ലോകത്തിലെ തന്നെ പ്രകൃതിയുടെ വിസ്മയങ്ങളിലൊന്നാണ് നയാഗ്ര വെള്ളച്ചാട്ടം. ഇതിനൊപ്പം ഇടം പിടിച്ചിരുന്ന ഒരു ബോട്ട് ഇപ്പോൾ വീണ്ടും വാർത്തയാവുകയാണ്. നൂറ് വര്‍ഷത്തോളം നയാഗ്ര വെള്ളച്ചാട്ടത്തില്‍ ഒലിച്ചു പോകാതെ കുടുങ്ങിക്കിടന്ന ബോട്ട് ഇപ്പോൾ ഒഴുകിമാറിയിരിക്കുകയാണ്. ഇതിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ബോട്ട് കുടുങ്ങി കിടന്നതിന്റെ ശതാബ്ദി ആഘോഷിക്കാനിരിക്കെയാണ് ശക്തമായ ഒഴുക്കിൽ ബോട്ടിന് ഇളക്കം തട്ടിയത്. ഒരു നൂറ്റാണ്ട് കാലമാണ് വെള്ളച്ചാട്ടത്തിന് മുകളിലെ പാറഇടുക്കിൽ ബോട്ട് കുടുങ്ങിക്കിടന്നത്. 1918ലാണ് രണ്ടുപേരുമായി ബോട്ട് നയാഗ്ര വെള്ളച്ചാട്ടത്തിന്റെ പ്രധാന ഭാഗമായ ഹോഴ്സ് ഷൂ ഫാളില്‍ കുടുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന ജീവനക്കാരെ രക്ഷിച്ചെങ്കിലും അന്ന് ബോട്ട് കരയ്ക്കെത്തിക്കാൻ കഴിഞ്ഞിരുന്നില്ല.
100 വർഷത്തിലേറെയായി നയാഗ്ര വെള്ളച്ചാട്ടത്തിലെ പാറകളിൽ കുടുങ്ങിക്കിടക്കുന്ന ഒരു പഴയ ചരക്ക് കപ്പൽ ശക്തമായ കൊടുങ്കാറ്റിൽ 150 അല്ലെങ്കിൽ അതിൽ കൂടുതൽ അടി നീങ്ങി, ഇപ്പോൾ വെള്ളച്ചാട്ടത്തിന് മുകളിലൂടെയാണ്.
ഹാലോവീൻ രാത്രിയിൽ ഉണ്ടായ കൊടുങ്കാറ്റിൽ നിന്നുള്ള കാറ്റും മഴയും 100 വർഷം പഴക്കമുള്ള കപ്പലിന് സ്ഥാനം മാറ്റാൻ അനുവദിച്ചുവെന്ന് നയാഗ്ര പാർക്ക്സ് കമ്മീഷൻ ഹെറിറ്റേജ് സീനിയർ മാനേജർ ജിം ഹിൽ അഭിപ്രായപ്പെട്ടു
വിവാഹവീടുകളില്‍ മാലയിടുമ്പോള്‍ ബഹളമുണ്ടാക്കുക, അശ്ലീല കമന്റുകള്‍ പറയുക, പടക്കംപൊട്ടിക്കുക എന്നിവ വര്‍ദ്ധിച്ചു വരുന്ന ഇക്കാലത്ത് കൊയിലാണ്ടിയും സമാന രീതിയിലുള്ള ഒരു സംഭവം ഉണ്ടായി. വിവാഹവീട്ടില്‍ സുഹൃത്തുക്കളുടെ റാഗിങ് അതിരുവിട്ടപ്പോള്‍ വധുവും വരനും ആശുപത്രിയിലായി. കൊയിലാണ്ടിയിലെ ഉള്‍പ്രദേശത്ത് നടന്ന വിവാഹത്തിനിടയില്‍ വരനെയും വധുവിനെയും കാന്താരിമുളക് അരച്ചുകലക്കിയ വെള്ളം നിര്‍ബന്ധിച്ച് കുടിപ്പിച്ചതാണ് വിനയായത്.
അതിനെത്തുടര്‍ന്ന് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ഇരുവരെയും വിവാഹവേഷത്തില്‍ത്തന്നെ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സനല്‍കി. വിവാഹശേഷം ഭക്ഷണം കഴിക്കുന്നതിന് മുന്നോടിയായിട്ടാണ് ഇരുവരെയും വരന്റെ സുഹൃത്തുകള്‍ നിര്‍ബന്ധിപ്പിച്ച് കാന്താരി കുത്തിപ്പിഴിഞ്ഞ വെള്ളം കുടിപ്പിച്ചത്. കൊയിലാണ്ടി പോലീസ് ആശുപത്രിയിലെത്തി ഇരുവരുടെയും മൊഴിയെടുത്തു. എന്നാല്‍, വധുവിനും വരനും പരാതിയില്ലെന്ന് എഴുതിക്കൊടുത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല. വിവാഹവീടുകളില്‍ മാലയിടുമ്‌ബോള്‍ ബഹളമുണ്ടാക്കുക, അശ്ലീല കമന്റുകള്‍ പറയുന്നത്, പടക്കംപൊട്ടിക്കുക എന്നിവ കൂടിവരികയാണ്. ഇത് സംഘര്‍ഷത്തിലേക്കും മറ്റും നയിക്കാറുണ്ട്.
വന്‍പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന്, മലബാറില്‍ ഇടക്കാലത്ത് നിര്‍ത്തിവെച്ച വിവാഹ റാഗിങ്ങ് വീണ്ടും തിരിച്ചു വന്നിരിക്കയാണെന്ന് പരാതിയുണ്ട്. മൂന്‍ മന്ത്രി പികെ ശ്രീമതിയൊക്കെ ഈ വിഷയത്തില്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. നിരവധി മത സംഘടനകളും സാമൂഹിക സംഘടനകളും പ്രതികരിച്ചതോടെ വിവാഹ റാംഗിങ്ങ് തീര്‍ത്തും നിന്നിരുന്നു. കല്യാണദിവസം ചെക്കനും പെണ്ണിനും പണി കൊടുക്കുന്നത് മുമ്ബ് പതിവായിരുന്നു. വരന്റെ സുഹൃത്തുക്കളോ ബന്ധുക്കളോ ആകാം ഇത്തരത്തില്‍ വിവാഹദിനത്തില്‍ വധൂവരന്മാര്‍ക്ക് സര്‍പ്രൈസ് നല്‍കുന്നത്. എന്നാല്‍ ഒരു തമാശയ്ക്ക് തുടങ്ങിയ ഈ ആചാരം ഇപ്പോള്‍ പരിധി വിട്ടിരിക്കുന്നു എന്നതാണ് സത്യം. ചെറുക്കനെയും പെണ്ണിനെയും കാളവണ്ടിയില്‍ കയറ്റുക, പെണ്ണിനെക്കൊണ്ട് തേങ്ങ ചിരണ്ടിക്കുക, പാത്രം കഴുകിക്കുക, തുടങ്ങി നിരവധി റാഗിങ് പരിപാടികള്‍ പലപ്പോഴും പരിധിയുടെ സീമകളും കടക്കുന്നു.
