Social Media

വിമാനയാത്രയ്ക്കിടെ മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിയെ അധിക്ഷേപിച്ച സംഭവത്തില്‍ സ്റ്റാന്‍ഡ് അപ് കോമേഡിയന്‍ കുനാല്‍ കംറയ്ക്കു യാത്രാവിലക്കുമായി സ്‌പൈസ് ജെറ്റും. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെയാണു വിലക്ക്. നേരത്തെ ഇന്‍ഡിഗോ, എയര്‍ ഇന്ത്യ വിമാനക്കമ്പനികള്‍ കുനാലിനു വിലക്കേര്‍പ്പെടുത്തിയിരുന്നു.

മുംബൈയില്‍ നിന്ന് ലക്‌നൗവിലേക്കുള്ള യാത്രയ്ക്കിടെ ഇന്‍ഡിഗോ വിമാനത്തില്‍വച്ചാണു കുനാല്‍ കംറ അര്‍ണാബ് ഗോസാമിയെ പരിഹസിച്ചത്. സഹയാത്രികനായിരുന്ന അര്‍ണാബിനെ പരിഹസിച്ച് സംസാരിക്കുന്നതിന്റെ വീഡിയോ കുനാല്‍ തന്നെയാണു സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ‘എന്റെ ഹീറോയ്ക്കു വേണ്ടി, എന്റെ രോഹിതിനുവേണ്ടി ഞാനിതു ചെയ്തു’ എന്നു പറഞ്ഞുകൊണ്ടാണു സംഭവത്തിന്റെ വീഡിയോ പങ്കുവച്ചത്.

‘നിങ്ങള്‍ ഒരു ഭീരുവാണോ, മാധ്യമ പ്രവര്‍ത്തകനാണോ, അതോ നിങ്ങളൊരു ദേശീയവാദിയാണോ എന്ന് പ്രേക്ഷകര്‍ക്ക് അറിയണം’എന്നു പറഞ്ഞുകൊണ്ടായിരുന്നു അര്‍ണാബിനോടുള്ള കുനാലിന്റെ ചോദ്യങ്ങള്‍. ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയ്ക്കും അമ്മ രാധികാ വെമുലയ്ക്കും വേണ്ടിയാണ് താന്‍ സംസാരിക്കുന്നതെന്നു കംറ വീഡിയോയില്‍ പറയുന്നുണ്ട്.

കുനാല്‍ കംറയോട് പ്രതികരിക്കാതെ നിശബ്ദനായി ഇരിക്കുകയായിരുന്ന അര്‍ണാബിനെ തുടര്‍ന്നും പരിഹസിക്കുന്ന രീതിയാണു കുനാല്‍ സ്വീകരിച്ചത്. ഇതേത്തുടര്‍ന്നാണ് കുനാലിനെതിരെ നടപടിയെടുക്കാന്‍ വിമാന കമ്പനി തീരുമാനിച്ചത്. ഇത്തരം പെരുമാറ്റം അംഗീകരിക്കാന്‍ കഴിയില്ലെന്നും കുനാലിന് ആറു മാസത്തേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയാണെന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് പ്രസ്താവനയില്‍ അറിയിക്കുകയായിരുന്നു.

ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ നടപടിയെ സ്വാഗതം ചെയ്ത വ്യോമയാന മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രി ഹര്‍ദീപ് സിങ് പുരി ഇതേ സമീപനം മറ്റു വിമാനക്കമ്പനികളും സ്വീകരിക്കണമെന്നു ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണു കുനാലിന് എയര്‍ ഇന്ത്യ, സ്‌പൈസ് ജെറ്റ് വിമാനക്കമ്പനികള്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്.

വിലക്ക് കാര്യമാക്കുന്നില്ലെന്നായിരുന്നു എയര്‍ ഇന്ത്യയുടെ നടപടിയോട് കുനാല്‍ കംറ പ്രതികരിച്ചത്. വില്‍ക്കാന്‍ വച്ചിരിക്കുന്ന എയര്‍ ഇന്ത്യയുടെ വിലക്കിനെ ഓര്‍ത്ത് ചിരിയാണു വരുന്നതെന്നും കുനാല്‍ പറഞ്ഞിരുന്നു. ആറ് മാസം തന്നെ സസ്‌പെന്‍ഡ് ചെയ്തതിന് വളരെ നന്ദിയുണ്ടെന്നും പക്ഷേ, മോദിജി എയര്‍ ഇന്ത്യയെ എന്നെന്നേക്കുമായി സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്നും കുനാല്‍ പരിഹസിച്ചിരുന്നു.

