ഗ്ലോസ്റ്റര്‍ഷെയര്‍ സെന്റ് മേരീസ് സീറോ മലബാര്‍ മിഷനില്‍ പത്തോളം കുരുന്നുകള്‍ ഈശോയെ ആദ്യമായി നാവില്‍ ഏറ്റുവാങ്ങി. സെന്റ് മേരീസ് പ്രെപോസ്ഡ് മിഷനില്‍ നിന്ന് മാത്സണ്‍ സെന്റ് അഗസ്റ്റിന്‍ ചര്‍ച്ചില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കിടെ പത്തോളം കുട്ടികളുടെ ദിവ്യ കാരുണ്യ സ്വീകരണ ചടങ്ങ് നടന്നു.
ഫാ. ജിബിന്‍ പോള്‍ വാമറ്റത്തിലിന്റെ നേതൃത്വത്തില്‍ ആഘോഷമായ പാട്ടുകുര്‍ബാനയ്ക്കിടെയാണ് പത്തു കുട്ടികള്‍ ആദ്യ കുര്‍ബാന സ്വീകരിക്കുകയും ആറു കുട്ടികള്‍ സ്ഥൈര്യ ലേപനം സ്വീകരിക്കുകയും ചെയ്തത്.
ഗ്ലോസ്റ്റര്‍ഷെയര്‍ സമൂഹം ഒന്നടങ്കം വിശുദ്ധ കുര്‍ബാനയിലെത്തി ചേരുകയും പ്രാര്‍ത്ഥനയോടെ കുരുന്നുകളെ ആശംസിക്കുകയും ചെയ്തു.
ആദ്യമായി വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ വികാരി ഫാ ജിബിന്‍ പോള്‍ വാമറ്റത്തില്‍ വചന സന്ദേശത്തില്‍ വ്യക്തമാക്കി. വിശുദ്ധ ഡൊമനിക് സാവിയോയെ പോലെ വിശുദ്ധ കുര്‍ബാനയോടുള്ള ഭക്തി ജീവിതത്തിലുടനീളം ഉയര്‍ത്തി പിടിക്കാന്‍ ഏവര്‍ക്കും സാധിക്കട്ടെയെന്നും അതിനായി പ്രാര്‍ത്ഥിക്കാമെന്നും ഫാദര്‍ ആഹ്വാനം ചെയ്തു. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം കുട്ടികള്‍ക്ക് വെഞ്ചരിച്ച കൊന്തയും വെന്തരിങ്ങയും നല്‍കി.
ആദ്യ കുര്‍ബാനയ്ക്കായി കുട്ടികളെ ഒരുക്കിയ അധ്യാപകരായ സെബാസ്റ്റ്യനും ഷീബ അളിയത്തിനും ടീച്ചര്‍ ലൗലി സെബാസ്റ്റ്യനും കുട്ടികള്‍ സമ്മാനങ്ങള്‍ നല്‍കി. തുടര്‍ന്ന് ആഘോഷമായി കുട്ടികള്‍ കേക്കുകള്‍ മുറിച്ച് പങ്കുവച്ചു. പിന്നീട് സ്‌നേഹ വിരുന്നുകള്‍ നടന്നു. പള്ളിയില്‍ വച്ചുള്ള ചടങ്ങില്‍ കൈക്കാരന്മാരായ ബാബു അളിയത്തിന്റെയും ആന്റണി ജെയിംസിന്റെയും നേതൃത്വത്തില്‍ കമ്മറ്റി അംഗങ്ങള്‍ ചേര്‍ന്നു നടത്തി. മനോഹരമായ ക്വയറില്‍ ഭക്തിനിര്‍ഭരമായ ഗാനങ്ങള്‍ ആലപിച്ചു.
ദൈവത്തിനോട് അടുത്തുനില്‍ക്കുന്നവരാണ് കുരുന്നുകള്‍. അവരുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളാണ് കടന്നുപോയത്. ജീവിതത്തിലുടനീളം ആ കുരുന്നുകള്‍ ദൈവ സ്‌നേഹം ഏറ്റുവാങ്ങി മുന്നോട്ട് പോകട്ടെയെന്ന് ഏവരും ആശംസിച്ചു.
ന്യൂസ് ഡെസ്ക്. മലയാളം യുകെ
മാലാഖമാരൊത്തു വാനിൽ വാഴുന്ന ഭാരതത്തിലെ ആദ്യ വിശുദ്ധ, വി. അൽഫോൻസാമ്മയുടെ തിരുനാൾ കീത്തിലിയിലെ സെൻ്റ് ആൻസ് ദേവാലയത്തിൽ പ്രാർത്ഥനാ ശുശ്രൂഷകളോടെ ആഘോഷിച്ചു. പാശ്ചാത്യ സമൂഹമുൾപ്പെടെ നൂറ് കണക്കിനാളുകൾ തിരുനാൾ ശുശ്രൂഷകളിൽ പങ്കെടുത്തു. രാവിലെ പതിനൊന്ന് മണിക്ക് കീത്തിലി സെൻ്റ് ആൻസ് ഇടവക വികാരി കാനൻ മൈക്കിൾ മക്രീഡിയുടെ കാർമ്മികത്വത്തിൽ ലാറ്റിൻ റൈറ്റിൽ ആഘോഷമായ പാട്ട് കുർബാന നടന്നു. അൽഫോൻസാമ്മയുടെ രൂപം വഹിച്ചുകൊണ്ട് മുത്തുക്കുടകളും മെഴുകുതിരികളുടെ ദീപപ്രഭയോടും കൂടി ആഘോഷമായ പ്രദിക്ഷിണമായാണ് വിശുദ്ധ കുർബാനയർപ്പിക്കാൻ വൈദികനും ശുശ്രൂഷികളും ജനമധ്യത്തിലൂടെ അൾത്താരയിലേയ്ക്ക് പ്രവേശിച്ചത്. പ്രദക്ഷിണ സമയത്ത്, വിശുദ്ധയായി അൽഫോൻസാമ്മയെ വത്തിക്കാൻ സ്ക്വയറിൽ പോപ്പ് ബനഡിക്ട് പതിനാറാമൻ പ്രഖ്യാപിച്ചപ്പോൾ പാടിയ മാലാഖമാരൊത്തു വാനിൽ വാഴുന്നൊരൽഫോൻസാ ധന്യേ.. എന്ന ഹൃദയസ്പർശിയായ ഗാനം കീത്തിലി സെൻ്റ് ആൻസ് ദേവാലയത്തിൽ മുഖരിതമായി. കീത്തിലിയിലെ പതിനഞ്ചോളം വരുന്ന ഗായക സംഘം ഈ ഗാനം പാടിയപ്പോൾ നൂറ് കണക്കിന് വിശ്വാസികളുടെ ഹൃദയത്തിൽ അൽഫോൻസാമ്മയുടെ ചിത്രം തെളിയുകയായിരുന്നു. വിശുദ്ധ കുർബാന മദ്ധ്യേ കാനൻ മൈക്കിൾ മക്രീഡി സന്ദേശം നൽകി. വി. അൽഫോൻസാമ്മയുടെ ജനനം മുതൽ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട സമയം വരെയുള്ള കാലഘട്ടം തിരുനാൾ സന്ദേശമായി മാറി. സഹനത്തിൻ്റെ അമ്മയുടെ മാതൃക ജീവിത ലക്ഷ്യമായി മാറ്റണമെന്ന് കാനൻ മൈക്കിൾ വിശ്വാസികളോടായി അഭ്യർത്ഥിച്ചു. പാശ്ചാത്യവിശ്വാസികൾക്ക് വേറിട്ടൊരനുഭവമായി കാനൻ മൈക്കിളിൻ്റെ തിരുനാൾ സന്ദേശം.
വിശുദ്ധ കുർബാനയുടെ അവസാന ഭാഗത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ രൂപം സ്ഥാപിച്ചിരിക്കുന്ന ചെറിയ അൾത്താരയിലേയ്ക്ക് പ്രദക്ഷിണമിറങ്ങി. പ്രദക്ഷിണമിറങ്ങിയ സമയത്ത് ഗായക സംഘം വി. അൽഫോൻസാമ്മയോടുള്ള ബഹുമാന സൂചകമായ സ്തുതിഗീതങ്ങൾ പാടി. പ്രദക്ഷിണം അൽഫോൻസാമ്മയുടെ അൾത്താരയിൽ എത്തിയപ്പോൾ പാശ്ചാത്യ രീതിയിലുള്ള പ്രാർത്ഥനാ ശുശ്രൂഷകൾ നടന്നു.
2002 മുതൽ കീത്തിലിയിൽ മലയാളികൾ എത്തിതുടങ്ങിയിരുന്നു. 2013ലാണ് വിശുദ്ധ അൽഫോൻസാമ്മയുടെ രൂപം കീത്തിലി സെൻ്റ് ആൻസ് ദേവാലയത്തിൽ സ്ഥാപിക്കുന്നത്. ഇപ്പോഴത്തെ ഇടവക വികാരിയായിരുന്ന ഫാ. മൈക്കിൾ മക്രീഡിയുടെ നിർദ്ദേശപ്രകാരമാണ് വി. അൽഫോൻസാമ്മയുടെ രൂപം സെൻ്റ് ആൻസ് ദേവാലയത്തിൽ സ്ഥാപിക്കപ്പെട്ടത്. അന്നു മുതൽ ഇന്നോളം വി. അൽഫോൻസാമ്മയുടെ ഓർമ്മ ദിനത്തിൽ രൂപത്തിന് മുമ്പിൽ പ്രത്യേക പ്രാർത്ഥനകൾ നടത്തിവരുന്നു. വ്യത്യസ്ഥ മേഘലകളിലായി മുന്നൂറോളം മലയാളി കുടുംബങ്ങൾ കീത്തിലിയിലുണ്ട്. അവർക്ക് തണലായി അവരുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റാനായി സെൻ്റ് ആൻസ് ദേവാലയം നിലകൊള്ളുന്നു എന്നതിൻ്റെ പ്രത്യക്ഷത്തിലുള്ള തെളിവാണ് മുടങ്ങാതെയുള്ള തിരുനാൾ ശുശ്രൂഷകൾ. ഈ വർഷത്തെ തിരുനാളിൽ കീത്തിലിയിൽ പുതുതായി എത്തിയ മലയാളി കുടുംബങ്ങളുടെ സാമിപ്യം എടുത്തു പറയേണ്ടതാണ്. പതിനഞ്ചോളമാളുകളാണ് ഗായക സംഘത്തിലുണ്ടായിരുന്നത്. നൂറ് കണക്കിന് മലയാളികളും തിരുനാൾ കുർബാനയിൽ പങ്കുചേർന്നു. സ്നേഹവിരുന്നോടെ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ശുശ്രൂഷകൾ അവസാനിച്ചു.
