Social Media

ധരിച്ചിരിക്കുന്ന ചെരുപ്പിന്റെ വാറിനേക്കാള്‍ മരണം നമ്മോടടുത്തിരിക്കുന്നു ……മരണം നിര്‍വച്ചനീയമായ പ്രതിഭാസമല്ല. നാം മരണത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്. എല്ലാ സുഖങ്ങളും വെടിഞ്ഞ് ഒരുനാള്‍ പോകേണ്ടവനാണ് ഓരോ വ്യക്തിയും. രാജ്യത്തിന്റെ അധിപനെന്നോ, പണക്കാരനെന്നോ, പാവപ്പെട്ടവനെന്നോ, വ്യത്യാസമില്ലാതെ മരണം നമ്മെ പിടികൂടുക തന്നെ ചെയ്യും…… എന്നാൽ ഒരു മരണം ഉണ്ടാക്കുന്ന വേദന ഒരുപക്ഷേ ജീവിച്ചിരിക്കുന്നവർക്ക് താങ്ങാൻ പറ്റുന്നതായിരിക്കില്ല… അത്തരത്തിൽ പതിമൂന്ന് വർഷം കളികൂട്ടുകാരിയായിരുന്ന പെണ്ണ് പ്രിയ സഖിയായി സസുഖം വാഴുമ്പോൾ മരണം കള്ളനെപ്പോലെ കടന്നു വന്നു… പറക്കമുറ്റാത്ത ഒരു കുഞ്ഞിനേയും ഏൽപ്പിച്ചു പ്രിയ സഖി പറന്നകന്നപ്പോൾ…. സഹനങ്ങളുടെ ശിഷ്ടകാലം… ഭാര്യയുടെ ഓർമ്മ ദിവസം പട്ടാമ്പി സ്വദേശിയായ യുവാവിന്റെ ഓർമ്മക്കുറിപ്പുകൾ നിങ്ങളുടെ കണ്ണുകളെ ഈറനണിയിക്കും…

കുറിപ്പ് വായിക്കാം

ഏപ്രില്‍ 20. ഒരു വര്‍ഷം ആവുകയാണ് .. ‘മരണം തട്ടിപ്പറിച്ചെടുത്താലും നിന്നെ ഞാനും മോനും ചേര്‍ന്ന് ഇവിടെ ജീവിപ്പിച്ചു നിര്‍ത്തും…. അത് ഇനിയും തോല്‍വി സമ്മതിക്കാന്‍ മനസ്സില്ലാത്ത എന്റെയും അവന്റെയും വാശിയാണ് ,ചെറുത്തുനില്‍പ്പാണ്. ഞങ്ങടെ ഉള്ളില്‍ നീ ഇപ്പോഴും മരണത്തെപോലും തോല്‍പ്പിച്ചുനില്‍ക്കുന്ന ഒരു കുഞ്ഞുസുന്ദരിക്കുട്ടിയാണ് ‘

മരണത്തിനു ശരീരത്തേയേ ഇല്ലാതാക്കാന്‍ കഴിയൂ . ഓരോ നിമിഷത്തിലും ചിലഎഴുത്തുകളിലൂടെ,ചിത്രങ്ങളിലൂടെ ,വാക്കുകളിലൂടെ ,ഞങ്ങളിലൂടെത്തന്നെ നിന്നെയിവിടെ ജീവിപ്പിച്ചുനിര്‍ത്തും.അതൊരു വാശിയാണ് ,അത്രത്തോളം ഇറുക്കിപ്പിടിച്ചിട്ടും തട്ടിപ്പറിച്ചു കളഞ്ഞാല്‍ ,അവിടെ എല്ലാമവസാനിപ്പിച്ചു തോറ്റുതലകുനിച്ചു മടങ്ങാന്‍ മനസില്ലാത്തവന്റെ ഒരു കുഞ്ഞുവാശി.

വര്‍ഷങ്ങള്‍ക്ക് മുന്നേ ഒരുപാതിരാത്രിയിലാണ് അവള്‍ പറഞ്ഞത് ..അതേയ് എനിക്ക് ഇങ്ങേരോട് ഒടുക്കത്തെ പ്രണയമാണെന്ന് തോന്നുന്നു ,അവിടെ വേറാരും കേറിയിരിപ്പില്ലേല്‍ എന്നെക്കൂടേ കൂട്ടുവോ എന്ന്. ഇച്ചിരികഴിഞ്ഞാ മനസ്സെങ്ങാന്‍ മാറിയാലോന്നു പേടിച്ചു ഞാന്‍ അപ്പൊത്തന്നെ അപ്രൂവലും കൊടുത്തുകൂടെ കൂട്ടി. എന്റെ ഏറ്റവും പ്രിയപെട്ട കൂട്ടുകാരി ആയിരുന്നു.

തൃപ്പുണിത്തുറ റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് ആദ്യമായി കാണുന്നത് ….. എറണാകുളം കായംകുളം ലോക്കല്‍ ട്രെയിനിലേക്ക് കയറുമ്പോ എന്റെ നേരെ കൈനീട്ടി എന്റെ കയ്യൊന്നുപിടിക്ക് മാഷേ എന്ന് പറഞ്ഞപ്പോ തമാശക്ക് ഞാന്‍ പറഞ്ഞു എന്നോടൊക്കെ കൈ പിടിക്കാന്‍ പറയുമ്പോ സൂക്ഷിക്കണം കേട്ടോ.. ഒരിക്കല്‍ പിടിച്ചാല്‍പിന്നെ എന്റെ ജീവന്‍ പോയാലും ആ പിടിവിടുമെന്ന് കരുതണ്ട…..ആണോ ..?ഞാനും അങ്ങനെയാ എന്നുപറഞ്ഞു ചന്തമുള്ള ഒരു പുഞ്ചിരിയോടെ എന്നാ പിന്നെ ഇച്ചിരി ഇറുക്കിപിടിച്ചോ മാഷേ എന്ന് പറഞ്ഞതും ,കൈനീട്ടിയതും…..ആ ഇറുക്കിപിടുത്തം ഇളംചൂടുള്ള ഒരോര്‍മയായി ഇപ്പോഴും ഉള്ളിലങ്ങനെയുണ്ട് …….(ഒരു ദോശ ഉണ്ടാക്കിയ പ്രണയംപോലെ വളരെ രസകരമായ ഒരു കഥയാണ് ഞങ്ങടെ പ്രണയം ‘ഒരു കുളിയുണ്ടാക്കിയ പ്രണയം’സൗകര്യംപോലെ ഒരിക്കല്‍ പറയുന്നുണ്ട് )

നീണ്ട 8വര്‍ഷത്തെ കൂട്ട് ,5 വര്‍ഷം കല്ല്യാണത്തിന് ശേഷം …അങ്ങനെ ഒരുമിച്ചുള്ള മനോഹരമായ പതിമൂന്നു വര്‍ഷങ്ങള്‍ ….. കുന്നിക്കുരുവോളമേ ഉണ്ടായുള്ളുവെങ്കിലും മനോഹരമായ ജീവിതം ,ഒരുപാട് നല്ല ഓര്‍മകള്‍ …. അതുതന്നെ ധാരാളമാണ് ഈ ജന്മം മുഴുവന്‍ ഓര്‍ക്കാന്‍ ……

ഓര്‍മ്മകള്‍ എന്നെ പിറകോട്ടല്ല നയിക്കുന്നത് ,കൂടുതല്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടാണ് .മുഖപുസ്തകത്തിലെ ഞങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരിലൂടെ ,അവരുടെ ഹൃദയത്തിലൂടെ ഒരുപാടൊരുപാട് സ്‌നേഹം ഏറ്റുവാങ്ങി അവളിവിടെ ജീവിച്ചു കൊണ്ടേയിരിക്കട്ടെ ….

‘ഏതു സമയത്തും വേണമെങ്കിലും വളരെ മോശമായ ഒരു കാര്യം സംഭവിക്കും , തളര്‍ന്നുപോകരുത് മോന്റെ കയ്യില്‍ മുറുക്കെപ്പിടിച്ചു ഒരു തരിമ്പുപോലും ഇളകാതെ മുന്നോട്ട്തന്നെ പോയികൊണ്ടിരിക്കണം ,ലൈവില്‍ നില്‍ക്കണം എന്ന് പറഞ്ഞു അവസാന നാളുകളില്‍ പോലും സ്‌നേഹംകൊണ്ട് എന്നെ ഇറുക്കിപ്പിടിച്ചിരുന്ന അവളെ എനിക്കെങ്ങനെയാണ് വിട്ടുകളയാനാവുക ………!

മാലചാര്‍ത്തിയും വിളക്ക് കത്തിച്ചുവച്ചും ഒരു ഫോട്ടോപോലും ഞാന്‍ എവിടേം വച്ചിട്ടില്ല …..ദേ ഇങ്ങനെ ചിരിച്ചോണ്ട് ലൈവില്‍ നിക്കണ ഫോട്ടോകള്‍ കാണുമ്പോ കൂടെതന്നെ ഉണ്ടെന്നുള്ള ഒരു വിശ്വാസം ആണ്.

