Spiritual

ബിര്‍മിംഗ്ഹാം: ഗ്രെയിറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ രണ്ടാം തലമായി വിഭാവനം ചെയ്തിരിക്കുന്ന യുവജന വര്‍ഷം ആരംഭിച്ചു. കുട്ടികളുടെ വര്‍ഷത്തിന്റെ സമാപനത്തോടനുബന്ധിച്ചു ഇക്കഴിഞ്ഞ ദിവസം ബിര്‍മിങ്ഹാമിലെ ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ തിങ്ങിനിറഞ്ഞ സദസിനെ സാക്ഷി നിര്‍ത്തി സീറോ മലാബര്‍ സഭയുടെ തലവനും പിതാവുമായ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പിതാവാണ് യുവജന വര്‍ഷം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ഗ്രെയിറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, വികാരി ജനറാള്‍മാരായ ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍, റവ. ഡോ. മാത്യു ചൂരപൊയ്കയില്‍, സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് രൂപത ഡയറക്ടര്‍ റവ. ഡോ. ബാബു പുത്തന്‍പുരക്കല്‍, രൂപതയിലെ മറ്റു വൈദികര്‍, യൂത്ത് കോഡിനേറ്റര്‍മാര്‍, വിവിധ യൂണിറ്റുകളില്‍ നിന്നുള്ള എസ്.എം.വൈ.എം, നേതാക്കള്‍, തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ആണ് ഉദ്ഘാടനകര്‍മ്മം നടന്നത്.

2018 ഡിസംബര്‍ 2-ാം തീയതി ആരംഭിച്ചു 2019 ഡിസംബര്‍ 30 വരെയാണ് യുവജന വര്‍ഷമായി ആചരിക്കുന്നത്. യുവജനങ്ങളില്‍ ക്രിസ്തീയ വിശ്വാസവും പാരമ്പര്യങ്ങളും ഊട്ടി ഉറപ്പിക്കുന്നതിനും സഭയുട മുഖ്യ ധാരയിലേക്ക് യുവജനങ്ങളെ ആകൃഷ്ടരാക്കുന്നതിനും ഉതകുന്ന വിവിധ കര്‍മ്മ പദ്ധതികള്‍ ഈ കാലയളവില്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കും, ഇടവകകളുടെയും മിഷന്‍ സെന്ററുകളുടെയും, റീജിയനുകളുടെയും ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍ക്കായി, ക്യാമ്പുകള്‍, സെമിനാറുകള്‍, തീര്‍ഥാടനങ്ങള്‍, വൊക്കേഷണല്‍ ഡിസെന്‍മെന്റ് ക്യാമ്പുകള്‍, വിവിധ ദിനാചരങ്ങള്‍, യൂത്ത് ക്‌ളാസുകള്‍, യു കാറ്റ് പഠനം തുടങ്ങിയവ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ക്രമീകരിക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. രൂപതയിലെ മുഴുവന്‍ യുവജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള സംഗമത്തോട് കൂടിയായിരിക്കും യുവജന വര്‍ഷം സമാപിക്കുന്നത്.

ബര്‍മിങ്ഹാം: ദൈവിക മഹത്വത്താല്‍ സീറോ മലബാര്‍ സഭയുടെ വലിയ ഇടയന്‍ അഭിവന്ദ്യ കര്‍ദ്ദിനാള്‍ മാര്‍.ജോര്‍ജ് ആലഞ്ചേരിയുടെ അനുഗ്രഹ സാന്നിധ്യം കൊണ്ട് ഏറെ ആത്മീയ അഭിഷേകത്തിലേക്ക് നയിക്കപ്പെടുന്ന റവ. ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന ഡിസംബര്‍ മാസ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ ഹൃദയത്തില്‍ പുല്‍ക്കൂടൊരുക്കി ഉണ്ണിയേശുവിനെ സ്വീകരിക്കാന്‍ കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷ. കണ്‍വെന്‍ഷന്‍ 8ന് ബര്‍മിങ്ഹാം ബഥേല്‍ സെന്ററില്‍ നടക്കും. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ബിഷപ്പ് മാര്‍. ജോസഫ് സ്രാമ്പിക്കലും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.

വലിയ പിതാവിന്റെ ആശീര്‍വാദത്തിനൊപ്പം, ദൈവവചനങ്ങളുടെ ചുരുളഴിയുന്നതിലൂടെ പ്രകാശം പരന്നുകൊണ്ട് ഹൃദയത്തില്‍ അത് നിറയുന്നതാകണം ക്രിസ്മസ് എന്ന് കുട്ടികളെ പരിചയപ്പെടുത്തുന്ന പ്രത്യേക കണ്‍വെന്‍ഷന് സെഹിയോന്‍ യു.കെയ്ക്കുവേണ്ടി പ്രശസ്ത ആത്മീയ ശുശ്രൂഷകനും കുട്ടികളുടെയും യുവജനങ്ങളുടെയും ധ്യാനഗുരുവുമായ ജൂഡ് മുക്കോറോ നേതൃത്വം നല്‍കും. നന്മതിന്മകളുടെ തിരിച്ചറിവിന്റെയും ആശയ സംഘര്‍ഷങ്ങളുടെയും കാലഘട്ടത്തില്‍ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് യഥാര്‍ത്ഥ ക്രിസ്തീയ ജീവിതം നയിക്കുവാന്‍ ഉതകുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനിലെ വിവിധ ശുശ്രൂഷകളും പ്രോഗ്രാമുകളും അനേകം കുട്ടികളെയും ടീനേജുകാരെയും യുവതീ-യുവാക്കളെയും ദിനംതോറും അവരായിരിക്കുന്ന മേഖലകളില്‍ ക്രിസ്തീയ മൂല്യങ്ങളാല്‍ നന്മയുടെ പാതയില്‍ നയിച്ചുകൊണ്ടിരിക്കുന്നു.

