എറണാകുളം – പാലാ – എഴുമറ്റൂർ റൂട്ടിൽ സർവ്വീസ് നടത്തുകയായിരുന്ന സെന്റ് അൽഫോൺസ ബസ്സിൽ ഡ്രൈവിംഗ് സീറ്റിൽ പൊലീസ് വേഷമിട്ട ഉദ്യോഗസ്ഥനെ കണ്ടവരെല്ലാം ഒന്ന് ഞെട്ടി. ഇതോടെയാണ് ഒരു നാട് മുഴുവൻ പൊലീസിനെന്താ സ്വകാര്യ ബസിന്റെ ഡ്രൈവിങ്സീറ്റിൽ കാര്യം എന്നു ചോദിച്ചത്. ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ മരങ്ങാട്ടുപിള്ളി സ്റ്റേഷനിലെ മനു കെ.തോമസ് എന്ന ഉദ്യോഗസ്ഥനും ഹിറ്റ്.
സംഭവം ഇങ്ങനെ;
കഴിഞ്ഞ മാസം 29നാണു സംഭവം. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശമനുസരിച്ച് റോഡിൽ പ്രത്യേക പരിശോധന. മരങ്ങാട്ടുപിള്ളിയിലെ ഉദ്യോഗസ്ഥർ തിരഞ്ഞെടുത്തത് ചെത്തിമറ്റമായിരുന്നു.
എറണാകുളം–പാലാ–എഴുമറ്റൂർ റൂട്ടിൽ സർവീസ് നടത്തുന്ന അൽഫോൻസ ബസ് എത്തിയപ്പോൾ ഡ്രൈവറെ പരിശോധിച്ചു. നിറയെ യാത്രക്കാരുണ്ടായിരുന്ന ബസിലെ ഡ്രൈവർ മദ്യ ലഹരിയിൽ. യാത്രക്കാരുടെ സുരക്ഷ നോക്കാതെ ലഹരിയിലായ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. കിലോമീറ്ററുകൾ സഞ്ചരിക്കാനുള്ള ബസിലെ യാത്രക്കാർ എന്തു ചെയ്യുമെന്ന ചോദ്യം ഉയർന്നപ്പോഴാണ് മനു കെ.തോമസ് ബസ് ഓടിക്കാൻ മുന്നോട്ടുവന്നത്.
ചെത്തിമറ്റം മുതൽ പാലാ കൊട്ടാരമറ്റം സ്റ്റാൻഡ് വരെ സുരക്ഷിതമായി ബസ് ഓടിച്ചു. ഇടയ്ക്ക് യാത്രക്കാരെ ഇറക്കി. കൊട്ടാരമറ്റം സ്റ്റാൻഡിൽ എല്ലാവരെയും ഇറക്കിയ ശേഷം ബസുമായി മരങ്ങാട്ടുപിള്ളി സ്റ്റേഷനിലേക്ക്. ഡ്രൈവിങ് സീറ്റിൽ പൊലീസുകാരനെ കണ്ട നാട്ടുകാർക്ക് വിസ്മയം. ഉഴവൂർ കുന്നുംപുറത്ത് മനു കെ.തോമസ് 2003 ൽ സേനയിൽ ചേരുന്നതിനു മുൻപ് ഡ്രൈവറായിരുന്നു. ലോറിയും ബസും ഓടിച്ചിട്ടുണ്ട്. പൊലീസ് ക്യാംപിലെ ആദ്യ ദിനങ്ങളിൽ ഔദ്യോഗിക വാഹനവും ഓടിച്ചു.
സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് പണിമുടക്കി. രാത്രിയോടെ ചില സന്ദേശങ്ങള്‍ അയക്കുന്നതിനാണ് ഉപയോക്താക്കള്‍ക്ക് സാധ്യമാവാതിരുന്നത്. ടെക്സ്റ്റ് മെസേജുകള്‍ അയക്കാന്‍ കഴിഞ്ഞെങ്കിലും ചിത്രങ്ങള്‍, വീഡിയോ, ശബ്ദ സന്ദേശം എന്നിവ അയക്കാനോ ഡൗണ്‍ലോഡ് ചെയ്യാനോ സാധിക്കുന്നില്ല.
ഏറെ നേരം ഡൗണ്‍ലോഡിന് ശ്രമിച്ച ശേഷം പ്രവര്‍ത്തനരഹിതമാവുകയാണ് ചെയ്യുന്നത്. വീണ്ടും ചിത്രങ്ങളോ ശബ്ദസന്ദേശമോ അയക്കാന്‍ പറയുന്നുണ്ടെങ്കിലും ഇതും സാധ്യമാവുന്നില്ല. ഇന്റര്‍നെറ്റിന്റെ തകരാറാണെന്ന് ഉപയോക്താക്കള്‍ കരുതിയെങ്കിലും മറ്റ് ഫീച്ചറുകളും സൈറ്റുകളും ഉപയോഗിക്കാന്‍ കഴിയുന്നുണ്ട്. വാട്‌സ്ആപില്‍ മീഡിയകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ Download Failed എന്ന തലക്കെട്ടോടെയുള്ള ഡയലോഗ് ബോക്‌സാണ് തെളിഞ്ഞു വരുന്നത്. ‘Can’t download. Please ask that it be resent to you,’ എന്ന സന്ദേശവും ലഭിക്കുന്നുണ്ട്.
വാട്‌സ്ആപ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം സേവനങ്ങള്‍ക്ക് ലോകവ്യപകമായി സാങ്കേതിക തകരാറുകള്‍ ഉണ്ട്. ഇന്ത്യയില്‍ വാട്ട്സ്ആപ്പ് ചാറ്റ് ഇന്റര്‍ഫേസും ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളും സ്റ്റോറികളും സജീവമായിരിക്കുന്നുണ്ടെങ്കിലും ശബ്ദസന്ദേശങ്ങളും ചിത്രങ്ങളും കൈമാറ്റം ചെയ്യാന്‍ സാധിക്കുന്നില്ലെന്ന പരാതികളാണ് ഉപഭോക്താക്കള്‍ വ്യാപകമായി ഉന്നയിക്കുന്നത്.
തുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ പലരും പരാതിയുമായി എത്തി. വൈകിട്ടോടെ ഫെയ്സ്ബുക്കിലും സമാനമായ പ്രശ്നം ഉണ്ടായിരുന്നു. ഫെ്സ്ബുക്കിലെ ചിത്രങ്ങള്‍ ലോഡ് ആവാതിരുന്നതും ഇന്റര്‍നെറ്റിന്റെ പ്രശ്നമാണെന്ന് ഉപയോക്താക്കള്‍ കരുതിയിരുന്നു.
ഇന്ത്യയില്‍ അടക്കം പല രാജ്യങ്ങളിലും വാട്സ്ആപ് പണിമുടക്കി. ആദ്യം ബ്രിട്ടനില്‍ നിന്നാണ് പരാതികള്‍ ഉയര്‍ന്നത്. എന്നാല്‍ ഇന്ത്യ, ദക്ഷിണാഫ്രിക്ക തുടങ്ങി രാജ്യങ്ങളിലും വാട്സ്ആപ് പ്രവര്‍ത്തിച്ചില്ല. കമ്പനിയുടെ ഭാഗത്ത് നിന്നും ഇതിനെ കുറിച്ച് ഔദ്യോഗിക വിശദീകരണമൊന്നും പുറത്ത് വന്നിട്ടില്ല. തകരാര്‍ എപ്പോള്‍ പരിഹരിക്കുമെന്നും വ്യക്തമല്ല.
‘പ്രതിക്കൊപ്പം ടിക്ക് ടോക്ക് വീഡിയോ എടുത്ത് കേരള പൊലീസ്’ എന്ന തലക്കെട്ടോടെ കഴിഞ്ഞ മൂന്നു ദിവസമായി ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ജനമൈത്രി പൊലീസായാൽ ഇങ്ങനെ വേണമെന്ന നിലപാടുമായി വിഡിയോയിലെ പൊലീസിനെ പിന്തുണച്ചും, ഇങ്ങനെയൊന്നും പൊലീസ് ചെയ്യാൻ പാടില്ലെന്ന വിമർശനമുയർത്തി വിഡിയോയെ എതിർത്തും അഭിപ്രായ പ്രകടനങ്ങളും സംവാദങ്ങളുമെല്ലാമായി വിഡിയോ വൈറലായിക്കൊണ്ടേയിരിക്കുന്നു.
ഇത് പൊലീസ് തന്നെ തയാറാക്കിയ വീഡിയോ ആണെന്ന ധാരണയിലാണ് സംവാദങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ കൊഴുക്കുന്നത്. പക്ഷേ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു വീഡിയോ മാത്രമാണിതെന്നതാണ് വസ്തുത. ഈ വീഡിയോയിൽ കാണുന്നത് ഒർജിനൽ പൊലീസല്ല. വിഡിയോയിൽ കാണുന്നത് ഒർജിനൽ പൊലീസ് ജീപ്പുമല്ല. എല്ലാം വ്യാജനാണ്.
സിനിമ സെറ്റിൽ വച്ച് ജൂനിയർ ആർട്ടിസ്റ്റുകൾ ചേർന്ന് തയാറാക്കിയതാണ് സോഷ്യൽ മീഡിയയിലെ ചൂടൻ സംവാദത്തിന് വഴിവച്ച കള്ളനും പൊലീസും ചേർന്നുള്ള ടിക്ടോക്ക് വിഡിയോ .
