ഫേസ്ബുക്ക് മുതലാളി മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ 2018ലെ പ്രതിജ്ഞ കേട്ടാല്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതുപോലെയുണ്ട്. ഈ വര്‍ഷം ഫേസ്ബുക്കിനെ ശരിയാക്കും എന്നാണ് സുക്കര്‍ബര്‍ഗിന്റെ പ്രതിജ്ഞ. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം എന്ന നിലയില്‍ ജനങ്ങളില്‍ ഫേസ്ബുക്കിന്റെ സ്വാധീനം ഏറെയാണ്. അതുകൊണ്ടുതന്നെ വ്യാജ വാര്‍ത്തകള്‍ ഫേസ്ബുക്ക് വഴി പ്രചരിക്കുന്നത് ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
അമേരിക്കന്‍ തെരഞ്ഞെടുപ്പിലും മറ്റു പല രാജ്യങ്ങളിലെയും തെരഞ്ഞെടുപ്പുകളിലും ഫേസ്ബുക്ക് സൃഷ്ടിച്ച സ്വാധീനം ചെറുതല്ല. 2016ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ബന്ധമുള്ള ഗ്രൂപ്പുകള്‍ നടത്തിയ സോഷ്യല്‍ മീഡിയ ക്യാംപെയിനുകള്‍ സൃഷ്ടിച്ച സ്വാധീനം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇത്തരം പ്രശ്നങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാനുള്ള ശ്രമങ്ങള്‍ക്കാണ് തുടക്കമിടുന്നതെന്നാണ് വിശദീകരണം. ദുരുപയോഗത്തില്‍ നിന്നും വിദ്വേഷത്തില്‍ നിന്നും സമൂഹത്തെ രക്ഷിക്കുക, രാഷ്ട്രങ്ങള്‍ക്കിടയില്‍ അനാവശ്യ ഇടപെടലുകള്‍ പ്രതിരോധിക്കുക, ഫേസ്ബുക്കില്‍ ഉപയോഗിക്കുന്ന സമയം ഏറ്റവും ഫലപ്രദമാക്കുക എന്നിവയാണ് ലക്ഷ്യമാക്കുന്നത്.
എല്ലാ തെറ്റുകളും തിരുത്താന്‍ സാധിച്ചെന്ന് വരില്ല. എന്നാല്‍ ഫേസ്ബുക്കിന്റെ നയങ്ങളെയും സൗകര്യങ്ങളെയും ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും സുക്കര്‍ബര്‍ഗ് അറിയിക്കുന്നു. 2009 മുതല്‍ എല്ലാ പുതുവര്‍ഷത്തിലും ഒരു പ്രതിജ്ഞയുമായി സുക്കര്‍ബര്‍ഗ് രംഗത്തെത്താറുണ്ട്.
https://www.facebook.com/zuck/posts/10104380170714571?pnref=story
ഡേറ്റിംഗ് ആപ്പിന്റെ പരസ്യത്തില്‍ ആശാ ശരത്തിന്റെ ചിത്രം. ലൈവ് ഡോട്ട് മീ എന്ന വീഡിയോ ചാറ്റ് ആപ്പിന്റെ പരസ്യത്തിലാണ് പ്രശസ്ത നര്‍ത്തകിയും അഭിനേതവുമായ ആശാ ശരത്തിന്റെ ചിത്രം പ്രചരിക്കുന്നത്. താരങ്ങളോട് വീഡിയോ ചാറ്റ് നടത്താന്‍ കഴിയുന്ന ലൈവ് ഡോട്ട് മീ എന്ന ആപ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ഫെയ്സ്ബുക്കില്‍ പ്രചരിക്കുന്ന ഇതിന്റെ പരസ്യത്തിലാണ് ആശാ ശരത്തിന്റെ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
സമൂഹ മാധ്യമങ്ങള്‍ വളരെ അധികം ഉപയോഗിക്കുന്നവരാണ് ഇന്നത്തെ തലമുറ. സുഹൃത്തുക്കള്‍ക്ക് ഒപ്പമുള്ളതും അല്ലാതുള്ളതുമായ ചിത്രങ്ങള്‍ നമ്മളില്‍ പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ചിത്രത്തിന് കിട്ടുന്ന ലൈക്കുകള്‍ മാത്രം നോക്കുന്ന നമ്മളില്‍ പലരും സമൂഹ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ ഇടുന്നത് ദുരുപയോഗം ചെയ്യപ്പെടാം എന്ന് ചിന്തിക്കുന്നില്ല.
നവ സാങ്കേതിക വിദ്യയുടെ കാലത്ത് എന്തും ഏതും ചെയ്യാന്‍ ടെക്നോളജി വികസിച്ചു വരുകയാണ്. ഒരു ചിത്രത്തെ മോര്‍ഫ് ചെയ്തു പ്രചരിപ്പിക്കുന്നത് പലപ്പോഴും നടക്കുന്നുണ്ട്. നടിമാരില്‍ പലരുടെയും ചിത്രങ്ങള്‍ ഇങ്ങനെ മോര്‍ഫ് ചെയ്യപ്പെട്ടു പ്രചരിക്കുന്നത് വാര്‍ത്തകള്‍ ആകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഒരു ഡേറ്റിംഗ് ആപ്പിന്റെ പരസ്യത്തില്‍ ആശാ ശരത്തിന്റെ ചിത്രം പ്രചരിക്കുന്നു. അവരുടെ അറിവോ സമ്മതമോ കൂടാതെ ഒരു സെലിബ്രിറ്റിയുടെ ചിത്രം അവര്‍ മോശമായ രീതിയില്‍ വിപണനം ചെയ്യുന്നു. ഒരു സെലിബ്രിറ്റിയ്ക്ക് ഇങ്ങനെ സംഭവിക്കാം എങ്കില്‍ സാധാരണക്കാരുടെ കാര്യത്തില്‍ എന്താണ് ഉറപ്പ്.