മാനസികവും ആത്മീയവുമായ നവോന്മേഷമേകിക്കൊണ്ട്, അത്ഭുതങ്ങളും അടയാളങ്ങളും പ്രകടമായ വിടുതലുകളും സംഭവിക്കുന്ന പ്രത്യേക ദിവ്യകാരുണ്യ ആരാധനയും, ഷെയറിങ് വേഡ് ഒഫ് ഗോഡ്, ഇന്ററാക്റ്റീവ് സെഷന്‍സ്, കുമ്പസാരം, സ്പിരിച്വല്‍ ഷെയറിങ് എന്നിവയും ഉള്‍പ്പെടുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനോടോപ്പമുള്ള കുട്ടികള്‍ക്കായുള്ള ഈ പ്രത്യേക ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് നിരവധി കുട്ടികളും കൗമാരക്കാരുമാണ് യു.കെയുടെ വിവിധഭാഗങ്ങളില്‍നിന്നും കോച്ചുകളിലും മറ്റ് വാഹനങ്ങളിലുമായി മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ ഓരോതവണയും എത്തിക്കൊണ്ടിരിക്കുന്നത്. കിങ്ഡം റെവലേറ്റര്‍ എന്ന ഇംഗ്ലീഷിലുള്ള കുട്ടികള്‍ക്കായുള്ള മാസിക കണ്‍വെന്‍ഷനില്‍ സൗജന്യമായി വിതരണം ചെയ്തുവരുന്നു. ‘ലിറ്റില്‍ ഇവാഞ്ചലിസ്റ്റ്’ എന്ന മാസികയും ഇളം മനസ്സുകളെ യേശുവില്‍ ഐക്യപ്പെടുത്തുന്നു.

ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാവ്യത്യാസമില്ലാതെ അനേകര്‍ക്ക് ജീവിത നവീകരണം പകര്‍ന്നുനല്‍കുന്ന കണ്‍വെന്‍ഷനായുള്ള ഒരുക്ക ശുശ്രൂഷ ബര്‍മിങ്ഹാമില്‍ നടന്നു. കണ്‍വെന്‍ഷന്റെ ആത്മീയ വിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ. സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും 8 ന് രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.

വിലാസം
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം.
(Near J1 of the M5)
B70 7JW.

കൂടുതല്‍ വിവരങ്ങള്‍ക്ക്;
ഷാജി: 07878149670.
അനീഷ്: 07760254700
ബിജുമോന്‍മാത്യു: 07515368239

Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു.കെയുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്,

ടോമി ചെമ്പോട്ടിക്കല്‍: 07737935424.
ബിജു അബ്രഹാം: 07859890267

ഫാ. ബിജു കുന്നയ്ക്കാട്ട് പി. ര്‍. ഓ

ബ്രിസ്റ്റോള്‍, പോര്‍ട്‌സ്മൗത്ത്: ദൈവത്തിന്റെ രക്ഷാകര പദ്ധതി പലപ്പോഴും മനുഷ്യന്‍ വിഭാവനം ചെയ്യുന്നതുപോലെയല്ലന്നും ദൈവിക പദ്ധതികളോട് സഹകരിക്കുമ്പോഴാണ് നാം ദൈവമക്കളായിത്തീരുന്നതെന്നും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. ബ്രിസ്റ്റോളിലും പോര്‍ട്‌സ്മൗത്തിലും സീറോ മലബാര്‍ മിഷനുകള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കവേ, വി. കുര്‍ബാനയിലെ സുവിശേഷഭാഗത്തെ വിശദീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പുത്രന്‍ ജനിക്കുമെന്നു സഖറിയായ്ക്കും എലിസബത്തിനും മാലാഖയില്‍ നിന്നും സന്ദേശം ലഭിച്ചപ്പോള്‍ അവര്‍ അതേക്കുറിച്ചു സംശയിച്ചു. ദൈവിക പദ്ധതിയെ സംശയിക്കാതെ നാം വിശ്വസിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ബ്രിസ്റ്റോള്‍ സെന്റ് ജോസഫ്സ് ദൈവാലയത്തില്‍ രാവിലെ നടന്ന തിരുക്കര്‍മ്മങ്ങളില്‍ മാര്‍ ആലഞ്ചേരി മുഖ്യകാര്‍മ്മികനായിരുന്നു. റവ. ഫാ. ജോയ് വയലില്‍ മിഷന്‍ സ്ഥാപന ഡിക്രി വായിച്ചു. തുടര്‍ന്നു കര്‍ദ്ദിനാള്‍ ‘ബ്രിസ്റ്റോള്‍ സെന്റ് തോമസ് മിഷന്‍’ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തിരുക്കര്‍മ്മങ്ങള്‍ക്കിടയില്‍ സുറിയാനി ഭാഷയില്‍ ഗാനങ്ങള്‍ ആലപിച്ചത് ശ്രദ്ധേയമായി. വി. കുര്‍ബാനയ്ക്കുശേഷം ബ്രിസ്റ്റോളില്‍ ഭാവിയില്‍ പണിയാനുദ്ദേശ്ശിക്കുന്ന ദൈവാലയത്തിന്റെ അടിസ്ഥാനശിലയുടെ ആശീര്‍വാദം കര്‍ദ്ദിനാള്‍ നിര്‍വ്വഹിച്ചു. സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ബ്രിസ്റ്റോള്‍ മിഷന്‍ ഡയറക്ടര്‍ റവ. ഫാ. പോള്‍ വെട്ടിക്കാട്ട് സി.എസ്.ടി, റവ. ഫാ. ജോയ് വയലില്‍ സി.എസ്.ടി, സെക്രട്ടറി റവ. ഫാ. ഫാന്‌സുവ പത്തില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

പൊട്‌സ്മൗത്ത് സെന്റ് പോള്‍സ് കത്തോലിക് ചര്‍ച്ചില്‍ വൈകിട്ട് നടന്ന തിരുക്കര്‍മ്മങ്ങളില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, ‘Our Lady of the Nativity St. Mary’s Mission’ ഉദ്ഘാടനം ചെയ്തു. റവ. ഫാ. ഫാന്‍സുവ പത്തില്‍ മിഷന്‍ സ്ഥാപന ഡിക്രി വായിച്ചു. തുടര്‍ന്ന് നടന്ന ഉദ്ഘാടനത്തിന് ശേഷം കേക്കുമുറിച്ചു സന്തോഷം പങ്കുവെച്ചു. റവ. ഫാ. രാജേഷ് ആനത്തില്‍ ആണ് മിഷന്‍ ഡയറക്ടര്‍. പൊട്‌സ്മൗത്ത് മിഷന്റെ പുതിയ ലോഗോയും തദവസരത്തില്‍ പ്രകാശനം ചെയ്തു. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ യുവജന വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി രൂപതയിലുടനീളം പ്രയാണം നടത്തുന്ന മരക്കുരിശ്ശ് മിഷനില്‍ ഏറ്റുവാങ്ങി. ബ്രിസ്റ്റോളിലും പൊട്‌സ്മൗത്തിലും പരിപാടികളില്‍ പങ്കെടുത്തവര്‍ക്കായി സ്‌നേഹവിരുന്ന് ഒരുക്കിയിരുന്നു.

