Spiritual

ഷൈമോൻ തോട്ടുങ്കൽ

ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ സഭയ്ക്ക് ബർമിംഗ്ഹാമിൽ പുതിയ ആസഥാനമന്ദിരം. സീറോ മലബാർ സഭയുടെ ഭാഗമായ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അജപാലന ശുശ്രൂഷകൾ ഏകോപിപ്പിക്കുന്നതിനും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ ആസ്ഥാന മന്ദിരവുമായാണ് സെപ്റ്റംബർ 16ന് പാസ്റ്ററൽ സെന്റർ പ്രവർത്തനം തുടങ്ങുക. സെപ്റ്റംബർ പതിനാറിന് സഭാ തലവൻകൂടിയായ മേജർ അർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പാസ്റ്ററൽ സെന്റിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും നിർവഹിക്കും. പത്തൊമ്പതാം നൂറ്റാണ്ടു മുതൽ ബ്രിട്ടണിലെ കത്തോലിക്കാ വിശ്വസത്തിന്റെ പ്രധാന കേന്ദ്രമായി അറിയപ്പെടുന്ന ബർമിംഗ്ഹാമിലെ ഓൾഡ് ഓസ്കോട്ട് ഹില്ലിൽ (Old Oscott Hill 99, B44 9SR) ആണ് 13,500 ചതുരശ്ര അടി വിസ്തൃതിയുള്ള പാസ്റ്ററൽ സെന്ററിന്റെ പ്രവർത്തനം.

ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിൻ്റെ നേതൃത്വത്തിൽ മുഴുവൻ വൈദികരുടെയും സന്യസ്തരുടെയും എല്ലാ മിഷനുകളിൽ നിന്നുമുള്ള വിശ്വാസികളുടെയും തീക്ഷണമായ പ്രാർത്ഥനയുടെയും നിശ്ചയദാർഢ്യത്തോടെയുള്ള ധനസമാഹരണത്തിൻ്റെയും ഫലമായിട്ടാണ് പാസ്റ്ററൽ സെന്റർ യാഥാർധ്യമാകുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ 1.1 മില്യൺ പൗണ്ട് (ഏകദേശം 11 കോടി രൂപ) സമാഹരിച്ചാണ് പാസ്റ്ററൽ സെന്റർ എന്ന ലക്ഷ്യം രൂപത സാധ്യമാക്കുന്നത്. രൂപതുയുടെ ബ്രിട്ടണിലെമ്പാടുമുള്ള മിഷനുകളും മാസ് സെന്ററുകളും കേന്ദ്രീകരിച്ച് ധനസമാഹരണ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്.


കെട്ടിടത്തിൻ്റെ താക്കോൽ കൈമാറ്റം വ്യാഴാഴ്ച നടന്നു. തുടർന്ന് മാർ ജോസഫ് സ്രാമ്പിക്കലിൻ്റെ നേതൃത്വത്തിൽ നടന്ന സമൂഹബലിയോടെ പാസ്റ്ററൽ സെൻ്റർ രൂപതയുടെ ഭാഗമായി മാറി.

2016 ജൂലൈ 16-നു ഔദ്യോഗികമായി പ്രവർത്തനം തുടങ്ങിയ ബ്രിട്ടനിലെ സീറോ മലബാർ രൂപത എട്ടു വർഷം പൂർത്തിയാക്കുന്ന വേളയിലാണ് രൂപതാ ആസ്ഥാനവും പാസ്റ്ററൽ സെൻ്ററും സ്വന്തം കെട്ടിടത്തിലേക്കു പ്രവർത്തനം മാറ്റുന്നത്.

സിസ്റ്റേഴ്സ് ഓഫ് വിർജിൻ മേരി എന്ന സന്യാസിനി വിഭാഗത്തിൻ്റെ പ്രവർത്തനങ്ങളായിരുന്നു ഇതുവരെ ഇവിടെ നടന്നിരുന്നത്. ആംഗ്ലിക്കൻ സഭയിൽ നിന്നും കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു വന്ന കന്യാസ്ത്രീകൾക്കായി സെൻ്റ് സിസിലിയ ആബിയാണ് ഈ കെട്ടിടം നിർമ്മിച്ചത്.

1.8 ഏക്കർ സ്ഥലവും കാർ പാർക്കും ഈ പ്രോപ്പർട്ടിയിൽ ഉൾപ്പെടുന്നു. കെട്ടിടത്തിൽ നിലവിൽ 22 ബെഡ്റൂമുകളും 50 പേർക്ക് താമസിക്കാൻ കഴിയുന്ന ഡോർമറ്ററിയും അനുബന്ധ ഹാളുകളും 50 പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാൻ കഴിയുന്ന ഡൈനിംഗ് ഹാളും കിച്ചണും 100 പേരേ ഉൾക്കൊള്ളാവുന്ന ചാപ്പലുമുണ്ട്. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി കഴിയുമ്പോൾ ഇപ്പോഴുള്ളതിലേറെ സൗകര്യങ്ങൾ ബിൽഡിംഗിൽ ക്രമീകരിക്കാൻ കഴിയുമെന്നാണ് സഭാധികാരികൾ പ്രതീക്ഷിക്കുന്നത്.

ബർമിംഗ്ഹാം, ബ്രിസ്റ്റോൾ, – കാഡിഫ്, കേംബ്രിഡ്ജ്, കാൻ്റർബറി, ലീഡ്സ്, ലെസ്റ്റർ, ലണ്ടൻ, മാഞ്ചസ്റ്റർ, ഓക്സ്ഫോർഡ്, പ്രസ്റ്റൺ, സ്കോട്ലാൻഡ്, സൗത്താംപ്ടൺ എന്നിങ്ങനെ പന്ത്രണ്ട് റീജിയനുകളിലായി എഴുപതോളം വൈദികരുടെയും അഞ്ച് സന്യസ്തരുടെയും നേതൃത്വത്തിലാണ് ബ്രിട്ടണിൽ സീറോ മലബാർ സഭയുടെ പ്രവർത്തനങ്ങൾ. നാല് സ്വന്തം ഇടവകകളും 55 മിഷനുകളും 31 പ്രൊപ്പോസ്ഡ് മിഷനുകളും ഉൾപ്പെടെ ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട് ലൻഡ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലായി 90 നഗരങ്ങളിൽ സീറോ മലബാർ സഭയുടെ പ്രവർത്തനങ്ങൾ ചിട്ടയായി നടക്കുന്നു. നിലവിൽ രൂപതയിൽ വ്യത്യസ്തങ്ങളായ 27 കമ്മിഷനുകൾ പ്രവർത്തിക്കുന്നുണ്ട്. എല്ലാ റീജിയനുകൾക്കും സൗകര്യപ്രദമായ ലൊക്കേഷൻ എന്ന നിലയിലാണ് ബർമിംഗ്ഹാമിൽ പാസ്റ്ററൽ സെന്റർ സ്ഥാപിക്കാൻ തീരുമാനം ഉണ്ടായത്. പ്രൊട്ടസ്റ്റൻ്റ് വൈദികനും പിന്നീട് കത്തോലിക്കാ വിശ്വാസം സ്വീകരിച്ച് കർദ്ദിനാൾ സ്ഥാനത്തേക്ക് ഉയർത്തപ്പെടുകയും ചെയ്ത പ്രമുഖ ദൈവശാസ്ത്രജ്ഞൻ കർദ്ദിനാൾ ന്യൂമാൻ്റെ പ്രവർത്തനകേന്ദ്രമായിരുന്നു ബർമിംഗ്ഹാമിലെ ഓൾഡ് ഓസ്കോട്ട് ഹിൽ. കത്തോലിക്കാ വിശ്വാസം സ്വീകരിച്ചശേഷം കാർഡിനൽ ന്യൂമാൻ താമസിച്ചത് രൂപതയുടെ പുതിയ പാസ്റ്ററൽ സെന്ററിന് തൊട്ടടുത്തുള്ള മേരിവെയിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ആയിരുന്നു.

ബ്രിട്ടണിൽ ചുരുങ്ങിയ വർഷങ്ങൾ കൊണ്ടാണ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ എഴുപതിനായിരത്തിലധികം അംഗങ്ങളുള്ള വിശ്വാസ സമൂഹമായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വളർന്നത്. ജോലി തേടിയും ഉന്നത വിദ്യാഭ്യാസത്തിനുമായി ബ്രിട്ടണിലെത്തിയ സീറോ മലബാർ സഭാംഗങ്ങളുടെ വിശ്വാസ പാരമ്പര്യം സംരക്ഷിക്കുന്നതിനും ഇവിടെ ജനിച്ചു വളരുന്ന പുതിയ തലമുറയുടെ ആത്മീയവും ഭൗതീകവുമായ ഉന്നമനവും ലക്ഷ്യമാക്കിയുമാണ് സഭയുടെ പ്രവർത്തനങ്ങൾ. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെയും വിവിധ കമ്മീഷനുകളുടെയും നേതൃത്വത്തിൽ വിശ്വാസതീഷ്ണമായ പ്രവർത്തനങ്ങളാണ് ബ്രട്ടണിലെ മുഴുവൻ മിഷനുകളിലും നടന്നുകൊണ്ടിരിക്കുന്നത്.

