Spiritual

രാജേഷ്‌ ജോസഫ്‌, ലെസ്റ്റര്‍

പെസഹാ അഥവാ കടന്ന് പോകലിനെ തിരുവത്താഴമായി, അന്ത്യ അത്താഴമായി നാം കാണുന്നു. എന്നാല്‍ നമ്മുടെ അനുദിന ജീവിതം സ്‌നേഹത്തിന്റെ, പ്രതീക്ഷയുടെ, കരുണയുടെ, നല്ല സ്പന്ദനങ്ങളുടെ വിരുന്ന് മേശയാണ്. എളിമയുടെ മഹനീയ മാതൃക മാനവരാശിക്ക് പകര്‍ന്നു നല്‍കിയ പുണ്യദിനം നമ്മുടെ ജീവിതങ്ങളിലൂടെ സ്‌നേഹത്തിന്റെ വിരുന്ന് മേശയായി മാറണം. ഏത് ജീവിതാവസ്ഥയിലും സാഹചര്യങ്ങളിലും കര്‍മ്മ മണ്ഡലങ്ങളിലും നിസ്വാര്‍ത്ഥമായി പാദങ്ങള്‍ കഴുകാനും സ്‌നേഹ ചുംബനം നല്‍കാനും സാധിക്കുന്നുണ്ട് എങ്കില്‍ പെസഹാ ആവര്‍ത്തിക്കപ്പെടുന്നു. ജീവിതം വിശുദ്ധ കുര്‍ബാനയാകുന്നു. ഒറ്റിക്കൊടുക്കാന്‍ പോകുന്നവന്‍ ആരാണ് എന്നറിഞ്ഞിട്ടും നിസ്വാര്‍ത്ഥമായ സ്‌നേഹത്തിലൂടെ പാദം കഴുകി വിരുന്ന് മേശ പങ്കുവെച്ച ഗുരു സ്‌നേഹത്തിന്റെ അവസാന വാക്കാണ്.

ആവശ്യത്തിലധികം വരുമാനവും ജീവിത സൗകര്യങ്ങളും ഇന്ന് നമ്മുടെയൊക്കെ വിരുന്ന് മേശകളില്‍ നിന്ന് അര്‍ഹരായവരെ അകറ്റി നിര്‍ത്തുന്നു. മുറിക്കപ്പെടാനാകാതെ വിലപിക്കുന്ന ക്രിസ്തു അവന്റെ രോദനങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കാം കടന്നു ചെല്ലാം. സ്‌നഹത്തിന്റെ ത്യാഗത്തിന്റെ നല്ല സൗഹൃദങ്ങളുടെ, പരസ്പര സഹായത്തിന്റെ കരുതലിന്റെ വിരുന്ന് മേശ ഒരുക്കാം, മുറിച്ച് പങ്കുവെയ്ക്കാം. ഞാന്‍ നിന്റെ പാദങ്ങള്‍ കഴുകിയില്ല എങ്കില്‍ നീ ഇന്ന് എന്റെ കൂടെയല്ല എന്ന് ഏറ്റുപറയാം.

കാലിത്തൊഴുത്ത് മുതല്‍ കാല്‍വരി വരെയുള്ള ജീവിത സ്‌നേഹത്തിന്റെ പുതിയ സന്ദേശമാണ്. മാനവരാശിയുടെ അനുദിന ജീവിത ക്ലേശങ്ങളും സങ്കടങ്ങളും എല്ലാം നമ്മോട് ആവശ്യപ്പെടുന്നത് പരസ്പരം പാദങ്ങള്‍ കഴുകി സഹനത്തിന്റെ സമര്‍പ്പണത്തിന്റെ കുരിശ് യാത്രയിലൂടെ മുന്നോട്ട് നീങ്ങുന്നവനാണ്. കുരിശിന്റെ വഴിയില്‍ സഹജീവികളുടെ മുഖം തുടക്കാനും കണ്ണീരൊപ്പാനും ആശ്വസിപ്പിക്കാനും സാധിച്ചെങ്കില്‍ മാത്രമേ കാല്‍വരിയിലെ ബലിയര്‍പ്പണം അര്‍ത്ഥവത്താവുകയുള്ളൂ. അപ്പോള്‍ പൗലോസിനെപ്പോലെ നമുക്കും പറയാന്‍ സാധിക്കും ഞാന്‍ നല്ലവണ്ണം ഓടി, എന്റെ ഓട്ടം പൂര്‍ത്തിയാക്കി.

രാജേഷ്‌ ജോസഫ്

ഈസ്റ്ററിനു മുന്‍പുള്ള ഞായറാഴ്ച വിശ്വാസികള്‍ ഓശാന ഞായര്‍ (Palm Sunday) അഥവാ കുരുത്തോലപ്പെരുന്നാള്‍ ആചരിക്കുന്നു. കുരിശിലേറ്റപ്പെടുന്നതിനു മുന്‍പ് ജെറുസലെമിലേയ്ക്കു കഴുതപ്പുറത്തേറി വന്ന യേശുവിനെ, ഒലിവുമരച്ചില്ലകളും ഈന്തപ്പനയോലകളും വഴിയില്‍ വിരിച്ച് ‘ഓശാന ഓശാന ദാവീദിന്റെ പുത്രന് ഓശാന ‘ എന്ന് പാടി ജനക്കൂട്ടം വരവേറ്റ സംഭവം നാലു സുവിശേഷകന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ സുവിശേഷ വിവരണങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഓശാന ഞായര്‍ ആചരിക്കുന്നത്. ക്രിസ്ത്യാനികള്‍ ഈസ്റ്ററിന് തൊട്ട് മുമ്പുള്ള വ്യാഴാഴ്ച പെസഹാ വ്യാഴം ആചരിക്കുന്നു. യേശു തന്റെ അപ്പോസ്‌തോലന്മാരുമൊത്ത് അവസാനമായിക്കഴിച്ച അത്താഴത്തിന്റെ ഓര്‍മക്കായാണ് ഈ ആചാരം. വിശുദ്ധ ആഴ്ചയിലെ, വിശുദ്ധ ബുധന് ശേഷവും ദുഃഖവെള്ളിക്ക് മുന്‍പുമായി അഞ്ചാം ദിവസമാണ് പെസഹാ വ്യാഴം.

അന്ത്യ അത്താഴ വിരുന്നിന്റെ ഓര്‍മ്മ പുതുക്കലിന്റെ ഭാഗമായി പെസഹ വ്യാഴത്തില്‍ പെസഹ അപ്പം അഥവാ ഇണ്ട്രിയപ്പം ഉണ്ടാക്കുന്നു. ഓശാനയ്ക്ക് പള്ളികളില്‍ നിന്ന് നല്‍കുന്ന ഓശാനയോല (കുരുത്തോല) കീറിമുറിച്ച് കുരിശുണ്ടാക്കി പെസഹ അപ്പത്തിനു മുകളില്‍വെച്ച് കുടുംബത്തിലെ കാരണവര്‍ അപ്പം മുറിച്ച് ‘പെസഹ പാലില്‍’ മുക്കി ഏറ്റവും പ്രായംകൂടിയ വ്യക്തി മുതല്‍ താഴോട്ട് കുടുംബത്തിലെ എല്ലാവര്‍ക്കുമായി നല്‍കുന്നു.

