Spiritual

ഫാന്റസാഫ്: വിൻസെൻഷ്യൽ കോൺഗ്രിഗേഷൻ നയിക്കുന്ന കുടുംബ വിശുദ്ധീകരണ റസിഡെൻഷ്യൽ ധ്യാനം പാന്റസാഫ് വിൻസെൻഷ്യൽ ഡിവൈൻ റിട്രീറ്റ് സെന്ററിൽ വെച്ച് നടത്തപ്പെടുന്നു.ഫെബ്രുവരി 23,24,25 തീയതികളിലായി നടത്തപ്പെടുന്ന താമസിച്ചുള്ള ത്രിദിന ധ്യാനം പ്രശസ്ത ധ്യാന ഗുരുവും, ഫാമിലി കൗൺസിലറുമായ ഫാ. പോൾ പാറേക്കാട്ടിൽ വി സി നയിക്കും.

” കർത്താവായ യേശുവിൽ വിശ്വസിക്കുക, നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും” (അപ്പസ്തോല പ്രവർത്തനം 16 :31) എന്ന തിരുവചനത്തിലൂന്നിക്കൊണ്ടുള്ള ത്രിദിന കുടുംബ വിശുദ്ധീകരണ ധ്യാന ചിന്തകളും, ശുശ്രുഷകളും ആല്മീയ വിശുദ്ധീകരണത്തിനും, നവീകരണത്തിനും അനുഗ്രഹദായകമാവും.

വലിയ നോമ്പുകാലത്തിലൂടെ വിശുദ്ധ വാരത്തിലേക്കുള്ള തീർത്ഥയാത്രയുടെ ഒരുക്കത്തതിനും,ആല്മീയ-ആദ്ധ്യാൽമിക വളർച്ചക്കും, ദൈവീക കൃപകൾ പ്രാപിക്കുന്നതിനും കുടുംബ വിശുദ്ധീകരണ ധ്യാനത്തിലേക്ക് ഏവരെയും സസ്നേഹം ക്ഷണിച്ചു കൊള്ളുന്നു.

പരിശുദ്ധ ജപമാല സമർപ്പണത്തിനായും, കുരിശിന്റെ വഴിക്കുമായി ധ്യാന കേന്ദ്രത്തിന്റെതായ കുന്നിൻ പ്രദേശത്ത് വീഥിയൊരുക്കി ഗ്രോട്ടോകൾ സ്ഥാപിച്ച് പ്രത്യേകമായി സംവിധാനം ചെയ്തിട്ടുള്ള ഫ്രാൻസിസ്കൻ ഫ്രയറിൽ വ്യക്തിപരമായും ഗ്രൂപ്പുകളായും നിത്യേന സന്ദർശകർ എത്തി പ്രാർത്ഥിച്ചു മടങ്ങാറുണ്ട്.

പാന്റസാഫ് റിട്രീറ്റ് സെന്ററിൽ വിശാലമായ താമസ സൗകര്യവും, പാർക്കിങ്ങും വ്യക്തിപരമായ പ്രാർത്ഥനയ്ക്കും, കൗൺസിലിങ്ങിനുമുള്ള സൗകര്യങ്ങളും ഉണ്ട്.

ഫെബ്രുവരി 23 നു വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിക്ക് ആരംഭിക്കുന്ന മൂന്നു ദിവസത്തെ ധ്യാനം 25 നു ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് സമാപിക്കും.

കൂടുതൽ വിവരങ്ങൾക്ക്:
[email protected],
Phone: +44 07417494277
Online registration: www.pantasaph.org

Vincentian Divine Retreat Centre,
Franciscan Friary, Monastery Road, Pantasaph,Holywell,CH8 8PE

ഷൈമോൻ തോട്ടുങ്കൽ

പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ 2025 ലെ ജൂബിലി വർഷത്തിന് ഒരുക്കമായി 2024 പ്രാർത്ഥനാ വർഷമായി പ്രഖ്യാപിച്ചിരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ രൂപത മുഴുവൻ ”ഞാന്‍ അങ്ങയുടെ വചനത്തില്‍ പ്രത്യാശയര്‍പ്പിക്കുന്നു”(സങ്കീ 119 : 114) എന്ന ആപ്തവാക്യം സ്വീകരിച്ചുകൊണ്ട് ഒരുമിച്ച് വചനം വായിച്ച്, ധ്യാനിച്ച് ജൂബിലിക്കുവേണ്ടി ഒരുങ്ങുന്നു .

2024 ജനുവരി 1 മുതൽ ഒരു ദിവസം ഒരു അധ്യായം (അല്ലെങ്കിൽ ചെറിയ രണ്ടോ മൂന്നോ അധ്യായങ്ങൾ) എന്ന നിലയിൽ വചനപാരായണം ക്രമീകരിക്കുന്നു. രൂപതയിലെ 12 റീജണുകളിൽനിന്നും ”റഹ്മേ ദ്സവ്റാ” (‘Friend’s of Hope’ or ‘പ്രത്യാശയുടെ കൂട്ടുകാർ’) എന്ന പേരിൽ രൂപീകൃതമായിരിക്കുന്ന വാട്ട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ ചേർന്ന്, അതിൽ നൽകപ്പെടുന്ന ഓരോ ദിവസത്തെയും വചനപാരായണത്തിനുള്ള നിശ്ചിത അധ്യായം വ്യക്തിപരമായി സൗകര്യപ്രദമായ സമയത്ത് വായിക്കുന്നു.

ഓരോ ദിവസവും വായിക്കുന്ന അധ്യായങ്ങളിൽനിന്നും കൗതുകകരമായ അറിവു നൽകുന്ന ഒരു മിനിറ്റിൽ താഴെയുള്ള ശബ്ദ സന്ദേശം ഈ വാട്ട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ നൽകുന്നതാണ്. അതോടൊപ്പം വായന പൂർത്തിയാക്കുന്ന അധ്യായങ്ങളുടെ സംശയനിവാരണം നടത്തുന്നതിന് ബൈബിൾ പണ്ഡിതരുടെ സഹായവും ലഭ്യമാക്കുന്നതാണ്. എല്ലാ കുടുംബങ്ങളെയും വ്യക്തികളെയും ”റഹ്മേ ദ്സവ്റാ” (Friend’s of Hope) യുടെ തിരുവചനപാരായണ സൗഹൃദ കൂട്ടായ്മയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നുരൂപതയിലെ 12 റീജണുകളിൽനിന്നും വാട്ട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ യിൽ ചേരുന്നതിനുള്ള വാട്ട്സ് ആപ്പ് ലിങ്ക് ചുവടെ ചേർക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് രൂപത ഇയർ ഓഫ് ജൂബിലി കോഡിനേറ്റർ റെവ ഫാ ജോൺ പുളിന്താനത്ത് . ബൈബിൾ അപ്പോസ്റ്റലേറ്റ് പി ആർ ഓ ജിമ്മിച്ചൻ ജോർജ് എന്നിവരുമായി ബന്ധപ്പെടുക.

