ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന , മോഹൻജി ഫൗണ്ടേഷനും, ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും സംയുക്തമായി സംഘടിപ്പിച്ച മീനഭരണി ആഘോഷങ്ങൾക്ക് ഭക്തിസന്ദ്രമായ സമാപനമായി . 2026 മാർച്ച് 28 ശനിയാഴ്ച തോണ്ടൻ ഹീത്തിലുള്ള വെസ്റ്റ് തോണ്ടൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ചാണ് മീനഭരണി ആഘോഷ ചടങ്ങുകൾ നടത്തപ്പെട്ടത് . അന്നേ ദിവസം പൊങ്കാല സമർപ്പണം, ഭഗവതി സേവ,പുഷ്പാഞ്ജലി,നാരങ്ങ വിളക്ക്, നാമസങ്കീർത്തനം,താലപ്പൊലി,തുടർന്ന് ദീപാരാധനയും ശേഷം അന്നദാനവും നടന്നു. പൂജകൾക്ക് താഴൂർ മന ഹരിനാരായണൻ നമ്പിടിശ്വര്വർ കർമികത്വം വഹിച്ചു ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ധാരാളം ഭക്തർ ഈ പുണ്യ ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു.

ഷൈമോൻ തോട്ടുങ്കൽ
പ്രെസ്റ്റൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വിവിധ ഇടവകകളിലും , മിഷനുകളിലും വിശുദ്ധ വാര തിരുക്കർമ്മങ്ങൾക്ക് തുടക്കമായി .രൂപതയുടെ നൂറിൽ പരം വരുന്ന കേന്ദ്രങ്ങളിൽ നടന്ന ഓശാന തിരുന്നാൾ ആഘോഷങ്ങളിൽ ആയിരക്കണക്കിന് വിശ്വാസികൾ ആണ് പങ്ക് ചേർന്നത് വിശുദ്ധ വാര തിരുക്കർമ്മങ്ങൾക്കായി വിപുലമായ ക്രമീകരണങ്ങൾ ആണ് ഓരോ കേന്ദ്രങ്ങളിലും ഏർപ്പെടുത്തിയിട്ടുള്ളത് .ഇന്നലെ പ്രെസ്റ്റണിലെ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ നടന്ന ഓശാനാ തിരുന്നാൾ തിരുക്കർമ്മങ്ങൾക്ക് രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിച്ചു .കത്തീഡ്രൽ വികാരി റെവ ഡോ വർഗീസ് താനമാവുങ്കൽ , രൂപത ചാൻസിലർ റെവ ഡോ മാത്യു പിണക്കാട്ട് എന്നിവർ സഹ കാർമികത്വം വഹിച്ചു .



ന്യൂസ് ഡെസ്ക്. മലയാളം യുകെ
ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ഭാഗമായ കീത്തിലി സെൻ്റ് അൽഫോൻസാ മിഷനിൽ ഓശാന തിരുനാൾ ആഘോഷത്തോടെ വിശുദ്ധവാര ശുശ്രൂഷകൾക്ക് തുടക്കമായി. ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് നാല് മണിക്ക് കീത്തിലി സെൻ്റ് ജോസഫ് ദേവാലയത്തിൽ മിഷൻ ഡയറക്ടർ റവ. ഫാ. ജോസ് അന്തിയാംകുളത്തിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ഓശാന തിരുനാൾ ശുശ്രൂഷകൾ ആരംഭിച്ചു. കുരുത്തോല ആശീർവാദത്തിന് ശേഷം കുരിശോലകളേന്തി ദേവാലയത്തിന് ചുറ്റും പ്രദക്ഷിണം നടന്നു. തുടർന്ന് പ്രദക്ഷിണം ദേവാലയത്തിൻ്റെ അടഞ്ഞുകിടക്കുന്ന പ്രധാന കവാടത്തിലെത്തി. തുടർന്ന് കാർമ്മികൻ സ്വരമുയർത്തി പറഞ്ഞു.
“വാതിലുകളെ ശിരസ്സുയർത്തുവിൻ. നിത്യ കവാടങ്ങളെ തുറക്കുവിൻ, മഹത്വത്തിൻ്റെ രാജാവെഴുന്നുള്ളുന്നു.” തുടർന്ന് ദേവാലയത്തിൻ്റെ പ്രധാന കവാടം മൂന്ന് പ്രാവശ്യം മുട്ടി തുറന്ന് പ്രദക്ഷിണം ദേവാലയത്തിനുള്ളിൽ പ്രവേശിച്ചതിനു ശേഷം ആഘോഷമായ വിശുദ്ധ കുർബാന ആരംഭിച്ചു. അത്യധികം ഭക്തിനിർഭരമായ വിശുദ്ധ കുർബാനയിൽ കീത്തിലിയിൽ നിന്നും പരിസര പ്രദേശങ്ങിൽ നിന്നുമായി നാനൂറോളം വിശ്വാസികൾ പങ്കെടുത്തു.