ലിസ്ബണ്‍: സീറോ മലബാര്‍ യൂത്ത് ഫെസ്റ്റിവെല്‍ ലിസ്ബണിന് സമീപയുള്ള മിന്‍ഡെയില്‍ ലോക യുവജന സമ്മേളനത്തിലെ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് കാര്‍ഡിനല്‍ ആലഞ്ചേരിയുടെ ഡെലഗേറ്റ് മാര്‍ ബോസ്കോ പൂത്തൂര്‍ ഉദ്ഘാടനം ചെയ്തു. ജൂലൈ 26 മുതല്‍ 31 വരെ അമേരിക്കയിലെ ചിക്കാഗോ, കാനഡയിലെ മിസിസാഗ, ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍, ഗ്രേറ്റ് ബ്രിട്ടണ്‍ എന്നീ സീറോ മലബാര്‍ രൂപതകളില്‍നിന്നും യൂറോപ്പിലെ സീറോ മലബാര്‍ അപ്പസ്തോലിക് വിസിറ്റേഷനില്‍ നിന്നും 200 ല്‍പ്പരം പേരാണ് ഫെസ്റ്റിവെലില്‍ പങ്കെടുക്കുക. ലോക യുവജന സംഗമത്തിന് ഒരുക്കമായാണ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്.
ആത്മീയ ശുശ്രൂഷകള്‍ക്കൊപ്പം സംവാദങ്ങളും ചര്‍ച്ചുകളും ക്ലാസുകളും സംസ്ക്കാരിക പരിപാടികളും ഫെസ്റ്റിവെലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സീറോ മലബാര്‍ യൂത്ത് ഫെസ്റ്റിവെല്‍ ലിസ്ബണിന് സമീപയുള്ള മിന്‍ഡെയില്‍ മാര്‍ ബോസ്കോ പൂത്തൂര്‍ ഉദ്ഘാടനം ചെയ്യുന്നു. മാര്‍ ജോസ് കല്ലുവേലിൽ, മാര്‍ ജോസഫ് സ്രാമ്പിക്കല്‍, മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, സോജിന്‍ സെബാസ്റ്റൃന്‍, ഫാ. പോള്‍ ചാലിശ്ശേരി, ഫാ. ബിനോജ് മുളവരിക്കല്‍, ഫാ. ജോജോ ചങ്ങനാംതുണ്ടത്തില്‍, ഫാ. ഫാന്‍സുവ പത്തില്‍, ഫാ. മെല്‍വിന്‍ മംഗലത്ത്, ഫാ. സെബാസ്റ്റ്റന്‍ എസ്. വി. ഡി. തുടങ്ങിയവര്‍ സമീപം
ജൂലൈ 28-ാം തീയതി മിന്‍ഡെയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള പരിശുദ്ധ കന്യകാ മറിയത്തിന്റെ ഫാത്തിമായിലെ തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് നടന്ന് യുവജനങ്ങള്‍ എത്തുന്നതാണ്. ചിക്കാഗോ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് മിസിസാഗ മെത്രാന്‍ മാര്‍ ജോസ് കല്ലുവേലിൽ ഗ്രേറ്റ് പ്രിട്ടണ്‍ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, സോജിന്‍ സെബാസ്റ്റൃന്‍, ഫാ. പോള്‍ ചാലിശ്ശേരി, ഫാ. ബിനോജ് മുളവരിക്കല്‍, ഫാ. ജോജോ ചങ്ങനാംതുണ്ടത്തില്‍, ഫാ. ഫാന്‍സുവ പത്തില്‍, ഫാ. മെല്‍വിന്‍ മംഗലത്ത്, ഫാ. സെബാസ്റ്റ്റന്‍ എസ്. വി. ഡി . തുടങ്ങിയവര്‍ ഫെസ്റ്റിവലിന് നേതൃത്വം നല്‍കുന്നു.
ബിനോയ് എം. ജെ.
പുറമേനിന്ന് നോക്കിയാൽ മനുഷ്യൻ പരിമിതനാണ്. താനീകാണുന്ന ശരീരവും അതിനെചുറ്റിപ്പറ്റിയുള്ള മനസ്സുമാണെന്ന ചിന്തയാണ് പരിമിതികളുടെയെല്ലാം അടിസ്ഥാനം. പാശ്ചാത്യ ചിന്താപദ്ധതി ഈ മനോഭാവത്തെ ഊട്ടിയുറപ്പിക്കുന്നു. എന്നാൽ മനുഷ്യന് ഈ പരിമിതിയിൽ ഒതുങ്ങുവാനാവില്ല. അവൻ സദാ അന്വേഷണത്തിലാണ്. അവൻ അനന്തതയെ എത്തിപിടിക്കുവാൻ ശ്രമിക്കുന്നു. ഈ പ്രപഞ്ചത്തെ മഴുവൻ കീഴടക്കിയാലും അവൻ തുടർന്നും വളരുവാൻ ശ്രമിക്കും. എന്താണിതിന്റെ മനശ്ശാസ്ത്രം? തന്റെയുള്ളിലെ അനന്തസത്തയെക്കുറിച്ചുള്ള അവബോധമാവണം ഈ പരിശ്രമത്തിന്റെ പിറകിലത്തെ പ്രചോദനം.
സ്വാർത്ഥതയും, വ്യക്തിബോധവും, മരണഭയവും, ആധിയും പരിമിതമായ ആനന്ദവുമാണ് മനുഷ്യന്റെ പ്രശ്നങ്ങൾ. ഇവയെ പ്രശ്നങ്ങളായി നാമെണ്ണുന്നത് തന്നെ ഇവയ്ക്ക് ഒരു പരിഹാരം ഉണ്ടെന്നുള്ളത് കൊണ്ടാണ്. ഈ പരിമിതിയിൽ മനുഷ്യൻ അസന്തുഷ്ടനാണ്. താനോ ബദ്ധനും, പരിമിതനും, ദുഃഖിതനുമാണ്. അതിനാൽ തന്നെ സ്വതന്ത്രവും, അനന്തവും, ആനന്ദസ്വരൂപവുമായ ഒരു സത്തയെ മനുഷ്യൻ മനസ്സിൽ സങ്കല്പിക്കുന്നു. ഈ അനന്തസത്തയാണ് എന്നും മനുഷ്യന്റെ ആത്യന്തികമായ ലക്ഷ്യവും പ്രചോദനവും. അതിൽ എത്തിച്ചേരുവാനുള്ള പരിശ്രമമാണ് മനുഷ്യപുരോഗതിയുടെയെല്ലാം അടിസ്ഥാനം.
അൽപത്വത്തിൽ അൽപാനന്ദവും അനന്തതയിൽ അനന്താനന്ദവും കിടക്കുന്നു. താനീ കാണുന്ന ചെറിയ ശരീരമാണെന്ന ചിന്തയാണ് അൽപത്വത്തിന്റെ അടിസ്ഥാനം. ഇതാണ് മനുഷ്യന്റെ എല്ലാ ക്ലേശങ്ങളുടെയും കാരണവും. അതിനാൽ തന്നെ വളരുവാനും വികസിക്കുവാനും ഉള്ള ആഗ്രഹം അവനിൽ രൂഡമൂലമാണ്. പ്രത്യക്ഷത്തിൽ നോക്കിയാൽ ഇതിൽ തെറ്റില്ലായിരിക്കാം. എന്നാൽ ഇത് മനുഷ്യമനസ്സുകളിൽ സൃഷ്ടിക്കുന്ന പ്രക്ഷുബ്‌ധതയും പ്രശ്നങ്ങളും ഊഹിക്കാവുന്നതേയുള്ളൂ. മനുഷ്യജീവിതം ഒരു സമരമോ സംഘർഷമോ ആയി അധ:പതിക്കുന്നു. പരമമായ ശാന്തി അവന് അന്യമാകുന്നു. അശാന്തമായ മനസ്സിൽ എങ്ങനെയാണ് ആനന്ദം ജനിക്കുക? വാസ്തവത്തിൽ ഇതെല്ലാം അനാവശ്യങ്ങളാണ്. ഇവിടെയാണ് അനന്തസത്തയുമായി താദാത്മ്യം പ്രാപിക്കേണ്ടതിന്റെ ആവശ്യകത ഉദിക്കുന്നത്. തന്റെ അജ്ഞതയും പരിമിതികളും വെറും മിഥ്യയാണെന്നും ഈ പ്രപഞ്ചത്തെ ചലിപ്പിക്കുന്ന സത്ത താൻതന്നെയാണെന്നും ഉള്ള ബോധ്യം ഉദിക്കുമ്പോൾ ഈ കഷ്ടപ്പാടുകൾ എല്ലാം തിരോഭവിക്കുന്നു. അതോടൊപ്പം അനന്താനന്ദവും വന്നുചേരുന്നു.
ലോകത്തിലുള്ള എല്ലാ ജനപഥങ്ങളും ഈശ്വരനെ അന്വേഷിക്കുന്നു. ‘ഈശ്വര’നെന്ന സങ്കൽപം എവിടെ നിന്നും വരുന്നു. തന്റെ ഉള്ളിൽ ഈശ്വരൻ ഉറങ്ങുന്നുവെന്ന അവബോധം അവനുണ്ടാവണം. പക്ഷേ ആ ഈശ്വരൻ താൻ തന്നെ എന്ന് ചിന്തിക്കുവാനുള്ള മന:ക്കരുത്ത് അവനില്ലാതെ പോയി. നമുക്ക് ചെറുപ്പം മുതലേ ലഭിക്കുന്ന വിദ്യാഭ്യാസവും ഈശ്വരനെ നമ്മിൽ നിന്നും ഭിന്നമായി കാണുവാൻ നമ്മെ പഠിപ്പിക്കുന്നു. അത് നമ്മിൽ നിന്നും ഭിന്നമാണെങ്കിൽ തീർച്ചയായും അത് നമുക്ക് പുറത്താവണം. നാമീശ്വരനെ ബാഹ്യലോകത്ത് അന്വേഷിക്കുന്നു. പലപ്പോഴും നാമിത് അബോധപൂർവ്വമാണ് ചെയ്യുന്നത്.
ഈ പ്രശ്നത്തിന്റെ ഏക പരിഹാരം ഈശ്വരനെ ഉള്ളിൽ അന്വേഷിച്ചുതുടങ്ങുക എന്നതാണ്. നമ്മുടെ ഉള്ളിൽ വസിക്കുന്ന ഈശ്വരനെ നമുക്ക് എത്തിപ്പിടിക്കുവാൻ സാധിക്കും. അല്ല അത് ഞാൻ തന്നെയാണ്. അവിടെ ഒരന്വേഷണത്തിന്റെ പോലും ആവശ്യമില്ല. ആത്മസാക്ഷാത്കാരം, അത് ഈ നിമിഷത്തിൽ തന്നെ സാധ്യമാണ്. ബാഹ്യലോകത്ത് എന്തിനുവേണ്ടി ഈശ്വരനെ അന്വേഷിക്കണം. ആ പരിശ്രമം എന്നും ഒരു പരാജയമാകുവാനേ വഴിയുള്ളൂ. പരാജയപ്പടുന്തോറും നാം വീണ്ടും വീണ്ടും പരിശ്രമിക്കുന്നു. ഇതനന്തമായി നീളുന്നു. നിരീശ്വരവാദികൾ പോലും അറിയാതെ ഈശ്വരനെയാണന്വേഷിക്കുന്നത്.
