Specials

കഥ:- ശിവകുമാര്‍, മെല്‍ബണ്‍, ഓസ്ട്രേലിയ

‘അമ്മേ’..രാജേഷ് അമ്മയെ അകത്തേക്ക് നോക്കി വിളിച്ചു. നാരായണിയമ്മ തീരെ വയ്യാതെ ഉമ്മറത്തേക്ക് വന്നു.’അമ്മേ ഇതെന്തൊരു മഴയാണ്? ”മഴ നില്‍ക്കുന്നേയില്ലല്ലോ ലീവിന് നാട്ടില്‍ വന്നിട്ട് എല്ലാം വെള്ളത്തിലായല്ലോ രാജേഷ് താടിക്ക് കയ്യും കൊടുത്ത് നിരാശയോടെ പറഞ്ഞുകൊണ്ടേയിരുന്നു മഴ തുടങ്ങിയാല്‍ നാരായണിയമ്മക്ക് ആസ്ത്മയാണ്. ശ്വാസം കിട്ടാത്ത അവസ്ഥയാണ് എന്നിരുന്നാലും മോന്റെ അരികിലായി ചേര്‍ന്ന് നിന്നുകൊണ്ട് പുറത്ത് മഴ നോക്കികൊണ്ടേയിരുന്നു. ‘മുറ്റം നിറയാന്‍ തുടങ്ങിയിരിക്കുന്നു ഇങ്ങനെ പെയ്താല്‍ അകത്തേക്ക് വെള്ളം കയറും തീര്‍ച്ച’ നാരായണിയമ്മ പറഞ്ഞു.! തൊട്ടടുത്ത സിദ്ധീഖിന്റെ വീട്ടിലും സണ്ണിയുടെ വീട്ടിലും ഏകദേശം വെള്ളം കയറി തുടങ്ങി. സിദ്ധിഖും സണ്ണിയും ലീവിന് നാട്ടില്‍ വന്നിട്ടുണ്ട്. പക്ഷെ അവിടെയാരെയും കാണാനില്ല, കണ്ടിട്ടും കാര്യമില്ല കാരണം മൂന്നുപേരും പിന്നെ വീട്ടുകാരുമിപ്പോള്‍ ശത്രുതയിലാണ്. ശത്രുത കണ്ടാല്‍ പോലും മിണ്ടില്ല, അതിപ്പോള്‍ കാലം കുറെയായി. ആ വേദനയെന്നും നാരായണിയമ്മ പറയാറുണ്ട്. ‘അവരൊക്കെ അവിടെയുണ്ടോ ആവോ’? ‘ ആരേയും കാണാനില്ലല്ലോ’ നാരായണിയമ്മ മെല്ലെ അകത്തേക്ക് പോയി ‘ശ്വാസം കിട്ടാതെ വിഷമിക്കുന്നുണ്ടെങ്കിലും പറഞ്ഞുകൊണ്ടേയിരുന്നു’.

‘നിങ്ങള്‍ മൂന്നുപേരും കാരണം ഞങ്ങള്‍ അമ്മമാര്‍ക്കും പരസ്പരം മിണ്ടാന്‍ പറ്റാത്ത അവസ്ഥയായി ”എത്രമാത്രം സ്‌നേഹം നിറഞ്ഞ ഒരു കാലഘട്ടമായിരുന്നു ‘ എല്ലാം നിങ്ങളുടെ മത രാഷ്ട്രീയം ഇവ കാരണം മനസ്സിനെ വേര്‍തിരിച്ചു ‘നിങ്ങള്‍ ഓരോ മനസ്സിനുള്ളിലെ മതിലുകള്‍ തീര്‍ത്തു. അതിലിരുന്നുകൊണ്ട് ഇപ്പോള്‍ ചുറ്റും കാണുന്നു. ‘കഷ്ടം’ നാരായണിയമ്മ പറഞ്ഞു പറഞ്ഞു ചുമയും തുടങ്ങി. ‘അമ്മെ ഞാന്‍ എന്തുചെയ്തൂന്ന’.! രാജേഷിന് ദേഷ്യം വന്നു അമ്മയെ നോക്കികൊണ്ട് രാജേഷ് എന്തൊക്കെയോ പറഞ്ഞു. ‘അവരല്ലേ നമ്മളെ ഒറ്റപ്പെടുത്തിയത്’ ”അവരല്ലേ മിണ്ടാതിരിക്കുന്നത്’ ‘എനിക്കാരോടും ദേഷ്യമില്ല” കാരണം അവര്‍ രണ്ടു പേരും എന്റെ ജീവനായിരുന്നു ഒരിക്കല്‍..”രാജേഷ് പതിയെ അകത്തേക്ക് കയറി ‘രാജേഷിന്റെ മനസ്സ് വല്ലാതായി. ഒടുവില്‍ അകത്തെ സോഫയില്‍ ഇരുന്ന് പുറത്തേക്ക് നോക്കിയിരുന്നു….. മനസ്സ് മെല്ലെ കുഞ്ഞുപ്രായത്തിലേക്ക് യാത്രയായി!

രാജേഷ്, സിദ്ദീക്ക്, സണ്ണി. പിരിഞ്ഞിരിക്കാന്‍ പറ്റാത്ത കൂട്ടുകാരായിരുന്നു മൂന്നുപേരും. ജാതി മത വേര്‍തിരിവില്ലാതെ ഒറ്റക്കെട്ട്: എല്ലാത്തിനും ഒന്നിച്ചായിരുന്നു… ഒരു പാത്രത്തില്‍ ഭക്ഷണം, ഒരേ ചിന്തകള്‍, ഒരേ മനസ്സുകള്‍, ഒരു പായയില്‍ കെട്ടിപ്പിടിച്ചു ഒരു വീട്ടില്‍ ഉറങ്ങുന്നവര്‍, വീട്ടുകാരും നാട്ടുകാരുപോലും ഇവരുടെ കൂട്ടുകെട്ടിനെ കളിയാക്കുമായിരുന്നു……’ വലുതായാല്‍ ഒരുപെണ്ണിനെയാണോടാ നിങ്ങള്‍ മൂന്നുപേരും കെട്ടുക’ എന്നുപോലും ചോദിച്ചവരുണ്ട്. കാലം കടന്നുപോകുംതോറും കൂട്ടുകെട്ടും കൂടിക്കൊണ്ടേയിരുന്നു ഒരേ സ്‌കൂള്‍ ഒരേ ക്ലാസ്സ് ഒരേ ബെഞ്ച്, പിന്നീട് ഒരേ കോളേജില്‍ ആര്‍ക്കും പിരിക്കാന്‍ പറ്റാത്ത… നെഞ്ചോട് ചേര്‍ത്ത് കെട്ടിയ പോലെ ജീവിക്കുന്നവര്‍…. പക്ഷെ കാലം അതിനെല്ലാം മതിലുകള്‍ ഒരുക്കി…. അതോ ആരൊക്കെയോ… അവരുടെ തല ചൊറിഞ്ഞുള്ളുകില്‍ മൂളികൊണ്ടേയിരുന്നു….. ആ മൂന്ന് മനസ്സുകളെ മൂന്നു വരമ്പുകള്‍ക്കുള്ളില്‍ ഒതുക്കിവെക്കാന്‍ ശ്രമിച്ചവരൊക്കെ സന്തോഷിച്ചു രാഷ്ട്രീയം, മതം മൂന്നുപേരുടെയും തലക്കുലേലത്തില്‍ അഗ്‌നി ജ്വാലപോലെ കത്തിയെരിഞ്ഞു…. ഒടുവില്‍ തമ്മിലടിയായി’ മൂന്നുപേരും എന്നെന്നേക്കുമായി അകന്നു’….അതോടൊപ്പം അച്ഛനും ബാപ്പയും അപ്പച്ചനും ശത്രുക്കളായി. അഥവാ ശത്രുക്കളാക്കി… അമ്മമാര്‍ക്ക് പരസ്പരം മിണ്ടാന്‍ പറ്റാത്ത അവസ്ഥായിലാക്കി.!

കാലം എല്ലാം കണ്ടുകൊണ്ടേയിരുന്നു… കാലത്തിനു പോലും ഉരിയാടാന്‍ രാഷ്ട്രീയ-മതവാദികളോട് ചോദിക്കേണ്ടടുന്ന അവസ്ഥപോലെയായി… മൂന്നുപേരും ജോലിക്കായി നാടുവിട്ടു. തന്റെ സമ്പാദ്യങ്ങള്‍ കാണിക്കാന്‍ പരസ്പരം വാശിയിലായി. വലിയ വീടുവെച്ചു കാറുവാങ്ങി. നാട്ടില്‍ വന്നാല്‍ ഇഷ്ടം പോലെ പണം ഒഴുക്കി… ധൂര്‍ത്തടിച്ചു… എല്ലാത്തിനും മൂക സാക്ഷിയായി അമ്മമാരും….. അവരുടെ നെഞ്ചില്‍ തേങ്ങലുകള്‍ മാത്രമായി. പരസ്പരം കണ്ടിട്ടും മിണ്ടാതെ, ആരെങ്കിലും കണ്ടാലോ എന്ന ഭയം മൂന്നുപേരെയും മൗനികളാക്കി.അവര്‍ പേടിച്ചു പേടിച്ചു ജീവിച്ചു. ഒരുപാടുകാലത്തിന് ശേഷമാണ് മൂന്നുപേരും ഒന്നിച്ചു നാട്ടില്‍ വരുന്നത്: ഒന്ന് കാണണം എന്ന പലപ്പോഴും തോന്നിയിട്ടുണ്ട് മൂന്നുപേര്‍ക്കും. പക്ഷെ വരമ്പുകള്‍ മറികടന്ന് പോകാന്‍ ആരും ധൈര്യം കാട്ടിയില്ല. മഴവെള്ളം അകത്തേക്ക് കടന്നപ്പോഴാണ് താന്‍ ഈ ലോകത്തല്ലല്ലോ എന്ന രാജേഷ് അറിയുന്നത്. പെട്ടന്ന് തന്നെ അമ്മയെയും കൊണ്ട് പുറത്തേക്ക് പോകണം എന്ന വിചാരിച്ചെങ്കിലും മുറ്റം നിറയെ വെള്ളം കണ്ടു. ഒടുവില്‍ ആരൊക്കെയോ ഒരു ചെറിയ തോണിയില്‍ അവിടെയെത്തി രാജേഷിനെയും നാരായണിയമ്മയെയും കയറ്റി തൊട്ടടുത്ത സ്‌ക്കൂളിലേക്ക് കൊണ്ടുപോയി. ‘അപ്പോഴും നാരായണിയമ്മ ശ്വാസം കിട്ടാതെ വിഷമിക്കുകയായിരുന്നു. താന്‍ പഠിച്ച സ്‌കൂള്‍ ഇപ്പോള്‍ അഭയാര്‍ത്ഥി കേന്ദ്രമാണ്.നിറയെ ആളുകള്‍ കുഞ്ഞുങ്ങളുടെ കരച്ചില്‍.

വിശപ്പിന്റെ രോദനം. ഹെലികോപ്ടറിന്റെ ശബ്ദം. രാജേഷ് അമ്മയെ അവിടെയാക്കി ഡോക്ടറിനെ അന്വേഷിച്ചു മറ്റുള്ളവരോടൊപ്പം പുറത്തുപോയി. അപ്പോഴും മഴ ആരോടൊക്കയെ പ്രതികാരം ചെയ്യുമ്പോലെ ചെയ്തുകൊണ്ടേയിരുന്നു…. നിര്‍ത്താതെ അല്പം കഴിഞ്ഞു നനഞ്ഞു കൊണ്ട് തന്നെ രാജേഷ് സ്‌കൂളില്‍ തിരികെയെത്തി ‘ഡോക്ടര്‍ വരാന്‍ വൈകും ‘ കാരണം ഡോക്ടര്‍ മാര്‍ എല്ലാവരും വഴിയില്‍ കുടുങ്ങിയിരിക്കുകയാണ് പോലും ‘സങ്കടത്തോടെ കൂടെയുള്ളവരോട് രാജേഷ് പറഞ്ഞു. രാജേഷ് മെല്ലെ അമ്മയെ കാണാന്‍ അകത്തേക്ക് കയറി….ചുറ്റും വല്ലാത്ത ഒരു അവസ്ഥയായിരുന്നു…. ഓരോ മുഖങ്ങളിലും നിസ്സഹായാവസ്ഥ…. പണക്കാരനും പാവപ്പെട്ടവനും താഴന്ന ജാതിയിലുള്ളവനും ഉയര്‍ന്നവനും പാര്‍ട്ടി വിശ്വാസികളും എല്ലാവരും ഒരേയൊരു മുഖഭാവത്തോടെ ഒന്നും ഉരിയാടുവാനില്ലാതെ എന്തൊക്കെയോ ഓര്‍ത്തുകൊണ്ടേയിരിക്കുന്നു…..ഇവിടെ പാര്‍ട്ടിയില്ല മതമില്ല രാഷ്ട്രീയ വര്‍ത്തമാനങ്ങളില്ല ജീവന് വേണ്ടിയുള്ള പിടച്ചില്‍ വിശപ്പിന്റെ രോദനം….മഴയൊന്നുനില്‍ക്കണേയെന്ന് കൈ കൂപ്പുന്നവര്‍.ദൈവത്തെ വിളിക്കാത്തവര്‍ പോലും ദൈവം എന്ന സത്യം അറിഞ്ഞത് പോലെ വീട്ടിനുള്ളില്‍ നിന്നും രക്ഷിക്കാന്‍ ദൈവങ്ങളെ പോലെ എത്തിയവര്‍ പ്രപഞ്ചത്തിന് ശക്തിയുണ്ടെന്നും ഒരു ഈശ്വര ചൈതന്യമുണ്ടെന്നും മനസ്സിലാക്കിയവര്‍.നമുക്ക് ചുറ്റും നമ്മുടെ ഉള്ളിലും ചൈതന്യമുണ്ടെന്ന തോന്നലുണ്ടായവര്‍.നിരീശ്വരവാദികള്‍ പോലും മിണ്ടാതെയിരിക്കുന്നു.ഒരു തുള്ളി വെള്ളം കിട്ടാന്‍ ആശിക്കുന്നവര്‍ കയ്യില്‍ കിട്ടിയ ഭക്ഷണത്തിന് വീട്ടില്‍ നിന്നും ഉണ്ടാക്കി കിട്ടുന്നതിനേക്കാള്‍ രുചിയുണ്ടെന്നറിഞ്ഞവര്‍…ഭക്ഷണം വെറുതെ കളയുന്നവര്‍ പോലും കിട്ടിയ പൊതിച്ചോര്‍ കഴിച്ച തൃപ്തി അടയുന്നവര്‍…എല്ലാം ഒന്ന് കണ്ണോടിച്ചുകൊണ്ട് രാജേഷ് അമ്മയുടെ അടുക്കലേക്ക് നടന്നുനീങ്ങിയപ്പോള്‍ പെട്ടന്ന് ചലനം നഷ്ടപെട്ടപോലെ അവിടെ നിന്നുപോയി അവിടെ കണ്ട കാഴ്ച നെഞ്ചില്‍ ഒരു പോറല്‍ ഉണ്ടാക്കി തന്റെ ‘അമ്മ സിദ്ധീക്കിന്റെ ഉമ്മ ആമിനയുമ്മയുടെ നെഞ്ചില്‍ നെഞ്ചോട് ചേര്‍ന്ന് കിടക്കുന്നു ഉമ്മ അമ്മയുടെ നെഞ്ച് തടവിക്കൊണ്ട് ഇരിക്കുന്നു മറു കാരത്തില്‍ സണ്ണിയും.മിഴി നിറഞ്ഞു പോയി രാജേഷിന് ആ കാഴ്ച കണ്ടിട്ട്.രാജേഷ് ഓടി അമ്മയുടെ അരികിലെത്തി.