എപ്പാർക്കിയിലെ 12 റീജണുകളിൽനിന്നും വാട്ട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ ചേരുന്നതിനുള്ള വാട്ട്സ് ആപ്പ് ലിങ്ക് ചുവടെ ചേർക്കുന്നു.

https://emea01.safelinks.protection.outlook.com/?url=https%3A%2F%2Fchat.whatsapp.com%2FBZDCa3FMBeRDcjN4vfrlCi&data=05%7C02%7C%7Ce0d3c8a494664302f1df08dc00d98df4%7C84df9e7fe9f640afb435aaaaaaaaaaaa%7C1%7C0%7C638386181581808207%7CUnknown%7CTWFpbGZsb3d8eyJWIjoiMC4wLjAwMDAiLCJQIjoiV2luMzIiLCJBTiI6Ik1haWwiLCJXVCI6Mn0%3D%7C3000%7C%7C%7C&sdata=ZGntjGuD9RWMXyrdvoxtppXN40B%2Bdt5FIqw3ew%2FTm8c%3D&reserved=0

ഷൈമോൻ തോട്ടുങ്കൽ

ചിയാം . ലണ്ടൻ സെന്റ്‌ മരിയ ജോൺ വിയാനി മിഷന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷ പരിപാടികൾ നടത്തി . ശനിയാഴ്ച ഹിൽ ഹൌസ് സെന്റ്‌ ഹെയ്‌ലർ കമ്മ്യൂണിറ്റി സെന്ററിൽ മിഷൻ ഡയറക്ടറും രൂപത വികാരി ജനറലും ആയ റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ടിന്റെ നേതൃത്വത്തിൽ നടന്ന ആഘോഷ പരിപാടികൾ കാർഷാൾട്ടൻ ആൻഡ് വാല്ലിങ്ടൺ എം പി ശ്രീ ഏലിയറ്റ് ഹെയ്ഡൻ ജോർജ് കോൾബേൺ ഉത്‌ഘാടനം ചെയ്തു .

മിഷനിലെ മുന്നൂറ്റി അൻപതോളം കുടുംബഅംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും അരങ്ങേറി . കൈക്കാരന്മാരായ റോയ് ജോസഫ് , ഐഷ് ലൂക്ക , ഷിബി ജോബി എന്നിവരുടെ നേതൃത്വത്തിൽ നടന്ന ആഘോഷ പരിപാടികൾ നൈസി ടിന്റു ആയിരുന്നു പ്രോഗ്രാം കോഡിനേറ്റർ കാറ്റിക്കിസം ഹെഡ് ടീച്ചർമാരായ വിനീത , മെർലിൻ എന്നിവർ ആയിരുന്നു കലാപരിപാടികൾ ഏകോപിപ്പിച്ചത് .

ഫാ. ഹാപ്പി ജേക്കബ്ബ്

ക്രിസ്തുമസ്സിന്റെ അനുരണനം “ഉത്തമ സന്ദേശത്തോട് ഉണരുന്ന പ്രതികരണങ്ങൾ ” .

ലോകമെമ്പാടും ഉള്ള സർവ്വ ജനതകളുടെയും ഹൃദയങ്ങളിൽ സുന്ദരമായ ഒരു സന്ദേശം പ്രതിധ്വനിക്കുന്ന കാലമാണല്ലോ ക്രിസ്തുമസ് . ജാതി വർണ്ണ വർഗ്ഗ വ്യത്യാസമെന്യേ സമാധാനവും സന്തോഷവും സ്നേഹവും ആഗ്രഹിക്കുന്ന സർവ്വ മാനവരും ഈ ജനന സന്ദേശവാഹകരാണ്. ആയതിനാൽ ഈ കാലയളവ് ദൈവീക സംഭവങ്ങളുടെ സാരാംശ പ്രതിധ്വനികളായി നാമും അലിഞ്ഞ് ചേരുന്നു. വിശുദ്ധ വേദപുസ്തകത്തിന്റെ ഉൾകാഴ്ചകളുമായി ഇഴ ചേർന്ന് ക്രിസ്തുമസിന്റെ അനുരണന സന്ദേശത്തോടുള്ള ചില പ്രതികരണങ്ങൾ നമുക്ക് ശ്രദ്ധിക്കാം. അവയിൽ ചിലത് നമുക്ക് പാഠങ്ങളാണ്. പല കാരണങ്ങളാൽ പങ്കുകാരാകാതെ വിട്ടുകളഞ്ഞ അനുഭവങ്ങൾ ഉത്തരവാദിത്വം ഏറ്റെടുത്ത് പൂർത്തീകരിക്കേണ്ടതായ കാര്യങ്ങൾ ഇവ ഒക്കെ നമ്മെ ഓർമിപ്പിക്കുന്നു.

I) അത്ഭുതവും വിസ്മയവും .

നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ അരുളി ചെയ്യപ്പെട്ടിട്ടുള്ളതും അത്ഭുതകരവുമായ തിരുജനനം ഇന്നും വിസ്മയമാണ്. അസാധ്യമായി എന്ന് നാം തീർപ്പു കൽപ്പിക്കുന്ന സർവ്വകാര്യങ്ങൾക്കും ദൈവം പരിഹാരകൻ എന്ന് തിരിച്ചറിയുവാൻ കഴിഞ്ഞാൽ ഈ സംഭവം എത്ര വിസ്മയനീയമാണ്. സംശയലേശ മന്യേ നമുക്ക് ഉൾക്കൊള്ളുവാൻ കഴിയും. അല്ലാഞ്ഞാൽ ചില ആളുകളുടെ ആചാരങ്ങളുടെ ചില അനുകരണങ്ങളായി നാം അധപതിക്കും. സ്വർഗ്ഗവും ഭൂമിയും അതുല സന്തോഷത്തിൽ നിറഞ്ഞപ്പോൾ ഇടയരും അഷരണരും അനുഭവിച്ച ഭയഭക്തിയുടെയും പ്രതീക്ഷയുടെയും വൈകാരികമായ പ്രതിധ്വനികളും പ്രവചനങ്ങളുടെ നിവർത്തിയും ആഴവും , മനുഷ്യരാശിയോടുള്ള ദൈവത്തിൻറെ അഗാധമായ സ്നേഹത്തിൻറെ വെളിപ്പെടുത്തലും വിസ്മയം ജനിപ്പിക്കുന്നു. അത്ഭുതവും വിസ്മയവും നമ്മെ കൊണ്ടെത്തിക്കുന്നത് കൺ മുൻപിൽ ജാതം ചെയ്ത ക്രിസ്തുവിൻറെ സന്നിധിയിലാണ്.

2) കാത്തിരിപ്പിന്റെ സന്തോഷം .

ഈ നോമ്പിന്റെ ദിനങ്ങൾ നമ്മെ കൊണ്ടെത്തിക്കുന്നത് സന്തോഷകരമായ ഒരു സന്ദേശത്തിലാണ്. യശയ്യാവ് 9 : 6 നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു മകൻ നൽകപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ തോളിൽ ഇരിക്കും, അവന് അത്ഭുത മന്ത്രി, വീരനാം ദൈവം, നിത്യപിതാവ് സമാധാന പ്രഭു എന്ന പേർ വിളിക്കപ്പെടും. ഈ അത്ഭുത ശിശുവിൻറെ ഓരോ പ്രവർത്തനങ്ങളും ഒരു പേരായി നൽകിയിരിക്കുന്നു. പ്രത്യാശയും വീണ്ടെടുപ്പും വാഗ്ദാനവും എല്ലാം നിറവേറ്റപ്പെടുന്ന സന്തോഷത്തിന്റെ ദിനം ജോസഫും മറിയവും മാത്രമല്ല ദൈവത്തിൻറെ രക്ഷാകരമായ കാത്തിരിപ്പിൽ ഉള്ളത് – മിശിഹായുടെ ആഗമനത്തിനായി കാത്തിരിക്കുന്ന സർവ്വരും ഇതിൻറെ ഭാഗമത്രെ.

3) പ്രതിഫലനങ്ങളുടെ ആഴം.