[ot-video][/ot-video]

 

കാരൂര്‍ സോമന്‍

ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ സ്‌കൂള്‍ വാര്‍ഷികത്തില്‍ ഞാന്‍ എഴുതി അവതരിപ്പിച്ച നാടകം പൊലീസിന്റെ ക്രൂരതകള്‍ തുറന്നു കാട്ടുന്നതായിരുന്നു. ഫലം പൊലീസ് എന്നെ നക്‌സല്‍ ആയി മുദ്രകുത്തി. പണ്ഡിത കവി കെ. കുഞ്ഞുപിള്ള പണിക്കര്‍ സാര്‍ സ്റ്റേഷനില്‍ എത്തി വിശദീകരിച്ചതുകൊണ്ട് നടപടിയുണ്ടായില്ല. പക്ഷേ, അത്യാവശത്തിനു ചീത്ത കേട്ടു. എസ്.ഐയുടെ വക ഒരടിയും കിട്ടി.

1990ല്‍ സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തില്‍നിന്നും പുറത്തു വന്ന എന്റെ ആദ്യ നോവല്‍ കണ്ണീര്‍പ്പൂക്കളിനു അവതാരിക എഴുതിയ തകഴിച്ചേട്ടന്‍ ഈ സംഭവം അറിഞ്ഞപ്പോള്‍ ഉപദേശിച്ചതു ”മറ്റുള്ളവരുടെ ആക്ഷേപങ്ങള്‍ കേട്ട് മനസമാധാനം നഷ്ടപ്പെടുത്തരുത്. നിലയില്ലാത്ത കയങ്ങളില്‍ എത്തി നോക്കരുത്.” ഇന്നു സോഷ്യല്‍ മീഡിയയിലെ ചില കമന്റുകള്‍ കാണുമ്പോള്‍ ഓര്‍ക്കും. അന്നു നാട്ടില്‍ കേട്ട അക്ഷേപവും പൊലീസ് വിളിച്ച ചീത്തയും എത്രഭേദം.

അച്ചടി മാധ്യമത്തില്‍ നിന്നു പുതുതലമുറ ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലേക്കു ശ്രദ്ധതിരിച്ചപ്പോഴും കമന്റുകള്‍ക്ക് സംസ്‌കാരമുണ്ടായിരുന്നു. പക്ഷേ, ഫേസ്ബുക്കിലും വാട്ട്‌സാപ്പിലും ബ്ലോഗിലും കഥമാറി. ആര്‍ക്കും ആരേയും ആക്ഷേപിക്കാം. പ്രഭവസ്ഥാനം കണ്ടെത്തുമ്പോഴേക്കും കമന്റുകള്‍ സമുദ്രവും മരുഭൂമിയും താണ്ടി ഭൂഖണ്ഡങ്ങള്‍ക്ക് അപ്പുറം എത്തിയിരിക്കും. വാര്‍ത്ത ‘വൈറല്‍’ ആയി എന്നു പറഞ്ഞാല്‍ വൈറല്‍ പനിപോലെ പടര്‍ന്നു പിടിച്ചെന്നു സാരം.

ജനമനസ്സുകളില്‍ ശക്തമായി ഇടപെടുന്നവരും സ്വാധീനം ചെലുത്തുന്നവരുമാണ് എഴുത്തുകാര്‍. അവരുടെ കൃതികളെ അളന്നുമുറിച്ചു വിധി നിര്‍ണ്ണയം നടത്തുന്ന നിരൂപകര്‍ സാഹിത്യത്തിന് എന്നും ഒരു മുതല്‍ക്കൂട്ടാണ്. ഇന്ന് എഴുത്തുകാരന്റെ ജീവിതം വ്യത്യസ്തമാണ്. ബഹുസ്വരതയുടെ സിംഫണി എന്നതിനെ ലളിതമായി നിര്‍വ്വചിക്കാം. എഴുത്തുകാരന്‍ അവന്റെ സര്‍ഗ്ഗാത്മകമായ സാധ്യതകള്‍ കണ്ടെത്തിയും അനുഭവത്തിന്റെ വെളിച്ചത്തിലും വിവിധ ജ്വാലാമുഖങ്ങള്‍ സൃഷ്ടിക്കുന്നു. അത് നോവല്‍, കഥ, കവിത, നാടകം എന്നീ പാരമ്പര്യനിഷ്ഠവും സര്‍ഗാത്മകവുമായുള്ള മേഖലകളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല. അവിടേക്ക് ചരിത്രവും ശാസ്ത്രവും മാനസികവിഷയങ്ങളും കടന്നുവരുന്നു. ഇത് സാഹിത്യത്തില്‍ പുതുമയുള്ളതും വൈജ്ഞാനികവുമായ അനുഭവമാണ്. സര്‍ഗ്ഗാത്മകസാഹിത്യവുമായി ബന്ധമുള്ള ഒരാള്‍ ഇത്തരം വൈജ്ഞാനിക രചനകള്‍ കൈകാര്യം ചെയ്യുന്നതിന്റെ ഭംഗി അനുവാചകനു തിരിച്ചറിയാന്‍ കഴിയും. അങ്ങനെ വരുമ്പോള്‍ രചനകള്‍ ശ്രദ്ധേയങ്ങളായിത്തീരും. ഇത്തരം രചനാവേളകളില്‍ എഴുത്തുകാര്‍, ഇന്ന് ആശ്രയിക്കുന്നത് ഇന്റര്‍നെറ്റിനെയാണ്. എന്നാല്‍ ഇന്റര്‍നെറ്റില്‍ നിന്നു ലഭിക്കുന്ന വിവരങ്ങളെ അപ്പാടെ ആശ്രയിക്കാനാവില്ല. അവയില്‍ പലതും തെറ്റായ വിവരങ്ങളുടെ കൂമ്പാരങ്ങള്‍ കൂടിയാണ്. ചതിയില്‍ പെടാനുള്ള സാദ്ധ്യതകള്‍ വളരെക്കൂടുതലാണ്. എന്നാല്‍ എഴുത്തുകാരുടെ വിപുലമായ വിജ്ഞാനബോധം അതിനെ മറികടക്കുന്നുണ്ട്.

വാല്‍മീകി രാമായണത്തെപ്പറ്റിയും വിമര്‍ശനമുണ്ടായിട്ടുണ്ട്. എഴുത്തച്ചന്‍ മലയാള ഭാഷയുടെ പിതാവായി അറിയപെടുമ്പോള്‍ ചെറുശേരി അതിനു തുല്യന്‍ എന്നു വിളിച്ചു പറയുന്നവരുണ്ട്. ഈ വിമര്‍ശന നിരൂപന മേഖലകളില്‍ വിശാലമായ ഒരു നീതിബോധമുണ്ട്. അവര്‍ ഉപയോഗിക്കുന്ന അക്ഷരങ്ങള്‍ പരിശോധിച്ചാല്‍ അതിന്റെ തെളിമ തിട്ടപ്പെടുത്താന്‍ സാധിക്കും. ജനാതിപത്യം പോലെ സാഹിത്യത്തിനും സര്‍ഗ്ഗപരമായ ഒരു മാനമുണ്ട്. ഇന്ന് പ്രവാസികളില്‍ ചൂഷണത്തിന് വിധേയരാകുന്ന പല എഴുത്തുകാരുമുണ്ട്. അവരുടെ ജീവിത കഥകളില്‍ ആകുലതകള്‍ കാണാം. കാവ്യലോകത്തിന്റെ വാതായനങ്ങളിലൂടെ സഞ്ചരിക്കുന്ന പലര്‍ക്കും മാനസികപീഢനങ്ങള്‍ സ്വാഭാവികമാണ്. അവരില്‍ പലരും ശത്രുക്കളെ ഉണ്ടാക്കിയവരുമാണ്. എഴുത്തിലെ ജീര്‍ണതകള്‍ പുറത്തുകൊണ്ടുവരുന്നവരാണ് ഭാഷയെ ചൈതന്യമാക്കുന്നത്. അവിടെ ശത്രുവോ മിത്രമോ ഇല്ല. അവര്‍ സാഹിത്യത്തോടു ദയയും കരുണയുമുള്ളവരാണ്. അക്രമാസക്തിയും അത്യഗ്രഹങ്ങളും അവരില്‍ കാണില്ല. ഇക്കൂട്ടരാണ് വിമര്‍ശക ബുദ്ധി ജീവികള്‍.

വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ബ്ലോഗ്, ട്വീറ്റര്‍ വീരന്മാര്‍ പൂര്‍വികര്‍ സൃഷ്ടിച്ച മഹത്തായ പാരമ്പര്യം മറക്കുന്നു. ഒരു ലേഖനത്തെയൊ ഗ്രന്ഥത്തെയൊ മറ്റു സാഹിത്യ സൃഷ്ടിയെയോ അച്ചടി മാധ്യമത്തിലൂടെ വിമര്‍ശിക്കുന്നവര്‍ ഇന്നും പാരമ്പര്യം മറക്കുന്നില്ല. അഭിപ്രായവും എതിര്‍വാദവും ആധികാരികമാകുന്നു. ഒരേ വിഷയം അച്ചടിമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും ചാനല്‍ ചര്‍ച്ചകളില്‍ വരുന്നതും തമ്മില്‍ എത്ര അന്തരമുണ്ട്? രണ്ടാമത്തേത് പലപ്പോഴും കാര്യമായ ഗൃഹപാഠമില്ലാതെ പറയുന്നതാണ്. എന്നിട്ടും എന്തും പറയാമെന്ന അവസ്ഥ. നാളെ അതു മറന്ന് മറ്റൊന്നില്‍ കയറിപ്പിടിക്കാം എന്ന ചിന്തയാണ് ഇക്കൂട്ടരെ ഭരിക്കുന്നത്.

