ന്യൂയോര്‍ക്ക്: ഫെയിസ്ബുക്ക് ഡിലീറ്റ് ചെയ്യാന്‍ ആഹ്വാനം ചെയ്ത് വാട്സ് ആപ്പ് സഹസ്ഥാപകന്‍ ബ്രയാന്‍ ആക്റ്റന്‍. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ബ്രിട്ടന്‍ ആസ്ഥാനമായുള്ള ക്രേംബിജ് അനലിറ്റിക്ക അഞ്ചു കോടി ഫെയിസ്ബുക്ക് ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചേര്‍ത്തിയ സാഹചര്യത്തിലാണ് ബ്രയാന്‍ ആക്റ്റന്‍ ഇത്തരമൊരു ട്വീറ്റുമായി രംഗത്ത് വന്നിരിക്കുന്നത്.
ക്രേംബിജ് അനലിറ്റിക്ക ചോര്‍ത്തിയ വിവരങ്ങള്‍ പല രാജ്യങ്ങളുടെയും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനായി ഉപയോഗപ്പെടുത്തിയിരുന്നു. പുതിയ സാഹചര്യങ്ങളെ തുടര്‍ന്ന് ഫെയിസ്ബുക്ക് ഓഹരി ഗണ്യമായ തകര്‍ച്ച നേരിടുകയാണ്. അതേ സമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഫെയിസ്ബുക്ക് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ജാന്‍ കൗമിനോട് കൂടെ ചേര്‍ന്ന് ബ്രയാന്‍ ആക്റ്റ് നിര്‍മ്മിച്ച മെസഞ്ചര്‍ ആപ്ലിക്കേഷനായ വാട്‌സ് ആപ്പ് 2014ലിലാണ് ഉടമസ്ഥാവകാശം ഫെയിസ്ബുക്കിന് കൈമാറുന്നത്. ഏതാണ്ട് 1900 കോടി ഡോളറിനാണ് വില്‍പ്പന നടന്നത്. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. എന്നാല്‍ ബ്രയാന്‍ ആക്റ്റിന്റെ പുതിയ പ്രസ്താവന ഇവരുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കുമെന്നാണ് സൂചന.
It is time. #deletefacebook
— Brian Acton (@brianacton) March 20, 2018
സ്വാമിവിവേകാനന്ദന്‍ പറഞ്ഞ പോലെ കേരളം ഭാന്ത്രാലയം തന്നെയാണെന്ന് ഈ വീട്ടമ്മയുടെ ഫെയിസ്ബുക്ക് പോസ്റ്റ് കണ്ടാല്‍. കോഴിക്കോട് സ്വദേശിയായ സുജാതാ പത്മനാഭനാണ് മുസ്ലിം സുഹൃത്തുക്കള്‍ തന്റെ സൗഹൃദവലയത്തില്‍ നിന്ന് മാറിപ്പോകണമെന്ന് ഫെയിസ്ബുക്ക് പോസ്റ്റിട്ടത്. മണിക്കൂറുകള്‍ക്കുള്ളില്‍ കമന്റ് പിന്‍വലിക്കുകയും ചെയ്തു. സുജാതയുടെ വര്‍ഗീയ വിഷം ചീറ്റലിനെതിരെ മാധ്യമപ്രവര്‍ത്തകയായ സുനിതാദേവദാസ് രംഗത്തെത്തി…
അവരുടെ കുറിപ്പ് വായിക്കാം….
ഇസ്ലാമോഫോബിയ എന്ന് പലരും സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കാറുണ്ടെങ്കിലും എനിക്കത് കേരളത്തില്‍ ഉണ്ടോന്ന് വല്യ ഉറപ്പൊന്നുമില്ല . നാം നമ്മെ അടിസ്ഥാനമാക്കിയാണല്ലോ എല്ലാം വിലയിരുത്തുക . എനിക്ക് ജാതി ,മത അടിസ്ഥാനത്തില്‍ ഒരു മനുഷ്യനോടും ഒരു വേര്‍തിരിവുമില്ല . അതേസമയം ഞാന്‍ കണ്ടു വളര്‍ന്നത് കൊണ്ടോ എന്തോ മുസ്ലിംകളോട് , പ്രത്യേകിച്ചും മലപ്പുറത്തെ മുസ്ലിംകളോട് വല്ലാത്ത ഒരിഷ്ടവുമുണ്ട് .
‘ എത്താ മാളെ ‘ എന്നൊക്കെ കേള്‍ക്കുമ്പോള്‍ തന്നെ ഒരു സ്‌നേഹമാണ് . പിന്നെ അവരുടെ നിഷ്‌കളങ്കമായ എല്ലാം എല്ലാം എനിക്കിഷ്ടമാണ് . എനിക്ക് തോന്നുന്നു ഞാന്‍ സംസാരിക്കുന്നത് സുന്നികളെ കുറിച്ചാവും . അല്ലാതെ സോഫിസ്റ്റിക്കേറ്റഡ് ആയ മുസ്ലിംങ്ങളെ കുറിച്ചല്ല .