ഉപരിപ്ലവങ്ങളുടെയും , അത് പോലുള്ള ബന്ധങ്ങളിലും ജീവിക്കുന്ന നമുക്ക് തിരുജന സ്വാധീനം എത്രമാത്രം ആഴത്തിലുള്ളതാണെന്ന് പലപ്പോഴും തിരിച്ചറിയാൻ കഴിയില്ല. ആത്മീകതയിൽ നിറയുമ്പോൾ നമുക്ക് അല്പമെങ്കിലും പ്രാധാന്യം ആഴത്തിൽ മനസ്സിലാക്കുവാൻ കഴിയും . തിരു സാന്നിധ്യം ജീവിതങ്ങളിൽ എത്രമാത്രം സ്വാധീനം ചെലുത്തുന്നുവെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു .നിസ്സാര ചെയ്തികൾ പലതും വിളിച്ച് പറഞ്ഞ് അപമാനം പലർക്കും നേടിക്കൊടുക്കുന്ന നാം നന്മകൾക്കും , ഗുണങ്ങൾക്കും നേരെ മുഖം തിരിച്ചുള്ള അനുഭവങ്ങളും ഇല്ലേ? “കേട്ടവർ എല്ലാവരും ഇടയന്മാർ പറഞ്ഞത് കേട്ട് ആശ്ചര്യപ്പെട്ടു. മറിയ ഈ വാർത്ത ഒക്കെയും ഹൃദയത്തിൽ സംഗ്രഹിച്ച് ധ്യാനിച്ചു കൊണ്ടിരുന്നു. വി. ലൂക്കോസ് 2: 19 ഭൗതികമായ വ്യാപാരങ്ങളെക്കാൾ ഉപരിയായി ഹൃദയത്തിൻറെ പരിവർത്തനം .

4) ഔദാര്യത്തിന്റെയും സ്നേഹത്തിന്റെയും പ്രതിഫലനങ്ങൾ .

ദൈവം നമുക്കായി ഒരുക്കി നൽകിയ ഈ സ്നേഹത്തിൻറെ സന്ദേശം ജീവിതത്തിൻറെ ഭാഗമാക്കുവാൻ കഴിയില്ലേ? സ്നേഹം ആണ് ദൈവം എന്ന് കർത്താവും നമ്മെ പഠിപ്പിച്ചു. കാണുന്ന സ്നേഹിതനെ സ്നേഹിക്കാത്തവൻ എങ്ങനെ ദൈവത്തെ സ്നേഹിക്കും എന്ന ചോദ്യം അവൻ നമുക്കായി നൽകി. പ്രതിഫലമായ ഒന്നും ആഗ്രഹിക്കാതെ സർവ്വതും ദാനം ചെയ്യുവാൻ ക്രിസ്തുമസ് നമ്മെ പഠിപ്പിച്ചു. ” തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു . വി . യോഹന്നാൻ 3: 16. ദൈവത്തിന്റെ സ്നേഹം അവന്റെ പുത്രന്റെ ദാനത്തിൽ പ്രകടമാക്കിയത് പോലെ, ഈ തിരു ജനനകാലത്ത് സഹജീവികളോട് സ്നേഹവും ഭയവും നാം പ്രകടമാക്കിയേ മതിയാവൂ.

സംക്ഷിപ്തമായ ആശയം ഇതാണ്, ക്രിസ്തുമസിന്റെ സന്ദേശം നമ്മുടെ മധ്യേ ബഹു മുഖ പ്രതികരണങ്ങൾ സജീവമാക്കുന്നു. അവയിൽ പലതും അത്ഭുതം, പ്രതീക്ഷ, പ്രതിഫലനം സ്നേഹവും ഉദാരതയും ജീവിതമാക്കുവാൻ നമ്മെ വിളിക്കുന്നു. നമ്മുടെ നോമ്പും ആചരണവും തിരുജനനത്തിന്റെ യഥാർത്ഥമായ പ്രാധാന്യത്തെ കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യത്തെ ആഴത്തിലാക്കുകയും അത് നൽകുന്ന സ്നേഹവും കൃപയും അനുകരിപ്പാൻ നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യട്ടെ .

ആശംസകളോടും പ്രാർത്ഥനയോടും

ഹാപ്പി ജേക്കബ് അച്ചൻ .

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

ബിനോയ് എം. ജെ.

നിങ്ങൾ സുന്ദരമായ ഒരു മുഖം കാണുന്നതായി സങ്കല്പിക്കുക. അത് നിങ്ങളിലെ ചില സൗന്ദര്യസങ്കല്പങ്ങളെ ഉണർത്തുന്നു. നിങ്ങൾ അതിന്റെ പിറകേ കൂടുന്നു. നിങ്ങൾ കാണുന്ന മുഖം സുന്ദരമാണെങ്കിലും അത് സൗന്ദര്യത്തിന്റെ മൂർത്തിമത്ഭാവമൊന്നുമല്ല. അത് കുറെയൊക്കെ സുന്ദരമാണ്; കുറെയൊക്കെ വിരൂപവുമാണ്. അതങ്ങനെയാവാനേ വഴിയുള്ളൂ.. അതിനാൽതന്നെ അത് നിങ്ങളുടെ മനസ്സിൽ ഉണർത്തുന്ന സങ്കൽപവും പാതി സുന്ദരവും പാതി വിരൂപവുമാണ്. അത് നിങ്ങളിൽ അനന്താനന്ദം ജനിപ്പിക്കുന്നതിൽ പരാജയപ്പെടുന്നു. മാത്രവുമല്ല
നിങ്ങളിലെ സങ്കൽപത്തെ ഉണർത്തിയ ബാഹ്യവസ്തുവിനോട് നിങ്ങൾക്ക് സ്വാഭാവികമായും തോന്നുന്ന ആസക്തിയും, ആശ്രയത്ത്വവും, അടിമത്തവും കാലക്രമത്തിൽ നിങ്ങളെ പ്രശ്നങ്ങളിൽ കൊണ്ടുവന്ന് ചാടിക്കുന്നു. കാരണം അതില്ലാതെ നിങ്ങളിലെ സങ്കൽപത്തിന് നിലനിൽക്കുവാനാകുന്നില്ല. നിങ്ങൾ പ്രണയത്തിലാകുന്ന സുന്ദരി നിങ്ങളെ ഉപേക്ഷിച്ചുപോയാൽ അവളോടൊപ്പം നിങ്ങളുടെ സങ്കൽപവും തിരോഭവിക്കുവാൻ വെമ്പൽ കൂട്ടുന്നു. അത് നിലനിൽപിനു വേണ്ടി കേഴുന്നു. നിങ്ങൾ നിരാശയിലേക്ക് വീഴുകയും ചെയ്യുന്നു.

ഇപ്രകാരം ബാഹ്യവസ്തുക്കൾ നമ്മുടെ ഉള്ളിലെ അത്യുദാത്തങ്ങളായ ചില സങ്കൽപങ്ങളെ ഉണർത്തുന്നു. മനുഷ്യൻ വീടു കെട്ടുന്നതും, ഉദ്യാനങ്ങൾ നിർമ്മിക്കുന്നതും, നഗരങ്ങൾ രൂപകൽപന ചെയ്യുന്നതുമെല്ലാം ഉള്ളിലുള്ള ചില സങ്കൽപങ്ങളെ ഉണർത്തുവാൻ വേണ്ടി മാത്രമാണ്.ഇതിനപ്പുറം ഒരു ധർമ്മം ബാഹ്യയാഥാർത്ഥ്യത്തിനോ,ബാഹ്യ പ്രപഞ്ചത്തിനോ, കർമ്മത്തിനോ ഇല്ല. ഇപ്രകാരം നാം ബാഹ്യയാഥാർത്ഥ്യത്തിന്റെ സഹായത്താൽ ആന്തരിക സങ്കൽപങ്ങളെ ഉണർത്തുമ്പോൾ രണ്ടു തരം വൈഷമ്യങ്ങൾ സംഭവിക്കുന്നു. ഒന്നാമതായി ആന്തരിക സങ്കൽപങ്ങളെ അതിന്റെ പൂർണ്ണതയിൽ ഉണർത്തുവാൻ ബാഹ്യയാഥാർത്ഥ്യം അസമർത്ഥമാകുന്നു. രണ്ടാമതായി ബാഹ്യയാഥാർത്ഥ്യവുമായി നാമൊരുതരം ആസക്തിയെ വളർത്തിയെടുക്കുന്നു. ഇതാണ് മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നം. ഈ പ്രശ്നം പരിഹരിക്കുന്നതിന് അൽപം വിപ്ലവാത്മകമായി ചിന്തിക്കേണ്ടിയിരിക്കുന്നു. നമ്മിലെ ആന്തരിക സങ്കൽപങ്ങളെ ഉണർത്തുവാൻ വാസ്തവത്തിൽ ബാഹ്യയാഥാർത്ഥ്യത്തിന്റെ ആവശ്യമുണ്ടോ? ബാഹ്യയാഥാർത്ഥ്യത്തോടുള്ള ഈ ആശ്രയത്തം എത്രമാത്രം ആരോഗ്യപ്രദമാണ്? ബാഹ്യലോകത്തിന്റെ സഹായമില്ലാതെ ആന്തരിക സങ്കൽപങ്ങളെ ഉണർത്തുവാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ?അങ്ങനെയൊരു മാർഗ്ഗമുണ്ടെങ്കിൽ പിന്നീട് നമുക്ക് ബാഹ്യലോകത്തിന്റെ ആവശ്യം ഒട്ടും തന്നെയില്ല.