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന മിഷന്‍ സെന്ററുകളുടെ ഉദ്ഘാടനങ്ങളില്‍, ഇന്ന് ബോണ്‍മൗത്തില്‍ മിഷന്‍ ഉദ്ഘാടനം ചെയ്യപ്പെടും. ബോണ്‍മൗത്തിലുള്ള ഹോളി ഫാമിലി കാത്തോലിക് ദൈവാലയത്തില്‍ വൈകിട്ട് 5.30ന് നടക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയാണ് മിഷന്‍ ഉദ്ഘാടനം ചെയ്യുന്നത്. പ്രീസ്‌റ് ഇന്‍ ചാര്‍ജ് റവ. ഫാ. ചാക്കോ പനത്തറ സി.എമ്മിന്റെയും കമ്മറ്റി അംഗങ്ങളുടെയും നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഏവര്‍ക്കും സ്വാഗതം.

ഇതുവരെ ചിത്രങ്ങളിലും പെയിന്റിങ്ങുകളിലും സിനിമകളിലും എഴുത്തിലൂടെയുമെല്ലാം വര്‍ണിച്ചിട്ടുള്ള യേശുക്രിസ്തുവിന്റെ രൂപം തെറ്റാണെന്ന് പഠനം. നീണ്ടു മെലിഞ്ഞ ശരീര പ്രകൃതിയും വെളുത്ത വര്‍ണവും നീളന്‍ മുടിയും വെട്ടിയൊതുക്കിയ താടിയുമുള്ള ക്രിസ്തുവിന്റെ രൂപം പ്രചരിപ്പിച്ചത് റോമാക്കാരാണെന്നുമാണ് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സര്‍വ്വകലാശാലയിലെ ഫൊറന്‍സിക് വിഭാഗം വിദ്ഗ്ധന്‍ റിച്ചാര്‍ഡ് നീവ് വ്യക്തമാക്കുന്നത്. പുരാവസ്തു ശാസ്ത്രവും ഫൊറന്‍സിക് പഠനരീതികളുടേയും അടിസ്ഥാനത്തില്‍ തെളിവുകള്‍ നിരത്തിയാണ് റിച്ചാര്‍ഡിന്റെ കണ്ടെത്തല്‍. ഏറെക്കാലത്തെ പഠന ശേഷമാണ് യേശുക്രിസ്തുവിന്റെ മുഖത്തിന്റെ ഘടന റിച്ചാര്‍ഡ് നീവ് തയ്യാറാക്കിയത്.

Related image

കാലങ്ങളായി വിവരിക്കപ്പെട്ട ക്രിസ്തുവിന്റെ രൂപഘടനയില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഈ രൂപമെന്നതാണ് വസ്തുത. ഇരുണ്ട നിറമുള്ള ആരോഗ്യമുള്ള ശരീരമുള്ള ക്രിസ്തുവിന് നീളം കുറവുള്ള ചുരുണ്ട മുടിയാണെന്നും നീളം കുറഞ്ഞ താടിയും കണ്ണുകള്‍ക്ക് ഇരുണ്ട നിറമാണെന്നുമാണ് റിച്ചാര്‍ഡ് വ്യക്തമാക്കുന്നത്. ക്രിസ്തുവിന്റെ ചിത്രങ്ങള്‍ തയ്യാറാക്കിയവര്‍ ആദ്യ കാലങ്ങളില്‍ അവര്‍ ജീവിച്ചിരുന്ന സാമൂഹിക സാംസ്‌കാരിക പശ്ചാത്തലങ്ങളെ ചുറ്റിപ്പറ്റി തയ്യാറാക്കിയതാണ് നിലവിലെ ക്രിസ്തുവിന്റെ രൂപമെന്നുമാണ് റിച്ചാര്‍ഡ് വിശദമാക്കുന്നത്.

ഫൊറന്‍സിക് ഇന്റര്‍പോളജി ഉപയോഗിച്ചാണ് ക്രിസ്തുവിന്റെ യഥാര്‍ത്ഥ രൂപം തയ്യാറാക്കിയിരിക്കുന്നത്. പുരാവസ്തു ഗവേഷകരുടെ സഹായവും ഇതിനായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് വെളിപ്പെടുത്തല്‍. പ്രാഥമിക രൂപഘടന തയ്യാറാക്കുന്നതില്‍ ബൈബിളില്‍ നിന്ന് തന്നെയാണ് സൂചനകള്‍ ഉള്‍ക്കൊണ്ടിരിക്കുന്നതെന്നാണ് പഠനങ്ങള്‍ വിശദമാക്കുന്നത്. തലയോട്ടിയുടെ രൂപവും ആകാരവും ഇപ്രകാരം തയ്യാറാക്കിയെങ്കിലും ക്രിസ്തുവിന്റെ നിറം കൃത്യമായി കണ്ടെത്താന്‍ വീണ്ടും വര്‍ഷങ്ങള്‍ വേണ്ടി വന്നു.

ഫോറന്‍സിക്, പുരാവസ്തു ശാസ്ത്രം എന്നിവയുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനഫലമാണ് ക്രിസ്തുവിന്റെ യഥാര്‍ത്ഥ മുഖം കണ്ടെത്താന്‍ സഹായകരമായതെന്നാണ് റിച്ചാര്‍ഡ് വ്യക്തമാക്കുന്നത്. എഡി ഒന്നാം നൂറ്റാണ്ടിലെ ഭക്ഷണരീതികളും ജീവിത ശൈലികളും ഗവേഷണത്തിന്റെ ഭാഗമായി പഠന വിധേയമാക്കിയെന്നാണ് റിച്ചാര്‍ഡ് നീവ് അവകാശപ്പെടുന്നത്. നിലവിലെ ക്രിസ്തുവിന്റെ രൂപം തയ്യാറാക്കിയതിന്റെ പിന്നില്‍ റോമാക്കാരുടെ പ്രചാരണവുമുണ്ടെന്നാണ് റിച്ചാര്‍ഡ് നീവ് അവകാശപ്പെടുന്നത്. ക്രിസ്തുവിന്റെ ശിഷ്യന്മാര്‍ ബൈബിളിലെ അപ്പസ്‌തോല പ്രവര്‍ത്തനങ്ങളില്‍ ക്രിസ്തുവിന്റെ രൂപത്തെക്കുറിച്ച് സൂചനകള്‍ നല്‍കുന്നുണ്ടെന്നാണ് റിച്ചാര്‍ഡിന്റെ അവകാശവാദം.

