Social Media

ഫ്ളോറിഡയിലുള്ള പ്രവാസി മലയാളിയാണ് പനയിൽ നിന്ന് കള്ളു ചെത്താൻ സ്വന്തമായ രീതി വികസിപ്പിച്ചെടുത്തത് . വീട്ടുമുറ്റത്ത് വളരുന്ന പനകളിൽ നിന്നാണ് അദ്ദേഹം കള്ളു ചെത്തി നല്ല മധുരകള്ള് യഥേഷ്ടം സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കുന്നത് . ഒരാൾ പൊക്കമുള്ള പനയുടെ കുലകളിൽനിന്ന് നിലത്തു നിന്നുകൊണ്ടുതന്നെ അദ്ദേഹത്തിന് കള്ള് ചെത്താൻ സാധിക്കുന്നുണ്ട് .പല കുലകളിലായി 2 ലിറ്ററിൻെറ പ്ലാസ്റ്റിക് കുപ്പികളിലാണ് കള്ള് ശേഖരിക്കുന്നത് . എങ്ങനെ പനയുടെ കുലകളിൽനിന്ന് കള്ള് ശേഖരിക്കണം എന്ന് വളരെ വിശദമായി വീഡിയോയിൽ കാണിക്കുന്നുണ്ട് .പ്രവാസി മലയാളിയുടെ മധുരകള്ളിനോടുള്ള ഗൃഹാതുരത്വത്തോടെയുള്ള ആഗ്രഹം അങ്ങനെ അമേരിക്കയിലും സഫലമാകുന്നു .

https://www.facebook.com/390385245169410/posts/399833417557926/

കേരളത്തിൽ കള്ള് ഉത്പാദിപ്പിക്കുന്നത് പ്രധാനമായും തെങ്ങിൽ നിന്നും പനയിൽ നിന്നും ആണ്. അധികം പുളിപ്പില്ലാത്ത മധുരകള്ള് ഔഷധപാനിയമാണ് . ലഹരി ഇല്ലാത്ത മധുരകള്ള് (നീര) ഉത്പാദിപ്പിക്കാനും വിതരണം ചെയ്യുവാനും കേരളത്തിൽ നാളികേര വികസനബോർഡ് വിപുലമായ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു . കേരളത്തിൽ ഏകദേശം 29,536 കള്ള് ചെത്തു തൊഴിലാളികൾ ഉണ്ട് .

മാധ്യമപ്രവര്‍ത്തകന്‍ സനില്‍ കുമാര്‍ സുഷമ സ്വരാജിനെ ഓര്‍ത്തുകൊണ്ട് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. സുഷമാ സ്വരാജിന്റെ വിയോഗം പലര്‍ക്കും വ്യക്തിപരമായ നഷ്ടം കൂടിയാണ്.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

Image result for HIV STUDENT BENSON BENCY KISSING SUSHMA SWARAJ

വാജ്‌പേയിയുടെ രണ്ടാം മന്ത്രിസഭയില്‍ സുഷമ സ്വരാജ് ആരോഗ്യമന്ത്രി ആയിരുന്ന കാലം. ഞാന്‍ സൂര്യ ടി വിയില്‍ തിരുവനന്തപുരം റിപ്പോര്‍ട്ടര്‍. അപ്പോഴാണ് കൊല്ലത്ത് നിന്നുള്ള ഒരു സംഭവം ശ്രദ്ധയില്‍പ്പെടുന്നത്. രണ്ടു കൊച്ചു കുട്ടികള്‍ ബെന്‍സണും ബെന്‍സിയും എച്ച് ഐ വി ബാധിതരാണ് അവരെ സ്‌കൂളില്‍ നിന്ന് പുറത്താക്കി.

കുട്ടികളുടെ മാതാപിതാക്കള്‍ എയിഡ്‌സ് ബാധിച്ച് മരിച്ചിരുന്നു. മാതാവില്‍ നിന്നാണ് കുട്ടികള്‍ക്ക് രോഗം പകര്‍ന്നത്. അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും സംരക്ഷണയിലുള്ള കുട്ടികളുടെ രോഗവിവരം സ്‌കൂളിലും നാട്ടുകാരും അറിഞ്ഞു. അതോടെ ഈ കുട്ടികള്‍ക്കൊപ്പം ഇരുന്ന് പഠിക്കാന്‍ മറ്റു കുട്ടികളെ അയയ്ക്കില്ലെന്നായി രക്ഷിതാക്കള്‍.

