Social Media

ചെണ്ടമേളവും വയലിന്‍ സംഗീതവും സമന്വയിപ്പിച്ചു നടത്തിയ പ്രകടനത്തിന്റെ വിഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സ്ഥലം ഏതാണെന്നോ ആഘോഷത്തിന്റെ പശ്ചാത്തലം എന്താണെന്നോ വ്യക്തമല്ല. ഇരിങ്ങാലക്കുട വോയിസ് എന്ന പേരിലുള്ള ഒരു ഫേസ്ബുക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌.

ചെണ്ടമേളത്തിനൊപ്പം വയലിന്‍ സംഗീതത്തില്‍ മാസ്മരികത സൃഷ്ഠിച്ച യുവതിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. മേളക്കാരുടെ നടുവില്‍ നിന്നുകൊണ്ടാണ് യുവതിയുടെ പ്രകടനം. അസാധാരണമായ ഈ പ്രകടനം കണ്ട് അമ്പരന്നിരിക്കുകയാണ് പ്രേക്ഷകര്‍. ചെണ്ടമേളത്തിന്റെ ആവേശത്തിനൊപ്പം അതിമനോഹരമായി വയലിന്‍ തന്ത്രികള്‍ മീട്ടിയ യുവതി ആരാണെന്ന് അന്വേഷിക്കുകയാണ് സമൂഹമാധ്യമലോകം.

‘രാമായണക്കാറ്റേ…’ എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തിനാണ് വ്യത്യസ്തമായ രീതിയില്‍ ഫ്യൂഷന്‍ ഒരുക്കിയത്. കാണികളില്‍ ആവേശം സൃഷ്ടിച്ച പ്രകടനത്തിന്റെ വിഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടത്. അഞ്ചു മിനിട്ടോളം ദൈര്‍ഘ്യമുള്ള വിഡിയോയ്ക്ക് നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്.

വ്യത്യസ്തമായ ഫ്യൂഷന്‍ ആസ്വാദകര്‍ക്കു സമ്മാനിച്ച കലാകാരന്മാരെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തു വന്നു. 1991–ല്‍ പുറത്തിറങ്ങിയ അഭിമന്യു എന്ന ചിത്രത്തിലെ ഗാനമാണിത്. ഗാനമേള വേദികളിലും ആഘോഷ പരിപാടികളിലും സ്ഥിരമായി ഈ പാട്ട് അവതരിപ്പിക്കപ്പെടാറുണ്ടെങ്കിലും ഇത് തികച്ചും വ്യത്യസ്തമായ അനുഭവമാണ് കാണുന്നവരെ സംബന്ധിച്ചു. വീഡിയോ കാണാം

https://www.facebook.com/IjkVoice/videos/519349055384336/

ബിജോ തോമസ് അടവിച്ചിറ

പുളിങ്കുന്നു താലൂക്ക് ആശുപത്രി നവീകരണത്തിനായി പുളിങ്കുന്ന് സെന്റ്. മേരിസ് ഫൊറോനാ പള്ളി രണ്ടേക്കർ സ്ഥലം സൗജനമായി നൽകി. ഏതു സംബന്ധിച്ച കത്ത് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും കൈമാറി. കഴിഞ്ഞ കേരളം ബഡ്ജറ്റിൽ പുളിങ്കുന്ന് ആശുപത്രി നവീകരണത്തിനായി 150 കോടി രൂപ അനുവദിച്ചിരുന്നു. ഈ പണം ഉപയോഗിച്ചുള്ള വികസന പ്രവർത്തങ്ങൾക്കായി ആണ് പള്ളികമ്മറ്റി അടിയന്തരയോഗം വിളിച്ചു സ്ഥലം വിട്ടുനൽകാൻ തീരുമാനിച്ചത്.