ഒരു ആപ് അവരുടെ വിപണനത്തിനായി ഒരു താരത്തിന്റെ ചിത്രം മോര്‍ഫ് ചെയ്തു ഉപയോഗിക്കുന്നു. അതും അശ്ലീല തരത്തിലുള്ള ഒരു ചിത്രമാക്കി അവര്‍ ആവശ്യക്കാരെ നേടിയെടുക്കുന്നു. ഇങ്ങനെ ചെയ്യുന്ന ഈ കാലത്ത് തങ്ങളുടെ പെണ്‍കുട്ടികളുടെ അല്ലെങ്കില്‍ സുഹൃത്തിന്റെ ചിത്രങ്ങള്‍ നാളെ ഇത് പോലെ വരില്ലേ. അവിടെ എന്തു സുരക്ഷയാണ് ഉള്ളത് എന്ന ചോദ്യങ്ങള്‍ ഇതുയര്‍ത്തുന്നു.
ന്യുഡല്‍ഹി: രാജ്യത്തെ ഇംഗ്ലീഷ് വിദഗ്ധനായി സാമൂഹ്യമാധ്യമങ്ങള്‍ കഴിഞ്ഞ വര്‍ഷം വാഴ്ത്തിയത് ശശി തരൂര്‍ എംപിയേയായിരുന്നു. ഇതുവരെ കേട്ടിട്ടില്ലാത്ത വാക്കുകളും, പ്രയോഗങ്ങളും കൊണ്ട് സോഷ്യല്‍ മീഡിയയെ തരൂര്‍ അമ്പരപ്പിച്ചു കൊണ്ടേയിരുന്നു. ഒടുവില്‍ അതാ ശശി തരൂരിനും ഇംഗ്ലീഷ് പിഴച്ചു.
ജനുവരി ഒന്നാം തിയതി ന്യൂ ഇയര്‍ ആഘോഷിക്കുന്നതിനോടൊപ്പം തന്റെ ഫെയ്സ്ബുക്ക് ലൈവ് 20000 പേര് കണ്ടതിനെക്കുറിച്ചും തരൂര്‍ ട്വീറ്റ് ചെയ്തിരുന്നു. കാണാന്‍ പറ്റാത്തവര്‍ക്കായി കാണാനായി വീഡിയോയുടെ ലിങ്കും തരൂര്‍ ഷെയര്‍ ചെയ്തിരുന്നു.
തരൂരിന്റെ ട്വീറ്റിനു പിന്നാലെയാണ് തരൂരിന് പറ്റിയ അമളി ചൂണ്ടിക്കാട്ടി സുഹേല്‍ സേത് രംഗത്തെത്തിയത്. ഫോര്‍ ദോസ് ഹൂ മിസ്ഡ് ഇറ്റ് എന്നതിനു പകരം ദോസ് ഹൂം മിസ്ഡ് ഇറ്റ് എന്നായിരുന്നു തരൂര്‍ കുറിച്ചിരുന്നത്. ഈ പിഴവ് തിരുത്തലിനു പിന്നാലെ ഇംമ്ലീഷ് പറഞ്ഞ് ഇത്രയും നാള് സോഷ്യല്‍ മീഡിയയേ ഞെട്ടിച്ച തരൂരിനെ നാമൂഹ്യമാധ്യമങ്ങളില്‍ ട്രോള്‍ കൊണ്ട് പൊങ്കാലയിടുകയാണ്. തരൂരിന്റെ ഇംഗ്ലീഷ് പിഴവിണെ കളിയാക്കി നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്.
കോഴിക്കോട്: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭുമി ഇടപാട് വിവാദത്തിന് പിന്നാലെ സീറോ മലബാര്‍ സഭയില്‍ പൊട്ടിത്തെറി രൂപപ്പെട്ടിരിക്കുകയാണ്. സഭാ നിയമങ്ങള്‍ ലംഘിക്കപ്പെട്ടതായി സര്‍ക്കുലര്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ വിവാദത്തിന് പിന്നില്‍ മാര്‍ ആലഞ്ചേരിക്കെതിരായ ഗൂഢാലോചനയാണെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.
ജോര്‍ജ് ആലഞ്ചേരിയെ കര്‍ദിനാള്‍ സ്ഥാനത്തു നിന്നു ഒഴിവാക്കണമെന്ന് ഒരു വിഭാഗം വൈദികര്‍ തന്നെ ആവശ്യപ്പെട്ടു കഴിഞ്ഞു. ഇതിനിടെ കെ.സി.വൈ.എമ്മിന്റെ മുന്‍ സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗവും മാധ്യമ പ്രവര്‍ത്തകയുമായ ഷെറിന് വില്‍സണിന്റെ പോസ്റ്റും ചര്‍ച്ചയാവുകയാണ്.
ഭൂമി ഇടപാടുമായി ബന്ധപെട്ടു കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഒട്ടേറെ വൈദികര്‍ രംഗത്ത് വന്നിരിക്കുന്നു. അതില്‍ ഒരു വൈദികന് ഒരു ചാനലില്‍ ‘സഭയില്‍ അരുതാത്തതു നടക്കുമ്പോള്‍ പ്രതികരിച്ചില്ലെങ്കില്‍ ധാര്‍മ്മികതയ്ക്കുചേരുന്നതല്ലെന്ന്’ പ്രവസ്ഥാപന നടത്തിയിരുന്നു. വൈദികരുടെ ഈ ‘ധാര്‍മ്മികത’ ഇതിനു മുന്‍പും സഭയില്‍ അനിഷ്ടങ്ങള്‍ നടന്നപ്പോള്‍ എവിടെപ്പോയി എന്നാണ് ഷെറിന് ചോദിക്കുന്നത്.
ഷെറിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
വൈദികരെല്ലാം പാവാടാ
(HE SAYS ‘CEASAR WAS AMBITIOUS, AND BRUTUS AN HONORABLE MAN–!’)
എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപെട്ടു കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഒട്ടേറെ വൈദികര്‍ രംഗത്ത് വന്നിരിക്കുന്നു..അതില്‍ ഒരു വൈദികന് ഒരു ചാനലില്‍ പറയുന്നത് കേട്ടു ‘സഭയില്‍ അരുതാത്തതു നടക്കുമ്പോള്‍ പ്രതികരിച്ചില്ലെങ്കില്‍ ധാര്‍മ്മികതയ്ക്കുചേരുന്നതല്ലെന്ന്’ ഈ കുറിപ്പെഴുതാന്‍ ആ വൈദികനാണ് പ്രചോദനം .
(പക്ഷെ ഈ കഥയിലെ കഥാപാത്രങ്ങള്‍ക്കോ വ്യക്തികള്‍ക്കോ നിങ്ങള്‍ക്കു പരിചയമുള്ളവരുമായി ഒരു സാദൃശ്യവുമില്ല ..സാദൃശ്യം തോന്നുകയാണെങ്കില്‍ അത് തികച്ചും യാദൃശ്ചികം മാത്രം)
ധാര്‍മ്മികത !
*കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒരു വൈദികന് പീഡിപ്പിച്ചപ്പോള്‍ ഈ പ്രതികരിക്കാതിരുന്നാലുള്ള ധാര്‍മികത എവിടെപ്പോയി വൈദികശ്രേഷ്ടരെ
*തൃശ്ശൂരില്‍ വീട്ടമ്മയുമായി വൈദികന് നാടുവിട്ടപ്പോള്‍ ഈ പ്രതികരിക്കാതിരുന്നാലുള്ള ധാര്‍മികത എവിടെപ്പോയി വൈദികശ്രേഷ്ടരെ?
* അങ്ങ് മലബാറില്‍ വൈദികനില്‍ നിന്ന് കന്യാസ്ത്രിക്ക് ദിവ്യഗര്‍ഭമുണ്ടായപ്പോള്‍ ഈ പ്രതികരിക്കാതിരുന്നാലുള്ള ധാര്‍മികത എവിടെപ്പോയി വൈദികശ്രേഷ്ടരെ?
* മനുഷ്യക്കടത്തു കേസില്‍ കെസിബിസി യുവജന കമ്മീഷന് സെക്രട്ടറി ആയിരുന്ന വൈദികന് അകത്തായപ്പോഴും ഈ പ്രതികരിക്കാതിരുന്നാലുള്ള ധാര്‍മികത എവിടെപ്പോയി വൈദികശ്രേഷ്ടരെ?
*സഭയുടെ ആശുപത്രി നിര്‍മ്മാണത്തിലേക്ക് പിതാവിന്റെ അഭ്യര്‍ത്ഥന മാനിച്ച് സംഭാവന ചെയ്യണമെന്നും മാതാവ് അനുഗ്രഹിക്കുമെന്നും പറഞ്ഞ് സ്പിരിച്യുവല്‍ ബ്ളാക്മെയിലിംഗ് നടത്തിയ വൈദികരെയും കണ്ടിട്ടുണ്ട്.
* സഭയുടെ സ്ഥാപനങ്ങളില്‍ കൈക്കൂലി വാങ്ങി അഡ്മിഷനും ജോലിയും നല്കുകന്നത് കണ്ടിട്ടും എന്തേ മറ്റു വൈദികര്‍ പ്രതികരിച്ചില്ല?
* സഭയുടെ വിവിധ സംഘടനകളിലെ തെരഞ്ഞെടുപ്പ് സമയത്തു സ്വന്തം ആളുകളെ തലപ്പത്തെത്തിക്കാന്‍ തരം താണ കളികള്‍ കളിക്കുന്ന വൈദികരെ കണ്ടിട്ടുണ്ട്
* ഇടവക പള്ളി പുതുക്കി പണിയാന്‍ ഏല്പിച്ച കോണ്ട്രാക്ടര് ഇടവകക്കാര് പിരിച്ചു നല്കിയ പണം അനധികൃതമായി കൈക്കലാക്കിയപ്പോള്‍ കൂട്ടുനിന്നവൈദികനെ കണ്ടിട്ടുണ്ട്
* തിരുനാള്‍ ആഘോഷത്തില്‍ ബാക്കി വന്ന തുക സ്വന്തം ബാങ്ക് അക്കൗണ്ടിലേക്കു മാറ്റിയ വൈദികനെയും കണ്ടിട്ടുണ്ട്
* നോട്ട് നിരോധനം വന്നപ്പോള്‍ പ്രേക്ഷിതപ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന വൈദികന് കണക്കു കാണിക്കാനും നിരോധിക്കപ്പെട്ട നോട്ടുകള്‍ വല്ലവിധേനയുംമാറ്റിയെടുക്കാനും നെട്ടോട്ടമോടിയതും അധികൃതര്‍ പറഞ്ഞു കേട്ടിട്ടുണ്ട്
* ജന്മനാ പൊക്കം കുറഞ്ഞതിന്റെ പേരില്‍ ഒരു കുട്ടിയോട് അള്‍ത്താരയില്‍ ഇനി നീ കയറേണ്ട ആദ്യം പൊക്കം വെക്കട്ടെ എന്ന് പറഞ്ഞ വൈദികനെ കണ്ടിട്ടുണ്ട്
* ഇടവകയിലെ ശവക്കല്ലറകള്‍ കോടികള്‍ക്കു വില്ക്കാന് ശ്രമിക്കുകയും എതിര്‍ത്തവര്‍ക്കെതിരെ കേസ് കൊടുക്കുകയും ചെയ്ത വൈദികനെയും കണ്ടിട്ടുണ്ട്
* ലളിതമായി ജീവിക്കാന്‍ സഭയിലെ മക്കളോട് പറഞ്ഞിട്ടു കോടികളുടെ കാറില്‍ ചുറ്റുന്നവരെയും കണ്ടിട്ടുണ്ട്
* ആശുപത്രി പണിയാനായി ഒരു പ്രദേശത്തെ സ്ഥലം വാങ്ങിയപ്പോള്‍ സ്ഥലം വില്‍ക്കാതിരുന്ന വീട്ടുകാരെ വില്ക്കാന് നിര്‍ബന്ധിതരാക്കിയ വൈദികരെയുംകണ്ടിട്ടുണ്ട്