കുരിശിനു മുകളില്‍ എഴുതുന്ന ‘INRI’ യെ (മലയാളത്തില്‍ ‘ഇന്രി’) അപ്പവുമായി കൂട്ടിവായിച്ച് ഇന്രിയപ്പമെന്ന് പറയുന്നു. കാലക്രമേണ അത് ഇണ്ട്രിയപ്പമെന്നും ഇണ്ടേറിയപ്പമെന്നും പേര്‍ ആയതാണെന്ന് പറയപ്പെടുന്നു. പെസഹ അടുത്തു വരുന്ന ഈ സമയത്ത് പെസഹ അപ്പവും പാലും ഉണ്ടാക്കുന്ന വിധം ഈയാഴ്ച ഉള്‍പെടുത്താം എന്ന് കരുതി.

ചേരുവകള്‍

അരിപ്പൊടി 1 കപ്പ്
ഉഴുന്ന് 1/ 4 കപ്പ്
തേങ്ങ 1 കപ്പ് ചിരകിയത്
വെളുത്തുള്ളി 1 എണ്ണം
കുഞ്ഞുള്ളി 4 എണ്ണം
ജീരകം 1 പിഞ്ച്
വെള്ളം 1 കപ്പ്

പെസഹ അപ്പം ഉണ്ടാക്കുന്ന വിധം

രണ്ടു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തുവച്ച ഉഴുന്ന് പരിപ്പ് നന്നായി അരച്ച് എടുക്കുക. തേങ്ങ, ജീരകം, വെളുത്തുള്ളി, കുഞ്ഞുള്ളി എന്നിവ അല്‍പം വെള്ളം ചേര്‍ത്ത് അരച്ച് എടുക്കുക. ഒരു പാത്രത്തിലേയ്ക്ക് അരച്ചു വച്ച പരിപ്പ്, തേങ്ങാ, അരിപ്പൊടി. അല്‍പം ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് നല്ല കട്ടിയുള്ള ഒരു ബാറ്റര്‍ ആക്കി ഒരു 20 മിനിറ്റ് വയ്ക്കുക. ഒരു ഇഡലിപാത്രത്തില്‍ ഒരു തട്ടു വച്ച് ഈ ബാറ്റെര്‍ അതിലേയ്ക്ക് ഒഴിക്കുക. ഓശാന ഞായറാഴ്ച പള്ളിയില്‍നിന്നും കിട്ടിയ ഓല ഒരു കുരിശുരൂപത്തില്‍ മധ്യത്തില്‍ വച്ച് ചെറുതീയില്‍ 20 മിനിട്ട് കുക്ക് ചെയ്യുക. അപ്പം നന്നായി വെന്തോ എന്നറിയാന്‍ ഒരു ടൂത്ത്പിക്ക് കൊണ്ട് കുത്തി നോക്കുക. ടൂത്ത് പിക്കില്‍ പറ്റിപ്പിടിച്ചിട്ടില്ല എങ്കില്‍ നന്നായി കുക്ക് ആയി എന്നര്‍ത്ഥം.

പാലുണ്ടാക്കുന്നതിനായി വേണ്ട ചേരുവകള്‍

ശര്‍ക്കര 400 ഗ്രാം
രണ്ടാംപാല്‍ 3 കപ്പ്
ഒന്നാംപാല്‍ 1 കപ്പ്
അരിപ്പൊടി 1/ 4 കപ്പ്
ചുക്ക്‌പൊടിച്ചത് 1/ 2 ടീസ്പൂണ്‍
ഏലക്കപൊടിച്ചത് 1/ 2 ടീസ്പൂണ്‍
ജീരകംപൊടിച്ചത് 1/ 2 ടീസ്പൂണ്‍

പാല്‍ ഉണ്ടാക്കുന്ന വിധം

ഒരു പാനില്‍ ശര്‍ക്കര അല്പം വെള്ളം ചേര്‍ത്ത് ഉരുക്കി എടുത്തു അരിച്ചെടുക്കുക. അരിപ്പൊടി ഒരു പാനില്‍ ചൂടാക്കി അതിലേയക്ക് രണ്ടാം പാല്‍ ചേര്‍ത്ത് കുറുക്കി എടുക്കുക. ഇതിലേയ്ക്ക് തയ്യാറാക്കി വച്ചിരിക്കുന്ന ശര്‍ക്കരപാനി, ചുക്ക്, ഏലക്ക, ജീരകം പൊടിച്ചത് ചേര്‍ത്ത് ചൂടാക്കുക. നന്നായി ചൂടായിക്കഴിയുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് ഓഫ് ചെയ്യുക.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

 

ഷിബു മാത്യൂ
മിശിഹായുടെ രാജത്വത്തെയും കര്‍തൃത്വത്തേയും അനുസ്മരിപ്പിക്കുന്ന ഓശാന തിരുന്നാള്‍ ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിന്‍സിയില്‍ നടന്നു. സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ ഇന്നലെ രാവിലെ 10.30ന് ചാപ്ലിന്‍ റവ. ഫാ. മാത്യൂ മുളയോലിയുടെ മുഖ്യ കാര്‍മ്മീകത്വത്തില്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. ഫാ. സ്‌കറിയാ നിരപ്പേല്‍ സഹകാര്‍മ്മീകത്വം വഹിച്ചു. പാരീഷ് ഹാളില്‍ നിന്ന് തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഫാ. മാത്യൂ മുളയോലില്‍ കുരുത്തോല വെഞ്ചരിച്ച് വിശ്വാസികള്‍ക്ക് നല്‍കി. തുടര്‍ന്ന് കുരുത്തോലയും കുരിശും വഹിച്ചു കൊണ്ട് വിശ്വാസ സമൂഹം പ്രദക്ഷിണമായി ദേവാലയത്തിലെത്തിന്റെ പ്രധാന കവാടത്തിലെത്തി. തുടര്‍ന്ന് ദേവാലയ കവാടം മുട്ടിത്തുറക്കുന്ന കര്‍മ്മം നടന്നു. ഒരുങ്ങി നിന്ന കന്യകമാര്‍ മണവാളനോടൊത്ത് അകത്തു പ്രവേശിച്ചതിനേയും അല്ലാത്തവര്‍ കര്‍ത്താവേ, തുറന്നു തരണമേ എന്ന് അപേക്ഷിച്ചതിനേയും ഈ തിരുക്കര്‍മ്മം അനുസ്മരിപ്പിക്കുന്നു. വാതില്‍ക്കല്‍ മുട്ടുന്ന കര്‍ത്താവിനെ ഹൃദയ കവാടം തുറന്ന് സ്വീകരിക്കാനും മിശിഹായെ രാജാവും രക്ഷകനുമായി ഏറ്റുപറയുവാനും ഈ ദിവസം തിരുസഭാ മാതാവ് ആഹ്വാനം ചെയ്യുന്നു. പ്രദക്ഷിണം ദേവാലയത്തിയതിനു ശേഷം ദിവ്യബലി തുടര്‍ന്നു.

