ഫാ. ഹാപ്പി ജേക്കബ്
സ്നേഹം എന്ന ആശയം ധാരാളം. നാം കേട്ടിട്ടുള്ളതും നാം അത് പരിപാലിക്കുന്നവരുമാണ് എന്നാണ് നാം ധരിച്ചിട്ടുള്ളത്. അഗാധമായി പലരോടും പലതിനോടും നാം സ്നേഹം കാണിക്കാറുമുണ്ട്. ശക്തി കൊണ്ടും ബലം കൊണ്ടും കീഴ്പ്പെടുത്തുവാൻ പറ്റാത്ത പല ഇടങ്ങളിലും സ്നേഹം അതിൻ്റെ ഭാവം പ്രകടിപ്പിക്കുന്നത് നാം അനുഭവിക്കുമാറുണ്ട്.
ക്രിസ്തുമസ് സ്നേഹത്തിൻ്റെ പ്രതീകമാണ് . തൻ്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ച് പോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു (. യോഹന്നാൻ 3 : 16 ). ദൈവം നമ്മെ കരുതുകയും സ്നേഹിക്കുകയും ചെയ്യുന്നു എന്ന് ഇതിനേക്കാൾ വേറെ എന്ത് തെളിവ് നമുക്ക് വേണം. ഈ സ്നേഹമാണ് ക്രിസ്തു ജനനത്തിന് ആധാരം. ഈ സ്നേഹം തന്നെയാണ് ഇന്നും ക്രിസ്തുമസിന്റെ പ്രസക്തി .
നമ്മുടെ ജീവിതകാലത്ത് നാം പലതരം സ്നേഹബന്ധങ്ങളിൽ ആയി തീരാറുണ്ട്. ചിലത് ബന്ധനങ്ങളും ആവും . ആത്മാർത്ഥമായി നാം സ്നേഹിച്ച പലരും നമുക്ക് തിരികെ തരുന്നത് അവഗണനയും കണ്ണീരും ആയിരിക്കും. നമ്മുടെ സ്നേഹം ചിലപ്പോൾ അവർക്ക് ആവശ്യം വേണമെന്നില്ല; എന്നാൽ ചിലപ്പോഴാകട്ടെ സ്നേഹം നടിക്കുകയും ചെയ്യും. ഇങ്ങനെ ഏറ്റക്കുറച്ചിലുകൾ നിറഞ്ഞ സ്നേഹബന്ധങ്ങളിൽ ജീവിക്കുന്ന നാം അറിയണം ദൈവസ്നേഹം എന്താണ് എന്നും അതിൻറെ മഹത്വം എന്താണ് എന്നും . ആ സ്നേഹം നമുക്ക് മനസ്സിലാക്കി തരുന്ന അവസരമാണ് ക്രിസ്തുമസ്.
ക്രിസ്തുമസ് കാലയളവിൽ ഈ സ്നേഹ പ്രതീകങ്ങളായി നാം പങ്കുവയ്ക്കാറുണ്ട്. കാർഡുകൾ കൈമാറ്റം ചെയ്യും, സമ്മാനങ്ങൾ കൊടുക്കും, ഭക്ഷണങ്ങൾ പങ്കുവയ്ക്കും. എന്നാൽ ഇതെല്ലാം നാം ചെയ്യുന്നത് സ്നേഹം കൊണ്ടാണ് എന്ന് കരുതാൻ വയ്യ. കാരണം തിരികെ നമുക്ക് ലഭിക്കും എന്ന പ്രതീക്ഷയോടെ ആണ് നാം സമ്മാനങ്ങൾ നൽകുക. അല്ലാതെ ഒരാൾക്ക് സ്നേഹം പകരുക എന്ന ഭാവം നമ്മളിൽ ഉണ്ടാവുകയില്ല. എന്നാൽ നമ്മുടെ പങ്കുവയ്ക്കലിലൂടെ ഒരാളുടെ എങ്കിലും മനസ്സിൽ പ്രത്യാശ നിറയുകയും അല്ലായെങ്കിൽ ഒരാളുടെ എങ്കിലും മുഖത്ത് പുഞ്ചിരി വരുത്തുകയും ചെയ്താൽ നാം അറിയാതെ തന്നെ അവർക്ക് നമ്മിലൂടെ ദൈവസ്നേഹം ലഭിക്കും. ഇത് നാം അറിയണമെങ്കിൽ പ്രേക്ഷിത കാലത്ത് കർത്താവിന്റെ കൂടെ ഉണ്ടായിരുന്നവർ ആരൊക്കെയാണ് എന്ന് നോക്കിയാൽ മതി. ചുങ്കക്കാരും , വേശ്യമാരും , പാപികളും രോഗികളും സമൂഹത്തിന്റെ അടിത്തട്ടിൽ ഉള്ള എല്ലാവരും അവൻ്റെ സ്നേഹിതർ ആയിരുന്നു. അവർക്ക് ആവശ്യമായ സ്നേഹം, സമാധാനം , സൗഖ്യം എല്ലാം അവൻ നൽകി അവരെ തൃപ്തരാക്കി . അവർക്ക് വേണ്ടുന്ന സമ്മാനവും അത് തന്നെയായിരുന്നു.
