സോഷ്യല്‍ മീഡിയ
ഇന്നത്തെ കേരളത്തിലെയും , ഇന്ത്യയിലെയും രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചും , രാഷ്ട്രീയക്കാര്‍ക്ക് വേണ്ടി ജീവന്‍ കൊടുക്കുന്ന രക്തസാക്ഷികളെക്കുറിച്ചും പ്രതിപാദിക്കുന്ന ” നീയെന്ത് നേടി ……? ” എന്ന പേരില്‍ ദൈവത്തിന്റെ ചോദ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ശരിക്കും അര്‍ത്ഥവത്തായ ഒരു സന്ദേശമാണ് ഈ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രചരിക്കുന്നത്. രക്തസാക്ഷിയായി പരലോകത്ത് ചെന്ന ഒരു രക്തസാക്ഷിയോട് ദൈവം ചോദിച്ച ചോദ്യങ്ങളും അതിന് രക്തസാക്ഷി നല്‍കുന്ന മറുപടിയും ഏറെ ചിന്തിപ്പിക്കുന്നതാണ്. ആയിരക്കണക്കിന് ആളുകളാണ് ഈ നല്ല ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം ഷെയര്‍ ചെയ്തിരിക്കുന്നത് .
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ കൊടുക്കുന്നു.
നീയെന്ത് നേടി ……?
××××××××××××××××××
രക്തസാക്ഷിയായി പരലോകത്ത് ചെന്ന അയാളോട് ദൈവം ചോദിച്ചു .
നീയാണോ പുതിയ രക്തസാക്ഷി ? ഈയിടയായി കുറെയെണ്ണം വരുന്നുണ്ട് . എവിടുന്നാ കണ്ണുരിൽ നിന്നാണോ ..?
അയാൾ തല താഴ്ത്തി പറഞ്ഞു . അതെ .
ആഹാ അതൊരു പുതുമയല്ലല്ലോ ..! ആട്ടെ എത്ര വെട്ടു കൊണ്ടു ..?
ദേഹത്തെ മുറിപ്പാടുകൾ എണ്ണി തിട്ടപ്പെടുത്തി അയാൾ പറഞ്ഞു അമ്പത്തിയെട്ട് .
ഉം … ദൈവം നീട്ടി മുളി കൊണ്ട് പറഞ്ഞു കഴിഞ്ഞ പ്രാവശ്യം വന്നവന് അമ്പത്തിയാറ് , രണ്ടെണ്ണം കൂടിയിട്ടുണ്ട് ഇനി സെഞ്ച്വറിയുമായി ആര് വരും ..?
ദൈവം എന്തോ ചിന്തിച്ച് എഴുന്നേറ്റു നടന്നു. വാ എന്റെ കൂടെ… ഒരു കാഴ്ച്ച കാണിച്ചു തരാം .
അയാൾ ദൈവത്തെ പിന്തുടർന്നു .
മേഘത്തിലൂടെ കുറച്ച് നടന്നതിനു ശേഷം ദൈവം താഴേക്ക് വിരൽ ചൂണ്ടി .
ആ കാണുന്നതെന്താണ് ..?
അയാൾ ദൈവം വിരൽ ചൂണ്ടിയ ദിശയിലേക്ക് നോക്കിയിട്ട് ഉച്ചത്തിൽ പറഞ്ഞു .
എന്റെ വീട് , എന്റെ പ്രിയപ്പെട്ടവർ .
ദൈവം ചിരിച്ചു അങ്ങനത്തെ വികാരമൊക്കെയുണ്ടോ ..? ബാക്കി കുടി കാണുക.
അയാളുടെ കാഴ്ച്ചയിൽ ദു:ഖത്തിന്റെ കാഴ്ച്ചകൾ തെളിഞ്ഞു തുടങ്ങി .
ശവമടക്ക് കഴിഞ്ഞ തന്റെ വീട് , മൂകമായ ചുറ്റുപ്പാട് , ആളുകളൊക്കെ ഒഴിഞ്ഞു പോയിരിക്കുന്നു. വീടിന്റെ കോലായിൽ ഒന്നുമറിയാതെ ഓടിക്കളിക്കുന്ന തന്റെ മുന്നു വയസ്സുകാരി മകൾ ..,
അയാളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങുവാൻ തുടങ്ങി .., എന്റെ മോളെ ., അയാൾ ഉച്ചത്തിൽ വിളിച്ചു . ആരും കേൾക്കാത്ത ആ നിലവിളി ആകാശത്ത് മാത്രം പ്രതിധ്വനിച്ചു.
അയാൾ തന്റെ ഭാര്യയെ തിരഞ്ഞു .
അകത്തെ മുറിയിൽ തേങ്ങലോടെ കിടക്കുന്ന തന്റെ പ്രിയതമ . ദു:ഖം തളം കെട്ടിയ കണ്ണുകൾ .
തന്റെ മകൾ അമ്മയോടെന്തോ ചോദിക്കുന്നു. അയാൾ ചെവികൾ കൂർമ്മിച്ചു .,
അമ്മെ , എന്റെ അച്ഛനെവിടെ ?
അവളുടെ ചോദ്യം അയാളിൽ തുളച്ചു കയറി .. പുറകെ ഭാര്യയുടെ നിലവിളിയും .
ഒരു തുള്ളി വെള്ളം പോലുമിറക്കാതെ മോനെ വിളിച്ചു കരയുന്ന ആ മാതാവിനെ അയാൾക്ക് ഒരു വട്ടമേ നോക്കാൻ കഴിഞ്ഞുള്ളു .
വലിച്ചിട്ട ബീഡി കുറ്റിയുടെ അരികിലിരിക്കുന്ന അച്ഛന്റെ മുഖത്ത് ഉത്തരമില്ലാത്ത ചോദ്യങ്ങൾ തളം കെട്ടി കിടക്കുന്നുണ്ടായിരുന്നു . വലിച്ച ബീഡി മുറ്റത്തേക്കെറിഞ്ഞ് അകത്തേക്ക് നടന്ന അച്ഛനെ അയാളുടെ കണ്ണുകൾ പിന്തുടർന്നു .
