ഓസ്ട്രേലിയയിലാണ് സംഭവം. എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയിലാണ് ഭക്ഷണം കുടുങ്ങിയത്. ശ്വാസം കിട്ടാത പിടയുന്ന കുഞ്ഞുമായി പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയ അച്ഛനമ്മമാരിൽ നിന്നും ഒരു പൊലീസ് ഉദ്യോഗസ്ഥൻ കുഞ്ഞിനെ വാങ്ങി. ശേഷം പ്രാഥമിക ശുശ്രൂഷ നൽകി.
ജാസൺ ലീ എന്ന സർജെന്റാണ് കുഞ്ഞിനെ വാങ്ങി പ്രഥമ ശുശ്രൂഷ നൽകിയത്. പ്രഥമ ശുശ്രൂഷ നൽകി കുറച്ചു നിമിഷങ്ങൾക്കകം കുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങിയ ഭക്ഷണം പുറത്തേക്കു തെറിച്ചു പോവുകയും, കുഞ്ഞ് സ്വാഭാവിക രീതിയിൽ ശ്വസിക്കാൻ ആരംഭിക്കുകയും ചെയ്തു. കുഞ്ഞ് നോർമൽ ആയതോടെ അദ്ദേഹം കുഞ്ഞിനെ അച്ഛന്റെ കൈയിൽ തിരികെയേൽപ്പിച്ചു
ദമ്പതികൾ കൈക്കുഞ്ഞിനെയുമെടുത്ത് പൊലീസ് സ്റ്റേഷനിൽ ഓടിക്കയറുന്നതിന്റെയും പൊലീസ് ഉദ്യോഗസ്ഥൻ കുഞ്ഞിനെ രക്ഷിക്കുന്നതിന്റെയും ദൃശ്യങ്ങൾ സിസിടിവി ഫൂട്ടേജിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ വിഡിയോ വൈറലായി.
സ്‌നേഹത്തിന് മുന്‍പില്‍ പ്രായം തോറ്റുപോകുന്നു എന്ന് തെളിയിച്ച ലക്ഷ്മിയമ്മളിന്റേയും കൊച്ചനിയന്റേയും വിവാഹം ഇന്ന് രാമവര്‍മപുരത്തെ വൃദ്ധസദനത്തില്‍ നടക്കും. 67 വയസ്സായ കൊച്ചനിയന്‍ മേനോനും 66കാരിയായ പി വി ലക്ഷ്മിയമ്മാളും ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഇപ്പോള്‍ ഒരുമിക്കുന്നത്.
കല്യാണത്തിന്റെ ആവേശം ഇന്നലെതന്നെ തുടങ്ങിയിരുന്നു. മൈലാഞ്ചി കല്യാണം അന്തേവാസികള്‍ ഗംഭീരമായി നടത്തി. എല്ലാവരും ഒത്തുചേര്‍ന്ന് മൈലാഞ്ചി അണിയിച്ച് ലക്ഷ്മിയമ്മളിനെ വധുവാക്കി. കല്യാണച്ചെക്കനും അണിഞ്ഞൊരുങ്ങി മണവാളനായെത്തും.
ലക്ഷ്മി അമ്മാളിന്റെ ഭര്‍ത്താവ് ജി.കെ.കൃഷ്ണയ്യര്‍ എന്ന സ്വാമി 22 വര്‍ഷം മുന്‍പുമരിച്ചു. നഗരത്തില്‍ സദ്യ ഒരുക്കിയിരുന്ന ആളായിരുന്നു സ്വാമി. അദ്ദേഹത്തിന്റെ നിഴലായി നിന്നിരുന്ന ഇരിങ്ങാലക്കുടക്കാരന്‍ കൊച്ചനിയനോടു മരണക്കിടക്കയില്‍വെച്ച് അമ്മാളിനെ നോക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. ഒപ്പം കൈ പിടിച്ചേല്‍പിക്കുകയും ചെയ്തു.
അമ്മാള്‍ തനിച്ചാകുകയും രാമവര്‍മപുരത്തെ കോര്‍പറേഷന്‍ വൃദ്ധമന്ദിരത്തിലേക്കു താമസം മാറുകയും ചെയ്തു. കൊച്ചനിയന്‍ പാചകവുമായി നാടു ചുറ്റി. മനസ്സിലെ സ്‌നേഹം എന്തുകൊണ്ടോ ഇരുവരും തുറന്നു പറഞ്ഞില്ല. ഗുരുവായൂരില്‍വച്ചു കൊച്ചനിയന്‍ പക്ഷാഘാതം വന്നു തളര്‍ന്നുവീണു. പിന്നീടു വയനാട്ടിലെ ഒരു സന്നദ്ധ സംഘടന അങ്ങോട്ടു കൊണ്ടുപോയി. അവിടെവച്ചു കൊച്ചനിയന്‍ അമ്മാളിനോടുള്ള പ്രണയം ഉദ്യോഗസ്ഥരോടു പറയുകയായിരുന്നു.
