Spiritual

ഫാ. ഹാപ്പി ജേക്കബ്ബ്

ക്രിസ്തുമസ് എന്നത് നമ്മെ സംബന്ധിച്ച് ഉത്സവമോ ആഘോഷമോ വ്യാപാരോത്സവമോ അല്ല. അതിലുപരിയായി കർത്താവായ ക്രിസ്തുവിൻറെ മനുഷ്യാവതാരത്തിന്റെ ആഴമുള്ള ദൈവസ്നേഹ പ്രതീകമാണ് . പാരമ്പര്യത്തിലും, പൈതൃകത്തിലും വേരൂന്നി ദൈവശാസ്ത്രപരമായി ആഴമുള്ളതും വി. വേദപുസ്തകത്തിൽ, പിതാക്കന്മാരുടെ ഉപദേശങ്ങളിൽ ആരാധനയാൽ പോഷിക്കപ്പെട്ടിട്ടുള്ളതും അർത്ഥപൂർണ്ണവും ആണ്. അത്തരത്തിൽ നാം ചിന്തകളെ ക്രോഡീകരിക്കുമ്പോൾ ഓരോ അലങ്കാര വസ്തുവും ആഴത്തിലുള്ള യാഥാർത്ഥ്യങ്ങളിലേക്കുള്ള ചൂണ്ട് പലകകൾ ആണ്. എന്നാൽ അർത്ഥം മറന്ന് അലങ്കാരം മാത്രമായി മാറുമ്പോൾ രക്ഷണ്യമായ അനുഭവം ആഘോഷമായി പരിമിതപ്പെടുന്നു. സാധാരണയായി നാം ഉപയോഗിക്കുന്ന അടയാളങ്ങളും അലങ്കാരങ്ങളും ചൂണ്ട് പലകകൾ ആണ് എന്നും അതിൽ ചിലതിൻറെ യാഥാർത്ഥ്യങ്ങളും ചുവടെ കുറിക്കട്ടെ.

1 . പുൽക്കൂട് (crib)

ക്രിസ്തുമസ് ആചാരങ്ങളിൽ പുൽക്കൂടിന് ഒരു വലിയ സ്ഥാനം ഉണ്ട്. പ്രത്യക്ഷത്തിൽ ഒരു ചെറു കുടുംബത്തിൻറെ പ്രതീകം ഇവിടെ കാണുവാൻ കഴിയും. വി. മത്തായി l : 18 – 25 ലൂക്കോസ് 2 :1 – 20 വരെ ഭാഗങ്ങളിൽ ക്രിസ്തുവിൻറെ സാന്നിധ്യം കുടുംബത്തെ തിരുകുടുംബം ആയി രൂപാന്തരപ്പെടുത്തുന്നു. പൂർണതയുടെ അനുഭവം ക്രിസ്തുവിലൂടെ സാധ്യമാക്കുന്നു. നമ്മുടെ വിശ്വാസ പാരമ്യതയിൽ പുൽക്കൂടിൽ കിടത്തപ്പെട്ട ക്രിസ്തു ദൈവാവതാരത്തിന്റെ വിനയവും, രക്ഷണ്യവതാരത്തിൻ്റെ മർമ്മവുമായി സൂചിപ്പിക്കപ്പെടുന്നു. തെരുവുകളുടെ മദ്ധ്യേ അഗ്നി രഥത്തിൽ ആവേശിക്കപ്പെടേണ്ട വ്യക്തിത്വം ദാരിദ്ര്യവും അസഹായതയും സ്വയം ഏൽക്കുന്നു. ആരാധന ഗീതങ്ങളിൽ ഈ അവസ്ഥ പലവട്ടം ആവർത്തിക്കപ്പെടുന്നു. അതിരുകൾ ഇല്ലാത്ത ദൈവസ്വരൂപൻ അതിരുകളിലേക്ക് കടക്കുന്നു, മറ്റൊരർത്ഥത്തിൽ സൃഷ്ടാവ് സൃഷ്ടിയിലേക്ക് പ്രവേശിക്കുന്നു. സൃഷ്ടിയെ ദൈവികരാക്കുവാൻ. തന്നെ വഹിച്ച മാതാവ് ദൈവം മാതാവ് എന്ന മഹത്വത്തോടെ ആദരിക്കപ്പെടുന്നു. വിനയത്തിന്റെ പിതാവായി യൗസേപ്പ് മാറുന്നു. മൃഗങ്ങൾ യെശയ്യാവിന്റെ പ്രവചനത്തെ ഓർമിപ്പിക്കുന്നു. യെശയ്യാവ് 1: 3 കാള തൻറെ ഉടമയേയും കഴുത തൻറെ യജമാനന്റെ തൊഴുത്തിനേയും തിരിച്ചറിയുന്നു.

2 . ബേത് ലഹേമിലെ നക്ഷത്രം

പുൽക്കൂടിന്റെ മുകളിലായി നിൽക്കുന്ന നക്ഷത്രം ഒരു പ്രധാന ചിഹ്നമാണ്. വിദ്വാന്മാരും ജ്ഞാനികളും ബൗധികതയെ മറന്ന് തങ്ങൾക്ക് ലഭിച്ച അടയാളത്തെ പിൻപറ്റുന്നതായി നാം മനസ്സിലാക്കുന്നു. വി. മത്തായി 2: 1 -12 വരെ നമുക്ക് ഈ അനുഭവം വായിക്കാം. ജ്യോതിശാസ്ത്രമായ ഒരു പ്രതിഭാസം ആയി കരുതുന്നവർ ഉണ്ടാകാം. സംഖ്യാപുസ്തകം 24: 17 ൽ പറയുന്ന യാക്കോബിൽ നിന്ന് ഒരു നക്ഷത്രം ഉദിക്കും എന്നതിന്റെ പൂർത്തീകരണം ആണിത്. ജ്ഞാനികൾ ജ്ഞാനത്തിന്റെ അജ്ഞാനാന്തകാരത്തെ ദൂരീകരിക്കുവാൻ ആകുന്നുവെങ്കിൽ, ക്രിസ്തു സർവജനത്തിന്റെയും അന്ധകാരത്തെ ദൂരീകരിക്കുന്നവൻ ആകുന്നു. അതിനാൽ യഥാർത്ഥമായ വെളിച്ചം ക്രിസ്തു ആകുന്നു എന്നും നക്ഷത്രം അവിടെ എത്തിയപ്പോൾ നിശ്ചലമായി . നമ്മുടെ ഭവനങ്ങളിൽ തൂക്കുന്ന ഓരോ നക്ഷത്രവും ഇത് പ്രതിനിധാനം ചെയ്യപ്പെടുന്നതായിരിക്കണം. ആ പ്രകാശം കണ്ട് അവിടേക്ക് വരുന്ന ഓരോരുത്തർക്കും ജാതം ചെയ്ത ക്രിസ്തുവിനേയും, ആ ജ്ഞാനം പ്രാപിച്ച നാം ഓരോരുത്തരേയും പ്രാപ്യമാക്കണം.

