കഥ:- ശിവകുമാര്‍, മെല്‍ബണ്‍, ഓസ്ട്രേലിയ

‘അമ്മേ’..രാജേഷ് അമ്മയെ അകത്തേക്ക് നോക്കി വിളിച്ചു. നാരായണിയമ്മ തീരെ വയ്യാതെ ഉമ്മറത്തേക്ക് വന്നു.’അമ്മേ ഇതെന്തൊരു മഴയാണ്? ”മഴ നില്‍ക്കുന്നേയില്ലല്ലോ ലീവിന് നാട്ടില്‍ വന്നിട്ട് എല്ലാം വെള്ളത്തിലായല്ലോ രാജേഷ് താടിക്ക് കയ്യും കൊടുത്ത് നിരാശയോടെ പറഞ്ഞുകൊണ്ടേയിരുന്നു മഴ തുടങ്ങിയാല്‍ നാരായണിയമ്മക്ക് ആസ്ത്മയാണ്. ശ്വാസം കിട്ടാത്ത അവസ്ഥയാണ് എന്നിരുന്നാലും മോന്റെ അരികിലായി ചേര്‍ന്ന് നിന്നുകൊണ്ട് പുറത്ത് മഴ നോക്കികൊണ്ടേയിരുന്നു. ‘മുറ്റം നിറയാന്‍ തുടങ്ങിയിരിക്കുന്നു ഇങ്ങനെ പെയ്താല്‍ അകത്തേക്ക് വെള്ളം കയറും തീര്‍ച്ച’ നാരായണിയമ്മ പറഞ്ഞു.! തൊട്ടടുത്ത സിദ്ധീഖിന്റെ വീട്ടിലും സണ്ണിയുടെ വീട്ടിലും ഏകദേശം വെള്ളം കയറി തുടങ്ങി. സിദ്ധിഖും സണ്ണിയും ലീവിന് നാട്ടില്‍ വന്നിട്ടുണ്ട്. പക്ഷെ അവിടെയാരെയും കാണാനില്ല, കണ്ടിട്ടും കാര്യമില്ല കാരണം മൂന്നുപേരും പിന്നെ വീട്ടുകാരുമിപ്പോള്‍ ശത്രുതയിലാണ്. ശത്രുത കണ്ടാല്‍ പോലും മിണ്ടില്ല, അതിപ്പോള്‍ കാലം കുറെയായി. ആ വേദനയെന്നും നാരായണിയമ്മ പറയാറുണ്ട്. ‘അവരൊക്കെ അവിടെയുണ്ടോ ആവോ’? ‘ ആരേയും കാണാനില്ലല്ലോ’ നാരായണിയമ്മ മെല്ലെ അകത്തേക്ക് പോയി ‘ശ്വാസം കിട്ടാതെ വിഷമിക്കുന്നുണ്ടെങ്കിലും പറഞ്ഞുകൊണ്ടേയിരുന്നു’.

‘നിങ്ങള്‍ മൂന്നുപേരും കാരണം ഞങ്ങള്‍ അമ്മമാര്‍ക്കും പരസ്പരം മിണ്ടാന്‍ പറ്റാത്ത അവസ്ഥയായി ”എത്രമാത്രം സ്‌നേഹം നിറഞ്ഞ ഒരു കാലഘട്ടമായിരുന്നു ‘ എല്ലാം നിങ്ങളുടെ മത രാഷ്ട്രീയം ഇവ കാരണം മനസ്സിനെ വേര്‍തിരിച്ചു ‘നിങ്ങള്‍ ഓരോ മനസ്സിനുള്ളിലെ മതിലുകള്‍ തീര്‍ത്തു. അതിലിരുന്നുകൊണ്ട് ഇപ്പോള്‍ ചുറ്റും കാണുന്നു. ‘കഷ്ടം’ നാരായണിയമ്മ പറഞ്ഞു പറഞ്ഞു ചുമയും തുടങ്ങി. ‘അമ്മെ ഞാന്‍ എന്തുചെയ്തൂന്ന’.! രാജേഷിന് ദേഷ്യം വന്നു അമ്മയെ നോക്കികൊണ്ട് രാജേഷ് എന്തൊക്കെയോ പറഞ്ഞു. ‘അവരല്ലേ നമ്മളെ ഒറ്റപ്പെടുത്തിയത്’ ”അവരല്ലേ മിണ്ടാതിരിക്കുന്നത്’ ‘എനിക്കാരോടും ദേഷ്യമില്ല” കാരണം അവര്‍ രണ്ടു പേരും എന്റെ ജീവനായിരുന്നു ഒരിക്കല്‍..”രാജേഷ് പതിയെ അകത്തേക്ക് കയറി ‘രാജേഷിന്റെ മനസ്സ് വല്ലാതായി. ഒടുവില്‍ അകത്തെ സോഫയില്‍ ഇരുന്ന് പുറത്തേക്ക് നോക്കിയിരുന്നു….. മനസ്സ് മെല്ലെ കുഞ്ഞുപ്രായത്തിലേക്ക് യാത്രയായി!