താന്‍ തെറ്റൊന്നും ചെയ്തില്ലെന്നും ചെയ്തതില്‍ കുറ്റബോധമില്ലെന്നും വിമാനക്കമ്പനികളുടെ വിലക്കിനോടുള്ള പ്രതികരണമായി കംറ വ്യക്തമാക്കിയിരുന്നു. തന്റെ പ്രവൃത്തിയെ ധീരതയായി കാണേണ്ടതില്ലെന്നും സ്വഭാവിക പ്രതികരണമാണെന്നും പറഞ്ഞ കംറ ‘ഒരാളോടൊഴികെ’ വിമാനത്തിലെ മറ്റു സഹയാത്രികരോടെല്ലാം അസൗകര്യം നേരിട്ടിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നതായും പറഞ്ഞിരുന്നു.

 

ഫുട്ബാൾ മത്സരം നടക്കുന്നതിനിടെ കാമുകിയെ ചുംബിക്കുന്നത് വീട്ടിലിരുന്ന് ലൈവായി കണ്ട് ഭാര്യ. ഫുട്ബാൾ മത്സരം നടക്കുന്നതിനിടെയാണ് തീവ്ര പ്രണയത്തോടെ സ്പാനിഷുകാരനായ ഡേ വി ആൻഡ്രെഡ് എന്ന യുവാവ് തന്റെ കാമുകിയെ ചുംബിച്ചത്.

സ്റ്റേഡിയത്തിൽ ക്യാമറ ഉണ്ടെന്നും മറ്റുള്ളവർ ശ്രദ്ധിക്കുന്നുണ്ടെന്നും മനസിലാതോടെ ഡേ കാമുകിയുടെ ദേഹത്ത് നിന്ന് കെെയ്യെടുത്ത് അൽപം നീങ്ങിയിരിക്കുകയായിരുന്നു. ഫുട്ബാൾ ഗ്യാലറിയിലിരുന്ന കാണികൾ മാത്രമായിരുന്നില്ല ഇത് കണ്ടിരുന്നത്.

ചുംബിക്കുന്നത് വീട്ടിലിരുന്ന് ലൈവായി തന്റെ ഭാര്യയും ‘ആസ്വദിക്കുന്നുണ്ടായിരുന്നു’ എന്ന വിവരം ഏറെ വൈകിയാണ് ഈ യുവാവ് അറിഞ്ഞത്. സുഹൃത്തുക്കൾക്കൊപ്പമാണ് കളി കാണാൻ പോകുന്നതെന്നാണ് യുവാവ് ഭാര്യയോട് പറഞ്ഞത്. ഏതായാലും കള്ളി വെളിച്ചത്തായതോടെ ഇയാളുടെ ഭാര്യ പിണങ്ങി പോയിരിക്കുകയാണ്.

ഭാര്യയുടെ പിണക്കം എങ്ങനെയെങ്കിലും മാറ്റാൻ ഡേ ശ്രമിക്കുകയും ചെയ്തു. സംഭവം ലോകം മുഴുവൻ അറിഞ്ഞതോടെ ഡേ ക്ഷമാപണം നടത്തി. ഭാര്യയോട് തെറ്റ് ചെയ്തുവെന്നും അവളോട് ക്ഷമ ചോദിക്കുന്നുവെന്നും പറയുന്ന വീഡിയോ ഡേ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ഭാര്യയോട് മാപ്പ് ചോദിച്ച് കൊണ്ടുള്ള മറ്റ് പോസ്റ്റുകളും ഡേ പങ്കുവച്ചു. വീഡിയോയ്ക്ക് താഴേ ചിലർ രസകരമായ കമന്റുകൾ ‌ഇട്ടിട്ടുണ്ട്.