സാജൻ നായർ എന്ന നടനാണ് ദിവസങ്ങൾക്കു മുമ്പ് വീഡിയോ ടിക്ടോക്കിൽ ഷെയർ ചെയ്തത്. ‘കള്ളനും പൊലീസും ചേർന്നുള്ള ടിക്ടോക്ക് വിഡിയോ’ എന്ന ടാഗ് ലൈനിൽ ആരോ ഇത് ഷെയർ ചെയ്തതോടെ സംഗതി വൈറലായി. വിഡിയോ കണ്ട് തെറ്റിദ്ധരിച്ചത് സാധാരണക്കാർ മാത്രമല്ല. പൊലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥരടക്കം ഒരു വലിയ വിഭാഗമാളുകളും വിഡിയോ കണ്ട് ഒന്നു സംശയിച്ചിടത്താണ് വ്യാജന്റെ വിജയം
മിക്‌സി പ്രവര്‍ത്തിപ്പിക്കുന്നതിനിടയില്‍ ദോശ ചുടാന്‍ പോയ ഭാര്യയ്ക്ക് സംഭവിച്ച അപകടത്തെ കുറിച്ച് ഭര്‍ത്താവ് പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു .കണ്ണൂര്‍ സ്വദേശിയായ സനോജ് എന്ന യുവാവാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. മിക്‌സിയില്‍ കൈ കുടുങ്ങി അപകടങ്ങൾ ഇനിയാര്‍ക്കും സംഭവിക്കരുതെന്ന ഉദ്ദേശത്തോടെയാണ് യുവാവിന്റെ കുറിപ്പ്
യുവാവിന്റെ കുറിപ്പ്
രക്തം കണികണ്ടുണർന്ന ദിനം.
(അനുഭവം)
സീൻ 1
വീട്
14.06.19 (വെള്ളിയാഴ്ച്ച)
ക്ലാസ്സ് ഇല്ലാത്തതിനാൽ രാവിലെ ഏഴ് മണി കഴിഞ്ഞിട്ടും ഞാൻ കിടക്കയിൽ തന്നെയായിരുന്നു. ഉണർന്നിട്ടും ഉണരാത്ത മട്ടിൽ പാതിയുറക്കത്തിൽ കിടക്കുമ്പോഴാണ് അവളുടെ നിലവിളി കേൾക്കുന്നത്. ഞെട്ടിയുണരുമ്പോൾ ആദ്യ കാഴ്ച അടുക്കളയിൽ നിന്നും അവൾ നിലവിളിച്ചുകൊണ്ട് ഓടി വരുന്നതാണ്. എന്തെങ്കിലും മനസിലാകും മുൻപ് അവൾ ഓടി അടുത്തെത്തി. വലത്തേ കൈ മുഴുവൻ രക്തത്തിൽ കുളിച്ചിരിക്കുന്നു. രക്തം കൈയ്യിൽ നിന്നും എടുത്ത് മറിയുകയാണ്. മിക്സിയിൽ കൈ ആയെന്നു മാത്രം വേദന സഹിക്കാനാവാതെ നിലവിളിക്കുന്നതിനിടയിൽ അവൾ പറയുന്നുണ്ടായിരുന്നു. ഒറ്റ നോട്ടമേ കൈയിലേക്ക് നോക്കാനായുള്ളൂ. പെട്ടെന്ന് കൈയ്യിൽ കിട്ടിയ ഒരു തോർത്തെടുത്ത് അവളുടെ കൈയ്യിൽ ചുറ്റി കാറിന്റെ കീയുമെടുത്ത് അവളെയും കൊണ്ട് പുറത്തിറങ്ങി. വീട് പൂട്ടാൻ പോലും നിൽക്കാതെ അടുത്തുള്ള ഗവണ്മെന്റ് ഹോസ്പിറ്റലിലേക്ക് വിട്ടു. ആശ്വാസവാക്കുകൾക്കൊന്നും അവൾ അനുഭവിക്കുന്ന വേദന അൽപ്പം പോലും കുറക്കാൻ കഴിയില്ലെന്ന് അറിഞ്ഞിട്ടും ധൈര്യം കൊടുക്കാൻ ഞാൻ എന്തൊക്കെയോ പറഞ്ഞുകൊണ്ടേയിരുന്നു. നിസ്സഹായതയുടെ അങ്ങേയറ്റം കാണുകയായിരുന്നു ഞാൻ.
സീൻ 2
പള്ളൂർ ഗവണ്മെന്റ് ഹോസ്പിറ്റൽ.
മിനിറ്റുകൾക്കുള്ളിൽ ഹോസ്പിറ്റലിൽ എത്തി. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ അവളുടെ കൈയ്യിൽ കെട്ടിയ തോർത്തു അഴിച്ചു പ്രാഥമികമായി ചെയ്യേണ്ടതെല്ലാം ചെയ്യുന്നു. അകത്തു കയറാൻ അനുവാദമില്ലാത്തതിനാൽ പുറത്തു നിന്ന് ജനാലയിലൂടെ വേദനകൊണ്ട് കരയുന്ന അവളോട് എന്തൊക്കെയോ ആശ്വാസവാക്കുകൾ ഞാൻ പറയുന്നുണ്ട്. ഡോക്ടർ അതിനിടയിൽ പുറത്തേക്കു വന്നു പറഞ്ഞു. വലത്തേ കൈയ്യുടെ മോതിരവിരലിന്റെ നഖത്തിന്റെ മുക്കാൽ ഭാഗത്തോളം വിരൽ അറ്റുപോയിട്ടുണ്ട് അത് വീട്ടിലാണ് ഉണ്ടാവുക ആരോടെങ്കിലും അത് എത്രയും പെട്ടെന്ന് എത്തിക്കാൻ പറയണം. മിക്സിയുടെ ജാറിൽ കാണും. മാത്രമല്ല എത്രയും പെട്ടെന്ന് സൗകര്യമുള്ള ഒരു ഹോസ്പിറ്റലിൽ സർജനെ കാണണം.
ഞങ്ങൾ രണ്ടുപേർ മാത്രം താമസിക്കുന്നതുകൊണ്ട് വീട്ടിൽ വേറെ ആരുമില്ലാത്തതിനാൽ അവളെ അവിടെ നിർത്തി ഞാൻ വീട്ടിലേക്ക്.
സീൻ 3
വീട്
വീട്ടിൽ തിരിച്ചെത്തി ഞാൻ അകത്തു കടന്നു. അടുക്കള മുതൽ ബെഡ്‌റൂം വരെ അവൾ എന്റടുത്തേക്ക് ഓടിവന്ന വഴി മുഴുവൻ രക്തം. വീട് മുഴുവൻ ചോരയുടെ മണം. ഡോക്ടർ പറഞ്ഞതനുസരിച്ച് മിക്സിയുടെ ജാർ നോക്കിയെങ്കിലും അതിൽ ഇല്ല. മിക്സിക്ക് ചുറ്റും അരച്ചത് തെറിച്ചിരിക്കുന്നു. ഞാൻ ചുറ്റും നോക്കി. അവിടെങ്ങുമില്ല. അടുത്തുള്ള പാത്രങ്ങളിലും വാഷ് ബേസിനിലും എല്ലാം നോക്കി എവിടെയും ഇല്ല. സങ്കടം കൊണ്ട് കണ്ണ് നിറഞ്ഞു. അവൾ ഓടിവന്ന വഴിയിൽ രക്തം തെറിച്ചു വീണിടത്തൊക്കെ നോക്കി. എങ്ങുമില്ല. പത്ത് മിനിറ്റോളമായി നോക്കാൻ തുടങ്ങിയിട്ട്. എന്ത് ചെയ്യണമെന്നറിയാത്ത നിമിഷങ്ങൾ. ബാക്കി മൂന്നു വിരലിനു കൂടി സാരമായ മുറിവുണ്ട്. എത്രയും പെട്ടെന്ന് അവളെ മറ്റൊരു ആശുപത്രിയിൽ എത്തിക്കുകയും വേണം. ഞാൻ മൊബൈലും പഴ്‌സും എടുത്ത് ഡോർ പൂട്ടി പുറത്തേക്കിറങ്ങാൻ നോക്കി. ഒന്നുകൂടി അടുക്കളയിൽ നോക്കാൻ മനസ്സ് പറഞ്ഞു. ഞാൻ വീണ്ടും അടുക്കളയിൽ കയറി അവസാന വട്ട തിരച്ചിലിനൊടുവിൽ പാത്രങ്ങൾ വയ്ക്കുന്ന സ്റ്റാൻഡിന്റെ താഴെനിന്ന് എനിക്കത് കിട്ടി. സന്തോഷമോ സങ്കടമോ എന്നറിയാത്ത വികാരം. ഞാനതെടുത്ത് കൈയ്യിൽ കിട്ടിയ പ്ലാസ്റ്റിക് കവറിലാക്കി വീടും പൂട്ടി ആശുപത്രിയിലേക്ക്.
സീൻ 4
പള്ളൂർ ഗവണ്മെന്റ് ആശുപത്രി
ഞാനെത്തുമ്പോഴേക്കും അവളുടെ കൈ പ്രാഥമികമായി ഡ്രസ്സ് ചെയ്ത് കഴിഞ്ഞിരുന്നു. അവളെയും കൊണ്ട് കാറിൽ കയറി ഇന്ദിരാ ഗാന്ധി ഹോസ്പിറ്റലിലേക്ക് പുറപ്പെടാൻ ഒരുങ്ങുമ്പോൾ ആണ് അടുക്കളയിൽ ഗ്യാസ് ഓഫ് ചെയ്തിട്ടില്ലെന്ന് അവൾ പറയുന്നത്. അറ്റുപോയ വിരൽ ഭാഗം എടുക്കാൻ പോയ ടെൻഷനിൽ ഞാൻ അത് ശ്രദ്ധിച്ചുമില്ല. വീടിന്റെ താക്കോൽ പള്ളൂർ ആശുപത്രിയിലെ നഴ്‌സിനെ ഏൽപ്പിച്ചു. പലരെയും ഫോൺ വിളിച്ചെങ്കിലും കിട്ടിയത് എക്സലിലെ വിനീഷ് സാറിനെയാണ്. ഡ്രൈവ് ചെയ്യുന്നതിനിടയിൽ വിനീഷ് സാറിനോട് ഫോണിൽ കാര്യം പറഞ്ഞു. സാർ നോക്കിക്കൊള്ളാം എന്ന് പറഞ്ഞതിന്റെ ധൈര്യത്തിൽ അതിവേഗത്തിൽ കാർ ഇന്ദിരാ ഗാന്ധി കോ-ഓപ്പറേറ്റിവ് ഹോസ്പിറ്റലിലേക്ക്.