നമ്മുടെ സാമൂഹിക മാധ്യമങ്ങള്‍ സാഹിത്യത്തോട് കാട്ടുന്നതും ഉത്തരവാദിത്തമില്ലാത്ത സമീപനമാണ്. സാഹിത്യത്തിന്റെ മാധ്യമം ഭാഷയാണ്. അത് ഒരു സംസ്‌കാരവുമാണ്. ആ ഭാഷയില്‍ വിപ്ലവം സൃഷ്ടിക്കുന്നവരാണ് സര്‍ഗപ്രതിഭയുള്ള എഴുത്തുകാര്‍. ഒരു സാഹിത്യകാരന്റെ സൃഷ്ടിയുടെ മൂല്യം ഉരകല്ലില്‍ ഉരച്ചു നോക്കുന്നവരാണ് നിരൂപകര്‍. അവര്‍ പറയുന്നത് ഒരിക്കലും അപ്രിയസത്യമായി മാറുന്നില്ല. ഇന്റര്‍നെറ്റ് യൂഗം അനന്ത സാധ്യതകളാണ് മനുഷ്യന് നല്‍കുന്നത്. എന്നാല്‍ അതില്‍ നിന്നു വരുന്ന ചിലരുടെ വാക്കുകള്‍ മനുഷ്യനും മനുഷ്യനും തമ്മിലുള്ള സ്‌നേഹബന്ധം അകറ്റുന്നു. ആ ഭാഷ അതിര്‍ വരമ്പുകള്‍ കടന്നു ചെളിപുരണ്ട ഭാഷയായി മാറുന്നു. സാഹിത്യത്തിന്റെ അന്തഃസത്ത ഉള്‍ക്കൊള്ളുന്നവര്‍ക്ക് അത് അസാധരണ അനുഭവമാണ്.

വസ്തുനിഷ്ടമായി പഠിച്ചാല്‍ ഓരോ ഭാഷയ്ക്കും അവരുടേതായ അര്‍ഥബോധതലങ്ങളുണ്ട്. അത് മനസിലാക്കുന്ന അര്‍ഥബോധക്ഷമതയുള്ളവരില്‍ കാണുന്ന ആന്തരികമായ ആശയബോധമാണ് സത്യം, ജ്ഞാനം, ആസ്വാദനം മുതലായവ. എന്നാല്‍ ഇവിടെ മറ്റൊന്നുകൂടിയുണ്ട്. ആശയബോധമന്ത്രതന്ത്രങ്ങളായ ആനന്ദം, ആസൂയ, നിരര്‍ത്ഥക ജല്പനങ്ങള്‍ ഇതൊക്കെ പുതിയ അര്‍ത്ഥതലങ്ങളെ കണ്ടെത്തുന്നു.

മധുരമായ ശബ്ദം, സുന്ദരമായ സാഹിത്യരചന, സുന്ദരിയായ പെണ്ണ്. എന്തുകൊണ്ടാണ് നാം ഉപയോഗിക്കുന്ന വാക്കുകളില്‍ ആ മധുരം കടന്നു വരാത്തത്? ഈ പ്രപഞ്ചത്തില്‍ അതല്ലേ നിറഞ്ഞു തൂളുമ്പേണ്ടത്? സാഹിത്യ രചനകള്‍ക്ക് ദിശാബോധവും ആശയങ്ങളും നല്‍കുന്നവരാണ് വിമര്‍ശകര്‍, ആശയങ്ങള്‍ മറ്റുള്ളവര്‍ക് അഴകും ആരോഗ്യവും നല്‍കുമ്പോള്‍ എഴുത്തുകാരനെപ്പോലെ വിമര്‍ശകനും ഒരു പ്രതിഭയായി മാറുന്നു. സൈബര്‍ യുഗത്തില്‍ ആശയങ്ങളെ വികാരപരമായി നേരിടുന്നു. ഓരോ വിഷയവും വിവാദത്തിലേക്ക് വലിച്ചെറിയപ്പെടുന്നു. അല്പബുദ്ധികളില്‍ നിന്നും അധമവാക്കുകള്‍ പുറപ്പെടുന്നു. അതിനെ ആവിഷ്‌കാര സ്വതന്ത്യമായി വികലമനസുള്ളവര്‍ വിലയിരുത്തുന്നു. ഇതു സൂചിപ്പിക്കുന്നത് ആധുനിക ലോകത്തു മനസിനെ അടിമകളാക്കുന്നു എന്നതാണ്.

വലിയ റഫറന്‍സ് ഗ്രന്ഥങ്ങള്‍ എഴുതുമ്പോള്‍ ടീം വര്‍ക്കിന്റെ ആവശ്യകത രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയായ വിഖ്യാതനായ ഇംഗ്ലീഷ് എഴുത്തുകാരന്‍ ഈയിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. പക്ഷേ, ഈ ടീമിന്റെ വിശ്വാസ്യത പരമപ്രധാനമാണ്. റഫര്‍ ചെയ്യുന്നത് മറ്റു ഗ്രന്ഥങ്ങളാകാം., ലേഖനങ്ങളാകാം, രേഖകളാകാം. അതില്‍ ഏതൊക്കെ വിശ്വസനീയമായതെന്നും ഏതൊക്കെ പൊതു സ്വത്താണെന്നും മനസ്സിലാക്കാനുള്ള വിവേചന ബുദ്ധി ഈ സഹായികള്‍ക്കുണ്ടാകണം. ഇല്ലെങ്കില്‍ ഗ്രന്ഥകാരന്‍ പെട്ടുപോകും.

എഴുത്തിന് ആധികാരികത വരുത്താനാണ് കൂടുതല്‍ റഫറന്‍സ് നടക്കുന്നത്. അതുതന്നെ പാളിയാലോ? എനിക്കും പറ്റിയിട്ടുണ്ട് പാളിച്ച. സഹായസംഘത്തിന്റെ അറിവില്ലായ്മയോ അവിവേകമോ മനപ്പൂര്‍പമായി ചെയ്തതുതന്നെയോ ആകാം. പ്രതികൂട്ടിലാക്കുന്നത് ഗ്രന്ഥകാരന്‍ തന്നെ. സോഷ്യല്‍ മീഡിയ എഴുത്തുകാരെ ആധികാരിക എഴുത്തുകാരുടെ കൂട്ടത്തില്‍ അറിയാതെ ഞാനും കണ്ടുപോയി തെറ്റി ഇനിയില്ല. രണ്ടും തമ്മില്‍ അജഗജാന്തരമുണ്ടെന്നു തിരിച്ചറിയുന്നു. വോട്ടിങ് യന്ത്രം വേണ്ട, ബാലറ്റ് മതിയെന്നു നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ പറഞ്ഞു തുടങ്ങിയിരിക്കന്നു. അച്ചടി മഷി മായാതിരിക്കട്ടെ.

Email : [email protected], www.karoorsoman.com

കത്വയില്‍ എട്ടുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധിച്ച ബോളിവുഡ് താരം കരീന കപൂറിനെതിരെ സൈബര്‍ ആക്രമണം. സംഘപരിവാര്‍ അനുകൂല ഐഡികളാണ് ആക്രമണവുമായി രംഗത്ത് വന്നിരിക്കുന്നത്. മുസ്ലിം മതവിഭാഗത്തില്‍ പെട്ട ഒരാളെ വിവാഹം കഴിച്ച കരീന അഭിപ്രായം പറയേണ്ടതില്ലെന്നാണ് ചിലരുടെ വിമര്‍ശനം.

അസഭ്യവര്‍ഷം നടത്തുകയും കരീനയുടെ കുടുംബത്തെ അപമാനിക്കുന്ന തരത്തിലും ചിലര്‍ പ്രചരണം നടത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ കത്വ പെണ്‍കുട്ടിക്ക് പിന്തുണ നല്‍കുന്നതിനെതിരെ ചിലര്‍ രംഗത്ത് വരുകയും ക്രൂരമായ കൊലപാതകത്തെ ന്യായീകരിക്കുകയും ചെയ്തിരുന്നു.

അതേസമയം കരീനയ്ക്ക് പിന്തുണയുമായി ബോളിവുഡ് താരം സ്വര ഭാസ്‌കറടക്കം നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. കരീനയ്ക്ക് ഏവരും പിന്തുണ പ്രഖ്യാപിക്കണമെന്നും സംഘപരിവാര്‍ ആക്രമണത്തിന്റെ ലക്ഷ്യം വേറെയാണെന്നും സ്വര പറയുന്നു.