‘അമ്മേ ‘രാജേഷ് കരഞ്ഞുപോയി അപ്പോള്‍….തൊണ്ട ഇടറിക്കൊണ്ട് രാജേഷ് അമ്മയെ വിളിച്ചു.’ഉമ്മാ ‘ ‘അമ്മച്ചി ‘ ‘എടാ സിദ്ധീക്കെ,,,,……. സണ്ണീ,,,, രാജേഷ് നിറമിഴിയോടെ എല്ലാരേയും വിളിച്ചു, ,,,എല്ലാരേയും ചേര്‍ത്തുപിടിച്ചു രാജേഷ്….അപ്പോഴും രാജേഷിന്റെ മിഴി നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു ‘ മോനെ ‘ ‘അമ്മ രാജേഷിനെ വിളിച്ചു ‘മോനെ എനിക്ക് നല്ല സുഖമുണ്ട് മനം നിറഞ്ഞു ഇപ്പോള്‍ മരിച്ചാലും സാരമില്ല, ,….ദേ ഇവരെല്ലാം എന്റെ അരികിലുണ്ട്…എനിക്കിവരെ തിരികെ കിട്ടി…ഇനിയെന്തുവേണം ‘ ഈശ്വരന്‍ എനിക്ക് ഇവരെ തിരികെ തന്നു അതിന് ഈയൊരു മഴ പെയ്യേണ്ടി വന്നു നാരായണിയമ്മ കണ്ണുനീര്‍ തുടച്ചുകൊണ്ട് പറഞ്ഞുകൊണ്ടേയിരുന്നു മുഖം സന്തോഷം കൊണ്ട് നിറഞ്ഞിരിക്കുന്നു കരയേണ്ട നാരായണീഇനി നമ്മളെ ആര്‍ക്കും വേര്‍പിരിക്കാന്‍ കഴിയില്ല ആമിനാമ്മ തന്റെ തട്ടം കൊണ്ട് നാരായണിയമ്മയുടെ മുഖം മെല്ലെ തുടച്ചു….. കണ്ണുനീരൊപ്പി…. നല്ലൊരു മഴ വന്നാല്‍ എങ്ങോട്ടോ ഒലിച്ചു പോകുന്ന ജന്മമാണ് നീ നാമെന്ന മറക്കരുത് ‘ ആമിനാമ്മ തുടര്‍ന്നു…പെറ്റമ്മയേയും മറന്ന് നെഞ്ച് പൊട്ടും വരെ പണിയെടുത്തു സ്വന്തം ജീവിതം ബാലികഴിപ്പിച്ച നിനക്കൊക്കെ തന്ന ദാനമാണ് ആ ഇരിക്കുന്ന നിങ്ങളുടെ ഓരോ അച്ഛന്റെയും ജീവിതം ‘അത് മറക്കരുത്.. അവരെക്കാള്‍ നിനക്കൊക്കെ വലുത് ആദര്‍ശങ്ങളും, മത മൗലിക വാദികളും, രാഷ്ട്രീയ നേതാക്കളും കുറെ കുട്ടി സഖാക്കളും സ്വന്തം അച്ഛനെയും അമ്മയെയും വേദനിപ്പിച്ച ആരും തന്നെ ഈ ഭൂമിയില്‍ സ്വസ്ഥതയോടെ ജീവിച്ചിട്ടില്ലെന്ന കാര്യം നിങ്ങള്‍ മറക്കരുത്.മറ്റുള്ളവന്റെ മുന്നില്‍ ആളാവാന്‍ വേണ്ടി നീയൊക്കെ എന്തും ചെയ്യും കൊല്ലാനും മടിക്കാത്തവന്മാര്‍, ,,…നാളെ നീയൊക്കെ പണത്തിന് വേണ്ടി ഞങ്ങളെയും കൊല്ലുകില്ലേ, ,,,സണ്ണിയെ നോക്കി ത്രേസിയാമ്മച്ചി വിലപിച്ചു…ആമിനാമ്മ കലിയിളകിയപോലെ… വര്‍ഷങ്ങളായി മനസ്സില്‍ അടക്കിവെച്ചിരുന്ന തന്റെ വേദന പറഞ്ഞുകൊണ്ടേയിരുന്നു..പണം…….പണം………..പണം…….. ഓട്ടമാണ് എല്ലാവരും…സ്‌നേഹിക്കാന്‍ അറിയാത്ത കുറേ ജന്മങ്ങള്‍…..’

നിന്റെയൊക്കെ പത്രാസെല്ലാം ഇന്നെവിടെ ? എവിടെയെല്ലാം….. എല്ലാം മഴകൊണ്ടുപോയില്ലേ..നിന്റെയൊക്കെ വല്യ ആദര്‍ശം… ആര്‍ക്കും മനസ്സിലാകാത്ത കുറേകടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍…. നിന്റെയൊക്കെ ആദര്‍ശവും അഹങ്കഹാരവുമൊക്കെ എവിടെ മഴയത്ത് ഒളിച്ചുപോയോ ?എന്തേ മൂന്നുപേരും തലയും തായ്ത്തി ഇരിക്കണേ ? നിങ്ങളുടെ കുട്ടിക്കാലാം ഓര്‍ക്കുന്നുണ്ടോ ?നിങ്ങളെ പോലെ തന്നെ ഞങ്ങള്‍ മൂന്നുപേരും ഒരേ മനസ്സോടെ കഴിഞ്ഞതായിരുന്നു…. അതാ കുറെ അവന്‍മാര്‍പുറത്തിരിക്കുന്നു, ,, നിന്നെയൊക്കെ കൊലക്കു കൊടുക്കാന്‍ നടക്കുന്നവന്മാര്‍ കൂട്ടത്തിലിരിക്കുന്ന ഒരുത്തനും പഠിച്ചിട്ടില്ല പക്ഷെ ബുദ്ധിയുണ്ട്…നീയൊക്കെ പത്രാസിന് പഠിച്ചിട്ടുണ്ട് ‘….. പക്ഷെ ബുദ്ധിയില്ല ‘…കഷ്ടം….’ആമിനാമ്മ പറഞ്ഞുകൊണ്ടേയിരുന്നു. ”മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ടെന്താ പഠിച്ചതിന്റെ ബുദ്ധി വേണ്ടേ…”ആമിനാമ്മ കടലിനേക്കാള്‍ കലിയിളകിയപോലെയായി മനസ്സില്‍ അടക്കിവെച്ചിരുന്ന തന്റെ വേദന പറഞ്ഞുകൊണ്ടേയിരുന്നു.”ഇനിയെങ്കിലും മൂന്നുപേരും മനസിലാക്കുക” എന്താണ് സ്‌നേഹം എന്ന്. മരിക്കും വരെ എങ്ങനെ ഒരേ മനസോടെ സന്തോഷത്തോടെ ജീവിക്കുമെന്ന്.ത്രേസ്യാമ്മയും പറയാന്‍ തുടങ്ങി.

”എത്ര പണം കൊടുത്താലും കിട്ടാത്ത ചിലതുണ്ട് ഈ ഭൂമിയില്‍”. നീയൊക്കെ ഒന്നും കൊണ്ടുപോകില്ല ഇവിടെ നിന്നും. അത് മറക്കരുത്.”മറ്റുള്ളവന്റെ വാക്ക് കേട്ട് ദ്രോഹിക്കാനും, കൊല്ലാനും, കൊലവിളിക്കാനും നിനക്കൊക്കെ കഴിയുമെങ്കില്‍ നീയൊക്കെ ഓര്‍ക്കണം നിന്നെ കൊല്ലാനും ദൈവം ഒരാളെ ഏര്‍പ്പാടാക്കിയിട്ടുണ്ടാവുമെന്ന്. അതോര്‍ക്കണം എന്നും” ഇനിയെങ്കിലും പഴയ വൈരാഗ്യം ഒക്കെ മറന്ന് എല്ലാവരും ഒന്നാകാന്‍ നോക്ക്. ഇനിയും നിങ്ങള്‍ക്ക് ഇത് കഴിയില്ലെങ്കില്‍ ഞങ്ങളെ പിരിക്കാന്‍ ഇനി നോക്കേണ്ട. ഈ ജന്മം തീരും വരെ ഞങ്ങള്‍ മൂന്ന് പേരും ഒന്നിച്ചുണ്ടാവും. ഇതും പറഞ്ഞു ഒരുത്തനും വീട്ടിലേക്ക് വരരുത്”.ആമിനാമ്മ മനസിലുള്ളതെല്ലാം പറഞ്ഞു കൊണ്ടേയിരുന്നു…..”പോ എന്റെ മുന്നീന്” ആമിനാമ്മ പരിസരം പോലും മറന്നു പോയിരിക്കുന്നു. കിതക്കുന്നുമുണ്ട്.എല്ലാവരും കേട്ട് കൊണ്ടിരിക്കുകയാണ്. സ്‌കൂള്‍ നിറയെ ആളുകള്‍.എല്ലാവര്‍ക്കും അറിയാം ഈ മൂന്ന് കുടുംബങ്ങളും അത്രയ്ക്കും സ്‌നേഹത്തോടെ ജീവിച്ചതും പിന്നെ പിരിഞ്ഞതും.മൂന്നുപേരും അവിടെ നിന്നും പതിയെ എഴുന്നേറ്റു, കണ്ണ് നിറഞ്ഞിരിക്കുന്നു മൂന്ന് പേരുടേയും. ഹൃദയത്തിന്‍ താളം നിലച്ചതുപോലെ, പരസ്പരം ഉരിയാടാനാവാത്ത പോലെ കണ്ണോട് കണ്ണോരം നോക്കി നില്‍ക്കെ മൂന്ന് പേരും കെട്ടിപിടിച്ചു.ഇത് കണ്ട് മൂന്ന് അമ്മമാരും കൂടെയുള്ളവരുടെയും മിഴികളില്‍ ആനന്ദാശ്രൂക്കള്‍ നിറഞ്ഞു.”ഇനി നമ്മളെ ഒരുത്തനും വേര്‍പിരിക്കില്ല”. സിദ്ധിക്കാണ് ആദ്യം പറഞ്ഞത്. ” അതേടാ നമ്മുടെ മനസിനെ മുറിച്ചവര്‍ക്ക് മുന്നിലൂടെ നമ്മള്‍ ഇനി മുന്നോട്ട് പോകും” സണ്ണി കൂട്ടിച്ചേര്‍ത്തു.” അതെ ഓര്‍മകാലം തൊട്ടേ നമ്മള്‍ നെയ്‌തെടുത്ത സ്വപ്നങ്ങളെല്ലാം ഈ സ്‌കൂളില്‍ നിന്നായിരുന്നു. ഈ സ്‌കൂള്‍ ആണ് നമ്മുടെ ആരധനാലയം, ഇവിടമാണ് സ്വര്‍ഗം” ഇനി നമ്മള്‍ ഒന്നാണ് മരണം വരെ.രാജേഷ് മിഴി തുടച്ചുകൊണ്ടു പറഞ്ഞു.മൂന്ന് അമ്മമാര്‍ക്കും സന്തോഷത്താല്‍ മനം നിറഞ്ഞു.ഈ മഴ ഒരുപാട് നാശങ്ങള്‍ തന്നതാണേലും മൂന്ന് മനസുകളെ യോജിപ്പിക്കാന്‍ കഴിഞ്ഞു. പുറത്തു പെയ്‌തൊഴുകുന്ന മഴ ഇതൊന്നുമറിയാതെ പെയ്തുകൊണ്ടേയിരുന്നു.

രാജേഷും, സിദ്ധിക്കും സണ്ണിയും കൈകള്‍ ചേര്‍ത്ത് പിടിച്ചുകൊണ്ട് പുറത്തേക്കു ഇറങ്ങി. സ്‌കൂള്‍ വരാന്തയുടെ ഒരു കോണില്‍ അച്ഛനും, ബാപ്പയും, അപ്പച്ചനും ഒന്നിച്ചിരിക്കുന്നത് കണ്ടപ്പോള്‍ അതിശയപ്പെട്ടുപോയി. മനസ് സന്തോഷം കൊണ്ട് നിറഞ്ഞൊഴുകി. മൂന്നു പേരെയും നോക്കി അവര്‍ ചിരിച്ചു.ഇതെല്ലാം നോക്കികൊണ്ട് വരാന്തയുടെ മറ്റൊരറ്റത്തു മത – മൗലിക നേതാക്കന്മാരും താടിക്കു കയ്യും കൊടുത്തു തല താഴ്ത്തിയിരിക്കുന്നുണ്ടായിരുന്നു. ”ഇനിയെങ്ങനെ ഇവന്മാരെ തമ്മിലടിപ്പിക്കും എന്ന് ചിന്തിക്കും പോലെ”നഷ്ടപ്പെട്ടുപോയ നല്ല കാലങ്ങള്‍ തിരികെ ലഭിക്കില്ലേലും ഇനിയുള്ള കാലം ജാതിയും മതവും രാഷ്ട്രിയവും മറന്ന് ഒരു ചങ്ക് പോലെ നമ്മള്‍ കഴിയുമെന്ന് മനസിലുറപ്പിച്ചു ലുങ്കി മടക്കിക്കുത്തി മൂന്നുപേരും മഴയത്തേക്കു ഇറങ്ങിനടന്നു.പണ്ട് സ്‌കൂളിലും, വീട്ടിലും വഴിയോരത്തും നനഞ്ഞതുപോലെ കൈകള്‍ ചേര്‍ത്ത് പിടിച്ചുകൊണ്ട് മറ്റുള്ളവരോടൊപ്പം സജീവ രക്ഷാപ്രവര്‍ത്തനത്തിനായി മുന്നോട്ട് നടന്നു.പുതിയ ഉണര്‍വോടെ പുതിയ മനസോടെ പുതിയ ഭാവത്തോടെ ചങ്കുറപ്പോടെ..!മഴ പെയ്ത് തീരും മുമ്പേ മൂന്നു മനസുകള്‍ ഒന്നിച്ചു. മൂന്നു വീട്ടുകാര്‍ ഒന്നിച്ചുമതവും രാഷ്ട്രീയവും അല്ല, പകരം ഒരേ മനസും ഒത്തൊരുമയും സ്‌നേഹവുമാണ് മനുഷ്യന് എല്ലാമെന്ന്
മനസിലാക്കികൊടുക്കാന്‍ മഴ പെയ്യേണ്ടി വന്നു. ഇപ്പോഴും പെയ്തുകൊണ്ടേയിരിക്കുന്നു. നിര്‍ത്താതെ എല്ലാവരും മഴപെയ്യുന്നതും നോക്കികൊണ്ടേയിരിക്കുന്നു.

പ്രിയപ്പെട്ടവരേ ഇനിയെങ്കിലും നമ്മുടെ സ്വന്തം മണ്ണില്‍ നമ്മളെല്ലാം ഒരുപോലെ ഒരു മനസായി രാഷ്ട്രീയവും, കൊലപാതകവും, തീവ്രവാദവും മതഭ്രാന്തും മാറ്റിവച്ചു ഒരു മതമായി ഒരു രക്തമായി ഇനിയും പ്രകൃതിയില്‍ ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ഒന്നിച്ചു പ്രകൃതിയോട് പ്രാര്‍ത്ഥിച്ചു കൂടെ.എത്രയോ ജന്മങ്ങളില്‍ പുഴുവായ്, പ്രാണിയായ്, മരമായ്, മൃഗമായ് അലഞ്ഞ നമ്മള്‍ക്ക് ഇന്ന് ഒരു മനുഷ്യ ജന്മം തന്ന ആ പരമാത്മാവിനോട്, ആ പരമാത്മാവ് നമ്മുടെ ഓരോ മനസിനുള്ളിലും ചൈതന്യമായി നിറഞ്ഞൊഴുകുന്നുണ്ടെന്നു മനസിലാക്കി സ്വയം ബഹുമാനിച്ചും മറ്റുള്ളവരെ ബഹുമാനിച്ചും ഈ ജീവിത യാത്ര എവിടെ അവസാനിക്കും എന്നറിയാതെ, പോയ ജന്മങ്ങളില്‍ ആരിലോ ഉണ്ടായ കഴിവുകള്‍ ഇന്നീ ശരീരത്തിലൂടെ കടന്നുപോകുമ്പോള്‍ അറിയുക. പഞ്ചഭൂതത്തിലൂടെ വന്നത് പഞ്ചഭൂതത്തില്‍ അലിഞ്ഞു ചേരുമെന്നും, നമ്മുടെ ഉള്ളിലുള്ള ആത്മാവ് ചൈതന്യത്തില്‍ ലയിക്കുമെന്നും അത് നമ്മള്‍ ചെയ്യുന്ന സല്‍ക്കര്‍മ്മങ്ങളില്‍ കൂടി മാത്രമേ സാധ്യമാവുകയുള്ളൂ എന്നും.മഴയില്‍ തളര്‍ന്നു പോയവരും, തകര്‍ന്നു പോയവരും, നമ്മെ വിട്ടകന്നവരും എല്ലാവര്‍ക്കുമായി പ്രാര്‍ത്ഥിച്ചു കൊണ്ട് പുതിയൊരു ജന്മമേകിയ കേരള മണ്ണില്‍ ”മാനുഷ്യരെല്ലാരും ഒന്നുപോലെ” എന്ന് നമ്മെ പഠിപ്പിച്ച ‘മഹാബലി തമ്പുരാനെ’ തൊഴുതുകൊണ്ടും കഴിയുന്നത്ര സഹായം ചെയ്യാന്‍ ഒപ്പമുണ്ടാവുമെന്നോര്‍മിച്ചു കൊണ്ടും.

