Spiritual

ഫാദര്‍ ഹാപ്പി ജേക്കബ്

കഠിനമായ നോമ്പിന്റെ പകുതി ദിവസങ്ങള്‍ നാം പിന്നിടുവാന്‍ ഒരുങ്ങുകയാണ്. തീക്ഷ്ണമായ നോമ്പില്‍ അഹത്തേയും പാപത്തേയും ഉരുക്കി കളഞ്ഞ് പ്രാര്‍ത്ഥനയുടെ ആത്മീക ചിന്തകളുടേയും നന്മകളുടേയും നല്ലദിനങ്ങള്‍ ദൈവം ദാനമായി നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. രൂപാന്തരത്തിന്റെ ചിന്തകളും വെറുക്കപ്പെട്ടവനെ മാറോട് ചേര്‍ത്ത് സൗഖ്യം നല്‍കിയ അനുഭവവും നാല് പേരുടെ വിശ്വാസത്താല്‍ തളര്‍ന്ന് കിടന്നവന്‍ എഴുന്നേറ്റ് നടന്നതിന്റെയും അനുഭവങ്ങള്‍ കഴിഞ്ഞ ആഴ്ചകളില്‍ നാം ധ്യാനിച്ചു. ഇന്നത്തെ ചിന്തയ്ക്കായി ഭവിക്കുന്നത് വി. മത്തായി 15:21-31 വരെയുള്ള ഭാഗങ്ങളാണ്.

തന്റെ ജനത്തിന്റെ മധ്യത്തു നിന്നും പുറജാതികള്‍ പാര്‍ക്കുന്ന ദേശത്തേക്ക് കര്‍ത്താവ് കടന്നുപോകുന്നു. ഒരു കനാന്യക്കാരി സ്ത്രീ കടന്നുവന്ന് കര്‍ത്താവേ ദാവീദു പുത്ര എന്നോട് കരുണ തോന്നേണമേ എന്ന് അവനോട് നിലവിളിച്ചു അപേക്ഷിക്കുന്നു. പുറജാതിക്കാരി ആണേലും അവന്‍ ആരാണെന്നും ജീവിത ഉദ്ദേശം എന്താണെന്നും അവള്‍ക്ക് നന്നായി അറിയാമായിരുന്നു. അതാണ് ആ വിളിയില്‍ തന്നെ നിറഞ്ഞ് നില്‍ക്കുന്നത്. പല വാക്യങ്ങളില്‍ കൂടി കര്‍ത്താവ് അവളുടെ ഉദ്ദേശത്തെ പരീക്ഷിക്കുന്നു. താന്‍ വന്നത് യിസ്രായേലിലെ കാണാതെ പോയ ആടുകളെ അടുക്കലേക്കാണെന്ന് പറഞ്ഞിട്ടും അവള്‍ ഒട്ടും പിന്മാറിയില്ല. പരുഷമായ വാക്കുകള്‍ക്ക് നടുവിലും അവള്‍ പതറി പോകാതെ നിശ്ചയദാര്‍ഢ്യത്തോടു കൂടി അവനോടു അപേക്ഷിക്കുന്നു. സ്ത്രീയേ നിന്റെ വിശ്വാസം വലിയത്. നിന്റെ ഇഷ്ടം പോലെ ഭവിക്കട്ടെ എന്നുപറഞ്ഞ നാഴികയില്‍ തന്നെ അവളുടെ മകള്‍ക്ക് സൗഖ്യം ലഭിക്കുകയും ചെയ്തു.

ഈ സമയം കൂടെയുണ്ടായിരുന്ന ശിഷ്യന്മാര്‍ അലോസരപ്പെടുകയും അവളെ പറഞ്ഞയക്കണമേ എന്ന് അവനോട് പറഞ്ഞു. സൗഖ്യത്തിനായും വിടുതലിനായും മനസ് തകര്‍ന്ന് നിലവിളിക്കുന്ന പലരേയും കാണുമ്പോള്‍ നമുക്കും ഇത് പോലെ തോന്നാറില്ലേ. ദൈവകൃപയുടെ വക്താക്കള്‍ എന്ന് അഭിമാനിച്ച് നാമും ഇതുപോലെ ചുറ്റും നില്‍ക്കാറില്ലേ. ഒരു ചെറുവിരല്‍ കൊണ്ട് പോലും സഹായം ചെയ്യാതെ നാം അലസമായി നില്‍ക്കാറില്ലേ. എന്നാല്‍ സര്‍വ്വ സൃഷ്ടികള്‍ക്കും ദൈവകൃപ പ്രാപ്യം എന്ന് ഈ ഭാഗത്തില്‍ നിന്നു നാം മനസിലാക്കേണ്ടിയിരിക്കുന്നു. അവന്‍ ദുഷ്ടന്മാരുടെ മേലും നല്ലവരുടെ മേലും തന്റെ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെ മേലും നീതി കെട്ടവരുടെ മേലും മഴ പെയ്യിക്കുകയും ചെയ്യുന്നുവല്ലോ. (വി. മത്തായി 5:45).

പല ആവശ്യങ്ങള്‍ക്കായും പല അവസരങ്ങളിലും നാമും പ്രാര്‍ത്ഥിക്കാറുണ്ട്. എന്നാല്‍ ലഭിക്കുംവരേയും പ്രാര്‍ത്ഥനയോടിരുപ്പാന്‍ നമുക്ക് കഴിയുന്നുണ്ടോ. അത്രയും കാലം നിലനില്‍ക്കുവാനുള്ള വിശ്വാസം നമുക്കുണ്ടോ. മുട്ടിക്കാണ്ടിരിക്കുകയും അന്വേഷിച്ച് കൊണ്ടിരിക്കയും യാചിച്ച് കൊണ്ടിരിക്കയും ചെയ്യുക എന്നത് ആത്മാര്‍ത്ഥത നിറഞ്ഞ പ്രാര്‍ത്ഥനയുടെ ലക്ഷണങ്ങളാണ്. കനാന്യ സ്ത്രീയില്‍ കണ്ട വലിയ പാഠം ഇവയാണ്; പൂര്‍ണവിശ്വാസവും നിരന്തരമായ പ്രാര്‍ത്ഥനയും പിന്തിരിയേണ്ട അവസരങ്ങള്‍ വന്നിട്ടും തന്റെ മകള്‍ക്ക് സൗഖ്യം ലഭിക്കും എന്നുള്ള പൂര്‍ണ വിശ്വാസം അവള്‍ നിലനിര്‍ത്തി.