2024 സെപ്റ്റംബറിലാണ് കീത്തിലി സെൻ്റ് അൽഫോൻസാ മിഷൻ രൂപീകൃതമായത്. റവ. ഫാ. ജോസ് അന്തിയാംകുളത്തിൻ്റെ ശുശ്രൂഷയിൽ ആരംഭിച്ച സെൻ്റ് അൽഫോൻസാ മിഷനിൽ നൂറ്റിമുപ്പതോളം രജിസ്ട്രേഡ് കുടുംബങ്ങളുണ്ട്. കൂടാതെ, സൺഡേ സ്കൂൾ, SMYM , മിഷൻ ലീഗ്, സാവിയോ ഫ്രൺസ്, ഇവാഞ്ചലൈസേഷൻ ടീം, വിമൻസ് ഫോറം, മെൻസ് ഫോറം തുടങ്ങിയ സംഘടനകളും സെൻ്റ് അൽഫോൻസാ മിഷൻ്റെ കീഴിൽ പ്രവർത്തിച്ച് വരുന്നു. സെൻ്റ് അൽഫോൻസാമിഷന് മാത്രമായി ഗ്രേറ്റ് ബ്രിട്ടൺ സീറാ മലബാർ സഭ ഒരു വൈദീകനെ നിയോഗിച്ചിട്ടുണ്ട്. പാലാ രൂപതയിൽ നിന്നുള്ള വൈദീകൻ ഉടനെ തന്നെ ചാർജ്ജെടുക്കുമെന്ന് മിഷൻ ഡയറക്ടർ റവ. ഫാ. ജോസ് അന്തിയാംകുളം മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
വൈകുന്നേരം 6.30 തോട് കൂടി ഓശാന ഞായർ ശുശ്രൂഷകളവസാനിച്ചു.


ഫാ. ഹാപ്പി ജേക്കബ്ബ്
“ഓശാന പെരുന്നാൾ ” ക്രിസ്തുവിൻറെ വിനീതമായതും മഹിമാ പൂർണ്ണമായതുമായ യെറുശലേമിലേക്കുള്ള പ്രവേശനത്തെ സൂചിപ്പിക്കുന്ന വലിയ ആഘോഷമാണ്. രക്ഷകനെ കാത്തിരിക്കുന്ന ജനതയ്ക്ക് ഇതിൽപരം എന്ത് ഭാഗ്യമാണ് ലഭിക്കാനുള്ളത്? ജനത കാത്തിരുന്നു, രാജകൊട്ടാരങ്ങളിൽ നിന്ന് ഒരു രാജാവ് വരും എന്ന്. ജനന ദിവസം കിഴക്ക് നിന്ന് വന്ന വിദ്വാൻമാർ കൊട്ടാരത്തിൽ ചെന്ന് അന്വേഷിക്കുന്നു, രാജാവായി പിറന്നവൻ എവിടെ എന്ന്. എന്നാൽ ഐഹികമായി രാജ്യം ഇല്ലാത്ത രാജാവിന് എന്ത് കൊട്ടാരം എന്ത് രാജ്യം.
ലാസറിനെ ഉയർപ്പിച്ചു എന്ന് കേട്ടപ്പോൾ തന്നെ ജനം തീരുമാനിച്ചു ഇവനെ നേതാവാക്കണം എന്ന്. അത്ഭുതങ്ങൾ മാത്രം അല്ല ജീവൻ കൂടി നൽകുവാൻ കഴിയും എന്ന് അവൻ സ്ഥാപിച്ച് കഴിഞ്ഞു. അങ്ങനെ കാത്തിരുന്ന ജനം, പെരുന്നാളിന് നഗരത്തിൽ ഉണ്ടായിരുന്ന എല്ലാവരും അവിടെ എത്തി. വി. മർക്കോസ് 11: 1 – 11.
എന്നാൽ യേശു രണ്ടുപേരെ നഗരാതിർത്തിയിലേക്ക് അയക്കുന്നു. അവിടെ കെട്ടിയിരിക്കുന്ന കഴുതയെ അഴിച്ചു കൊണ്ട് വരുവാൻ. ശക്തിയുടെ പ്രതീകമായ രാജകീയ അടയാളമല്ല അവൻ അന്വേഷിച്ചത് പകരം വിനയത്തിന്റെ പ്രതീകമായ രാജത്വം, പ്രവചനങ്ങളുടെ നിവൃത്തിയുമാണ്. അവൻ കഴുതപ്പുറത്ത് കയറി വരുമ്പോൾ ജനം വസ്ത്രം വഴിയിൽ വിരിച്ചു, ഒലിവിലകൾ ഏന്തി കൊണ്ട് ഹോശന്നാ, കർത്താവിൻറെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവനാകുന്നു – എന്ന് ആർത്ത് വിളിച്ചു .
