ബിനോയ് എം. ജെ.
തത്വ ശാസ്ത്രജ്ഞന്മാർ ഭരണാധികാരികൾ ആകണമെന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് സോക്രട്ടീസും
പ്ലേറ്റോയും മറ്റുമാണ്. അറിവില്ലാത്തവർ അധികാരത്തിൽ വരുന്നത് സർവ്വനാശം ആണെന്ന് എല്ലാവർക്കും അറിവുള്ള കാര്യമാണല്ലോ. ആധുനികലോകം അധ:പതിക്കുന്നതിന്റെ പ്രധാന കാരണവും ഇതുതന്നെയാണ്.
അറിവുള്ളവർ തങ്ങളുടെ അറിവിനാൽ തന്നെ അധികാരത്തിലേക്ക് വരണമെന്നാണ് സോക്രട്ടീസ് ഉദ്ദേശിച്ചത്. എന്നാൽ നിലവിലുള്ള സാമൂഹിക രാഷ്ട്രീയ വ്യവസ്ഥിതിയിൽ ഇത് അസാധ്യവുമാണ്. ബ്രാഹ്മണർ, ക്ഷത്രിയര്‍, വൈശ്വർ, ശൂദ്രർ എന്ന നാല് ഗണങ്ങളായി ഭാരതീയർ മനുഷ്യവർഗ്ഗത്തെ വിഭജിക്കുന്നു. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ ഇവരിൽ ബ്രാഹ്മണരും ക്ഷത്രിയരും കൂടി ചേർന്ന് ഒന്നാകണം എന്നാണ് സോക്രട്ടീസ് ഉദ്ദേശിക്കുന്നത്. ഇത് ശരിയാണെങ്കിൽ നാലു വണ്ണങ്ങളും കൂടി ചേർന്ന് ഒന്നായിത്തീരുന്നത് അത്യുത്തമം ആയിരിക്കുകയില്ലേ? അപ്പോൾ മാർക്സും മറ്റും വാദിച്ച മാതിരി അടുക്കുകളില്ലാത്ത സമൂഹം നിലവിൽ വരുന്നു.
മുകളിൽ സൂചിപ്പിച്ച മാതിരി അറിവുള്ളവർക്ക് അവരുടെ അറിവിനാൽ തന്നെ അധികാരത്തിൽ വരുവാൻ
അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ അഗാധപ്രതിഭകൾക്ക് അത് സാധ്യവുമാണ്. അധികാരം കർമ്മം ചെയ്യുന്നതിനുള്ള മുൻപാധി കൂടിയാണ്. അധികാരം ഇല്ലാതെയുള്ള കർമ്മാനുഷ്ഠാനം അടിമപ്പണിയാണ്. ലോകമെമ്പാടും അടിമപ്പണി അരങ്ങേറുന്നു. ഈ വസ്തുത തത്വശാസ്ത്രജ്ഞന്മാരുടെ ശ്രദ്ധയിൽ
പെട്ടിട്ടില്ല എന്ന് തോന്നുന്നു. കർമ്മം ചെയ്യുന്നവരിൽ നിന്നും അധികാരം തട്ടിത്തെറിപ്പിക്കുന്ന ഈ പ്രതിഭാസത്തിന് ഒരു വിരാമം ഉണ്ടാകണമെങ്കിൽ മുകളിൽ പറഞ്ഞ മാതിരി നാല് വർണ്ണങ്ങളും കൂടി ഒന്നാ
കേണ്ടിയിരിക്കുന്നു.
ആധുനിക സാമൂഹിക വ്യവസ്ഥിതിയിലേക്ക് നോക്കിയിട്ട് നമ്മുടെയൊക്കെ അധികാരം എവിടെ നിന്നും വരുന്നു എന്ന് പരിശോധിക്കാം. എല്ലാവരുടെയും അധികാരം പുറമേ നിന്നാണ് വരുന്നത്. സമൂഹം ചിലർക്കൊക്കെ അധികാരം കൊടുക്കുകയും മറ്റു ചിലർക്കൊക്കെ അധികാരം കൊടുക്കാതെ ഇരിക്കുകയും
ചെയ്യുന്നു. ഉദാഹരണത്തിന് രാഷ്ട്രതന്ത്രജ്ഞന്മാർക്കും ബിസിനസ്സുകാർക്കും അധികാരം വേണ്ടുവോളം ഉണ്ട്.
തത്വശാസ്ത്രജ്ഞന്മാർക്കും തൊഴിലാളികൾക്കും അധികാരം സ്വപ്നം കാണുവാനേ കഴിയൂ. എന്നാൽ പുറമേ നിന്നും സമൂഹം അധികാരം കൊടുക്കുന്നില്ലെങ്കിലും തങ്ങളുടെ ചുറ്റും ഉള്ളവരിൽ ആന്തരികമായ അധികാരത്തിന്റെ ദിവ്യ പ്രഭ ചൊരിയുന്ന അപൂർവം ചിലരെ ചരിത്രത്തിന്റെ ഏടുകൾ പരിശോധിച്ചാൽ കണ്ടെത്തുവാൻ കഴിയും. ഉദാഹരണത്തിന് മഹാത്മാഗാന്ധി. അവരുടെ അധികാരം ഉള്ളിൽ നിന്നും
വരുന്നു. ആ അധികാരത്തെ അവരിൽ നിന്നും പിടിച്ചെടുക്കുവാൻ സമൂഹത്തിന് കഴിയുന്നില്ല. അവരുടെ അധികാരം സ്ഥായിയും ശാശ്വതവും ആണ്.
എല്ലാവരും ബാഹ്യമായ അധികാരത്തിന്റെ പിറകെ ഓടുന്നു. അതുകൊണ്ടുതന്നെയാണ് സമൂഹത്തിൽ ആർക്കും ശാന്തി കിട്ടാത്തത്. സമൂഹം സമ്മാനിക്കുന്ന അധികാരം ആപേക്ഷികമാണ്. ജനാധിപത്യം
ബാഹ്യമായി വരുന്ന അധികാരത്തിന് ഒന്നാം സ്ഥാനം കൊടുക്കുന്നു. അതാണ് ജനാധിപത്യത്തിന്റെ ഏറ്റവും
വലിയ വൈകല്യവും. തെരഞ്ഞെടുപ്പുകളും ഭരണഘടനയും നിയമങ്ങളും എല്ലാം ബാഹ്യമായി വരുന്ന
അധികാരത്തിൽ അധിഷ്ഠിതമാണ്. എന്നിരുന്നാലും ജനാധിപത്യത്തിന്റെ ചട്ടക്കൂടിൽ ഒതുങ്ങിക്കൊണ്ട് കേവല
അധികാരിയായി മാറുവാൻ ആർക്കും കഴിയും. ഈ കേവല അധികാരത്തിലേക്ക് വരുവാൻ ഒരാൾക്ക് രണ്ട് പടവുകൾ കയറേണ്ടതുണ്ട്. ഈ രണ്ട് പടവുകളും അത്യന്തം സാമ്യമുള്ളതും അനായാസം കയറാവുന്നതും ആണ്. അതിലേക്ക് വരുന്നതിനായി ഒരാൾ സാമൂഹികമായ ആപേക്ഷിക അധികാരത്തെ ത്യജിക്കേണ്ടിയിരിക്കുന്നു. അയാൾ സമൂഹത്തെ തന്നെ പരിത്യജിക്കുന്നു. കാരണം അധികാരം ലക്ഷ്യം വച്ചുകൊണ്ടാണ് ഒരാൾ സമൂഹത്തിന്റെ പിറകെ ഓടുന്നത്. സമൂഹത്തിൽ എത്തിയാൽ അധികാരം ലഭിക്കുമെന്ന് അയാൾ വ്യാമോഹിക്കുന്നു. പിന്നീടുള്ള ജീവിതം അത് നേടിയെടുക്കുന്നതിനുള്ള പരിശ്രമമാണ്. അവിടെ ആരൊക്കെ ചവിട്ടിയെരിക്കപ്പെടുന്നു. എന്നാൽ ശരിയായ അധികാരം ഒട്ടു കിട്ടുന്നുമില്ല. എങ്ങും അശാന്തിയും അസ്വസ്ഥതയും. ലോകം ഒരു യുദ്ധക്കളം പോലെ ആയിരിക്കുന്നു. ഇത് അത്യന്തം ശാസ്ത്രീയവും അനാരോഗ്യകരവും ആണ്.
