Spiritual

യേശുദേവന്‍ എളിമയുടെയും വിനയത്തിന്റെയും സന്ദേശം നല്‍കി കുരുത്തോലയും ഏന്തി ജെറുസലേം വീഥിയിലൂടെ കഴുതപ്പുറത്ത് യാത്ര ചെയ്ത ആ സ്‌നേഹയാത്ര ഓര്‍മ്മപ്പെടുത്തുന്ന കുരുത്തോല തിരുന്നാള്‍ ഓശാന ഞായറാഴ്ച വിശുദ്ധ കുര്‍ബാനയും കുരുത്തോലവിതരണവും മാര്‍ച് 25നു അഞ്ച് മണിക്ക് സെന്റ് ജോസഫ് ചര്‍ച്ച് കോള്‍വിന്‍ബെയില്‍ നടത്തുന്നു. അഡ്രസ് ST JOSEPH  CHURCH , COLWYN BAY . LL 29 7  LG .

എളിമയുടെ സന്ദേശം നല്‍കി ഈശോ തമ്പുരാന്‍ തന്റെ ശിഷ്യന്‍മാരുടെ കാല്‍ക്കല്‍ കഴുകി മുത്തി വിനയത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശം നല്‍കിയതിന്റെ ഓര്‍മ്മ പുതുക്കുന്ന കാല്‍കഴുകല്‍ ശുശ്രൂഷയും, അന്ത്യ അത്താഴത്തെ അനുസ്മരിപ്പിക്കുന്ന അപ്പം മുറിക്കല്‍ മറ്റു തിരുകര്‍മ്മങ്ങളും മാര്‍ച് 29 വ്യാഴാഴ്ച മൂന്നരമണിക്ക് സെക്രെറ്റ് ഹാര്‍ട്ട് ചര്‍ച്ച് ഹാര്‍ഡനില്‍ നടത്തുന്നു. അഡ്രസ് സെക്രെറ്റ് ഹാര്‍ട്ട് ചര്‍ച്ച് ഹാര്‍ഡിന്. CH 53 DL.

മനുഷ്യ കുലത്തിന്റെ പാപ മോചനത്തിനായി സ്വന്തം ജീവന്‍ മരക്കുരിശില്‍ ഹോമിച്ചതിന്റെ ഓര്‍മ്മ പുതുക്കുന്ന സഹനത്തിന്റെ പതിന്നാലാം സ്ഥലം മാര്‍ച് 30നു രാവിലെ 9 .45നു പന്ഥാസഫ് കുരുശുമലയില്‍ നടത്തുന്നു. മലകയറ്റവും നിറച്ച കഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ്. അഡ്രസ് Monastery Rd, Pantasaph, Holywell CH8 8PE.

ലോകത്തിനു പ്രത്യാശയുടെ സന്ദേശം നല്‍കികൊണ്ട് യേശുദേവന്‍ ഉയര്‍ത്തെഴുന്നേറ്റത്തിന്റെ ഓര്‍മ്മപുതുക്കുന്ന വുശുദ്ധ കുര്‍ബാനയും ഈസ്റ്റര്‍ തിരുകര്‍മ്മങ്ങളും മാര്‍ച്ച് 31 ശനിയാഴിച്ച 4.30നു ഹാര്‍ഡന്‍ ചര്‍ച്ചില്‍ നടത്തപ്പെടുന്നു. മാര്‍ച് 26 തിങ്കള്‍ വൈകിട്ട് ആറുമുതല്‍ ഏഴു മണിവരെ കുമ്പസാരത്തിനുള്ള സൗകര്യം ഹാര്‍ഡന്‍ പള്ളിയില്‍ ഉണ്ടായിരിക്കുന്നതാണ്. റെക്‌സം രൂപതയിലെ വിശുദ്ധ വാര തിരുകര്‍മ്മങ്ങളില്‍ രൂപതാ കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടക്കുപുറം എസ്.ഡി.വി മറ്റു രൂപതയിലുള്ള മലയാളി വൈദികരും നേതൃത്വം നല്‍കുന്നതാണ്. ഈ വിശുദ്ധ വാര തിരുകര്‍മ്മങ്ങളില്‍ ഭക്തി പൂര്‍വം പങ്കുചേര്‍ന്നു നല്ലൊരു ഉയര്‍പ്പ് തിരുന്നാളിനായി ഒരുങ്ങുവാന്‍ എല്ലാ വിശ്വാസികളെയും സ്‌നേഹത്തോടെ സ്വാഗതം ചെയ്തുകൊള്ളുന്നു.

രൂപത കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടക്കുപുറം SDV:  07853533535

ഫാ.ബിജു കുന്നയ്ക്കാട്ട്, പിആര്‍ഒ

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പഞ്ചവത്സര അജപാലനപദ്ധതിയുടെ അന്തിമ രൂപമായ സജീവ ശിലകള്‍ വെള്ളിയാഴ്ച പ്രസ്റ്റണ്‍ സെന്റ് അല്‍ഫാന്‍സാ ഓഫ് ഇമ്മാകുലേറ്റ് കണ്‍സെപ്ഷന്‍ കത്തീഡ്രല്‍ ദൈവാലയത്തില്‍ പ്രകാശനം ചെയ്തു. ആദ്യ പ്രതി ഷെക്കീന ടെലിവിഷന്‍ ചെയര്‍മാനും സുപ്രസിദ്ധ വചനപ്രഘോഷകനുമായ ശ്രീ. സന്തോഷ് കരുമത്രയ്ക്ക് നല്കികൊണ്ട് രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രകാശനം ചെയ്തു. 2017 നവംബര്‍ 20,21,22 തീയതികളില്‍ നടന്ന പഞ്ചവത്സര അജപാലന പദ്ധതിക്കായുള്ള രൂപതാസമ്മേളനത്തില്‍ നടന്ന ചര്‍ച്ചകളുടെയും ആലോചനകളുടെയും തീരുമാനങ്ങളുടെയും അടിസ്ഥാനത്തിലാണ് സജീവശിലകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇതനുസരിച്ച് 2018 കുട്ടികളുടെ വര്‍ഷമായും 2019 യുവജനങ്ങളുടെ വര്‍ഷമായും 2020 ദമ്പതികളുടെ വര്‍ഷമായും 2021 കുടുംബകൂട്ടായ്മകളുടെ വര്‍ഷമായും 2022 ഇടവകകളുടെ വര്‍ഷമായും രൂപത ആഘോഷിക്കുന്നതാണ്. വികാരി ജനറാള്‍ റവ. ഡോ. മാത്യു ചൂരപ്പോയ്കയില്‍, ഫാ. സിറിള്‍ ഇടമന എസ്. ഡി. ബി., ഫാ. ഫാന്‍സുവ പത്തില്‍, സി. അനൂപാ സി. എം. സി., സി. റോജിറ്റ് സി. എം. സി., സി. ഷാരോണ്‍ സി. എം. സി. തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ഫാ.ഹാപ്പി ജേക്കബ്