നമ്മുടെ പ്രാര്‍ത്ഥനാ ജീവിതത്തിന്റെ കുറവ് നാം മനസിലാക്കണം. നിരന്തരമായി, ലഭിക്കും വരേയും കാത്തിരുന്ന് പ്രാര്‍ത്ഥിക്കുവാന്‍ നമുക്ക് കഴിയണം. രക്ഷിപ്പാന്‍ കഴിയാതെ വണ്ണം യഹോവയുടെ കൈ കുറുകിയിട്ടില്ല, കേള്‍പ്പാന്‍ കഴിയാതെ വണ്ണം അവന്റെ ചെവി മന്ദമായിട്ടുമില്ല. (യശയ്യ: 59:1). നമ്മുടെ അല്പവിശ്വാസം മഹത്വത്തില്‍ നിന്നും നമ്മെ അകറ്റുന്നു. നിങ്ങള്‍ക്ക് കടുക് മണിയോളം വിശ്വാസം ഉണ്ടെങ്കില്‍ ഈ മലയോട്, അങ്ങോട്ട് നീങ്ങുക എന്ന് പറഞ്ഞാല്‍ അത് നീങ്ങും. ( വി. മത്തായി 17:21).

നോമ്പിന്റെ ദിനങ്ങള്‍ ഓരോന്നായി നാം പിന്നിടുമ്പോള്‍ പതറിപ്പോയിരുന്ന നമ്മുടെ വിശ്വാസത്തെ സുസ്ഥിരമായി ഉറപ്പിക്കുവാന്‍ നമുക്ക് കഴിയണം. പ്രാര്‍ത്ഥനയില്‍ ഉള്ള പൂര്‍ണവിശ്വാസം നിലനിര്‍ത്തുവാന്‍ നമുക്ക് കഴിയണം. എല്ലാ കാര്യത്തിനും എല്ലായ്‌പ്പോഴും ദൈവ സന്നിധിയില്‍ ആശ്വാസം കണ്ടെത്തുവാന്‍ നാം പരിശീലിക്കണം. മനുഷ്യനില്‍ ആശ്രയിക്കുന്നതിനേക്കാള്‍ യഹോവയില്‍ ആശ്രയിക്കുന്നത് നല്ലത്; പ്രഭുക്കന്മാരില്‍ ആശ്രയിക്കുന്നതിനേക്കാള്‍ യഹോവയില്‍ ആശ്രയിക്കുന്നത് നല്ലത്. നമ്മുടെ പ്രാര്‍ത്ഥനാ വിഷയം എന്ത് തന്നെ ആകട്ടെ ഈ കനാന്യസ്ത്രീയെപ്പോലെ നിരന്തരമായി ദൈവ സന്നിധിയില്‍ നമുക്ക് ആശ്രയിക്കാം. ആരെല്ലാം എതിര്‍ത്താലും പരിഹസിച്ചാലും.

ദൈവം അനുഗ്രഹിക്കട്ടെ

ഹാപ്പി ജേക്കബ് അച്ചന്‍

ഷിബു മാത്യൂ
ഫാ. സേവ്യര്‍ തേലക്കാട്ടിലിനെ അതിദാരുണമായി കൊലപ്പെടുത്തിയ കപ്യാര്‍ ജോണിയോട് വ്യക്തിപരമായി ക്ഷമിച്ചിരിക്കുന്നുവെന്ന് അഭിവന്ദ്യ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. പതിനായിരങ്ങള്‍ പങ്കുകൊള്ളുന്ന ഫാ. സേവ്യറിന്റെ ശവസംസ്‌കാര ചടങ്ങുകളോട് അനുബന്ധിച്ചുള്ള ദിവ്യബലിക്ക് തൊട്ടുമുമ്പ് നടത്തിയ അനുശോചന പ്രസംഗത്തിലാണ് അഭിവന്ദ്യ പിതാവ് ആഗോള കത്തോലിക്കാ വിശ്വാസികളോടൊന്നടങ്കമായി ഇങ്ങനെ പറഞ്ഞത്. ഒരു പൈശാചീക നിമിഷത്തില്‍ ജോണി കുറ്റകൃത്യം ചെയ്തതാണെന്നും ദൈവമക്കളായ നമ്മള്‍ ഓരോരുത്തരും ജോണിയോടും കുടുംബത്തോടും ക്ഷമിച്ച് അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച് ദൈവ വിശ്വാസത്തില്‍ തിരിച്ച് കൊണ്ടുവരണമെന്നും അഭിവന്ദ്യ പിതാവ് ആഹ്വാനം ചെയ്തു.

സീറോ മലബാര്‍ റൈറ്റില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് ആമുഖമായി പാടുന്ന ഗാനമാണ്
‘അന്നാപ്പെസഹാ തിരുന്നാളില്‍
കര്‍ത്താവരുളിയ കല്പന പോല്‍
തിരുനാമത്തില്‍ചേര്‍ന്നീടാം
ഒരുമയോടീ ബലിയര്‍പ്പിക്കാം…

അനുരജ്ഞിതരായ്ത്തീര്‍ന്നീടാം
നവമൊരു പീഠമൊരുക്കീടാം
ഗുരുവിന്‍ സ്‌നേഹമോടീയാഗം
തിരുമുമ്പാകെയണച്ചീടാം’

ഈ പ്രാര്‍ത്ഥനാ ഗാനത്തിന്റെ അര്‍ത്ഥം പൂര്‍ണ്ണമായും സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും അത് കത്തോലിക്കാ വിശ്വാസ സമൂഹത്തില്‍ ഊട്ടിയുറപ്പിക്കുകയും അനുരജ്ഞനപ്പെടണമെന്ന ഒരു ഇടയന്റെ അത്യധികം വിനയത്തോടെയുള്ള ആഹ്വാനത്തോടും പ്രാര്‍ത്ഥനയോടും കൂടിയാണ് അഭിവന്ദ്യ പിതാവ് ദിവ്യബലി ആരംഭിച്ചത്. സ്വന്തം മകന്റെ വേര്‍പാടിന്റെ ദുഃഖം പരിശുദ്ധ അമ്മയുടെ വ്യാകുലതകളോട് ചേര്‍ത്ത് വെച്ച് പ്രാര്‍ത്ഥിക്കണമെന്നും സര്‍വ്വ ശക്തനായ ദൈവത്തിന് ശുശ്രുഷ ചെയ്യുവാന്‍ ഭാഗ്യം ചെയ്ത ഒരു പുത്രനെ തന്നതില്‍ സന്തോഷിച്ച് ദൈവത്തിന് നന്ദി പറയണമെന്നും ദൈവസന്നിധിയിലേയ്ക്കാണ് മകന്‍ എത്തിചെര്‍ന്നിരിക്കുന്നത് എന്നോര്‍ത്ത് സ്വയം ആശ്വസിക്കണമെന്നും ഫാ. സേവ്യറിന്റെ പ്രിയ മാതാവിനോടായി അഭിവന്ദ്യ പിതാവ് പറഞ്ഞു.