ഫാ. സ്‌കറിയാ നിരപ്പേല്‍ ഓശാന തിരുന്നാള്‍ സന്ദേശം നല്‍കി. ഈശോയെ വഹിക്കാന്‍ തയ്യാറാകുമ്പോള്‍ മാത്രമേ കുടുംബങ്ങളില്‍ സന്തോഷം അനുഭവിക്കാന്‍ സാധിക്കത്തുള്ളൂ. കര്‍ത്താവിന് നിന്നെക്കൊണ്ട് ആവശ്യമുണ്ട്. ആ തിരിച്ചറിവ് നമുക്കുണ്ടാകണം. ഫാ. സ്‌കറിയാ നിരപ്പേല്‍ തന്റെ ഓശാന തിരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു.

വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം പ്രസിദ്ധമായ തമുക്ക് നേര്‍ച്ച നടന്നു. ഫാ. മാത്യൂ മുളയോലില്‍ തമുക്ക് നേര്‍ച്ച വെഞ്ചരിച്ചു.

ലീഡ്‌സ് ചാപ്ലിന്‍സിയിലെ തമുക്ക് നേര്‍ച്ച വളരെ പ്രസിദ്ധമാണ്. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്നത്തെ ചാപ്ലിന്‍ ആയിരുന്ന റവ. ഫാ. ജോസഫ് പൊന്നേത്ത് തുടങ്ങിവെച്ചതാണ് തമുക്ക് നേര്‍ച്ച. നിലവിലെ ചാപ്ലിന്‍ റവ. ഫാ. മാത്യൂ മുളയോലിയുടെ നേതൃത്വത്തില്‍ ഇപ്പോഴും പൂര്‍വ്വാധികം ഭംഗിയായി തുടരുന്നു. പള്ളിക്കമ്മറ്റിയാണ് തമുക്ക് നേര്‍ച്ചയ്ക്ക് നേതൃത്വം കൊടുക്കുന്നത്. ചാപ്ലിന്‍സിയുടെ കീഴിലുള്ള കുടുംബങ്ങളാണ് തമുക്ക് നേര്‍ച്ചയ്ക്കുള്ള സാധനങ്ങള്‍ ഒരുക്കുന്നത്.

ചാപ്ലിന്‍സിയുടെ കീഴിലുള്ള വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങള്‍ക്ക് പുറമേ രൂപതയുടെ പല ഭാഗങ്ങളില്‍ നിന്നും ധാരാളം വിശ്വാസികള്‍ ഇക്കുറി തമുക്ക് നേര്‍ച്ചയ്‌ക്കെത്തി. ചാപ്ലിന്‍സിയുടെ അകത്തു നിന്നും പുറത്തു നിന്നുമായി എത്തിച്ചേര്‍ന്ന എല്ലാ വിശ്വാസികള്‍ക്കും ഫാ. മാത്യൂ മുളയോലില്‍ നന്ദി പറഞ്ഞു..

അപ്പച്ചന്‍ കണ്ണഞ്ചിറ

സ്റ്റീവനേജ്: ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജണല്‍ കുര്‍ബ്ബാന കേന്ദ്രമായ സ്റ്റീവനേജില്‍ വിശുദ്ധ വാര ശുശ്രൂഷകള്‍ ഭക്തിപുരസ്സരം നടത്തപ്പെടുന്നു. ലണ്ടന്‍ റീജിയണല്‍ കോര്‍ഡിനേറ്ററും പ്രീസ്റ്റ് ഇന്‍ ചാര്‍ജുമായ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നതായിരിക്കും. മാര്‍ച്ച് 29 വ്യാഴാഴ്ച്ച പെസഹാ ആചരണം നടത്തപ്പെടും. യേശു തന്റെ ശുഷ്യന്മാരോടൊപ്പം ജറുസലേമിലെ സെഹിയോന്‍ ഊട്ടുശാലയില്‍ അവരുടെ പാദങ്ങള്‍ കഴുകി അന്ത്യ അത്താഴ വിരുന്നൊരുക്കി വിശുദ്ധബലി സ്ഥാപിച്ചതിന്റെ ഓര്‍മ്മ ആചരിക്കുന്ന പെസഹാ ശുശ്രുഷകളില്‍ കാല്‍കഴുകല്‍ ശുശ്രുഷയും അനുബന്ധ തിരുക്കര്‍മ്മങ്ങളും നടത്തപ്പെടും. ഉച്ച കഴിഞ്ഞ് 2:30ന് സ്റ്റീവനേജ് സെന്റ് ജോസഫ്‌സില്‍ പെസഹാ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും.

മാര്‍ച്ച് 30ന് ദുംഖ വെള്ളിയാഴ്ചയുടെ തിരുക്കര്‍മ്മങ്ങള്‍ 11:00 മണിക്ക് സ്റ്റീവനേജ് സെന്റ് ഹില്‍ഡായിലാണ് ക്രമീകരിച്ചിരിക്കുന്നത്. കുരിശിന്റെ വഴി, പീഡാനുഭവ വായന,അനുബന്ധ തിരുക്കര്‍മ്മങ്ങള്‍, നഗരി കാണിക്കല്‍ പ്രദക്ഷിണം, കയ്പ്പുനീര്‍ പാനം തുടര്‍ന്ന് നേര്‍ച്ചക്കഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ്. ലോകത്തിന് പ്രത്യാശയും, പ്രതീക്ഷയും, രക്ഷയും പകര്‍ന്നു നല്‍കിയ ഉയര്‍പ്പ് തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ മാര്‍ച്ച് 31 ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ ആരംഭിക്കും. ഫാ.സെബാസ്റ്റ്യന്‍ ചാമക്കാലയില്‍ കാര്‍മ്മികത്വം വഹിച്ച് ഉയര്‍പ്പു തിരുന്നാള്‍ സന്ദേശം നല്‍കുന്നതും പാരീഷംഗങ്ങള്‍ക്കു ഈസ്റ്റര്‍ തിരുന്നാളിന്റെ സ്‌നേഹോപഹാരങ്ങള്‍ നല്‍കുന്നതുമാണ്.

വിശുദ്ധവാര ശുശ്രൂഷകളില്‍ ഭക്തിപൂര്‍വ്വം പങ്കുചേര്‍ന്ന് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും, ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്റെയും നിറവിലായിരുന്ന വലിയ നോമ്പ് കാലത്തിന്റെ പൂര്‍ണ്ണതയില്‍ മാനവകുലത്തിന്റെ രക്ഷക്ക് ത്യാഗബലിയായി ആഗതനായ ദൈവപുത്രന്റെ പീഡാനുഭവ യാത്രയില്‍ പങ്കാളികളായി ഉത്ഥാന തിരുന്നാളിന്റെ കൃപാവരങ്ങള്‍ ആര്‍ജ്ജിക്കുവാനും ചാപ്ലിനും, പള്ളി കമ്മിറ്റി ഭാരവാഹികളും ഏവരെയും സസ്‌നേഹം ക്ഷണിച്ചു കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരായ സാംസണ്‍ ജോസഫ് (07462921022)
മെല്‍വിന്‍ അഗസ്റ്റിന്‍ (07456281428) എന്നിവരുമായി ബന്ധപ്പെടുക.