നിര്‍മ്മലമായ നോമ്പിന്റെ അനുഭവങ്ങള്‍ നമ്മുടെ ജീവിതത്തില്‍ പകര്‍ത്തുകയും സഹജീവികളെ ആ കാരുണ്യത്തില്‍ ദര്‍ശിക്കുകയും ചെയ്യുമ്പോള്‍ ദൈവസ്‌നേഹവും സ്പര്‍ശനവും നമുക്ക് അനുഗ്രഹങ്ങളായി ഭവിക്കുന്നു. എന്നാല്‍ ഈ നേരവും ആശങ്കയും പീഡനവും ദൈവനിന്ദയും കളിയാടുന്ന ലോകവും ഒട്ടും വ്യത്യസ്തതയില്ലാതെ ഈ പൈശാചികാനുഭവങ്ങളില്‍ എല്ലാം ക്രിസ്ത്യാനി സാന്നിധ്യം നാം കാണുമ്പോള്‍ അല്‍പം വേദന ഉളവാകുകയും നിരാശനാകുകയും ചെയ്യുന്നു. എന്നാല്‍ നിരാശയല്ല പ്രത്യാശയാണ് നമ്മെ ഭരിക്കേണ്ടതെന്ന ചിന്ത ഉദിക്കുമ്പോള്‍ പ്രാര്‍ത്ഥനയുടെ കുറവും ജീവിതനിഷ്ഠയോടുള്ള മുഖംതിരിവും നാം ഇനിയെങ്കിലും തിരിച്ചറിഞ്ഞ് നേരിന്റെ പാത തിരഞ്ഞ് കണ്ടെത്തേണ്ടിയിരിക്കുന്നു. നോമ്പിന്റെ ഇനിയുള്ള ദിനങ്ങള്‍ നമ്മെ അതിന് പ്രാപ്തരാക്കട്ടെ.

ഈയാഴ്ചയിലെ ചിന്തക്കായി ഭവിക്കുന്നത് വി.ലൂക്കോസിന്റെ സുവിശേഷം 13: 10-17 വരെയുള്ള വാക്യങ്ങളാണ്. കര്‍ത്താവ് ശാബത്തില്‍ പതിനെട്ട് സംവത്സരമായി കൂനിയായ സ്ത്രീയെ സൗഖ്യമാക്കുന്നു. ആത്മീയതലത്തില്‍ കൂന് പാപഭാരത്തിന്റെ അടയാളമായി മനസിലാക്കാം. പാപവും ദോഷവും അകൃത്യവും ജീവിതത്തില്‍ ഏറുമ്പോള്‍ നിവര്‍ന്ന് നിന്ന് സഹോദരങ്ങളെ കാണുവാനോ ദൈവസന്നിധിയില്‍ പ്രാര്‍ത്ഥിക്കുവാനോ കഴിയാതെ വരുന്നു. എന്നാല്‍ പാപമോചനം നേടി കൂന് നിവര്‍ത്തുവാനുള്ള അവസരങ്ങള്‍ ധാരാളം നമുക്കുണ്ടെങ്കിലും അതിന് അടുത്ത് വരുവാന്‍ നമുക്ക് മനസുമില്ല, ധൈര്യവുമില്ല. നിരന്തരം ആരാധനയ്ക്കായി നാം ദൈവാലയത്തില്‍ പോകുമ്പോഴും നമ്മുടെ ചിന്താഗതി മാറ്റുവാനോ ദൈവചിന്ത ഉറപ്പിക്കുവാനോ കഴിയുന്നില്ല. അതിനാല്‍ ദൈവാനുഗ്രഹങ്ങളും നമുക്ക് അപ്രാപ്യമാകുന്നു.

എന്നാല്‍ ഈ സ്ത്രീയെ കണ്ടയുടന്‍ കര്‍ത്താവ് അടുത്ത് വിളിച്ച് അവളെ സൗഖ്യമാക്കുന്നു. അവള്‍ നിവര്‍ന്ന് ദൈവത്തെ സ്തുതിക്കുകയും ചെയ്യുന്നു. അവള്‍ കര്‍ത്താവിനെ കാണുകയും കര്‍ത്താവ് അവളെ കാണുകയും ചെയ്യുന്ന ദൈവാനുഭവം. ഏതൊരു വിശ്വാസിയും ആഗ്രഹിക്കുന്ന സ്വര്‍ഗ്ഗീയ നിമിഷം. ഇതുതന്നെയാണ് ഈ നോമ്പില്‍ നാമും ആര്‍ജ്ജിക്കേണ്ടത്. കര്‍ത്താവേ, കര്‍ത്താവേ എന്ന് വിളിക്കുന്നവരല്ല, എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ് സ്വര്‍ഗ്ഗരാജ്യത്തിന്റെ അവകാശിയാകുന്നതെന്ന് അവിടുന്ന് അരുളിച്ചെയ്തിട്ടുള്ളത് നാം വിസ്മരിക്കരുത്. നമ്മുടെ നോമ്പും നമസ്‌കാരവും പ്രാര്‍ത്ഥനയും കര്‍ത്താവിനെ കാണുവാന്‍ പ്രാപ്തരാക്കട്ടെ.

എന്നാല്‍ സുനഗോഗിലെ പ്രമാണിമാര്‍ക്ക് ഇത് അത്ര സുഖകരമായ അനുഭവമല്ല ഉണ്ടാക്കിയത്. അവര്‍ പരിഭവിക്കുകയും ശാബത്തില്‍ സൗഖ്യമാക്കിയതിനെ വിമര്‍ശിക്കുകയും ചെയ്യുന്നു. എന്നാല്‍ ദൈവകൃപ ഏവര്‍ക്കും പ്രാപ്തമാണെന്നും അത് സൗജന്യമാണെന്നും അര്‍ഹതയുള്ളവര്‍ക്ക് ദൈവം അത് നല്‍കുമെന്നും കര്‍ത്താവ് പഠിപ്പിക്കുന്നു. ബലിയിലല്ല, കരുണയിലത്രേ, മനുഷ്യപുത്രന്‍ ശാബത്തിനു കര്‍ത്താവാണെന്ന് പഠിപ്പിക്കുന്നു.