സീൻ 5
ഇന്ദിരാ കോ-ഓപ്പറേറ്റിവ് ഹോസ്പിറ്റൽ
കാഷ്വാലിറ്റിയിൽ ഉള്ള ഡോക്ടറോടും നഴ്സുമാരോടും സംഭവിച്ചത് ചുരുക്കി വിവരിക്കുന്ന ചടങ്ങായിരുന്നു ആദ്യം. സമയം പൊയ്ക്കൊണ്ടിരുന്നു. വൈകും തോറും അറ്റുപോയ വിരൽ ഭാഗം തുന്നിച്ചേർക്കാൻ കഴിയാതിരിക്കുമോ എന്ന ടെൻഷൻ എന്റെ ഉള്ളിൽ കിടന്നു നീറുമ്പോഴും വിരലിന്റെ കാര്യം അറിയാതെ വേദന തിന്നുന്ന അവളെ ആശ്വസിപ്പിക്കേണ്ടി വരുന്ന വല്ലാത്തൊരു മാനസികാവസ്ഥ. വിവരമറിഞ്ഞു പലരും വിളിക്കുന്നു. അതിനിടയിൽ എക്സ്റേ എടുത്തതിന്റെ ഉൾപ്പെടെ എവിടെയൊക്കെയോ ബില്ലടക്കാനുള്ള കടലാസുകൾ ആരൊക്കെയോ കൊണ്ടുവരുന്നു. അതിനു വേണ്ടി ഓടുന്നു. അവിടുന്ന് വേണ്ടതെല്ലാം ചെയ്യും എന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് പ്ലാസ്റ്റിക് സർജറി ചെയ്യേണ്ടി വരുമെന്നും ഡോക്ടർ കൊടുവള്ളി കോ-ഓപ്പറേറ്റീവ് ഹോസ്‌പിറ്റലിൽ ആണുള്ളതെന്നും അറിയിക്കുന്നത്. വൈകാതെ അവളെയും കൊണ്ട് കൊടുവള്ളിയിലേക്ക്. വേദനക്കുള്ള ഇൻജെക്ഷൻ കൊടുത്തെങ്കിലും ഒട്ടും കുറവില്ലെന്നു പറഞ്ഞു അവൾ വേദന കടിച്ചമർത്തുന്നു. പ്രിയപ്പെട്ടവർ വേദനിക്കുമ്പോൾ നിസ്സഹായരായി നിൽക്കേണ്ടി വരുന്നതാണ് ജീവിതത്തിലെ ഏറ്റവും ഗതികെട്ട അവസ്ഥ എന്ന് തോന്നുന്നു. രാവിലെ 8.30 നു മുൻപായ്ത് കൊണ്ട് തലശ്ശേരിയിലെ ബ്ലോക്കിലൊന്നും പെടാതെ മൂന്നാമത്തെ ഹോസ്പിറ്റലിൽ എത്തി.
സീൻ 6
കൊടുവള്ളി കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ
ആദ്യം കാഷ്വാലിറ്റിയിലും പിന്നീട് അവിടുന്ന് ഓപ്പറേഷൻ തീയറ്ററിലേക്കും. സമയം 9 മണി കഴിഞ്ഞിരുന്നു. ഡോക്ടർ വരാൻ പിന്നെയും ഒരു മണിക്കൂർ കഴിഞ്ഞിരുന്നു(വേറൊരു ഓപ്പറേഷനിൽ ആണ് ഡോക്ടർ എന്ന് നഴ്സ് പറഞ്ഞു). ഡോക്ടർ വന്നപ്പോൾ പ്രീ ഓപ്പറേറ്റീവ് വാർഡിലേക്ക് എന്നെ വിളിപ്പിച്ചു. ആഭരണങ്ങൾ ഊരി വാങ്ങാനും ഓപറേഷനുള്ള സമ്മതം ഒപ്പിട്ടുനല്കാനുമായിരുന്നു അത്. അവൾ വേദന കടിച്ചമർത്തി കിടക്കുന്നു. അടുത്ത് ചെന്നപ്പോൾ ഇപ്പോൾ തനിക്കെല്ലാം അറിയാമെന്നും നഴ്‌സുമാരുടെ സംസാരത്തിൽ നിന്നും കൈക്ക് കാര്യമായി പറ്റിയിട്ടുണ്ടെന്ന് മനസിലായെന്നും അവൾ പറഞ്ഞു. ഞാൻ എന്തൊക്കെയോ പറഞ്ഞു വീണ്ടും ആശ്വസിപ്പിക്കുന്നു. ആഭരണങ്ങളെല്ലാം ഊരി മാറ്റി ഞാൻ പുറത്തിറങ്ങാൻ നോക്കുമ്പോൾ അവൾ ഒന്നേ ചോദിച്ചുള്ളൂ.. എനിക്ക് എഴുതാനാകുമോ?
എല്ലാം ശെരിയാവുമെന്നു പറഞ്ഞു തലതടവി ആശ്വസിപ്പിച്ച് ഞാൻ പുറത്തിറങ്ങി.
കുറച്ചു സമയം കഴിഞ്ഞു ഡോക്ടർ എന്നെ വീണ്ടും വിളിപ്പിച്ചു. എന്താണ് ചെയ്യാൻ പോകുന്നതെന്ന് വിശദീകരിച്ചു. മോതിരവിരലിന്റെ അറ്റുപോയ ഭാഗം തുന്നിച്ചേർക്കാൻ ആവില്ലെന്നും ബാക്കി മൂന്നു വിരലിനു സാരമായ മുറിവുള്ളതിനാൽ കാലിൽ നിന്ന് മാംസമെടുത്ത് പ്ലാസ്റ്റിക് സർജറി ചെയ്യുകയാണെന്നും പറഞ്ഞു. അവൾക്ക് എഴുതാനാവില്ലേ എന്ന് മാത്രമേ എനിക്ക് ഡോക്ടറോട് ചോദിക്കാൻ തോന്നിയുള്ളൂ. മൂന്നാഴ്ചയോളം കഴിഞ്ഞാൽ ഫിസിയോ തെറാപ്പി ചെയ്യേണ്ടി വരുമെന്നും ഭാവിയിൽ എഴുതാൻ കുഴപ്പമൊന്നും ഉണ്ടാവില്ലെന്നും ഡോക്ടർ പറഞ്ഞു. എഴുതാൻ പറ്റുമെന്നു ഡോക്ടർ പറഞ്ഞ വിവരം അവളെ അറിയിച്ച് ആശ്വസിപ്പിച്ച് ഞാൻ പുറത്തിറങ്ങി. പിന്നെ ഓപ്പറേഷൻ തിയറ്ററിനു പുറത്ത് മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ്.
എല്ലാം കഴിഞ്ഞു സന്ധ്യയോടെ അവളെ റൂമിലേക്ക് മാറ്റി.
റൂമിലെത്തിയതിനു ശേഷമാണ് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് അവളോട് ചോദിച്ചറിയുന്നത്. മിക്സി പ്രവർത്തിപ്പിക്കുന്നതിനിടയിൽ ദോശ ചുടാൻ പോയതാണ്. അതിനിടയിൽ മിക്സിയുടെ മൂടി പൊങ്ങിവരുന്നത് ശ്രദ്ധയിൽ പെട്ട് അത് അമർത്തി അടക്കാൻ ചെന്നതായിരുന്നു. കൈ വച്ച് അമർത്തുന്നതിനു തൊട്ടു മുൻപ് മൂടി തെറിച്ചു പോകുകയും കൈ മിക്സിക്കുള്ളിലാവുകയും ചെയ്തു. ചെറിയൊരു അശ്രദ്ധ കൊണ്ടുണ്ടായ വലിയ അപകടം.
നാല് ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഡിസ്ചാർജ് ആയി അവളിപ്പോൾ വീട്ടിൽ വിശ്രമിക്കുന്നു. ഇത്രയൊക്കെ സംഭവിച്ചിട്ടും വേദന തിന്നിട്ടും ഒരിക്കൽ പോലും ദൈവത്തെ വിളിച്ചില്ലെന്നു അവൾ പറഞ്ഞു. ആ രീതിയിൽ അവളുടെ ചിന്തകൾ വളർന്നിരിക്കുന്നു. അപകടമുണ്ടായപ്പോൾ അമ്പലത്തിലേക്കോ പള്ളിയിലേക്കോ അല്ലല്ലോ ഞങ്ങൾ ഓടിയത്. ആശുപത്രിയിലേക്കല്ലേ.. (ഹോമിയോ, ആയുർവേദ ആശുപത്രികളിലേക്കല്ല കേട്ടോ). വിരലുകൾക്ക് പൂജയൊന്നുമല്ലല്ലോ ചെയ്തത് പ്ലാസ്റ്റിക് സർജറിയല്ലേ! ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ സഹായത്തോടെ അവളുടെ വിരലുകൾ സുഖം പ്രാപിച്ചു വരുന്നു.