3 . ക്രിസ്തുമസ് മരം.

എപ്പോഴും ജീവനുള്ള പ്രതീകമായി പച്ച ഇലകളുള്ള മരം നാം ഒരുക്കാറുണ്ട്. പൗരസ്ത്യ ഭാഗങ്ങളിൽ ഇത് ആദിമ കാലങ്ങളിൽ ഇല്ലായിരുന്നെങ്കിലും പാശ്ചാത്യ സ്വാധീനത്താൽ നമ്മുടെ ഇടങ്ങളിലും ഇത് ഒഴിച്ച് കൂടാനാവാത്ത പ്രതീകമായി ചേർന്നിരിക്കുന്നു. ഇല വാടാത്ത വൃക്ഷം നിത്യജീവന്റെ പ്രതീകമാണ്. ആറ്റരികത്ത് നട്ടിരിക്കുന്നതും ഇലവാടാത്തതുമായ വൃക്ഷം ഒരു വലിയ പ്രതീകമാണ്. ഇത് സ്വർഗത്തിലെ ജീവ വൃക്ഷത്തിന്റെയും പ്രതീകമാണ് – ദൈവ അവതാരത്തിലൂടെ തുറക്കപ്പെട്ട ദിനങ്ങളിലൂടെ കാൽവരിയും കുരിശും ഉയിർപ്പും മുഖാന്തിരം പൂർണ്ണതയിൽ എത്തിയ ജീവൻറെ യാത്രയിൽ ഈ വൃക്ഷത്തിന്റെ പ്രതീകം എത്ര വലുതാണെന്ന് നമ്മെ പഠിപ്പിക്കുന്നു.

4 . വിളക്കും വെളിച്ചവും.

അലങ്കാരങ്ങളിൽ പ്രാധാന്യം ഏറെയുണ്ട്. ആകർഷകമായ വിളക്കുകൾക്ക് അത് പല നിറങ്ങളിലും ശോഭകളിലും രീതികളിലും ഭവനങ്ങളിലും വഴിയോരങ്ങളിലും അലങ്കാരത്തിന് ഉപയോഗിക്കുന്നു. വി. യോഹന്നാൻ 1:9 എല്ലാ മനുഷ്യർക്കും വെളിച്ചം നൽകുന്ന യഥാർത്ഥ വെളിച്ചം ആയി ക്രിസ്തുവിനെ പ്രഖ്യാപിക്കപ്പെടുന്നു. അന്ധകാരമയമുള്ള പാപമുള്ള ജീവിതം. ആ അവസ്ഥയിൽ നിന്ന് പ്രകാശത്തിലേക്ക് വരുന്ന അനുഭവം ആണ് ക്രിസ്തുമസ് . വെളിച്ചം ദൈവമഹിമയും ദൈവ സാന്നിധ്യവും ആയി മനസ്സിലാക്കുക. ഏതൊരു കാര്യവും നാം ആരംഭിക്കുമ്പോൾ വിളക്ക് കൊളുത്തി ആരംഭിക്കുന്നതിന്റെ അർത്ഥവും ഇത് തന്നെയാണ് .

5 . ദൂതന്മാർ.

കുഞ്ഞുങ്ങളുടെ ക്രിസ്തുമസ് പരിപാടികൾ നാം ശ്രദ്ധിക്കുമ്പോൾ ചിറക് ധരിച്ച മാലാഖമാരുടെ സാന്നിധ്യം ഏറ്റവും ശ്രദ്ധേയമാണ്. കാരൾ ഗാനങ്ങളിൽ പ്രത്യേകിച്ചും ആട്ടിടയന്മാരോടുള്ള പ്രഖ്യാപനം ശ്രദ്ധേയമാണ്. ലൂക്കോസ് 2 :8 -14. ദൈവസന്നിധിയിൽ മഹത്വം അർപ്പിക്കുകയും ദൈവ സന്ദേശം മനുഷ്യരിലേക്ക് എത്തിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വം ദൂതന്മാർക്കുണ്ട്. അത്തരത്തിൽ നാമും ഈ സദൃശ്യം ധരിച്ചവരല്ലേ. ദൈവത്തെ മഹത്വപ്പെടുത്തുവാനും സദ് വാർത്ത പങ്ക് വയ്ക്കുവാനും ഉള്ള സാധ്യത നമ്മളിലും ഇല്ലേ?

6 . മണികൾ, മാലകൾ, റീത്തുകൾ

മണികൾ പ്രഖ്യാപനത്തിന്റെ സൂചനകൾ ആണ്. വാടാത്ത ഇലകളും പൂക്കളും ചേർത്ത് ദൈവത്തിൻറെ അനാദ്യന്ത സ്നേഹവും പുനക്രമീകരിക്കപ്പെടുന്ന ജീവിതവും, സന്തോഷവും ഒക്കെ സൂചനയായി മാലകളും റീത്തുകളും അലങ്കാരത്തിനായി കരുതുന്നു. അതിലും ഉപരിയായി ചുവന്ന പുഷ്പങ്ങളും കായ്കളും കാൽവരിയിലെ ബലി ആയും ദൈവ അവതാരം ക്രൂശിൽ നിന്ന് മാറി ചിന്തിക്കുവാൻ പറ്റില്ല എന്നും നമ്മെ ശീലിപ്പിക്കുന്നു.

7 . സമ്മാനങ്ങളും ആശംസകളും.

