സോഷ്യൽ മീഡിയ വ്യാപകമായതോടെ പല അപകടങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പുറംലോകത്തു വൈറലാകുന്നു. അതിലൂടെ അപകടത്തിൽ തെറ്റുകൾ ആരുടെ ഭാഗത്തു എന്ന് ജനം മനസിലാക്കുകയും ന്യായികരങ്ങൾ നിരത്തി പ്രതികരിക്കാനും തുടങ്ങി. അതുപോലെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വാർത്തകൾ നിറയുന്നത്. നിറയെ യാത്രികരുമായി കൊടുംവളവില്‍ വച്ച് ഒരു ജീപ്പിനെ അതിവേഗം ഓവര്‍ടേക്ക് ചെയ്യുന്ന കെഎസ്ആര്‍ടിസി ബസും എതിരെ വരുന്ന ഒരു ചരക്ക് ലോറിയും രണ്ട് കാറുകളുമാണ് ഈ വീഡിയോയിലെ മുഖ്യ കഥാപാത്രങ്ങള്‍.
അപകടകരമായ വേഗത്തിൽ ജീപ്പിനെ മറികടക്കുകയാണ് ബസ്. അതിനിടെ വളവിൽ മെയിന്‍ റോഡിലേക്ക് കയറിവരാന്‍ ശ്രമിക്കുകയാണ് ഒരു കാര്‍. മറ്റൊരു കാര്‍ കൃത്യമായി വളവിലെ ബ്ലൈന്‍ഡ് സ്‍പോട്ടില്‍ തന്നെ അപകടകരമായി നിലയില്‍ പാര്‍ക്കും ചെയ്‍തിരിക്കുന്നു. സകല റോഡുനിയമങ്ങളും കാറ്റില്‍പ്പറത്തി പാഞ്ഞു വരുന്ന ബസില്‍ ഇടിക്കാതിരിക്കാന്‍ ലോറി ഡ്രൈവര്‍ വണ്ടി ഇടത്തേക്ക് വെട്ടിക്കുന്നു. ലോറിക്ക് വേഗം കുറവായിരുന്നതിനാലും സമയോചിതമായി വെട്ടിച്ചതിനാലും ബസിലെ നിരവധിയാളുകളുടെ ജീവനാണ് ലോറി ഡ്രൈവര്‍ രക്ഷിച്ചതെന്ന് വീഡിയോ വ്യക്തമാക്കുന്നു. പക്ഷേ ഇടതുവശത്ത് ഒട്ടും സ്ഥലമില്ലാത്തതിനാല്‍ അപകടകരമായി പാര്‍ക്ക് ചെയ്‍തിരിക്കുന്ന കാറിന്‍റെ പിന്നില്‍ ഇടിച്ചാണ് ലോറി നിന്നത്.
തുടര്‍ന്ന് കാറിലുള്ളവരും ഓടിക്കൂടിയവരില്‍ ചിലരുമൊക്കെച്ചേര്‍ന്ന് ലോറി ഡ്രൈവറെ ക്രൂരമായി തല്ലിച്ചതയ്ക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍. വന്‍ ദുരന്തം ഒഴിവാക്കിയ ലോറി ഡ്രൈവറെ കാര്യമറിയാതെ പലരും മര്‍ദ്ദിക്കുമ്പോഴും അപകടത്തിന്‍റെ മൂലകാരണക്കാരനായ കെഎസ്ആര്‍ടിസി ബസും ഡ്രൈവറും അമിതവേഗതയില്‍ തന്നെ അകന്നുപോകുന്നതും കാണാം.
എവിടെ എപ്പോള്‍ നടന്ന സംഭവമാണ് ഇതെന്ന് വ്യക്തമല്ലെങ്കിലും നാട്ടിലെ തീരാശാപങ്ങളെയെല്ലാം ഈ വീഡിയോയില്‍ കാണാം എന്ന അടിക്കുറിപ്പോടെയാണ് സോഷ്യല്‍ മീഡിയയിലും യൂടൂബിലുമൊക്കെ ഈ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്.