ഈ സാഹചര്യത്തിലാണു മുന്നറിയിപ്പുമായി കേരള പൊലീസ് തന്നെ നേരത്തെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നത്. ഇത്തരം പരിപാടികള്‍ ക്രമസമാധാന പ്രശ്നമായി മാറുകയാണെന്നും വിവാഹം മുടങ്ങുന്നതും കൂട്ടത്തല്ലില്‍ കലാശിക്കുന്നതുമായ സംഭവങ്ങള്‍ക്കു കാരണമാകുന്നതായും പൊലീസ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. വിവാഹവേദിയിലേക്കു ശവപ്പെട്ടിയില്‍ വരനെ കൊണ്ടുവന്ന സംഭവം ചര്‍ച്ചയായിരുന്നു. റാഗിങ് സഹിക്കാനാവാതെ ഭക്ഷണം തട്ടിക്കളഞ്ഞു പോകുന്ന വരന്റെ ദൃശ്യങ്ങളും ഞെട്ടലോടെയാണു കേരളം കണ്ടത്. ഇതുപോലെ നിരവധി പ്രവൃത്തികള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും വിമര്‍ശനം നേരിട്ടതോടെയാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയത്.
കാറിനു മുകളിൽ കയറിയിരിക്കാൻ ശ്രമിക്കുന്ന ഒറ്റയാൻ. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. തായ്‌ലൻഡിലെ ഖാവോ യായ് ദേശീയ പാർക്കിലാണ് നടുക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. ഡ്യുവ എന്ന 35 വയസ്സു പ്രായമുള്ള കൊമ്പനാനയാണ് വഴിയരികിൽ പാർക്ക് ചെയ്തിരുന്ന കാറിനു മുകളിൽ കയറിയിരിക്കാൻ ശ്രമിച്ചത്.
ആദ്യം നിർത്തിയിട്ടിരുന്ന കാറിനു സമീപത്തെത്തിയ ആന കാറിനോട് ചേർന്ന് നിൽക്കുന്നത് കാണാം. പിന്നീടാണ് മുളിലേക്ക് കയറി ഇരിക്കാൻ ശ്രമിച്ചത്. ഈ സമയം എത്രപേർ കാറിനുള്ളിൽ ഉണ്ടായിരുന്നു എന്ന കാര്യം വ്യക്തമല്ല. ആനയുടെ പ്രവർത്തിയിൽ പന്തികേടു തോന്നിയ കാർ ഡ്രൈവർ മെല്ല വണ്ടി മുന്നോട്ടെടുത്തു. തലനാരിഴയ്ക്കാണ് വാഹനത്തിനുള്ളിലുണ്ടായിരുന്നവർ അപകടത്തിൽ നിന്നു രക്ഷപെട്ടത്.
ആനയുടെ ആക്രമണത്തിൽ ആളുകൾക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെങ്കിലും വാഹനത്തിന്റെ ഗ്ലാസുകൾ പൊട്ടിയിട്ടുണ്ട്. വാഹനത്തിന്റെ പലഭാഗങ്ങക്കും ആനയുടെ ഭാരം താങ്ങാനാവാതെ ചളുക്കവും സംഭവിച്ചിട്ടുണ്ട്. വിനോദസഞ്ചാരികളെത്തുമ്പോൾ മിക്കവാറും ഡ്യുവ നിരത്തുകളിൽ ഇറങ്ങാറുണ്ട്. എന്നാൽ ഇതുവരെ ആരേയും ആക്രമിച്ചിട്ടില്ല.
വന്യമൃഗങ്ങളെ കണ്ടാൽ 30 മീറ്റർ അകലത്തിൽ മാത്രമേ വാഹനങ്ങൾ നിർത്താവൂ എന്നാണ് പാർക്ക് അധികൃതർ നൽകിയിരിക്കുന്ന നിർദേശം. മൃഗങ്ങൾ വാഹനത്തിനരികിലേക്ക് വരുന്നത് ശ്രദ്ധയിൽ പെട്ടാൽ പതിയെ വാഹനമെടുത്ത് പിന്നോട്ട് പോകണമെന്നാണ്. എന്നാൽ വന്യമൃഗങ്ങളെ കണ്ടാൽ അവയുടെ ഫൊട്ടോയെടുക്കാനും മറ്റുമായി നിനോദസഞ്ചാരികൾ വാഹനങ്ങവ്‍ നിർത്തിയിടുകയാണ് ചെയ്യുന്നത്. ഇതാവാം അപകടത്തിനു കാരണമായതെന്നാണ് പാർക്ക് അധികൃതരുടെ വിശദീകരണം.
സ്പെയിനിൽ ഫോണില്‍ നോക്കിക്കൊണ്ടു പ്ലാറ്റ്ഫോമിലൂടെ നടന്ന യാത്രക്കാരി റെയിൽവേ ട്രാക്കിലേക്ക് വീഴുന്നതിന്‍റെ ഞെട്ടിക്കുന്ന വിഡിയോ വൈറൽ. തൊട്ടുമുന്നിൽ ട്രെയിന്‍ എത്തിയപ്പോഴാണ് യാത്രക്കാരി മൊബൈലിൽനോക്കി പ്ലാറ്റ്ഫോമിലൂടെ നടന്നത്. ട്രെയിന്‍ തൊട്ടടുത്ത് എത്തുന്നതും പ്ലാറ്റ്ഫോമിലേക്ക് സ്ത്രീ വീഴുന്നതും കാണാം. പിന്നീട് എന്താണ് സംഭവിച്ചതെന്ന് വിഡിയോയില്‍ വ്യക്തമല്ല.
മാഡ്രിഡ് മെട്രോയാണ് ഒക്ടോബർ 24ന് സിസിടിവി ക്യാമറയിൽ പതിഞ്ഞ ഞെട്ടിക്കുന്ന വിഡിയോ പുറത്തുവിട്ടത്. വടക്കൻ മഡ്രിഡിലെ എസ്ട്രെചോ സ്റ്റേഷനിലാണു സംഭവം നടന്നത്. ട്രാക്കിലേക്കു വീണതിനു പിന്നാലെ ഇവരെ രക്ഷിക്കുന്നതിനു യാത്രക്കാർ ഓടിയെത്തുന്നതും വിഡിയോയിലുണ്ട്. എന്നാൽ കൃത്യ സമയത്തു ട്രെയിൻ നിർത്താൻ സാധിച്ചോയെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ട്രാക്കിലേക്കു വീണ സ്ത്രീക്കു ഗുരുതരമായ പരുക്കില്ലെന്നാണു മെട്രോ അധികൃതരുടെ പ്രതികരണം. ഈ കേസിൽ പേടിക്കാനൊന്നുമില്ല. യാത്രക്കാരി സുഖമായിരിക്കുന്നു– വിഡിയോ ദൃശ്യത്തോടൊപ്പം മഡ്രിഡ് മെട്രോ ട്വിറ്ററിൽ കുറിപ്പിട്ടു.