അധികാരം ഉള്ളിൽ നിന്നും വരട്ടെ. അത് ദൈവികമായ അധികാരമാണ്. അതിനെ കണ്ടെത്തുവിൻ. ബാഹ്യമായ അധികാരത്തിന്റെ മുന്നിൽ- അത് എത്രമാത്രം ശക്തമാണെങ്കിലും- തലകുനിക്കാതെ ഇരിക്കുവിൽ. നിങ്ങൾ അനുവദിക്കാതെ നിങ്ങളെ ബാധിക്കുവാൻ ബാഹ്യമായ അധികാരത്തിനോ ബാഹ്യലോകത്തിനോ കഴിയുകയില്ല. ആദ്യമേ നിങ്ങൾ ബാഹ്യമായ അധികാരത്തിനു മുമ്പിൽ തല കുനിക്കുന്നു. കാരണം നിങ്ങൾക്കും അതിൽ ഒരു കണ്ണുണ്ട്. നിങ്ങൾ സമൂഹത്തിന്റെ പിറകെ പോകേണ്ടതില്ല. നിങ്ങൾ നിങ്ങളിൽത്തന്നെ നിലയുറപ്പിക്കുവിൻ. നിങ്ങൾ നിങ്ങളോട് തന്നെ കൂട്ടുകൂടുവിൻ. ഇത് ആവോളം അനുഷ്ഠിച്ചു
കഴിഞ്ഞാൽ, പതിയെ പതിയെ സമൂഹം നിങ്ങളിലേക്ക് ഒഴുകിത്തുടങ്ങും. അപ്പോൾ നിങ്ങൾ സമൂഹത്തിന്റെ
കേന്ദ്രമായി മാറുന്നു. അപ്പോൾ നിങ്ങൾക്ക് ശാശ്വതമായ അധികാരത്തെക്കുറിച്ചുള്ള ദർശനങ്ങളും ഉൾക്കാഴ്ചകൾ
ലഭിച്ചു തുടങ്ങുന്നു. പിന്നീടങ്ങോട്ട് അനന്താനന്ദത്തിന്റെ വേലിയേറ്റമായിരിക്കും. നിങ്ങളിലുള്ള ഈശ്വരൻ
പ്രകാശിച്ചു തുടങ്ങുന്നു. അവിടെ തത്വശാസ്ത്രജ്ഞന്മാർ ഭരണാധികാരികളായി മാറുന്നു. സോക്രട്ടീസ്സിന്‍റെ സ്വപ്നം അവിടെ സാക്ഷാത്കരിക്കപ്പെടുന്നു.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
ഷൈമോൻ തോട്ടുങ്കൽ
ബർമിംഗ്ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ചെറുപുഷ്പ മിഷൻ ലീഗിന്റെ ഈ വർഷത്തെ രൂപത വാർഷിക കൂട്ടായ്മ “സൗറൂത്ത ” 2025 ജൂൺ ഒന്നിന് ബിർമിംഗ് ഹാമിലെ വാഷ് വുഡ് ഹീത്ത് അക്കാദമിയിൽ വച്ച് നടത്തപ്പെടും . രാവിലെ 8 .30 ന് തുടങ്ങി വൈകുന്നേരം 4 മണി വരെ നീളുന്ന സമ്മേളനം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്യും , രൂപതയുടെ വിവിധ ഇടവക , മിഷൻ പ്രൊപ്പോസഡ് മിഷൻ എന്നിവിടങ്ങളിൽ നിന്നുമായി നൂറു കണക്കിന് കുഞ്ഞു മിഷനറിമാർ പങ്കെടുക്കുന്ന സമ്മേളനത്തിൽ അഭിവന്ദ്യ പിതാവിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന , വിശ്വാസ പ്രഘോഷണ റാലി , പ്രയ്‌സ് ആൻഡ് വർഷിപ് ,രൂപത എസ് എം വൈ എം ബാൻഡ് അവതരിപ്പിക്കുന്ന മ്യൂസിക് ബാൻഡ് എന്നിവയാണ് പ്രധാന പരിപാടികൾ .
ചെറുപുഷ്പ മിഷൻ ലീഗ് കമ്മീഷൻ ചെയർമാൻ റെവ ഫാ മാത്യു പാല ര ക്കരോട്ട് സി ആർ എം സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ രൂപത ചാൻസിലർ റെവ ഡോ മാത്യു പിണക്കാട്ട് , ചെറുപുഷ്പ മിഷൻ ലീഗ് പ്രസിഡന്റ് എന്നിവർ ആശംസകൾ അർപ്പിക്കും . വൈകുന്നേരം മിഷൻ ലീഗ് ആന്തത്തോടെ അവസാനിക്കുന്ന പരിപാടിക്ക് കമ്മീഷൻ പ്രസിഡന്റ് ജെൻ റ്റിൻ ജെയിംസ് നന്ദി അർപ്പിക്കും.രൂപത ചെറുപുഷ്പ മിഷൻ ലീഗ് കമ്മീഷൻ സെക്രെട്ടറി ജോജിൻ പോൾ , എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളായറെവ സി ലീനാ മരിയ ,റെവ സി കരുണ സി എം സി , ജിൻസി പോൾ ടിറ്റോ തോമസ് , സജി വർഗീസ് ,ജിബിൻ മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും .

ബിനു ജോർജ്
എയ്‌ൽസ്‌ഫോർഡ്: പരിശുദ്ധ അമ്മ വിശുദ്ധ സൈമൺ സ്റ്റോക്കിന് പ്രത്യക്ഷപ്പെട്ട് നൽകിയ ഉത്തരീയത്തിന്റെ ഉറവിടഭൂമിയായ എയ്‌ൽസ്‌ഫോഡിൽ മെയ് 31 ശനിയാഴ്ച നടത്തുന്ന എട്ടാമത് തീർത്ഥാടനത്തിന് വിപുലമായ ഒരുക്കങ്ങൾ. കർമ്മലനാഥയുടെ സന്നിധിയിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ തീർത്ഥാടനം ബ്രിട്ടനിലെ ക്രൈസ്തവ വിശ്വാസികളുടെയും മരിയഭക്തരുടെയും ആത്മീയ സംഗമവേദിയാകും. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ തീർത്ഥാടനത്തിന് നേതൃത്വം നൽകും. രൂപതയുടെ ലണ്ടൻ, കാന്റർബറി റീജിയനുകളും, എയ്‌ൽസ്‌ഫോർഡ് ഔർ ലേഡി ഓഫ് മൌണ്ട് കാർമൽ മിഷനുമാണ് തീർത്ഥാടനത്തിന്റെ ചുമതല വഹിക്കുന്നത്.