വിനോദ സഞ്ചാരികൾ തിങ്ങി നിറഞ്ഞ ബീച്ചിനെ തൊട്ട് വിമാനത്തിന്‍റെ ലാൻഡിങ്. ഗ്രീസിലെ സ്കിയാതോസ് എയർപോർട്ടിലാണ് നടുക്കുന്ന രംഗം ഉണ്ടായത്. അപകടം തലനാരിഴയ്ക്കാണ് തെന്നിമാറിയതെന്ന് പറയാം. ഇതിന്റെ വിഡിയോ കാർഗോ സ്പോട്ടർ എന്ന യൂട്യൂബ് ചാനൽ പുറത്തു വിട്ടിട്ടുണ്ട്.
വിഡിയോ കാണുമ്പോൾ തന്നെ അമ്പരപ്പ് തോന്നും. ബ്രിട്ടീഷ് എയർവേയ്സിന്റെ വിമാനമാണ് ടൂറിസ്റ്റുകളുടെ തലയ്ക്കുമുകളിലൂടെ പറന്ന് വന്ന് ലാന്‍റ് ചെയ്തത്. എന്തായാലും ടൂറിസ്റ്റുകൾക്കും വിമാനത്തിനകത്തെ യാത്രക്കാർക്കും കാര്യമായ അപകടം ഒന്നും സംഭവിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്.
വിമാനങ്ങളുടെ ലോ ലാൻഡിങ്ങിന് പേരുകേട്ട എയർപോർട്ടാണ് സ്കിയാതോസ്. ബീച്ചിലെത്തുന്ന വിനോദസഞ്ചാരികൾ വിമാനത്തിനൊപ്പം സെൽഫിയെടുക്കാറുമിണ്ട്. പക്ഷേ ഇത്ര താഴ്ചയിൽ വിമാനം ലാൻഡ് ചെയ്യുന്നത് ഇത് ആദ്യമാണെന്നാണ് വിവരം.
വിമാനത്തിൽ നിന്നും വരുന്ന ശക്തമായ കാറ്റിൽ ജനങ്ങൾ ഒരു വശത്തേക്ക് നീങ്ങുന്നതും കാണാം. പലരും പേടിച്ച് തല താഴ്ത്തുന്നും ഓടിപ്പോകുന്നുമുണ്ട്. ഇതിന്റെ വിഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.
തടിയുള്ള സ്ത്രീകൾക്ക് സ്വർഗത്തിലേക്ക് പ്രവേശനമില്ലെന്ന് പറഞ്ഞ പുരോഹിതനെ വേദിയിൽ നിന്ന് തള്ളിയിട്ട് യുവതി. ബ്രസീലിലെ പുരോഹിതനാ മാർസെലോ റോസിയെയാണ് യുവതി തള്ളിയിട്ടത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
കാണികൾക്കിടയിലിരുന്ന് പുരോഹിതന്റെ പ്രസംഗം കേൾക്കുകയായിരുന്നു യുവതി. അതിനിടെയാണ് തടിയുള്ള സ്ത്രീകൾക്ക് സ്വർഗത്തിലേക്ക് പോകാൻ കഴിയില്ലെന്ന് പുരോഹിതൻ പറഞ്ഞത്. ഇതുകേട്ടതോടെ പ്രകോപിതയായ യുവതി വേദിയിലെത്തി പുരോഹിതനെ പിന്നിൽ നിന്ന് തള്ളിയിട്ടു.
വീഴ്ചയിൽ പുരോഹിതന് കാര്യമായ പരുക്കുകളില്ല. ഏകദേശം 50,000 പേരാണ് പുരോഹിതന്റെ പ്രസംഗം കേൾക്കാനെത്തിയിരുന്നത്. വിഡിയോ വൈറലായതോടെ യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി.
വിഡ്ഡിത്തങ്ങൾ പറയുന്നവരോട് ഇങ്ങനെ തന്നെയാണ് പെരുമാറേണ്ടത് എന്നാണ് ചിലര്‍ പറയുന്നത്. അതേസമയം യുവതിക്ക് മാനസികപ്രശ്നങ്ങളുണ്ടെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അഹമ്മദാബാദിലെ അമ്യൂസ്മെന്‍റ് പാര്‍ക്കില്‍ യന്ത്ര ഊഞ്ഞാല്‍ തകര്‍ന്നു വീണുണ്ടായ അപകടത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍. കാഴ്ച്ചക്കാര്‍ പകര്‍ത്തിയ മൊബൈല്‍ ക്യാമറാദൃശ്യങ്ങളാണ് പുറത്തുവന്നത്.
