കോട്ടയം: സീറോ മലബാര്‍ സഭയില്‍ വിശ്വാസികള്‍ക്കിടയില്‍ നടത്താന്‍ തയ്യാറാക്കിയ സര്‍വേ രൂക്ഷമായ വിമര്‍ശനത്തിന് ഇടയാക്കിയതിനു പിന്നാലെ സഭയ്ക്കുള്ളില്‍ നിന്നുതന്നെ തിരുത്തലുമായി ഒരു വൈദികന്‍. പഞ്ചാബ് ബണാലയിലെ ‘മിഷനറീസ് സൊസൈറ്റി ഓഫ് സെന്റ് തോമസ് ദ അപ്പസ്‌തോലേറ്റ്’ സമൂഹാംഗമായ ഫാ. ജോസ് വള്ളിക്കാട്ടില്‍ ആണ് സഭാ നേതൃത്വത്തിന്റെ കണ്ണ് തുറപ്പിക്കുന്ന ബദല്‍ സര്‍വേയുമായി എത്തിയത്. സഭ എത്തിനോക്കേണ്ടത് വിശ്വാസികളുടെ സ്വകാര്യതയിലേക്കല്ല, അവരുടെ ജീവിതത്തിലേക്കാണെന്നും മാന്യമായി ജീവിക്കാനുള്ള സാഹചര്യം അവര്‍ക്കുണ്ടോ എന്നുമാണെന്ന് പറയാതെ പറഞ്ഞുകൊണ്ടാണ് ഫാ. ജോസ് സര്‍വേ തയ്യാറാക്കി തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സഭയില്‍ ഇപ്പോള്‍ ‘സര്‍വേക്കാലം’ ആണല്ലോ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് തുടങ്ങുന്നത്. സഭാ മക്കളില്‍ എത്രപേര്‍ വയറുനിറച്ച് ഉണ്ണുന്നുണ്ട്? അവര്‍ എത്രനേരംഉണ്ണുന്നു? സഭ കരുതി വയ്‌ക്കേണ്ട സഭാ മക്കള്‍ അല്ലാത്ത സഹജരുടെ ഊണ് വിവരങ്ങള്‍, സഭാ മക്കള്‍ക്ക് വീടുണ്ടോ? വീട്ടിലെ സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണനയുണ്ടോ? ഉടുതുണിക്ക് മറുതുണി ഉള്ളവരുടെ എണ്ണം എത്ര? സ്വന്തമായി ഭൂമി ഉള്ളവര്‍ എത്ര? അവശ (ദളിത്) ക്രൈസ്തവര്‍ സഭയുടെ മുന്‍നിരയില്‍ കഴിയുന്നതെങ്ങനെ? അവരുടെ കൂദാശ സ്വീകരണം എങ്ങനെ?
സഭയുടെ സ്ഥാപനങ്ങളില്‍ നിന്ന് സൗഭാഗ്യം സ്വീകരിച്ചവരുടെ എണ്ണം? അവരില്‍ ധനവാന്മാര്‍ , ദരിദ്രര്‍, നമ്പൂതിരി കുടുംബത്തില്‍ പിറന്നവര്‍, അല്ലാത്തവര്‍ എന്നീ വിവരം വേറെ വേറെ. സഭയ്ക്ക് പണം സംഭാവന ചെയ്തവരുടെ പേരും തുകയും…. തുടങ്ങി 19 ഓളം വിവരങ്ങളില്‍ ഊന്നിയുള്ള ചോദ്യാവലിയാണ് ഈ വൈദികന്‍ ഉന്നയിച്ചിരിക്കുന്നത്.
സീറോ മലബാര്‍ കുടുംബപ്രേഷിത കേന്ദ്രം ഹ്യുമനേ വിത്തേ (മനുഷ്യജീവന്‍ )യുടെ സൂവര്‍ണ ജൂബിലി വര്‍ഷ കുടുംബ പഠന സര്‍വേ എന്ന പേരില്‍ ദമ്പതികളുടെ സ്വകാര്യതയിലേക്കും ലൈംഗികതയിലേക്കും വരെ ചൂഴ്ന്നുനോക്കുന്ന സര്‍വേ തയ്യാറാക്കിയത്. പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ ‘ഹ്യുമാനേ വിത്തേ’ എന്ന ചാക്രിക ലേഖനം നിലവില്‍ വന്നതിന്റെ അമ്പതാം വര്‍ഷിക വേളയിലാണ് സഭ ഇത്തരമൊരു സര്‍വേയ്ക്ക് മുന്നോട്ടുവന്നത്. കുടുംബപ്രേഷിത കേന്ദ്രം സെക്രട്ടറി ഫാ.ജോസഫ് കൊല്ലക്കൊമ്പിലിന്റെ പേരിലാണ് സര്‍വേ ഇറങ്ങിയത്. സര്‍വേയ്‌ക്കെതിരെ ഒരു വിഭാഗം വൈദികര്‍ തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ ചോദ്യാവലി വിശ്വാസികള്‍ക്കിടയിലേക്ക് ഇതുവരെ എത്തിയിട്ടില്ല.
ഫാ. ജോസ് വള്ളിക്കാട്ടിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
സഭയിൽ ഇപ്പോൾ “സർവേക്കാലം” ആണല്ലോ.
“ഒരു ചോദ്യാവലി കിട്ടിയിരുന്നെങ്കിൽ…” എന്ന് ഞാൻ ആശിക്കുന്നു.
പക്ഷെ താഴെ പറയുന്ന ചോദ്യങ്ങൾ അതിൽ ഉണ്ടാവണം.
ചോദ്യാവലി ഇഷ്ടപെട്ടാൽ നിങ്ങളുടെ അഭിപ്രായങ്ങൾ എഴുതണെ…
1. സഭാമക്കളിൽ എത്രപേർ വയറു നിറച്ചു ഉണ്ണുന്നുണ്ട്?
2. അവർ എത്ര നേരം ഉണ്ണുന്നു? ഒരുനേരം, രണ്ടുനേരം, മൂന്നു, നാല്, അഞ്ചു, ഒരിക്കലും ഇല്ല.
3. വാർക്കുന്ന ചോറിന്റെ അളവ് എത്ര? ഉരി, നാഴി, പറ, ഒഴിനാഴി.
4. പാല്, പ്രോടീൻ, അന്നജം, കാൽസിയം എന്നിവയുടെ വെവ്വേറെ ഉള്ള അളവ് എത്ര?
5. സഭ കരുതൽ വെക്കേണ്ട, സഭാ മക്കൾ അല്ലാത്ത സഹജരുടെ ഊണ് വിവരങ്ങൾ, ആവർത്തി, അളവ്.
6. സഭാ മക്കൾക്ക് വീടുണ്ടോ? വീടിനു മേൽക്കൂര ഉണ്ടോ? അത് വാർക്ക, ഓട്, ഓല, ആകാശം?
7. വീടിന്റെ മുറികളുടെ എണ്ണം? ഒന്ന്, രണ്ടു, മൂന്നു, നാല്, അഞ്ചു, തറ മാത്രം.
8. വീട്ടിലെ സ്ത്രീകൾക് അർഹമായ പരിഗണന ഉണ്ടോ?
9. തീരുമാനങ്ങളിൽ സ്ത്രീകൾ പങ്കാളിയാണോ?
10. സഹനത്തെ കുറിച്ച് നിങ്ങളുടെ കാഴ്ചപാട് എന്ത്?
11. സഹനം സ്ത്രീകൾക്കും, അബലർക്കും മാത്രം മതി.
12. ഉടുതുണിക്ക് മറുതുണി ഉള്ളവരുടെ എണ്ണം. സ്ത്രീകൾ, പുരുഷന്മാർ, കുട്ടികൾ വേറെ വേറെ,
13. സ്വന്തമായി ഭൂമി ഉള്ളവർ എത്ര?
14. ഭൂമി ഇല്ലാത്തവർ നമ്പൂരി ക്രൈസ്തവരുടെ അടിയാളർ ആയി കഴിയുന്നുണ്ടോ?
15. അവശ (ദളിത്) ക്രൈസ്തവർ സഭയുടെ മുൻനിരയിൽ കഴിയുന്നതെങ്ങനെ?
16. അവശ (ദളിത്) ക്രൈസ്തവർ മുഖ്യധാരയിൽ നിന്ന് കൂദാശകൾ സ്വീകരിക്കുന്നതെങ്ങനെ?
17. സഭയുടെ സ്ഥാപനങ്ങളിൽ നിന്ന് സൗഭാഗ്യം സ്വീകരിച്ചവരുടെ എണ്ണം. ധനവാന്മാർ, ദരിദ്രർ, നമ്പൂരികുടുംബത്തിൽ പിറന്നവർ, അല്ലാത്തവർ എന്നീ വിവരം വേറെ വേറെ.
18. സഭക്ക് പണം സംഭാവന ചെയ്തവരുടെ പേരും തുകയും.
19 അധികാരി അടുപ്പിൽ കാര്യം സാധിക്കുന്നതിൽ കുഴപ്പം ഉണ്ടോ?
ചോദ്യാവലി സമ്പൂർണമല്ല… ആവശ്യാനുസരണം ചോദ്യങ്ങൾ കൂട്ടാവുന്നതാണ്.