പതിനായിരക്കണക്കിനാളുകളുടെ സാന്നിധ്യത്തില്‍ ഫാ. സേവ്യര്‍ തേലക്കാട്ടിലിന്റെ ശവസംസ്‌ക്കാര ശുശ്രൂഷകള്‍ പെരുമ്പാവൂരില്‍ നടക്കുകയാണിപ്പോള്‍.

More News… യുകെ മലയാളികൾക്ക് ദുഃഖം സമ്മാനിച്ച് മറ്റൊരു മരണം കൂടി; ലണ്ടൻ മലയാളികളുടെ പ്രിയ തൊടുപുഴക്കാരൻ മത്തായിച്ചേട്ടൻ മരിച്ചത് ഹൃദയസ്തംഭനത്താൽ…

റെക്‌സം രൂപതയിലെ സേക്രട്ട് ഹാര്‍ട്ട് പള്ളിയില്‍ ഏകദിന ബൈബിള്‍ പ്രഘോഷണവും പ്രാര്‍ത്ഥനാ ശുശ്രൂഷയും നടക്കും. ഫെബ്രുവരി 3 ശനിയാഴ്ച 10മണി മുതല്‍ 4.30വരെയാണ് പരിപാടി. ഏകദിന ബൈബിള്‍ പ്രഘോഷണവും പ്രാര്‍ത്ഥനാ ശുശ്രൂഷയും നയിക്കുന്നത് യുകെയിലെ പ്രശസ്തനായ വചന പ്രഘോഷകന്‍ ശ്രീ ജോണ്‍ ഹെസ്‌കത്താണ്.

നിത്യജീവിതത്തില്‍ ക്രിസ്തുവിലുള്ള വിശ്വാസം, കുടുംബ ബന്ധങ്ങളു ടെ മാഹാത്മ്യം, കുട്ടികളുടെ വിശ്വാസ പരിപേഷണീ തുടങ്ങിയ വിവിധ വിഷയങ്ങളിലൂന്നിയുള്ള ക്ലാസുകള്‍ നടത്തപ്പെടുന്നു. രണ്ടു മണിക്ക് ശേഷം ഇംഗ്ലീഷ് കുര്‍ബാനയും ആരാധനയും ഫാദര്‍ റോയ്‌കൊട്ടക്കുപറത്തിന്റ കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നു.

എല്ലാ മാസവും ആദ്യ ശനിയാഴ്ചകളില്‍ നടക്കുന്ന മലയാളം കുര്‍ബാനയു നൊവേനയും ഈ മാസം ഉണ്ടായിരിക്കുന്നതല്ല. എല്ലാവരും കുടുംബ സമേതം ഏകദിന ധ്യാനത്തിലും ആരാധനയിലും പങ്കുകൊള്ളാല്‍ എത്തിച്ചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

പള്ളിയുടെ വിലാസം: Secret Heart Church, Hawarden. CH53DL

ഷിബു മാത്യൂ
ഒരു രാജ്യം തന്നെ ഒരു ബൈബിള്‍ കലോത്സവത്തിന് വീണ്ടുമൊരുങ്ങുന്നു.
‘യേശു ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നുവന്നു’. എപ്പാര്‍ക്കിയല്‍ ബൈബിള്‍ കലോത്സവം 2018. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍

രൂപതയുടെ രണ്ടാമത് ബൈബിള്‍ കലോത്സവം നവംബറില്‍ നടക്കും. ബ്രിസ്റ്റോള്‍ വീണ്ടും ആതിഥേയത്വം വഹിക്കുന്ന ബൈബിള്‍ കലോത്സവത്തിന് ഒരുക്കങ്ങള്‍ ഇതിനോടകം രാജ്യത്തിന്റെ പല ഭാഗത്തുള്ള വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളിലും ചാപ്ലിന്‍സി കളിലുമായി ആരംഭിച്ചു കഴിഞ്ഞു. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ എപ്പാര്‍ക്കിയുടെ ചരിത്രത്തില്‍ നടന്ന ഏറ്റവും വലിയ ബൈബിള്‍ കലോത്സവമാണ് കഴിഞ്ഞ വര്‍ഷം ബ്രിസ്റ്റോളില്‍ നടന്നത്. ഒരു രൂപത രൂപീകൃതമായതിനു ശേഷം നടന്ന ആദ്യ ബൈബിള്‍ കലോത്സവം എന്ന പ്രസക്തിയും ഇതിനുണ്ട്. അതില്‍ നിന്നും ഉള്‍ക്കൊണ്ട പ്രചോദനത്താല്‍ രൂപതയുടെ കീഴിലുള്ള വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളും ചാപ്ലിന്‍സികളും ഇത്തവണ വളരെ മുമ്പേ തന്നെ ബൈബിള്‍ കലോത്സവത്തിന് ഒരുങ്ങുകയാണ്.

കേംബ്രിഡ്ജ് റീജണില്‍ റവ. ഫാ. ടെറിന്‍ മുള്ളക്കരയുടെ നേതൃത്വത്തില്‍ ബൈബിള്‍ ക്വിസ് മത്സരം ആരംഭിക്കുകയാണ്. ബൈബിള്‍ കലോത്സവത്തിനുള്ള പരിശീലനമെന്നോളം റീജണിലെ ഇപ്‌സ്വിച്ച്, നോര്‍വിച്ച്, ഗോള്‍സ്റ്റണ്‍, ഹേവര്‍ ഹില്‍, ബെറീസ് സെന്റ്. എഡ്മണ്‍ഡ്‌സ്‌ളം എന്നിവിടങ്ങളില്‍ ബൈബിള്‍ ക്വിസ് മത്സരം നടത്തുകയാണ്. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ കീഴിലുള്ള വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങള്‍ക്കും ചാപ്ലിന്‍സികള്‍ക്കും ബഹുമാനപ്പെട്ട വൈദീകര്‍ക്കും അല്‍മായര്‍ക്കും സഭാ വിശ്വാസികള്‍ക്കുമൊക്കെ നടക്കാന്‍ പോകുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ രണ്ടാമത് ബൈബിള്‍ കലോത്സവത്തിന് ഒരു പ്രചോദനം നല്കുക എന്ന ലക്ഷ്യമാണ് ഈ ബൈബിള്‍ ക്വിസ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഫാ. ടെറിന്‍ മുള്ളക്കര മലയാളം യുകെയോട് പറഞ്ഞു.