ടോം ജോസ് തടിയംപാട്

വളരെ കാലങ്ങളായി ഉണ്ടായിരുന്ന ആഗ്രഹമായിരുന്നു ഫ്‌ളോറന്‍സ് നൈറ്റിംഗേലിനെ സംസ്‌കരിച്ച ഹാം ഷെയറിലെ സെന്റ് മാര്‍ഗരറ്റ് പള്ളിയും ലണ്ടന്‍ സെന്റ് തോമസ് ആശുപത്രിയോട് ചേര്‍ന്നുള്ള അവരുടെ മ്യൂസിയവും കാണണമെന്ന്. കഴിഞ്ഞ ദിവസം ലണ്ടനില്‍ പോയപ്പോള്‍ ലണ്ടനില്‍ നിന്നും 75 മൈല്‍ അകലെ സൗത്താംപ്റ്റനടുത്തുള്ള ഹാം ഷെയറിലെ പള്ളിയും ശവകുടീരവും കാണുന്നതിനുവേണ്ടി യാത്രതിരിച്ചു. പോയ വഴിയും പ്രദേശവും വളരെ മനോഹരമായിരുന്നു. പക്ഷെ നൈറ്റിംഗേലിനെ സംസ്‌കരിച്ച ഈസ്റ്റ് വില്ലോയിലെ സെന്റ മാര്‍ഗരറ്റ് പള്ളി സ്ഥിതിചെയ്യുന്ന പ്രദേശവും അവരുടെ വീടിരുന്ന സ്ഥലവും തികച്ചും ഒരു കുഗ്രാമമാണ്. പള്ളിയുടെ അടുത്ത് ചെല്ലുമ്പോള്‍ ഒരു വാഹനം എതിര്‍ ദിശയില്‍ കൂടി വന്നാല്‍ സൈഡു കൊടുക്കാന്‍ പോലും ഇടയില്ലാത്ത റോഡുകളാണ്. തികച്ചും ഒരു കാര്‍ഷിക മേഖല. ജൂലൈ മാസം 22-ാം തിയതി രാവിലെ 9 മണിക്കാണ് ഞങ്ങള്‍ അവിടെ ചെല്ലുന്നത്. ഒന്‍പതേകാലിനു നടന്ന കുര്‍ബാനയില്‍ പങ്കെടുത്തു, ആംഗ്ലിക്കന്‍ പള്ളിയായതുകൊണ്ട് അവിടെ അന്ന് കുര്‍ബാന സ്വീകരണം ഉണ്ടായിരുന്നില്ല.

12-ാം നൂറ്റാണ്ടില്‍ പണിത പള്ളി ഇപ്പോഴും അതിന്റെ തനിമ നഷ്ടപ്പെടാതെ സൂക്ഷിച്ചിട്ടുണ്ട്. പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ ആകെ ഉണ്ടായിരുന്നത് 15 പേര്‍ മാത്രം. അവര്‍ ഞങ്ങളെ വളരെ സ്‌നേഹത്തോടെ സ്വീകരിച്ചു. പള്ളിയുടെ ചരിത്രവും പശ്ചാത്തലവും എല്ലാം വിശദീകരിച്ചുതന്നു. നൈറ്റിംഗേലിന്റെ ശവകുടീരവും കൊണ്ടുപോയി കാണിച്ചു. പള്ളിയുടെ ഒരു ജനാല ഫ്‌ളോറന്‍സ് നൈറ്റിംഗേലിനുവേണ്ടി സമര്‍പ്പിച്ചിട്ടുണ്ട്. അവിടെ അവരുടെ പഴയ ഫോട്ടോകളും അവര്‍ ഉപയോഗിച്ച കുരിശും ക്രിമിയന്‍ യുദ്ധത്തില്‍ ഉപയോഗിച്ച വെടിയുണ്ടകൊണ്ട് നിര്‍മിച്ച ഒരു കുരിശിന്റെ മാതൃകയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഒറിജിനല്‍ കുരിശ് ആരോ മോഷ്ടിച്ചു കൊണ്ടുപോയി.

ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ ആഗ്രഹം തന്റെ ഭൗതിക ശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ കൊടുക്കണം എന്നായിരുന്നു. എന്നാല്‍ ആധുനിക നേഴ്‌സിംഗിനു ജന്മം കൊടുത്ത ഈ മഹതിയെ മഹാരാജാക്കന്മാരും പ്രതിഭാശാലികളായ ശാസ്ത്രജ്ഞന്‍മാരും പ്രധാനമന്ത്രിമാരും അന്ത്യവിശ്രമം കൊള്ളുന്ന ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ ആബിയില്‍ സംസകരിക്കണമെന്നു ബ്രിട്ടീഷ് സര്‍ക്കാര്‍ അവശ്യപ്പെട്ടു. എന്നാല്‍ ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ കുടുംബം അവര്‍ ഓടിക്കളിച്ചു വളര്‍ന്ന ഗ്രാമത്തിലെ പള്ളിയില്‍ സംസ്‌കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

പള്ളിയിലെ ശവകുടീരത്തില്‍ എഴുതി വച്ചിരിക്കുന്നത് F.N born 12 may 1820 died 1910 aug 13 എന്നുമാത്രമാണ്. അതിനു കാരണം നൈറ്റിംഗേല്‍ കൂടുതല്‍ അറിയപ്പെടാന്‍ ഇഷ്ടപ്പെട്ടിരുന്നില്ലയെന്നാണ് പള്ളിയിലെ സീനിയര്‍ അംഗം ഞങ്ങളോട് പറഞ്ഞത്. പള്ളിയും പരിസരവും ശവകുടീരവും എല്ലാം കണ്ടു ഫോട്ടോയും എടുത്തു ഞങ്ങള്‍ അവിടെ നിന്നും പുറപ്പെട്ടപ്പോള്‍ നഴ്‌സിംഗ് എന്ന ജോലികൊണ്ട് ഇംഗ്ലണ്ട് എന്ന ഈ വലിയ രാജ്യത്തു വരാന്‍ അവസരം കിട്ടിയ ഞങ്ങള്‍ക്ക് സന്തോഷം തോന്നി. പിന്നീട് ഞങ്ങള്‍ അവിടെനിന്നും രണ്ടു മൈല്‍ അകലെ അവരുടെ വീടിരുന്ന സ്ഥലം കാണാന്‍ പോയി. അവിടെ ഇപ്പോള്‍ എംബ്ലി പാര്‍ക്ക് എന്ന ഹൈസ്‌കൂള്‍ ആണ് പ്രവര്‍ത്തിക്കുന്നത്. ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ കുടുംബത്തില്‍പ്പെട്ട ആളുകള്‍ ഇപ്പോള്‍ എവിടെയാണ് താമസിക്കുന്നത് എന്ന് പള്ളിയില്‍ കണ്ടവരോട് ചോദിച്ചപ്പോള്‍ രണ്ടു മൈല്‍ അകലെയാണ് അവര്‍ താമസിക്കുന്നത് എന്നു പറഞ്ഞു.

ഹാംഷയറില്‍ നിന്നും ഞങ്ങള്‍ പോയത് ലണ്ടനിലേക്കാണ്. ബ്രിട്ടീഷ് പാര്‍ലമെന്റിന് അഭിമുഖമായിരിക്കുന്ന സെന്റ് തോമസ് ഹോസ്പിറ്റലിനോട് ചേര്‍ന്നിരിക്കുന്ന ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ മ്യൂസിയം കാണുക എന്നതായിരുന്നു ഉദ്ദേശ്യം. മ്യൂസിയത്തില്‍ നൈറ്റിംഗേല്‍ ഉപയോഗിച്ച ബൈബിള്‍, എഴുതിയ കത്തുകള്‍, നഴ്‌സിംഗിനെപ്പറ്റി എഴുതിയ പുസ്തകങ്ങള്‍, അവര്‍ മേട്രന്‍ ആയിരുന്ന കാലത്ത് ഉപയോഗിച്ച മേശയും കസേരയും, ക്രിമിയയിലേക്കുള്ള യാത്രില്‍ ഉപയോഗിച്ച ബാഗ്, മരുന്നുകുപ്പികള്‍, അവര്‍ ധരിച്ചിരുന്ന ഡ്രസ്സ്, പഴയ ഫോട്ടോകള്‍ എന്നിവ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നും സന്ദര്‍ശകര്‍ ഈ മ്യൂസിയത്തില്‍ എത്തുന്നുണ്ട്.

ഫ്‌ളോറന്‍സ് നൈറ്റിംഗേലിനെ ലോകം മുഴവന്‍ അറിയപ്പെടുന്ന തലത്തിലേക്ക് ഉയര്‍ത്തിയത് 1853ല്‍ റഷ്യ ടര്‍ക്കിക്കു നേരെ ആരംഭിച്ച യുദ്ധമായിരുന്നു. ഇതിനു കാരണം ഇസ്രായലിലെ ക്രിസ്തു ജനിച്ച പള്ളിയും മറ്റു ചില പ്രധാന ആരാധനലയങ്ങളിലും പ്രാര്‍ത്ഥന നടത്തിയിരുന്നത് ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയായിരുന്നു. ആ കാലത്ത് വിശുദ്ധ സ്ഥലങ്ങള്‍ മുഴുവന്‍ നിയന്ത്രണം ടര്‍ക്കി സുല്‍ത്താന്റെ കീഴില്‍ ആയിരുന്നു. ഫ്രാന്‍സിലെ നെപ്പോളിയന്റെ സമ്മര്‍ദ്ദത്തിനൂ വഴങ്ങി ഈ അധികാരം സുല്‍ത്താന്‍ കത്തോലിക്കാ സഭയ്ക്ക് കൈമാറാന്‍ തയ്യാറായി. ഇതില്‍ പ്രതിഷേധിച്ച് റഷ്യ ടര്‍ക്കിയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. ഫ്രാന്‍സും, ടര്‍ക്കിയ്ക്കൊപ്പം അണിനിരന്നു. പിന്നീട്ട് ബ്രിട്ടനും ടര്‍ക്കിയ്ക്കൊപ്പം ചേര്‍ന്നൂ. യൂറോപ്പിലേയ്ക്കുള്ള റഷ്യയുടെ കടന്നുകയറ്റത്തെ ചെറുക്കുക എന്നതായിരുന്നു പൊതുവില്‍ കത്തോലിക്കാ വിരുദ്ധ മനോഭാവമുള്ള ബ്രിട്ടന്റെ ലക്ഷ്യം.

ടര്‍ക്കിയിലെ ക്രിമിയന്‍ പ്രദേശം (ഇന്നത്തെ ഈസ്റ്റാംബുള്‍) കേന്ദ്രീകരിച്ചായിരുന്നു യുദ്ധം. അവിടുത്തെ പട്ടാള ക്യാംപില്‍ വേണ്ടത്ര പരിചരണവും ചികിത്സയും കിട്ടാതെ പട്ടാളക്കാര്‍ മരിക്കുന്നുവെന്ന് ഇംഗ്ലണ്ടിലെ ടൈംസ് പത്രം വാര്‍ത്ത പ്രസിദ്ധീകരിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ പട്ടാളക്കാര്‍ക്ക് അനുകൂലമായി വലിയ ജനവികാരം രൂപപ്പെടുകയും അന്നത്തെ യുദ്ധ മന്ത്രി സിഡ്‌നി ഹെര്‍ബെര്‍ട്ട് ഫ്‌ളോറന്‍സ് നൈറ്റിംഗേലിനു അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നു ഡസന്‍ നേഴ്‌സുമാരുടെ സംഘത്തെ നയിച്ച് ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ ക്രിമിയയില്‍ എത്തുകയായിരുന്നു.

അവിടെ കണ്ട കാഴ്ച വേദനാജനകാമായിരുന്നു. വേണ്ടത്ര മരുന്നോ, ഭക്ഷണമോ ശുചിത്വമോ ഇല്ലാത്ത അവസ്ഥയില്‍ മലേറിയ, കോളറ മുതലായ മാരക രോഗങ്ങള്‍ പിടിപെട്ട് മരിക്കുന്ന പട്ടാളക്കാരെയാണ് അവര്‍ കണ്ടത്. ഇന്‍ഫെക്ഷന്‍ കൊണ്ടാണ് കൂടതല്‍ പട്ടാളക്കാര്‍ മരിക്കുന്നത് എന്ന് കണ്ടെത്തി ക്യാമ്പ് മുഴുവന്‍ മലിനമുക്തമാക്കി. ബെഡ്ഷീറ്റുകള്‍ മുഴുവന്‍ മാറ്റി, മുറിവുകള്‍ ശുദ്ധീകരിച്ച് മരുന്നുകള്‍ വച്ചുകെട്ടി അതിലൂടെ മരണനിരക്കു കുറക്കാനും സാംക്രമിക രോഗങ്ങള്‍ തടയാനും കഴിഞ്ഞു.

രാത്രി കാലങ്ങളില്‍ പരിക്കുപറ്റി ചികിത്സയില്‍ കഴിഞ്ഞിരുന്ന പട്ടാളക്കാരുടെ ഇടയിലൂടെ വിളക്കുമായി ചെന്ന് അവരെ പരിശോധിച്ചിരുന്നതു കൊണ്ട് മരണത്തിന്റെ വക്കോളമെത്തിയ ഒട്ടേറെപ്പേരെ രക്ഷിക്കുവാന്‍ നൈറ്റിംഗേലിന് കഴിഞ്ഞു. അതുകൊണ്ടാണ് അവരെ ‘ലേഡി വിത്ത് എ ലാംപ്’ (വിളക്കേന്തിയ വനിത) എന്നറിയപ്പെടാന്‍ കാരണമായത്. നൈറ്റിംഗേല്‍ നഴ്സിംങ്ങിനെ പറ്റി എഴുതിയ ഗ്രന്ഥങ്ങളായ ‘നോട്സ് ഓണ്‍ നഴ്സിംഗ്,” നോട്സ് ഓണ്‍ ഹോസ്പിറ്റല്‍ ”എന്നിവ ഇന്നൂം നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് വളരെ പ്രയോജനപ്രദമാണ്.

1856ല്‍ യുദ്ധം അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ടില്‍ തിരിച്ചെത്തിയ ഫ്‌ളോറന്‍സ് നൈറ്റിംഗേലിനു രാജോതിതമായ സ്വീകരണമാണ് ലഭിച്ചത്. തന്റെ അനൂഭവങ്ങളും നിര്‍ദ്ദേശങ്ങളും വിക്ടോറിയ രാഞ്ജിയും ആല്‍ബര്‍ട്ട് രാജകുമാരനുമായി പങ്കുവെച്ചതിന്റെ ഫലമായി അവര്‍ നല്‍കിയ വലിയ പാരിതോഷികം കൊണ്ട് ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയോട് ചേര്‍ന്ന് 1860ല്‍ നൈറ്റിംഗേല്‍ സ്ഥാപിച്ച ‘സ്‌കൂള്‍ ആന്റ് ഹോം ഫോര്‍ നഴ്സസ്’ എന്ന സ്ഥാപനം ലോകത്തിലെ ആദ്യത്തെ നഴ്സിംഗ് സ്‌കൂളായി അംഗീകരിക്കപ്പെട്ടു. അങ്ങനെ നൈറ്റിംഗേല്‍ തുടക്കമിട്ട നേഴ്സിംഗ് ഇന്ന് ലോകത്തിലെ ഒരു പ്രധാനപ്പെട്ട തൊഴില്‍ മേഖലയായി വളര്‍ന്നു പന്തലിച്ചിരിക്കുന്നു. കൂടാതെ ബ്രിട്ടീഷ് ആര്‍മിക്കുവേണ്ടി ഒരു മെഡിക്കല്‍ കോളേജ് ആരംഭിക്കുവാന്‍ ഗവണ്‍മെന്റ് തയ്യാറായി. ആ കാലത്ത് ഏറ്റവും അറിയപ്പെട്ട നേഴ്‌സുമാര്‍ മുഴുവന്‍ പഠിച്ചിറങ്ങിയത് ഈ സ്ഥാപനത്തില്‍ നിന്നായിരുന്നു അതില്‍ ലോകം അറിയപ്പെട്ട മറ്റൊരു നേഴ്‌സ് ആയിരുന്നു ഈഡിത്ത് കാവല്‍.

തന്റെ ജീവിതം നേഴ്സിംഗ് മേഖലയുടെ വളര്‍ച്ചയ്ക്ക് വേണ്ടി മാറ്റിവച്ച ആ മഹതിയുടെ നേഴ്സിംഗ് സ്‌കൂളില്‍ നിന്നൂം പഠിച്ചിറങ്ങിയ അമേരിക്കയിലെ ആദ്യത്തെ പരിശീലനം ലഭിച്ച നേഴ്സ് എന്നറിയപ്പെടുന്ന ലിന്‍ഡാ റിച്ചാര്‍ഡ്സിന്റെ നേതൃത്വം അമേരിക്കയില്‍ മാത്രമല്ല ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നേഴ്സിംഗ് മേഖലയുടെ വളര്‍ച്ചയ്ക്ക് കാരാണമായി. 1883ല്‍ നൈറ്റിംഗേലിന് റോയല്‍ റെഡ്‌ക്രോസ് അവാര്‍ഡ് 1907ല്‍ ഓര്‍ഡര്‍ ഓഫ് മെറിക് അവാര്‍ഡ് എന്നിവ ലഭിച്ചു. ഇംഗ്ലണ്ടില്‍ ആദ്യമായി ഈ അവാര്‍ഡ് ലഭിച്ച വനിത നൈറ്റിംഗേലായിരുന്നു. ഭാരതത്തിലെ ജനങ്ങളുടെ ആരോഗ്യ പരിപാലനത്തെപറ്റി നൈറ്റിംഗേല്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പിലാക്കിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ പട്ടാളക്കാരുടെ മരണ നിരക്ക് വളരെയേറെ കുറഞ്ഞതായി 1873ല്‍ കണ്ടെത്തിയിരുന്നു.