യാത്രക്കാർക്കു ജാഗ്രതാ നിര്‍ദേശം നൽകുന്നതിനാണ് മെട്രോ അധികൃതർ വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. പ്ലാറ്റ്ഫോമിലൂടെ നടക്കുമ്പോൾ ഫോണിൽനിന്നു കണ്ണെടുത്തു സുരക്ഷിതമായി സഞ്ചരിക്കണമെന്നും മെട്രോ വ്യക്തമാക്കി.
⚠ Por tu seguridad, levanta la vista del móvil cuando vayas caminando por el andén.#ViajaSeguro #ViajaEnMetro pic.twitter.com/0XeQHPLbHa
— Metro de Madrid (@metro_madrid) October 24, 2019
അമ്മക്ക് വരനെ തേടി ട്വിറ്ററിൽ ട്രെൻഡിങ്ങായി മകളുടെ പോസ്റ്റ്. ഇതിനുമുമ്പ് പലകാരണങ്ങളാൽ വിവാഹ പരസ്യങ്ങൾ ട്വിറ്ററിൽ ശ്രദ്ദനേടിയിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ടതായി മറ്റൊരു വിവാഹ പരസ്യം. വിദ്യാർഥിയായ ആസ്താ വർമയും അമ്മയുമാണ് ഇപ്പോഴത്തെ താരങ്ങൾ. അമ്മയ്ക്ക് കൊള്ളാവുന്ന ഒരു വരനെ വേണമെന്ന് പറഞ്ഞുകൊണ്ട് ആസ്ത തന്റെ ട്വിറ്റർ അക്കൗണ്ടിൽ ഒരു പോസ്റ്റ് എഴുതി.
തനിക്കൊപ്പമിരിക്കുന്ന അമ്മയുടെ ചിത്രവും മകൾ കൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. “50 വയസുള്ള ഒരു സുന്ദരനെ എന്റെ അമ്മയ്‌ക്കായി തിരയുന്നു! വെജിറ്റേറിയൻ, മദ്യപിക്കരുത്, അടിത്തറയുള്ള ഒരാളായിരിക്കണം,” ഹ്യദയം കവരുമാപോസ്റ്റ്. ഇരുവർക്കും സ്നേഹവും ആശംസകളും അറിയിച്ചുകൊണ്ട് നിരവധി പേർ ഈ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പതിവുരീതികളെ പൊളിച്ചെഴുതുകയാണ് ഈ അമ്മയും മകളും.
ഒക്ടോബർ 31 ന് രാത്രി ഷെയർ ചെയ്ത ട്വീറ്റിൽ അയ്യായിരത്തിലധികം പ്രതികരണങ്ങളും 5500ലധികം റീട്വീറ്റുകളും ഏകദേശം 27000 ലൈക്കുകളും ഉണ്ട്. ആസ്ത പറഞ്ഞ പറഞ്ഞ മാനദണ്ഡങ്ങൾ ഉള്ള ആളുകളെ ചിലർ ടാഗ് ചെയ്യുന്നുമുണ്ട്.
ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയുടെ പിന്നാലെയാണ് സമൂഹമാധ്യമങ്ങള്‍. പ്രൊഫഷണല്‍ മോഡലുകളേപ്പൊലും പിന്‍തള്ളിയാണ് നൈജീരിയക്കാരിയായ ഈ ആറുവയസ്സുകാരി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. മോഫെ ബാമുയിവാ എന്ന വനിതാ ഫോട്ടോഗ്രാഫറാണ് ജാരെ ഇജലാനയെന്ന ആറുവയസ്സുകാരിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്.
ചുരുണ്ട് നിറഞ്ഞ മുടിയും തുളച്ച് കയറുന്ന നോട്ടവുമായാണ് മോഫെ ബാമുയിവായുടെ ക്യാമറയ്ക്ക് മുന്നില്‍ ജാരെ പോസ് ചെയ്തത്.2019ലെ ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി ജാരെയാണെന്ന് ചിത്രങ്ങള്‍ കണ്ടാല്‍ വ്യക്തമാവും.’അവളൊരു മനുഷ്യനാണ്, അവളും ഒരു മാലാഖയാണ്’ എന്ന അടിക്കുറിപ്പോടെയാണ് മോഫെ ബാമുയിവാ ജാരെയുടെ ചിത്രം പങ്കുവച്ചത്.
എനിക്കവളെ പുഞ്ചിരിക്കുന്നവളാക്കാനും, പൊട്ടിച്ചിരിപ്പിക്കാനുമൊക്കെ കഴിയുമായിരുന്നു പക്ഷെ, അവളുടെ സ്വാഭാവികമായ സൌന്ദര്യമാണ് ഞാനാഗ്രഹിച്ചത്.മോഫെ ബാമുയിവാ എന്ന വനിതാ ഫോട്ടോഗ്രാഫറാണ് ജാരെ ഇജലാനയെന്ന ആറുവയസ്സുകാരിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്.സഹോദരിമാരായ ഏഴ് വയസുകാരി ജോമി, പത്തുവയസുകാരി ജോബ എന്നിവര്‍ക്കൊപ്പവും ജാരേയുടെ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്.
അവളുടെ കണ്ണുകളിലത് കാണാമായിരുന്നു’വെന്നും മോഫെ പറയുന്നു.ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ജാരെയുടെ ചിത്രങ്ങള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ വൈറലായി.ജാരെയുടെ ചിത്രത്തില്‍ ജാരെയെ കാണുമ്പോള്‍ കൂടുതല്‍ മുതിര്‍ന്ന ഒരാളെപ്പോലെ തോന്നുന്നുവെന്ന് പറഞ്ഞവരും നിരവധിയാണ്.കൂടുതല്‍ പേരും ‘ലോകത്തിലെ തന്നെ സുന്ദരി’ എന്നാണ് ഫോട്ടോയ്ക്ക് കമന്റ് ചെയ്തത്.
2010ലാണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയെന്ന പേരില്‍ ഒരു ക്യാംപയിന്‍ തുടങ്ങിയത്. ഫ്രെഞ്ച് സ്വദേശിയായ തയ്ലാന്‍ ആയിരുന്നു 2010ലെ ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി.
ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയുടെ പിന്നാലെയാണ് സമൂഹമാധ്യമങ്ങള്‍. പ്രൊഫഷണല്‍ മോഡലുകളേപ്പൊലും പിന്‍തള്ളിയാണ് നൈജീരിയക്കാരിയായ ഈ ആറുവയസ്സുകാരി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.