സങ്കൽപത്തെ ഉണർത്തുവാൻ സങ്കൽപം തന്നെ ധാരാളം മതിയാകും. അതിന് ബാഹ്യയാഥാർത്ഥ്യത്തിന്റെ ആവശ്യം ഒട്ടും തന്നെയില്ല. അത് നാം സ്വയം പരിശീലിക്കണം എന്ന് മാത്രം. നിങ്ങളിലെ സ്ത്രീ സങ്കൽപത്തെ ഉണർത്തുവാൻ നിങ്ങളുടെ പുറത്ത് സ്ത്രീ ഉണ്ടാവണമെന്ന് നിർബന്ധമൊന്നുമില്ല. പകരം നിങ്ങൾ കണ്ണടച്ചു പിടിച്ച് അത്യന്തം സുന്ദരിയായ ഒരു പെൺകുട്ടിയെ മനസ്സിൽ സങ്കല്പിക്കുക. ആദ്യമൊക്കെ നിങ്ങൾ കണ്ടിട്ടുള്ള ഏതെങ്കിലും പെൺകുട്ടിയുടെ രൂപമാവും മനസ്സിൽ തെളിയുക. പക്ഷേ അതിന് സൗന്ദര്യം പോരാ. അതിനാൽതന്നെ കണ്ണടച്ചു പിടിച്ചുകൊണ്ട് കൂടുതൽ കൂടുതൽ സൗന്ദര്യമുള്ള ഒരു പെൺകുട്ടിയെ മനസ്സിൽ സങ്കല്പിക്കുക. അവളുടെ സൗന്ദര്യം വർദ്ധിച്ചുവർദ്ധിച്ചുവരട്ടെ. ഇത് കുറെനാൾ അഭ്യസിച്ചു കഴിയുമ്പോൾ പരിപൂർണ്ണയായ ഒരു പെൺകുട്ടിയുടെ (ideal lady) രൂപം നിങ്ങളുടെ മനസ്സിൽ തെളിഞ്ഞു വരും. അവളുടെ സൗന്ദര്യത്തിൽ നിങ്ങൾ തല കറങ്ങി താഴെ വീഴട്ടെ! ഇതിൽ നിങ്ങൾ വിജയിച്ചു കഴിഞ്ഞാൽ പിന്നീട് നിങ്ങൾ ഈ ലോകത്തിലെ വൈരൂപ്യം കലർന്ന സ്ത്രീ സൗന്ദര്യത്തിനു പിറകേ അധികം ഓടുകയില്ല.

നാം ജീവിക്കുന്ന സമൂഹം അത്രനല്ല ഒരു സമൂഹമൊന്നുമല്ല. അതാണ് നമ്മുടെ പ്രശ്നങ്ങളുടെയെല്ലാം മൂലകാരണം. പരിപൂർണ്ണമായ ഒരു സമൂഹം വാർത്തെടുക്കണമെന്ന് നാം സ്വപ്നം കാണുന്നുവെങ്കിലും അതത്ര പ്രായോഗികവുമല്ല. എന്നാൽ പരിപൂർണ്ണമായതും അത്യന്തം പകിട്ടേറിയതുമായ ഒരു സമൂഹസങ്കൽപം നമ്മുടെ ഉള്ളിൽ ഉറങ്ങി കിടപ്പുണ്ട്. അതിനെ ഉണർത്തിയെടുക്കുവാൻ ഉള്ള ശക്തി ബാഹ്യസമൂഹത്തിന് ഒട്ടില്ല താനും. അതിനാൽതന്നെ അത്യന്തം ഭാസുരമായ ആ സാമൂഹിക സങ്കൽപത്തെ ആന്തരികമായി തന്നെ ഉണർത്തിയെടുക്കുവിൻ. കാറൽ മാർക്സ് ചെയ്തതുപോലെ പരിപൂർണ്ണമായതും കുറവുകളില്ലാത്തതുമായ ഒരു സമൂഹത്തെ സ്വപ്നം കണ്ടു തുടങ്ങുവിൻ. മാർക്സിന്റെ സ്വപ്നം ഒരു പാഴ്വേലയായി പോയി എന്ന് നിങ്ങൾ കരുതുന്നുണ്ടോ? അത് ലോക ചരിത്രത്തിന്റെ ഗതിയെ തന്നെ തിരിച്ചു വിട്ട കാര്യം നമുക്കറിവുള്ളതാണ്. ഇതേ വ്യായാമം തന്നെ നാമും ചെയ്യേണ്ടിയിരിക്കുന്നു. നിങ്ങളുടെ ആദർശലോകത്തെ സ്വപ്നം കണ്ടു തുടങ്ങുവിൻ. അതിന്റെ പ്രഭാവലയത്തിൽ നിങ്ങൾ ഒരുന്മാദത്തിലേക്ക് വഴുതി വീഴട്ടെ. അതിൽ നിങ്ങൾ വിജയിച്ചാൽ പിന്നീട് നിങ്ങൾ അപൂർണ്ണമായതും പിടിയിൽ നിൽക്കാത്തതുമായ ഈ ബാഹ്യസമൂഹത്തിന് പിറകേ അധികം ഓടുകയില്ല.

ബാഹ്യയാഥാർത്ഥ്യത്തെ നാം ആസ്വദിക്കുന്നു. കാരണം അത് നമ്മിലുറങ്ങിക്കിടക്കുന്ന ആന്തരിക സങ്കൽപത്തെ ഭാഗികമായെങ്കിലും ഉണർത്തുന്നു. എന്നാൽ ബാഹ്യയാഥാർത്ഥ്യം പരിപൂർണ്ണമാണെന്ന് ആരും പറയുമെന്ന് തോന്നുന്നില്ല. അത് കുറെയൊക്കെ വിരൂപവും അപകടം പിടിച്ചതുമാണ്. പുരമുകളിൽ നിന്നും താഴേക്ക് ചാടിയാൽ നിങ്ങളുടെ കാൽ ഒടിയുക തന്നെ ചെയ്യും. എന്നാൽ നിങ്ങളുടെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന പരിപൂർണ്ണമായ ആന്തരിക സങ്കൽപത്തിൽ ഇങ്ങനെ ഒരു പ്രശ്നമുണ്ടാകുവാൻ വഴിയില്ല. അത്യന്തം പകിട്ടേറിയ ആ ആന്തരിക സങ്കൽപത്തെ ബാഹ്യപ്രപഞ്ചത്തിന്റെ സഹായമില്ലാതെ തന്നെ ഉണർത്തിയെടുക്കുവിൻ. കണ്ണടച്ചു പിടിച്ചു കൊണ്ട് കുറവുകളില്ലാത്ത ആ ലോകത്തെ ഭാവനയിൽ കാണുക. അതിന്റെ മാസ്മരികതയിൽ നിങ്ങൾ ബോധം കെട്ടു താഴെ വീഴട്ടെ. അതിൽ നിങ്ങൾ വിജയിച്ചാൽ പിന്നെ വിരൂപവും അപകടം പിടിച്ചതുമായ ഈ ലോകത്തിന്റെ പിറകേ നിങ്ങൾ അധികം ഓടുകയില്ല.