പള്ളികളുടെ വിലാസങ്ങള്‍ :-

സെന്റ് ജോസഫ്‌സ്, ബെഡ്വെല്‍ ക്രസന്റ്, എസ് ജി1 1എല്‍ ഡബ്ല്യൂ സെന്റ് ഹില്‍ഡാ ചര്‍ച്ച്, ബ്രീക്‌സ്പീര്‍, എസ് ജി2 9എസ് ക്വു,

ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

പ്രസ്റ്റണ്‍: വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്ക് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ വിവിധ ഭാഗങ്ങളില്‍ ഓശാന തിരുന്നാളില്‍ ഭക്തിസാന്ദ്രമായ തുടക്കം. വിവിധ സ്ഥലങ്ങളില്‍ ഇന്നലെയും ഇന്നുമായി നടന്ന ഓശാന കുര്‍ബാനയ്ക്കും കുരുത്തോല വെഞ്ചരിപ്പിനും വൈദികര്‍ നേതൃത്വം നല്‍കി. പ്രസ്റ്റണ്‍ സീറോമലബാര്‍ കത്തീഡ്രലില്‍ നടന്ന ആഘോഷമായ ഓശാനത്തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. വികാരി ജനറാള്‍ റവ. ഡോ. മാത്യൂ ചൂരപൊയ്കയില്‍, സെക്രട്ടറി റവ. ഫാ. ഫാന്‍സ്വാ പത്തില്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരുന്നു.

ഓശാന പാടി ‘ഞങ്ങളെ രക്ഷിക്കണമേ” എന്ന് വിശ്വാസത്തോടെ തന്നെ വിളിച്ചപേക്ഷിച്ച ജനങ്ങളോട് കരുണ കാണിച്ച ദൈവത്തെയാണ് ഓശാനത്തിരുന്നാളില്‍ നാം ഓര്‍മ്മിക്കുന്നതെന്ന് വചന സന്ദേശത്തില്‍ മാര്‍ സ്രാമ്പിക്കല്‍ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. വിശ്വാസത്തിന്റെ കണ്ണോടുകൂടി ഈശോയെ കണ്ടവര്‍ക്കാണ് കഴുതപ്പുറത്തേറി വരുന്നത് ദൈവപുത്രനാണെന്ന് മനസിലാക്കാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബഹു. സിസ്റ്റേഴ്‌സ്, വൈദിക വിദ്യാര്‍ത്ഥികള്‍, നൂറുകണക്കിന് വിശ്വാസികള്‍ തുടങ്ങിയവര്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്നു.

ഗ്രേറ്റ് ബ്രിട്ടണില്‍ നടന്ന സീറോ മലബാര്‍ ഓശാന തിരുക്കര്‍മ്മങ്ങള്‍ക്ക് നാട്ടില്‍ നിന്നു കൊണ്ടുവന്ന കുരുത്തോല ആശീര്‍വദിച്ചു നല്‍കിയത് ഗൃഹാതുരത്വമുണര്‍ത്തുന്ന അനുഭവമായി. പല സ്ഥലങ്ങളിലും ഇത്തരം കുരുത്തോലകള്‍ വിതരണം ചെയ്തു. തുടര്‍ന്നുവരുന്ന ദിവസങ്ങളിലെ തിരുക്കര്‍മ്മങ്ങളും മിക്ക വിശുദ്ധ കുര്‍ബാന സെന്ററുകളിലും ക്രമീകരിച്ചിട്ടുണ്ട്. പ്രസ്റ്റണ്‍ കത്തീഡ്രല്‍ പെസഹാ വ്യാഴത്തിന്റെ തിരുക്കര്‍മ്മങ്ങള്‍ വൈകിട്ട് 6 മണിക്ക് വി. കുര്‍ബാനയോടു കൂടി ആരംഭിക്കും. കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കും മറ്റു തിരുക്കര്‍മ്മങ്ങള്‍ക്കും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കും.

ന്യൂസ്‌ ഡെസ്ക്

ലോകമെമ്പാടും ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. വിശുദ്ധ വാരത്തിന് തുടക്കംകുറിച്ചു യുകെയിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക തിരുകര്‍മ്മങ്ങള്‍ നടക്കും. യേശുദേവന്‍ ജറുസലേമിലേക്ക് യാത്ര ചെയ്തതിന്‍റെ ഓര്‍മ്മയ്ക്കായാണ് ഓശാന ഞായര്‍ ആചരിക്കുന്നത്. സമാധാനത്തിന്‍റെയും, എളിമയുടെയും ദിനം കൂടിയാണ് ഓശാന ഞായര്‍. കേരളത്തില്‍ കുരുത്തോല പെരുന്നാള്‍ എന്നറിയപ്പെടുന്ന ഈ ദിനത്തോടെ ക്രൈസ്തവ സമൂഹം വിശുദ്ധ വാരാചരണത്തിന് തുടക്കമിടും. ഈസ്റ്ററിന് തൊട്ടുമുമ്പുള്ള ഞായറാണ് ഓശാ‍ന ഞായറായി ആചരിക്കുന്നത്. രാവിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ നടക്കുന്ന കുരുത്തോല പ്രദക്ഷിണവും പ്രത്യേക പ്രാര്‍ത്ഥനയും ഈ ദിനത്തിന്‍റെ സവിശേഷതകളാണ്.

രക്ഷകനെ പ്രതീക്ഷിച്ചിരുന്ന യഹൂദ ജനതയ്ക്ക് പുത്തന്‍ പ്രതീക്ഷയായിരുന്നു ക്രിസ്തു ദേവന്‍റെ ജറുസലേം പ്രവേശനം. വിനയത്തിന്‍റെ അടയാളമായ കഴുതപ്പുറത്ത്, ജറുസലേമിലേക്ക് എഴുന്നള്ളിയ ക്രിസ്തു ദേവനെ ഒലിവിലകള്‍ കൈയിലേന്തി, ഓശാന ഗീതികള്‍ പാടിയായിരുന്നു ജനം എതിരേറ്റത്. ഓശാന പെരുന്നാളിനോട് അനുബന്ധിച്ച്‌ വിശ്വാസികള്‍ ദേവാലയങ്ങളില്‍ കുരുത്തോലയുമായി പ്രദക്ഷിണം നടത്തും. ക്രിസ്തുദേവന്‍റെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തെ സൂചിപ്പിക്കുന്നതിനു വേണ്ടിയാണിത്.

ഓശാന ഞായറോടു കൂടി ക്രൈസ്‌തവര്‍ക്ക് വിശുദ്ധവാരം ആരംഭിക്കുകയാണ്. ഇനിയുള്ള ഒരു ആഴ്ച തീവ്ര നോമ്പിന്‍റെയും, പീഡാസഹന ഓര്‍മ്മ ആചരണത്തിന്‍റെയും പുണ്യ ദിവസങ്ങളാണ്. പെസഹാ വ്യാഴാഴ്ചയും, ദു:ഖവെള്ളിയും, ഈസ്‌റ്ററും ഓരോ ക്രൈസ്തവനും ഏറെ പ്രാധാന്യമുള്ളതാണ്.  കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ ഇടയിൽ പെസഹ വ്യാഴാഴ്ച, അന്ത്യ അത്താഴത്തിന്‍റെ സ്‌മരണയ്ക്കായി ഉണ്ടാക്കുന്ന കുരിശപ്പത്തിന്‍റെ മുകളില്‍ കുരിശാകൃതിയില്‍ വെയ്‌ക്കാനും, പാലില്‍ ഇടാനും ഓശാന ഞായറാഴ്ച ലഭിക്കുന്ന കുരുത്തോലയാണ് ഉപയോഗിക്കുക.