മിക്സിയിൽ കൈ കുടുങ്ങി പരിക്കേറ്റ് നിരവധി പേർ ആശുപത്രിയിൽ ഈയിടെ എത്താറുണ്ടെന്നു ഒരു നഴ്സ് പറഞ്ഞു. ചെറിയ ഒരു അശ്രദ്ധ കൊണ്ട് വളരെ വലിയ അപകടം ഉണ്ടായേക്കാം. മിക്സിയുടെ കാര്യത്തിൽ മാത്രമല്ല വീട്ടിൽ ഉപയോഗിക്കുന്ന പലതിന്റെയും (പ്രത്യേകിച്ച് അടുക്കളയിൽ ഉപയോഗിക്കുന്ന ഗ്യാസ്, പ്രഷർ കുക്കർ തുടങ്ങിയവ) അവസ്ഥ ഇതുതന്നെയാണ്. ശ്രദ്ധിച്ചാൽ ഒഴിവാക്കാവുന്ന അപകടങ്ങളാണ് മിക്കതും.
ഈ അപകടത്തെ മറ്റൊരു തലത്തിൽ കൂടി കാണേണ്ടതുണ്ടെന്നു തോന്നുന്നു. മിക്കവാറും ദിവസങ്ങളിൽ ഞാൻ കൂടി അടുക്കളയിൽ കയറാറുണ്ടെങ്കിലും അന്ന് ഉണർന്നിട്ടും ഉണരാതെ മടിപിടിച്ചു കിടന്നു. എത്രയൊക്കെ സമത്വത്തെക്കുറിച്ച് വാചാലരാകുമ്പോഴും കണ്ടും കെട്ടും ശീലിച്ചിട്ടുള്ള ആൺകോയ്മയുടെ സുഖലോലുപതയിൽ നമ്മളിൽ പലരും പലപ്പോഴും മുഴുകാറുണ്ടെന്നു തോന്നുന്നു. അന്ന് ഞാൻ കൂടി നേരത്തെ എഴുന്നേറ്റിരുന്നെങ്കിൽ അടുക്കളയിൽ അവൾക്കൊപ്പം കൂടിയിരുന്നെങ്കിൽ അവൾ തിടുക്കപ്പെട്ട് അടുക്കളയിൽ പെരുമാറേണ്ടി വരില്ലായിരുന്നു.
ഒരുപക്ഷേ അപകടം ഉണ്ടാവില്ലായിരുന്നു…!!!!
ബത്തേരി–പുൽപള്ളി റൂട്ടിലെ പാമ്പ്ര വനപാതയിൽ കടുവ ഇറങ്ങിയതായി റിപ്പോര്‍ട്ട്. ബൈക്കിന് പിന്നാലെ കടുവ പാഞ്ഞടുക്കുന്ന വിഡിയോ വൈറലായിരിക്കുകയാണ്. ഭയപ്പെടുത്തുന്ന ഈ കൗതുക കാഴ്ച കണ്ട പലരും ഇതുവഴി ബൈക്ക് യാത്ര ഉപേക്ഷിച്ചു. പാമ്പ്ര എസ്റ്റേറ്റിനടുത്തുള്ള ചെതലയം, കുറിച്യാട് റേഞ്ചുകളുടെ അതിർത്തി ഭാഗത്താണ് വനത്തിൽ നിന്ന് റോഡിലേക്ക് കടുവ ബൈക്കിന് പിന്നാലെ അൽപ ദൂരം ഓടുന്ന രംഗമുള്ളത്. ബൈക്ക് യാത്രികൻ പേടികൂടാതെ എടുത്ത വിഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
റോഡ് മുറിച്ചുകടന്ന കടുവ വനത്തിലേക്ക് പ്രവേശിക്കുന്നതും വിഡിയോയിൽ കാണാം. ബൈക്കിന് പിന്നിലിരുന്നയാളാണ് ഈ ദൃശ്യം പകർത്തിയത്. ഈ ഭാഗത്ത് 3 കടുവകളുടെ സാന്നിധ്യം പലപ്പോഴായി കണ്ടിട്ടുണ്ടെന്നും എന്നാൽ ആരെയും ഓടിച്ചതായി അറിവില്ലെന്നും വനംവകുപ്പ് പറയുന്നു. ബന്ദിപ്പൂർ കടുവ സങ്കേതത്തോട് ചേർന്ന് കിടക്കുന്ന വയനാട് വന്യജീവി സങ്കേതത്തിൽ കടുവകൾ കൂടുതലുണ്ട്.എന്നാല്‍ ഈ വിഡിയോ ഏത് ഭാഗത്ത് നിന്നെന്ന് ഉറപ്പിക്കാന്‍ വനംവകുപ്പ് തയാറായിട്ടുമില്ല.
ആരാധകര്‍ ആശിക്കുന്നപോലെ എല്ലാ മത്സരങ്ങളും ജയിക്കണമെന്നില്ല. എന്നാല്‍ തോല്‍ക്കുന്ന രീതിയാണ് പ്രശ്നം. ജയിച്ചു നിന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഇംഗ്ലണ്ടിന്റെ വക ഷോക്ക്. 338റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയുടെ തോല്‍വി വെറും 31റണ്‍സിനായിരുന്നു. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യതോല്‍വിയാണിത്.
അവസാന പത്ത് ഓവറില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 104റണ്‍സ്. എന്നാല്‍ ധോണിക്കും കേദാര്‍ ജാദവിനും നേടാനായത് 73റണ്‍സാണ്. അവസാന അഞ്ച് ഓവറില്‍ ജയിക്കാന്‍ വേണ്ടത് 71റണ്‍സ് നേടിയത് 39റണ്‍സ്. ഇന്ത്യ തോറ്റത് 31റണ്‍സിന്. കയ്യില്‍ വിക്കറ്റുകള്‍ ഉണ്ടായിരുന്നു. പക്ഷെ ബൗണ്ടറികള്‍ കണ്ടെത്തുന്നതിനു പകരം സിംഗിള്‍ എടുത്തുകളിക്കാനാണ് ഇരുവരും ഇഷ്ടപ്പെട്ടത്. ഈ സമയം കമന്ററി ബോക്സിലിരുന്ന ഇംഗ്ലണ്ടിന്റെ മുന്‍ താരം നാസര്‍ ഹുസൈന്‍ സൗരവ് ഗാംഗുലിയോട് ചോദിച്ചു, ‘എന്താണ് ഇവര്‍ ഇങ്ങനെ കളിക്കുന്നത്’? ഗാംഗുലി മറുപടി ശ്രദ്ധേയമാണ്. ‘വിവരിക്കാന്‍ എനിക്കാവുന്നില്ല, എങ്ങനെയാണ് ഈ സിംഗിളുകളെ വിവരിക്കേണ്ടതെന്ന് അറിയില്ല’. ഇതായിരുന്നു ഗാംഗുലിയുടെ വാക്കുകള്‍.
‘ ആ ബാറ്റിങ് കണ്ട് അന്ധാളിച്ചു പോയി’ എന്നാണ് സഞ്ജയ് മഞ്ചരേക്കര്‍ പറഞ്ഞത്. അവസാന ഓവറുകളിലെ ബാറ്റിങ്ങിനെക്കുറിച്ച് ക്യാപ്റ്റന്‍ വിരാട് കോലിയുടെ മറുപടിയും ശ്രദ്ധിക്കേണ്ടതാണ്. ‘ ഇംഗ്ലണ്ട് ബോളര്‍മാര്‍ സ്ലോ ബോളുകളാണ് എറിഞ്ഞത്, ധോണി ബൗണ്ടറിക്കുള്ള ഷോട്ടുകള്‍ ഉതിര്‍ത്തെങ്കിലും സ്ലോ ബോളുകള്‍ കാരണം അത് സിംഗിളില്‍ ഒതുങ്ങി. ഞങ്ങള്‍ ഒന്നിച്ചിരുന്ന് അതേകുറിച്ച് വിശകലനം ചെയ്യും.’ അവസാന ഓവറുകളിലെ ഇന്ത്യയുടെ ബാറ്റിങ്ങിനെച്ചൊല്ലി ആരാധകരും ഏറ്റുമുട്ടുകയാണ്. ധോണിയും ജാദവും കളിച്ചത് ‘ടെസ്റ്റ് മല്‍സരത്തിന്റെ അവസാന ദിവസത്തെ കളിപോലെയാണ്’. ഇരുവരും നോട്ടൗട്ടാകാന്‍ മല്‍സരിക്കുകയായിരുന്നു. എന്നിങ്ങനെ പോയി കുറിപ്പുകള്‍.
അടിച്ചുകളിക്കാനുള്ള ആദ്യ പത്ത് ഓവറിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. കെ.എല്‍.രാഹുലിനെ തുടക്കത്തിലെ നഷ്ടമായതോടെ ഇന്ത്യ ആദ്യ അഞ്ച് ഓവറില്‍ നേടിയത് ഒന്‍പത് റണ്‍സ് മാത്രം. ആദ്യപത്ത് ഓവറില്‍ നേടിയത് 28റണ്‍സ് മാത്രവും. ആദ്യ പത്ത് ഓവറിലും അവസാനപത്ത് ഓവറിലും ക്രീസില്‍ നിന്നത് ബാറ്റിങ്ങില്‍ കരുത്തരായവര്‍ തന്നെയാണ്.
ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവിനെ ബോളര്‍ എന്ന നിലയില്‍ വിരാട് കോലി വിശ്വസിക്കുന്നില്ലെന്ന് തോന്നുന്നു. ഇംഗ്ലണ്ടിനെതിരായ മല്‍സരത്തില്‍ ജാദവിന്റെ സ്പിന്‍ ഒന്ന് പരീക്ഷിക്കാന്‍ പോലും കോലി മുതിര്‍ന്നില്ല. പിന്നെന്തിനാണ് ഓള്‍റൗണ്ടര്‍ എന്ന ലേബലില്‍ ജാദവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബാറ്റ്സ്മാന്‍ എന്ന നിലയില്‍ ജാദവിനെ ധോണിയും വിശ്വസിക്കുന്നില്ലെന്നുവേണം കരുതാന്‍. ഒരു സിംഗിള്‍ എടുക്കുന്നതില്‍ നിന്ന് ജാദവിനെ തടഞ്ഞത് അത് വ്യക്തമാക്കുന്നു.
1. ഇന്ത്യ തോറ്റത് പാക്കിസ്ഥാനെതിരെ സെമി കളിക്കാന്‍ ഇഷ്ടപ്പെടാത്തതുകൊണ്ടാണ്.
2. ഇംഗ്ലണ്ടിന്റെ സെമിയിലേക്കുള്ള പ്രയാണം ഉറപ്പുവരുത്തുക.
പ്രധാനമായും ഉയരുന്നുകേള്‍ക്കുന്നത് ഇതാണ്. എന്തായാലും അടുത്ത മല്‍സരം ബംഗ്ലദേശിനെതിരെ ഇതേ പിച്ചിലാണ് ഇന്ത്യ കളിക്കുന്നത്.
ചാലക്കുടിയിലെ തെരഞ്ഞെടുപ്പില്‍ തോറ്റപ്പോഴുണ്ടായ സംഭവം ഓര്‍മ്മിച്ച് ഇന്നസെന്റ്. ഇടതുപക്ഷത്തിന്റെ 19 പേരും തോറ്റപ്പോഴാണ് ചെറിയ സമാധാനം തോന്നിയതെന്ന് തമാശരൂപേണ ഇന്സെന്റ് പറയുന്നു. ഇരുപത് സീറ്റിൽ പത്തൊൻപത് എണ്ണവും പോയി. ബാക്കി ഒരു സീറ്റ് ആണ് ഉള്ളത്. ആ സ്ഥാനാർഥി പതുക്കെ കയറി കയറി വരുന്നുണ്ട്. പാർട്ടി എന്തുവേണമെങ്കിലും പറഞ്ഞോട്ടെ. അവനും കൂടി തോൽക്കുകയാണെങ്കില്‍ എന്നാണ് ഞാൻ ആ സമയത്ത് വിചാരിച്ചത്- ഇന്നസെന്റ് തമാശയും കാര്യവുമായി പറയുന്നു. വിഷൻ ഇരിങ്ങാലക്കുട ഞാറ്റുവേല വേദിയിലാണ് ഇന്നസെന്റ് ഇക്കാര്യം പറയുന്നത്.
തോറ്റുകഴിഞ്ഞപ്പോൾ ഒരാളും എന്നെ വിളിക്കാറില്ല, അല്ലെങ്കിൽ ഫോണിൽ ഭയങ്കര വിളികളാണ്. ആ തീവണ്ടി കൊരട്ടിയിൽ നിർത്തണം, ചാലക്കുടിയിൽ നിർത്തണം എന്നൊക്കെ പറയും. കൊരട്ടിയിൽ ട്രെയിൻ നിർത്തിതരണം എന്നു പറഞ്ഞ് ഒരാള്‍ വിളിക്കുമായിരുന്നു. എംപിയായി പോയതുകൊണ്ട് ഈ അപേക്ഷകളുമായി ഞാൻ ഡല്‍ഹിയിൽ ചെല്ലും. സത്യത്തിൽ ആ ട്രെയിൻ ജീവിതകാലത്ത് ഒരിക്കലും കൊരട്ടിയിൽ നിർത്താൻ പോകുന്നില്ല. തിരുവനന്തപുരം വിട്ടാൽ എറണാകുളമാണ് ഒരു സ്റ്റോപ്പ്. ഈ നിവേദനവുമായി മൂന്നാമത്തെ പ്രാവിശ്യം ചെന്നപ്പോൾ മന്ത്രി ഒരാളോട് സ്വകാര്യം പറഞ്ഞു. അത് എന്താണ് എന്ന് എനിക്ക് ഏകദേശം മനസ്സിലായി. ഇയാളുടെ തലയ്ക്കു വല്ല അസുഖവും ഉണ്ടോയെന്ന് അദ്ദേഹം പറഞ്ഞത്.
കൊരട്ടിയിലെ കാര്യം എന്തായെന്ന് ചോദിച്ച് വീണ്ടും വിളിച്ചു. കൊരട്ടിയിൽ ട്രെയിൻ നിർത്തിതരാമെന്ന് ഞാൻ പറഞ്ഞു. ഫോണില്‍ ആയതിനാല്‍ അയാള്‍ കെട്ടിപ്പിടിച്ചില്ല എന്നേയുള്ളു. അയാള്‍ എന്നെ കുറെ പുകഴ്‍ത്തി. പക്ഷേ ഞാൻ പറഞ്ഞു, കൊരട്ടിയില്‍ നിര്‍ത്തിയാല്‍ ആ ട്രെയിൻ മുന്നോട്ടുപോകില്ല. അവിടെ തന്നെ കിടക്കുമെന്ന്. അതിനുശേഷം അയാൾ എന്നെ വിളിച്ചിട്ടില്ല. പലർക്കും അങ്ങനെ ചുട്ടമറുപടി കൊടുത്തിട്ടുണ്ട്. പിന്നെ എങ്ങനെ ഞാൻ തോൽക്കാതിരിക്കും.
എന്റെ വീട്ടിൽ ഇലക്‌ഷൻ റിപ്പോർട്ട് കണ്ടുകൊണ്ടിരിക്കുകയാണ്. ചെയർമാൻ ഉണ്ട്, എന്റെ ഭാര്യയും മക്കളുമുണ്ട്. ഫലം വന്നുകൊണ്ടിരിക്കുമ്പോൾ എല്ലാവരും വിചാരിച്ചു ഇപ്പോ ജയിക്കുമെന്ന്. കുറച്ചു കഴിഞ്ഞപ്പോൾ എതിർസ്ഥാനാർഥി എന്റെ മുകളിലായി. അപ്പോൾ എനിക്ക് ചെറിയൊരു വിഷമം വന്നു. ഇതുകണ്ട് ചെയർമാൻ എന്നോടുപറഞ്ഞു, പേടിക്കേണ്ട, കയ്പമംഗലം എണ്ണീട്ടില്ല എന്ന്. പക്ഷേ കയ്പമംഗലവും എണ്ണി. ഒന്നു കൂടി ഞാൻ താഴേക്ക് വന്നു.
എന്റെ കാര്യം മാത്രമാണോ ഇങ്ങനെയെന്നറിയാൻ മറ്റുള്ള ആളുകളുടെ സ്ഥലം കൂടി നോക്കി. അപ്പോഴാണ് മനസമാധാനമായത്. തൃശൂര്‍ മുതൽ എല്ലാ സ്ഥലങ്ങളിലും സ്ഥാനാർഥികൾ താഴെ. ഇത് മനുഷ്യന്റെ പൊതു സ്വഭാവമാണ്. തോൽക്കാൻ പോകുകയാണല്ലോ എന്നൊരു വിഷമം എന്നിലുണ്ടായിരുന്നു. എന്നാൽ കുറച്ച് കഴിഞ്ഞപ്പോൾ അത് പതിയെ പതിയെ മാറി, പത്തൊമ്പതുപേരും തോൽക്കാൻ പോകുകയാണല്ലോ എന്നായി മനസ്സിൽ. അങ്ങനെ ഓർത്തപ്പോൾ ഒരു ചെറിയ സന്തോഷം.
അങ്ങനെ ഇരുപത് സീറ്റിൽ പത്തൊമ്പത് എണ്ണവും പോയി. ബാക്കി ഒരു സീറ്റ് ആണ് ഉള്ളത്. ആ സ്ഥാനാർഥി പതുക്കെ കയറി കയറി വരുന്നുണ്ട്. പാർട്ടി എന്തുവേണമെങ്കിലും പറഞ്ഞോട്ടെ. അവനും കൂടി തോൽക്കുകയാണെങ്കില്‍ എന്നാണ് ഞാൻ ആ സമയത്ത് വിചാരിച്ചത്. മനുഷ്യന്റെ സ്വഭാവത്തെക്കുറിച്ചാണ് ഞാൻ പറഞ്ഞുവരുന്നത്.
ഈ ഇരുപതുപേരിൽ ഞാൻ മാത്രം തോറ്റൂ എന്നു പറഞ്ഞാൽ എന്റെ മാനസികാവസ്ഥ എന്താകും. പുറത്തിറങ്ങി നടക്കാൻ പറ്റുമോ?. നാട്ടുകാർക്കും അതിൽ വിഷമമുണ്ടാകും. ആലപ്പുഴയില്‍ ആരിഫ് മാത്രം എനിക്ക് ചെറിയൊരു ദുഃഖം തന്നു. വളരെ ചെറുതാണ് കേട്ടോ.
അതുപോലെ മറ്റൊരു സംഭവം. ഞാൻ മുമ്പ് ടിവിയിലൊക്കെ പറഞ്ഞിട്ടുള്ളതാണ്. ദേശീയ അവാർഡ് പ്രഖ്യാപിക്കുന്നു. ഞാൻ ടിവിയിൽ നോക്കുകയാണ്. ഇന്ത്യയിലെ ഏറ്റവുംനല്ല നടന്റെ ലിസ്റ്റിൽ അമിതാഭ് ബച്ചൻ, മമ്മൂട്ടി, ഇന്നസെന്റ്. ടിവിയുെട സ്ക്രോളിൽ ഈ മൂന്നുപേരുടെയും പേര് പോകുന്നുണ്ട്. പത്താംനിലയിലെ തീവണ്ടി എന്ന സിനിമയ്ക്കുവേണ്ടിയാണ് എന്നെ തെരഞ്ഞെടുത്തത്. ഒരു റൗണ്ട് കഴിഞ്ഞു, രണ്ട് കഴിഞ്ഞു, മൂന്നാമത്തെ റൗണ്ട് കഴിഞ്ഞപ്പോൾ എന്നെ കാണാനില്ല.