ഇപ്രകാരം സങ്കൽപശക്തി ഉപയോഗിച്ച് ബാഹ്യലോകത്തിന്റെ പരിമിതികൾക്കും അപ്പുറം പോകുവാൻ മനുഷ്യന് കഴിയും. അങ്ങിനെ ബാഹ്യലോകവുമായുള്ള അടിമത്തത്തിന്റെ ചങ്ങലകളെ തകർക്കുവിൻ. നമുക്ക് വേണ്ടത് സ്വാതന്ത്ര്യമല്ലേ? യാഥാർത്ഥ്യത്തോടുള്ള അടിമത്തം മായാബന്ധനം തന്നെയാണ്. നിങ്ങളിൽ വസിക്കുന്ന ഈശ്വരൻ സങ്കൽപത്തിനും അപ്പുറത്താണ്. സങ്കൽപത്തിലൂടെ അതിലേക്ക് പ്രവേശിക്കുവിൻ. അപ്പോൾ നിങ്ങളെ ദുഃഖിപ്പിക്കുവാൻ യാഥാർഥ്യത്തിന് സാധിക്കുകയില്ല.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 

നോർത്താംപ്ടൺ: ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ ഓക്സ്ഫോർഡ് റീജണൽ മിഷനുകൾക്കായി ഒരു ഏകദിന ബൈബിൾ കൺവെൻഷൻ സംഘടിപ്പിക്കുന്നു. ഡിസംബർ 23 ന് ശനിയാഴ്ച നോർത്താംപ്ടണിൽ ക്രമീകരിച്ചിരിക്കുന്ന ബൈബിൾ കൺവെൻഷനിൽ, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധബലി അർപ്പിച്ചു സന്ദേശം നൽകുന്നതാണ്.
പ്രശസ്ത ധ്യാന ഗുരുവും, സീറോ മലബാർ യൂത്ത് അപ്പോസ്റ്റലേറ്റ് യൂറോപ്പ് ഡയറക്ടറും,ശ്രദ്ധേയമായ നിരവധി ഭക്തി ഗാനങ്ങൾക്ക് രചനയും സംഗീതവും നൽകിയിട്ടുമുള്ള ഫാ. ബിനോജ് മുളവരിക്കൽ ഓക്സ്ഫോർഡ് റീജണൽ ബൈബിൾ കൺവെൻഷൻ നയിക്കുന്നതാണ്.

ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, പ്രശസ്ത ഫാമിലി കൗൺസിലറും, തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ SH തിരുവചനങ്ങൾ   പങ്കുവെക്കുകയും, ശുശ്രുഷകൾക്കു നേതൃത്വം നൽകുകയും ചെയ്യും.
ഓക്സ്ഫോർഡ് റീജണൽ ബൈബിൾ കൺവെൻഷൻ രാവിലെ ഒമ്പതരക്ക് പരിശുദ്ധ ജപമാല സമർപ്പണത്തോടെ  ആരംഭിച്ച്‌ വൈകുന്നേരം നാലു മണിയോടെ സമാപിക്കും. രാവിലെ 10:30 നു ബിഷപ്പ് ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധബലി അർപ്പിക്കുന്നതാണ്.
സീറോ മലബാർ ഓക്സ്ഫോഡ് റീജണൽ കോർഡിനേറ്റർ ഫാ. ഫാൻസ്വാ പത്തിൽ, നോർത്താംപ്ടൺ മിഷൻ ഡയറക്ടർ ഫാ.എൽവീസ്‌ കോച്ചേരിൽ MCBS എന്നിവർ സഹകാർമികത്വം വഹിക്കുകയും, വിവിധ ശുശ്രുഷകൾക്കു നേതൃത്വം നൽകുകയും ചെയ്യും.
തിരുവചന ശുശ്രുഷ, പാപസങ്കീർത്തനം, അനുരഞ്ജനം എന്നിവയിലൂടെ മനസ്സിനെയും ശരീരത്തെയും ആല്മീയമായ തീക്ഷ്ണതയിൽ ഒരുക്കി, ലോകരക്ഷകനെ വരവേൽക്കുവാൻ സജ്ജമാകുന്നതിന്, തിരുപ്പിറവിക്ക്‌ ഒരുക്കമായി നടത്തുന്ന ബൈബിൾ കൺവെൻഷൻ ഏറെ അനുഗ്രഹദായകമാവും.
തിരുക്കർമ്മങ്ങളിലും, തിരുവചന ശുശ്രുഷയിലും പങ്കുചേർന്ന് ദൈവീക കൃപകൾ പ്രാപിക്കുന്നതിനു ഏവരെയും സ്‌നേഹപൂര്‍വ്വം ബൈബിൾ കൺവെൻഷനിലേക്ക്  ക്ഷണിച്ചു കൊള്ളുന്നതായി ഫാ. ഫാൻസ്വാ, ഫാ.എൽവിസ് ഇവാഞ്ചലൈസേഷൻ ഓക്സ്ഫോഡ്‌ റീജണൽ കോർഡിനേറ്ററുമാരായ ബൈജു ജോസഫ്, സുബിൻ ജോസഫ് എന്നിവർ അറിയിച്ചു.
കുമ്പസാരത്തിനും, സ്പിരിച്യുൽ ഷെയറിങ്ങിനും സൗകര്യം ഉണ്ടായിരിക്കും. കുട്ടികൾക്കായി പ്രത്യേക ശുശ്രുഷകൾ ക്രമീകരിക്കുന്നതുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
ബൈജു ജോസഫ്-07846450451,സുബിൻ കെ ജോസഫ്- 07469685399
Venue: St. Gregory the Great RC Church, 22 Park Avenue North
Northampton, NN3 2HS

വിശ്വാസം പ്രഘോഷിക്കാനും ദൈവത്തിൻറെ സാന്നിധ്യം ജനങ്ങളിൽ എത്തിക്കുന്നതിനായും യൂറോപ്പിൽ ഒരു പുതിയ ന്യൂസ് ചാനൽ പിറവിയെടുത്തു. ഷെകെയ്ന ന്യൂസ് യൂറോപ്പ് ഉദ്ഘാടനം ചെയ്തത് ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ആണ് .

ഡിസംബർ 9-ാം തീയതി രാവിലെ 10 മണിക്ക് ഏഴു തിരികളുള്ള മെനോറാ ദീപം തെളിയിച്ചാണ് അഭിവന്ദ്യ പിതാവ് ഉദ്ഘാടനം ചെയ്തത്.

മാർ ജോസഫ് സ്രാമ്പിക്കലിനൊപ്പം ബ്രദർ സന്തോഷ് കരുമത്തറ, ഷെകെയ്ന യൂറോപ്പ് കോഡിനേറ്റർ ബ്രദർ വിന്നർ വിവിധ രൂപതാ പ്രതിനിധികളുമാണ് ഉദ്ഘാടന കർമ്മത്തിൽ തിരികൾ തെളിച്ചത്. ഷെകെയ്ന എന്ന പേരു പോലെ ദൈവത്തിൻറെ സാന്നിധ്യമാകാൻ ഷെകെയ്ന ന്യൂസിന് കഴിയട്ടെ എന്ന് മാർ ജോസഫ് സ്രാമ്പിക്കൽ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ആശംസിച്ചു. കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിട്ട് നമ്മുടെ കുഞ്ഞുങ്ങൾക്കും തലമുറകൾക്കും വിശ്വാസത്തിൻറെ അടിത്തറ പകർന്നു നൽകുകയാണ് ഷെകെയ്നയുടെ ഉദ്ദേശലക്ഷ്യമെന്ന് തൻറെ പ്രസംഗത്തിൽ ഷെകെയ്ന ന്യൂസിന്റെ അമരക്കാരനായ സന്തോഷ് കരുമത്തറ പറഞ്ഞു.

ഫാ. ഹാപ്പി ജേക്കബ്ബ്

ക്രിസ്തുമസിന്റെ അത്ഭുതത്തിൽ ആനന്ദിക്കുക: ദൈവീക സ്വഭാവം സ്വീകരിക്കുക.