ഓരോ ക്രൈസ്തവന്‍റെയും ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള ആഴ്ചയാണ് ഓശാന ഞായര്‍ മുതല്‍ ഈസ്‌റ്റര്‍ വരെയുള്ള ഒരാഴ്ച. ആണ്ടിലൊരിക്കലെങ്കിലും കുമ്പസാരിക്കുകയും പെസഹക്കാലത്ത് കുര്‍ബാന കൈക്കൊള്ളുകയും ചെയ്യണം എന്ന തിരുസഭയുടെ കല്പന വ്യക്തമാക്കുന്നതും ക്രൈസ്തവര്‍ക്കിടയിലുള്ള വിശുദ്ധവാരത്തിന്‍റെ ഈ പ്രാധാന്യം തന്നെയാണ്.

 

ബെല്‍ഫാസ്റ്റ്: ബെല്‍ഫാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയിലെ വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് നാളെ ആരംഭം. മാര്‍ച്ച് 25 ഞായറാഴ്ച 9 മണിക്ക് പ്രഭാത നമസ്‌കാരം. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ഓശാനയുടെ ശുശ്രൂഷയും മാര്‍ച്ച് 28 ബുധനാഴ്ച വൈകിട്ട് 6.30ന് പെസഹയുടെ ശുശ്രൂഷയും മാര്‍ച്ച് 30ന് രാവിലെ 9 മണിക്ക് ദുഃഖവെള്ളിയുടെ ശുശ്രൂഷയും ഈസ്റ്റര്‍ ശുശ്രൂഷ ഏപ്രില്‍ ഒന്ന് ഞായറാഴ്ച രാവിലെ 9 മണിക്കും ക്രമീകരിച്ചിരിക്കുന്നു.

ദുഃഖവെള്ളിയുടെ ശുശ്രൂഷ ബെല്‍ഫാസ്റ്റ് ബൈബിള്‍ കോളേജിലും ഓശാന, പെസഹ, ഈസ്റ്റര്‍ ശുശ്രൂഷകള്‍ ആന്‍ട്രീം റോഡിലുള്ള സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയിലും നടക്കും.

വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് ഫാ. ഫിലന്‍ പി മാത്യു (ജനറല്‍ സെക്രട്ടറി എം. ജി. ഒ.സി.എസ്.എം) മുഖ്യ കാര്‍മ്മികത്വം വഹിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്..

ഫാ. റ്റി ജോര്‍ജ് (വികാരി) 00353870693450
സനു ജോണ്‍ (ട്രസ്റ്റി) 07540787962
മോബി ബേബി (സെക്രട്ടറി) 07540270844

Address:

St. Gregorios Indian Orthod church,
202-204 Antrim Road, Belfast BT 15 2 AN
Belfast Bible College
Glenburn Road, Dunmurry,
Belfast BT 17 9 JP.

ഫാ.ഹാപ്പി ജേക്കബ്

നാല്‍പത് ദിവസം നോമ്പ് നോറ്റ് കര്‍ത്താവിന്റെ പീഡാനുഭവത്തെ ഓര്‍ക്കുവാനും പാപമോചനം പ്രാപിക്കുവാനുള്ള സമയമാണ്. ഹോശന്നാ ഹോശന്നാ ദാവീദ് പുത്രന് ഹോശന്ന, കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍ എന്ന് ആര്‍ത്ത് വിളിച്ച് കര്‍ത്താവിനെ സ്വീകരിക്കുന്ന വായനാഭാഗങ്ങളും ധ്യാനചിന്തകളും ഇന്ന് നാം കേള്‍ക്കും. പണ്ട് നടന്ന ഒരു സംരംഭത്തിന്റെ ഓര്‍മ്മ പുതുക്കല്‍ അല്ല, ഇന്നത്തെ ജീവിതത്തില്‍ നാം കര്‍ത്താവിനെ പകര്‍ത്തുകയും സ്വീകരിക്കയും ചെയ്യുമ്പോഴാണ് ഈ ഓശാന പെരുന്നാള്‍ അര്‍ത്ഥപൂര്‍ണമായി തീരുന്നത്. ഇന്ന് ചിന്തയ്ക്കായി ഭവിച്ചിരിക്കുന്ന വേദഭാഗം വി. മത്തായി എഴുതിയ സുവിശേഷം 21:1-11 വരെയുള്ള ഭാഗങ്ങളാണ്.

എളിമയുടെയും താഴ്മയുടെയും പ്രതീകമായ കഴുതക്കുട്ടിയെ തെരഞ്ഞെടുക്കുന്നു തന്റെ യാത്രക്കായി. അനേകരുടെ വിശപ്പ് മാറ്റിയവന്‍, അനേകരുടെ രോഗങ്ങളെ സൗഖ്യമാക്കിയവന്‍, മരിച്ചവരെ ഉയിര്‍പ്പിച്ചവന്‍ ഇങ്ങനെ പല കാര്യങ്ങള്‍ കേട്ടറിഞ്ഞ ആളുകള്‍ അവിടെ തടിച്ച് കൂടി. കൂടാതെ വലിയ പെരുന്നാള്‍ ആഘോഷിക്കുവാനായി പല നാടുകളില്‍ കഴിഞ്ഞവരും ഇന്ന് ഈ യാത്രയില്‍ പങ്കാളികളായി. പ്രവാചകന്മാര്‍ അരുളിച്ചെയ്തവനായി ഇസ്രായേല്‍ ജനത കാത്തിരുന്നവനായി രക്ഷകനായ കര്‍ത്താവിനെ അവര്‍ സ്വീകരിക്കുന്നു. എന്നാല്‍ ഒരു തെറ്റിദ്ധാരണ അവര്‍ക്കുണ്ടായിരുന്നു. രാജാവായി വരുന്നവന്‍ ഇസ്രായേല്‍ ജനതയെ റോമന്‍ അടിമത്വത്തില്‍ വീണ്ടെടുക്കും എന്ന പ്രത്യാശ അവരെ ഭരിച്ചു. ഐഹികമായ ഒരു രാജാവിനെ അവര്‍ പ്രതീക്ഷിച്ചു.

ഇന്ന് നാം പല അവസരങ്ങളിലും നമ്മുടെ ലൗകീക കാര്യസാധ്യത്തിന് വേണ്ടിയാണ് ദൈവത്തെ അന്വേഷിക്കുന്നത്. എന്നാല്‍ താന്‍ അരുളിച്ചെയ്ത നിത്യ ജീവനും ലോകം തരാത്ത സമാധാനവും സ്‌നേഹവുമാണ് ക്രിസ്തു എന്ന രാജാവിനെ നമ്മുടെ ഹൃദയങ്ങളില്‍ സ്വീകരിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്നത്. അതല്ലേ ഇന്ന് നമുക്ക് ആവശ്യമായിട്ടുള്ളതും.