ബെന്‍സനേയും ബെന്‍സിയേയും സ്‌കൂളില്‍ അധികൃതര്‍ വിലക്കി. കുട്ടികള്‍ക്ക് ചികിത്സയ്ക്ക് പോലും പണമില്ലാതെ വലയുകയാണ് അപ്പൂപ്പനും അമ്മൂമ്മയും. ഒപ്പം നാട്ടിലെ ഒറ്റപ്പെടലും കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങലും.
ഇത് ചര്‍ച്ച ആക്കാന്‍ തീരുമാനിച്ചു.

അങ്ങനെ തിരുവനന്തപുരത്ത് നിന്ന് ഞാന്‍, സീ ടി വിയിലെ റോയ് മാത്യു, എന്‍ ഡി ടി വിയിലെ ബോബി നായര്‍, സി എന്‍ ബി സി യിലെ രാജേഷ് ദിവാകര്‍ എന്നിവര്‍ ക്യാമറ യൂണിറ്റുമായി കൊല്ലത്തേക്ക് തിരിച്ചു. കൊല്ലത്ത് വച്ച് ഏഷ്യാനെറ്റ് കൊല്ലം റിപ്പോര്‍ട്ടര്‍ വിനു. വി. ജോണും ചേര്‍ന്നു. ഞങ്ങള്‍ കുട്ടികള്‍ പഠിക്കുന്ന ചാത്തന്നൂരിനടുത്തുള്ള സ്‌കൂളിലെത്തി. അപ്പോള്‍ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ അവിടെ പി ടി എ മീറ്റിങ് നടക്കുകയാണ്. സ്ഥലം എം എല്‍ എ പ്രതാപവര്‍മ്മ തമ്പാനും മീറ്റിങ്ങിലുണ്ട്. പ്രശ്‌നം പരിഹരിക്കാനല്ല വഷളാക്കാനാണ് യോഗത്തില്‍ ഇയാള്‍ ശ്രമിച്ചത്. കുട്ടികളെ ഒരു കാരണവശാലും സ്‌കൂളില്‍ തുടര്‍ന്ന് പഠിക്കാന്‍ അനുവദിക്കില്ലെന്ന് എം എല്‍ എ നിലപാട് എടുത്തു. രോഗം പകരുമത്രേ. ഇതോടെ രക്ഷിതാക്കളും ഒറ്റക്കെട്ടായി. ഇതൊക്കെ ഞങ്ങള്‍ പകര്‍ത്തി. എംഎല്‍എയെ കാര്യം പറഞ്ഞു മനസ്സിലാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചെങ്കിലും അയാള്‍ വഴങ്ങിയില്ല. ഞങ്ങളോട് കയര്‍ത്തു.

പിന്നീട് ഞങ്ങള്‍ ബെന്‍സന്റെയും ബെന്‍സിയുടെയും വീട്ടില്‍ പോയി. ദയനീയമായിരുന്നു അവിടുത്തെ അവസ്ഥ. മരുന്നില്ല, ഭക്ഷണമില്ല…കടക്കാരും നാട്ടുകാരും അടുപ്പിക്കുന്നില്ല. ഒറ്റപ്പെടലിന്റെ തുരുത്തില്‍ ഒരു കുടുംബം. നിസ്സഹായമായ കണ്ണുകളോടെ മരണം മുന്നില്‍ കാണുന്ന രണ്ട് കുരുന്നുകള്‍. അതൊക്കെ ഷൂട്ട് ചെയ്ത് ഞങ്ങള്‍ തിരുവനന്തപുരത്തേക്ക് മടങ്ങി. വാര്‍ത്ത എല്ലാവരും അതാത് ചാനലുകളില്‍ എയര്‍ ചെയ്തു. അത് സമൂഹ മനസാക്ഷിയെ ഉണര്‍ത്തി.

അന്ന് എ.കെ. ആന്റണിയായിരുന്നു മുഖ്യമന്ത്രി. ഞാനും അച്ചായനും (റോയ് മാത്യു) അദ്ദേഹവുമായി ബന്ധപ്പെട്ടു. കുട്ടികള്‍ക്കും കുടുംബത്തിനും മുഖ്യമന്ത്രിയെ ഒന്നു സന്ദര്‍ശിക്കണം എന്ന ആവശ്യം ഉന്നയിച്ചു. മുഖ്യമന്ത്രി സമ്മതിച്ചു. അങ്ങനെ ബെന്‍സനും ബെന്‍സിക്കും ഒപ്പം ഞാനും അച്ചായനും രാജേഷ് ദിവാകറും മുഖ്യമന്ത്രിയുടെ ചേംബറില്‍ എത്തി. കസേരയില്‍ ഇരിക്കുകയായിരുന്നു അദ്ദേഹം. അച്ചായന്‍ കുട്ടികളെ മുഖ്യമന്ത്രിയുടെ കസേരയ്ക്ക് അരികിലേക്ക് നീക്കി നിര്‍ത്തി. പെട്ടെന്നാണ് ആന്റണി ചാടി എഴുനേറ്റത്. അദ്ദേഹം കുട്ടികളില്‍ നിന്ന് അകലം പാലിച്ച് ദൂരേയ്ക്ക് മാറി ഒതുങ്ങി നിന്നു. അങ്ങനെ നിന്നാണ് ആന്റണി അവരോട് സംസാരിച്ചത്. കുട്ടികളെ തൊടാനോ ഒന്നു തലോടി ആശ്വസിപ്പിക്കാന്‍ പോലുമോ അദ്ദേഹം മുതിര്‍ന്നില്ല.