അവര്‍ കൊച്ചനിയനെ തൃശൂര്‍ സാമുഹിക നീതി വകുപ്പ് വൃദ്ധ സദനത്തിലേക്കു മാറ്റി . അപ്പോഴേക്കും അമ്മാളും കോര്‍പറേഷന്‍ വൃദ്ധസദനത്തില്‍നിന്നു അവിടെയെത്തിയിരുന്നു. ശരീരം തളര്‍ന്നു ഒരു കാലും കയ്യും അനക്കാന്‍ പ്രയാസപ്പെടുന്ന സമയമായതിനാല്‍ അമ്മാള്‍ കൊച്ചനിയനു താങ്ങാകാന്‍ തീരുമാനിച്ചു. ചികിത്സയിലൂടെ കൊച്ചനിയന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. വിവാഹം കഴിഞ്ഞതിനുശേഷം കൂടല്‍മാണിക്യത്തില്‍ ഭഗവാന് താമരമാലയുമായി പോകുമെന്ന് ലക്ഷ്മിയമ്മാള്‍ പറയുന്നു.
ചൈനയിലോ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലോ ഒക്കെ പുഴുവിനെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നവരുണ്ടെന്ന് പറഞ്ഞാല്‍, വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. പക്ഷേ കേരളത്തില്‍ ഒരു കുടുംബം തങ്ങളുടെ ഭക്ഷണത്തിലെ അവിഭാജ്യ ഘടകമായി പുഴുക്കളെ മാറ്റിയിരിക്കുകയാണ് എന്നു പറഞ്ഞാല്‍ നെറ്റി ചുളിക്കുന്നവരാകും അധികവും. രുചിയുടെ പറുദീസയായ കോഴിക്കോട്ടെ ഒരു കുടുംബമാണ് ഈ വ്യത്യസ്തത പരീക്ഷിക്കുന്നത്.
കോഴിക്കോട് സ്വദേശികളായ ഫിറോസ്, ഭാര്യ ജസീല, മൂന്നു വയസുകാരന്‍ മകന്‍ ഷഹബാസ് എന്നിവരാണ് പുഴുവിനെ അകത്താക്കുന്ന മലയാളികള്‍. പൊരിച്ചും കറിവച്ചും സൂപ്പാക്കിയും എങ്ങനെ വേണമെങ്കിലും പുഴുവിനെ കഴിക്കാന്‍ ഇവര്‍ തയ്യാര്‍. മൂന്നു വയസുകാരന്‍ ഷഹബാസാണ് പുഴു ഭക്ഷണത്തെ ഏറ്റവുമധികം ഇഷ്ടപ്പെടുന്നത്.
എന്തുകൊണ്ട് പുഴുവിനെ കഴിക്കുന്നുവെന്നു ചോദിച്ചാല്‍ ഫിറോസിന് കൃത്യമായ മറുപടിയുണ്ട്. പുഴുവിലെ പ്രോട്ടീന്‍ സത്ത് തന്നെയാണ് ഒന്നാമത്തെ കാരണം. പലരിലും ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് പുഴുവിന്റെ രൂപവും ആകൃതിയുമാണ്. ഒരിക്കല്‍ കഴിച്ചു നോക്കിയാല്‍ പുഴുവിന്റെ രുചി മനസിലാകുമെന്നും ഫിറോസ് പറയുന്നു. ഓട്‌സും ഗോതമ്പും ഉള്‍പ്പെടുന്ന ഭക്ഷണം കൊടുത്താണ് ഈ പുഴുക്കളെ വളര്‍ത്തുന്നത്. മീനെല്ലാം വറുത്തെടുക്കുന്നത് പോലൊണ് പാചകമെങ്കിലും മസാലയൊന്നും ചേര്‍ക്കേണ്ടതില്ലെന്ന് ഇവര്‍ പറയുന്നു.