ദൈവത്തെ പാടി സ്വീകരിക്കുമ്പോള്‍, തങ്ങളുടെ വസ്ത്രങ്ങളെ വിതറി, ഒലിവിന്‍ ചില്ലകളും കുരുത്തോലകളും വീശുമ്പോഴും ചില പരീശന്മാര്‍ തന്റെ ശിഷ്യന്മാരെ വിലക്കുവാന്‍ ആയി കര്‍ത്താവ് മറുപടിയായി പറുന്നു, നിങ്ങള്‍ മിണ്ടാതിരുന്നാല്‍ ഈ കല്ലുകള്‍ ആര്‍ത്തുവിളിക്കും. (ലൂക്കോസ് 19: 40). ദൈവത്തെ സ്‌തേത്രം ചെയ്യുവാനും സ്തുതിക്കുവാനും നല്ല അവസരങ്ങള്‍ ധാരാളം നമ്മുടെ ജീവിതത്തില്‍ ദൈവദാനമായി ലഭിച്ചിട്ടും നമ്മുടെ വായ്കളെ സ്തുതികള്‍ ഒരുക്കുവാന്‍ നമുക്ക് കഴിയുന്നുണ്ടോ. പ്രകൃതി പോലും മഹത്വത്തെ പ്രകീര്‍ത്തിക്കുമ്പോള്‍ നമുക്കെന്തേ കഴിയാതെ പോകുന്നു. നമ്മുടെ ഉള്ളം രക്ഷകന് ഹോശന്ന പാടി സ്വീകരിക്കുവാന്‍ ഇതുവരേയും എന്തേ കഴിയാതെ പോയത്. ഉത്തരം തേടി മറ്റെങ്ങും പോകാനില്ല. നമുക്കറിയാം നാം വായിച്ചിട്ടുണ്ട്. ആരവാരത്തോടെ അവന്‍ ദേവലയത്തിലേക്കാണ് ചെന്നത്. പ്രാര്‍ത്ഥനാലയത്തെ അവര്‍ കള്ള ഗുഹയാക്കി തീര്‍ത്തിരിക്കുന്നു. ദൈവാലയത്തെ അശുദ്ധമാക്കാതെ എല്ലാ തിന്മകളില്‍ നിന്നും അവന്‍ ആലയത്തെ ശുദ്ധീകരിക്കുന്ന ഈ ക്രിയകള്‍ അവര്‍ക്ക് തീരെ രസിച്ചില്ല. അവനെ കുറ്റംം വിധിക്കാന്‍ അവര്‍ തീരുമാനിക്കുന്നു.

ഇപ്പോള്‍ വരണമേ എന്ന് അര്‍ത്ഥമുള്ള ഹോശന്നയുടെ അടുത്തത് വിശുദ്ധീകരണമാണ്. നമ്മുടെ അന്തരംഗങ്ങളെ ഉള്ളില്‍ കുടിയില്‍ ജഡികവും പാപപങ്കിലവും ആയ അവസ്ഥകളെ തൂത്തെറിഞ്ഞേ രക്ഷകന് വേണ്ടി ഒരുങ്ങാന്‍ നമുക്ക് കഴിയൂ. അതിന് നമുക്ക് മനസില്ലാത്തത് കൊണ്ട് കുരുത്തോല പിടിക്കുവാനുള്ള ഒരു പെരുന്നാളായി മാത്രം ഈ ദിനം നാം ആചരിക്കുന്നു. എന്നാല്‍ നോമ്പിന്റെയും പ്രാര്‍ത്ഥനയുടേയും വിശുദ്ധീകരണം ക്രിസ്തുവിനെ നമ്മുടെ ഹൃദയത്തില്‍ സ്വീകരിക്കുവാനുള്ള അവസരമാണ്. അര്‍ത്ഥം മനസിലാക്കി നമുക്ക് പെരുന്നാളില്‍ പങ്കുചേരാം. രക്ഷകന് വേണ്ടി ഒരുക്കത്തോടെ ഹോശാന്ന പാടാം. ഹോശന്ന ഹോശന്ന ദാവീദാത്മജന് ഹോശന്ന.

പ്രാര്‍ത്ഥനകളോടെ

ഹാപ്പി ജേക്കബ് അച്ചന്‍

യോർക്ക്ഷയർ ബ്യൂറോ
ലീഡ്സ് സീറോ മലബാർ ചാപ്ലിൻസിയിൽ ഓശാന ഞായർ ആഘോഷം നാളെ നടക്കും. ലീഡ്സ് സെന്റ് വിൽഫ്രിഡ്സ് ദേവാലയത്തിൽ  രാവിലെ 10.30ന് ചാപ്ലിൻ റവ. ഫാ. മാത്യൂ മുളയോലിയുടെ മുഖ്യ കാർമ്മീകത്വത്തിൽ തിരുക്കർമ്മങ്ങൾ ആരംഭിക്കും. ഫാ. സ്കറിയാ നിരപ്പേൽ ഓശാന ഞായർ സന്ദേശം നൽകും. പാരീഷ് ഹാളിൽ നിന്നാണ് തിരുക്കർമ്മങ്ങൾക്ക് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് കുരുത്തോല വിതരണം നടക്കും. അതിനുശേഷം വിശ്വാസ സമൂഹം പ്രദക്ഷിണമായി ദേവാലയത്തിലെത്തി വിശുദ്ധ കുർബാന തുടരും. വിശുദ്ധ കുർബാനയ്ക്ക് ശേഷം പ്രസിദ്ധമായ തമുക്ക് നേർച്ച നടക്കും.

ലീഡ്സ് ചാപ്ലിൻസിയിലെ തമുക്ക് നേർച്ച വളരെ പ്രസിദ്ധമാണ്. ആറ് വർഷങ്ങൾക്ക് മുമ്പ് അന്നത്തെ ചാപ്ലിൻ ആയിരുന്ന റവ. ഫാ. ജോസഫ് പൊന്നേത്ത് തുടങ്ങിവെച്ച തമുക്ക് നേർച്ച നിലവിലെ ചാപ്ലിൻ റവ. ഫാ. മാത്യൂ മുളയോലിയുടെ നേതൃത്വത്തിൽ പൂർവ്വാധികം ഭംഗിയായി തുടരുന്നു. പള്ളിക്കമ്മറ്റിയാണ് തമുക്ക് നേർച്ചയ്ക്ക് നേതൃത്വം കൊടുക്കുന്നത്. ചാപ്ലിൻസിയുടെ കീഴിലുള്ള കുടുംബങ്ങളിൽ തമുക്ക് നേർച്ചയ്ക്കുള്ള ഒരുക്കങ്ങൾ നടക്കുകയാണിപ്പോൾ.

ചാപ്ലിൻസിയുടെ കീഴിലുള്ള വിശുദ്ധ കുർബാന കേന്ദ്രങ്ങൾക്ക് പുറമേ രൂപതയുടെ പല ഭാഗങ്ങളിൽ നിന്നും ധാരാളം വിശ്വാസികൾ ഇക്കുറിയും എത്തിച്ചേരുമെന്ന് ഫാ. മുളയോലിൽ പ്രത്യാശ പ്രകടിപ്പിച്ചു.