അന്നും ഇന്നും നാം കാണുന്ന രാജാക്കന്മാരും നേതാക്കന്മാരും ഭൗതിക ബലത്തിലും ശക്തിയിലും ആശ്രയിക്കുന്നവരാണ്. യുദ്ധത്തിലും ഭീഷണിയിലും ബലപ്രയോഗത്തിലും ശക്തി തെളിയിച്ച് രാജാവായവരെ നമുക്ക് അറിയാം. എന്നാൽ സമാധാനത്തിലും, ത്യാഗത്തിലും സ്നേഹത്തിലും ജനമനസ്സുകളിൽ കയറി കൂടിയവൻ വേറെ ആരുണ്ട് . ഇത്ര ആർപ്പ് വിളിയോടെ രാജാവിനെ സ്വീകരിച്ചെങ്കിലും അവന്റെ രാജ്യത്തെക്കുറിച്ച് അവർ ബോധവാന്മാരായിരുന്നില്ല. അവരുടെ കാഴ്ചപ്പാടുകൾ ഒരു നേതാവിനെയോ, രക്ഷകനെയോ മാത്രം കാണുന്നവയായിരുന്നു. അതായിരിക്കാം അവർ ആർത്ത് വിളിച്ചത്. ഹോശന്നാ – ഇപ്പോൾ രക്ഷിക്കണമേ. വാക്കുകളിൽ ഉള്ള സ്വാഗതം വളരെ എളുപ്പമാണ്. പക്ഷേ രാജ്യം എന്താണെന്നും, ഹൃദയങ്ങളിലേക്കാണ് അവനെ സ്വാഗതം ചെയ്യേണ്ടതും എന്ന് തിരിച്ചറിയുമ്പോൾ പലരും അവനെ ക്രൂശിക്ക എന്ന് ആർക്കും. കാരണം അവന്റെ രാജ്യം ഐഹികമല്ല. അതിനാൽ നമ്മുടെ ഇഹത്തിലെ പലതും നാം അവനുവേണ്ടി ഉപേക്ഷിക്കേണ്ടിവരും. യഥാർത്ഥമായും ഹോശാന്നാ നാം പാടുമെങ്കിൽ അവൻ നമ്മുടെ രാജാവായി കടന്നുവരും. അതിനുവേണ്ടി ഹൃദയങ്ങളെ തുറന്ന് കൊടുക്കണം. അവൻ നമ്മുടെ രാജാവും ഭരണകർത്താവും ആയി തീരട്ടെ.
നമ്മുടെ തീരുമാനങ്ങളും ആലോചനയും എല്ലാം അവൻ നിയന്ത്രിക്കട്ടെ. നമ്മുടെ ഭയവും ആശങ്കയും എല്ലാം കൃപകളായി ഭവിക്കട്ടെ. ലോകം പല സുഖസൗകര്യങ്ങളും നമുക്ക് വാഗ്ദാനം ചെയ്തിരിക്കാം. എന്നാൽ യഥാർത്ഥ സമാധാനം ക്രിസ്തു എന്ന രാജാവ് നൽകുന്നതാണ്. ഇത് താത്കാലികമല്ല, നിത്യമായും അനുഭവിപ്പാൻ നമ്മെ പ്രാപ്തനാക്കും.
ഹോശാന്നാ വിളിച്ച പലരും അവനെതിരെ തിരിയുന്നു. വിശ്വാസം ഒരിക്കലും വൈകാരികമോ താത്കാലികമോ ആയിരിക്കരുത്. അത് പ്രതിബന്ധതയിലും വിശ്വാസത്തിലും ആഴത്തിൽ ആയിരിക്കണം. കുരുത്തോലകളും ഓശാനകളും മാത്രം ഒതുങ്ങാതെ നമ്മുടെ ഹൃദയവാതിലുകൾ തുറക്കാം. രാജാവ് പ്രവേശിക്കട്ടെ. യഥാർത്ഥ സന്തോഷവും സമാധാനവും സൗഖ്യവും നൽകി അവൻ നമ്മെ നിലനിർത്തട്ടെ. ഹോശാന്നാ, കർത്താവിൻ്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവനാകുന്നു .