ഞങ്ങള്‍ അവിടെ നിന്ന് ഇറങ്ങി. പിന്നീട് അച്ചായന്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിന്റെ പിആര്‍ഒ ലാലു ജോസഫിനെ ബന്ധപ്പെട്ടു. കുട്ടികളുടെ ചികിത്സയ്ക്ക് ആവശ്യമായ സഹായം ലാറ്റക്‌സിന് ചെയ്തുകൊടുക്കാന്‍ കഴിയുമോ എന്നായിരുന്നു അന്വേഷണം. അപ്പോള്‍ ലാലു ഒരു കാര്യം പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി സുഷമ സ്വരാജ് അടുത്ത ദിവസം ലാറ്റക്‌സ് സന്ദര്‍ശിക്കാന്‍ എത്തുന്നുണ്ട്. വിഷയം അവരുടെ ശ്രദ്ധയില്‍ പെടുത്താം.

അങ്ങനെ സുഷമ ലാറ്റക്‌സിലെത്തി. സന്ദര്‍ശനത്തിനിടെ ലാലു ബെന്‍സന്റെയും ബെന്‍സിയുടെയും കാര്യം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. കുട്ടികളുടെ ചികിത്സ ഏറ്റെടുക്കാമെന്ന് അപ്പോള്‍ത്തന്നെ സുഷമ വ്യക്തമാക്കി.

പിറ്റേന്ന് തിരുവനന്തപുരം പ്രസ് ക്ലബില്‍ സുഷമയുടെ പത്രസമ്മേളനം. സമ്മേളനത്തിനായി അവര്‍ ഡയസില്‍ ഇരുന്നപ്പോള്‍ ഞങ്ങള്‍ ബെന്‍സനെയും ബെന്‍സിയും കൊണ്ട് അവരുടെ അടുത്തെത്തി പരിചയപ്പെടുത്തി. ഒരു നിമിഷം വൈകിയില്ല. സുഷമ സ്വരാജ് രണ്ടുകുട്ടികളെയും വാരിപ്പുണര്‍ന്നു. നെറുകയില്‍ മാറി മാറി ചുംബിച്ചു. ഞങ്ങളുടെ മനസ്സ് നിറഞ്ഞു. ആ ഒരു നിമിഷം നഷ്ടപ്പെട്ട മാതൃ വാത്സല്യം ആ കുരുന്നുകള്‍ അനുഭവിച്ചിട്ടുണ്ടാകും. ബെന്‍സനും ബെന്‍സിക്കുമുള്ള സഹായം പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചിട്ടാണ് അന്ന് സുഷമ സ്വരാജ് മടങ്ങിയത്.

ചുംബിക്കുന്നതിനിടയില്‍ പാലത്തില്‍ നിന്ന് നിലതെറ്റി വീണ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. രാത്രി ഔട്ടിങ്ങിന് പോയ മെയ്ബത്ത്- ഹെക്റ്റര്‍ ദമ്പതികളാണ് ചുംബിക്കുന്നതിനിയില്‍ ദാരുണമായി കൊല്ലപ്പെട്ടത്. പെറുവിലാണ് സംഭവം നടന്നത്.

രാത്രി ഒരുമണിക്കായിരുന്നു ദുരന്തം സംഭിച്ചതെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നൈറ്റ് ക്ലബില്‍ നിന്ന് തിരിച്ചു വീട്ടിലേയ്ക്ക് പോകുന്ന വഴി വീടിന് സമീപത്തുള്ള പാലത്തില്‍ വണ്ടി നിര്‍ത്തി ഇരുവരും ചുംബിക്കുകയായിരുന്നു. മെയ്ബത്ത് പാലത്തിനു മുകളിലുള്ള കൈവരിയില്‍ കയറി ഇരുന്ന ശേഷം പാലത്തില്‍ നില്‍ക്കുകയായിരുന്ന ഹെക്റ്ററെ ചുംബിച്ചു.