അകത്തെ ചായ്പ്പിലെ ഇരുമ്പുപ്പെട്ടിയിൽ നിന്നും അച്ഛനെന്തോ തിരയുന്നു . നിമിഷ നേരത്തെ തിരച്ചിലിന് ശേഷം അച്ഛന്റെ അഴിച്ചു വെച്ച പഴയ ചുമട്ടു തൊഴിലാളിയുടെ വേഷം പുറത്തെടുത്തു . ഹൃദയത്തിൽ ഒരു ദു:ഖകടൽ ആർത്തിരമ്പുന്ന അച്ഛന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ പൊടിഞ്ഞില്ല.
നീയെന്തു നേടി …?
ദൈവത്തിന്റെ ചോദ്യം കേട്ട് അയാൾ ദു:ഖ കാഴ്ച്ചയിൽ നിന്നു കണ്ണെടുത്തു .
നിന്റെ അച്ഛൻ ഇപ്പോൾ ചിന്തിക്കുന്നത് എന്താണെന്ന് നിനക്കറിയുമോ …?
ഇല്ല … അയാൾ വാവിട്ടു കരഞ്ഞു.
പ്രായം തളർത്തിയ ചുമലുകൾ , ഇനിയെന്തു വന്നാലും ഭാരം ചുമക്കണം . അവൻ വിട്ടിട്ടു പോയ കുഞ്ഞുമോളെയും , ഭാര്യയും , രോഗിയായ അവന്റെ അമ്മയേയും നോക്കേണ്ടത് ഞാനാണ് . അതുകൊണ്ട് തളരാൻ പാടില്ല , കരയാൻ പാടില്ല …. ഇല്ല ഞാൻ കരയില്ല …,
അച്ഛന്റെ ചിന്തകൾ ദൈവം അയാൾക്ക് പകർത്തി നൽകിയപ്പോൾ അയാൾ നിലവിളിക്കുകയായിരുന്നു .
നീയെന്ത് നേടി ….? ദൈവത്തിന്റെ ശബ്ദം ഉച്ചത്തിലായി . നിന്റെ പ്രിയപ്പെട്ടവർക്ക് ആര് ജീവിതം നൽകും …?
അയാൾക്ക് ഉത്തരമുണ്ടായിരുന്നില്ല .
ഇനിയൊരു വേറെ കാഴ്ച്ച കാണിച്ചു തരാം . ദൈവം വീണ്ടും വിരൽ ചൂണ്ടി . അയാളുടെ നേതാവിന്റെ വീട്ടിലേക്കായിരുന്നു ദൈവം വിരൽ ചൂണ്ടിയത് .
അയാളുടെ കണ്ണിൽ തെളിഞ്ഞ കാഴ്ച്ചയിൽ ,
നേതാവും കുടുംബവും സന്തോഷത്തോടെ ഭക്ഷണം കഴിക്കുന്നു . ദു:ഖത്തിന്റെ ഒരു ചെറു നിഴൽ പോലും അവിടെ അലയടിച്ചിരുന്നില്ല. ചിരിയും കളിയുമായി സുഖത്തിന്റെ, സന്തോഷത്തിന്റെ അലയടി മാത്രം. പുറത്ത് കാവൽക്കാരും , കാറുകളും . സുഖസൗകര്യങ്ങളുടെ പറുദീസയാണ് അയാൾക്ക് കാണാൻ കഴിഞ്ഞത് .
ചിന്തയിൽ തന്റെ വീടും നേതാവിന്റെ വീടും അയാൾ താരതമ്യം ചെയ്തു .
നീ എന്തു നേടി …?
അയാൾ ദൈവത്തെ ദയനീയമായി നോക്കി .
വീണ്ടും ചോദ്യങ്ങളുടെ ഒരു നിര ദൈവം നിരത്തി .
നിങ്ങളിൽ മരിച്ചു വീണ ഏതെങ്കിലും ഒരാളിൽ പ്രമുഖനായ നേതാവുണ്ടായിരുന്നോ …?
ഉത്തരമില്ല ..,
കച്ചവടത്തിൽ നഷ്ടം നിനക്കും നിന്റെ പ്രിയപ്പെട്ടവർക്കും , ലാഭം നേതാക്കൾക്കും പാർട്ടിക്കും ഇനിയെങ്കിലും നിന്റെ പിൻഗാമികൾ ചിന്തിച്ചു തുടങ്ങുമോ ..?
ഉത്തരമില്ല …,
നിങ്ങൾ അണികൾ തമ്മിൽ തല്ലുന്നു , മരിച്ചു വീഴുന്നു നിന്റെ പാർട്ടിയിലേയോ എതിർ പാർട്ടിയിലേയോ നേതാക്കന്മാർ വാക്കിലൂടെ ., അല്ലാതെ തമ്മിൽ തല്ലു കൂടുന്നത് നീയോ നിന്റെ പിൻഗാമികളോ കണ്ടിട്ടുണ്ടോ ..?
ഉത്തരമില്ല ..,
രക്തസാക്ഷി പട്ടം നിനക്കിപ്പോൾ ഭാരമായി തോന്നുന്നുണ്ടോ ..?
ഉത്തരത്തിന് പകരം കണ്ണുനീർ നികത്താന്‍ പറ്റാത്ത വിടവുകളിലേക്ക് ഒലിച്ചിറങ്ങി ……
ദാനമായി നൽകിയ ജീവിതം ഭാരമായി വലിച്ചെറിയുന്ന വിഡ്ഢികൾ . ദൈവം പുച്ഛത്തോടെ ചിരിച്ചു കൊണ്ട് മുന്നോട്ടു നടന്നു അയാൾ പുറകേയും.