വാട്സ്ആപ്പ് തലവൻ ജാൻ കോം രാജിവെച്ചു. മറ്റ് മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രാജിയെന്ന് ജാൻ കോം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ടെക്നോളജിക്ക് പുറത്ത് എന്തെങ്കിലുമൊക്കെ ചെയ്യണം. ആസ്വദിക്കാൻ ഒരു മാറ്റം ആവശ്യമാണ്. എന്നായിരുന്നു കോം ഫേസ്ബുക്കിൽ കുറിച്ചത്. വാട്സ്ആപ്പ് സ്ഥാപക നേതാക്കളിലൊരാളായ ജാൻ സമീപകാലത്ത് മാതൃ കമ്പനിയായ ഫേസ്ബുക്ക് നേതൃത്വവുമായി തെറ്റിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കുമായുണ്ടായ ആശയ ഭിന്നതയാണ് രാജിക്ക് കാരണെമന്നാണ് റിപ്പോർട്ട്. വാട്സ്ആപ്പ് യൂസർമാരുടെ വിവരങ്ങളുടെ സുരക്ഷാ പ്രശ്നങ്ങളും എൻക്രിപ്ഷനിലെ വീഴ്ചയും കാരണം കോം ഫേസ്ബുക്ക് നേതൃത്വവുമായി ഇടഞ്ഞു എന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു. ഫേസ്ബുക്കുമായുള്ള കോമിെൻറ പ്രശ്നങ്ങൾ ചർച്ചയാകുന്ന സമയത്തായിരുന്നു രാജി സ്ഥിരീകരിച്ചു കൊണ്ടുള്ള കോമിെൻറ പോസ്റ്റ്.
കോമിെൻറ സ്റ്റാറ്റസിന് താഴെ ഫേസ്ബുക്ക് സി.ഇ.ഒാ മാർക്ക് സുക്കർബർഗ് േകാമിയെ യാത്രയാക്കുകയും ചെയ്തു. താങ്കളുടെ കൂടെ ജോലി ചെയ്യുന്നത് മിസ്സ് ചെയ്യും. എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചതിനും ലോകവുമായി ബന്ധപ്പെടാൻ താങ്കൾ ചെയ്ത എല്ലാ കാര്യങ്ങളിലും ഞാൻ അഭിമാനം കൊള്ളുന്നുവെന്നും സുക്കർബർഗ് കമൻറ് ചെയ്തു.
വാട്സ്ആപ്പിനെ ഫേസ്ബുക്ക് വാങ്ങിയതോടെ ഷെയറിെൻറ ഭൂരിഭാഗവും ഫേസ്ബുക്കിെൻറ കയ്യിലായിരുന്നു. നിലവിൽ ഫേസ്ബുക്കിെൻറ ബോർഡ് മെമ്പർമാരിലൊരാളാണ് കോം. ഇപ്പോഴത്തെ വാട്സ്ആപ്പ് ബിസ്നസ് എക്സിക്യൂട്ടീവ് നീരജ് അറോറയെ വാട്സ്ആപ്പിെൻറ സി.ഇ.ഒാ സ്ഥാനത്തേക്ക് കൊണ്ടുവരാൻ സാധ്യതയുണ്ട്. 2011 മുതൽ വാട്സ്ആപ്പ് ജോലി ചെയ്യുന്നയാളാണ് നീരജ്.
തൂശൂര്‍ പൂരത്തിന്റെ പെരുമയെക്കുറിച്ചും സംസ്‌ക്കാരത്തെക്കുറിച്ചും കേള്‍ക്കാത്ത കേരീളയരുണ്ടാകില്ലെന്ന് വേണം കരുതാന്‍. എന്നാല്‍ പൂരത്തിന്റെ പെരുമയ്ക്കപ്പുറം മറ്റൊരു മുഖം കൂടിയുണ്ടെന്ന് വ്യക്തമാക്കുകയാണ് ഹസ്‌ന ഷാഹിദ ജിപ്‌സി ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍. പരന്ന കൈപ്പത്തികള്‍ ദേഹത്ത് പതിയുന്ന, ഉദ്ധരിച്ച ലിംഗങ്ങള്‍ ഒന്നുമറിയാത്ത പോലെ മുട്ടി പോകുന്ന, അവിടെ വന്നാല്‍ ഇതൊക്കെ ഉണ്ടാകുമെന്ന അലിഖിത മനസ്സിലാക്കലുള്ള ആണ്‍ പുളപ്പാണ് പൂരപ്പറമ്പുകളെന്ന് ഹസ്‌ന പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.
പരസ്യമായി നൂറ് കണക്കിന് സ്ത്രീകള്‍ ലൈംഗികാതിക്രമത്തിന് വിധേയമാകുന്ന ഒരിടമാണ് തൃശ്ശൂര്‍ പൂരം. പൂരം കാണാനെത്തുന്ന ഈ ‘പുരുഷാരം’ അവിടെ വരുന്ന സ്ത്രീകളോട് പെരുമാറുന്നത് എങ്ങിനെയെന്ന് പോയിട്ടുള്ളവര്‍ക്ക് മനസ്സിലാകും. പരന്ന കൈപ്പത്തികള്‍ ദേഹത്ത് പതിയുന്ന, ഉദ്ധരിച്ച ലിംഗങ്ങള്‍ ഒന്നുമറിയാത്ത പോലെ മുട്ടി പോകുന്ന, അവിടെ വന്നാല്‍ ഇതൊക്കെ ഉണ്ടാകുമെന്ന അലിഖിത മനസ്സിലാക്കലുള്ള ആണ്‍ പുളപ്പായിപൂരപ്പറമ്പില്‍. ആണെണ്ണവും തിരക്കും ആഘോഷത്തിമര്‍പ്പും ഉഛ്സ്ഥായിലെത്തുന്നത് കൊണ്ട് സാധാരണ ആണ്‍കൂട്ടങ്ങളില്‍ നിന്ന് പുറപ്പെടുന്ന പെണ്‍ശരീരത്തിലേക്കുള്ള അധിനിവേശ ത്വരയേക്കാള്‍ രൂക്ഷമാണ് ഇവിടെ എന്ന് തോന്നുന്നു.
മുതിര്‍ന്നതിന് ശേഷം ആദ്യമായാണ് കഴിഞ്ഞ വര്‍ഷം തൃശ്ശൂര്‍ പൂരത്തിനും ഉത്രാളിക്കാവിലും പോയത്. ചെറുതായിരിക്കുമ്പോള്‍ ചുറ്റുവട്ടത്തുള്ള പൂരങ്ങള്‍ക്കും പെരുന്നാളിനും കൊണ്ട് പോകുമെന്നല്ലാതെ ഈ രണ്ടിടത്തേക്കും വീട്ടിലെ ആണുങ്ങള്‍ അല്ലാതാരും പോകുമായിരുന്നില്ല. ഒഴിവാക്കലിന്റെ അനിഷ്ടത്തില്‍ പിറ്റേന്ന് കൊണ്ട് വരുന്ന മുറുക്കോ ഈത്തപ്പഴമോ ബലൂണോ ഒന്നും വലിയ സന്തോഷവുമുണ്ടാക്കാറില്ല. മനുഷ്യര് കൂടി നിക്കുന്നത്, താളത്തില് കൈയ്യുയര്‍ത്തുന്നത്, ചെണ്ടമേളത്തിനൊപ്പം തലയിളക്കുന്നത്, പൊരിയുടേയും നേര്‍ത്ത ബലൂണ്‍ റബ്ബറിന്റേയും മണങ്ങള്‍ പരക്കുന്നത്, ആനപ്പുറത്ത് നിന്നും വെഞ്ചാമരം ഇളകുന്നത് ഒക്കെ കാണാന്‍ എനിക്കിഷ്ടമാണ്. ആനപ്പിണ്ടത്തിന്റെയും കരിമരുന്നിന്റേയും മണം വലിച്ച് കേറ്റുന്നതിന്റെയും പരുത്തിയിലയില്‍ പായസ്സം നക്കി വടിക്കുന്നതിന്റെയുമൊക്കെ നാട്ടോര്‍മകള്‍.
ഇന്നിപ്പോ വ്യക്തിപരമായി വന്ന മാറ്റങ്ങളുടെയോ ചില രാഷ്ട്രീയ ബോധ്യങ്ങളുടേയോ തെളിച്ചത്തില്‍ അത്രക്കങ്ങ് നിഷ്‌കളങ്കമായ കൊതിയൊന്നുമില്ലെങ്കിലും വലിയ പൂരങ്ങള്‍ക്ക് കൊണ്ട് പോകാത്തതിന്റെയൊരു കെറുവ്, ഉറക്കമൊഴിച്ച് വെടിക്കെട്ടും കണ്ട് പുലര്‍ച്ചെ വന്ന് കേറുന്ന ഒരു ആണവകാശത്തോട് തോന്നുന്ന അതെന്താ എനിക്കും വന്നാല്‍ ചോദ്യത്തിന്, പെണ്ണുങ്ങളെ കൊണ്ട് പോയാല്‍ നോക്കാന്‍ മെനക്കേടാണെന്ന ഒഴിവാക്കല്‍, ചിലയിടങ്ങള്‍ അനുഭവിക്കണമെന്ന വാശി. പൂരത്തിന് പോകാനുള്ള തീരുമാനം പണ്ടെങ്ങോ മനസ്സിലുണ്ട്.
സഞ്ചാരത്തിനും പൊതുവിടങ്ങളിലേക്ക് പോകാനുമൊക്കെ അനുവാദം വാങ്ങേണ്ടാത്ത ഒരു സമയമുണ്ടായിട്ട് അധികം കാലമായിട്ടില്ല. അതിന്റെ ഒരു ബലത്തില്‍ തന്നെയാണ് കഴിഞ്ഞ വട്ടം ഒരു സുഹൃത്തിനൊപ്പം ഉത്രാളിക്കാവില്‍ പോയത്. വൈകീട്ട് വരെ അവിടെ കറങ്ങിത്തിരിഞ്ഞ് നടന്നു. ഇന്നാട്ടുകാരല്ലെന്ന് നാട്ടുകാര്‍ക്ക് തോന്നിയതിന്റെ ആനുകൂല്യം ഉണ്ടായിരുന്നത് കൊണ്ട് പെണ്ണുങ്ങള് നില്‍ക്കുന്ന/ഇരിക്കുന്ന സ്ഥലങ്ങളില്‍ മാത്രം നിക്കേണ്ടി വന്നില്ല. തോന്നിയിടത്തൊക്കെ അലഞ്ഞ് നടന്നു. ഇടക്ക് നാട്ടിലെ സംഘങ്ങള്‍ തമ്മിലൊരു കത്തിക്കുത്ത് സീനുണ്ടാകാന്‍ തുടങ്ങിയപ്പോ വരമ്പിലൂടെ ഓടി.