ദൈവത്താല്‍ വിളിക്കപ്പെട്ടാണ് നൈറ്റിംഗേല്‍ ഈ ജോലിയില്‍ എത്തിയതെന്നാണ് വിശ്വസിക്കേണ്ടത്. ഒട്ടേറെ രാജ്യങ്ങളിലൂടെ സഞ്ചരിച്ചിട്ടുള്ള നൈറ്റിംഗേല്‍ ജര്‍മ്മനിയില്‍ വച്ച് ലൂഥര്‍ സഭയുടെ ഭാഗമായ ഒരു സമൂഹത്തില്‍ സംബന്ധിക്കാന്‍ ഇടവന്നു. അവിടെ, ആ സമൂഹത്തിലെ അംഗങ്ങള്‍ രോഗികളെ പരിചരിക്കുന്നതു കണ്ട് നൈറ്റിംഗേല്‍ തന്റെ ജീവിതത്തിന് വ്യക്തമായ ഒരു ലക്ഷ്യം കണ്ടെത്തുകയായിരുന്നു. അതിലൂടെയാണ് അവര്‍ നേഴ്സിങ്ങ് തന്റെ പ്രവര്‍ത്തന മണ്ഡലമായി തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്.

നേഴ്സിംഗ് മേഖലയുടെ അടിവേരുകള്‍ അന്വേഷിച്ചു ചെന്നാല്‍ ചെന്നെത്തുന്നത് കന്യാസ്ത്രീകളിലായിരിക്കൂം. മനുഷ്യ സ്നേഹമാണ് ദൈവത്തിന്റെ അമൂര്‍ത്തഭാവം എന്നുള്ളതുകൊണ്ട് ആദ്യകാലത്ത് ഈ ജോലി ചെയ്തിരുന്നത് കന്യാസ്ത്രീകളായിരുന്നു.

കന്യാസ്ത്രീകളും സമൂഹത്തിലെ താഴേക്കിടയിലേയ്ക്കുള്ള വനിതകളും മാത്രമായിരുന്നൂ.ഈ ജോലി ചെയ്തിരുന്നത്. അതുകൊണ്ടാണ് ബ്രിട്ടന്‍ ഉള്‍പ്പടെയുള്ള പല രാജ്യങ്ങളിലും നേഴ്സിങ്ങ് സുപ്രണ്ടിനെ ഇന്നൂം സിസ്റ്റര്‍ എന്നാണ് വിളിക്കുന്നത്. ഉന്നത സമൂഹത്തിലെ അംഗമായിരുന്ന നൈറ്റിംഗേലിന്റെ കുടുംബം അവരുടെ നേഴ്സിംഗ് പ്രവേശനത്തെ അത്ര സന്തോഷത്തോടെയല്ല സ്വീകരിച്ചത്. എതിര്‍പ്പുകളുണ്ടായിട്ടും ദൈവം വിളിച്ച വഴിയെ തന്നെ മുന്നോട്ടുപോകാന്‍ നൈറ്റിംഗേല്‍ തീരുമാനിക്കുകയായിരുന്നു. ലണ്ടനിലെ സെന്റ് ബാര്‍തൊലോമ്യു ഹോസ്പിറ്റലില്‍ നിന്നായിരുന്നു അവര്‍ നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കിയത്. പഠിച്ചുകൊണ്ടിരുന്നപ്പോഴും പിന്നീട് ജോലിയില്‍ പ്രവേശിച്ചപ്പോഴും പിതാവ് എല്ലാ വര്‍ഷവും 500 പൗണ്ട് വീതം അയച്ചു കൊടുക്കുമായിരുന്നു. ആ പണം കൊണ്ട് വാങ്ങിയ കസേരയും മേശയും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

1820 മെയ് 12ന് ഇറ്റലിയിലെ ഫ്ളോറന്‍സ് എന്ന പട്ടണത്തിന്റെ ഭാഗമായിരുന്ന വില്ല കൊളമ്പിയായിലാണ് ഫ്ളോറന്‍സ് നൈറ്റിംഗേല്‍ ജനിച്ചത്. മാതാപിതാക്കള്‍ ഇംഗ്ലീഷുകാരായ വില്ല്യം എഡ്വേര്‍ഡ് ഷേവും മേരിയും ആയിരുന്നു. ജനിക്കുന്ന പട്ടണത്തിന്റെ പേര് കുട്ടിയുടെ പേരിനൊപ്പം ചേര്‍ക്കുന്ന കീഴ്വഴക്കം അക്കാലത്തുണ്ടായിരുന്നതുകൊണ്ടാണ് ഇവര്‍ ഫോളോറന്‍സ് നൈറ്റിംഗേല്‍ എന്നറിയപ്പെട്ടത്.

നീണ്ട 90 വര്‍ഷം ജീവിച്ച് മരണം വരെ ക്രിസ്തു പഠിപ്പിച്ച മനുഷ്യ സ്‌നേഹത്തിന്റെ അടിത്തറയില്‍ തന്റെ തന്റെ ജീവിതം വേദനിക്കുന്നവര്‍ക്കുവേണ്ടി നീക്കിവെച്ചു ആ മഹതി. വിവാഹവും കുടുംബ ജീവിതവും ഉപേക്ഷിക്കുകയായിരുന്നു അവര്‍. എന്നാല്‍, അവര്‍ തുടങ്ങി വച്ച നേഴ്സിംഗ് എന്ന കുടുംബം ലോകം മുഴുവന്‍ പടര്‍ന്ന് പന്തലിച്ചു. 1910 ഓഗസ്റ്റ് 13ന് ആ മഹതിയുടെ ഭൗതിക സാന്നിദ്ധ്യം ഈ ലോകത്തിന് നഷ്ടമായി. ഇംഗ്ലണ്ടിലെ ഹാംഷയറിലുള്ള സെന്റ് മാര്‍ഗരറ്റ് പള്ളിയില്‍ അവര്‍ അന്ത്യ വിശ്രമം കൊള്ളുന്നു.

 

കിൽഡെയർ∙ അയര്‍ലണ്ടിലെ കൗണ്ടി കിൽഡെയറിലെ കാര്‍മലൈറ്റ് ആശ്രമത്തിന്റെ ആശ്രമാധിപനായിരുന്ന  റവ. ഫാ. മാനുവേൽ കരിപ്പോട്ട് തന്നെ മര്ദ്ദിച്ചവശനാക്കി, ബോധം കെടുത്തിയ ഐറിഷ് യുവാക്കളോട് നിരുപാധികം ക്ഷമിച്ചതിനെ വാനോളം പുകഴ്ത്തി ജഡ്ജി മൈക്കിള്‍ ഓഷെ. ഇന്ത്യയില്‍ നിന്നുള്ള ഈ വൈദികന്‍റെ നടപടി തികച്ചും പ്രശംസനീയവും മാതൃകാപരവുമാണെന്ന് അയര്‍ലൻഡിലെ കില്‍ഡയർ സര്‍ക്ക്യൂട്ട് കോർട്ട് ജഡ്ജി എടുത്തുപറഞ്ഞു.

നിന്‍റെ ഒരു ചെകിടത്ത് അടിക്കുന്നവന് മറ്റേ ചെകിടുകൂടി കാണിച്ചുകൊടുക്കുക, മേലങ്കി എടുക്കുന്നവനെ കുപ്പായം കൂടി എടുക്കുന്നതിൽ നിന്നു തടയരുത് എന്ന ബൈബിൾ വാക്യം ജീവിതത്തിൽ പ്രാവര്‍ത്തികമാക്കികൊണ്ട് മലയാളികള്‍ക്കെല്ലാം അഭിമാനമായി മാറിയിരിക്കുകയാണ് റവ.ഫാ.മാനുവല്‍ കരിപ്പോട്ട്.

2017 ഏപ്രിലില്‍ 40 കുപ്പി ബിയറും കഞ്ചാവും ഉപയോഗിച്ച ശേഷം ഇടിച്ചും തൊഴിച്ചും അച്ചനെ ബോധം കെടുത്തിയ ജയിംസ്  മിഗ്വേൽ (21) അലന്‍ ഗിറക്തി (20) എന്നിവരെ ഗാര്‍ഡ് അറസ്റ്റ് ചെയ്യുകയും കോടതി നടപടികള്‍ക്കു ശേഷം ജയിലില്‍ അയക്കുകയും ചെയ്തു. ഈ കേസ് തുടര്‍ വിചാരണയ്ക്കായി ഈയിടെ കോടതിയില്‍ വന്നപ്പോള്‍ താന്‍ ഈ രണ്ടു യുവാക്കളേോടും നിരുപാധികം ക്ഷമിച്ചതിനാല്‍ ഇവരെ വെറുതെ വിടണമെന്ന് ജഡ്ജിയോട് അച്ചൻ  അപേക്ഷിച്ചു. അപേക്ഷ സ്വീകരിച്ച ജഡ്ജി മൈക്കിള്‍  ഓഷേ കേസ് റദ്ദാക്കുകയും പ്രതികളെ വെറുതെ വിടുകയും ചെയ്തു.

ആക്രമണത്തിനു ശേഷം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ അച്ചന് ആശുപത്രിയിലും വീട്ടിലുമായി മാസങ്ങളോളം കഴിയേണ്ടി വന്നിരുന്നു. കണ്ണിനു സാരമായ പരുക്ക്,ദേഹത്തിന് ചതവ്, ചുണ്ടിന് മുറിവ്, ശരീരം മുഴുവന്‍ നീര് ഈ അവസ്ഥയിലാണ് അച്ചന്‍ നാളുകള്‍ കഴിച്ചത്.

ആ സമയം മുഖം മുഴുവന്‍ നീരുവച്ച് കണ്ണ്തുറക്കാന്‍ മേലാത്ത അവസ്ഥയിലായിരുന്നു.  അച്ചന്‍ തമാശരൂപേണേ  പറഞ്ഞിരുന്നത് ‘‘എന്‍റെ മുഖം മാത്രമല്ലേ നിങ്ങള്‍ക്ക കാണാന്‍ പറ്റു, ശരീരം മുഴുവന്‍ ഇതുപോലെ നീരാണ്’’. വളരെ കുറച്ച് കാലങ്ങള്‍ കൊണ്ടു കില്‍ഡെയറിലെയും മറ്റു പല സ്ഥലങ്ങളിലേയും ജനങ്ങളുടെ സ്നേഹത്തിന് പാത്രമായി തീര്‍ന്ന റവ. ഫാ. മാനുവലിനെ കാണാനും പ്രാർഥിക്കാനും അയര്‍ലൻഡിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി അനേകം ജനങ്ങള്‍ കിൽഡെയറിലേക്ക് വരാറുണ്ട്.

2016ല്‍ കേരളത്തില്‍ നിന്നെത്തിയ അദ്ദേഹം, 2018 ഓഗസ്റ്റ് അവസാനത്തോടെ അയര്‍ലൻഡിലെ തന്‍റെ ശുശ്രൂഷകള്‍ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങും. തിരുവനന്തപുരത്തെ, നെയ്യാറ്റിങ്കര ഡിയോസിന്റെ കാട്ടാക്കടയിലെ, മംഗലത്തുള്ള ഡിവൈന്‍ ധ്യാന കേന്ദ്രത്തിന്‍ ഡയര്‍ക്ടറായിട്ടാണ് അദ്ദേഹം നാട്ടിലേക്ക് പോകുന്നത്. കഴിഞ്ഞ  ജൂലൈ 15നു കില്‍ഡെയറിലെ  ദേവാലയത്തില്‍ ഐറിഷ് ജനങ്ങള്‍ അച്ചനു യാത്രയയപ്പ് നൽകി. കിൽഡെയറിലെ ജനങ്ങളുടെ പിന്തുണ കേസിലെ ഒരുവലിയ ഘടകമായിരുന്നെന്ന് ജഡ്ജി ഓര്‍മ്മിപ്പിക്കുകയും വൈദികന്‍റെ ക്ഷമിക്കുന്ന സ്നേഹത്തിന്‍റെ നിലപാടാണ് ഈ കേസിന്‍റെ വഴിത്തിരിവായി മാറിയതെന്നും രണ്ടരവര്‍ഷം വീതമുള്ള ശിക്ഷ റദ്ദാക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

ഡിറ്റക്റ്റീവ് ഗാര്‍ഡ ഷേമസ് ഡേയല്‍ പറഞ്ഞത് റവ. ഫാ.മാനുവേൽ  കാരിപ്പോട്ടിനു കില്‍ഡയർ സര്‍ക്ക്യൂട്ട്  കോടതിയില്‍ തന്‍റെതായ ഒരു ഹർജിയും സമര്‍പ്പിക്കുവാന്‍ താൽപര്യമില്ലെന്നും പ്രതികളോട് നിരുപാധികം ക്ഷമിച്ചെന്നും,  കോടതി വിധിക്കു ശേഷം അപഹരിക്കപ്പെട്ട മൊബൈൽ  തിരിച്ചു കിട്ടിയപ്പോൾ, ഫോൺ കവർന്നെടുത്തുവെന്ന് പറഞ്ഞ വ്യക്തിക്ക് (ജയിംസ് മഗ്വേലിന് ) തന്നെ അത് കൊടുക്കുന്നുവെന്നും. കോംപൻേസഷനായി ലഭിച്ച വലിയ തുകയും അദ്ദേഹം കൈപ്പറ്റിയില്ലെന്നും തനിക്ക് കിൽഡെയറിലെയും മറ്റു പ്രദേശങ്ങളിലേയും ജനങ്ങളില്‍ നിന്നു ലഭിച്ച സഹായത്തിനും സഹകരണത്തിനും പ്രാര്‍ത്ഥനയ്ക്കും നന്ദി രേഖപ്പെടുത്തുന്നതായും ഷേമസ് അറിയിച്ചു.

പ്രതികളുടെ വക്കീലിന്‍ പ്രകാരം ഇവരുടെ ബാല്യകാലം വളരെ കയ്പ്പ് നിറഞ്ഞതായിരുന്നെന്നും, പ്രതികളില്‍ ഒരാള്‍ക്ക് മൂന്നു കുട്ടികളുണ്ടെന്നും തങ്ങള്‍ ചെയ്ത തെറ്റില്‍ ലജ്ജിക്കുന്നതായും റവ. ഫാ.മാനുവേൽ കാരിപ്പോട്ടിനോട് ക്ഷമ ചോദിക്കുന്നതായും അറിയിച്ചു.  അയര്‍ലൻഡിലെ ടിവി, റേഡിയോ, പത്രമാധ്യമങ്ങളെല്ലാം ഈ വാര്‍ത്ത വളരെ പ്രാധാന്യത്തോടെയാണു റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ ബലാത്സംഗ പരാതി ഒതുക്കാന്‍ സി.എം.ഐ സഭ കുര്യനാട് ആശ്രമത്തിലെ മുതിര്‍ന്ന വൈദികന്‍ ഡോ.ജെയിംസ് ഏര്‍ത്തയില്‍ നടത്തിയ ‘ഓഫര്‍’ ഫോണ്‍വിളിക്ക് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന് സൂചന. സി.എം.ഐ സഭ വിട്ട് ബിഷപ്പ് ഫ്രാങ്കോയ്‌ക്കൊപ്പം കൂടിയ ഒരു വൈദികനും ഡല്‍ഹിയില്‍ നിന്നുള്ള രണ്ട് വൈദികരുമാണ് ഈ നീക്കത്തിനു പിന്നിലെന്ന് അവിടെ നിന്നുള്ളവര്‍ പറയുന്നു.

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ ബലാത്സംഗ പരാതി പിന്‍വലിപ്പിക്കുകയും അതുവഴി ബിഷപ്പിനെ നിയമനടപടിയില്‍ നിന്നും രക്ഷപ്പെടുത്തുകയും മാത്രമല്ല ഈ സംഘത്തിന്റെ ലക്ഷ്യം. ബിഷപ്പ് ഫ്രാങ്കോയുടെയും സംഘത്തിന്റെയും വഴിവിട്ടപോക്കില്‍ വിമര്‍ശനം ഉന്നയിച്ച ചില വൈദികരെ കുടുക്കാനും ഇവര്‍ക്ക് പദ്ധതിയുണ്ടായിരുന്നു. പരാതി പിന്‍വലിപ്പിച്ച ശേഷം കന്യാസ്ത്രീകളെ മാധ്യമങ്ങള്‍ക്കും പോലീസിനും മുന്നിലെത്തിച്ച് ചില വൈദികരുടെ നിര്‍ദേശപ്രകാരമാണ് ബിഷപ്പിനെതിരെ പരാതി നല്‍കിയത് എന്നു പറയിപ്പിക്കാനുമാണ് ഇവര്‍ പദ്ധതിയിട്ടത്. അതിന്റെ ധ്വനി ഫാ. ഏര്‍ത്തയിലിന്റെ ഫോന്‍ണ്‍വിളിയിലുമുണ്ട്. ‘പരാതിക്കു പിന്നില്‍ മറ്റാരെങ്കിലുമാണെന്ന് പറഞ്ഞാല്‍ മതിയെന്ന്’ പറയുന്നതും ഇവിടെ ശ്രദ്ധേയമാണ്.