* കോളേജില്‍ അഡ്മിഷന് കൊടുത്ത കോഴ്സസിന്റെ ക്ലാസ് തുടങ്ങി രണ്ടു മാസം കഴിഞ്ഞു ഡിഗ്രി തന്നെ മാറ്റി വിദ്യാര്‍ത്ഥികളെ ചതിച്ചു പണം ഉണ്ടാകുന്നവൈദികരെയും കണ്ടിട്ടുണ്ട്
*ക്ലാസ്സിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളെ തടഞ്ഞു നിര്‍ത്തി ഗുണ്ടായിസം കാണിക്കുന്ന വൈദികരെയും കണ്ടിട്ടുണ്ട്
* സാധാരണക്കാരന് മറ്റു സഭയില്‍ നിന്ന് വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ പള്ളിയില്‍ നടത്താന്‍ സമ്മതിക്കാതിരിക്കുക, പക്ഷെ സമ്പന്നന് ആണെങ്കില്‍ ക്രിസ്തവരല്ലാത്തവരുടെ വിവാഹം വരെ പള്ളിയില്‍ വെച്ച് നടത്തി കൊടുത്ത വൈദികരെയും കണ്ടിട്ടുണ്ട്
* സഭയിലെ സത്യങ്ങള്‍ വിളിച്ചു പറയുന്നവരെ ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമങ്ങളില്‍ ഇട്ട പോസ്റ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയുന്നവൈദികരെയും കണ്ടിട്ടുണ്ട്
ഇനിയും അക്കമിട്ടു നിരത്താന്‍ ഏറെയുണ്ട്!
പക്ഷെ ഇത്രയൊക്കെയാണേലും നമ്മുടെ വൈദികര്‍ ഒരു തെറ്റും ചെയ്തിട്ടില്ലാട്ടോ
വില്യം ഷേക്സ്പിയറിന്റെ ജൂലിയസ് സീസര്‍ എന്ന കൃതിയില്‍ മാര്‍ക്ക് ആന്റണി നടത്തുന്ന പ്രസംഗത്തിലെ ഒരു വരിയാണ് ഓര്‍മ്മ വരുന്നത്…BRUTUS SAYS ‘CEASAR WAS AMBITIOUS, AND BRUTUS AN HONORABLE MAN–!’
ഇതൊക്കെ ഈ കേരളത്തില്‍, നമ്മുടെ സിറോ മലബാര്‍ സഭയില്‍ നടന്നപ്പോഴൊന്നും വാ തുറക്കാന്‍ മടികാണിച്ച വൈദിക ശ്രേഷ്ഠന്മാര് ഇപ്പൊ കാണിക്കുന്ന ഈധാര്‍മികത ഇനിയങ്ങോട്ടെങ്കിലും എല്ലാ വിഷയത്തിലും കാണിച്ചാല്‍ മതിയായിരുന്നു. കാര്‍ഡിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തെറ്റ് ചെയ്തെന്നോ ഇല്ലെന്നോഞാന്‍ പറയുന്നില്ല..തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടട്ടെ…
ഇവരിലൊന്നും പെടാതെ വൈദികവൃത്തി അതിന്റെ എല്ലാ പവിത്രതയോടെയും മുന്നോട്ടുകൊണ്ടുപോകുന്ന ധാരാളം വൈദികരെയും കണ്ടിട്ടുണ്ടെന്നുകൂടി കൂട്ടിച്ചേര്‍ത്തുകൊള്ളട്ടെ …
എന്ന്
ഷെറിന് വില്‍സണ്‍
(കെസിവൈഎമ്മിന്റെ മുന്‍ സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗമെന്ന നിലയില്‍ ഇവരെ കുറച്ചു കൂടുതല്‍ അടുത്തറിയാനുള്ള അവസരം കിട്ടിയതും ഈ കുറിപ്പെഴുതാന്‍ സഹായകരമായിട്ടുണ്ടേ ?? …അതോടെ സംഘടനാ പ്രവര്‍ത്തനം അവസാനിപ്പിച്ചെന്നു പറയേണ്ടതില്ലല്ലോല്ലെ)
നടി പാര്‍വതിയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ വടക്കാഞ്ചേരി സ്വദേശി പ്രിന്റോയ്ക്ക് പിന്തുണയുമായി കസബയുടെ നിര്‍മ്മാതാവ് ജോബി ജോര്‍ജ്. പ്രിന്റോയ്ക്ക് ഉയര്‍ന്ന ജോലി വാഗ്ദാനം ചെയ്താണ് നിര്‍മാതാവ് ജോബി ജോര്‍ജ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. പ്രിന്റോയ്ക്ക് ഓസ്ട്രേലിയയിലോ ദുബായിലോ, യുകെയിലോ തന്റെ മരണം വരെ ജോലി വാഗ്ദാനം ചെയ്യുന്നതായാണ് ജോബി ജോര്‍ജിന്റെ പേരിലുള്ള ഫേസ്ബുക്ക് പോസ്റ്റ് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്. അതേസമയം പാര്‍വതിയുടെ പരാതിയില്‍ ഒരാള്‍ കൂടി ഇന്ന് പിടിയിലായി. കോളേജ് വിദ്യാര്‍ഥിയും കൊല്ലം ചാത്തന്നൂര്‍ സ്വദേശിയുമായ റോജനാണ് പിടിയിലായത്.പാര്‍വതിയെ ബലാത്സംഗം ചെയ്യുമെന്ന് ഇയാള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ സന്ദേശം അയച്ചതായി പോലീസ് കണ്ടെത്തി.