രൂപതാധ്യക്ഷന്റെ സ്ഥിരമായ താമസസ്ഥലം എന്നതിന് ഉപരിയായി ബ്രിട്ടണിലെ സീറോ മലബാർ രൂപതാ വിശ്വാസികളുടെയും വൈദികർ, സന്യസ്തർ എന്നിവരുടെയും ഔദ്യോഗിക ആസ്ഥാനമായാവും പാസ്റ്ററൽ സെന്ററിന്റെ പ്രവർത്തനം.

കുട്ടികൾ. യുവജനങ്ങൾ, കുടുംബ കൂട്ടായ്മകൾ എന്നിവർക്ക് ആവശ്യമായ പരിശീലനം നൽകുന്നതിനും അവർക്ക് ഒത്തുചേരാനുള്ള വേദിയായും പാസ്റ്ററൽ സെന്റർ മാറും. രൂപതയുടെ വിവിധ കമ്മിഷനുകളുടെ പ്രോഗ്രാമുകൾക്കും ധ്യാനങ്ങൾക്കും പൊതുവായ കൂടിച്ചേരലുകൾക്കും വിവാഹ ഒരുക്ക സെമിനാറുകൾക്കും പാസ്റ്ററൽ സെന്ററിൽ സൗകര്യമുണ്ടാക്കും. രൂപതയുടെ വിവിധ ആവശ്യങ്ങളിൽ വോളന്റിയർ ശുശ്രൂഷ ചെയ്യുന്ന ആളുകൾക്ക് സൗകര്യപ്രദമായി ഒത്തുചേരുന്നതിനും പാസ്റ്ററൽ സെന്റർ വേദിയാകും.

കെട്ടിടത്തിന്റെ വിലയ്ക്കു പുറമെ അറുപതു വർഷം പഴക്കമുള്ള കെട്ടിടത്തിന്റെ ആവശ്യമായ നവീകരണത്തിനും വിപുലീകരണത്തിനുമായി ആവശ്യമായ തുക വിശ്വാസികളിൽനിന്നും സമാഹരിച്ച് സെപ്റ്റംബർ 16ന് ദീർഘകാല അഭിലാഷമായ ആസ്ഥാനമന്ദിരം പ്രവർത്തനക്ഷമമാക്കാമെന്നാണ് രൂപതാ കുടുംബത്തിൻറെ പ്രതീക്ഷ.

ബിനോയ് എം. ജെ.

മനുഷ്യജീവിതത്തെക്കുറിച്ച് പഠിച്ചാൽ അതിന് എപ്പോഴും ഒരു ലക്ഷ്യവും ദിശാബോധവും ഉണ്ടെന്ന് വളരെയെളുപ്പത്തിൽ കാണുവാൻ കഴിയും. നാമെല്ലാവരും ചില ലക്ഷ്യങ്ങളിൽ എത്തിച്ചേരുവാൻ വേണ്ടി ഓടിക്കൊണ്ടിരിക്കുന്നു. പണമുണ്ടാക്കുവാനും പ്രശസ്തി ആർജ്ജിക്കുവാനും മറ്റും നാം ആഗ്രഹിക്കുകയും ലക്ഷ്യം വയ്ക്കുകയും ചെയ്യുന്നു. ഈ ലക്ഷ്യം അഥവാ ആഗ്രഹം എവിടെ നിന്നും വരുന്നു? വെറുതെ ഇരിക്കുമ്പോൾ മനുഷ്യൻ ആഗ്രഹങ്ങൾ നെയ്തുകൂട്ടുന്നു. എന്താണ് ഇതിന്റെ മന:ശ്ശാസ്ത്രം? ഇത് നല്ലതോ ചീത്തയോ? ആഗ്രഹങ്ങൾ മനുഷ്യനെ പൂർണ്ണതയിൽ എത്തിക്കുമോ?

പരിമിതി മനുഷ്യജീവിതത്തിന്റെ സവിശേഷതയാണ്. അതുകൊണ്ട് തന്നെ പൂർണ്ണതയിൽ എത്തുവാൻ വേണ്ടി അവൻ സദാ ഓടിക്കൊണ്ടിരിക്കുന്നു. പക്ഷേ ആരും തന്നെ പൂർണ്ണതയിൽ എത്തുന്നുമില്ല. അവൻ അപൂർണ്ണനായി ജനിക്കുന്നു, അപൂർണ്ണനായി ജീവിക്കുന്നു, അപൂർണ്ണനായി തന്നെ മരിക്കുകയും ചെയ്യുന്നു. പൂർണ്ണത എന്നും ഒരു സ്വപ്നമായി അവശേഷിക്കുന്നു. നാം കഠിനാധ്വാനം ചെയ്യുന്നതും, പണമുണ്ടാക്കുന്നതും, അറിവ് സമ്പാദിക്കുന്നതും പൂർണ്ണതയെ ലക്ഷ്യം വച്ചുകൊണ്ടാണ്. ‘ആഗ്രഹം’ അറിഞ്ഞുകൊണ്ടാണെങ്കിലും അറിയാതെയാണെങ്കിലും പൂർണ്ണതയെയാണ് ഉന്നം വക്കുന്നത്. ഇപ്രകാരം, വിവാഹം കഴിച്ചാൽ താൻ പൂർണ്ണനാകുമെന്ന് അവിവാഹിതനും, പണമുണ്ടാക്കിയാൽ താൻ പൂർണ്ണനാകുമെന്ന് ദരിദ്രനും കരുതുന്നു. അപ്പോഴും പൂർണ്ണതയിൽ എത്തുന്നതിൽ നാം അടിക്കടി പരാജയപ്പെടുന്നുണ്ടെങ്കിൽ അത് നമുക്ക് എവിടെയോ പിഴവുകൾ സംഭവിക്കുന്നു എന്നതിന്റെ സൂചനയാണ്.

ഭൗതിക വസ്തുക്കളിൽ നാം പൂർണ്ണത കണ്ടെത്തുവാൻ ശ്രമിക്കുന്നു. അത് പുറമേ നിന്നാണ് വരുന്നതെന്ന് തെറ്റിദ്ധരിക്കുകയും ചെയ്യുന്നു. ബാഹ്യവസ്തുക്കൾക്ക് മനുഷ്യനെ പൂർണ്ണനാക്കുവാൻ കഴിയുമോ? ലോകം മുഴുവൻ നിങ്ങളെ ആരാധിച്ചാൽ അതുകൊണ്ട് മാത്രം നിങ്ങൾ പൂർണ്ണനാകുമോ? പൂർണ്ണത ആന്തരിക ലോകത്താണ് കിടക്കുന്നത്! അപൂർണ്ണതയും അവിടെ തന്നെ! നാം ചിലതിനെ മാത്രം സ്നേഹിക്കുന്നു, മറ്റു ചിലവയെ വെറുക്കുകയും ചെയ്യുന്നു. ഇതാണ് മനുഷ്യനെ ബാധിച്ചിരിക്കുന്ന അപൂർണ്ണത. ഈ അപൂർണ്ണതയെ ആന്തരികമായി തിരുത്തുന്നതിനു പകരം നാമതിനെ ബാഹ്യമായി തിരുത്തുവാൻ പരിശ്രമിക്കുന്നു. ഉദാഹരണത്തിന് ഞാൻ ദു:ഖിച്ചിരിക്കുമ്പോൾ സന്തുഷ്ടനായ മറ്റൊരുവനെ കണ്ടാൽ അയാളെപോലെയായാൽ എനിക്കും സന്തോഷിക്കാമെന്ന് കരുതുന്നു. ഒരുപക്ഷേ അയാൾ പണക്കാരനോ പ്രശസ്തനോ ആയിരിക്കാം. അതുകൊണ്ട് തന്നെ പണവും പ്രശസ്തിയും എന്നെയും സന്തോഷിപ്പിക്കും എന്ന് ഞാൻ കരുതുന്നു. പിന്നീട് അങ്ങോട്ട് ആ ദിശയിലായിരിക്കും എന്റെ പരിശ്രമങ്ങൾ മുഴുവൻ. ഇപ്രകാരം ആന്തരികമായി സംഭവിക്കേണ്ടുന്ന പൂർണ്ണത ബാഹ്യലോകത്തെ ലക്ഷ്യം വച്ച് നീങ്ങുന്നു. നോക്കൂ..എന്തോരു മഠയത്തരമാണിത്?