മറ്റൊരു തരത്തിൽ നാം ചിന്തിക്കുമ്പോൾ ലോകത്തിന് മുഴുവനായി പിതാവ് തന്ന സ്നേഹമാണ്, സമ്മാനമാണ് ക്രിസ്തു എന്ന രക്ഷിതാവ് . ഈ സമ്മാനത്തെ ഭാഗമാക്കുവാനോ ആവശ്യാനുസരണം ഭിന്നിപ്പിക്കുവാനോ നമുക്ക് അവകാശമില്ല. ആയ തിനാലാണ് ഈ സ്നേഹം നമ്മളിൽ പിറക്കുകയും വളരുകയും ചെയ്യണമെന്ന് സഭ ആവശ്യപ്പെടുന്നത്. ഇങ്ങനെ നമ്മളിൽ ദാനമായി ലഭിച്ച സ്നേഹത്തെയാണ് ക്രിസ്തുമസ് സന്ദേശമായി നാം മറ്റുള്ളവരുടെ മുൻപിൽ അവതരിപ്പിക്കുന്നത്.
നമ്മുടെ സ്നേഹത്തിന് വില കല്പിക്കാൻ ആളില്ലാതിരിക്കട്ടെ, നമ്മുടെ കരുതലിനെ അവഗണിക്കട്ടെ, നമ്മെ ഒഴിവാക്കട്ടെ, നിരാശപ്പെടേണ്ട : കാരണം നമ്മെ കരുതുന്ന ദൈവസ്നേഹം ഇതിലും എത്രയോ വലുതാണ്. നമ്മെ നിലനിർത്തുന്ന കരുതൽ എത്രയോ ശ്രേഷ്ടമാണ്. സർവ്വചരാചരങ്ങൾക്കും സന്തോഷമായി ഈ ജനനം ഭവിക്കട്ടെ . ഇന്നും ഈ സദ്‌വാർത്ത ദാനം നമ്മളിലൂടെ മുഴങ്ങട്ടെ.
ഈ ക്രിസ്തുമസിൽ നാം തിരുത്തേണ്ടതായ ചില കാര്യങ്ങളും ഇതോടൊപ്പം ചേർത്ത് ചിന്തിക്കണം . 1 യോഹന്നാൻ 4 : 19 – 21 “അവൻ ആദ്യം സ്നേഹിച്ചത് കൊണ്ട് നാം സ്നേഹിക്കുന്നു . ഞാൻ ദൈവത്തെ സ്നേഹിക്കുന്നു എന്ന് പറയുകയും തൻ്റെ സഹോദരനെ വെറുക്കുകയും ചെയ്യുന്നവൻ കള്ളനാകുന്നു. താൻ കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവന് കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിപ്പാൻ കഴിയുകയില്ല. ദൈവത്തെ സ്നേഹിക്കുന്നവൻ സഹോദരനേയും സ്നേഹിക്കണം. ”
ഇതായിരിക്കണം ക്രിസ്തുമസ് . ദൈവം സ്നേഹിച്ചത് പോലെ നാമും നമ്മുടെ സഹജീവികളെ സ്നേഹിക്കുമ്പോൾ ക്രിസ്തുമസ് യാഥാർഥ്യമാകുന്നു. ചുറ്റുമുള്ള സഹജീവികളിൽ ദൈവസ്നേഹം നാം പകരുക. യാതൊരു പ്രതിഫലേച്ഛയും ഇല്ലാതെ തന്നെ സ്നേഹിക്കുക. ദൈവസ്നേഹം അനുഭവിച്ച് അറിയുകയും സഹജീവികളിൽ കാരുണ്യം വർഷിക്കുകയും ചെയ്തു കൊണ്ട് തിരുജനനത്തിന്റെ പ്രസക്തി നമുക്ക് ആചരിക്കാം.