ഒലിച്ചിറങ്ങിയ അയാളുടെ കണ്ണുനീർ ഒരു പെരുമഴയായി ഭൂമിയിൽ പതിച്ചു. ആ മഴ അയാളുടെ വീടിനെയും നനച്ചുകൊണ്ടിരുന്നു .
ഇടിമുഴങ്ങുന്ന പോലെ ഒരു ചോദ്യം മാത്രം അട്ടഹസിച്ചു ….
നീയെന്ത് നേടി …???
നീയെന്ത് നേടി …???
നീയെന്ത് നേടി …???
ആലപ്പുഴ സ്വദേശിയായ ശ്രീമോളാണ് വഴിയോരത്ത് കച്ചവടത്തിന് വെച്ച ടെഡി ബെയര്‍ മകള്‍ക്ക് വാങ്ങിക്കൊടുത്തത്. രൂക്ഷമായ ദുര്‍ഗന്ധം കാരണം പാവ തുറന്ന് നോക്കിയപ്പോഴാണ് രക്തവും മരുന്നും കലര്‍ന്ന പഞ്ഞിയും ബാന്‍ഡ്എയ്ഡും കണ്ടെത്തിയത്.
തങ്ങള്‍ക്കുണ്ടായ ദുരനുഭവം ശ്രീമോള്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ പങ്കുവെച്ചു. ആശുപത്രികളില്‍ രക്തം തുടയ്ക്കാനും മറ്റും ഉപയോഗിച്ച പഞ്ഞിയാണ് ഇതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. തുറന്നതിന് ശേഷവും രൂക്ഷമായ ഗന്ധമാണുള്ളതെന്നും കൈകൊണ്ട് തൊടാന്‍ പോലുമാകാത്തത്ര മാലിന്യങ്ങളാണ് പാവയ്ക്കുള്ളിലെന്നും ശ്രീമോള്‍ പറയുന്നു.
കഴിഞ്ഞ മാസം ഊട്ടിയിലേക്കുള്ള യാത്രയിലാണ് ശ്രീമോള്‍ പാവ വാങ്ങിയത്. മകള്‍ വാശി പിടിച്ച് കരഞ്ഞപ്പോള്‍ പാവയെ വാങ്ങുകയായിരുന്നെന്ന് ശ്രീമോള്‍ പറയുന്നു. പാവ വാങ്ങിയപ്പോള്‍ മുതല്‍ വീട്ടില്‍ ദുര്‍ഗന്ധമുണ്ടായിരുന്നെങ്കിലും യാതൊരു സംശയവും തോന്നിയില്ല. എന്നാല്‍ ദുര്‍ഗന്ധം തുടര്‍ന്നപ്പോള്‍ പാവയെ തുറന്ന് നോക്കുകയായിരുന്നു. വയനാടിനും ഗൂഡല്ലൂരിനും ഇടയില്‍ ഒരു വഴിയോരക്കച്ചവടക്കാരന്റെ കയ്യില്‍ നിന്നാണ് ഇവര്‍ ടെഡി ബെയറിനെ വാങ്ങിയത്. 350 രൂപയായിരുന്നു ടെഡിയുടെ വില.
കോഴിക്കോട്: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ സാംസ്‌കാരികപ്രവര്‍ത്തകര്‍ പാലിക്കുന്ന മൗനത്തെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കറിന്റെ വിമര്‍ശനം.
കേരളത്തിലെ സാംസ്‌കാരിക നായികാ നായകന്മാര്‍ ഇന്നോ നാളെയോ പ്രസിദ്ധീകരിക്കാന്‍ ഇടയുള്ള പ്രസ്താവന എന്ന തലക്കെട്ടോടെയാണ് പോസ്റ്റ്.
ജയശങ്കറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് :
കേരളത്തിലെ സാംസ്‌കാരിക നായികാ നായകന്മാര്‍ ഇന്നോ നാളെയോ പ്രസിദ്ധീകരിക്കാന്‍ ഇടയുള്ള പ്രസ്താ ജില്ലയിലെ എടയന്നൂരില്‍ ഷുഹൈബ് എന്നയാളിന്റെ ദുര്‍മരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പ്രതിപക്ഷ പാര്‍ട്ടികളും ഒരു വിഭാഗം മാധ്യമങ്ങളും ചേര്‍ന്ന് നടത്തുന്ന ദുഷ്പ്രചരണം ഉടനടി അവസാനിപ്പിക്കണം.
ഷുഹൈബ് മരിച്ചു മണിക്കൂറുകള്‍ക്കകം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം പുരോഗമിക്കുന്നു. ഷുഹൈബിന്റേത് അപകട മരണമോ ആത്മഹത്യയോ ആകാനുള്ള സാധ്യത പരിശോധിക്കണം. കൊലപാതകമാണെങ്കില്‍ പ്രതികളെ വിചാരണ നടത്തി വെറുതെവിടണം.
ഏതു നിലയ്ക്കും ഇതുമായി ബന്ധപ്പെടുത്തി ഇടതുപക്ഷ പ്രസ്ഥാനത്തെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുളള കുത്സിത ശ്രമത്തെ ചെറുത്തു തോല്പിക്കണം.
ഷുഹൈബിന്റെ മരണവുമായി പാവങ്ങളുടെ പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് ജില്ലാ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലീങ്ങളടക്കമുളള ന്യൂനപക്ഷങ്ങളെ ഉടലോടെ സ്വര്‍ഗത്തില്‍ കൊണ്ടുപോകാന്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണു താനും.
ആഗോള തലത്തില്‍, ജനകീയ ചൈനയ്ക്കും ക്യൂബയ്ക്കും ഉത്തര കൊറിയക്കുമെതിരെ സാമ്രാജ്യത്വ ശക്തികള്‍ നടത്തുന്ന ദുഷ്പ്രചരണത്തിന്റെ തുടര്‍ച്ചയാണ് ഷുഹൈബിന്റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന കോലാഹലം. പുരോഗമന, മതേതര ജനാധിപത്യ വിശ്വാസികള്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം.