എന്റെ പരിമിതി എന്റെ ഇഷ്ടാനിഷ്ടങ്ങൾ തന്നെ. ഞാൻ ഈ ജീവിതത്തിലും ഈ ലോകത്തിലും ഉള്ള സകലതിനേയും ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ തീർച്ചയായും ഞാൻ പൂർണ്ണനാണ്. അതിനാൽതന്നെ പൂർണ്ണനാകണമെങ്കിൽ ഞാൻ കൂടുതൽ കൂടുതൽ കാര്യങ്ങളെ ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ആണ് വേണ്ടത്. അങ്ങനെ എന്റെ ആസ്വാദനവും ആനന്ദവും അനന്തമാകുകയും ഞാൻ ഈശ്വരനിൽ ലയിക്കുകയും ചെയ്യുന്നു. ആസ്വാദനം പുരോഗമിക്കുമ്പോൾ നാം വേദനകളെയും, രോഗങ്ങളെയും, ദുഃഖങ്ങളെയും, പരാജയങ്ങളെയും മരണത്തെപോലും ആസ്വദിക്കുകയും സ്നേഹിക്കുകയും ചെയ്തു തുടങ്ങും. അപ്പോൾ നമ്മെ വേദനിപ്പിക്കുവാനോ തകർക്കുവാനോ യാതൊന്നിനും കഴിയുകയില്ല.

ഇപ്രകാരം അനന്തമായ ആസ്വാദനത്തിലേക്ക് വരുന്ന ഒരാൾക്ക് ലക്ഷ്യം വക്കുവാൻ യാതൊന്നുമില്ല. അയാൾ ഭൂത-വർത്തമാന-ഭാവി കാലങ്ങളെ ഒരുപോലെ ആസ്വദിക്കുന്നു. അയാൾ യാതൊന്നിനെയും കൂസുകയില്ല. ഇതാണ് യഥാർത്ഥമായ സ്വാതന്ത്ര്യം. സ്വാതന്ത്ര്യത്തിന്റെയും പൂർണ്ണതയുടെയും അഭാവത്തിൽ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും ജന്മം കൊള്ളുന്നു. ഇതേ ലക്ഷ്യങ്ങളും ആഗ്രഹങ്ങളും അപൂർണ്ണത തുടരുവാനുള്ള കാരണമായി ഭവിക്കുന്നു. നാം പല ജന്മാന്തരങ്ങളിലൂടെ കർമ്മം ചെയ്തിട്ടുണ്ടാവാം. എന്നിട്ടും പൂർണ്ണരാവാത്തതെന്തുകൊണ്ട്? നാം പ്രശ്നത്തിന് പുറത്തു കടക്കുവാൻ ശ്രമിക്കുന്നു, എന്നാൽ അപ്രകാരമുള്ള ഓരോ പരിശ്രമവും നമ്മെ വീണ്ടും പ്രശ്നത്തിൽ തന്നെ കൊണ്ടുവന്ന് ചാടിക്കുന്നു. ഇതിനുള്ള കാരണം വ്യക്തമാണ് – നാമത് അശാസ്ത്രീയമായി ചെയ്യുന്നു. ബാഹ്യലോകത്തെ തിരുത്തിയാൽ എങ്ങനെയാണ് ആന്തരികമായ പൂർണ്ണത സംഭവിക്കുന്നത്? സുഖഭോഗങ്ങൾ നിങ്ങളുടെ സന്തോഷത്തെ ഒരൗൺസുപോലും വർദ്ധിപ്പിക്കില്ല. കാരണം അവിടെ നിങ്ങൾ ആസ്വദിച്ചിരുന്ന കാര്യങ്ങളെ തന്നെ വീണ്ടും ആസ്വദിക്കുവാൻ ശ്രമിക്കുന്നു. അതിലെന്തർത്ഥമിരിക്കുന്നു? അവിടെ പുരോഗതി മന്ദീഭവിക്കുന്നു. അതിനുപകരം പുതുമയുള്ള കാര്യങ്ങളെ ആസ്വദിക്കുവാൻ പഠിക്കുവിൻ. അപ്പോൾ നിങ്ങൾ വളർന്നു തുടങ്ങും. ഈ വിധത്തിൽ ബാഹ്യമായ ആഗ്രഹങ്ങളെ ദൂരെയെറിയുവിൻ. നിങ്ങൾ പ്രഹരിക്കേണ്ടിടത്ത് പ്രഹരിക്കുമ്പോൾ എല്ലാം നേരെയാകും.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

ജോബി തോമസ്
യുകെ മലയാളിയും ബേസിംഗ്സ്റ്റോക്ക് മുൻ ബറോ കൗൺസിലറും ലണ്ടൻ ബ്രൂണൽ യൂണിവേഴ്സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനും അറിയപ്പെടുന്ന ആത്മീയ പ്രഭാഷകനുമായ ഡോ. അജി പീറ്റർ രചനയും സംവിധാനവും നിർവ്വഹിച്ച സംഗീത ആൽബം ‘ദിവ്യകുടുംബം ‘ ജൂലൈ 27 ശനിയാഴ്ച യുകെ സമയം മൂന്ന് പി എമ്മിന് (7. 30 പിഎം IST ) ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യാതിഥിയായി പങ്കെടുത്ത് സൂം വെർച്യുൽ പ്ലാറ്റ്ഫോമിലൂടെ പ്രകാശനം ചെയ്യും.

തപസ്സ് ധ്യാനങ്ങളിലൂടെ അനേകായിരങ്ങൾക്ക് ദൈവസ്നേഹം പകർന്നു നൽകിയ പ്രശസ്ത വചനപ്രഘോഷകനും കോട്ടയം ഗുഡ്ന്യൂസ് ധ്യാനകേന്ദ്രത്തിന്റെ ഫൗണ്ടർ ഡയറക്ടറുമായ ഫാ ജോസഫ് കണ്ടെത്തിപ്പറമ്പിൽ, ഏഷ്യാനെറ്റ് യൂറോപ്പ് ചെയർമാനും ആനന്ദ് ടീവി മാനേജിംഗ് ഡയറക്ടറുമായ എസ് ശ്രീകുമാർ, മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രസിഡന്റും ലോക കേരള സഭാംഗവുമായ സി എ ജോസഫ്, കലാഭവൻ ലണ്ടൻ ഡയറക്ടറും യുക്മ സാംസ്കാരിക വേദി ജനറൽ കൺവീനറുമായ ജയ്സൺ ജോർജ് എന്നിവർ ആശംസകൾ അർപ്പിക്കും. ‘ദിവ്യ കുടുംബം’ സംഗീത ആൽബത്തിലെ ഗാനങ്ങളുടെ രചയിതാവും സംവിധായകനുമായ ഡോ അജി പീറ്റർ നന്ദിയും പ്രകാശിപ്പിക്കും.

യുകെയിലെ അറിയപ്പെടുന്ന കലാസാംസ്കാരിക പ്രവർത്തകയും മികച്ച അവതാരകയുമായ ദീപാ നായർ ആണ് അവതാരകയായി എത്തി ചടങ്ങിന് മിഴിവേകുന്നത്‌. ശ്രോതാക്കളുടെ മനം കവരുന്ന ശബ്ദ സൗന്ദര്യത്തിൽ അനുഗ്രഹീത ഗായകനായ കെസ്റ്റർ ആണ് ഈ സംഗീത ആൽബത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.  ദൈവസ്നേഹം തുളുമ്പുന്ന ‘ദിവ്യ കുടുംബം’ എന്ന സംഗീത ആൽബത്തിലെ ഭക്തിസാന്ദ്രമായ ഗാനങ്ങൾ അതീവ മനോഹാരിതയിൽ ദൃശ്യവിഷ്കരണം നൽകിയാണ് ചിത്രീകരിച്ചിരിക്കുന്നത്. ശ്രീമതി ജോളി പീറ്റർ നിർമ്മാണവും സാംജി ആറാട്ടുപുഴ സംഗീതവും ഡീജോ പി വർഗ്ഗീസ് എഡിറ്റിംഗും ജോസ് ആലപ്പി സിനിമോട്ടോഗ്രാഫിയും നിർവ്വഹിച്ചിട്ടുള്ള ഈ സംഗീത ആൽബത്തിന്റെ ക്രിയേറ്റീവ് കോഡിനേറ്റർ സി എ ജോസഫ് ആണ്.

കുടുംബ ജീവിതത്തിൽ ദമ്പതികൾ തമ്മിൽ പരസ്പര സ്നേഹവും ബഹുമാനവും ഐക്യവും ഉണ്ടാകേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഗീത ആൽബത്തിലെ ഗാനങ്ങളിലൂടെയും അവയുടെ ദൃശ്യ ആവിഷ്കാരത്തിലൂടെയും ഡോ അജി പീറ്റർ തുറന്നു കാണിക്കുന്നത്. കുടുംബം എന്നത് സ്നേഹം കൊണ്ടും പങ്കുവയ്ക്കൽ കൊണ്ടും പടുത്തുയർത്തുന്ന ചെറിയ ഒരു ലോകമാണെന്നും പരസ്പരം സ്നേഹിച്ചും വിശ്വസിച്ചും ആ ലോകത്തെ സുന്ദരമാക്കാൻ ഓരോ കുടുംബാംഗങ്ങളും പ്രത്യേകിച്ച് ദമ്പതികളും പരിശ്രമിക്കേണ്ടതാണെന്നും എല്ലാവരെയും ഈ സംഗീത ആൽബം ഓർമ്മപ്പെടുത്തുന്നു.