നവംബര്‍ പത്തിന് നടക്കാന്‍ പോകുന്ന ബൈബിള്‍ കലോത്സവത്തിന്റെ രൂപരേഖ ഇതിനോടകം പുറത്തിറങ്ങി. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ മേല്‍നോട്ടത്തിലായിരിക്കും ബൈബിള്‍ കലോത്സവം നടക്കുക. ഒക്ടോബര്‍ അവസാനത്തോടു കൂടി റീജണല്‍ മത്സരങ്ങള്‍ പൂര്‍ത്തിയാകും.

 

സഭയെയും വൈദികരെയും സ്‌നേഹിക്കുകയും ദൈവരാജ്യത്തിന്റെ കാവലാളായി മാറിക്കൊണ്ട് അവര്‍ക്കുവേണ്ടി മാധ്യസ്ഥം വഹിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്യുക വഴി സഭയുടെ മഹത്വീകരണത്തില്‍ പങ്കാളികളാകുവാന്‍ അഭിഷേകാഗ്‌നി മിനിസ്ട്രീസ് സെഹിയോന്‍ യൂറോപ്പ് ഒരുക്കുന്ന മദ്ധ്യസ്ഥ പ്രാര്‍ത്ഥന ഒരുക്ക ധ്യാനത്തില്‍ വിശ്വാസികള്‍ ഭാഗമാകുക. മദ്ധ്യസ്ഥ പ്രാര്‍ത്ഥന ഒരുക്ക ധ്യാനത്തില്‍ സെഹിയോന്‍ അഭിഷേകാഗ്‌നി മിനിസ്ട്രീസ് സ്ഥാപകനും ലോകപ്രശസ്ത വചന പ്രഘോഷകനുമായ റവ.ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ പങ്കെടുക്കും. ധ്യാനത്തിന് അനുഗ്രഹ ആശീര്‍വാദമേകിക്കൊണ്ട് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലും ശുശ്രൂഷ നയിക്കും.

സെഹിയോന്‍ യൂറോപ്പ് ഡയറക്ടര്‍ ഫാ.സോജി ഓലിക്കല്‍, ഫാ.ഷൈജു നടുവത്താനി എന്നിവരും വിവിധ ശുശ്രൂഷകള്‍ നയിക്കും. 2018 മാര്‍ച്ച് 6,7,8 (ചൊവ്വ, ബുധന്‍, വ്യാഴം ) തീയതികളില്‍ നടക്കുന്ന ധ്യാനത്തിലേക്ക് www.sehionuk.org  എന്ന വെബ്‌സൈറ്റില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാം. സഭയോടുള്ള സ്‌നേഹത്തില്‍ അഭിഷിക്തരായ വൈദികര്‍ക്കായി പ്രാര്‍ത്ഥിക്കുവാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും ധ്യാനത്തിലേക്ക് അഭിഷേകാഗ്‌നി മിനിസ്ട്രീസ് സെഹിയോന്‍ യൂറോപ്പ് യേശുനാമത്തില്‍ സ്വാഗതം ചെയ്യുന്നു.

അഡ്രസ്സ്: കെഫെന്‍ലി പാര്‍ക്ക്, ഡോള്‍ഫോര്‍, ന്യൂടൗണ്‍,SY 16 4 AJ, വെയില്‍സ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ടോമി 07737 935424

ബര്‍മിംങ്ഹാം: വലിയ നോമ്പിന്റെ വ്രതാനുഷ്ടാനങ്ങളും മാര്‍ യൌസേപ്പിന്റെ വണക്ക മാസ ആചരണവും ഒരുമിക്കുന്ന മാര്‍ച്ച് മാസ രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ 10 ന് ബര്‍മിംങ്ഹാം ബഥേല്‍ സെന്ററില്‍ നടക്കും. അഭിഷേകാഗ്‌നി മിനിസ്ട്രീസ് സെഹിയോന്‍ യൂറോപ്പ് ഡയറക്ടര്‍ ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങള്‍ക്ക് ജീവിതനവീകരണവും, രോഗശാന്തിയും, മാനസാന്തരവും പകര്‍ന്നുനല്‍കുന്ന കണ്‍വെന്‍ഷന് ആത്മബലവും അനുഗ്രഹ സാന്നിധ്യവുമായി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ബിഷപ്പ്. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വീണ്ടും എത്തിച്ചേരും. മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേകം വി. കുര്‍ബാന രണ്ട് വേദികളിലായി ഉണ്ടാകും.

പ്രശസ്തമായ ഓസ്‌കോട്ട് സെന്റ് മേരീസ് സെമിനാരി കോളേജിന്റെ സ്പിരിച്വല്‍ ഡയറക്ടറും യൂറോപ്പിലെ പ്രമുഖ സുവിശേഷ പ്രവര്‍ത്തകനും വചനപ്രഘോഷകനുമായ റവ. കാനോന്‍ ജോണ്‍ യുഡ്രിസ് ഇത്തവണ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. അഭിഷേകാഗ്‌നി മിനിസ്ട്രീസ് സെഹിയോന്‍ യൂറോപ്പിന്റെ പ്രമുഖ സംഘാടകനും ആത്മീയ ശുശ്രൂഷകനുമായ ബ്രദര്‍ ഷാജി ജോര്‍ജും ഇത്തവണ വചനവേദിയിലെത്തും. പ്രകടമായ അത്ഭുതങ്ങളും ദൈവിക അടയാളങ്ങളും, വിടുതലും സൗഖ്യവുമായി വ്യക്തികളിലും കുടുംബങ്ങളിലും ഈ കണ്‍വെന്‍ഷനിലൂടെ സാദ്ധ്യമാകുന്നു. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വിശ്വാസജീവിതത്തില്‍ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങള്‍ വിവിധശുശ്രൂഷകളിലൂടെ പകര്‍ന്നു നല്‍കാന്‍ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷന്റെ പ്രധാന സവിശേഷതയാണ്.