മെയ് 31 ശനിയാഴ്ച രാവിലെ 11 മണിക്ക് കൊടിയേറ്റ്, നേർച്ചകാഴ്ചകളുടെ സ്വീകരണം, തുടർന്ന് 11.15 ന് എയ്‌ൽസ്‌ഫോർഡിലെ പ്രശസ്തമായ ജപമാലാരാമത്തിലൂടെ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ കർമ്മലമാതാവിന്റെ രൂപവും സംവഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ കൊന്തപ്രദിക്ഷണം നടക്കും. 12.15 ന് SMYM രൂപതാ മ്യൂസിക് ബാൻഡിന്റെ നേതൃത്വത്തിൽ ലൈവ് മ്യൂസിക്കൽ പെർഫോമൻസ്, ഉച്ചക്ക് 1.30 ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമികത്വത്തിൽ രൂപതയിലെ വൈദികരും ചേർന്ന് അർപ്പിക്കപ്പെടുന്ന ആഘോഷമായ വിശുദ്ധ കുർബാന, ലദീഞ്ഞ്, തുടർന്ന് വിശ്വാസപ്രഘോഷണത്തിന്റെ പ്രതീകമായി വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടിയുള്ള ആഘോഷമായ തിരുന്നാൾ പ്രദിക്ഷണം എന്നിവ നടക്കും. എയ്‌ൽസ്‌ഫോഡിൽ തീർത്ഥാടകരായി എത്തിച്ചേരുന്ന എല്ലവർക്കും സ്നേഹക്കൂട്ടായ്മയുടെ ഭാഗമായി സ്‌നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.
തീർത്ഥാടനത്തോടനുബന്ധിച്ചു തിരുനാൾ പ്രസുദേന്തിയാകുന്നതിനും നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നതിനും, കഴുന്ന്, മുടി, എന്നിവ എഴുന്നള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനും കുമ്പസാരത്തിനും പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. തീർത്ഥാടകർക്കായി കാറുകളും കോച്ചുകളും പാർക്ക് ചെയ്യുന്നതിന് വിശാലമായ പാർക്കിങ് സൗകര്യം ഉണ്ടായിരിക്കും. വിമൻസ് ഫോറത്തിന്റെയും SMYM ന്റെയും നേതൃത്വത്തിൽ മിതമായ നിരക്കിൽ സ്നാക്ക്, ടീ, കോഫീ കൗണ്ടറുകളും ക്രമീകരിച്ചിട്ടുണ്ട്.
കർമ്മലമാതാവിന്റെ അനുഗ്രഹാരാമത്തിലേക്ക് നടത്തപ്പെടുന്ന തീർത്ഥാടനത്തിലേക്കും തിരുക്കർമ്മങ്ങളിലേക്കും ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി പിൽഗ്രിമേജ് കോ-ഓർഡിനേറ്റർ ഫാ.ഷിനോജ് കളരിക്കൽ അറിയിച്ചു.
പ്രസുദേന്തി ആകുവാൻ താല്പര്യം ഉള്ളവർ താഴെകാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
https://forms.gle/wJxzScXoNs6se7Wb6
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഫാ. ഷിനോജ് കളരിക്കൽ – 07920690343
Address of the Venue: The Friars, Aylesford, Kent, ME20 7BX
അപ്പച്ചൻ കണ്ണഞ്ചിറ
റാംസ്‌ഗേറ്റ്: യു കെ യിൽ ആത്മീയ നവീകരണത്തിനും, വിശ്വാസ ദീപ്തി പകരുന്നതിനും അനുഗ്രഹവേദിയായ റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ വെച്ച് ജൂൺ 7 ന് ‘ഡിവൈൻ പെന്തെക്കോസ്ത്,’ പരിശുദ്ധാത്മ അഭിഷേക ശുശ്രുഷകളും, രാത്രി ആരാധനയും സംഘടിപ്പിക്കുന്നു. റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിന്റെ ഡയറക്ടർ ഫാ. ജോസഫ് എടാട്ട്, പ്രശസ്ത ധ്യാന ഗുരു ഫാ. പോൾ പള്ളിച്ചാൻകുടിയിൽ എന്നിവർ സംയുക്തമായിട്ടാവും ശുശ്രുഷകൾ നയിക്കുക.
“പരിശുദ്ധാത്മാവ് നിന്റെ മേൽ വരും, അത്യുന്നതന്റെ ശക്തി നിന്റെമേൽ ആവസിക്കും” (ലുക്കാ 1:35).
യേശുക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിന് ശേഷം പത്താംനാൾ, സെഹിയോൻ ഊട്ടുശാലയിൽ ധ്യാനിച്ചിരുന്ന പരിശുദ്ധ അമ്മക്കും, അപ്പോസ്തോലന്മാർക്കും, ശിഷ്യന്മാർക്കും തീനാളത്തിന്റെ രൂപത്തിൽ പരിശുദ്ധാത്മാവിന്റെ അഭിഷേകമുണ്ടായ ദിനം, ആഗോള കത്തോലിക്കാ സഭ, പെന്തക്കോസ്ത്ത് തിരുന്നാളായി ആചരിക്കുന്ന ദിനത്തിലാണ് പരിശുദ്ധാത്മാ അഭിഷേക ശുശ്രുഷകൾ റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ ഒരുക്കിയിരിക്കുന്നത്.
ജൂൺ 7 ന് വൈകുന്നേരം ഏഴു മണിക്ക് ആരംഭിക്കുന്ന ‘ഡിവൈൻ പെന്തക്കോസ്റ്റ്’ രാത്രി പന്ത്രണ്ടു മണിയോടെ സമാപിക്കും.
ആത്മീയ നവീകരണത്തിനും, അഭിഷേക നിറവിനും അനുഗ്രഹദായകമായ “ഡിവൈൻ പെന്തകോസ്റ്റ്” ശുശ്രുഷകളിലും ആരാധനയിലും പങ്കുചേരുവാൻ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
Contact : +447474787870,
Email: [email protected],
Website: www.divineuk.org
Venue: Divine Retreat Centre, St. Augustine’s Abbey, Ramsgate,
Kent, CT11 9PA

ലണ്ടനിൽ ഒരു ഗുരുവയുരപ്പ ക്ഷേത്രം എന്ന സാക്ഷത്കാരത്തിനു വേണ്ടി പ്രയത്നിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും ചേർന്ന് വൈശാഖ മാസ ആചാരണം നടത്തുന്നു, വെസ്റ്റ് തൊണ്ടൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ചു അന്നേ ദിവസം വൈകുന്നേരം ആറു മണിമുതൽ ആണ് ചടങ്ങുകൾ തുടങ്ങുന്നത്. ഭജന, പ്രഭാഷണം, ദീപാരാധന, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ജാതി മത ഭേദമന്യേ എല്ലാവർക്കും ഈ ചടങ്ങിൽ പങ്കെടുക്കാമെന്നു സംഘടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
SURESH BABU – 07828137478
GANESH SIVAN – 07405513236
SUBASH SARKARA -07519135993
JAYAKUMAR UNNITHAN – 07515918523

വത്തിക്കാൻ: പ്രാർഥനാ നിർഭരമായ അന്തരീക്ഷത്തിൽ വിശ്വാസികളെയും തീർത്ഥാടകരെയും സാക്ഷിയാക്കി ലിയോ പതിനാലാമൻ മാർപ്പാപ്പ വാഴിക്കപ്പെട്ടു. ചടങ്ങു നടന്ന സെൻറ് പീറ്റേഴ്‌സ് ബസലിക്ക അംഗനത്തിനു അഞ്ചു കിലോമീറ്ററോളം ദൂരെവരെ ഗതാഗതം നിയത്രിച്ചിരുന്നു. വളരെ ദൂരം നടന്നാണ് ആളുകൾ തിരുകർമ്മങ്ങൾക്കെത്തിയത്. ഇറ്റാലിയൻ സമയം പത്തിന് തിരുകർമ്മങ്ങൾ ആരംഭിച്ചു. അതിനുമുമ്പ് പാപ്പാ മൊബൈലിൽ വത്തിക്കാൻ ചതുരത്തിലെത്തി മാർപ്പാപ്പ വിശ്വാസികളെ ആശീർവദിച്ചു. മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായാണ് ലിയോ മാർപാപ്പ പതിനാലാമൻ പാപ്പാ മൊബൈൽ ഉപയോഗിച്ചത്. വേദിയുടെ ഇരുവശങ്ങളിലായി വിശിഷ്ടാതിഥികളും കാർമ്മികരും സന്നിഹിതരായിരുന്നു. ദിവ്യബലിക്ക് ശേഷം പാപ്പയെ സ്ഥാനചിഹ്നങ്ങൾ അണിയിച്ചു. തുടർന്ന് അദ്ദേഹം നടത്തിയ സുവിശേഷപ്രഘോഷണത്തിൽ ഫ്രാൻസിസ് പാപ്പയെക്കുറിച്ചു പരാമർശിച്ചപ്പോഴെല്ലാം വലിയ കൈയ്യടി ഉയർന്നു.


ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ എട്ടാമത് രൂപത ബൈബിൾ കലോത്സവം ഈ വർഷം നവംബർ 15ന് സ്കെന്തോർപ്പിൽ നടക്കും. കലോത്സവത്തിന്റെ പുതുക്കിയ നിയമാവലി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം ചെയ്തു.
പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, ചാൻസലർ റവ. ഡോ. മാത്യു പിണക്കാട്ട്, കമ്മീഷൻ ചെയർമാൻ റവ. ഫാ. ജോർജ് എട്ടുപറയിൽ, കമ്മീഷൻ കോഓർഡിനേറ്റർ ആന്റണി മാത്യു, ജോയിന്റ് കോഓർഡിനേറ്റർമാരായ ജോൺ കുര്യൻ, മർഫി തോമസ്, കലോത്സവം ജോയിന്റ് കോഓർഡിനേറ്റർ ജിമ്മിച്ചൻ ജോർജ്ജ്, മറ്റ് ബൈബിൾ അപ്പോസ്റ്റലേറ്റ് കമ്മീഷൻ അംഗങ്ങൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
റീജനൽ തല മത്സരങ്ങൾ ഒക്ടോബർ 25 ന് മുൻപ് പൂർത്തിയാക്കേണ്ടതാണ്. ഓരോ റീജനിൽ നിന്നും രൂപതാ മത്സരത്തിലേക്ക് യോഗ്യത നേടിയവരുടെ റജിസ്‌ട്രേഷൻ വിവരങ്ങൾ റീജനൽ കലോത്സവ കോഓർഡിനേറ്റർമാർ ഒക്ടോബർ 27 ന് മുൻപായി രൂപത ബൈബിൾ അപ്പോസ്റ്റലേറ്റിനെ അറിയിക്കണം. ഓരോ പ്രായ വിഭാഗത്തിലും റീജനൽ തലത്തിൽ ഒന്നാം സമ്മാനം നേടിയ മത്സരാർത്ഥികൾ മാത്രമാണ് രൂപതാതല മത്സരത്തിലേക്ക് യോഗ്യത നേടുന്നത്.
മുതിർന്നവർക്കായി മുൻവർഷങ്ങളിൽ നടത്തിയിരുന്ന ഉപന്യാസ മത്സരത്തിൽ ഈ വർഷം മുതൽ റീജനൽ തലത്തിൽ വിജയിച്ചവർക്ക് മാത്രമേ രൂപതാതല മത്സരത്തിലേക്ക് യോഗ്യത നേടാൻ സാധിക്കൂ. തപാൽ വഴിയുള്ള ഉപന്യാസ മത്സരങ്ങൾ ഇത്തവണ ഉണ്ടായിരിക്കുന്നതല്ല. രൂപതാ തലത്തിൽ സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം മത്സരങ്ങൾക്കുള്ള പേരുകൾ ഒക്ടോബർ നാലിന് മുൻപ് രജിസ്റ്റർ ചെയ്യേണ്ടതാണ്. മത്സരത്തിനായുള്ള ഷോർട്ട് ഫിലിമുകൾ ഒക്ടോബർ 12 ന് രാത്രി 12 മണിക്കകം ലഭ്യമാക്കണമെന്നും സംഘാടകർ അറിയിച്ചു
അപ്പച്ചൻ കണ്ണഞ്ചിറ
വാത്സിങ്ങാം: ഇംഗ്ലണ്ടിലെ നസ്രേത്ത് എന്ന് വിഖ്യാതമായതും, റോം, ജെറുശലേം, സന്ത്യാഗോ (സെൻറ്. ജെയിംസ്) എന്നീ പ്രമുഖ ആഗോള കത്തോലിക്ക തീർത്ഥാടന കേന്ദ്രങ്ങൾക്കൊപ്പം തന്നെ മഹനീയ സ്ഥാനം വഹിക്കുന്നതും, പ്രമുഖ മരിയന്‍ പുണ്യകേന്ദ്രവുമായ വാത്സിങ്ങ്ഹാമില്‍ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാര്‍ സഭയുടെ തീര്‍ത്ഥാടനം ജൂലൈ 19 നു ശനിയാഴ്ച നടക്കും. വാത്സിങ്ങാം തീര്‍ത്ഥാടനം ഭക്തിനിര്‍ഭരമായും ആഘോഷപ്പൊലിമ ചോരാതെയും നടത്തുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി തീർത്ഥാടക സംഘാടകർ അറിയിച്ചു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ബിഷപ്പായ അഭിവന്ദ്യ മാര്‍ ജോസഫ് ശ്രാമ്പിക്കല്‍ നയിക്കുന്ന തീര്‍ത്ഥാടനത്തിന്, നോര്‍വിച്ച്, ഗ്രേറ്റ് യാര്‍മൗത് ഇടവകകളുടെ വികാരിയായ ഫാ .ജിനു മുണ്ടുനടക്കലിന്റെ നേതൃത്വത്തിൽ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കേംബ്രിഡ്ജ് റീജിയണിലെ വിശ്വാസ സമൂഹമാണ് ആതിഥേയത്വവും ഒരുക്കങ്ങളും ചെയ്യുന്നത്.
ഗബ്രിയേൽ മാലാഖ ഉണ്ണിയേശുവിന്റെ ജനനത്തെ കുറിച്ച് ദൈവ കല്പനയുടെ മംഗള വാർത്ത നൽകിയ നസ്രത്തിലെ ഭവനത്തിന്റെ തനി പകർപ്പ് ഇംഗ്ലണ്ടിൽ നിർമ്മിക്കണമെന്ന പരിശുദ്ധ അമ്മയുടെ ഇംഗിതത്തിൽ ഇംഗ്ലണ്ടിലേക്ക് നസ്രേത്ത് അത്ഭുതകരമായി പറിച്ചു നടപ്പെട്ടു എന്ന് വിശ്വസിക്കുന്ന മരിയൻ തീർത്ഥാടന കേന്ദ്രമാണ് വാത്സിങ്ങാം. അതിനാൽത്തന്നെ വാത്സിങ്ങാം ദൈവപുത്രന്റെ അവതാര “പ്രഖ്യാപനത്തിന്റെ മഹത്തായ സന്തോഷത്തിൽ” പരിശുദ്ധ മറിയത്തോടൊപ്പം സന്തോഷിക്കുന്ന എല്ലാവരുടെയും തീർത്ഥാടന കേന്ദ്രമാണ്.

ജൂലൈ പത്തൊന്‍പതിനു രാവിലെ ഒന്‍പതുമണിയോടെ ആരംഭിക്കുന്ന വാത്സിങ്ങാം തീർത്ഥാടന തിരുന്നാൾ ശുശ്രൂഷകളില്‍, ജപമാല, കൊടിയേറ്റ്, മരിയന്‍ പ്രഭാഷണം, ആരാധന, പ്രദക്ഷിണം എന്നിവയും ഉള്‍പ്പെടും. ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിക്കുന്ന ആഘോഷമായ തിരുന്നാൾ സമൂഹ ദിവ്യബലിക്ക് ശേഷം തീർത്ഥാടന തിരുന്നാൾ സമാപിക്കും.