ഇരുട്ട് പരക്കുമ്പോഴാണ് പ്രധാന വെടിക്കെട്ടിന് കോപ്പ് കൂട്ടുന്നത്. ആ നേരത്ത് എല്ലായിടത്ത് നിന്നും ആളുകളെ ഓടിക്കും. മുകളിലുള്ള റെയില്‍വേ ട്രാക്കില്‍ നിന്നാലാണ് കൂട്ടപ്പൊരിച്ചില്‍ കാണാനാകുക എന്നുള്ളത് കൊണ്ട് മിക്കവാറും കൊല്ലം അവിടെ കയറി നിന്ന് ട്രെയിന്‍ തട്ടി ആരെങ്കിലുമൊക്കെ മരിക്കാറുണ്ട്. ഉത്രാളിക്കാവ് വെടിക്കെട്ട് കഴിഞ്ഞാല്‍ പിറ്റേന്നത്തെ തൃശ്ശൂര്‍ എഡിഷനില്‍ വരുന്ന ആ മുന്‍പേജ് വാര്‍ത്ത അതായിരിക്കും. വെടിക്കെട്ട് കാണാന്‍ പോയ വാപ്പയും ചങ്ങാതിമാരും തിരിച്ചെത്തുന്നത് വരെ ആധി കേറ്റാനുള്ള കോപ്പും കൊണ്ടാണ് ആ പത്രം വരിക.
വെടിക്കെട്ട് നടക്കുന്നതിന്റെ തൊട്ടടുത്തുള്ള വരമ്പിലേക്കാണ് ഞങ്ങളന്ന് ഓടിക്കയറി നിന്നത്. ഏറ്റവും മുന്നില്‍. പൊരിച്ചില്‍ കഴിയുമ്പളേക്കും പുല്ലും പൊടിയും തീപ്പൊരിയും തലയില്‍ പറ്റി നില്‍ക്കും. മുന്നില്‍ നിന്ന് കാണാന്‍ വേണ്ടി എത്ര തള്ളിയിട്ടും നീങ്ങാതെ അള്ളിപ്പിടച്ചവിടെ നില്‍ക്കുകയാണ്. മോളേ ദേ ഇവിടെ നിന്നോ എന്നൊക്കെ പറഞ്ഞ് ഭീകര കരുതല് തരുന്ന ചേട്ടന്‍മാര്‍. അങ്ങനെ തീ കൊളുത്തി എല്ലാ കണ്ണുകളും മേല്‍പ്പോട്ടായി ചെവിയിങ്ങനെ കഴുത്ത് വെച്ച് അമര്‍ത്തി നില്‍ക്കുമ്പോഴാണ് തിക്കിലും തിരക്കിലും നിന്ന് ചില സ്പര്‍ശനങ്ങള്‍ വേറിട്ടറിയുന്നത്.
പാവാടയില്‍ പറ്റിയ മുള്ള് വിത്തുകള്‍ പറിച്ചെറിയുന്നത് പോലെ വിരലുകളെ പിച്ചിപ്പറിച്ച് നീക്കാന്‍ തുടങ്ങി . നല്ലൊരു അമിട്ട് പൊട്ടുമ്പോള്‍, ആരവത്തിനൊപ്പം കഴുത്ത് പൊക്കുന്ന അതേ നിമിഷത്തില്‍ തല പുറകിലേക്കും, താഴോട്ടും വെട്ടിച്ച് ഏത് ശരീരത്തില്‍ നിന്നാണ് ആ കൈ പുറപ്പെട്ടതെന്ന് തിരിച്ചറിയാനുള്ള പെടപ്പുണ്ടാകും. അതിക്രമിച്ച് കടക്കുന്നവര്‍ക്കുണ്ടാകുന്ന വൃത്തികെട്ട വൈദഗ്ധ്യത്തോടെ ഉയര്‍ത്തിയ തല താഴ്ത്താതെ തന്നെ അവര്‍ ഞൊടിയിടയിള്‍ കൈ പിന്‍വലിച്ചിട്ടുമുണ്ടാകും. അഞ്ചോ പത്തോ മിനിറ്റില്‍ കൂടാത്ത ആ വെടിക്കെട്ട് നേരം മുഴുവന്‍ അമര്‍ഷത്തിന്റേയും വെറുപ്പിന്റേയും കൂട്ടപ്പൊരിച്ചിലോടെ കൈയും ഉടലും വെച്ച് പ്രതിരോധമുയര്‍ത്തേണ്ടി വരുന്നത് ഒട്ടും സുഖമില്ലാത്ത കാര്യമാണ്.
അക്കൊല്ലം തൃശ്ശൂര്‍ പൂരത്തിനും പോയി. ജാക്കി’ വെപ്പെന്ന ഓമനപ്പേരില്‍ ഇവിടത്തെ പുരുഷന്‍മാര്‍ ആസ്വദിച്ച് പോരുന്ന ലൈംഗികാതിക്രമത്തിന്റ് കിലോമീറ്ററുകള്‍ നീളുന്ന കാഴ്ചയാണവിടെ. രണ്ടു കൈയും വിടര്‍ത്തി പെണ്ണുങ്ങള്‍ക്ക് നടുവിലൂടെ നടന്ന് പോയി ചന്തിയില്‍ തൊട്ട് തൊട്ട് പോകുന്ന ഉദ്ധരിച്ച ലിംഗങ്ങളുടെ പുരുഷാരം. ദേഹത്തേല്‍ക്കുന്ന അമര്‍ത്തലിനും തോണ്ടലിനും തലോടലിനും പ്രതികരിക്കാനാകാതെ മുഖം കടുപ്പിച്ച് സ്വാഭാവികത അഭിനയിച്ച്, പ്രശ്‌നം ഉണ്ടാക്കി അവിടെ വന്നതിനും സ്വയം സൂക്ഷിക്കാത്തതിനും പഴി കേള്‍ക്കേണ്ട എന്ന് കരുതി നീങ്ങുന്ന നൂറു കണക്കിന് പെണ്ണുങ്ങള്‍. അത് കൊടുക്കുന്ന ആത്മവിശ്വാസത്തില്‍ അടുത്ത ഇരയിലേക്ക് നടക്കുന്ന ലിംഗങ്ങള്‍. ഷൂട്ട് ചെയ്യാനായി മുകളിലിരുന്ന് നോക്കുമ്പോള്‍ താഴെ ഈ കാഴ്ചകള്‍ എന്തൊരു അസ്വസ്ഥതയാണെന്ന് ‘പൂരക്കാഴ്ചകള്‍’ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ സുഹൃത്ത് പറയുന്നുണ്ടായി.
വെളുപ്പിനേ നാല് മണിക്കുള്ള വെടിക്കെട്ടിന് ഒരു കൂട്ടമുണ്ടാക്കി ചുറ്റും പരിചയമുള്ള ആണുങ്ങളെ മാത്രം നില്‍ക്കാനനുവദിച്ചാണ് ഞങ്ങളേറെപ്പേര്‍ നിന്നത്. എങ്ങോട്ടോ നടക്കുമ്പോ ചന്തിയുടെ അവിടെ നിന്ന് കിട്ടിയ ഒരു കൈയ്യുടെ ഉടമക്ക് ഒന്ന് പൊട്ടിക്കേണ്ടിയും വന്നു. രസമുള്ള കാഴ്ചകള്‍ക്ക് നടുവില്‍ ഏത് നിമിഷവും ഉടലിന് നേരെയുണ്ടാകാവുന്ന ഒരതിക്രമത്തെ പ്രതീക്ഷിച്ച് നില്‍ക്കേണ്ടി വരലാണ് ഈ പൂരത്തിന്റെ പെണ്ണനുഭവമെന്ന് അന്ന് ബോധ്യപ്പെട്ടു.
ആള് കൂടുന്നിടത്ത് പോയി തപ്പലും പിടുത്തവും വാങ്ങി ഇവിടെ വന്ന് മോങ്ങുന്നതെന്തിനെന്ന പാട്രിയാര്‍ക്കള്‍ ചോദ്യം ഒരുപാട് തവണ അനാവശ്യമായി പ്രയോഗിച്ച് തേഞ്ഞ് പോയത് കൊണ്ട് ഇവിടെയും പ്രസക്തമല്ല. ആളു കൂടുന്ന , തിക്കും തിരക്കും കൊണ്ട് മനുഷ്യര്‍ക്ക് ശരീരം മുട്ടി നില്‍ക്കേണ്ടി വരുന്ന ഇടങ്ങളൊക്കെ നിര്‍ലോഭം ലൈംഗികാതിക്രമങ്ങള്‍ നടത്താനുള്ള അവസരമായി കരുതുന്ന വലിയൊരു വിഭാഗം മനുഷ്യരുടെ ലോകമാണിത്. സ്‌കൂള്‍ നേരങ്ങളിലെ ബസ്സുകള്‍ തുടങ്ങി ഉത്സവപ്പറമ്പുകള്‍ വരെ. തിരക്കിനിടയില്‍ നിന്ന് നീണ്ട് വരുന്ന ഒരു കൈ മുലയിലോ ചന്തിയിലോ അമര്‍ത്തി പോകുന്നത് നിസ്സഹായതയോടെയോ അമര്‍ഷത്തോടെയോ അനുഭവിക്കാത്തവര്‍ കുറവാകും.ശരീരത്തെ കുറിച്ചുള്ള നിങ്ങളുടടെ ആകുലതയാണ് ഈ അസ്വസ്ഥതപ്പെടുത്തലിന് കാരണമെന്ന സിദ്ധാന്തം കൊണ്ടൊന്നും ഈ കയ്യേറ്റത്തെ ലഘൂകരിക്കപ്പെടില്ല.