തൂങ്ങി തൂങ്ങിയ കമ്മല്‍ , കാച്ചി , തട്ടം , പത്തിരി ഒക്കെ ഒരു നൊസ്റ്റാള്‍ജിയ ആണ് . മലപ്പുറം തനി മുസ്ലിം ഭാഷയും വല്ലാത്ത ഒരിഷ്ടമാണ് . മുടി വെട്ടുന്നവര്‍ , മീന്‍ വില്‍ക്കുന്നവര്‍ , ബസ് ഓടിക്കുന്നവര്‍ , കച്ചവടക്കാര്‍ എന്ന് തുടങ്ങി എല്ലാമെല്ലാം , അവരുടെ പെരുമാറ്റ രീതി , സ്‌നേഹം ഒക്കെ ഇപ്പോ മനസ്സില്‍ നിറഞ്ഞു കവിയുന്നുണ്ട് . ഒരു വീട് പോലെ ജീവിച്ച എത്രയോ കുടുംബങ്ങള്‍ …പെരുന്നാളുകള്‍ .. നോമ്പ് … നിക്കാഹ് … മൈലാഞ്ചിയിടല്‍ … മനസ്സ് നിറയുന്ന ഓര്‍മകളും സ്‌നേഹവും …. ഇന്ന് അത്ഭുതത്തോടെയാണ് ഈ പോസ്റ്റ് വായിച്ചത് . ഇതവര്‍ ശരിക്കും എഴുതിയതായിരിക്കുമോ ? അതോ തമാശ ? ശരിക്കും എഴുതിയതാണെങ്കില്‍ അവര്‍ക്ക് മുസ്ലിംങ്ങള്‍ എന്തെന്ന് അറിഞ്ഞു കൂടാ എന്ന് ഞാന്‍ പറയും . അവര്‍ക്ക് കേട്ട് കേള്‍വി മാത്രമേ ഉള്ളു ..
വത്തക്ക , ഫാറൂഖ് കോളേജ് , ആട് മേക്കല്‍ , ഐസിസ് ഇതൊന്നുമല്ല കേരളത്തിലെ മുസ്ലിംങ്ങളില്‍ ഭൂരിഭാഗവും . അവര്‍ നിഷ്‌കളങ്കരായ ഹൃദയത്തില്‍ നന്മയുള്ള മനുഷ്യരാണ് .മുസ്ലിംങ്ങളെ ഞാന്‍ സ്‌നേഹിക്കുന്നു . എന്നോളം തന്നെ .. എന്റെ മക്കളോളം … ചില സാഹചര്യത്തില്‍ ഇത് നാം ഉറക്കെ വിളിച്ചു പറയേണ്ടതുണ്ട് . ഞാന്‍ പറയുന്നു . വളരെ കുറച്ചു വിരലിലെണ്ണാവുന്ന മതഭ്രാന്തന്മാരും അന്യമത വിദ്വേഷികളുമല്ല കേരളത്തിലെ മുസ്ലിംങ്ങള്‍ . അവര്‍ , എനിക്കറിയാവുന്നവര്‍ നൂറു ശതമാനവും നല്ല മനുഷ്യരാണ് . ഞാന്‍ അവരെ സ്‌നേഹിക്കുന്നു . ആ സ്ത്രീയുടെ ഫേസ് ബുക്കില്‍ നിന്നും മതത്തിന്റെ പേരില്‍ പുറത്താവുന്ന നിങ്ങള്‍ക്കൊക്കെ എന്റെ ഹൃദയത്തില്‍ ഒരിടമുണ്ട് . വരൂ ….
ഫറൂഖ് കോളേജ് അധ്യാപകന്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ മാറ് തുറക്കല്‍ സമരവുമായി സോഷ്യല്‍ മീഡിയ. ആരതി എസ്.എ എന്ന അധ്യാപികയാണ് ആദ്യമായി ഫേസ്ബുക്കില്‍ മാറ് തുറക്കല്‍ സമരത്തിന് തുടക്കം കുറിച്ചത്. ഫറൂഖ് കോളേജ് അധ്യാപകന്‍ മുസ്ലിം വിദ്യാര്‍ത്ഥിനികളുടെ വസ്ത്രധാരണത്തെ അപമാനിച്ച് രംഗത്ത് വന്നതോടെയാണ് സമരം ആരംഭിച്ചത്.
