Spiritual

ബിനു ജോര്‍ജ്

മെയ്ഡ്‌സ്റ്റോണ്‍: ക്രൈസ്തവ വിശ്വാസത്തിനുവേണ്ടി ജീവത്യാഗം ചെയ്ത ധീരരക്തസാക്ഷി വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുന്നാള്‍ കെന്റിലെ മെയ്ഡ്‌സ്റ്റോണ്‍ സീറോ മലബാര്‍ കുര്‍ബാന സെന്ററില്‍ ഭക്ത്യാദരപൂര്‍വ്വം ആചരിക്കുന്നു. മെയ്ഡ്‌സ്റ്റോണിലെ സീറോ മലബാര്‍ വിശ്വാസികള്‍ വിശ്വാസ തീക്ഷ്ണതയോടെ എല്ലാ വര്‍ഷവും നടത്തിവരുന്ന വിശുദ്ധന്റെ തിരുന്നാള്‍ ഈ വര്‍ഷം ഏപ്രില്‍ 14 ശനിയാഴ്ച്ച ഉച്ചക്ക് 2 മണി മുതല്‍ പ്രശസ്ത മരിയന്‍ തീര്‍ഥാടന കേന്ദ്രമായ എയ്ല്‍സ്ഫോര്‍ഡ് പ്രയറിയില്‍ വച്ച് നടത്തപ്പെടുന്നു.

ഉച്ചക്ക് രണ്ടിന് എയ്ല്‍സ്ഫോര്‍ഡ് പ്രയറിയില്‍ വിശുദ്ധരുടെ രൂപം വെഞ്ചരിപ്പോടെ ആരംഭിക്കുന്ന തിരുന്നാളാഘോഷങ്ങള്‍ ഇവിടുത്തെ സീറോ മലബാര്‍ വിശ്വാസ സമൂഹത്തിന്റെ ക്രിസ്തീയ വിശ്വാസത്തിന്റെ പ്രത്യക്ഷ പ്രഘോഷണമാകും. റവ.ഫാ. ഹാന്‍സ് പുതിയാകുളങ്ങര, റവ. ഫാ. ടോമി എടാട്ട് എന്നിവരുടെ കാര്‍മികത്വത്തില്‍ നടക്കുന്ന ആഘോഷപൂര്‍വ്വമായ തിരുന്നാള്‍ കുര്‍ബാനയ്ക്കുശേഷം നൊവേനയും, ലദീഞ്ഞും ആഘോഷമായ തിരുനാള്‍ പ്രദിക്ഷണവും നടത്തപ്പെടും.

തുടര്‍ന്ന് മെയ്ഡ്‌സ്റ്റോണ്‍ ലണ്ടന്‍ റോഡിലുള്ള ചര്‍ച്ച് ഓഫ് ലാറ്റര്‍ -ഡേ സെയ്ന്‍സ് ഹാളില്‍ വച്ച് സണ്‍ഡേസ്‌കൂള്‍ വാര്‍ഷികം നടക്കും. വൈകിട്ട് ആറു മണിക്ക് ആരംഭിക്കുന്ന പൊതുസമ്മേളനത്തില്‍ റവ.ഫാ. ഹാന്‍സ് പുതിയാകുളങ്ങര മുഖ്യാതിഥിയായിരിക്കും. തുടര്‍ന്ന് സണ്‍ഡേസ്‌കൂള്‍ വിദ്യാര്‍ഥികള്‍ ക്ലാസ് അടിസ്ഥാനത്തില്‍ നടത്തുന്ന വിവിധങ്ങളായ കലാപരിപാടികള്‍ അരങ്ങേറും. അതിനു ശേഷം ഇത്തവണത്തെ സണ്‍ഡേസ്‌കൂള്‍ പ്രവര്‍ത്തന വര്‍ഷത്തില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുകയും സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്യും. കലാപരിപാടികളെ തുടര്‍ന്ന് സ്‌നേഹവിരുന്നോടുകൂടി ആഘോഷപരിപാടികള്‍ സമാപിക്കും.
പള്ളി ട്രസ്റ്റിമാരുടെയും കമ്മറ്റിയംഗങ്ങളുടെയും സണ്‍ഡേ സ്‌കൂള്‍ അധ്യാപകരുടെയും നേതൃത്വത്തില്‍ പരിപാടിയുടെ വിജയത്തിനായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.

പരിശുദ്ധ കന്യാമറിയത്തിന്റെ പ്രത്യക്ഷീകരണത്താല്‍ അനുഗ്രഹീതമായ ഈ പുണ്യഭൂമിയിലേക്ക് ദൈവാനുഗ്രഹപ്രദമായ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കുകൊള്ളുവാനും ആഘോഷപരിപാടികളില്‍ പങ്കു ചേരുവാനും
ഏവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി പള്ളിക്കമ്മറ്റി അറിയിച്ചു

തിരുന്നാള്‍ നടക്കുന്ന പള്ളിയുടെ വിലാസം:
The Friars, Aylesford, Kent, ME20 7BX

Contact: 07944067570 (Joshy Anithottathil – Trusty), 07737855752 (Elizabeth Benny – Trusty), 07453633009(Lalichan Joseph – Head Teacher, Sunday School)

ജോണ്‍സണ്‍ ജോസഫ്

ലണ്ടന്‍: യൂറോപ്പിലെ മലങ്കര കത്തോലിക്കാ സഭയുടെ അപ്പസ്‌തോലിക് വിസിറ്റേറ്ററായി പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ച ബിഷപ്പ് യൂഹാനോന്‍ മാര്‍ തിയോഡോഷ്യസിന് തന്റെ പ്രഥമ ഇടയ സന്ദര്‍ശന വേളയില്‍ യു.കെയിലെ മലങ്കര സഭമക്കള്‍ ഹൃദ്യമായ സ്വീകരണവും അനുമോദന സമ്മേളനവും ഒരുക്കുന്നു. ഏപ്രില്‍ 7 ശനിയാഴ്ച, രാവിലെ 11 മണിക്ക് ലണ്ടന്‍ ഡഗാനാമിലെ മാര്‍ ഇവാനിയോസ് സെന്റര്‍ -സെന്റ് അന്നാസ് ദേവാലയത്തില്‍ വൈദികരും സഭാംഗങ്ങളും ചേര്‍ന്നു അഭിവന്ദ്യ പിതാവിന് ഹൃദ്യമായ സ്വീകരണം നല്‍കും. തുടര്‍ന്ന്, യുകെയിലെയും യൂറോപ്പിലെയും സഭയെ ശക്തിപ്പെടുത്തുകയും വളര്‍ത്തുകയും ചെയ്യുക എന്ന വലിയ ലക്ഷ്യത്തോടെ പരിശുദ്ധ സിംഹാസനം മലങ്കര സഭക്കായി യൂറോപ്പില്‍ അപ്പോസ്‌തോലിക് വിസിറ്റേറ്ററിനെ നിയമിച്ചതിന് നന്ദിയായി മാര്‍ തിയോഡോഷ്യസിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൃതജ്ഞതാ ബലിയര്‍പ്പിക്കും. മലങ്കര സഭയിലെയും, ഇതര സഹോദര സഭകളിലെയും വൈദികര്‍ സഹകാര്‍മ്മികത്വം വഹിക്കും.

വിശുദ്ധബലിക്കു ശേഷം നടത്തപ്പെടുന്ന അനുമോദന സമ്മേളനത്തില്‍ മലങ്കര സഭയുടെ യു. കെ റീജിയന്‍ കോര്‍ഡിനേറ്റര്‍ ഫാ. തോമസ് മടുക്കമൂട്ടില്‍, സീറോ മലബാര്‍ സഭ യുടെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വികാരി ജനറാള്‍ ഫാ.മാത്യു ചൂരപൊയ്കയില്‍, മലങ്കര സഭാ ചാപ്ലൈന്‍മാരായ ഫാ.രഞ്ജിത് മടത്തിറമ്പില്‍, ഫാ.ജോണ്‍ അലക്‌സ് ,നാഷണല്‍ കൗണ്‍സില്‍ , എം.സി.വൈ. എം , ഭക്ത സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ ആശംസകള്‍ അറിയിക്കും. തുടര്‍ന്ന്, യുവജന വര്‍ഷം 2018 മാര്‍ തിയോഡോഷ്യസ് ഉല്‍ഘാടനം ചെയ്യും. 2017 ലെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, മതബോധന പരിശീലന ഗാനവും വേദിയില്‍ പ്രകാശനം ചെയ്യപ്പെടും.