ചുംബിക്കുമ്പോള്‍ ഹെക്റ്ററിനെ കാലുകള്‍ കൊണ്ട് ചുറ്റിപ്പിടിക്കുന്നതിനിടയില്‍ മെയ്ബത്തിന്റെ ബാലന്‍സ്‌ നഷ്ടപ്പെട്ട് അവര്‍ പിറകോട്ട് മറിഞ്ഞു. ഇതോടെ ഹെക്റ്ററിന്റെ കാലുകള്‍ നിലത്തു നിന്ന് ഉയരുകയും ഇരുവരും പാലത്തില്‍ നിന്ന് 50 അടി താഴ്ചയിലേയ്ക്ക് വീഴുകയുമായിരുന്നു. മെയ്ബത്ത് സംഭവ സ്ഥലത്തു വച്ചു മരിച്ചു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും ഹെക്റ്ററും മരിച്ചിരുന്നു. തലയോട് തകര്‍ന്നാണ് ഇരുവരും മരണപ്പെട്ടത്. സി.സി.ടി.വിയില്‍ നിന്നാണ് ഈ ദാരുണ അന്ത്യത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്.

ഈസി ജെറ്റ് കമ്പനിയുടെ വിമാനത്തിൽ യാത്ര ചെയ്ത യാത്രക്കാരിൽ ഒരാൾ, വിമാനത്തിലെ ബാക്ക് ലെസ്സ് ഇരിപ്പിടങ്ങളുടെ ചിത്രം ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്തത് വൈറലായി . ല്യൂട്ടൻ മുതൽ ജനീവ വരെയുള്ള യാത്രയ്ക്കിടയിലാണ് വിമാനയാത്രികയായ സ്ത്രീ തന്റെ കാമുകന് വിമാനത്തിലെ ചാരില്ലാത്ത ഇരിപ്പിടങ്ങളുടെ ചിത്രം അയച്ചു കൊടുത്തത്. ഉടൻതന്നെ ആ ചിത്രം ഇന്റർനെറ്റിൽ വയറൽ ആക്കുകയും ചെയ്തു. റയനിയർ കമ്പനി ചെയ്തതുപോലെയുള്ള ചെലവ് ചുരുക്കൽ നയത്തിന്റെ ഭാഗമായിട്ടാകും ചാരില്ലാത്ത ഇരിപ്പിടങ്ങൾ എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

അയർലൻഡിലെ ചെലവ് ചുരുങ്ങിയ വിമാന സർവീസുകളിൽ ഒന്നാണ് റയനിയർ. യാത്രയിലുടനീളം ആ സീറ്റിൽ തന്നെ ഇരുത്തുകയും, മറ്റൊരു സീറ്റ് അനുവദിച്ചു കൊടുക്കുക്കാതിരിക്കുകയും ചെയ്തതായി ട്വീറ്റിലുണ്ട്. ഈസി ജെറ്റ് കമ്പനി ആ ചിത്രം നീക്കം ചെയ്യാനായി അഭ്യർത്ഥിച്ചെങ്കിലും, ചിത്രം പോസ്റ്റ് ചെയ്ത ഹാരിസ് തയ്യാറായില്ല.

എന്നാൽ ചിത്രം കമ്പനിയെ അപകീർത്തിപ്പെടുത്താനായി പോസ്റ്റ് ചെയ്തതാണെന്നും, അത്തരം സീറ്റുകളിൽ ഒരു യാത്രക്കാരെയും ഇരിക്കാൻ അനുവദിച്ചില്ലെന്നും കമ്പനി വക്താക്കൾ അറിയിച്ചു. സുരക്ഷയാണ് തങ്ങൾക്ക് ഏറ്റവും പ്രാധാന്യമെന്നും, യാത്രക്കാർ സുരക്ഷിതരായി ഇരിക്കാനുള്ള എല്ലാ മാർഗങ്ങളും എടുത്തിരുന്നുവെന്നും അവർ അറിയിച്ചു.

ആനയ്ക്ക് കടന്നുപോകാന്‍ തീവണ്ടി നിര്‍ത്തിയ ലോക്കോ പൈലറ്റുമാരെ അമ്പരപ്പിച്ച് കാട്ടാന. ട്രെയിനിനെ തൊട്ടറിഞ്ഞ് കൂളായി നടക്കുകയും പാളത്തിന് കുറുകെ കയറി നില്‍ക്കുകയും ചെയ്യുന്ന കാട്ടാനയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. പശ്ചിമ ബംഗാളിലെ ഡാർജിലിങ്ങില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.