രാജേഷ്, സിദ്ദീക്ക്, സണ്ണി. പിരിഞ്ഞിരിക്കാന്‍ പറ്റാത്ത കൂട്ടുകാരായിരുന്നു മൂന്നുപേരും. ജാതി മത വേര്‍തിരിവില്ലാതെ ഒറ്റക്കെട്ട്: എല്ലാത്തിനും ഒന്നിച്ചായിരുന്നു… ഒരു പാത്രത്തില്‍ ഭക്ഷണം, ഒരേ ചിന്തകള്‍, ഒരേ മനസ്സുകള്‍, ഒരു പായയില്‍ കെട്ടിപ്പിടിച്ചു ഒരു വീട്ടില്‍ ഉറങ്ങുന്നവര്‍, വീട്ടുകാരും നാട്ടുകാരുപോലും ഇവരുടെ കൂട്ടുകെട്ടിനെ കളിയാക്കുമായിരുന്നു……’ വലുതായാല്‍ ഒരുപെണ്ണിനെയാണോടാ നിങ്ങള്‍ മൂന്നുപേരും കെട്ടുക’ എന്നുപോലും ചോദിച്ചവരുണ്ട്. കാലം കടന്നുപോകുംതോറും കൂട്ടുകെട്ടും കൂടിക്കൊണ്ടേയിരുന്നു ഒരേ സ്‌കൂള്‍ ഒരേ ക്ലാസ്സ് ഒരേ ബെഞ്ച്, പിന്നീട് ഒരേ കോളേജില്‍ ആര്‍ക്കും പിരിക്കാന്‍ പറ്റാത്ത… നെഞ്ചോട് ചേര്‍ത്ത് കെട്ടിയ പോലെ ജീവിക്കുന്നവര്‍…. പക്ഷെ കാലം അതിനെല്ലാം മതിലുകള്‍ ഒരുക്കി…. അതോ ആരൊക്കെയോ… അവരുടെ തല ചൊറിഞ്ഞുള്ളുകില്‍ മൂളികൊണ്ടേയിരുന്നു….. ആ മൂന്ന് മനസ്സുകളെ മൂന്നു വരമ്പുകള്‍ക്കുള്ളില്‍ ഒതുക്കിവെക്കാന്‍ ശ്രമിച്ചവരൊക്കെ സന്തോഷിച്ചു രാഷ്ട്രീയം, മതം മൂന്നുപേരുടെയും തലക്കുലേലത്തില്‍ അഗ്‌നി ജ്വാലപോലെ കത്തിയെരിഞ്ഞു…. ഒടുവില്‍ തമ്മിലടിയായി’ മൂന്നുപേരും എന്നെന്നേക്കുമായി അകന്നു’….അതോടൊപ്പം അച്ഛനും ബാപ്പയും അപ്പച്ചനും ശത്രുക്കളായി. അഥവാ ശത്രുക്കളാക്കി… അമ്മമാര്‍ക്ക് പരസ്പരം മിണ്ടാന്‍ പറ്റാത്ത അവസ്ഥായിലാക്കി.!