രണ്ട് വ്യത്യസ്ത കുടുംബങ്ങളിൽ നിന്നും കടന്നുവരുന്ന സ്ത്രീയിലും പുരുഷനിലും നിന്നും ജന്മം കൊള്ളുന്ന കുടുംബം പിന്നീട് വ്യത്യസ്തമായ ആശയങ്ങളുടെയും ചിന്തകളുടെയും മനോഭാവങ്ങളുടെയും കാരണമായി ജീവിതം നരക തുല്യമായി മാറുകയും കുടുംബ തകർച്ചയിലും എത്തുന്ന സ്ഥിതിവിശേഷമാണ് ഇന്നത്തെ കാലഘട്ടത്തിൽ കണ്ടുവരുന്നത്. പ്രാർത്ഥനയുടെയും ദൈവിക ഇടപെടലിന്റെയും ഫലമായി അത്തരം കുടുംബങ്ങളിൽ സൗഭാഗ്യങ്ങൾ വിളയാടുവാനും സ്നേഹ ചൈതന്യത്തിൽ വളരുവാനും കഴിയുമെന്നും ഈ വീഡിയോ ഗാനത്തിന്റെ ദൃശ്യങ്ങളിലൂടെ ഓരോ വ്യക്തികൾക്കും മനസ്സിലാക്കുവാൻ കഴിയും.

ജീവിത തകർച്ചകളിലൂടെ കടന്നുപോകുന്ന കുടുംബങ്ങൾക്കായി ഈ ആൽബം  സമർപ്പിക്കുന്നുവെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.

വെർച്യുൽ പ്ലാറ്റ്ഫോമായ സൂമിലൂടെ നടത്തുന്ന ‘ദിവകുടുംബം’ സംഗീത ആൽബത്തിന്റെ  പ്രകാശന ചടങ്ങ് താഴെ കൊടുത്തിരിക്കുന്ന ലണ്ടൻ കലാഭവന്റെ ഓഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് ലൈവ് ആയി സംപ്രേഷണം ചെയ്യുന്നത്. എല്ലാവരും പങ്കെടുത്ത് മഹനീയമായ ഈ ഉദ്യമം വിജയിപ്പിക്കണമെന്ന് സംഘാടകർ അറിയിച്ചു.

https://www.facebook.com/kalabhavanlondon

ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ആയിരക്കണക്കിന് കുട്ടികൾക്ക് ക്രൈസ്തവ വിശ്വാസപാരമ്പര്യത്തിൽ വളരാനുതകുന്ന വിവിധങ്ങളായ ശുശ്രൂഷകൾ ചെയ്തുവരുന്ന അഭിഷേകാഗ്നി മിനിസ്ട്രിയുടെ ഈ ധ്യാനത്തിലേക്ക് പ്രീ ടീൻസ്, ടീൻസ് വിഭാഗങ്ങളിലായി 9മുതൽ 12വരെയും 12 മുതൽ 16 വരെയും പ്രായക്കാർക്ക് പങ്കെടുക്കാം .

ഓഗസ്റ്റ്‌ 12 തിങ്കൾ തുടങ്ങി 15 ന് വ്യാഴാഴ്ച്ച അവസാനിക്കും .

WWW.AFCMUK.ORG/REGISTER എന്ന ലിങ്കിൽ ഈ ധ്യാനത്തിലേക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.

<sehionuk.png>
Upcoming events – Booking by Bookwhen
sehionbooking.bookwhen.com

കൂടുതൽ വിവരങ്ങൾക്ക് ;തോമസ് 07877 508926
അഡ്രസ്സ്
ASHBURNHAM PLACE
ASHBURNHAM CHRISTIAN PLACE
BATTLE
EAST SUSSEX
TN33 9NF

ഷൈമോൻ തോട്ടുങ്കൽ
വാൽസിംഗ്ഹാം . പരിശുദ്ധ കന്യകാമറിയത്തിന്റെ  പ്രത്യക്ഷീകരണം കൊണ്ട് അനുഗ്രഹീതമായ ഇംഗ്ലണ്ടിലെ നസ്രത്ത്‌ എന്നറിയപ്പെടുന്ന  ബസിലിക്ക ഓഫ് ഔർ ലേഡി ഓഫ് വാൽസിംഗ്ഹാം തീർഥാടന കേന്ദ്രത്തിലേക്ക്   നടന്ന  ഗ്രേറ്റ് ബ്രിട്ടൻ സീറോ  മലബാർ രൂപതയുടെ തീർഥാടനം ഭക്തിസാന്ദ്രമായി , ജപമാല സ്തുതികളും , പ്രാർത്ഥനാ  മഞ്ജരികളും നിറഞ്ഞു നിന്ന   അന്തരീക്ഷത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ചാപ്പലിലേക്ക്    രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ നടത്തിയ തീർഥാടനത്തിൽ രൂപതയുടെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നും വൈദികരും സന്യസ്തരും ഉൾപ്പടെ നൂറു കണക്കിന്  വിശ്വാസികളാണ് പങ്കെടുത്തത് . രാവിലെ  9 .30 ന് സപ്രാ യോടെ ആരംഭിച്ച തീർഥാടനത്തിൽ  ജപമാലപ്രാർഥനയും  , ദിവ്യ കാരുണ്യ ആരാധനയും നടന്നു , തുടർന്ന് രൂപത പാസ്റ്ററൽ കോഡിനേറ്റർ റെവ ഡോ ടോം ഓലിക്കരോട്ട് മരിയൻ സന്ദേശം നൽകി. സീറോ മലബാർ സഭയുടെ പാരമ്പര്യം മുഴുവൻ നിറഞ്ഞു നിന്ന തുടർന്ന് നടന്ന പ്രദക്ഷിണത്തിൽ .നൂറ് കണക്കിന് വിശ്വാസികൾ ആണ് പങ്ക് ചേർന്നത് . തുടർന്ന് നടന്ന ആഘോഷമായ വിശുദ്ധ കുർബാനക്ക് മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിച്ചു .
ബ്രിട്ടനിലെ സീറോ മലബാർ സഭാ മക്കളുടെ വിശ്വാസ ജീവിതവും , തീഷ്ണതയും  കൊണ്ട്  ബ്രിട്ടന്റെ നഷ്ടപ്പെട്ട വിശ്വാസത്തിന്റെ ഗരിമ വീണ്ടെടുക്കാൻ ദൈവം ആഗ്രഹിക്കുന്നു വെന്നും അതിന്റെ ദൃശ്യമായ അടയാളമാണ് ഈ തീർഥാടനത്തിൽ കാണുന്നതെന്നും മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ കുർബാന മദ്ധ്യേ വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു .  ഭൂമിയിൽ ദൈവത്തിന്റെ വാസസ്ഥലമായത് പരിശുദ്ധ മറിയത്തിലാണ് അതുകൊണ്ട്  തന്നെ നിത്യതയിൽ ദൈവം മറിയത്തെ വഹിക്കുകയാണ് . മാംസമായ വചനത്തെ ഉദരത്തിൽ വഹിച്ച പരിശുദ്ധ മറിയത്തെ തിരിച്ചറിയുവാനും , അമ്മയെക്കുറിച്ചുള്ള വിശുദ്ധ ഗ്രന്ഥ പാരമ്പര്യം തിരിച്ചറിയുന്നതും , സഭാപിതാക്കന്മാരുടെ പ്രബോധനങ്ങൾ മനസിലാക്കുവാനും ,ആരാധനാക്രമ  ഗ്രന്ഥങ്ങളിൽ ഉള്ള പരിശുദ്ധ അമ്മയെക്കുറിച്ചുള്ള വിശ്വാസത്തിന്റെ രഹസ്യങ്ങൾ  മനസിലാക്കുവാനും നമുക്ക് സാധിക്കണം . അദ്ദേഹം കൂട്ടിച്ചേർത്തു  .
 രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റെവ . ഡോ . ആന്റണി ചുണ്ടെലിക്കാട്ട് , ചാൻസിലർ റെവ ഡോ മാത്യു പിണക്കാട്ട്  , പാസ്റ്ററൽ കോഡിനേറ്റർ റെവ ഡോ  ടോം ഓലിക്കരോട്ട് , ഫിനാൻസ് ഓഫീസർ ജോ മൂലശ്ശേരി വി സി , വൈസ് ചാൻസിലർ  റെവ ഫാ ഫാൻസ്വാ പത്തിൽ , റെവ ഫാ. ജിനു മുണ്ടുനടക്കൽ എന്നിവർ സഹകാർമ്മികർ ആയി . കേംബ്രിഡ്ജ്  റീജിയൻ ആതിദേ യത്വം  വഹിച്ച തീർഥനത്തിൽ റീജിയണൽ ഡയറക്ടർ റെവ ഫാ. ജിനു മുണ്ടുനടക്കലിന്റെ നേതൃത്വത്തിൽ ജോർജ് നോർവിച്ച് , ലിജേഷ് കിങ്‌സ്‌ലിൻ , ജോജോ കേംബ്രിഡ്ജ്  എന്നിവരുടെ നേതൃത്വത്തിൽ ഉള്ള വിവിധ കമ്മറ്റികൾ തീർഥാടനത്തിനു നേതൃത്വം നൽകിയത് .