നമ്മുടെ രക്ഷകനായ ക്രിസ്തുവിൻറെ ജനനത്തിന്റെ ആഘോഷത്തിൻ അടുത്ത് വരുമ്പോൾ ഈ സംഭവത്തിന്റെ അടിസ്ഥാന കർമ്മങ്ങളിൽ അടങ്ങിയ അന്തർലീനമായതും അഗാധമായതുമായ അത്ഭുതത്തെ കുറിച്ച് ചിന്തിക്കുവാൻ , ധ്യാനിക്കുവാൻ ഈ ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നു. വി. ലൂക്കോസ് എഴുതിയ സുവിശേഷം 2-ാം അധ്യായം എട്ടു മുതൽ 20 വരെയുള്ള വാക്യത്തിൻ അടിസ്ഥാനപ്പെടുത്തി ധ്യാനിക്കാം. ദൈവീക വെളിപാടുകളുമായി ഇഴചേർന്ന പ്രകൃതിയുടെ മഹത്വത്തിൽ ക്രിസ്തുമസിന്റെ സത്ത പൊതിയപ്പെട്ടിരിക്കുന്നു. മനോഹരമായ പ്രകൃതിയുടെ വർണ്ണനയും ബൈബിളിലെ വെളിപ്പെടുത്തലുകളും ചേർത്തു കൊണ്ട് ക്രിസ്തുമസ് എന്ന അത്ഭുതത്തെ പ്രതിഫലിപ്പിക്കുന്ന നാല് ചിന്തകളിലേയ്ക്ക് ശ്രദ്ധയൂന്നാം.

1) ബേത് ലഹേമിലെ നക്ഷത്രം – പ്രത്യാശയുടെ വഴി .

അത്യുന്നതങ്ങളിൽ പ്രാപഞ്ചിക വിസ്തൃതിയിൽ ഒരു സ്വർഗീയ അത്ഭുതം കാണപ്പെട്ടു – ഒരു നക്ഷത്രം. ഉജ്ജ്വല പ്രകാശവും ലക്ഷ്യസ്ഥാനത്തേയ്ക്കുള്ള വഴികാട്ടിയും ആയി നക്ഷത്രം കാണപ്പെട്ടു. അത്യുന്നതങ്ങൾ തന്നെ അത്യുന്നതന്റെ വരവറിയിച്ചു. ദൈവീക പദ്ധതിയിൽ ഭാഗമാകുവാൻ ദൈവം തന്നെ പ്രതീക നക്ഷത്രത്തെ നിയോഗമാക്കി. വി. മത്തായി 2 : 1 – 2

2) ലാളിത്യത്തിന്റെയും വീണ്ടെടുപ്പിന്റെയും പ്രതീകമായ എളിമയുള്ള പുൽക്കൂട് .

ലോകരക്ഷകൻ ജനിച്ചത് ഒരു പുൽക്കൂടിൽ . ഇതിൽപരം ത്യാഗവും എളിമയും വേറെ എവിടെ ദർശിക്കുവാൻ കഴിയും. ഈ ത്യാഗമാണ് ദൈവീകത മനുഷ്യന് കണ്ടുമുട്ടുവാൻ ഇടയാക്കിയത്. പുൽത്തൊട്ടിയുടെ സ്വഭാവം തന്നെ ധാരാളം സന്ദേശങ്ങൾ നമുക്ക് നൽകുന്നു. ലോകചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവം ലോകത്തെ അറിയിക്കുവാൻ ലോകത്തിലെ നിസ്സാരമായ സ്ഥലം തിരഞ്ഞെടുത്തു. വിനയത്തിലും അതിലൂടെയുള്ള വീണ്ടെടുപ്പിന്റെ വാഗ്ദാനത്തിലും നേടുന്ന സൗന്ദര്യത്തെ കുറിച്ചും നമ്മുടെ ചിന്തകളെ പ്രബുദ്ധമാക്കുന്നു . വി. ലൂക്കോസ് 2 : 7

3) മാലാഖമാരുടെ വൃന്ദഗാനം – മധുര സന്തോഷവാർത്ത

നിശബ്ദതയുടെ പൂർണ്ണതയിൽ സർവ്വ സൃഷ്ടിയും കാതോർത്തു. ആ മംഗള ഗാനത്തിനായി . മാലാഖമാർ പാടിയ “അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം ; ഭൂമിയിൽ ദൈവപ്രീതിയുള്ളവർക്ക് സമാധാനം ” താഴെ സർവ്വ പ്രവഞ്ചങ്ങളുടേയും മേൽ അലയായി ഒഴുകി എത്തി. അത്യുന്നതിയും അഗാധവും പരസ്പരം ലയിച്ചുചേർന്ന മഹാത്ഭുതത്തിന് ഈ സംഭവം സാക്ഷിയായി. വി. ലൂക്കോസ് 2: 13 -14

4) ദൈവീക വെളിപാടിന്റെ സാക്ഷികളായ ഇടയന്മാരും പ്രപഞ്ചവും.

ഈ അസാധാരണ സംഭവത്തിന് സാക്ഷിയാകുവാൻ ദൈവം തിരഞ്ഞെടുത്തത് മൂകപ്രകൃതിയും എളിമയുള്ള ആട്ടിടയന്മാരെയും ആണ് . ബുദ്ധികൊണ്ട് ഗ്രഹിക്കുവാൻ പറ്റാത്ത ജനനത്തിന്റെ അത്ഭുതങ്ങളെ അനുഭവിച്ചറിയുവാൻ ഇടയന്മാരെ പ്രാപ്തരാക്കി. അവർ അതിന്റെ കാര്യവാഹകരുമായി . സർവ്വ സൃഷ്ടിയും മൗനത്തോടെ ഈ അത്ഭുതം ദർശിച്ചു. വി. ലൂക്കോസ് 2: 8 – 20.

സഹോദരങ്ങളെ പ്രകൃതിയുടെ മഹത്വവും ക്രിസ്തുമസിന്റെ അത്ഭുതവും വേർതിരിക്കുവാൻ പറ്റില്ലാത്തതാണ് . തന്റെ ജനനം മൂലം ദൈവപുത്രൻ സൃഷ്ടികളോടുള്ള അഗാധ സ്നേഹം പ്രകടമാക്കുന്നു. ഇത് വെളിവാക്കുവാൻ നക്ഷത്ര ഭംഗിയും , പുൽത്തൊട്ടിയുടെ ലാളിത്യവും മാലാഖമാരുടെ ഗാനങ്ങളും ഇടയന്മാരുടെ നൈർമല്ല്യവും എല്ലാം കൂടി ദൈവകൃപ അവൻറെ മഹത്വത്തെ വെളിവാക്കുന്നു. കാല യുഗങ്ങളിൽ രേഖപ്പെടുത്തപ്പെട്ട അത്ഭുതം ആയിട്ടു മാത്രമല്ല. രക്ഷകന്റെ ജനനത്തിന്റെ ലാളിത്യവും, വിനയവും നമുക്ക് സ്വീകരിക്കാം. ഈ ദൈവീകമായ അനുഭവത്തിൽ കൃതജ്ഞതയോടെ ജീവിക്കുവാൻ ഈ ക്രിസ്തുമസ് നമ്മെ പ്രചോദിപ്പിക്കട്ടെ .

സ്നേഹത്തിലും പ്രാർത്ഥനയിലും
ഹാപ്പി ജേക്കബ് അച്ചൻ .

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

സീറോ മലബാർ സഭ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ ഏറ്റവും വലിയ മിഷനുകളിൽ ഒന്നായ സ്റ്റോക്ക് ഓൺ ട്രെന്റ്ലെ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കം ആകുന്നു. ന്യൂ കാസ്റ്റിലെ വിറ്റ്‌ മോർ വില്ലേജ് ഹാളിൽ ശനിയാഴ്ച രാവിലെ 10 മണിക്ക് (ഗ്ലോറിയ2023) മത്സരങ്ങൾക്ക് തിരി തെളിയും. ഫാമിലി യൂണിറ്റ് അടിസ്ഥാനത്തിൽ നടത്തുന്ന വാശിയേറിയ മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് ക്യാഷ് പ്രൈസുകളും എവർ റോളിങ്ങ് ട്രോഫികളും സമ്മാനമായി നൽകും. കുട്ടികൾക്കായി കളറിംഗ് കോമ്പറ്റീഷനും നടത്തുന്നു.