ദ്രുതഗതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന മലങ്കര കത്തോലിക്കാ സഭയ്ക്ക് യു.കെയില്‍ പതിനാലു മിഷനുകളാണ് നിലവിലുള്ളത്. പുതിയ മിഷനുകളുടെ രൂപീകരണം കാര്യക്ഷമമായി നടന്നുവരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലമായി യുകെയിലെ മലങ്കര സഭ ത്വരിത വളര്‍ച്ചയിലാണ്. ഇതിനോടകം, യുകെയിലെ പല സ്ഥലങ്ങളിലായി ചിതറിപാര്‍ക്കുന്ന സഭാംഗങ്ങളെ വിവിധ മിഷന്‍ സെന്ററുകളിലായി കൂട്ടിച്ചേര്‍ത്തു സ്ഥിരമായ ആത്മീയ ശുശ്രൂഷകള്‍ക്ക് കനോനിക സംവിധാനമായി എന്നതും ലണ്ടനില്‍ സഭക്ക് സ്വന്തമായി ആരാധനാലയം ലഭ്യമായതും എടുത്തു പറയേണ്ട നേട്ടങ്ങളാണ്.യൂറോപ്പിലെ മലങ്കര സഭയ്ക്കായി ബിഷപ്പ് യൂഹാനോന്‍ മാര്‍ തിയോഡോഷ്യസിനെ മാര്‍പ്പാപ്പ നിയമിച്ചത് ദൈവനിയോഗമായി കാണുകയാണ് മലങ്കര മക്കള്‍. കേരളാ യൂണിവേഴ്‌സിറ്റിയില്‍നിന്നും ഒന്നാം റാങ്കോടെ ബിരുദംനേടിയ മാര്‍ തിയോഡോഷ്യസ് റോമിലെ ഓറിയന്റല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ടില്‌നിന്നും കാനന്‍ ലോയില്‍ ഡോക്ടറേറ്റ് നേടി. അമേരിക്കയുള്‍പ്പടെ വിവിധ വിദേശ രാജ്യങ്ങളില്‍ സഭാ സേവനം ചെയ്തിട്ടുള്ള മാര്‍ തിയോഡോഷ്യസിന് മാതൃ ഭാഷക്ക് പുറമേ ഇംഗ്ലീഷ്, ഇറ്റാലിയന്‍,ജര്‍മന്‍, ലാറ്റിന്‍ എന്നീ ഭാഷകളില്‍ പ്രാവീണ്യമുണ്ട്.

കാലംചെയ്ത ആര്‍ച്ച് ബിഷപ്പ് ബെനഡിക്ട് മാര്‍ ഗ്രിഗോറിയോസ് പിതാവിന്റെ സെക്രട്ടറി, തിരുവനന്തപുരം മേജര്‍ അതിരൂപതാ നോട്ടറി, ചാന്‍സലര്‍, ജുഡീഷ്യല്‍ വികാര്‍ & ജഡ്ജ്, എപ്പാര്‍ക്കിയല്‍ കൗണ്‍സില്‍ സെക്രട്ടറി, മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയ വൈസ് ചാന്‍സലര്‍,മലങ്കര മേജര്‍ സെമിനാരി റെക്ടര്‍, പാളയം സെന്റ് മേരീസ് ബസലിക്ക റെക്ടര്‍, ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി(സി.ബി.സി.ഐ )കോര്‍ ടീം കോര്‍ഡിനേറ്റര്‍, ഡല്‍ഹി ഗര്‍ഗോണ്‍ രൂപതയുടെ വികാരി ജനറല്‍, ചാന്‍സലര്‍, പി.ആര്‍. ഓ എന്നീ ചുമതലകളില്‍ 1985 മുതല്‍ തന്റെ പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുള്ള മാര്‍ തിയോഡോഷ്യസ് ആഗോള കത്തോലിക്കാ സഭയുടെ വിവിധ ഔദ്യോഗിക കമ്മീഷനുകളില്‍ അംഗമാണ്. മലയാളത്തിലും ഇംഗ്‌ളീഷിലുമായി ആറോളം പുസ്തകങ്ങളും ജേര്‍ണലുകളും പിതാവിന്റെതായുണ്ട്.

ക്രിസ്ത്യന്‍ ഭക്തിഗാനങ്ങളില്‍ എന്നും ഓര്‍മ്മിക്കപ്പെടുന്ന ‘സ്‌നേഹസ്വരൂപാ തവദര്‍ശനം, നായകാ ജീവദായകാ, ആത്മസ്വരൂപാ എന്നീ ഗാനങ്ങള്‍ രചിച്ചതും മാര്‍ തിയോഡോഷ്യസാണ്. ചുരുങ്ങിയ സന്ദര്‍ശന സമയത്തിനുള്ളിയില്‍തന്നെ ഊര്‍ജസ്വലതയോടെ യു.കെയിലെ വിവിധ രൂപതാധ്യക്ഷന്മാരെ സന്ദര്‍ശിക്കുകയും മിഷന്‍ കേന്ദ്രങ്ങളില്‍ വിശുദ്ധവാര ശുശ്രൂഷകള്‍ നടത്തുകയും ചെയ്ത പിതാവ് സഭാമക്കളുടെ ഹൃദയങ്ങളില്‍ ഇടംപിടിച്ചുകഴിഞ്ഞു.

സമ്മേളന വിലാസം: Mar Ivanios Centre, St.Annes Church, 170 Woodward Road, Dagnem, London RM9 4SU.

ജെഗി ജോസഫ്

മരിയന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഈസ്റ്റ് ബോണില്‍ ഫയര്‍ കോണ്‍ഫറന്‍സ് ധ്യാനം നടത്തപ്പെടുന്നു. ഏപ്രില്‍ 10, 11 തീയതികളില്‍ ഉച്ചക്ക് ഒരു മണിക്ക് ആരംഭിച്ചു വൈകുന്നേരം ഏഴിന് സമാപിക്കുന്ന ധ്യാനത്തിന് ബഹു. ഫാ. ടോമി എടാട്ട്, ബ്രദര്‍ സാബു അറുതൊട്ടി, ബ്രദര്‍ ഡൊമിനിക്ക് പി.ഡി, ബ്രദര്‍. തോമസ് താജ് എന്നിവര്‍ നേതൃത്വം നല്‍കും. ഗാനശുശ്രൂഷ ബ്രദര്‍ കൊച്ചു തെള്ളിയില്‍ നയിക്കും.

വിശദവിവരങ്ങള്‍ക്ക് ഇടവക ചാപ്ലിയന്‍ ഫാ. ജോയി ആലപ്പാട്ട്, സാബു കുരുവിള (07975624890), പ്രിന്‍സ് ജോര്‍ജ് (07584327765), പ്രിന്‍സ് ജോര്‍ജ് (07584327765) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

വിലാസം :

ST. JOACHIM CHURCH
106 BROADRICK ROAD
EASTBOURNE
BN229NY

യാക്കോബായ സഭയിലെ വിദ്യാര്‍ത്ഥികള്‍ ആകാംഷയോടെ കാത്തിരുന്ന JSOSM ന്റെ വിദ്യാര്‍ഥി ക്യാമ്പിനു ആവേശ്യോജ്വലമായ തുടക്കം. യുകെ മേഖലയിലെ എല്ലാ ഇടവകകളില്‍ നിന്നുമുള്ള കുട്ടികള്‍ ഇന്ന് ഉച്ചയോടു കൂടി സ്റ്റഫോര്‍ഡ്‌ഷെയറില്‍ എത്തിച്ചേര്‍ന്നു. ക്യാമ്പിനുളള രജിസ്‌ട്രേഷന്‍ ഒരു മണിയോടു കൂടി ആരംഭിച്ചു. തുടര്‍ന്നു ക്യാമ്പിലെത്തിയ യുകെ മേഖലയുടെ പാത്രയര്‍ക്കല്‍ വികാരി അഭിവന്യ ഡോ മാത്യൂസ് മോര്‍ അന്തീമോസ് തിരുമേനിയെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഫാ. എല്‍ദോസ് വട്ടപ്പറമ്പിലും, ബഹുമാനപ്പെട്ട വൈദികരും, കൗണ്‍സില്‍ അംഗങ്ങളും, വളന്റിയേഴ്‌സും ചേര്‍ന്നു സ്വീകരിച്ചു.