മമ്മൂട്ടിയും അമിതാഭ് ബച്ചനും മാത്രമമായി. ആ സമയത്ത് ഞാൻ മനസ്സിൽ വിചാരിച്ചു, മമ്മൂട്ടിക്ക് കിട്ടരുത്. എന്റെ ഉള്ളിൽ അങ്ങനെ തോന്നി. അവസാനം മമ്മൂട്ടി പുറത്തായി. അമിതാഭ് ബച്ചൻ മാത്രമായി. ആ സമയത്ത് മനസമാധാനം വന്നെങ്കിലും പെട്ടന്നുതന്നെ അത് സങ്കടമായി മാറി. ജ്യേഷ്ഠനായും അച്ഛനായും സുഹൃത്തായുമൊക്കെ ഞാൻ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബകാര്യങ്ങൾ എന്നോട് പറഞ്ഞിട്ടുണ്ട്. എന്റെ കുടുംബ കാര്യങ്ങള്‍ ഞാൻ പറഞ്ഞിട്ടുണ്ട്. അമ്മ സംഘടനയിൽ വർഷങ്ങളോളം എനിക്കൊപ്പം സെക്രട്ടറിയായി നിന്നിട്ടുണ്ട്. പിന്നെ എന്തിനാണ് ഞാൻ അങ്ങനെ ആലോചിച്ചതെന്ന് മനസ്സിൽ ഓർത്തു. അവസാനം ഉത്തരം കിട്ടി, ഇത്തരം കുശുമ്പും കുന്നായ്‍മയും ഒക്കെ ചേർന്നതാണ് മനുഷ്യൻ- ഇന്നസെന്റ് പറയുന്നു.
വീഡിയോ കടപ്പാട് : ഇരിങ്ങാലക്കുട വോയിസ്
ബിജോ തോമസ് അടവിച്ചിറ
കുമളിയിൽ നിന്നു കായംകുളത്തേക്കു പോകുന്ന കെഎസ്ആർടിസി ആർപിഎം 701 ബസ് ആണ് കഥയിലെ നായകൻ. രാവിലെയും വൈകിട്ടും സർവീസ് നടത്തുന്ന ബസിൽ സ്ഥിരയാത്രക്കാർ തമ്മിൽ പരിചയം സൗഹൃദവും ഒരു വൻ കൂട്ടായ്മ്മയുമായി മാറി. ബസിന്റെ സമയവിവരം പങ്കിടാൻ അറുപതിലേറെ ആളുകൾ ചേർന്ന് വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കി. ഗ്രൂപ്പിലെ കാരണവരാണ് ചങ്ങനാശേരി സ്വദേശി ശിവൻ. മാന്നാറിൽ പലചരക്കു കടയിലെ കണക്കെഴുത്തുകാരനാണ് ഇദ്ദേഹം.
2 മാസം മുൻപ് വായ്പയെടുത്താണ് അദ്ദേഹം പുതിയ ഫോൺ വാങ്ങിയത്. ബസിന്റെ സമയം കൃത്യമായി ഗ്രൂപ്പിൽ അറിയിച്ചിരുന്നത് ശിവനാണ്. 2 ദിവസം മുൻപ് ഫോൺ കള്ളൻ കൊണ്ടുപോയതോടെ സഹയാത്രികർക്കു സ്വന്തം ഫോൺ നഷ്ടമായ സങ്കടം. പിന്നെയൊന്നും ആലോചില്ല, പുതുപുത്തനൊരു ഫോൺ വാങ്ങി ശിവൻചേട്ടന് അവർ സമ്മാനിച്ചു. സമ്മാനപ്പൊതി തുറന്ന ശിവന്റെ കണ്ണുകൾ നിറഞ്ഞപ്പോൾ സഹയാത്രികരിൽ സ്നേഹത്തിന്റെ പുഞ്ചിരി വിടർന്നു.
ബസിലെ യാത്രക്കാരനും മാവേലിക്കര രാജ രവിവർമ്മ ഫൈൻ ആർട്സ് കോളേജ് ലച്ചോർ ആയ മാമ്മൂട് സ്വദേശി ഷിജോ ജേക്കബ് സാറിന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ ആണ് ഈ നൻമയുടെ കൂട്ടായ്മ്മ കഥ പുറം ലോകം അറിഞ്ഞത്. ഒട്ടനവധി ആര്ട്ട് എക്സിബിഷനുകൾ നടത്തി നാട്ടുകാർക്കും മലയാളികൾക്കും സുപരിചിതൻ ആണ് ഷിജോ ജേക്കബ്. മുൻപും പുള്ളിയുടെ പല ഫേസ്ബുക്ക് പോസ്റ്റുകളും ജനശ്രദ്ധ ആകർഷിച്ചിരുന്നു
ഫേസ്‍ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ
പ്രിയപ്പെട്ട പോക്കറ്റടിക്കാരാ നിനക്ക് നന്ദി.
—————————————————————-
കോടമഞ്ഞിനും ചാറ്റൽ മഴയ്ക്കുമിടയിലൂടെ RPM 701 എന്ന KSRTC ബസ് മലയിറങ്ങുകയാണ്. പതിവുപോലെ യാത്രക്കാരെയും കൊണ്ട് കായകുളം വരെ പോകേണ്ടതാണ്…
ഈ ബസിന് ഒരു മണിക്കൂർ മുൻപായി പീരുമേട്ടിൽ നിന്നും ഒരു കാർ അതിവേഗം ചങ്ങനാശ്ശേരിയിലേക്ക് ചീറിപ്പാഞ്ഞു കൊണ്ടിരിക്കുന്നു. സൗഹൃദങ്ങളെ കൊണ്ടുനടക്കുന്ന രണ്ടു മനുഷ്യരാണ് അതിനുള്ളിൽ. rpm 701 ന്റ ഡ്രൈവർ സിബിച്ചേട്ടനും ഒരിക്കൽ ഈ ബസിന്റെ എല്ലാമായിരുന്ന ഷമീറും ആണ് അതിനുള്ളിൽ….
പതിവുപോലെ കുളി കഴിഞ്ഞു, ബസ് എവിടെയെത്തി എന്നറിയാനായി മൊബൈൽ നോക്കിയപ്പോൾ ഷമീറിന്റ രണ്ടു മിസ്ഡ് കാൾ കിടക്കുന്നു. വിളി പതിവുള്ളതല്ല. ഞാൻ തിരിച്ചു വിളിച്ചു.
“ഷമീർ, എവിടാ….”
“ഞാൻ മാമ്മൂട് ബസ് സ്റ്റോപ്പിൽ ഉണ്ട് സാറേ… ”
“അവിടെ നിൽക്കാതെ വീട്ടിലേക്കു വരൂ…. ”
ഷമീർ വീട്ടിൽ എത്തി. അപ്പോഴാണ് ഇവരുടെ കാർ യാത്രയും ഷമീർ മാമ്മൂട്ടിൽ ഇറങ്ങിയ കാര്യവുമൊക്കെ അറിയുന്നത്…. ഒരു ചൂട് ചായക്ക് ശേഷം ഞങ്ങൾ ബസ് സ്റ്റോപ്പിലെത്തി. ഷമീറിനെ മാമ്മൂട്ടിൽ കണ്ട് അന്ധാളിച്ചു റെജി സാർ. 7.50 കഴിഞ്ഞപ്പോൾ ചങ്ക് ബസ് വന്നു. ഞങ്ങൾ അതിൽ കയറി.
എനിക്ക് വേണ്ടി സീറ്റ് ഒഴിഞ്ഞു മാറി തന്നു വർഗീസ്. ഞാൻ എന്റ സ്ഥിരം സീറ്റിൽ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ മോഹൻ ചേട്ടൻ പറഞ്ഞു, സാറിനെ പരിചയപ്പെടാനായി ഒരാൾ വരുന്നുണ്ടെന്ന്. അതാരപ്പാ എന്നെ പരിചയപ്പെടാൻ വരുന്നത്. സന്ദേഹത്തോടെ ഞാൻ ഇരുന്നു. ആൻസി ടീച്ചർ മുന്നിലിരുന്നു ചിരിക്കുന്നത് എനിക്ക് കാണാം. അതാ വരുന്നു മഞ്ഞ സാരിയൊക്കെ ചുറ്റി വളരെ പ്രസരിപ്പോടെ, സ്റ്റൈലിഷ് ആയി ചിരിച്ചുകൊണ്ട് ഒരു മഹിളാരത്നം. ടീച്ചറിന്റ ഭാഷയിൽ പറഞ്ഞാൽ വാക്കുകൾ കൊണ്ട് മാത്രം അറിഞ്ഞിട്ടുള്ള, കണ്ടിട്ടുള്ള, കേട്ടിട്ടുള്ള ഞങ്ങളുടെ വാട്സ്ആപ് ഗ്രൂപ്പ് അഡ്മിൻ ആഷ ടീച്ചർ. ശരിക്കും ഇരിക്കുന്നിടത്തു നിന്നും എഴുന്നേറ്റ് ടീച്ചറിനെ ബഹുമാനിക്കണമെന്നു തോന്നി. പക്ഷെ നടന്നില്ല….