വർഷങ്ങൾക്കു മുൻപ് ആശുപത്രിയുടെ നവീകരണ പ്രവർത്തനങ്ങൾക്കായി പള്ളി കുറച്ചു സ്ഥലം കണ്ണാടി മങ്കൊമ്പു റോഡ് സൈഡിൽ നൽകിയിരുന്നു.ഇപ്പോൾ അതിനോട് ചേർന്ന് കിടക്കുന്ന രണ്ടര ഏക്കറോളം സ്ഥലമാണ് പള്ളി കുട്ടനാട്ടിലെ ജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട പൊതു ആവിശ്യത്തിനായി വിട്ടു നൽകിയിരിക്കുന്നത്.

മുൻപ് 1956ൽ പള്ളി നൽകിയ സ്ഥലത്തു ആശുപത്രിയുടെ നവീകരണ അനുമതിക്കായി പഞ്ചായത്തിൽ സമീപിച്ചപ്പോൾ ആണ് രേഖകൾ ഹാജരാക്കാനും രേഖകൾ പള്ളിയുടെ കൈവശം ആണെന്നും അറിഞ്ഞത്. തുടർന്ന് ആശുപത്രി സൂപ്രണ്ട് പള്ളിക്ക് കത്തുനല്കി. പള്ളി വികാരിയുടെ നേത്രത്തിൽ പള്ളികമ്മറ്റി അടിയന്തരം യോഗം കൂടി എടുത്ത സുപ്രധാന തീരുമാനമാണ്. അന്ന് നൽകിയ സ്ഥലത്തിനൊപ്പം കിടക്കുന്ന പള്ളി വക സ്ഥലത്തിൽ നിന്നും രണ്ടേക്കർ കൂടി നല്കാൻ തീരുമാനം എടുക്കുകയായിരുന്നു.സഭയുടെ അംഗീകാരത്തിനായി പള്ളി വികാരി ഫാദർ മാത്യു ചൂരവടി ആർച്ച് ബിഷപ്‌ മാർ ജോസഫ് പെരുത്തൊട്ടത്തിന്റെ അനുമതി വാങ്ങിയിരുന്നു

ചങ്ങനാശേരി അതിരൂപതയുടെ കീഴിൽ ഏറ്റവും പഴക്കം ചെന്ന പള്ളികളിൽ തലയെടുപ്പോടെ പമ്പയാറിന്റെ തീരത്തു സ്ഥിതി ചെയുന്ന പുളിങ്കുന്ന് വലിയ പള്ളി പഴമയുടെ പെരുമയുമായി ഇന്ത്യൻ സിനിമയിലെ പല ഭാഷ ചിത്രങ്ങളിലൂടെ രാജ്യമൊട്ടാകെ പ്രസിദ്ധമാണ്. അതോടൊപ്പം പ്രാത്ഥനയുടെയും സ്‌നേഹത്തിന്റെ മാനവികതയുടെ പ്രതീകമായി നാനാജാതി മതസ്ഥർ കാണുന്ന വലിയപള്ളിയിൽ നിന്നും നാട്ടുകാരുടെ നന്മ്മയ്ക്കായ് സ്ഥലം വിട്ടുനൽകിയതിലൂടെ ജനഹൃദയങ്ങളിലേക്ക് ഒരു പടികൂടി ഇറങ്ങിച്ചെന്നിരിക്കുകയാണ്

ഗര്‍ഭകാല ഫോട്ടോഷൂട്ടുകള്‍ക്ക് പ്രചാരം ഏറിഏറി വരികയാണ്.ഫോട്ടോഷൂട്ടുകളില്‍ വൈവിധ്യം കൊണ്ടു വരാന്‍ ഫോട്ടോഗ്രാഫേഴ്‌സ് എന്നും ശ്രദ്ധിക്കാറുണ്ട്.ഇപ്പോഴിതാ കേരളത്തില്‍ ഒരു ന്യൂഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ട് നടത്തി വൈറലായിരിക്കുകയാണ് ആതിര ജോയ് എന്ന വനിതാ ഫോട്ടോഗ്രാഫര്‍.