തോമസുകുട്ടി ഫ്രാന്‍സിസ്, ലിവര്‍പൂള്‍

ലിവര്‍പൂള്‍: പഴമയും പാരമ്പര്യവും കൊണ്ട് ക്രൈസ്തവികതയെ പാലൂട്ടി വളര്‍ത്തിയ ഇംഗ്ലണ്ടിലെ ഒരു പഴയ തുറമുഖ പട്ടണമാണ് ലിവര്‍പൂള്‍. ആ ലിവര്‍പൂള്‍ മണ്ണിലിതാ ഒരു കുടിയേറ്റ ജനതയുടെ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുന്നു. കാലദേശ ഭേദമന്യേ ക്രൈസ്തവ മക്കളുടെ തനതായ വിശ്വാസ അനുഷ്ഠാനങ്ങളെ തങ്ങളുടെ ഭാഗവാക്കുകളാക്കുന്ന ഈ പവിത്ര ഭൂമിയില്‍ ഇതാ ലിവര്‍പൂളിലെ സീറോ മലബാര്‍ സഭാമക്കള്‍ക്ക് സ്വന്തമായി ഒരു ദേവാലയം ലഭ്യമായിരിക്കുന്നു. അതെ, Liverpool Litherland ലുള്ള ‘OUR LADY QUEEN OF PEACE’ എന്ന ദേവാലയം ലിവര്‍പൂളിലും പരിസര പ്രദേശങ്ങളിലുമുള്ള സീറോ മലബാര്‍ സഭാ മക്കള്‍ക്ക് ഇനി സ്വന്തം.

ഒരു ബില്യന്‍ പൗണ്ട് വിലമതിക്കുന്ന ഈ വലിയ ആധുനിക ദേവാലയം കേരളീയരായ സഭാമക്കള്‍ക്ക് ഇവിടുത്തെ ലത്തീന്‍ കത്തോലിക്കാ സഭ വെറും ഒരു പൗണ്ടിനാണ് നല്‍കിയിരിക്കുന്നുവെന്നുള്ളത് തികച്ചും പ്രസ്താവ യോഗ്യമാണ്. ഏകദേശം ഒരു ഏക്കറില്‍ ഏറെ വിസ്തൃതിയുള്ള ഒരു വലിയ കോമ്പൗണ്ടിനു നടുവിലായിട്ടാണ് ‘സമാധാനത്തിന്റെ രാജ്ഞി’ എന്ന നാമധേയത്തിലുള്ള മനോഹരമായ ഈ ദേവാലയം വിളങ്ങി നില്‍ക്കുന്നത്. അഞ്ഞൂറില്‍പരം വിശ്വാസികള്‍ക്ക് ഒന്നിച്ച് തിരുകര്‍മ്മങ്ങളില്‍ പങ്കുകൊള്ളാന്‍ വേണ്ട സ്ഥല സൗകര്യവും ഇതിനുള്ളിലുണ്ട്. ദേവാലയത്തിന് ചുറ്റും കാര്‍പാര്‍ക്കിങ് സൗകര്യം. ദേവാലയത്തോടു ചേര്‍ന്നു തന്നെയാണ് വൈദികര്‍ക്കുള്ള താമസ സൗകര്യവും. കൂടാതെ അഞ്ഞൂറോളം പേര്‍ക്ക് പങ്കെടുക്കാന്‍ പറ്റുന്ന വലിയ ഹാള്‍, അതിനനുസൃതമായ സ്റ്റേജുമൊക്കെ ഈ ദേവാലയത്തോട് ചേര്‍ന്നുണ്ട്.

നാളെ, മാര്‍ച്ച് 25 ഞായര്‍; ആഗോള ക്രൈസ്തവ സമൂഹം യേശു നാഥന്റെ ജെറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തിന്റെ മഹനീയമായ ഓര്‍മ്മ പുതുക്കുന്ന ‘ഓശാനതിരുനാള്‍’ ആചരിക്കുകയാണ്. നാളെ നടത്തപ്പെടുന്ന ആഘോഷപൂര്‍ണ്ണവും, ഭക്തിസാന്ദ്രവുമായ ഓശാന തിരുനാള്‍ തിരുകര്‍മ്മങ്ങളിലൂടെയാണ് ലിവര്‍പൂളിലെ സീറോ മലബാര്‍ സഭാമക്കള്‍ തങ്ങളുടെ ഈ ദേവാലയത്തിലെ പ്രഥമ തിരുകര്‍മ്മത്തിന് നാന്ദി കുറിക്കുന്നത്. പരിശുദ്ധ കന്യകാ മറിയത്തിന്റെ മംഗളവാര്‍ത്താ തിരുനാള്‍ ദിനം കൂടിയായ നാളെ തന്നെ ദൈവമാതാവിന്റെ നാമധേയത്തിലുള്ള തങ്ങളുടെ ഈ ദേവാലയത്തില്‍ തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കഴിയുന്നുവെന്ന അതീവ സന്തോഷത്തിലാണ് ഇവിടുത്തെ സീറോ മലബാര്‍ സഭാമക്കള്‍. ‘ഇതൊരു ദൈവനിശ്ചയം തന്നെ’. നാളത്തെ സുദിനം ഈ വിശ്വാസി സമൂഹത്തിന് ഒരു ഇരട്ടി മധുരമായി മാറ്റപ്പെടുകയാണ്.

ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം മെയ് 12ന് ശനിയാഴ്ച അഭിവന്ദ്യ പിതാക്കന്മാരുടെയും, ബഹുമാനപ്പെട്ട വൈദികരുടെയും സന്യാസിനി സമൂഹത്തിന്റെയും മഹനീയമായ സാന്നിധ്യത്തില്‍ നടത്തപ്പെടുന്നതാായിരിക്കും. അന്നേദിവസം ഈ സമൂഹത്തിലെ ഒരു ഡസനോളം കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും നടത്തപ്പെടുന്നതാണ്. ക്രൈസ്തവികതയുടെ ക്യാപ്പിറ്റല്‍ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഈ മണ്ണില്‍, തങ്ങള്‍ക്ക് പൈതൃകമായി കിട്ടിയിരിക്കൂന്ന വിശ്വാസത്തിന്റെ വേരുറപ്പിക്കുവാനും അതിലൂടെ ഇങ്ങനെയൊരു വലിയ ദേവാലയം സ്വന്തമായി ലഭിക്കുവാനും കഴിഞ്ഞത് ഒരു യാദൃശ്ചികതയല്ല. മറിച്ച്, ഇതൊരു സ്വര്‍ഗ്ഗീയ നിശ്ചയം തന്നെ എന്നുറപ്പിച്ചു പറയാന്‍ കഴിയും.