കാലം എല്ലാം കണ്ടുകൊണ്ടേയിരുന്നു… കാലത്തിനു പോലും ഉരിയാടാന്‍ രാഷ്ട്രീയ-മതവാദികളോട് ചോദിക്കേണ്ടടുന്ന അവസ്ഥപോലെയായി… മൂന്നുപേരും ജോലിക്കായി നാടുവിട്ടു. തന്റെ സമ്പാദ്യങ്ങള്‍ കാണിക്കാന്‍ പരസ്പരം വാശിയിലായി. വലിയ വീടുവെച്ചു കാറുവാങ്ങി. നാട്ടില്‍ വന്നാല്‍ ഇഷ്ടം പോലെ പണം ഒഴുക്കി… ധൂര്‍ത്തടിച്ചു… എല്ലാത്തിനും മൂക സാക്ഷിയായി അമ്മമാരും….. അവരുടെ നെഞ്ചില്‍ തേങ്ങലുകള്‍ മാത്രമായി. പരസ്പരം കണ്ടിട്ടും മിണ്ടാതെ, ആരെങ്കിലും കണ്ടാലോ എന്ന ഭയം മൂന്നുപേരെയും മൗനികളാക്കി.അവര്‍ പേടിച്ചു പേടിച്ചു ജീവിച്ചു. ഒരുപാടുകാലത്തിന് ശേഷമാണ് മൂന്നുപേരും ഒന്നിച്ചു നാട്ടില്‍ വരുന്നത്: ഒന്ന് കാണണം എന്ന പലപ്പോഴും തോന്നിയിട്ടുണ്ട് മൂന്നുപേര്‍ക്കും. പക്ഷെ വരമ്പുകള്‍ മറികടന്ന് പോകാന്‍ ആരും ധൈര്യം കാട്ടിയില്ല. മഴവെള്ളം അകത്തേക്ക് കടന്നപ്പോഴാണ് താന്‍ ഈ ലോകത്തല്ലല്ലോ എന്ന രാജേഷ് അറിയുന്നത്. പെട്ടന്ന് തന്നെ അമ്മയെയും കൊണ്ട് പുറത്തേക്ക് പോകണം എന്ന വിചാരിച്ചെങ്കിലും മുറ്റം നിറയെ വെള്ളം കണ്ടു. ഒടുവില്‍ ആരൊക്കെയോ ഒരു ചെറിയ തോണിയില്‍ അവിടെയെത്തി രാജേഷിനെയും നാരായണിയമ്മയെയും കയറ്റി തൊട്ടടുത്ത സ്‌ക്കൂളിലേക്ക് കൊണ്ടുപോയി. ‘അപ്പോഴും നാരായണിയമ്മ ശ്വാസം കിട്ടാതെ വിഷമിക്കുകയായിരുന്നു. താന്‍ പഠിച്ച സ്‌കൂള്‍ ഇപ്പോള്‍ അഭയാര്‍ത്ഥി കേന്ദ്രമാണ്.നിറയെ ആളുകള്‍ കുഞ്ഞുങ്ങളുടെ കരച്ചില്‍.

വിശപ്പിന്റെ രോദനം. ഹെലികോപ്ടറിന്റെ ശബ്ദം. രാജേഷ് അമ്മയെ അവിടെയാക്കി ഡോക്ടറിനെ അന്വേഷിച്ചു മറ്റുള്ളവരോടൊപ്പം പുറത്തുപോയി. അപ്പോഴും മഴ ആരോടൊക്കയെ പ്രതികാരം ചെയ്യുമ്പോലെ ചെയ്തുകൊണ്ടേയിരുന്നു…. നിര്‍ത്താതെ അല്പം കഴിഞ്ഞു നനഞ്ഞു കൊണ്ട് തന്നെ രാജേഷ് സ്‌കൂളില്‍ തിരികെയെത്തി ‘ഡോക്ടര്‍ വരാന്‍ വൈകും ‘ കാരണം ഡോക്ടര്‍ മാര്‍ എല്ലാവരും വഴിയില്‍ കുടുങ്ങിയിരിക്കുകയാണ് പോലും ‘സങ്കടത്തോടെ കൂടെയുള്ളവരോട് രാജേഷ് പറഞ്ഞു. രാജേഷ് മെല്ലെ അമ്മയെ കാണാന്‍ അകത്തേക്ക് കയറി….