മോനേ, നിനക്ക് കഴിയുമെങ്കില്‍ നിന്റെ നമ്പര്‍ അയച്ച് താ. അല്ലെങ്കില്‍ എന്റെ ഓഫീസിലേക്കോ എന്റെ വീട്ടിലേക്കോ നിനക്ക് വരാം. എന്റെ മരണം വരെ ഞാന്‍ നിനക്ക് ജോലി വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലോ ദുബായിലോ യുകെയിലോ ഓസ്ട്രേലിയിലോ ലോകത്തിന്റെ ഏത് കോണില്‍ വേണമെങ്കിലും ഞാന്‍ ജോലി മേടിച്ച് തരും’ എന്നാണ് ജോബിയുടെ കുറിപ്പ്. മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പാര്‍വതിയുടെ പരാതിയിലാണ് പെയിന്റിംഗ് പണിക്കാരനായ വടക്കാഞ്ചേരി സ്വദേശി സിഎല്‍ പ്രിന്റോ കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
കടുത്ത മമ്മൂട്ടി ആരാധകനായ പ്രിന്റോ നടിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചുവെന്നായിരുന്നു കണ്ടെത്തല്‍. പ്രിന്റോയെ പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയുണ്ടായി. മുന്‍പ് കസബയെ വിമര്‍ശിച്ച പാര്‍വതിയെയും ഗീതു മോഹന്‍ദാസിനെയും ‘ആന്റി’ എന്ന് അഭിസംബോധന ചെയ്ത് കൊണ്ട് ജോബി പോസ്റ്റ് ചെയ്ത കുറിപ്പും ഏറെ ചര്‍ച്ചയായിരുന്നു. ‘ഗീതു ആന്റിയും ,പാര്‍വതി ആന്റിയും അറിയാന്‍ കസബ നിറഞ്ഞ സദസില്‍ ആന്റിമാരുടെ ബര്ത്ഡേ തീയതി പറയാമെങ്കില്‍ എന്റെ ബര്ത്ഡേ സമ്മാനമായി പ്രദര്‍ശിപ്പിക്കുന്നതായിരിക്കും’ എന്നായിരുന്നു അന്ന് ജോബി കുറിച്ചത്.
കൊച്ചി: നടി പാര്‍വതിക്കെതിരെ സോഷ്യല്‍ മീഡിയ ആക്രമണം നടത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലായി. കൊല്ലം ചാത്തന്നൂര്‍ സ്വദേശിയായ റോജന്‍ എന്ന കോളേജ് വിദ്യാര്‍ത്ഥിയാണ് പിടിയിലായത്. ഇയാള്‍ പാര്‍വതിക്ക് ബലാല്‍സംഗ ഭീഷണിയാണ് അയച്ചത്. സോഷ്യല്‍ മീഡിയ ആക്രമണത്തില്‍ സ്ക്രീന്‍ ഷോട്ടുകള്‍ സഹിതം പാര്‍വതി പോലീസില്‍ പരാതി നല്‍കിയിരുന്നു.
കേസില്‍ രണ്ടാമത്തെ അറസ്റ്റാണ് ഇത്. വടക്കാഞ്ചേരി സ്വദേശി പ്രിന്റോ എന്നയാളെ കഴിഞ്ഞ ദിവസം എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കസബ എന്ന മമ്മൂട്ടിച്ചിത്രത്തിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ നടന്ന ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശമാണ് പാര്‍വതിക്കെതിരെ മമ്മൂട്ടി ആരാധകര്‍ ആക്രമണവുമായെത്താന്‍ കാരണം.
വിഷയത്തില്‍ ഇതേ വരെ പ്രതികരിക്കാതിരുന്ന മമ്മൂട്ടി ആരാധകരെ തള്ളി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തനിക്കുവേണ്ടി സംസാരിക്കാന്‍ ആരെയും നിയോഗിച്ചിട്ടില്ലെന്ന് താരം വ്യക്തമാക്കി. വിവാദങ്ങള്‍ക്ക് പിന്നാലെ പോകാറില്ല. അര്‍ത്ഥവത്തായ സംവാദങ്ങളാണ് വേണ്ടതെന്നും മമ്മൂട്ടി പറഞ്ഞു.
മനുഷ്യന് മൃഗമായി മാറുന്നതോ അല്ലെങ്കില്‍ മൃഗത്തേക്കാള്‍ അധപതിക്കുന്നതോ ഒരു പുതിയ വാര്‍ത്തയല്ലെങ്കിലും കാണുന്നവരുടെ കണ്ണുനിറയുന്ന രീതിയില്‍ ചില മനുഷ്യര്‍ പെരുമാറുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ലവ് ജിഹാദ് ആരോപിച്ച് ഒരു മനുഷ്യനെ ജീവനോടെ വെട്ടിക്കൊന്ന് തീവച്ച കുറ്റവാളിയുടെ അതേ മനോനിലയുള്ള മനുഷ്യനാണ് ഇത്തരത്തിലൊരു പ്രകടനം നടത്തുന്നതെന്ന് വ്യക്തം.