ഷൂട്ടിംഗിനിടെ താരങ്ങള്‍ക്ക് അപകടങ്ങള്‍ സംഭവിക്കാറുണ്ട്. അത്തരം ഒരു അപകടമാണ് പ്രശസ്ത മോഡല്‍ കെറ്റ് അപ്‌ടോണിന് നേരിടേണ്ടി വന്നത്. സ്‌പോര്‍ട്‌സ് മാഗസിന് വേണ്ടിയുള്ള ഫോട്ടോഷൂട്ടിനിടെയാണ് കെറ്റ് കടലിലെ പാറക്കെട്ടിന് നടുവില്‍ നഗ്നയായി പോസ് ചെയ്തത്. പൂര്‍ണനഗ്നയായി നിന്ന മോഡല്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെയാണ് പുറകില്‍ നിന്ന് ശക്തമായ തിരമാലകള്‍ വീശിയടിച്ചത്. ഉടന്‍ തന്നെ ഇവര്‍ കാല്‍ വഴുതി കടലിലേക്ക് വീണു. വീഴ്ചയെ തുടര്‍ന്ന് മോഡലിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലായിരുന്നു സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവരുന്നത്.
കൊല്ലം : ഓരമ്മയോടും മക്കള്‍ ഇങ്ങനെ ചെയ്യരുത് . എന്തൊരു ക്രൂരത . കൊടും ചൂടില്‍ മണിക്കൂറുകള്‍ പെറ്റമ്മയെ വണ്ടിയുടെ ഡിക്കിയില്‍ അടച്ചിട്ടിരിക്കുന്നു . രാവിലെ മുതല്‍ കഴിക്കാന്‍ ഒന്നും കൊടുക്കാതെ. മനസ്സ് മരവിക്കുന്ന ഈ സംഭവം നടന്നത് കരുനാഗപ്പള്ളിയിലാണ്.
നാല് പേര് അടങ്ങുന്ന ഒരു കുടുംബം കരുനാഗപ്പള്ളിയിലെ ഒരു ഹോട്ടലില്‍ (പുട്ടുകട) യില്‍ ഭക്ഷണം കഴിയ്ക്കാന്‍ കാറില്‍ നിന്ന് ഇറങ്ങി വരുന്നു. കാറിന്റെ ഡിക്കിയില്‍ പ്രായം ചെന്ന ഒരു അമ്മയെ ലോക്ക് ചെയ്തിരിക്കുന്നു. അവര്‍ ഇറങ്ങിയപ്പോള്‍ ആ അമ്മക്ക് ഭക്ഷണം വാങ്ങിക്കൊടുക്കാന്‍ മകന്‍ തയ്യാറായില്ല. അവിടെ കൂടിയിരുന്ന കുറച്ച് ചെറുപ്പക്കാരാണ് ഇത് കണ്ടത്. ഒരു അമ്മ കാറിന്റെ പിറകില്‍ കിടക്കുന്നു. അവര്‍ കാര്‍ലോക്ക് ചെയ്തു പോയപ്പോള്‍ അവിടെ നിന്നവര്‍ കാര്യം തിരക്കി ലോക്ക് എടുക്കാന്‍ ആവശ്യപ്പെട്ടു. ആദ്യം സമ്മതിച്ചില്ല. മനസികരോഗി ആണ് , അതുകൊണ്ട് പുറത്ത് ഇറക്കിയാല്‍ കുഴപ്പം ആണ് എന്ന് പറഞ്ഞു. അത് കുഴപ്പം ഇല്ല എന്ന് പറഞ്ഞു കൊണ്ട് ലോക്ക് എടുക്കാന്‍ ആവശ്യപ്പെട്ടു ചെറുപ്പക്കാര്‍. തുറന്നില്ലെങ്കില്‍ തല്ലി പൊട്ടിക്കും എന്ന് പറഞ്ഞപ്പോള്‍ അവര്‍ ആ അമ്മയെ പുറത്ത് ഇറക്കി.
കാര്യം തിരക്കിയപ്പോള്‍ അമ്മ പറഞ്ഞു രാവിലെ മുതല്‍ കഴിക്കാന്‍ ഒന്നും വാങ്ങി തന്നിട്ടില്ല എന്നും , തുറവൂര്‍ മുതല്‍ അവരെ ഡിക്കിയില്‍ ആണ് കിടത്തിയിരിക്കുന്നത് എന്നും. അത് ചോദിച്ചപ്പോള്‍ മകന്‍ നാട്ടുകാരോട് ചൂടായി . ആ മകനെ അവിടെ കൂടി നിന്ന ചെറുപ്പക്കാരില്‍ ഒരാള്‍ ചെകിട്ടത്ത് അടിക്കുകയും പോലീസിനെ വിളിച്ച് ആ അമ്മയെ അവരെ ഏല്‍പ്പിക്കുകയും ചെയ്തു . ഇതുപോലെ തന്നെ വീട്ടിലും മരുമകളായ ടീച്ചര്‍ തന്നെ ഉപദ്രവിക്കുകയും , ആഹാരം കൊടുക്കാതെ കിടത്തുകയും ചെയ്യാറുണ്ടെന്ന് ആ അമ്മ പറഞ്ഞു. പിന്നീട് അമ്മയെ മറ്റ് മക്കള്‍ വന്ന് കൂട്ടികൊണ്ടുപോയി . മകന്റെയും ഭാര്യയുടെയും പേരില്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്.