ചുറ്റും വല്ലാത്ത ഒരു അവസ്ഥയായിരുന്നു…. ഓരോ മുഖങ്ങളിലും നിസ്സഹായാവസ്ഥ…. പണക്കാരനും പാവപ്പെട്ടവനും താഴന്ന ജാതിയിലുള്ളവനും ഉയര്‍ന്നവനും പാര്‍ട്ടി വിശ്വാസികളും എല്ലാവരും ഒരേയൊരു മുഖഭാവത്തോടെ ഒന്നും ഉരിയാടുവാനില്ലാതെ എന്തൊക്കെയോ ഓര്‍ത്തുകൊണ്ടേയിരിക്കുന്നു…..ഇവിടെ പാര്‍ട്ടിയില്ല മതമില്ല രാഷ്ട്രീയ വര്‍ത്തമാനങ്ങളില്ല ജീവന് വേണ്ടിയുള്ള പിടച്ചില്‍ വിശപ്പിന്റെ രോദനം….മഴയൊന്നുനില്‍ക്കണേയെന്ന് കൈ കൂപ്പുന്നവര്‍.ദൈവത്തെ വിളിക്കാത്തവര്‍ പോലും ദൈവം എന്ന സത്യം അറിഞ്ഞത് പോലെ വീട്ടിനുള്ളില്‍ നിന്നും രക്ഷിക്കാന്‍ ദൈവങ്ങളെ പോലെ എത്തിയവര്‍ പ്രപഞ്ചത്തിന് ശക്തിയുണ്ടെന്നും ഒരു ഈശ്വര ചൈതന്യമുണ്ടെന്നും മനസ്സിലാക്കിയവര്‍.നമുക്ക് ചുറ്റും നമ്മുടെ ഉള്ളിലും ചൈതന്യമുണ്ടെന്ന തോന്നലുണ്ടായവര്‍.നിരീശ്വരവാദികള്‍ പോലും മിണ്ടാതെയിരിക്കുന്നു.ഒരു തുള്ളി വെള്ളം കിട്ടാന്‍ ആശിക്കുന്നവര്‍ കയ്യില്‍ കിട്ടിയ ഭക്ഷണത്തിന് വീട്ടില്‍ നിന്നും ഉണ്ടാക്കി കിട്ടുന്നതിനേക്കാള്‍ രുചിയുണ്ടെന്നറിഞ്ഞവര്‍…ഭക്ഷണം വെറുതെ കളയുന്നവര്‍ പോലും കിട്ടിയ പൊതിച്ചോര്‍ കഴിച്ച തൃപ്തി അടയുന്നവര്‍…എല്ലാം ഒന്ന് കണ്ണോടിച്ചുകൊണ്ട് രാജേഷ് അമ്മയുടെ അടുക്കലേക്ക് നടന്നുനീങ്ങിയപ്പോള്‍ പെട്ടന്ന് ചലനം നഷ്ടപെട്ടപോലെ അവിടെ നിന്നുപോയി അവിടെ കണ്ട കാഴ്ച നെഞ്ചില്‍ ഒരു പോറല്‍ ഉണ്ടാക്കി തന്റെ ‘അമ്മ സിദ്ധീക്കിന്റെ ഉമ്മ ആമിനയുമ്മയുടെ നെഞ്ചില്‍ നെഞ്ചോട് ചേര്‍ന്ന് കിടക്കുന്നു ഉമ്മ അമ്മയുടെ നെഞ്ച് തടവിക്കൊണ്ട് ഇരിക്കുന്നു മറു കാരത്തില്‍ സണ്ണിയും.മിഴി നിറഞ്ഞു പോയി രാജേഷിന് ആ കാഴ്ച കണ്ടിട്ട്.രാജേഷ് ഓടി അമ്മയുടെ അരികിലെത്തി.