ഒരു കുരങ്ങിനെ കെട്ടിത്തൂക്കിയിട്ട് അടിക്കുന്നതാണ് പ്രചരിക്കുന്ന ഒരു വീഡിയോയിലുള്ളത്. തലകീഴായി തൂക്കി ബെല്‍റ്റിനാണ് അടി. ഓരോ അടിക്കും കുരങ്ങ് പിടയുന്നു. അടിക്കുന്ന ആളും വീഡിയോ ചിത്രീകരിക്കുന്ന ആളും കൂടാതെ മറ്റൊരാള്‍ കൂടി ക്രൂരതയില്‍ പങ്കാളിയാകുന്നുണ്ട്.
ഇതേ കുരങ്ങിനെ നിലത്ത് കിടത്തി അടിക്കുന്നതാണ് രണ്ടാം വീഡിയോ. വടികൊണ്ടാണ് അടി. വീഡിയോയുടെ അവസാന ഭാഗത്ത് ഇയാളുടെ വടി ഒടിഞ്ഞുപോകുന്നത് കാണാം. രണ്ട് കാലുകളും ഒടിഞ്ഞുപോയതിനാല്‍ കുരങ്ങിന് ഓടിപ്പോകാന്‍ സാധിക്കുന്നില്ല. നിരങ്ങി നീങ്ങാന്‍ കുരങ്ങ് വിഫല ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ ശ്രമങ്ങള്‍ ദയനീയമായി പരാജയപ്പെടുന്നു. ഓരോ അടിക്കും ഈ മിണ്ടാപ്രാണി കരയുന്ന ശബ്ദം വീഡിയോയില്‍ വ്യക്തമാണ്.
വന്യ മൃഗങ്ങളോടുള്ള ക്രൂരത ഗുരുതരമായ കുറ്റകൃത്യമാണ്. അതുകൊണ്ടുതന്നെ വീഡിയോ പരമാവധി പ്രചരിപ്പിച്ച് അക്രമിയെ പിടികൂടാന്‍ സഹായിക്കുക എന്നതാണ് സോഷ്യല്‍ മീഡിയയിലെ ചിലര്‍ ചെയ്യുന്നത്. കണ്ണില്ലാത്ത ക്രൂരത പ്രവര്‍ത്തിക്കുന്ന കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനാകുമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.
മോഹന്‍ലാലിന്റെ ഒടിയന് ലുക്കിനെ വിമര്‍ശിച്ച അഭിഭാഷക സംഗീത ലക്ഷ്മണയ്ക്ക് മറുപടിയുമായി എഴുത്തുകാരനായ ലിജീഷ് കുമാര്‍.
ലിജീഷ് കുമാറിന്റെ കുറിപ്പ് വായിക്കാം–
മാഡം സംഗീതാ ലക്ഷ്മണ, ഒന്നും തോന്നരുത് നവമാധ്യമങ്ങള്‍ നിറയെ നിങ്ങളുടെ നാറ്റമാണ്, അതാ.
70 മില്യണ്‍ യു.എസ്.ഡോളര്‍ അതായത് 450 കോടി, എന്തിരന് 2 വിന്റെ ബഡ്ജറ്റാണിത്. 250 കോടിക്കാണ് ബാഹുബലിയുടെ രണ്ടാം ഭാഗം വന്നത്. 200 കോടിയുടെ പത്മാവതിയാണ് വിവാദത്തില്‍ കിടക്കുന്നത്. 175 കോടി മുടക്കി ധൂം 3 എടുത്ത യഷ് രാജ് ഫിലിംസ് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വരുന്നത്
ആമീര്‍ഖാന്‍, അമിതാഭ് ബച്ചന്, ഫാത്തിമ സന ഷെയ്ഖ്, കത്രീന കൈഫ്, ജാക്കി ഷറോഫ് തുടങ്ങിയ വമ്പന്‍ താര നിരയെ അണി നിരത്തി 210 കോടി മുടക്കി നിര്‍മ്മിക്കുന്ന തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന സിനിമയുമായാണ്. അക്കാലത്താണ് 35 കോടിയുടെ വീരവും 27 കോടിയുടെ പഴശ്ശിരാജയും 25 കോടിയുടെ പുലിമുരുകനും നമ്മുടെ വാര്‍ത്തകളില്‍ നിറയുന്നത്. നമുക്ക് ശങ്കര്‍മാരോ രാജമൗലിമാരോ സഞ്ജയ് ലീലാ ബന്‍സാലിമാരോ ഇല്ലാഞ്ഞിട്ടല്ല. വലിയ സ്വപ്നങ്ങള്‍ കാണുന്നവരാണ് നമ്മുടെ എഴുത്തുകാരും സംവിധായകരും, അത് പകര്‍ത്തി വില്ക്കാവുന്നത്രയും വലുതല്ല നമ്മുടെ സിനിമ ഇന്‍ഡസ്ട്രി. ആ ഇന്‍ഡസ്ട്രിയില്‍ നിന്നുമാണ് ഒടിയന് പോലൊരു സിനിമ വരുന്നത്.
ഒടിയന് മഹത്തായ ഒരു സിനിമയായിരിക്കും എന്ന മുന്‍വിധിയൊന്നും എനിക്കില്ല. സിനിമകളെക്കുറിച്ച് അത്തരം മുന്‍വിധികളില്ലാതിരിക്കലാണ് സിനിമയ്ക്ക് നല്ലതും. 175 കോടിയുടെ ധൂം 3 എന്നെ ആനന്ദിപ്പിച്ച പടമല്ല. 100 കോടി കടന്ന റാവണ്‍, സിങ്കം, ഡോണ്‍, വിവേകം, കോച്ചടിയാന്‍, സ്പൈഡര്‍, കബാലി, ലിങ്ക അങ്ങനെ ആനന്ദിപ്പിക്കാത്ത കോടീശ്വരന്മാര് പലരുമുണ്ട്. പക്ഷേ, എന്റെ ആനന്ദം മാത്രമല്ല സിനിമ.