വാത്സിങ്ങാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന എട്ടാമത് വാത്സിങ്ങാം തീർത്ഥാടനവും തിരുന്നാളും നാളെ (ജൂലൈ 20 ശനിയാഴ്ച) നടക്കും. മലയാളി മാതൃഭക്തരുടെ വൻ പങ്കാളിത്തവും, മരിയ ഭക്തിഗാനങ്ങളും, ജപമാലകളും, ആവേ മരിയായും ആലപിച്ച് കൊണ്ട് കൊടി തോരണങ്ങളാൽ അലംകൃതമായ വീഥിയിലൂടെ മുത്തുക്കുടകളും രൂപങ്ങളുമേന്തി നടത്തപ്പെടുന്ന തീർത്ഥാടന പ്രദക്ഷിണവും, ആഘോഷപൂർവ്വമായ തിരുന്നാൾ സമൂഹ ദിവ്യബലിയും, മരിയൻ സന്ദേശവും, ശുശ്രുഷകളും, വാത്സിങ്ങാം പുണ്യകേന്ദ്രത്തെ മരിയ പ്രഘോഷണ മുഖരിതമാക്കും. തീർത്ഥാടനത്തിന് കേംബ്രിഡ്ജ് റീജണൽ സീറോമലബാർ വിശ്വാസ സമൂഹമാണ് ആതിഥേയത്വവും നേതൃത്വം നൽകുന്നത്.

പരിശുദ്ധ അമ്മയുടെ നിർദ്ദേശത്തിൽ നസ്രേത്തിലെ ഭവനത്തിന്റെ മാതൃകയില്‍ വാത്സിങ്ങാമിൽ പണിതുയര്‍ത്തപ്പെട്ട ദേവാലയം നിരവധിയായ അനുഭവ സാക്ഷ്യങ്ങളാൽ ആഗോളതലത്തിൽത്തന്നെ ശ്രദ്ധേയമാണ്. മാതൃ നിർദ്ദേശത്താൽ പ്രാർത്ഥിക്കുവാൻ സൗകര്യം ഒരുക്കപ്പെട്ട ‘വാത്സിങ്ങാമിൽ എത്തി പ്രാർത്ഥിക്കുന്നവർക്ക് ‘ഫലസിദ്ധിയും മറുപടിയും ലഭിക്കും’ എന്ന് പരിശുദ്ധ അമ്മ വാഗ്ദാനം നൽകിയിരുന്നു. ഇവിടെയെത്തി വാത്സിങ്ങാം അമ്മയുടെ മാദ്ധ്യസ്ഥം വഴി പ്രാർത്ഥിച്ചു ഉദ്ദിഷ്‌ഠ കാര്യങ്ങൾ സാധിച്ചവരുടെയും,സന്താന ലബ്ദി, രോഗ സൗഖ്യം അടക്കം നിരവധിയായ വിശ്വാസ ജീവിത സാക്ഷ്യങ്ങൾ നിത്യേന പ്രഘോഷിക്കപ്പെടുന്ന പുണ്യഭൂമികൂടിയാണ് വാത്സിങ്ങാം.

ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കിയിലെ എല്ലാ മിഷനുകളിൽ നിന്നും തിരുന്നാൾ ഏറ്റെടുത്തു നടത്തുന്നതിനായി പ്രസുദേന്തിമാരായി ചേരുവാൻ അവസരം ഒരുക്കിയിട്ടുണ്ട്. ദേവാലയങ്ങളിൽ നിന്നും പരമാവധി കോച്ചുകൾ ക്രമീകരിച്ചു വരുവാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. വിശാലമായ പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുമുണ്ട്.

മരിയ പ്രഘോഷണ പ്രാർത്ഥനകൾ ഉരുവിട്ട് വാത്സിങ്ങാം തീർത്ഥാടനത്തിനായി ‘ഹോളി മൈൽ’ നഗ്ന പാദരായി നടന്നു നീങ്ങുതിനായി ചെരുപ്പ് അഴിച്ചു വെക്കുന്ന ഇടമായ ‘സ്ലിപ്പർ ചാപ്പൽ’ ആണ് ഇന്ന് കത്തോലിക്കാ സഭയുടെ തീർത്ഥാടന കേന്ദ്രം. രാവിലെ ഒമ്പതരയ്ക്ക് പ്രഭാത പ്രാർത്ഥനയോടെ (സപറ) ആരംഭിക്കുന്ന തീർത്ഥാടന ശുശ്രുഷകളിൽ തുടർന്ന് ജപമാലയും, ആരാധനയും നടക്കും. പത്തരക്ക് രൂപതയുടെ പാസ്റ്ററൽ കോർഡിനേറ്ററും, സഭാ പണ്ഡിതനും, ധ്യാന ഗുരുവും, പ്രശസ്ത വാഗ്മിയുമായ റവ.ഡോ. ടോം ഓലിക്കരോട്ട് മരിയൻ പ്രഭാഷണം നൽകുന്നതാണ്.

ഉച്ചകഴിഞ്ഞു പന്ത്രണ്ടേകാലിനു നടക്കുന്ന പ്രസുദേന്തി വാഴ്ചക്കു ശേഷം, മാതൃഭക്തി നിറവിൽ തീർത്ഥാടന പ്രദക്ഷിണം ആരംഭിക്കും. ഓരോ മിഷനുകളും തങ്ങൾക്ക് അനുവദിച്ചിട്ടുള്ള സ്പേസിൽ ‘പിൽഗ്രിമേജ് സ്പിരിച്വൽ മിനിസ്ട്രി’ ചൊല്ലിത്തരുന്ന പ്രാർത്ഥനകളും ഭക്തിഗാനങ്ങളും ആലപിച്ച് മാതൃ സന്നിധിയുടെ പരിപാവനത കാത്തുകൊണ്ട് ഭക്തിപൂർവ്വം രണ്ട് ലൈനായി അണിമുറിയാതെ പങ്കെടുക്കേണ്ടതാണ്.

ഉച്ചക്ക് രണ്ടു മണിക്ക് മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ, രൂപതയിൽ നിന്നുള്ള വൈദികർ സഹകാർമ്മികരായി ആഘോഷപൂർവ്വമായ തിരുന്നാൾ സമൂഹബലി അർപ്പിക്കും. കുർബ്ബാന മദ്ധ്യേ മാർ ജോസഫ് സ്രാമ്പിക്കൽ തിരുന്നാൾ സന്ദേശവും നൽകുന്നതാണ്.

തീർത്ഥാടകർക്കായി വിഭവ സമൃദ്ധമായ ചൂടുള്ള നാടൻ ഭക്ഷണങ്ങൾ വിതരണം ചെയ്യുന്നതിനായി മലയാളി സ്റ്റാളുകൾ സജ്ജീകരിക്കുന്നുണ്ട്. ഗ്രൂപ്പുകളായി വരുന്നവർക്ക് നീണ്ട ക്യുവിൽ നിന്ന് പ്രയാസം ഉണ്ടാവാതിരിക്കുവാൻ മുൻകൂറായി ബുക്ക് ചെയ്യുന്നതിന് നോർവിച്ച് ജേക്കബ്‌സ് കാറ്ററിങ്ങിൽ ബന്ധപ്പെടാവുന്നതാണ്. കൗണ്ടറിൽ കാഷ്‌ മാത്രമേ സ്വീകരിക്കുകയുള്ളൂ.

തീർത്ഥാടന സമയക്രമം:-
09:30 am – സപ്രാ (പ്രഭാത പ്രാർത്ഥന), ജപമാല, ആരാധന
10:30 am – മരിയൻ പ്രഭാഷണം (റവ. ഡോ. ടോം ഓലിക്കരോട്ട്)
11:15 am – കൊടിയേറ്റ്, ഉച്ചഭക്ഷണം, അടിമവക്കൽ
12:15 pm – പ്രസുദേന്തി വാഴിയ്ക്കൽ
12:45 pm – ആഘോഷമായ പ്രദക്ഷിണം
02:00 pm – ആഘോഷപൂർവ്വമായ തിരുന്നാൾ സമൂഹ ബലിയും, സന്ദേശവും
04:30 pm – തീർത്ഥാടന സമാപനം

നോർവിച്ച് ജേക്കബ്‌സ് കേറ്ററിംഗ് – 07869212935

വാത്സിങ്ങാം ബസിലിക്കയുടെ വിലാസം.
The Basilica Of Our Lady Walshingham, Houghton St. Giles, Little Walshingham, Walshingham, NR22 6AL

ബ്രിസ്ബൺ സെൻറ് അൽഫോൻസാ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ജൂലൈ 19ന് ഇടവക വികാരിയായ ഫാദർ വർഗീസ് വിതയത്തിൽ എം എസ് ടി കൊടിയേറ്റ് നിർവഹിച്ചുകൊണ്ട് തിരുനാൾ ആഘോഷങ്ങൾ ആരംഭിക്കുന്നു. തുടർന്ന്, 9 ദിവസത്തെ വി. അൽഫോൻസാമ്മയുടെ നൊവേനയും ഉണ്ടായിരിക്കുന്നതാണ്.