ഫൈസല്‍ നാലകത്ത്

ഡിസംബര്‍ 1ന് ലണ്ടനില്‍ നടന്ന ആവേശകരമായ 10-ാമത് ലണ്ടന്‍ മീലാദ് മഹാസമ്മേളനത്തിന് പ്രൗഢോജ്വല സമാപനം. ഉച്ചസമയം 1ന് ആരംഭിച്ച പരിപാടികള്‍ രാത്രി 11 മണിവരെ നീണ്ടുനിന്നു. വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ ദഫ് മുട്ട്, ഓഫ് സ്റ്റേജ് മത്സര പരിപാടികള്‍, വലിയവരുടെ കലാപരിപാടികള്‍, മൗലിദ് സദസ്സ്, മദ് ഹുറസൂല്‍ പ്രഭാഷണങ്ങള്‍, ആത്മീയ മജിലിസ് പ്രാര്‍ത്ഥന സദസ്സുകള്‍ തുടങ്ങിയവയെ കൊണ്ട് സദസ്സ് ധന്യമായി.

തുടര്‍ന്ന് നടന്ന സംസ്‌കാരിക സമ്മേളനത്തിന് സുപ്രസിദ്ധ വാഗ്മിയും മത പണ്ഡിതനും ഇസ്ലാമിക ചരിത്രഗവേഷകനുമായ ചെറൂര്‍ അബ്ദുല്ല മുസ്ലിയാര്‍ നേതൃത്വം നല്‍കി. മത ജാതി ഭേദംമേനൃ മാനവകുലത്തിന് സമാധാനവും സ്‌നേഹവും പ്രധാനം നല്‍കുന്നതിനു വേണ്ടിയാണ് പ്രവാചകന്‍ നിയോഗിക്കപ്പെട്ടത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആധുനിക സമൂഹത്തില്‍ വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നതാണ് ഇതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിപാടിയുടെ മുഖ്യ ഇനമായ ആത്മീയ സദസ്സ് ജനങ്ങള്‍ വളരെ ആവശ്യത്തോടെയാണ് സ്വീകരിച്ചത്. യു.കെയുടെ പല ഭാഗങ്ങളില്‍, ഒരു മാസക്കാലമായി നടന്ന മീലാദ് പരിപാടികള്‍ക്കു ഇതോടെ പരിസപ്തിയായി. കഴിഞ്ഞ പത്തു വര്‍ഷമായി അല്‍-ഇഹ് സാന്‍ നടത്തിവരുന്ന മീലാദ് സമ്മേളനങ്ങള്‍ വളരെ വിജയകരമായാണ് സമാപിക്കാറുള്ളത്. യു.കെയിലെ രജിസ്‌ട്രേഡ് ചാരിറ്റിയായ അല്‍-ഇഹ് സാന്‍ സംഘടന വിവിധ സേവനങ്ങളാണ് മത ജാതി ഭേദമന്യേ സമൂഹത്തിനു നല്‍കിക്കൊണ്ടിരിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്കായുള്ള കരിയര്‍ വര്‍ക്ക് ഷോപ്പുകള്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, മലയാളഭാഷയെയും സംസ്‌കാരത്തെയും വിദ്യാര്‍ത്ഥികളില്‍ പരിചയപ്പെടുത്താനുള്ള മധുര മലയാളം പരിപാടികള്‍, ലൈബ്രറികള്‍ പഠന ക്യാമ്പുകള്‍, കുടുംബസംഗമങ്ങള്‍, വിദ്യാര്‍ഥികള്‍ക്കായുള്ള ആത്മീയ വിദ്യാഭ്യാസം, ഫാമിലി കൗണ്‍സിലിംഗ് പരിപാടികള്‍, സ്‌പോര്‍ട്‌സ് ആക്ടിവിറ്റി തുടങ്ങിയ ധാരാളം പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് സമര്‍പ്പിച്ചിട്ടുണ്ട്.

അല്‍ ഇഹ്സാന്റെ കഴിഞ്ഞ 11വര്‍ഷത്തെ കമ്മ്യൂണിറ്റി സര്‍വീസുകള്‍ ഷാഹുല്‍ ഹമീദ് സദസ്സിന് മുമ്പില്‍ അവതരിപ്പിച്ചു. 200ല്‍പ്പരം കുട്ടികളുടെ കലാപരിപാടികള്‍ സദസ്സിന് പുതിയ അനുഭൂതി നല്‍കി. ഇനിയും ധാരാളം പദ്ധതികളും പ്രവര്‍ത്തനങ്ങളും ജനങ്ങളുടെ സഹകരണത്തോടെ നടത്തുമെന്ന് അല്‍-ഇഹ് സാന്‍ മുഖ്യ കാര്യദര്‍ശി ഖാരിഹ് അബ്ദുല്‍ അസീസ് അഭിപ്രായപ്പെട്ടു.

യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നും വന്നെത്തിയ ജന സഞ്ചയം മീലാദ് മഹാസമ്മേളനത്തിനു സാക്ഷിയായി. പരിപാടികളുടെ വിജയത്തിനും സുഖകരമായ നടത്തിപ്പിനും പലവിധത്തിലുളള സഹായസഹകരണങ്ങള്‍ ചെയ്ത എല്ലാവര്‍ക്കും എല്ലാവിധ നന്ദിയും സന്തോഷവും അറിക്കുന്നതായി പരിപാടിയുടെ കോഡിനേറ്ററായ എ.സി.സി ഗഫൂര്‍ സൗത്താല്‍, പി.ര്‍.ഓ അപ്പഗഫൂര്‍, കണ്‍വീനറായ മുസ്തഫ വി.പി ഹെയ്‌സ് തുടങ്ങിയവര്‍ അറിയിച്ചു.