സദാ പുരോഗമിച്ചുകൊണ്ടിരിക്കുക, എന്നാൽ ഒരിക്കലും ലക്ഷ്യത്തിലെത്താതിരിക്കുക. ഇതാണ് മനുഷ്യന്റെ വിധിയെന്ന് പരക്കെ ഒരു ധാരണയുണ്ട്. മാനവരാശി സഹസ്രാബ്ദങ്ങളിലൂടെ അന്വേഷിക്കുന്നു എന്നാലവൻ ലക്ഷ്യത്തിലെത്തിയിട്ടില്ല. എത്തിച്ചേരുമെന്നൊട്ട് പ്രതീക്ഷിക്കുകയും വേണ്ട. ഇത് ശരിയാണെങ്കിൽ മനുഷ്യൻ ഒരു ദൂഷിതവലയത്തിൽ പെട്ടിരിക്കയാണെന്നുള്ളതും ശരിയെന്ന് സമ്മതിച്ചേ തീരൂ. ഒരു വൃത്തത്തിലൂടെ എത്ര കറങ്ങിയാലും ആ കറക്കം അവസാനിക്കുന്നില്ല. നാമെത്തിപ്പിടിക്കുവാനാവാത്ത എന്തിലോ ആണ് എത്തിപ്പിടിക്കുവാൻ ശ്രമിക്കുന്നത്. നാം മുന്നോട്ട് നീങ്ങും തോറും നമ്മുടെ ലക്ഷ്യവും നമ്മോടൊപ്പം മുന്നോട്ട് തന്നെ നീങ്ങുന്നു. അതിനാൽ നാമൊരിക്കലും ആ ലക്ഷ്യത്തിൽ എത്തിച്ചേരുന്നില്ല. പറ്റിപ്പോയ മഢയത്തത്തെകുറിച്ച് ബോധവാന്മാരാകുവിൻ. എത്രതന്നെ പുറത്തന്വേഷിച്ചാലും നമ്മുടെ ആത്മസത്തയെ പുറത്ത് കണ്ടെത്തുവാനാവില്ല. കാരണം അത് നമ്മുടെ ഉള്ളിലാണ് കുടികൊള്ളുന്നത്. ഉള്ളിലുള്ളതിനെ പുറത്തന്വേഷിച്ചാൽ ആ അന്വേഷണം എന്നും ഒരു പരാജയമായിരിക്കും. നാമൊരു മായാവലയത്തിൽ പെട്ടുപോകുന്നു. ഇതിൽനിന്ന് പുറത്തു കടക്കുക എന്നതാവുന്നു നമ്മുടെ ഏറ്റവും വലിയ വെല്ലുവിളി. അവിടെ അസാദ്ധ്യമായത് സാധിക്കുന്നു. നാം അത്ഭുതകരമായി ലക്ഷ്യത്തിലെത്തിച്ചേരുകയും ചെയ്യുന്നു.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ ആഗസ്റ്റ് 12 ന് ബർമിങ്ഹാം ബെഥേൽ സെന്റെറിൽ നടക്കും .റവ .ഫാ.സേവ്യർ ഖാൻ വട്ടായിൽ ആത്മീയ നേതൃത്വം നൽകുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടക്കുന്ന കൺവെൻഷനിൽ ഇത്തവണ പ്രശസ്‌ത ധ്യാനഗുരുവും അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ ആത്മീയ വചന പ്രഘോഷകനുമായ റവ.ഫാ.സാംസൺ മണ്ണൂർ ഫാ ഷൈജു നടുവത്താനിയിലിനൊപ്പം കൺവെൻഷൻ നയിക്കും . യൂറോപ്പിലെ പ്രമുഖ ആത്മീയ ശുശ്രൂഷക ജെന്നി ബേക്കർ ഇംഗ്ലീഷ് കൺവെൻഷനിൽ പങ്കെടുക്കും . 2009 ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ റവ . ഫാ സേവ്യർ ഖാൻ വട്ടായിലിന്റെ ആത്മീയ നേതൃത്വത്തിൽ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത് .
മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക ശുശ്രൂഷകൾ ,5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്ലാസ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും .
സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക് താങ്ങായി നിലകൊള്ളുകയാണ് , വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും AFCM മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് . ഇംഗ്ലീഷ് , മലയാളം ബൈബിൾ , മറ്റ് പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ് ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും.
അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക് ,അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും AFCM യുകെ കുടുംബവും ഏവരെയും ക്ഷണിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക്;
ഷാജി ജോർജ് 07878 149670
ജോൺസൺ +44 7506 810177
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239.
നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ;
ജോസ് കുര്യാക്കോസ് 07414 747573.
ബിജുമോൻ മാത്യു 07515 368239
അഡ്രസ്സ്
Bethel Convention Centre
Kelvin Way
West Bromwich
Birmingham
B707JW.
ബിനോയ് എം. ജെ.
നമ്മുടെ ജീവിതം സദാ സുഖദ:ഖങ്ങളിലൂടെ നീങ്ങുന്നത് എന്തുകൊണ്ട്? എല്ലാ ദുഃഖങ്ങളും തിരോഭവിച്ച് ജീവിതം ഒരാനന്ദലഹരിയായി മാറാത്തത് എന്തുകൊണ്ട്? നാമനന്താനന്ദം പ്രതീക്ഷിക്കുന്നുവെങ്കിലും നമുക്കത് കിട്ടാത്തത് എന്തുകൊണ്ട്? ദുഃഖത്തെ ഒഴിവാക്കുവാൻ നമുക്ക് എന്തുകൊണ്ട് കഴിയുന്നില്ല? ഇതിനുത്തരം അന്വേഷിക്കുമ്പോൾ നാമെത്തിച്ചേരുന്നത് മനുഷ്യജീവിതത്തിൽ സംഭവിക്കുന്ന വലിയ ഒരു പരാജയത്തിലേക്കോ അപചയത്തിലേക്കോ ആണ്. നമ്മുടെ പിടിയിലോ നമ്മുടെ നിയന്ത്രണത്തിലോ നിൽക്കാത്ത ഒരു സത്ത നമ്മുടെ ജീവിതത്തിൽ കടന്നു കൂടുന്നു. അതുകൊണ്ട് തന്നെ മനുഷ്യജീവിതം സദാ റിസ്കിലാണ്. അപകടമോ പരാജയമോ ദുരന്തമോ ഏതു നിമിഷവും സംഭവിക്കാം. അതിലുമുപരിയായി നാം ബാഹ്യലോകത്താൽ സദാ ബാധിക്കപ്പെടുന്നു. സമൂഹം നമ്മുടെ യജമാനൻ ആകുന്നു. സമൂഹത്തിന്റെ താളത്തിനൊപ്പിച്ച് തുള്ളുന്ന വെറും അടിമകളാണ് നാമെല്ലാം. അതുകൊണ്ട് തന്നെ നമുക്ക് സന്തോഷിക്കണമെങ്കിൽ അതിനും സമൂഹത്തിന്റെ അനുവാദം വേണമെന്നായിരിക്കുന്നു. സമൂഹം സന്തോഷിക്കുവാൻ പറയുമ്പോൾ നാം സന്തോഷിക്കുന്നു; സമൂഹം ദുഃഖിക്കുവാൻ പറയുമ്പോൾ നാം ദുഃഖിക്കുന്നു. ഒരു പരാജയം, പണനഷ്ടം, മാനഹാനി എന്തുമാവട്ടെ നാം ദുഃഖിക്കുന്നതിന് കാരണം, സമൂഹം അതാവശ്യപ്പെടുന്നു എന്നത് തന്നെയാണ്.
ഇപ്രകാരം നാം ബാഹ്യലോകത്തിന്റെ അടിമകളായി മാറുമ്പോൾ നമ്മുടെ ജീവിതം നമ്മുടെ തന്നെ നിയന്ത്രണത്തിൽനിന്ന് വഴുതിപ്പോകുന്നു. നമുക്ക് സന്തോഷിക്കണമെന്ന് ആഗ്രഹമുണ്ട്, പക്ഷേ അതിന് കഴിയുന്നില്ല. ദു:ഖിക്കാതിരിക്കണമെന്നും ആഗ്രഹമുണ്ട്, പക്ഷേ കഴിയുന്നില്ല. സമൂഹമാണ് എല്ലാം തീരുമാനിക്കുന്നത്. നാം ആ രീതിയിലാണ് മനസ്സിനെ പ്രോഗ്രാം ചെയ്ത് വച്ചിരിക്കുന്നത്. നാം കർമ്മം ചെയ്യുന്നതും ജീവിക്കുന്നതും സമൂഹം തരുന്ന പ്രതിഫലങ്ങൾ സ്വീകരിക്കുവാൻ വേണ്ടി മാത്രമാണ്. (മാനസികമായ)പ്രതിഫലം പ്രതീക്ഷിച്ചു കർമ്മം ചെയ്യുന്നവർ ആ പ്രതിഫലത്തിനും അത് തരുന്ന സമൂഹത്തിനും അടിമകളാണ്. പേര്, പ്രശസ്തി, സ്ഥാനമാനങ്ങൾ, ഇവക്ക് വേണ്ടിയാണ് നാം ജീവിക്കുക പോലും ചെയ്യുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ നാം നമ്മുടെ ജീവിതത്തിന്റെ യജമാനൻമാർ അല്ലാതാകുകയും ആ യജമാനസ്ഥാനം സമൂഹം കയ്യടക്കുകയും ചെയ്യുന്നു.
അൽപം കൂടി വ്യക്തമായി പറഞ്ഞാൽ നാം നമ്മുടെ ജീവിതത്തെ സമൂഹത്തിന്റെ കണ്ണുകളിലൂടെ നോക്കികാണൂന്നു. സമൂഹം ചിന്തിക്കുന്നതുപോലെ നാമും ചിന്തിക്കുന്നു. ഇപ്രകാരം നാം സമൂഹവുമായി ഉണ്ടാക്കുന്ന കൂട്ടുകെട്ട് നമുക്ക് തന്നെ വിനയായി ഭവിക്കുന്നു. ഇത് നമ്മിലധികമാരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. സമൂഹവുമായുള്ള ഈ കൂട്ടുകെട്ട് അവസാനിപ്പിക്കുന്ന നിമിഷത്തിൽ നാം സ്വാതന്ത്ര്യം പ്രാപിക്കുന്നു. സ്വാതന്ത്ര്യം പ്രാപിക്കുമ്പോൾ നമുക്ക് ഇഷ്ടമുള്ളതുപോലെയും ഇഷ്ടമുള്ളത്രയും ആനന്ദിക്കുവാൻ നമുക്ക് കഴിയുന്നു. നമ്മുടെ ജീവിതം ഒരു ആനന്ദലഹരിയായി മാറുന്നു.