ആരതിക്ക് പിന്നാലെ മോഡലും സോഷ്യല്‍ ആക്ടിവിസ്റ്റുമായ രെഹ് നാ ഫാത്തിമയും പ്രതിഷേധവുമായി രംഗത്ത് വന്നു. മാറ് ദൃശ്യമാകുന്ന വിധത്തില്‍ ഫോട്ടോ പ്രസിദ്ധീകരിച്ചാണ് ഇവര്‍ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. അധ്യാപകന്റെ ബത്തക്ക പരാമര്‍ശത്തിനെതിരെ ഫറൂഖ് കോളേജില്‍ വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
വിഷയത്തില്‍ ദിയ സനയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ
മാറുതുറക്കല്‍സമരം….
പലരും പറയുന്ന പോലെ ‘മാറു തുറക്കല്‍ സമരം ‘, പഴയ ‘മാറു മറയ്ക്കാനുള്ള അവകാശ’ പോരാട്ടത്തെ റദ്ദുചെയ്യുന്നു എന്നൊരഭിപ്രായം എനിക്കില്ല. പകരം അത് പഴയ പോരാട്ടങ്ങളുടെ തുടര്‍ച്ച മാത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
അധികാര പ്രമത്തതയുടെ ബാഹ്യലോകത്തു നിന്ന് ആണ്‍- വരേണ്യബോധം പെണ്‍ ദളിത് അപകര്‍ഷതയെ ന്യൂനീകരിച്ചതിന്റെ ബഹിര്‍സ്ഫുരണമായിരുന്നു മാറുമറയ്ക്കല്‍ സമരം. പെണ്ണിന്റെ ‘ചോയ്സ് ‘ പ്രാചീന ആണ്‍ഹുങ്കുകള്‍ വകവെച്ചു കൊടുക്കാതിരുന്നതിന്റെ അധികാരത്തുടര്‍ച്ചയില്‍ ക്യൂവിലാണ് ഇന്നും നവീന ആണ്‍മത ശരീരങ്ങള്‍ എന്നു തോന്നുന്നു. ഈയൊരു സമരരീതിയോടെ സ്ത്രീകള്‍ മുഴുവന്‍ മാറുതുറന്ന് നടക്കണമെന്നോ നടക്കുമോയെന്നുമല്ല അര്‍ത്ഥമാക്കേണ്ടത്. മറിച്ച് അവര്‍ക്ക് അതിനുള്ള അധികാരമുണ്ടെന്ന് രേഖപ്പെടുത്തുക മാത്രമാണ്.
പൊതു ഇടങ്ങളില്‍ ആണ്‍ ശരീരം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അതേ അളവില്‍, അതല്ലെങ്കില്‍ ആണ്‍ ശരീരത്തിന്റെ തുറന്നു കാട്ടപ്പെടലിന്റെ അതേ സ്വാതന്ത്യ ബോധം പെണ്ണിനും ബാധകമാണ്. ആണിന്റെ ഉദാരതയില്‍ മാത്രം അവളുടെ സ്വാതന്ത്ര്യത്തെ നിര്‍വചിക്കാന്‍ ശ്രമിക്കുമ്പോഴാണ് പ്രശ്നം. പുറംകാഴ്ചയുടെ സങ്കുചിത ലൈംഗിക ബോധത്തിനപ്പുറത്ത് പെണ്‍ശരീരത്തിന്റെ ‘അത്ഭുത’ങ്ങളില്‍ നിന്ന് മനുഷ്യ ശരീരത്തിലേക്കുള്ള പരിണാമം അനിവാര്യമായി തീര്‍ന്നിരിക്കുന്ന ഒരു കാലത്ത്, അങ്ങനെയൊരു പരിഷ്‌കരണത്തിലേക്ക് വിപ്ലവച്ചൂട്ട് ഉയര്‍ത്തിപ്പിടിക്കുകയാണ് ഇത്തരമൊരു സമരമാര്‍ഗത്തിലൂടെ!

പ്ലേ സ്റ്റേഷന്‍ ഗെയിമായ ഒമേഗ ലാബ്രിയന്‍ത്ത് Z യുകെയില്‍ നിരോധിച്ചു. കുട്ടികളെ ലൈംഗീകമായി ചിത്രീകരിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. യുകെയില്‍ ഗെയിമിന്റെ വില്‍പ്പന പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ചെറിയ കുട്ടികളെ ദോഷകരമായ രീതിയില്‍ ബാധിക്കാന്‍ സാധ്യതയുള്ളതാണ് ഈ ഗെയിമെന്ന് വീഡിയോ സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജപ്പാനില്‍ പുറത്തിറങ്ങിയ ഗെയിമിന് എയ്ജ് റേറ്റിംഗ് നല്‍കാന്‍ കഴിയില്ലെന്നും വീഡിയോ സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ പറയുന്നു. എയ്ജ് റേറ്റിംഗ് ഇല്ലാതെ ഗെയിം യുകെയില്‍ വില്‍പ്പന നടത്താന്‍ കഴിയില്ല. നിരോധനത്തിനെതിരെ നല്‍കിയ അപ്പീല്‍ തള്ളിയതായി ഗെയിമിന്റെ വിതരണക്കാര്‍ പിക്യൂബ് (PQube) അധികൃതര്‍ ട്വിറ്ററില്‍ കുറിച്ചു.