എന്റെ ഭര്‍ത്താവിന്റെ സുഹൃത്തുക്കളാണ് ഫ്രഞ്ച് ദമ്പതികളായ അമൃതബാദും ജാനും. കേരളം കാണാന്‍ എത്തിയ ഇവര്‍ ഒരു മാസത്തോളം ഞങ്ങളോടൊപ്പമായിരുന്നു. ജാന്‍ എട്ടുമാസം ഗര്‍ഭിണിയാണ്. വിദേശീയരാണെങ്കിലും യോഗയും മെഡിറ്റേഷനുമൊക്കെയുള്ള ജീവിതരീതിയാണ് അവര്‍ പിന്തുടരുന്നത്. പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതമാണ്.

മരുന്നുകള്‍ കഴിക്കാറില്ല, ഗര്‍ഭിണിയായ ശേഷം ഇതുവരെ ഡോക്ടറെ കാണുകയോ സ്‌കാന്‍ ചെയ്യുകയോ ഒന്നും ചെയ്തിട്ടില്ല. ജനിക്കാന്‍ പോകുന്ന കുഞ്ഞിനോട് ഇരുവരും പുസ്തകം വായിച്ചു കേള്‍പ്പിക്കും താരാട്ട് പാട്ടുകള്‍ പാടും. കഥകള്‍ പറയും. അവരുടെ ആഗ്രഹം വീട്ടില്‍ തന്നെയുള്ള പ്രസവമാണ്. അത്തരമൊരു ദമ്പതികളോട് കേരളത്തിന്റെ പച്ചപ്പില്‍ ന്യൂഡ് ഫോട്ടോഗ്രാഫിക്ക് തയാറാണോയെന്ന് ചോദിക്കേണ്ട താമസം യെസ് പറഞ്ഞു.

ഇത്തരത്തിലൊരു ഫോട്ടോഷൂട്ട് നടത്തിയപ്പോള്‍ തനിക്ക് വിമര്‍ശനങ്ങളും നേരിടേണ്ടി വന്നു എന്നും ആതിര പറഞ്ഞു.

മാതൃത്വം ഇത്രയേറെ ആസ്വദിക്കപ്പെടുന്ന ഒരു സന്ദര്‍ഭം വേറെയില്ല. എന്നാല്‍ മാതൃത്വത്തിലും സെക്‌സ് കാണുന്നവരുണ്ട്. ഈ ഫോട്ടോകള്‍ ഞാനൊരു ഗ്രൂപ്പിലിട്ടിരുന്നു. ഒരാള്‍ ഈ ഫോട്ടോ വള്‍ഗറാണെന്ന് കാണിച്ച് ഫെയ്‌സ്ബുക്കിന് മെസേജയച്ചു. ഇതേ തുടര്‍ന്ന് എന്റെ പേജ് ബാന്‍ ചെയ്തു. ഫെയ്‌സ്ബുക്ക് ഫോട്ടോകള്‍ റിമൂവ് ചെയ്തു. ഒടുവില്‍ അവരോട് കാര്യങ്ങള്‍ വിശദീകരിച്ച ശേഷമാണ് എനിക്ക് എന്റെ പേജും ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാനുള്ള അനുവാദവും ലഭിച്ചത്. സമൂഹമാധ്യമങ്ങളില്‍ പോസിറ്റീവും നെഗറ്റീവുമായ കമ്ന്റുകള്‍ വരുന്നുണ്ട്. എന്ത് തന്നെയായാലും ഞാന്‍ ഹാപ്പിയാണ്.ആതിര വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി.

 

സിലിണ്ടര്‍ വില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ വീഡിയോ പങ്കുവെച്ച് ട്രോളര്‍മാര്‍. ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുപിന്നാലെയാണ് പാചകവാതക വില കുത്തനെ കൂട്ടിയത്. സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയരുന്നതിനൊപ്പം ബിജെപി നേതാവ് ശോഭയെയും വെറുതെ വിട്ടില്ല.