ക്രിസ്തുമസ് മരത്തിന്റെ ചുവട്ടിൽ സമാനങ്ങൾ പൊതിഞ്ഞ് വയ്ക്കുന്ന ഒരു പതിവ് നമുക്കുണ്ട്. സമ്മാനങ്ങൾ അർപ്പണത്തിന്റെ പ്രതീകം ആണ്. അതിലും ഉപരിയായി ക്രൂശ് നമുക്ക് നൽകിയ സമ്മാനം ആണ് നിത്യജീവൻ . തിരു അവതാരത്തിന്റെ സമ്മാനം ദൈവം മനുഷ്യനായി നമ്മുടെ ഇടയിൽ വന്നു പാർത്തു എന്നതാണ്. ഇങ്ങനെ ജീവനെ നേടുന്ന സമ്മാനങ്ങൾ നമുക്ക് ലഭിച്ചത് കൊണ്ട് സമ്മാനങ്ങളിലൂടെയും കാരുണ്യ പ്രവർത്തനങ്ങളിലൂടെയും നമ്മളും പങ്ക് വയ്ക്കുന്നു.

മുൻ പറഞ്ഞതെല്ലാം അലങ്കാരങ്ങളായി കാണാതെ “ദൈവം നമ്മോട് കൂടെ ” എന്ന പൂർണ്ണതയിലേക്ക് നമ്മെ എത്തിക്കുന്ന ചിന്തകളാകട്ടെ. സ്വർഗ്ഗവും ഭൂമിയും ഒന്നാകുന്ന ഈ ദിനത്തിൽ നാം ഓരോരുത്തരും പുനഃസ്ഥാപിക്കപ്പെടുവാൻ ഈ ചിന്തകൾ സഹായകമാകട്ടെ.

ഏവർക്കും പുതുക്കപ്പെട്ട വിശ്വാസത്തിന്റെയും വിനയത്തിന്റെയും സ്നേഹത്തിന്റെയും സദ് വാർത്തകളുടെയും അടിസ്ഥാനത്തിൽ ആശംസിക്കുന്നു ; “ദൈവം നമ്മോടുകൂടെ, ഇമാനുവേൽ”.

ഹാപ്പി അച്ചൻ.

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് സ്റ്റോക്ക്-ഓൺ-ട്രെന്റ് വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

ഇംഗ്ലണ്ടിലെ, ഹേവാർഡ്‌സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വർഷ അയ്യപ്പ പൂജ. 2025 ഡിസംബർ 13 ശനിയാഴ്ച 3:00 PM മുതൽ 11:00 PM വരെ ഹേവാർഡ്‌സ് ഹീത്തിലുള്ള സ്കെയ്ൻസ് ഹിൽ മില്ലെനിയും വില്ലേജ് സെന്റെറിൽ വച്ച് വിപുലമായ രീതിയിൽ നടത്തപ്പെട്ടു.അന്നേ ദിവസം തത്വമസി ഭജൻസ് യുകെയുടെ നേതൃത്വത്തിലുള്ള അയ്യപ്പ നാമ സങ്കീർത്തനം, താഴൂർ മന ഹരിനാരായണൻ നമ്പിടിസ്വാരറുടെ കർമികത്വത്തിൽ, ഗണേശ പൂജ, വിളക്ക്പൂജ, പടിപൂജ, പടിപ്പാട്ട്,നീരാഞ്ജനം, ഹരിവരാസനം, ദീപാരാധനയും തുടർന്ന് അന്നദാനവും ഉണ്ടായിരിന്നു.ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടനവധി ഭക്തർ ഈ അയ്യപ്പ പൂജയിൽ പങ്കെടുത്തു.പങ്കെടുത്ത എല്ലാവർക്കും സംഘടകർ നന്ദി അറിയിച്ചു.

ഷൈമോൻ തോട്ടുങ്കൽ

ബർമിംഗ്ഹാം. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സംഘടിപ്പിക്കുന്ന ആറാമത് സുവാറ ഓൺലൈൻ ബൈബിൾ ക്വിസ് മത്സരങ്ങളുടെ നിയമാവലി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം ചെയ്തു. വലിയ നോമ്പിൽ വചനം പഠിക്കാം – Let us learn the Word during Sauma Ramba (Great Lent)”* എന്ന ആപ്തവാക്യമാണ് ഈ വർഷത്തെ സുവാറ മത്സരങ്ങൾക്ക് സ്വീകരിച്ചിരിക്കുന്നത്.

കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തപ്പെടുന്ന സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ രജിസ്‌ട്രേഷൻ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. മത്സരത്തിൽ പങ്കെടുക്കുന്നതിനായി പേരുകൾ നൽകുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 1 ആണ്. രൂപതയിലെ വിശ്വാസപരിശീലന ക്ലാസുകളിലെ കുട്ടികൾ, യുവജനങ്ങൾ, മുതിർന്നവർ എന്നിവരുള്‍പ്പെടെ ഏവരും ഈ വരുന്ന വലിയ നോമ്പിൽ നടത്തപ്പെടുന്ന ബൈബിൾ ക്വിസ് മത്സരത്തിൽ പങ്കെടുത്ത് ബൈബിൾ പാരായണത്തിനും ബൈബിൾ പഠനത്തിനുമായി ലഭിക്കുന്ന ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ബൈബിൾ അപ്പോസ്റ്റലേറ്റ് ആഹ്വാനം ചെയ്തു

ബൈബിൾ കലോത്സവത്തിന് ശേഷം രൂപത ബൈബിൾ അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഏറ്റവും വലിയ മത്സരമാണ് സുവാറ ബൈബിൾ ക്വിസ്. കോവിഡ് കാലത്ത് ആരംഭിച്ച ഈ മത്സരങ്ങൾ പങ്കാളിത്തംകൊണ്ട് ഇതിനകം തന്നെ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. ബൈബിൾ ക്വിസ് നടത്തിപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും ബൈബിൾ അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ പൂർത്തീകരിച്ചുകഴിഞ്ഞു. മത്സരങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാണ്.

എല്ലാ പ്രായപരിധിയിലുള്ളവർക്കും പങ്കെടുക്കാവുന്ന രീതിയിൽ വിവിധ പ്രായ ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ നടത്തപ്പെടുന്നത്. കുട്ടികൾക്കായുള്ള പഠനത്തിന് *NRSV Catholic Edition* ബൈബിൾ ഉപയോഗിക്കേണ്ടതാണ്. മുതിർന്നവർക്കായി നടത്തുന്ന മത്സരങ്ങൾ *മലയാളം പി.ഒ.സി. ബൈബിൾ* അധിഷ്ഠിതമായിരിക്കും. മുതിർന്നവർക്കുള്ള മത്സരങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും നടത്തപ്പെടും.