പാളത്തിന് സമീപം ആനയെ കണ്ടതോടെയാണ് ലോക്കോ പൈലറ്റുമാര്‍ ട്രെയിന്‍ നിര്‍ത്തിയത്. ട്രെയിന്‍ നിര്‍ത്തിയതോടെ ലോക്കോ ക്യാബിന് അടുത്തേക്ക് നടന്നെത്തിയ ആന ചെറിയ രീതിയില്‍ ട്രെയിന്‍ തള്ളി നീക്കാന്‍ ശ്രമിച്ചു. ഇതോടെ ഭയന്ന ലോക്കോ പൈലറ്റ് ട്രെയിന്‍ ഹോണ്‍ അടിച്ചു.

ഹോണ്‍ ശബ്ദം കേട്ട് ഭയന്നതോടെ ആന ക്യാബിന് അടുത്ത് നിന്ന് പിന്‍വാങ്ങിയെങ്കിലും പാളത്തില്‍ കയറി നിന്നു. വാതിലുകള്‍ അടയ്ക്കാനും ഹോണ്‍ അടിക്കാനും പറയുന്ന ലോക്കോ പൈലറ്റുമാരുടെ ശബ്ദത്തോട് കൂടിയുള്ള വീഡിയോ ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ട്വിറ്ററില്‍ പങ്കുവച്ചത്.

 

ലണ്ടന്‍ : വ്യത്യസ്ത കലാവിരുന്നുമായി യുകെയിലെ സൗഹൃദ കൂടായ്മയായ ടീം പപ്പടം. കലാപരമായ കഴിവുകളുള്ള ഒരു കൂട്ടം സുഹൃത്തുക്കള്‍ ദൈനംദിന ജീവിതത്തില്‍ നടക്കുന്ന പല സംഭവങ്ങളെയും കോര്‍ത്തിണക്കികൊണ്ട് വീഡിയോകള്‍ നിര്‍മ്മിക്കുന്നു. ടീം പപ്പടം എന്നാണ് ഈ സൗഹൃദ കൂട്ടായ്മയ്ക്ക് അവര്‍ പേര് നല്‍കിയിരിക്കുന്നത്. പപ്പടത്തിന്റെ ആദ്യ വീഡിയോ ഇതിനോടകം റിലീസ്സായി കഴിഞ്ഞു .

ഈ കൂട്ടായ്മയിലുള്ള അംഗങ്ങളുടെ കലാപരമായ വളര്‍ച്ചയാണ് ഇങ്ങനെയുള്ള വീഡിയോകള്‍ നിര്‍മ്മിക്കുന്നതിലൂടെ ടീം പപ്പടം ലക്ഷ്യമിടുന്നത്. നര്‍മ്മം തുളുമ്പുന്ന സൗഹൃദ സംഭാഷണങ്ങള്‍ വെബ് സീരീസ്സായി അവതരിപ്പിക്കുകയാണ് യുകെയിലെ സൗഹൃദ കൂടായ്മയായ ടീം പപ്പടം. ടീം പപ്പടത്തിലെ അംഗങ്ങള്‍ തന്നെയാണ് ഈ വീഡോയോകളില്‍ അഭിനേതാക്കളാവുന്നത്. പ്രൊഫഷണല്‍ രീതിയിലല്ലാതെ മൊബൈല്‍ ഫോണും , ഡിജിറ്റല്‍ ക്യാമറയും ഉപയോഗിച്ച് ചിത്രീകരിക്കുന്ന ഈ വെബ് സീരീസ് ടീം പപ്പടത്തിന്റെ ഒഫീഷ്യല്‍ യൂ ട്യൂബ് ചാനല്‍ വഴിയാണ് റിലീസ് ചെയ്യുക. ആദ്യത്തെ എപ്പിസോഡായ  ”  പോയിസണ്‍  ”  ഓഗസ്റ്റ് 4ന് റിലീസ് ചെയ്തു കഴിഞ്ഞു . വെബ് സീരീസ് കൂടാതെ സ്റ്റാന്‍ഡ് എലോണ്‍ എപ്പിസോഡുകളും ഭാവിയില്‍ ചെയ്യുവാനുള്ള ഒരുക്കത്തിലാണ് ടീം പപ്പടം.

ടീം  പപ്പടത്തിന്റെ ആദ്യ വീഡിയോയ ”  പോയിസണ്‍  ” കാണുവാന്‍ താഴെയുള്ള യൂ ട്യൂബ് ലിങ്ക് സന്ദർശിക്കുക …

[ot-video][/ot-video]