നമ്മുടെ ഉള്ളിലും നമ്മുടെ സമൂഹത്തിലും നടമാടുന്ന പല അനാചാരങ്ങളും നീങ്ങിയേ മതിയാവുകയുള്ളു. നിയമങ്ങള്‍ സാധാരണവും പാലിക്കപ്പെടേണ്ടവയുമാണ്. എന്നാല്‍ ദൈവപ്രവര്‍ത്തനത്തിന് അവ വിഘാതമാകാന്‍ പാടില്ല. ദൈവജനമായ നമുക്ക് ദൈവകൃപ ഏത് വിധേനയും പ്രാപിക്കേണ്ടത് ആവശ്യമാണ്. കൂനിയായ സത്രീയെ കര്‍ത്താവ് സ്പര്‍ശിച്ചപ്പോള്‍ അവളുടെ രോഗം മാറി സൗഖ്യപ്പെട്ടത് പോലെ ആ കരസ്പര്‍ശനം നമുക്കും അനുഭവിക്കണം. കര്‍ത്താവിനെ കാണുവാന്‍, അവന്‍ നമ്മെ ഒന്ന് കാണുവാന്‍ നമുക്ക് ശ്രമിക്കാം. നമ്മെ അലട്ടുന്ന പാപഭാരങ്ങളെ മോചിപ്പിക്കപ്പെട്ട് ആത്യന്തികമായ സൗഖ്യം നമുക്കും നേടാം. ദൈവമുഖത്തേക്ക് നോക്കി പിതാവേ എന്ന് വിളിക്കാന്‍ നമുക്കും കഴിയണം. ദൈവ സന്നിധിയില്‍ നിന്ന് നമ്മെ അകറ്റുന്ന എന്ത് പ്രതിബന്ധങ്ങളും ആയിക്കൊള്ളട്ടെ, അതിനെ തരണം ചെയ്യാന്‍ ഈ നോമ്പ് നമ്മെ ശാക്തീകരിക്കും. കര്‍ത്താവിനെ കണ്ടവരും അവനെ തൊട്ടവരും അവന്റെ നിഴല്‍ സ്പര്‍ശിച്ചവര്‍ പോലും സൗഖ്യപ്പെട്ടപ്പോള്‍ വിശ്വാസം ഏറ്റെടുത്ത് നമുക്ക് അവന്റെയടുത്ത് ചെല്ലാം. നമ്മുട പാപഭാരങ്ങളെ ദൂരീകരിക്കാം, ആത്മീയവും ഭൗതികവുമായ കൃപയില്‍ നിറയാം. നാം ആര്‍ജ്ജിച്ച കൃപയില്‍ നമ്മുടെ സമൂഹവും ധന്യമാകട്ടെ.

പ്രാര്‍ത്ഥനയില്‍
ഹാപ്പി ജേക്കബ് അച്ചന്‍

ന്യൂസ് ഡെസ്ക്

മലയാളികൾക്ക് അഭിമാനിക്കാൻ ഇതാ ഒരു അസുലഭ നിമിഷം വരവായി. ഇംഗ്ലണ്ടിലെ സഭയെ നയിക്കാൻ ഒരു മലയാളി വൈദികൻ നിയോഗിക്കപ്പെട്ടിരിക്കുന്നു. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ചെംസ്ഫോർഡ് രൂപതയിലെ ബ്രാഡ് വെൽ ബിഷപ്പായി ഡോ. ജോൺ പെരുമ്പാലത്ത് നിയമിക്കപ്പെട്ടു. ബ്രിട്ടീഷ് രാജ്ഞിയാണ് നിയമനം പ്രഖ്യാപിച്ചത്. ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഓഫീസ് 10, ഡൗണിംഗ് സ്ട്രീറ്റ് വെള്ളിയാഴ്ച ഔദ്യോഗിക കുറിപ്പിലൂടെ നിയമനം അറിയിക്കുകയായിരുന്നു. ജൂലൈ 3 ന് ഡോ.ജോൺ ബിഷപ്പായി അഭിഷിക്തനാകും. ഇദ്ദേഹം യുണൈറ്റെഡ് ചർച്ച് ഓഫ് നോർത്ത് ഇന്ത്യയിലെ വൈദികനായി നേരത്തെ സേവനമനുഷ്ഠിച്ചിരുന്നു. നിലവിൽ ബാർക്കിംഗിൽ ആർച്ച് ഡീക്കനായി സേവനമനുഷ്ഠിക്കവയെയാണ് പുതിയ പദവിയിലേക്ക് നിയുക്തനാകുന്നത്. കേരളത്തിലെ പുരാതന സിറിയൻ ക്രിസ്ത്യൻ കുടുംബാംഗമായ ഡോ. ജോൺ പൂനയിലെ യൂണിയൻ ബിബ്ളിക്കൽ സെമിനാരിയിലാണ് പഠനം പൂർത്തിയാക്കിയത്. BA, BD, MA, MTh, PhD ബിരുദങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്.

ഡോ. ജോൺ പെരുമ്പാലത്ത് യൂത്ത് വർക്കറായും തിയോളജിക്കൽ എഡ്യൂക്കേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. 2002ലാണ് അദ്ദേഹം ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ സേവനമാരംഭിക്കുന്നത്. 2013 ൽ ആർച്ച് ഡീക്കൻ പദവിയിലെത്തുന്നതിന് മുൻപ് മൂന്ന് ഇടവകകളിൽ സേവനം ചെയ്തിരുന്നു. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ജനറൽ സിനഡിൽ അംഗമാണ് ഡോ. ജോൺ. സിനഡിന്റെ മിഷൻ ആൻഡ് പബ്ലിക് അഫയേഴ്സ് കൗൺസിലിലും അപ്പോയിന്റ്മെന്റ്സ് കമ്മിറ്റിയിലും ഇപ്പോൾ അദ്ദേഹം ചുമതല വഹിക്കുന്നുണ്ട്. വെസ്റ്റ്കോട്ട് ഹൗസ് ട്രസ്റ്റി ബോർഡ് മെമ്പറായ അദ്ദേഹം തിയോളജിക്കൽ കോളജ് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി, നാഷണൽ കമ്മിറ്റി ഫോർ എത്നിക് മൈനോറിറ്റീസ്, ലണ്ടൻ ചർച്ചസ് റെഫ്യൂജിസ് നെറ്റ് വർക്ക് എന്നീ സ്ഥാപനങ്ങളിലും വിവിധ റോളുകൾ കൈകാര്യം ചെയ്യുന്നുണ്ട്.