മുന്‍പ് ശോഭാ സുരേന്ദ്രന്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ കുത്തിപൊക്കി കൊണ്ടുവന്നത്. അടുക്കളകളുടെ കാര്യം വളരെ കഷ്ടമാണ്. കുട്ടികള്‍ക്ക് കഞ്ഞികൊടുക്കാന്‍ എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് വീട്ടമ്മമാര്‍ സാധനങ്ങളൊക്കെ എത്തിച്ചു എന്നു തന്നെയിരിക്കട്ടെ. അത് പാചകം ചെയ്യാന്‍ ഗ്യാസിന്റെ വിലയെന്താ? ഒരിരട്ടിയോ രണ്ടിരട്ടിയോ അല്ല മൂന്നിരട്ടി വില വര്‍ധിച്ചു,എന്നാണ് വീട്ടിലെ അടുക്കളയില്‍ നിന്നുകൊണ്ട് സംസാരിക്കുന്ന വീഡിയോയില്‍ ശോഭാ സുരേന്ദ്രന്‍ പറയുന്നത്.

കേന്ദ്രസര്‍ക്കാരിനെയും ബിജെപിയെയും പരിഹസിക്കാനും വിമര്‍ശിക്കാനും സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഈ വീഡിയോ ആണ് ഉപയോഗിക്കുന്നത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 14.2 കിലോ സിലിണ്ടറിനു 146 രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. സിലിണ്ടറിന് 850.50 പൈസയാണ് ഇന്നു മുതല്‍ വില. പുതിയ നിരക്ക് നിലവില്‍ വന്നതായി എണ്ണ കമ്പനികള്‍ അറിയിച്ചു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ തുക കഴിഞ്ഞ ആഴ്ച വര്‍ധിപ്പിച്ചിരുന്നു.

 

കൊറോണ വൈറസ് പടരുമെന്ന ആശങ്കയെ തുടര്‍ന്ന് ജപ്പാനിലെയും ഹോങ്കോങ്ങിലെയും തീരങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന കപ്പല്‍ യാത്രക്കാര്‍ക്ക് സൗജന്യമായി പോണ്‍ കാണാന്‍ സൗകര്യമൊരുക്കാമെന്ന വാഗ്ദാനവുമായി പോണ്‍ നിര്‍മാണ കമ്പനി. സാന്‍ഫ്രാന്‍സിസ്കോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാംസോഡ പോണ്‍ നിര്‍മാണ കമ്പനിയുടെ തലവന്‍ ഡാറിന്‍ പാര്‍ക്കറാണ് ഓഫര്‍ മുന്നോട്ട് വെച്ചത്.

ഡയമണ്ട് പ്രിന്‍സസ്, വേള്‍ഡ് ഡ്രീം എന്നീ രണ്ട് ആഡംബര കപ്പലുകളാണ് ദിവസങ്ങളായി ജപ്പാന്‍, ഹോങ്കോങ് തീരങ്ങളില്‍ കുടുങ്ങി കിടക്കുന്നത്. 7300ഓളം യാത്രക്കാരാണ് രണ്ട് കപ്പലുകളിലുമായി ഉള്ളത്. യാത്രക്കാരില്‍ ചിലര്‍ക്ക് കൊറോണവൈറസ് ബാധിച്ചതിനെ തുടര്‍ന്നാണ് യാത്രക്കാരെ പുറത്തിറങ്ങാതെ അകത്ത് നിര്‍ത്തിയിരിക്കുന്നത്.