പരിപാടിക്ക് അല്‍-ഇഹ് സാന്‍ പ്രധാന കാര്യദര്‍ശി ഖാരിഹ് അബ്ദുല്‍ അസീസ് സ്വാഗതവും സിറാജ് ഓവണ്‍ നന്ദിയും അറിയിച്ചു.

വല്‍ത്താം സ്റ്റോ: സീറോ മലബാര്‍ സഭയുടെ തലവനായ അത്യുന്നത കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഔദ്യോഗിക അജപാലന സന്ദര്‍ശനം ലണ്ടനില്‍ മൂന്ന് നാള്‍ക്കകം. തിരുസഭയുടെ ചരിത്രത്തിന്റെ ഭാഗമായി മാറുന്ന ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ ലണ്ടന്‍ റീജിയനിലെ മിഷനുകളുടെ ഔദ്യോഗിക പ്രഖ്യാപനം ലണ്ടനിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്‍ത്താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്റ് സെന്റ് ജോര്‍ജ്ജ് ദേവാലത്തില്‍ ഡിസംബര്‍ മാസം 5-ാം തീയതി ബുധനാഴ്ച വൈകീട്ട് 6ന്.

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ അജപാലന ശുശ്രൂഷയുടെ ഭാഗമായി വിഭാവനം ചെയ്ത മിഷനുകളുടെ സാക്ഷാല്‍ക്കാരത്തിന്റെ ദിനമായി മാറുകയാണ് ഡിസംബര്‍ 5. രൂപതയിലെ ലണ്ടന്‍ റീജിയനിലുള്ള മിഷനുകളുടെ പ്രഖ്യാപനം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഡിസംബര്‍ മാസം 5 ബുധനാഴ്ച 6.00 pm ന് വല്‍ത്താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്റ് സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ വെച്ച് മരിയന്‍ ദിന ശുശ്രൂഷയോടൊപ്പം നടത്തുന്നതാണ്.

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെയും രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെയും അജപാലന സന്ദര്‍ശനത്തിന്റെ ഒരുക്കത്തിനായി ചാപ്‌ളയിന്‍ ഫാ.ജോസ് അന്ത്യാംകുളം MCBS ന്റെയും ഈ വിശുദ്ധ കുര്‍ബ്ബാന കേന്ദ്രങ്ങളിലെ ട്രസ്റ്റിമാരുടെയും കമ്മറ്റി അംഗങ്ങളുടെയും നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളും അവലോകനങ്ങളും നടന്നുവരുന്നു.

വിശ്വാസ ജീവിതത്തിന്റെ പുതിയ പടവുകള്‍ കടന്ന് മുന്നേറുന്ന സഭയോടു ചേര്‍ന്ന് ഈ ചരിത്രമുഹൂര്‍ത്തത്തില്‍ പങ്കെടുക്കുവാന്‍ എല്ലാവരേയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ചാപ്‌ളയിന്‍ ഫാ.ജോസ് അന്ത്യാംകുളം അറിയിച്ചു.

ഫാ. ബിജു കുന്നയ്ക്കാട്ട് പി. ര്‍. ഓ

ബര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയിലെ കുട്ടികളുടെ വര്‍ഷത്തിന്റെ സമാപനം ബിര്‍മിംഗ്ഹാമിലെ ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്നലെ നടന്നു. സീറോ മലബാര്‍ സഭയുടെ തലവനും പിതാവുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമാപന ചടങ്ങുകളില്‍ മുഖ്യാഥിതി ആയിരുന്നു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, വികാരി ജനറാള്‍മാരായ റവ. ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍, റവ. ഡോ. മാത്യു ചൂരപൊയ്കയില്‍, രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികര്‍, സന്യാസിനികള്‍, രൂപതയുടെ എട്ടു റീജിയനുകളില്‍ നിന്നുള്ള പന്ത്രണ്ടുമുതല്‍ പതിനാറു വരെ പ്രായമുള്ള കുട്ടികള്‍, മതാധ്യാപകര്‍, മാതാപിതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കുചേര്‍ന്നു.

പന്ത്രണ്ട് വയസ് മുതല്‍ കുട്ടികള്‍ തങ്ങളുടെ ദൈവവിളിയെക്കുറിച്ചു ഗൗരവമായി ചിന്തിക്കണമെന്ന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി സുവിശേഷസന്ദേശത്തില്‍ പറഞ്ഞു. ഈശോയെ പന്ത്രണ്ടാം വയസില്‍ കാണാതായതുമായി ബന്ധപ്പെട്ട സുവിശേഷഭാഗത്തെ അധികരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈശോയെ ദേവാലയത്തില്‍ വെച്ച് കാണാതാവുകയായിരുന്നില്ല മറിച്ചു ഈശോ ദേവാലയത്തില്‍ ദൈവപിതാവുമൊന്നിച്ച് ആയിരിക്കുവാന്‍ സ്വയം തീരുമാനിച്ചു തന്റെ വിളി തിരിച്ചറിയുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ അജപാലന സന്ദര്‍ശനം നടത്തുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ് ഈ രൂപതയിലെ കുട്ടികളായ നിങ്ങളെ കാണാനും ഈ സമാപനസമ്മേളനത്തില്‍ പങ്കെടുക്കാനുമായാണ് പ്രാധാനമായും വന്നിരിക്കുന്നതെന്നും, കുട്ടികളായ നിങ്ങളിലാണ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഭാവിയെന്നും ആമുഖ സന്ദേശത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കുട്ടികളോടായി പറഞ്ഞു.

ബെര്‍മിംഗ്ഹാമിലെ ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ നിറഞ്ഞു കുട്ടികളും മുതിര്‍ന്നവരും എത്തിയ സമ്മേളനത്തില്‍ വികാരി ജനറാള്‍ റവ. ഫാ. സജിമോന്‍ മലയില്‍പുത്തന്‍പുരയില്‍ എല്ലാവര്‍ക്കും സ്വാഗതമാശംസിച്ചു. ഉദ്ഘാടനനത്തിനു ശേഷം നടന്ന വി. കുര്‍ബാനയില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി കാര്‍മ്മികത്വം വഹിച്ചു. റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയുടെ ശിക്ഷണത്തില്‍ പരിശീലനം നേടിയ കുട്ടികളുടെ നേതൃത്വത്തിലുള്ള ഗായകസംഘം വി. കുര്‍ബാനയില്‍ ഗാനങ്ങള്‍ ആലപിച്ചത് മുക്തകണ്ഠ പ്രശംസ പിടിച്ചുപറ്റി.