ഒടിയന് എന്ന സിനിമ, താനുദ്ദേശിക്കുന്ന പോലെ തീയറ്ററിലെത്തിക്കാന്‍ എത്ര പണം വേണ്ടി വരുമെന്നത് അതിന്റെ സംവിധായകന് മാത്രമേ പറയാന്‍ കഴിയൂ. ഇപ്പോള്‍ അതയാളുടെ സിനിമയാണ്. അതിന് വേണ്ട ലൊക്കേഷന്‍, ആര്‍ട്ടിസ്റ്റ്, ക്രിയേറ്റീവ് കോണ്ട്രിബ്യൂട്ടേഴ്സ് എല്ലാം അയാള്‍ ആഗ്രഹിക്കുന്ന സിനിമയ്ക്ക് വേണ്ട ചേരുവകളാണ്. കോടിക്കണക്കിന് രൂപ മുതല്‍മുടക്കുള്ള ഒരു സിനിമയ്ക്ക് അതിന്റേതായ മാര്‍ക്കറ്റിങ് രീതികളും ആവശ്യമുണ്ട്. മോഹന്‍ലാലിന്റെ പുതിയ രൂപത്തെ അവര്‍ മാര്‍ക്കറ്റ് ചെയ്തെന്നിരിക്കും. അതാണ് കച്ചവട സിനിമയുടെ ശരി.
ആര്‍ട്ടിസ്റ്റുകളും ടെക്നീഷ്യന്‍സുമൊക്കെ ഇത്ര പണം വാങ്ങാമോ എന്നൊരു ചോദ്യമുണ്ട്. മുംബൈ താജില്‍ ചെന്ന് 2 പേര്‍ക്ക് കഴിക്കാവുന്ന മീല്‍സിന് ഒന്നരലക്ഷം രൂപ ഏത് കോത്തായത്തെ വിലയാണ് എന്ന് ചോദിക്കുമ്പോലാണത്. ബാംഗ്ലൂരിലെ രാജ്ഭോഗില്‍ ഗോള്‍ഡ് പ്ലേറ്റില്‍ വിളമ്പുന്ന ദോശയ്ക്ക് 1000 രൂപയാണ്, എന്റെ നാട്ടിലെ സരസ്വതീ ഭവനില്‍ 35 ! ഡല്‍ഹിയിലെ ലീലാ പാലസില്‍ ഒരു കഷ്ണം പിസ്സയ്ക്ക് പതിനായിരം രൂപയാണ്, ഹൈദരാബാദിലെ അനാര്‍ക്കലിയുടെ ഒരു പോര്‍ഷന്‍ ബട്ടര്‍ ചിക്കന്‍ 6000 രൂപയുണ്ട്, തൊട്ടപ്പുറത്തെ ഹോട്ടലില്‍ 60 ന് കിട്ടും എന്ന് നമുക്ക് പോയി പരാതി പറയാം. അവര്‍ക്ക് പറയാനുള്ള മറുപടി ഇവിടെ 6000 ആണ്, നിങ്ങള്‍ 60 ഉള്ളിടത്ത് പോകൂ എന്നായിരിക്കും. സംവിധായകന് എന്ത് ചെയ്യും ? 6000 ത്തിന്റെ ബട്ടര്‍ ചിക്കന്‍ കാത്തിരിക്കുന്ന എനിക്കും നിങ്ങള്‍ക്കും 60 ന്റെ ചിക്കന്‍ അയാള്‍ വിളമ്പുന്നതെങ്ങനെ. അയാളുടെ മുമ്പില്‍ ഒറ്റ വഴിയേ ഉള്ളൂ, ആറായിരത്തിന്റെ ചിക്കന്‍ കറി വിറ്റ് ആറ് കോടി തിരികെപ്പിടിക്കാവുന്ന മാര്‍ക്കറ്റിങ്. അത് നിങ്ങളെ ഉപദ്രവിക്കാത്തിടത്തോളം അവരത് ചെയ്യട്ടെ.
പ്രിയ സംഗീത ലക്ഷ്മണ, സിനിമ മികവുറ്റതാക്കാന്‍ മാത്രമല്ല അതിന്റെ അണിയറ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടത്. ഇമ്മാതിരി മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും അവര്‍ മെനയേണ്ടതുണ്ട്. അതിനെ ഭയക്കുന്നതെന്തിന് ? താങ്കളെ പോലെ ഉന്നത ആസ്വാദനതലവും ബുദ്ധിയുമുള്ള പ്രേക്ഷകരുടെ IQ കേവലം പബ്ലിസിറ്റി ഗിമ്മിക്സ് കണ്ടപായപ്പെടാന്‍ മാത്രമേ ഉള്ളോ ?
ഒടിയന് എന്ന സിനിമ ഇറങ്ങി ഏറ്റവും കുറഞ്ഞത് ഒരു 5 പേരെങ്കിലും നല്ലത് പറഞ്ഞാല്‍, അതില്‍ ഒരാളെങ്കിലും don’t miss it എന്നു പറഞ്ഞാല്‍ ഓടിപ്പോയി സിനിമ കാണുന്ന, നിങ്ങളെപ്പോലുള്ള പ്രേക്ഷകരെ സ്വാധീനിക്കാന്‍ തന്നെയാണ് മാഡം ഇപ്പരിപാടികള്‍. ഇതില്‍ വീഴാത്തവരെ വീഴ്ത്താനാണ് നിങ്ങള്‍ മേല്‍പ്പറഞ്ഞ മൗത്ത് പബ്ലിസിറ്റി.