നമ്മുടെ ഉള്ളിൽ ഈശ്വരൻ വസിക്കുന്നുണ്ടെന്ന് നാം കൂടെ കൂടെ പറയുന്നുണ്ടെങ്കിലും നമുക്ക് അങ്ങനെ ഒരു ബോധ്യമില്ല എന്ന് വ്യക്തം. നാം നമ്മുടെ ഉള്ളിൽ വസിക്കുന്ന ഈശ്വരനെ കണ്ടെത്തുന്നില്ല. കാരണം നമ്മുടെ ദൃഷ്ടി സദാ പുറത്തേക്ക് പോകുന്നു. ഇപ്രകാരം നമ്മുടെ ദൃഷ്ടി പുറത്തേക്ക് പോകുകയും നാം സമൂഹത്തിന്റെ കണ്ണുകളിലൂടെ നമ്മെ നോക്കിക്കാണുകയും ചെയ്യുമ്പോൾ നാം നമ്മെ തന്നെയും നമ്മുടെ ഉള്ളിലൂള്ള ഈശ്വരനെയും വിസ്മരിക്കുന്നു. തത്ഫലമായി ഈശ്വരനിൽനിന്നും വരുന്ന അനന്താനന്ദവും ,അനന്ത ജ്ഞാനവും, അനന്ത ശക്തിയും മറക്കപ്പെട്ടു പോകുകയും ചെയ്യുന്നു. ഇവിടെ മനുഷ്യന്റെ ദുരിതങ്ങൾ ആരംഭിക്കുന്നു.
എന്റെ ജീവിതം എന്നും ഭാവാത്മകവും ആനന്ദപ്രദവും ആകണമെന്ന് എനിക്ക് നിർബന്ധം ഉണ്ടെങ്കിൽ കാലക്രമത്തിൽ സമൂഹവുമായ കൂട്ടുകെട്ട് ഉപേക്ഷിക്കുന്നതിൽ ഞാൻ വിജയം കൈവരിക്കും. സമൂഹവുമായ സംഗം ഉപേക്ഷിക്കുകയും കേവലനായി നിൽക്കുവാൻ യത്നിക്കുകയും ചെയ്യുക. നാം ചെയ്യുന്ന കർമ്മമല്ല നമ്മെ ക്ലേശിപ്പിക്കുന്നത്, മറിച്ച് ആ കർമ്മത്തിന് സമൂഹം നൽകുന്ന പ്രതിഫലമാണ് നമ്മെ ക്ലേശിപ്പിക്കുന്നത്. അതിനാൽ പ്രതിഫലത്തെ ത്യജിച്ചുകൊണ്ട് കർമ്മം ചെയ്യുവിൻ. അപ്പോൾ ഉള്ളിലുള്ള ഈശ്വരനുമായി നാം കണ്ടുമുട്ടുന്നു. ഇപ്രകാരം ഈശ്വരനുമായി താദാത്മ്യം പ്രാപിക്കുമ്പോൾ പിന്നെ ആഗ്രഹങ്ങൾക്ക് എന്തു പ്രസക്തി? പിന്നീട് ആർക്ക് വേണം പ്രതിഫലം? ഇവിടെ നാമാ ദൂഷിതവലയത്തിൽ നിന്നും കരകയറുന്നു. ഒരുതരം ഭാവാത്മകത നമ്മെ വിഴുങ്ങുകയും ചെയ്യുന്നു.
നമുക്ക് ഒരേ സമയം സമൂഹവുമായും ഈശ്വരനുമായും ചങ്ങാത്തം കൂടുക സാധ്യമല്ല. സമൂഹവുമായി ചങ്ങാത്തം കൂടുന്നവൻ ഈശ്വരനെ മറക്കുന്നു. ഈശ്വരനുമായി ചങ്ങാത്തം കൂടണമെങ്കിൽ സമൂഹത്തെയും മറക്കണം. ഈ ലോകം നൽകുന്ന ക്ഷുദ്രസുഖങ്ങളാണോ വലുത് ഈശ്വരനിൽ നിന്നും കിട്ടുന്ന അനന്താനന്ദമാണോ വലുത്? സമൂഹത്തിന്റെ പിറകെ ഓടിയോടി നാമാകെ ക്ലേശിതരും നിരാശരും ആയിരിക്കുന്നു. ജീവിതം തന്നെ വ്യർത്ഥമെന്ന് നമുക്ക് ഏറെക്കുറെ തോന്നിതുടങ്ങിയിരിക്കുന്നു. ഈ കൂരാ കൂരിരുട്ടിൽ നിന്നൊക്കെ ഒരു മോചനമുണ്ട്. നമ്മുടെ ഉള്ളിൽ ആനന്ദസൂര്യൻ പ്രകാശിക്കേണ്ട സമയമായി വരുന്നു. അതിനാൽ ഉണർന്നെഴുന്നേൽക്കുവിൻ. എല്ലാ അടിമത്വത്തിന്റെയും ബന്ധനത്തിന്റെയും ചങ്ങലകളെ പൊട്ടിച്ചെറിയുവിൻ! നിങ്ങൾ ഇവിടെ നരകയാതന അനുഭവിക്കേണ്ട ആളല്ല. മറിച്ച് ഈ പ്രപഞ്ചത്തെ മുഴുവൻ പ്രകാശിപ്പിക്കേണ്ട ചൈതന്യമാകുന്നു. നിങ്ങൾ സമൂഹത്തിനല്ല ദാസ്യവൃത്തി ചെയ്യേണ്ടത്, മറിച്ച് സമൂഹം നിങ്ങൾക്കാണ് ദാസ്യവൃത്തി ചെയ്യേണ്ടത് എന്നറിഞ്ഞുകൊള്ളുവിൻ.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
ഷിബി ചേപ്പനത്ത്
ലണ്ടൻ : പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിൽ കീഴിലുള്ള ആകമാന യാക്കോബായ സുറിയാനി സഭയുടെ യുകെ ഭദ്രാസനത്തിന്റെ 2023 ലെ ഫാമിലി കോൺഫറൻസ് ഭദ്രാസന കൗൺസിലിന്റെ നേതൃത്വത്തിൽ സ്റ്റോക്ക് ഓൺ ട്രെൻഡിലുള്ള സെൻറ് കുര്യാക്കോസ് യാക്കോബായ സുറിയാനി പള്ളിയുടെ ആതിഥേയത്വത്തിൽ സെപ്റ്റംബർ 30 ഒക്ടോബർ 1 തീയ്യതികളിൽ മോർ ബസ്സേലിയോസ് ഹാളിൽ (KINGS HALL, KINGS WAY, STOKE ON TRENT-ST41JH) വച്ച് നടത്തപ്പെടുന്നു. ഭദ്രാസനത്തിലെ 36 ൽ പരം പള്ളികളിൽ നിന്നുള്ള ആയിരക്കണക്കിന് യാക്കോബായ വിശ്വാസികൾ പങ്കെടുക്കുന്ന ഈ മഹാ സമ്മേളനത്തിന് വേണ്ടിയുള്ള പ്രാരംഭ നടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു.
സെൻറ് കുര്യക്കോസ് യാക്കോബായ പള്ളിയുടെ വലിയ പെരുന്നാളിൽ പാത്രിയർക്കൽ വികാരി അഭിവന്ദ്യ ഐസക് മാർ ഒസ്താത്തിയോസ് തിരുമേനി എഴുന്നള്ളി വരുകയും വിശുദ്ധ കുർബാനാനന്തരം അഭിവന്ദ്യ പിതാവ് പള്ളിയുടെ സെക്രട്ടറിക്ക് രജിസ്ട്രേഷൻ ഫോം നല്കിക്കൊണ്ട് ഈ വർഷത്തെ രജിസ്ട്രേഷൻ നടപടികൾക്ക് ആരംഭം കുറിക്കുകയും ചെയ്തു.
കോതമംഗലത്ത് കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ യൽദോ മോർ ബസ്സേലിയോസ് ബാവായുടെ ഓർമ പെരുന്നാൾ യുകെ ഭദ്രാസനം വിശുദ്ധ അഞ്ചിൻമേൽ കുർബാനയോടു കൂടി നടത്തപ്പെടുന്ന ഈ മഹനീയ വേളയിൽ മേഖലയിലെ എല്ലാ സഭാ വിശ്വാസികൾക്കും പങ്കെടുക്കുന്നതിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നു.
പരിപാടികളുടെ വിജയകരമായ നടത്തപ്പിന് ഭദ്രാസന കൗൺസലിൻറെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾക്ക് രൂപീകരിച്ച് വിപുലമായ ക്രമീകരണങ്ങൾ നടത്തിവരുകയും ചെയ്യുന്നു.
അപ്പച്ചൻ കണ്ണഞ്ചിറ
വാൽസിങ്ങാം: ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തിയ ഏഴാമത് തീർത്ഥാടനം നോർഫോൾക്കിലെ വാൽസിങ്ങാം കാത്തലിക് മൈനർ ബസലിക്കയിൽ ഭക്തിസാന്ദ്രമായി.
രാവിലെ ആരാധനയോടൊപ്പം പരിശുദ്ധ ജപമാല സമർപ്പണത്തോടെ തീർത്ഥാടന തിരുന്നാളിന് ആരംഭമായി. തുടർന്ന് രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയറും, അനുഗ്രഹീത കൗൺസിലറുമായ സിസ്റ്റർ ആൻ മരിയ നൽകിയ മരിയൻ പ്രഘോഷണ സന്ദേശം തീർത്ഥാടകരിൽ മാതൃഭക്തി ഉദ്ധീപിക്കുന്നതായി. തിരുനാൾ കൊടിയേറ്റത്തിനും അടിമവയ്ക്കലിനും ശേഷം തീർത്ഥാടകർക്കായി പ്രത്യേകം ഒരുക്കിയ ഭക്ഷണത്തിനായുള്ള ഊഴമായി.