തിരിച്ചൊന്ന് പൊട്ടിക്കാന്‍ കണ്ണും കയ്യും ഉയര്‍ത്തുമ്പോഴേക്കും യാതൊരു അടയാളവും അവശേഷിപ്പിക്കാതെ ആള്‍ക്കൂട്ടത്തില്‍ അലിയാന്‍ സുഗമമായി സാധിക്കുന്ന അക്രമികള്‍. പിടിച്ചാല്‍ തന്നെ തിരക്കിന്റെ സമ്മര്‍ദ്ദത്തില്‍ അറിയാതെ തൊട്ട് പോയെന്ന ആനുകൂല്യം അവകാശപ്പെടാന്‍ യാതൊരു സംശയവും കാണാത്ത വിധം വ്യവസ്ഥയാല്‍ സംരക്ഷിക്കപ്പെട്ടവരാണവര്‍.
ഇരുട്ടും തിരക്കുമുണ്ടെങ്കില്‍ നിങ്ങളുടെ ലൈംഗിക ദാരിദ്യം കൊണ്ട് തള്ളാവുന്ന പ്രതലമായി പെണ്ണുടല്‍ കാണുന്നതില്‍ നിന്ന് എന്നാണൊരു മാറ്റം? തന്റെ ദേഹത്തിന് നേരെ വരുന്ന അതിക്രമത്തോട് പ്രതികരിക്കുന്നവളെ നിന്റെ മനസിലിരിപ്പിന്റെ കുഴപ്പമാണെന്ന കുറ്റപ്പെടുത്തലില്‍ നിന്ന് എപ്പോഴാണൊന്ന് വിടുതലാക്കുക? പൂരം കാണണോ, അവിടെ പോകണോ, ആന വേണോ, വെടിക്കെട്ട് വേണോ തുടങ്ങിയ ചര്‍ച്ചകള്‍ മറ്റൊരു വശത്താകാം.
പൊതുവിടവും ആള്‍കൂട്ടവും ഹിംസാത്മകായ സ്പര്‍ശനങ്ങളും ആംഗ്യങ്ങളും , വാചകങ്ങളും വെടിഞ്ഞ് അതിന്റെ ലിംഗരൂപത്തില്‍ നിന്ന് മോചിപ്പിക്കപ്പെടേണ്ടതിനെ പറ്റിയാണ് പറയുന്നത്. പൂരമോ പെരുന്നാളോ തീവണ്ടി മുറിയോ ബസ്സോ പാര്‍ട്ടി ഫ്‌ളോറോ അനുവാദമില്ലാത്ത സ്പര്‍ശനങ്ങള്‍ക്കുള്ള ഇടമല്ലെന്ന് ഈ ആണുങ്ങള്‍ക്കെന്നാണ് മനസ്സിലാകുക.
കുടമാറ്റവും കരിമരുന്നും മൊബൈല്‍ ഫ്‌ളാഷുകളും വര്‍ണ്ണ വെളിച്ചവും കൊണ്ടൊക്കെ എത്ര മോടി പിടിപ്പിച്ചാലും, പൂരങ്ങളുടെ പൂരം പൊതു വഴിയിലെ നൂറ് നൂറ് ബലാല്‍സംഗങ്ങളുടെ ആണാഘോഷമായി തന്നെ ഇക്കൊല്ലവും ആര്‍പ്പ് വിളിച്ച് കൊണ്ടാടുമെന്ന തോന്നലില്‍ നിന്ന് എഴുതുന്നത്.
തിരുവനന്തപുരം: കെസ്ആര്‍ടിസി ബസിന്റെ ഈ കട്ട ആരാധികയുടെ പേരാണ് റോസ്മി. നേരത്തെ ചങ്കായ കെഎസ്ആര്‍ടിസി ബസിനെ തിരികെയെത്തിച്ച ഫോണ്‍കോളിന്റെ ഉടമയെ സോഷ്യല്‍ മീഡിയ ഒന്നടങ്കം അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഒറ്റ ഫോണ്‍കോളിലൂടെ താരമായ റോസ്മി ഇന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയെ സന്ദര്‍ശിച്ചു.
ഈരാറ്റുപേട്ട ഡിപ്പോയിലെ ആര്‍എസ്സി 140 വേണാട് ബസ് ആലുവ ഡിപ്പോയിലേക്ക് മാറ്റിയതിനെതിരെ പരാതി പറയാന്‍ ഡിപ്പോയിലേക്ക് വിളിച്ചതാണ് റോസ്മിയെ താരമാക്കിയത്. ആരാധികയുടെ അപേക്ഷ പരിഗണിച്ച് അധികൃതര്‍ ചങ്ക് ബസിനെ തിരികെ കൊണ്ടുവരികയും ചെയ്തു. റോസ്മി ഡിപ്പോയിലേക്ക് വിളിച്ച ഫോണ്‍കോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഫോണ്‍കോള്‍ ഇത്രയധികം വൈറലാകുമെന്ന് കരുതിയിരുന്നില്ലെന്ന് ഇവര്‍ പറയുന്നു. സ്ഥിരം വീട്ടിലേക്ക് പോകുന്ന ബസ് നഷ്ടപ്പെട്ടാലോയെന്ന ഭയം മൂലമാണ് താന്‍ ഡിപ്പോയിലേക്ക് വിളിച്ചതെന്നും റോസ്മി പറഞ്ഞു. ‘അത് ഞങ്ങളുടെ ചങ്ക് വണ്ടിയായിരുന്നു സാര്‍. എന്തിനാണ് ആ ബസ് ആലുവയിലേക്കു കൊണ്ടുപോയത് ആലുവ ഡിപ്പോയില്‍ ഇത്ര ദാരിദ്ര്യമാണോ’ റോസ്മിയുടെ ഈ വാക്കുകളാണ് ചങ്ക് ബസിനെ തിരികെയെത്തിച്ചത്.
ഇപ്പോള്‍ ബസ് തിരികെ ഈരാറ്റുപേട്ടയിലെത്തി എന്നുമാത്രമല്ല ചങ്ക് എന്ന് പേരും നല്‍കിയിട്ടുണ്ട്. ടോമിന്‍ തച്ചങ്കരിയുടെ നിര്‍ദേശപ്രകാരമാണ് പുതിയ പേരുമാറ്റം. കോട്ടയത്ത് പഠിക്കുന്ന റോസ്മി ഈ ബസിലെ സ്ഥിരം യാത്രക്കാരിയാണ്. ഒരു ദിവസം ബസ് പിന്‍വലിച്ചതറിഞ്ഞ് കെസ്ആര്‍ടിസി ഡിപ്പോയിലേക്ക് വിളിച്ച ആരാധികയുടെ സങ്കടം ബോധിപ്പിക്കുകയായിരുന്നു. സ്വന്തം പേര് പോലും വെളിപ്പെടുത്താതെ നടത്തിയ സംഭാഷണത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് അധികൃതരും വ്യക്തമാക്കി.
ന്യൂഡൽഹി: ഡ്രൈവർ മുസ്ലിമായതിനാൽ ഒല ടാക്സി വിളിച്ചതു റദ്ദാക്കിയെന്ന വർഗീയ ട്വിറ്റർ പരാമർശവുമായി യുവാവ്. വിശ്വഹിന്ദു പരിഷതുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന ഇയാളെ ട്വിറ്ററിൽ പിന്തുടരുന്നത് കേന്ദ്ര പ്രതിരോധമന്ത്രിയും പെട്രോളിയം മന്ത്രിയും സാംസ്കാരികമന്ത്രിയും അടക്കമുള്ള പ്രമുഖർ.
ഈ മാസം ഇരുപതിനാണ് അഭിഷേക് മിശ്രയെന്നയാൾ ട്വിറ്ററിൽ ഡ്രൈവർ മുസ്ലിമായതിനാൽ ഒല ടാക്സി വിളിച്ചതു റദ്ദാക്കിയെന്ന പരാമർശം നടത്തിയത്. ന്”ജിഹാദി’കൾക്കു പണം നൽകാൻ ഇഷ്ടപ്പെടുന്നില്ല എന്നതായിരുന്നു ഇയാൾ ടാക്സി റദ്ദാക്കിയതിനു നൽകിയ കാരണം. ഇതിന്റെ സ്ക്രീൻഷോട്ടും അഭിഷേക് ട്വിറ്ററിൽ പങ്കുവച്ചു. മസൂദ് ആലം എന്നാണ് ടാക്സി ഡ്രൈവറുടെ പേരെന്ന് ചിത്രത്തിൽ കാണാൻ കഴിയും.
14,000 പേരാണ് ഇയാളെ ട്വിറ്ററിൽ പിന്തുടരുന്നത്. പ്രതിരോധമന്ത്രി നിർമല സീതാരാമൻ, പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ, സാംസ്കാരികമന്ത്രി മഹേഷ് ശർമ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. അയോധ്യ സ്വദേശിയായ അഭിഷേക് ലക്നോവിൽ ഐടി ജീവനക്കാരനാണെന്നാണ് ഇയാളുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ പറയുന്നത്.
വർഗീയ പരാമർശം ട്വിറ്ററിൽ വിവാദം സൃഷ്ടിച്ചതോടെ പ്രതികരണവുമായി ഒല രംഗത്തെത്തി. മതേതര രാഷ്ട്രമായ ഇന്ത്യയെപോലെ, തങ്ങളുടെ സർവീസും മതേതരമാണെന്നും ഉപഭോക്താക്കളെ മതത്തിന്റെയോ ജാതിയുടെയോ ലിംഗത്തിന്റെയോ പേരിൽ വേർതിരിക്കാൻ ഇഷ്ടപ്പെടുന്നില്ലെന്നും ഒല വ്യക്തമാക്കി.