പിന്നെ എല്ലാ ആണുങ്ങളും അഡ്വ.സംഗീത ലക്ഷ്മണയ്ക്ക് കാഴ്ച സുഖം തരണമെന്നില്ല. താരാരാധകര്‍ പരസ്പരം പോര് വിളിക്കട്ടെ, അതിനിടയില്‍ വ്യക്തിപരമായ അധിക്ഷേപങ്ങളുമായെത്തുന്ന നിങ്ങളെപ്പോലുള്ള കലാപരിപാടിക്കാരാണ് കഷ്ടം. എന്നും ടോയ്ലറ്റില് പോയിട്ടും എന്താണ് മാഡം ഇത്ര ദുര്‍ഗന്ധം വമിപ്പിക്കുന്ന അഴുക്കുകള്‍ മാത്രം അകത്തിങ്ങനെ കെട്ടി നില്‍ക്കുന്നത്. കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ ഒരു വിരേചന ഗുളികയുണ്ട്. പുലര്‍ച്ചെ വെറും വയറ്റില്‍ 1 ഗുളിക പച്ച വെള്ളത്തില്‍ കലക്കി കുടിച്ചാല്‍ മതി, ഇളകിപ്പൊയ്ക്കോളും.
ഇടക്കിടക്ക് പച്ച വെള്ളം കുടിച്ചാല്‍ പൊയ്ക്കൊണ്ടേയിരിക്കും. ഉള്ളിലെ അഴുക്ക് മുഴുവന്‍ പോയ്ക്കഴിഞ്ഞെന്നുറപ്പായാല്‍ ചൂടുവെള്ളം കുടിക്കുകയോ, മോര് കൂട്ടി ചോറ് കഴിക്കുകയോ ചെയ്താല്‍ മതി, നിന്നോളും. ഒന്നും തോന്നരുത് നവമാധ്യമങ്ങള്‍ നിറയെ നിങ്ങളുടെ നാറ്റമാണ്, അതാ.
മലയാള സാഹിത്യത്തിലെ എക്കാലത്തെയും മികച്ച എഴുത്തുകാരിയായ മാധവിക്കുട്ടിയെ ലൗജിഹാദിന്റെ മറവില്‍ ശാരീരികാവശ്യത്തിന് ഉപയോഗിച്ചതായി ആരോപിച്ച് പരിവാര്‍ സംഘടനാ നേതാവും തപസ്യ തിരുവന്തപുരം ജില്ലാ അധ്യക്ഷനുമായ ഡോ. അനില്‍ വൈദ്യമംഗലം. നാടിന്റെ സംസ്കാരം ഭാരതത്തിലെ സ്ത്രീകളുടെ ചാരിത്ര്യത്തിന്റെ ചരിത്രമാണ്. ഭാരതീയമായ ബിംബ കല്‍പ്പനകളെ കവിതയിലൂടെ മനോഹരമായി അവതരിപ്പിച്ച ബാലാമണിയമ്മയുടെ പാരമ്പ്യത്തിലുള്ള കമലയെ ലൗജിഹാദിന്റെ മറവില്‍ മതം മാറ്റിയതായി അദ്ദേഹം ആരോപിച്ചു. പിന്നീട് അവരരെ ശാരീരികാവശ്യത്തിന് ഉപയോഗിച്ച് കരിമ്പിന് ചണ്ടിയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുര്‍ഗാ ദേവിയെ സെക്സി ദുര്‍ഗയാക്കി അവതിരിപ്പിക്കുന്ന ശ്രമം തുടരുകയാണ്. ഭാരതീയന്റെ മനസുകളില്‍ അവന്റെ വികാരത്തുടിപ്പുകളില്‍ ചോരയോട്ടം ഉള്ള ഓരോ ഭാരതീയനും പ്രണമിക്കുന്ന ദുര്‍ഗാദേവിയെ തെരുവിലെ വേശ്യയ്ക്ക് തുല്യമായി വലിച്ചിഴയ്ക്കാനുള്ള ശ്രമം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
അപ്പാര്‍ട്ട്മെന്റിന് തീപിടിച്ചതോടെ രക്ഷപ്പെടാനായി ഒരാള്‍ തൊട്ടുതാഴെയുള്ള ബാല്‍ക്കണിയില്‍ തൂങ്ങിപിടിച്ചു നില്ക്കുന്ന വീഡിയോ വൈറലാകുന്നു. ചൈനയിലെ ഷോങ്ക്വിങ് നഗരത്തിലാണ് സംഭവം. ഡിസംബര്‍ 13നാണ് സംഭവം നടന്നത്.23 നില കെട്ടിടത്തിലെ ഒരു അപ്പാര്‍ട്ട്മെന്റിൽ തീപൊരികളും തീപിടിത്തത്തെ തുടര്‍ന്ന് കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും തീപൊരികളും ഇയാള്‍ക്കടുത്ത് അടര്‍ന്നു വീഴുന്നത് വീഡിയോയില്‍ കാണാം. തൂങ്ങിനില്‍ക്കുന്ന ഭാഗത്തെ ഗ്ലാസ് തകര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു. ഇയാള്‍. പിന്നീട് അഗ്നിശമനസേന സ്ഥലത്തെത്തി ഗ്ലാസ് തകര്‍ത്ത് ഇയാളെ രക്ഷിച്ചു. ചെറിയ പരിക്കുകളോട് ആശുപത്രിയില്‍ പ്രവേശിച്ചെന്നുമാണ് റിപ്പോര്‍ട്ട്.