‘അമ്മേ ‘രാജേഷ് കരഞ്ഞുപോയി അപ്പോള്‍….തൊണ്ട ഇടറിക്കൊണ്ട് രാജേഷ് അമ്മയെ വിളിച്ചു.’ഉമ്മാ ‘ ‘അമ്മച്ചി ‘ ‘എടാ സിദ്ധീക്കെ,,,,……. സണ്ണീ,,,, രാജേഷ് നിറമിഴിയോടെ എല്ലാരേയും വിളിച്ചു, ,,,എല്ലാരേയും ചേര്‍ത്തുപിടിച്ചു രാജേഷ്….അപ്പോഴും രാജേഷിന്റെ മിഴി നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു ‘ മോനെ ‘ ‘അമ്മ രാജേഷിനെ വിളിച്ചു ‘മോനെ എനിക്ക് നല്ല സുഖമുണ്ട് മനം നിറഞ്ഞു ഇപ്പോള്‍ മരിച്ചാലും സാരമില്ല, ,….ദേ ഇവരെല്ലാം എന്റെ അരികിലുണ്ട്…എനിക്കിവരെ തിരികെ കിട്ടി…ഇനിയെന്തുവേണം ‘ ഈശ്വരന്‍ എനിക്ക് ഇവരെ തിരികെ തന്നു അതിന് ഈയൊരു മഴ പെയ്യേണ്ടി വന്നു നാരായണിയമ്മ കണ്ണുനീര്‍ തുടച്ചുകൊണ്ട് പറഞ്ഞുകൊണ്ടേയിരുന്നു മുഖം സന്തോഷം കൊണ്ട് നിറഞ്ഞിരിക്കുന്നു കരയേണ്ട നാരായണീഇനി നമ്മളെ ആര്‍ക്കും വേര്‍പിരിക്കാന്‍ കഴിയില്ല ആമിനാമ്മ തന്റെ തട്ടം കൊണ്ട് നാരായണിയമ്മയുടെ മുഖം മെല്ലെ തുടച്ചു….. കണ്ണുനീരൊപ്പി…. നല്ലൊരു മഴ വന്നാല്‍ എങ്ങോട്ടോ ഒലിച്ചു പോകുന്ന ജന്മമാണ് നീ നാമെന്ന മറക്കരുത് ‘ ആമിനാമ്മ തുടര്‍ന്നു…പെറ്റമ്മയേയും മറന്ന് നെഞ്ച് പൊട്ടും വരെ പണിയെടുത്തു സ്വന്തം ജീവിതം ബാലികഴിപ്പിച്ച നിനക്കൊക്കെ തന്ന ദാനമാണ് ആ ഇരിക്കുന്ന നിങ്ങളുടെ ഓരോ അച്ഛന്റെയും ജീവിതം ‘അത് മറക്കരുത്.. അവരെക്കാള്‍ നിനക്കൊക്കെ വലുത് ആദര്‍ശങ്ങളും, മത മൗലിക വാദികളും, രാഷ്ട്രീയ നേതാക്കളും കുറെ കുട്ടി സഖാക്കളും സ്വന്തം അച്ഛനെയും അമ്മയെയും വേദനിപ്പിച്ച ആരും തന്നെ ഈ ഭൂമിയില്‍ സ്വസ്ഥതയോടെ ജീവിച്ചിട്ടില്ലെന്ന കാര്യം നിങ്ങള്‍ മറക്കരുത്.മറ്റുള്ളവന്റെ മുന്നില്‍ ആളാവാന്‍ വേണ്ടി നീയൊക്കെ എന്തും ചെയ്യും കൊല്ലാനും മടിക്കാത്തവന്മാര്‍, ,,…നാളെ നീയൊക്കെ പണത്തിന് വേണ്ടി ഞങ്ങളെയും കൊല്ലുകില്ലേ, ,,,സണ്ണിയെ നോക്കി ത്രേസിയാമ്മച്ചി വിലപിച്ചു…ആമിനാമ്മ കലിയിളകിയപോലെ… വര്‍ഷങ്ങളായി മനസ്സില്‍ അടക്കിവെച്ചിരുന്ന തന്റെ വേദന പറഞ്ഞുകൊണ്ടേയിരുന്നു..പണം…….പണം………..പണം…….. ഓട്ടമാണ് എല്ലാവരും…സ്‌നേഹിക്കാന്‍ അറിയാത്ത കുറേ ജന്മങ്ങള്‍…..’