പന്നികളെ ക്രാഷ് ടെസ്റ്റ് ഡമ്മികളായി ഉപയോഗിക്കുന്ന ചൈനീസ് ശാസ്ത്രജ്ഞര്‍ക്കെതിരെ രൂക്ഷ വിമര്‍ശം. സ്ലെഡുകളിൽ കെട്ടിയിട്ട് 30 മൈൽ വേഗതയിൽ മതിലിൽ ഇടിച്ച് പരീക്ഷണം നടത്തിയതിന്‍റെ ഭാഗമായി ഏഴു പന്നികളാണ് കൊല്ലപ്പെട്ടത്. എട്ടെണ്ണം ജീവച്ഛവമായി. മൃതദേഹങ്ങൾ പരിശോധിച്ച ഗവേഷകർ ശ്വാസകോശത്തിനാണ് ഏറ്റവും കൂടുതൽ പരിക്കേല്‍ക്കുന്നതെന്ന് കണ്ടെത്തി.
ചെറു പ്രായത്തിലുള്ള പന്നികളെ പരീക്ഷണത്തിനു മുന്‍പ് 24 മണിക്കൂർ പട്ടിണിക്കിട്ടിരുന്നു. ആറ് മണിക്കൂർ മുന്‍പാണ് അല്‍പം വെള്ളം നല്‍കിയത്. കുട്ടികൾക്കായി സീറ്റ് ബെൽറ്റുകൾ വികസിപ്പിക്കുന്നതിനാണ് പന്നികളില്‍ പരീക്ഷണം നടത്തുന്നതെന്ന് ചൈനീസ് ശാസ്ത്രജ്ഞർ പറയുന്നു. പന്നോയുടെയും ആറുവയസ്സുള്ള മനുഷ്യക്കുഞ്ഞിന്‍റെയും ശരീരഘടന സമാനമാണെന്നതാണ് കാരണം. ഭാവിയിൽ സമാനമായ പരീക്ഷണങ്ങൾ തുടരുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
എന്നാൽ പരീക്ഷണങ്ങളെ ന്യായീകരിക്കാൻ കഴിയില്ലെന്ന് മൃഗ ഗവേഷണത്തെ പ്രതിരോധിക്കുന്ന ബ്രിട്ടീണില്‍നിന്നുള്ള വിദഗ്ധർ പറഞ്ഞു. ‘ക്രാഷ്-ടെസ്റ്റ് ഡമ്മികൾ മാര്‍ക്കറ്റില്‍ സുലഭമാണെന്നിരിക്കെ ഇത്തരം പരീക്ഷണങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന്’ യുകെ ആസ്ഥാനമായുള്ള ‘അണ്ടർസ്റ്റാൻഡിംഗ് അനിമൽ റിസർച്ച് ഗ്രൂപ്പ്’ അംഗം ക്രിസ് മാഗി പറയുന്നു.
മൂന്ന് വ്യത്യസ്ത സീറ്റ് ബെൽറ്റ് പരിഷ്കാരങ്ങളാണ് ചൈനീസ് ശാസ്ത്രജ്ഞര്‍ പരീക്ഷിച്ചതെന്ന് ഇന്റർനാഷണൽ ജേണൽ ഓഫ് ക്രാഷ് വർത്തിനെസിൽ റിപ്പോർട്ട് ചെയ്ത ഗവേഷണത്തിൽ വിവരിക്കുന്നു. നെഞ്ചിനേയും അടിവയറ്റിനേയും പ്രധിരോധിക്കുന്ന രണ്ട് സമാന്തര ബെൽറ്റുകൾ, ഒരു ഡയഗണൽ ബെൽറ്റും, ലാപ് ബെൽറ്റുമാണ് പരീക്ഷിക്കപ്പെട്ടത്.
ജയറാം–പാർവതി ദമ്പതികളുടെ മകൾ മാളവികയുടെ ആദ്യ ഫോട്ടോഷൂട്ട് മാധ്യമശ്രദ്ധ നേടിയിരുന്നു. ഇതിനെ താരപുത്രിയുടെ സിനിമാ പ്രവേശവുമായി ബന്ധപ്പെടുത്തി വരെ സോഷ്യൽ മീഡിയയിൽ ചർച്ചകളുണ്ടായി. എന്നാൽ ഇതിനിടയിൽ മാളവികയുടെ വസ്ത്രധാരണത്തിന് വിമർശനവുമായി എത്തിയിരിക്കുകയാണ് ചിലർ
ചെന്നൈയിലെ ഒരു റിസോർട്ടില്‍ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ എടുത്ത ചിത്രമാണ് വിമർശനം നേരിട്ടത്. അമ്മ പാർവതിക്കൊപ്പം ആണ് മാളവിക ചിത്രത്തിനു പോസ് ചെയ്തത്. സ്കർട്ടും ടോപ്പും ഓവർകോട്ടുമാണ് മാളവികയുടെ വേഷം. ഒരു വർഷം മുൻപ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഈ ചിത്രത്തില്‍ സ്കർട്ടിന്റെ നീളം കുറവാണ് എന്നതാണ് ‘സദാചാരവാദി’കളുടെ പ്രശ്നം.

പരിഹസിക്കുന്നതും വിമര്‍ശിക്കുന്നതുമായ കമന്റുകൾ ചിത്രത്തിനു താഴെ പ്രത്യക്ഷപ്പെട്ടു. ഉപദേശവും നിർദേശങ്ങളും നൽകുന്നവയായിരുന്നു ചിലത്. വസ്ത്രധാരണത്തിൽ അമ്മയെ കണ്ടു പഠിക്കണമെന്നാണ് ചിലരുടെ അഭിപ്രായം
എന്നാൽ ഏതു വസ്ത്രം ധരിക്കണമെന്നത് മാളവികയുടെ സ്വാതന്ത്ര്യമാണെന്നും എന്തിനാണ് ഇത്തരം കാര്യങ്ങളിൽ ഇടപെടുന്നതെന്നും ചോദിച്ച് മറ്റു ചിലർ രംഗത്തെത്തി. സദാചാര കമന്റുകൾക്ക് ഇവർ ശക്തമായ ഭാഷയിൽ മറുപടികൾ നൽകി. മാളവികയ്ക്കോ കുടുംബാംഗങ്ങൾക്കോ ഇല്ലാത്ത പ്രശ്നങ്ങളാണ് ഓൺലൈൻ സഹോദരന്മാർക്ക് എന്ന് ഇവർ പറയുന്നു. മാധ്യമങ്ങളിൽ വാർത്തയായതോടെ മോശം കമന്റുകൾ ചിലത് പിൻവലിക്കപ്പെട്ടു.

മിലൻ ബ്രാന്‍ഡിന്റെ ബനാറസി കലക്‌ഷൻ അവതരിപ്പിച്ചാണ് മാളവിക മോഡലിങ്ങിനു തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായിരുന്നു ആദ്യ ഫോട്ടോഷൂട്ട്. ഈ ചിത്രങ്ങൾക്കൊപ്പമാണ് മാളവികയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകള്‍ വ്യാപകമായി പ്രചരിച്ചതും വിമർശനം ഉയര്‍ന്നതും.