രോഗത്തെക്കുറിച്ചുള്ള ഭയം മാത്രമല്ല, വിരസത നിറഞ്ഞ് അവരുടെ ജീവിതം ഭയാനകമായിരിക്കും. അതുകൊണ്ട് തന്നെ കപ്പലിലെ യാത്രക്കാരുടെ വിരസത മാറ്റാനും ഉന്മേഷത്തിലാക്കാനുമാണ് ഞങ്ങള്‍ ഈ വാഗ്ദാനം മുന്നോട്ട് വെക്കുന്നത്. കപ്പലിലെ സാഹചര്യം ശാന്തമാക്കാനും തമാശ നിറഞ്ഞതാക്കാനും പോണ്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വേള്‍ഡ് ഡ്രീമിലെ 35 യാത്രക്കാര്‍ക്കാണ് കൊറോണ ബാധയുണ്ടെന്ന് സംശയിക്കുന്നത്. 80 വയസ്സുള്ള യാത്രക്കാരന് വൈറസ് ബാധയുണ്ടായതിനെ തുടര്‍ന്നാണ് ഡയമണ്ട് പ്രിന്‍സ് കപ്പല്‍ തടഞ്ഞുവെച്ചത്. 11 ഓസ്ട്രേലിയന്‍ പൗരന്മാരും രണ്ട് അമേരിക്കന്‍ പൗരന്മാരും വൈറസ് ബാധയേറ്റവരില്‍ ഉള്‍പ്പെടുന്നു.

മാൽഡീവ്സിലെ ഫുവാമുള്ള ദ്വീപിലാണ് സംഭവം നടന്നത്. അപൂർവമായ ഇൗ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മകാന മാൽഡീവ്സ് ടൂർ ഏജൻസിയിലെ മുങ്ങൽ വിദഗ്ധരായ സൈമൺ മുസുമേസിയും അന്റോണിയോ ഡി ഫ്രാങ്കോയും ചേർന്നാണ് വിനോദസഞ്ചാരിളുമായി ബോട്ടിൽ ആഴക്കടലിലേക്ക് സഞ്ചരിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി കൂറ്റൻ തിമിംഗലസ്രാവിനെ കണ്ടത്.

ബോട്ടിനു സമീപമെത്തിയ തിമിംഗലസ്രാവിന്റെ കഴുത്തിനു സമീപത്തായി കൂറ്റൻ വടം കുടുങ്ങിക്കിടക്കുന്നത് ഇവർ കാണുന്നത്. ഉടൻ തന്നെ സൈമണും അന്റേണിയോയും കടലിലേക്ക് ചാടി തിമിംഗലസ്രാവിന്റെ ശരീരത്തിൽ മുറുകിക്കിടന്ന കയർ അറുത്തുമാറ്റാൻ ശ്രമിച്ചു. തിംമിംഗലം വേഗത്തിൽ നീന്തുന്നതിനാൽ കയർ അറുത്തുമാറ്റുന്നത് ശ്രമകരമായിരുന്നു. പത്ത് മിനിട്ടോളമെടുത്താണ് തിമിംഗലസ്രാവിന്റെ ശരീരത്തിൽ കുടുങ്ങിയ കൂറ്റൻ വടം ഇവർ അറുത്തുമാറ്റിയത്.

കയർ ശരീരത്തിൽ നിന്നും അറുത്തുമാറ്റിയപ്പോൾ തിമിംഗലസ്രാവിന്റെ ശരീരത്തിൽ അത് മുറുകിക്കിടന്നിടത്ത് വെളുത്ത പാട് അവശേഷിച്ചിരുന്നു. ശരീരത്തിൽ കുടുങ്ങിയ വടം മാറ്റിയപ്പോൾ അൽപ നിമിഷം തിമിംഗലസ്രാവ് ചലിക്കാതെ നിന്നു. പിന്നീട് മെല്ലെ കടലിനടിയിലേക്ക് നീന്തി മറഞ്ഞു.കുറച്ച് കഴിഞ്ഞപ്പോൾ വീണ്ടും തിമിംഗലസ്രാവ് നന്ദി പ്രകടിപ്പിക്കാനെന്നപോലെ ഇവർക്കരികിലേക്ക് നീന്തിയെത്തി. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമെന്നാണ് അവർ ഇതിനെ വിശേഷിപ്പിച്ചത്.

ഒരു വേദിയിൽ വിശിഷ്ടാതിഥിക്ക് പതിനായിരത്തിലധികം പുസ്തകം സമ്മാനിച്ച് റെക്കോർഡ് ഇട്ടിരിക്കുകയാണ് അധ്യാപക സംഘടനയായ കെപിഎസ്ടിഎ. തൃശ്ശൂരിൽ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് അധ്യാപകർ ടി.എൻ.പ്രതാപൻ എംപിക്ക് പുസ്തകങ്ങൾ സമ്മാനിച്ചത്.