നിലവില്‍ ആസ്‌ട്രേലിയ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ ഗെയിമിന് റേറ്റിംഗ് ഇല്ല. കൂടാതെ ന്യൂസിലാന്റിലും അയര്‍ലണ്ടിലും ഗെയിം ലഭ്യമാകുകയില്ലെന്ന് പിക്യൂബ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അമേരിക്കയില്‍ നിരോധനമില്ലെങ്കിലും 17 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്ക് മാത്രമെ ഗെയിം ഉപയോഗിക്കാനും വാങ്ങാനുമുള്ള അധികാരമുള്ളു. യുകെയില്‍ സ്‌റ്റോറുകളിലും ഓണ്‍ലൈന്‍ സൈറ്റുകളിലും ഗെയിം ലഭ്യമല്ലെന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു സ്ത്രീ കഥാപാത്രം വ്യത്യസ്ഥമായ വെല്ലുവിളികളെ അതിജീവിക്കുന്ന ലെവലുകള്‍ ഉള്‍പ്പെട്ടതാണ് ഒമേഗ ലാബ്രിയന്‍ത്ത് Z. മനുഷ്യ നിര്‍മ്മിതമായ പല വസ്തുക്കളും ഈ കഥാപാത്രം അന്വേഷിച്ചു കണ്ടുപിടിക്കുന്നു. ഇതിലെ പല ലെവലുകളിലും ലൈംഗീകമായ തീം അടങ്ങിയിരിക്കുന്നതായി വീഡിയോ സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ പറയുന്നു. കഥാപത്രങ്ങള്‍ പരസ്പരം ലൈംഗീകമായ സ്പര്‍ശിക്കുന്നതും വസ്ത്രങ്ങള്‍ അഴിച്ചു മാറ്റുന്നതടക്കമുള്ള രംഗങ്ങള്‍ ഒമേഗ ലാബ്രിയന്‍ത്ത് Zലുണ്ട്.

ഗെയിമിലെ കഥാപാത്രങ്ങളുടെ പ്രായം ചെറിയ കുട്ടികള്‍ക്ക് സമാനമാണ്. കുട്ടികളുടെ ശബ്ദമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും വിഎസ്‌സി വ്യക്തമാക്കുന്നു. ഗെയിമിലെ ഓവറോള്‍ കണ്ടന്റുകള്‍ യുകെയിലെ ഭുരിഭാഗം വരുന്ന ഉപഭോക്താക്കള്‍ക്ക് സ്വീകാര്യമല്ല. ഗെയിം കുട്ടികളുടെ മോറല്‍ ഡെവല്പ്‌മെന്റിനെ സാരമായി ബാധിക്കുമെന്ന് ഉപഭോക്താക്കള്‍ ഭയമുണ്ടെന്നും വിഎസ്‌സി പറയുന്നു. കുട്ടികളുടെ മോറല്‍ വളര്‍ച്ചയെ ചൂണ്ടികാണിച്ചാണ് വിഎസ്‌സി ഗെയിം നിരോധിക്കാനുള്ള തീരുമാനം കൈകൊണ്ടിരിക്കുന്നത്. നിരോധനത്തെക്കുറിച്ച് പിക്യൂബ് അധികൃതര്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
കോട്ടയം: ‘എന്റെ ഒരു പുസ്തകം പ്രകാശനം ചെയ്യണമെങ്കില്‍ ആരു പീഡിപ്പിച്ചു എന്നു പറയണമാവോ?’ പി.സി ജോര്‍ജ് എംഎല്‍എയുടെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ ഭാര്യ പാര്‍വതിയുടേതാണ് ഈ ചോദ്യം. പ്രമുഖ രാഷ്ട്രീയനേതാവിന്റെ മകന്‍ ട്രെയിന്‍ യാത്രയില്‍ തന്നെ അപമാനിച്ചിട്ടുണ്ടെന്ന് ജോസ് കെ. മാണി എംപിയുടെ ഭാര്യ നിഷാ ജോസ് തന്റെ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരത്തില്‍ വിവരിച്ചതിനു പിന്നാലെയാണ് പാര്‍വതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
‘എന്റെ ഒരു പുസ്തകം പ്രകാശനം ചെയ്യണമെങ്കില്‍ ആരു പീഡിപ്പിച്ചു എന്നു പറയണാവോ? ഷാരൂഖാന്‍ തോണ്ടി എന്നു പറഞ്ഞാലോ…അല്ലേല്‍ വേണ്ട, ടോം ക്രൂയിസ് കയറി പിടിച്ചു എന്നു പറയാം. എന്നാലേ മാര്‍ക്കറ്റിങ് പൊലിക്കുള്ളൂ…’- വെള്ളിയാഴ്ച വൈകിട്ട് ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പാര്‍വതി വിവരിക്കുന്നു. ഒട്ടേറെ പേര്‍ ഇതിനു താഴെ കമന്റുകളുമായെത്തുന്നുണ്ട്.