ഹാപ്പി അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് സ്റ്റോക്ക്-ഓൺ-ട്രെന്റ് വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
Mobile # 0044 7863 562907
https://aalap.co.uk/
https://www.facebook.com/profile.php?id=61585524784317
https://www.instagram.com/aalap.123?igsh=eGtyeWo5bGwzbDJu
ഫാ. ഹാപ്പി ജേക്കബ്ബ്
സ്വന്തം കുറവുകൾ അവഗണിക്കുകയും മറ്റുള്ളവരുടെ ചെറിയ ന്യൂനതകൾ പോലും പെരുപ്പിച്ച് കാണിക്കുകയും ചെയ്യുന്ന കാലത്തിലാണ് നാം അധിവസിക്കുന്നത്. ആരാണ് അന്ധത ബാധിച്ചിരിക്കുന്നത് എന്ന് ഇക്കാലത്ത് തിരിച്ചറിയുവാൻ സാധിക്കില്ല. ഇന്നത്തെ വേദ ചിന്തയിൽ ഇപ്രകാരം ഒരു സംഭവം ആണ് അനുസ്മരിക്കുന്നത്. അന്ധത കണ്ണിന് മാത്രമല്ല; ഹൃദയത്തിനും ബാധിക്കും എന്നും ഹൃദയാന്തത നാം എല്ലാവരും പേറുന്ന ബലഹീനത ആണെന്ന് ഈ ഭാഗം ഓർമ്മപ്പെടുത്തുന്നു. സഭയും സന്നദ്ധ സേവനങ്ങളും ഈ അന്ധത മാറ്റാനാണ് ശ്രമിക്കേണ്ടത് എന്നുള്ള മുന്നറിയിപ്പും ഈ ചിന്ത നമുക്ക് തരുന്നു.
യേശു ഒരു വഴിയിലൂടെ കടന്നു പോകുമ്പോൾ ജന്മനാ അന്ധത ബാധിച്ച ഒരുവനെ കാണുന്നു. വി. യോഹന്നാൻ 9: 1 – 41. കൂടെ ഉണ്ടായിരുന്ന ശിഷ്യന്മാർ ചോദിക്കുന്നു, ഗുരോ ഇവൻ അന്ധനായി ജനിക്കുവാൻ ഇവനാണോ, ഇവന്റെ അമ്മയപ്പൻമാരാണോ പാപം ചെയ്തത്? ജനം കുറ്റം കണ്ടെത്തുവാൻ ശ്രമിക്കുമ്പോൾ യേശു പറയുന്നു ഇവനും ഇവൻറെ ആരും പാപം ചെയ്തിട്ടില്ല. ദൈവകൃപ ഇവനിൽ വെളിപ്പെടുവാനത്രേ ഇവൻ ഇങ്ങനെ ജനിച്ചത്. കുറ്റപ്പെടുത്തലിൽ നിന്ന് മഹത്വത്തിലേക്കാണ് കർത്താവ് ശ്രദ്ധ തിരിക്കുന്നത്. അവൻ മണ്ണ് കുഴച്ച് അവന്റെ കണ്ണിൽ പുരട്ടി, ശീലോഹാവിൽ പോയി കഴുകുവാൻ ആവശ്യപ്പെട്ടു. അവൻ അത് അനുസരിച്ചു, അവന് കാഴ്ച ലഭിച്ചു. അവൻ ചോദ്യം ചെയ്തില്ല, വിശ്വസിച്ചു പ്രവർത്തിച്ചു.
എന്നാൽ സംഭവം നീണ്ട് പോകുകയാണ്. അവൻറെ യഥാർത്ഥ പ്രശ്നം ആരംഭിച്ചത് സൗഖ്യം ലഭിച്ചതോടെയാണ്. ശാബത് ലംഘിച്ച് എന്ന് പറഞ്ഞ് അവനെ ഭേദിക്കുന്നു. അവൻ ശാന്തമായി ഉത്തരം പറഞ്ഞു. ഒരു കാര്യം സത്യമാണ് ഞാൻ അന്ധനായിരുന്നു ; ഇപ്പോൾ കാണുന്നു. സംഭാഷണം നീളുമ്പോൾ ആദ്യം ഒരു മനുഷ്യൻ, പിന്നെ ഒരു പ്രവാചകൻ അവസാനം ദൈവപുത്രൻ എന്ന് അവൻ സാക്ഷിക്കുന്നു. അതേസമയം കാഴ്ച ഉണ്ട് എന്ന് അഭിമാനിക്കുന്നവർ സ്വയം അന്ധതയിലേക്ക് നീങ്ങുന്നു. അവരുടെ മുമ്പിൽ നിൽക്കുന്ന സാക്ഷാൽ സത്യവളിച്ചത്തെ അവർ മറക്കുന്നു; മറയ്ക്കുന്നു.