എംപിയായ മുതൽ ടി എൻ പ്രതാപൻ പൊതുപരിപാടികളിൽ പൂച്ചെണ്ടോ ഷാളോ സ്വീകരിക്കുന്നില്ല. പകരം ഒരു പുസ്തകമാണ് എംപിക്കിഷ്ടം. ഇത് തിരിച്ചറിഞ്ഞാണ് സംഘടനയുടെ സംസഥാന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയവരെല്ലാം ഒരു പുസ്തകം കയ്യിൽ കരുതിയത്. ഇതു വരെ കിട്ടിയ പതിനായിരത്തോളം പുസ്തകങ്ങൾ വിവിധ ലൈബ്രറികള്‍ക്ക് എംപി കൈമാറിക്കഴിഞ്ഞു.

വിയ്യൂരിലെ അതി സുരക്ഷാ ജയിലിൽ ഒരു ലൈബ്രറിയും സ്ഥാപിച്ചു. ഇത്രയധികം പുസ്തകങ്ങൾ കൈമാറിയതോടെ യുണിവേഴ്സൽ റെക്കോഡ് ഫോറത്തിന്റെ പുരസ്ക്കാരവും ഇവരെ തേടിയെത്തി.

നുഷ്യത്വം എന്ന വാക്ക് പരിഷ്കരിക്കേണ്ട സമയം കഴിഞ്ഞുവെന്നാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ ചിത്രം കണ്ടാൽ നിങ്ങൾക്കും തോന്നിയേക്കാം. നദിയിലെ ചെളിയിൽ പുതഞ്ഞ് നിൽക്കുന്ന മനുഷ്യനെ രക്ഷിക്കാൻ കൈ നീട്ടി നിൽക്കുന്ന ആൾക്കുരങ്ങിന്റേതാണ് ചിത്രം. ബോർണിയോയിലെ സംരക്ഷിത വനപ്രദേശത്ത് നിന്നുമാണ് ചിത്രം പകർത്തിയിരിക്കുന്നത്. ബോർണിയോയിലെ വനത്തിൽ സുഹൃത്തുക്കൾക്കൊപ്പം ചുറ്റിക്കറങ്ങുന്നതിനിടെ മലയാളിയായ അനിൽ പ്രഭാകറിന്റെ ക്യാമറയാണ് ഈ നിമിഷം ഒപ്പിയെടുത്തത്.

ബോർണിയോ ഒറാങ്ങുട്ടാൻ സംരക്ഷണ സമിതിയിലെ അംഗമാണ് ചെളിയിൽ പുതഞ്ഞയാളെന്ന് അനിൽ പ്രഭാകർ പറയുന്നു. രക്ഷിക്കാൻ കൈ നീട്ടിയെങ്കിലും ആൾക്കുരങ്ങിന്റെ സഹായം നദിയിൽ വീണയാൾ സ്വീകരിച്ചില്ല. വന്യജീവി ആയതിനാലാണ് സഹായം സ്വീകരിക്കാതിരുന്നതെന്ന് ഇയാൾ അനിലിനോടും സുഹൃത്തുക്കളോടും വെളിപ്പെടുത്തി.
ആൾക്കുരങ്ങുകൾ കഴിയുന്നഭാഗത്ത് പാമ്പിനെ കണ്ടതായി വാർഡൻ അറിയിച്ചതോടെ തിരഞ്ഞ് ഇറങ്ങിയതായിരുന്നു പരിസ്ഥിതി സംരക്ഷണ പ്രവർത്തകൻ.