ഇംഗ്ലണ്ടിലെ സീറോ മലബാര്‍ വിശ്വാസി സമൂഹത്തിന്റെ ഏറെ നാളത്തെ കാത്തിരിപ്പിനും പ്രാര്‍ത്ഥനകള്‍ക്കും ശേഷം സ്ഥാപിതമായ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ ഇത് ഒമ്പതാം തവണയാണ് തീര്‍ത്ഥാടനം നടക്കുവാന്‍ പോകുന്നത്. യൂറോപ്പിലെമ്പാടുമുള്ള സീറോ മലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ സംഗമവേദികൂടി യാണ് വാത്സിങ്ങാം മരിയ തീര്‍ത്ഥാടനം. വര്‍ഷം തോറും മുടങ്ങാതെ, ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും മരിയ ഭക്തിയുടെ ഉറച്ച പ്രഘോഷണപ്പൊലിമ കൊണ്ടും അത്യാഘോഷപൂര്‍വ്വം നടത്തപ്പെടുന്ന ഈ മഹാ മരിയൻ സംഗമം സഭയുടെ പാശ്ചാത്യ നാടുകളിലെ വളര്‍ച്ചയുടെ ചരിത്രവഴിയിലെ വലിയ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.
ഇംഗ്ലണ്ടിലെ നസ്രേത് എന്നറിയപ്പെടുന്ന മനോഹര ഗ്രാമമായ വാഷിങ്ഹാമില്‍ നടക്കുന്ന ശുശ്രൂഷകളില്‍ പങ്കു ചേര്‍ന്ന് അനുഗ്രഹപൂരീകരണത്തിനായി വിശ്വാസികള്‍ ഇപ്പോഴേ തന്നെ തങ്ങളുടെ അവധി ദിനങ്ങള്‍ ക്രമീകരിച്ചു ഒരുക്കങ്ങള്‍ തുടങ്ങേണ്ടതാണെന്നു തിരുനാള്‍ ഭാരവാഹികള്‍ അറിയിച്ചു.
തീര്‍ത്ഥാടന കേന്ദ്രത്തിന്റെ വിലാസം:
Catholic National Shrine Of Our Lady, Walshingham, Houghton St.Giles, Norfolk, NR22 6AL
വാൽസിംഗ്ഹാം തീർത്ഥാടന ചരിത്രം:
തികഞ്ഞ ക്രിസ്തു ഭക്തനായിരുന്ന എഡ്വേര്‍ഡ് രാജാവിന്റെ ഭരണത്തിന്‍ കീഴിലായിരുന്നു പത്താം നൂറ്റാണ്ടിൻറെ മധ്യത്തിൽ വാത്സിങ്ങാം എന്ന പ്രദേശം. അവിടുത്തെ പ്രഭുകുടുംബത്തിലെ പ്രധാന വനിതയായിരുന്ന റിച്ചെൽഡിസ്ഡി ഫവേർചെസ് പ്രഭ്വി പരിശുദ്ധ മാതാവിന്റെ തികഞ്ഞ ഭക്തകൂടിയായിരുന്നു. പരിശുദ്ധ കന്യകാ മറിയത്തെ തന്റെ ജീവിതത്തിന്റെ കേന്ദ്രമാക്കി പ്രതിഷ്ഠിച്ചിരുന്ന പ്രഭ്വി പുണ്യകര്‍മ്മങ്ങള്‍ക്കും ഭക്ത ജീവിതത്തിനും തന്റെ ജീവിതത്തില്‍ വലിയ പ്രാധാന്യം നല്കിപ്പോന്നിരുന്നു. തന്റെ ജീവിതത്തില്‍ മാതാവിനായി എന്തെങ്കിലും മഹത്തായ ഒരു കാര്യം ചെയ്യണം എന്ന് അതിയായി ആഗ്രഹിക്കുകയും എന്നും ഇക്കാര്യം പറഞ്ഞു കന്യകാ മാതാവിനോട് നിരന്തരമായി പ്രാര്‍ത്ഥിക്കുകയും ചെയ്തു പോന്നിരുന്നു.
തീക്ഷ്ണമായ പ്രാര്‍ത്ഥനകൾക്ക് ശേഷം ഒരു നാൾ റിച്ചെൽഡിസ് ഡി ഫവേർചെസ് പ്രഭ്വിക്ക് മാതാവ് സ്വപ്നത്തില്‍ ദര്‍ശനം നല്‍കുകയും അവളെ കൂട്ടിക്കൊണ്ടു നസ്രേത്തിലെ വീട്ടിലേക്കു പോവുകയും ചെയ്തു. ഗബ്രിയേല്‍ ദൂതന്‍ പരിശുദ്ധ അമ്മക്ക് മംഗളവാര്‍ത്തയുമായി പ്രത്യക്ഷപ്പെട്ട അനുഗ്രഹ മുറിയിൽ വെച്ച് അമ്മ തന്റെ ഭക്തയോട് ആ മുറിയുടെ അളവുകള്‍ കൃത്യമായി എടുക്കാന്‍ ആവശ്യപ്പെടുകയും അതിനു സഹായിക്കുകയും ചെയ്തു. ഈ ദര്‍ശനം തുടര്‍ച്ചയായ മൂന്നു പ്രാവശ്യം റിച്ചെൽഡിസ് പ്രഭ്വിക്കുണ്ടായി.
‘നന്മ നിറഞ്ഞവളെ നിനക്ക് സ്വസ്തി’ എന്ന് വിളിച്ചു കൊണ്ട് പ്രത്യക്ഷപ്പെട്ട ദൈവദൂതന്‍, ലോകത്തിന്റെ മുഴുവനും നാഥനാകാന്‍ പോകുന്നവന്റെ അമ്മയാകുള്ള സദ്വാര്‍ത്ത അറിയിച്ച അതേ ഗൃഹത്തിന്റെ ഓര്‍മ്മക്കായി താന്‍ കാട്ടിക്കൊടുത്ത അളവുകളില്‍ ഒരു ദേവാലയം പണിയുവാനും അതിനു ‘സദ്വാര്‍ത്തയുടെ ആലയം’ എന്ന് പേര് നല്‍കുവാനും അമലോത്ഭവ മാതാവ് റിച്ചെൽഡ്സിയോട് ആവശ്യപ്പെട്ടു.
അടുത്ത ദിവസം തന്നെ റിച്ചെൽഡിസ് പ്രഭ്വി ദര്‍ശനത്തില്‍ കണ്ട പ്രകാരം ദേവാലയം നിര്‍മ്മിക്കുവാന്‍ വേണ്ട ശില്പികളെയും പണിക്കാരെയും വിളിച്ചു കൂട്ടി തന്റെ സ്വപ്നവും പരിശുദ്ധ മറിയത്തിന്റെ ആഗ്രഹവും വിശദീകരിക്കുകയും ഏറ്റവും അടുത്ത ദിവസം തന്നെ പണി തുടങ്ങുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. പക്ഷെ എവിടെ ദേവാലയം പണിയണം എന്നൊരു വ്യക്തതയും ഇല്ലാതെ നിന്ന സന്നിഗ്ദ ഘട്ടത്തിൽ പ്രാര്‍ത്ഥന തുടർന്നപ്പോൾ ഉണ്ടായ ദര്‍ശന മദ്ധ്യേ മാതാവ് ‘നാളെ രാവിലെ ഒരത്ഭുതം ഗ്രാമവാസികള്‍ കാണും. അതോടെ എല്ലാ അവ്യക്തതകളും മാറി ദേവാലയ നിര്‍മ്മാണം ആരംഭിക്കും’ എന്ന് വാഗ്ദാനം നൽകി.