ബൈബിള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ ഉച്ചകഴിഞ്ഞു നടന്നു. ഓല സ്റ്റെയിന്റെ അനുഭവസാക്ഷ്യം, പൗരസ്ത്യ സുറിയാനി പണ്ഡിതരായ ഡേവിഡ് വെല്‍സ്, സെബാസ്റ്റ്യന്‍ ബ്രോക് എന്നിവര്‍ നയിച്ച ക്ളാസ്സുകളും നടത്തപ്പെട്ടു. സീറോ മലബാര്‍ സഭയുടെ ലഘുചരിത്രവും ഭരണക്രമവും ഉള്‍ക്കൊള്ളിച്ചുള്ള ഡോക്യുമെന്ററി അവതരിപ്പിക്കപ്പെട്ടു.

രൂപതയുടെ പഞ്ചവത്സര പദ്ധതിയിലെ അടുത്തവര്‍ഷമായ യുവജനവര്‍ഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് അലഞ്ചേരി നിര്‍വഹിച്ചു. രൂപതയുടെ വാര്‍ഷിക ബുള്ളറ്റിനായ ‘ദനഹ’യുടെ പ്രകാശനവും മാര്‍ ആലഞ്ചേരി നിര്‍വ്വഹിച്ചു. ഉച്ചകഴിഞ്ഞു നാല് മുപ്പത്തോടുകൂടി സമ്മേളനം സമാപിച്ചു. രണ്ടാഴ്ചയോളം യുകെയില്‍ അജപാലനസന്ദര്‍ശനം നടത്തുന്ന മാര്‍ ആലഞ്ചേരി രൂപതയുടെ പുതിയ കാല്‍വയ്പ്പായ മിഷന്‍ സെന്ററുകളുടെ ഔദ്യോഗിക ഉദ്ഘാടനങ്ങളും വിവിധ സ്ഥലങ്ങളില്‍ നിര്‍വഹിക്കുന്നുണ്ട്.

ഫാ. ഹാപ്പി ജേക്കബ്

ഒരു ക്രിസ്മസ് കൂടി പങ്കുകൊള്ളാന്‍ ഇടയാക്കിയ സര്‍വ്വശക്തന്റെ കൃപയില്‍ ആശ്രയിക്കുകയും ദൈവകൃപയില്‍ നിറഞ്ഞുള്ള അനുഗ്രഹിക്കപ്പെട്ട ഒരു ക്രിസ്മസ് ഏവര്‍ക്കും നേരുകയും ചെയ്യുന്നു. ആര്‍ഭാടത്തിന്റെയും പ്രൗഢിയുടേയും പ്രതീകമായി നാം ഇന്ന് ക്രിസ്മസിനെ കാണുകയും അപ്രകാരമുള്ള ഒരുക്കങ്ങള്‍ നാം നടത്തുകയുെ ചെയ്യുന്നു. അത് മാത്രമാണ് ക്രിസ്മസിനെക്കുറിച്ചുള്ള നമ്മുടെ ധാരണയും. അലങ്കാരങ്ങളും വര്‍ണങ്ങളും ഈ ആഘോഷത്തിന് മാറ്റുകൂട്ടുവാന്‍ നാം ഉപയോഗിക്കുമ്പോള്‍ എപ്പോഴെങ്കിലും നമ്മുടെ ചിന്തയില്‍ വന്നിട്ടുണ്ടോ ഇത് ത്യാഗത്തിന്റെയും വെറുമയാക്കപ്പെട്ടതിന്റെയും പെരുന്നാള്‍ ആണെന്ന്. ഇത് ഇല്ലായ്മയുടെയും ആകുലതയുടേയും ഓര്‍മ്മപ്പെടുത്തലാണെന്ന്. ‘അവന്‍ ദൈവ രൂപത്തിലിരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളണം എന്ന് വിചാരിക്കാതെ ദാസരൂപം എടുത്തു, മനുഷ്യ സാദൃശ്യത്തിലായി തന്നെത്താല്‍ ഒഴിച്ച് വേഷത്തില്‍ മനുഷ്യനായി വിളങ്ങി. തന്നെത്താന്‍ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നെ, അനുസരണയുള്ളവനായി തീര്‍ന്നു’ ഫിലിപ്യര്‍ 2.6-8.

അഞ്ചാം വാക്യത്തില്‍ ഓര്‍ക്കുന്നത് പോലെ ‘ക്രിസ്തു യോശുവിലുള്ള ഭാവം തന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ’ അതാകട്ടെ ഈ വര്‍ഷത്തെ ക്രിസ്മസില്‍ നിന്നും നാം സ്വീകരിക്കേണ്ടത്യ അതിനുവേണ്ടി നമുക്ക് ഒരുങ്ങാം. ഇരുപത്തിയഞ്ച് ദിവസം നോമ്പിലും പ്രാര്‍ത്ഥനയിലുമുള്ള ഒരുക്കം. ഭൗതികമായ ഒരുക്കത്തിനേക്കാള്‍ മനുക്ക് ആത്മീയമായ പുതുക്കം, അതാണ് ക്രിസ്മസ് നമുക്ക് തരുന്നത്. അത്ര നിസാരമല്ല ഈ ത്യാഗം. മനുഷ്യ വര്‍ഗത്തിന്റെ രക്ഷയ്ക്ക് വേണ്ടി ദൈവം തന്റെ ഏക ജാതനായ മനുഷ്യനാകുന്നു.

ദൈവ സ്‌നേഹത്തിന്റെ ഉദാത്തമായ മാര്‍ഗത്തിലേക്കുള്ള കാല്‍വെയ്പ്പ്. കാരണം ക്രിസ്തുവിന്റെ ജനനത്തില്‍ പങ്കാളിയാകാതെ എങ്ങനെ അവന്റെ കുരിശ് മരണത്തിലും പുനരുദ്ധാനത്തിലും നമുക്ക് പങ്കാളിത്വം ലഭിക്കും. ആയതിനാല്‍ ഈ ജനന പെരുന്നാളിലേക്ക് നമുക്ക് ഒരുങ്ങാം. അനുദിന ജീവിതത്തില്‍ ക്രിസ്തുവിന്റെ അതേഭാവം തന്നെ നമ്മില്‍ ഉയരട്ടെ. എന്തായിരുന്നു ആ ഭാവങ്ങള്‍? അതേ ഭാവത്തില്‍ എങ്ങെ ആയിത്തീരും.?