നിലവില്‍ വളര്‍ത്തുപക്ഷികള്‍ക്ക് ഭക്ഷണമായാണ് ഫിറോസിന്റെ കടയില്‍ നിന്ന് ഇപ്പോള്‍ പുഴുവിനെ കൊണ്ടു പോകുന്നത്. ഒരു പരീക്ഷണത്തിന് വേണ്ടി തുടങ്ങിയ പുഴുകൃഷിയാണ് ഫിറോസിന്റെ ഇപ്പോഴത്തെ ഉപജീവനമാര്‍ഗം. പുഴുകൃഷി അത്ര ജനകീയമായിട്ടില്ലെങ്കിലും ദിനംപ്രതി ഈ മേഖലയിലേയ്ക്ക് കടന്നുവരുന്നവരുടെ എണ്ണം കൂടുകയാണ്.
വീട്ടുകാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും ആദ്യകാലത്ത് ഏറെ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നുവെങ്കിലും ഇപ്പോള്‍ ഇവരെല്ലാം പിന്തുണയുമായുണ്ട്. ലോകത്തെവിടെയമുള്ള ഭക്ഷണങ്ങളെ രുചിക്കാനിഷ്ടപ്പെടുന്ന മലയാളികള്‍ക്കിടയില്‍ പുതിയ ട്രെന്‍ഡ് ആകും പുഴു ഫ്രൈയും പുഴു സൂപ്പുമെല്ലാം എന്ന പ്രതീക്ഷയിലാണ് ഫിറോസും കുടുംബവും.
ഇന്തോനേഷ്യയിലെ സുലവേസി ദ്വീപില്‍ നിന്ന് നാല്‍പ്പത്തിനാലായിരം വർഷങ്ങൾ പഴക്കമുള്ള ഗുഹാചിത്രങ്ങള്‍ കണ്ടെത്തി. ലോകത്തിലെ ഏറ്റവും പഴക്കമുള്ള കലാസൃഷ്ടിയാകാം അതെന്നും, അത് കലാപരമായ ഒരു നൂതന സംസ്കാരത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും ഗവേഷകര്‍ പറയുന്നു. രണ്ട് വർഷം മുമ്പ്തന്നെ ഗുഹാചിത്രങ്ങള്‍ കണ്ടെത്തിയിരുന്നുവെങ്കിലും വിശദമായ പഠന റിപ്പോര്‍ട്ട് പുറത്തു വരുന്നത് ഇപ്പോഴാണ്. 4.5 മീറ്റർ (13 അടി) വീതിയുള്ള ചിത്രത്തില്‍ കുന്തവും കയറുമുപയോഗിച്ച് കാട്ടുമൃഗങ്ങളെ വേട്ടയാടുന്ന പകുതി മനുഷ്യന്‍റെ ചിത്രമാണ് ഗുഹാഭിത്തികളിലുള്ളത്. നേച്ചര്‍ മാസികയാണ് വിശദമായ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
4.5 മീറ്റര്‍ വീതിയുള്ള ചിത്രത്തില്‍ ആറ് പറക്കുന്ന ജീവികള്‍, സുലവേസി ദ്വീപില്‍ കാണപ്പെടുന്ന രണ്ട് പന്നികള്‍, നാല് ചെറിയ പോത്തുകള്‍ ഇവയെ കുന്തവും കയറുമായി പിന്തുടരുന്ന പകുതി മനുഷ്യനും പകുതി മൃഗവുമായ ജീവി എന്നിവയാണ് ഉള്‍പ്പെടുന്നത്. ഗ്രിഫിത് സര്‍വകലാശാലയിലെ പുരാവസ്തു ഗവേഷകന്‍ ആദം ബ്രും ആണ് രണ്ട് വര്‍ഷം മുമ്പ് ഈ ഗുഹാചിത്രങ്ങള്‍ കണ്ടെത്തിയത്. ഡേറ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ പഠനത്തില്‍ ഈ ചിത്രങ്ങള്‍ അപ്പർ പാലിയോലിത്തിക്ക് കാലഘട്ടത്തിൽ കുറഞ്ഞത് 43,900 വർഷങ്ങൾ പഴക്കമുള്ളതാണെന്ന് ഗവേഷകര്‍ സ്ഥിരീകരിച്ചു.
