേഷത്തില്‍ തന്നെ പങ്കുകൊള്ളണമെന്നും യാക്കോബായ വിഭാഗക്കാര്‍ ശഠിച്ചു. ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയ്യാറായതുമില്ല. ഒടുവില്‍ ജില്ലാ കളക്ടറും എഡിഎമ്മും ഉള്‍പ്പെടെ പ്രശ്‌നപരിഹാരത്തിനായി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ശവസംസ്‌ക്കാരം നടത്താന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ച് വര്‍ഗീസിന്റെ ബന്ധുക്കള്‍ റോഡില്‍ മൃതദേഹവുമായി കുത്തിയിരുന്ന പ്രതിഷേധിച്ചു. എന്നാല്‍ പിന്നീട് ജില്ലാകളക്ടര്‍ മൃതദേഹം പിടിച്ചെടുക്കും എന്ന് വന്നതോടെ അവര്‍ മൃതദേഹവുമായി വീട്ടിലേക്ക് പോയി. തമ്മില്‍ തല്ലുന്ന സഭകള്‍ക്കും അതിന് പരിഹാരം കാണാന്‍ കഴിയാത്ത സര്‍ക്കാരിനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും മുന്നില്‍ വര്‍ഗീസ് മാത്യുവിന്റെ മൃതദേഹം ദിവസങ്ങളോളം വലിയ ചോദ്യചിഹ്നമായി. പതിനൊന്ന് ദിവസം കഴിഞ്ഞപ്പോള്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു. പിന്നീടും ചര്‍ച്ചകള്‍ നടന്നു. ഒടുവില്‍ വൈദിക വേഷത്തില്‍ തന്നെ ജോര്‍ജി ജോണിന് പള്ളിയില്‍ പ്രവേശിക്കാം എന്ന തരത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി. അങ്ങനെ പന്ത്രണ്ടാം ദിവസം മൊബൈല്‍ മോര്‍ച്ചറിയില്‍ നിന്ന് വര്‍ഗീസ് മാത്യുവിന്റെ മൃതദേഹം ഭാര്യയെ അടക്കിയ അതേ കല്ലറയില്‍ അടക്കം ചെയ്തു.

ഏഴു വയസിനിടെ മുപ്പതിനായിരത്തിലേറെ ചിത്രങ്ങൾ വരച്ച്, അകാലത്തിൽ പൊലിഞ്ഞുപോയ ക്ലിന്റിന്റെ, പിതാവ് തോമസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ക്ലിൻറ് വരച്ച ചിത്രങ്ങളുടെ സംരക്ഷണത്തിനായി ജീവിതം നീക്കിവച്ചാണ് ജോസഫ് വിടവാങ്ങുന്നത്.

കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടായി ക്ലിൻറിന്റെ ഓർമകൾക്കും ചിത്രങ്ങൾക്കും ഒപ്പമായിരുന്നു തോമസ് ജോസഫിന്റെയും ഭാര്യ അന്നമ്മയുടെയും ജീവിതം. ആ ഓർമകളിൽ അന്നമ്മയെ തനിച്ചാക്കി ജോസഫ് ക്ലിൻറിൻറെ അരികിലേക്ക് യാത്രയായി. ജോസഫും അന്നമ്മയും പറഞ്ഞു കൊടുത്ത കഥകളിൽ കേട്ട ലോകവും ജീവിതവുമാണ് ക്ലിൻറ് വർണങ്ങളിൽ വരച്ച് ചേർത്തത്. തന്റെ ഏഴാം വയസിൽ ക്ലിൻറ് ലോകത്തോട് യാത്ര പറഞ്ഞപ്പോൾ, ഈ ചിത്രങ്ങളായിരുന്നു പിന്നീട് ഇവരുടെ ജീവിതം.

ഹോളിവുഡ് താരം ക്ലിൻറ് ഈസ്റ്റുവുഡിനോടുള്ള ജോസഫിന്റെ ആരാധനയാണ് മകന് ക്ലിൻറ് എന്ന പേര് നൽകിയത്. ക്ലിൻറിനെ കുറിച്ച് അറിയാനിടയായ ക്ലിൻറ് ഈസ്റ്റ് വുഡ് ആദരസൂചകമായി ഒരു ചിത്രം ജോസഫിന് അയച്ചു നൽകിയിരുന്നു. ഒടുവിൽ തൻറെ മകന്റെ ജീവിതം സിനിമയാകുന്നത് കാണുവാനും ഈ പിതാവിനായി.

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിൽ ഉദ്യോഗസ്ഥനായിരുന്നു ജോസഫ്. മഞ്ഞുമ്മലിലെ കുടുംബവീട്ടിൽ പൊതുദർശനത്തിന് ശേഷം ജോസഫിൻറെ മൃതദേഹം കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിക്ക് കൈമാറും. കലൂർ ജഡ്ജസ് അവന്യൂവിലെ കൊച്ചു വീട്ടിൽ ക്ലിൻറിൻറെ ചിത്രങ്ങൾ കാണിച്ചു തരാൻ ജോസഫില്ല. ഇവിടെ ക്ലിൻറിൻറെ ചിത്രങ്ങൾക്കും ഓർമകൾക്കുമൊപ്പം ഇനി അന്നമ്മ തനിച്ചാണ്.

RECENT POSTS
Copyright © . All rights reserved