 

ഹോളിവുഡ് ചിത്രത്തിലെ രംഗങ്ങൾ യാഥാർഥ്യമായതിൽ അമ്പരന്നു നെറ്റിസൻസ്. എംഎസ്‌സി അർമോണിയ എന്ന ക്രൂയിസ് കപ്പലാണ് ഹോളിവുഡ് ചിത്രത്തെ അനുസ്മരിപ്പിക്കുംവിധം തീരത്തെ കെട്ടിടത്തിലിടിച്ചു നിന്നത്. ഹോണ്ടുറാസിലെ ഇസ്ല തുറമുഖത്ത് കപ്പൽ നങ്കൂരമിടാൻ ശ്രമിക്കവേയാണ് സംഭവം.

തുറമുഖത്തോടടുത്തപ്പോൾ കപ്പലിന്‍റെ വേഗം നിയന്ത്രിക്കാൻ കഴിയാതെ വരികയായിരുന്നു. കപ്പലിന്‍റെ വേഗം കുറയ്ക്കാനും നങ്കൂരമുറപ്പിക്കാനും ജീവനക്കാർ പലകുറി ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. കപ്പൽ പിടിവിട്ടു വരുന്നതാണെന്നറിയാതെ വിനോദസഞ്ചാരികളുൾപ്പെടെ ആയിരക്കണക്കിനാളുകൾ തടിച്ചുകൂടിയെങ്കിലും അധികൃതർ ഉടൻ അപായമണി മുഴക്കിയതിനാൽ ആളുകൾക്കെല്ലാം ഓടിമാറാൻ സാവകാശം കിട്ടി.

എങ്കിലും തീരത്തെ ചില കെട്ടിടങ്ങൾ ഏതാണ്ടു പൂർണമായും ഇടിച്ചുതകർത്തശേഷമാണ് കപ്പൽ ഒാട്ടം നിർത്തിയത്. കപ്പലിലെ യാത്രക്കാരുൾപ്പെടെ ആർക്കും പരിക്കേറ്റില്ലെന്നു കപ്പലിന്‍റെ വക്താവ് അറിയിച്ചു.

കൊച്ചി: കാശ്മീരില്‍ 8 വയസുകാരിയെ അമ്പലത്തില്‍ വെച്ച് കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സോഷ്യല്‍ മീഡിയ. ഏപ്രില്‍ 15ന് വൈകീട്ട് 5നും 7നും ഇടയ്ക്കുള്ള സമയത്ത് പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് ഹാഷ്ടാഗ് ക്യാംമ്പെയിന്‍ ആരംഭിച്ചിരിക്കുന്നത്.

ഒരോരുത്തരും ജീവിക്കുന്ന പ്രദേശത്തിന് തൊട്ടടുത്ത തെരുവുകളില്‍ സുഹൃത്തുക്കളെയും അയല്‍ക്കാരെയും കൂട്ടി പോസ്റ്ററുകളുമായി പ്രതിഷേധത്തിനിറങ്ങണമെന്ന് ക്യാംമ്പെയിന്‍ ആവശ്യപ്പെടുന്നു. പ്രതിഷേധത്തിന്റെ ചിത്രങ്ങള്‍ #MyStreetMyProtest എന്ന ഹാഷ്ടാഗില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാനും ഫേസ്ബുക്കില്‍ പ്രചരിക്കുന്ന പ്രതിഷേധാഹ്വാനത്തില്‍ പറയുന്നു.

ഫേസ്ബുക്കില്‍ പ്രചരിക്കുന്ന പ്രതിഷേധാഹ്വാനത്തിന്റെ പൂര്‍ണരൂപം:

#MyStreetMyProtets

#എന്റെതെരുവില്‍എന്റെപ്രതിഷേധം

ആസിഫയ്ക്കും ഉന്നാവോയിലെ പെണ്‍കുട്ടിക്കും വേണ്ടി,
നമ്മള്‍ നമ്മുടെ തെരുവില്‍ പ്രതിഷേധിക്കുന്നു.
ഏപ്രില്‍ 15 ഞായറാഴ്ച വൈകിട്ട് 5 നും 7 നും ഇടയ്ക്ക്.

നമ്മള്‍ എവിടെയാണോ ഉള്ളത് അവിടെയുള്ള തെരുവിന്റെ ഒരു ശ്രദ്ധേയമായ ഭാഗത്ത് നമുക്ക് ഒത്തുചേരാം. ആസിഫയുടെയുടെ ചിത്രങ്ങളും പോസ്റ്ററുകളുമായി. ആസിഫയ്ക്കും ഉന്നാവോയില്‍ റേപ്പ് ചെയ്യപ്പെട്ട ആ പെണ്‍കുട്ടിക്കും നീതി ആവശ്യപ്പെട്ടുകൊണ്ട്.

ഇത് ക്രൂരമായ ആക്രമണങ്ങള്‍ക്ക് കാരണക്കാരായവര്‍ക്കെതിരായുള്ള നമ്മുടെ പ്രതികരണമാണ്. കാരണക്കാരായവരെ പിന്തുണയ്ക്കുന്നവര്‍ക്കെതിരായ നമ്മുടെ പ്രതിഷേധമാണ്. നമുക്ക് തെരുവിലിറങ്ങാം. സുഹൃത്തുക്കളേയും അയല്‍ക്കാരേയും കൂട്ടി ഒന്നിച്ച്.

1) ഒത്തുചേരാനുള്ള സ്ഥലം തീരുമാനിക്കുക. നമ്മുടെ ഏറ്റവും അടുത്ത തെരുവിലെ ശ്രദ്ധേയമായ ഒരു ഭാഗം .

2) സുഹൃത്തുക്കളേയും അയല്‍ക്കാരേയും വിളിക്കുക. പ്രതിഷേധത്തിന്റെ സമയവും ദിവസവും അറിയിക്കുക. വിവരങ്ങള്‍ ഇ-മെയില്‍ ചെയ്യുക. എഫ്.ബി യില്‍ സുഹൃത്തുക്കളെ ടാഗ് ചെയ്തു കൊണ്ട് സ്ഥലത്തിന്റെ വിവരങ്ങള്‍ ഉള്‍പ്പെടെ പോസ്റ്റ് ഇടുക.

3) പോസ്റ്ററുകള്‍ ഉണ്ടാക്കുക.

4) 15ാം തിയതി വൈകിട്ട് 5 മണിക്കു തന്നെ തീരുമാനിച്ച സ്ഥലത്ത് എത്തുക.

5) സുഹൃത്തുക്കളുടേയും അയല്‍ക്കാരുടേയും സാന്നിദ്ധ്യം ഒന്നുകൂടി ഉറപ്പ് വരുത്തുക.

6) തെരുവില്‍ നമ്മള്‍ക്ക് കഴിയുന്നത്ര സമയം നില്‍ക്കാം. അത് നമ്മള്‍ ഒറ്റയ്ക്കാണെങ്കില്‍ പോലും. നമുക്കൊപ്പം കൂട്ടുകാര്‍ ചേരുമെന്ന പ്രതീക്ഷിച്ചു കൊണ്ട് തന്നെ.

7) പ്രതിഷേധത്തെപ്പറ്റി ചോദിക്കുന്നവരോട് അത് വിശദീകരിച്ചു കൊടുക്കുക.

8 ) ചിത്രമെടുത്ത് # MyStreet My Protest എന്ന ഹാഷ് ടാഗോടു കൂടി അപ്‌ലോഡ് ചെയ്യുക.

ചെന്നൈ: ചെന്നൈ സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വന്‍ പ്രതിഷേധവുമായി തമിഴ് ജനത. റോഡ് മാര്‍ഗ്ഗമുള്ള യാത്രയില്‍ കരിങ്കൊടി കാണിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് മോഡിയുടെ യാത്ര ഹെലികോപ്ടറിലാക്കി. ഇതേത്തുടര്‍ന്ന് കറുത്ത ബലൂണുകളുമായാണ് പ്രതിഷേധക്കാര്‍ എത്തിയിരിക്കുന്നത്.

ചെന്നൈ എയര്‍പോര്‍ട്ടിനു സമീപത്തും മറ്റു റോഡുകളിലും കരിങ്കൊടിയുമായി നിരവധി പേരാണ് പ്രതിഷേധിക്കുന്നത്. വിമാനത്താവളത്തിനു പുറത്തുള്ള വലിയ ഹോര്‍ഡിങ്ങില്‍ കയറിയ പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയ്ക്കെതിരെ മുദ്രാവാക്യം വിളിച്ചു. സോഷ്യല്‍ മീഡിയയിലും പ്രധാനമന്ത്രിയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്. ഗോബാക്ക് മോദിയെന്ന ഹാഷ്ടാഗില്‍ നിരവധി ട്വീറ്റുകളാണ് വന്നിരിക്കുന്നത്.

മോഡിയെ കരിങ്കൊടി കാട്ടുമെന്ന് ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിനാണ് പ്രഖ്യാപിച്ചത്. സ്റ്റാലിന്റെയും കരുണാനിധിയുടെയും വീട്ടിലും കരിങ്കൊടി ഉയര്‍ത്തിയിരിക്കുകയാണ്. ഓള്‍ഡ് മഹാബലിപുരം റോഡിലുള്ള ഡിഫന്‍സ് എക്സ്പോയിലും അഡയാര്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലുമാണ് മോഡി എത്തുന്നത്.