ആംഗ്ലിക്കൻ മിഷൻ ഏജൻസിയുടെ മുൻ ട്രസ്റ്റിയായ ഡോ.ജോൺ ആംഗ്ലിക്കൻ കമ്യൂണിയന്റെ വിവിധ പ്രോവിൻസുകളിലെ സ്ഥിരം പ്രഭാഷകനാണ്. ബിഷപ്പാകാനുള്ള ക്ഷണം എളിമയോടെ സ്വീകരിക്കുന്നുവെന്നും പുതിയ പദവിയിൽ സന്തോഷമുണ്ടെന്നും ഡോ.ജോൺ പെരുമ്പാലത്ത് പറഞ്ഞു. ബാർക്കിംഗിലെ അഞ്ചു വർഷത്തെ സേവനത്തിനു ശേഷം ലഭിച്ചിരിക്കുന്ന പുതിയ അവസരം വെല്ലുവിളികളുടെ പുതിയ മേഖലയാണ് സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചെംസ്ഫോർഡ് ബിഷപ്പ്, സ്റ്റീഫൻ കോട്റൽ പുതിയ ബിഷപ്പിന്റെ നിയമനത്തിൽ തന്റെ സന്തോഷം പങ്കുവെച്ചു.  പ്രഗത്ഭനായ തിയോളജിയനും അതിബുദ്ധിമാനായ  പാസ്റ്ററുമാണ് ഡോ.ജോൺ എന്ന് ബിഷപ്പ് പറഞ്ഞു.

ഇടവകാംഗങ്ങളുടെ സ്നേഹവും വിശ്വാസവും നേടിയെടുക്കാൻ ഡോ. ജോണിന് കഴിഞ്ഞെത്തും കൂടുതൽ ഉത്തരവാദിത്വങ്ങൾ അദ്ദേഹത്തിൽ ഭരമേൽപ്പിക്കപ്പെടുകയാണെന്നും  പുതിയ പദവിയിൽ മുന്നേറുന്നതിനുള്ള അനുഗ്രഹങ്ങൾക്കായി ഡോ. ജോണിനും അദ്ദേഹത്തിന്റെ പത്നി ജെസിക്കു വേണ്ടിയും പ്രാർത്ഥിക്കണമെന്നും ബിഷപ്പ് സ്റ്റീഫൻ കോട്റൽ വിശ്വാസ സമൂഹത്തോട് അഭ്യർത്ഥിച്ചു. ജൂലൈയിൽ മരണമടഞ്ഞ ബിഷപ്പ് ജോൺ വ്റോയുടെ പിൻഗാമിയായാണ് ഡോ. ജോൺ പെരുമ്പാലത്ത് അഭിഷിക്തനാക്കുന്നത്. 1966 ൽ ജനിച്ച ഡോ.ജോൺ 1995 ൽ വൈദികപട്ടം സ്വീകരിച്ചു. പത്നി ജെസി മാത്സ്‌ ടീച്ചര്‍ ആണ്. ഏകമകൾ അനുഗ്രഹ മെഡിക്കൽ സ്റ്റുഡന്റാണ്.

ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ചെംസ്ഫോർഡ് രൂപതയിലെ ബ്രാഡ് വെൽ ബിഷപ്പായി  നിയമിക്കപ്പെട്ട ഡോ. ജോൺ പെരുമ്പാലത്തിന് മലയാളം യുകെ ന്യൂസ്‌ ടീമിന്റെ അഭിനന്ദനങ്ങള്‍.

 

ബർമിംങ്ഹാം: രണ്ടാം ശനിയാഴ്ച്ച കൺവെൻഷനായി ബഥേലിൽ ഒരുക്കങ്ങൾ പൂർത്തിയായി. പ്രാർത്ഥനയും പരിത്യാഗവും ഉപവാസവും ഒരുമിക്കുന്ന വലിയ നോമ്പിന്റെ നിറവിനോപ്പം മാർ യൌസേപ്പിനോടുള്ള പ്രത്യേക വണക്കവും ആചരിക്കുന്ന മാർച്ച് മാസം രണ്ടാം ശനിയാഴ്ച ബൈബിൾ കൺവെൻഷൻ നാളെ ബർമിങ്ഹാം ബഥേൽ സെന്ററിൽ നടക്കും. സെഹിയോൻ യുകെ ഡയറക്ടർ ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശ, ഭാഷാവ്യത്യാസമില്ലാതെ ആയിരങ്ങൾക്ക് ജീവിതനവീകരണവും, രോഗശാന്തിയും, മാനസാന്തരവും പകർന്നു നൽകുന്ന കൺവെൻഷന് ആത്മബലവും അനുഗ്രഹ സാന്നിധ്യവുമായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ വീണ്ടും എത്തിച്ചേരും.

മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേകം വി. കുർബാന രണ്ട് വേദികളിലായി ഉണ്ടാകും. പ്രശസ്തമായ ഓസ്കോട്ട് സെന്റ് മേരീസ് സെമിനാരി കോളേജിന്റെ സ്പിരിച്വൽ ഡയറക്ടറും, യൂറോപ്പിലെ പ്രമുഖ സുവിശേഷപ്രവർത്തകനും, വചനപ്രഘോഷകനുമായ റവ.കാനോൻ ജോൺ യുഡ്രിസ് ഇത്തവണ കൺവെൻഷനിൽ പങ്കെടുക്കും. അദ്ദേഹത്തെ കൂടാതെ അഭിഷേകാഗ്നി മിനിസ്ട്രീസ് സെഹിയോൻ യൂറോപ്പിന്റെ പ്രമുഖ സംഘാടകനും ആത്മീയ ശുശ്രൂഷകനുമായ ബ്രദർ ഷാജി ജോർജും ഇത്തവണ വചനവേദിയിലെത്തും. കുട്ടികൾക്കായി ജീവിത വിശുദ്ധിയെ മുൻനിർത്തി പെയ്ഡ് ഇറ്റ് ഓൾ എന്ന പ്രത്യേക സേക്രഡ് ഡ്രാമ ഉണ്ടായിരിക്കും. പ്രകടമായ അത്ഭുതങ്ങളും ദൈവിക അടയാളങ്ങളും, വിടുതലും സൗഖ്യവുമായി വ്യക്തികളിലും കുടുംബങ്ങളിലും ഈ കൺവെൻഷനിലൂടെ സാദ്ധ്യമാകുന്നു എന്നതിന് ഓരോതവണയും പങ്കുവയ്ക്കപ്പെടുന്ന നിരവധി വ്യത്യസ്തമാർന്ന അനുഭവ സാക്ഷ്യങ്ങൾ തെളിവാകുന്നു.

കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധ ശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻ തന്നെ നടക്കുന്നു. അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാം ശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യുകെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു. രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും, മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്.
പതിവുപോലെ രാവിലെ 8ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷനിൽ ഇത്തവണ പ്രത്യേക കുരിശിന്റെ വഴിയും ഉണ്ടായിരിക്കും . വൈകിട്ട് 4ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ കൺവെൻഷൻ സമാപിക്കും. കൺവെൻഷനായുള്ള പ്രാർത്ഥനാ ഒരുക്ക ശുശ്രൂഷ ബർമിങ്ഹാമിൽ നടന്നു. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 10 ന്‌ നാളെ രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു.

കൺവെൻഷനെപ്പറ്റിയുള്ള പ്രോമോ വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.

അഡ്രസ്സ്:
ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം. ( Near J1 of the M5)
B70 7JW.

കൂടുതൽ വിവരങ്ങൾക്ക് ;
ഷാജി 07878149670, അനീഷ്.07760254700, ബിജുമോൻ മാത്യു ‭07515 368239‬
Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യുകെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയും പറ്റിയുള്ള പൊതുവിവരങ്ങൾക്ക്,
ടോമി ചെമ്പോട്ടിക്കൽ 07737935424, ബിജു എബ്രഹാം ‭07859 890267‬

ബാബു ജോസഫ്

ഷെഫീല്‍ഡ് കാത്തലിക് കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന നോയമ്പുകാല വാര്‍ഷിക ധ്യാനം നാളെ (9/3/18 വെള്ളി) മുതല്‍ സെന്റ് പാട്രിക് പള്ളിയില്‍ ആരംഭിക്കും. തലശ്ശേരി അതിരൂപത വൈദികനും വചന പ്രഘോഷകനും യുകെയില്‍ ഡിവൈന്‍ ധ്യാനകേന്ദ്രങ്ങളിലെ ആത്മീയ ശുശ്രൂഷകനുമായ റവ.ഫാ.ടോമി എടാട്ടേല്‍ നയിക്കുന്ന ധ്യാനം നാളെ വെള്ളി വൈകിട്ട് ആരംഭിച്ച് ഞായറാഴ്ച്ച വൈകിട്ട് സമാപിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ കുട്ടികള്‍ക്കും പ്രത്യേക ക്ലാസുകള്‍ ഉണ്ടായിരിക്കും. ഡോ.ഫെല്‍സി രാജേഷ് കുട്ടികളുടെ ക്ലാസുകള്‍ നയിക്കും.

ധ്യാനത്തിന്റെ സമയക്രമം.
9/3/18 വെള്ളി വൈകിട്ട് 5 മുതല്‍ രാത്രി 9 വരെ
10/3/18 ശനി രാവിലെ 10 മുതല്‍ വൈകിട്ട് 5.30 വരെ
11/3/18 ഞായര്‍ ഉച്ചകഴിഞ്ഞ് 1.30 മുതല്‍ രാത്രി 8 വരെ.

വലിയനോമ്പിനോടനുബന്ധിച്ചുള്ള വാര്‍ഷിക ധ്യാനത്തിലേക്ക് ഷെഫീല്‍ഡ് കാത്തലിക് കമ്മ്യൂണിറ്റി ചാപ്ലയിന്‍ റവ.ഫാ.മാത്യു മുളയോലില്‍ എല്ലാവരെയും ക്ഷണിക്കുന്നു.

പള്ളിയുടെ അഡ്രസ്സ്
ST PATRICK CATHOLIC CHURCH
851 BARNSLEY ROAD
SHEFFELD
S5 0QF.

ബര്‍മിങ്ഹാം: സെഹിയോന്‍ യുകെ ഡയറക്ടര്‍ റവ.ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 10ന് ബര്‍മിങ്ഹാം ബഥേല്‍ സെന്ററില്‍ നടക്കുന്നതിനൊപ്പം ഏറെ പ്രധാന്യമര്‍ഹിക്കുന്ന വിഷയങ്ങളോടെ ഇത്തവണ കുട്ടികള്‍ക്കായുള്ള പ്രത്യേക കണ്‍വെന്‍ഷനായി സെഹിയോന്‍ ടീം ഒരുങ്ങുന്നു. നിങ്ങളില്‍ വസിക്കുന്ന പരിശുദ്ധാത്മാവിന്റെ ആലയമാണ് നിങ്ങളുടെ ശരീരമെന്ന് നിങ്ങള്‍ക്കറിഞ്ഞുകൂടെ? പെയ്ഡ് ഇറ്റ് ഓള്‍ എന്ന മനോഹരമായ തിയററ്റിക്കല്‍ പെര്‍ഫൊമന്‍സിലൂടെ ഇതിനുത്തരം കണ്ടെത്തുകയാണ് സെഹിയോന്‍ യുകെ ടീന്‍സ് ഫോര്‍ കിങ്ഡം ടീം ഇത്തവണ കുട്ടികള്‍ക്കായുള്ള രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനില്‍. നന്മതിന്മകളുടെ തിരിച്ചറിവിന്റെയും ആശയ സംഘര്‍ഷങ്ങളുടെയും കാലഘട്ടത്തില്‍ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് യഥാര്‍ത്ഥ ക്രിസ്തീയ ജീവിതം നയിക്കുവാന്‍ ഉതകുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനിലെ വിവിധ ശുശ്രൂഷകളും പ്രോഗ്രാമുകളും അനേകം കുട്ടികളെയും ടീനേജുകാരെയും യുവതീയുവാക്കളെയും ദിനംതോറും അവരായിരിക്കുന്ന മേഖലകളില്‍ ക്രിസ്തീയ മൂല്യങ്ങളാല്‍ നന്മയുടെ പാതയില്‍ നയിച്ചുകൊണ്ടിരിക്കുന്നു.

പ്രത്യേക സേക്രഡ് ഡ്രാമ, ലൈവ് മ്യൂസിക് എന്നിവയിലൂടെ മനസികവും ആത്മീയവുമായ നവോന്മേഷമേകിക്കൊണ്ട് കുമ്പസാരമെന്ന കൂദാശയുടെ അനുഭവത്തിലൂടെ നയിക്കപ്പെടുന്ന, അസാധ്യങ്ങള്‍ സാധ്യമായ അനുഭവ സാക്ഷ്യങ്ങള്‍ ഇടകലര്‍ന്ന, അത്ഭുതങ്ങളും അടയാളങ്ങളും പ്രകടമായ വിടുതലുകളും സംഭവിക്കുന്ന പ്രത്യേക ദിവ്യകാരുണ്യ ആരാധനയും, ഷെയറിങ് വേഡ് ഓഫ് ഗോഡ്, ഇന്ററാക്റ്റീവ് സെഷന്‍സ് എന്നിവയും ഉള്‍പ്പെടുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനോടോപ്പമുള്ള കുട്ടികള്‍ക്കായുള്ള പ്രത്യേക ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് നിരവധി കുട്ടികളും കൗമാരക്കാരുമാണ് യുകെ യുടെ വിവിധ ഭാഗങ്ങളില്‍നിന്നും കോച്ചുകളിലും മറ്റ് വാഹനങ്ങളിലുമായി മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ ഓരോതവണയും എത്തിക്കൊണ്ടിരിക്കുന്നത്.