സ്വന്തം ലേഖകന്‍
ഹരിയാന : മോദിയുടെ മരണാനന്തര ചടങ്ങുകള്‍ നടത്തി കൊണ്ടുള്ള കൃഷിക്കാരുടെ പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഹരിയാനയിലെ സാധാരണക്കാരും കൃഷിക്കാരും ചേർന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്. നോട്ട് നിരോധനം കൊണ്ടും , കാര്‍ഷിക തകര്‍ച്ച കൊണ്ടും തകര്‍ന്ന ഹരിയാനയിലെ ഒരു കൂട്ടം കര്‍ഷകരാണ് പ്രതീകാത്മകമായി മോദിയുടെ ശവമടക്ക് നടത്തി പ്രതിക്ഷേധിച്ചത് . ആയിരങ്ങളാണ് ഈ പ്രതിക്ഷേധ റാലിയില്‍ പങ്കെടുത്തത് .
നൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും എതിരെ ക്രൂരമായ ആക്രമങ്ങളാണ് ഹരിയാനയും യുപിയും ഗുജറാത്തും അടക്കമുള്ള നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്നത്. മോദി ഭരണത്തില്‍ എത്തിയതിന് ശേഷം രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ന്നതും , രാജ്യവ്യാപകമായി വര്‍ഗ്ഗീയ കലാപങ്ങള്‍ പതിന്മടങ്ങ് വര്‍ദ്ധിച്ചതും ഒക്കെ സാധാരണ ജനങ്ങള്‍ മോദിക്കെതിരെ തിരിയുന്നതിനുള്ള കാരണമായി. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി രാജ്യത്തെ വിറ്റഴിച്ച മോദി സാധാരണക്കാരുടെ മുന്‍പില്‍ നിരത്തുന്നത് വെറും പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമാണെന്ന് മഹാഭൂരിപക്ഷം ജനങ്ങളും തിരിച്ചറിഞ്ഞു കഴിഞ്ഞു. അതുകൊണ്ട് തന്നെ മോദിക്കെതിരെയുള്ള പ്രതിക്ഷേധം രാജ്യവ്യാപകമായി ദിനംപ്രതി കൂടി വരുകയാണ്. ഈ പ്രതിക്ഷേധ റാലിയില്‍ പങ്കെടുത്തവര്‍ വളരെ മോശമായ ഭാഷയിലാണ് മോദിക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിയത്.
വീഡിയോ കാണുക
ആര്‍ത്തവം എന്നത് അശുദ്ധിയല്ല, അതൊരു അവസ്ഥയും അനുഗ്രഹവുമാണെന്ന് അടുത്തകാലത്താണ് പൊതുസമൂഹം മനസിലാക്കി തുടങ്ങിയത്. ആര്‍ത്തവമുള്ള കാലങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ എത്രത്തോളമാണെന്നും ആ സമയങ്ങള്‍ അവര്‍ തരണം ചെയ്യുന്നതെങ്ങനെയാണെന്നുമെല്ലാം അടുത്തകാലത്തായി പല സ്ത്രീകളും തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ തന്റെ ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെടുത്തിയുള്ള സ്വന്തം അനുഭവങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് തമിഴ്‌നാട്ടില്‍ സബ് കളക്ടര്‍ കൂടിയായ സരയു മോഹനചന്ദ്രന്‍.
സരയു മോഹനചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…
സബ് കളക്ടറായി ചാര്‍ജെടുത്തു മൂന്നു മാസം കഴിഞ്ഞു… അന്ന് മുതല്‍ നെഞ്ചില്‍ നീറിപ്പടരുന്ന വേദനയാണ് ഓരോ സ്ത്രീധന മരണവും inquest Dw enquiry യും ഒക്കെ… ആദ്യത്തെ 10 ദിവസത്തിനുള്ളില്‍ 5 അസ്വാഭാവിക മരണങ്ങള്‍ …വിവാഹം കഴിഞ്ഞു 7 വര്‍ഷത്തിനുള്ളില്‍ ഒരു യുവതി അസ്വാഭാവികമായ സാഹചര്യത്തില്‍ മരണമടഞ്ഞാല്‍ അതില്‍ സ്ത്രീധനം ഒരു കാരണമാണോ എന്ന് വിചാരണ നടത്തി റിപ്പോര്‍ട്ട് കൊടുക്കേണ്ടത് എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ ഉത്തരവാദിത്തമാണ്… ഓരോ ഇന്‍ക്യുസ്റ്റ്് നടത്തുമ്പോഴും ഉള്ളില്‍ എന്തൊക്കെയൊക്കെയോ വികാരങ്ങളാണ്… ഒരു ഓഫീസര്‍ എന്ന നിലയില്‍ ഡിറ്റാച്ഡ് ആയി നിന്ന് കൊണ്ട് ചെയ്യേണ്ട ജോലിയാണിതെന്നു എല്ലാവരും പറഞ്ഞുതന്നിട്ടുണ്ട്. എങ്കിലും മോര്‍ച്ചറിയില്‍ എത്തുമ്പോള്‍ ഞാന്‍ എന്തൊക്കെയോ ചിന്തിച്ചു പോവുന്നു…