ഫൈനൽ മത്സരങ്ങൾ 2026 ഏപ്രിൽ 11-ന് നടത്തപ്പെടും. രജിസ്‌ട്രേഷൻ ഫോമിനും നിയമാവലിയും താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ലഭ്യമാകുമെന്നും ബൈബിൾ അപ്പോസ്റ്റലേറ്റ് പി ആർ ഓ ജിമ്മിച്ചൻ ജോർജ് അറിയിച്ചു

[https://smegbbiblekalotsavam.com/suvara-2026/]

രജിസ്ട്രേഷൻ ഫോം

https://forms.office.com/e/J0aL4Y1Fw7

ബെന്നി മേച്ചേരിമണ്ണിൽ

റെക്സം സീറോ മലബാർ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് പുതുവത്സര മലയാളം പാട്ടുകുർബാന ഡിസംബർ 28 -ാം തീയതി ഞായറാഴ്ച 2.30- ന് റെക്സം ഹോളി ട്രിനിറ്റി പള്ളിയിൽ നടത്തപെടുന്നു. ഞായറാഴ്ച 2.30-നു നടക്കുന്ന ആഘോഷമായ പാട്ടുകുർബാനക്ക് റെക്സം രൂപതയിലുള്ള എല്ലാ മലയാളി അച്ചൻമാരും പങ്കെടുക്കുന്നതും കുർബാനക്ക് ഫാദർ ജോൺസൺ കാട്ടിപ്പറമ്പിൽ CMI മുഖ്യകാർമ്മികനാകുന്നതും കുർബാന മദ്ധ്യേ ബഹുമാനപെട്ട റെക്സം രൂപതാ ബിഷപ്പ് റെവ പീറ്റർ ബ്രിഗ്നൽ ക്രിസ്തുമസ് പുതുവത്സര സന്ദേശം നൽകുന്നതുമാണ് .കുർബാന മദ്ധ്യേ രൂപതയിലുള്ള കുട്ടികൾക്കും കുടുംബങ്ങൾക്കും കാഴ്ച സർപ്പണത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. നമുക്ക് കഴിഞ്ഞ ഒരുവർഷക്കാലമായി ദൈവം നല്കിയ നന്മകൾക്ക് നന്ദി നേരുന്നതിനുള്ള അവസരമാണിത്.

ക്രിസ്മസ് പുതുവത്സര ആഘോഷത്തിന്റെ ഒരുക്കമായുള്ള ആണ്ടു കുമ്പസാരം 16/12/25, 17/12/25 അഞ്ചു മണിമുതൽ 9- മണിവരെ സെന്റ് മേരീസ് ചർച്ച് ഹാൾ അപ്പർ റൂമിൽ നടത്തപെടുന്നു. രണ്ട്‌ അച്ചന്മാർ ഉണ്ടായിരിക്കുന്നതാണ്. എല്ലാവരും ഈ അവസരം ഉപയോഗപ്രദമാക്കുക.

ആഘോഷമായ മലയാളം പാട്ടുകുർബാനയിലും മറ്റു പ്രാത്ഥന ശുശ്രൂഷകളിലും രൂപതയിലുള്ള മറ്റു കുർബാന സെന്ററുകളിൽ നിന്നും അയൽ ഇടവകളിൽ നിന്നും വിശ്വാസികൾ എത്തിച്ചേരുന്നതാണ് . കുർബാനക്ക് ശേഷം പള്ളി ഹാളിൽ ക്രിസ്മസ് കേക്ക് മുറിക്കൽ, കേക്ക് വൈൻ വിതരണവും ചായ സൽക്കാരവും ഉണ്ടായിരിക്കുന്നതാണ് .

ആഘോഷമായ ക്രിസ്മസ് പാട്ടുകുർബാനയിലും പുതുവത്സര പ്രാർത്ഥനകളിലും പങ്കു ചേർന്ന് പുൽക്കൂട്ടിൽ പിറന്ന ഉണ്ണി യേശുവിന്റെ അനുഗ്രഹം പ്രാപിക്കുവാനും ശാന്തിയും സമാധാനവും നിറഞ്ഞ ഒരു പുതു വത്സരത്തെ പ്രാർത്ഥനാ പൂർവം വരവേൽക്കുവാൻ റെക്സം രൂപതയിലും പരിസര പ്രദേശത്തുമുള്ള എല്ലാ വിശ്വാസികളെയും സ്നേഹത്തോടെ ഹോളി ട്രിനിറ്റി പള്ളിയിലേക്ക് സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക.പള്ളി കമ്മറ്റിക്കുവേണ്ടി

Jose Bosco -07741370123

Rintu – 07810229790

Jisha – 07747183465

George – 07551453541

Sebastian – 07721546207

പള്ളിയുടെ വിലാസം പോസ്റ്റ് കോഡ്

Holy Trinity Church, 114 Wrexham Road,Rhostyllen, LL14 4DN.

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെംപിൾ കെന്റ് ഹിന്ദു സമാജത്തിന്റ ധനു മാസ ശ്രീ അയ്യപ്പ പൂജ, (2025 ഡിസംബർ 20 -ാം തീയതി ശനിയാഴ്ച) നടക്കും. രാവിലെ 8:30 ന് ഗണപതി ഹോമം, വൈകുന്നേരം 6:30 മുതൽ അഭിഷേകം, വിളക്ക് പൂജ, ലളിത സഹസ്ര നാമ അർച്ചന, ഭജന, നീരാഞ്ജനം, പടിപൂജ, ഹരിവരാസനം എന്നിവ നടത്തപ്പെടുന്നതാണ്, വിളക്ക് പൂജയിൽ പങ്കെടുക്കുന്ന ഭക്തർ രണ്ടു ബഞ്ച് പൂക്കളും, ഒരു നിലവിളക്കും, നീരാഞ്ചനത്തിന് ഒരു നാളികേരവും കൊണ്ട് വരേണ്ടതാണ്.ക്ഷേത്രം മേൽശാന്തി ശ്രീ അഭിജിത്തും, താഴൂർ മന ശ്രീ ഹരിനാരായണൻ നമ്പിടിശ്വരറും പൂജകൾക്ക് കർമികത്വം വഹിക്കും

അമ്പലത്തിന്റെ വിലാസം
KENT AYYAPPA TEMPLE
1 Northgate, Rochester ME1 1LS

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
07838170203, 07985245890, 07507766652, 07906130390,0 7973 151975