വേമ്പനാട് കായലിൽ പാതിരാമണൽ ഭാഗത്ത്, ഹൗസ് ബോട്ട് തീപിടിച്ച് കത്തിനശിച്ചു. കണ്ണൂരിൽ നിന്നുള്ള 16 യാത്രക്കാരും ജീവനക്കാരും പരുക്കില്ലാതെ രക്ഷപ്പെട്ടു. തീപിടിച്ചതോടെ, കായലിൽ ചാടിയ യാത്രക്കാരെ ജലഗതാഗതവകുപ്പ് ജീവനക്കാരാണ് രക്ഷപ്പെടുത്തിയത്. കുമരകത്തു നിന്നും യാത്ര പുറപ്പെട്ട ഓഷ്യാനസ് എന്ന ഹൗസ് ബോട്ട് ആണ് അഗ്നിക്കിരയായത്. ഉച്ചയ്ക്ക് 1 15 നായിരുന്നു സംഭവം. മുഹമ്മയിൽ നിന്നും കുമരകത്തേക്ക് യാത്ര പുറപ്പെട്ട ജലഗതാഗത വകുപ്പിന്റെ -s 54 ബോട്ടിലെ ജീവനക്കാരാണ് ഹൗസ് ബോട്ടിനു തീപിടിച്ചത് ആദ്യം കണ്ടത്. തുടർന്ന് ബോട്ട് അങ്ങോട്ടേക്ക് നീങ്ങി.

തീ പടർന്നതോടെ, യാത്രക്കാർ കായലിലേക്ക് ചാടി. ഇവരിൽ ഒരാളുടെ കയ്യിൽ ആറു മാസം പ്രായമുള്ള കുഞ്ഞും ഉണ്ടായിരുന്നു. കായലിൽ ഈ ഭാഗത്ത് അഞ്ചടിയോളം മാത്രമേ വെള്ളം ഉണ്ടായിരുന്നുള്ളൂ. വെള്ളത്തിലേക്ക് ചാടിയ യാത്രികരെ, ജലഗതാഗത വകുപ്പ് ബോട്ടിൽ കയറ്റി കരയ്ക്കെത്തിച്ചു. ഹൗസ് ബോട്ടിലെ ജീവനക്കാരായ മറ്റു മൂന്നു പേരെ, ചെറു വള്ളങ്ങളിൽ എത്തിയവർ കരയിലെത്തിച്ചു. അപ്പോഴേക്കും ബോട്ട് ഏറെക്കുറെ പൂർണമായും കത്തി. ഹൗസ്ബോട്ടിന്റെ അടുക്കള ഭാഗത്തു നിന്നാണ് തീ പടർന്നത്. പാചക വാതക ചോർച്ചയോ, ഷോർട്ട് സർക്യൂട്ടോ അപകടത്തിന് കാരണമായതായി കണക്കാക്കുന്നു.

പൗരത്വനിയമ ഭേദഗതിയെ ന്യായീകരിച്ച്‌ ക്ഷേത്രത്തില്‍ നടത്തിയ പരിപാടിയെ ചോദ്യം ചെയ്ത സ്ത്രീക്ക് നേരെ കയ്യേറ്റം. ഇത്ഹിന്ദുവിന്റെ ഭൂമിയാണ്. നിന്നെ കൊല്ലണമെങ്കില്‍ അതിനും മടിക്കില്ല എന്ന് പറഞ്ഞായിരുന്നു അക്രമം. പൗരത്വ നിയമത്തെ അനുകൂലിക്കുന്ന ഒരു സംഘം സ്ത്രീകളാണ് അക്രമവും വധഭീഷണിയുമായി രംഗത്തെത്തിയത്. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പാവക്കുളം അമ്പലത്തിലാണ് പൗരത്വനിയമത്തിന് അനുകൂലമായി പരിപാടി സംഘടിപ്പിച്ചത്.

പൂച്ചക്കുഞ്ഞിന്റെ കണ്ണുകളില്‍നിന്ന് ഭയം മാറിയിട്ടില്ല. എന്നാലും സ്‌നേഹത്തോടെ ആളുകള്‍ നല്‍കുന്ന ഭക്ഷണവും വെള്ളവും മെട്രോ മിക്കിയെന്ന പൂച്ചക്കുഞ്ഞ് കഴിക്കുന്നുണ്ട്.

മെട്രോയില്‍ കുടുങ്ങിപ്പോയ പൂച്ചക്കുഞ്ഞിന് എസ്.പി.സി.എ. (സൊസൈറ്റി ഫോര്‍ ദ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ്) അധികൃതര്‍ നല്‍കിയ ഓമനപ്പേരാണ് ‘മെട്രോ മിക്കി’. ഇപ്പോള്‍ പനമ്പിള്ളി നഗര്‍ മൃഗാശുപത്രിയില്‍ കഴിയുകയാണ് പൂച്ചക്കുഞ്ഞ്.