ഒന്നര പതിറ്റാണ്ടു പിന്നിടുകയാണ് കേരളീയരായ കത്തോലിക്കാ സമൂഹം ലിവര്‍പൂളിലും പരിസര പ്രദേശങ്ങളിലും കുടിയേറിയിട്ട്. 2001 കാലഘട്ടത്തില്‍ ഒരു മലയാളി വൈദികന്‍ ആദ്യമായി ഇവിടെ നമ്മുടെ മാതൃ ഭാഷയില്‍ തന്നെ ദിവ്യബലി അര്‍പ്പിച്ചിരുന്നൂ. പിന്നീട് 2002 ന്റെ തുടക്കത്തോടുകൂടി ലിവര്‍പൂളിലെ ഫസാക്കേര്‍ലി ഭാഗത്തും മറ്റുമായി കുടിയേറിയിരുന്നഏതാനും കുടുംബങ്ങള്‍ രൂപം കൊടുത്ത പ്രാര്‍ത്ഥനാ കൂട്ടായ്മയിലൂടെയാണ് ലിവര്‍പൂളിലെ മലയാളി കത്തോലിക്കാ സമൂഹത്തിന്റെ എളിയ തുടക്കം. 2003 ജൂണ്‍ മാസം 27 ഞായര്‍, ലിവര്‍പൂള്‍ റോയല്‍ ഹോസ്പിറ്റലിനോട് ചേര്‍ന്നു സ്ഥിതിചെയ്യുന്ന തിരുഹൃദയ ദേവാലയത്തില്‍ വച്ച് നടത്തപ്പെട്ട ‘ദുക്‌റാന’തിരുനാള്‍ തിരുക്കര്‍മങ്ങളിലൂടെ ഈ വലിയ സമൂഹത്തിന്റെ ഇവിടെ വരെയുള്ള വളര്‍ച്ചയുടെ, അതിനായുള്ള പ്രയാണത്തിന്റെ തുടക്കംകുറിക്കപ്പെട്ടു. അങ്ങനെ തങ്ങളുടെ തനതായ പാരമ്പര്യ വിശ്വാസ അനുഷ്ഠാന കര്‍മ്മങ്ങളിലൂടെ കൈവരിക്കപ്പെട്ട ആത്മീയ ഉണര്‍വ്വിലൂടെ, അതു പകര്‍ന്നു നല്‍കാനെത്തിയ അജപാലകരിലൂടെ ലിവര്‍പൂള്‍ കേരളാ കാത്തലിക് കമ്മ്യൂണിറ്റി (LKCC)എന്ന പേരില്‍ ഒരു വലിയ വിശ്വാസ സമൂഹമായി മാറുവാന്‍ കഴിഞ്ഞിരിക്കുന്നു.

ഇന്ന് പൊതുവെ ലിവര്‍പൂള്‍ സമൂഹം എന്ന് വിശേഷിപ്പിക്കപ്പെടുന്നുവെങ്കിലും Liverpool, Fazakerly, Whiston, St.Helense, Warrington, Wigan & South Port എന്നീ വലുതും ചെറുതുമായ സീറോ മലബാര്‍ സഭാ മക്കളുടെ കൂട്ടായ്മയാണ് ഇന്ന് ഒരു ഇടയന്റെ കീഴില്‍ ഒരു വലിയ ആരാധനാലയത്തില്‍ ബലിയര്‍പ്പണത്തിനായി ഒത്തു ചേരുന്നത്. ഇങ്ങനെ ഒരു ദേവാലയം ഈ വലിയ സമൂഹത്തിന് സ്വന്തമാക്കാന്‍ നിതാന്ത പരിശ്രമം നടത്തി, ഒരു ജനതയുടെ ചിരകാലഭിലാഷം സഫലീകൃതമാക്കിയത് ഇടവക വികാരി ബഹുമാനപ്പെട്ട ജിനോ അരീക്കാട്ട് അച്ചന്‍ തന്നെയാണ്. ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ അകമഴിഞ്ഞ പിന്തുണയും, ലിവര്‍പൂള്‍ ആര്‍ച്ച് ബിഷപ്പ് Most Rev. Malcolm Mahonന്റെയും ഇവിടുത്തെ ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്റെയും അകമഴിഞ്ഞ സഹകരണത്തിന്റെ ആകെ തുകയാണ് ഈ ആരാധനാലയം.

1965ല്‍ പണികഴിക്കപ്പെട്ടതാണ് മനോഹരമായ ഈ ദേവാലയം. കേവലം അരനൂറ്റാണ്ടു പിന്നിടുമ്പോഴും ദേവാലയത്തിന്റെ മനോഹാരിതയ്ക്ക് തെല്ലും മങ്ങലേല്‍ക്കാതെ പ്രശോഭിതയായി നില്‍ക്കുന്നുവെന്ന യാഥാര്‍ത്ഥ്യം മറച്ചു വയ്ക്കാനാവില്ല. ഈ ദേവാലയത്തിലെ തിരുക്കര്‍മങ്ങളുടെ ക്രമീകരണങ്ങള്‍ക്കും മറ്റുമായി ബഹു: ജിനോ അച്ചനോടൊപ്പം റോമില്‍സ് മാത്യു, പോള്‍ മംഗലശേരി, ജോ ജോസഫ്, ജോര്‍ജ് ജോസഫ്, ബിനു തോമസ് എന്നീ ട്രസ്റ്റിമാരും, ഊര്‍ജ്ജസ്വലരായ ഒരു പറ്റം കമ്മറ്റിയംഗങ്ങളും അക്ഷീണം യത്‌നിച്ചുവരുന്നു. ഇവരോടൊപ്പം ഈ വലിയ സമൂഹത്തിന്റെ വളര്‍ച്ചയുടെ പടവുകള്‍ താണ്ടാന്‍ ഉപകരണങ്ങളായിത്തീര്‍ന്ന മുന്‍കാല ഭരണസമിതിയംഗങ്ങളും ഉണര്‍വ്വേകി നിലകൊള്ളുന്നൂ.

ഇന്ന് സത്യവിശ്വാസത്തതിനുനേരെ ആധുനിക ജീവിതം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കു മുന്നില്‍ തങ്ങളുടെ വിശ്വാസവും പാരമ്പര്യാനുഷ്ഠാങ്ങളുമൊക്കെ ഇളം തലമുറയ്ക്ക് പകര്‍ന്നു കൊണ്ടു മുന്നോട്ടു പോകാന്‍ ശ്രമിക്കുകയാണ് ഇവിടുത്തെ സീറോ മലബാര്‍ സഭാമക്കള്‍. നാളെ ഞായര്‍ ഉച്ചകഴിഞ്ഞ് കൃത്യം 3 മണിക്ക് സമാധാനത്തിന്റെ രാജ്ഞിക്ക് ഭക്തിനിര്‍ഭരമായ ജപമാല സമര്‍പ്പിക്കും. തുടര്‍ന്ന് 3.30ന് ആഘോഷമായ ഓശാനയുടെ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. ദേവാലയത്തിനെ വലം വെച്ചുകൊണ്ട് കുരുത്തോല പ്രദക്ഷിണം നടത്തപ്പെടും.

വലിയ ആഴ്ചയിലെ തിരുകര്‍മ്മങ്ങള്‍.

*പെസഹാ വ്യാഴം
O4.30 pm ആരാധന, 05.30 PM വിശുദ്ധ കുര്‍ബ്ബാന
( കുട്ടികളുടെ കാലു കഴുകല്‍, അപ്പം മുറിക്കല്‍) വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം ആരാധന ആരംഭിക്കുന്നു. രാത്രി മുഴുവന്‍ ആരാധന.

*ദു:ഖവെള്ളി
രാവിലെ 09.30 ന് തിരുകര്‍മ്മങ്ങള്‍, ആഘോഷമായ കുരിശിന്റെ വഴി..

*ദു:ഖശനി – രാവിലെ 09.30 ന് വി.കുര്‍ബ്ബാന
(തിരിയും വെള്ളവും വെഞ്ചിരിക്കല്‍)

* ഈസ്റ്റര്‍ കുര്‍ബ്ബാന
ശനിയാഴ്ച രാത്രി 8.00 മണിക്ക്

പുതിയ ദേവാലയത്തിന്റെ അഡ്രസ്സ്

OUR LADY QUEEN OF PEACE CHURCH, LITHERLAND
74 KIRKSTONE R0AD WEST, LITHERLAND
L21 0EQ

Copyright © . All rights reserved