ഉച്ചതിരിഞ്ഞ് മൂന്നു മണിയോട് അഭി. ഡോ മാത്യൂസ് മോര്‍ അന്തീമോസ് തിരുമേനിയുടെ ആധ്യക്ഷതയില്‍ ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തില്‍ യുകെ മേഖലയുടെ കൗണ്‍സില്‍ സെക്രട്ടറി, ഫാ. ഗീവര്‍ഗീസ് തസ്ഥായത്ത്, ഫാ. രാജു ചെറുവിള്ളില്‍, ഫാ. ഡോ. ബിജി ചിറിത്തിലാട്ട്, ഫാ. സിബി വാലയില്‍, ഫാ. കുര്യാക്കോസ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. യുകെ റീജിയണല്‍ കൗണ്‍സില്‍ ട്രഷറര്‍ ജേക്കബ് കോശിയുടെയും, വളന്റിയേഴ്‌സിന്റെയും, മാതാപിതാക്കളുടെയും, കുട്ടികളുടെയും സാന്നിധ്യത്തില്‍ അഭി. തിരുമനസ് ഭദ്രദീപം കൊളുത്തി ഈ വര്‍ഷത്തെ ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു.

വളരയധികം കൃത്യനിഷ്ഠയോടും, അച്ചടക്കത്തോടും നടത്തപ്പെടുന്ന ക്ലാസുകള്‍ക്ക് ഫാ. എല്‍ദോസ് വട്ടപ്പറമ്പില്‍ മേല്‍നോട്ടം വഹിക്കുന്നു. ഇനിയുമുള്ള രണ്ടു ദിവസം കുട്ടികളെ സംബന്ധിച്ചിടത്തോളം സന്തോഷത്തിന്റെയും ആകാംഷയുടെയും ദിവസങ്ങളായിരിക്കുമെന്നതില്‍ സംശയമില്ല. വൈവിധ്യമാര്‍ന്ന ഒട്ടേറെ ക്ലാസുകളും ആക്റ്റിവിറ്റികളുമടങ്ങുന്ന പ്രോഗ്രാമുകള്‍ ഈ വര്‍ഷത്തെ ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ജെഗി ജോസഫ്

ലണ്ടന്‍: മരിയന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ വിവിധ ഇടവകകളില്‍ നടത്തപ്പെടുന്ന ഫയര്‍ കോണ്‍ഫറന്‍സ് ധ്യാനങ്ങള്‍ ഏപ്രില്‍ 6ന് ആരംഭിക്കും. ഫാ. ടോമി ഏടാട്ട്, ബ്ര. സാബു ആറുതൊട്ടി, മരിയന്‍ ടിവി ചെയര്‍മാന്‍ ബ്ര. ഡോമിനിക് പി.ഡി, മരിയന്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ബ്ര. തോമസ് സാജ് എന്നിവര്‍ ധ്യാനങ്ങള്‍ക്ക് നേതൃത്വം കൊടുക്കും. ബ്ര. ജോമോന്‍ ജോസഫ് സംഗീത ശുശ്രൂഷ നയിക്കും. സഭയോട് ചേര്‍ന്ന് നടത്തുന്ന ധ്യാനപരമ്പരയായ ഫയര്‍ കോണ്‍ഫറന്‍സ് എല്ലാ വിശ്വാസികള്‍ക്കും ഒരു ഫാമിലി ഇല്യൂമിനേറ്റിംഗ് & റിജോയ്‌സിംഗ് എക്‌സ്പീരിയന്‍സ് (FIRE) ആയിരിക്കും
.
ഏപ്രില്‍ 6 മുതല്‍ 8 വരെ സന്ദര്‍ലാന്‍ഡ് സെന്റ് ജോസഫ്‌സ് ചര്‍ച്ചില്‍ ധ്യാനം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടവക ചാപ്ലിന്‍ ഫാ. സജി തോട്ടത്തില്‍, ശ്രീ സോജന്‍ 07846911218, ശ്രീ മാത്യു 07590516672 എന്നിവരുമായി ബന്ധപ്പെടുക.

ഏപ്രില്‍ 10, 11 തീയതികളില്‍ ഈസ്റ്റ്‌ബോണ്‍ സെന്റ് ജോവാക്കിം ചര്‍ച്ചില്‍ ധ്യാനം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടവക ചാപ്ലിന്‍ ഫാ. ജോയി ആലപ്പാട്ട്, ശ്രീ സാബു കുരുവിള 07975624890, ശ്രീ പ്രിന്‍സ് ജോര്‍ജ് 07584327765 എന്നിവരുമായി ബന്ധപ്പെടുക.

ഏപ്രില്‍ 12, 13 ദിനങ്ങളില്‍ നോര്‍ത്തലര്‍ട്ടന്‍ സേക്രഡ് ഹാര്‍ട്ട് ചര്‍ച്ചില്‍ ധ്യാനം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടവക ചാപ്ലിന്‍ ഫാ. ആന്റണി ചുണ്ടെലിക്കാട്ട്, ശ്രീ ജോജി 07972878171, ശ്രീ മാത്യു 07912344516 എന്നിവരുമായി ബന്ധപ്പെടുക.

ഏപ്രില്‍ 20 മുതല്‍ 22 വരെ ഡെന്‍ഹാം വില്ലേജ് ഹാളില്‍ ധ്യാനം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടവക ചാപ്ലിന്‍ ഫാ. സെബാ സ്റ്റിന്‍ ചാമക്കാല, ശ്രീ ജോമോന്‍ കൈതമറ്റം 07804691069, ശ്രീ ഷാജി വാട്ഫോര്‍ഡ് 0773702264 എന്നിവരുമായി ബന്ധപ്പെടുക.

ലീഡ്‌സ് മലയാളികള്‍ പീഡാനുഭവത്തിന്റെ ഓര്‍മ്മ പുതുക്കി. സെന്റ്. വില്‍ഫ്രിഡ് ദേവാലയത്തില്‍ രാവിലെ 10 മണിക്ക് ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിന്‍ റവ. ഫാ. മാത്യൂ മുളയോളിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പീഡാനുഭവ ശുശ്രൂഷകള്‍ ആരംഭിച്ചു. ഫാ. സക്കറിയാനിരപ്പേല്‍ സഹകാര്‍മ്മികത്വം വഹിച്ചു. ചാപ്ലിന്‍സിയുടെ കീഴിലുള ആറ് പ്രാര്‍ത്ഥനാക്കൂട്ടായ്മയില്‍ നിന്നുമായി നൂറ് കണക്കിനാളുകള്‍ ശുശ്രൂഷയില്‍ പങ്കെടുത്തു. ഫാ. സക്കറിയാ നിനിരപ്പേല്‍ പീഡാനുഭവ സന്ദേശം നല്‍കി. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം പരിഹാര പ്രദക്ഷിണം നടന്നു. തുടര്‍ന്ന് കുരിശിന്റെ വഴി ദേവാലയത്തിനുള്ളില്‍ നടന്നു. അതേ തുടര്‍ന്ന് കുരിശു ചുംബനം നടന്നു. പതിവ് പോലെ ഇത്തവണയും വിശ്വാസികളാല്‍ ദേവാലയം തിങ്ങിനിറഞ്ഞിരുന്നു. പീഡാനുഭവ ശുശ്രൂഷകള്‍ക്ക് ശേഷം നടന്ന കഞ്ഞിയും പയറും വിതരണത്തോടെ ദു:ഖവെള്ളിയാഴ്ചത്തെ തിരുക്കര്‍മ്മള്‍ അവസാനിച്ചു.