നിഷ എഴുതിയ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരമായ ‘ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തിലാണ് പീഡനത്തെപ്പറ്റി പരാമര്‍ശിക്കുന്നത്. തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ തനിക്കു നേരെ പീഡനമുണ്ടായെന്നാണു നിഷ വിവരിച്ചത്. എന്നാല്‍ വ്യക്തിയുടെ പേരു പറയുന്നില്ല. ചില സൂചനകള്‍ മാത്രം തരുന്നു.
തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ രാത്രി വൈകി തനിയെ കോട്ടയത്തേക്കു ട്രെയിന്‍ കയറാന്‍ എത്തിയപ്പോഴാണ് അയാളെ കണ്ടത്. മെലിഞ്ഞ യുവാവ് രാഷ്ട്രീയനേതാവായ സ്വന്തം അച്ഛന്റെ പേരു പറഞ്ഞാണ് പരിചയപ്പെട്ടത്. അപകടത്തില്‍പ്പെട്ട് തിരുവനന്തപുരത്ത് ആശുപത്രിയില്‍ കിടക്കുന്ന ഭാര്യാപിതാവിനെ കാണാന്‍ വന്നതാണെന്നും പറഞ്ഞു. ട്രെയിനില്‍ കയറിയ അയാള്‍ അടുത്തു വന്നിരുന്നു സംസാരം തുടര്‍ന്നു. സഹികെട്ടപ്പോള്‍ ടിടിആറിനോട് പരാതിപ്പെട്ടു. ടിടിആര്‍ നിസ്സഹായനായി കൈമലര്‍ത്തി. യുവാവും അയാളുടെ അച്ഛനെപ്പോലെയാണെങ്കില്‍ ഇടപെടാന്‍ എനിക്കു പേടിയാണ് എന്നായിരുന്നു ടിടിആറിന്റെ മറുപടി. ‘നിങ്ങള്‍ ഒരേ രാഷ്ട്രീയ മുന്നണിയില്‍ ഉള്‍പ്പെട്ടവരായതിനാല്‍ ഇത് ഒടുവില്‍ എന്റെ തലയില്‍ വീഴും’- ഇങ്ങനെ പറഞ്ഞ് ടിടിആര്‍ ഒഴിവായി. തിരികെ സീറ്റിലെത്തിയിട്ടും സഹയാത്രികന്‍ ശല്യപ്പെടുത്തല്‍ തുടര്‍ന്നു. മൂന്നോ നാലോ തവണ അനാവശ്യമായി തന്റെ കാല്‍പാദത്തില്‍ സ്പര്‍ശിച്ചു. അതോടെ അടുത്തുനിന്നു പോകാന്‍ അയാളോട് കര്‍ശനമായി പറഞ്ഞെന്നും വീട്ടില്‍ എത്തിയശേഷം ഇക്കാര്യം ഭര്‍ത്താവ് ജോസ് കെ. മാണിയെ അറിയിച്ചെന്നുമാണ് പുസ്തകത്തില്‍ പറയുന്നത്.
ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി പി.സി ജോര്‍ജ് രംഗത്തെത്തിയിരുന്നു. ഒരു അടിസ്ഥനവുമില്ലാത്ത കെട്ടിച്ചമച്ച ആരോപണമാണിതെന്നും തനിക്കും തന്റെ മകനുനെതിരെ കെ.എം.മാണിയും ജോസ് കെ.മാണിയും നടത്തുന്ന നാണംകെട്ട കളിയുടെ ഭാഗമാണിതെന്നും പി.സി.ജോര്‍ജ് പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പില്‍ ഷോണ്‍ പാലായില്‍ മല്‍സരിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത അവിടെയൊക്കെ പരക്കുന്നുണ്ട്. ഇതറിഞ്ഞു മാണിയും മകനും കൂടി ഉണ്ടാക്കിയ തരംതാണ എര്‍പ്പാടാണിത്. കേരളത്തിലെ ജനങ്ങള്‍ക്ക് ഇത് മനസ്സിലാകും. ഇതിനുപിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ തന്നെയാണുള്ളത്. ഷോണിന്റെ രാഷ്ട്രീയഭാവി തകര്‍ക്കാന്‍ ഇവര്‍ മൂവരും കൂടി കളിച്ച നാറിയ കളിയാണ് ഈ പുസ്തകവും വിവാദവും. ഏതുവിധേനയും എന്തു വൃത്തിക്കെട്ട രീതിയിലും തന്നെയും മകനെയും ഇല്ലാതാക്കാനുള്ള അപ്പന്റെയും മോന്റെയും കളിക്കു നിഷ കൂട്ടുനില്‍ക്കുകയാണെന്നും പി.സി.ജോര്‍ജ് ആരോപിച്ചിരുന്നു.