നിന്റെയൊക്കെ പത്രാസെല്ലാം ഇന്നെവിടെ ? എവിടെയെല്ലാം….. എല്ലാം മഴകൊണ്ടുപോയില്ലേ..നിന്റെയൊക്കെ വല്യ ആദര്‍ശം… ആര്‍ക്കും മനസ്സിലാകാത്ത കുറേകടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍…. നിന്റെയൊക്കെ ആദര്‍ശവും അഹങ്കഹാരവുമൊക്കെ എവിടെ മഴയത്ത് ഒളിച്ചുപോയോ ?എന്തേ മൂന്നുപേരും തലയും തായ്ത്തി ഇരിക്കണേ ? നിങ്ങളുടെ കുട്ടിക്കാലാം ഓര്‍ക്കുന്നുണ്ടോ ?നിങ്ങളെ പോലെ തന്നെ ഞങ്ങള്‍ മൂന്നുപേരും ഒരേ മനസ്സോടെ കഴിഞ്ഞതായിരുന്നു…. അതാ കുറെ അവന്‍മാര്‍പുറത്തിരിക്കുന്നു, ,, നിന്നെയൊക്കെ കൊലക്കു കൊടുക്കാന്‍ നടക്കുന്നവന്മാര്‍ കൂട്ടത്തിലിരിക്കുന്ന ഒരുത്തനും പഠിച്ചിട്ടില്ല പക്ഷെ ബുദ്ധിയുണ്ട്…നീയൊക്കെ പത്രാസിന് പഠിച്ചിട്ടുണ്ട് ‘….. പക്ഷെ ബുദ്ധിയില്ല ‘…കഷ്ടം….’ആമിനാമ്മ പറഞ്ഞുകൊണ്ടേയിരുന്നു. ”മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ടെന്താ പഠിച്ചതിന്റെ ബുദ്ധി വേണ്ടേ…”ആമിനാമ്മ കടലിനേക്കാള്‍ കലിയിളകിയപോലെയായി മനസ്സില്‍ അടക്കിവെച്ചിരുന്ന തന്റെ വേദന പറഞ്ഞുകൊണ്ടേയിരുന്നു.”ഇനിയെങ്കിലും മൂന്നുപേരും മനസിലാക്കുക” എന്താണ് സ്‌നേഹം എന്ന്. മരിക്കും വരെ എങ്ങനെ ഒരേ മനസോടെ സന്തോഷത്തോടെ ജീവിക്കുമെന്ന്.ത്രേസ്യാമ്മയും പറയാന്‍ തുടങ്ങി.

”എത്ര പണം കൊടുത്താലും കിട്ടാത്ത ചിലതുണ്ട് ഈ ഭൂമിയില്‍”. നീയൊക്കെ ഒന്നും കൊണ്ടുപോകില്ല ഇവിടെ നിന്നും. അത് മറക്കരുത്.”മറ്റുള്ളവന്റെ വാക്ക് കേട്ട് ദ്രോഹിക്കാനും, കൊല്ലാനും, കൊലവിളിക്കാനും നിനക്കൊക്കെ കഴിയുമെങ്കില്‍ നീയൊക്കെ ഓര്‍ക്കണം നിന്നെ കൊല്ലാനും ദൈവം ഒരാളെ ഏര്‍പ്പാടാക്കിയിട്ടുണ്ടാവുമെന്ന്. അതോര്‍ക്കണം എന്നും” ഇനിയെങ്കിലും പഴയ വൈരാഗ്യം ഒക്കെ മറന്ന് എല്ലാവരും ഒന്നാകാന്‍ നോക്ക്. ഇനിയും നിങ്ങള്‍ക്ക് ഇത് കഴിയില്ലെങ്കില്‍ ഞങ്ങളെ പിരിക്കാന്‍ ഇനി നോക്കേണ്ട. ഈ ജന്മം തീരും വരെ ഞങ്ങള്‍ മൂന്ന് പേരും ഒന്നിച്ചുണ്ടാവും. ഇതും പറഞ്ഞു ഒരുത്തനും വീട്ടിലേക്ക് വരരുത്”.ആമിനാമ്മ മനസിലുള്ളതെല്ലാം പറഞ്ഞു കൊണ്ടേയിരുന്നു…..”പോ എന്റെ മുന്നീന്” ആമിനാമ്മ പരിസരം പോലും മറന്നു പോയിരിക്കുന്നു. കിതക്കുന്നുമുണ്ട്.എല്ലാവരും കേട്ട് കൊണ്ടിരിക്കുകയാണ്. സ്‌കൂള്‍ നിറയെ ആളുകള്‍.എല്ലാവര്‍ക്കും അറിയാം ഈ മൂന്ന് കുടുംബങ്ങളും അത്രയ്ക്കും സ്‌നേഹത്തോടെ ജീവിച്ചതും പിന്നെ പിരിഞ്ഞതും.