അപകടത്തില്‍ മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകട സമയത്ത് 30 പേരാണ് യന്ത്ര ഊഞ്ഞാലിന് മുകളില്‍ ഉണ്ടായിരുന്നത്. പ്രവര്‍ത്തിച്ചു കൊണ്ടിരിക്കെ ഊഞ്ഞാല്‍ നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു.
വീഡിയോ
കിലുകിലെന്ന് കിലുങ്ങുന്ന കൊലുസ് അണിയണമെന്ന മോഹവുമായി അവളെത്തി. അവളുടെ രണ്ട് വെപ്പുകാലുകളിലും കൊലുസണിയിച്ച് ജ്വല്ലറി ഉടമ. പുനലൂരുള്ള മൂന്നുവയസുകാരി ബദരിയയുടെ മോഹമാണ് സഫലമായത്. ജന്മനാ അംഗവൈകല്യമുള്ള കുഞ്ഞാണ് ബദരിയ. ജ്യൂവലറി നടത്താൻ തുടങ്ങിയിട്ട് 25 വർഷമായെങ്കിലും ഇതുപോലെയൊരു അനുഭവം ആദ്യമാണെന്ന് ഉടമ ജബ്ബാർ പനക്കാവിള കുറിച്ചു. കുറിപ്പ് ഇങ്ങനെ:
ഞാൻ ജ്യൂവലറി തുടങ്ങിയിട്ട് 25 വർഷമായി. ഇന്നെന്റെ മനസിനെ വല്ലാതെ നൊമ്പരപ്പെടുത്തിയ ഒരു നിമിഷമായിരുന്നു… വളരെ വളരെ വേദനയോടെ ആണ് ഞാൻ ഈ പോസ്റ്റ് ഇടുന്നത്…..ആർക്ക് എങ്കിലും വിഷമമായെങ്കിൽ എന്നോട് ക്ഷമിക്കണം…… സഹിക്കാൻ പറ്റാത്തത് കൊണ്ടാണ്…… ആ കുഞ്ഞിനെ കണ്ടപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല…….. പുനലൂർ ഉറുകുന്നിലുള്ള താജുദീന്റെ മകൾ 3 വയസുള്ള ബദരിയാ എന്ന പൊന്നുമോൾ. ജന്മനാൽ അംഗവൈകല്യമുള്ള ഒരു പൊന്നുമോൾ കടയിൽ വന്നു തന്റെ ഇരു കാലുകളിലും എല്ലാ കുട്ടികളെ പോലെ തന്നെ കുലുസ് അണിയാൻ എന്ന ആഗ്രഹവുമായി എത്തി. ഇരുവെപ്പുകാലുകളിലും സങ്കടത്തോടുകൂടി കൊലുസ് ഈ മോൾക്ക് അണിഞ്ഞു കൊടുത്തു. അപ്പോൾ ആ പിഞ്ചു മനസിന്റെ സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റാത്തത് ആയിരുന്നു.
ചാലക്കുടി സ്വദേശി ദിലീപ് നാരായണന്‍ ഇരുപതു വര്‍ഷമായി പ്രവാസിയാണ്. നിലവില്‍, അബുദാബിയിലെ ഓയില്‍ കമ്പനിയില്‍ പ്രൊജക്ട് മാനേജര്‍. ‘‘പ്രവാസിയുടെ വീക്നെസ് ആണ് നൊസ്റ്റാള്‍ജിയ. നാട്ടില്‍ വന്നാല്‍ നാട്ടുഭംഗി ആസ്വദിക്കാന്‍ ഇഷ്ടം കൂടും. യാത്രകള്‍ ചെയ്യും. ഇങ്ങനെയുള്ള യാത്രകള്‍ക്കായി ബ്രാന്‍ഡഡ് ജീപ്പ് വാങ്ങി. ഒറ്റനോട്ടത്തില്‍ ആരു കണ്ടാലും ഇഷ്ടപ്പെടും. വണ്ടിയുടെ അടുത്തു വന്ന് പലരും ഫൊട്ടോയെടുക്കും. ഫൊട്ടോ എടുക്കരുതെന്ന് പറഞ്ഞാല്‍ അഹങ്കാരിയെന്ന പഴിയും. ഇങ്ങനെ ആരോ എടുത്ത ഫൊട്ടോ ജീവിതം മാറ്റിമറിച്ചു’’. ദിലീപ് നാരായണന്‍റെ വാക്കുകളാണിത്. ആ മാറ്റിമറിച്ച സംഭവം പറയാം.