മെട്രോ തൂണിനു മുകളില്‍നിന്ന് അഗ്‌നിരക്ഷാ സേന സാഹസികമായി രക്ഷപ്പെടുത്തിയ പൂച്ചക്കുഞ്ഞ് വൈറലായതോടെ അതിനെ ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് നിരവധി ആളുകളാണ് എത്തുന്നത്. മെട്രോ തൂണുകള്‍ക്കിടയില്‍നിന്ന് മിക്കിയെ രക്ഷിക്കുന്നത് കാണാന്‍ ഒട്ടനവധി ആളുകളായിരുന്നു മണിക്കൂറുകളോളും കാത്ത് നിന്നിരുന്നത്. സോഷ്യല്‍മീഡിയയില്‍ പൂച്ചക്കുഞ്ഞിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. മെട്രോ മിക്കിക്ക് ആരാധകരേയും ലഭിച്ചിരുന്നു.

ചൊവ്വാഴ്ച മെട്രോ മിക്കിക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പും മറ്റു പ്രതിരോധ കുത്തിവെപ്പുകളും നല്‍കും. തുടര്‍ന്ന് പൂച്ചക്കുഞ്ഞിനെ ദത്തു നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിരവധി പൂച്ചകളുള്ള വീട്ടിലേക്ക് ദത്തു നല്‍കില്ല. പൂച്ചക്കുഞ്ഞിന് പരമാവധി സംരക്ഷണം ഉറപ്പുവരുത്തുന്നതിനാണിത്. മെട്രോ മിക്കിയെ ആവശ്യമുള്ളവര്‍ക്ക് എസ്.പി.സി.എ. അധികൃതരുമായി ബന്ധപ്പെടാം.

ഹൃത്വിക് റോഷനെയും അമിതാഭ് ബച്ചനെയും വരെ ഞെട്ടിച്ച ചുവടുകളുമായെത്തിയ ആ ഡാന്‍സർ ഒടുവിൽ മിനി സ്ക്രീനിൽ. മുക്കാലാ എന്ന ഗാനത്തിന് അമ്പരപ്പിക്കുന്ന എയർവാക്ക് നടത്തിയത് ബാബ ജാക്സണെന്ന് അറിയപ്പെടുന്ന യുവരാജ് ആയിരുന്നു. ഇന്ത്യാസ് ബെസ്റ്റ് ഡാൻസറിന്റെ ഓഡിഷനിലാണ് യുവരാജ് പ്രത്യക്ഷപ്പെട്ടത്. ബോളിവുഡ് പാട്ടിന് സാക്ഷാൽ മൈക്കൽ ജാക്സന്റെ ചുവടുകൾ വയ്ക്കാനാണ് തനിക്ക് ആഗ്രഹമെന്ന് യുവരാജ് പറയുന്നു.

ടിക്ടോക്കിൽ പത്ത് ലക്ഷത്തിലേറെ ആരാധകരാണ് യുവരാജിനുള്ളത്. അവസാനം വരെ കാണുകയെന്ന കുറിപ്പോടെ യുവരാജിന്റെ ആരാധകരിലൊരാൾ ട്വീറ്റ് ചെയ്ത വിഡിയോയിൽ ഹൃത്വികിനെയും പ്രഭുദേവയയും ടാഗ് ചെയ്തതോടെയാണ് വിഡിയോ വൈറലായത്. വിഡിയോ പിന്നീട് ഹൃത്വികും അമിതാഭ് ബച്ചനും രവീണ ടണ്ടനുമെല്ലാം പങ്കുവച്ചിരുന്നു. യുവരാജിനെ കണ്ടെത്താൻ സഹായിക്കൂ എന്നായിരുന്നു ഹൃത്വികിന്റെ ട്വീറ്റ്. തന്നെ പ്രോത്സാഹിപ്പിച്ച താരങ്ങൾക്കും ആരാധകർക്കും യുവരാജ് നന്ദി അറിയിച്ചു.