ക്രിസ്മസ് കാലം മധുരിതം ആക്കുന്നത് ക്രിസ്മസ് കേക്കുകൾ ആണ് ,കേക്ക് രുചിച്ചില്ലെങ്കിൽ ക്രിസ്മസ് പൂര്ണമാകില്ല എന്നതുകൊണ്ട്,വിമൻസ് ഫോറം ഒരുക്കുന്ന ക്രിസ്മസ് കേക്ക് ബേക്കിംഗ് കോമ്പറ്റിഷൻ , വിജയികളാകുന്നവർക്ക് എവറോളിംഗ് ട്രോഫികൾ സമ്മാനമായി ലഭിക്കും മത്സരത്തിനുശേഷം കേക്ക് എല്ലാവർക്കും രുചിച്ചറിയാനുള്ള അവസരവും ഉണ്ടായിരിക്കും.

സ്വാദിഷ്ടമായ ഫുഡുകളുമായി ഫുഡ് സ്റ്റാളും ഒരുക്കിയിരിക്കുന്ന വിറ്റ് മോർ വില്ലേജ് ഹാളിലേക്ക് എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

ബിനോയ് എം. ജെ.

നമ്മിൽ പലരും ഇപ്പോൾ യൗവനത്തിൽ എത്തിനിൽക്കുന്നു. ചിലർ വാർദ്ധക്യത്തിലേക്ക് പ്രവേശിക്കുന്നു. ഇവിടെ നിന്നുകൊണ്ട് നമുക്ക് നമ്മുടെ ശൈശവത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാം. എന്തോരു മനോഹാരിത! എന്തോരു മാധുര്യം! ശൈശവത്തിലാവട്ടെ നാം എല്ലാവരേക്കാളും ചെറിയവർ; നേട്ടങ്ങളോ സ്ഥാനമാനങ്ങളോ ഇല്ല; അധികാരസ്ഥാനങ്ങളിൽ എത്തിയിട്ടില്ല; വിജയങ്ങൾ കൊയ്തിട്ടില്ല; സ്വന്തമായി പണം സമ്പാദിച്ചിട്ടില്ല; ജീവിതത്തിലേക്ക് വേണ്ടവണ്ണം പ്രവേശിച്ചിട്ടുപോലുമില്ല. എന്നിട്ടും ശൈശവം എന്തുകൊണ്ട് ഇത്രയേറെ മധുരമാകുന്നു? ശൈശവത്തിൽ സങ്കൽപം ശക്തമാണ്. ശക്തമായ ഈ സങ്കൽപം തന്നെ ശൈശവത്തിന്റെ മധുരിമയുടെ രഹസ്യം. ഇപ്പോൾ നമ്മുടെ മനസ്സ് യാഥാർഥ്യത്തിലാണ്. അതിനാൽതന്നെ സങ്കൽപം ദുർബ്ബലമായിരിക്കുന്നു. അതുകൊണ്ട് ജീവിതം നമുക്ക് വിരസമായി അനുഭവപ്പെടുന്നു. ഇന്ത്യയിൽ സ്വാതന്ത്ര്യ സമരം കൊടുമ്പിരി കൊണ്ടിരുന്ന കാലത്ത് നമുക്ക് ഒരു വലിയ സ്വപ്നമുണ്ടായിരുന്നു. സ്വതന്ത്ര ഇന്ത്യ! സ്വാതന്ത്ര്യം കിട്ടുന്നതോടെ സ്വർഗ്ഗം കിട്ടുമെന്ന് നാം കരുതി. ക്ലേശങ്ങൾ നിറഞ്ഞ സ്വാതന്ത്ര്യ സമരത്തിലൂടെ കടന്നുപോകുവാനുള്ള ശക്തി നമുക്ക് നൽകിയത് ഈ സ്വപ്നമായിരുന്നു. എന്നാൽ ഇന്ന് നാം സ്വതന്ത്ര ഇന്ത്യയിൽ ജീവിക്കുന്നു. എന്നാൽ നാമിപ്പോൾ സ്വർഗ്ഗത്തിലാണോ? ഇപ്പോഴത്തെ നമ്മുടെ ജീവിതം പണ്ടത്തേതിനേക്കാൾ വിരസം. പണ്ടൊരു സ്വപ്നമെങ്കിലും ഉണ്ടായിരിന്നു. ഇന്നതുമില്ല! പ്രണയിക്കുന്നവർ വിവാഹത്തെ സ്വപ്നം കാണുന്നു. ആ സ്വപ്നമാകുന്നു പ്രണയത്തിന്റെ മാസ്മരികത. എന്നാൽ വിവാഹം കഴിക്കുമ്പോഴോ? ആ സ്വപ്നം തിരോഭവിക്കുകയും ജീവിതത്തിന്റെ തന്നെ മധുരിമ നഷ്ടപ്പെടുകയും ചെയ്യുന്നു. നാമിപ്പോൾ സോഷ്യലിസത്തെയും കമ്മ്യൂണിസത്തെയും സ്വപ്നം കാണുന്നു. അത് വരുമ്പോൾ ഭൂമിയിൽ സ്വർഗ്ഗം വിരിയുമെന്ന് നാം ചിന്തിക്കുന്നു. എന്നാൽ ഇതിനോടകം തന്നെ സോഷ്യലിസം നിലവിൽ വന്ന രാജ്യങ്ങളിലേക്കൊന്നു നോക്കൂ. അവർ സ്വർഗ്ഗത്തിലാണോ? അവർക്ക് അവരുടേതായ പ്രാരാബ്ധങ്ങളും പ്രശ്നങ്ങളുമുണ്ട്. നാമിവിടെ നിന്ന് നോക്കുമ്പോൾ അവിടം സ്വർഗ്ഗം പോലെ നമുക്ക് തോന്നിയേക്കാം. കാരണം നാമതിനെ സങ്കല്പിക്കുകയേ ചെയ്യുന്നുള്ളൂ. നേരിട്ടനുഭവിക്കുന്നില്ല. നേരിട്ടനുഭവിക്കുമ്പോൾ മാത്രമേ യാഥാർഥ്യത്തിന്റെ വിരസതയും ബുദ്ധിമുട്ടുകളും നമുക്ക് മനസ്സിലാകൂ. ലാറ്റിൻ അമേരിക്കയിലും മറ്റു വികസ്വര രാഷ്ട്രങ്ങളിലും കഴിയുന്നവർ കരുതുന്നു അമേരിക്കൻ ഐക്യനാടുകളിൽ ജീവിതം സ്വർഗ്ഗം പോലെയാണെന്ന്. എന്നാൽ അമേരിക്കൻ ഐക്യനാടുകളിൽ കഴിയുന്നവർക്ക് അവിടം അങ്ങനെ അനുഭവപ്പെടുന്നുണ്ടോ? ഒരിക്കലുമില്ല.