പൊലീസ് സ്റ്റേഷനില്‍ നിന്ന് വിളി
നൂറനാട് സ്റ്റേഷനില്‍ നിന്നാണ് വിളി. സംസാരിക്കുന്നത് എസ്.ഐ. ആണ്. വണ്ടിയുമായി നൂറനാട് വന്നിരുന്നോ?. എന്താണ് ജോലി? തുടങ്ങി ഒരു ഡസന്‍ ചോദ്യങ്ങളായിരുന്നു ദിലീപ് നാരായണന്‍റെ ഫോണിലേക്ക് എത്തിയത്.
എന്താണ് കാര്യമൊന്നും മനസിലായില്ല. വണ്ടിയുടെ ഉടമ ആരാണെന്ന് ചോദിച്ചു. ഫോണില്‍ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും എസ്.ഐ. പറഞ്ഞു. പിന്നാലെ, ചാലക്കുടി പൊലീസ് വീട്ടില്‍ എത്തി. വണ്ടി നോക്കി. തിരിച്ച് നൂറനാട് പൊലീസിനോട് പറയുന്നു. ‘‘വണ്ടി ഇവിടെയുണ്ട്, ആളുമുണ്ട്’’. ദിലീപിന്‍റെ ടെന്‍ഷന്‍ വര്‍ധിച്ചു. സഹോദരിയുടെ പേരിലാണ് വണ്ടി. നമ്പറും സഹോദരിയുടേതാണ്. വില്ലേജ് ഓഫിസറാണ് സഹോദരി. ഉടനെ, സഹോദരിയെ വിളിച്ചു. മിസ്ഡ് കോളിലേക്ക് തിരിച്ചു വിളിക്കാന്‍ പറഞ്ഞു.
കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍
നൂറനാട് എസ്.ഐയെ തിരിച്ചുവിളിച്ച ദിലീപിന്‍റെ സഹോദരിയോട് പൊലീസ് കാര്യങ്ങള്‍ വിശദീകരിച്ചു. ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. കുട്ടി രക്ഷപ്പെട്ട് ഏതോ ഒരു വീട്ടില്‍ കയറി. വിവരമറിഞ്ഞ നാട്ടുകാര്‍ കുട്ടി പറയുന്നതെല്ലാം മൊബൈല്‍ ഫോണില്‍ പകര്‍ത്തി നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. കുട്ടി പറയുന്ന വണ്ടിയുടെ നമ്പര്‍ താങ്കളുടേതാണെന്ന് എസ്.ഐ. പറഞ്ഞു. വില്ലേജ് ഓഫിസറുടെ പേരിലുള്ള വണ്ടി. സഹോദരനാകട്ടെ പ്രവാസി മലയാളി. ഇവരുടെ പശ്ചാത്തലം കേട്ട പൊലീസിന് എന്തോ പന്തികേടു തോന്നി. കുട്ടി പറയുന്നത് അപ്പടി ശരിയാണോ?..
ഒന്‍പതാം ക്ലാസുകാരന്‍ പറഞ്ഞ തട്ടിക്കൊണ്ടുപോകല്‍ വെറും ഭാവന മാത്രമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ചാലക്കുടി പൊലീസും കാര്യങ്ങള്‍ പരിശോധിച്ചു. ഇല്ലാത്ത കാര്യം ഉണ്ടെന്ന് പറഞ്ഞുവെന്ന് മാത്രമല്ല. ദീലിപിന്‍റെ കാര്‍ നമ്പറും പറഞ്ഞു. നമ്പര്‍ എങ്ങനെ കിട്ടിയെന്ന് ചോദിച്ചപ്പോള്‍ സുഹൃത്ത് തന്നുവെന്നായിരുന്നു കുട്ടിയുടെ മറുപടി. നല്ല ഭംഗിയുള്ള ജീപ്പിന്‍റെ ചിത്രം നവമാധ്യമങ്ങളിലൂടെതന്നെ കുട്ടിയ്ക്ക് കിട്ടിയതായിരിക്കാം.