ഷൈമോൻ തോട്ടുങ്കൽ
 ബർമിംഗ്ഹാം.  ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ  വിമൻസ് ഫോറം  കൺവെൻഷൻ   ( THAIBOOSA 2025  )   ബർമിംഗ്ഹാമിലെ ന്യൂ ബിങ്‌ലി  ഹാളിൽ വച്ച് നടന്നു  ,രൂപതയിലെ മുഴുവൻ ഇടവക /മിഷൻ /പ്രൊപ്പോസഡ് മിഷൻ കേന്ദ്രങ്ങളിൽ നിന്നും ഉള്ള ആയിരക്കണക്കിന്  വനിതാ പ്രതിനിധികൾ  പങ്കെടുത്ത സമ്മേളനം രൂപതാധ്യക്ഷൻ മാർ   മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്തു . രൂപതയുടെ കെട്ടുറപ്പിനും , വളർച്ചക്കും  വിശ്വാസ പരിശീലനത്തിനും , സീറോ മലബാർ സഭയുടെ പാരമ്പര്യങ്ങൾ വരും തലമുറയിലേക്ക് പകർന്നു നൽകുന്നതിനും സിനഡ് ഓൺ സിനഡാലിറ്റിയുടെ ചൈതന്യം രൂപതയിൽ പ്രചരിപ്പിക്കുന്നതിനും വിമൻസ് ഫോറം അംഗങ്ങൾ വഹിക്കുന്ന പങ്ക്  ഏറെ വിലപ്പെട്ടതാണെന്നു ഉത്‌ഘാടന സമ്മേളനത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു .
വിമൻസ് ഫോറം രൂപതാ  പ്രസിഡന്റ് ട്വിങ്കിൾ റെയ്‌സൺ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.  തുടർന്ന് നടന്ന  സിമ്പോസിയത്തിൽ  രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ രൂപതാ  പ്രോട്ടോ സിഞ്ചെല്ലൂസ് റെവ ഡോ  ആന്റണി ചുണ്ടെലിക്കാട്ട് , വിമൻസ് ഫോറം കമ്മീഷൻ ചെയർമാൻ  റെവ ഫാ ജോസ് അഞ്ചാനിക്കൽ ,ഡയറക്ടർ റെവ ഡോ  സി ജീൻ മാത്യു എസ്  എച്ച് ,   ശ്രീമതി ജോളി  മാത്യു ,ഡോ  ഷിൻസി മാത്യു ,ശ്രീമതി മെർലിൻ മാത്യു എന്നിവർ വിവിധ വിഷയങ്ങൾ സംബന്ധിച്ച്  സംസാരിച്ചു , സെക്രെട്ടറി    അൽഫോൻസാ കുര്യൻ സംഘടനാ റിപ്പോർട്ടും , ശ്രീമതി ഡോളി ജോസി   സാമ്പത്തിക കാര്യങ്ങളെ സംബന്ധിച്ച റിപ്പോർട്ടും അവതരിപ്പിച്ചു  , ശ്രീമതി ഡിംപിൾ വർഗീസ് സ്വാഗതവും ഷീജാ  ജേക്കബ് നന്ദി പ്രകാശനവും നടത്തി .
സമ്മേളനത്തിന് ശേഷം  രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ  കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പണവും നടന്നു  , തുടർന്ന്   വിമൻസ് ഫോറത്തിന്റെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച  സുവനീർ പ്രകാശനം , വിവിധ മത്സരങ്ങളിൽ സമ്മാനാർഹർ ആയവർക്കുള്ള സമ്മാന ദാനം ,പുതിയ ഭാരവാഹികളുടെ സ്ഥാനമേക്കൽ  ചടങ്ങ് , വിവിധ റീജിയനുകളിൽ നിന്നുള്ള കലാപരിപാടികൾ എന്നിവയും നടന്നു.

 

ഫാ. ഹാപ്പി ജേക്കബ്ബ്

ക്രിസ്തുമസ് കാലം ആകുമ്പോൾ ഭവനങ്ങളും തെരുവുകളും അലങ്കരിക്കുകയും അതി സന്തോഷത്തിൻ്റെ ക്രമീകരണങ്ങളും കൂടി വരവുകളും നാം പങ്കു വെക്കാറുണ്ട്. എന്നാൽ ഈ ബാഹ്യ അലങ്കാരങ്ങളേക്കാൾ ശ്രേഷ്ഠമാണ് ആഴത്തിലുള്ള സ്വാധീനവും അതിലേക്കുള്ള ഒരുക്കവും അത് മാറ്റത്തിലേക്കുള്ള ഒരു വിളിയാണ്. അത്തരത്തിലുള്ള ഒരു ചിന്തയാണ് ഹൃദയ ഒരുക്കത്തിലൂടെ സാധ്യമാകുന്നത്.

യോഹന്നാൻ സ്നാപകൻ ഈ ഒരുക്കത്തിന്റെ ശബ്ദം മരുഭൂമിയിൽ വിളിച്ചുപറഞ്ഞു. കാത്തിരുന്നവൻ യഥാർത്ഥത്തിൽ ആരാണ് എന്നും വരവിന്റെ ഉദ്ദേശം എന്നും, വന്നു കഴിഞ്ഞാൽ ഉണ്ടാകുന്ന മാറ്റത്തെ കുറിച്ചും മുന്നോട്ടക്കാരൻ വിളിച്ചു പറഞ്ഞു. ലൂക്കോസ് 3 : 4, കർത്താവിൻറെ വഴി ഒരുക്കുവിൻ, അവന്റെ പാതകളെ നേരെ ആക്കുവിൻ. ആത്മീകതയിൽ നിന്നും വ്യതിചലിച്ച് ജീവിച്ചിരുന്ന സമൂഹം ഈ വചനങ്ങളിൽ പ്രത്യാശ ദർശിക്കുകയും രക്ഷകനെ സ്വീകരിപ്പാൻ മാനസാന്തരം സ്വീകരിക്കുകയും ചെയ്തു.

1 . ഹൃദയപാത ശുദ്ധീകരിക്കാം.