ജൂലൈ 20ന് വൈകിട്ട് 4 മണിമുതൽ ‘ദർശനം 2024’ എന്ന പേരിൽ ഇടവക ജനങ്ങളുടെ കലാപരിപാടികൾ, കൺവീനർമാരായ രാജു പനന്താനം, ഷൈബി മൈക്കിൾ എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. അന്നേദിവസം, ഫാദർ വർഗീസ് വിതയത്തിൽ എം എസ് ടി രചന നിർവഹിച്ച്, സോളമൻ മാത്യു സംവിധാനം ചെയ്ത ‘തോമാശ്ലീഹാ’ എന്ന സാമൂഹിക സംഗീത നാടകം പരിപാടികൾക്ക് മാറ്റുകൂട്ടും.

ജൂലൈ 27ന് വൈകിട്ട് 4 മണിക്ക് ആഘോഷമായ റാസ കുർബാനയും തുടർന്ന് വെടിക്കെട്ടും, നാടൻ വിഭവങ്ങൾ വിളമ്പുന്ന തട്ടുകടകളും ഉണ്ടാകും.

പ്രധാന തിരുനാൾ ദിനമായ ജൂലൈ 28 ഞായറാഴ്ച രാവിലെ 10 മണിക്ക് ആഘോഷമായ വിശുദ്ധ കുർബാന അഡലെയിഢ് നോർത്ത് ഇടവക വികാരി ഫാദർ അജിത് ചെറിയാക്കര നേതൃത്വം നൽകും. തുടർന്ന്, ചെണ്ടമേളം, ബാൻഡ് മേളം തുടങ്ങിയ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ഭക്തിനിർഭരമായ പ്രതിക്ഷണവും നടത്തപ്പെടുന്നു.

വിശുദ്ധ അൽഫോൻസാമ്മയുടെ ഈ പെരുന്നാൾ ഏവർക്കും അനുസ്മരണീയമാക്കുന്നതിനും പെരുന്നാൾ ആഘോഷങ്ങളിൽ പങ്കുചേർന്ന് വിശുദ്ധയുടെ അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനും തുടർന്ന് നടക്കുന്ന സ്നേഹവിരുന്നിലും പങ്കെടുക്കുവാനും ഓസ്ട്രേലിയയിലെ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.

ജൂലൈ 19ന് ആരംഭിക്കുന്ന പത്ത് ദിവസം നീണ്ടുനിൽക്കുന്ന പെരുന്നാൾ ആഘോഷങ്ങൾ പരമ്പരാഗത കേരളത്തനിമയിൽ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ഇടവക വികാരി ഫാദർ വർഗീസ് വിതയത്തിൽ എം എസ് ടി, കൈകാരന്മാരായ അനൂപ് ആനപ്പാറ, ബിജു മഞ്ജപ്പള്ളി, രാരിച്ചാൻ മാത്യു, തിരുനാൾ കൺവീനറായ അജോ ജോസ് വിവിധ കമ്മിറ്റികൾ എന്നിവരുടെ നേതൃത്വത്തിൽ നടന്നു വരുന്നു.

അപ്പച്ചൻ കണ്ണഞ്ചിറ

വാത്സിങ്ങാം: ഗബ്രിയേൽ മാലാഖ ഉണ്ണിയേശുവിന്റെ പിറവിയുടെ മംഗള വാർത്ത നൽകിയ നസ്രത്തിലെ ഭവനത്തിന്റെ പകർപ്പ് ഇംഗ്ലണ്ടിൽ നിർമ്മിക്കണമെന്ന പരിശുദ്ധ അമ്മയുടെ അഭിലാഷത്തിൽ നസ്രേത്ത് അത്ഭുതകരമായി പറിച്ചു നടപ്പെട്ടുവെന്നു വിശ്വസിക്കുന്ന വാത്സിങ്ങാം മരിയൻ പുണ്യകേന്ദ്രത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത നേതൃത്വം നൽകുന്ന എട്ടാമത് തീർത്ഥാടനവും തിരുന്നാളും ശനിയാഴ്ച ആഘോഷമായി കൊണ്ടാടും. ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ആഘോഷമായ തിരുന്നാൾ സമൂഹബലിയിൽ മുഖ്യകാർമ്മികത്വം വഹിച്ചുകൊണ്ട് സന്ദേശം നൽകും. രൂപതയുടെ പാസ്റ്ററൽ കോർഡിനേറ്ററും, പ്രശസ്ത വാഗ്മിയുമായ റവ.ഡോ. ടോം ഓലിക്കരോട്ട് മരിയൻ സന്ദേശം നൽകുന്നതാണ്. രാവിലെ ഒമ്പതര മുതൽ വൈകുന്നേരം നാലര വരെയാണ് തിരുക്കർമ്മങ്ങളും ശുശ്രുഷകളും ക്രമീകരിച്ചിരിക്കുന്നത്.

അത്ഭുതസാക്ഷ്യങ്ങളുടെ കലവറയായ മാതൃ സങ്കേതത്തിൽ പതിനായിരത്തിലേറെ മരിയ ഭക്തരെയാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി മരിയൻ പ്രഘോഷണ തിരുന്നാളിനാളിനുള്ള നേതൃത്വവും ആതിഥേയത്വവും വഹിക്കുന്നത് കേംബ്രിഡ്ജ് റീജണൽ സീറോ മലബാർ വിശ്വാസ സമൂഹമാണ്.

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ എല്ലാ മിഷനുകളിൽ നിന്നും തന്നെ പ്രസുദേന്തിമാരായി തിരുന്നാൾ നടത്തിപ്പിനായി ആളുകൾ രജിസ്റ്റർ ചെയ്തതിനാൽ ലഭിക്കുന്ന വിശാല പ്രാതിനിധ്യം തീർത്ഥാടന തിരുന്നാളിനെ ഭക്ത്യാദരസാന്ദ്രമാക്കും. തീർത്ഥാടനത്തിൽ ഗതാഗതകുരുക്കൊഴിവാക്കുവാനായി രൂപതയുടെ നിർദ്ദേശാനുസരണം മിക്ക ദേവാലയങ്ങളിൽ നിന്നും പരമാവധി കോച്ചുകൾ ക്രമീകരിച്ചു കൊണ്ടാണ് തീർത്ഥാടകർ എത്തുക.

വാത്സിങ്ങാം തീർത്ഥാടനത്തിനായി നഗ്ന പാദരായി മരിയ പ്രഘോഷണ പ്രാർത്ഥനകൾ ഉരുവിട്ട് ‘ഹോളി മൈൽ’ നടന്നു നീങ്ങുതിനായി ചെരുപ്പ് അഴിച്ചു വെച്ചിരുന്ന ‘സ്ലിപ്പർ ചാപ്പൽ’ മാത്രമാണ് ഇന്ന് കത്തോലിക്കാ സഭയുടെ അധീനതയിലുള്ളത്. സ്ലിപ്പർ ചാപ്പൽ സ്ഥിതിചെയ്യുന്ന മരിയൻ പുണ്യ കേന്ദ്രത്തിലാണ് സീറോമലബാർ സഭാ സമൂഹം തീർത്ഥാടനവും തിരുന്നാളും കൊണ്ടാടുന്നത്.

രാവിലെ ഒമ്പതരയ്ക്ക് പ്രഭാത പ്രാർത്ഥനയോടെ (സപ്ര) ആരംഭിക്കുന്ന തീർത്ഥാടന ശുശ്രുഷകളിൽ തുടർന്ന് ജപമാലയും, ആരാധനയും നടക്കും. പത്തരക്ക് രൂപതയുടെ പാസ്റ്ററൽ കെയർ കോർഡിനേറ്ററും, സെക്രട്ടറിയും, പ്രശസ്ത വാഗ്മിയുമായ റവ.ഡോ. ടോം ഓലിക്കരോട്ട് മരിയൻ പ്രഭാഷണം നൽകുന്നതാണ്. പതിനൊന്നരക്ക് മാർ സ്രാമ്പിക്കൽ തിരുന്നാൾ കൊടിയേറ്റും. തുടർന്നുള്ള ഇടവേളയിൽ അടിമവെക്കലിനും, ഭക്ഷണത്തിനും ഉള്ള സമയം ക്രമീകരിച്ചിരിക്കുകയാണ്‌.

ബിനോയ് എം. ജെ.