കുട്ടികള്‍ക്കായി ഇംഗ്ലീഷില്‍ പ്രത്യേക കണ്‍വെന്‍ഷന്‍തന്നെ നടക്കുന്നു. അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷനിലും മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ യുകെ യുടെ വിവിധ പ്രദേശങ്ങളില്‍നിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റര്‍ എന്ന കുട്ടികള്‍ക്കായുള്ള മാസിക ഓരോരുത്തര്‍ക്കും സൗജന്യമായി നല്‍കിവരുന്നു. രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കണ്‍വെന്‍ഷനില്‍ കടന്നുവരുന്ന ഏതൊരാള്‍ക്കും മലയാളത്തിലും ഇംഗ്ലീഷിലും, മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും.

വിവിധ പ്രായക്കാരായ ആളുകള്‍ക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിള്‍, പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍, മറ്റ് പ്രസിദ്ധീകരണങ്ങള്‍ എന്നിവ കണ്‍വെന്‍ഷന്‍ സെന്ററില്‍ ലഭ്യമാണ്. പതിവുപോലെ രാവിലെ 8ന് മരിയന്‍ റാലിയോടെ തുടങ്ങുന്ന കണ്‍വെന്‍ഷന്‍ 4ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. കണ്‍വെന്‍ഷനായുള്ള പ്രാര്‍ത്ഥനാ ഒരുക്ക ശുശ്രൂഷ ബര്‍മിങ്ഹാമില്‍ നടന്നു. കണ്‍വെന്‍ഷന്റെ ആത്മീയവിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും 10ന് രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.

അഡ്രസ്സ് :ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, കെല്‍വിന്‍ വേ, വെസ്റ്റ് ബ്രോംവിച്ച്, ബര്‍മിംങ്ഹാം(Near J1 of the M5)B70 7JW.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജി 07878149670, അനീഷ്.07760254700, ബിജുമോന്‍ മാത്യു 07515 368239. Sandwell and Dudley  ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയും പറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്: ടോമി ചെമ്പോട്ടിക്കല്‍ 07737935424. ബിജു എബ്രഹാം 07859 890267

ലണ്ടന്‍: വനിതകളുടെ ശക്തികേതമായ ആറ്റുകാലമ്മക്ക് പൊങ്കാലയർപ്പിക്കുവാൻ യു കെ യിലുള്ള ദേവീ ഭക്തർക്ക് ‘ബോൺ’ തുടർ അവസരം ഒരുക്കുന്നു. ലണ്ടനില്‍ ആഘോഷിക്കുന്ന പതിനൊന്നാമത് പൊങ്കാല മാർച്ച് 2 നു വെള്ളിയാഴ്ച ശ്രീ മുരുകൻ ക്ഷേത്രത്തിൽ വെച്ചാണ് ഭക്ത്യാദരപൂർവ്വം ആചരിക്കുക. രാവിലെ ഒമ്പതു മണിക്ക് തന്നെ പൊങ്കാലക്കായുള്ള പൂജാദികർമ്മങ്ങൾ ആരംഭിക്കും.

ആയിരത്തോളം ഭഗവതി ഭക്തർ ഇത്തവണ യു കെ യുടെ വിദൂര ഭാഗങ്ങളിൽ നിന്നും മറ്റുമായി ദേവീ സാന്നിദ്ധ്യവും, അനുഗ്രഹവും, സായൂജ്യവും തേടി ന്യുഹാമിലെ ശ്രീ മുരുകൻ ക്ഷേത്രത്തിൽ എത്തിച്ചേരുമെന്നാണ് സംഘാടക സമിതി കണക്കാക്കുന്നത്. പ്രാർത്ഥനയുടെയും, വിശ്വാസത്തിന് റെയും, ദേവീ കടാക്ഷത്തിന്റെയും ശക്തി ഒന്നു കൊണ്ട് മാത്രമാണ് ലണ്ടനിൽ കഴിഞ്ഞ പത്തു വർഷങ്ങളായി പൊങ്കാല വിജയകരമായി തുടർന്ന് പോകുവാൻ കഴിഞ്ഞതെന്ന് ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക് (മുൻ ആറ്റുകാല്‍ സിസ്റ്റേഴ്സ് സംഘടന) ചെയറും, മുഖ്യ സംഘാടകയും, സാമൂഹ്യ പ്രവർത്തകയും, എഴുത്തുകാരിയുമായ ഡോ. ഓമന ഗംഗാധരൻ പറഞ്ഞു.

ഇളങ്കോ അയ്യരിന്റെ പ്രശസ്ത കൃതിയായ ചിലപ്പതികാരത്തിലെ കണ്ണകി ദേവിയുടെ പൗരാണിക വിശ്വാസ അനുഷ്‌ടാനം ആയിട്ടാണ് പൊങ്കാലയിടൽ നടത്തുന്നത്. ധാന്യ വിളകളുടെ ഉത്സവമായും, ദേവി പ്രീതിക്കായിട്ടും കൂടിയാണ് പൊങ്കാല ആഘോഷം .2008 ൽ അറുപതോളം പേരുമായി തുടങ്ങിയ പൊങ്കാല 2017 ആയപ്പോളേക്കും ആയിരത്തോളം ഭക്തർക്ക് അവസരവും അനുഗ്രഹവുമായി മാറി എന്ന് ഒരു ദേവീ ഭക്ത അനുസ്മരിച്ചു.

ഈസ്റ്റ്‌ഹാമിലെ ശ്രീ മുരുകന്‍ ടെമ്പ്ലിന്റെ ആദിപരാശക്തിയായ ജയദുർഗ്ഗയുടെ നടയിലെ വിളക്കില്‍ നിന്നും കേരളീയ തനിമയില്‍ വേഷഭൂഷാദികളോടെ എത്തുന്ന ദേവീ ഭക്തരുടെ താലത്തിലേക്ക് തുടർന്ന് ദീപം പകര്‍ന്നു നൽകും. പൊങ്കാല ആചരണത്തിന്റെ ഭാഗമായി താലപ്പൊലിയുടെയും പഞ്ച വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ക്ഷേത്രത്തിൻറെ സമുച്ചയത്തിലെ ലക്ഷ്മി,ഭദ്ര തുടങ്ങി എല്ലാ ദേവപ്രതിഷ്ടകളെയും വലം വെച്ചു കൊണ്ടാണ് ഭദ്രദീപം യാഗാര്‍പ്പണ പീഡത്തിലെത്തിക്കുക.