നമ്മളിൽ വന്ന് ഭവിക്കുന്ന രോഗങ്ങളും കുറവുകളും ദുഃഖങ്ങളും ദൈവശിക്ഷ എന്ന് കരുതരുത്. ചില സാഹചര്യങ്ങളിൽ എങ്കിലും ദൈവപ്രവർത്തി വെളിപ്പെടുവാനും അനേകരെ ദൈവത്തിങ്കലേക്ക് വരുവാനുമുള്ള മുഖാന്തിരങ്ങൾ നാം ആയി തീരാറുണ്ട്. പഴിചാരലും കുറ്റപ്പെടുത്തലും മാറ്റി വിശ്വാസത്തിലേക്ക് നാം മാറേണ്ടിയിരിക്കുന്നു. അനുസരണമുള്ള ജീവിതം നമ്മെ മാറ്റത്തിലേക്ക് നയിക്കും. അത് സ്വയം ശിക്ഷണമായാലും നിയമവ്യവസ്ഥയോടായാലും ഇത് ദൃശ്യമായി നമുക്ക് കാണാം. സഭയിലെ നമസ്കാരങ്ങൾ, പ്രാർത്ഥനകൾ, നോമ്പ്, ഉപവാസം ഇതെല്ലാം സ്വയം ശിക്ഷണത്തിൽ നമ്മെ സഹായിക്കുന്നവയാണ്.
യഥാർത്ഥമായ ദർശനം ആത്മീയമാണ് . കാണുന്നതെല്ലാം ഹൃദയത്തിൽ എത്തുന്നില്ല എന്നാൽ ഹൃദയം കൊണ്ട് കാണുന്നതെല്ലാം ഉറച്ച് നിൽക്കുകയും ചെയ്യും. പരീശന്മാർ കണ്ടുവെങ്കിലും ഗ്രഹിച്ചില്ല. പ്രകാശത്തെ തിരിച്ചറിഞ്ഞില്ല.
കർത്താവ് പറയുന്നു, കാണാത്തവർ കാണേണ്ടതിനും, കാണുന്നു എന്ന് കരുതുന്നവർ അന്ധരാകേണ്ടതിനും ഞാൻ ഈ ലോകത്തിലേക്ക് വന്നു. അന്ധകാരം പലവിധത്തിൽ നമ്മെ ബാധിക്കും. എന്നാൽ യഥാർത്ഥ ദർശനം ദൈവത്തെ കാണുക എന്നതാണ്; അതിലൂടെ ദൈവസൃഷ്ടിയേയും കാണുക. നമ്മുടെ ദൗത്യം അതായിരിക്കണം. ഒരു മാറ്റം ആയിരുന്നു നോമ്പിന്റെ ആദ്യ നാളിലെ ചിന്ത. അവസാന ആഴ്ച ആയപ്പോഴേക്കും ഉൾക്കണ്ണുകൾ തുറക്കുവാൻ നാം പര്യാപ്തമായാൽ നോമ്പ് കാലം അർത്ഥപൂർണ്ണമാകും.
ദൈവം അനുഗ്രഹിക്കട്ടെ
ഹാപ്പി ജേക്കബ് അച്ചൻ
Mobile # 0044 7863 562907
https://aalap.co.uk/
https://www.facebook.com/profile.php?id=61585524784317
https://www.instagram.com/aalap.123?igsh=eGtyeWo5bGwzbDJu
ബിനു ജോർജ്
ബ്രിട്ടനിലെ സീറോ മലബാർ വിശ്വാസികളുടെ ഏറ്റവും വലിയ തീർത്ഥാടനമായി മാറിക്കഴിഞ്ഞിരിക്കുന്ന എയ്ൽസ്ഫോർഡ് മരിയൻ തീർത്ഥാടനം ഈ വർഷം മെയ് 23 ന് നടക്കും. ഉത്തരീയ മാതാവിന്റെ സന്നിധിയിലേക്ക് രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കലിന്റെ ആത്മീയ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഒൻപതാമത് തീർത്ഥാടനത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടന്നു വരുന്നത്. മരിയഭക്തിയുടെ പ്രത്യക്ഷ പ്രഘോഷണമായി മാറിക്കഴിഞ്ഞിരിക്കുന്ന തീർത്ഥാടനത്തിലേക്ക് ബ്രിട്ടന്റെ വിവിധഭാഗങ്ങളിൽ നിന്നും നിരവധി വിശ്വാസികളെയാണ് ഈ വർഷവും പ്രതീക്ഷിക്കുന്നത്. തീർത്ഥാടനത്തിന്റെ വിജയത്തിനായി എയ്ൽസ്ഫോർഡ് ഔർ ലേഡി ഓഫ് മൗണ്ട് കാർമൽ മിഷന്റെ നേതൃത്വത്തിൽ ലണ്ടൻ, കാന്റർബറി റീജിയനുകളുടെ സഹകരണത്തോടെ വളരെ വിപുലമായ ഒരുക്കങ്ങളാണ് രൂപതാ തലത്തിൽ നടന്നുവരുന്നത്.