തിരുവനന്തപുരം∙ വാട്സാപ് ഗ്രൂപ്പുകളിൽ വരുന്ന കുറ്റകരമായ സന്ദേശങ്ങളുടെ പേരിൽ ഗ്രൂപ്പ് അഡ്മിൻമാരെ ശിക്ഷിക്കാനാകില്ലെന്ന് ഐടി വിദഗ്ധൻ. ഗ്രൂപ്പിലെ ഒരംഗം ചെയ്യുന്ന പോസ്റ്റിലെ കുറ്റകൃത്യത്തിന് അഡ്മിനും തുല്യപങ്കാളികളായിരിക്കുമെന്നു വാർത്തകൾ പ്രചരിച്ചതിനെ തുടർന്നാണ് എതിരഭിപ്രായങ്ങളുമായി കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ) വൈസ് ചെയർമാൻ അൻവർ സാദത്ത് രംഗത്തെത്തിയത്.
കേവലം ഒരു ‘വേദി’ ഒരുക്കുന്ന അഡ്മിന് ആ ഗ്രൂപ്പിൽ ആരെങ്കിലും നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ ബാധ്യത വരില്ല. എന്നാൽ ആ വിനിമയം പ്രോത്സാഹിപ്പിക്കാൻ ഗൂഢാലോചന നടത്തുക, വസ്തുത ശ്രദ്ധയിൽപ്പെട്ടാലോ അല്ലെങ്കിൽ സർക്കാർ ഏജൻസികൾ അറിയിച്ചാലോ അവ മാറ്റാതിരിക്കുക തുടങ്ങിയവ ശിക്ഷാർഹമാണ്– അൻവർ സാദത്ത് സമൂഹമാധ്യമത്തിലെ കുറിപ്പിൽ വ്യക്തമാക്കി.
പോസ്റ്റിന്റെ പൂർണ രൂപം:
‘വാട്സാപ് ഗ്രൂപ്പിലെ ഒരംഗം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നതുവഴി നടത്തിയ കുറ്റകൃത്യത്തിന് അഡ്മിനും തുല്യ പങ്കാളിയാണെന്നാണ് ഐടി നിയമത്തിൽ പറയുന്നത്’ എന്ന തരത്തിലുള്ള വാർത്ത ഇപ്പോഴാണു കണ്ടത്. ഇതു ശരിയല്ല എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. ഐടി ആക്റ്റിൽ വാട്സാപ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ അഡ്മിന്മാർ ‘intermediaries’ (മധ്യവർത്തികൾ / ഇടനിലക്കാർ) എന്ന ഗണത്തിലാണു പെടുക. ഗൂഗിളും ഫെയ്സ്ബുക്കും മുതൽ സാധാരണ സൈബർ കഫേകൾ വരെ ഈ വിഭാഗത്തിലാണ്.
ഐടി ആക്ടിന്റെ 79–ാം വകുപ്പു പ്രകാരം മറ്റാരാലെങ്കിലും ഉൽപാദിപ്പിക്കപ്പെടുന്ന ഉള്ളടക്കത്തിന്റെ (third party information) ഉത്തരവാദിത്വം വേദിയൊരുക്കുന്നതുകൊണ്ടു മാത്രം മധ്യവർത്തികൾക്ക് ഇല്ല. അതായത് അഡ്മിന്‍മാർക്കു താഴെപ്പറയുന്ന മൂന്നു കാര്യങ്ങൾ വഴി നടക്കുന്ന കുറ്റകൃത്യങ്ങളിൽ ഉത്തരവാദിത്വം ഇല്ല
∙ ആ വിവരം തയ്യാറാക്കുന്നത് (source) അവരല്ലെങ്കിൽ
∙ അത് ആർക്കയക്കണം എന്ന് തീരുമാനിക്കുന്നത് അവരല്ലെങ്കിൽ
∙ അതിലെ ഉള്ളടക്കം തിരഞ്ഞെടുക്കാനോ, അതിൽ മാറ്റം വരുത്താനോ അവർക്ക് അധികാരമില്ലെങ്കിൽ
അതായത് കേവലം ഒരു വേദി ഒരുക്കുന്ന അഡ്മിന് ആ ഗ്രൂപ്പിൽ ആരെങ്കിലും നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ ബാധ്യത വരില്ല . എന്നാൽ ആ വിനിമയം പ്രോത്സാഹിപ്പിക്കാൻ ഗൂഢാലോചന നടത്തുക, വസ്തുത ശ്രദ്ധയിൽപ്പെട്ടാലോ അല്ലെങ്കിൽ സർക്കാർ ഏജൻസികൾ അറിയിച്ചാലോ അവ മാറ്റാതിരിക്കലും ശിക്ഷാർഹമാണ്.
ഇത്തരം വിവരങ്ങൾ ‘like’ ചെയ്യുന്നത് ശിക്ഷാർഹമാണ് എന്നു പറയാൻ കഴിയുമെന്നു തോന്നുന്നില്ല. എന്നാൽ അവ ‘Foreward / Share’ ചെയ്യുമ്പോൾ അത് transmission (പ്രസരണം) ആണ്. ഉറവിടം പോലെത്തന്നെ നാമും അതിന്റെ ഭാഗമാകുകയാണ് . ഇക്കാര്യത്തിലാണ് കൂടുതൽ ജാഗ്രത വേണ്ടത്.
പിൻകുറിപ്പ് :
79–ാം വകുപ്പിനു വലിയൊരു ചരിത്ര പശ്ചാത്തലം കൂടിയുണ്ട്. 2000 ഒക്ടോബർ 17ന് ആണ് ഇന്ത്യയിൽ ‘ഐടി ആക്ട് 2000’ എന്ന പേരിൽ സൈബർ നിയമം നിലവിൽ വന്നത്. 2004 ഡിസംബറിൽ ഡൽഹി പബ്ലിക് സ്‌കൂളിലെ കുട്ടികളുടെ അശ്ലീല വീഡിയോ bazee.com എന്ന പോർട്ടലിൽ വിൽപനക്കായി പ്രദർശിപ്പിച്ചതിൽ ഐടി ആക്ടിലെ 85, 67 വകുപ്പുകൾ പ്രകാരം പോർട്ടലിന്റെ സിഇഒ ആയ അവിനാശ് ബജാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇത് ഇന്ത്യൻ ഐടി വ്യവസായ മണ്ഡലത്തിൽ കോളിളക്കം സൃഷ്ടിച്ചു.
നെറ്റ്‌വർക്ക് സേവന ദാതാക്കളുടെ അറിവോടെയല്ലാതെ അവരുടെ നെറ്റ്‌വർക്ക് വഴി നടത്തുന്ന നിയമ ലംഘനങ്ങൾക്ക് അവർ ഉത്തരവാദികൾ അല്ല എന്ന് ആക്ടിലെ 79–ാം വകുപ്പിൽ അന്നും പറഞ്ഞിരുന്നുവെങ്കിലും ഇപ്രകാരം തങ്ങൾ ഉത്തരവാദികളല്ല എന്നു ‘തെളിയിക്കേണ്ട ബാധ്യതയും’ അന്നത്തെ നിയമ പ്രകാരം അവർക്കായിരുന്നു. അതായത് തങ്ങളുടെ ടെലിഫോൺ നെറ്റ്‌വർക്കിലൂടെ നടത്തുന്ന നിയമ വിരുദ്ധ ഫോൺ വിളികളുടെ ഉത്തരവാദിത്വം ടെലികോം കമ്പനികൾ ഏറ്റെടുക്കണം എന്നു പറയുന്നതു പോലെ വിചിത്രമാണ് ഈ വകുപ്പ് എന്നായിരുന്നു അന്നത്തെ വിമർശനം.
ഇതേത്തുടർന്ന് 2005 ജനുവരിയിൽ സൈബർ നിയമം ഭേദഗതി ചെയ്യാൻ സർക്കാർ സമിതിയെ നിശ്ചയിച്ചു. നാലു വർഷവും കഴിഞ്ഞു 2009 ഫെബ്രുവരിയിലാണ് സൈബർനിയമത്തിൽ ഭേദഗതികൾ ഉൾപ്പടെയുള്ള ഗസറ്റ് വിജ്ഞാപനം വന്നതും, ആദ്യം സൂചിപ്പിച്ച ഭാഗം (Exemption from liability of intermediariy in certain cases) നിയമത്തിൽ ഉൾപ്പെടുത്തുന്നതും.
ന്യൂഡല്‍ഹി. മാധ്യമങ്ങള്‍ക്കു മുന്നില്‍ സംസാരിച്ചു വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിനെതിരെ എംപിമാര്‍ക്കും നേതാക്കള്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപദേശം. സ്വന്തം പേരിലുള്ള മൊബൈല്‍ ആപ്പിലൂടെയാണു മാധ്യമങ്ങള്‍ക്കു മുന്നില്‍ വിവാദ പ്രസ്താവനകള്‍ നടത്തി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കരുതെന്നു മോദി ഉപദേശിച്ചത്. മാധ്യമങ്ങള്‍ക്കു ‘മസാലകള്‍’ നല്‍കി നമ്മള്‍ തെറ്റുകള്‍ ചെയ്യുന്നു. ക്യാമറ കാണുമ്പോള്‍ വലിയ സാമൂഹ്യ ശാസ്ത്രജ്ഞനെപ്പോലെയോ വിദഗ്ധരെപ്പോലെയോ ചാടിവീണു പ്രസ്താവനകള്‍ നല്‍കുന്നു. ഇതു പിന്നീടു മാധ്യമങ്ങള്‍ ഉപയോഗിക്കുന്നു. മാധ്യമങ്ങളെ ഇക്കാര്യത്തില്‍ കുറ്റം പറയാനും കഴിയില്ല- മോദി വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളിലേക്കെത്താന്‍ പാര്‍ട്ടി നേതാക്കള്‍ കൂടുതല്‍ ശ്രമിക്കണമെന്നും മോദി ഉപദേശിച്ചു. ജനങ്ങളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ പാര്‍ട്ടിക്കു പുതിയ ഊര്‍ജമാണു ലഭിച്ചിരിക്കുന്നതെന്നു പറഞ്ഞ മോദി ഗ്രാമ പ്രദേശങ്ങളുടെ വികസനം, കര്‍ഷക ക്ഷേമം തുടങ്ങിയ വിഷയങ്ങളും പാര്‍ട്ടിയുടെ എംപിമാരും എംഎല്‍എമാരുമായി പങ്കുവച്ചു.
മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രസ്താവനകള്‍ നടത്തി പാര്‍ട്ടി നേതാക്കള്‍ പുലിവാലു പിടിക്കുന്നതു പതിവായതോടെയാണ് പ്രധാനമന്ത്രി തന്നെ നേതാക്കള്‍ക്ക് ഉപദേശം നല്‍കിയത്. ഇന്ത്യ പോലുള്ള വലിയ രാജ്യത്തിനകത്ത് ഒന്നോ രണ്ടോ മാനഭംഗങ്ങളുണ്ടായാല്‍ അമിതമായ പ്രചരണം നല്‍കേണ്ട കാര്യമില്ലെന്നു കേന്ദ്രമന്ത്രി സന്തോഷ് ഗങ്‌വാര്‍ ഞായറാഴ്ച പറഞ്ഞതു വിവാദമായിരുന്നു. ഉന്നാവ് കേസുമായി ബന്ധപ്പെട്ടു ബിജെപി എംഎല്‍എ സുരേന്ദ്ര സിങ് നടത്തിയ പ്രതികരണവും വിവാദമായിരുന്നു. മാനഭംഗക്കേസില്‍ അറസ്റ്റു ചെയ്യപ്പെട്ട എംഎല്‍എ കുല്‍ദീപ് സിങ് സെംഗറിനെ പിന്തുണച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ ‘ഇന്റര്‍നെറ്റ്’ പ്രസ്താവനയും പരിഹാസമേറ്റുവാങ്ങി. മഹാഭാരത കാലത്ത് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് പോലുള്ള സംഭവങ്ങളുണ്ടായിരുന്നെന്നായിരുന്നു ബിപ്ലബിന്റെ കണ്ടെത്തല്‍.
ധരിച്ചിരിക്കുന്ന ചെരുപ്പിന്റെ വാറിനേക്കാള്‍ മരണം നമ്മോടടുത്തിരിക്കുന്നു ……മരണം നിര്‍വച്ചനീയമായ പ്രതിഭാസമല്ല. നാം മരണത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്. എല്ലാ സുഖങ്ങളും വെടിഞ്ഞ് ഒരുനാള്‍ പോകേണ്ടവനാണ് ഓരോ വ്യക്തിയും. രാജ്യത്തിന്റെ അധിപനെന്നോ, പണക്കാരനെന്നോ, പാവപ്പെട്ടവനെന്നോ, വ്യത്യാസമില്ലാതെ മരണം നമ്മെ പിടികൂടുക തന്നെ ചെയ്യും…… എന്നാൽ ഒരു മരണം ഉണ്ടാക്കുന്ന വേദന ഒരുപക്ഷേ ജീവിച്ചിരിക്കുന്നവർക്ക് താങ്ങാൻ പറ്റുന്നതായിരിക്കില്ല… അത്തരത്തിൽ പതിമൂന്ന് വർഷം കളികൂട്ടുകാരിയായിരുന്ന പെണ്ണ് പ്രിയ സഖിയായി സസുഖം വാഴുമ്പോൾ മരണം കള്ളനെപ്പോലെ കടന്നു വന്നു… പറക്കമുറ്റാത്ത ഒരു കുഞ്ഞിനേയും ഏൽപ്പിച്ചു പ്രിയ സഖി പറന്നകന്നപ്പോൾ…. സഹനങ്ങളുടെ ശിഷ്ടകാലം… ഭാര്യയുടെ ഓർമ്മ ദിവസം പട്ടാമ്പി സ്വദേശിയായ യുവാവിന്റെ ഓർമ്മക്കുറിപ്പുകൾ നിങ്ങളുടെ കണ്ണുകളെ ഈറനണിയിക്കും…
കുറിപ്പ് വായിക്കാം
ഏപ്രില്‍ 20. ഒരു വര്‍ഷം ആവുകയാണ് .. ‘മരണം തട്ടിപ്പറിച്ചെടുത്താലും നിന്നെ ഞാനും മോനും ചേര്‍ന്ന് ഇവിടെ ജീവിപ്പിച്ചു നിര്‍ത്തും…. അത് ഇനിയും തോല്‍വി സമ്മതിക്കാന്‍ മനസ്സില്ലാത്ത എന്റെയും അവന്റെയും വാശിയാണ് ,ചെറുത്തുനില്‍പ്പാണ്. ഞങ്ങടെ ഉള്ളില്‍ നീ ഇപ്പോഴും മരണത്തെപോലും തോല്‍പ്പിച്ചുനില്‍ക്കുന്ന ഒരു കുഞ്ഞുസുന്ദരിക്കുട്ടിയാണ് ‘
മരണത്തിനു ശരീരത്തേയേ ഇല്ലാതാക്കാന്‍ കഴിയൂ . ഓരോ നിമിഷത്തിലും ചിലഎഴുത്തുകളിലൂടെ,ചിത്രങ്ങളിലൂടെ ,വാക്കുകളിലൂടെ ,ഞങ്ങളിലൂടെത്തന്നെ നിന്നെയിവിടെ ജീവിപ്പിച്ചുനിര്‍ത്തും.അതൊരു വാശിയാണ് ,അത്രത്തോളം ഇറുക്കിപ്പിടിച്ചിട്ടും തട്ടിപ്പറിച്ചു കളഞ്ഞാല്‍ ,അവിടെ എല്ലാമവസാനിപ്പിച്ചു തോറ്റുതലകുനിച്ചു മടങ്ങാന്‍ മനസില്ലാത്തവന്റെ ഒരു കുഞ്ഞുവാശി.
വര്‍ഷങ്ങള്‍ക്ക് മുന്നേ ഒരുപാതിരാത്രിയിലാണ് അവള്‍ പറഞ്ഞത് ..അതേയ് എനിക്ക് ഇങ്ങേരോട് ഒടുക്കത്തെ പ്രണയമാണെന്ന് തോന്നുന്നു ,അവിടെ വേറാരും കേറിയിരിപ്പില്ലേല്‍ എന്നെക്കൂടേ കൂട്ടുവോ എന്ന്. ഇച്ചിരികഴിഞ്ഞാ മനസ്സെങ്ങാന്‍ മാറിയാലോന്നു പേടിച്ചു ഞാന്‍ അപ്പൊത്തന്നെ അപ്രൂവലും കൊടുത്തുകൂടെ കൂട്ടി. എന്റെ ഏറ്റവും പ്രിയപെട്ട കൂട്ടുകാരി ആയിരുന്നു.
തൃപ്പുണിത്തുറ റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് ആദ്യമായി കാണുന്നത് ….. എറണാകുളം കായംകുളം ലോക്കല്‍ ട്രെയിനിലേക്ക് കയറുമ്പോ എന്റെ നേരെ കൈനീട്ടി എന്റെ കയ്യൊന്നുപിടിക്ക് മാഷേ എന്ന് പറഞ്ഞപ്പോ തമാശക്ക് ഞാന്‍ പറഞ്ഞു എന്നോടൊക്കെ കൈ പിടിക്കാന്‍ പറയുമ്പോ സൂക്ഷിക്കണം കേട്ടോ.. ഒരിക്കല്‍ പിടിച്ചാല്‍പിന്നെ എന്റെ ജീവന്‍ പോയാലും ആ പിടിവിടുമെന്ന് കരുതണ്ട…..ആണോ ..?ഞാനും അങ്ങനെയാ എന്നുപറഞ്ഞു ചന്തമുള്ള ഒരു പുഞ്ചിരിയോടെ എന്നാ പിന്നെ ഇച്ചിരി ഇറുക്കിപിടിച്ചോ മാഷേ എന്ന് പറഞ്ഞതും ,കൈനീട്ടിയതും…..ആ ഇറുക്കിപിടുത്തം ഇളംചൂടുള്ള ഒരോര്‍മയായി ഇപ്പോഴും ഉള്ളിലങ്ങനെയുണ്ട് …….(ഒരു ദോശ ഉണ്ടാക്കിയ പ്രണയംപോലെ വളരെ രസകരമായ ഒരു കഥയാണ് ഞങ്ങടെ പ്രണയം ‘ഒരു കുളിയുണ്ടാക്കിയ പ്രണയം’സൗകര്യംപോലെ ഒരിക്കല്‍ പറയുന്നുണ്ട് )
നീണ്ട 8വര്‍ഷത്തെ കൂട്ട് ,5 വര്‍ഷം കല്ല്യാണത്തിന് ശേഷം …അങ്ങനെ ഒരുമിച്ചുള്ള മനോഹരമായ പതിമൂന്നു വര്‍ഷങ്ങള്‍ ….. കുന്നിക്കുരുവോളമേ ഉണ്ടായുള്ളുവെങ്കിലും മനോഹരമായ ജീവിതം ,ഒരുപാട് നല്ല ഓര്‍മകള്‍ …. അതുതന്നെ ധാരാളമാണ് ഈ ജന്മം മുഴുവന്‍ ഓര്‍ക്കാന്‍ ……
ഓര്‍മ്മകള്‍ എന്നെ പിറകോട്ടല്ല നയിക്കുന്നത് ,കൂടുതല്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടാണ് .മുഖപുസ്തകത്തിലെ ഞങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരിലൂടെ ,അവരുടെ ഹൃദയത്തിലൂടെ ഒരുപാടൊരുപാട് സ്‌നേഹം ഏറ്റുവാങ്ങി അവളിവിടെ ജീവിച്ചു കൊണ്ടേയിരിക്കട്ടെ ….