അല്ല, ടീച്ചർ എന്തെ കറുകച്ചാലിൽ ഇറങ്ങാഞ്ഞത്? മല്ലപ്പള്ളിയ്ക്ക് പോകേണ്ട ആൻസി ടീച്ചർ എന്താണ് വീണ്ടും ഈ ബസിൽ? ആമിയും സംഗീത ടീച്ചറുമൊക്കെ വളരെ സന്തോഷത്തിലാണല്ലോ? മുന്നിലിരിക്കുന്ന സനൽ സാർ ഇന്ന് പുറകിലാണല്ലോ? അതാ ശിവൻ ചേട്ടൻ കുരിശുമൂട്ടിൽ നിന്നും ബസിൽ കയറുന്നു. എന്നും പുറകിലത്തെ വാതിലിലൂടെ കയറുന്ന ശിവൻ ചേട്ടൻ ഇന്ന് മുൻവാതിലിലൂടെ കയറുന്നു. ഈ മനുഷ്യനിതെന്നാ പറ്റി? സിബിച്ചേട്ടനും കുരിശുംമൂട്ടിൽ നിന്ന് ബസിൽ കയറി. ആഷ ടീച്ചർ എല്ലാവരെയും പരിചയപ്പെടുന്നു. സ്ഥിരം യാത്രക്കാർ അല്ലാത്തവർ അല്പം സംശയത്തോടെയും ലേശം ഇഷ്ടക്കേടോടും കൂടി നോക്കുന്നു. ഒന്നും പിടികിട്ടാതെ സോണി സാറും. ആകെ മൊത്തത്തിൽ കൺഫ്യൂഷൻ….
എല്ലാവരും സന്തോഷത്തിൽ ആണ്. ചിരിയും ബഹളവുമൊക്കെ ആയി….
ചങ്ങനാശ്ശേരി നിന്നു ബിന്ദു ടീച്ചറും മറ്റും കയറി. സ്റ്റാൻഡിൽ നിന്നും പുറപ്പെട്ട ബസ് NSS കോളേജിന്റ് മുന്നിൽ ഒതുക്കി നിർത്തി. ആരേലും കയറാനുണ്ടോ? ഇല്ലല്ലോ… പെട്ടെന്ന് ബസിൽ നിന്നും ഗ്രൂപ്പ് അംഗങ്ങൾ ചാടിയിറങ്ങി. കാര്യമറിയാതെ ശിവൻ ചേട്ടനും….. ചില അംഗങ്ങൾക്കും എന്താണ് കാര്യമെന്ന് മനസ്സിലായില്ല. മറ്റു യാത്രക്കാർ അന്തം വിട്ട് നോക്കുന്നു….. വണ്ടി ബ്രേക്ക് ഡൗൺ ആയോ ? ഇന്നത്തെ ദിവസം നശിപ്പിച്ചു…. ചിലരെങ്കിലും മനസ്സിൽ പറഞ്ഞു കാണും….
ഞങ്ങളുടെ കൂട്ടത്തിൽ നിന്നും പെട്ടെന്ന് ആഷാ ടീച്ചർ മുൻപോട്ട് വന്ന് ശിവൻ ചേട്ടന് ഒരു ഗിഫ്റ്റ് പാക്കറ്റ് കൊടുക്കുന്നു. ഞങ്ങളുടെ കൈയടിക്കിടയിൽ കാര്യം മനസ്സിലാകാതെ, അന്തം വിട്ട് ശിവൻ ചേട്ടൻ നിന്നു…
“ഇന്നെന്താ ബർത്ത് ഡേ ആണോ? ”
വണ്ടിക്കുള്ളിൽ നിന്നും ആരോ വിളിച്ചു ചോദിച്ചു.
“അല്ല ചേട്ടാ, അതിലും വലിയൊരു ഡേ…. ”
” ശിവൻ ചേട്ടോ, പൊതി അഴിച്ചു നോക്കിക്കെ ”
ശിവൻ ചേട്ടൻ മെല്ലെ വർണക്കടലാസുകൾ മാറ്റി നോക്കി. ഒരു പുത്തൻ മൊബൈൽ…. Redmi Note 7S…..ശിവൻ ചേട്ടന്റ കണ്ണ് നിറഞ്ഞു.. സന്തോഷത്തിന്റ അശ്രു ബിന്ദുക്കൾ… അതിൽ സങ്കടത്തിന്റ ഒരു തിരയുണ്ടായിരുന്നു……
“ഷമീർ സാർ… എന്റ മൈബൈൽ പോക്കറ്റടിച്ചു പോയി…..”
ശിവൻ ചേട്ടൻ കരച്ചിലിന്റ് വക്കത്തായിരുന്നു. പുതിയ മൊബൈൽ. വാങ്ങിയിട്ട് രണ്ടു മാസം പോലും ആയിട്ടില്ല. രാത്രിയിൽ ചങ്ങനാശ്ശേരിയിൽ വച്ച് പോക്കറ്റടിച്ചു പോയി. ശിവൻ ചേട്ടന്റ മൊബൈൽ ഞങ്ങളുടെയും പ്രിയപ്പെട്ട മൊബൈൽ ആയിരുന്നു. രാവിലെയും വൈകുന്നേരവും വളരെ കൃത്യമായി കായകുളം, മാവേലിക്കര ബസുകളുടെ സമയം അതിലൂടെ ഞങ്ങൾ അറിഞ്ഞു കൊണ്ടിരുന്നു. ചങ്ക് ബസ് ഗ്രൂപിലെ സ്നേഹസമ്പന്നനായ മനുഷ്യൻ. എന്ത് സഹായവും ആർക്കും എപ്പോൾ വേണമെങ്കിലും ചെയ്യാൻ മനസ്സുള്ളോരു മനുഷ്യൻ. ആ മനുഷ്യന്റ നഷ്ടം ഞങ്ങളുടെയും നഷ്ടമായിരുന്നു. ഒരു പാവം മനുഷ്യൻ. കണ്ണീച്ചോരയില്ലാത്ത ഒരു കള്ളൻ…
പക്ഷെ വിട്ടു കൊടുക്കാൻ ഞങ്ങൾ തയ്യാറായിരുന്നില്ല. ഗ്രൂപ്പിലെ കുറച്ചുപേർ വ്യക്തിപരമായി ചർച്ച ചെയ്തു. ഗ്രൂപ്പിൽ ചർച്ച ചെയ്താൽ ശിവൻ ചേട്ടൻ അറിയാൻ ഇടയുണ്ടെന്ന് അറിയാം. അത് കൊണ്ട് ഗ്രൂപ്പിൽ ചർച്ച ചയ്തില്ല. ശിവൻ ചേട്ടനൊരു പുതിയ ഫോൺ വാങ്ങി കൊടുക്കണമെന്ന് ഞങ്ങൾ തീരുമാനിച്ചു.. എല്ലാം പെട്ടെന്നായിരുന്നു. അണിയറയിൽ തിരക്കിട്ട പ്രവർത്തനങ്ങൾ… നഷ്ടപ്പെട്ടു പോയ redmi 6 തന്നെ വാങ്ങാനായി സിബിച്ചേട്ടനും ഷമീറും മുണ്ടക്കയത്തും കാഞ്ഞിരപ്പള്ളിയിലും അലഞ്ഞു. കിട്ടിയില്ല. അവസാനം redmi note 7 കാഞ്ഞിരപ്പള്ളിയിൽ നിന്നും വാങ്ങി. അതുമായി അഡ്‌മിന്റ വീട്ടിലേക്ക്. വർണ്ണക്കടലാസിനുള്ളിൽ ഒരു സ്നേഹ സമ്മാനം. പിന്നെയെല്ലാം ഒരു തിരക്കഥ പോലെ….
എല്ലാവർക്കും ഇന്നു സന്തോഷത്തിന്റ ദിവസമായിരുന്നു. സൗഹൃദത്തിന്റ, കൂട്ടായ്മയുടെ, സ്നേഹത്തിന്റ, നന്മയുടെ ദിവസം…. ബസ് നീങ്ങിത്തുടങ്ങി. ആഷ ടീച്ചറും, ആൻസി ടീച്ചറും, സിബിച്ചേട്ടനും ഷമീറും തിരികെ കറുകച്ചാലിലേക്ക്… ഞങ്ങൾ മാവേലിക്കരയിലേക്കും. എല്ലാവരുടെയും ഉള്ളിൽ സന്തോഷത്തിന്റ വേലിയേറ്റം അലയടിച്ചു കൊണ്ടിരുന്നു… ശിവൻ ചേട്ടന്റ കണ്ണുകൾ ഇപ്പോഴും നിറഞ്ഞു തുളുമ്പിയിരിക്കുന്നു….
ഈ സൗഹൃദ കൂട്ടായ്‌മയിലേക്ക് രാവിലെ തന്നെ എത്താമെന്ന് പറഞെങ്കിലും ബസില്ലാതിരുന്നതിനാൽ എത്തിപ്പെടാൻ പറ്റാഞ്ഞതിന്റ വിഷമവുമായി കൊച്ചു ഡോക്ടർ വെങ്ങലിൽ നിന്നും ബസ് കയറി. വരാഞ്ഞതിനെ കുറിച്ച് തമാശയിൽ ഒളിപ്പിച്ച ചോദ്യവുമായി മോഹനൻ ചേട്ടൻ ചോദിച്ചപ്പോൾ ഡോക്ടർക്ക് പിടിച്ചു നിൽക്കാനായില്ല. പൊട്ടിക്കരഞ്ഞു ഡോക്ടർ…. അത് കണ്ടു വിഷണ്ണനായി കണ്ടക്ടർ മോഹനൻ ചേട്ടൻ…. ആര് ആരെ ആശ്വസിപ്പിക്കും…..