 

 

View this post on Instagram

 

💕💕💕#babajackson #babajackson2020 Mickle Jackson ,mj styke

A post shared by yuvraj parihar (@babajackson_2020) on

തല ഉയര്‍ത്തി നില്‍ക്കുന്ന ഗജരാജവീരന്മാരോട് ആരാധനയും ഇഷ്ടവുമൊക്കെ ഏറെയുണ്ട് പലര്‍ക്കും. ഇത്തരത്തില്‍ ആനപ്രേമികള്‍ ധാരാളമുള്ളതുകൊണ്ടുതന്നെ ആനക്കഥകള്‍ക്കും നാട്ടില്‍ പഞ്ഞമില്ല. ആനകളുടെ രസകരവും കൗതുകം നിറഞ്ഞതുമായ വീഡിയോകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്.

തുമ്പിക്കൈകൊണ്ട് ചക്ക പറിച്ച് കഴിക്കുന്ന ആനയും മാമ്പഴം പറിക്കാന്‍ മതിലു ചാടിക്കടന്ന ആനയുമെല്ലാം അടുത്തിടെ സൈബര്‍ലോകത്ത് ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഒരു ആനയുടെയും ആനപാപ്പാന്റെയും സ്‌നേഹപ്രകടനമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഒരേ ഇലയില്‍ നിന്നും ഭക്ഷണം കഴിക്കുന്ന ആനയും പാപ്പാനുമാണ് വീഡിയോയിലെ താരങ്ങള്‍.

ആനയുടെ സമീപത്തിരുന്ന് പൊതിച്ചോറ് കഴിക്കുകയായിരുന്നു പാപ്പാന്‍. ആനയ്ക്ക് കഴിക്കാന്‍ ആവശ്യമായ ഓല സമീപത്തുണ്ടെങ്കിലും ഗജരാജവീരന്‍ അതൊന്നും കാര്യമാക്കുന്നില്ല. പാപ്പാന്‍ ഇലപ്പൊതിയില്‍ നിന്നും ഒരു ഉരുള ചോറ് കഴിക്കുമ്പോള്‍ ആനയും അതേ പൊതിച്ചോറില്‍ നിന്നും അല്‍പം കഴിക്കുന്നു. വ്യത്യസ്തവും മനോഹരവുമായ സൗഹൃദം നിറഞ്ഞ ഈ സ്‌നേഹക്കാഴ്ച സമൂഹമാധ്യമങ്ങളില്‍ നിരവധിപ്പേരാണ് പങ്കുവയ്ക്കുന്നത്.

ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യൻ എന്ന ഗിന്നസ് റെക്കോർഡ് നേടിയ ഖാഗേന്ദ്ര താപ മഗർ അന്തരിച്ചു. വെറും 67.08 സെന്റീമീറ്റർ മാത്രമായിരുന്നു ഇദ്ദേഹത്തിന്റെ ഉയരം. 27–ാമത്തെ വയസിലാണ് ന്യൂമോണിയ ബാധയെത്തുടർന്ന് നേപ്പാൾ സ്വദേശിയായ മഗർ വിട വാങ്ങിയത്.
2010 ലാണ് ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യനെന്ന ഗിന്നസ് റെക്കോർഡ് മഗർ സ്വന്തമാക്കിയത്. അന്ന് അദ്ദേഹത്തിന് 18 വയസായിരുന്നു. പരിചയപ്പെടുന്നവരെയെല്ലാം നിറഞ്ഞ ചിരിയോടെ സ്വീകരിക്കുന്ന മഗർ സമൂഹമാധ്യമങ്ങളിലും താരമായിരുന്നു. മധ്യ നേപ്പാൾ നഗരമായ പൊഖാരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. നേപ്പാൾ വിനോദ സഞ്ചാര വകുപ്പിന്റെ ഔദ്യോഗിക പ്രചാരകനായിരുന്ന മഗർ ഒട്ടേറെ രാജ്യങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്.

കാന്‍സര്‍റിന്റെ വേദനയെ പുഞ്ചിരി കൊണ്ടു മറച്ച പോരാളി സുധി സുരേന്ദ്രന്‍ ഒടുവില്‍ മരണത്തിന്റെ ലോകത്തേക്ക് മറഞ്ഞു. മരണ വാര്‍ത്ത നന്ദു മഹാദേവയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. കാന്‍സര്‍ അതിജീവന കൂട്ടായ്മയായ അതിജീവനം കാന്‍സര്‍ ഫൈറ്റേഴ്സ് ആന്‍ഡ് സപ്പോര്‍ട്ടേഴ്സിലാണ് സുധിയുടെ വിയോഗ വാര്‍ത്ത നന്ദു വേദനയോടെ കുറിക്കുന്നത്.