കിങ്ഡം റെവലേറ്റര്‍ എന്ന ഇംഗ്ലീഷിലുള്ള കുട്ടികള്‍ക്കായുള്ള മാസിക കണ്‍വെന്‍ഷനില്‍ സൗജന്യമായി വിതരണം ചെയ്തുവരുന്നു. ഇംഗ്ലീഷില്‍ കുമ്പസാരത്തിനൊപ്പം സ്പിരിച്വല്‍ ഷെയറിങ്ങിനും കുട്ടികള്‍ക്ക് സൗകര്യമുണ്ടായിരിക്കും. ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാവ്യത്യാസമില്ലാതെ ആയിരങ്ങള്‍ക്ക് ജീവിതനവീകരണവും രോഗശാന്തിയും മാനസാന്തരവും പകര്‍ന്നുനല്‍കുന്ന കണ്‍വെന്‍ഷന് ആത്മബലവും അനുഗ്രഹ സാന്നിധ്യവുമായി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ബിഷപ്പ്. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വീണ്ടും എത്തിച്ചേരും. മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേകം വി. കുര്‍ബാന രണ്ട് വേദികളിലായി ഉണ്ടാകും.

പ്രശസ്തമായ ഓസ്‌കോട്ട് സെന്റ് മേരീസ് സെമിനാരി കോളേജിന്റെ സ്പിരിച്വല്‍ ഡയറക്ടറും യൂറോപ്പിലെ പ്രമുഖ സുവിശേഷപ്രവര്‍ത്തകനും വചനപ്രഘോഷകനുമായ റവ.കാനോന്‍ ജോണ്‍ യുഡ്രിസ് ഇത്തവണ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമ്പോള്‍ അഭിഷേകാഗ്‌നി മിനിസ്ട്രീസ് സെഹിയോന്‍ യൂറോപ്പിന്റെ പ്രമുഖ സംഘാടകനും ആത്മീയ ശുശ്രൂഷകനുമായ ബ്രദര്‍ ഷാജി ജോര്‍ജും ഇത്തവണ വചനവേദിയിലെത്തും. വിവിധ പ്രായക്കാരായ ആളുകള്‍ക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിള്‍, പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍, മറ്റ് പ്രസിദ്ധീകരണങ്ങള്‍ എന്നിവ കണ്‍വെന്‍ഷന്‍ സെന്ററില്‍ ലഭ്യമാണ്.

പതിവുപോലെ രാവിലെ 8 ന് മരിയന്‍ റാലിയോടെ തുടങ്ങുന്ന കണ്‍വെന്‍ഷനില്‍ ഇത്തവണ പ്രത്യേക ‘കുരിശിന്റെ വഴി ‘ശുശ്രൂഷയും നടക്കും. വൈകിട്ട് 4ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ കണ്‍വെന്‍ഷന്‍ സമാപിക്കും. കണ്‍വെന്‍ഷനായുള്ള പ്രാര്‍ത്ഥനാ ഒരുക്ക ശുശ്രൂഷ ബര്‍മിങ്ഹാമില്‍ നടന്നു.

കണ്‍വെന്‍ഷന്റെ ആത്മീയവിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും 10 ന് രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.

അഡ്രസ്സ് :
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം. ( Near J1 of the M5)
B70 7JW.
കൂടുതല്‍ വിവരങ്ങള്‍ക്ക് ;
ഷാജി 07878149670.
അനീഷ്.07760254700
ബിജുമോന്‍ മാത്യു.07515 368239
Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്,
ടോമി ചെമ്പോട്ടിക്കല്‍ 07737935424.
ബിജു അബ്രഹാം ?07859 890267?

യു.കെയിലെ നാലു ചെറുപ്പക്കാര്‍ ചേര്‍ന്ന് തയ്യാറാക്കിയ ആല്‍ബത്തിന് പല രാജ്യങ്ങളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ പ്രശസ്തരായ പാട്ടുകാരെ ഒരുമിച്ചു ചേര്‍ത്ത് എസ്ബിഎസ് ക്രിയേഷന്‍സ് തയ്യാറാക്കിയ പുതിയ ആല്‍ബത്തിന്റെ റിലീസ് ലണ്ടനില്‍ വെച്ച് നടന്നു. ആല്‍ബത്തിലെ പാട്ടുകളുടെ വീഡിയോ ട്രൈലറുകള്‍ നവമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. കൂടാതെ കുരുന്നു ശബ്ദത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ശ്രേയ ജയദീപിന്റെ ആലാപനവും ഈ ആല്‍ബത്തെ മികച്ചതാക്കുന്നു.

യുകെ മലയാളിയായ പ്രശസ്ത യുവ സംഗീത സംവിധായകന്‍ ജെസ്വിന്‍ പടയാട്ടിലാണ് ആല്‍ബത്തിന് ഈണം നല്‍കിയിരിക്കുന്നത്. ജെസ്വിന്‍ പടയാട്ടില്‍ ഇതിനു മുന്‍പ് ചെയ്ത എല്ലാ ആല്‍ബങ്ങളും പ്രേക്ഷക ശ്രദ്ധ നേടിയവയാണ്. യുകെയിലുള്ള ബിനു പി.വി, സുനി കാല്‍മോര്‍, ഷിജു സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ആല്‍ബം ഒരുക്കിയിരിക്കുന്നത്. ഫാദര്‍ മാത്യു പാലാട്ടി സിഎംഐ, ബിനു പി.വി, സുനി കാല്‍മോര്‍, സംഗീത സംവിധായകന്‍ ജെസ്വിന്‍ പടയാട്ടില്‍ കൂടാതെ പ്രശസ്ത ധ്യാന ഗുരു മാത്യു നായ്ക്കം പറമ്പില്‍ വി.സി എന്നി അനുഗ്രഹീത ഗാന രചയിതാക്കളുടെ കൈയൊപ്പ് പതിഞ്ഞ വരികള്‍ക്ക് അനുഗ്രഹീത സംഗീത സംവിധായകന്‍ ജെസ്വിന്‍ പടയാട്ടിലിന്റെ ഹൃദയത്തില്‍ നിന്നും പിറവിയെടുത്ത സ്വര്‍ഗീയ ഈണങ്ങള്‍ ദൈവ സ്‌നേഹം ആയി ജന ഹൃദയങ്ങളിലേക്ക്.