ഇടുക്കി : ടാര്‍പ്പോളിന്‍ ഷീറ്റും ഫ്ളെക്സ് ബോര്‍ഡുമൊക്കെ വലിച്ചുകെട്ടി അതിനടിയില്‍ കഴിഞ്ഞുകൂടുന്ന മനുഷ്യരെ കണ്ടിട്ടുണ്ടോ?. ഉത്തരേന്ത്യയിലല്ല, നമ്മുടെ സ്വന്തം കേരളത്തില്‍! വാസയോഗ്യമായ വീടുകളില്ലാതെ ദുരിത ജീവിതം നയിക്കുന്നവര്‍ പതിനായിരക്കണക്കിനുണ്ട് ഇപ്പോഴും നമ്മുടെ നാട്ടില്‍. കൂടുതലും മലയോര പ്രദേശങ്ങളിലും ആദിവാസി ഊരുകളിലുമാണ്. പ്രളയത്തിനുശേഷം സ്ഥിതി വീണ്ടും വഷളായി. പലര്‍ക്കും ആ കൂരകള്‍ പോലും നഷ്ടപ്പെട്ടു. അതേസമയം ഏറ്റവുമധികം ആഡംബരവീടുകള്‍ പുതിയതായി ഉയരുന്നതും കേരളത്തിലാണ്. ഈ വൈരുധ്യങ്ങള്‍ക്കിടയിലും വീടില്ലാതെ വിഷമിക്കുന്ന പാവപ്പെട്ടവര്‍ക്ക് സഹായഹസ്തമേകുകയാണ് നാടുകാണി കപ്പൂച്ചിന്‍ ആശ്രമത്തിലെ വൈദികനായ ഫാദര്‍. ജിജോ കുര്യന്‍.

വെറും 12 ദിവസം കൊണ്ട് രണ്ടോ മൂന്നോ അംഗങ്ങളുള്ള കുടുംബത്തിനു താമസിക്കാവുന്ന ഒരു കൊച്ചുവീട്. ആകെ വേണ്ടത് രണ്ടു സെന്റ് സ്ഥലം. ചെലവ് ഒന്നര മുതല്‍ രണ്ടു ലക്ഷം രൂപ വരെ മാത്രം. ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഇതുവരെ 15 വീടുകള്‍ നിര്‍മിച്ചു കൈമാറിക്കഴിഞ്ഞു. ഫെയ്‌സ്ബുക് കൂട്ടായ്മകളും പ്രവാസിമലയാളികളുമാണ് ഓരോ വീടുകളും സ്‌പോണ്‍സര്‍ ചെയ്യുന്നത്. നേരിട്ട് പണം കൈപ്പറ്റാതെ ഗുണഭോക്താക്കളെയും സ്‌പോണ്‍സറെയും ബന്ധിപ്പിക്കുകയാണ് ഫാ. ജിജോ കുര്യന്‍ ചെയ്യുന്നത്. ഒരു ബെഡ്റൂം, ബാത്റൂം, ഹാള്‍, കിച്ചന്‍ എന്നിവയാണ് 220 ചതുരശ്രയടിയില്‍ ഉള്‍ക്കൊള്ളിച്ചത്. രണ്ടു കിടപ്പുമുറിയുള്ള വീട് 300 ചതുരശ്രയടിയും.

പ്ലാനും രൂപകല്‍പനയും അച്ചന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്. നിര്‍മാണത്തില്‍ സഹായിക്കുന്നത് പ്രദേശത്തുള്ള മേസ്തിരിമാരും. ചെലവ് കുറയ്ക്കാന്‍ കോണ്‍ക്രീറ്റിനു പകരം ഫൈബര്‍ സിമന്റ് ബോര്‍ഡുകള്‍ ഉപയോഗിച്ചാണ് ഭിത്തി കെട്ടുന്നത്. പല സ്ഥലങ്ങളില്‍ നിന്നും ശേഖരിക്കുന്ന പഴയ ഓടുകള്‍ കഴുകി പുനരുപയോഗിച്ചാണ് മേല്‍ക്കൂര മേയുന്നത്.


വീടുകളുടെ ഗുണഭോക്താക്കളില്‍ എല്ലാവരും പാവപ്പെട്ടവരാണ്. മക്കള്‍ ഉപേക്ഷിച്ച പ്രായമായ മാതാപിതാക്കള്‍, ഭര്‍ത്താവ് ഉപേക്ഷിച്ച കൈകുഞ്ഞുങ്ങളുള്ള സ്ത്രീകള്‍ തുടങ്ങിയവരാണ് ആദ്യ ഘട്ടത്തില്‍ ഉണ്ടായിരുന്നത്. പിന്നീട് കുടുംബങ്ങള്‍ അപേക്ഷയുമായി വന്നപ്പോള്‍ രണ്ടു മുറികളുള്ള വീടാക്കി പദ്ധതി വികസിപ്പിച്ചു. അതിന്  രണ്ടു ലക്ഷം രൂപ വരെ ചെലവ് വരുന്നുണ്ട്. ഇവരില്‍ പലരും സര്‍ക്കാര്‍ സംവിധാനങ്ങളുടെ ആനുകൂല്യങ്ങള്‍ ലഭിക്കാത്തവരോ ഉദ്യോഗസ്ഥ അനാസ്ഥയുടെ ചുവപ്പുനാടയില്‍ കുരുങ്ങിയവരോ ഒക്കെയാണ്. അവരെ സംബന്ധിച്ചിടത്തോളം ചെറുതെങ്കിലും അടച്ചുറപ്പുള്ള വീടെന്നത് വലിയ കാര്യമാണ്. ഫാദര്‍ ചൂണ്ടിക്കാട്ടുന്നു.