മൂന്നുപേരും അവിടെ നിന്നും പതിയെ എഴുന്നേറ്റു, കണ്ണ് നിറഞ്ഞിരിക്കുന്നു മൂന്ന് പേരുടേയും. ഹൃദയത്തിന്‍ താളം നിലച്ചതുപോലെ, പരസ്പരം ഉരിയാടാനാവാത്ത പോലെ കണ്ണോട് കണ്ണോരം നോക്കി നില്‍ക്കെ മൂന്ന് പേരും കെട്ടിപിടിച്ചു.ഇത് കണ്ട് മൂന്ന് അമ്മമാരും കൂടെയുള്ളവരുടെയും മിഴികളില്‍ ആനന്ദാശ്രൂക്കള്‍ നിറഞ്ഞു.”ഇനി നമ്മളെ ഒരുത്തനും വേര്‍പിരിക്കില്ല”. സിദ്ധിക്കാണ് ആദ്യം പറഞ്ഞത്. ” അതേടാ നമ്മുടെ മനസിനെ മുറിച്ചവര്‍ക്ക് മുന്നിലൂടെ നമ്മള്‍ ഇനി മുന്നോട്ട് പോകും” സണ്ണി കൂട്ടിച്ചേര്‍ത്തു.” അതെ ഓര്‍മകാലം തൊട്ടേ നമ്മള്‍ നെയ്‌തെടുത്ത സ്വപ്നങ്ങളെല്ലാം ഈ സ്‌കൂളില്‍ നിന്നായിരുന്നു. ഈ സ്‌കൂള്‍ ആണ് നമ്മുടെ ആരധനാലയം, ഇവിടമാണ് സ്വര്‍ഗം” ഇനി നമ്മള്‍ ഒന്നാണ് മരണം വരെ.രാജേഷ് മിഴി തുടച്ചുകൊണ്ടു പറഞ്ഞു.മൂന്ന് അമ്മമാര്‍ക്കും സന്തോഷത്താല്‍ മനം നിറഞ്ഞു.ഈ മഴ ഒരുപാട് നാശങ്ങള്‍ തന്നതാണേലും മൂന്ന് മനസുകളെ യോജിപ്പിക്കാന്‍ കഴിഞ്ഞു. പുറത്തു പെയ്‌തൊഴുകുന്ന മഴ ഇതൊന്നുമറിയാതെ പെയ്തുകൊണ്ടേയിരുന്നു.

രാജേഷും, സിദ്ധിക്കും സണ്ണിയും കൈകള്‍ ചേര്‍ത്ത് പിടിച്ചുകൊണ്ട് പുറത്തേക്കു ഇറങ്ങി. സ്‌കൂള്‍ വരാന്തയുടെ ഒരു കോണില്‍ അച്ഛനും, ബാപ്പയും, അപ്പച്ചനും ഒന്നിച്ചിരിക്കുന്നത് കണ്ടപ്പോള്‍ അതിശയപ്പെട്ടുപോയി. മനസ് സന്തോഷം കൊണ്ട് നിറഞ്ഞൊഴുകി. മൂന്നു പേരെയും നോക്കി അവര്‍ ചിരിച്ചു.ഇതെല്ലാം നോക്കികൊണ്ട് വരാന്തയുടെ മറ്റൊരറ്റത്തു മത – മൗലിക നേതാക്കന്മാരും താടിക്കു കയ്യും കൊടുത്തു തല താഴ്ത്തിയിരിക്കുന്നുണ്ടായിരുന്നു. ”ഇനിയെങ്ങനെ ഇവന്മാരെ തമ്മിലടിപ്പിക്കും എന്ന് ചിന്തിക്കും പോലെ”നഷ്ടപ്പെട്ടുപോയ നല്ല കാലങ്ങള്‍ തിരികെ ലഭിക്കില്ലേലും ഇനിയുള്ള കാലം ജാതിയും മതവും രാഷ്ട്രിയവും മറന്ന് ഒരു ചങ്ക് പോലെ നമ്മള്‍ കഴിയുമെന്ന് മനസിലുറപ്പിച്ചു ലുങ്കി മടക്കിക്കുത്തി മൂന്നുപേരും മഴയത്തേക്കു ഇറങ്ങിനടന്നു.പണ്ട് സ്‌കൂളിലും, വീട്ടിലും വഴിയോരത്തും നനഞ്ഞതുപോലെ കൈകള്‍ ചേര്‍ത്ത് പിടിച്ചുകൊണ്ട് മറ്റുള്ളവരോടൊപ്പം സജീവ രക്ഷാപ്രവര്‍ത്തനത്തിനായി മുന്നോട്ട് നടന്നു.പുതിയ ഉണര്‍വോടെ പുതിയ മനസോടെ പുതിയ ഭാവത്തോടെ ചങ്കുറപ്പോടെ..!മഴ പെയ്ത് തീരും മുമ്പേ മൂന്നു മനസുകള്‍ ഒന്നിച്ചു. മൂന്നു വീട്ടുകാര്‍ ഒന്നിച്ചുമതവും രാഷ്ട്രീയവും അല്ല, പകരം ഒരേ മനസും ഒത്തൊരുമയും സ്‌നേഹവുമാണ് മനുഷ്യന് എല്ലാമെന്ന്
മനസിലാക്കികൊടുക്കാന്‍ മഴ പെയ്യേണ്ടി വന്നു. ഇപ്പോഴും പെയ്തുകൊണ്ടേയിരിക്കുന്നു. നിര്‍ത്താതെ എല്ലാവരും മഴപെയ്യുന്നതും നോക്കികൊണ്ടേയിരിക്കുന്നു.