ക്രിസ്തീയ ഭക്തിഗാന ആല്‍ബങ്ങളിലെ നിറ സാന്നിധ്യമായ കെസ്റ്ററിനോടൊപ്പം പ്രശസ്ത പിന്നണി ഗായകര്‍ ആയ മധു ബാലകൃഷ്ണന്‍ , ബിജു നാരായണന്‍, വില്‍സണ്‍ പിറവം, ജോബി ജോണ്‍, ഗാഗുല്‍ ജോസഫ്, അഭിജിത് കൊല്ലം, ബിജു കറുകുറ്റി, എലിസബത്ത് രാജു, മിഥില മൈക്കിള്‍, ബിന്‍ഹ റോസ്, എയ്ഞ്ചല്‍ മരിയ എന്നിവര്‍ക്കൊപ്പം പ്രേക്ഷക മനസ്സുകള്‍ കീഴടക്കിയ കൊച്ചു ഗായിക ശ്രേയ ജയദീപും ഒന്നിക്കുന്നു. സൗത്താംപ്ടണിലെ നെറ്റ് വിജിലില്‍ വച്ച് നടന്ന വിശുദ്ധ കുര്‍ബാനക്ക് ശേഷം ഫാദര്‍ ടോമി ചിറക്കല്‍ മണവാളന്‍, ഫാദര്‍ ടോമി എടാട്ട് എന്നിവര്‍ ചേര്‍ന്നാണ് ആല്‍ബം പ്രകാശനം ചെയ്തത്. അതിനു ശേഷം ആല്‍ബത്തിന്റെ കോപ്പി ബ്രദര്‍ പോളി വറീത് സംഗീത സംവിധായകന്‍ ജെസ്വിന്‍ പടയാട്ടില്‍ നിന്നും ഏറ്റുവാങ്ങി.

ഈ ആൽബത്തിന്റെ കോപ്പികൾ പോസ്റ്റ് ആയും അയച്ചു തരുന്നതാണ്. കോപ്പികൾ ലഭിക്കുവാൻ
CONTACT
Jesvin : 07476329297
Binu PV : 07577647011

ലണ്ടനിലെ ഈസ്റ്റ് ഹാം, ഹൈ സ്ട്രീറ്റിലെ ശ്രീ മഹാലക്ഷ്മീ ക്ഷേത്രത്തിലും ഈ വര്‍ഷം ആറ്റുകാല്‍ പൊങ്കാല ആഘോഷിച്ചു. ഒരു സംഘം സ്ത്രീകളാണ് പൂജ സംഘടിപ്പിച്ചത്. ഈസ്റ്റ് ഹാമിലും പരിസര പ്രദേശത്തുമുള്ളവരും ലണ്ടന്റെ തെക്കന്‍ ഭാഗത്ത് ക്രോയ്ടനില്‍ നിന്നും വന്നവരും പൂജയില്‍ പങ്കെടുത്തു.

രാവിലെ 9.30 ഓടു കൂടി തുടങ്ങിയ പൂജ തന്ത്രിമാര്‍ നടത്തുകയും എല്ലാപേരും ഭക്തി പുര്‍വ്വം പൊങ്കാലയില്‍ പങ്കെടുക്കുകയും ചെയ്തു. ഉച്ച കഴിയുന്നത് വരെ പൂജാ കര്‍മ്മങ്ങള്‍ തുടര്‍ന്നു.

ഫാദര്‍ ഹാപ്പി ജേക്കബ്

കഠിനമായ നോമ്പിന്റെ പകുതി ദിവസങ്ങള്‍ നാം പിന്നിടുവാന്‍ ഒരുങ്ങുകയാണ്. തീക്ഷ്ണമായ നോമ്പില്‍ അഹത്തേയും പാപത്തേയും ഉരുക്കി കളഞ്ഞ് പ്രാര്‍ത്ഥനയുടെ ആത്മീക ചിന്തകളുടേയും നന്മകളുടേയും നല്ലദിനങ്ങള്‍ ദൈവം ദാനമായി നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. രൂപാന്തരത്തിന്റെ ചിന്തകളും വെറുക്കപ്പെട്ടവനെ മാറോട് ചേര്‍ത്ത് സൗഖ്യം നല്‍കിയ അനുഭവവും നാല് പേരുടെ വിശ്വാസത്താല്‍ തളര്‍ന്ന് കിടന്നവന്‍ എഴുന്നേറ്റ് നടന്നതിന്റെയും അനുഭവങ്ങള്‍ കഴിഞ്ഞ ആഴ്ചകളില്‍ നാം ധ്യാനിച്ചു. ഇന്നത്തെ ചിന്തയ്ക്കായി ഭവിക്കുന്നത് വി. മത്തായി 15:21-31 വരെയുള്ള ഭാഗങ്ങളാണ്.

തന്റെ ജനത്തിന്റെ മധ്യത്തു നിന്നും പുറജാതികള്‍ പാര്‍ക്കുന്ന ദേശത്തേക്ക് കര്‍ത്താവ് കടന്നുപോകുന്നു. ഒരു കനാന്യക്കാരി സ്ത്രീ കടന്നുവന്ന് കര്‍ത്താവേ ദാവീദു പുത്ര എന്നോട് കരുണ തോന്നേണമേ എന്ന് അവനോട് നിലവിളിച്ചു അപേക്ഷിക്കുന്നു. പുറജാതിക്കാരി ആണേലും അവന്‍ ആരാണെന്നും ജീവിത ഉദ്ദേശം എന്താണെന്നും അവള്‍ക്ക് നന്നായി അറിയാമായിരുന്നു. അതാണ് ആ വിളിയില്‍ തന്നെ നിറഞ്ഞ് നില്‍ക്കുന്നത്. പല വാക്യങ്ങളില്‍ കൂടി കര്‍ത്താവ് അവളുടെ ഉദ്ദേശത്തെ പരീക്ഷിക്കുന്നു. താന്‍ വന്നത് യിസ്രായേലിലെ കാണാതെ പോയ ആടുകളെ അടുക്കലേക്കാണെന്ന് പറഞ്ഞിട്ടും അവള്‍ ഒട്ടും പിന്മാറിയില്ല. പരുഷമായ വാക്കുകള്‍ക്ക് നടുവിലും അവള്‍ പതറി പോകാതെ നിശ്ചയദാര്‍ഢ്യത്തോടു കൂടി അവനോടു അപേക്ഷിക്കുന്നു. സ്ത്രീയേ നിന്റെ വിശ്വാസം വലിയത്. നിന്റെ ഇഷ്ടം പോലെ ഭവിക്കട്ടെ എന്നുപറഞ്ഞ നാഴികയില്‍ തന്നെ അവളുടെ മകള്‍ക്ക് സൗഖ്യം ലഭിക്കുകയും ചെയ്തു.