യോഹന്നാന്റെ പ്രസംഗം ഒരു രാജകീയ വരവിന്റെ ഒരുക്കം ആയിരുന്നു. ഇത് പുരാതന കാലങ്ങളിൽ രാജകീയ വരവുമായി ബന്ധപ്പെട്ട് സാധാരണ കാഴ്ച ആയിരുന്നു. താഴ് വരകൾ ഉയർത്തപ്പെടുകയും മലകൾ താഴ്ത്തപ്പെടുകയും കല്ലുകൾ നീക്കപ്പെടുകയും വളഞ്ഞ വഴികൾ നേരെ ആക്കുകയും ചെയ്യുമായിരുന്നു. ഇത് തികച്ചും ആത്മീകതയുടെ ദൃഷ്ടാന്തമാണ്. രാജാധി രാജാവായ കർത്താവ് എഴുന്നള്ളി വരുന്ന ഈ നാളുകളിൽ പശ്ചാത്താപവും വിനയവും ഒരുക്കി പശ്ചാത്തലമാക്കിയ നമ്മുടെ ഹൃദയങ്ങൾ തുറന്നു കൊടുക്കാം. നമ്മുടെ ഹൃദയങ്ങൾ നമ്മുടേതായ ആത്മീകതയുടെ അവശിഷ്ടങ്ങളാൽ നിറഞ്ഞിരിക്കുന്നവയാണ്. ഒരു മാറ്റത്തിന്റെ കാലം ആയില്ല എന്ന് മനസ്സ് നമ്മോട് പറഞ്ഞിരിക്കാം. അഹങ്കാരത്തോടെ ബന്ധങ്ങളെ നിസ്സാര വത്കരിച്ചിരിക്കാം. ആത്മികതയുടെ മുഖമായ പ്രാർത്ഥനയും മൗനവും ഇല്ലാതായിരിക്കാം. വിശ്വാസം പൊയ് പോകുന്ന ആകുലതയും ഉത്കണ്ഠയും നമ്മെ ഭരിച്ചിരിക്കാം കൃപാ പൂർണ്ണമായ കർമ്മങ്ങളെ വേണ്ടാ എന്ന് മനസ്സും സമൂഹവും നമ്മെ ശീലിപ്പിച്ചിരിക്കാം. എന്നാൽ സ്നാപകന്റെ വാക്കുകൾ പൂർണ്ണമായ അർത്ഥം നൽകി ആഘോഷങ്ങളേക്കാൾ കൂടുതലായി ഹൃദയം ഒരുക്കി രക്ഷകനെ വരവേൽക്കാം.

2 . അനുതാപം – ഹൃദയ ഒരുക്കത്തിന് ദൈവികദാനം

പശ്ചാത്താപം ഭാരമല്ല, കൃപയുടെ ദാനമാണ്. പല അവസരങ്ങളിലും പശ്ചാത്താപം കുറ്റമായും, ഭാരമായും ദുഃഖമായും ഒക്കെ വ്യാഖ്യാനിക്കപ്പെടാറുണ്ട്. എന്നാൽ വിശുദ്ധ വചനങ്ങളിലും പിതാക്കന്മാരുടെ പഠിപ്പിക്കലുകളിലും അനുതാപത്തെ സന്തോഷകരമായ മടങ്ങി വരവാണ് എന്നാണ് പഠിപ്പിച്ചിരിക്കുന്നത്. അനുതാപ അവസരങ്ങളെ ശിക്ഷയായി പരിഗണിക്കാതെ ശുദ്ധീകരിക്കപ്പെടുവാനുള്ള അവസരങ്ങളായി മനസ്സിലാക്കുക. ബേത് ലഹേമിലെ പുൽത്തെഴുത്ത് നമ്മുടെ കാഴ്ചപ്പാടിൽ കുറവുകളുടെ മേഖലയായി തോന്നുമെങ്കിലും രാജാധിരാജന് വസിപ്പാൻ അത് മതിയായിരുന്നു. ദൈവം തിരഞ്ഞെടുത്ത ഹൃദയങ്ങൾ എത്ര അപൂർണ്ണമെങ്കിലും, എത്ര കുറവുള്ളതെങ്കിലും പശ്ചാത്താപത്തിലൂടെ ശുദ്ധമാകുമ്പോൾ വാസ യോഗ്യമായി തീരുന്നു.

3 . പരിശുദ്ധ കന്യകാമറിയം – ഒരുക്കത്തിന്റെ മാതൃക

ദൈവിക വചനങ്ങളെ ഗബ്രിയേൽ മാലാഖ അറിയിച്ചപ്പോൾ മറിയത്തിന്റെ പ്രതിവചനങ്ങൾ ലളിതവും ലോക സങ്കല്പങ്ങളെ മാറ്റിമറിക്കുന്നതുമായിരുന്നു. “അവിടുത്തെ ഹിതം പോലെ എനിക്ക് ഭവിക്കട്ടെ “. ലൂക്കോസ് 1: 38 അവളുടെ സമർപ്പണം വിനയം, ദൈവഭക്തി ഇവയെല്ലാം ഹൃദയ ഒരുക്കത്തിന്റെ ഫലങ്ങളാണ്. നമ്മുടെ പ്രാർത്ഥന ശകലങ്ങളിൽ “ഒരുക്കപ്പെട്ട ആലയവും, ജീവനുള്ള ബലിപീഠവും ” എന്നൊക്കെ പരിശുദ്ധ കന്യകാമറിയമിനെ വിശേഷിപ്പിക്കാനുള്ള കാരണം ഇതാണ്. വിശ്വാസവും സമർപ്പണവും , അനുസരണവും ഒത്തുചേരുന്നിടത്ത് ക്രിസ്തു ജാതം ചെയ്യുമെന്ന് ഈ പാഠം നൽകുന്നു. ഇവയെല്ലാം നമ്മെ ഓർമിപ്പിക്കുന്നത് ക്രിസ്തുമസ് ഒരു ചടങ്ങായിട്ടല്ല, ഒരുക്കപ്പെട്ട ഹൃദയങ്ങളിൽ വെളിപ്പെടുന്ന ഒരു അത്ഭുതമാണ്. ഇന്നത്തെ നമ്മുടേതായ അർത്ഥങ്ങൾ നൽകുന്ന ആചരണങ്ങളിലും ശബ്ദ സാന്ദ്രമായ കൂട്ടങ്ങളിലും, വിഭവങ്ങൾ നിറഞ്ഞ തീൻ മേശകളും അല്ല ഹൃദയത്തിൻറെ ഒരുക്കമാണ് ക്രിസ്തുമസ് . ഒരു നിമിഷം കേൾക്കുക, അനുസരിക്കുക, ഹൃദയങ്ങളെ ഒരുക്കുക, ക്രിസ്തുവിന് നമ്മുടെ ഉള്ളിൽ ഇടം നൽകുക. അവൻറെ ജനനത്തിങ്കൽ പ്രകമ്പനം കൊണ്ട “അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം, ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്ക് സമാധാനം” – നമുക്കും സാധ്യമാക്കാം.