രണ്ടു ദിവസമായി ശെരിക്കുറങ്ങിയിട്ട്… ഗായത്രിയുടെ മരണം എന്റെ പന്ത്രണ്ടാവതു ‘174 കേസ്’ ആണ്… ആ കഥയും അതെന്തു കൊണ്ട് എന്നെ ഇത്രയും വേദനിപ്പിക്കുന്നു എന്നുള്ളതും ഞാന്‍ വേറൊരു നാളിലേക്കു മാറ്റിവെക്കുന്നു…ഇന്നലെ രണ്ടും കല്‍പ്പിച്ചു ഫോറന്‍സിക് സര്‍ജനെ വിളിച്ചു’…Dr രാംകുമാര്‍ എന്നെ ഓരോ കേസിലും സഹായിക്കാറുണ്ട്. ‘എന്ത് പറ്റി ഡോക്ടര്‍ നമ്മുടെ പെണ്‍കുട്ടികള്‍ക്ക്?’ ഞാന്‍ അസ്വസ്ഥതയോടെ ചോദിച്ചു…’എന്ത് ചെയ്യാനാണ് മാഡം …. ഞാനും ഓരോ ദിവസവും ഇതേ ഞെട്ടലിലാണ്…’ ഗായത്രിയുടെ മരണത്തെ പറ്റിയും അതിലെ ദുരൂഹതകളെപ്പറ്റിയും സംസാരിച്ചു തീര്‍ന്നപ്പോള്‍ ഞാന്‍ ഡോക്ടറോട് ചോദിച്ചു…
എന്തെങ്കിലും എനിക്ക് ചെയ്യാനാവുമോ… കൗണ്‍സിലിങ് അറേഞ്ച് ചെയ്തോ, ബോധവല്‍ക്കരണത്തിലൂടെയോ ഒക്കെ… എന്നേക്കാള്‍ ഇളയ വയസില്‍ വിവാഹം ചെയ്തു രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായി ജീവിതം മതിയാക്കി ‘ഇനിയെങ്കിലും എനിക്ക് നീതി തേടി തരൂ ‘ എന്ന് ഫോര്‍മാലിന്‍ ഗന്ധം നിറഞ്ഞ മോര്‍ച്ചറിയില്‍ ആരും കാണാതെ ആരും കേള്‍ക്കാതെ എന്നോട് പറഞ്ഞ ഗൗരിയും, രേവതിയും ഒക്കെ എന്റെ മനസിലൂടെ മിന്നി മറഞ്ഞു…’അമ്മ പോയതറിയാതെ ആര്‍ത്തലച്ചു കരയുന്ന കുഞ്ഞുങ്ങള്‍ എന്റെ സ്വപ്നങ്ങളില്‍ വന്നു പോവാന്‍ തുടങ്ങിയിട്ടു കുറച്ചു നാളുകളായി…
ഡോക്ടര്‍ തുടര്‍ന്നു :’മാഡം ശ്രദ്ധിച്ചിട്ടുണ്ടോന്നറിഞ്ഞൂടാ… നമ്മള്‍ കണ്ട ഭൂരിഭാഗം കേസിലും പെണ്‍കുട്ടികള്‍ അവരുടെ ആര്‍ത്തവ ദിവസത്തിനിടയിലാണ് ഇത് ചെയ്തിരിക്കുന്നത്. ഞാന്‍ കൈകാര്യം ചെയ്ത തൊണ്ണൂറു ശതമാനം കേസുകളിലും ഇത് ശെരിയാണ്… പെണ്‍കുട്ടികള്‍ ആ സമയത്ത് അനുഭവിക്കുന്ന സമ്മര്‍ദ്ദം ആരും മനസിലാക്കുന്നൊ കാര്യമാക്കുന്നോ ഇല്ല എന്നതാണ് സത്യം … അതിഭയങ്കരമായ കോപവും ദുഖവും മാനസിക സമ്മര്‍ദ്ദവും ഇതൊന്നും മനസിലാകാതെയുള്ള കുടുംബാംഗങ്ങളുടെ കുറ്റപ്പെടുത്തലുകളും കാര്യങ്ങള്‍ ശരിക്കും വഷളാക്കുന്നു… മാത്രമല്ല, നിറയെ കേസുകളില്‍ ഈ പെണ്‍കുഞ്ഞുങ്ങള്‍ കൈക്കുഞ്ഞുങ്ങള്‍ ഉള്ളവരുമാണ് … പ്രസവശേഷം വരുന്ന ഡിപ്രെഷന്‍ പലരും മനസിലാക്കുന്നില്ല എന്നുള്ളതാണ് സത്യം.
ഇവിടെയാണ് നമുക്കൊക്കെ തെറ്റുന്നത്… ആണിനും പെണ്ണിനും അതിര്‍വരമ്പും മുള്ളുവേലിയും വെച്ച് ആര്‍ത്തവത്തിനും ആര്‍ത്തവ രക്തത്തിനും അശുദ്ധം കല്‍പ്പിച്ചു നമ്മള്‍ പറയേണ്ടതൊക്കെ പറയാതിരിക്കാന്‍ ശീലിച്ചു… പെണ്ണിന്റെ വേദനയും ആ ദിവസങ്ങളിലും അതിനു തൊട്ടു മുന്‍പും അവരനുഭവിക്കുന്ന ശാരീരിക മനസികാസ്വാസ്ഥ്യങ്ങളും ആരും ആര്‍ക്കും പറഞ്ഞു കൊടുത്തില്ല… ഓരോ പെണ്‍കുഞ്ഞും അത് സ്വയം അറിയുന്നു… ബയോളജി പഠിപ്പിച്ച സിസ്റ്ററും അതൊരു വെറും പാഠഭാഗമായി പറഞ്ഞു പോയി…ഇതൊന്നും മനസിലാക്കാതെ പോവുന്നതില്‍ ഞാന്‍ ഒരാണിനെയും കുറ്റപ്പെടുത്തില്ല…
അവര്‍ക്കും ഉണ്ടായിരുന്നു വേദനിക്കുന്ന ആ ദിവസങ്ങളില്‍ കോപം നിയന്ത്രിക്കാനാവാത്ത അമ്മയും ചേച്ചിയും അനിയത്തിയുമൊക്കെ… അവനൊന്നു കാരണം ചോദിച്ചപ്പോള്‍ കടിച്ചു കീറിക്കൊണ്ട് അവനെ ആട്ടിയോടിച്ചത് നമ്മളാണ്… പറയേണ്ടതും പറഞ്ഞു മനസിലാക്കേണ്ടതും ആ ദിവസങ്ങളില്‍ നമുക്ക് എന്ത് വിധ സമ്മര്‍ദ്ദങ്ങളാണ് അനുഭവിക്കേണ്ടി വരുന്നതും എന്നും തുറന്നു പറയേണ്ടത് നമ്മള്‍ തന്നെയാണ്… എല്ലാവരും ഈ ബുദ്ധിമുട്ടിലൂടെ കടന്നു പോവുന്നു എന്നല്ല, അത്തരം ബുദ്ധിമുട്ടുകള്‍ ഉള്ളവരെ സഹായിക്കാന്‍ ഇത്തരം അറിവുകള്‍ ഏറെ സഹായിക്കും… കഅട ുൃലുമൃമശേീി ടൈമിലെ കടുത്ത സമ്മര്‍ദ്ദത്തിനിടെയിലാണ് ഞാന്‍ ഇതേക്കുറിച്ചു മനസിലാക്കുന്നത്…