മനഷ്യൻ ഒരു സാമൂഹിക ജീവിയാണ്. അതോടൊപ്പം തന്നെ അവൻ സമൂഹത്തിന്റെ യജമാനനും ഈശ്വരനുമാണ്. ‘നിങ്ങൾ ഈശ്വരൻ തന്നെ’ (തത്ത്വമസി) എന്നു പറയുമ്പോൾ ആധുനിക മനുഷ്യൻ അതിനെ പുച്ഛത്തോടെ നോക്കി കാണുന്നു. കാരണം അവന് അങ്ങനെ സങ്കല്പിക്കുവാൻ പോലും കഴിയാത്ത വിധം അത്രമാത്രം അധ:പതിച്ചിരിക്കുന്നു. സഹസ്രാബ്ദങ്ങൾ നീളുന്ന സാമൂഹിക അടിമത്തത്തിന്റെ കഥയാണ് അവന് പറയുവാനുള്ളത്. സമൂഹത്തിന്റെ അടിമയെ ആരെങ്കിലും ഈശ്വരൻ എന്ന് വിളിക്കുമോ? അപ്പോൾ പിന്നെ എവിടെയാണ് തെറ്റ് പറ്റിയിരിക്കുന്നത്? മനുഷ്യൻ സമൂഹത്തിന്റെ യജമാനൻ ആണെങ്കിൽ പിന്നെ അവൻ അതിന്റെ അടിമയായി കാണപ്പെടുന്നത് എന്തുകൊണ്ട്? എങ്ങനെ ഈ അടിമത്തത്തിൽ നിന്നും കരകയറാം?

നിങ്ങൾ പുകയിലയുടെയോ മദ്യത്തിന്റെയോ അടിമയാണെന്ന് കരുതുക. നിങ്ങൾ അതിനെ ഒരേസമയം ആസ്വദിക്കുകയും വെറുക്കുകയും ചെയ്യുന്നു. നിങ്ങൾ അതിനെ വെറുക്കുന്നതുകൊണ്ടാണ് അതിൽ നിന്നും പുറത്തു കടക്കുവാൻ ആഗ്രഹിക്കുന്നത്. പക്ഷേ നിങ്ങൾക്ക് അതിന് കഴിയുന്നില്ല. കാരണം നിങ്ങൾ അതിന്റെ സാന്നിദ്ധ്യത്തെ ആസ്വദിക്കുന്നു. എന്നാൽ അതിന്റെ അസാന്നിദ്ധ്യത്തെ നിങ്ങൾ ആസ്വദിക്കുന്നില്ല. അതിന്റെ അസാന്നിദ്ധ്യത്തെ ആസ്വദിക്കുവാൻ നിങ്ങൾക്ക് കഴിയുമായിരുന്നുവെങ്കിൽ നിങ്ങൾ അതിനെ ഉപേക്ഷിക്കുമായിരുന്നു. പക്ഷേ നിങ്ങളുടെ ആസ്വാദനം ഭാഗികമായിപ്പോയി! ഏതാണ്ടിതുപോലെ തന്നെയാണ് മനുഷ്യന്റെ സാമൂഹിക ജീവിതത്തിലും സംഭവിക്കുന്നത്. സമൂഹത്തിന്റെ സാന്നിദ്ധ്യത്തെ അവൻ ആസ്വദിക്കുന്നുണ്ട്. എന്നാൽ സമൂഹത്തിന്റെ അസാന്നിദ്ധ്യത്തെയോ? അൽപസമയം ഏകാന്തതയിൽ കഴിയുമ്പോഴേക്കും നമുക്കാകെ ബുദ്ധിമുട്ടാണ്. കാരണം നമുക്ക് സമൂഹത്തിന്റെ അസാന്നിദ്ധ്യത്തെ ആസ്വദിക്കുവാൻ കഴിയുന്നില്ല. അതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ഒരുൾക്കാഴ്ചയോ അതിനുള്ള പരിശീലനമോ നമുക്ക് കിട്ടിയിട്ടില്ല. വാസ്തവത്തിൽ സമൂഹജീവിതത്തെ നാം ഒരുവശത്തുകൂടി ആസ്വദിക്കുകയും മറുവശത്തു കൂടി വെറുക്കുകയും ചെയ്യുന്നുണ്ട്. ഈ വെറുപ്പിൽ നിന്നുമാണ് മനുഷ്യജീവിതത്തിലെ എല്ലാ തിന്മകളും ഉദയം കൊള്ളുന്നത്. സാമൂഹിക ജീവിതത്തെ അവൻ വെറുത്തിരുന്നില്ലെങ്കിൽ ഇവിടം ഒരു സ്വർഗ്ഗമായി അവന് അനുഭവപ്പെടുമായിരുന്നു. എന്നാൽ കാര്യങ്ങൾ അപ്രകാരം അല്ല പോകുന്നത്. വെറുക്കുന്ന കാര്യങ്ങളെ വലിച്ചെറിയുവാൻ കൂടി നാം പഠിക്കേണ്ടിയിരിക്കുന്നു. സമൂഹത്തെ വെറുക്കുന്ന സമയങ്ങളിൽ അതിനെ വലിച്ചെറിയുവാൻ കൂടി പഠിച്ചുകഴിഞ്ഞാൽ ഈ ജീവിതം ഒരു സ്വർഗ്ഗമായി നമുക്ക് അനുഭവപ്പെടും. അവിടെ പ്രകാശത്തിന്റെ വെള്ളി രേഖകൾ തെളിയുന്നു.

സമൂഹം എല്ലാ കാര്യങ്ങൾക്കും നമ്മെ സംബന്ധിച്ചിടത്തോളം ആദിമവും അന്തിമവുമായ പദമാണ്. സമൂഹം നമുക്ക് എല്ലാമെല്ലാമാണ്. അതുകൊണ്ട് തന്നെ നമുക്ക് സമൂഹമില്ലാതെ വയ്യ. സമൂഹത്തിന്റെ പിറകേ ഓടുന്ന മനുഷ്യനെ സമൂഹം വളരെയെളുപ്പം അതിന്റെ അടിമയായി പിടിക്കുന്നു. ഇവിടെ സമൂഹത്തെ വലിച്ചെറിയുവാൻ നമുക്ക് കഴിഞ്ഞാൽ നാം അനന്തമായ ശാന്തിയിലേക്ക് പ്രവേശിക്കുന്നു. വാസ്തവത്തിൽ സമൂഹം നമ്മുടെ യജമാനനല്ല. മറിച്ച് നാം സമൂഹത്തിന്റെ യജമാനന്മാരാണ്. “നീയിരിക്കേണ്ടിടത്ത് നീയിരുന്നില്ലെങ്കിൽ നീയിരിക്കേണ്ടിടത്ത് നായിരിക്കും” എന്ന ഒരു ചൊല്ലു തന്നെ നമ്മുടെ ഭാഷയിൽ ഉണ്ടല്ലോ. നാം സമൂഹത്തിന്റെ യജമാനന്മാരാകുന്നില്ല. ആ യജമാനസ്ഥാനം സമൂഹം നമ്മിൽ നിന്നും തട്ടിപ്പറിക്കുന്നു. ഇതാണ് കാര്യങ്ങളുടെ നിജസ്ഥിതി.

സമൂഹത്തിന്റെ അടിമത്തത്തിൽനിന്നും മോചനം നേടണമെന്നും സമൂഹത്തിന്റെ യജമാനൻ ആകണമെന്നും ആർക്കെങ്കിലും ആഗ്രഹം ഉണ്ടെങ്കിൽ അയാൾ ഏകാന്തത ശീലിക്കുകയും അതിനെ ആസ്വദിക്കുകയും ചെയ്യട്ടെ. അനന്തമായ ഏകാന്തത! അവിടേക്ക് കടന്നു വരുവാൻ സമൂഹത്തിന് കഴിയില്ല. കാലക്രമേണ നിങ്ങൾ സാമൂഹിക ബന്ധനങ്ങളിൽ നിന്നും മോചനം പ്രാപിക്കുകയും സ്വതന്ത്രനാവുകയും ചെയ്യും. ഈ സ്വാതന്ത്യത്തെ മോക്ഷം (Liberation) എന്നാണ് വിളിക്കുന്നത്. ഈ അനന്തമായ ഏകാന്തതയിൽ നിങ്ങൾ നിങ്ങളുടെ ആത്മസ്വരൂപത്തെ കണ്ടെത്തുകയും സത്യത്തിൽ നിങ്ങൾ ഈശ്വരൻ തന്നെയായിരുന്നുവെന്ന് അറിയുകയും ചെയ്യുന്നു. അതിന് ശേഷം ക്ലേശങ്ങളും ദുഃഖങ്ങളും നിങ്ങളെ ബാധിക്കുകയില്ല. നിങ്ങൾ അനന്താനന്ദത്തിലേക്ക് ചുവടുവയ്ക്കുന്നു.