മിക്കപ്പോഴും ഒരു കൈലിയും ഷര്‍ട്ടുമൊക്കെയാണ് അച്ചന്റെ വേഷം. അതുകൊണ്ട് വൈദികനാണെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാവുകയില്ല. ഒഴിവുവേളകളില്‍ ആശ്രമത്തില്‍ കൃഷിയും വളര്‍ത്തു മൃഗങ്ങളുടെ പരിപാലനവുമായി അച്ചന്‍ സജീവമാകുന്നു. പുതിയകാലത്ത് ആധ്യാത്മികത പ്രസംഗത്തില്‍ മാത്രമൊതുക്കുന്ന പട്ടക്കാരില്‍ നിന്നും പ്രവൃത്തി കൊണ്ട് വേറിട്ട് നില്‍ക്കുകയാണ് ഈ വൈദികന്‍.

സമുദ്ര ഗവേഷകർ സഞ്ചരിച്ച മുങ്ങിക്കപ്പലിനെക്കാള്‍ രണ്ടിരട്ടി വലുപ്പമുളള കൂറ്റന്‍ സ്രാവിനെ തൊട്ടടുത്ത് കണ്ട കാഴ്ച പകര്‍ത്തി ഗവേഷകര്‍. കരീബിയന്‍ ദ്വീപില്‍ നിന്നാണ് ഗവേഷകര്‍ ഈ കൂറ്റന്‍ സ്രാവിനെ കണ്ടെത്തിയത്. ഭീതിപരത്തുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

20 അടി നീളമുളള സ്രാവ് ഗവേഷകര്‍ സഞ്ചരിച്ചിരുന്ന മുങ്ങിക്കപ്പലിന്‍റെ അടുത്തേക്ക് വരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒരു നിമിഷം തങ്ങളുടെ ജീവന് പോലും അപകടത്തിലായേക്കുമെന്ന് ഗവേഷകര്‍ പോലും ഭയന്നു.എന്നാല്‍ മറ്റ് അപകടങ്ങള്‍ ഒന്നും ഉണ്ടായില്ല. സമുദ്രനിരപ്പില്‍ നിന്ന് 800 മീറ്റര്‍ താഴ്ചയിലാണ് മുങ്ങിക്കപ്പല്‍ സഞ്ചരിച്ചത്.

ചെറു വിമാനം നടുറോഡില്‍ ലാന്റ് ചെയ്തു. ഏതെങ്കിലും ഹോളിവുഡ് സിനിമയിലല്ല, അമേരിക്കയിലെ വാഷിങ്ടണിന് സമീപമാണ് സംഭവം. ഇന്ധന തകരാറിനെ തുടര്‍ന്നായിരുന്നു പസഫിക് അവന്യൂവിലെ ഹൈവേയില്‍ വിമാനം ലാന്റ് ചെയ്തത്.

പൊലീസ് ഉദ്യോഗസ്ഥനായ ക്ലിന്റ് തോംസണ്‍ ആണ് ലാന്റിങ്ങിന്റെ വീഡിയോ പുറത്ത് വിട്ടത്. പസഫിക് അവന്യുവിലൂടെ ക്ലിന്റ് വാഹനമോടിച്ച് പോകുമ്പോള്‍ വിമാനം വാഹനത്തിന് മുകളിലൂടെ റോഡിനോട് ചേര്‍ന്ന് കടന്നു പോവുകയായിരുന്നു. ഇതോടെ വണ്ടി തിരിച്ചു വിട്ട തോംസണ്‍ എമര്‍ജന്‍സി ലൈറ്റ് ഓണ്‍ ചെയ്ത് ട്രാഫിക് നിയന്ത്രണ വിധേയമാക്കി.