‘വേട്ടയാടലിന്‍റെ കഥപറയുന്ന ഈ ചിത്രങ്ങള്‍ നിലവില്‍ നാം കണ്ടെത്തിയിട്ടുള്ളതില്‍വെച്ച് ഏറ്റവും പഴക്കമുള്ളതാണ്’ എന്ന് ഗ്രിഫിത് സര്‍വകലാശാലയിലെ പുരാവസ്തു ഗവേഷകർ പറഞ്ഞു. പ്രദേശത്ത് ഇതിനു മുന്‍പും ഗുഹാചിത്രങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തിലൊന്ന് ആദ്യമാണ്. ചിത്രത്തിലെ മനുഷ്യരൂപത്തിന് മൃഗങ്ങളുമായി സാമ്യമുണ്ട്. അതിന് വാലുണ്ട്. വേട്ടയാടപ്പെടുന്ന തരത്തിലുള്ള ചിത്രം ആദ്യമായാണ് കണുന്നതെന്നും ആദം ബ്രും പറയുന്നു. ഇന്തോനേഷ്യൻ ദ്വീപായ ബോർണിയോയിലെ ഒരു ഗുഹയിൽനിന്നും നേരത്തേ കണ്ടെത്തിയ ചിത്രങ്ങള്‍ക്ക് കുറഞ്ഞത് 40,000 വർഷം പഴക്കമുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തിയിരുന്നു.
അമ്മയോടുള്ള ഇവന്റെ സ്നേഹത്തിന് മുന്നിൽ ലോകം തലകുനിക്കുകയാണ്. അതിനൊപ്പം തന്നെ വിഡിയോയുടെ കാഴ്ചക്കാരും പ്രശംസകരുടെയും എണ്ണം ദിനം പ്രതി ഏറി വരികയാണ്. ചൈനയിൽ നടന്ന ഒരു അപകടത്തിന്റെ വിഡിയോയാണിത്. അമ്മയുടെ കയ്യിൽ പിടിച്ച് റോഡ് മുറിച്ച് കടക്കുകയാണ് നാലുവയസുപ്രായം വരുന്ന ഇൗ ബാലൻ. പെട്ടെന്നാണ് ഒരു കാർ അമ്മയെയും അവനെയും ഇടിച്ചിട്ടത്. അമ്മയും മകനും തൊട്ടടുത്ത് തന്നെ തെറിച്ചുവീണു. നിലവിളിച്ച് കൊണ്ട് ഇൗ മകൻ ആദ്യം ഒാടി അമ്മയുടെ അടുത്തെത്തി. അമ്മ പതിയെ എഴുന്നേറ്റ് വരുന്നത് കണ്ട് മകന് ആശ്വാസമായി. പിന്നീടാണ് അവന്റെ സ്നേഹം.
ചാടിയെഴുന്നേറ്റ അവൻ ഇടിച്ചിട്ട കാറിന് ആദ്യം ഒരു ചവിട്ട് നൽകി. എന്നിട്ട് ഡ്രൈവറോടായി ദേഷ്യം. അവന് അറിയാവുന്ന രീതിയിലൊക്കെ ആ ദേഷ്യം അവൻ പ്രകടമാക്കി. ഒടുവിൽ കാറിന്റെ ഡ്രൈവർ പുറത്തിറങ്ങി അവനെ ആശ്വസിപ്പിച്ചു. പിന്നീട് മകനെയും അമ്മയെയും അതേ കാറിൽ കയറ്റി കൊണ്ടുപോവുകയും ചെയ്തു. അപകടത്തിൽ ഇവരുവർക്കും കാര്യമായ പരുക്കുകളില്ല. ഇൗ വിഡിയോ പുറത്തുവന്നതോടെ ഇങ്ങനെയാെരു മകനെ കിട്ടിയ അമ്മയെ പുകഴ്ത്തുകയാണ് ലോകം.വിഡിയോ കാണാം.
വടക്കേ അമേരിക്കയിലെ നദികളിലും വലിയ തടാകങ്ങളിലും കാണപ്പെടുന്ന ശുദ്ധജല മത്സ്യമായ ബിഗ് മൗത്ത് ബഫല്ലോയാണ് ആയുസ് കൂടിയ മൽസ്യം. ബോണ്‍ ഫിഷ് എന്ന ഇനത്തില്‍ പെടുന്ന ഈ മത്സ്യങ്ങളാണ് ലോകത്ത് ഏറ്റവുമധികം ആയുസ്സുള്ള ശുദ്ധജലമത്സ്യമായി ഇപ്പോള്‍ ഗവേഷകര്‍ അംഗീകരിച്ചിരിക്കുന്നത്.
മുന്‍പ് 30 വര്‍ഷമാണ് ഈ മത്സ്യങ്ങളുടെ ശരാശരി ആയുസ്സായി ഗവേഷകര്‍ കരുതിയത്. എന്നാല്‍ പുതിയ പഠനങ്ങളനുസരിച്ച് ഈ മത്സ്യത്തിന് 110 വര്‍ഷം വരെ ജീവിച്ചിരിക്കാന്‍ കഴിയും.