ബെന്നി മേച്ചേരിമണ്ണില്‍

റെക്‌സം രൂപതാ കേരളാ കമ്മ്യൂണിറ്റിയുടെ വിവിധ കുര്‍ബാന സെന്ററുകളിലെ വിശ്വാസികള്‍ വലിയ ആഴ്ച്ചയിലെ തിരുക്കര്‍മ്മകള്‍ ഭക്തി സാദ്രമായി ആഘോഷിച്ചു. ഇരുപത്തി ഒന്‍പതാം തിയതി വ്യാഴാഴ്ച എളിമയുടെയും സ്‌നേഹത്തിന്റെയും മാതൃക മനുഷ്യകുലത്തിന് പകര്‍ന്നു നല്‍കി ശിഷ്യന്‍മാരുടെ കാലുകള്‍ കഴുകി എളിമയുടെ സന്ദേശം പകര്‍ന്നു നല്‍കുന്ന കാല്‍കഴുകല്‍ ശുശ്രൂഷയും, തന്റെ ശരീരവും രക്തവും പകര്‍ന്നു നല്‍കി വിശുദ്ധ കുര്‍ബാന സ്ഥാപനത്തിന്റെ ഓര്‍മ്മ പുതുക്കുന്ന പെസഹാ അപ്പംമുറിക്കല്‍ തിരുക്കര്‍മ്മവും ആഘോഷമായ പാട്ടുകുര്‍ബാനയും സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് ഹവാര്‍ഡനില്‍ റെക്‌സം രൂപതാ കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടക്കുപുറത്തിന്റെ കാര്‍മികത്വത്തില്‍ നടത്തപ്പെട്ടു.

ലോകപാപത്തിന്റെ പരിഹാരാര്‍ത്ഥം യേശു തമ്പുരാന്‍ തന്റെ ജീവന്‍ മരക്കുരിശില്‍ മൂന്ന് ആണികളാല്‍ തറക്കപ്പെട്ട് ജീവന്‍ വെടിഞ്ഞത് ഓരോ മനുഷ്യന്റെയും നന്മക്കും രക്ഷക്കും വേണ്ടി ആണെന്നുള്ള വിശ്വാസ പ്രഘോഷണം ഓര്‍മ്മപ്പെടുത്തുന്ന കുരിശിന്റെ വഴി ദുഃഖവെള്ളിയാഴ്ച രാവിലെ 10 മണിക്ക് നോര്‍ത്ത് വെയില്‍സിലെ പ്രശസ്തമായ പന്താസഫ് കുരിശുമലയില്‍ നടത്തപ്പെട്ടു. പതിനാലാം സ്ഥല പ്രാര്‍ത്ഥനാ കര്‍മ്മങ്ങള്‍ക്കു ഫാദര്‍ റോയ് കോട്ടക്കുപുറം, ഫാദര്‍ എബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കി. പതിനാലാം സ്ഥലത്ത് ദുഃഖ വെള്ളി സന്ദേശം ക്രൂശിതനായ കര്‍ത്താവിന്റെ രൂപം ചുംബിക്കല്‍, കൈപ്പുനീര്‍ രുചിക്കല്‍ തുടര്‍ന്ന് നേര്‍ച്ചക്കഞ്ഞി വിതരണം എന്നിവ നടത്തപ്പെട്ടു.

വലിയ ആഴ്ചയിലെ തിരുകര്‍മ്മങ്ങളില്‍ പങ്കുചേരാന്‍ റെക്‌സം. ഫ്‌ലിന്റ്, റൂദിന്‍, കൊള്‍വാന്‍ ബേ, ചെസ്റ്റര്‍, എല്‌സമീര്‍ പോര്‍ട്ട് തുടങ്ങിയ സ്ഥലകളില്‍ നിന്നും വിശ്വാസികള്‍ എത്തിച്ചേര്‍ന്നിരുന്നു. വിശുദ്ധവാര തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്ന എല്ലവര്‍ക്കും ഫാദര്‍ റോയ് SDV നന്ദി അറിയിച്ചു. ഈസ്റ്റര്‍ തിരുകര്‍മ്മങ്ങള്‍ 31-ാം തിയതി ശനിയാഴ്ച നാലുമണിക്ക് ആഘോഷമായ പാട്ടുകുര്‍ബാനയോടെ തടത്തപ്പെടുന്നതാണ്.

ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

പ്രെസ്റ്റണ്‍: ഈശോ തന്റ പന്ത്രണ്ട് ശിഷ്യന്മാരുടെ കാല്‍ കഴുകി വി. കുര്‍ബാനയും പൗരോഹിത്യവും സ്ഥാപിച്ച പെസഹാ ദിനത്തിന്റെ അനുസ്മരണം ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വിവിധ വി. കുര്‍ബാന സെന്ററുകളില്‍ ഭക്തിയോടെ ആചരിച്ചു. പ്രെസ്റ്റണ്‍ കത്തീഡ്രലില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികനായിരുന്നു. കത്തീഡ്രല്‍ വികാരി റവ. ഡോ. മാത്യൂ ചൂരപൊയ്കയില്‍ സഹകാര്‍മ്മികനായിരുന്നു.

ദൈവപുത്രനായ ഈശോയുടെ മുമ്പില്‍ പാപം ഒരിക്കല്‍ കൂടി തോറ്റ അവസരമായിരുന്നു ഈശോയുടെ കാലുകഴുകല്‍ കര്‍മ്മത്തിലൂടെ വെളിവായതെന്ന് സുവിശേഷ സന്ദേശത്തില്‍ മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു. തിരുസഭയിലെ വിവിധ കൂദാശകളിലൂടെ ഈശോ ഇന്നും ഈ കാല്‍കഴുകല്‍ കര്‍മ്മം നടത്തി നമ്മെ വിശുദ്ധീകരിക്കുന്നു. ക്ഷമ എന്ന മഹത്തായ പുണ്യത്തിന്റെ പ്രകാശനവും പ്രതിഫലനവുമാണ് കാല്‍ കഴുകിയതിലൂടെ ഈശോ കാണിച്ചുതന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേവാലയം നിറഞ്ഞ് കവിഞ്ഞ് വിശ്വാസികള്‍ ശുശ്രൂഷകളില്‍ സംബന്ധിച്ചു. ബഹു. സിസ്‌റ്റേഴ്‌സ്, വൈദിക വിദ്യാര്‍ത്ഥികള്‍, ഗായകസംഘം തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിച്ചു. അള്‍ത്താര ശുശ്രൂഷികളായ പന്ത്രണ്ട് കുട്ടികളാണ് പന്ത്രണ്ട് ശ്ലീഹന്മാരുടെ പ്രതിനിധികളായി കാല്‍കഴുകല്‍ ശുശ്രൂഷയ്ക്ക് എത്തിയത്. ദുഃഖവെള്ളിയുടെ തിരുക്കര്‍മ്മങ്ങള്‍ ഇന്നു രാവിലെ 10 മണിക്ക് കത്തീഡ്രല്‍ ദേവാലയത്തില്‍ ആരംഭിക്കും.