അന്ന് രാത്രി പരിശുദ്ധ അമ്മ വലിയ ഒരത്ഭുതമാണ് അവര്‍ക്കായി ഒരുക്കിയത്. മുഴുവന്‍ പുല്‍മേടുകളും പുല്‍മൈതാനങ്ങളും നിറഞ്ഞ പ്രദേശമായ വാത്സിങ്ങാമില്‍ പതിവിൽ നിന്നും വിരുദ്ധമായി അതിശക്തമായ മഞ്ഞു കണങ്ങള്‍ നേരം പുലരുവോളം ഇടതടവില്ലാതെ പെയ്തിറങ്ങി. പിറ്റേന്ന് പുലര്‍ച്ചെ റിച്ചെൽഡിസ് പ്രഭ്വിക്കൊപ്പം ഗ്രാമവാസികള്‍ കണ്ട കാഴ്ചയിൽ എങ്ങും മഞ്ഞു കണങ്ങളാല്‍ മൂടിയ പുല്‍മൈതാനത്തിലെ രണ്ടിടങ്ങള്‍ മാത്രം ഉണങ്ങി വരണ്ടു കിടക്കുന്നു.പിന്നെ ഒട്ടും അമാന്തിക്കാതെ അമ്മ കാട്ടിക്കൊടുത്ത രണ്ടിടങ്ങളില്‍ ഏറ്റവും നല്ല ഭാഗത്തായി ദേവാലയ നിര്‍മ്മാണം ആരംഭിച്ചു. ഒരുവശത്ത് ദേവാലയ നിർമ്മാണം നടക്കുമ്പോൾ മറുവശത്ത് കഠിനമായ ഉപവാസത്തിലും പ്രാര്‍ത്ഥനയിലും റിച്ചെല്‍ഡിസ സമയം ചിലവഴിച്ചു.
മാനുഷിക കണക്കുകൂട്ടലിൽ നിർമ്മാണം ആരംഭിച്ചെങ്കിലും അടിത്തറ നിര്‍മ്മാണത്തില്‍ എത്ര ശ്രമിച്ചിട്ടും കല്ലുകള്‍ ഉറക്കുന്നില്ല. പലവട്ടം ശ്രമിച്ചു നിരാശരായ പണിക്കാരെ റിച്ചെല്‍ഡിസ അവരവരുടെ വീടുകളിലേക്ക് പറഞ്ഞയച്ച ശേഷം തന്റെ കഠിനമായ പ്രാര്‍ത്ഥന തുടര്‍ന്നു.
‘പരിശുദ്ധ മറിയത്തിന്റെ പ്രേരണയാല്‍ പണി തുടങ്ങിയ ആലയം ആ അമ്മ തന്നെ പൂര്‍ത്തീകരിക്കും’ എന്ന് ആ ഭക്ത സ്ത്രീ ഉറച്ചു വിശ്വസിച്ചിരുന്നു. പിറ്റേന്ന് രാവിലെ പണി സ്ഥലത്തു കണ്ടത് തങ്ങള്‍ക്കു തുടരാനാവാതെ പോയ അടിത്തറയുടെ മുകളില്‍ ഏതാണ്ട് ഇരുന്നൂറ് അടികളോളം ഉയരത്തില്‍ ഏറെ ശില്‍പ്പ ചാരുതയോടെയും അത്യധികം ഉറപ്പോടെയും ഉയര്‍ന്നു നില്‍ക്കുന്ന ദേവാലയം ആയിരുന്നു. പണി തുടരാനാവാതെ റിച്ചെൽഡിസ് വിഷമിച്ചു പ്രാര്‍ത്ഥിച്ച ആ രാത്രിയില്‍ പരിശുദ്ധ കന്യകാമറിയം തന്നെ മാലാഖ വൃന്ദങ്ങളെ അയച്ചു തന്റെ ഭവനം കെട്ടിപ്പൊക്കുകയാണുണ്ടായത് എന്നാണ് പരമ്പരാഗതമായ വിശ്വാസം.
നസ്രേത്തിലെ ഭവനത്തിന്റെ മാതൃകയില്‍ പണിതുയര്‍ത്തപ്പെട്ട ദേവാലയം അന്ന് മുതല്‍ അനവധി നിരവധി അത്ഭുതങ്ങളുടെ സാക്ഷ്യ കൂടാരമായി മാറുകയായിരുന്നു എന്ന് ചരിത്രം പറയുന്നു. പിന്നീട് തകർക്കപ്പെട്ട ആ ദേവാലയത്തിന്റെ അവശിഷ്‌ടം ഇപ്പോഴും കാണാവുന്നതാണ്.
വാൽത്സിങ്ങാമിന്റെ ചുറ്റിലുമുള്ള നാലില്‍ രണ്ടു ഭാഗങ്ങളും സമുദ്രത്താൽ വലയം ചെയ്യപ്പെട്ടിരിക്കെ ദേവാലയം പണിതതിനു ശേഷമുള്ള ആദ്യനാളുകള്‍ മുതല്‍ തന്നെ കാറ്റിലും കോളിലും പെട്ട് ദിശതെറ്റി, കരയെവിടെ എന്നറിയാതെ ഉഴലുന്ന കടല്‍ സഞ്ചാരികളെ അത്ഭുതമായി കാറ്റ് വീശി രക്ഷിച്ചു കരക്കടുപ്പിച്ചിരുന്ന ഒരു പ്രദേശമായി ഈ ഗ്രാമം അറിയപ്പെടാന്‍ തുടങ്ങി. ക്രമേണ കടല്‍ യാത്രക്കാരുടെ ഇടയില്‍ വാത്സിങ്ങാമിലെ മാതാവ് തങ്ങളുടെ രക്ഷയുടെ കേന്ദ്രമായി അറിയപ്പെടാന്‍ തുടങ്ങിയതായി ചരിത്രം പറയുന്നു.
മാതൃ നിർദ്ദേശത്താൽ പ്രാർത്ഥിക്കുവാൻ സൗകര്യം ഒരുക്കപ്പെട്ട ‘വാത്സിങ്ങാമിൽ എത്തി പ്രാർത്ഥിക്കുന്നവർക്ക് ഫലസിദ്ധിയും മറുപടിയും ലഭിക്കുമെന്നും’ പരിശുദ്ധ അമ്മ വാഗ്ദാനം നൽകിയിരുന്നു. ഇവിടെയെത്തി വാത്സിങ്ങാം അമ്മയുടെ മാദ്ധ്യസ്ഥം വഴി പ്രാർത്ഥിച്ചു ഉദ്ദിഷ്‌ഠ കാര്യം സാധിച്ചവരുടെയും,രോഗ സൗഖ്യം നേടിയവരുടെയും, മുക്തി കിട്ടിയ അനേക ക്ലേശിതരുടെയും അനവധി നിരവധി വിശ്വാസ ജീവിത സാക്ഷ്യങ്ങൾ രേഖകളില്‍ നമുക്ക് കാണാനാവും.
വാൽത്സിങ്ങാമില്‍ 1061ൽ നിര്‍മ്മിതമായ ആ പുണ്യ ദേവാലയത്തിന്റെ ചുമതല റിച്ചെൽഡിസ് പ്രഭ്വിയുടെ കാലശേഷം മകന്‍ ജഫ്രി ഏറ്റെടുക്കുകയും പിന്നീട് അത് 1130 കാലഘട്ടത്തില്‍ അഗസ്റ്റീനിയന്‍ കാനന്‍സ് എന്ന സന്യാസ സമൂഹത്തിനു നല്‍കുകയും ചെയ്തു.അവരുടെ കീഴില്‍ ഈ ദേവാലയം മദ്ധ്യകാല യൂറോപ്പിലെ ഒരു പ്രധാന ആരാധനാ കേന്ദ്രമായി മാറിയിരുന്നു. 1226 കാലഘട്ടങ്ങളില്‍ ഇംഗ്ലണ്ട് ഭരിച്ച ഹെന്റി മൂന്നാമന്‍ മുതല്‍ 1511 ല്‍ കിരീടാവകാശിയായ ഹെന്റി എട്ടാമന്‍ വരെയുള്ളവര്‍ മാതൃ ഭക്തിയിൽ വാത്സിങ്ങാമിലേക്കു നഗ്നപാദരായി തീര്‍ത്ഥാടനങ്ങൾ നടത്തിയിരുന്നു.