ഈ സമയം കൂടെയുണ്ടായിരുന്ന ശിഷ്യന്മാര്‍ അലോസരപ്പെടുകയും അവളെ പറഞ്ഞയക്കണമേ എന്ന് അവനോട് പറഞ്ഞു. സൗഖ്യത്തിനായും വിടുതലിനായും മനസ് തകര്‍ന്ന് നിലവിളിക്കുന്ന പലരേയും കാണുമ്പോള്‍ നമുക്കും ഇത് പോലെ തോന്നാറില്ലേ. ദൈവകൃപയുടെ വക്താക്കള്‍ എന്ന് അഭിമാനിച്ച് നാമും ഇതുപോലെ ചുറ്റും നില്‍ക്കാറില്ലേ. ഒരു ചെറുവിരല്‍ കൊണ്ട് പോലും സഹായം ചെയ്യാതെ നാം അലസമായി നില്‍ക്കാറില്ലേ. എന്നാല്‍ സര്‍വ്വ സൃഷ്ടികള്‍ക്കും ദൈവകൃപ പ്രാപ്യം എന്ന് ഈ ഭാഗത്തില്‍ നിന്നു നാം മനസിലാക്കേണ്ടിയിരിക്കുന്നു. അവന്‍ ദുഷ്ടന്മാരുടെ മേലും നല്ലവരുടെ മേലും തന്റെ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെ മേലും നീതി കെട്ടവരുടെ മേലും മഴ പെയ്യിക്കുകയും ചെയ്യുന്നുവല്ലോ. (വി. മത്തായി 5:45).

പല ആവശ്യങ്ങള്‍ക്കായും പല അവസരങ്ങളിലും നാമും പ്രാര്‍ത്ഥിക്കാറുണ്ട്. എന്നാല്‍ ലഭിക്കുംവരേയും പ്രാര്‍ത്ഥനയോടിരുപ്പാന്‍ നമുക്ക് കഴിയുന്നുണ്ടോ. അത്രയും കാലം നിലനില്‍ക്കുവാനുള്ള വിശ്വാസം നമുക്കുണ്ടോ. മുട്ടിക്കാണ്ടിരിക്കുകയും അന്വേഷിച്ച് കൊണ്ടിരിക്കയും യാചിച്ച് കൊണ്ടിരിക്കയും ചെയ്യുക എന്നത് ആത്മാര്‍ത്ഥത നിറഞ്ഞ പ്രാര്‍ത്ഥനയുടെ ലക്ഷണങ്ങളാണ്. കനാന്യ സ്ത്രീയില്‍ കണ്ട വലിയ പാഠം ഇവയാണ്; പൂര്‍ണവിശ്വാസവും നിരന്തരമായ പ്രാര്‍ത്ഥനയും പിന്തിരിയേണ്ട അവസരങ്ങള്‍ വന്നിട്ടും തന്റെ മകള്‍ക്ക് സൗഖ്യം ലഭിക്കും എന്നുള്ള പൂര്‍ണ വിശ്വാസം അവള്‍ നിലനിര്‍ത്തി.

നമ്മുടെ പ്രാര്‍ത്ഥനാ ജീവിതത്തിന്റെ കുറവ് നാം മനസിലാക്കണം. നിരന്തരമായി, ലഭിക്കും വരേയും കാത്തിരുന്ന് പ്രാര്‍ത്ഥിക്കുവാന്‍ നമുക്ക് കഴിയണം. രക്ഷിപ്പാന്‍ കഴിയാതെ വണ്ണം യഹോവയുടെ കൈ കുറുകിയിട്ടില്ല, കേള്‍പ്പാന്‍ കഴിയാതെ വണ്ണം അവന്റെ ചെവി മന്ദമായിട്ടുമില്ല. (യശയ്യ: 59:1). നമ്മുടെ അല്പവിശ്വാസം മഹത്വത്തില്‍ നിന്നും നമ്മെ അകറ്റുന്നു. നിങ്ങള്‍ക്ക് കടുക് മണിയോളം വിശ്വാസം ഉണ്ടെങ്കില്‍ ഈ മലയോട്, അങ്ങോട്ട് നീങ്ങുക എന്ന് പറഞ്ഞാല്‍ അത് നീങ്ങും. ( വി. മത്തായി 17:21).

നോമ്പിന്റെ ദിനങ്ങള്‍ ഓരോന്നായി നാം പിന്നിടുമ്പോള്‍ പതറിപ്പോയിരുന്ന നമ്മുടെ വിശ്വാസത്തെ സുസ്ഥിരമായി ഉറപ്പിക്കുവാന്‍ നമുക്ക് കഴിയണം. പ്രാര്‍ത്ഥനയില്‍ ഉള്ള പൂര്‍ണവിശ്വാസം നിലനിര്‍ത്തുവാന്‍ നമുക്ക് കഴിയണം. എല്ലാ കാര്യത്തിനും എല്ലായ്‌പ്പോഴും ദൈവ സന്നിധിയില്‍ ആശ്വാസം കണ്ടെത്തുവാന്‍ നാം പരിശീലിക്കണം. മനുഷ്യനില്‍ ആശ്രയിക്കുന്നതിനേക്കാള്‍ യഹോവയില്‍ ആശ്രയിക്കുന്നത് നല്ലത്; പ്രഭുക്കന്മാരില്‍ ആശ്രയിക്കുന്നതിനേക്കാള്‍ യഹോവയില്‍ ആശ്രയിക്കുന്നത് നല്ലത്. നമ്മുടെ പ്രാര്‍ത്ഥനാ വിഷയം എന്ത് തന്നെ ആകട്ടെ ഈ കനാന്യസ്ത്രീയെപ്പോലെ നിരന്തരമായി ദൈവ സന്നിധിയില്‍ നമുക്ക് ആശ്രയിക്കാം. ആരെല്ലാം എതിര്‍ത്താലും പരിഹസിച്ചാലും.

ദൈവം അനുഗ്രഹിക്കട്ടെ

ഹാപ്പി ജേക്കബ് അച്ചന്‍

Copyright © . All rights reserved