ഫാ.ഹാപ്പി ജേക്കബ്

പ്രവചന പൂര്‍ത്തീകരണം താന്‍ അരുളിച്ചെയ്തത് പോലെ ഇന്ന് സംഭവിക്കുകയാണ്. ഹൃദയം നുറുങ്ങി തന്റെ വേദനകളുടെ പാരമ്യത്തില്‍ ഇന്ന് പെസഹാദിനത്തില്‍ അരുളി ചെയ്തത് പോലെ തന്റെ ശരീരം കാല്‍വരിയില്‍ മുറിക്കപ്പെടുകയാണ്. തന്റെ ദൗത്യം പൂര്‍ത്തീകരിക്കുന്ന അതുല്യമായ ഓര്‍മ്മയുടെ ദിനം. പഴയ നിയമ കാലങ്ങളില്‍ തുടര്‍ന്നുവന്ന എല്ലാ ബലികളേയും ഇന്ന് തന്റെ യാഗം മൂലം മാറ്റപ്പെടുകയാണ്. വലിയ പിതാവായ അബ്രഹാം തന്റെ ഏകജാതനായ പുത്രന്റെ യാഗം കഴിക്കുവാന്‍ കൊണ്ടുപോകുന്ന അനുഭവം ഇന്ന് പുനരാവിഷ്‌കരിക്കുകയാണ് ഇന്ന്. യാഗം കഴിക്കുന്ന ആളും യാഗവസ്തുവും സ്വീകരിക്കുന്ന ആളും എല്ലാം ഒരാളാകുന്ന അത്യപൂര്‍വ്വ യാഗം.

തന്റെ ജീവിതം മുഴുവന്‍ കൂടെ ഉണ്ടായിരുന്നവര്‍ തന്നെ ഒറ്റികൊടുക്കുന്നു. അനേകര്‍ക്ക് ആശ്വാസം നല്‍കിയവന്‍ ഇന്ന് അടിയും പീഡയും ഏല്‍ക്കുന്നു. സ്‌നേഹവും സൗഖ്യവും പകര്‍ന്നു നല്‍കിയവന്‍ ഇന്ന് നിന്ദയും തൂവലും ഏല്‍ക്കുന്നു. കൂടിവരവിന്റേയും ഐക്യത്തിന്റേയും സുവിശേഷം കേട്ടവര്‍ ഇന്ന് ഓടിപ്പോകുന്നു. ന്യായം വിധിച്ചവന്‍ ആരും ഒരു കുറ്റവും കണ്ടില്ലെങ്കിലും ശിക്ഷയ്ക്ക് വിധിക്കപ്പെടുന്നു. നമുക്ക് വേണ്ടി നമ്മുടെ പാപങ്ങള്‍ക്കും തിന്മകള്‍ക്കും വേണ്ടി അവന്‍ ഈ കഷ്ടതകള്‍ എല്ലാം ഏല്‍ക്കുന്നു. അന്ധകാരത്തില്‍ നിന്നും ഭരണത്തില്‍ നിന്നും ഉള്ള വീണ്ടെടുപ്പ് നമ്മുടെ കര്‍ത്താവ് നമുക്കായി സാധ്യമാക്കി തന്നു.

ഇത് ഒരു അനുസ്മരണമല്ല. അവനെ ക്രൂശിക്ക എന്നോര്‍ത്ത് വിളിച്ച ജനസമൂഹമല്ലേ നമ്മുടെ സാന്നിധ്യം കാട്ടിത്തരുന്നത്. എല്ലാ അനുഗ്രഹങ്ങളും ലഭിച്ചു എങ്കിലും, ഏതാണെങ്കിലും നാം ഓര്‍ക്കുന്നുണ്ടോ. പിതാവേ ഇവര്‍ ചെയ്യുന്നതെന്തെന്ന് അറിവായ്കയാല്‍ ഇവരോട് ക്ഷമിക്കണമേ എന്ന് നമ്മുടെ കര്‍ത്താവ് പ്രതിവചിച്ച വചനം ഇന്നും പ്രസക്തമല്ലേ. അറിഞ്ഞും അറിയാതെയും നാം ചെയ്തുകൂട്ടുന്ന പാപം എത്ര അധികം എന്ന് ഇന്നെങ്കിലും ഉയര്‍ത്തപ്പെട്ട ക്രൂശിനെ നോക്കി അനുതപിക്കുക.

ക്രൂശിന്റെ സാന്നിധ്യം സ്‌നേഹസൂചകമാണ്, അത് സമാധാന പ്രതീകമാണ്, പ്രത്യാശയാണ് നമ്മുടെ ധൈര്യമാണ്. പിശാചിന്റെ ബന്ധനത്തില്‍ നിന്നും വീണ്ടെടുത്ത ആയുധമാണ്. പ്രകൃതി വിറച്ചു, പാറകള്‍ പിളര്‍ന്നു, തിരശ്ശീല ചിന്തിപോയി, ദേശത്തെങ്ങും അന്ധകാരം നിറഞ്ഞു എന്നു വേദഭാഗങ്ങളില്‍ നാം മനസിലാക്കുമ്പോള്‍ പ്രകൃതി പോലും തന്റെ സൃഷ്ടാവിന്റെ അനുഭവങ്ങളില്‍ ചലിക്കപ്പെടുന്നു. എന്നിട്ടും നാം എന്തേ കഠിനമായ ഹൃദയങ്ങളെ അനുതാപചൂടില്‍ ഉരുക്കി കളയുവാന്‍ ശ്രമിക്കാത്തത്.

ഒരു നിമിഷം ആ ക്രൂശിലേക്ക് നമ്മുടെ ദൃഷ്ടി പതിപ്പിക്കാം. എനിക്ക് വേണ്ടി എന്റെ കര്‍ത്താവ് അനുഭവിച്ച വേദനകളെ സ്മരിക്കാം. എന്റെ പാപങ്ങളെ കഴുകി കളഞ്ഞ കാല്‍വരിയില്‍ ഒഴുക്കപ്പെട്ട തിരുരക്തത്തിന്റെ വില മനസിലാക്കാം.

ഭയത്തെ ദൂരീകരിച്ച്, സ്‌നേഹകൂട്ടായ്മയില്‍ ഒരുമിച്ച് ദൈവപ്രതിയാല്‍ നമുക്ക് കൂടി വരാം. അവന്റെ രക്ഷണ്യ പ്രവര്‍ത്തനങ്ങളെ വാഴ്ത്താം. ഇനി ഞാന്‍ അവനുള്ളവന്‍ എന്ന് മനസുകൊണ്ട് തീരുമാനിക്കാം. നമ്മുടെ പാപങ്ങളെ മരണത്തിനായി വിട്ടുകൊടുത്ത് നമ്മുടെ കര്‍ത്താവിനൊപ്പം പുതിയവരായി തീരുവാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. ഞാന്‍ ക്രിസ്തുവിനോടു കൂടി ക്രൂശിക്കപ്പെട്ടിരിക്കുന്നു. ഇനി ജീവിക്കുന്നത് ഞാനല്ല; ക്രിസ്തുവാരോ എന്നില്‍ ജീവിക്കുന്നു.

കാല്‍വരി യാഗത്തില്‍ വീണ്ടെടുക്കപ്പെട്ട് വിലക്ക് വാങ്ങപ്പെട്ടവരായ നാം അവനുള്ളവരായി ജീവിക്കാം.

ദൈവം അനുഗ്രഹിക്കട്ടെ

ഹാപ്പി ജേക്കബ് അച്ചന്‍

ബിനോയി ജോസഫ്

“ഗാഗുൽത്താ മലയിൽ നിന്നും വിലാപത്തിൻ മാറ്റൊലി കേൾപ്പൂ… ഏവമെന്നെ ക്രൂശിലേറ്റുവാൻ അപരാധമെന്തു ഞാൻ ചെയ്തു”… ലോകമെങ്ങും ക്രൈസ്തവ സമൂഹം ഇന്ന് ദു:ഖവെള്ളി ആചരിക്കുന്നു. ഗുരോ സ്വസ്തി… മുപ്പത് വെള്ളിക്കാശിനായി യൂദാസ് ഒറ്റിക്കൊടുത്ത ക്രിസ്തുവിനെ കുരിശു മരണത്തിന് വിധിച്ച ദിനം… ലോകത്തിന്റെ പാപങ്ങൾക്കായി മനുഷ്യപുത്രൻ വിധിക്കപ്പെട്ട ദിനം…  ഇന്നലെ യുകെയിലടക്കം ഭക്തിനിർഭരമായ ചടങ്ങുകളോടെ പെസഹാ ആചരണവും കാൽ കഴുകൽ ശുശ്രൂഷയും നടന്നു… ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ മാർ ജോസഫ് സ്രാമ്പിക്കലും വിവിധ കുർബാന സെൻററുകളിൽ വൈദികരുടെ നേതൃത്വത്തിലും പെസഹാ അപ്പം മുറിക്കലും പ്രാർത്ഥനകളും നടന്നു. നൂറു കണക്കിന് വിശ്വാസികളാണ് നോമ്പിന്റെ അരൂപിയിൽ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തത്. വിശുദ്ധവാരത്തിലെ അതിപ്രധാനമായ ദിനമാണ് ദുഃഖവെള്ളി. ക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ പുനരാവിഷ്ക്കരണവും കുരിശിന്റെ വഴിയും വിശ്വാസികളെ ആത്മീയയോട് അടുപ്പിക്കുന്നു. ഇന്ന് ഉപവാസ ദിനം കൂടിയാണ്.