1. ക്രിസ്തു പൂര്‍ണ മുഷ്യനായി നമ്മുടെ ഇടയില്‍ പാര്‍ത്തു.

ചരിത്രത്തിന്റെ ഭാഗമായ വ്യക്തിത്വം. ഒരു സാധാരണക്കാരനെപ്പോലെ ജീവിച്ചുവെങ്കിലും തന്റെ സാന്നിധ്യവും പ്രവര്‍ത്തിയും അനേകര്‍ക്ക് ഉണര്‍വ്വായും പ്രചോദനമായും ഭവിച്ചു. മൂല്ല്യങ്ങള്‍ക്ക് കൈമോശം വരാതെ ജീവിതത്തില്‍ പകര്‍ത്തി.

2. ക്രിസ്തു ധാര്‍മ്മിക ഗുരുവായിരുന്നു

ശത്രുവിനെ സ്‌നേഹിക്കുവാനും അവന് വേണ്ടി പ്രാര്‍ത്ഥിക്കുവാനും, ഒരു ചെകിട്ടത്ത് അടിക്കുമ്പോള്‍ മറു ചെകിട് കാണിച്ചുകൊടുക്കുവാനും അവന്‍ പഠിപ്പിച്ചു. പാലിക്കപ്പെട്ടിരുന്ന പല ആചാരങ്ങളും പ്രവൃത്തികളും തന്റെ ഉത്‌ബോധനം മൂലം മാറ്റം വരുവാന്‍ ഇടയായി. അന്ധകാരം തിന്മയും അല്ല ജീവനും പ്രകാശവുമാണ് പ്രതീകങ്ങളെന്ന തിരിച്ചറിവ് നല്‍കി ലൂക്കോസ് 6:27-38.

3. ക്രിസ്തു ദൈവത്തിന്റെ പ്രവാചകനായിരുന്നു.

സാധാരണ മനുഷ്യരേക്കാള്‍ ഉയര്‍ന്ന ഒരവസ്ഥ. ദൈവത്തില്‍ നിന്നും താന്‍ പ്രാപിച്ച സത്യങ്ങളെ അവന്‍ ജീവിതത്തലൂടെ നല്‍കി. തന്നെ ഒറ്റിക്കൊടുക്കുമെന്നും തന്റെ മരണവുമെല്ലാം ജീവിത കാലത്ത് തന്നെ അവന്‍ അവന്‍ അരുളി ചെയ്തു. കല്ല് കല്ലിന്മേല്‍ ശേഷിക്കയില്ലയെന്നും ഈ മന്ദിരം പൊളിപ്പിന്ഡ മൂന്ന് ദിവസംകൊണ്ട് അതിനെ പണിയുമെന്നൊക്കെ താന്‍ അരുളി ചെയ്തത് പിന്‍പറ്റിയവര്‍ക്ക് പോലും ഉള്‍ക്കൊള്ളുവാന്‍ കഴിയാതെപോയി.

4. ക്രിസ്തു ദൈവ കൃപകളുടെ മൂര്‍ത്തിഭാവം ആയിരുന്നു.

വിശക്കുന്നവര്‍ക്ക് ആഹാരം നല്‍കുകയും രോഗികള്‍ക്ക് സൗഖ്യം നല്‍കുകയും മരിച്ചവരെ ഉയിര്‍പ്പിക്കുകയും ചെയ്തു. അസാധ്യമായതും മാനുഷിക ബലത്തിന് കഴിയാതിരുന്നതുമായ അത്ഭുതങ്ങളെ അവന്‍ നമുക്ക് നല്‍കി.

5. ക്രിസ്തു ദൈവമായിരുന്നു.

പിതാവിന്റെ അതേഭാവത്തില്‍ നിന്നും ധൃതിചലിക്കാതെ അവന്‍ നമ്മുടെ ഇടയില്‍ പാര്‍ത്തു. അവന്‍ സര്‍വ്വ ശക്തനായിരുന്നു. സര്‍വ്വവ്യാപിയായിരുന്നു, രാവും പകലും ആരാധിക്കിപ്പെടേണ്ടവനായിരുന്നു. മരണത്തെപ്പോലും തോല്‍പ്പിച്ച് ഉയിര്‍ത്തതോടെ എല്ലാ പ്രപഞ്ച നിയമങ്ങള്‍ക്കും താന്‍ അധീതനാണെന്ന് തെളിയിച്ചു.

ഇതേ ഭാവങ്ങള്‍ക്ക് അവകാശികളായി നമ്മെ ആക്കുവാനാണ് മാനുഷിക രൂപത്തില്‍ നമ്മുടെ ഇടയില്‍ അവന്‍ വന്നത്. അതായിരുന്നു ദൈവം നമുക്ക് നല്‍കിയ ഏറ്റവും വലിയ സമ്മാനവും. ആയതിനാല്‍ ഈ ക്രിസ്മസ് കാലങ്ങളില്‍ മറ്റെന്തിനേക്കാളും ആത്മീയമായ ഒരുക്കത്താല്‍ നമ്മെത്തന്നെ അലങ്കരിക്കുവാന്‍ നമുക്ക് ശ്രമിക്കാം. പ്രാര്‍ത്ഥനാപൂര്‍വ്വം നമുക്ക് ഒരുങ്ങാം. അല്‍പ്പായുസ്സും അല്‍പ്പസന്തോഷവും പകരുന്ന ഭൗതിക ഒരുക്കങ്ങളേക്കാള്‍ ഉപരിയായി നിത്യതയുടെ അനുഭവങ്ങളെ പ്രാപിക്കുവാന്‍ ഈ ക്രിസ്മസ് ഇടയാക്കട്ടെ.

അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം, ഭൂമിയില്‍ ദൈവ പ്രസാദമുള്ള മനുഷ്യര്‍ക്ക് സമാധാനം.