ഇത് നവ കേരളത്തിന്റെ നാളുകൾ ആണ്. കാലം മാറുന്നതിന് അനുസൃതമായി സ്ത്രീകൾ അവരുടെ ഇഷ്ടങ്ങൾ പൊതു വേദിയിൽ തുറന്ന് പറയുന്ന കാലം, ആഷ സൂസൻ എഴുതിയ കുറിപ്പ് ഇങ്ങനെ,
സ്ത്രീകൾ അവരുടെ ലൈംഗിക അറിവുകളും അനുഭവങ്ങളും പങ്കുവെയ്‌ക്കേണ്ടതുണ്ടോ? ലൈംഗിക വിദ്യാഭ്യാസം മാത്രമല്ലേ ആവശ്യമുള്ളൂ? കുറച്ചു ദിവസങ്ങളായി ഉയരുന്ന ചോദ്യമാണിത്.
എട്ടാം ക്ലാസ്സിൽ ഗർഭസ്ഥ ശിശുവിന്‍റെ പടം വരച്ചു ബുക്കിലുള്ളത് വള്ളിപുള്ളി വിടാതെ വിവരിച്ചെഴുതി പഠനത്തിൽ മുന്നിൽ നിന്നിരുന്ന പെൺകുട്ടി അവളുടെ പതിനെട്ടാമത്തെ വയസ്സിൽ അമ്മയാവാൻ തയ്യാറെടുത്തപ്പോൾ ഉയർന്ന ചോദ്യങ്ങളിൽ ചിലതു താഴെ കൊടുക്കുന്നു. ഇപ്പോഴെന്താ പീരിയഡ്‌സ് ആവാത്തത്? കുഞ്ഞ് എങ്ങനെയാണ് പുറത്തു വരിക? വീർത്തു വരുന്ന വയറിനെ ഓരോ ദിവസം ഇപ്പൊ പൊട്ടുമോന്ന് ഭയന്നും, ഉന്തി വരുന്ന പതുപതുത്ത പൊക്കിൾ നോക്കിയിട്ട് ഇനി ഇതിലൂടെയാവുമോ വരുന്നതെന്നും തുടങ്ങി ഒരു നൂറു കൂട്ടം സംശയങ്ങളായിരുന്നു.
ഒരു പെൺകുട്ടി അവളുടെ ശരീരത്തെയും ചിന്തകളെയും രൂപീകരിക്കേണ്ടത് ഭർത്താവിനും കെട്ടിക്കേറി ചെല്ലുന്ന വീടിനും വേണ്ടി മാത്രമാണെന്ന് ചുറ്റിലുമുള്ളവർ അവളെ കൂടെ കൂടെ ബോധ്യപ്പെടുത്തുമ്പോൾ, എങ്ങനെ നന്നായി പാചകം ചെയ്യാം, ദേഷ്യപ്പെടാതെ എത്ര സങ്കടം വന്നാലും അതിനെയെങ്ങനെ ഉള്ളിലൊതുക്കാം തുടങ്ങിയവയില്‍ കവിഞ്ഞു സ്വന്തം ശരീരത്തെയോ ലൈംഗീഗിതയെയോ കുറിച്ചു ചിന്തിക്കാനേ ശ്രമിച്ചിട്ടില്ലാത്ത കാലങ്ങൾ.
മൂന്നര കൊല്ലം മുന്നേ ഇസ്രായേലിൽ വരുമ്പോഴാണ് പ്രവാസത്തിന്‍റെ വിരസത മാറ്റാൻ ഫേസ്ബുക്കും അതിൽ കുറേ കുഞ്ഞു കുഞ്ഞു ക്ലോസ്ഡ് ഗ്രൂപ്പുകളിലുമൊക്കെ ചേരുന്നത്. സ്ത്രീവിരുദ്ധ തമാശകളിൽ പൊട്ടിച്ചിരിച്ചും, സദാചാരത്തെ പൊതിഞ്ഞു പിടിച്ചും പുരുഷൂസിന്‍റെ മുന്നിൽ നല്ല കുട്ടിയായി, പൊതുബോധം ആഗ്രഹിക്കുന്ന രീതിയിലുള്ള മറുപടികള്‍ പറഞ്ഞും, പിന്നിട്ട വഴികളെ അതേപോലെ അനുകരിച്ച് ഒരുവർഷം ഒതുങ്ങിക്കൂടി നടന്നു. രണ്ടു കൊല്ലം മുന്നെയാണ് ഫ്രീതിങ്കേഴ്‌സ് ഗ്രൂപ്പിനെ കണ്ടുപിടിക്കുന്നതും മതത്തെ വിമർശനാത്മകമായി കാണാൻ തുടങ്ങുന്നതും, മതം സ്ത്രീയുടെ ശവക്കല്ലറയാണെന്നു ബോധ്യപ്പെടുന്നതും. യുക്തിയില്ലാത്ത എല്ലാത്തരം അശാസ്ത്രീയതയെയും കുഴിച്ചു മൂടിയപ്പോളാണ് അന്നോളം ശരിയെന്നു കരുതിയിരുന്ന പലതും തെറ്റാണെന്നും, പാപബോധത്തിൽ നിന്നും തെറ്റെന്നു കരുതിയിരുന്ന പലതും തെറ്റുകളല്ലായിരുന്നുവെന്നും മനസ്സിലായത്.
വീണ്ടും ഒന്നര കൊല്ലം മുന്നേ ഡേറ്റിങ് ഗ്രൂപ്പിലും ലൈംഗിക അറിവും അനുഭവങ്ങളും പങ്കുവെയ്ക്കുന്ന ഗ്രൂപ്പിലും വന്നപ്പോഴാണ് ലൈംഗികതയെക്കുറിച്ചുള്ള “ഞെട്ടിക്കുന്ന” പല കാര്യങ്ങളും അറിയുന്നത്. അതിലൊന്നായിരുന്നു സ്ത്രീകളും സ്വയംഭോഗം ചെയ്യുമെന്ന അറിവ്. ലൈംഗിക സുഖം എന്നതൊക്കെ പുരുഷനു മാത്രം അനുഭവപ്പെടുന്ന ഒന്നാണെന്നും, അതിനു സഹകരിക്കേണ്ട, അല്ലേൽ അവനെ സന്തോഷിപ്പിക്കേണ്ട ബാധ്യത ഉള്ളവൾ മാത്രമാണ് സ്ത്രീയെന്നും ധരിച്ചിരുന്നയെനിക്ക് പലതുമറിയുമ്പോ അതിശയവും ഒപ്പം സങ്കടവുമായിരുന്നു.