സ്നേഹത്തോടെ

ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് സ്റ്റോക്ക്-ഓൺ-ട്രെന്റ് വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

ഇംഗ്ലണ്ടിലെ, ഹേവാർഡ്‌സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വർഷ അയ്യപ്പ പൂജ 2025 ഡിസംബർ 13 ശനിയാഴ്ച 3:00 PM മുതൽ 11:00 PM വരെ ഹേവാർഡ്‌സ് ഹീത്തിലുള്ള സ്കെയ്ൻസ് ഹിൽ മില്ലെനിയും വില്ലേജ് സെന്റെറിൽ വച്ച് വിപുലമായ രീതിയിൽ നടത്തപ്പെടുന്നു.അന്നേ ദിവസം തത്വമസി ഭജൻസ് യുകെ യുടെ നേതൃത്വത്തിലുള്ള അയ്യപ്പ നാമ സങ്കീർത്തനം, താഴൂർ മന ഹരിനാരായണൻ നമ്പിടിസ്വാരറുടെ കർമികത്വത്തിൽ, ഗണേശ പൂജ, വിളക്ക്പൂജ, പടിപൂജ, പടിപ്പാട്ട്,നീരാഞ്ജനം, ഹരിവരാസനം, ദീപാരാധനയും തുടർന്ന് അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

07466396725, 07425168638, 07838708635

 

ഷൈമോൻ തോട്ടുങ്കൽ
 ബിർമിംഗ്ഹാം.  ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമൻസ് ഫോറം ദേശീയ കൺവെൻഷൻ   ഈ ശനിയാഴ്ച( ഡിസംബർ 13 ) ബർമിംഗ്ഹാമിലെ ന്യൂ ബിങ്‌ലി  ഹാളിൽ നടക്കും ,രൂപതയിലെ മുഴുവൻ ഇടവക /മിഷൻ /പ്രൊപ്പോസഡ് മിഷൻ കേന്ദ്രങ്ങളിൽ നിന്നും ഉള്ള  വനിതാ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും .രാവിലെ 8 .30  ന്   രജിസ്ട്രേഷൻ  നടപടികളോടെ  ആരംഭിക്കുന്ന സമ്മേളനം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്യും  വിമൻസ് ഫോറം രൂപതാ  പ്രസിഡന്റ് ശ്രീമതി ട്വിങ്കിൾ റെയ്‌സൺ . അധ്യക്ഷത വഹിക്കും .തുടർന്ന് നടക്കുന്ന സിമ്പോസിയത്തിൽ രൂപതാ  പ്രോട്ടോ സിഞ്ചെല്ലൂസ് റെവ ഡോ  ആന്റണി ചുണ്ടെലിക്കാട്ട് , വിമൻസ് ഫോറം കമ്മീഷൻ ചെയർമാൻ  റെവ ഫാ ജോസ് അഞ്ചാനിക്കൽ ,ഡയറക്ടർ റെവ സി ജീൻ മാത്യു എസ്  എച്ച് ,   ശ്രീമതി ജോളി  മാത്യു ,ഡോ  ഷിൻസി മാത്യു ,ശ്രീമതി മെർലിൻ മാത്യു എന്നിവരും സംസാരിക്കും , ശ്രീമതി ഡിംപിൾ വർഗീസ് സ്വാഗതവും ഷീജാ  ജേക്കബ് നന്ദി പ്രകാശനവും നടത്തും .
സമ്മേളനത്തിന് ശേഷം അഭിവന്ദ്യ പിതാവിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പണം നടക്കും , സമ്മേളനത്തോടനുബന്ധിച്ച് വിമൻസ് ഫോറത്തിന്റെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് പ്രസിദ്ധീകരിക്കുന്ന സുവനീർ പ്രകാശനം , വിവിധ മത്സരങ്ങളിൽ സമ്മാനാർഹർ ആയവർക്കുള്ള സമ്മാന ദാനം ,പുതിയ ഭാരവാഹികളുടെ സ്ഥാനമേക്കൽ  ചടങ്ങ് , വിവിധ റീജിയനുകളിൽ നിന്നുള്ള കലാപരിപാടികൾ എന്നിവയും നടക്കും , വിമൻസ് ഫോറം കമ്മീഷൻ ചെയർമാൻ റെവ ഫാ ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തിൽ ഡയറക്ടർ  റെവ ഡോ  സി ജീൻ മരിയ എസ്  എച്ച് , ട്വിങ്കിൾ റെയ്‌സൺ  അൽഫോൻസാ കുരിയൻ ഡിംപിൾ വർഗീസ് ,ഷീജാ ജേക്കബ് ,ഡോളി ജോസി എന്നിവരുടെ നേതൃത്വത്തിൽ ഉള്ള വിവിധ കമ്മറ്റികൾ പരിപാടികൾക്ക് നേതൃത്വം വഹിക്കും .

ബിനോയ് എം. ജെ.

മരണം എക്കാലവും മനുഷ്യനെ ഭയപ്പെടുത്തുന്ന ഒരു സംഗതിയാണ്. അതിനപ്പുറം പോവാനോ അതിൽ നിന്ന് പുറത്തു കടക്കുവാനോ ഏതാണ്ട് എല്ലാവരും തന്നെ തീവ്രമായിആഗ്ര ക്കുന്നു. മനുഷ്യരാശിയുടെ ഉത്ഭവം മുതൽ ഇന്ന് വരെയും ഇത് ഒരു കീറാമുട്ടിയായി അവശേഷിക്കുന്നു. മനുഷ്യൻ ഏതാണ്ട് തോൽവി സമ്മതിച്ച മട്ടാണ്. ശാസ്ത്രകാരന്മാരുടെയും സാധാരണക്കാരുടെയും പ്രതീക്ഷ മങ്ങിത്തുടങ്ങിയിരിക്കുന്നു. മാനവരാശി നിരാശയിലേക്ക് വഴുതിവീണു തുടങ്ങിയിരിക്കുന്നു. മനുഷ്യജീവിതത്തിന് എന്തെങ്കിലും അർത്ഥം ഉണ്ടോ? പ്രകൃതിയുടെയും മരണത്തിന്റെയും മേൽ വിജയം വരിക്കുവാൻ മനുഷ്യന് കഴിയുമോ? ഇവിടെ അല്പം മാറി ചിന്തിക്കേണ്ടത് അനിവാര്യമാണെന്ന് തോന്നുന്നു. നിലവിലുള്ള ഭൗതികവാദത്തിലൂന്നിയ സംസ്കാരത്തിന് മരണത്തെ ജയിക്കാനുള്ള കഴിവില്ല എന്ന് തെളിഞ്ഞു കഴിഞ്ഞിരിക്കുന്നു.