ഇംഗ്ളണ്ടിന്റെ ആരാമമായ കെന്റിലെ പുണ്യപുരാതന മരിയൻ തീർഥാടനകേന്ദ്രമാണ് എയ്ൽസ്ഫോർഡ് പ്രയറി. പരിശുദ്ധ ദൈവമാതാവ് വിശുദ്ധ സൈമൺ സ്റ്റോക്ക് പിതാവിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) നൽകിയ വിശുദ്ധ ഭൂമിയും ലോകമെമ്പാടുമുള്ള മരിയഭക്തരുടെ ആത്മീയ സങ്കേതവുമാണ് എയ്ൽസ്ഫോർഡ്. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ ആത്മീയ ജീവിതവുമായി അഭേദ്യം ബന്ധപെട്ടു നിൽക്കുന്ന വെന്തിങ്ങയുടെ ഉത്ഭവസ്ഥാനം എന്ന നിലയിൽ ബ്രിട്ടനിലെ സുറിയാനിക്രിസ്ത്യാനികളുടെ അനുഗ്രഹാരാമം കൂടിയാണ് ഈ പുണ്യഭൂമി.
രാവിലെ 11.15 ന് എയ്ൽസ്ഫോർഡിലെ പ്രശസ്തമായ ജപമാലാരാമത്തിലൂടെ നടത്തപെടുന്ന കൊന്തപ്രദിക്ഷണത്തിനു ശേഷം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷപൂർവ്വമായ വിശുദ്ധ കുർബാനയും തുടർന്ന് കർമ്മലമാതാവിന്റെയും മറ്റു വിശുദ്ധരുടെയും തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള ആഘോഷമായ തിരുന്നാൾ പ്രദിക്ഷണവും നടക്കും. തീർത്ഥാടനത്തിനെത്തുന്ന എല്ലാവർക്കും സ്നേഹക്കൂട്ടായ്മയുടെ ഭാഗമായി സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.
ഉത്തരീയ മാതാവിന്റെ പ്രത്യേക സംരക്ഷണത്തിൽ പ്രശോഭിതവും കർമ്മലസഭയുടെ പിള്ളത്തൊട്ടിലുമായ എയ്ൽസ്ഫോർഡിലേക്ക് വിശ്വാസികളേവരേയും സ്വാഗതം ചെയ്യുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു.
തീർത്ഥാടനത്തോടനുബന്ധിച്ചു കുമ്പസാരിക്കുന്നതിനും നേർച്ചകാഴ്ചകൾ സമർപ്പിക്കാനും, കഴുന്ന്, മുടി എന്നിവ എഴുന്നള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. തിരുന്നാൾ പ്രസുദേന്തിയാകാൻ താല്പര്യമുള്ളവർ കമ്മറ്റി അംഗങ്ങളുമായി ബന്ധപ്പെടേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഫാ. ഷിനോജ് കളരിക്കൽ (പിൽഗ്രിമേജ് ചീഫ് കോർഡിനേറ്റർ) – 07920690343
അഡ്രസ്: The Friars, Aylesford Carmelite Priory, Kent ME20 7BX

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ മീനമാസ പൂജ 2026 മാർച്ച് 21 ആം തീയതി ശനിയാഴ്ച നടക്കും. അന്നേ ദിവസം രാവിലെ 8:30 ന് ഗണപതി ഹോമം, വൈകുന്നേരം 6 മുതൽ അഭിഷേകം, ദീപാരാധന, വിളക്ക് പൂജ, ലളിത സഹസ്ര നാമ അർച്ചന, ഭജന, നീരാഞ്ജനം, പടിപൂജ, ഹരിവരാസനം എന്നിവ നടത്തപ്പെടുന്നതാണ്. വിളക്ക് പൂജയിൽ പങ്കെടുക്കുന്ന ഭക്തർ രണ്ടു കുല പൂക്കളും, ഒരു നിലവിളക്കും, നീരാഞ്ചനത്തിന് ഒരു നാളികേരവും കൊണ്ട് വരേണ്ടതാണ്. ശ്രീ അഭിജിത്തും താഴുർ മന ശ്രീ ഹരിനാരായണൻ നമ്പിടീശ്വരരും പൂജകൾക്ക് പ്രധാന കാർമികത്വം വഹിക്കും. വെള്ളിയോട്ടില്ലം ശ്രീ അദ്രിത് വാസുദേവ് പൂജകൾക്ക് സഹ കാർമികത്വം വഹിക്കും
അമ്പലത്തിന്റെ വിലാസം
KENT AYYAPPA TEMPLE
1 Northgate, Rochester ME1 1LS
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
07838170203, 07985245890, 07507766652, 07906130390,0 7973 151975

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന , മോഹൻജി ഫൗണ്ടേഷനും, ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും സംയുക്തമായി മീനഭരണി ആഘോഷം സംഘടിപ്പിക്കുന്നു. 2026 മാർച്ച് 28 ശനിയാഴ്ച വൈകുന്നേരം 5:30 മുതൽ തോണ്ടൻ ഹീത്തിലുള്ള വെസ്റ്റ് തോണ്ടൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ചാണ് ചടങ്ങുകൾ സഘടിപ്പിച്ചിരിക്കുന്നത്. അന്നേ ദിവസം പൊങ്കാല സമർപ്പണം, ഭഗവതി സേവ,നാമസങ്കീർത്തനം,താലപ്പൊലി, ദീപാരാധന, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്.പ്രത്യേക വഴിപാടുകളായ പൊങ്കാല സമർപ്പണം,പുഷ്പാഞ്ജലി, നാരങ്ങ വിളക്ക് എന്നിവയും ഭക്തജനങ്ങൾക്ക് സമർപ്പിക്കാവുന്നതാണ് ചടങ്ങുകൾക്ക് താഴൂർ മന ഹരിനാരായണൻ നമ്പിടിശ്വര്വർ കാർമികത്വം വഹിക്കും.
കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
സുരേഷ് ബാബു – 07828137478
ഗണേഷ് ശിവൻ – 07405513236
സുബാഷ് ശാർക്കര – 07519135993
രമ രാജൻ – 07576492822

ഫാ. ഹാപ്പി ജേക്കബ്ബ്
പാപത്തിന്റെ കൂനിനെ സൗഖ്യമാക്കി ദൈവമുഖം കാണുവാൻ പ്രാപ്തമാക്കിയ ദിവ്യാത്ഭുതമാണ് ഇന്നത്തെ ചിന്താവിഷയം. വി. ലൂക്കോസ് 13: 10- 17 ശാബത് യഹൂദന് പ്രിയപ്പെട്ടതാണ്; യാതൊരു ജോലിയും അന്ന് ചെയ്യുവാൻ അനുവദനീയമല്ല. കർത്താവായ യേശു ഒരു ശാബതിൽ സുനഗോഗിൽ ഉപദേശിച്ച് കൊണ്ടിരിക്കുകയായിരുന്നു. സംസാരം കേട്ടുകൊണ്ട് കേട്ടിരുന്നവരുടെ കൂട്ടത്തിൽ 18 സംവത്സരമായി നിവർന്നു നിൽക്കുവാൻ കഴിയാതിരുന്ന ഒരു സ്ത്രീയും ഉണ്ടായിരുന്നു. സുവിശേഷം പറയുന്നു ദുർബലതയുടെ ആത്മാവ് ആണ് അവളെ കീഴ്പ്പെടുത്തിയിരുന്നതെന്ന്. നീണ്ട 18 വർഷം അവശ ആ യാതനയിൽ കഴിഞ്ഞു. നേരെ നിവർന്നു നിൽക്കുവാൻ കഴിയുകയോ ആരുടെയെങ്കിലും മുഖത്ത് നോക്കുവാൻ പോലുമോ അവൾക്ക് കഴിഞ്ഞില്ല. സമൂഹം ചിലപ്പോൾ അവളെയോ അവളുടെ അവസ്ഥയോ മറന്നു പോയിരിക്കാം.
എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായിരുന്നു യേശുവിൻറെ പ്രതികരണം. സ്ത്രീയെ നിൻറെ രോഗത്തിൽ നിന്നും നിനക്ക് സൗഖ്യം വന്നിരിക്കുന്നു. യേശു അവളുടെ മേൽ കൈവെച്ചു അവൾ നിവർന്നു നിൽക്കുന്നു. നീണ്ട വർഷത്തെ ബലഹീനത നീങ്ങിയപ്പോൾ അവൾക്കുണ്ടായ സന്തോഷം എത്ര വലുതായിരിക്കും. ഓരോ ആഴ്ചയിലും നാം ആരാധന മധ്യേ നിൽക്കുമ്പോൾ നമുക്ക് ചുറ്റും ദൈവ മുഖത്തേക്ക് നോക്കുവാൻ പോലും കഴിയാത്ത എത്രപേർ ഉണ്ടായിരിക്കും. നമ്മുടെ പ്രാർത്ഥന മധ്യേ തന്നെ എത്രപേർ നിവർന്ന് നിന്നിരിക്കാം. ഇതിൽ ഏതിലെങ്കിലും നാം ബോധവാന്മാരാവുന്നുണ്ടോ?
എന്നാൽ സുനഗോഗ് പ്രമാണി കോപിച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാരണം സൗഖ്യം ശാബതിൽ ആയതുകൊണ്ടാണ്. അവനെ സംബന്ധിച്ച് ശാബതാണ് അവളുടെ പ്രയാസത്തേക്കാൾ വലുത്. യേശു അവരെ വിളിച്ചത് കപട ഭക്തിക്കാരെ എന്നാണ്. ശാബതിൽ നിങ്ങളുടെ കാളയെയോ കഴുതയെയോ അഴിച്ച് വെള്ളം കൊടുക്കുന്നില്ലെയോ. എന്നാൽ 18 വർഷമായി ബന്ധനത്തിൽ കഴിയുന്ന ഇവൾക്ക് വിടുതൽ നൽകുന്നത് യോഗ്യമല്ലയോ എന്നാണ് കർത്താവ് ചോദിച്ചത്.