കുട്ടികള്‍ സെല്‍ഫിയെടുക്കുന്നതിനിടെ അമ്മൂമ്മ കിണറ്റില്‍ വീഴുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ദൃശ്യങ്ങള്‍ വൈറലായതോടെ സംഭവം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. എന്നാല്‍ കുട്ടികള്‍ മൊബൈലില്‍ ചിത്രീകരിച്ചിരിക്കുന്ന ആ വീഡിയോ വ്യാജമാണെന്ന് വെളിപ്പെടുത്തലുമായി സംവിധായകന്‍ വിവിയന്‍ രാധാകൃഷ്ണന്‍ രംഗത്തു വന്നിരിക്കുകയാണ്.
സെല്‍ഫിയെടുക്കുന്ന സമയത്ത് അപകടം സംഭവിക്കുന്ന വീഡിയോ തന്റെ സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങളാണെന്ന് സംവിധായകന്‍ വിവിയന്‍ രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് പ്രസ് ക്ലബ്ബില്‍ വെച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
താന്‍ നിര്‍മ്മിക്കാന്‍ പോകുന്ന സിനിമയുടെ പ്രമേയം വാര്‍ത്തകള്‍ മാറിമറിയുന്നതിനെക്കുറിച്ചാണെന്നും വിഷയത്തിന് പ്രസക്തി ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെതെന്നും അദ്ദേഹം പറയുന്നു. ആലപ്പുഴ സ്വദേശിയായ വൃദ്ധ കിണറ്റില്‍ വീണു എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.
വിവാഹം, ജനനം, മരണം, യാത്രകള്‍ തുടങ്ങി എന്തുമാകട്ടെ, ബ്രിട്ടീഷുകാര്‍ക്ക് അവ ക്യാമറയില്‍ പകര്‍ത്താനാണ് ഏറ്റവും കൂടുതല്‍ താല്‍പര്യമെന്ന് പഠനം. ഇത്തരം ജീവിതമുഹൂര്‍ത്തങ്ങളില്‍ പങ്കെടുക്കുന്നവര്‍ കുറവാണെന്ന് 2000 പേര്‍ക്കിടയില്‍ നടത്തിയ സര്‍വേ വ്യക്തമാക്കുന്നു. സര്‍വേയില്‍ പങ്കെടുത്ത പത്തില്‍ നാലുപേരും ഫോട്ടോകള്‍ നന്നായെടുക്കാനുള്ള ശ്രമത്തിനിടെ തങ്ങളുടെ ജീവിതത്തിലെ സുപ്രധാന മുഹൂര്‍ത്തങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെന്ന് വെളിപ്പെടുത്തി. സുഹൃത്തുക്കളുമായി രാത്രി കറങ്ങാന്‍ പോയ പലര്‍ക്കും അത്തരം യാത്രകള്‍ ആസ്വദിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാം ചെയ്യാവുന്ന ചിത്രങ്ങള്‍ എടുക്കാനായിരുന്നത്രേ അവര്‍ സമയം ചെലവഴിച്ചത്.

കുടുംബവുമൊത്തുള്ള അവധിക്കാല യാത്രയോ സ്വന്തം കുഞ്ഞിന്റെ ആദ്യ ചുവടുവെയ്‌പോ പോലും ക്യാമറ്ക്കു പിന്നിലായതിനാല്‍ വേണ്ടവിധം ആസ്വദിക്കാന്‍ കഴിഞ്ഞില്ലെന്നും ചിലര്‍ പറഞ്ഞു. വധൂവരന്‍മാരുടെ ആദ്യചുംബനവും കുട്ടികള്‍ ആദ്യമായി സംസാരിച്ചതും ഫുട്‌ബോള്‍ മത്സരത്തില്‍ ആദ്യം നേടുന്ന ഗോളിന്റെ ആവേശവും പോലും ഈ വിധത്തില്‍ നഷ്ടമായിട്ടുണ്ടെന്നാണ് മറ്റു ചിലര്‍ വെളിപ്പെടുത്തിയത്. ഗ്യാലക്‌സി എസ് 9, എസ് 9 പ്ലസ് ഫോണുകളുടെ ലോഞ്ചിനോട് അനുബന്ധിച്ച് സാംസങ്ങാണ് ഈ പഠനം നടത്തിയത്.