സമൂഹവും ബാഹ്യപ്രപഞ്ചവും നാനാത്വത്തെ സൂചിപ്പിക്കുന്നു. ഈ നാനാത്വമാകട്ടെ നമ്മെ സദാ ആശയക്കുഴപ്പത്തിലാക്കുന്നു. ഈ ആശയക്കുഴപ്പമാണ് മനുഷ്യന്റെ അടിസ്ഥാനപരമായ പ്രശ്നം. നാനാത്വത്തിലെ ഏകത്വത്തെ ദർശിക്കുന്നതുവരെ ഈ പ്രശ്നങ്ങൾ തുടരുകയും ചെയ്യും. മനുഷ്യന്റെ വൈജ്ഞാനികമായ എല്ലാ അന്വേഷണങ്ങളും ഈ ഏകത്വത്തെ ദർശിക്കുവാൻ ഉന്നം വച്ചുള്ളതാണ്. സാമൂഹിക ശാസ്ത്രജ്ഞന്മാരും പ്രപഞ്ചശാസ്ത്രജ്ഞന്മാരും ഇതിനു വേണ്ടി കിണഞ്ഞ് പരിശ്രമിക്കുന്നു. ഈ ഏകത്വത്തെ ദർശിക്കുവാനുള്ള ഏറ്റവും ഫലപ്രദമായതും ആയാസരഹിതമായതുമായ മാർഗ്ഗം നമ്മിലേക്കു തന്നെ തിരിയുകയാണ്. ബാഹ്യലോകം നാനാത്വത്തിൽ അധിഷ്ഠിതമാണെങ്കിൽ ആന്തരിക ലോകം ഏകത്വത്തിൽ അധിഷ്ഠിതമാണ്. അവിടെ ‘ഞാൻ’ മാത്രമേയുള്ളൂ. ഞാനെന്ന ആ സത്ത ഈശ്വരനാണെന്നും ബാഹ്യലോകം ആ ഏകത്വത്തിന്റെ നാനാത്വഭാവം മാത്രമാണെന്നും അറിയുമ്പോൾ നമ്മുടെ ആശയക്കുഴപ്പങ്ങൾ എല്ലാം തിരോഭവിക്കുന്നു. പിന്നീട് നിങ്ങൾ ബാഹ്യലോകത്തിന്റെ അടിമയല്ല. നിങ്ങൾ പ്രപഞ്ചരഹസ്യം ഗ്രഹിച്ചിരിക്കുന്നു. സമൂഹം എന്തെന്ന് നിങ്ങൾ അറിഞ്ഞുകഴിഞ്ഞാൽ പിന്നീട് നിങ്ങൾ അതിന്റെ അടിമയല്ല. എല്ലാം നിങ്ങളുടെ ചൊൽപടിയിൽ നിൽക്കുന്നു. നിങ്ങൾ അതിന്റെ യജമാനൻ ആയിക്കഴിഞ്ഞിരിക്കുന്നു!

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

വാത്സിങ്ങാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ നേതൃത്വത്തിൽ വർഷം തോറും ആഘോഷമായി കൊണ്ടാടുന്ന വാത്സിങ്ങാം മരിയൻ തീർത്ഥാടനവും, തിരുന്നാളും ജൂലൈ 20 ന് ശനിയാഴ്ച്ച ഭക്തിനിർഭരമായി കൊണ്ടാടും. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമ്മികത്വത്തിലും നേതൃത്വത്തിലും ഇത് എട്ടാം തവണയാണ് തീർത്ഥാടനം സംഘടിപ്പിക്കുന്നത്. യൂറോപ്പിലെമ്പാടുമുള്ള സീറോ മലബാർ വിശ്വാസികളുടെ ഏറ്റവും വലിയ മരിയൻ പ്രഘോഷണ വേദിയായാണ് വാത്സിങ്ങാം തീർത്ഥാടനം അറിയപ്പെടുന്നത്.

ഈ വർഷത്തെ വാത്സിങ്ങാം തീർത്ഥാടനത്തിന് നേതൃത്വവും ആതിഥേയത്വവും വഹിക്കുന്നത് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കേംബ്രിഡ്ജ് റീജിയണിലെ വിശ്വാസസമൂഹമാണ്.

യു കെ യിലുടനീളമുള്ള സീറോമലബാർ വിശ്വാസികൾക്ക് വാത്സിങ്ങാം തീർത്ഥാടനത്തിൽ പ്രസുദേന്തിമാർ ആകുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. അതിനാൽ തന്നെ, യു കെ യുടെ നാനാഭാഗത്തു നിന്നുമായി ആയിരങ്ങൾ പങ്കുചേരുമ്പോൾ രൂപതയിലെ എല്ലാ മിഷനുകളുടെയും പ്രാതിനിധ്യം തീർത്ഥാടനത്തിലും, മരിയൻ പ്രഘോഷണ വേദിയിലും, തിരുന്നാളിലും സജീവമായി ഉണ്ടാവും. പ്രസുദേന്തിമാരാകുവാൻ ആഗ്രഹിക്കുന്നവർ ഇതോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കുപയോഗിച്ച് പേരുകൾ റജിസ്റ്റർ ചെയ്യാവുന്നതാണ്.

വർഷം തോറും വർദ്ധിച്ചു വരുന്ന വിശ്വാസികളുടെ ബാഹുല്യത്തെ മുന്നിൽക്കണ്ടുകൊണ്ടു തീർത്ഥാടനസ്ഥലത്തെത്തുന്ന വാഹനങ്ങളുടെ എണ്ണം പരമാവധി നിയന്ത്രിക്കുന്നതിനായി ഓരോ ഇടവകയിലും ഉള്ള വിശ്വാസികളോട് താന്താങ്ങളുടെ വാഹനങ്ങളിൽ വരുന്നതിനു പകരം ഇടവകകളുടെ നേതൃത്വത്തിൽ സജ്ജീകരിച്ചിട്ടുള്ള കോച്ചുകളിൽ പ്രാർത്ഥനയുടെ അന്തരീക്ഷത്തിൽ ഒരുമിച്ചു യാത്ര ചെയ്തു വാത്സിങ്ങാമിൽ എത്തുവാൻ നിർദ്ദേശിച്ചിട്ടുണ്ട്. അതിനാൽ തന്നെ പുണ്യകേന്ദ്രം സ്ഥിതിചെയ്യുന്ന വാത്സിങ്ങാം ഗ്രാമത്തിന്റെ പരിപാവനതയും, ശാന്തതയും, ഭക്തിപാരമ്യവും അങ്ങേയറ്റം കാത്തുപരിപാലിച്ചുകൊണ്ടുള്ള ഒരു തീർത്ഥാടനമാവും ഇത്തവണ ഉണ്ടാവുക.

ഇംഗ്ലണ്ടിലെ സിറോ മലബാർ തനയരായ ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും മരിയ ഭക്തിയുടെ പ്രഘോഷണപ്പൊലിമ കൊണ്ടും അത്യാഘോഷപൂർവ്വം നടത്തപ്പെടുന്ന ഈ മഹാ മരിയൻ സംഗമം സഭയുടെ പാശ്ചാത്യ നാടുകളിലെ വളർച്ചയുടെ ചരിത്രവഴിയിലെ വലിയ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.

ഗ്രൂപ്പുകളായി തീർത്ഥാടനത്തിൽ എത്തുന്നവർ തങ്ങളുടെ മിഷന്റെ ബാനറിന്റെ പിന്നിൽ മുത്തുക്കുടകളും ഏന്തി രണ്ടു വരിയായി അടുക്കും ചിട്ടയുമായി ഭക്തിപുരസ്സരം പങ്കുചേരണമെന്നു നിർദ്ദേശിച്ചിട്ടുണ്ട്. വോളണ്ടിയേഴ്‌സ് നൽകുന്ന പ്രാർത്ഥനകളും ഭക്തിഗാനങ്ങളും ആലപിച്ചു കൊണ്ട് മാതൃ സങ്കേതത്തിന്റെ പരിപാവനതയിൽ ഭക്തിപൂർവ്വം മരിയൻ പ്രഘോഷണ പ്രദക്ഷണത്തിൽ അണിചേരേണ്ടതാണ്.

തീർത്ഥാടനത്തിന്റെ സമയക്രമം താഴെപ്പറയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

9:30 am – സപ്രാ (പ്രഭാത പ്രാർത്ഥന), ജപമാല, ആരാധന
10:30 am – മരിയൻ പ്രഘോഷണം (റവ. ഡോ. ടോം ഓലിക്കരോട്ട്)
11:15 am – കൊടിയേറ്റ്, ഉച്ചഭക്ഷണം, അടിമവക്കൽ
12:15 pm – പ്രസുദേന്തി വാഴിയ്ക്കൽ
12:45 pm – ആഘോഷമായ പ്രദക്ഷിണം
02:00 pm – ആഘോഷപൂർവ്വമായ തിരുന്നാൾ സമൂഹ ബലിയും, സന്ദേശവും
04:30 pm – തീർത്ഥാടന സമാപനം

വാത്സിങ്ങാം തിരുന്നാളിനോടനുബന്ധിച്ച് ഭക്ഷണ സ്റ്റാളുകൾ ക്രമീകരിക്കുന്നുണ്ട്.

ഏവരെയും തീർത്ഥാടനത്തിലേക്ക് സസ്നേഹം സ്വാഗതം ചെയ്യുന്നതായി തീർത്ഥാടക സ്വാഗത സംഘം അറിയിച്ചു.

For becoming prasudenthi please fill the following link.
https://forms.office.com/e/aB5Dp2fyma.

തീർത്ഥാടന കേന്ദ്രത്തിന്റെ വിലാസം:
Catholic National Shrine of Our Lady, Walshingham, Houghton
St. Giles, Norfolk,NR22 6AL

RECENT POSTS
Copyright © . All rights reserved