സെക്സ് പൊസിഷനുകൾ ഇത്രയുമൊക്കെ ഉണ്ടെന്നും അതൊക്കെ സ്ത്രീയ്ക്ക് കൂടി ആഘോഷമാക്കാനുള്ളതാണെന്നു പോലും അറിയാതെ വീട്ടു ജോലികളെല്ലാം തീർത്തു നടുവൊന്നു കട്ടിലിലേക്ക് ചേർത്തു നിവർത്തിയാൽ മതിയെന്നു കരുതുമ്പോ ആർക്കോ വേണ്ടിയെന്നോണം വീണ്ടും വേദനയും വെറുപ്പും കടിച്ചമർത്തി ശരീരം കുലുങ്ങിത്തീർത്തു കടമ നിർവഹിച്ച ദീർഘനിശ്വാസത്തിൽ ഇനിയെങ്കിലും ഉറങ്ങാമെന്നു കരുതുമ്പോളാവും കുഞ്ഞെണീക്കുക. ശരീരത്തിന്‍റെ തളർച്ചയിൽ അവിടെത്തന്നെ കിടത്തി താരാട്ടുമ്പോൾ “അവിടെ കിടത്തി മൂളിച്ചു ബാക്കിയുള്ളവരുടെ കൂടി ഉറക്കം കളയല്ലേയെന്ന” ആക്രോശത്തിൽ ശരീരത്തിന്‍റെ തളർച്ചയൊക്കെ പാടേ മറന്ന് അതിനെ എടുത്തു ഹാളിലേക്കും അതു മറ്റു മുറികളിലുള്ളവർക്ക് ശല്യമാവുമല്ലോ എന്നോർത്ത് അവിടെ നിന്നും അടുക്കളയിലേക്കും തള്ളപ്പൂച്ച കുഞ്ഞുങ്ങളെ ഇല്ലം മാറ്റുമ്പോലെ മാറ്റി മാറ്റി ആട്ടിയും പാടിയും അതിനെ ഉറക്കി ശ്വാസം പോലെ വിടാതെ കിടത്തി ആഴത്തിൽ ഒന്നുറങ്ങാതെ നേരം വെളുപ്പിക്കുന്ന എത്രയെത്ര സ്ത്രീകൾ
പാഠപുസ്തകങ്ങൾ അടച്ചതിൽ പിന്നെ വല്ലപ്പോഴും മറച്ചു നോക്കുന്ന പത്രങ്ങളും ബൈബിളും മാത്രം വായിച്ചിരുന്ന, ഒരു കഥപുസ്തകം പോലും വായിക്കാത്ത, വീട്ടു സാധനത്തിന്‍റെ ലിസ്റ്റ് ഇടാൻ മാത്രം പേപ്പറും പേനയും കൈയ്യിലെടുത്തിരുന്ന എനിക്ക് അല്പമെങ്കിലും വെളിച്ചം കിട്ടിയത് അറിവുള്ളവർ അവരുടെ അറിവുകളും അനുഭവങ്ങളും പങ്കു വെയ്ക്കുന്ന ഫേസ്ബുക്കും, ബ്ലോഗ്ഗുകളും വായിച്ചു മാത്രമാണ്. യാതൊരു അക്കാദമിക്ക് അറിവുമില്ലാത്ത ഞാനൊക്കെ അനുഭവത്തിൽ നിന്ന് മാത്രം ഓരോന്നു കുറിക്കുന്നത് എന്നെപ്പോലെയുള്ള നിരവധി സ്ത്രീകൾ നമ്മുടെ നാട്ടിലുണ്ടെന്ന സത്യം മറ്റാരെക്കാളും എനിക്ക് മനസ്സിലാവുന്നതു കൊണ്ടാണ്. ആ തിരിച്ചറിൽ നിന്നാണ് ഇന്നുമിതു പറയുന്നത്; സകല പ്രിവിലേജിന്‍റെയും മുകളിലിരുന്ന് ഇതൊക്കെ തീർത്തും സ്വകാര്യതയല്ലേ എന്ന് ചോദിക്കുന്നവരോട് ഞാൻ വീണ്ടും പറയുന്നു “സ്ത്രീ ലൈംഗികതയെ കുറിച്ച് ആണത്ത ബോധത്തിൽ നിന്നും അവൻ ആഗ്രഹിക്കുന്ന രീതിയിലുള്ള കാല്പനിക വിവരണമല്ല വേണ്ടത്, അതു പറയാൻ സ്ത്രീയ്ക്കാണ് അവകാശം. തന്‍റെ ഇഷ്ട്ടങ്ങൾ തിരിച്ചറിയാനും അത് ഡിമാന്റ് ചെയ്യാനും അവൾക്ക് അവകാശമുണ്ടെന്ന ബോധ്യം കിട്ടണമെങ്കിൽ ഇത്തരം തുറന്ന് പറച്ചിലുകളും അനുഭവങ്ങളും അത്യാവശ്യമാണ്.
ലൈംഗികതയെ കുറിച്ചുള്ള ചർച്ചകളിൽ തലയിടുന്ന പെണ്ണിനെ “വെടിയായി” കണ്ട് അവൾക്ക് വിലയിടുന്ന പുരുഷുവിന്റേയും, ഇതൊക്കെ ഒളിച്ചിരുന്നു വായിക്കുന്നതാണ് സ്ത്രീത്വത്തിന്‍റെ ലക്ഷണമെന്നു കരുതുന്ന കുലീനമഹിളകളുടെയും തലമുറ അന്യം നിൽക്കേണ്ടതുണ്ട്. അതിനു തുറന്നെഴുതാൻ ആർജ്ജവമുള്ള “നട്ടെല്ലുള്ള” സ്ത്രീകളതു തുടരണം. ഉറപ്പിച്ചുച്ചരിക്കാൻ അറച്ചിരുന്ന ആർത്തവം എന്ന വാക്ക് എങ്ങനെ സാധാരണമായോ അതുപോലെ ആവേണ്ട ഒന്നാണ് ലൈഗികതയും രാത്രി സഞ്ചാരവുമെല്ലാം. യോനിയെന്നും, മുലയെന്നും, ആർത്തവമെന്നും, സ്വയംഭോഗമെന്നും, സെക്സ് എന്നുമൊക്കെ കേൾക്കുമ്പോളുണ്ടാവുന്ന ഈ കുരുപൊട്ടലുകൾ ഇല്ലാതാവുന്ന കാലത്തോളം ഇതൊക്കെ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടേയിരിക്കണം.