ബിഷപ്പ് ഫ്രാങ്കോയുടെ ഏകാധിപത്യ ഭരണത്തില്‍ വിമര്‍ശനം ഉന്നയിക്കുന്ന ചില വൈദികരുടെ പേര് കന്യാസ്ത്രീകളെ കൊണ്ട് പറയിച്ച് അവരെ വിശ്വാസികള്‍ക്കു മുന്നില്‍ താറടിച്ച് കാണിക്കാനും അതിന്റെ പേരില്‍ രൂപതയില്‍ നിന്ന് പുറത്താക്കാനുമായിരുന്നു ഇവര്‍ ഉദ്ദേശിച്ചത്. എന്നാല്‍ കന്യാസ്ത്രീകള്‍ സ്വന്തം അപ്പനെപോലെ കരുതുന്ന ഈ വൈദികര്‍ക്കെതിരെ ഒരു വാക്കുപോലും പറയാന്‍ ഇവര്‍ തയ്യാറായില്ലെന്ന് മാത്രമല്ല, നാലു വര്‍ഷത്തോളം അനുഭവിച്ച പീഡനങ്ങള്‍ക്ക് അറുതി വരുത്തിയെ മതിയാകൂ എന്ന തീരുമാനത്തില്‍ ഇവര്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. അതോടെ ബിഷപ്പ് ഫ്രാങ്കോയുടെ സംഘത്തിന്റെ തന്ത്രം പൊളിയുകയായിരുന്നു.

ബിഷപ്പ് ഫ്രാങ്കോയുടെ ഉപദേശക സംഘത്തിലുള്ളയാളാണ് തന്ത്രങ്ങള്‍ മെനയുന്ന ഈ സി.എം.ഐ വൈദികന്‍. ജലന്ധറില്‍ കൂടിയ ഇദ്ദേഹത്തിന്റെ സേവനങ്ങള്‍ക്ക് ബിഷപ്പ് ഫ്രാങ്കോ നല്‍കുന്നത് ഒരു ലക്ഷം രൂപ ശമ്പളവും ഒരു കാറും ഡ്രൈവറുമാണ്. കേരളത്തില്‍ ഒരു സാംസ്‌കാരിക നിലയത്തിന്റെ് ചുമതലയുണ്ടായിരുന്ന ഇദ്ദേഹത്തിന് ജലന്ധറിലും ഒരു സാംസ്‌കാരിക നിലയമെന്ന സ്വപ്‌ന പദ്ധതിയുണ്ട്. ഇതിനായി അമൃത്സറില്‍ 15 ഏക്കര്‍ സ്ഥലം വാങ്ങിയിരുന്നു. നിലയത്തിന്റെ നിര്‍മ്മാണത്തിനായി 500 കോടി രൂപ വായ്പ എടുക്കാനിരിക്കേയാണ് ബിഷപ്പ് കുടുക്കിലായത്. ഡല്‍ഹി രൂപതയില്‍ നിന്നെത്തിയ ഒരു വൈദികനും ഇദ്ദേഹത്തിന് സഹായം ചെയ്യുന്നു. ഡല്‍ഹിയില്‍ വികാരി ഇന്‍ ചാര്‍ജ് ആയി ഇരുന്ന ഇടവകയില്‍ നിന്നും വിശ്വാസികള്‍ക്കിടയില്‍ നടത്തിയ അന്യായ പിരിവിന്റെ പേരില്‍ മേലധികാരി നടപടി എടുത്തതിനെ തുടര്‍ന്നാണ് ഇദ്ദേഹം ജലന്ധറിലേക്ക് പോയത്. ഇദ്ദേഹത്തെ ജലന്ധറിലേക്ക് കൊണ്ടുവന്നതിനു പിന്നിലും ഈ ഉപദേശകന് പങ്കുണ്ട്. ഇവര്‍ രണ്ടു പേരുമാണ് ഫ്രാങ്കോയെ എതിര്‍ക്കുന്ന വൈദികര്‍ക്കെതിരായ സൈബര്‍ ആക്രമണത്തിനു പിന്നിലെന്നും സൂചനയുണ്ട്.

ഡല്‍ഹിയില്‍ നിന്നുള്ള മറ്റൊരു വൈദികനും ബിഷപ്പ് ഫ്രാങ്കോയെ രക്ഷിക്കാന്‍ രാപ്പകല്‍ പണിയെടുക്കുകയാണ്. റോമിലേക്ക് കഴിഞ്ഞ വര്‍ഷം ഉപരിപഠനത്തിന് പോയ ഇദ്ദേഹം അവിടെ ഇരിപ്പുറയ്ക്കാതെ ഇതിനകം രണ്ടു തവണ ഡല്‍ഹിയില്‍ എത്തി തന്ത്രങ്ങള്‍ മെനഞ്ഞു. കോട്ടയം ജില്ല സ്വദേശിയായ ഇദ്ദേഹം ബിഷപ്പ് ഫ്രാങ്കോയും കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യു അറയ്ക്കലുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളുമാണ്. ഉപരിപഠനം കഴിഞ്ഞെത്തുമ്പോള്‍ ഒരു ബിഷപ്പ് പദവിയാണ് ഇദ്ദേഹത്തിന്റെ മോഹം. ഇവരുടെയെല്ലാം ഗൂഢാലോചനയാണ് ഫാ.ജെയിംസ് ഏര്‍ത്തയിലിന്റെ ഫോണ്‍വിളിക്ക് പിന്നില്‍. പദ്ധതി ചീറ്റിപ്പോയി എന്നു മാത്രമല്ല, സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ ഒരുപക്ഷേ ഫാ.ഏര്‍ത്തയിലിന് പിടിവീഴുകയും ചെയ്തേക്കും.

അതേസമയം, കന്യാസ്ത്രീയുടെ പരാതിയില്‍ പോലീസ് കേസെടുത്തതോടെ, ജൂലായ് ആദ്യവാരം ചേര്‍ന്ന ജലന്ധര്‍ രൂപതാ വൈദികരുടെ യോഗത്തില്‍ ബിഷപ്പ് ഫ്രാങ്കോ രാജിവച്ച് അന്വേഷണം നേരിടാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ നിര്‍ദേശം തള്ളിക്കളഞ്ഞ അദ്ദേഹം തന്റെ സൈബര്‍ പോരാളികളെ വച്ച് ഈ വൈദികര്‍ക്കെതിരെ ആരോപണം ഉന്നയിക്കുകയാണ്. ഭൂരിപക്ഷം രൂപത വൈദികരും രാജി ആവശ്യപ്പെട്ടപ്പോള്‍് ഫ്രാങ്കോയ്ക്ക് ഒപ്പമുള്ള വൈദികരും ഫ്രാങ്കോ സ്ഥാപിച്ച ഫ്രാന്‍സിസ്‌കന്‍ മിഷണറീസ് ഓഫ് ജീസസ് (എഫ്.എം.ജെ) എന്ന സന്യാസ സമൂഹത്തിലെ ചില അംഗങ്ങളുമാണ് ഫ്രാങ്കോയ്ക്ക് പിന്തുണ നല്‍കിയിരിക്കുന്നത്.

കേരള പോലീസ് സംഘം ജലന്ധറില്‍ എത്തിയാല്‍ ബിഷപ്പ് ഫ്രാങ്കോയെ മാത്രമല്ല അദ്ദേഹത്തിന്റെ ഉപദേശസംഘത്തേയും എഫ്.എം.ജെയിലെ അംഗങ്ങളെയും ചോദ്യം ചെയ്യണമെന്നും ഇവരുടെ മൊബൈല്‍ ഫോണ്‍വിളികള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ പരിശോധിക്കണമെന്നും വൈദികര്‍ ആവശ്യപ്പെടുന്നു. ഫ്രാങ്കോയ്ക്കു വേണ്ടി മധ്യസ്ഥത നടത്തിയ വൈദികരെയും ചോദ്യം ചെയ്യണമെന്നും ഇവര്‍ ഉന്നയിക്കുന്നു.

കുറവിലങ്ങാട് മഠത്തില്‍ കഴിയുന്ന പരാതിക്കാരിയായ കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ കഴിയാതെ വന്നതോടെയാണ് സഹപ്രവര്‍ത്തകയായ സിസ്റ്റര്‍ അനുപമയെ സ്വാധീനിക്കാനായി ഫാ.ഏര്‍ത്തയില്‍ ഫോണ്‍ വിളിച്ചത്. കുറവിലങ്ങാട് മഠം ചാപ്പലില്‍ കുര്‍ബാന അര്‍പ്പിക്കാന്‍ വന്ന ഇദ്ദേഹം പരാതിക്കാരിക്ക് ഒപ്പമുള്ളവരെ കാണാന്‍ അനുമതി തേടിയെങ്കിലും അവര്‍ വഴങ്ങാതെ വന്നതോടെയാണ് ഫോണില്‍ വിളിച്ചത്. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ പരാതി പിന്‍വലിച്ചാല്‍ കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് കീഴിലുള്ള എരുമേലിയിലോ റാന്നിയിലോ പത്ത് ഏക്കര്‍ സ്ഥലവും മഠവും പണിത് ബിഷപ്പിന്റെ അനുഗ്രഹത്തോടെ അവിടെ താമസിപ്പിക്കാമെന്നാണ് ഓഫര്‍ നല്‍കിയത്. പരാതിക്കാരിയുടെ സഹോദരന് മുന്‍പ് അഞ്ചു കോടി രൂപയും കന്യാസ്ത്രീക്ക് ഉന്നത പദവിയും വാഗ്ദാനം ചെയ്ത് ജലന്ധറില്‍ നിന്ന് നേരിട്ട് ദൂതന്‍ എത്തിയയെങ്കിലും അവരും ഒത്തുതീര്‍പ്പിന് വഴങ്ങാതെ വന്നതോടെയാണ് മറ്റു കന്യാസ്ത്രീകളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഈ രണ്ട് ഒത്തുതീര്‍പ്പ് ശ്രമങ്ങളും ജലന്ധര്‍ രൂപത അറിയാതെയാണെന്നും ഇതിനായി ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നുമാണ് രൂപത ഇറക്കിയ വിശദീകരണക്കുറിപ്പ്.

 

തന്റെ ഉദരത്തിലുളള കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കാന്‍സര്‍ ചികിത്സ വേണ്ടന്നു വയ്ക്കുകയും, കുഞ്ഞിന്റെ ജനന ശേഷം മരണമടയുകയും ചെയ്ത ചിയാറോ കോര്‍ബല്ലാ പെട്രീലോയുടെ നാമകരണ നടപടികള്‍ വത്തിക്കാന്‍ ആരംഭിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഈ മാസം രണ്ടാം തീയതി റോമിലെ വികാരി ജനറല്‍ കര്‍ദിനാള്‍ ആഞ്ചലോ ഡി ഡൊണടിസാണ് നടത്തിയത്. ‘ദൈവദാസി’ എന്നു വിശേഷിപ്പിച്ചാണ് പെട്രീലോയുടെ അത്ഭുതത്തിനുള്ള സാക്ഷ്യം ക്ഷണിച്ചിട്ടുള്ളത്. നാമകരണ പ്രക്രിയ്ക്കു പരിഗണിക്കുന്നവരെയാണ് സാധാരണയായി ഇങ്ങനെ വിശേഷിപ്പിക്കുന്നത്.

ആരെയും കണ്ണീരില്‍ ആഴ്ത്തുന്നതാണ് ചിയാറോയുടെ ജീവിത കഥ. ഇറ്റാലിയില്‍ ജനിച്ചു വളര്‍ന്ന ചിയാറോ തന്റെ തന്റെ ഭാവിവരനായ എന്റിക്കോ പെട്രീലോയെ ആദ്യമായി കണ്ടു മുട്ടുന്നത് 2002ല്‍ പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മെഡ്ജുഗോര്‍ജില്‍ വച്ചാണ്. അന്ന് അവര്‍ക്ക് 18 വയസ്സായിരുന്നു. 2008 സെപ്റ്റംബറില്‍ ഇരുവരും വിവാഹിതരായി. വിവാഹശേഷം നിരവധി പരീക്ഷണങ്ങളാണ് ദമ്പതികള്‍ക്ക് നേരിടേണ്ടി വന്നത്. രണ്ടുവട്ടം ഗര്‍ഭണി ആയെങ്കിലും കുഞ്ഞു ജനിച്ച് അരമണിക്കൂറിനുള്ളില്‍ മരിച്ചുപോയി. ആദ്യ കുഞ്ഞ് ഉദരത്തില്‍ ആയിരുന്ന സമയത്ത് നടത്തിയ അള്‍ട്രാസൗന്‍ഡ് സ്‌കാനിങ്ങില്‍ കുഞ്ഞിന് അനെന്‍സെഫലി എന്ന രോഗമാണെന്നു മനസ്സിലായി.

മരിയ എന്നു പേരിട്ട ആ കുഞ്ഞ് ജനിച്ചു വീണ് അരമണിക്കൂറിനുളളില്‍ മരിച്ചു. രണ്ടാമത്തെ കുഞ്ഞ് ഉദരത്തില്‍ ആയിരുന്നപ്പോള്‍ നടത്തിയ സ്‌കാനിങ്ങില്‍ അവരെ തേടി മറ്റൊരു ദുരന്ത വാര്‍ത്ത എത്തി. കുഞ്ഞിന് കാലുകള്‍ ഇല്ലായിരുന്നു. എന്നാല്‍ വളരെ സന്തോഷത്തോടെ തന്നെ കുഞ്ഞിനെ സ്വീകരിക്കാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചു. എന്നാല്‍ കുഞ്ഞിന് ജീവനു ഭീഷണിയായ മറ്റുചില രോഗങ്ങളും ഉണ്ടെന്നു പിന്നീട് മനസ്സിലായി. ഡേവിഡ് എന്നു പേരിട്ട കുട്ടിക്കും ആയുസ്സുണ്ടായിരുന്നില്ല.

2010 ല്‍ ചിയാറോ മൂന്നാമതും ഗര്‍ഭണിയായി. കുഞ്ഞ് ഫ്രാന്‍സിസ്‌കോ ഉദരത്തില്‍ ആയിരുന്ന സമയത്ത് ചിയാറോയ്ക്ക് നാവില്‍ കാന്‍സര്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. ചികില്‍സ ഉടനെ തുടങ്ങണം എന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും ഉദരത്തില്‍ ഉള്ള കുഞ്ഞിന്റെ ജീവനെ അതു ബാധിച്ചേക്കും എന്നു ചിയാറോ ഭയന്നു. സ്വന്തം ജീവനേക്കാള്‍ പ്രാധാന്യം കുഞ്ഞിന്റെ ജീവനുനല്‍കിയ ചിയാറോ ചികിത്സ തേടാന്‍ വിസമ്മതിച്ചു. 2011 ഒക്ടോബറില്‍ ഫ്രാന്‍സിസ്‌കോ ജനിച്ചതിനു ശേഷമാണ് ചിയാറോയ്ക്ക് ചികിത്സ ആരംഭിച്ചത്. അപ്പോഴേക്കും രോഗം മൂര്‍ച്ഛിച്ചിരുന്നു. ചിയാറോയ്ക്ക് സംസാരിക്കാനും, കാണാനും ബുദ്ധിമുട്ട് അനുഭവപ്പെട്ടു തുടങ്ങി. അവസാന നാളുകളില്‍ അവര്‍ ഏറെ വേദന സഹിച്ചാണ് ലോകത്തോടു വിടപറഞ്ഞത്. ചിയാറോയുടെ ജീവിതം പിന്നീട് ‘ചിയാറോ കോര്‍ബല്ലാ പെട്രീലോ– ആനന്ദത്തിന്റെ സാക്ഷി’ എന്ന പേരില്‍ പുസ്തകമായി. അടിയുറച്ച വിശ്വാസമാണ് ദമ്പതികളെ മുന്നോട്ടു നയിച്ചിരുന്നത്.

‘തന്നെക്കാളും അവളെ സ്‌നേഹിക്കുന്ന യേശുവിന്റെ അടുത്തേയ്ക്കാണ് അവളു പോകുന്നതെങ്കില്‍ ഞാന്‍ എന്തിനു വിഷമിക്കണം’ എന്നാണ് ആശ്വസിപ്പിക്കാന്‍ വരുന്നവരോടായി എന്റിക്കോ പറയാറ്. 2012 ജൂണ്‍ 13 ന് ചിയാറോ ലോകത്തോടു വിട പറഞ്ഞു. മനുഷ്യകുലത്തോടുളള സ്‌നേഹം മൂലം കുരിശു മരണം പുല്‍കിയ യേശുവിന്റെ അതേ പാത പിന്തുടര്‍ന്ന് സ്വന്തം ജീവനേക്കാള്‍ ഉദരത്തിലുളള ജീവനു വില കല്‍പ്പിച്ചു മരണമടഞ്ഞ ചിയാറോയുടേത് വിശുദ്ധ ജീവിതമായാണ് പലരും വിലയിരുത്തുന്നത്.