ക്രിസ്തുവിന്റെ ഗാഗുൽത്താമലയിലേയ്ക്കുള്ള പീഡാനുഭവ യാത്രയെ അനുസ്മരിക്കുന്ന കുരിശിന്റെ വഴികൾ ലോകമെമ്പാടും ഇന്ന് നടക്കുന്നു. യാത്രയിലെ 14 സ്ഥലങ്ങളിൽ വിശ്വാസികളിൽ കുരിശുമേന്തി ക്രിസ്തുവിന്റെ കുരിശിലെ പീഡയെ ജീവിതത്തിൽ പകർത്തും. വിവിധ സ്ഥലങ്ങളിൽ സഭകൾ ഒരുമിച്ച് എക്യുമെനിക്കൽ പ്രാർത്ഥനകളും നടക്കുന്നുണ്ട്. അമ്പതു നോമ്പിന്റെ പൂർണതയിലേയ്ക്ക് അടുക്കുമ്പോൾ ക്രിസ്തുവിന്റെ ഉത്ഥാനത്തിനായുള്ള ഒരുക്കത്തിലാണ് വിശ്വാസികൾ. റോമിലും ഇസ്രയേലിലും നടക്കുന്ന വിശുദ്ധവാര തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുവാൻ ആയിരക്കണക്കിന് വിശ്വാസികളാണ് എത്തിച്ചേർന്നിരിക്കുന്നത്.

പള്ളികളിൽ പീഡാനുഭ തിരുക്കർമ്മങ്ങൾക്കു ശേഷം വിശ്വാസികൾ പ്രാർത്ഥനയിലും പീഡാനുഭവ ചിന്തകളിലും ചിലവഴിക്കുന്നു. കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളിൽ പാനവായനയും ദുഃഖവെള്ളിയോടനുബന്ധിച്ച് വിശ്വാസികൾ നടത്താറുണ്ട്. അർണോസ് പാതിരി എന്നറിയപ്പെടുന്ന ജർമ്മൻ ജെസ്യൂട്ട് മിഷനറി വൈദികനായ ജോഹാൻ ഏണസ്റ്റ് ഹാൻക് സ്ളേഡൻ ആണ് പുത്തൻപാന രചിച്ചത്. ഇന്ത്യൻ സാഹിത്യത്തിൽ ഏറെ വായിക്കപ്പെട്ട ഈ പദ്യം രചിക്കപ്പെട്ടത് 1721-1732 കാലഘട്ടത്തിലാണ്. ക്രിസ്തുവിന്റെ ജീവിതമാണ് 14 പദങ്ങളിലായി ക്രോഡീകരിച്ചിരിക്കുന്നത്. ആർച്ച് ബിഷപ്പ് അന്റോണിയോ പിമെൻറലിന്റെ അഭ്യർത്ഥന പ്രകാരമാണ് ഇത് രചിക്കപ്പെട്ടത്. ലളിതമായ മലയാളത്തിൽ ക്രിസ്ത്യൻ മാർഗദർശനത്തിൽ എഴുതപ്പെട്ട ആദ്യ പദ്യങ്ങളിലൊന്നാണ് പുത്തൻ പാന. സുറിയാനി ക്രിസ്ത്യാനികൾ ഇന്നും നോമ്പുകാലത്തും പെസഹാ വ്യാഴം, ദു:ഖവെള്ളി, ദു:ഖശനി ദിവസങ്ങളിൽ പാന വായിക്കുന്ന പതിവുണ്ട്. പാനയിലെ പന്ത്രണ്ടാം പദം ദൈവമാതാവിന്റെ വ്യാകുല പ്രലാപമാണ്.

പുത്തന്‍പാന

 

ദൈവമാതാവിന്റെ വ്യാകുല പ്രലാപം.

അമ്മ കന്യാമണിതന്റെ നിർമ്മലദുഃഖങ്ങളിപ്പോൾ
നന്മയാലേ മനസ്സുറ്റു കേട്ടുകൊണ്ടാലും
ദുഃഖമൊക്കെ പറവാനോ വാക്കുപോരാ മാനുഷർക്ക്
ഉൾക്കനേ ചിന്തിച്ചുകൊൾവാൻ ബുദ്ധിയും പോരാ
എൻ മനോവാക്കിൻ വശം പോൽ പറഞ്ഞാലൊക്കയുമില്ലാ
അമ്മ കന്യേ തുണയെങ്കിൽ പറയാമല്പം
സർവ്വമാനുഷ്യർക്കുവന്ന സർവ്വദോഷോത്തരത്തിന്നായ്
സർവ്വനാഥൻ മിശിഹായും മരിച്ച ശേഷം

സർവ്വനന്മക്കടലോന്റെ സർവ്വപങ്കപ്പാടുകണ്ടൂ
സർവ്വദുഃഖം നിറഞ്ഞുമ്മാ പുത്രനേ നോക്കീ
കുന്തമമ്പ് വെടിചങ്കിൽ കൊണ്ടപോലെ മനം വാടി
തൻ തിരുക്കാൽക്കരങ്ങളും തളർന്നു പാരം
ചിന്തവെന്തു കണ്ണിൽ നിന്നൂ ചിന്തിവീഴും കണ്ണുനീരാൽ
എന്തുചൊല്ലാവതു ദുഃഖം പറഞ്ഞാലൊക്ക
അന്തമറ്റ സർവ്വനാഥൻ തൻ തിരുക്കല്പനയോർത്തു
ചിന്തയൊട്ടങ്ങുറപ്പിച്ചു തുടങ്ങീ ദുഃഖം

എൻ മകനേ! നിർമ്മലനേ! നന്മയെങ്ങും നിറഞ്ഞോനേ
ജന്മദോഷത്തിന്റെ ഭാരം ഒഴിച്ചോ പുത്രാ
പണ്ടു മുന്നോർ കടംകൊണ്ടു കൂട്ടിയതു വീട്ടുവാ‍നായ്
ആണ്ടവൻ നീ മകനായി പിറന്നോ പുത്രാ
ആദമാദി നരവർഗ്ഗം ഭീതികൂടാതെ പിഴച്ചൂ
ഹേതുവതിൻ ഉത്തരം നീ ചെയ്തിതോ പുത്രാ
നന്നു നന്നു നരരക്ഷ നന്ദിയത്രേ ചെയ്തതു നീ
ഇന്നിവ ഞാൻ കാണുമാറു വിധിച്ചോ പുത്രാ

മുന്നമേ ഞാൻ മരിച്ചിട്ടു പിന്നെ നീ ചെയ്തിവയെങ്കിൽ
വന്നിതയ്യോ മുന്നമേ നീ മരിച്ചോ പുത്രാ
വാർത്ത മുൻപേ അറിയിച്ചു യാത്ര നീ എന്നോടു ചൊല്ലീ
ഗാത്രദത്തം മാനുഷർക്കു കൊടുത്തോ പുത്രാ
മാനുഷ്യർക്ക് നിൻ പിതാവ് മനോഗുണം നൽകുവാനായ്
മനോസാദ്ധ്യമപേക്ഷിച്ചു കേണിതോ പുത്രാ
ചിന്തയറ്റങ്ങപേക്ഷിച്ചു ചിന്തവെന്ത സംഭ്രമത്താൽ
ചിന്തി ചോര വിയർത്തു നീ കുളിച്ചോ പുത്രാ

വിണ്ണിലോട്ടു നോക്കി നിന്റെ കണ്ണിലും നീ ചോരചിന്തീ
മണ്ണുകൂടെ ചോരയാലെ നനച്ചോ പുത്രാ
ഭൂമിദോഷവലഞ്ഞാകെ സ്വാമി നിന്റെ ചോരയാലേ
ഭൂമിതന്റെ ശാപവും നീ ഒഴിച്ചോ പുത്രാ
ഇങ്ങനെ നീ മാനുഷ്യർക്ക് മംഗളം വരുത്തുവാനായ്
തിങ്ങിന സന്താപമോട് ശ്രമിച്ചോ പുത്രാ
വേലയിങ്ങനെ ചെയ്തു കൂലി സമ്മാനിപ്പതിനായി
കാലമീപ്പാപികൾ നിന്നെ വളഞ്ഞോ പുത്രാ

ഒത്തപോലെ ഒറ്റി കള്ളൻ മുത്തി നിന്നെ കാട്ടിയപ്പോൾ
ഉത്തമനാം നിന്നെ നീചർ പിടിച്ചോ പുത്രാ
എത്രനാളായ് നീ അവനെ വളർത്തുപാലിച്ച നീചൻ
ശത്രുകൈയ്യിൽ വിറ്റു നിന്നെ കൊടുത്തോ പുത്രാ
നീചനിത്ര കാശിനാശ അറിഞ്ഞെങ്കിൽ ഇരന്നിട്ടും
കാശുനൽകായിരുന്നയ്യോ ചതിച്ചോ പുത്രാ
ചോരനെപ്പോലെപിടിച്ചു ക്രൂരമോടെ കരം കെട്ടി
ധീരതയോടവർ നിന്നെ അടിച്ചോ പുത്രാ

പിന്നെ ഹന്നാൻ തന്റെ മുൻപിൽവെച്ചു നിന്റെ കവിളിന്മേൽ
മന്നിലേയ്ക്കു നീചപാപി അടിച്ചോ പുത്രാ
പിന്നെ ന്യായം വിധിപ്പാനായ് ചെന്നു കൈയ്യേപ്പാടെ മുൻപിൽ
നിന്ദ ചെയ്തു നിന്നെ നീചൻ വിധിച്ചോ പുത്രാ
സർവ്വരേയും വിധിക്കുന്ന സർവ്വസൃഷ്ടിസ്ഥിതി നാഥാ
സർവ്വനീചൻ അവൻ നിന്നെ വിധിച്ചോ പുത്രാ
കാരണം കൂടാതെ നിന്നെ കൊലചെയ്യാൻ വൈരിവൃന്ദം
കാരിയക്കാരുടെപക്കൽ കൊടുത്തോ പുത്രാ‍

പിന്നെ ഹെറോദേസു പക്കൽ നിന്നെ അവർ കൊണ്ടുചെന്നൂ
നിന്ദചെയ്തു പരിഹസിച്ചു അയച്ചോ പുത്രാ
പിന്നെ അധികാരിപക്കൽ നിന്നെ അവർ കൊണ്ടു ചെന്നൂ
നിന്നെ ആക്ഷേപിച്ചു കുറ്റം പറഞ്ഞോ പുത്രാ
എങ്കിലും നീ ഒരുത്തർക്കും സങ്കടം ചെയ്തില്ല നൂനം
നിങ്കലിത്ര വൈരമിവർക്ക് എന്തിതു പുത്രാ
പ്രാണനുള്ളോനെന്നു ചിത്തേസ്മരിക്കാതെ വൈരമോടെ
തൂണുതന്നിൽ കെട്ടി നിന്നെ അടിച്ചോ പുത്രാ

ആളുമാറി അടിച്ചയ്യോ ചൂളിനിന്റെ ദേഹമെല്ലാം
ചീളുപെട്ടു മുറിഞ്ഞു നീ വലഞ്ഞോ പുത്രാ‍
ഉള്ളിലുള്ള വൈര്യമോടെ യൂദർ നിന്റെ തലയിന്മേൽ
മുള്ളുകൊണ്ടു മുടിവെച്ചു തറച്ചോ പുത്രാ
തലയെല്ലാം മുറിഞ്ഞയ്യോ ഒലിക്കുന്ന ചോരകണ്ടാൽ
അലസിയെൻ ഉള്ളിലെന്തു പറവൂ പുത്രാ
തലതൊട്ടങ്ങടിയോളം തൊലിയില്ലാ മുറിവയ്യോ
പുലിപോലെ നിന്റെ ദേഹം മുറിച്ചോ പുത്രാ

നിൻ തിരുമേനിയിൽ ചോരകുടിപ്പാനാ വൈരികൾക്ക്
എന്തുകൊണ്ടു ദാഹമിത്ര വളർന്നൂ പുത്രാ
നിൻ തിരുമുഖത്തു തുപ്പീ നിന്ദചെയ്തു തൊഴുതയ്യോ
ജന്തുവോടിങ്ങനെ കഷ്ടം ചെയ്യുമോ പുത്രാ
നിന്ദവാക്ക് പരിഹാസം പല പല ദൂഷികളും
നിന്നെ ആക്ഷേപിച്ചു ഭാഷിച്ചെന്തിതു പുത്രാ
ബലഹീനനായ നിന്നെ വലിയൊരു കുരിശതു
ബലംചെയ്തിട്ടെടുപ്പിച്ച് നടത്തിയോ പുത്രാ

തല്ലി നുള്ളി അടിച്ചുന്തീ തൊഴിച്ചുവീഴിച്ചിഴച്ചൂ
അല്ലലേറ്റം വരുത്തി നീ വലഞ്ഞോ പുത്രാ
ചത്തുപോയ മൃഗം ശ്വാക്കൾ എത്തിയങ്ങു പറിക്കും പോൽ
കുത്തി നിന്റെ പുണ്ണിലും പുണ്ണാക്കിയോ പുത്രാ
ദുഷ്ടരെന്നാകിലും കണ്ടാൽ മനം പൊട്ടും മാനുഷ്യർക്ക്
ഒട്ടുമേയില്ലനുഗ്രഹം ഇവർക്ക് പുത്രാ
ഈ അതിക്രമങ്ങൾ ചെയ്യാൻ നീ അവരോടെന്തു ചെയ്തൂ
നീ അനന്തദയയല്ലോ ചെയ്തത് പുത്രാ

ഈ മഹാപാപികൾ ചെയ്ത ഈ മഹാനിഷ്ഠൂര കൃത്യം
നീ മഹാകാരുണ്യമോടു ക്ഷമിച്ചോ പുത്രാ
ഭൂമിമാനുഷർക്ക് വന്ന ഭീമഹാദോഷം പൊറുക്കാൻ
ഭൂമിയേക്കാൾ ക്ഷമിച്ചൂ നീ സഹിച്ചോ പുത്രാ
ക്രൂരമായ ശിക്ഷ ചെയ്തു പരിഹസിച്ചു അവർ നിന്നെ
ജറുസലേം നഗരം നീളെ നടത്തീ പുത്രാ
വലഞ്ഞുവീണെഴുന്നേറ്റു കൊലമരം ചുമന്നയ്യോ
കൊലമല മുകളിൽ നീ അണഞ്ഞോ പുത്രാ‍

ചോരയാൽ നിൻ ശരീരത്തിൽ പറ്റിയ കുപ്പായമപ്പോൾ
ക്രൂരമോടെ വലിച്ചവർ പറിച്ചോ പുത്രാ
ആദമെന്ന പിതാവിന്റെ തലയിൽ വൻമരം തന്നിൽ
ആദിനാഥാ കുരിശിൽ നീ തൂങ്ങിയോ പുത്രാ
ആണിയിന്മേൽ തൂങ്ങി നിന്റെ ഞരമ്പെല്ലാം വലിയുന്ന
പ്രാണവേദന ആസകലം സഹിച്ചോ പുത്രാ
ആണി കൊണ്ട് നിന്റെ ദേഹം തുളച്ചതിൽ കഷ്ടമയ്യോ
നാണക്കേട് പറഞ്ഞതിന്ന് അളവോ പുത്രാ