സന്തോഷത്തിന്റ ഈ കനം എനിക്ക് താങ്ങാൻ പറ്റുന്നില്ല…. ഞാൻ പുറത്തേക്കു നോക്കി… മഴമേഘങ്ങൾ ഖനീഭവിച്ചു നിൽക്കുന്നു…. പെയ്യുമോ ആവോ….
ഞാൻ ആ കള്ളനെ ഓർത്തു. മൈബൈൽ ഫോൺ മോഷ്ടിച്ച കള്ളൻ ആരായിരിക്കും? ഗതികേട് കൊണ്ട് മോഷ്ടിച്ചതായിരിക്കുമോ…? ആർക്കറിയാം…. ചങ്ങനാശ്ശേരിയിലെ ഇരുട്ടിന്റ വെളിച്ചത്തിൽ ശിവൻ ചേട്ടന്റ പോക്കറ്റിലേക്ക് നീട്ടിയ നിന്റ കൈകൾ ഒരിക്കലെങ്കിലും വെളിച്ചത്തു നോക്കണം. എത്രയോ മനുഷ്യരുടെ സങ്കടത്തിന്റ കറ ആ കൈകളിൽ ഉണ്ടാവും….
എന്നാലും ഞങ്ങൾക്ക് നിന്നോട് പ്രശ്നമില്ല. കാരണം നീ മൂലം ചോരശാസ്ത്രത്തിൽ നന്മയുടെ ഒരേട് ഇന്ന് ചേർക്കപ്പെട്ടു. ചോരന്മാരിൽ നീ വ്യത്യസ്തൻ. സന്തോഷത്തിന്റ, സഹവർത്തിത്വത്തിന്റ ഒരു നല്ല ദിവസം ഇന്ന് ഞങ്ങൾ അനുഭവിച്ചത് നീ മൂലമാണ്. മനുഷ്യ മനസുകളിൽ നന്മയുടെ ഉറവ വറ്റിയിട്ടില്ലെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞതിനും നീയാണ് കാരണക്കാരൻ…
അതുകൊണ്ട്, ഒരിക്കലും മറക്കാത്ത നല്ലൊരു ദിവസം ഞങ്ങൾക്ക് സമ്മാനിച്ച പ്രിയപ്പെട്ട പോക്കറ്റടിക്കാരാ നിനക്കു നന്ദി…. നന്ദി….. ഒരായിരം നന്ദി.
————– ഷിജോ ജേക്കബ്
26 ജൂൺ 2019
കുറിപ്പ്: ഈ ഒത്തൊരുമയിൽ പങ്കാളികളായ ഒരുപാടു പേരുണ്ട്. ആരുടെയെങ്കിലും പേര് വിട്ടു പോയാലോ എന്ന ഭയത്താൽ പേരുകൾ എഴുതുന്നില്ല. എങ്കിലും കുറഞ്ഞ സമയത്തിനുള്ളിൽ ഇത് പ്രാവർത്തികമാക്കാൻ പ്രവർത്തിച്ച ചിലരെ പരാമര്ശിക്കാതിരിക്കാൻ വയ്യ. ആഷ ടീച്ചർ, ആൻസി ടീച്ചർ, ഷമീർ, സിബിച്ചേട്ടൻ… നിങ്ങളുടെ സമയോചിതവും ആല്മാര്തവുമായ പ്രവർത്തനം പ്രശംസയർഹിക്കുന്നു. പെട്ടെന്നായതുകൊണ്ടും അറിയിക്കാൻ പറ്റാതിരുന്നതുകൊണ്ടും സഹകരിക്കാൻ സാധിക്കാഞ്ഞ പലരുമുണ്ട്. അവരും നമ്മോടൊപ്പമുണ്ട്. ശിവൻ ചേട്ടന്റ കാര്യം കേട്ടറിഞ്ഞു, ഇന്നലെ രാത്രിയിൽ എന്റ വീട്ടിൽ ഓടിക്കേറി വന്നു ഇതിൽ സഹകരിച്ച ഭാഗ്യലക്ഷ്മി മിസ്സിനെയും ഓർക്കുന്നു. പിന്നെ എല്ലാവരും…… എല്ലാവരും ചങ്കിലുണ്ട്…….
കെട്ടിടത്തിന്‍റെ മുകളിലെ നിലയിലെ ജനാലയില്‍ നിന്ന് വീണ കുഞ്ഞിനെ അതിസാഹസികമായി രക്ഷിച്ച് 17കാരന്‍. തുര്‍ക്കിയിലെ ഇസ്താംബുളിലാണ് സംഭവം. റോഡിലൂടെ നടക്കുകയായിരുന്ന ഫ്യൂസി സബാതാണ് അപ്രതീക്ഷിതമായി കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.
”റോഡിലൂടെ നടന്ന് പോകുന്നതിനിടെയാണ് സമീപത്തെ കെട്ടിടത്തിന് മുകളിലെ ജനാലയില്‍ ഒരു കുഞ്ഞ് തൂങ്ങി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ കെട്ടിടത്തിന് അടുത്തേക്ക് പോകുകയും താഴേക്ക് പതിച്ച കുഞ്ഞിനെ കൈക്കുള്ളില്‍ ആക്കുകയുമായിരുന്നു” – ഫ്യൂസി സബാത് ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കെട്ടിടത്തിന് സമീപത്തെ സുരക്ഷാ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തു. കുഞ്ഞിനെ രക്ഷിതാക്കള്‍ക്ക് കൈമാറിയ ഫ്യൂസി സബാതിനോട് ദൈവം നിങ്ങളെ രക്ഷിക്കട്ടെ എന്നായിരുന്നു കുട്ടിയുടെ പിതാവ് യൂസഫ് മുഹമ്മദ് പറഞ്ഞത്. യൂസഫ് പിന്നീട് കുഞ്ഞിനെ രക്ഷിച്ച ഫ്യൂസി സബാതിന് പാരിതോഷികം നല്‍കിയെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
കണ്ടാൽ പേടിപ്പെടുത്തുന്ന, എല്ലും തോലുമായ, ഉണങ്ങാത്ത മുറിവുകളോടു കൂടിയ ദേഹമുള്ള ഈ മനുഷ്യൻ പലരുടെയും ഉറക്കം കെടുത്തുകയാണ്. സത്യമെന്തെന്നറിയാതെ പലരും കഥകൾ പലതും പ്രചരിപ്പിച്ചു. അതിലൊന്നാണ് ഈ മനുഷ്യൻ ശവക്കോട്ടയിൽ നിന്ന് എഴുന്നേറ്റ് വന്നതാണ് എന്നത്.
പക്ഷേ, അലക്സാണ്ടറിൻറെ കഥ ഒരുപോലെ പേടിപ്പെടുത്തുന്നതും വേദനിപ്പിക്കുന്നതുമാണ്. ഒരു മാസത്തോളം ഇയാൾ ഒരു കരടിയുടെ തടവിലായിരുന്നു. ജീവൻ മാത്രമാണ് കരടി ബാക്കിവെച്ചത്. കാട്ടിൽ വേട്ടക്കെത്തിയ സംഘമാണ് ഇയാളെ കണ്ടെത്തുന്നത്. അപ്പൊഴേക്കും അലക്സാണ്ടര്‍ വികൃത രൂപമായി കഴിഞ്ഞിരുന്നു.
വേട്ടക്കാർ ആദ്യം കരുതിയത് ഗുഹയ്ക്കുള്ളിൽ വർഷങ്ങൾക്കു മുമ്പെങ്ങോ ആരോ കൊണ്ടു വച്ച ഒരു മമ്മി ആണെന്നാണ്. തുടര്‍ന്നുള്ള പരിശോധനയിലാണ് ഇതൊരു മനുഷ്യനാണെന്നും, ജീവനുണ്ടെന്നും മനസ്സിലാക്കിയത്.
മംഗോളിയൻ അതിർത്തിയോടു ചേർന്ന റഷ്യയുടെ ഉൾനാടൻ പ്രദേശത്തെ ഒരു വനഭാഗത്തു നിന്നാണ് അലക്സാണ്ടറിനെ വേട്ടക്കാർ കണ്ടെത്തിയത്. വേട്ടനായ്ക്കളെ പിന്തുടർന്ന് വേട്ടക്കാരുടെ സംഘം ഗുഹയിലെത്തുമ്പോൾ കരടി അവിടെയുണ്ടായിരുന്നില്ല.
അലക്സാണ്ടറിന്റെ നട്ടെല്ല് തകര്‍ത്താണ് കരടി അയാളെ തടവിലാക്കിയതത്രേ. ശരീരകമാസകലം മുറിവേൽപ്പിക്കുകയും തൊലി മാന്തിപ്പൊളിക്കുകയും ചെയ്തു. താൻ റഷ്യക്കാരനാണെന്നും പേര് അലക്സാണ്ടർ എന്നാണെന്നതുമുൾപ്പെടെ ചില കാര്യങ്ങൾ മാത്രമാണ് ഇയാൾക്കിപ്പോൾ ഓർമ്മയുള്ളത്. കണ്ണുകൾ പ്രയാസപ്പെട്ടു തുറക്കാനും സംസാരിക്കാനും കൈകൾ ചെറുതായി ചലിപ്പിക്കാനും മാത്രം സാധിക്കുന്നുണ്ട്. അലക്സാണ്ടർ എങ്ങനെ കാട്ടിലെത്തിയെന്നും എങ്ങനെ കരടിയുടെ കയ്യിലകപ്പെട്ടുവെന്നുമുള്ളതിന് കൃത്യമായ ഒരു ഉത്തരം ലഭിച്ചിട്ടില്ല.