വടകര: മഫ്തയിട്ട ഫോട്ടോ കൗതുകത്തിനായി ഫേസ്ബുക്കില്‍ പോസ്റ്റുചെയ്ത യുവതിക്കെതിരെ സംഘപരിവാറിന്റെ ലൗ ജിഹാദ് പ്രചരണം. പത്തനംതിട്ട കോഴഞ്ചേരി സ്വദേശിനിയും ബംഗളുരുവിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ നഴ്സുമായ വീണക്കെതിരെയാണ് സംഘപരിവാറിന്റെ ആക്രമണം. വീണയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റും മഫ്തയിട്ട ഫോട്ടോയും ചേര്‍ത്താണ് വാട്ട്‌സാപ്പിലൂടെയും ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെയും സംഘപരിവാര്‍ അണികള്‍ കുപ്രചാരണം നടത്തുന്നത്.

‘അടുത്ത ലൗ-ജിഹാദ്… എറണാകുളം സ്വദേശിനിയായ ഈ കുട്ടി വടകരയില്‍ നേഴ്‌സ് ആയി ജോലി ചെയ്യുന്നു… കുട്ടി അപകടത്തില്‍ ആണെന്നാണ് ഇന്നലെ വരെ കണ്ട പോസ്റ്റ്… അറിയുന്നവര്‍ ആരേലും ഉണ്ടെങ്കില്‍ കുട്ടിയുടെ വീട്ടില്‍ അറിയിക്കുക…’, സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തയില്‍ പറയുന്നു. വീണയുടെ ഫേസ്ബുക്ക് പോസ്റ്റിനും മഫ്തയിട്ട ഫോട്ടോക്കുമൊപ്പം റംഷീദ് റിച്ചു എന്ന മുസ്‌ലീം സുഹൃത്തിന്റെ ഫേസ്ബുക്ക് പ്രൊഫൈലിന്റെ സ്‌ക്രീന്‍ ഷോട്ടും സംഘപരിവാര്‍ പ്രചരിപ്പിക്കുന്നുണ്ട്. വിചാരണ എന്ന വാട്ട്സാപ്പ് ഗ്രൂപ്പിലും കേരള ഹിന്ദു കമ്യൂണിക്കേഷന്‍ സെന്റര്‍ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലും ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രി ഒരു സുഹൃത്താണ് തനിക്കെതിരെ ഇത്തരം പ്രചരണങ്ങള്‍ നടക്കുന്ന വിവരം അറിയിക്കുന്നതെന്ന് വീണ പറഞ്ഞു. ലെനിന്‍ എന്ന പേരിലുള്ളയാളുടെ നമ്പറില്‍ നിന്നാണ് സന്ദേശം ചില ഗ്രൂപ്പുകളിലെത്തിയിരിക്കുന്നതെന്ന് മനസ്സിലായപ്പോള്‍ അയാളെ വിളിച്ചുനോക്കിയെങ്കിലും ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു എന്ന് വീണ പറയുന്നു.

സാമ്പത്തിക പ്രതിസന്ധിയെതുടര്‍ന്നുണ്ടായ മാനസികാവസ്ഥയിലാണ് ആ പോസ്റ്റിട്ടതെന്നും രണ്ടു ദിവസത്തിനുള്ളില്‍ അത് ഡിലീറ്റ് ചെയ്തിരുന്നു എന്നും വീണ പറഞ്ഞു. ഈ പോസ്റ്റും ഒരു മുസ്‌ലീം സുഹൃത്തിന്റെ പ്രൊഫൈലും ചേര്‍ത്ത് ലൗ-ജിഹാദിന് ഇരയാണെന്നു പ്രചരിപ്പിച്ചതോടെ തനിക്കിപ്പോള്‍ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. ‘എന്റെ ഫേസ്ബുക്ക് വാളിലിപ്പോള്‍ ആര്‍.എസ്സ്.എസ്സുകാരുടെ കുത്തൊഴുക്കാണ്. ഞാന്‍ ഇവരീ പറയുന്ന ലൗ ജിഹിദിനിരയല്ല. എന്റെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചാണ് പോസ്റ്റിട്ടത്. ഇത്തരത്തിലുള്ള കള്ളങ്ങള്‍ പ്രചരിപ്പിച്ച് എന്നെ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാക്കിയിരിക്കുകയാണ്’, വീണ വ്യക്തമാക്കി.

‘സംഭവത്തിന് ശേഷം പലരും ഫോണില്‍ വിളിക്കുന്നുണ്ട്. കൃസ്ത്യന്‍ ഹെല്‍പ് ലൈനില്‍ നിന്നെന്നും പറഞ്ഞും കോളുകള്‍ വന്നിരുന്നു. എന്തു പ്രശ്‌നമുണ്ടെങ്കിലും പറഞ്ഞാല്‍ മതിയെന്നാണ് അവര്‍ അറിയിച്ചത്. കൂടാതെ ഒരാള്‍ പല തവണ വിളിക്കുകയും ആരാണെന്ന് ചോദിച്ചപ്പോള്‍, ‘നിനക്കെന്നെ അറിയില്ല അല്ലേ ഓരോന്ന് ചെയ്തുവച്ചിരിക്കുകയല്ലേ നീ’ എന്നും ചോദിച്ച് ഫോണ്‍ കട്ട് ചെയ്തു’, വീണ പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് കാര്യങ്ങള്‍ വീണ തന്റെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ‘എന്തടിസ്ഥാനത്തിലാണ് സംഘികളെ നിങ്ങളിതൊക്കെ പ്രചരിപ്പിക്കുന്നത്. ഞാന്‍ ലൗജിഹാദില്‍ പെട്ട് കുടുങ്ങിയിരിക്കുകയാണെന്നും എന്നെ സഹായിക്കണമെന്നും നിങ്ങളോട് ഞാന്‍ ആവശ്യപ്പെടുകയോ അപേക്ഷിക്കുകയോ ചെയ്തിരുന്നോ?’, വീണ ചോദിക്കുന്നു. തന്നെ കുറിച്ച് വ്യാജപ്രചാരണങ്ങള്‍ നടത്തി പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാക്കിയ ശേഷം സഹായിക്കാമെന്ന് മെസേജ് അയക്കുകയാണ് എന്നും അവര്‍ പറഞ്ഞു. ഹിന്ദു ഹെല്‍പ് ലൈനെന്ന് പേരില്‍ നിങ്ങളെന്നെ സഹായിക്കുകയാണോ അതോ സമൂഹത്തിന് മുന്‍പില്‍ നാണം കെടുത്തുകയാണോ ചെയ്തിരിക്കുന്നതെന്നും വീണ ചോദിക്കുന്നു.

വീണയുടെ ഫേസ്ബുക്ക് പോസ്റ്റ്‌ താഴെ 

വിഷയവുമായി ബന്ധപ്പെട്ട് താനിന്നലെ ഒരു മുതിര്‍ന്ന ബി.ജെ.പി നേതാവിനെ ഫോണില്‍ വിളിച്ചിരുന്നെന്നും എന്നാല്‍ രാത്രി ഒന്നും സംസാരിക്കാനില്ലെന്നും നാളെ രാവിലെ വിളിക്കാനുമായിരുന്നു പ്രതികരണമെന്നും വീണ അറിയിച്ചു. ഇത്തരം ഒരു പ്രശ്‌നവുമായി വിളിച്ചതായിരുന്നിട്ട് പോലും പെണ്ണായതുകൊണ്ട് രാത്രി അദ്ദേഹം സംസാരിക്കാന്‍ തയ്യാറായില്ല, അവര്‍ പറഞ്ഞു. സംഭവത്തില്‍ കോഴിക്കോട് വടകര പോലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നും വീണ അറിയിച്ചു.

 

ലാല്‍ ജോസ് ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലെ എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്ന ഗാനത്തിന് പുതിയ ചുവടുകള്‍ അവതരിപ്പിച്ച് ലോകമെമ്പാടും ഗാനത്തിനും ചുവടുകള്‍ക്കും ആരാധകരെ സൃഷ്ടിച്ച ഷെറില്‍ ജി കടവന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. തൊടുപുഴ വാഴക്കുളം സ്വദേശിയായ പ്രഫുല്‍ ടോമിയെയാണ് ഷെറില്‍ വിവാഹം കഴിക്കുന്നത്. കളമശ്ശേരി രാജഗിരി കോളേജിലെ അദ്ധ്യാപികയാണ് ഷെറില്‍. കോളേജിലെ ഓണാഘോഷത്തോട് അനുബന്ധിച്ചായിരുന്നു ഷെറിലും സുഹൃത്തുക്കളും ജിമിക്കി കമ്മല്‍ ഡാന്‍സ് അവതരിപ്പിച്ചത്. ഇത് റിക്കോര്‍ഡ് ചെയ്തയാള്‍ ഈ നൃത്തം സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുകയും അത് ലോകമെമ്പാടും വൈറല്‍ ആവുകയുമായിരുന്നു.

വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ കാണാം  

തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാരുടെ അനാസ്ഥ മൂലമാണ് തന്റെ ഭാര്യ മരിച്ചതെന്ന ആരോപണവുമായി ഡോക്ടര്‍ ഡോ. റെജി എന്നയാളാണ് ആര്‍സിസിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും തന്റെ ഭാര്യയായ ഡോ.മേരി റെജിയുടെ ചികിത്സയില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്ന് ഡോക്ടര്‍മാരുടെ പേരുള്‍പ്പെടെ പറഞ്ഞുകൊണ്ടുള്ള വീഡിയോയില്‍ ഡോ.റെജി ആരോപിക്കുന്നു.