പ്രിയപ്പെട്ടവരേ ഇനിയെങ്കിലും നമ്മുടെ സ്വന്തം മണ്ണില്‍ നമ്മളെല്ലാം ഒരുപോലെ ഒരു മനസായി രാഷ്ട്രീയവും, കൊലപാതകവും, തീവ്രവാദവും മതഭ്രാന്തും മാറ്റിവച്ചു ഒരു മതമായി ഒരു രക്തമായി ഇനിയും പ്രകൃതിയില്‍ ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ഒന്നിച്ചു പ്രകൃതിയോട് പ്രാര്‍ത്ഥിച്ചു കൂടെ.എത്രയോ ജന്മങ്ങളില്‍ പുഴുവായ്, പ്രാണിയായ്, മരമായ്, മൃഗമായ് അലഞ്ഞ നമ്മള്‍ക്ക് ഇന്ന് ഒരു മനുഷ്യ ജന്മം തന്ന ആ പരമാത്മാവിനോട്, ആ പരമാത്മാവ് നമ്മുടെ ഓരോ മനസിനുള്ളിലും ചൈതന്യമായി നിറഞ്ഞൊഴുകുന്നുണ്ടെന്നു മനസിലാക്കി സ്വയം ബഹുമാനിച്ചും മറ്റുള്ളവരെ ബഹുമാനിച്ചും ഈ ജീവിത യാത്ര എവിടെ അവസാനിക്കും എന്നറിയാതെ, പോയ ജന്മങ്ങളില്‍ ആരിലോ ഉണ്ടായ കഴിവുകള്‍ ഇന്നീ ശരീരത്തിലൂടെ കടന്നുപോകുമ്പോള്‍ അറിയുക. പഞ്ചഭൂതത്തിലൂടെ വന്നത് പഞ്ചഭൂതത്തില്‍ അലിഞ്ഞു ചേരുമെന്നും, നമ്മുടെ ഉള്ളിലുള്ള ആത്മാവ് ചൈതന്യത്തില്‍ ലയിക്കുമെന്നും അത് നമ്മള്‍ ചെയ്യുന്ന സല്‍ക്കര്‍മ്മങ്ങളില്‍ കൂടി മാത്രമേ സാധ്യമാവുകയുള്ളൂ എന്നും.മഴയില്‍ തളര്‍ന്നു പോയവരും, തകര്‍ന്നു പോയവരും, നമ്മെ വിട്ടകന്നവരും എല്ലാവര്‍ക്കുമായി പ്രാര്‍ത്ഥിച്ചു കൊണ്ട് പുതിയൊരു ജന്മമേകിയ കേരള മണ്ണില്‍ ”മാനുഷ്യരെല്ലാരും ഒന്നുപോലെ” എന്ന് നമ്മെ പഠിപ്പിച്ച ‘മഹാബലി തമ്പുരാനെ’ തൊഴുതുകൊണ്ടും കഴിയുന്നത്ര സഹായം ചെയ്യാന്‍ ഒപ്പമുണ്ടാവുമെന്നോര്‍മിച്ചു കൊണ്ടും.