മേൽ പറഞ്ഞ ഉദാഹരണങ്ങളെല്ലാം ഒരു സത്യത്തിലേക്ക് വിരൽ ചൂണ്ടുന്നു. സങ്കൽപം യാഥാർഥ്യത്തെക്കാൾ മധുരമാണ്; ഒരു പക്ഷേ അതിനേക്കാൾ ശ്രേഷ്ഠവുമാണ്. സങ്കൽപം നമുക്കിഷ്ടമുള്ളതുപോലെ മെനയുവാൻ കഴിയും. അതേസമയം അതിൽ യുക്തിയും ഉണ്ട്. യാഥാർഥ്യമാവട്ടെ പൂർണ്ണമായും നമ്മുടെ പിടിയിൽ നിൽക്കുന്നതല്ല.അത് നമ്മുടെ നിയന്ത്രണത്തിനും അപ്പുറത്താണ്. നമ്മുടെ ഇഷ്ടത്തിന് അവിടെ വലിയ സ്ഥാനമൊന്നുമില്ല. കുറെയൊക്കെ നമ്മുടെ ഇഷ്ടത്തിനൊത്ത് യാഥാർഥ്യത്തെ മാറ്റിമറിക്കുവാൻ കഴിഞ്ഞേക്കാം. ഈ ലോകത്തിലെ മനുഷ്യന്റെ പ്രയത്നങ്ങൾ എല്ലാം യാഥാർഥ്യത്തെ അവന്റെ ഇഷ്ടപ്രകാരം മാറ്റിമറിക്കുവാനുള്ള ശ്രമമാണ്. എന്നാൽ അവനതിൽ എത്രത്തോളം വിജയിക്കുന്നുണ്ട്? പകുതിയോളം (50%). അതിൽ കൂടുതലില്ല. ഉദാഹരണത്തിന് സമത്വം മനുഷ്യന്റെ ഒരു സങ്കൽപമാണ്. ഇത് അത്യന്തം മധുരമായ ഒരു സങ്കൽപം തന്നെ. അത് മനുഷ്യജീവിതത്തിന് അർത്ഥം കൊടുക്കുന്നു. മനുഷ്യൻ എക്കാലത്തും സമത്വത്തിനുവേണ്ടിയും അത് സ്ഥാപിച്ചെടുക്കുന്നതിനുവേണ്ടിയും പരിശ്രമിച്ചുവരുന്നു. മനുഷ്യവംശം ഉത്ഭവിച്ചിട്ട് സഹസ്രാബ്ദങ്ങൾ എത്ര കഴിഞ്ഞു? ഇതുവരെ നാമതിൽ വിജയിച്ചിട്ടുണ്ടോ? വരും കാലങ്ങളിൽ നാമതിൽ വിജയിക്കുമെന്ന് നാം പ്രത്യാശിക്കുന്നു. അതൊരു സ്വപ്നം മാത്രം. യാഥാർഥ്യം മറ്റൊന്നാണ്. യാഥാർഥ്യം എപ്പോഴും അസമത്വത്തിൽ അധിഷ്ഠിതമാണ്. യാഥാർഥ്യത്തിൽ പൂർണ്ണമായ സമത്വം ഒരിക്കലും വരുവാൻ പോകുന്നില്ല. ചില വശങ്ങളിലൂടെ നാം സമത്വം സ്ഥാപിക്കുമ്പോൾ വേറെ ചില വശങ്ങളിലൂടെ അസമത്വം പെരുകുന്നു. സാമ്പത്തികമായി സമത്വം സ്ഥാപിക്കുമ്പോൾ അധികാരത്തിലെ അസമത്വം കൂടുതൽ വലുതാകുന്നു. നോക്കൂ, സങ്കൽപവും യാഥാർത്ഥ്യവും തമ്മിലുള്ള വ്യത്യാസം. സങ്കൽപം മധുരവും സുന്ദരവും ആകുമ്പോൾ യാഥാർത്ഥ്യം വിരൂപവും പരുപരുത്തതുമാണ്. സങ്കൽപം അത്യന്തം മധുരിക്കുന്ന ഒരു പാനീയമാണെങ്കിൽ യാഥാർത്ഥ്യമാവട്ടെ മധുരവും കയ്പും കൂടിക്കലർന്ന ഒരു പാനീയമാണ്. അത് കുടിക്കുക അൽപം ബുദ്ധിമുട്ടുമാണ്.

സങ്കൽപത്തിൽ അസ്വസ്ഥതക്കോ ദു:ഖത്തിനോ സ്ഥാനമില്ല. അത് അത്യന്തം ആനന്ദപ്രദമാണ്. അതിനാൽതന്നെ അനന്താനന്ദം വേണമെന്നുള്ളവർ സങ്കൽപലോകത്തിലേക്ക് ചേക്കേറിക്കൊള്ളുവിൻ. ഇത് അസ്വീകാര്യമായി പലർക്കും തോന്നിയേക്കാം. എന്നാൽ അതാണതിന്റെ സത്യം. മനുഷ്യനെ മഹാനാക്കുന്നത് അവന്റെ സങ്കൽപശക്തിതന്നെ. ലോകത്തിന്റെ ഗതി മാറ്റിവിട്ടവരെല്ലാം സങ്കൽപത്തിൽ വേണ്ടുവോളം കഴിഞ്ഞവരാണ്. മാർക്സും ഫ്രോയിഡും, ഡാവിഞ്ചിയും, ഐൻസ്റ്റീനുമെല്ലാം യാഥാർഥ്യത്തെക്കാളധികം സങ്കൽപത്തിന് പ്രാധാന്യം കൊടുത്തവരാണ്. ചെറുപ്രായത്തിൽ ധാരാളം ദിവാസ്വപ്നം കാണുന്ന കുട്ടികൾ വളർന്നുവരുമ്പോൾ വലിയ നേട്ടങ്ങൾ കൈവരിക്കുന്നതായി മന:ശ്ശാസ്ത്രജ്ഞന്മാർ പറയുന്നു. കലയും, സാഹിത്യവും, തത്വചിന്തയും, ശാസ്ത്രവുമെല്ലാം സങ്കൽപത്തിന്റെ സൃഷ്ടികളാകുന്നു. സങ്കൽപത്തിൽ നിന്നും ആശയങ്ങൾ ഉണ്ടാകുന്നു. ആശയങ്ങളിൽ നിന്നും അറിവുണ്ടാകുന്നു. അറിവില്ലാത്ത മനുഷ്യൻ മൃഗമല്ലാതെ മറ്റെന്താണ്? മാനവ സംസ്കാരം തന്നെ സങ്കൽപത്തിലാണ് കെട്ടിപ്പടുത്തിയിട്ടുള്ളത്. അതിനാൽതന്നെ സങ്കൽപത്തിന്റെ മഹത്വത്തെ ഇടിച്ചുതാഴ്ത്താതെയിരിക്കുവിൻ.

സങ്കൽപത്തെയും യാഥാർഥ്യത്തെയും ഒരുപോലെ ആസ്വദിക്കുവിൻ. രണ്ടിനും അവയുടേതായ അസ്ഥിത്വമുണ്ട്. സങ്കൽപത്തെക്കാളും പ്രാധാന്യം യാഥാർഥ്യത്തിനു കൊടുക്കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. ഇവിടെ സങ്കൽപങ്ങൾ അടിച്ചമർത്തപ്പെടുന്നു. അടിച്ചമർത്തപ്പെടുന്ന സങ്കൽപങ്ങളിൽ നിന്നും ആഗ്രഹങ്ങൾ ജന്മമെടുക്കുന്നു. ആഗ്രഹമാണ് എല്ലാ ദുഃഖങ്ങളുടെയും കാരണം. ഇപ്രകാരം യാഥാർഥ്യത്തിന്റെ അടിമകളാകാതിരിക്കുവിൻ. വാസ്തവത്തിൽ സങ്കൽപം യാഥാർഥ്യത്തിനും ഉപരിയാണ്. യാഥാർഥ്യത്തിന്റെ മാറ്റു കൂട്ടുവാൻ മാർഗ്ഗങ്ങളില്ല. അത് പണ്ടും ഇന്നും എന്നും വിരസമായി തന്നെ തുടരുന്നു. അതിനെ ആവോളം ആസ്വദിക്കുവാനേ നമുക്ക് കഴിയൂ. സങ്കൽപമാവട്ടെ എന്നും സുന്ദരമാണ്. അതിനെ ആസ്വദിക്കുവാൻ പ്രത്യേകിച്ച് പരിശ്രമത്തിന്റെ ആവശ്യവുമില്ല.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 

 

RECENT POSTS
Copyright © . All rights reserved