കാരൂര്‍ സോമന്‍

മാനവചരിത്രത്തിലൂടെയുള്ള വായനകള്‍ മനസ്സില്‍ പഠനം നടത്തുമ്പോഴാണ് അറിവിന്റെ സൗന്ദര്യം നമ്മള്‍ തിരിച്ചറിയുന്നത്. ലോകത്തിലെ ഏഴുകലകളുടെ തലസ്ഥാനമായ വിയന്നായുടെ മാറിലൂടെ സഞ്ചരിച്ചാല്‍ വടക്ക് മഞ്ഞണിഞ്ഞ ആല്‍പ്‌സ് പര്‍വ്വതനിരകളും തെക്ക് യു.എന്‍. ആസ്ഥാന മന്ദിരത്തിനടുത്തൂടെ പത്ത് രാജ്യങ്ങളിലൂടെ ഒഴുകിയെത്തുന്ന ഡാന്യൂബ് നദിയും അതിന്റെ ഇരുകരകളിലെ മഞ്ഞണിഞ്ഞ പച്ച തളിരിലകളും, കാലത്തിന്റെ തിരുശേഷിപ്പുകളായ ദേവാലയങ്ങള്‍, കൊട്ടാരങ്ങള്‍, മ്യൂസിയങ്ങള്‍, അഴകാര്‍ന്ന പൂന്തോപ്പുകള്‍, ഒരു രാജ്യത്തിന്റെ സംസ്‌കൃതിയെ അടയാളപ്പെടുത്തുന്നു. മലയാളിയായ പ്രിന്‍സ് പള്ളിക്കുന്നേലിന്റെ ഹോട്ടലായ പ്രോസിയില്‍ ഭക്ഷണം കഴിച്ചിട്ട് ലണ്ടനില്‍ നിന്നെത്തിയ സാംസ്‌കാരിക പ്രവര്‍ത്തകന്‍ റജി നന്തിക്കാട്ടും, യുഗ്മ നെഴ്‌സസ് ഫോറം പ്രസിഡന്റ് അബ്രഹാം ജോസുമായിട്ടാണു ദേവാലയങ്ങളുടെ മാതാവെന്നറിയപ്പെടുന്ന സെന്റ് സ്റ്റീഫന്‍ കതീഡ്രലിലേക്ക് പോയത്. പടിഞ്ഞാറെ കടലിന് മുകളില്‍ സൂര്യന്‍ ചെങ്കതിരുകള്‍ പൊഴിച്ചുനില്ക്കും പോലെ ആകാശത്തിന്റെ ശീതളഛായയില്‍ ഈ ദേവാലയം പ്രശോഭിച്ചു നില്ക്കുന്നു. ഒറ്റ നോട്ടത്തില്‍ ദൈവത്തിന് ഈ ദേവാലയവുമായി ചങ്ങാത്തമുള്ളതായി തോന്നും. അതിന് ചുറ്റും ചിറക് വിടര്‍ത്തി പറക്കുന്ന പ്രാവുകള്‍. അതിമനോഹരവും അലൗകികവുമായ ഈ ദേവാലയത്തിന് ചുറ്റിലും ഭക്തജനങ്ങള്‍ നടക്കുന്നു. അകത്തും പുറത്തും കൊത്തിവച്ച പ്രതിമകള്‍ പോലെ സുന്ദരമായ ശില്പങ്ങള്‍ ദേവാലയത്തെ ചുംബിച്ചു നില്ക്കുന്നു.

എ.ഡി. 1147ല്‍ ഗോഥിക് വസ്തു ശില്പമാതൃകയിലാണ് ഈ ദേവാലയം പണികഴിപ്പിച്ചത്. പൗരാണിക ഭാവമുള്ള കൊത്തുപണികളാല്‍ അത്യന്തം ആകര്‍ഷകമാണ് ഓരോ ശില്പങ്ങള്‍. ഇതിന്റെ ഉയരം 137 അടിയാണ്. അകത്തേ ഹാളിന് 110 മീറ്റര്‍ നീളവും വീതി 80 മീറ്ററാണ്. 12 ഭീമന്‍ തൂണുകള്‍. ഇതിനുള്ളില്‍ തന്നെ ആറ് ചാപ്പലുകളുണ്ട്. ദേവാലയത്തിന്റെ മുകളിലെ ഓരോ കൊത്തുപണികളിലും വ്യത്യസ്ത നിറത്തിലുള്ള ടൈലുകളാണ്. ഹാബ്‌സ് ബര്‍ഗ് രാജവംശത്തിന്റെ രാജചിഹ്നമായ ഇരട്ടത്തലയുള്ള പരുന്തിന്റെ രൂപവും ടൈലുകള്‍കൊണ്ടാണ് തീര്‍ത്തിരിക്കുന്നത്. ആര്‍ക്കിടെക് ആന്റ്റോണ്‍ വിന്‍ഗ്രാമിന്റെ മേല്‍നോട്ടത്തിലാണ് ഈ ദേവാലയം പണിതത്. റോമന്‍കത്തോലിക്കാ സഭയുടെ ആര്‍ച്ച്ബിഷപ്പിന്റെ ആസ്ഥാനവും ഇവിടെയാണ്. വിയന്നയുടെ സുവര്‍ണ്ണഗോപുരവും വഴികാട്ടിയുമായ ഈ ദേവാലയത്തിലേക്ക് പലരാജ്യങ്ങളില്‍നിന്ന് സന്ദര്‍ശകര്‍ വരുന്നുണ്ട്. ഇവരുടെ ഭാഷ ജര്‍മ്മനാണ്. സ്‌നേഹസൗഹാര്‍ദ്ദമായിട്ടാണ് ജനങ്ങള്‍ ഇടപെടുന്നത് അതവരുടെ മഹനീയ സംസ്‌കാരമാണ്. പാശ്ചാത്യരാജ്യങ്ങളിലെ ദേവാലയങ്ങളില്‍ കാണുന്ന ഒരു പ്രത്യേകത ഇവിടെ ആര്‍ക്കും പ്രവേശിക്കാം. സവര്‍ണ്ണനോ അവര്‍ണ്ണനോ വിശ്വാസിയോ അവിശ്വാസിയോ ആര്‍ക്കും കടന്നുവരാം. ദൈവത്തിന്റെ വിശപ്പടക്കാന്‍ ഭക്ഷണമോ കാര്യസിദ്ധിക്കായി വഴിപാടുകളോ ആവശ്യമില്ല. വിശക്കുന്നവന് ആഹാരം കൊടുക്കുന്നവനാണ് ഏറ്റവും വലിയ ദൈവഭക്തരെന്ന് ഇവിടെയുള്ളവര്‍ തിരിച്ചറിയുന്നു. ദേവാലയത്തിനുള്ളിലെ ഓരോ അവര്‍ണ്ണനീയ ചിത്രങ്ങള്‍ കാണുമ്പോഴും ക്രിസ്തുവിനും എനിക്കുമിടയിലുള്ള ദൂരം കുറഞ്ഞുവരുന്നതായി തോന്നി. ഓരോ ചിത്രങ്ങളും ശില്പങ്ങളും ആത്മീയ ചൈതന്യത്തിന്റെ അമൂര്‍ത്തഭാവങ്ങള്‍ നിറഞ്ഞതാണ്. ഇതിനുള്ളില്‍ നിന്നുയരുന്നത് ആത്മാവിന്റെ സംഗീതമാണ്. ഓരോ ചുവര്‍ ചിത്രങ്ങളും ആത്മാവിന്റെ അനശ്വരമായ മുഴക്കങ്ങളാണ്. റോമന്‍ ഭരണകാലത്ത് ദൈവവിശ്വാസങ്ങളുടെ പുകമറയ്ക്കുള്ളിലാണ് ഭരണാധിപന്മാര്‍ അവരെ നയിച്ചത്. ഇന്നും ഇന്ത്യയില്‍ കുറെ അവിശ്വാസികള്‍ ആ പാരമ്പര്യത്തില്‍ ജീവിക്കുന്നുണ്ട്. എന്ന് പറഞ്ഞാല്‍ വിശ്വാസമുണ്ട് എന്നാല്‍ ബോധമില്ല. യേശുക്രിസ്തുവിന്റെ ജനനത്തോടയാണ് മതത്തിന്റെ പുകമറയ്ക്കുള്ളില്‍ അകപ്പെട്ടവരെ പുതിയൊരു പ്രകാശത്തിലേക്കു കൊണ്ടുവരുന്നത്.

യേശു വിഭാവനം ചെയ്ത സ്‌നേഹവും സമാധാനവും വിശുദ്ധിയും ഈ ദേവാലയത്തിനുള്ളിലെ ഓരോ തൂണിലും തുരുമ്പിലും കലയുടെ മായാപ്രപഞ്ചമുയര്‍ത്തുന്നുണ്ട്. യരുശലേമിലെ സ്റ്റീഫന്റെ ഓരോ വാക്കുകളും റോമാസാമ്രാജ്യത്തിനും യഹൂദനും മരുഭൂമിപോലെ ചുട്ടുപൊള്ളുന്നതായിരുന്നു. ആ വിശുദ്ധന്റെ വാക്കുകള്‍ ദേവാലയത്തിലെ മെഴുകുതിരി എരിയുന്നതുപോലെ ജ്വലിച്ചുനില്‍ക്കുന്നു. ഞങ്ങള്‍ക്ക് ചുറ്റും ആത്മീയാനുഗ്രഹങ്ങള്‍ തേടി വന്നവരുടെ മനസ്സുംശരീരവും പരമമായ ഏകാഗ്രതയില്‍ മുഴുകിയിരുന്നു. എ.ഡി 34ലാണ് ദൈവത്തിന്റെ ദാസനായ സ്റ്റീഫനെ റോമാഭരണകൂടം യരുശലേമില്‍വച്ച് കല്ലെറിഞ്ഞു കൊന്നത്. ഏറ്റവും കൂടുതല്‍ പ്രവാചകന്മാര്‍ യരുശലേമിലായിരുന്നെങ്കില്‍ ഏറ്റവും കൂടുതല്‍ രക്തസാക്ഷികള്‍ യേശുവിന്റെ നാമത്തില്‍ ഉണ്ടായത് യൂറോപ്പ് രാജ്യങ്ങളിലാണ്.
ആ രക്തസാക്ഷികള്‍ വിശുദ്ധന്മാരായി മാറുകയും അവരുടെ നാമത്തില്‍ ലോകമെമ്പാടും ദേവാലയങ്ങളും വിദ്യാഭ്യാസമടക്കമുള്ള ധാരാളം സ്ഥാപനങ്ങള്‍ വളരുകയും ചെയ്തു. ആ നാമത്തില്‍ അളവറ്റ അനുഗ്രഹങ്ങള്‍ നേടിയിട്ടുള്ള വിശ്വാസികളുണ്ട്. സെന്റ് സ്റ്റീഫന്റെ പേരില്‍ യരുശലേം, അര്‍മേനിയ, ഓസ്ട്രിയ, ആസ്‌ട്രേലിയ, ഇറാന്‍, തുറുക്കി, ചൈന, ഫ്രാന്‍സ്, ഇന്‍ഡ്യ, അയര്‍ലണ്ട്, ബ്രിട്ടണ്‍, പല രാജ്യങ്ങളിലും ദേവാലായങ്ങളടക്കമുള്ള സ്ഥാപനങ്ങളുണ്ട്.

ഡിസംബര്‍ 26നാണ് സെന്റ് സ്റ്റീഫന്‍ കൊല്ലപ്പെടുന്നത്. ഈ രാജ്യങ്ങളിലെല്ലാം അവധിയാണ്. ബ്രിട്ടന്‍ ഈ ദിവസം ആഘോഷിക്കുന്നത് ബോക്‌സിങ്ങ് ദിനമായിട്ടാണ്. നൂറ്റാണ്ടുകളായി ആരാധിച്ചുവന്ന റോമന്‍ സാമ്രാജ്യത്തിന്റെ അമ്പലങ്ങളും ദേവീദേവന്മാരും തകര്‍ത്തടിയുക മാത്രമല്ല അതില്‍ പലയിടങ്ങളിലും യേശുവിന്റെ നാമത്തില്‍ ദേവാലയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. വിയന്നയിലെ സെന്റ് സ്റ്റീഫന്‍ കത്തീഡ്രല്‍ അതിലൊന്നാണ്. ലണ്ടനിലെ സെന്റ് പോള്‍ കത്തീഡ്രല്‍ സുന്ദരിയായ ഡയാന ദേവിയുടെ അമ്പലം പൊളിച്ചാണ് ദേവാലയമാക്കിയത്. മണ്ണിലെ രാജാക്കന്മാര്‍ അയല്‍രാജ്യങ്ങളെ വെട്ടിപ്പിടിക്കാനും അവരുടെ സമ്പത്ത് കൊള്ളയടിക്കാനും പടയോട്ടങ്ങള്‍ നടത്തുമ്പോള്‍ ഈപൈശാചിക ശക്തികള്‍ക്കെതിരെ മണ്ണിലെ മനുഷ്യര്‍ക്കായി ദൈവനാമത്തില്‍ ആത്മീയ പടയോട്ടങ്ങള്‍ നയിച്ചവരാണ്. ലോകമെമ്പാടും രക്തസാക്ഷികളായിട്ടുള്ള വിശുദ്ധന്മാര്‍. ഇന്‍ഡ്യയില്‍ വന്ന വിശുദ്ധ തോമസ്സിനെ എ.ഡി 72ല്‍ മദ്രാസില്‍ വച്ച് സൂര്യഭഗവാനെ ആരാധിച്ചവര്‍ കൊലപ്പെടുത്തിയത് മറ്റൊരു ദുരന്തം. അവരൊഴുക്കിയ ഓരോ തുളളിരക്തവും ഓരോരോ ദേവാലയങ്ങളില്‍ ജീവന്റെ തുടിപ്പുകളായി തിളങ്ങിനില്‍ക്കുന്നു. വിശുദ്ധരെ വലിച്ചുകീറി പുറത്തേക്കു കളഞ്ഞവരൊക്കെയും മണ്ണായിമാറിയപ്പോള്‍ വലിച്ചെറിയപ്പെട്ടവര്‍ മണ്ണിനുമുകളില്‍ ആരാധനാമൂര്‍ത്തികളായി മാറുന്ന അത്ഭുതകാഴ്ചയാണ് കാണുന്നത്.

യൂറോപ്പിന്റെ പല ഭാഗത്തുനിന്ന് റോമിലെ കൊളീസിയത്തിലേക്ക് വന്യമൃഗങ്ങളുടെ ഭക്ഷണത്തിനായി ക്രിസ്തീയ വിശ്വാസികളെ ബന്ധിതരാക്കി കൊണ്ടുപോകുമായിരുന്നു. ഭൂമിക്ക് മുകളില്‍ നാല് നിലകളും അതുപോലെ ആഴമുള്ള കൊളീസിയത്തില്‍ നിന്ന് മുകളിലേക്കുയരുന്നത് ഭയാനകമായ വന്യമൃഗങ്ങളുടെ കൊലവിളിയും ഗര്‍ജ്ജനവുമായിരുന്നെങ്കില്‍ നിരപരാധികളുടെ നിലവിളികള്‍ അതിനുള്ളില്‍ വിറങ്ങലിച്ചുനിന്നു. വിശുദ്ധ പത്രൊസിന്റെയും പൗലൂസിന്റെയും കൊലചെയ്യപ്പെട്ട ശവശരീരം ജനങ്ങളെ ഭയന്ന് വന്യമൃഗങ്ങള്‍ക്ക് കൊടുത്തില്ല. നാലാം നൂറ്റാണ്ടില്‍ കുസ്തന്‍തീനോസ് ചക്രവര്‍ത്തിയാണ് അവരുടെ കുഴിമാടത്തിന് മുകളിലായി ഒരു ദേവാലയം പണിതത്. ഇപ്പോഴവിടെയുള്ളത് സെന്റ് പീറ്റേഴ്‌സ് ബസലിക്കയാണ്. ദേവാലയങ്ങളിലെ വിശ്വാസികളെ ആകര്‍ഷിക്കാനായി ദൈവവചനത്തിന്റെ വ്യാഖ്യാനങ്ങള്‍ അറിഞ്ഞും അനുഭവിച്ചും ചിത്രകാരന്‍മാര്‍ ചിത്രങ്ങളായി ഓരോ ദേവാലയങ്ങളിലും വെളിപ്പെടുത്തുന്നു. ഈ മഹാന്മാരായ ചിത്രകാരന്മാര്‍, ശില്പികള്‍ വിശുദ്ധന്മാരെപ്പോലെ ദൈവത്തിന്റെ സുവിശേഷകന്മാരായി മാറുകയായിരുന്നു. ഈ മനോഹര ചിത്രങ്ങള്‍ ഒരുക്കുന്നതില്‍ റോമിലെ പാപ്പാമാര്‍ക്ക് വലിയ ഒരു പങ്കുണ്ട്.