ശാബത് ഒരിക്കലും ഭാരപ്പെടുത്തലോ ശിക്ഷയോ അല്ല. അത് പുതുജീവനത്തിൻ്റെയും വിശ്രമത്തിൻ്റേയും ദൈവകൃപയുടെയും ദിനമാണ്. അത്തരത്തിൽ ഈ സൗഖ്യം ശാബത് ലംഘനമല്ല പകരം ശാബത് അതിൻറെ യഥാർത്ഥ ഉദ്ദേശത്തിൽ നിവർത്തിക്കുകയത്രേ ഉണ്ടായത്. മനുഷ്യർ കാണാത്ത വേദന ദൈവം കാണുന്നു. ചുറ്റുപാടുമുള്ളവർ ആദ്യ നാളുകളിൽ മാനിച്ചേക്കാം, കരുതിയേക്കാം. എന്നാൽ പഴക്കം കൂടുമ്പോൾ വിസ്മൃതിയിലും ആയിരിക്കാം. എന്നാൽ ദൈവം അവളെ കണ്ടു. മറ്റുള്ളവരുടെ കരുണ മറഞ്ഞ് പോയാലും കാണുന്ന ദൈവം, കരുണ ചെയ്യുന്ന ദൈവം നമുക്ക് ഉണ്ടെന്ന് വിശ്വസിക്കാം.
അവളുടെ സ്വാഭാവിക ബലഹീനതയായ കൂന് കാരണം അവൾക്ക് മുഖമുയർത്തി നോക്കുവാൻ കഴിയാതെ പോയി. എന്നാൽ ഇന്ന് അഹങ്കാരം , ചതി, ദുർവാശി, അജ്ഞത ഇങ്ങനെ എന്തെല്ലാം കാരണങ്ങളാണ് നമ്മുടെ ബലഹീനതയ്ക്ക് കാരണമാകുന്നത്. സാധാരണ കാഴ്ചപ്പാടിൽ കുറവാണ് ബലഹീനതയ്ക്ക് കാരണമെങ്കിൽ കൂടുതൽ ഉള്ള അവസ്ഥയും ബലഹീനത ഉളവാക്കുന്നുണ്ട്. പണത്തിന്റെയും ജീവിത സാഹചര്യങ്ങളുടെ ഉയർച്ചയും ചിലർക്കെങ്കിലും ദൈവത്തെയും സമൂഹത്തെയും കാണാതാക്കുന്ന കൂനായി മാറിയിട്ടുണ്ട്. ഈ സ്ത്രീക്ക് ഒരു സ്പർശന മൂലം കൂന് നിവർന്ന് ദൈവമുഖം കാണുവാൻ ഇടയാക്കി. എന്തെങ്കിലും കാരണങ്ങൾ ദൈവത്തെ കാണാതിരിക്കുവാൻ നമുക്ക് ഇടയാകുന്നുവെങ്കിൽ അതിനെ നീക്കുക.
‘കരുണ’ അതിൻറെ ഭാവവും ഇവിടെ ദർശിക്കുന്നു. കരുണയില്ലാത്ത ആചാര അനുഷ്ഠാനങ്ങൾ കപടമാണ്. ദൈവം ആഗ്രഹിക്കുന്നത് സ്നേഹവും സൗഖ്യവും കരുണയും കാണിക്കുന്ന ഹൃദയങ്ങളെ ആണ്. നമ്മുടെ ഇടയിൽ ഒരാളുടെ സൗഖ്യവും വിടുതലും നമുക്ക് സന്തോഷം ഉളവാക്കുന്നതും ദൈവത്തെ മഹിമ പെടുത്തുന്നതിനും ആയിരിക്കണം. ക്രിസ്തുവിലൂടെയുള്ള വിടുതൽ പ്രാപിക്കുന്ന വിടുതൽ പ്രാപിക്കുന്ന ഇടത്ത് സ്നേഹവും സന്തോഷവും സമൃദ്ധിയും ഉണ്ടാകും. നമുക്കും കരുണ യാചിക്കാം, ഭാരങ്ങളെ നീക്കാം പരസ്പരം പ്രാർത്ഥനയിൽ ഓർക്കാം. ദൈവം കരുണ ചെയ്യട്ടെ.
ദൈവം അനുഗ്രഹിക്കട്ടെ
പ്രാർത്ഥനയിൽ
ഫാദർ ഹാപ്പി ജേക്കബ്
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് സ്റ്റോക്ക്-ഓൺ-ട്രെന്റ് വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
Mobile # 0044 7863 562907
https://aalap.co.uk/
https://www.facebook.com/profile.php?id=61585524784317
https://www.instagram.com/aalap.123?igsh=eGtyeWo5bGwzbDJu