അതായത് മുന്‍പ് കണക്കാക്കിയതിലും 80 വര്‍ഷം വരെ അധികം കാലം.ഒക്‌ലഹോമയില്‍ നിന്ന് 1999 ല്‍ കണ്ടെത്തിയ ബഫല്ലോ മത്സ്യത്തില്‍ നടത്തിയ പഠനത്തെ അടിസ്ഥാനമാക്കിയാണ് ഈ ജീവികളുടെ ആയുസ്സ് 30 വര്‍ഷം വരെയാകാം എന്ന നിഗമനത്തിലെത്തിയത്.
എന്നാല്‍ ഇൗ കണ്ടെത്തല്‍ തെറ്റായിരുന്നു എന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. ബോംബ് കാര്‍ബണ്‍ ഡേറ്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പുതിയ പഠനം ഗവേഷകര്‍ നടത്തിയത്. ഇതനുസരിച്ച് മിനിസോട്ട മേഖലയില്‍ കണ്ടുവരുന്ന ബഫല്ലോ മത്സ്യങ്ങള്‍ക്ക് 118 വരെ പ്രായം കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണ് ഈ മത്സ്യങ്ങളുടെ ശരാശരി ഉയര്‍ന്ന പ്രായം 110 – 120 വരെയാകാം എന്ന നിഗമനത്തിലേക്ക് ഗവേഷകരെത്തിയത്.
മുംബൈയിലെ പനവേൽ കിയ ഷോറൂമിലെ ഡ്രൈവർക്ക് പറ്റിയ അബദ്ധമാണ് അപകടത്തിലേക്ക് നയിച്ചത്.. ഷോറൂമിന്റെ ഒന്നാം നിലയിൽ പാർക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ അബദ്ധവശാൽ വാഹനം ചില്ലുകൾ തകർത്ത് താഴെ വീഴുകയായിരുന്നു.
ഷോറൂമിന് മുകളിൽ പ്രദർശനത്തിനായി വാഹനം തയാറാക്കുമ്പോൾ ഗിയർ ഇട്ടത് മാറിപ്പോയതാണ് അപകടകാരണം. അപകട സമയത്ത് ഡ്രൈവര്‍ മാത്രമേ കാറിലുണ്ടായിരുന്നുള്ളൂ. വീഴ്ചയില്‍ എയര്‍ബാഗ് പ്രവര്‍ത്തിച്ചതിനാല്‍ ഡ്രൈവര്‍ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. താഴെ പാർക്ക് ചെയ്ത മറ്റൊരു സെൽറ്റോസിന് മുകളിലാണ് വാഹനം വീണത്. വിഡിയോ കാണാം
വീട്ടു കിണറ്റിൽ നിന്ന് പാമ്പിനെ പിടിച്ചത് വിവാദമാകുന്നു. പേരമംഗലം സ്വദേശി ശ്രീക്കുട്ടനാണ് പാമ്പിനെ പിടികൂടിയത്. വനംവകുപ്പ് റെസ്ക്യൂ വാച്ചറായ ശ്രീ കുട്ടൻ യാതോരു സുരക്ഷാ മുന്നൊരുക്കങ്ങളുമില്ലാതെയാണ് പാമ്പിനെ പിടികൂടിയത് എന്ന ആരോപണവുമായി രംഗത്തു വന്നിരിക്കുകയാണ് പാമ്പുപിടുത്ത വിദഗ്ധനായ വാവാസുരേഷ്. പാമ്പിനെ പിടിച്ച രീതി ശരിയായില്ലെന്നാണ് വാവാ സുരേഷ് പറയുന്നത്. കയറിൽ കെട്ടിതൂങ്ങി ഇറങ്ങി പെരുമ്പാമ്പിനെ കയ്യിൽ പിടിച്ച് കറിയ ശ്രീകുട്ടൻ മുകളിലെത്തിയപ്പോൾ പിടുത്തം വിട്ട് താഴേക്കു വീഴുകയുണ്ടായി. പാമ്പിനെ വലയിലോ ചാക്കിലോ ആക്കി സുരക്ഷിതമായ രീതിയിലായിരുന്നു മുകളിലെത്തിക്കേണ്ടിയിരുന്നതെന്നും എന്തെങ്കിലും അപകടം പറ്റിയിരുന്നെങ്കിൽ വനം വകുപ്പിനും സർക്കാരിനുമെതിരെ കാര്യങ്ങൾ തിരിയുമായിരുന്നു എന്നും ശ്രീക്കുട്ടനെതിരെ നിയമ നടപടി എടുക്കണമെന്നും വാവാ സുരേഷ് അഭിപ്രായപ്പെട്ടു.