മനുഷ്യര്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ ധ്യാനത്തിലൂടെ കടന്നുപോകുമ്പോള്‍ വിശ്വാസത്തിന്റെ സംരക്ഷണം ദൈവം ആര്‍ക്കും കുത്തകയായിട്ട് നല്കിയിട്ടില്ലെന്ന് ബോധ്യപ്പെടും. ഭീരുക്കളായ, ആത്മീയ ജ്ഞാനമില്ലാത്ത ഭരണാധിപന്മാര്‍ക്കും മതമേലാളന്മാര്‍ക്കും ഈ വിശ്വാസ വിശുദ്ധന്മാരുടെ രക്തം ചീന്തുന്ന ഈ പോരാട്ടം ഒരു മാതൃകയാക്കാം. ഇവരൊന്നും അന്തപുരങ്ങളിലിരുന്ന് വിശ്വാസികള്‍ക്ക് ശുഭാംശകള്‍ നേരുന്നവരായിരുന്നില്ല. മറിച്ച് പട്ടിണിയും ദുരനുഭവങ്ങളും ദുഃഖങ്ങളും സഹിച്ച് ആരുടെയും സഹായമില്ലാതെ അന്ധകാര ശക്തികള്‍ക്കെതിരെ പോരാടി വീരചരമം പ്രാപിച്ചവരാണ്. പാശ്ചാത്യരാജ്യങ്ങളിലെ ദേവാലയങ്ങള്‍ക്കുള്ളില്‍ ജ്വലിച്ചു നില്‍ക്കുന്ന മനോഹരങ്ങളായ ചിത്രങ്ങള്‍, ശില്‍പ്പങ്ങള്‍ കാണുമ്പോള്‍ ഇന്‍ഡ്യയിലെ ഒരു ദേവാലയങ്ങളിലും ഇത്‌പോലെ കാണാന്‍ കഴിഞ്ഞിട്ടില്ല. അത് സിനിമാ കാണുംപോലെ കണ്ടാല്‍ പോര, വായനയിലൂടെ അനുഭവിച്ചറിയാനാണ് ഇന്‍ഡ്യാക്കാരനിഷ്ടമെന്ന് തോന്നുന്നു. വിശുദ്ധന്മാരുടെ കാലത്തുണ്ടായിരുന്ന ആരാധനയുടെ പങ്കാളിത്വമൊന്നും ഇന്നില്ല. അതിന് പകരം വിനോദസഞ്ചാരികളുടെ ടൂറിസ്റ്റ് കേന്ദ്രങ്ങളായി ഇവിടുത്തെ ദേവാലയങ്ങള്‍ മാറിക്കൊണ്ടിരുന്നു.

നോട്ടിംഗ്ഹാം: രോഗീ പരിചരണത്തിലെ മികവിന് ഡെയ്‌സി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ അംഗീകാരം ഇത്തവണ ലഭിച്ചത് മലയാളി നഴ്സിന്. നോട്ടിംഗ്ഹാം സിറ്റി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന മൂവാറ്റുപുഴ പിച്ചാപ്പള്ളി കുടുംബാംഗമായ നിഷ തോമസ്‌ ആണ് സ്നേഹമസൃണമായ രോഗീപരിചരണത്തിലൂടെ അഭിമാനാര്‍ഹമായ അവാര്‍ഡ് നേടിയത്.  ഒരു പതിറ്റാണ്ടിലേറെയായി യുകെയില്‍ താമസിക്കുന്ന നിഷയ്ക്ക് ഇത് അര്‍പ്പണ മനോഭാവത്തിനുള്ള അംഗീകാരമാണ്. രോഗികള്‍ നല്‍കുന്ന നോമിനേഷനുകള്‍ അടിസ്ഥാനമാക്കിയാണ് എല്ലാ മാസവും നോട്ടിങ്ഹാം എന്‍എച്ച്എസ് ട്രസ്റ്റിലെ ജീവനക്കാരെ ഡെയ്‌സി അവാര്‍ഡ് തേടി എത്തുന്നത്. ആയിരക്കണക്കിന് നഴ്‌സുമാര്‍ ജോലി ചെയ്യുന്ന ഈ ട്രസ്റ്റില്‍ നഴ്‌സുമാരുടെ മനോവീര്യം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുരസ്‌കാരം സമ്മാനിക്കുന്നത്.

തങ്ങളുടെ കുടുംബത്തിലെ ചെറുപ്പക്കാരനായ പാട്രിക് ബാര്‍നെസിന്റെ ആകസ്മിക മരണത്തില്‍ മനം നൊന്ത ബാര്‍നസ് കുടുംബം, തങ്ങളുടെ ദുരിത സമയത്തു ആശ്വാസവുമായി കൂടെ നിന്ന നഴ്‌സുമാരോടുള്ള കടപ്പാട് സൂചിപ്പിക്കുന്നതിനാണ് ഈ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ശരീരത്തിലെ പ്രതിരോധ സംവിധാനം തകര്‍ന്നാണ് 1999 ല്‍ പാട്രിക് ബരാനസ് മരണപ്പെടുന്നത്. തുടര്‍ന്ന് ഡിസീസ് അറ്റാക്കിങ് ദി ഇമ്മ്യൂണ്‍ സിസ്റ്റം എന്ന വാക്കില്‍ നിന്നും ഡെയ്‌സി എന്ന പേര് സ്വീകരിച്ചു നഴ്‌സുമാര്‍ക്കായി ആദരവ് ഒരുക്കുകയാണ് ഡെയ്‌സി ഫൗണ്ടേഷന്‍. ജോലിയിലെ ആത്മാര്‍ത്ഥതയും രോഗിയോടുള്ള സ്‌നേഹമസൃണമായ പെരുമാറ്റവുമാണ് അവാര്‍ഡിന്റെ പ്രധാന മാനദണ്ഡം. അവാര്‍ഡിന് അര്‍ഹയാകുന്ന നഴ്‌സിനു അവര്‍ ജോലി ചെയ്യുന്ന സ്ഥലത്തു തന്നെ പൊതു ചടങ്ങു സംഘടിപ്പിച്ചു സര്‍ട്ടിഫിക്കറ്റും എ ഹീല്‍സ് ടച്ച് എന്ന് ആലേഖനം ചെയ്ത പുരസ്‌ക്കാരവും അവാര്‍ഡ് ബാഡ്ജും നല്‍കുകയാണ് പതിവ്. ഹോസ്പിറ്റലിലെ വിവിധ ഭാഗങ്ങളില്‍ വച്ചിരിക്കുന്ന ബാലറ്റ് ബോക്‌സില്‍ രോഗികള്‍ നിക്ഷേപിക്കുന്ന പേരുകളില്‍ നിന്നാണ് നോമിനേഷനുകള്‍ രൂപം കൊള്ളുന്നത്.

ഈ അവാര്‍ഡ് ലഭിക്കുന്ന ആദ്യ മലയാളിയായിരിക്കും നിഷയെന്നു കഴിഞ്ഞ ഒരു വര്‍ഷത്തെ അവാര്‍ഡ് പട്ടിക തെളിയിക്കുന്നു. നോട്ടിങ്ഹാം സിറ്റി ഹോസ്പിറ്റലിലെ തൊറാസിക് വാര്‍ഡിലാണ് നിഷ ജോലി ചെയ്യുന്നത്. കഴിഞ്ഞ 13 വര്‍ഷമായി നോട്ടിങ്ഹാം എന്‍എച്ച്എസ് ട്രസ്റ്റ് ജീവനക്കാരിയാണ് നിഷ തോമസ്. ബ്രിട്ടനൊപ്പം 18 രാജ്യങ്ങളിലെ നഴ്‌സുമാരെ ആദരിക്കുന്നതിനും ബര്‍നാസ് കുടുംബം ഡെയ്‌സി അവാര്‍ഡ് നല്‍കുന്നുണ്ട്.

മലയാറ്റൂര്‍ സ്വദേശിയായ പ്രോബിന്‍ പോള്‍ ആണ് നിഷയുടെ ഭര്‍ത്താവ്. ഒന്‍പതു വയസുകാരി ഫ്രേയായും ഏഴു വയസുകാരന്‍ ജോണും ആണ് നിഷ, പ്രോബിന്‍ ദമ്പതികളുടെ മക്കള്‍. ഡല്‍ഹി തീര്‍ത്ഥ രാം ഷാ ഹോസ്പിറ്റലില്‍ നിന്നാണ് നിഷ നഴ്‌സിങ് പാസായത്.

നിങ്ങള്‍ക്ക് ദൈവത്തിന്റെ മൊബൈല്‍ നമ്പര്‍ കിട്ടി എന്നു കരുതുക. ചുമ്മാ സങ്കല്‍പ്പിക്കുക!.അങ്ങനെ കിട്ടിയാല്‍ എന്തൊക്കെ ആയിരിക്കും നിങ്ങള്‍ ദൈവത്തോട് പറയുക? ഇങ്ങനെ ഒരു വ്യസ്തതമായ ആശയത്തെ, വ്യത്യസ്തമായ ഒരു പാട്ടിലൂടെ അവതരിപ്പിക്കുകയാണ് കൊച്ചി സ്വദേശിയായ ഫെജോ. തന്റെ സ്വപ്നത്തില്‍ ദൈവവുമായി ഫോണില്‍ സംസാരിക്കുന്ന ഒരുവന്റെ ചിന്തകള്‍, പ്രാര്‍ഥനകള്‍, സ്വപ്നങ്ങള്‍, പിന്നെ അവന്റെ മനസ്സില്‍ തോന്നിയ ചോദ്യങ്ങള്‍. ഇതെല്ലം ആണ് ‘ടോക്ക് ടു ദൈവം’ എന്ന പാട്ടിലൂടെ അവതരിപ്പിക്കുന്നത്.

മലയാളം റാപ്പ് ശൈലിയില്‍ ചിട്ടപ്പെടുത്തിയ ഗാനത്തിന്റെ വരികള്‍ ഹൃദയത്തില്‍ സ്പര്‍ശിക്കുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. ദൈവത്തോട് ആദ്യം സംസാരിക്കുമ്പോള്‍, അത്ഭുതവും, അകാംഷകളും പ്രകടിപ്പിക്കുന്ന നായകന്‍ പിന്നീട് തന്റെ ജീവിതത്തില്‍ സംഭവിച്ച ഓരോരോ കാര്യങ്ങളെ കുറിച്ചും, അതിലൂടെ ലഭിച്ച നന്മയെക്കുറിച്ചും പറയുന്നു. നല്‍കിയതിനെല്ലാം നന്ദി പറയുന്ന ഇയാള്‍ പിന്നീടു ദൈവം ആരാണ്, ദൈവം എവിടെയാണ് എന്നിങ്ങനെ ഉള്ള സംശയങ്ങള്‍ ചോദിച്ചു തുടങ്ങുന്നു.
അവസാനം ആരാണ്, എവിടെയാണ് ദൈവം എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരം സ്വയം കണ്ടുപിടിക്കുന്നിടത് ഗാനം സമാപിക്കുന്നു.

ഗായകന്‍ ഈ പാട്ടിലൂടെ പറയാതെ പറയുന്ന ഒരുപാട് സംഗതികള്‍ ഉണ്ട്. ജാതിയുടെ പേരില്‍ തമ്മില്‍ തല്ലുന്നവരെയും, മതത്തിന്റെ പേരില്‍, മനുഷ്യനെ വേര്‍തിരിക്കുനവരെയും, ഓര്‍ത്തുള്ള ഒരുവന്റെ വേദന, യുക്തിവാദം, പട്ടിണി കിടക്കുന്ന മനുഷ്യരുടെ ദുഃഖം, സാമൂഹ്യ മാധ്യമങ്ങള്‍ മറന്നു തുടങ്ങിയ അസിഫാ വിഷയം, അങ്ങനെ പലതിനെപ്പറ്റിയും കുറിക്കു കൊള്ളുന്ന രീതിയില്‍ പരാമര്‍ശിക്കുന്നു.

ഗാനത്തിനായി വരികള്‍ എഴുതിയതും, പാടിയതും, ലിറിക് വീഡിയോ ഒരുക്കിയിരിക്കുന്നതും കൂട്ടിലിട്ട തത്ത, ലോക്കല്‍ ഇടി, പ്രൈവറ്റ് അറവുശാല തുടങ്ങിയ മലയാളം റാപ്പ് ഗാനങ്ങള്‍ ഒരുക്കി യൂട്യുബില്‍ ശ്രദ്ധ നേടിയ ഫെജോയാണ്.

ടോക്ക് ടു ദൈവം കാണാം.

ടോം ജോസ് തടിയംപാട്

ന്യൂകാസിലിലെ വേയിലം എന്ന സ്ഥലത്തെ അക്ഷരാഭ്യാസം ഇല്ലാത്ത കല്‍ക്കരി ഖനി തൊഴിലാളിയായ ഒരു ചെറുപ്പക്കാരന്റെ മുന്‍പിലൂടെ കല്‍ക്കരി നിറച്ച വാഗണുകള്‍ വലിച്ചു കൊണ്ടുപോകുന്ന കുതിരകളുടെ വേദന അദ്ദേഹത്തെ വേദനിപ്പിച്ചു. അതില്‍നിന്നും കുതിരകള്‍ക്ക് പകരം ഒരു ചലനശക്തിയുള്ള യന്ത്രം കണ്ടുപിടിക്കാന്‍ അദ്ദേഹം ശ്രമിച്ചു. ആ ശ്രമമാണ് ട്രെയിന്‍ കണ്ടുപിടിക്കാന്‍ ജോര്‍ജ് സ്റ്റീവന്‍സണ്‍ എന്ന മഹാനായ മനുഷ്യനു കഴിഞ്ഞത്. ഇംഗ്ലണ്ടിനെ ലോകത്തിന്റെ നെറുകയിലേക്ക് ഉയര്‍ത്തിയ N H S എന്ന ബൃഹദ് പ്രസ്ഥാനം നടപ്പിലാക്കിയത് സൗത്ത് വെയില്‍സിലെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസമില്ലാത്ത കല്‍ക്കരി ഖനി തൊഴിലാളിയായ മറ്റൊരു ചെറുപ്പക്കാരനായ Aneurin Bevan ആയിരുന്നു. അദേഹത്തെ അതിനു പ്രേരിപ്പിച്ചത് കല്‍ക്കരി ഖനിയില്‍ ജോലി ചെയ്തു ശ്വാസകോശ രോഗം ബാധിച്ചു ചികിത്സിക്കാന്‍ പണമില്ലാതെ മരിച്ച പിതാവും സഹോദരനും പിതാവിന്റെ സഹതൊഴിലാളികളും ആയിരുന്നു.

എന്നാല്‍ ബിയര്‍ കുടിക്കാന്‍ പണമില്ലാതെ വന്നപ്പോള്‍ തനിക്ക് പണം ബാങ്കില്‍ ഉണ്ടായിട്ടും ബിയര്‍ കുടിക്കാന്‍ കഴിയാത്തത് എന്തുകൊണ്ട് എന്ന ചിന്തയുമായി കുളിമുറിയില്‍ കയറിയ ജോണ്‍ ഷെപ്പേര്‍ഡ് ബാരന്‍ എന്ന ഇംഗ്ലീഷ് കാരന്റെ ചിന്ത കൊണ്ടെത്തിച്ചത് ലോകത്ത് എവിടെ നിന്നുകൊണ്ടും ആര്‍ക്കും പണം ഉപയോഗിക്കാവുന്ന ക്യാഷ് മെഷീന്റെ കണ്ടെത്തലിലാണ്. 1967ല്‍ ഒരു പ്രിന്റിംഗ് കമ്പനിയിലെ എഞ്ചിനീയര്‍ ആയി ജോലി നോക്കിയിരുന്ന അദ്ദേഹം എല്ല ശനിയാഴ്ചയും കുറച്ചു പണം ബാങ്കില്‍ നിന്നും എടുക്കാറുണ്ടായിരുന്നു. ഒരു ശനിയാഴ്ച ചെന്നപ്പോള്‍ ഒരു മിനിട്ട് താമസിച്ചതുകൊണ്ടു ബാങ്ക് അടച്ചുപോയി. അവിടെ നിന്നും ഒരിക്കലും അടക്കാത്ത ബാങ്കിനെപ്പറ്റിയുള്ള ചിന്തയാണ് ഇ ന്നുലോകം മുഴുവന്‍ ഉപയോഗിക്കുന്ന 1.7 മില്യണ്‍ ക്യാഷ് മെഷീനുകളുടെ ജനയിതാവായി ജോണ്‍ ഷെപ്പേര്‍ഡ് ബാരനെ മാറ്റിയത്. ആദ്യമായി അദ്ദേഹം സ്ഥാപിച്ച മെഷീനില്‍ നിന്നും പത്തു പൗണ്ട് വരെയുള്ള ചെക്ക് ക്യാഷ് ചെയ്യുന്നതിനു മാത്രമേ കഴിഞ്ഞിരുന്നുള്ളു. അതിനു വേണ്ടി ഒരു പ്ലാസ്റ്റിക്ക് കാര്‍ഡും കാര്‍ബണ്‍ പൊതിഞ്ഞ ചെക്കും പിന്‍ നമ്പരും കണ്ടെത്തി.