ഉച്ച തിരിഞ്ഞു കൃത്യം ഒരുമണിയോടെ തിരുനാളിന്റെ തിലകക്കുറിയായി അറിയപ്പെടുന്ന പ്രദക്ഷിണം ആരംഭിച്ചു.രൂപതയുടെ നാനാ ഭാഗത്തു നിന്നും വന്നെത്തിയ ആയിരക്കണക്കിനു തീർത്ഥാടകർ തങ്ങളുടെ ബാനറുകളുടെ പിന്നിൽ അണിനിരന്ന്,മുത്തുക്കുടകളുടെ അകമ്പടിയോടെ ജപമാല സമർപ്പിച്ചും, മാതൃവണക്ക ഗാനങ്ങൾ ആലപിച്ചും, ആവേ മരിയാ ഗീതങ്ങൾ മീട്ടിയും, പ്രാർത്ഥനാനിറവിൽ നടത്തിയ പ്രദക്ഷിണം അക്ഷരാർത്ഥത്തിൽ കേരളത്തിലെ സീറോ മലബാർ വിശ്വാസത്തിന്റെ ആഴങ്ങൾ വിളിച്ചോതുന്നതായിരുന്നു.
പ്രദക്ഷിണത്തിന്റെ തുടക്കഭാഗം ദേവാലയത്തിൽ തിരിച്ചെത്തിയപ്പോഴും ഒന്നര കിലോമീറ്ററോളം നീളത്തിൽ ഒരുക്കിയ പ്രദക്ഷിണ പാതയിൽ പിൻഭാഗം പ്രവേശിച്ചിട്ടില്ലാത്തത്ര വിശ്വാസികളാണ് ഈ വർഷം തീർത്ഥാടനത്തിനായി എത്തിച്ചേർന്നത്.
ദിവ്യബലിയുടെ തുടക്കത്തിൽത്തന്നെ രണ്ടു പ്രാവശ്യമായി ആഞ്ഞടിച്ച പെരുമഴയെയും കാറ്റിനെയും നിമിഷ നേരത്തിൽ തന്റെ വരുതിയിൽ നിറുത്തി പരിശുദ്ധ അമ്മയുടെ അനുഗ്രഹീത സാന്നിധ്യം വിളിച്ചോതിയ ആഘോഷപൂർവ്വമായ സമൂഹ ദിവ്യബലിയിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു. വികാരിജനറാളുമാരായ ഫാ. ആന്റണി ചുണ്ടലിക്കാട്ട്, ഫാ ജിനോ അരീക്കാട്ട് ,ഫാ ജോർജ്ജ് ചേലക്കര, ആതിഥേയരായ കേംബ്രിഡ്ജ് റീജണൽ സീറോമലബാർ കോർഡിനേറ്റർ ഫാ ജിനോ അടക്കം നിരവധി വൈദികർ സഹകാർമ്മികരായി.
‘ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ എട്ടാം വാർഷികത്തിലേയ്ക്ക് പ്രവേശിക്കുമ്പോൾ,സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും രാഞ്ജിയായി മഹത്വത്തിന്റെ ഉന്നതിയിൽ ആയിരിക്കുന്ന പരിശുദ്ധ അമ്മയുടെ സംരക്ഷണവും മാധ്യസ്ഥവും സഭയുടെ വളർച്ചയിലും ഓരോ ചുവടുവെപ്പിലും ഉണ്ടെന്നു പിതാവ് തന്റെ തിരുന്നാൾ സന്ദേശത്തിൽ പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങളും വിഷമങ്ങളും മാതൃസന്നിധിയിൽ സമർപ്പിക്കുമ്പോൾ, സംരക്ഷിക്കുവാനും,കാത്തുപരിപാലിക്കുവാനും ചേർത്തുപിടിക്കുന്ന പരിശുദ്ധഅമ്മയുടെ കരങ്ങൾ കരുണാമയവും സുദൃഢവുമാണ്. മാർത്തോമ്മാ പൈതൃകം പിന്തുടരുന്ന നമ്മുടെ വിശ്വാസ ജീവിതത്തിൽ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥവും കരുതലുമാണ് ശക്തി കേന്ദ്രം’.
‘യൂറോപ്പിൽ ആദ്യമായി നിർമ്മിച്ച് സീറോമലബാർ സഭയുടെ അഭിമാനമായി ഉയർന്നുവരുന്ന ബ്രിസ്റ്റോൾ സീറോമലബാർ ദേവാലയത്തിനായി ഏവരുടെയും സഹകരണം അഭ്യർത്ഥിച്ച് അഭിവന്ദ്യ പിതാവ്,വി. ഡോൺ ബോസ്‌കോ അനാഥർക്കും രോഗികൾക്കും ആലംബഹീനർക്കുമായി ‘നന്മനിറഞ്ഞ മറിയമേ..’ എന്ന പ്രാർത്ഥനയിൽ മാത്രം തുടങ്ങിവെച്ച സലേഷ്യൻ സഭയ്ക്ക് ഉണ്ടായ വിജയം, നമ്മുടെ പ്രാർത്ഥനയിൽ വൽസിംഗാമിലെ മാതാവ് നടത്തിത്തരുമെന്നും’ പറഞ്ഞു.
ഫാ. ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തിൽ അമ്പതോളം പേരുൾക്കൊണ്ട ഗായകസംഘം നടത്തിയ ഗാനശുശ്രുഷ സ്വർഗ്ഗീയമായ ആല്മീയ അനുഭൂതി പകർന്നു. വികാരി ജനറാൾ ഫാ. ജിനോ അരീക്കാട്ടിന്റെ സ്വാഗത സന്ദേശത്തോടെ ആരംഭിച്ച തിരുക്കർമ്മങ്ങൾ ഭക്തിസാന്ദ്രമായി.
യു കെ യുടെ നാനാഭാഗങ്ങളിൽ നിന്നും വളരെയധികം കഷ്ടതകൾ സഹിച്ച് കത്തോലിക്കാ സഭയുടെ വിശ്വാസത്തിന്റെ നെടും തൂണായ പരിശുദ്ധ കന്യകാ മറിയത്തോടുള്ള സ്നേഹവും ഭക്തിയും വെളിവാക്കുവാൻ വാൽസിങ്ഹാമിലേക്കെത്തുകയും,തീർത്ഥാടനം വൻ വിജയമാക്കി മാറ്റുവാൻ സുപ്രധാന പങ്ക് വഹിക്കുകയും ചെയ്ത എല്ലാ വിശ്വാസികളോടുമുള്ള അതിയായ കൃതജ്ഞത തിരുനാൾ നടത്തിപ്പുകാരായ കേംബ്രിഡ്ജ് റീജൻ സീറോ മലബാർ കമ്മ്യൂണിറ്റിക്കുവേണ്ടി ജിനോ അച്ചൻ പ്രകടിപ്പിച്ചു.
മാത്യൂ ചെമ്പുകണ്ടത്തിൽ
മധ്യപൗരസ്ത്യദേശത്തെ സമാധാനത്തിനുവേണ്ടി അമേരിക്കയുടെ നേതൃത്വത്തില്‍ ഏതാനും വർഷം മുമ്പ് ആരംഭിച്ച ഒരു രാഷ്ട്രസഖ്യമാണ് “അബ്രഹാം അക്കോര്‍ഡ്സ്” (Abraham Accords) മൂന്നു പ്രമുഖ “അബ്രാഹമിക് മത”ങ്ങളായ യഹൂദ, ക്രൈസ്തവ, മുസ്ലിം മതസ്ഥർ തിങ്ങിപ്പാര്‍ക്കുന്ന മിഡിലീസ്റ്റ് രാജ്യങ്ങളിലെ സമാധാനവും സുരക്ഷയും സഹവര്‍ത്തിത്വവുമാണ് ലക്ഷ്യമെന്ന് അബ്രഹാമിക് അക്കോര്‍ഡ്സിന്‍റെ പ്രഖ്യാപനത്തില്‍ പറയുന്നു. ഈ പ്രസ്ഥാനത്തിന്‍റെ ആവിര്‍ഭാവത്തോടെ ആധുനികലോകത്തില്‍ അബ്രഹാമിന്‍റെ വംശത്തില്‍ രൂപംകൊണ്ട മതങ്ങളുടെ ഉത്പത്തിയും വ്യാപനവും വീണ്ടും ചര്‍ച്ചയാവുകയാണ്.
അബ്രഹാമിക് മതങ്ങളെന്നു പൊതുവേ അറിയപ്പെടുന്നത് യഹൂദ, ക്രൈസ്തവ, ഇസ്ലാമിക് എന്നീ മൂന്നു മതങ്ങളെയാണെങ്കിലും ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ അബ്രഹാമിക് റിലിജയന്‍ സ്റ്റഡീസില്‍ പ്രഫസറായ ഡോ. അന്ന സാപിര്‍ അബുലാഫിയയുടെ (Anna Brechta Sapir Abulafia) നിരീക്ഷണത്തില്‍ ഈ മൂന്നു മതങ്ങളേക്കൂടാതെ ബഹായി, യസീദി, സമാരിറ്റന്‍, റാസ്റ്റഫാരി തുടങ്ങിയ മതങ്ങളും അബ്രഹാമിക് മതങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്.
അബ്രഹാമിന്‍റെ വംശാവലിയില്‍ ജനിച്ചവരും അദ്ദേഹം അവതരിപ്പിച്ച ദൈവിക ഏകത്വവാദത്തിൽ വിശ്വസിക്കുകയും ചെയ്യുന്നത് പ്രസ്തുത മതങ്ങളുടെ പ്രത്യേകതയാണ്. കൂടാതെ, ഓരോ മതത്തിന്‍റെയും ഉള്ളിലേക്ക് കടന്നു പരിശോധിച്ചാല്‍ പൊതുവായ വേറെയും സവിശേഷതകള്‍ കാണാന്‍ കഴിയും. വിശുദ്ധ ഗ്രന്ഥങ്ങളും പ്രപഞ്ചസൃഷ്ടി വിവരണങ്ങളും വംശാവലിയും പ്രവാചകന്മാരും വെളിപാടുകളും നന്മതിന്മകളെ സംബന്ധിച്ച പ്രതിപാദ്യങ്ങളും നിര്‍വ്വചനങ്ങളും എല്ലാമുണ്ട് ഈ മതങ്ങളില്‍. പൊതുപൂര്‍വ്വികനായി അബ്രാഹാമിനെ അംഗീകരിക്കുകയും മതവിശ്വാസങ്ങളിലും തത്വചിന്തകളിലും സാമ്യങ്ങൾ കാണാൻ കഴിയുന്നതിനാലും ഈ മതങ്ങളെ അബ്രഹാമിക് റിലിജിയന്‍ എന്ന വിഭാഗത്തിൽ ഉള്‍പ്പെടുത്തിയിരിക്കുന്നു.