അഹമ്മദാബാദ് സർദാർ‌ വല്ലഭായി പട്ടേൽ‌ വിമാനത്താവളത്തിൽനിന്ന് വളരെ രസകരമായൊരു വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. കുരങ്ങൻമാരുടെ ശല്യം കാരണം പൊറുതിമുട്ടിയ വിമാനത്താവളത്തിലെ ജീവനക്കാർ വ്യത്യസ്തമായ വഴിയിലൂടെ അവയെ തുരത്തുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. കരടിയുടെ വേഷമണിഞ്ഞാണ് ജീവനക്കാർ കുരങ്ങൻമാരെ തുരത്തുന്നതിനായി ഇറങ്ങിയത്.

വിമാനത്താവളത്തിലും പരിസരത്തുമായി കുരങ്ങ് ശല്യം വർധിച്ചതോടുകൂടിയാണ് ഇത്തരത്തിലൂള്ള പരീക്ഷണത്തിന് അധികൃതർ‌ മുതിർന്നത്. ജീവനക്കാരിൽ ഒരാൾ കരടിയുടെ വേഷമണിയുകയും അവയെ തുരത്തുന്നതിനായി ശ്രമിക്കുകയും ചെയ്തത് വൻ വിജയമായിരുന്നു. കരടിയുടെ വേഷത്തിലെത്തിയ ജീവനക്കാരെനെ കണ്ട് കുരങ്ങൻമാർ പേടിച്ച് ഓടുകയായിരുന്നു. പിന്നീടങ്ങോട്ട് ഇതേ തന്ത്രം പയറ്റുകയായിരുന്നുവെന്നും എയർപോർട്ട് ഡയറക്ടർ മനോജ് ​ഗം​ഗൽ പറ‍ഞ്ഞു.

കുരങ്ങൻമാരെ വിമാനത്താവളത്തിന്റെ പരിസരത്തേക്ക് കടക്കുമ്പോൾ തന്നെ ജീവനക്കാർ കരടിയുടെ വേഷമണിഞ്ഞ് അവയെ തുരത്താനായി ഓടും. കരടി തങ്ങളെ ആക്രമിക്കാനായി വരുകയാണെന്ന് കരുതിയാവണം കരടിയുടെ വേഷമണിഞ്ഞ് പാഞ്ഞടുക്കുന്ന ജീവനക്കാരെ കാണുമ്പോൾ തന്നെ കുരങ്ങൻമാർ സ്ഥലംവിടുന്നതെന്നും മനോജ് ​ഗം​ഗൽ കൂട്ടിച്ചേർത്തു.

അതേസമയം, കരടിയുടെ വേഷമണിഞ്ഞ് വിമാനത്താവളത്തിന്റെ പരിസരത്തുകൂടി ഓടി നടക്കുന്ന ജീവനക്കാരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. വളരെ നല്ലൊരു മാർ​ഗമാണിതെന്നും ഈ പരീക്ഷണത്തിൽ കുരങ്ങൻമാർക്ക് യാതൊരുവിധ ഉപദ്രവവും ഏൽക്കുന്നില്ലെന്നുമാണ് ആളുകൾ പറയുന്നത്.

ഉത്തർപ്രദേശിലെ ഒരു ​ഗ്രാമത്തിലുള്ളവർ കുരങ്ങൻമാരെ തുരത്തുന്നതിനായി ഇത്തരത്തിൽ കരടിയുടെ വേഷം ധരിക്കാറുണ്ട്. കാടിനു സമീപമുള്ള ​ഗ്രാമമായതിനാൽ ആയിരക്കണക്കിന് കുരങ്ങൻമാരാണ് ​ഗ്രാമത്തിൽ എത്താറുള്ളത്. അവ പ്രദേശവാസികളെ ശല്യം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്യുന്നത് പതിവാണ്. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് ​നാട്ടുകാർ കരടിയുടെ വേഷമണിഞ്ഞ് നടക്കുന്നത്.