മുതിര്‍ന്നവരില്‍ മൂന്നിലൊന്ന് പേരും യാത്രകളിലും ഔട്ടിംഗുകളിലും മറ്റും ശരാശരി 12 ഫോട്ടോകള്‍ എടുക്കുന്നുണ്ട്. അത്തരത്തില്‍ ഫോട്ടോയെടുപ്പിന് മാത്രം കൂടുതല്‍ സമയം ചെലവഴിക്കുന്നതിലൂടെ അത്തരം സന്ദര്‍ഭങ്ങളുടെ യഥാര്‍ത്ഥ അനുഭവം ആസ്വദിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് 43 ശതമാനം പേര്‍ അറിയിക്കുന്നു. ഫോട്ടോയെടുക്കാന്‍ പോയതിലൂടെ ആസ്വദിക്കാനുള്ള സമയം തങ്ങള്‍ നഷ്ടപ്പെടുത്തുകയായിരുന്നുവെന്ന് പകുതിയോളം പേര്‍ സമ്മതിച്ചു. ചിത്രമെടുത്തു കഴിഞ്ഞാല്‍ നാലിലൊന്നു പേര്‍ മാത്രമാണ് അവ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുക. പത്തില്‍ നാല് പേര്‍ അവയുടെ പ്രിന്റുകള്‍ എടുത്ത് ഫ്രെയിം ചെയ്യുകയോ ആല്‍ബങ്ങളാക്കി സൂക്ഷിക്കുകയോ ചെയ്യാറുണ്ടെന്നും സര്‍വേ വ്യക്തമാക്കുന്നു.
ബോംബെ ഐ.ഐ.റ്റി. പൂര്‍വ്വ വിദ്യാര്‍ത്ഥി പരാഗ് അഗര്‍വാള്‍ ട്വിറ്ററിന്റെ പുതിയ ചീഫ് ടെക്‌നോളജി ഓഫീസറായി (സി. ടി. ഓ.) നിയമിതനായി. 2011 ഒക്ടോബറിലാണ് അഗര്‍വാള്‍ ട്വിറ്ററില്‍ പരസ്യ വിഭാഗം എഞ്ചിനിയറായി ജോലിയില്‍ ചേര്‍ന്നത്.
ട്വിറ്ററിനുമുന്‍പ് എറ്റി ആന്‍ഡ് റ്റി, മൈക്രോ സോഫ്റ്റ്, യാഹൂ എന്നിവടങ്ങളില്‍ ജോലി ചെയ്തിട്ടുളള അഗര്‍വാള്‍ കൃത്രിമ ബുദ്ധിയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്‍ലിജന്‍സ്) വിവിധ മേഖലയില്‍ നിപുണനാണ്. മിഷ്യന്‍ ലേണിംഗ്, കസ്റ്റമര്‍ ആന്‍ഡ് റവന്യു ഉല്‍പ്പന്നം തുടങ്ങിയ മേഖലകളിലും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. 2011 ല്‍ സ്റ്റാന്‍സ് ഫേര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ഗവേഷണ ബിരുദം നേടിയിട്ടുണ്ട്.
ചുറ്റുമതിൽ ഇല്ലാത്ത കിണറ്റില്‍ സ്ത്രീ വീഴുന്നത് കൊച്ചുമക്കളുടെ സെല്‍ഫിയില്‍ പതിഞ്ഞു. ആലപ്പുഴയിലാണ് സംഭവം. രണ്ട് കുട്ടികൾ കിണറിനടുത്ത് കളിക്കുന്നതും ഇതില്‍ മൂത്ത കുട്ടി ഇതെല്ലാം വീഡിയോയില്‍ പകര്‍ത്തുകയും ചെയ്യുകയായിരുന്നു. ഇതിനിടെ ആള്‍മറയില്ലാത്ത കിണറ്റില്‍ നിന്ന് വെള്ളം കോരുകയായിരുന്നു ഇവരുടെ വലിയമ്മ. കുട്ടികള്‍ കിണറിനടുത്തേക്ക് വന്നപ്പോള്‍ അവിടെ നിന്ന് പോകാന്‍ കുട്ടികളെ ശാസിക്കുന്നതും കേള്‍ക്കാം.
അല്‍പ്പസമയത്തിന് ശേഷം മൂത്ത കുട്ടി സെല്‍ഫിയെടുക്കാന്‍ നോക്കുമ്പോഴായിരുന്നു വലിയമ്മ കിണറ്റില്‍ വീണത്. ഇതും വീഡിയോയില്‍ കാണാം. കിണറ്റിലേക്ക് വീഴുന്ന സ്ത്രീ അലറിക്കരയുകയും ഇത് കേട്ട് കുട്ടികള്‍ കരയുന്നതും കേള്‍ക്കാം. മൂത്ത കുട്ടി അച്ഛനെ വിളിച്ചുകൊണ്ടുവരാമെന്ന് പറഞ്ഞ് ഓടിപോവുകയും ചെയ്യുന്നത് വരെ വീഡിയോയില്‍ കേള്‍ക്കാം.