അമ്മയെയും അനിയത്തിയേയും കൂട്ടുകാരിയേയും കൂടുതല്‍ അറിയുന്നത് അവരെ കൂടുതല്‍ സ്നേഹിക്കാന്‍ സഹായിക്കും… പതിവില്ലാതെ അവള്‍ ദേഷ്യപ്പെടുമ്പോള്‍ മനസിലാക്കാവുന്നതേ ഉള്ളൂ, അവളെ ഹോര്‍മോണ്‍ കഷ്ടപ്പെടുത്തുകയാണെന്നു… ‘എനിക്ക് periods ആണ്… വല്ലാതെ സങ്കടവും ദേഷ്യവും വരുന്നു’ എന്ന് തുറന്നു പറയുന്നതില്‍ ഒരു സദാചാരവും ഇടിഞ്ഞു വീഴുന്നില്ല…ആര്‍ത്തവവും PCOD പോലുള്ള രോഗങ്ങളും POSTPARTUM ഡിപ്രെഷനും ആ സമയങ്ങളില്‍ എങ്ങനെ സമചിത്തതയോടെ അതിനെ കൈകാര്യം ചെയ്യണം എന്നതുമൊക്കെ സ്ത്രീയും പുരുഷനും ഒരു പോലെ അറിഞ്ഞിരിക്കേണ്ടതുണ്ട്… ഇതൊന്നും അവരോടു പറഞ്ഞിട്ട് കാര്യമില്ലെന്നുള്ള എസ്‌ക്യൂസ്‌കള്‍ ദയവു ചെയ്തു വിചാരിക്കരുത്… മനസിലാക്കാനും സഹായിക്കാനും സ്നേഹിക്കാനും നമ്മുടെ ഓരോ കൂട്ടുകാരനും ചേട്ടനും അച്ഛനും ഒക്കെ തയ്യാറാണ്…
കണ്ണൂര്‍: എനിക്ക് മുഖ്യമന്ത്രിയെ കാണണമെന്ന് വാശിപിടിച്ച് കരഞ്ഞ ആദി എന്ന കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അങ്ങനെ ആദിയുടെ ആഗ്രഹം ഒടുവില്‍ സാക്ഷാത്കരിച്ചു. കണ്ണൂര്‍ ഗസ്റ്റ് ഹൗസിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദിയുടെ മോഹം സാധിച്ചു കൊടുത്തു. അമ്മ രസീനയ്‌ക്കൊപ്പം എത്തിയ ആദി പിണറായി വിജയനുമായി കുശലം പങ്കുവെച്ചു. സ്വന്തമായി വരച്ച പിണറായിയുടെ ചിത്രവും നല്‍കി.
ചിത്രം വരയ്ക്കാനുണ്ടായ പ്രചോദനവും പറഞ്ഞു. മുഖ്യമന്ത്രിയുടെ ചിത്രം വരയ്ക്കണമെന്ന ആവശ്യം ആദ്യം പങ്കുവെച്ചത് വരയ്ക്കാനറിയാവുന്ന സുഹൃത്തിനോടാണ്, നിനക്കെന്തായാലും കഴിയില്ലെന്നായിരുന്നു കൂട്ടുകാരന്റെ വെല്ലുവിളി. അതോടെ സ്വന്തമായി വരയ്ക്കുമെന്ന് തീരുമാനമെടുത്തു. അമ്മയുടെ പിന്തുണയോടെ മനോഹരമായി ചിത്രം പൂര്‍ത്തിയാക്കി. പകരം സമ്മാനമായി പിണറായി ഒരു പേനയും ആദിക്ക് സമ്മാനമായി നല്‍കി. സെല്‍ഫിയെടുത്ത് ഇനിയും കാണാന്‍ വരുമെന്ന് പറഞ്ഞാണ് ആദി മടങ്ങിയത്.
https://www.facebook.com/shafi.pookaitha/videos/954334968063539/
മുഖ്യമന്ത്രിയെ കാണാന്‍ വാശിപിടിച്ച് കരഞ്ഞ ആദിയുടെ വീഡിയോ അമ്മയാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. ഇത് വൈറലായതോടെ പിണറായി ആദിയെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. അങ്ങനെ കണ്ണൂരിലെത്തിയപ്പോള്‍ കൂടികാഴ്ചയ്ക്ക് വഴി ഒരുക്കുകയായിരുന്നു. ഗള്‍ഫില്‍ താമസിക്കുന്ന ആദി മാര്‍ച്ച് അവസാനത്തോടെ മടങ്ങി പോകും.
https://www.facebook.com/shafi.pookaitha/videos/954338111396558/
തായ്‌വാനിൽ ഭൂകമ്പത്തില്‍ വിറച്ച ആശുപത്രിയിലെ ഇന്‍ക്യൂബേറ്ററില്‍ കഴിഞ്ഞ നവജാത ശിശുക്കളെ സ്വന്തം ജീവന്‍ ത്യജിച്ച് നഴ്‌സുമാര്‍ ചേര്‍ത്തുവയ്ക്കുന്ന വീഡിയോ വൈറലാകുന്നു. ഭൂകമ്പത്തില്‍ നില്‍ക്കുന്ന കെട്ടിടം കുലുങ്ങി വിറയ്ക്കുമ്പോള്‍ സ്വന്തം ജീവനും കൊണ്ട് ഓടി രക്ഷപ്പെടാനാവും നമ്മളില്‍ ഭൂരിഭാഗവും ശ്രമിക്കുക.