തട്ടിക്കൊണ്ടുപോകല്‍ സംഘത്തില്‍ നിന്ന് രക്ഷപ്പെട്ടെന്ന് പറഞ്ഞ് കുട്ടി ഓടിക്കയറിയത് ഒരു വീട്ടിലേയ്ക്കായിരുന്നു. അയല്‍പക്കത്തെ ആളുകള്‍ വിവരമറിഞ്ഞ് ഓടിയെത്തി. ഇക്കൂട്ടത്തില്‍, കെ.എസ്.ആര്‍.ടി.സിയുടെ ഡ്രൈവറും ഉണ്ടായിരുന്നു. കുട്ടിയുടെ വിശദീകരണം കേട്ടപ്പോള്‍ നാട്ടുകാര്‍ ഉണര്‍ന്നു. കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ ഉടനെ മൊബൈല്‍ ഫോണെടുത്ത് കുട്ടി പറയുന്നത് മുഴുവന്‍ പകര്‍ത്തി. കൂടെ, അവിടെ നിന്നൊരു ‘ലൈവ് റിപ്പോര്‍ട്ടിങ്ങും’. വീഡിയോ കണ്ടവരെല്ലാം ഫോര്‍വേഡ് ചെയ്തു. വണ്ടിയുടെ നമ്പര്‍ ലോകം മുഴുവന്‍ അറിഞ്ഞു.
മോട്ടോര്‍ വാഹന വകുപ്പിന്‍റെ സൈറ്റില്‍ കയറി ഉടമയുടെ വിലാസമെടുത്തു. പിന്നെ, ഫോണ്‍ നമ്പര്‍ തേടിപിടിച്ചു വിളിയായി. തെറി വിളിച്ചാണ് പലരും തുടങ്ങിയത്. വ്യാജ വാര്‍ത്തയാണെന്ന് അറിഞ്ഞതോടെ പലരും പിന്‍മാറി. പക്ഷേ, തെറി മാത്രം കാതില്‍ നിറഞ്ഞു നിന്നു. യൂ ട്യൂബ് ചാനലുകള്‍, ഫെയ്സ്ബുക് പേജുകള്‍ തുടങ്ങി നിരവധിയിടങ്ങളില്‍ കുട്ടിയുടെ വിശദീകരണം പാറിപറന്നു. ഓരോ ദിവസവും ദിലീപിനെ സംബന്ധിച്ചിടത്തോളം കടുപ്പമേറിയതായിരുന്നു. നാലു ദിവസം ഫോണ്‍ താഴെ വച്ചിട്ടില്ല. ഫോണ്‍ ഓഫാക്കാതെ ഓരോ കോളിനും മറുപടി പറഞ്ഞു.
ജീപ്പുമായി കഴിഞ്ഞ ദിവസം ചാലക്കുടിയില്‍ നിന്ന് തൃശൂരിലേക്ക് വന്നതായിരുന്നു. പാലിയേക്കര ടോള്‍പ്ലാസ കഴിഞ്ഞ ഉടനെ തൃശൂര്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് വിളിച്ചു. ‘‘താങ്കള്‍ എവിടേയ്ക്കാണ് പോകുന്നത്. എന്താണ് വിലാസം… തുടങ്ങി വീണ്ടും ചോദ്യംചെയ്യല്‍’’. ദിലീപ് സഹികെട്ട് പറഞ്ഞു. ‘‘വ്യാജ വാര്‍ത്തയാണ് പരക്കുന്നത്. ചാലക്കുടി ഡിവൈ.എസ്.പി:സി.ആര്‍.സന്തോഷിനെ വിളിക്കൂ. അല്ലെങ്കില്‍ നൂറനാട് പൊലീസിനെ വിളിക്കൂ’’. കാര്യം മനസിലാക്കിയ ഉടനെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് മെസേജുകള്‍ പ്രവഹിച്ചു. വണ്ടി തടയരുത്. സന്ദേശം വ്യാജമായിരുന്നു.