വൈരികൾക്കു മാനസത്തിൽ എൻ മകനെക്കുറിച്ചയ്യോ
ഒരു ദയ ഒരിക്കലും ഇല്ലയോ പുത്രാ
അരിയകേസരികളെ നിങ്ങൾ പോയ ഞായറിലെൻ
തിരുമകൻ മുന്നിൽ വന്ന് ആചരിച്ചു പുത്രാ
അരികത്ത് നിന്നു നിങ്ങൾ സ്തുതിച്ചോശാനയും ചൊല്ലി
പരിചിൽ കൊണ്ടാടി ആരാധിച്ചു നീ പുത്രാ
അതിൽ പിന്നെ എന്തു കുറ്റം ചെയ്തതെന്റെ പുത്രനയ്യോ
അതിക്രമം ചെയ്തുകൊൾവാൻ എന്തിതു പുത്രാ

ഓമനയേറുന്ന നിന്റെ തിരുമുഖഭംഗി കണ്ടാൽ
ഈ മഹാപാപികൾക്കിതു തോന്നുമോ പുത്രാ
ഉണ്ണി നിന്റെ തിരുമുഖം തിരുമേനി ഭംഗികണ്ടാൽ
കണ്ണിനാന്ദവും ഭാഗ്യസുഖമേ പുത്രാ
കണ്ണിനാനന്ദകരനാം ഉണ്ണി നിന്റെ തിരുമേനി
മണ്ണുവെട്ടിക്കിളയ്ക്കും പോൽ മുറിച്ചോ പുത്രാ
കണ്ണുപോയ കൂട്ടമയ്യോ ദണ്ഡമേറ്റം ചെയ്തു ചെയ്തു
പുണ്ണുപോലെ നിന്റെ ദേഹം ചമച്ചോ പുത്രാ

അടിയോടു മുടി ദേഹം കടുകിട ഇടയില്ലാ
കഠിനമായ് മുറിച്ചയ്യോ വലഞ്ഞോ പുത്രാ
നിന്റെ ചങ്കിൽ ചവളത്താൽ കൊണ്ട കുത്തുടൻ വേലസു
എന്റെ നെഞ്ചിൽ കൊണ്ടു ചങ്കു പിളർന്നോ പുത്രാ
മാനുഷന്റെ മരണം കൊണ്ടു നിന്റെ മരണത്താൽ
മാനുഷർക്ക് മാനഹാനി ഒഴിച്ചോ പുത്രാ
സൂര്യനും പോയ്മറഞ്ഞയ്യോ ഇരുട്ടായി ഉച്ചനേരം
വീര്യവാനെ നീ മരിച്ച ഭീതിയോ പുത്രാ

ഭൂമിയിൽ നിന്നേറിയോരു ശവങ്ങളും പുറപ്പെട്ടു
ഭൂമിനാഥാ ദുഃഖമോടെ ദുഃഖമേ പുത്രാ
പ്രാണനില്ലാത്തവർകൂടെ ദുഃഖമോടെ പുറപ്പെട്ടു
പ്രാണനുള്ളോർക്കില്ല ദുഃഖം എന്തിതു പുത്രാ
കല്ലുകളും മരങ്ങളും പൊട്ടി നാദം മുഴങ്ങീട്ട്
അല്ലലോട് ദുഃഖമെന്തു പറവൂ പുത്രാ
കല്ലിനേക്കാൾ ഉറപ്പേറും യൂദർ തന്റെ മനസ്സയ്യോ
തെല്ലുകൂടെ അലിവില്ലാ എന്തിതു പുത്രാ

സർവ്വലോകനാഥനായ നിൻ മരണം കണ്ടനേരം
സർവ്വദുഃഖം മഹാദുഃഖം സർവ്വതും ദുഃഖം
സർവ്വദുഃഖക്കടലിന്റെ നടുവിൽ ഞാൻ വീണുതാണു
സർവ്വസന്താപങ്ങളെന്തു പറവൂ പുത്രാ
നിൻ മരണത്തോടുകൂടെ എന്നെയും നീ മരിപ്പിക്കിൻ
എൻ മഹാദുഃഖങ്ങളൊട്ടു തണുക്കും പുത്രാ
നിൻ മനസ്സിൻ ഇഷ്ടമെല്ലാം സമ്മതിപ്പാനുറച്ചൂ ഞാൻ
എൻ മനസ്സിൽ തണുപ്പില്ലാ നിർമ്മല പുത്രാ

വൈരികൾക്കു മാനസത്തിൽ വൈരമില്ലാതില്ലയേതും
വൈരഹീനർ പ്രിയമല്ലൊ നിനക്കു പുത്രാ
നിൻ ചരണ ചോരയാദം തൻ ശിരസ്സിൽ ഒഴുകിച്ചൂ
വൻ ചതിയാൽ വന്ന ദോഷം ഒഴിച്ചോ പുത്രാ
മരത്താലെ വന്ന ദോഷം മരത്താലെ ഒഴിപ്പാനായ്
മരത്തിന്മേൽ തൂങ്ങി നീയും മരിച്ചോ പുത്രാ
നാരികയ്യാൽ ഫലം തിന്നു നരന്മാർക്കു വന്ന ദോഷം
നാരിയമ്മേ ഫലമായ് നീ ഒഴിച്ചോ പുത്രാ

ചങ്കിലും ഞങ്ങളെയങ്ങു ചേർത്തുകൊൾവാൻ പ്രിയം നിന്റെ
ചങ്കുകൂടെ മാനുഷർക്ക് തുറന്നോ പുത്രാ
ഉള്ളിലേതും ചതിവില്ലാ ഉള്ളകൂറെന്നറിയിപ്പാൻ
ഉള്ളുകൂടെ തുറന്നു നീ കാട്ടിയോ പുത്രാ
ആദിദോഷം കൊണ്ടടച്ച സ്വർഗ്ഗവാതിൽ തുറന്നു നീ
ആദിനാഥാ മോക്ഷവഴി തെളിച്ചോ പുത്രാ
മുൻപുകൊണ്ട കടമെല്ലാം വീട്ടി മേലിൽ നീട്ടുവാനായ്
അൻപിനോട് ധനം നേടി വച്ചിതോ പുത്രാ

പള്ളിതന്റെ ഉള്ളകത്തു വെച്ച നിന്റെ ധനമെല്ലാം
കള്ളരില്ലാതുറപ്പുള്ള സ്ഥലത്തു പുത്രാ
പള്ളിയകത്തുള്ളവർക്കു വലയുമ്പോൾ കൊടുപ്പാനായ്
പള്ളിയറക്കാരനേയും നീ വിധിച്ചോ പുത്രാ
എങ്ങനെ മാനുഷർക്കു നീ മംഗള ലാഭം വരുത്തീ
തിങ്ങിന താപം ശമിച്ചു മരിച്ചോ പുത്രാ
അമ്മ കന്യേ നിന്റെ ദുഃഖം പാടിവർണ്ണിച്ചപേക്ഷിച്ചു
എൻ മനോത്ഥാദും കളഞ്ഞു തെളിയ്ക്ക് തായേ

നിൻ മകന്റെ ചോരയാലെ എൻ മനോദോഷം കഴുകി
വെണ്മനൽകീടേണമെന്നിൽ നിർമ്മല തായേ
നിൻ മകന്റെ മരണത്താൽ എന്റെ ആത്മമരണത്തെ
നിർമ്മലാംഗി നീക്കി നീ കൈതൂപ്പുക തായേ
നിൻ മഹങ്കലണച്ചെന്നെ നിർമ്മല മോക്ഷം നിറച്ച്
അമ്മ നീ മല്‍പ്പിതാവീശോ ഭവിക്കതസ്മാൻ

Copyright © . All rights reserved