അപ്പോഴേക്കും വിമാനം താഴ്ന്ന് പറന്ന് റോഡിലേക്ക് ഇറങ്ങി. നിരങ്ങി നീങ്ങിയതിന് ശേഷം റോഡിലെ സിഗ്നലിന് മുന്നിലായി ഒരു കാര്‍ ചുവന്ന ലൈറ്റ് കണ്ടാല്‍ നിര്‍ത്തുന്നത് പോലെ വിമാനവും നിന്നു. ആ സമയത്ത് അവിടെ തോംസണ്‍ എത്തിയത് കൊണ്ട് മാത്രമാണ് വലിയ അപകടം ഒഴിവായതെന്നാണ് വാഷിങ്ടണ്‍ സ്‌റ്റേറ്റ് പട്രോള്‍ വക്താവ് യോഹാനാ ബാറ്റിസ്‌റ്റെ പറയുന്നു.

”വിമാനം എനിക്ക് മുകളിലൂടെ കടന്നു പോകുമ്പോള്‍ ഞാന്‍ ഒന്ന് കൈ ഉയര്‍ത്തിയിരുന്നുവെങ്കില്‍ വിമാനത്തിന്റെ ചിറകില്‍ തൊടാമായിരുന്നു. അത്ര അടുത്തുകൂടിയാണ് വിമാനം കടന്നു പോയത്” അതേസമയം റോഡിലൂടെ കാര്‍ ഓടിച്ചു വന്ന ഡെന്നിസ് പറയുന്നു.

ഡേവിഡ് അക്‌ലം എന്നയാളായിരുന്നു ഒരാള്‍ക്ക് മാത്രം ഇരിക്കാന്‍ കഴിയുന്ന ചെറിയ വിമാനം ഓടിച്ചിരുന്നത്. വിമാനത്തില്‍ നിന്നും ചാടിയിറങ്ങിയ ഡേവിഡ് തോംസണിന്റെ സഹായത്തോടെയാണ് വിമാനം റോഡില്‍ നിന്നും മാറ്റിയത്. തോംസണിന് പറഞ്ഞ് അറിയിക്കാനാവാത്ത അത്ര നന്ദിയുണ്ടെന്നും ഡേവിഡ് പറയുന്നു.

ഗുജറാത്തിലെ വഡോദരയില്‍ കനത്ത മഴ. ബുധനാഴ്ച രാവിലെ എട്ടുമണി മുതല്‍ രാത്രി എട്ടുവരെ റെക്കോഡ് മഴയാണ് വഡോദരയില്‍ ലഭിച്ചത്. വഡോദരയ്ക്ക് പുറമേ അഹമ്മദാബാദ്, കര്‍ജാന്‍, ദബോഹി, സൂറത്ത് തുടങ്ങിയ സ്ഥലങ്ങളിലും കഴിഞ്ഞദിവസം കനത്ത മഴ പെയ്തിരുന്നു.

മഴയെ തുടര്‍ന്ന് പലയിടത്തും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ ഗതാഗതവും താറുമാറായി. പല തെരുവുകളിലും നടക്കാന്‍ പോലും ആവാത്ത വിധത്തില്‍ വെള്ളം കയറിയിരിക്കുകയാണ്. പ്രളയത്തിന് സമാനമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. ഇപ്പോള്‍ വെള്ളപ്പൊക്കത്തില്‍ തെരുവുകളിലേയ്ക്ക് ഇറങ്ങിയിരിക്കുകയാണ് മുതലകള്‍. വെള്ളം നിറഞ്ഞ റോഡുകളിലൂടെ മുതലകള്‍ നീങ്ങുന്നത് ഇവിടെ ഇപ്പോള്‍ സ്ഥിരം കാഴ്ചയാവുകയാണ്. ഈ സാഹചര്യത്തില്‍ പേടിപ്പെടുത്തുന്ന വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്. വെള്ളം നിറഞ്ഞു കിടക്കുന്ന റോഡിലൂടെ മുതല ഇഴയുന്നതാണ് ദൃശ്യങ്ങള്‍. സമീപത്ത് നിന്ന നായ്ക്കള്‍ ഓടിമാറുന്നതും വീഡിയോയില്‍ നിന്നും വ്യക്തമാണ്. രക്ഷ നേടാനായി വീടിനുള്ളിലേക്ക് കയറാന്‍ ശ്രമിക്കുകയാണ് നായ്ക്കള്‍.

മഴയെ തുടര്‍ന്ന് വഡോദര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം വെള്ളിയാഴ്ച രാവിലെ വരെ നിര്‍ത്തിവച്ചതായും വഡോദരയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചതായും അധികൃതര്‍ അറിയിച്ചു. 12 മണിക്കൂറിനിടെ വഡോദരയില്‍ 442 മില്ലിമീറ്റര്‍ മഴ ലഭിച്ചെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്ക്. വരുംദിവസങ്ങളിലും മഴ തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വഡോദരയിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ടെന്നും താഴ്ന്നപ്രദേശങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി അറിയിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

 

RECENT POSTS
Copyright © . All rights reserved