1538 ല്‍ ലോകചരിത്രം തന്നെ മാറ്റിമറിച്ച മതനവീകരണ മാറ്റങ്ങള്‍ക്ക് ഇംഗ്ലണ്ട് സാക്ഷ്യം വഹിച്ചു. ഹെൻറി എട്ടാമൻ രാജാവ് കത്തോലിക്കാ സഭയുമായി തെറ്റി ‘ചർച്ച് ഓഫ് ഇംഗ്ലണ്ട്’ സ്ഥാപിച്ച് ഈ പുണ്യകേന്ദ്രവും സ്വത്തു വകകളും തന്റെ അധീനതയിൽ ആക്കുകയും പൂര്‍ണ്ണമായും നശിപ്പിക്കുകയും ചെയ്തു. പതിനെട്ടാം നൂറ്റാണ്ടോടെ മതനവീകരണ മുന്നേറ്റം വിശാല മനസ്ഥിതിയോടെ പുനര്‍നവീകരിക്കപ്പെട്ടു. അങ്ങിനെ 1896 ല്‍ ഷാര്‍ലറ്റ് പിയേഴ്സണ്‍ ബോയ്ഡ് എന്ന വനിത വാത്സിങ്ങാം മാതാവിന്റെ ദേവാലയം നിലനിന്നിരുന്ന ഗ്രാമത്തിനു പുറത്തുള്ള സ്ലിപ്പര്‍ ചാപ്പല്‍ വിലക്ക് വാങ്ങുകയും അതിനെ പുനരുദ്ധീകരിച്ച ശേഷം പരിശുദ്ധ കത്തോലിക്കാ സഭക്കായി വിട്ടു നൽകുകയും ചെയ്തു.
കിങ്സ്ലിനിലെ മംഗള വാര്‍ത്താ സ്മാരക ദേവാലയത്തില്‍ അമ്മയുടെ നശിപ്പിക്കപ്പെട്ട തിരു സ്വരൂപത്തിന്റെ മാതൃകയില്‍ ഒരു രൂപം നിര്‍മ്മിക്കുകയും വാൽത്സിങ്ങാമിലേക്കുള്ള ആദ്യ തീര്‍ത്ഥാടനം അവിടെനിന്നും 1897 ആഗസ്റ്റ് 20 ന് ആരംഭിക്കുകയും ചെയ്തതായി ചരിത്രം രേഖപ്പെടുത്തുന്നു.
1922 ല്‍ വാത്സിങ്ങാമിലെ പുതിയ വികാരിയായി നിയമിതനായ റവ:ആല്‍ഫ്രഡ് ഹോപ്പ് പാറ്റേണ്‍ എന്ന ആംഗ്ലിക്കന്‍ വൈദികന്‍ വാത്സിങ്ങാം മാതാവിന്റ്‌റെ ഒരു പുതിയ സ്വരൂപം നിര്‍മ്മിക്കുകയും പാരിഷ് ചര്‍ച്ച് ഓഫ് സെന്റ് മേരിയില്‍ അത് സ്ഥാപിക്കുകയും ചെയ്തു.1931 ല്‍ പുതുതായി നിര്‍മ്മിതമായ ആംഗ്ലിക്കന്‍ ചര്‍ച്ച് ഓഫ് വാത്സിങ്ങാമിൽ ഈ രൂപം പുനര്‍ പ്രതിഷ്ഠിച്ചു. 1934ല്‍ കര്‍ദിനാള്‍ ബോണ്‍, പതിനായിരം പേരടങ്ങുന്ന ഒരു തീര്‍ത്ഥാടക സംഘത്തെ സ്ലിപ്പര്‍ ചാപ്പലിലേക്കു നയിക്കുകയും അവിടെ സ്ഥിതി ചെയുന്ന പരിശുദ്ധ മറിയത്തിന്റെ ദേവാലയത്തെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുകയും ചെയ്തു.1950 മുതല്‍ മുടങ്ങാതെ എല്ലാ വര്‍ഷവും തീര്‍ത്ഥാടകരായ ലക്ഷക്കണക്കിന് ആളുകള്‍ ഈ റോമന്‍ കത്തോലിക്കാ ദേവാലയം സന്ദർശിക്കാറുണ്ട്. വേനല്‍ക്കാല വാരാന്ത്യങ്ങളില്‍ യൂറോപ്പിന്റെയും ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും തീര്‍ത്ഥാടക സംഘങ്ങള്‍ ഇവിടെ വന്ന് വാത്സിങ്ങാം മാതാവിന്റെ അനുഗ്രഹവും മദ്ധ്യസ്ഥവും പ്രാപിച്ച് മടങ്ങുന്നു.

‘സ്ലിപ്പര്‍ ചാപ്പല്‍’
1982-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ഇംഗ്ലണ്ട് സന്ദർശന വേളയിൽ, സ്ലിപ്പർ ചാപ്പലിലെ മാതാവിന്റെ പ്രതിമ വെംബ്ലി സ്റ്റേഡിയത്തിലേക്ക് കൊണ്ടുപോവുകയും, മാർപ്പാപ്പയുടെ പാപ്പൽ കുർബാനയ്ക്ക് മുമ്പായി സ്റ്റേഡിയത്തിന് ചുറ്റും പ്രദക്ഷിണമായി വലയം വെക്കുകയും ചെയ്തിരുന്നു.
14-ആം നൂറ്റാണ്ടിന്റെ മധ്യത്തിൽ പണികഴിപ്പിച്ചതും ‘അലക്സാണ്ട്രിയയിലെ വിശുദ്ധ കാതറിനു’ സമർപ്പിച്ചിരിക്കുന്നതുമായ ഈ ചാപ്പൽ ഇംഗ്ലണ്ടിലെ നസ്രത്തിലേക്കുള്ള യാത്രാമധ്യേ തീർത്ഥാടകർക്ക് വിശ്രമ കേന്ദ്രവും, ഇടത്താവളവുമായിരുന്നു.
വിശുദ്ധ കാതറിൻ വിശുദ്ധ ദേശത്തേക്കുള്ള തീർത്ഥാടകരുടെ രക്ഷാധികാരിയും, കുരിശുയുദ്ധകാലത്ത് നസ്രത്തിലേക്കുള്ള വഴിയിൽ തീർത്ഥാടകർക്ക് സംരക്ഷകയും ആയിരുന്നു.
തീര്‍ത്ഥാടകര്‍ വാൽത്സിങ്ങാമിലെ വിശുദ്ധ ദേവാലയത്തിലേക്കുള്ള അവസാന മൈല്‍ (വിശുദ്ധ വഴി) നഗ്‌നപാദരായി നടക്കുന്നതിനായി ദിവ്യ ബലിക്കും, കുമ്പസാരത്തിനുമായി സ്ലിപ്പർ ചാപ്പലിൽ എത്തുകയും അവിടെ സ്ലിപ്പർ അഴിച്ചു വെക്കുകയും പതിവായിരുന്നു. ഇങ്ങിനെ സ്ലിപ്പര്‍ (ചെരുപ്പ്) അഴിച്ചു വച്ച് യാത്ര ആരംഭിക്കുന്ന ഇടം എന്നതിനാലാണ് ഈ ദേവാലയത്തിനു സ്ലിപ്പര്‍ ചാപ്പല്‍ എന്ന പേര് കിട്ടിയത് എന്നതാണ് ചരിത്രം.