ഫോറസ്റ്റിന്റെ കീഴിൽ എല്ലാ വിധ സുരക്ഷാ സന്നാഹങ്ങളുമായി വന്നാണ് പാമ്പിനെ രക്ഷിക്കേണ്ടിയിരുന്നത് എന്നും സുരക്ഷയ്ക്കായി ചെയ്യേണ്ട ഒരു മുന്നൊരുക്കങ്ങളും ഉണ്ടായിട്ടില്ലെന്നത് സങ്കടകരമായ കാര്യമാണെന്നും ഇതിനെതിരെ അധികൃതർക്ക് പരാതി നൽകുമെന്നും വാവാ സുരേഷ് പറഞ്ഞു. വീഴ്ച പരിഹരിക്കണമെന്നും ഇനി ഇത് ആവർത്തിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ തനിക്ക് നേരിട്ടു വന്ന ഒരു ഫോൺകോളിന്റെ അടിസ്ഥാനത്തിലാണ് പാമ്പിനെ പിടിക്കാൻ പോയതെന്നും തനിക്ക് ഇത് ശീലമുള്ളതാണെന്നും എന്ത് നിയമ നടപടിയും നേരിടാൻ തയ്യാറാണഎന്നും ശ്രീകുട്ടൻ പ്രതികരിച്ചു.
ലോകത്ത് ഏറ്റവും കൂടുതല്‍ കുടുംബകലഹങ്ങളുണ്ടാകുന്ന നാട് ഒരുപക്ഷേ അമേരിക്കയായിരിക്കും. ഇതില്‍ മാനസികമായി മാത്രമല്ല, ശാരീരികമായും പരിക്കേല്‍ക്കുന്നത് മഹാഭൂരിപക്ഷവും സ്ത്രീകള്‍ക്കാണ്. കണക്കുകള്‍ അനുസരിച്ച് അമേരിക്കയില്‍ ശരാശരി 40 ലക്ഷം സ്ത്രീകള്‍ക്കാണ് വര്‍ഷത്തില്‍ വീട്ടിലെ പുരുഷന്മാരില്‍നിന്നും പരിക്കേല്‍ക്കുന്നത്. പതിനഞ്ചു വയസ്സിനും നാല്‍പ്പത്തിനാല് വയസ്സിനും മധ്യേയുള്ളവരാണ് ഇതിന്‍റെ ഇരകള്‍.
സ്ത്രീക്കും പുരുഷനും തുല്യപ്രാധാന്യവും പദവിയും എന്നൊക്കെയാണ് പറച്ചിലെങ്കിലും സ്ത്രീക്ക് എന്നും രണ്ടാംകിട സ്ഥാനമേ ലഭിക്കാറുളളൂ എന്നത് ഖേദകരമായ യാഥാര്‍ത്ഥ്യം. നമ്മുടെ ഈ കൊച്ചു കേരളത്തിലും സ്ത്രീകളുടെ സ്ഥിതി ഇതൊക്കെതന്നെയാണല്ലോ.
പുരുഷനുമായുള്ള സ്ത്രീയുടെ ഇടപഴകല്‍ എല്ലാ അര്‍ത്ഥത്തിലും അവളുടെ ആയുസ്സുകുറയ്ക്കുമെന്നാണ് ഇപ്പോള്‍ അമേരിക്കയില്‍ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നത്. സ്ത്രീകളുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ പുരുഷന്മാരെ ആകാവുന്നതും അകറ്റി നിര്‍ത്തണമെന്ന് പഠനഫലങ്ങള്‍ ഉപദേശിക്കുന്നു. പകരം സ്ത്രീകള്‍ തമ്മിലുള്ള ഗാഢസൗഹൃദം ദീര്‍ഘായുസുവര്‍ദ്ധിപ്പിക്കുക മാത്രമല്ല സുന്ദരികളുമാക്കുമത്രെ!
കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ നരവംശ- സാമൂഹിക- ശാസ്ത്ര സംഘമാണ് സ്ത്രീകള്‍ക്ക് സ്ത്രീകള്‍തന്നെ കൂട്ടായാല്‍ ആയുസ്സ് വര്‍ദ്ധിക്കുമെന്ന കണ്ടെത്താലുമായി രംഗത്തെത്തിയിരിക്കുന്നത്. പതിനാറു പേരടങ്ങുന്ന ഗവേഷകസംഘത്തില്‍ പതിമൂന്നു പേരും പുരുഷന്മാരായിരുന്നുവെന്നതും ഓര്‍ക്കണം. എന്തായാലും പഠനഫലങ്ങള്‍ പുരുഷന്മാര്‍ക്ക് അത്ര പിടിച്ചിട്ടില്ലെന്നാണ് ഉടന്‍ വന്ന പ്രതികരണങ്ങളില്‍നിന്ന്‍ വ്യക്തമാകുന്നത്.