‘ഏതു സമയത്തും വേണമെങ്കിലും വളരെ മോശമായ ഒരു കാര്യം സംഭവിക്കും , തളര്‍ന്നുപോകരുത് മോന്റെ കയ്യില്‍ മുറുക്കെപ്പിടിച്ചു ഒരു തരിമ്പുപോലും ഇളകാതെ മുന്നോട്ട്തന്നെ പോയികൊണ്ടിരിക്കണം ,ലൈവില്‍ നില്‍ക്കണം എന്ന് പറഞ്ഞു അവസാന നാളുകളില്‍ പോലും സ്‌നേഹംകൊണ്ട് എന്നെ ഇറുക്കിപ്പിടിച്ചിരുന്ന അവളെ എനിക്കെങ്ങനെയാണ് വിട്ടുകളയാനാവുക ………!
മാലചാര്‍ത്തിയും വിളക്ക് കത്തിച്ചുവച്ചും ഒരു ഫോട്ടോപോലും ഞാന്‍ എവിടേം വച്ചിട്ടില്ല …..ദേ ഇങ്ങനെ ചിരിച്ചോണ്ട് ലൈവില്‍ നിക്കണ ഫോട്ടോകള്‍ കാണുമ്പോ കൂടെതന്നെ ഉണ്ടെന്നുള്ള ഒരു വിശ്വാസം ആണ്.
[ot-video][/ot-video]
കാരൂര്‍ സോമന്‍
ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ സ്‌കൂള്‍ വാര്‍ഷികത്തില്‍ ഞാന്‍ എഴുതി അവതരിപ്പിച്ച നാടകം പൊലീസിന്റെ ക്രൂരതകള്‍ തുറന്നു കാട്ടുന്നതായിരുന്നു. ഫലം പൊലീസ് എന്നെ നക്‌സല്‍ ആയി മുദ്രകുത്തി. പണ്ഡിത കവി കെ. കുഞ്ഞുപിള്ള പണിക്കര്‍ സാര്‍ സ്റ്റേഷനില്‍ എത്തി വിശദീകരിച്ചതുകൊണ്ട് നടപടിയുണ്ടായില്ല. പക്ഷേ, അത്യാവശത്തിനു ചീത്ത കേട്ടു. എസ്.ഐയുടെ വക ഒരടിയും കിട്ടി.
1990ല്‍ സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തില്‍നിന്നും പുറത്തു വന്ന എന്റെ ആദ്യ നോവല്‍ കണ്ണീര്‍പ്പൂക്കളിനു അവതാരിക എഴുതിയ തകഴിച്ചേട്ടന്‍ ഈ സംഭവം അറിഞ്ഞപ്പോള്‍ ഉപദേശിച്ചതു ”മറ്റുള്ളവരുടെ ആക്ഷേപങ്ങള്‍ കേട്ട് മനസമാധാനം നഷ്ടപ്പെടുത്തരുത്. നിലയില്ലാത്ത കയങ്ങളില്‍ എത്തി നോക്കരുത്.” ഇന്നു സോഷ്യല്‍ മീഡിയയിലെ ചില കമന്റുകള്‍ കാണുമ്പോള്‍ ഓര്‍ക്കും. അന്നു നാട്ടില്‍ കേട്ട അക്ഷേപവും പൊലീസ് വിളിച്ച ചീത്തയും എത്രഭേദം.
അച്ചടി മാധ്യമത്തില്‍ നിന്നു പുതുതലമുറ ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലേക്കു ശ്രദ്ധതിരിച്ചപ്പോഴും കമന്റുകള്‍ക്ക് സംസ്‌കാരമുണ്ടായിരുന്നു. പക്ഷേ, ഫേസ്ബുക്കിലും വാട്ട്‌സാപ്പിലും ബ്ലോഗിലും കഥമാറി. ആര്‍ക്കും ആരേയും ആക്ഷേപിക്കാം. പ്രഭവസ്ഥാനം കണ്ടെത്തുമ്പോഴേക്കും കമന്റുകള്‍ സമുദ്രവും മരുഭൂമിയും താണ്ടി ഭൂഖണ്ഡങ്ങള്‍ക്ക് അപ്പുറം എത്തിയിരിക്കും. വാര്‍ത്ത ‘വൈറല്‍’ ആയി എന്നു പറഞ്ഞാല്‍ വൈറല്‍ പനിപോലെ പടര്‍ന്നു പിടിച്ചെന്നു സാരം.
ജനമനസ്സുകളില്‍ ശക്തമായി ഇടപെടുന്നവരും സ്വാധീനം ചെലുത്തുന്നവരുമാണ് എഴുത്തുകാര്‍. അവരുടെ കൃതികളെ അളന്നുമുറിച്ചു വിധി നിര്‍ണ്ണയം നടത്തുന്ന നിരൂപകര്‍ സാഹിത്യത്തിന് എന്നും ഒരു മുതല്‍ക്കൂട്ടാണ്. ഇന്ന് എഴുത്തുകാരന്റെ ജീവിതം വ്യത്യസ്തമാണ്. ബഹുസ്വരതയുടെ സിംഫണി എന്നതിനെ ലളിതമായി നിര്‍വ്വചിക്കാം. എഴുത്തുകാരന്‍ അവന്റെ സര്‍ഗ്ഗാത്മകമായ സാധ്യതകള്‍ കണ്ടെത്തിയും അനുഭവത്തിന്റെ വെളിച്ചത്തിലും വിവിധ ജ്വാലാമുഖങ്ങള്‍ സൃഷ്ടിക്കുന്നു. അത് നോവല്‍, കഥ, കവിത, നാടകം എന്നീ പാരമ്പര്യനിഷ്ഠവും സര്‍ഗാത്മകവുമായുള്ള മേഖലകളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല. അവിടേക്ക് ചരിത്രവും ശാസ്ത്രവും മാനസികവിഷയങ്ങളും കടന്നുവരുന്നു. ഇത് സാഹിത്യത്തില്‍ പുതുമയുള്ളതും വൈജ്ഞാനികവുമായ അനുഭവമാണ്. സര്‍ഗ്ഗാത്മകസാഹിത്യവുമായി ബന്ധമുള്ള ഒരാള്‍ ഇത്തരം വൈജ്ഞാനിക രചനകള്‍ കൈകാര്യം ചെയ്യുന്നതിന്റെ ഭംഗി അനുവാചകനു തിരിച്ചറിയാന്‍ കഴിയും. അങ്ങനെ വരുമ്പോള്‍ രചനകള്‍ ശ്രദ്ധേയങ്ങളായിത്തീരും. ഇത്തരം രചനാവേളകളില്‍ എഴുത്തുകാര്‍, ഇന്ന് ആശ്രയിക്കുന്നത് ഇന്റര്‍നെറ്റിനെയാണ്. എന്നാല്‍ ഇന്റര്‍നെറ്റില്‍ നിന്നു ലഭിക്കുന്ന വിവരങ്ങളെ അപ്പാടെ ആശ്രയിക്കാനാവില്ല. അവയില്‍ പലതും തെറ്റായ വിവരങ്ങളുടെ കൂമ്പാരങ്ങള്‍ കൂടിയാണ്. ചതിയില്‍ പെടാനുള്ള സാദ്ധ്യതകള്‍ വളരെക്കൂടുതലാണ്. എന്നാല്‍ എഴുത്തുകാരുടെ വിപുലമായ വിജ്ഞാനബോധം അതിനെ മറികടക്കുന്നുണ്ട്.
വാല്‍മീകി രാമായണത്തെപ്പറ്റിയും വിമര്‍ശനമുണ്ടായിട്ടുണ്ട്. എഴുത്തച്ചന്‍ മലയാള ഭാഷയുടെ പിതാവായി അറിയപെടുമ്പോള്‍ ചെറുശേരി അതിനു തുല്യന്‍ എന്നു വിളിച്ചു പറയുന്നവരുണ്ട്. ഈ വിമര്‍ശന നിരൂപന മേഖലകളില്‍ വിശാലമായ ഒരു നീതിബോധമുണ്ട്. അവര്‍ ഉപയോഗിക്കുന്ന അക്ഷരങ്ങള്‍ പരിശോധിച്ചാല്‍ അതിന്റെ തെളിമ തിട്ടപ്പെടുത്താന്‍ സാധിക്കും. ജനാതിപത്യം പോലെ സാഹിത്യത്തിനും സര്‍ഗ്ഗപരമായ ഒരു മാനമുണ്ട്. ഇന്ന് പ്രവാസികളില്‍ ചൂഷണത്തിന് വിധേയരാകുന്ന പല എഴുത്തുകാരുമുണ്ട്. അവരുടെ ജീവിത കഥകളില്‍ ആകുലതകള്‍ കാണാം. കാവ്യലോകത്തിന്റെ വാതായനങ്ങളിലൂടെ സഞ്ചരിക്കുന്ന പലര്‍ക്കും മാനസികപീഢനങ്ങള്‍ സ്വാഭാവികമാണ്. അവരില്‍ പലരും ശത്രുക്കളെ ഉണ്ടാക്കിയവരുമാണ്. എഴുത്തിലെ ജീര്‍ണതകള്‍ പുറത്തുകൊണ്ടുവരുന്നവരാണ് ഭാഷയെ ചൈതന്യമാക്കുന്നത്. അവിടെ ശത്രുവോ മിത്രമോ ഇല്ല. അവര്‍ സാഹിത്യത്തോടു ദയയും കരുണയുമുള്ളവരാണ്. അക്രമാസക്തിയും അത്യഗ്രഹങ്ങളും അവരില്‍ കാണില്ല. ഇക്കൂട്ടരാണ് വിമര്‍ശക ബുദ്ധി ജീവികള്‍.
വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ബ്ലോഗ്, ട്വീറ്റര്‍ വീരന്മാര്‍ പൂര്‍വികര്‍ സൃഷ്ടിച്ച മഹത്തായ പാരമ്പര്യം മറക്കുന്നു. ഒരു ലേഖനത്തെയൊ ഗ്രന്ഥത്തെയൊ മറ്റു സാഹിത്യ സൃഷ്ടിയെയോ അച്ചടി മാധ്യമത്തിലൂടെ വിമര്‍ശിക്കുന്നവര്‍ ഇന്നും പാരമ്പര്യം മറക്കുന്നില്ല. അഭിപ്രായവും എതിര്‍വാദവും ആധികാരികമാകുന്നു. ഒരേ വിഷയം അച്ചടിമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും ചാനല്‍ ചര്‍ച്ചകളില്‍ വരുന്നതും തമ്മില്‍ എത്ര അന്തരമുണ്ട്? രണ്ടാമത്തേത് പലപ്പോഴും കാര്യമായ ഗൃഹപാഠമില്ലാതെ പറയുന്നതാണ്. എന്നിട്ടും എന്തും പറയാമെന്ന അവസ്ഥ. നാളെ അതു മറന്ന് മറ്റൊന്നില്‍ കയറിപ്പിടിക്കാം എന്ന ചിന്തയാണ് ഇക്കൂട്ടരെ ഭരിക്കുന്നത്.
നമ്മുടെ സാമൂഹിക മാധ്യമങ്ങള്‍ സാഹിത്യത്തോട് കാട്ടുന്നതും ഉത്തരവാദിത്തമില്ലാത്ത സമീപനമാണ്. സാഹിത്യത്തിന്റെ മാധ്യമം ഭാഷയാണ്. അത് ഒരു സംസ്‌കാരവുമാണ്. ആ ഭാഷയില്‍ വിപ്ലവം സൃഷ്ടിക്കുന്നവരാണ് സര്‍ഗപ്രതിഭയുള്ള എഴുത്തുകാര്‍. ഒരു സാഹിത്യകാരന്റെ സൃഷ്ടിയുടെ മൂല്യം ഉരകല്ലില്‍ ഉരച്ചു നോക്കുന്നവരാണ് നിരൂപകര്‍. അവര്‍ പറയുന്നത് ഒരിക്കലും അപ്രിയസത്യമായി മാറുന്നില്ല. ഇന്റര്‍നെറ്റ് യൂഗം അനന്ത സാധ്യതകളാണ് മനുഷ്യന് നല്‍കുന്നത്. എന്നാല്‍ അതില്‍ നിന്നു വരുന്ന ചിലരുടെ വാക്കുകള്‍ മനുഷ്യനും മനുഷ്യനും തമ്മിലുള്ള സ്‌നേഹബന്ധം അകറ്റുന്നു. ആ ഭാഷ അതിര്‍ വരമ്പുകള്‍ കടന്നു ചെളിപുരണ്ട ഭാഷയായി മാറുന്നു. സാഹിത്യത്തിന്റെ അന്തഃസത്ത ഉള്‍ക്കൊള്ളുന്നവര്‍ക്ക് അത് അസാധരണ അനുഭവമാണ്.
വസ്തുനിഷ്ടമായി പഠിച്ചാല്‍ ഓരോ ഭാഷയ്ക്കും അവരുടേതായ അര്‍ഥബോധതലങ്ങളുണ്ട്. അത് മനസിലാക്കുന്ന അര്‍ഥബോധക്ഷമതയുള്ളവരില്‍ കാണുന്ന ആന്തരികമായ ആശയബോധമാണ് സത്യം, ജ്ഞാനം, ആസ്വാദനം മുതലായവ. എന്നാല്‍ ഇവിടെ മറ്റൊന്നുകൂടിയുണ്ട്. ആശയബോധമന്ത്രതന്ത്രങ്ങളായ ആനന്ദം, ആസൂയ, നിരര്‍ത്ഥക ജല്പനങ്ങള്‍ ഇതൊക്കെ പുതിയ അര്‍ത്ഥതലങ്ങളെ കണ്ടെത്തുന്നു.
മധുരമായ ശബ്ദം, സുന്ദരമായ സാഹിത്യരചന, സുന്ദരിയായ പെണ്ണ്. എന്തുകൊണ്ടാണ് നാം ഉപയോഗിക്കുന്ന വാക്കുകളില്‍ ആ മധുരം കടന്നു വരാത്തത്? ഈ പ്രപഞ്ചത്തില്‍ അതല്ലേ നിറഞ്ഞു തൂളുമ്പേണ്ടത്? സാഹിത്യ രചനകള്‍ക്ക് ദിശാബോധവും ആശയങ്ങളും നല്‍കുന്നവരാണ് വിമര്‍ശകര്‍, ആശയങ്ങള്‍ മറ്റുള്ളവര്‍ക് അഴകും ആരോഗ്യവും നല്‍കുമ്പോള്‍ എഴുത്തുകാരനെപ്പോലെ വിമര്‍ശകനും ഒരു പ്രതിഭയായി മാറുന്നു. സൈബര്‍ യുഗത്തില്‍ ആശയങ്ങളെ വികാരപരമായി നേരിടുന്നു. ഓരോ വിഷയവും വിവാദത്തിലേക്ക് വലിച്ചെറിയപ്പെടുന്നു. അല്പബുദ്ധികളില്‍ നിന്നും അധമവാക്കുകള്‍ പുറപ്പെടുന്നു. അതിനെ ആവിഷ്‌കാര സ്വതന്ത്യമായി വികലമനസുള്ളവര്‍ വിലയിരുത്തുന്നു. ഇതു സൂചിപ്പിക്കുന്നത് ആധുനിക ലോകത്തു മനസിനെ അടിമകളാക്കുന്നു എന്നതാണ്.
വലിയ റഫറന്‍സ് ഗ്രന്ഥങ്ങള്‍ എഴുതുമ്പോള്‍ ടീം വര്‍ക്കിന്റെ ആവശ്യകത രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയായ വിഖ്യാതനായ ഇംഗ്ലീഷ് എഴുത്തുകാരന്‍ ഈയിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. പക്ഷേ, ഈ ടീമിന്റെ വിശ്വാസ്യത പരമപ്രധാനമാണ്. റഫര്‍ ചെയ്യുന്നത് മറ്റു ഗ്രന്ഥങ്ങളാകാം., ലേഖനങ്ങളാകാം, രേഖകളാകാം. അതില്‍ ഏതൊക്കെ വിശ്വസനീയമായതെന്നും ഏതൊക്കെ പൊതു സ്വത്താണെന്നും മനസ്സിലാക്കാനുള്ള വിവേചന ബുദ്ധി ഈ സഹായികള്‍ക്കുണ്ടാകണം. ഇല്ലെങ്കില്‍ ഗ്രന്ഥകാരന്‍ പെട്ടുപോകും.
എഴുത്തിന് ആധികാരികത വരുത്താനാണ് കൂടുതല്‍ റഫറന്‍സ് നടക്കുന്നത്. അതുതന്നെ പാളിയാലോ? എനിക്കും പറ്റിയിട്ടുണ്ട് പാളിച്ച. സഹായസംഘത്തിന്റെ അറിവില്ലായ്മയോ അവിവേകമോ മനപ്പൂര്‍പമായി ചെയ്തതുതന്നെയോ ആകാം. പ്രതികൂട്ടിലാക്കുന്നത് ഗ്രന്ഥകാരന്‍ തന്നെ. സോഷ്യല്‍ മീഡിയ എഴുത്തുകാരെ ആധികാരിക എഴുത്തുകാരുടെ കൂട്ടത്തില്‍ അറിയാതെ ഞാനും കണ്ടുപോയി തെറ്റി ഇനിയില്ല. രണ്ടും തമ്മില്‍ അജഗജാന്തരമുണ്ടെന്നു തിരിച്ചറിയുന്നു. വോട്ടിങ് യന്ത്രം വേണ്ട, ബാലറ്റ് മതിയെന്നു നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ പറഞ്ഞു തുടങ്ങിയിരിക്കന്നു. അച്ചടി മഷി മായാതിരിക്കട്ടെ.
Email : [email protected], www.karoorsoman.com
കത്വയില്‍ എട്ടുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധിച്ച ബോളിവുഡ് താരം കരീന കപൂറിനെതിരെ സൈബര്‍ ആക്രമണം. സംഘപരിവാര്‍ അനുകൂല ഐഡികളാണ് ആക്രമണവുമായി രംഗത്ത് വന്നിരിക്കുന്നത്. മുസ്ലിം മതവിഭാഗത്തില്‍ പെട്ട ഒരാളെ വിവാഹം കഴിച്ച കരീന അഭിപ്രായം പറയേണ്ടതില്ലെന്നാണ് ചിലരുടെ വിമര്‍ശനം.
അസഭ്യവര്‍ഷം നടത്തുകയും കരീനയുടെ കുടുംബത്തെ അപമാനിക്കുന്ന തരത്തിലും ചിലര്‍ പ്രചരണം നടത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ കത്വ പെണ്‍കുട്ടിക്ക് പിന്തുണ നല്‍കുന്നതിനെതിരെ ചിലര്‍ രംഗത്ത് വരുകയും ക്രൂരമായ കൊലപാതകത്തെ ന്യായീകരിക്കുകയും ചെയ്തിരുന്നു.
അതേസമയം കരീനയ്ക്ക് പിന്തുണയുമായി ബോളിവുഡ് താരം സ്വര ഭാസ്‌കറടക്കം നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. കരീനയ്ക്ക് ഏവരും പിന്തുണ പ്രഖ്യാപിക്കണമെന്നും സംഘപരിവാര്‍ ആക്രമണത്തിന്റെ ലക്ഷ്യം വേറെയാണെന്നും സ്വര പറയുന്നു.
#KareenaKapoorKhan #IndiaAgainstRape #JusticeForOurChild #JusticeforAsifa #JusticeForUnnao pic.twitter.com/NEqPsArNC6
— Swara Bhasker (@ReallySwara) April 14, 2018