മരണത്തിന് ദിവസങ്ങള്‍ക്കു മുമ്പ് സുധി പങ്കുവച്ച് ടിക് ടോക് വിഡിയോകളാണ് ഏവരുടേയും കണ്ണുനനയിക്കുന്നത്. കൂട്ടത്തില്‍ മകനൊപ്പമുള്ള വിഡിയോയാണ് ഏവരുടേയും കണ്ണുനിറയ്ക്കുന്നത്. സുധിക്ക് ആദരമെന്നോണം നിരവധി പേരാണ് ആ ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്യുന്നത്

സോമദാസിനെതിരെ അദ്ദേഹത്തിന്റെ മുൻഭാര്യ രംഗത്ത്. ദിവസങ്ങൾക്ക് മുൻപ് സോമദാസ് ആദ്യ ഭാര്യയ്ക്കെതിരെ നടത്തിയ ആരോപണത്തിന് മറുപടിയുമായിട്ടാണ് മുൻഭാര്യ സൂര്യ ഫെയ്സ്ബുക്ക് ൈലവിലെത്തിയത്. തന്റെ ആദ്യ ഭാര്യ മക്കളെ വിട്ടുതരാൻ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടു എന്നായിരുന്നു സോമദാസിന്റെ ആരോപണം. പിന്നീട് അഞ്ചര ലക്ഷം രൂപ കൊടുത്ത് താൻ രണ്ടു പെൺമക്കളെയും ഭാര്യയിൽ നിന്നും വാങ്ങുകയായിരുന്നുവെന്ന് സോമദാസ് പറഞ്ഞു. എന്നാൽ ഇക്കാര്യം തെറ്റാണെന്നും മക്കളെ പണം വാങ്ങി ഭർത്താവിന് വിട്ടുകൊടുത്തിട്ടില്ലെന്നും സൂര്യ ലൈവിൽ പറയുന്നു.

സൂര്യ പറയുന്നത് ഇങ്ങനെ: ‘റിയാലിറ്റി ഷോയിലൂടെ എന്റെ മുൻ ഭർത്താവ് സോമദാസ് പറഞ്ഞത് അഞ്ചര ലക്ഷം രൂപയ്ക്ക് എന്റെ മക്കളെ അദ്ദേഹം വിലയ്ക്കു വാങ്ങി എന്നാണ്. ഏതെങ്കിലും ഒരു അമ്മയ്ക്ക് പറ്റുമോ സ്വന്തം മക്കളെ പണത്തിനു വിൽക്കാൻ? നായയോ പൂച്ചയോ ആണെങ്കിൽ പറയുന്നതിനൊരു അർഥമുണ്ട്. എന്തുകൊണ്ടാണ് സോമദാസ് ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചതെന്ന് എനിക്കറിയില്ല.

ചാനലിൽ പാടി പ്രശസ്തനായപ്പോൾ സോമദാസിന് ഒരുപാട് ആരാധകർ ഉണ്ടായി. അതോടെ സ്വഭാവം ആകെ മാറി. എന്നോട് അടുപ്പം കുറഞ്ഞു. മറ്റു പല സ്ത്രീകളുമായി അടുപ്പം വച്ചു പുലർത്താൻ തുടങ്ങി. പലപ്പോഴും കാണാൻ പാടില്ലാത്ത തരത്തിലുള്ള പല മെസേജുകൾ അദ്ദേഹത്തിന്റെ ഫോണിൽ നിന്ന് ഞാൻ കാണാൻ ഇടയായി. ഇത് ചോദ്യം ചെയ്തതോടെ എന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. എല്ലാം സഹിച്ചു ഞാൻ അവിടെ നിന്നത് എന്റെ രണ്ടു മക്കളെ ഓർത്തു മാത്രമാണ്.

ആ റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ നിർബന്ധിച്ചയച്ചത് ഞാനായിരുന്നു. എന്നാൽ വിവാഹിതനാണെന്നു മറച്ചു വച്ചാണ് പരിപാടിയിൽ പങ്കെടുത്തത്. ഒരിക്കൽ പോലും എന്നെക്കുറിച്ച് അവിടെ വെളിപ്പെടുത്തിയിട്ടില്ല. വിവാഹം കഴിച്ചത് പ്രേക്ഷകർ അറിഞ്ഞാൽ വോട്ട് കുറയും എന്നാണ് അന്നു പറഞ്ഞ ന്യായീകരണം.