വണ്ടി ഒളിപ്പിച്ചു
ജീപ്പുമായി ഒരുപാട് യാത്രകള്‍ ദിലീപും കുടുംബവും ആസൂത്രണം ചെയ്തിരുന്നു. മലയാളി എവിടെയുണ്ടോ അവിടെയെല്ലാം തട്ടിക്കൊണ്ടുപോകല്‍ സന്ദേശം എത്തിയിട്ടുണ്ട്. എവിടെ പോയാലും അടിയും ഭീഷണിയും ഉറപ്പാകും. ഇനി, അതല്ല പ്രശ്നം. ഈ വ്യാജ വാര്‍ത്ത ഇടവേളയ്ക്കു ശേഷം വീണ്ടും പരക്കും. പലരും പുതിയതാണെന്ന് ചിന്തിച്ച് വീണ്ടും ഫോര്‍വേഡ് ചെയ്യും. ജീവിതം മുഴുവന്‍ വ്യാജ വാര്‍ത്തയോട് പടപൊരുതി ജീവിക്കേണ്ട അവസ്ഥ. സൈബര്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ട്. വ്യാജ വാര്‍ത്ത ഇപ്പോഴും പിന്‍വലിക്കാത്ത ഫെയ്സ്ബുക്, യു ട്യൂബ് പേജുകളുടെ ഉടമകള്‍ക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം.
ട്രാക്ടറിന്റെ ടയർ കയറാതെ അമ്മ പക്ഷി മുട്ടകൾ സംരക്ഷിക്കുന്നതിന്റെ കണ്ണീരണിയിക്കുന്ന ദൃശ്യങ്ങൾ വൈറലാകുന്നു. ചൈനയിലെ ഉലൻക്വാബ് സിറ്റിലിയിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. ഒരാൾ കൃഷി സ്ഥലത്ത് ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുതുകൊണ്ടിക്കുമ്പോഴാണ് ഒരു പക്ഷി പെട്ടന്ന് ട്രാക്ടറിന്റെ മുമ്പിലേക്ക് ഓടി വന്നത്. ഇയാൾ പെട്ടന്ന് വാഹനം നിർത്തി നോക്കിയപ്പോൾ കാണുന്നത് തന്റെ മുട്ടകളെ സംരക്ഷിച്ച് ഈ പക്ഷി നിൽക്കുന്നതായിരുന്നു. തുടർന്ന് വാഹനം ഇവിടെ നിന്നും മാറ്റിയ ഇയാൾ പക്ഷിക്ക് കുടിക്കാൻ വെള്ളവും ഇവിടെ വച്ചു നൽകി. ഇദ്ദേഹം തന്നെയാണ് ഈ ദൃശ്യങ്ങൾ പകർത്തിയതും. സോഷ്യൽമീഡിയയിൽ ഈ ദൃശ്യങ്ങൾ വൈറലായതിനെ തുടർന്ന് ഇദ്ദേഹത്തെ അഭിനന്ദിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.
Mother bird stops moving tractor to protect eggs pic.twitter.com/CWyA28rbvI
— CGTN (@CGTNOfficial) July 10, 2019
‘ഭാഗ്യം കൊണ്ട് ആ വിമാനവും അതിലെ യാത്രക്കാരും രക്ഷപ്പെട്ടു എന്ന് കരുതിയാ മതി..’ ഒരു ചെറു ചിരിയോടെ സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു വിഡിയോ കാര്യമായ കാര്യമാണ് പാക്കിസ്ഥാനില്‍ നിന്നും എത്തുന്നത്. ഭീമന്‍ മണ്ടത്തരത്തിന്റെ അബദ്ധം ലോകമെമ്പാടും ചിരി പടര്‍ത്തുകയാണ്. പാക്കിസ്ഥാൻ അവാമി തെഹ്‌രീക് പാർട്ടി ജനറൽ സെക്രട്ടറിയായ ഖുറാം നവാസ് ട്വിറ്റില്‍ പങ്കുവച്ച വിഡിയോയാണ് പൊട്ടിച്ചിരി നിറയ്ക്കുന്നത്.
പറന്നുയരാന്‍ ഒരുങ്ങുന്ന വിമാനം. അപ്പോഴാണ് റണ്‍വേയിലൂടെ ഒരു ഒായില്‍ ടാങ്ക് കടന്നുപോകുന്നത്. സെക്കന്റുകളുടെ വ്യത്യാസത്തില്‍ ഭീമന്‍ അപകടം ഒഴിവായി. ഒായില്‍ ടാങ്കിനെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ വിമാനം പറന്നുയരുന്നു. ഇൗ വിഡിയോ പങ്കുവച്ച് നവാസ് കുറിച്ചതിങ്ങനെ. ‘പൈലറ്റിന്റെ മനഃസാന്നിധ്യമാണ് ഈ അത്ഭുത രക്ഷപെടൽ സാധ്യമാക്കിയത്’. ഇതോടെ ചിരിയാണ് ഉണര്‍ന്നത്.