പഞ്ചഭൂതങ്ങളാൽ നിർമ്മിതമായ ഒരു പദാർത്ഥമല്ല മനുഷ്യൻ. ആയിരുന്നെങ്കിൽ അവന് വിജയസാധ്യത ഉണ്ടാകുമായിരുന്നില്ല. പദാർത്ഥത്തിന് എങ്ങനെയാണ് നിത്യജീവിതം ഉണ്ടാകുക? പഞ്ചഭൂതങ്ങൾ കൂടി ചേർന്നുണ്ടായ ശരീരം പിന്നീട് പഞ്ചഭൂതങ്ങളിൽ തന്നെ ലയിക്കേണ്ടിയിരിക്കുന്നു. കൂടിച്ചേർന്നവയെല്ലാം വേർപെടണം എന്നത് പ്രപഞ്ച നിയമമാണ്. അപ്പോൾ പിന്നെ എന്താണ് ബാക്കിയുള്ളത്? അതേസമയം താൻ വെറും ശൂന്യതയാണെന്ന് ആരും സമ്മതിച്ചു കൊടുക്കുകയില്ല. സ്വന്തം അസ്തിത്വത്തെ നിഷേധിക്കുവാൻ ആർക്കാണ് കഴിയുക? പ്രപഞ്ചത്തെ

നിഷേധിക്കുവാൻ കഴിഞ്ഞേക്കാം, ഈശ്വരനെ നിഷേധിക്കുവാൻ കഴിഞ്ഞേക്കാം, പക്ഷേ തന്നെ തന്നെ നിഷേധിക്കാൻ ആർക്കാണ് കഴിയുക? ഭാരതീയർ അതിന്റെ അങ്ങേയറ്റം വരെ പോകുന്നു അവർ പറയുന്നു “ഞാൻ ഈശ്വരൻ തന്നെയാണ്”. അവിടെ പരമാനന്ദം സംഭവിക്കുന്നു.

മനുഷ്യൻ ഒരിക്കലും തോൽവി സമ്മതിക്കുകയില്ല. പ്രപഞ്ചത്തെ മുഴുവൻ അടക്കി ഭരിക്കണം. മരണത്തിനും അപ്പുറം പോകണം. അവന്റെയുള്ളിൽ കത്തിജ്വലിക്കുന്ന ദീപം ഒരിക്കലും അണയുകയില്ല. ശരീരം മരിച്ചേക്കാം എങ്കിലും അവൻ പുനർജനിക്കുന്നു. മരണത്തിനു മുമ്പിൽ തോൽവി സമ്മതിക്കരുത്. അതിനെ സധൈര്യം നേരിടുവിൻ. മരണം ശരീരത്തെ ബാധിക്കുന്നു. അത് ശരീരത്തെ മാത്രമേ ബാധിക്കുന്നുള്ളൂ.

അതിന്റെയുള്ളിൽ ഉള്ള മനസ്സും ബുദ്ധിയും ആത്മാവും ഇതിനാൽ ബാധിക്കപ്പെടാതെ കിടക്കുന്നു. എന്നാൽ താൻ ശരീരം മാത്രമാണ് എന്ന് ചിന്തിക്കുന്നവർക്ക് മരണം ഒരു പൂർണ്ണവിരാമം പോലെയാണ്. അവർക്ക് മരണം ഒരു പേടിസ്വപ്നമാണ്. മരണത്തെ ആസ്വദിക്കുവാൻ ശ്രമിക്കുവിൻ. അപ്പോൾ മരണം ഒരു ലഹരിയായി മാറും. മരണം ലഹരി ആകുമ്പോൾ ജീവിതവും ലഹരി ആയിരിക്കും. അതായത് ജീവിതവും മരണവും ഒരുപോലെ അനുഭവപ്പെടും. അവയ്ക്കിടയിലുള്ള ഭേദം തിരോഭവിക്കും. അയാൾ അദ്വൈത ബോധത്തിൽ എത്തുന്നു.

ജീവിതത്തോടുള്ള ആഭിമുഖ്യവും മരണത്തോടുള്ള ആഭിമുഖ്യവും- രണ്ടും ഒരുപോലെ ഉണ്ടായിരിക്കണം. ഒറ്റച്ചിറകുകൊണ്ട്പറക്കുവാൻ ആവില്ല.

അതിന് രണ്ട് ചിറകുകൾ വേണം. നാം ഓരോ നിമിഷവും ജീവിച്ചു കൊണ്ടിരിക്കുകയാണ്. അതേസമയം മരണം ഏത് നിമിഷവും സംഭവിക്കാം. ജീവിതവും മരണവും രണ്ടല്ല ഒന്നാണ് എന്ന് നാം കണ്ടു കഴിഞ്ഞു. നിങ്ങളുടെ അസ്ഥിത്വത്തെ ബാധിക്കുവാൻ മരണത്തിന് കഴിയുകയില്ല. അതിന് നിങ്ങളുടെ ശരീരത്തെയേ ബാധിക്കുവാൻ കഴിയൂ. ഇത്തരം ഒരു ബോധ്യം നിങ്ങളുടെ ശരീര അവബോധത്തെ നീക്കിക്കളയുന്നു. താനി കാണുന്ന ശരീരമല്ല എന്ന ഉറച്ച ബോധ്യം ഉള്ളയാൾ ഒരു മദയാനയെ പോലെ ചുറ്റിത്തിത്തിരിയുന്നു. ശരീര അവബോധം തിരോഭവിച്ചാൽ നിങ്ങളുടെ ആഹവും തിരോഭവിക്കുന്നു. അതോടെ സകലവിധ ക്ലേശങ്ങളും തിരോഭവിക്കുന്നു. താനാ അനന്ത സത്തയാണ് എന്നറിയുന്നയാൾക്ക് പിന്നീട് ജീവിതവും മരണവും ഒരുപോലെ തന്നെ. അയാൾ നിർവ്വാണത്തിലേക്ക് ചുവട് വയ്ക്കുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

RECENT POSTS
Copyright © . All rights reserved