എന്നാല്‍ കെട്ടിടം നിലം പൊത്തിയേക്കാമെന്ന ബോധ്യമുണ്ടായിട്ടും തങ്ങളെ മാത്രം വിശ്വസിച്ചു ഇന്‍ക്യുബേറ്ററില്‍ കഴിയുന്ന കുഞ്ഞു മലാഖകളെ ഇരു കൈകള്‍ കൊണ്ടും ചേര്‍ത്തുവയ്ക്കാനാണ് തായ് വാനിലെ ഈ മാലാഖമാര്‍ ശ്രമിച്ചത്. ജനനന്മയ്ക്കായി ആകാശത്തു നിന്നും ഭൂമിയിലേക്ക് ഇറങ്ങി വന്ന യഥാര്‍ത്ഥ മാലാഖമാരാണ് ഇവരെന്നാണ് വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്.
ആശുപത്രിയിലെ ഇന്‍ക്യുബേറ്ററില്‍ കഴിയുന്ന കുട്ടികളെ ശുശ്രൂഷിക്കുകയായിരുന്നു നഴ്‌സുമാര്‍. പെട്ടെന്നാണ് കെട്ടിടത്തെ പിടിച്ചു കുലുക്കിയ കൂറ്റന്‍ ഭൂകമ്പം ഉണ്ടായത്. കെട്ടിടം പോലും തകര്‍ന്ന് നിലം പൊത്താന്‍ പോന്ന തരത്തിലുള്ള കുലുക്കം. ആരും സ്വന്തം ജീവനും കൊണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സന്ദര്‍ഭം.
ശക്തമായ കുലുക്കത്തില്‍ കുട്ടികള്‍ കിടന്ന ഇന്‍ക്യുബേറ്ററുകള്‍ തെന്നി നീങ്ങാന്‍ തുടങ്ങി. എല്ലാ ഇന്‍ക്യുബേറ്ററുകളും തെന്നി ചിതറി. കുട്ടികള്‍ അതില്‍ നിന്നും നിലത്തേക്ക് വീഴുമെന്ന അവസ്ഥയിലായി കാര്യങ്ങള്‍. എന്നാല്‍ സ്വന്തം ജീവന്‍ പണയം വെച്ചും ഇന്‍ക്യുബേറ്ററില്‍ കിടക്കുന്ന കുഞ്ഞു മക്കളുടെ ജീവന്‍ രക്ഷിക്കാനാണ് ഈ നഴ്‌സുമാര്‍ ശ്രമിച്ചത്. നഴ്‌സുമാര്‍ എല്ലാവരും മറിഞ്ഞു വീഴാന്‍ തുടങ്ങിയ ഇന്‍ക്യുബേറ്ററുകളെ പിടിച്ചു നിര്‍ത്തി. കുഞ്ഞുങ്ങള്‍ക്കൊപ്പം നില കൊള്ളുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
റേഞ്ച് ഇല്ലാത്ത പട്ടിക്കാട്ടില്‍ എങ്ങനെ കാണും തുണ്ടുപടം? . ഒരു മുദ്രാവാക്യം മൂലം ഈ പെണ്‍കുട്ടികളുടെ വ്യത്യസ്തമായ സമരം വൈറലായി മാറി. സമരത്തേക്കാള്‍ ഉപരിയായി അതിലെ മുദ്രാവാക്യങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വനിത ഹോസ്റ്റല്‍ അടച്ച് പൂട്ടിയതിനെതിരെ പാറശാല ചെറുവാരക്കോണം സിഎസ്‌ഐ ലോ കോളേജിലെ വിദ്യാര്‍ത്ഥികളാണ് സമരം ചെയ്തത്.
റേഞ്ച് ഇല്ലാത്ത പട്ടിക്കാട്ടില്‍ എങ്ങനെ കാണും തുണ്ടുപടം… അയ്യോ പോയേ കിടപ്പാടം പോയേ… എന്ന് പോകുന്നു മുദ്രാവാക്യങ്ങള്‍. ഹോസ്റ്റലിലെ ഭക്ഷണശാലയിലെ വൃത്തിയില്ലായ്മയും ഈച്ച ശല്യവും ഉള്‍പ്പെടെ വിദ്യാര്‍ത്ഥികള്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധനയ്ക്കെത്തുകയും പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമാവുകയും ചെയ്തതോടെ ഹോസ്റ്റല്‍ നവീകരിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ ഇതിനെ തുടര്‍ന്ന് അടുക്കള നവീകരിക്കാന്‍ എന്ന പേരില്‍ കുട്ടികളെ ഹോസ്റ്റലില്‍ നിന്ന് ഇറക്കി വിടുകയും പെണ്‍കുട്ടികള്‍ ഹോസ്റ്റലില്‍ മൊബൈലില്‍ അശ്ലീല സിനിമകള്‍ കാണുന്നു എന്ന് കോളേജ് അധികൃതര്‍ രക്ഷിതാക്കളെ അറിയിക്കുകയുമായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കുട്ടികള്‍ റേഞ്ചില്ലാത്ത പട്ടിക്കാട്ടില്‍ എങ്ങനെ കാണും തുണ്ടുപടം? എന്ന മുദ്രാവാക്യം ഉയര്‍ത്തിയത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പ്രചരിച്ചപ്പോള്‍ പെണ്‍കുട്ടികള്‍ തുണ്ട് പടം കാണാന്‍ സമരം ചെയ്യുന്നത് പോലെയായി. ആ രീതിയില്‍ അത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയും ചെയ്തു. തങ്ങള്‍ പരാതി നല്‍കിയതിലുള്ള പകപോക്കലാണ് പെട്ടന്നുള്ള ഈ അടച്ചുപൂട്ടല്‍ എന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. ഇതിനെതിരെയാണ് സമരം നടക്കുന്നത്. ഏതായാലും അടര്‍ത്തി മാറ്റിയ മുദ്രാവാക്യം മൂലം സമരം വൈറല്‍ ആയി മാറി.