സോമദാസ് അഞ്ചു വർഷം അമേരിക്കയിൽ ആയിരുന്നുവെന്നാണ് ഇപ്പോൾ പറയുന്നത്. എന്നാൽ ഇതു കള്ളമാണ്. രണ്ടര വർഷം മാത്രമാണ് അവിടെ താമസിച്ചത്. അഞ്ചു വർഷം അമേരിക്കയിൽ നിന്നയാൾക്ക് എങ്ങനെ രണ്ടര വയസിന്റെ വ്യത്യാസത്തിൽ രണ്ട് കുട്ടികൾ ഉണ്ടാകും? 2013–ലാണ് അമേരിക്കയിൽ നിന്നും സോമു നാട്ടിലെത്തിയത്. രണ്ടാഴ്ച കഴിഞ്ഞ് ഞാൻ അടുത്തുള്ള ക്ഷേത്രത്തിൽ മക്കളെയും കൂട്ടി ഉത്സവത്തിനു പോകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ അതിന് അനുവദിച്ചില്ല. പിന്നീട് ഒരുപാട് നിർബന്ധിച്ച ശേഷമാണ് സമ്മതിച്ചത്.

അങ്ങനെ എന്റെ വീട്ടിൽ നിന്നും അമ്മയും അച്ഛനും കൂട്ടിക്കൊണ്ടു പോകാൻ എത്തി. ആ സമയത്ത് സോമുവിന്റെ മാതാപിതാക്കൾ എന്നോടു കലഹിച്ചു. ആ വീട്ടിൽ നിന്നു പോയാൽ പിന്നെ തിരിച്ചങ്ങോട്ട് ചെല്ലരുതെന്ന് പറഞ്ഞ് വലിയ ബഹളമുണ്ടാക്കി. അന്ന് സോമു എനിക്കനുകൂലമായി ഒരു വാക്കു പോലും പറഞ്ഞില്ല. അവരുടെ വാക്ക് ധിക്കരിച്ച് ഞാൻ അന്ന് വീട്ടിലേക്കു പോയി. മൂത്ത മകൾ അച്ഛനൊപ്പം നിൽക്കുകയാണെന്ന് പറഞ്ഞതു കൊണ്ട് ഇളയ കുട്ടിയെ ഞാൻ വീട്ടിലേക്കു കൊണ്ടു പോയി.

വീട്ടിലെത്തി രണ്ടാഴ്ച പിന്നിട്ടപ്പോൾ സോമദാസ് വീട്ടിലെത്തി കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടു പോയി. ഈ വിവരം പൊലീസ് സ്റ്റേഷനിൽ അറിയിച്ചപ്പോൾ അമ്മയെപ്പോലെ തന്നെ അച്ഛനും കുഞ്ഞിന്റെ മേൽ അധികാരമുണ്ടെന്നും കുറച്ചു ദിവസം കുഞ്ഞ് അച്ഛനൊപ്പം നിൽക്കട്ടെയെന്നും അവർ മറുപടി നൽകി. അതിനു ശേഷം രണ്ട് മക്കളും സോമദാസിന്റെ കസ്റ്റഡിയിൽ ആയിരുന്നു. അപ്പോൾ പിന്നെ ഞാൻ എങ്ങനെയാണ് കുട്ടികളെ അഞ്ചര ലക്ഷം രൂപ വാങ്ങി വിട്ടു നൽകി എന്നയാൾ പറയുന്നത്. ഇത് തികച്ചും വാസ്തവ വിരുദ്ധമാണ്. കുട്ടികളെ കൊണ്ടുപോയ ശേഷം അവരെയാന്ന് കാണാൻ പോലും എന്നെ അനുവദിച്ചില്ല. എന്തൊക്കെയോ പറഞ്ഞ് അവരുടെ മനസ് മാറ്റിയെടുത്തു. ഞാൻ മക്കളെ ഉപേക്ഷിച്ചിട്ട് കാമുകനൊപ്പം പോയി എന്നാണ് അയാൾ പറഞ്ഞു പരത്തിയത്’. സൂര്യ പറയുന്നു‌.

Copyright © . All rights reserved