സ്നേഹിതകള്‍ തമ്മിലുള്ള അടുപ്പം മാനസികസമ്മര്‍ദ്ദം കുറയ്ക്കുമെന്നതാണ് ആയുസ്സുവര്‍ധിക്കാന്‍ കാരണമാകുന്നതെന്ന് പഠനത്തില്‍ പറയുന്നു. സ്ത്രീകള്‍ പരസ്പരം സൗഹൃദം ദൃഢമാക്കുമ്പോള്‍ മനസ്സില്‍ താരതമ്യേന ശാന്തത വര്‍ദ്ധിക്കുമെന്ന് ശാസ്ത്ര സംഘത്തിലുണ്ടായിരുന്ന ഡോ. പീറ്റര്‍ സണ്‍മെര്‍ക്ക് ചൂണ്ടിക്കാട്ടുന്നു. ഇത് രക്തസമ്മര്‍ദ്ദത്തേയും മറ്റ് പാര്‍ശ്വ ദുര്‍ഫലങ്ങളേയും ഒഴിവാക്കും. സ്ത്രീകള്‍ തമ്മിലുള്ള ദൃഢസൗഹൃദം ഇവരില്‍ ഓക്സിറ്റോസിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പ്പാദിപ്പിക്കാന്‍ സഹായകരമാണ്.
ഇത് മാനസിക സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതാണ്. കൂടുതല്‍ ശാന്തമായ മാനസികാവസ്ഥ കൈവരിക്കാന്‍ ഇതുമൂലം കഴിയുന്നു.ഓക്സിറ്റോസിന്‍ ഉല്പാദനത്തിന്‍റെ വര്‍ദ്ധനവ് അനുസരിച്ച് കൂടുതല്‍ സ്നേഹിതകളുമായി കൂട്ടുകൂടാനുള്ള ഒരു ത്വരയുണ്ടാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത് ചിലപ്പോള്‍ ലെസ്ബിയനിസത്തിലേക്ക് (സ്വവര്‍ഗരതി പ്രേമത്തിലേക്ക്) നയിച്ചേക്കാനുള്ള സാധ്യതയും അവര്‍ തള്ളിക്കളയുന്നില്ല. സ്വന്തം ലിംഗത്തിലുള്ളവരുമായി സൗഹൃദം സ്ഥാപിക്കാന്‍ ഇത്തരക്കാര്‍ക്ക് താല്‍പര്യം കൂടുമെന്നാണ് നിരീക്ഷണങ്ങളില്‍നിന്നും ശാസ്ത്രസംഘത്തിന് മനസ്സിലായത്.
എന്നാല്‍ ഈ പഠനറിപ്പോര്‍ട്ടിലൂടെ സ്ത്രീകളെ വഴിതെറ്റിക്കാനാണ് ഗവേഷകര്‍ ശ്രമിക്കുന്നതെന്ന വാദവുമായി അമേരിക്കയില്‍ പുരുഷകേസരികള്‍ ഇളകിക്കഴിഞ്ഞു. പുരുഷന്‍ സ്ത്രീക്ക് താങ്ങും തണലുമായി നില്‍ക്കണമെന്നും അതുവഴി വംശവര്‍ധനയും നിലനില്പും ഉണ്ടാവണമെന്നും പഠിപ്പിക്കുന്ന മതമേലാളരും യാഥാസ്ഥിതിക ചിന്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
പക്ഷേ എതിരഭിപ്രായവും പ്രതിക്ഷേധവുമായി എത്തുന്നവരോട് തല്ക്കാലം ഒന്നും മിണ്ടേണ്ടതില്ല എന്താണ് ഗവേഷണസംഘത്തിന്‍റെ തീരുമാനം. കാരണം ഇവര്‍ ഇതേക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങളില്‍ മുഴുകിയിരിക്കയാണ്. ഇനിയും പുറത്തുവരാനിരിക്കുന്ന ഫലങ്ങള്‍ പുരുഷന്മാര്‍ക്ക് ഇതിനേക്കാള്‍ കനത്ത പ്രഹരമായിരിക്കുമെന്നും സുചനയുണ്ട്.