മധ്യപൗരസ്ത്യ ദേശത്തെ വിവിധ ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ നിന്നും ഉരുത്തിരിഞ്ഞുവന്നതും പൊതുപൂര്‍വ്വികനാല്‍ തുടക്കംകുറിച്ചതും എന്നാല്‍ വിശ്വാസവിഷയങ്ങളില്‍ വളരെയേറെ വ്യത്യസ്തതകള്‍ പുലര്‍ത്തുന്നതുമായ ഈ മതങ്ങളില്‍ പൗരാണികകാലം മുതല്‍ നിലനില്‍ക്കുന്ന ഗോത്രസംഘര്‍ഷങ്ങള്‍ വ്യത്യസ്തനിലകളില്‍ ഇന്നും തുടരുന്നു. മതദര്‍ശനങ്ങളുടെ പേരില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍പോലും അബ്രഹാമിക് മതങ്ങളുടെ ഒരു പ്രത്യേകതയായിട്ടാണ് കണക്കാക്കുന്നത്. മധ്യപൗരസ്ത്യ ദേശത്തിനു വെളിയില്‍ രൂപപ്പെട്ട മതങ്ങളിലൊന്നും കാണാത്തവിധം സംഘര്‍ഷഭരിതമാണ് ഈ മതങ്ങൾ. ലോകജനസംഖ്യയില്‍ അറുപതുശതമാനത്തിലേറെ ഈ മതങ്ങളിലുള്ളവരാണ്. അതിനാല്‍ അബ്രഹാമിക് മതങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ വളരെ പ്രസക്തമായി അക്കാദമിക് ലോകം കണക്കാക്കുന്നു; ലോകത്തെ പല പ്രമുഖ യൂണിവേഴ്സിറ്റികളിലെല്ലാം ഈ പഠനശാഖയുമുണ്ട്.
മനുഷ്യവംശങ്ങളും മതചിന്തകളും
മനുഷ്യവംശത്തിന്‍റെ ആവിര്‍ഭാവവും വ്യാപനവും ആരംഭിച്ച കാലംമുതല്‍ മതചിന്തകളും അവരെ പിന്‍പറ്റുന്നു. വ്യത്യസ്ത ദേശങ്ങളിലും വിവിധ കാലഘട്ടങ്ങളിലും രൂപപ്പെട്ട മാനവസംസ്കാരങ്ങളിലെല്ലാം മതപരമായ ഘടകങ്ങള്‍ക്ക് പ്രമുഖസ്ഥാനം ഉണ്ടായിരുന്നു. മതദര്‍ശനങ്ങളിലെ സാമ്യങ്ങളും വൈരുദ്ധ്യങ്ങളും തത്വചിന്തയുമെല്ലാം മനുഷ്യസംസ്കാരത്തെ എക്കാലത്തും സ്വാധീനിച്ച ഒരു ഘടകമാണ്. ലോകത്തിന്‍റെ ഗതിയെത്തന്നെ സ്വാധീനിച്ച ഈ വിഷയത്തെ പല കോണുകളില്‍നിന്ന് നോക്കിക്കാണുന്നവരുണ്ട്. ഇക്കൂട്ടത്തില്‍, വിശുദ്ധ ബൈബിളിന്‍റെ അടിസ്ഥാനത്തില്‍ അബ്രഹാമിക് റിലിജിയന്‍ എന്ന വിഷയമാണ് ഇവിടെ അവതരിപ്പിക്കുന്നത്..
“അബ്രഹാമിക് റിലിജന്‍യന്‍” എന്നത് ഏറെ ആഴത്തില്‍ വേരോടിയ ഒരു പഠനശാഖയാണെങ്കിലും അടിസ്ഥാനപരമായി ഒരു പ്രധാനചോദ്യം ഇവിടെ ഉയരുന്നുണ്ട്, വാസ്തവത്തില്‍ അബ്രഹാമിന് മതമുണ്ടായിരുന്നോ ?
രാഷ്ട്രസംസ്കൃതിയിലേക്ക് വിളിക്കപ്പെടുന്ന “അബ്രാം”
ചരിത്രത്തില്‍ ആദ്യമായി അബ്രഹാം പ്രത്യക്ഷപ്പെടുന്നത് “അബ്രാം” എന്ന പേരിലാണ്. ബൈബിളില്‍ ഉല്‍പ്പത്തി പുസ്തകത്തില്‍ പതിനൊന്നാം അധ്യായത്തിലാണ് ഈ യുഗപുരുഷനെ ആദ്യമായി കാണുന്നത്. കര്‍ത്താവ് അബ്രാമിനെ തെരഞ്ഞെടുക്കുന്നത് ഉല്‍പ്പത്തി 12:2-ലാണ് വായിക്കുന്നത്. ഈ വേളയില്‍ ദൈവം അബ്രാമിനു നല്‍കുന്ന അതിമഹത്തായ വാഗ്ദത്തമാണ് “ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും” എന്നത്. പിന്നീട് 17-ാം അധ്യായത്തില്‍ അബ്രാം എന്ന പേര്‍ മാറ്റി ”അബ്രഹാം” എന്നാക്കുകയും വാഗ്ദത്തങ്ങള്‍ ആവർത്തിക്കുകയും ചെയ്യുന്നു. ഇവിടെ ശ്രദ്ധേയമാകുന്ന കാര്യം, “നിരവധി രാഷ്ട്രങ്ങള്‍ക്ക് നിന്നെ പിതാവാക്കും” എന്ന വാഗ്ദത്തമാണ്.
ബൈബിള്‍ ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തില്‍ മനസ്സിലാക്കുമ്പോള്‍, അബ്രഹാമിന്‍റെ വാഗ്ദത്തങ്ങളുടെ അവകാശി ഇസ്ഹാക്ക് എന്ന മകനായിരുന്നു. ഈ വ്യക്തിയുടെ രണ്ടു മക്കളില്‍ ഇളയവനായ യാക്കോബിനു ദൈവമായ കര്‍ത്താവു നല്‍കിയ പ്രത്യേക നാമമായിരുന്നു “ഇസ്രായേല്‍” എന്നത് (ഉല്‍പ്പത്തി 32:28). യാക്കോബും അദ്ദേഹത്തിന്‍റെ മക്കളും ഒരു പ്രതിസന്ധിഘട്ടത്തില്‍ ഈജിപ്റ്റില്‍ എത്തിച്ചേരുന്നു. തുടർന്നുള്ള നാടകീയരംഗങ്ങള്‍ ഉല്‍പ്പത്തി 37-ാം അധ്യായം മുതല്‍ 50-ാം അധ്യായം വരെ വിവരിക്കുന്നു.
ഈജിപ്റ്റില്‍ എണ്ണത്തില്‍ വളര്‍ന്ന ഈ ജനത, പിന്നീട് ഫറവോയുടെ കീഴില്‍ സമ്പൂര്‍ണ്ണ അടമത്വത്തിലാണ് കഴിയുന്നത്. ഏതാനും നൂറ്റാണ്ടുകള്‍ക്കുശേഷം അവരുടെ വിമോചകനായി മോശെ എന്ന നേതാവ് രംഗപ്രവേശം ചെയ്യുന്നു. ഈ നേതാവാണ് ഈജിപ്റ്റില്‍ ഫറവോയുടെ അടിമത്വത്തില്‍ വസിച്ചിരുന്ന യാക്കോബിന്‍റെ സന്തതിപരമ്പരകളെ മുഴുവനായി “ഇസ്രായേല്‍” എന്ന് ആദ്യമായി വിളിച്ചത് (പുറപ്പാട് 4:22). തുടര്‍ന്ന് ഇക്കാലംവരെയുള്ള ചരിത്രത്തില്‍ ഈ സമൂഹം ഇസ്രായേല്‍ എന്ന പേരില്‍ അറിയപ്പെടുന്നു.
ഇസ്രായേലും യഹൂദ്യയും
ഇസ്രായേല്‍ സമൂഹത്തെ “യഹൂദ്യര്‍” എന്ന് വിളിക്കുന്നതായും കാണാം. അബ്രഹാമിന്‍റെയും ഇസ്ഹാക്കിന്‍റെയും കാലഘട്ടത്തിനു ശേഷം യാക്കോബ് എന്ന ഇസ്രായേല്‍ തന്‍റെ പന്ത്രണ്ട് മക്കളെ അനുഗ്രഹിക്കുന്ന വേളയില്‍ തന്‍റെ മക്കളില്‍ ഒരാളായ യഹൂദയെ പരാമര്‍ശച്ചുകൊണ്ട് പറയുന്നു: “ചെങ്കോല്‍ യൂദായെ വിട്ടുപോകില്ല” (ഉല്‍പ്പത്തി 49:10) ഇവിടെ യഹൂദ എന്നത് ഒരു വ്യക്തിയാണെങ്കിലും യഹൂദയെ ഒരു രാഷ്ട്രം എന്ന നിലയില്‍ മുന്‍കണ്ടുകൊണ്ടാണ് യാക്കോബ് അനുഗ്രഹിക്കുന്നത്. ചെങ്കോല്‍, അധികാരദണ്‍ഡ്, ജനതകള്‍ തുടങ്ങി രാഷ്ട്രസംബന്ധിയായ പരാമര്‍ശങ്ങളാണ് അനുഗ്രഹവചനങ്ങളില്‍ ഉള്ളത്.
അബ്രഹാമിനം സന്തതികൾക്കുമായി ദൈവം വാഗ്ദത്തമായി നല്‍കിയ ഭൂമിയില്‍ തിരിച്ചെത്തിയ ഇസ്രായേല്‍ സമൂഹത്തില്‍ പിന്നീടുണ്ടായ സംഘര്‍ഷങ്ങളുടെ ഫലമായി ഇസ്രായേല്‍ രാജ്യം വിഭജിക്കുകയും യഹൂദ എന്ന മറ്റൊരു രാഷ്ട്രം നിലവില്‍ വരികയും ചെയ്യുന്നു (1 രാജാക്കന്മാര്‍ 12: 1-22). ഇങ്ങനെ അബ്രഹാമിന്‍റെ മക്കള്‍ എന്നറിയപ്പെടുന്നവര്‍ “ഇസ്രായേല്യര്‍” എന്നും ”യഹൂദ്യര്‍” എന്നും ചരിത്രത്തില്‍ അറിയപ്പെട്ടു തുടങ്ങി.
അബ്രഹാമില്‍നിന്നും ആവിര്‍ഭവിച്ച ഈ വംശത്തിന്‍റെ നൂറ്റാണ്ടുകളായുള്ള പ്രയാണചരിത്രത്തിലുടനീളം അവരെ “മതം” എന്ന അടിസ്ഥാനത്തിലല്ല, “രാഷ്ട്രം” എന്ന നിലയിലാണ് നാം കാണുന്നത്. രാഷ്ട്രത്തിലെ ജനങ്ങളുടെ ആത്മീയത വിഷയമാകുമ്പോള്‍ മതസംജ്ഞകള്‍ ഉയര്‍ന്നുവരുന്നുവെങ്കിലും തികഞ്ഞ രാഷ്ട്രബോധത്തില്‍ ആയിരുന്നു ചരിത്രത്തിലുടനീളം ഇസ്രായേല്‍ മുന്നേറിയത്. അബ്രഹാം സന്തതികളുടെ രാഷ്ട്രനിര്‍മ്മിതിയുടെയും രാഷ്ട്രീയ സംഘര്‍ഷങ്ങളുടെയും കൂടി ചരിത്രമാണ് ബൈബിളില്‍ പഴയനിയമം വിവരിക്കുന്നത്.