തന്റെ ഭാര്യ ഡോ.മേരി റെജി തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലായിരുന്നു. അതുമായി ബന്ധപ്പെട്ട് ചില വസ്തുതകള്‍ പറയന്നതിനാണ് ഈ അവസരം ഉപയോഗപ്പെടുത്തുന്നത് എന്ന ആമുഖത്തോടെയാണ് ഡോ.റെജി വീഡിയോ സന്ദേശം ആരംഭിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ഈ വിഡിയോ പ്രചരിക്കുകയാണ്.

ഡോക്ടര്‍ പറയുന്നത് ഇങ്ങനെ

ആര്‍.സി.സിയെ അടച്ച് ആക്ഷേപിക്കലല്ല എന്റെ ലക്ഷ്യം. ഡോക്ടറായ എനിക്കും എന്റെ ഭാര്യക്കും എന്റെ മകള്‍ക്കും ഈ അനുഭവം ചില ഡോക്ടര്‍മാരുടെ കുറ്റകരമായ അനാസ്ഥനിമിത്തം ഉണ്ടായെങ്കില്‍ സാധാരണക്കാരന്റെ സ്ഥിതി എന്തായിരിക്കും. ഇത് ഇനി ആര്‍ക്കും സംഭവിക്കാന്‍ പാടില്ല. ആര്‍.സി.സി ഉന്നത നിലവാരത്തില്‍ തുടരണം. രോഗികളുടെ ജീവന്‍ നിസ്സാരമായി കരുതുന്ന ചില ഡോക്ടര്‍മാര്‍ മഹത്തായ ഈ കര്‍മ്മത്തിന് കളങ്കമാണ്. എന്റെ ഭാര്യ ഇനി തിരിച്ചുവരില്ല. അത് തീരാത്ത വേദനയാണ്. ഇനി ഈ വേദന ആര്‍ക്കും ഉണ്ടാകാന്‍ പാടില്ല.

2017 സെപ്റ്റംബര്‍ കാലയളവിലാണ് എന്റെ ഭാര്യക്ക് സ്പ്ലീനില്‍ ലിംഫോമ എന്ന അസുഖം ഉണ്ടായതായി കണ്ടുപിടിച്ചത്. ആര്‍.സി.സിയെ സമീപിച്ചു അവരുടെ അഡൈ്വസ് പ്രകാരം പ്ലീഹ റിമൂവ് ചെയ്യണം എന്ന് പറഞ്ഞു. അതില്‍ വിദഗ്ധനായ ഒരു ഡോക്ടര്‍ ഉണ്ടായിരുന്നു. ഡോക്ടര്‍ ചന്ദ്രമോഹന്‍.

ലാപ്രോസ്‌കോപ്പി സര്‍ജറിയില്‍ വൈദഗ്ധ്യം നേടിയെന്ന് അവകാശപ്പെടുന്ന അദ്ദേഹത്തെ ഞങ്ങള്‍ ലാപ്രോസ്‌കോപ്പിക് സര്‍ജറിക്കുവേണ്ടി അപ്രോച്ച് ചെയ്തു. അദ്ദേഹം ലാപ്രോസ്‌കോപി സര്‍ജറി വഴി സ്പ്ലീന്‍ റിമൂവ് ചെയ്യാം എന്ന് ഏല്‍ക്കുകയും ചെയ്തു. എന്നാല്‍ ഞങ്ങളുടെ നിര്‍ഭാഗ്യംകൊണ്ടോ ഡോക്ടറുടെ കഴിവുകേടുകൊണ്ടോ അദ്ദേഹത്തിന്റെ ലാപ്രോസ്‌കോപ്പി സര്‍ജറി പരാജയമാകുകയും ഏകദേശം ആറേഴുമണിക്കൂര്‍ നേരത്തെ വയര്‍ തുറന്നുള്ള ശസ്ത്രക്രിയയിലൂടെ എന്റെ ഭാര്യയുടെ സ്പ്ലീന്‍ നീക്കം ചെയ്യുകയും ചെയ്തു.

ഏകദേശം പത്തുമുപ്പത് സ്റ്റിച്ചും അദ്ദേഹം ഇട്ടു. എന്നാല്‍ അതിനുശേഷം രണ്ടുമൂന്ന് ആഴ്ച്ച എന്റെ ഭാര്യ വേദനകൊണ്ട് പുളയുന്നതാണ് കണ്ടത്. പലപ്രാവശ്യം എന്റെ ഡോക്ടറായ മകള്‍ ഡോക്ടര്‍ മിഷേല്‍ ഡോക്ടര്‍ ചന്ദ്രമോഹനെ പോയി നേരിട്ട് കാണുകയും ഡോക്ടര്‍ വന്ന് കാണണമെന്നും പരിശോധന നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്‌തെങ്കിലും അദ്ദേഹം അത് ചെവിക്കൊണ്ടില്ല. പലപ്രാവശ്യം അദ്ദേഹം വരാം എന്ന് പറഞ്ഞതല്ലാതെ വന്നില്ല. അദ്ദേഹത്തിന്റെ പീജീസിനെയോ അല്ലെങ്കില്‍ ജൂനിയര്‍ ഡോക്ടര്‍മാരെയോ പറഞ്ഞുവിട്ടു.

അവരെക്കൊണ്ട് ഈ വേദനക്ക് യാതൊരു പരിഹാരവും ഉണ്ടായതുമില്ല. അതിനുശേഷം ഞങ്ങള്‍ തിരുവനന്തപുരത്തുള്ള സ്വകാര്യ മെഡിക്കല്‍ കോളജിലെ സര്‍ജനെ പോയിക്കാണുകയും ആ സര്‍ജറി ഇദ്ദേഹം ഇട്ട സ്റ്റിച്ചുകള്‍ മുഴുവന്‍ മാറ്റുകയും ചെയ്തതോടെ എന്റെ ഭാര്യയുടെ വയറ്റിലെ വേദന ശമിക്കുകയും ചെയ്തു. വീണ്ടും ഞങ്ങള്‍ ആര്‍.സി.സിയെ കീമോത്തെറാപ്പിക്കുവേണ്ടി സമീപിച്ചു. ഏതൊരു ക്യാന്‍സര്‍ പേഷ്യന്റിനും ക്യാന്‍സര്‍ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്യുമ്പോള്‍ സെന്‍ട്രല്‍ ലൈന്‍ അല്ലെങ്കില്‍ പിക്ക് ലൈന്‍ ഇടുക എന്നൊരു സംഗതിയുണ്ട്. ഈ പിക്ക് ലൈന്‍ അല്ലെങ്കില് സെന്‍ട്രല്‍ എന്നുവെച്ചാല് സാധാരണ ഡ്രിപ്പിടാനായിട്ടൊക്കെ ഉപയോഗിക്കുന്ന ആ ലൈന്‍ സ്റ്റേബിളായിട്ടുള്ള ഒരു ഞരമ്പിലേക്ക് ഇടുന്ന പ്രക്രിയയെയാണ് സെന്‍ട്രല്‍ ലൈന്‍ എന്ന് പറയുന്നത്. ഇങ്ങനൊരു സെന്‍ട്രല്‍ ലൈന്‍ ഇട്ടാല്‍ ഉള്ള ഗുണം എന്നുവെച്ചാല്‍ വീണ്ടും വീണ്ടും പേഷ്യന്റിനെ കുത്തേണ്ട ആവശ്യമില്ലാ. ഈ ലൈനില്‍കൂടെ വളരെ ഫാസ്റ്റായിട്ട് ഡ്രിപ്പുകള്‍ കൊടുക്കാം. ഇന്‍ജക്ഷന്‍സ് കൊടുക്കാം, ബ്ലഡ് എടുക്കാം പലകാര്യങ്ങളും ചെയ്യാം. ഇത് എല്ലാ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും ചെയ്യുന്നതാണ്.