 

മുസ്ലിം സമുദായത്തിനെതിരെ വർഗീയ വിഷം തുപ്പി യുവാവിൻ്റെ ഫേസ്ബുക്ക് വീഡിയോ. ആൽബിച്ചൻ മുരിങ്ങയിൽ എന്ന യുവാവാണ് തുടർച്ചയായി വർഗീയ വിഷം തുപ്പുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. കൃസ്ത്യൻ ലീഗ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് പ്രചാരണം നടക്കുന്നത്. മുസ്ലിം വിരുദ്ധ വീഡിയോകൾക്കൊപ്പം ഹിന്ദു വിരുദ്ധതയും ഇയാൾ പ്രചരിപ്പിക്കുന്നുണ്ട്.

‘ഡിഫൻഡേഴ്സ് ഓഫ് കൃസ്ത്യാനിറ്റി’ എന്ന വിശേഷണത്തോടെയാണ് കൃസ്ത്യൻ ലീഗ് എന്ന പേജ്. ഈ പേജിലാണ് ആൽബിച്ചൻ തൻ്റെ വീഡിയോകളും പോസ്റ്റുകളും അപ്ലോഡ് ചെയ്യുന്നത്. മനപൂർവം വർഗീയ കലാപങ്ങൾ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് വീഡിയോകളെല്ലാം പോസ്റ്റ് ചെയ്തിരിക്കുന്നത്. അടിസ്ഥാനരഹിതമായ ആരോപണങ്ങളും വർഗീയതയും പ്രചരിപ്പിക്കുന്ന വീഡിയോകൾക്ക് ലഭിക്കുന്ന കമൻ്റുകൾക്കെല്ലാം കൃസ്ത്യൻ ലീഗ് മറുപടി നൽകുന്നുമുണ്ട്. പേജ് 3540 പേർ ലൈക്ക് ചെയ്തിട്ടുണ്ട്.

2019 ഏപ്രിൽ മുതലാണ് പേജിൽ വീഡിയോകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. പിന്നീട് കൃത്യമായ ഇടവേളകളിൽ പേജിൽ വീഡിയോകൾ വന്നു തുടങ്ങി. പലയിടങ്ങളിൽ നിന്നുള്ള ക്ലിപ്പുകളായിരുന്നു ഇത്. ജനുവരി 27 മുതൽ ആൽബിച്ചൻ സ്വയം വീഡിയോകൾ അവതരിപ്പിക്കാൻ തുടങ്ങി. കടുത്ത ഇസ്ലാം വിരുദ്ധത ഇങ്ങനെയാണ് ഇയാൾ പ്രചരിപ്പിക്കുന്നത്. വിവിധ തരം ലവ് ജിഹാദുകൾ എന്ന പേരിലാണ് ഇയാൾ അവസാനത്തെ വീഡിയോ അപ്ലോഡ് ചെയ്തത്.

രണ്ട് ഭാഗങ്ങളായി പോസ്റ്റ് ചെയ്തിരിക്കുന്ന ഈ വീഡിയോയിലൂടെ ഇയാൾ കടുത്ത വിദ്വേഷ പരാമർശങ്ങളാണ് നടത്തുന്നത്. പൊളിറ്റിക്കൽ ജിഹാദ്, ലവ് ജിഹാദ്, ഫുഡ് ജിഹാദ്, നേഴ്സിംഗ് ജിഹാദ് തുടങ്ങി പല പേരുകൾ ഉന്നയിച്ച് ഇയാൾ മുസ്ലിങ്ങൾക്കെതിരെ പ്രചാരണം നടത്തുന്നു. ഇതിലൂടെയൊക്കെ മുസ്ലിങ്ങൾ മതം പ്രചരിപ്പിക്കുകയാണെന്നാണ് ഇയാളുടെ വാദം.

ഇയാളുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ കൃസ്ത്യൻ ലീഗ് സ്ഥാപകൻ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ  പാലാ  സ്വദേശിയായ ഇയാൾ കെഎം മാണിയുടെ മരണ ദിവസം വിവാദ വിഡിയോയിട്ടു നാട്ടുകാർ കൈകാര്യം ചെയ്തതായിരുന്നു.  സമീപപ്രദേശമായ ഈരാറ്റുപേട്ടയെപ്പറ്റിയും വർഗീയ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്.

Copyright © . All rights reserved