ലോകം ആരംഭം മുതലേ പുരുഷന്‍റെ കൈപ്പിടിക്കുള്ളിലാണെന്നാണ് ഭാവം. അത് അമേരിക്കയിലായാലും ഏഷ്യയിലായാലും വലിയ പുരോഗമനം പ്രസംഗിക്കുന്നവര്‍ക്കിടയിലായാലും ഒരുപോലെതന്നെ. ലോകത്തെവിടെയും സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നത് പുരുഷനാലാണ്. സ്ത്രീയുടെ ഭൂരിഭാഗം ദുരന്തങ്ങള്‍ക്കു പിന്നിലും പുരുഷന്‍റെ പങ്കുണ്ട്. ശാസ്ത്രസംഘത്തിന്‍റെ പുതിയ കണ്ടെത്തലില്‍ അതിശയോക്തിയൊന്നുമില്ലെന്നും ലോകാരംഭം മുതല്‍ ഈ പ്രശ്നങ്ങള്‍ ഇവിടെ നിലനില്‍ക്കുന്നതാണെന്നും കാണാന്‍ കഴിഞ്ഞാല്‍ പ്രശ്നങ്ങള്‍ക്ക് ഇടമില്ലെന്നാണ് സ്വതന്ത്ര ചിന്തകള്‍ പറയുന്നത്.
ഗവേഷണസംഘത്തില്‍ ഭൂരിപക്ഷവും പുരുഷന്മാരായിരുന്നിട്ടും, ഗവേഷണത്തിലെ സത്യസന്ധമായ വിവരങ്ങള്‍ ലോകത്തിനുമുന്നില്‍ അവതരിപ്പിക്കാനുള്ള ആര്‍ജ്ജവം കാണിച്ചതില്‍ സ്ത്രീ സംഘടനകള്‍ പുരുഷസംഘാംഗങ്ങളെ അഭിനന്ദനങ്ങള്‍കൊണ്ട് മൂടുകയാണ്.
20 കിലോ ഗ്രാം ഭാരം വരുന്ന ഭീമൻ പെരുമ്പാമ്പിനെ സാഹസികമായി കീഴടക്കി വീട്ടമ്മ. കൊച്ചിക്കാരിയായ വിദ്യ രാജു എന്ന വീട്ടമ്മയാണ് ജീവനുള്ള പെരുമ്പാമ്പിനെ കൈക്കൊണ്ട് പിടിച്ച് ചാക്കിലിടുന്നത്. വിദ്യയുടെ സാഹസികത നിറഞ്ഞ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ് ഇപ്പോൾ.
റോഡരികിൽ കണ്ടെത്തിയ പെരുമ്പാമ്പിനെയാണ് നാല് നേവി ഉദ്യോഗസ്ഥർക്കൊപ്പം വിദ്യ പിടികൂടിയത്. കൂടെയുണ്ടായിരുന്നവർ പാമ്പിന്റെ വാലിൽ പിടികൂടി. ഇതോടെ വിദ്യ പാമ്പിന്റെ തല കൈക്കലാക്കുകയായിരുന്നു. സമീപത്ത് ഉണ്ടായിരിന്ന മറ്റൊരു സ്ത്രീ നൽകിയ ചാക്കിലേക്ക് മാറ്റുന്നതുമായിരുന്നു വീഡിയോ. കൊച്ചിയിലെ മുതിർന്ന നേവി ഉദ്യോഗസ്ഥന്റെ ഭാര്യയാണ് ബിഹാർ സ്വദേശിയായ വിദ്യ.
പിടികൂടിയ പാമ്പിന്റെ വാൽ ആദ്യം ചാക്കിലേക്ക് താഴ്ത്തുകയും പിന്നീട് പതുക്കെ പാമ്പിന്റെ തല ചാക്കിനുള്ളിലേക്ക് എത്തിച്ച ശേഷം പെട്ടെന്ന് ചാക്ക് വരിഞ്ഞ് കെട്ടുകയുമായിരുന്നു. വിദ്യ ഒറ്റയ്ക്കാണ് പാമ്പിനെ ചാക്കിലേക്ക് കയറ്റിയത്. ഹരീന്ദർ എസ് സിഖ എന്ന നേവി ഉദ്യോഗസ്ഥനാണ് പെരുമ്പാമ്പിനെ പിടികൂടുന്ന വിദ്യയുടെ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവച്ചത്.
സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയാണ് വീഡിയോക്ക് ലഭിക്കുന്നത്. വീഡിയോ കണ്ട എല്ലാവരും വിദ്യയുടെ ധൈര്യത്തെ പുകഴ്ത്തുകയാണ്.
20 Kg python caught alive by wife of senior Navy officer.
Leave aside women, wonder how many men can show such guts.
I love my Navy. pic.twitter.com/6XNUBvE7MU— Harinder S Sikka (@sikka_harinder) December 11, 2019