ഈസ്റ്റ്ഹാം എംപിയും, മുൻ ക്യാബിനറ്റ് മന്ത്രിയുമായിരുന്ന സ്റ്റീഫൻ ടിംസ് മുഖ്യാതിഥിയായി പങ്കു ചേരും. കൗൺസിലർമാർ, കമ്യൂണിറ്റി നേതാക്കൾ, ബ്രിട്ടീഷ് ഏഷ്യൻ വുമൺസ് നെറ്റ്വർക്കിലെ മെമ്പർമാർ, ഈസ്റ്റ് ഹാം ഹൈ സ്ട്രീറ്റ്, ന്യൂഹാം ഗ്രീൻ സ്ട്രീറ്റ് എന്നിവിടങ്ങളിലെ ബിസിനസുകാർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ,ജോയ് ആലുക്കാസ്, യു എ ഇ എക്സ്ചേഞ്ച്, സ്വയം പ്രോപ്പർട്ടി, ഉദയ, തട്ടുകട, ആനന്ദപുരം തുടങ്ങിയ റസ്റ്റോറന്റുകൾ അടക്കം നിരവധിയായ അഭ്യുദയകാംക്ഷികളുടെ സഹായങ്ങളും പ്രോത്സാഹനങ്ങളും ബോണിന്റെ ആരോഗ്യ-സാമൂഹ്യപ്രവർത്തനങ്ങളുടെവിജയങ്ങൾക്കു പിന്നിലുണ്ട്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിപ്പോരുന്ന ബോൺ (ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക് ) ലണ്ടൻ ബ്രെസ്റ്റ് ക്യാൻസർ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്.

പഴയ തലമുറകളിലുള്ളവർക്കു പൊങ്കാലക്കുള്ള അവസരം നഷ്‌ടപ്പെടാതെയും, പുതു തലമുറയ്ക്ക് പങ്കുചേർന്ന് അതിന്റെ ശ്രേഷ്‌ഠത മനസ്സിലാക്കുവാനും ലണ്ടൻ പൊങ്കാല ഏറെ അനുഗ്രഹദായകമാവുന്നു.സർവ്വ ഐശ്വര്യങ്ങൾക്കും, സമാധാനത്തിന്നുമായി ആചരിക്കുന്ന പൊങ്കാലയിടലിനു ശേഷം ആറ്റുകാല്‍ അമ്മയുടെ അനുഗ്രഹവും തേടി സായൂജ്യം അണയുവാനും ഉള്ള സുവർണാവസരമാണ് ‘ബോൺ’ ഇവിടെ ഒരുക്കുന്നത്.

കേരളത്തിനു പുറത്ത് ആറ്റുകാലമ്മയുടെ സന്നിധാനത്തിൽ ഏറ്റവും കൂടുതൽ വനിതകൾ സംഗമിക്കുന്ന ഒരു വേദിയായി ഇത് ശ്രദ്ധേയമായിക്കഴിഞ്ഞു. ഏവരെയും സ്നേഹപൂർവ്വം പൊങ്കാലയിലേക്ക് ക്ഷണിച്ചു കൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ഡോ.ഓമന ഗംഗാധരൻ-07766822360

ഫാ.ഹാപ്പി ജേക്കബ്

വലിയ നോമ്പിലെ മൂന്നാമത്തെ ആഴ്ചയിലേക്ക് നാം പ്രവേശിക്കുകയാണ്, പ്രാര്‍ത്ഥനയാലും ഉപവാസത്താലും ഓരോ ദിവസവും കഠിനതയേറി ദൈവ നിയോഗങ്ങളെ തിരിച്ചറിയാനുള്ള പ്രാപ്തി നാം കൈവരിച്ചു. ആത്മീകമായ തപനം പാപകറകളെ ഉരുക്കി നിര്‍മ്മലതയെ പുല്‍കി സ്വയത്തിനും സമൂഹത്തിനും ദൈവകൃപകളെ പകരുവാന്‍ നാം സജ്ജരായി. നമ്മുടെ ജീവിത നിഷ്ഠ നമുക്ക് മാത്രമല്ല നമുക്ക് ചുറ്റുമുള്ളവര്‍ക്കും നല്‍കുമ്പോള്‍ ആത്മീക ജീവിതം സഫലമാകുന്നു. ഇന്ന് നാം ധ്യാനിക്കുന്നത് വി. മാര്‍ക്കോസിന്റെ സുവിശേഷം 2:1-12 വരെയുള്ള ഭാഗങ്ങളാണ്. യേശു ഒരു ഭവനത്തില്‍ പഠിപ്പിച്ച് കൊണ്ടിരിക്കുമ്പോ തളര്‍ന്ന് കിടന്ന ഒരു മനുഷ്യനെ നാല് പേര്‍ ചേര്‍ന്ന് കട്ടിലോടുകൂടി സൗഖ്യത്തിനായി അവന്റെ മുന്‍പില്‍ എത്തിക്കുന്ന വായനാ ഭാഗമാണ്. പ്രതിബന്ധങ്ങള്‍ അനവധി അവരുടെ മുന്‍പില്‍ ഉണ്ടായിരുന്നു. ലക്ഷ്യം മാര്‍ഗ്ഗതടസങ്ങളെ നിര്‍വീര്യമാക്കി.