ഇസ്മായീല്‍ വംശത്തിന്‍റെ രാഷ്ട്രബോധം
അബ്രഹാമിന് ഇസ്ഹാക്ക് എന്ന മകനെ കൂടാതെ, ഈജിപ്റ്റുകാരി ദാസിയില്‍ ഉണ്ടായ മറ്റൊരു മകനായിരുന്നു ഇസ്മായീല്‍. ഇസ്മായീലിനെ സംബന്ധിച്ച് ദൈവികവാഗ്ദത്തം അവരില്‍നിന്ന് മധ്യപൂര്‍വ്വദേശത്ത് “പന്ത്രണ്ട് രാജാക്കന്മാര്‍” ഉത്ഭവിക്കും, (ഉല്‍പ്പത്തി 16:20) ഇവരിലൂടെ വലിയൊരു ജനത പുറപ്പെടും എന്നതായിരുന്നു. ഈ വാഗ്ദത്തത്തിലും കാണുന്നത് അബ്രഹാമിലൂടെ ഒരു മതവും രൂപപ്പെട്ടില്ല, രാഷ്ട്രങ്ങളും രാജാക്കന്മാരും ജനപഥങ്ങളുമായിരുന്നു രൂപപ്പെട്ടത് എന്ന യാഥാര്‍ത്ഥ്യമാണ്.
അബ്രഹാമിന് മതമുണ്ടോ?
യൂദായിസത്തെ ഒരു മതം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി, ഈ മതത്തിലേക്ക് കടന്നുവന്ന ആദ്യ ഹെബ്രായനാണ് അബ്രഹാം എന്നു വിശ്വസിക്കുന്നവരാണ് യഹൂദരില്‍ ഭൂരിപക്ഷവും. യഹൂദ ജീവിതക്രമവും ആരാധനാരീതികളുമെല്ലാം ഉള്‍പ്പെടുന്ന നിയമസംഹിതകളെ പൊതുവില്‍ “ഹലാക്ക” (Halakha) എന്നു യഹൂദര്‍ വിളിക്കുന്നു. ഇതിനെ മതനിയമങ്ങള്‍ എന്നു വിളിക്കുമെങ്കിലും ശരിയായ വിവര്‍ത്തനം “പെരുമാറ്റരീതി”; “അനുദിനജീവിതചര്യ” എന്നാണെന്നു പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു.
വാസ്തവത്തില്‍ “യൂദായിസം” (Judaism) എന്നത് ക്രൈസ്തവസഭയുടെ കണ്ടുപിടിത്തമായിരുന്നുവെന്നും 19-ാം നൂറ്റാണ്ടിലാണ് യഹൂദര്‍, തങ്ങളുടെ പൂര്‍വ്വികരുടെ ആത്മീയജീവിതത്തേയും സംസ്കാരത്തേയും ജീവിതരീതികളെയും ഒരു മതമായി ദര്‍ശിച്ചതെന്നുമാണ് കാലിഫോര്‍ണിയാ യൂണിവേഴ്സിറ്റിയില്‍ യഹൂദ സംസ്കാരം പഠിപ്പിക്കുന്ന വിഭാഗത്തിലെ പ്രഫസര്‍ ദാനിയേല്‍ ബൊയാറിന്‍ ”Judaism: The Genealogy of a Modern Notion” (by Daniel Boyarin) വ്യക്തമാക്കുന്നത്.
ദാനിയേല്‍ ബയാറിന്‍റെ ഈ വാദങ്ങളെ ന്യായീകരിക്കാന്‍ തക്കതായി മറ്റുചില പഠനങ്ങളുമുണ്ട്. “റിലിജിയന്‍” എന്നത് തികച്ചും ഒരു ആധുനിക ആശയമാണെന്നാണ് മൈക്കിള്‍ പാസ്ക്വിയര്‍ (Michael Pasquier, ) Religion in America: The Basics എന്ന ഗ്രന്ഥത്തില്‍ പറയുന്നത്.
എ.ഡി 1200 കളിലാണ് “റിലിജിയോ” (religiō) എന്ന ലാറിൻ പദം ഇംഗ്ലീഷ് ഭാഷയില്‍ കടന്നുവരുന്നത്. ഇംഗ്ലീഷ് മൊണാസ്ട്രികളിലെ ജീവിതരീതിയോടു ബന്ധപ്പെട്ടായിരുന്നു “റിലിജിയന്‍” എന്ന വാക്ക് ഉപയോഗിച്ചിരുന്നത്. എ.ഡി 1500 കളിലാണ് റിലിജിയന്‍ എന്ന വാക്കിന് ഇന്നു നാം മതം എന്നതിനേ മനസ്സിലാക്കുന്ന അര്‍ത്ഥത്തില്‍ കൂടുതല്‍ അര്‍ത്ഥവ്യാപ്തി ലഭിച്ചത് എന്നും കാണാം.
രാഷ്ട്രപിതാവായ അബ്രഹാം
മതത്തെയും ജൂദായിസത്തെയും സംബന്ധിച്ച് ആധുനികലോകം ഉയര്‍ത്തുന്ന ഈ പഠനങ്ങളുടെയും നിഗമനങ്ങളുടെയുമെല്ലാം പശ്ചാത്തലത്തില്‍ പരിശോധിച്ചാല്‍ അബ്രഹാമിനെ ഏതെങ്കിലുമൊരു മതസ്ഥാപകനായി കണക്കാക്കുക അസാധ്യമായിരിക്കും. അബ്രഹാമിലൂടെ മതങ്ങളൊന്നും പുറപ്പെട്ടില്ല എന്നതിന് ബൈബിള്‍ വചനങ്ങള്‍ സാക്ഷിനില്‍ക്കുന്നു. അബ്രഹാമിന്‍റെ ജീവതം വിശുദ്ധ ബൈബിളില്‍നിന്ന് വായിക്കുമ്പോള്‍ ശ്രദ്ധേയമായ പലതും അതില്‍ കണ്ടെത്താന്‍ കഴിയും. അതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം, അബ്രഹാമിനെ ദൈവം വിളിക്കുന്നത് മതത്തില്‍ നിന്നും മതമില്ലായ്മയിലേക്കായിരുന്നു എന്നതാണ്. ഗോത്രമത്തിലെ പ്രാകൃത വിഗ്രഹാരാധനാ രീതികളില്‍നിന്ന് (ജോഷ്വ 24:2) വിശ്വാസവും നീതീകരണവും നല്‍കുന്ന ഉന്നതമായ ആത്മീയജീവിതത്തിലേക്കുള്ള വെളിപാടായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. ഗോത്രസംസ്കാരവും ഗോത്രബോധവും പ്രബലപ്പെട്ടിരുന്ന സമൂഹത്തില്‍നിന്നും സ്വതന്ത്രരാഷ്ട്രം എന്ന തികച്ചും വ്യത്യസ്തമായ ഒരു സംസ്കൃതിയിലേക്കുള്ള മനുഷ്യവംശത്തിന്‍റെ ചുവടുവയ്പ്പിന്‍റെ തുടക്കമായിരുന്ന അബ്രഹാമിന്‍റെ വിളിയും തെരഞ്ഞെടുപ്പും എന്നു മനസ്സിലാക്കാന്‍ കഴിയും.
ബൈബിളില്‍ ആകമാനം അബ്രാം, അബ്രഹാം എന്ന പേരുകൾ 309 പ്രവാശ്യവും പഴയനിമയത്തില്‍ മാത്രം 73 തവണയും കാണപ്പെടുന്നു. എന്നാല്‍ അബ്രഹാമിനെ പരാമര്‍ശിക്കുന്ന വേളകളിലൊന്നും അബ്രഹാം ഏതെങ്കിലും മതം സ്ഥാപിച്ചതായോ അബ്രഹാമിനെ ദൈവം വിളിച്ച് ഏതെങ്കിലും മതരൂപീകരണ ദൗത്യം ഏല്‍പ്പിച്ചതായോ പഴയനിയമത്തിലോ പുതിയനിമയത്തിലോ രേഖകളില്ല. തന്നില്‍നിന്ന് രാഷ്ട്രങ്ങളും രാജാക്കന്മാരും ഉത്ഭവിക്കുമെന്നതായിരുന്നല്ലോ വാഗ്ദത്തം,. അതിനാല്‍, നിരവധി രാഷ്ട്രങ്ങളുടെ രൂപീകരണത്തിന് കാരണക്കാരനായ വ്യക്തി എന്ന നിലയില്‍ അബ്രഹാമിനെ രാഷ്ട്രപിതാവ് എന്ന് വിളിക്കുന്നതാണ് ശരി. “അബ്രഹാമിക് റിലിജിയന്‍” എന്നതിനേക്കാള്‍ “അബ്രഹാമിക് നേഷന്‍സ്” എന്നു പറയുന്നതായിരിക്കും ശരി. അബ്രഹാമിൻ്റെ പിൻതലമുറയിൽ വ്യത്യസ്ത മതങ്ങൾ രൂപപ്പെട്ടിട്ടുണ്ടെങ്കിൽ അതിനെല്ലാം വ്യത്യസ്ത സാഹചര്യങ്ങളായിരുന്നു കാരണമായത്.
അബ്രഹാമിനു നല്‍കിയ വാഗ്ദത്തങ്ങള്‍ അബ്രഹാമിന്‍റെ വംശപരമ്പരയ്ക്ക് വെളിയിലുള്ളവര്‍ക്ക് ലഭ്യമാകുമോ? ക്രൈസ്തവസഭയും അബ്രഹാമിന്‍റെ വാഗ്ദത്തങ്ങളും എന്ന അടുത്ത ലേഖനത്തില്‍ ഈ വിഷയം പരിശോധിക്കാം (തുടരും).
ബിനോയ് എം. ജെ.
മനസ്സ് ഒരു കംപ്യൂട്ടർ പോലെയാണ്.അതിനെ എങ്ങനെ പ്രോഗ്രാം ചെയ്യുന്നുവോ അതുപോലെ അത് പ്രവർത്തിക്കുന്നു. നമുക്ക് നമ്മുടേതായ ചില മനോഭാവങ്ങൾ ഉണ്ട്. അത് നമ്മുടെ മനസ്സിനെ നമ്മൾ ആ രീതിയിൽ പ്രോഗ്രാം ചെയ്തതുകൊണ്ടാണ്. നമ്മുടേതിൽനിന്ന് നേരെ വിപരീതമായ മനോഭാവങ്ങൾ ഉള്ളവരെയും അനുദിനം നാം കണ്ടുമുട്ടാറുണ്ട്. അവർ തങ്ങളുടെ മനസ്സിനെ മറ്റൊരു രീതിയിൽ പ്രോഗ്രാം ചെയ്ത് വച്ചിരിക്കുന്നു. നമ്മുടെ സമൂഹത്തിൽ എല്ലാവരും തന്നെ പണവും അധികാരവും ഇഷ്ടപ്പെടുന്നവരാണ്. അവർ തങ്ങളുടെ മനസ്സിനെ അപ്രകാരം പ്രോഗ്രാം ചെയ്ത് വച്ചിരിക്കുന്നു. എന്നാൽ മഹാത്മാഗാന്ധിയെയോ, ഫ്രാൻസിസ് അസ്സീസ്സിയെയോ, മദർ തെരേസയെയോ നോക്കുവിൻ. അവർ നമ്മിൽ നിന്നും ഭിന്നമായി ദാരിദ്ര്യത്തെ സ്നേഹിച്ചിരുന്നു. അവർ മനസ്സിനെ ആ രീതിയിൽ പ്രോഗ്രാം പ്രോഗ്രാം ചെയ്തിരുന്നു, അത്രതന്നെ!