6 അക്കമുള്ള തന്റെ ബ്രിട്ടീഷ് ആര്‍മി സര്‍വിസ് കാലത്തെ നമ്പറാണ് പിന്‍ നമ്പരായി അദ്ദേഹം കണ്ടെത്തിയത്. എന്നാല്‍ ഭാര്യ കാരോളിനുമായി തീന്‍മേശയില്‍ സംസാരിച്ചിരുന്നപ്പോള്‍ ഭാര്യ പറഞ്ഞു എനിക്ക് 6 ഡിജിറ്റ് ഓര്‍ത്തെടുക്കാന്‍ കഴിയില്ല എന്ന്. അതില്‍നിന്നും മനുഷ്യനു ഓര്‍ത്തെടുക്കാന്‍ എളുപ്പമുള്ള 4 ഡിജിറ്റ് പിന്‍നമ്പരായി അദ്ദേഹം കണ്ടെത്തുകയായിരുന്നു.

പണം കൊടുത്തു ചോക്കളേറ്റ് എടുക്കാവുന്ന ചോക്കളേറ്റ് ഡിസ്‌പെന്‍സര്‍ എന്ന ചിന്തയില്‍നിന്നുമാണ് ജോണ്‍ ഷെപ്പേര്‍ഡ് ബാരനെ ക്യാഷ് മെഷീന്റെ കണ്ടെത്തലിലേക്ക് എത്തിച്ചത്. തന്റെ ആശയം ബാര്‍ക്ലേയ്‌സ് ബാങ്ക് മാനേജരുമായി സംസാരിക്കുകയും അദ്ദേഹം ക്യാഷ് മെഷീന്‍ സ്ഥാപിക്കാന്‍ താല്‍പ്പര്യം കാണിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ നോര്‍ത്ത് ലണ്ടനിലെ എന്‍ഫീല്‍ഡ് എന്ന സ്ഥലത്ത് ലോകത്തെ ആദ്യത്തെ ക്യാഷ് മെഷീന്‍ 1967 ജൂണ്‍ 27 നു സ്ഥാപിച്ചു. അന്നു സ്ഥാപിച്ച ക്യാഷ് മെഷീന്റെ സ്ഥാനത്തു ഗോള്‍ഡന്‍ കളറിലുള്ള പുതിയ ക്യാഷ് മെഷീനാണു ഇപ്പോള്‍ സ്ഥാപിച്ചിട്ടുള്ളത്

University of Edinburgh and Trinity College, Cambridge, എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം രണ്ടാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടീഷ് ആര്‍മിക്കുവേണ്ടി സേവനം അനുഷ്ഠച്ചിട്ടുണ്ട്. 2007ല്‍ ക്യാഷ് മെഷീന്‍ സ്ഥാപിച്ചതിന്റെ നാല്‍പതാം വാര്‍ഷികം ആഘോഷിച്ചു കൊണ്ട് ജോണ്‍ ഷെപ്പേര്‍ഡ് ബാരന്‍ ക്യാഷ് മെഷീനില്‍ നിന്നും പണം എടുക്കുന്നത് ബി ബി സി വലിയ വര്‍ത്തയാക്കിയിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത് അഞ്ച് പത്തു വര്‍ഷത്തിനകം ക്യാഷ് തന്നെ ഇല്ലാതെയാകും. ആ വാക്കുകള്‍ ഇന്നു ഏകദേശം പൂര്‍ത്തികരിച്ചുകഴിഞ്ഞു.

ജോണ്‍ ഷെപ്പേര്‍ഡ് ബാരന്‍ 1925 ജൂണ്‍ 23 നു ബ്രിട്ടീഷ് ഇന്ത്യയിലെ ഇന്നത്തെ ആസ്സാം സംസ്ഥാനത്തെ ഷില്ലോങ്ങിലാണ് ജനിച്ചത്. 2010 മെയ് 15ന് 84 വയസില്‍ സ്‌കോട്ട്‌ലണ്ടില്‍ ഈ ലോകത്തോട് വിടപറഞ്ഞു. ഒരു പക്ഷെ കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ ശാസ്ത്രജ്ഞര്‍ക്കിടയില്‍ ഒട്ടും മോശമല്ലാത്ത സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്.

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒട്ടേറെ പുതുമകളുമായാണ് ഇത്തവണ ആനന്ദ് ടിവി അവാര്‍ഡ് നൈറ്റ് ബര്‍മിംഗ്ഹാമില്‍ എത്തുന്നത്. മോഹന്‍ലാലിന് പുറമേ ബിജു മേനോന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ പ്രഗത്ഭ നടന്മാര്‍ കുടുംബസമേതം അവാര്‍ഡ് നൈറ്റ് വേദിയില്‍ എത്തിച്ചേരുന്നു എന്നതിന് പുറമേ മുന്‍പ് ഉണ്ടായിരുന്നതില്‍ കൂടിയ വന്‍ താരനിര ഇത്തവണ ബര്‍മിംഗ്ഹാമില്‍ എത്തിച്ചേരും. കൂടാതെ  ഏറ്റവും മികച്ച ലൈറ്റ് സൗകര്യം ദുബായില്‍ നിന്നും എത്തിച്ച് ഗംഭീരമായ കലാവിരുന്നാണ് അവാര്‍ഡ് നൈറ്റിനൊപ്പം ഒരുക്കുന്നത്. മലയാളത്തിലെ ഒട്ടേറെ മികച്ച നടിമാര്‍ ഒന്നിച്ച് അണിനിരക്കുന്ന നൃത്ത നൃത്ത്യങ്ങളാണ് മറ്റൊരു പ്രധാന സവിശേഷത.

ഓസ്ട്രേലിയയില്‍ പുരോഗമിക്കുന്ന ഷൂട്ടിംഗിനു ശേഷം മോഹന്‍ലാലും ഭാര്യ സുചിത്രയും മക്കളും, ബിജു മേനോനും സംയുക്താ വര്‍മ്മയും മകനും, സുരാജ് വെഞ്ഞാറമൂടും ഭാര്യ സുപ്രിയയും മക്കളും ആണ് അവാര്‍ഡ് നൈറ്റിലേക്ക് ഇരട്ടി മധുരവുമായി എത്തുന്നത്. അവാര്‍ഡ് നൈറ്റിന് തലേദിവസമാണ് ലാലും കുടുംബവും എത്തുക. എ ആര്‍ റഹ്മാന്‍ ഷോ ഉള്‍പ്പടെയുള്ള ഷോകള്‍ക്ക് ലൈറ്റിംഗ് നല്‍കുന്ന ഹാരോള്‍ഡ് ആണ് ലൈറ്റ് കൈകാര്യം ചെയ്യുന്നതിനായി ദുബായില്‍ നിന്ന് എത്തുന്നത്. കഴിഞ്ഞ ദിവസം യുകെയിലെത്തിയ നടി പാര്‍വ്വതിക്കു പിന്നാലെ നാളെ മുതല്‍ക്കു മറ്റു താരങ്ങളും എത്തിച്ചേരും. 

താരങ്ങളും ടെക്‌നീഷ്യന്‍മാരും ഉള്‍പ്പടെ 50 അംഗ ടീം ആണ് നാട്ടില്‍ നിന്ന് എത്തുന്നത്. ഈയാഴ്ചയിലെ വിവിധ ദിവസങ്ങളിലായി ബര്‍മിങാം എയര്‍പോര്‍ട്ടില്‍ എത്തിച്ചേരും. ബുധനാഴ്ചയോടെ മുഴുവന്‍ സംഘവും ബര്‍മിങാമിലെത്തി പരിശീലനം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. മോഹന്‍ലാലിന്റെ ഗാനാലാപനം പ്രത്യേക ശ്രദ്ധ ആകര്‍ഷിച്ചേക്കും. മോഹന്‍ലാലിന്റെ ഗാനത്തിന് ബാക്ക് അപ്പ് നല്‍കുന്നതിനായി സ്റ്റീഫന്‍ ദേവസിയും തിങ്കളാഴ്ച എത്തിച്ചേരും. അനുശ്രീ, മിയ, ആര്യ, അര്‍ച്ചന, പാര്‍വ്വതി തുടങ്ങി മലയാളത്തിന്റെ ഇപ്പോഴത്തെ മുന്‍നിരനായികമാര്‍ ഒരുമിച്ച് അണിനിരക്കുന്ന നൃത്തമാണ് മോഹന്‍ലാലിന് സമര്‍പ്പിക്കുന്നത്.

ബിര്‍മിങ്ഹാമിലെ ഹിപ്പോഡ്രോം ഓഡിറ്റോറിയത്തില്‍ അടുത്ത ശനിയാഴ്ച നടക്കുന്ന താരനിശയില്‍ മോഹന്‍ലാല്‍, ബിജു മേനോന്‍, സുരാജ വെഞ്ഞാറമൂട്, മനോജ് കെ ജയന്‍, വിജയ് യേശുദാസ്, കീ ബോര്‍ഡിലെ മാന്ത്രികന്‍ സ്റ്റീഫന്‍ ദേവസി, ബിജിപാല്‍, ദിലീഷ് പോത്തന്‍, പിഷാരടിയും ധര്‍മ്മജനും, പാഷാണം ഷാജി, അനുശ്രീ, മിയാ ജോര്‍ജ്ജ്, നിമിഷ സജയന്‍, ആര്യ, ഗായിക സിത്താര ഉള്‍പ്പടെ 50തില്‍പരം സിനിമ താരങ്ങളാണ് താര വിസ്മയം തീര്‍ക്കാന്‍ എത്തുക. ബര്‍മിങ്ഹാമിലേക്കുള്ള താരനിരയുടെ വരവ് കാത്തിരിക്കുന്ന കേരളീയ സമൂഹം ഇതിനോടകം തന്നെ സീറ്റുകള്‍ ഭൂരിഭാഗവും കയ്യടക്കി കഴിഞ്ഞു.

ആനന്ദ് ടിവിയുടെ മൂന്നാമത്തെ മെഗാഷോയില്‍ മോഹന്‍ലാലിനെ കാണുവാന്‍ മാത്രമല്ല, അദ്ദേഹത്തിന്റെ പാട്ടുകേള്‍ക്കാനുള്ള അവസരം കൂടി യുകെ മലയാളികള്‍ക്കു ലഭിക്കും. പ്രശസ്ത യുവ ഗായകന്‍ വിജയ് യേശുദാസാണ് ഗാനമേളയ്ക്ക് നേതൃത്വം നല്‍കുക. മോഹന്‍ലാലിനൊപ്പം താരങ്ങളായ മനോജ് കെ ജയനും ബിജു മേനോനും മലയാളികളുടെ ഇഷ്ടഗാനങ്ങളുമായി സ്റ്റേജിലെത്തുമ്പോള്‍ അത് ആസ്വദിക്കാനുള്ള അപൂര്‍വ്വ അവസരവും യുകെ മലയാളികള്‍ക്ക് കൈവരും. ഒപ്പം കേരളത്തില്‍ ഇപ്പോള്‍ ഹാസ്യ രാജാക്കന്മാരായി വാഴുന്ന സുരാജ് വെഞ്ഞാറമൂടും പിഷാരടിയും ധര്‍മ്മജനും, പാഷാണം ഷാജിയും ഉള്‍പ്പെടെയുള്ള സംഘത്തിലെ വെടിക്കെട്ട് ഐറ്റങ്ങളും ഉണ്ടാകും.

ഇങ്ങനെ താരങ്ങളുടെ നൃത്തം, പാട്ട്, കോമഡി സ്‌കിറ്റുകള്‍ ഒപ്പം വമ്പന്‍ ഡാന്‍സ് ഗ്രൂപ്പുകളുടെ ചടുലമായ നൃത്തചുവടുകളും ഒക്കെ ചേരുമ്പോള്‍ മലയാളം ഇതുവരെ കണ്ടിട്ടില്ലാത്ത തകര്‍പ്പന്‍ ആഘോഷരാവായി മൂന്നാമത്തെ ആനന്ദ് ടിവി അവാര്‍ഡ് നൈറ്റ് മാറും. ജ്യുവല്‍ മേരിയാണ് പരിപാടിയുടെ അവതാരകയായി എത്തുക. മഴവില്‍ മനോരമ ടിവി ഷോകളുടേയും ഏഷ്യാനെറ്റ് അവാര്‍ഡ് നിശയിലൂടെയും ജ്യൂവല്‍ മേരി പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംപിടിച്ചിരുന്നു. മലയാളത്തനിമ നിറഞ്ഞ സ്വതസിദ്ധമായ ശൈലിയിലൂടെ യുകെ മലയാളി മനസ്സുകളേയും പ്രോഗ്രാമിലുടനീളം ജ്യുവല്‍ മേരി കൈയിലെടുക്കും.

ബിര്‍മിങാമിലെ ന്യൂ സ്ട്രീറ്റ് സ്റ്റേഷനില്‍ നിന്നും 5 മിനിറ്റ് നടപ്പുദൂരം മാത്രമാണ് ഹിപ്പോഡ്രോം ഓഡിറ്റോറിയത്തിലേക്കുള്ളത്. അതുപോലെ, മൂര്‍ സ്ട്രീറ്റ് സ്റ്റേഷനില്‍ ഇറങ്ങുന്നവര്‍ക്ക് 15 മിനിറ്റ് നടപ്പുദൂരത്തിലും ഓഡിറ്റോറിയത്തിലെത്താം. 20 മിനിറ്റ് വാഹന യാത്രാ അകലത്തിലാണ് ബിര്‍മിങാം എയര്‍പോര്‍ട്ട്. എം6 – എം5 മോട്ടോര്‍ വേകളും ഓഡിറ്റോറിയത്തിനു സമീപംകൂടി കടന്നുപോകുന്നു. ഓഡിറ്റോറിയത്തിനു സമീപം വിപുലമായ പാര്‍ക്കിങ്ങ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുമ്പ് അറിയിച്ചതിനേക്കാള്‍ കൂടുതല്‍ താരങ്ങള്‍ എത്തുമ്പോള്‍ യുകെയിലെ ഏക മലയാളം ഫിലിം അവാര്‍ഡ് കാണുവാന്‍ എല്ലാവര്‍ക്കും സീറ്റ് നല്‍കാന്‍ കഴിയുന്നില്ലല്ലോ എന്നതാണ് ആനന്ദ് ടിവി പ്രവര്‍ത്തകരെ വിഷമിപ്പിക്കുന്നത്. കാരണം ഇവിടെ 2000 പേര്‍ക്ക് മാത്രമാണ് സീറ്റ്.

50 പൗണ്ടുമുതല്‍ 20 പൗണ്ടുവരെ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. വിവി.ഐ.പി സീറ്റുകളാണ് 50 പൗണ്ട് ടിക്കറ്റില്‍ ഒരുക്കിയിട്ടുള്ളത്. 30-40 പൗണ്ടിനു മുന്‍നിര സീറ്റുകളും ലഭ്യമാകും. നാലംഗങ്ങള്‍ക്കായുള്ള ഫാമിലി ടിക്കറ്റുകള്‍ സ്പെഷല്‍ ഡിസ്‌കൗണ്ട് നിരക്കിലും ലഭിക്കും. സാധാരണ യുകെയില്‍ നടക്കുന്ന മറ്റു ഷോകളേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ടിക്കറ്റ് വില്‍പന എന്നതും എടുത്തുപറയേണ്ട പ്രത്യേകത തന്നെ.

കാല്‍ നൂറ്റാണ്ടിലേറെയായി മലയാളികളുടെ വിശ്വാസ്യത നേടിയെടുത്ത ഏഷ്യാനെറ്റ് യൂറോപ്പ് ഡയറക്ടറും ആനന്ദ് മീഡിയ എംഡിയും ആനന്ദ് ട്രാവല്‍സിന്റെ ഉടമ കൂടിയായ ശ്രീകുമാര്‍ സദാനന്ദന്‍ നേതൃത്വം നല്‍കുന്ന ആനന്ദ് ടിവി പ്രവര്‍ത്തകര്‍ ബര്‍മിംഗ്ഹാം ഷോയുടെ അവസാനഘട്ട ഒരുക്കങ്ങള്‍ നടത്തുമ്പോള്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സാങ്കേതിക മികവാര്‍ന്ന ദൃശ്യ അനുഭവം സമ്മാനിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. മലയാളി സമൂഹം ഇതുവരെ നല്‍കികൊണ്ടിരിയ്ക്കുന്ന പ്രോത്സാഹനം ആണ് ഇത്രയും വമ്പന്‍ താരനിരയെ തന്നെ പങ്കെടുപ്പിച്ചു കൊണ്ടുള്ള അവാര്‍ഡ് നിശ സംഘടിപ്പിക്കുന്നതെന്ന് ശ്രീകുമാര്‍ സദാനന്ദന്‍ പറഞ്ഞു.

ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ബന്ധപ്പെടുക – 02085866511, 079521903705

ഹാളിന്റെ വിലാസം

Birmingham Hippodrome
Hurst St, Southside B5 4TB

RECENT POSTS
Copyright © . All rights reserved