ഇത് ആര്‍.സി.സിയില്‍ അനസ്‌ത്യേഷ്യ വിഭാഗക്കാരാണ് ചെയ്യേണ്ടതെന്നാണ് പറയുന്നത്. അങ്ങനെ മൂന്നുപ്രാവശ്യം അനസ്‌ത്യേഷ്യ വിഭാഗത്തില്‍ ചെന്നെങ്കിലും അവര് ഓരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ഞങ്ങളെ ഒഴിവാക്കി ഏറ്റവും ഒടുവില്‍ പേഷ്യന്റ് മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് ഞാന്‍ പേഴ്‌സണലായിട്ട് ചെന്ന് അനസ്‌തേഷ്യയിലെ ഡോക്ടര്‍ വേണുഗോപാല്‍ എന്നുപറയുന്ന ആളിനെ കാണുകയും അദ്ദേഹത്തോട് സെന്‍ട്രല്‍ ലൈനിന്റെ ആവശ്യത്തെക്കുറിച്ച് പറയുകയും ചെയ്തു. എന്നാല്‍ അദ്ദേഹം എന്നോട് പറഞ്ഞു ഇപ്പോള്‍ സെന്‍ട്രല്‍ ലൈനിന്റെയൊന്നും ആവശ്യമില്ല അതുകൊണ്ട് ഞാന്‍ കാലില് ഒരു ലൈനിട്ട് വിടാമെന്ന് പറഞ്ഞ് ഒരു പെരിഫറല്‍ ലൈന്‍ കാലില്‍ ഇട്ടു. അങ്ങനെ കാലിലും കൈയിലും ഇടുന്ന പെരിഫെറല്‍ ലൈനുകള്‍ ക്യാന്‍സര്‍ പേഷ്യന്റിന് പൊട്ടാസ്യം പോലുള്ള ഡ്രിപ്പുകള്‍ കൊടുക്കുമ്പോള്‍ അഞ്ചല്ലെങ്കില് പത്തുമിനിട്ടനകം ബ്ലോക്ക് ആകുകയും പിന്നീട് നഴ്‌സുമാര്‍ ഞരമ്പ് കിട്ടാനായിട്ട് മാറി മാറി കുത്തുകയും ചെയ്യും. അതിന്റെ ചില ഫോട്ടോകള്‍ ഞാന്‍ ഷെയര്‍ ചെയ്യാം.

ആര്‍.സി.സിയിലെ സ്റ്റാഫ് എട്ടുപ്രാവശ്യം എന്റെ ഭാര്യയെ മാറിക്കുത്തുന്നത് ഞാന്‍ കണ്ടു. കേരളത്തിലെ ഏറ്റവും വലിയ ക്യാന്‍സര്‍ സെന്ററില്‍ ഒരുക്യാന്‍സര്‍ പേഷ്യന്റിന് കൊടുക്കാവുന്ന മുഴുവന്‍ വേദനയും കഷ്ടപ്പാടുകളുമാണ് കൊടുക്കുന്നത്. ഇത് ശരിയാണോ എന്ന് നിങ്ങള്‍ ചിന്തിക്കണം.

അതുപോലെ അള്‍ട്രാ സൗണ്ട് ചെയ്യുന്ന ഒരു ഡോക്ടര്‍ ഉണ്ട് ഡോക്ടര്‍ രേണുക. ഞങ്ങള്‍ ഈ പേഷ്യന്റിനെ കാലിന്റെ ഡോപ്ലര്‍ സ്റ്റഡിക്കായിട്ട് കാലിലെ വെയിനുകളിലൂടെ ബ്ലഡ് ശരിയായ രീതിയില്‍ പോകുന്നുണ്ടോ എന്ന് അറിയാനുള്ള പഠനമാണ് അതിന് കൊണ്ടു ചെല്ലുകയും. ഈ ഡോക്ടര്‍ വളരെ കാഷ്വല്‍ ആയി ചെയ്ത് വലതുവശത്തെ മുഴുവന്‍ ഞരമ്പുകളും ബ്ലോക്ക് ആണെന്ന് റിപ്പോര്‍ട്ട് തരികയും ചെയ്തു. എന്നാല്‍ ഈ റിപ്പോര്‍ട്ട് കംപ്ലീറ്റ് ആയിട്ട് തെറ്റായിരുന്നുവെന്ന് ജിജി ഹോസ്പിറ്റലിലെ രണ്ടുദിവസത്തിനുശേഷമുള്ള റിപ്പോര്‍ട്ടില്‍ നിന്ന് മനസ്സിലായി. അങ്ങനെ മാര്‍ച്ച് 14ാം തീയതി ഇതിന്റെ കണ്‍സേണ്‍ട് ഡോക്ടറായ ഡോ. ശ്രീജിത്തിനെ ഞാന്‍ പോയി കാണുന്നു. അപ്പോഴേക്കും എന്റെ ഭാര്യ സെമി കോണ്‍ഷ്യസ് ലെവലിലേക്ക് മാറിയിരുന്നു.

ഞാന്‍ ചോദിച്ചു ഡോക്ടറേ എന്തെങ്കിലും കുഴപ്പങ്ങളോ പ്രശ്‌നങ്ങളോ ഉണ്ടോ? അദ്ദേഹം എന്നോട് പറഞ്ഞത് ഇത് വേദനസംഹാരികളുടെ സൈഡ് എഫക്ട് ആണ് എന്നാണ്. പ്രത്യേകിച്ച് മോര്‍ഫിന്‍ കൊടുത്തതിന്റെ സൈഡ് എഫക്ട് ആയിരിക്കണം എന്നും പറഞ്ഞു. അതുകൊണ്ട് ആന്റി ഡോട്ട് കൊടുക്കാമെന്ന് പറഞ്ഞ് മോര്‍ഫിന്റെ ആന്റിഡോട്ടായ നാലോക്‌സോണ്‍ എന്ന ഇന്‍ജക്ഷന്‍ എന്റെ മുന്നില്‍ വെച്ച് രണ്ടുപ്രാവശ്യം ഡോ. ശ്രീജിത്ത് കുത്തിവെച്ചു. പേഷ്യന്റ് ഒന്ന് അനങ്ങി. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ഇത് മോര്‍ഫിന്റെ തന്നെ സൈഡ് എഫക്ട് ആണ് അതുകൊണ്ട് സാരമില്ല. പേഷ്യന്റ് പൂര്‍വ്വാധികം ശക്തിയായി തിരികെവരുമെന്ന അര്‍ത്ഥത്തില്‍ പറഞ്ഞിട്ടുപോയി.

എന്നാല്‍ അഞ്ചുമിനിട്ട് കഴിഞ്ഞപ്പോള്‍ വീണ്ടും പേഷ്യന്റ് പഴയ സ്ഥിതിയിലേക്ക് പോയി. വീണ്ടും ഡോക്ടര്‍ ശ്രീജിത്തിനെ കാണുകയും അപ്പോള്‍ അദ്ദേഹം പറഞ്ഞു ന്യൂറോളജിസ്റ്റിന്റെ ഒപ്പീനിയന്‍ എടുക്കാം എന്ന്. അങ്ങനെ എനിക്കറിയാവുന്ന ഒരു ന്യൂറോളജിസ്റ്റ് ശ്രീചിത്ര ഹോസ്പിറ്റലില്‍ ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ പേര് ഡോക്ടര്‍ മാത്യു എബ്രഹാം. ഞാന്‍ അദ്ദേഹത്തെ വിളിക്കുകയും എന്റെ റിക്വസ്റ്റ് പ്രകാരം അദ്ദേഹം വന്ന് ഈ പേഷ്യന്റിനെ കാണുകയും ചെയ്തു.

കണ്ട് പരിശോധനകള്‍ക്കുശേഷം അദ്ദേഹം പറഞ്ഞു. ന്യൂറോളജിക്കലായ ഒരു തകരാറും ഈ പേഷ്യന്റിനില്ല. ഇത് മെറ്റബോളിക് എന്‍കഫലോപ്പതി എന്ന് പറയുന്ന അസുഖമാണ് അതായത് ഇലക്ട്രൊലൈറ്റ് ഇംപാലന്‍സ് കൊണ്ടുണ്ടാകുന്ന അസുഖമാണ്. ഇത് ഉടനെത്തന്നെ ചികിത്സിക്കേണ്ടതാണ് എത്രയുംപെട്ടെന്ന ഇന്റന്‍സീവ് കെയറുള്ള ഏതെങ്കിലും ആശുപത്രിയിലേക്ക് മാറ്റണമെന്നും പറഞ്ഞു. അദ്ദേഹം ഒരു വാചകം കൂടി പറഞ്ഞു. ശ്രീചിത്രയില്‍ ഇത് എന്റെ വാര്‍ഡിലാണെങ്കില്‍ ഇങ്ങനെയൊരു പേഷ്യന്റിനെ ഒരുവിധ ലൈഫ് സപ്പോര്‍ട്ടും ഇല്ലാതെ കിടത്താന്‍ ഞാന്‍ സമ്മതിക്കില്ല. ഉടന്‍ ഞാന്‍ പറഞ്ഞത് അനുസരിച്ച് ഡോക്ടര്‍ ശ്രീജിത്തിനോട് കാര്യങ്ങള്‍ ഡിസ്‌കസ്സ് ചെയ്തു. എന്നാല്‍ ഈ ഡിസ്‌കഷന് ശേഷവും ഡോക്ടര്‍ ശ്രീജിത്ത് ഈ പേഷ്യന്റിനെ അവിടുന്ന മാറ്റേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഒന്നും പറഞ്ഞില്ല. കൂടാതെ, അതിന്റെ തലേദിവസം അതായത് 13-ാം തീയതിയും 14 തീയതിയും ഡോ. ശ്രീജിത്തിന്റെ അസിസ്റ്റന്റായ ഡോക്ടര്‍ നന്ദിനിയോട് എ.ബി.ജി എന്ന ടെസ്റ്റ് ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞു. എ.ബി.ജി എന്നുപറയുന്ന ടെസ്റ്റ് ചെയ്യുകയാണെങ്കില്‍ എന്റെ വൈഫിനുണ്ടായ മെറ്റബോളിക് അസിഡോസിസ് പോലുള്ള കാര്യങ്ങള്‍ പെട്ടെന്ന് കണ്ടുപിടിക്കാം. ശരീരത്തിലെ ഇലക്ട്രൊലൈറ്റ് അബ്‌നോര്‍മാലിറ്റിയും പി.എച്ചും ഒക്കെ അറിയുന്ന ഒരു ടെസ്റ്റാണ് ഇത്.