മനസ്സിനെ പ്രോഗ്രാം ചെയ്യുമ്പോൾ അതിനെ ഏറ്റവും വിശാലമായ രീതിയിൽ പ്രോഗ്രാം ചെയ്യുവിൻ. മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നം അവന്റെ സങ്കുചിതമായ മനസ്സാണ്. നമ്മൾ ഏതാനും കാര്യങ്ങളെ മാത്രം ഇഷ്ടപ്പെടുമ്പോൾ നമ്മുടെ മനസ്സ് സങ്കുചിതമാകുന്നു. നമ്മൾ എല്ലാ കാര്യങ്ങളെയും ഇഷ്ടപ്പെടുമ്പോൾ നമ്മുടെ മനസ്സ് വിശാലമാകുന്നു. നാമേതെങ്കിലും ആഗ്രഹത്തെ മുന്നിൽ കാണുമ്പോൾ നമ്മുടെ മനസ്സ് അതിലേക്ക് പരിമിതപ്പെടുന്നു. എന്നാൽ നാമെല്ലാം ആഗ്രഹിച്ചു തുടങ്ങുമ്പോൾ നമ്മുടെ മനസ്സ് അതിവിശാലമാകുന്നു. എല്ലാറ്റിനെയും സ്നേഹിക്കുന്ന ഒരാൾക്ക് മാത്രമേ എല്ലാറ്റിനെയും ആഗ്രഹിക്കുവാനാവൂ. അയാൾക്ക് എന്തുകിട്ടിയാലും സന്തോഷമാണ്. ഉദാഹരണത്തിന് പേരിനെയും പ്രശസ്തിയെയും ആഗ്രഹിക്കുന്ന ഒരാൾക്ക് അത് കിട്ടിയില്ലെങ്കിൽ ദു:ഖമാണ്. എന്നാൽ അയാൾ പേരിലും പ്രശസ്തിയിലും ആനന്ദം കണ്ടെത്തുന്നതുപോലെ തന്നെ ആരാലും അറിയപ്പെടാതെ ജീവിക്കുന്നതിലും ആനന്ദം കണ്ടെത്തുന്നുണ്ടെങ്കിൽ അയാൾക്ക് പ്രശസ്തി കിട്ടിയാലും ഇല്ലെങ്കിലും സന്തോഷമാണ്. ഇപ്രകാരം നിങ്ങളുടെ ആഗ്രഹങ്ങളെയും ഇഷ്ടങ്ങളെയും പരമാവധി വിപുലീകരിക്കുവിൻ. വൈരുധ്യങ്ങളെ ഉൾക്കൊള്ളുവാനാകുന്ന വിധത്തിൽ അതിനെ പാകപ്പെടുത്തുവിൻ.
ഇപ്രകാരം നാം എല്ലാറ്റിനെയും സ്നേഹിച്ചുതുടങ്ങിയാൽ നമ്മുടെ ദിശാബോധം എങ്ങനെയാകും? നാമെന്തിനുവേണ്ടി ജീവിക്കണം? പ്രത്യേകിച്ച് ദിശാബോധം ഒന്നും ഇല്ലാതിരിക്കുന്നതാണ് നല്ലത്. ആകാശത്തിൽ സഞ്ചരിക്കുന്ന മേഘങ്ങളെ നോക്കുവിൻ. കാറ്റിന്റെ ദിശയിൽ അവ സഞ്ചരിക്കുന്നു. അവക്ക് സ്വന്തമായി ദിശാബോധമില്ല. ഇപ്രകാരം സാഹചര്യങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് ജീവിക്കുവാൻ കഴിയുന്നവനാണ് ഏറ്റവും ശ്രേഷ്ഠനായവൻ. അയാൾക്ക് സ്വന്തമായ ഇഷ്ടാനിഷ്ടങ്ങൾ ഇല്ല. അതുകൊണ്ട് തന്നെ അയാൾക്ക് സ്വാർത്ഥതയും ഇല്ല. അയാൾ ഒരിക്കലും ബാഹ്യലോകവുമായി സംഘർഷത്തിലല്ല. അയാൾ സദാ ബാഹ്യലോകവുമായി സ്വരച്ചേർച്ചയിലാണ്. അതുകൊണ്ട് തന്നെ അയാൾക്ക് പ്രശ്നങ്ങളുമില്ല. അതിനാൽ ജീവിതത്തിന് എന്തെങ്കിലും ആഗ്രഹമോ ലക്ഷ്യമോ വേണമെന്ന് വാശിപിടിക്കാതിരിക്കുവിൻ. നിങ്ങൾക്ക് എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കിൽ അത് ചെയ്യുവിൻ. ആ കർമ്മം നിഷ്കാമമായിരിക്കട്ടെ. എന്തെങ്കിലും ആഗ്രഹത്തെയോ സ്വാർത്ഥമോഹത്തെപ്രതിയോ ആകാതിരിക്കട്ടെ.
രാഗദ്വേഷങ്ങളാണ് (ഇഷ്ടാനിഷ്ടങ്ങൾ )മനുഷ്യന്റെ ശാപം. ചെറുപ്പം മുതലേ നാം ചിലതിനെയൊക്കെ സ്നേഹിക്കുവാനും മറ്റു ചിലവയെ വെറുക്കുവാനും പഠിക്കുന്നു. ഇഷ്ടമുള്ളവ സംഭവിക്കുമ്പോൾ സുഖവും ഇഷ്ടമില്ലാത്തവ സംഭവിക്കുമ്പോൾ ദുഃഖവും ഉണ്ടാകുന്നു. സമൂഹം ഈ പരിമിതിയെ നന്നായി ചൂഷണം ചെയ്യുന്നു. സമൂഹം അതിന്റെ താളത്തിനൊപ്പിച്ച് നമ്മെ കൊണ്ട് നൃത്തം ചവിട്ടിപ്പിക്കുവാൻ ഈ സാഹചര്യത്തെ ഉപയോഗിക്കുന്നു. നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ കണ്ടെത്തി അവയെ കാട്ടിക്കൊണ്ട് നിങ്ങളെ പ്രലോഭിപ്പിക്കുകയും ഇഷ്ടമില്ലാത്ത കാര്യങ്ങൾ കാട്ടി നിങ്ങളെ ഭയപ്പെടുത്തുകയും ചെയ്തുകൊണ്ട് സമൂഹം നിങ്ങളെ അതിന്റെ ചൊൽപടിക്കു നിർത്തുന്നു. ഇപ്രകാരം നാമെല്ലാവരും സമൂഹത്തിന്റെ അടിമകളായി മാറിയിരിക്കുന്നു. ഇതൊരു വലിയ അപകടം തന്നെയാണ്. ഈ അടിമത്വത്തിൽ നിന്നും കരകയറണമെങ്കിൽ നാം നമ്മുടെ ഇഷ്ടാനിഷ്ടങ്ങളെ ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. നമുക്ക് എല്ലാറ്റിനോടും ഇഷ്ടമാണെങ്കിൽ നമ്മെ പ്രലോഭിപ്പിക്കുവാനോ ഭീഷണിപ്പെടുത്തുവാനോ സമൂഹത്തിന് കഴിയാതെ വരും. നമുക്ക് സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്യും. ഇപ്രകാരം ലഭിക്കുന്ന സ്വാതന്ത്ര്യത്തെയാണ് മോക്ഷം എന്ന് വിളിക്കുന്നത്.
ഇപ്രകാരം പ്രതിഫലത്തോട് കാട്ടുന്ന ആസക്തിയും ശിക്ഷയോട് കാട്ടുന്ന വിരക്തിയും നമ്മെ സമൂഹത്തിന്റെ അടിമകളാക്കി മാറ്റുന്നു. ഒന്ന് ചിന്തിച്ചാൽ പ്രതിഫലവും ശിക്ഷയും തമ്മിൽ എന്തു വ്യത്യാസം? പ്രതിഫലം നമ്മെ അഹങ്കാരികളും, മടിയന്മരും, സുഖഭോഗികളും, ദുർബലരും ആക്കി മാറ്റുമ്പോൾ ശിക്ഷ നമ്മെ മന:കരുത്തുള്ളവരും, കഠിനാധ്വാനികളും, വിനയമുള്ളവരുമാക്കി മാറ്റുന്നു. അതിനാൽ തന്നെ പ്രതിഫലവും ശിക്ഷയും ഒരുപോലെ നല്ലതാണെന്നും അവയെ രണ്ടിനെയും സ്വീകരിക്കുന്നതിൽ തെറ്റൊന്നും ഇല്ലെന്നും കാണുവാൻ കഴിയും. പരാജയങ്ങളെയും, ദു:ഖങ്ങളെ യും, വേദനകളെയും, രോഗങ്ങളെയും മരണത്തെ പോലും നമുക്ക് ആസ്വദിക്കുവാൻ കഴിയും. മനസ്സിനെ ആ രീതിയിൽ പ്രോഗ്രാം ചെയ്യണമെന്ന് മാത്രം. ജീവിതത്തെ അതിന്റെ തനിസ്വരൂപത്തിൽ തൊട്ടറിയുവിൻ. ജീവിതത്തെ അതിന്റെ പൂർണ്ണതയിൽ അറിയണമെങ്കിൽ അതിനെ അതിന്റെ എല്ലാ അർത്ഥ തലങ്ങളിലും അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. നാം ജീവിക്കുവാൻ വേണ്ടി ഇവിടേക്ക് വരികയും ഇവിടെയായിരിക്കുമ്പോൾ ജീവിക്കുവാൻ മടികാട്ടുകയും ജീവിക്കുവാൻ മറന്നു പോകുകയും ചെയ്യുന്നതെന്തുകൊണ്ട്? ജീവിതവിജയമെന്നാൽ ജീവിതത്തിലെ എല്ലാ യാഥാർത്ഥ്യങ്ങളിലൂടെയും വിജയകരമായി കടന്നുപോകുക എന്നതാണ്.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120