ഫാ. ബിജു കുന്നയ്ക്കാട്ട് പി. ര്‍. ഓ

ബ്രിസ്റ്റോള്‍, പോര്‍ട്‌സ്മൗത്ത്: യു.കെയില്‍ സീറോ മലബാര്‍ വിശ്വാസികളുടെ സാന്നിധ്യം കൂടുതലുള്ള ബ്രിസ്റ്റോള്‍, പോര്‍ട്‌സ്മൗത്ത് എന്നിവിടങ്ങളില്‍ ഇന്ന് സീറോ മലബാര്‍ മിഷനുകള്‍ക്കു തുടക്കമാവും. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തില്‍ സീറോ മലബാര്‍ സഭയുടെ തലവനും ശ്രേഷ്ഠപിതാവുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയാണ് മിഷനുകളുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്. ബ്രിസ്റ്റോളില്‍ രാവിലെ 11.30 നും പോര്‍ട്‌സ്മൗത്തില്‍ വൈകിട്ട് 6.30 നുമാണ് ഉദ്ഘാടന തിരുക്കര്‍മ്മങ്ങള്‍. നിരവധി വൈദികരും അല്‍മായ വിശ്വാസികളും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കും.

അഭിവന്ദ്യ പിതാക്കന്മാര്‍ക്കു സ്വീകരണം, സ്വാഗതം, മിഷന്‍ സ്ഥാപിച്ചുകൊണ്ടുള്ള ഡിക്രി വായന തുടങ്ങിയവ ഉദ്ഘാടനത്തിനു മുന്‍പ് നടക്കും. തുടര്‍ന്ന് മാര്‍ ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി. കുര്‍ബാന നടക്കും. പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജുമാരായ റവ. ഫാ. പോള്‍ വെട്ടിക്കാട്ട് ഇടം, റവ. ഫാ. രാജേഷ് ആനത്തില്‍, മിഷന്‍ കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഏവരെയും ഏറെ സ്‌നേഹത്തോടെ ക്ഷണിക്കുന്നു.

തിരുക്കര്‍മ്മങ്ങള്‍ നടക്കുന്ന പള്ളികളുടെ വിലാസം

Bristol: St. Joseph’s Chruch,
232, Forest Road,
Fishpounds, Bristol,
BS16 3QT

Portsmouth: St. Paul’s Catholic Church,
Allaway Avenue,
Portsmouth,
PO6 4HB

ഫാ. ബിജു കുന്നയ്ക്കാട്ട് പി. ര്‍. ഓ

ബെര്‍മിംഗ്ഹാം: ദൈവകാരുണ്യത്തിനു നന്ദി പറഞ്ഞു ബെര്‍മിംഗ്ഹാമിലെ സീറോ മലബാര്‍ വിശ്വാസികള്‍. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തില്‍ ഇന്നലെ രണ്ടു മിഷനുകള്‍ കൂടി ബെര്‍മിംഗ്ഹാമില്‍ പ്രഖ്യാപിച്ചു. Saltely St. Benedict, Wolverhampton Our Lady of Perpetual Help എന്നീ മിഷനുകളാണ് പ്രഖ്യാപിച്ചത്. രണ്ടുവര്‍ഷം പ്രായമായ രൂപതയുടെ ആത്മീയ കുതിപ്പില്‍ പതിനാറു മിഷനുകള്‍ ഇതുവരെ പ്രഖ്യാപിച്ചു. ബെര്‍മിംഗ്ഹാമില്‍ മിഷന്‍ ഡയറക്ടര്‍ ആയി റവ. ഫാ. ടെറിന്‍ മുള്ളക്കരയെയും നിയമിച്ചു. നിരവധി വൈദികരും വിശ്വാസികളും തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്നു.

പ്രീസ്റ്റ് ഇന്‍ ചാര്‍ജ് റവ. ഫാ. ടെറിന്‍ മുള്ളക്കരയുടെ സ്വാഗത പ്രസംഗത്തിനു ശേഷം സാറ്റ്‌ലി സെന്റ് ബെനഡിക്ട് മിഷന്റെ ഡിക്രി റവ. ഫാ. ആന്റണി ചുണ്ടെലിക്കാട്ടും വോളെറാംപ്റ്റന്‍ ഔര്‍ ലേഡി ഓഫ് പെര്‍പ്പെചുല്‍ ഹെല്‍പ് മിഷന്റെ ഡിക്രി റവ. ഫാ. സോജി ഓലിക്കലും വായിച്ചു. ഡിക്രിയുടെ കോപ്പി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി റവ. ഫാ. ടെറിന്‍ മുള്ളക്കരയ്ക്ക് നല്‍കി അദ്ദേഹത്തെ ഡയറക്ടര്‍ ആയി നിയമിച്ചു. തുടര്‍ന്ന് അഭി. പിതാക്കന്മാര്‍ തിരി തെളിച്ചു മിഷന്‍ ഔദ്യോഗികമായി ഉദ്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് നടന്ന വി. കുര്‍ബാനയ്ക്കു കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിച്ചു വചനസന്ദേശം നല്‍കി. ബെര്‍മിംഗ്ഹാം ആര്‍ച്ചുബിഷപ്പ് ബെര്‍ണാഡ് ലോങ്ലി പുതിയ മിഷന് ആശംസകളര്‍പ്പിച്ചു സംസാരിച്ചു. സീറോ മലബാര്‍ വൈദികരെ കൂടാതെ, ബെര്‍മിംഗ്ഹാം അതിരൂപത വൈദികനായ ഫാ. ഡൊമിനിക്, ഫാ. ഫിലിപ്പ്, എന്നിവരും സഹകാര്‍മികരായിരുന്നു.

കുട്ടികളുടെ വര്‍ഷത്തിന്റെ സമാപനവും യുവജന വര്‍ഷത്തിന്റെ ഉദ്ഘാടനവും ഇന്ന് നടക്കും. രൂപതയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നായി രണ്ടായിരത്തിയഞ്ഞൂറിലധികം കുട്ടികളും മാതാപിതാക്കളും അധ്യാപകരും ചടങ്ങുകളില്‍ പങ്കെടുക്കും. പരിപാടികളുടെ തത്സമയസംപ്രേഷണം (രൂപത ഫേസ്ബുക് പേജിലും യുട്യൂബിലും) താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ രാവിലെ മുതല്‍ ലഭ്യമായിരിക്കും.

https://youtube.com/watch?v=FILI5AHub3w

RECENT POSTS
Copyright © . All rights reserved