ഇത് ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ അവരത് നിരസിക്കുകയാണ് ചെയ്തത്. രണ്ടാമത് അവര് പറഞ്ഞു ഈ പേഷ്യന്റിന്റെ ശരീരത്തിലൊന്നും കുത്താനിനി സ്ഥലമില്ല അതുകൊണ്ട് ഇപ്പോള്‍ എ.ബി.ജെയുടെ ആവശ്യമില്ലാന്ന് പറഞ്ഞ് നിരസരിച്ചു. അങ്ങനെ ആ ടെസ്റ്റ് ചെയ്യുകയാണെങ്കില് അന്നുതന്നെ ഈ അസുഖം കണ്ടുപിടിക്കുകയും ചികിത്സിക്കുകയും ചെയ്യാമായിരുന്നു. ഡോക്ടര്‍ മാത്യു എബ്രഹാം സംസാരിച്ചതിനുശേഷവും എന്റെ ഭാര്യ ആര്‍.സി.സിയിലെ വാര്‍ഡില്‍ മരണത്തോട് മല്ലടിച്ചുകൊണ്ട് കിടന്നു. ഈ 24 മണിക്കൂറായിരുന്നു അവരുടെ ജീവിതത്തിലെ ഏറ്റവും വൈറ്റലായുള്ള സമയം എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ 24 മണിക്കൂറുകൊണ്ട് എന്റെ വൈഫിന്റെ ബ്രെയിനില്‍ ഉണ്ടാകേണ്ടുന്ന സകല തകരാറുകളും സംഭവിച്ചുകഴിഞ്ഞിരുന്നു. പിറ്റേദിവസം അതായത് 15-ാം തീയതി രാവിലെ ഡോക്ടര്‍ ശ്രീജിത്ത് ഇതിന്റെ സീരിയസ്‌നസ്സ് മനസ്സിലാക്കുകയും എത്രയുംപെട്ടെന്ന് പേഷ്യന്റിനെ ഇവിടുന്ന് കൊണ്ടുപോകണം എന്ന് ആവശ്യപ്പെട്ടു. അദ്ദേഹം അതിന് പറഞ്ഞ എക്‌സ്‌ക്യൂസ് ഡയാലിസിസ് ആവശ്യമാണെന്നും ഈ പേഷ്യന്റിന് കിഡ്‌നി ഫെയിലുവര്‍ ആണെന്നും ഒക്കെയാണ് എന്നാല്‍ ഇദ്ദേഹം ഇത് പറഞ്ഞുകഴിഞ്ഞ് ഞാന്‍ രണ്ട് നെഫ്രോളജിസ്റ്റുകളുടെ അതായത് കിഡ്‌നി സ്‌പെഷ്യലിസ്റ്റുകളുടെ ഒപ്പീനിയന്‍ എടുക്കുകയും.

അതില്‍ ഒരാള്‍ മെഡിക്കല്‍ കോളജിലെ ഡോക്ടറായിരുന്നു, അദ്ദേഹവും ജി.ജി ഹോസ്പിറ്റലിലെ നെഫ്രോളജിസ്റ്റും ഒരുപോലെ പറഞ്ഞു ഈ പേഷ്യന്റിന് ഡയലാസിസിന്റെ ആവശ്യമില്ല. കാരണം അവരുടെ യൂറിന്‍ ഔട്ട്പുട്ട് ഓക്കെയാണ്. പൊട്ടാസ്യം ലോ ആയിട്ട് നില്‍ക്കുകയാണ്. അങ്ങനൊരു പേഷ്യന്റിന് ഡയലിസിസിന്റെ ആവശ്യമില്ലാ. എങ്കിലും ഞങ്ങള്‍ അവിടെനിന്ന് ജി.ജി. ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. അവിടെ എത്തിയതിന് ശേഷമാണ് ഞാന്‍ ആര്‍.സി.സിയില്‍ സംഭവിച്ച അപാകതകള്‍ മനസ്സിലാക്കിയത്.

ജി.ജി ഹോസ്പിറ്റലിന്റെ ക്രിട്ടിക്കല്‍ കെയറില്‍ എന്റെ ഭാര്യക്ക് കിട്ടാവുന്ന ഏറ്റവും നല്ല ചികിത്സ കിട്ടിയെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആര്‍.സി.സിയില്‍ ഇടാതിരുന്ന സെന്‍ട്രല്‍ ലൈന്‍ രണ്ടുമിനിട്ടുകൊണ്ട് അവിടുത്തെ ഡോക്ടര്‍ ഇട്ടു. ഇല്‌ക്ട്രൊലൈറ്റ് അബ്‌നോര്‍മാലിറ്റി കറക്ട് ചെയ്യാനുള്ള കാര്യങ്ങള്‍ അവര്‍ ചെയ്തു.

എ.ബി.ജി എന്ന ടെസ്റ്റ് മൂന്നും നാലും മണിക്കൂര്‍ ഇടവിട്ട് ചെയ്ത് പേഷ്യന്റിന്റെ ഇലക്ട്രൊലൈറ്റും പി.എച്ചും നോക്കിക്കൊണ്ടേയിരുന്നു. കൂടാതെ ഇവര് ചെയ്യാതിരുന്ന, പേഷ്യന്റിന്റെ ശരീരത്തില്‍ സെപ്റ്റിസീമിയ ഉണ്ടോ എന്നറിയാനുള്ള ഒരു ടെസ്റ്റുണ്ട്. അതായത് ഡി.എന്‍.എ ടെക്‌നോളജി ഉപയോഗിച്ച് ശരീരത്തില്‍ വൈറസോ, ഫങ്കസോ പ്രത്യേകിച്ച് ക്യാന്‍സര്‍ പേഷ്യന്റിന്റെ ശരീരത്തിലുണ്ടോ എന്നറിയാനുള്ള ടെസ്റ്റ് അവര്‍ ചെയ്തു.

പക്ഷേ ഇവര്‍ ഇതൊക്കെ ചെയ്തപ്പോഴത്തേക്കും എന്റെ വൈഫിന് ഉണ്ടാകേണ്ടുന്ന തകരാറുകള്‍ ഒക്കെ ആര്‍.സി.സിയില്‍ വെച്ചുതന്നെ ഉണ്ടായിട്ടുണ്ടായിരുന്നു. അങ്ങനെ പതിനെട്ടാം തീയതി രാവിലെ എന്റെ ഭാര്യ മരണപ്പെട്ടു. ആര്‍.സി.സിയിലെ ചികിത്സാപ്പിഴവാണ് അവിടുത്തെ ഡോക്ടര്‍മാരുടെ ചികിത്സയിലുള്ള ഇഗ്നൊറന്‍സ് അല്ലെങ്കില് നെഗ്ലിജെന്‍സ് കാരണമാണ് എന്റെ വൈഫ് മരിച്ചതെന്ന് ഞാന്‍ പൂര്‍ണ്ണമായിട്ട് വിശ്വസിക്കുന്നു. ഇതിന് ഉത്തരം പറയേണ്ടത് ആരാണെന്ന് പ്രിയപ്പെട്ടപ്പവരെ നിങ്ങള് തന്നെ ആലോചിച്ചിട്ട് പറയുക”

വീഡിയോ കാണാം

പ്രണയം തകർന്നാൽ പലരീതിയിൽ പ്രതികാരം ചെയ്യുന്നവരുണ്ട്. വഞ്ചിച്ച കാമുകനെ ഒരു പാഠം പഠിപ്പിക്കാൻ കാർ കത്തിച്ച് കാമുകി. സോഷ്യൽമീഡിയയിൽ വൈറലാകുന്ന വിഡിയോയിൽ കാമുകിയുടെ രോഷം മുഴുവൻ കാണാൻ സാധിക്കും.

കാമുകൻ വഞ്ചിച്ചതിന്റെ ദേഷ്യം കാറിലാണ് കാമുകി തീർക്കുന്നത്. ആദ്യം വലിയൊരു കല്ലുകൊണ്ട് ചില്ലുപൊട്ടിക്കാൻ ശ്രമിക്കുന്നത് വിഡിയോയിൽ കാണാം. എന്നാൽ കാർ ബുള്ളറ്റ്പ്രൂഫായതിനാൽ ആ ശ്രമം പരാജയപ്പെട്ടു. ഇത് യുവതിയെ കൂടുതൽ ചൊടിപ്പിച്ചതോടെ കാറിന് തീയിടുകയായിരുന്നു. അഗ്നിശമനസേന എത്തിയെങ്കിലും കാറിനെ പ്രതികാരാഗ്നിയിൽ നിന്നും രക്ഷിക്കാനായില്ല. ആരാണ് യുവതിയെന്നോ, എവിടെ നിന്നുള്ള വിഡിയോ ആണെന്നോ അറിവില്ല. എന്നാലും യുവതിയുടെ കലിപ്പ് സീൻ നവമാധ്യമത്തിൽ വൈറലാണ്.

 

Copyright © . All rights reserved