അറിവും അനുഭവവും പങ്കുവെയ്ക്കാൻ ധൈര്യം കാണിക്കുന്ന പെൺകുട്ടികളോട് ഒന്നേ പറയാനുള്ളൂ “പുരുഷാധിപത്യ സമൂഹത്തിൽ നിന്ന് നീയാഗ്രഹിക്കുന്നതെന്തും നിനക്കും നിന്‍റെ പിന്നാലെ വരുന്നവർക്കും കിട്ടണമെങ്കിൽ നീ പൊതുബോധത്തോട് യുദ്ധം ചെയ്തേയത് നേടാനാവൂ, മുറിവുകൾ ഒരുപാട് ഏറ്റേക്കും, കൂട്ടത്തിൽ നിന്നു പോലും കുത്തേൽക്കും, പക്ഷേ തളരരരുത്. നിങ്ങൾ മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയത്തിന് സ്ത്രീനവോദ്ധാനത്തിന്‍റെ വ്യക്തമായ അജണ്ടയുണ്ടാവണം. അതിനു വേണ്ടി ശബ്ദിക്കാൻ ധൈര്യം കാണിക്കുന്ന ഓരോ സ്ത്രീകളും ബഹുമാനത്തിൽ ചാലിച്ച അഭിനന്ദത്തിന്‍റെ കൈയ്യടികൾ അർഹിക്കുന്നു.
കുട്ടികളെ പോസ്റ്റ്മോർട്ടം ചെയ്യുന്നതിലെ മാനസിക വിഷമങ്ങൾ തുറന്നുപറയുകയാണ് ഫോറൻസിക് വിദ്ഗധനായ ഡോ. ജിനേഷ് പിഎസ്. കുട്ടികളുടെ പോസ്റ്റ്മോർട്ടം പരിശോധന വളരെ പ്രയാസമാണ്. പക്ഷേ, കർത്തവ്യം നിറവേറ്റിയേ പറ്റൂ. മരണകാരണം കണ്ടു പിടിച്ചേ പറ്റൂ. ആവശ്യമായ സാമ്പിളുകൾ ശേഖരിച്ചയച്ചേ പറ്റൂ… അത് ചെയ്തിരിക്കും. അത് ഒരു ഫോറൻസിക് ഡോക്ടറുടെ കടമയാണ്, മറ്റാർക്കും പകരം വെക്കാനാവാത്ത കടമ.
ഡോക്ടറുടെ കുറിപ്പ് വായിക്കാം:
ഫണെലിങ്ങ് എന്ന് ആദ്യമായി കേൾക്കുന്നത് വളരെ പണ്ടാണ്, ഫോറൻസിക് ക്ലാസുകളിൽ എവിടെയോ. ഫണൽ ആകൃതിയിൽ ആദ്യമായി കാണുന്നത് എട്ടു വർഷങ്ങൾക്കു മുൻപാണ്. ഒരു പ്രമുഖന്‍റെ വീട്ടിൽ ജോലി ചെയ്തിരുന്ന യുവതിയായ അതിഥി തൊഴിലാളിയുടെ പോസ്റ്റ്മോർട്ടം പരിശോധന കാണുമ്പോൾ. ഫണൽ ആകൃതിയിൽ ഉള്ള ഗുദം, മുറിവുകളുമുണ്ട്. ആസകലം പച്ച കുത്തപ്പട്ട ശരീരം. എന്തോ വിഷമായിരുന്നു മരണകാരണം എന്നാണോർമ്മ.
പോസ്റ്റ്മോർട്ടം പരിശോധന നടത്തിയ ഡോക്ടർ കേസ് അന്വേഷണത്തെക്കുറിച്ച് ഇടയ്ക്കൊക്കെ അന്വേഷിച്ചിരുന്നു.
അതേവർഷം സിംലക്ക് ഉള്ള തയ്യാറെടുപ്പ്. ഒരു കേസ് പ്രസന്റേഷൻ വേണം. സുഹൃത്താണ് പ്രസൻറ് ചെയ്യുന്നത്. ആയിടക്ക് ഏറ്റവും ശ്രദ്ധയാകർഷിച്ച, അക്കാദമിക താൽപര്യങ്ങളുള്ള കേസ്. ഒരു ചെറിയ കുട്ടിയുടെ പോസ്റ്റ്മോർട്ടം പരിശോധന. യോനിയിൽ ചെറിയ കമ്പ് കുത്തി കയറ്റിയ നിലയിൽ. പരിശോധന കണ്ടു നിൽക്കാൻ തന്നെ ബുദ്ധിമുട്ടുണ്ടായിരുന്നു. പ്രസന്റേഷന് വേണ്ടി തയ്യാറെടുക്കുമ്പോഴും അതേ ബുദ്ധിമുട്ട്, അത് വിവരിക്കാൻ ആവുന്നില്ല. ഞങ്ങൾ ഒരുമിച്ചിരുന്നാണ് തയ്യാറെടുത്തത്. സിംല എന്നാൽ സൗത്ത് ഇന്ത്യൻ മെഡിക്കോ ലീഗൽ അസോസിയേഷൻ, ആനുവൽ കോൺഫറൻസ്.
കുട്ടികളുടെ പോസ്റ്റ്മോർട്ടം പരിശോധന വളരെ പ്രയാസമാണ്. പക്ഷേ, കർത്തവ്യം നിറവേറ്റിയേ പറ്റൂ. മരണകാരണം കണ്ടു പിടിച്ചേ പറ്റൂ. ആവശ്യമായ സാമ്പിളുകൾ ശേഖരിച്ചയച്ചേ പറ്റൂ… അത് ചെയ്തിരിക്കും. അത് ഒരു ഫോറൻസിക് ഡോക്ടറുടെ കടമയാണ്, മറ്റാർക്കും പകരം വെക്കാനാവാത്ത കടമ.
പക്ഷേ, അന്നത്തെ ദിവസം പോക്കാണ്. അത്തരം ദിവസങ്ങളിൽ അമ്മുവിൻറെ അടുത്ത് തന്നെ ഇരിക്കും. മറ്റൊരു പരിപാടിയും പിടിക്കില്ല. മറ്റൊന്നിനും ആവതില്ല എന്നതാണ് സത്യം.
കുട്ടികളുടെ പോസ്റ്റ്മോർട്ടം പരിശോധന പലതവണ നടത്തിയിട്ടുണ്ട്. ഡിപ്പാർട്ട്മെൻറിൽ നടക്കുന്ന പരിശോധനകൾ കണ്ടിട്ടുമുണ്ട്. പല കാരണങ്ങൾ കൊണ്ട് ഉള്ള മരണങ്ങൾ. അങ്ങനെയുള്ള അവസരങ്ങളിൽ എല്ലാം ഇതുതന്നെ അവസ്ഥ. അത് പീഡനങ്ങൾ ഉൾപ്പെട്ടിട്ടുള്ള മരണം ആണെങ്കിൽ ബുദ്ധിമുട്ട് വളരെ കൂടുതലാണ്.
ആ പഴയ ഓർമ്മകളെല്ലാം വീണ്ടും വന്ന ദിവസമാണിന്ന്. രണ്ടു പോസ്റ്റ്മോർട്ടം പരിശോധനയുടെ വിവരങ്ങൾ വായിച്ചപ്പോൾ. ആ വേദന പറഞ്ഞറിയിക്കാനാവില്ല.
ചൈൽഡ് അബ്യൂസ് നമ്മുടെ സമൂഹത്തിൽ ഒട്ടും കുറവല്ല. ആ പീഡകർ നമുക്കിടയിൽ തന്നെയുണ്ട്.
പോക്സോ ആക്ട് വന്നശേഷവും മറച്ചുവയ്ക്കപ്പെടുന്ന പീഡനങ്ങൾ ഇല്ലേ ? മിക്കവാറും ബന്ധുക്കൾ അല്ലെങ്കിൽ അടുത്ത സുഹൃത്തുക്കൾ ചെയ്യുന്നവ… പുറത്തറിഞ്ഞാൽ ആത്മഹത്യ ചെയ്തു കളയും എന്ന് ഭീഷണിപ്പെടുത്തുന്ന കുടുംബങ്ങൾ ഇല്ലേ ? ജീവിതത്തിൽ ഒരിക്കലെങ്കിലും ഇത് കേൾക്കാത്ത ഒരു ഡോക്ടർ ഉണ്ടോ ? ഒരു തവണയെങ്കിലും ഇത് കേൾക്കാത്ത അധ്യാപകരുണ്ടോ ? പീഡിപ്പിച്ചവർ കയ്യും വീശി നടക്കുമ്പോൾ പീഡനം അനുഭവിച്ചവർ സോഷ്യൽ ട്രോമ താങ്ങാനാകാതെ ആത്മഹത്യ ചെയ്യുന്നതും കണ്ടിട്ടില്ലേ ? ആത്മഹത്യ ഇല്ലെങ്കിൽ നാട് വിട്ടു പോകേണ്ടി വരുന്ന അവസ്ഥ ഇല്ലേ ?
ഇത് മാറണ്ടേ ?
മാറണമെങ്കിൽ പീഡിപ്പിക്കുന്നവർ ശിക്ഷിക്കപ്പെടണം. ഓരോ കേസിലും പ്രോസിക്യൂഷന് കുറ്റം തെളിയിക്കാനായില്ല എന്ന കാരണത്താൽ കുറ്റവാളികൾ രക്ഷപ്പെടു പോകുമ്പോൾ കുറ്റം ഇല്ലാതാകുന്നില്ല. ഇങ്ങനെയുള്ള ഓരോ രക്ഷപ്പെടലുകളും കൂടുതൽ പീഡനങ്ങൾക്ക് ഉള്ള വളമാണ്.
അങ്ങനെ വളക്കൂറുള്ള ഒരു മണ്ണായി മാറരുത് നമ്മുടെ നാട്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ലൈംഗിക പീഡനം നടത്തിയിട്ടുണ്ട് എന്ന് രേഖപ്പെടുത്തപ്പെട്ട കേസുകളിലാണ് കുറ്റാരോപിതർ വെളിയിൽ വന്നത്, കാരണം പ്രോസിക്യൂഷന് കുറ്റം തെളിയിക്കാൻ സാധിച്ചില്ല.
തെളിയിക്കപ്പെട്ടിട്ടില്ല എന്നാൽ കുറ്റകൃത്യം നടന്നിട്ടില്ല എന്നല്ല അർത്ഥം.
തെളിയിക്കാൻ സാധിക്കാത്തത് സ്റ്റേറ്റിന്റെ പരാജയമാണ്. ആഭ്യന്തര-നിയമ വകുപ്പുകളുടെ പരാജയമാണ്.
കേസിൽ അപ്പീൽ അടക്കം പരിശോധിക്കുമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി. മികച്ച വക്കീലിനെ ഏർപ്പാട് ചെയ്യുമെന്നും മുഖ്യമന്ത്രി. പുനരന്വേഷണം, സിബിഐ അന്വേഷണം എന്നിവയും പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി.
മികച്ച വക്കീലിനെ കണ്ടെത്തി അപ്പീൽ നൽകുന്ന കാര്യത്തിൽ; ചുമർ ഉണ്ടെങ്കിൽ മാത്രമേ ചിത്രമെഴുതാൻ സാധിക്കൂ. ചുമർ ഉണ്ടോ ഇല്ലയോ എന്ന് അറിയണമെങ്കിൽ വിധി പകർപ്പ് ലഭിക്കണം. എങ്കിലും അപ്പീൽ ഒരു സാധ്യതയാണ് എന്ന് കരുതുന്നില്ല.
ഇവിടെ വീഴ്ച ഉണ്ടായിട്ടുണ്ട്. ഒന്നുകിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ, അല്ലെങ്കിൽ പ്രോസിക്യൂഷന്റെ, ചിലപ്പോൾ ഇരുവരുടെയും.
ഇവിടെ പുതിയ കേസ് ആരംഭിക്കണം. രണ്ടു കുരുന്നുകൾക്ക് നീതി ലഭിക്കാതിരിക്കാൻ കാരണക്കാരായവർക്ക് ശിക്ഷ ലഭിക്കണം. അവർക്കെതിരെ അന്വേഷണം ആരംഭിക്കണം. അതിൽ കുറഞ്ഞ ഒന്നുകൊണ്ടും സമൂഹം തൃപ്തിപ്പെടില്ല, തൃപ്തിപ്പെടാൻ പാടില്ല.
ആവർത്തിക്കപ്പെടുന്ന ബാലപീഡനങ്ങൾക്ക് ഒരു അറുതി ഉണ്ടാവണം. അങ്ങനെ നടക്കുന്ന പീഡനങ്ങൾ തെളിയിക്കാൻ സാധിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും എന്ന ബോധ്യം ഉണ്ടാവണം. ഇനി ഒരിക്കലും ഒരു ഉദ്യോഗസ്ഥൻ ഇങ്ങനെ ചെയ്തു കൂടാ.
പീഡകരെ പേടിച്ചല്ല എൻറെ മകൾ ജീവിക്കേണ്ടത്. സ്വതന്ത്രമായി ചിന്തിക്കാനും സംസാരിക്കാനും യാത്ര ചെയ്യാനും അവൾക്കാവണം. എൻറെ മകൾക്ക് മാത്രമല്ല, ഓരോ മക്കൾക്കും…
മറച്ചു വയ്ക്കപ്പെടുന്ന, ശിക്ഷിക്കാതിരിക്കപ്പെടുന്ന ഓരോ പീഡന കേസുകളും നമ്മുടെ മക്കൾക്ക് ഭീഷണിയാണ്. അതുകൊണ്ട് ഈ കേസ് ഒരു തുടക്കമാവണം. കുറ്റവാളികൾക്ക് ശിക്ഷ വാങ്ങി നൽകുക എന്ന കടമ സർക്കാർ നിറവേറ്റണം, അത് നിറവേറ്റപ്പെടുന്നത് വരെ ഈ ചോദ്യം ചോദിച്ചു കൊണ്ടേയിരിക്കും. കാരണം ജീവിക്കാനുള്ള എൻറെ മകളുടെ അവകാശമാണത്