തളര്‍വാത രോഗിയായ മനുഷ്യന്‍ നമ്മുടേയും നമ്മുടെ സമൂഹത്തിന്റെയും പ്രതിനിധിയാണ്. ആത്മീയതയില്‍ തളര്‍ച്ച, വിശ്വാസത്തില്‍ തളര്‍ച്ച, സഹജീവികളോടുള്ള സമീപനങ്ങളില്‍ തളര്‍ച്ച, ഇങ്ങനെ പലതും ദൈവ സാമിപ്യത്തില്‍ നിന്നും നമ്മെ അകറ്റി നിര്‍ത്തുന്നു. ബോധപൂര്‍വ്വം ദൈവിക ദാനങ്ങള്‍ മറന്ന് നാം ജീവിക്കുന്നു. എന്നാല്‍ നാല് പേര്‍ ഇവനെ താങ്ങി കര്‍ത്താവിന്റെ അടുത്ത് എത്തിക്കുന്നു. അവരുടെ വിശ്വാസം കണ്ടിട്ട് കര്‍ത്താവ് അവന്റെ ശരീരത്തിനും മനസിനും സൗഖ്യം നല്‍കുന്നു. അപ്പോസ്‌തോലിക കാലങ്ങളില്‍ അവര്‍ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറുക്കിയും പ്രാര്‍ത്ഥിച്ചു പോന്നു. ആത്മികമായ വളര്‍ച്ചയ്ക്ക് ഈ നാല് തൂണുകള്‍ അവരെ പ്രാപ്തരാക്കി. (പ്രവൃത്തികള്‍ 2:42). സഭയുടെ വളര്‍ച്ച തന്നെ ഈ നാല് തൂണുകളിന്മേലായിരുന്നു. ഇന്ന് നാം ചൊല്ലുന്ന വിശ്വാസ പ്രമാണത്തിലും സുസ്ഥിരമായ നിലനില്‍പിന് വേണ്ടിയുള്ള നാല് തൂണുകള്‍ നാം അനുദിനം ചൊല്ലുന്നു. കാതോലികവും അപ്പോസ്തലികവും ഏകവും പരിശുദ്ധവും. എന്നാല്‍ നമ്മുടെ ദൈനംദിന ജീവിതത്തില്‍ നാം അനുവര്‍ത്തിക്കപ്പെടേണ്ടതായ നാല് തൂണുകള്‍ ഉണ്ട്. വിശ്വാസത്തില്‍ ഉള്ള തീക്ഷണത, നിത്യ ജീവകലേക്കുള്ള തീക്ഷ്ണ. ഇവയില്‍ ഏതിലെങ്കിലും നാം അലസത കാണിച്ചാല്‍ തളര്‍വാത രോഗിയോട് നാമും സമന്മാരാകും.

അങ്ങനെയുള്ള ആത്മീയ യാത്രയില്‍ അനവധി പ്രതിബന്ധങ്ങള്‍ നാം തരണം ചെയ്യേണ്ടി വരും. പലതും നമ്മെ പഴയജീവിതത്തിലേക്ക് തിരികെ കൊണ്ട് പോകുന്നതുമാണ്. ആള്‍ക്കൂട്ടത്തേയും സ്ഥലപരിമിതിയേയും മറികടന്നെന്ന് വിശ്വാസത്താല്‍ ഈ നാല്‍വര്‍ കര്‍ത്താവിന്റെ അടുത്ത് ഇവനെ എത്തിക്കുന്നത്. അവനെ കണ്ട ഉടന്‍ അവന്റെ ശാരീരിക ബലഹീനതകളെക്കാള്‍ മുന്‍പേ അവന്റെ ആത്മിക തലങ്ങളെ ആണ് സൗഖ്യമാക്കിയത്. മകനേ നിന്റെ പാപങ്ങള്‍ മോചിച്ച് തന്നിരിക്കുന്നു. അവന്റെ പാപഭാരങ്ങള്‍ മോചിച്ച ഉടനെ അവന്റെ ശാരീരിക ബന്ധനങ്ങളും മാറുന്നു. അവന്‍ കിടക്ക എടുത്ത് സന്തോഷത്തോടെ മടങ്ങിപ്പോകുന്നു.

നമ്മുടെ അലസതയും മടിയും മാറ്റി ദൈവസന്നിധിയില്‍ എത്തപ്പെടുമ്പോള്‍ ശാരീരികവും മാനസികവുമായ സൗഖ്യം നമുക്ക് ലഭിക്കുന്നു. ഒരു വലിയ സാക്ഷ്യ ജീവിതത്തിന്റെ പൊരുളും ഈ ഭാഗത്ത് നിന്ന് ലഭിക്കുന്നു. നമ്മുടെ ജീവിതം, വിശ്വാസം, തീക്ഷ്ണ ഇവ മൂലം അനേകം തളര്‍വാദി രോഗികളെ കര്‍ത്താവിന്റെ സന്നിധിയില്‍ ഇവ മൂലം അനേകം തളര്‍വാദി രോഗികളെ കര്‍ത്താവിന്റെ സന്നിധിയില്‍ സൗഖ്യത്തിനും പാപ മോചനത്തിനും ആയി എത്തിക്കേണ്ട ഉത്തരവാദിത്വം. ഓരോ ക്രൈസ്തവനും ഈ നിയോഗം സ്വീകരിക്കുമ്പോള്‍ ദൈവരാജ്യം നമ്മുടെ ഇടയില്‍ തന്നെ ഉയര്‍ന്ന് വരും. നാം ഇന്ന് വരെ ആശ്രയം കണ്ടെത്തിയ പലതും പുതിയ ജീവിതത്തില്‍ ഉപേക്ഷിക്കേണ്ടി വരും, തികച്ചും പുതിയ ജീവിതം.

നമ്മുടെ പാപങ്ങളെ മോചിച്ച്, കൂദാശാധിഷ്ഠിതമായ ഒരു ജീവിതം ഈ നോമ്പില്‍ നമുക്ക് ആരംഭിക്കാം. കുടുംബത്തിലും സമൂഹത്തിലും കഴിയുന്ന അശരണരേയും രോഗികളേയും കുറവുകള്‍ ഉള്ളവരേയും നമുക്ക് ദൈവ മുന്‍പാകെ കൊണ്ട് വരാം. നമ്മുടെ വിശ്വാസം കണ്ടിട്ട് അവര്‍ക്ക് സൗഖ്യം ലഭിക്കണം. ”എന്നെ കണ്ടവന്‍ എന്റെ പിതാവിനെ കണ്ടിരിക്കുന്നു” എന്ന് കര്‍ത്താവ് പറഞ്ഞപോലെ നമ്മെ കണ്ടിട്ട് നമ്മുടെ ദൈവത്തെ കണ്ടെത്താന്‍ സമൂഹത്തിന് കഴിയട്ടെ.