പിന്നീട് അറിയാൻ കഴിഞ്ഞത് സ്ത്രീ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടതായാണ് . കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
ശോഭാ ഡെയുടെ ഒരു ട്വീറ്റാണ് ദൗലത് റാമിന്റെ ജീവിതം മാറ്റിമറിച്ചത്. ഒരൊറ്റ ട്വീറ്റ് മതി ജീവിതം മാറി മറിയാൻ. ദൗലത് റാം ജോഗത്ത് എന്ന മധ്യപ്രദേശുകാരൻ പൊലീസ് ഇൻസ്പെക്ടറുടെ കാര്യത്തിൽ ഇത് അക്ഷരാർഥത്തിൽ ശരിയാണ്.പൊലീസുകാരുടെയിടയിലെ അമിതവണ്ണത്തെ പരിഹസിച്ച് 2017, ഫെബ്രുവരിയിൽ ശോഭ ട്വീറ്റ് ചെയ്തത് ദൗലത്തിന്റെ ചിത്രമായിരുന്നു. ട്വീറ്റുകളും മറുട്വീറ്റുകളുമായി പൊണ്ണത്തടിയനായ പൊലീസുകാരന്റെ ചിത്രം വൈറലായി. പൊലീസുകാരുടെ അനാരോഗ്യത്തെക്കുറിച്ച് സമൂഹത്തെ അറിയിക്കാൻ വേണ്ടി ശോഭാഡെ ചെയ്ത ട്വീറ്റാണെങ്കിലും പരിഹാസം കൊണ്ടത് ദൗലത്തിന്റെ മനസിലാണ്.
തടികുറച്ചിട്ട് തന്നെ കാര്യമെന്ന് ദൗലത്ത് തീരുമാനിച്ചു. നേരെ മുംബൈയുള്ള ബെരിയാട്രിക്ക് സർജൻ ഡോ. മുഹമ്മദ് ലക്ഡാവാലയെക്കണ്ടു. ട്വീറ്റ് ചെയ്ത് പരിഹാസ്യനായ കഥ വിവരിച്ചു. എങ്ങനെയെങ്കിലും തനിക്ക് തടികുറയണമെന്നു പറഞ്ഞു. ദയനീയസ്ഥിതി കണ്ട ഡോക്ടർ സൗജന്യമായി ദൗലത്തിനെ തടികുറയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ശസ്ത്രക്രിയയോടൊപ്പം കൃത്യമായ വ്യായാമവും ഭക്ഷണരീതികളുമായതോടെ ഒരുവർഷം കൊണ്ട് കുറഞ്ഞത് 65 കിലോ. 180 കിലോയിൽ നിന്നും 115 കിലോയായി ശരീരഭാരം കുറഞ്ഞു.
ട്വീറ്റിന്റെ പേരിൽ ശോഭാഡെയോട് ആദ്യം വിദ്വേഷം തോന്നിയെങ്കിൽ ഇപ്പോൾ താൻ ഏറ്റവും അധികം നന്ദി പറയുന്നത് അവരോടാണെന്ന് ദൗലത്ത് പറയുന്നു. തന്റെ ജീവിതം മാറ്റിമറിച്ച ട്വീറ്റിന് നന്ദി പറയുന്നതോടൊപ്പം എന്നെങ്കിലും ശോഭാഡെയെ നേരിട്ട് കാണണമെന്ന ആഗ്രഹവും പൊലീസ് ഓഫീസർ പങ്കുവെയ്ക്കുന്നു. ആരോഗ്യപൂർണ്ണമായ ശരീരത്തിന്റെ ആവശ്യകത ബോധ്യമായത് ഇപ്പോഴാണെന്നും അദ്ദേഹം പറയുന്നു. ശ്വാസം മുട്ടില്ലാതെ ഒരടി പോലു തനിക്ക് നടക്കാൻ സാധിക്കില്ലായിരുന്നു, ചികിത്സവേണ്ട അസുഖം തന്നെയാണ് പൊണ്ണത്തടിയെന്നും ദൗലത്ത് പറയുന്നു. ഇനിയും ഒരു 30 കിലോ കുറഞ്ഞതിന് ശേഷമേ ദൗലത്തിനെ ശോഭാഡെയുടെ മുമ്പിൽ എത്തിക്കുകയുള്ളൂവെന്നാണ് ഡോക്ടറുടെ പക്ഷം.