ആംഗ്ലിക്കൻ സഭ അധീനതയിലാക്കിയ തീർത്ഥാടന കേന്ദ്രങ്ങളിൽ സ്ലിപ്പർ ചാപ്പൽ മാത്രമാണ് ഇന്ന് കത്തോലിക്കാ സഭയുടെ കീഴിലുള്ളത്. ഇംഗ്ലണ്ടിലെ നസ്രേത്തിൽ കത്തോലിക്കാ സഭയുടെ ‘നാഷണൽ ഷ്രയിൻ’ ആയി സ്ലിപ്പർ ചാപ്പലിനെ പ്രഖ്യാപിക്കുകയും 2015 ൽ പോപ്പ് ഫ്രാൻസീസ് മൈനർ ബസിലിക്കയായി ഉയർത്തുകയും ചെയ്തു വെന്നത് വാത്സിങ്ങാം പുണ്യകേന്ദ്രത്തിന്റെ പ്രസക്തിയാണ് കാണിക്കുക.
Catholic National Shrine Of Our Lady, Walshingham, Houghton St. Giles, Norfolk,
NR22 6AL

സീറോമലബാർ സഭ കാര്യാലയത്തിൽ പുതിയ നിയമനങ്ങൾ. സഭയുടെ പിആർയും മീഡിയ കമ്മീഷൻ സെക്രട്ടറിയുമായി തലശേരി അതിരൂപതാംഗമായ ഫാ. ടോം ഓലിക്കരോട്ട് നിയമിതനായി. വൈദീകർക്ക് വേണ്ടിയുള്ള കമ്മീഷന്റെ ചുമതലകൂടി അദേഹത്തിന് ഉണ്ടായിരിക്കും. ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പാസ്റ്ററൽ കോഓർഡിനേറ്റർ, ബിഷപ്പിന്റെ സെക്രട്ടറി, പിആർഒ എന്നീ ശുശ്രൂഷകൾ ചെയ്തുവരുമ്പോഴാണ് ഫാ. ടോം സഭാകാര്യാലയത്തിൽ നിയമിക്കപ്പെടുന്നത്. റോമിലെ സെന്റ് തോമസ് അക്വിനാസ് യൂണിവേഴ്സിറ്റിയിൽ നിന്നും ബൈബിൾ വിജ്ഞാനീയത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്.
ലിറ്റർജിക്കൽ റിസേർച്ച് സെന്ററിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ, മേജർ ആർക്കി എപ്പിസ്‌കോപ്പൽ അസംബ്ലി കമ്മിറ്റിയുടെ സെക്രട്ടറി എന്നീ ഉത്തരവാദിത്വങ്ങളിലേക്ക് പാലക്കാട് രൂപതാംഗമായ ഫാ. ജോബിൻ കാഞ്ഞിരത്തിങ്കൽ നിയമിതനായി. പാലക്കാട് രൂപതയുടെ വൊക്കേഷൻ പ്രൊമോട്ടറായും മൈനർ സെമിനാരിയുടെ വൈസ് റെക്ടറായും സേവനം ചെയ്യുന്നതിനിടയിലാണ് ഫാ. ജോബിൻ സഭാകാര്യാലയത്തിൽ ശുശ്രൂഷയ്ക്കായി നിയമിക്കപ്പെടുന്നത്. റോമിലെ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽനിന്നും ദൈവശാസ്ത്രത്തിൽ അദ്ദേഹം ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്.
സഭയുടെ പി.ആർ.ഓ.യും മീഡിയ കമ്മീഷൻ സെക്രട്ടറിയുമായിരുന്ന വിൻസെൻഷ്യൻ സമർപ്പിത സമൂഹാംഗം റവ.ഫാ. ആന്റണി വടക്കേകര, എൽ.ആർ.സി. എക്സിക്യൂട്ടീവ് ഡയറക്ടർ, വൈദീകർക്കുവേണ്ടിയുള്ള കമ്മീഷൻ, മേജർ ആർക്കി എപ്പിസ്‌കോപ്പൽ അസംബ്ലി കമ്മിറ്റിയുടെ സെക്രട്ടറി എന്നീ ഉത്തരവാദിത്വങ്ങൾ നിർവഹിച്ചിരുന്ന ഇരിങ്ങാലക്കുട രൂപതാംഗം റവ.ഫാ. ജോജി കല്ലിങ്ങൽ എന്നിവർ സേവന കാലാവധി പൂർത്തിയാക്കിയതിനെ തുടർന്നാണ് പുതിയ നിയമനങ്ങൾ. മേജർ ആർച്ച് ബിഷപ്പും ബന്ധപ്പെട്ട കമ്മീഷൻ ചെയർമാന്മാരുമാണ് പെർമെനെന്റ് സിനഡിന്റെ അംഗീകാരത്തോടെ നിയമനങ്ങൾ നടത്തിയിരിക്കുന്നത്. 2025 മെയ് പതിനഞ്ചിനാണ് പുതിയ നിയമനങ്ങൾ പ്രാബല്യത്തിൽ വരുന്നത്.
അപ്പച്ചൻ കണ്ണഞ്ചിറ
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ ‘പരിശുദ്ധാത്മ അഭിഷേക റെസിഡൻഷ്യൽ ധ്യാനം’ സംഘടിപ്പിക്കുന്നു. 2025 ജൂൺ 5 മുതൽ 8 വരെ ഒരുക്കുന്ന താമസിച്ചുള്ള ധ്യാനത്തിൽ, പ്രശസ്ത തിരുവചന ശുശ്രുഷകനും, ധ്യാന ഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട്, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, അഭിഷിക്ത ഫാമിലി കൗൺസിലറുമായ സിസ്റ്റർ ആൻ മരിയ SH എന്നിവർ സംയുക്തമായി അഭിഷേക ധ്യാനം നയിക്കും.
ജൂൺ 5 വ്യാഴാഴ്ച രാവിലെ ഒമ്പതു മണിക്ക് ആരംഭിക്കുന്ന പരിശുദ്ധാത്മ അഭിഷേക റെസിഡൻഷ്യൽ ധ്യാനം പെന്തക്കുസ്താ തിരുന്നാൾ ദിനമായ ജൂൺ 8 നു ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് സമാപിക്കും.ആത്മീയ-ഭൗതീക -മാനസ്സിക മേഖലകളിൽ ദൈവീക കൃപകളുടെ നിറവിനായി ഒരുക്കുന്ന പരിശുദ്ധത്മാ അഭിഷേക ധ്യാനം യാൺഫീൽഡ് പാർക്ക് ട്രെയിനിങ് & കോൺഫറൻസ് സെന്ററിൽ വെച്ചാണ് നടക്കുക.
പരിശുദ്ധാത്മ കൃപകൾ പ്രാപിച്ച്, ആല്മീയ ചൈതന്യത്തിൽ ജീവിതം നയിക്കുവാൻ അനുഗ്രഹദായകമായ പരിശുദ്ധാത്മ അഭിഷേക ധ്യാനത്തിൽ പങ്കു ചേരുവാൻ ഏവരെയും സസ്നേഹം ക്ഷണിക്കുന്നു.
താഴെകൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഉടൻതന്നെ റജിസ്റ്റർ ചെയ്തുകൊണ്ട് പ്രവേശനം ഉറപ്പാക്കുവാൻ അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
മനോജ് തയ്യിൽ –
07848808550,
മാത്തച്ചൻ വിളങ്ങാടൻ – 07915602258
https://forms.gle/H5oNjL5LP32qsS8s9