അതാകട്ടെ നമ്മുടെ സാക്ഷ്യം

പ്രാര്‍ത്ഥനയില്‍
ഹാപ്പി ജേക്കബ് അച്ചന്‍

 

ഫാ. ബിജു കുന്നയ്ക്കാട്ട് 
നോട്ടിംഗ്ഹാം: കുടുംബ വിശുദ്ധീകരണവും വലിയ നോമ്പിന്റെ ചൈതന്യവും സ്വന്തമാക്കാനായി നോട്ടിംഗ്ഹാമില്‍ വരുന്ന രണ്ടു ദിവസങ്ങളിലായി വാര്‍ഷികധ്യാനം നടക്കും. നോട്ടിംഗ്ഹാം സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ധ്യാനം നാളെയും മറ്റന്നാളുമായി (വെള്ളി, ശനി) സെന്റ് പോള്‍സ് ലെന്റണ്‍ ബുളിവാര്‍ഡ് പള്ളിയിലും ഓള്‍ സോള്‍സ് ദേവാലയത്തിലുമായി നടക്കും. പള്ളിയുടെ അഡ്രസ്: St. Paul’s Catholic Church, Lenton, Boulevard, NG 7 2 BY.
മുതിര്‍ന്നവര്‍ക്കായി നടക്കുന്ന ധ്യാനത്തിന് സുപ്രസിദ്ധ ബൈബിള്‍ പ്രഭാഷകനും ധ്യാനഗുരുവും മനഃശാസ്ത്രപണ്ഡിതനുമായ റവ. ഫാ. റ്റോമി എടാട്ടും കുട്ടികള്‍ക്കായി നടക്കുന്ന പ്രത്യേക ശുശ്രൂഷകള്‍ക്ക് ജീസസ് യൂത്ത് മിനിസ്ട്രിയും നേതൃത്വം നല്‍കും. നാളെ (വെള്ളി) രാവിലെ 10 മുതല്‍ വൈകിട്ട് 5 മണി വരെയും മറ്റന്നാള്‍ (ശനി) രാവിലെ 9.30 മുതല്‍ വൈകിട്ട് 4 മണി വരെയുമായിരിക്കും ശുശ്രൂഷകള്‍.
വി. കുര്‍ബ്ബാന, ദിവ്യകാരുണ്യ ആരാധന, ബൈബിള്‍ പ്രഭാഷണങ്ങള്‍ തുടങ്ങിയ തിരുക്കര്‍മ്മങ്ങള്‍ വിശ്വാസികള്‍ക്ക് നവ്യാനുഭവം പകരും. ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ വികാരി റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, കമ്മറ്റിയംഗങ്ങള്‍, മതാധ്യാപകര്‍, വിമെന്‍സ് ഫോറം ഭാരവാഹികള്‍, വാര്‍ഡ് ലീഡേഴ്‌സ്, എന്നിവരുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി. തിരുവചന ചിന്തകളിലൂടെ നവീകരിക്കുവാനും സമൃദ്ധമായ ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും എല്ലാവരെയും യേശുനാമത്തില്‍ ധ്യാനദിവസങ്ങളിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.

ഫാ.ബിജു കുന്നയ്ക്കാട്ട്

പരിശുദ്ധ കന്യകാ മറിയത്തിന്റേയും ഭാരത സഭയില്‍ നിന്നുള്ള വിശുദ്ധരായ അല്‍ഫോന്‍സാമ്മയുടേയും ചാവറ പിതാവിന്റേയും എവുപ്രാസ്യമ്മയുടേയും മദര്‍തെരേസയുടേയും വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണിമരിയയുടേയും സംയുക്ത തിരുനാള്‍ ഗ്രേറ്റ് ബ്രിട്ടനിലെ സീറോ മലബാര്‍ രൂപത പ്രശസ്ത മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ എയില്‍സ്‌ഫോര്‍ഡില്‍ വച്ച് മെയ് 27ന്നടത്തുന്നു. ഇംഗ്ലണ്ടിന്റെ ആരാമം എന്നറിയപ്പെടുന്ന കെന്റിലെ പ്രശസ്തമായ ഈ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ അനേകായിരങ്ങളാണ് മാധ്യസ്ഥം തേടിവരുന്നത്. കഴിഞ്ഞ കുറേവര്‍ഷങ്ങളായി ലണ്ടനിലെ സീറോമലബാര്‍ സഭാ സമൂഹം നടത്തിവന്നിരുന്ന തിരുനാളാണ് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പ്രധാനപ്പെട്ട ഒരു തീര്‍ത്ഥാടനമായി ഇപ്പോള്‍ മാറിയിരിക്കുന്നത്.

ഉച്ചയ്ക് 12 മണിയ്ക്ക് ജപമാലാരാമത്തിലൂടെയുള്ള ജപമാല പ്രദക്ഷിണത്തോടെ തിരുനാളിനു തുടക്കമാകും. തുടര്‍ന്ന് 2മണിക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ അദ്ധ്യക്ഷന്‍ മാര്‍ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാനയും ലദീഞ്ഞും പ്രദക്ഷിണവും നടത്തപ്പെടും.

കര്‍മ്മലീത്താ സഭാംഗമായിരുന്ന വിശുദ്ധ സൈമണ്‍ സ്റ്റോക്ക് പിതാവ് ഈ പ്രയറിയിലാണ് അക്കാലത്ത് ജീവിച്ചിരുന്നത്. 1251-ല്‍ നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ ഇവിടെവച്ചാണ് വിശുദ്ധ സൈമണ്‍ സ്റ്റോക്ക് പിതാവിന് മാതാവ് ദര്‍ശനത്തിലൂടെ വെന്തിങ്ങ നല്‍കിയതെന്ന് വിശ്വസിക്കപ്പെടുന്നു. വെന്തിങ്ങ ധരിക്കുന്ന ഏവര്‍ക്കും മാതാവിന്റെ പ്രത്യേകമായ സംരക്ഷണവും രോഗപീഡകളില്‍ നിന്നും ആപത്തുകളില്‍നിന്നും ഉണ്ടായിരിക്കുമെന്ന സന്ദേശവും അദ്ദേഹത്തിനു ലഭിച്ചു. കര്‍മ്മലീത്താസഭയുടെ പ്രിയോര്‍ ജനറാളായിരുന്നു അന്ന് വിശുദ്ധ സൈമണ്‍ സ്റ്റോക്ക് പിതാവ്. അന്ന് മുതല്‍ക്കാണ് കര്‍മ്മലീത്താ സന്യാസികള്‍ വെന്തിങ്ങ അഥവാ സ്‌കാപുലര്‍ ധരിക്കുവാന്‍ആരംഭിച്ചത്.

അനേകായിരങ്ങള്‍ക്ക് ആശ്വാസവും സന്തോഷവും സാന്ത്വനവും പകരുന്ന ദൈവാനുഗ്രഹത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ ഈ പുണ്യഭൂമിലേക്കും തിരുനാളിലേയ്ക്കും ഏവരേയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി റവ. ഫാ ഹാന്‍സ് പുതിയാകുളങ്ങര അറിയിച്ചു.

രൂപതയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നും വരുന്ന വിശ്വാസ സമൂഹത്തിനു വേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. കോച്ചുകളും കാറുകളും പാര്‍ക്ക് ചെയ്യുന്നതിനുള്ള വിപുലമായ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved