വിവാഹവീടുകളില്‍ മാലയിടുമ്പോള്‍ ബഹളമുണ്ടാക്കുക, അശ്ലീല കമന്റുകള്‍ പറയുക, പടക്കംപൊട്ടിക്കുക എന്നിവ വര്‍ദ്ധിച്ചു വരുന്ന ഇക്കാലത്ത് കൊയിലാണ്ടിയും സമാന രീതിയിലുള്ള ഒരു സംഭവം ഉണ്ടായി. വിവാഹവീട്ടില്‍ സുഹൃത്തുക്കളുടെ റാഗിങ് അതിരുവിട്ടപ്പോള്‍ വധുവും വരനും ആശുപത്രിയിലായി. കൊയിലാണ്ടിയിലെ ഉള്‍പ്രദേശത്ത് നടന്ന വിവാഹത്തിനിടയില്‍ വരനെയും വധുവിനെയും കാന്താരിമുളക് അരച്ചുകലക്കിയ വെള്ളം നിര്‍ബന്ധിച്ച് കുടിപ്പിച്ചതാണ് വിനയായത്.

അതിനെത്തുടര്‍ന്ന് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ഇരുവരെയും വിവാഹവേഷത്തില്‍ത്തന്നെ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സനല്‍കി. വിവാഹശേഷം ഭക്ഷണം കഴിക്കുന്നതിന് മുന്നോടിയായിട്ടാണ് ഇരുവരെയും വരന്റെ സുഹൃത്തുകള്‍ നിര്‍ബന്ധിപ്പിച്ച് കാന്താരി കുത്തിപ്പിഴിഞ്ഞ വെള്ളം കുടിപ്പിച്ചത്. കൊയിലാണ്ടി പോലീസ് ആശുപത്രിയിലെത്തി ഇരുവരുടെയും മൊഴിയെടുത്തു. എന്നാല്‍, വധുവിനും വരനും പരാതിയില്ലെന്ന് എഴുതിക്കൊടുത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല. വിവാഹവീടുകളില്‍ മാലയിടുമ്‌ബോള്‍ ബഹളമുണ്ടാക്കുക, അശ്ലീല കമന്റുകള്‍ പറയുന്നത്, പടക്കംപൊട്ടിക്കുക എന്നിവ കൂടിവരികയാണ്. ഇത് സംഘര്‍ഷത്തിലേക്കും മറ്റും നയിക്കാറുണ്ട്.

വന്‍പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന്, മലബാറില്‍ ഇടക്കാലത്ത് നിര്‍ത്തിവെച്ച വിവാഹ റാഗിങ്ങ് വീണ്ടും തിരിച്ചു വന്നിരിക്കയാണെന്ന് പരാതിയുണ്ട്. മൂന്‍ മന്ത്രി പികെ ശ്രീമതിയൊക്കെ ഈ വിഷയത്തില്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. നിരവധി മത സംഘടനകളും സാമൂഹിക സംഘടനകളും പ്രതികരിച്ചതോടെ വിവാഹ റാംഗിങ്ങ് തീര്‍ത്തും നിന്നിരുന്നു. കല്യാണദിവസം ചെക്കനും പെണ്ണിനും പണി കൊടുക്കുന്നത് മുമ്ബ് പതിവായിരുന്നു. വരന്റെ സുഹൃത്തുക്കളോ ബന്ധുക്കളോ ആകാം ഇത്തരത്തില്‍ വിവാഹദിനത്തില്‍ വധൂവരന്മാര്‍ക്ക് സര്‍പ്രൈസ് നല്‍കുന്നത്. എന്നാല്‍ ഒരു തമാശയ്ക്ക് തുടങ്ങിയ ഈ ആചാരം ഇപ്പോള്‍ പരിധി വിട്ടിരിക്കുന്നു എന്നതാണ് സത്യം. ചെറുക്കനെയും പെണ്ണിനെയും കാളവണ്ടിയില്‍ കയറ്റുക, പെണ്ണിനെക്കൊണ്ട് തേങ്ങ ചിരണ്ടിക്കുക, പാത്രം കഴുകിക്കുക, തുടങ്ങി നിരവധി റാഗിങ് പരിപാടികള്‍ പലപ്പോഴും പരിധിയുടെ സീമകളും കടക്കുന്നു.

ഈ സാഹചര്യത്തിലാണു മുന്നറിയിപ്പുമായി കേരള പൊലീസ് തന്നെ നേരത്തെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നത്. ഇത്തരം പരിപാടികള്‍ ക്രമസമാധാന പ്രശ്നമായി മാറുകയാണെന്നും വിവാഹം മുടങ്ങുന്നതും കൂട്ടത്തല്ലില്‍ കലാശിക്കുന്നതുമായ സംഭവങ്ങള്‍ക്കു കാരണമാകുന്നതായും പൊലീസ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. വിവാഹവേദിയിലേക്കു ശവപ്പെട്ടിയില്‍ വരനെ കൊണ്ടുവന്ന സംഭവം ചര്‍ച്ചയായിരുന്നു. റാഗിങ് സഹിക്കാനാവാതെ ഭക്ഷണം തട്ടിക്കളഞ്ഞു പോകുന്ന വരന്റെ ദൃശ്യങ്ങളും ഞെട്ടലോടെയാണു കേരളം കണ്ടത്. ഇതുപോലെ നിരവധി പ്രവൃത്തികള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും വിമര്‍ശനം നേരിട്ടതോടെയാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയത്.