കാരണം ഇതൊരു ആനിമേറ്റഡ് ഗെയിമിന്റെ വിഡിയോയായിരുന്നു. ഗ്രാന്റ് തെഫ്റ്റ് ഓട്ടോ(GTA) എന്ന പ്രസിദ്ധമായ ആനിമേറ്റഡ് ഗെയിമിന്റെ വിഡിയോയാണ് അദ്ദേഹം പങ്കുവച്ചത്.ഒന്നു സൂക്ഷിച്ചു നോക്കിയാല്‍ മനസിലാവുന്ന കാര്യമാണ് അദ്ദേഹത്തെ പോലൊരു നേതാവ് സത്യമെന്ന് കരുതി ട്വീറ്റ് ചെയ്തതെന്നാണ് ഉയരുന്ന ആക്ഷേപം. അബദ്ധം മനസ്സിലാക്കിയതോടെ ഖുറാം നവാസ് പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്.
എറണാകുളം – പാലാ – എഴുമറ്റൂർ റൂട്ടിൽ സർവ്വീസ് നടത്തുകയായിരുന്ന സെന്റ് അൽഫോൺസ ബസ്സിൽ ഡ്രൈവിംഗ് സീറ്റിൽ പൊലീസ് വേഷമിട്ട ഉദ്യോഗസ്ഥനെ കണ്ടവരെല്ലാം ഒന്ന് ഞെട്ടി. ഇതോടെയാണ് ഒരു നാട് മുഴുവൻ പൊലീസിനെന്താ സ്വകാര്യ ബസിന്റെ ഡ്രൈവിങ്സീറ്റിൽ കാര്യം എന്നു ചോദിച്ചത്. ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ മരങ്ങാട്ടുപിള്ളി സ്റ്റേഷനിലെ മനു കെ.തോമസ് എന്ന ഉദ്യോഗസ്ഥനും ഹിറ്റ്.
സംഭവം ഇങ്ങനെ;
കഴിഞ്ഞ മാസം 29നാണു സംഭവം. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശമനുസരിച്ച് റോഡിൽ പ്രത്യേക പരിശോധന. മരങ്ങാട്ടുപിള്ളിയിലെ ഉദ്യോഗസ്ഥർ തിരഞ്ഞെടുത്തത് ചെത്തിമറ്റമായിരുന്നു.
എറണാകുളം–പാലാ–എഴുമറ്റൂർ റൂട്ടിൽ സർവീസ് നടത്തുന്ന അൽഫോൻസ ബസ് എത്തിയപ്പോൾ ഡ്രൈവറെ പരിശോധിച്ചു. നിറയെ യാത്രക്കാരുണ്ടായിരുന്ന ബസിലെ ഡ്രൈവർ മദ്യ ലഹരിയിൽ. യാത്രക്കാരുടെ സുരക്ഷ നോക്കാതെ ലഹരിയിലായ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. കിലോമീറ്ററുകൾ സഞ്ചരിക്കാനുള്ള ബസിലെ യാത്രക്കാർ എന്തു ചെയ്യുമെന്ന ചോദ്യം ഉയർന്നപ്പോഴാണ് മനു കെ.തോമസ് ബസ് ഓടിക്കാൻ മുന്നോട്ടുവന്നത്.
ചെത്തിമറ്റം മുതൽ പാലാ കൊട്ടാരമറ്റം സ്റ്റാൻഡ് വരെ സുരക്ഷിതമായി ബസ് ഓടിച്ചു. ഇടയ്ക്ക് യാത്രക്കാരെ ഇറക്കി. കൊട്ടാരമറ്റം സ്റ്റാൻഡിൽ എല്ലാവരെയും ഇറക്കിയ ശേഷം ബസുമായി മരങ്ങാട്ടുപിള്ളി സ്റ്റേഷനിലേക്ക്. ഡ്രൈവിങ് സീറ്റിൽ പൊലീസുകാരനെ കണ്ട നാട്ടുകാർക്ക് വിസ്മയം. ഉഴവൂർ കുന്നുംപുറത്ത് മനു കെ.തോമസ് 2003 ൽ സേനയിൽ ചേരുന്നതിനു മുൻപ് ഡ്രൈവറായിരുന്നു. ലോറിയും ബസും ഓടിച്ചിട്ടുണ്ട്. പൊലീസ് ക്യാംപിലെ ആദ്യ ദിനങ്ങളിൽ ഔദ്യോഗിക വാഹനവും ഓടിച്ചു.
സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് പണിമുടക്കി. രാത്രിയോടെ ചില സന്ദേശങ്ങള്‍ അയക്കുന്നതിനാണ് ഉപയോക്താക്കള്‍ക്ക് സാധ്യമാവാതിരുന്നത്. ടെക്സ്റ്റ് മെസേജുകള്‍ അയക്കാന്‍ കഴിഞ്ഞെങ്കിലും ചിത്രങ്ങള്‍, വീഡിയോ, ശബ്ദ സന്ദേശം എന്നിവ അയക്കാനോ ഡൗണ്‍ലോഡ് ചെയ്യാനോ സാധിക്കുന്നില്ല.
ഏറെ നേരം ഡൗണ്‍ലോഡിന് ശ്രമിച്ച ശേഷം പ്രവര്‍ത്തനരഹിതമാവുകയാണ് ചെയ്യുന്നത്. വീണ്ടും ചിത്രങ്ങളോ ശബ്ദസന്ദേശമോ അയക്കാന്‍ പറയുന്നുണ്ടെങ്കിലും ഇതും സാധ്യമാവുന്നില്ല. ഇന്റര്‍നെറ്റിന്റെ തകരാറാണെന്ന് ഉപയോക്താക്കള്‍ കരുതിയെങ്കിലും മറ്റ് ഫീച്ചറുകളും സൈറ്റുകളും ഉപയോഗിക്കാന്‍ കഴിയുന്നുണ്ട്. വാട്‌സ്ആപില്‍ മീഡിയകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ Download Failed എന്ന തലക്കെട്ടോടെയുള്ള ഡയലോഗ് ബോക്‌സാണ് തെളിഞ്ഞു വരുന്നത്. ‘Can’t download. Please ask that it be resent to you,’ എന്ന സന്ദേശവും ലഭിക്കുന്നുണ്ട്.
വാട്‌സ്ആപ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം സേവനങ്ങള്‍ക്ക് ലോകവ്യപകമായി സാങ്കേതിക തകരാറുകള്‍ ഉണ്ട്. ഇന്ത്യയില്‍ വാട്ട്സ്ആപ്പ് ചാറ്റ് ഇന്റര്‍ഫേസും ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളും സ്റ്റോറികളും സജീവമായിരിക്കുന്നുണ്ടെങ്കിലും ശബ്ദസന്ദേശങ്ങളും ചിത്രങ്ങളും കൈമാറ്റം ചെയ്യാന്‍ സാധിക്കുന്നില്ലെന്ന പരാതികളാണ് ഉപഭോക്താക്കള്‍ വ്യാപകമായി ഉന്നയിക്കുന്നത്.
തുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ പലരും പരാതിയുമായി എത്തി. വൈകിട്ടോടെ ഫെയ്സ്ബുക്കിലും സമാനമായ പ്രശ്നം ഉണ്ടായിരുന്നു. ഫെ്സ്ബുക്കിലെ ചിത്രങ്ങള്‍ ലോഡ് ആവാതിരുന്നതും ഇന്റര്‍നെറ്റിന്റെ പ്രശ്നമാണെന്ന് ഉപയോക്താക്കള്‍ കരുതിയിരുന്നു.
ഇന്ത്യയില്‍ അടക്കം പല രാജ്യങ്ങളിലും വാട്സ്ആപ് പണിമുടക്കി. ആദ്യം ബ്രിട്ടനില്‍ നിന്നാണ് പരാതികള്‍ ഉയര്‍ന്നത്. എന്നാല്‍ ഇന്ത്യ, ദക്ഷിണാഫ്രിക്ക തുടങ്ങി രാജ്യങ്ങളിലും വാട്സ്ആപ് പ്രവര്‍ത്തിച്ചില്ല. കമ്പനിയുടെ ഭാഗത്ത് നിന്നും ഇതിനെ കുറിച്ച് ഔദ്യോഗിക വിശദീകരണമൊന്നും പുറത്ത് വന്നിട്ടില്ല. തകരാര്‍ എപ്പോള്‍ പരിഹരിക്കുമെന്നും വ്യക്തമല്ല.