സമാധാനത്തിന്റെ , സ്നേഹത്തിൻ്റെ, സൗഖ്യത്തിന്റെ, പാപമോചനത്തിന്റെ, ആസക്‌തികളിൽ നിന്നുള്ള മോചനത്തിന്റെ ക്രിസ്തുമസ് ആകട്ടെ ഈ വർഷം . ദൈവസ്നേഹം വാക്കുകളിലൂടെ പകർന്ന് കൊണ്ട്
കർതൃ ശുശ്രൂഷയിൽ
ഹാപ്പി ജേക്കബ് അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ്
മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം
ജോർജ് മാത്യു
ബിർമിങ്ഹാം സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയുടെ ധന്യമായ മൂറോൻ കൂദാശ ഇന്നും (വെള്ളി ),നാളെ യുമായി (ശനി ) നടക്കുന്നു .കൂദാശ ചടങ്ങുകൾക്ക് യുകെ ,യൂറോപ്പ് ,ആഫ്രിക്ക ഭദ്രാസന മെത്രാപോലിത്ത ഡോ .മാത്യൂസ് മാർ തിമോത്തിയോസ് മുഖ്യ കാർമികത്വം വഹിക്കും .ഇന്ന് വൈകിട്ട് 6 -ന്സന്ധ്യാനമസ്കാരം, 7.30ന് മൂറോൻ കൂദാശയുടെ ഒന്നാം ഭാഗവും തുടർന്ന് മുഖ്യാഥിതി സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് ആശംസ സന്ദേശം നൽകും .ശനിയാഴ്ച്ച രാവിലെ 7.30ന് പ്രഭാതനമസ്കാരം ,മൂറോൻ കൂദാശയുടെ രണ്ടാം ഘട്ട ശുശ്രൂഷയും ,വി .കുർബാനയും .ആശിർവാദവും ,പൊതുസമ്മേളനവും നടക്കും .തുടർന്ന് ഉച്ചഭക്ഷണത്തോടെ ചടങ്ങുകൾ സമാപിക്കും .
പരിപാടിയുടെ വിജയത്തിനായി വിവിധ സബ്‌കമ്മിറ്റികൾ ഏകോപിപ്പിച്ചു പ്രവർത്തിക്കുന്നു. യുകെയിലെ വിവിധ ഇടവകകളിൽ നിന്ന് വൈദീകരും ,വിശാസികളും ചടങ്ങിൽ സബന്ധിക്കും .ജെക്യൂബ് മുൾട്ടീമീഡിയ ലണ്ടൻ കൂദാശയുടെ തത്സമയ ചടങ്ങുകൾ സംപ്രേഷേണം (ഫേസ്ബുക് ,യൂട്യൂബ് ) ചെയ്യുന്നു . ദേവാലയ പുനർപ്രതിഷ്ഠ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഇടവക വികാരി ഫാ:എൽദോ വർഗീസ് ,ട്രസ്റ്റി രാജൻ വർഗീസ് .സെക്രെട്ടറി എബ്രഹാം കുര്യൻ എന്നിവർ അറിയിച്ചു .
കോവിഡിന്റെ ഭയാശങ്കകളിൽ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ വീണ്ടും ഓൺലൈനിൽ നടത്തപ്പെടുന്നു .
തിരുപ്പിറവിയുടെ മഹിമയെ പ്രഘോഷിച്ചുകൊണ്ട് ഡിസംബർ മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ (11/12/2021) നടക്കും . സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് ജീവവായുവായി നിലനിൽക്കുന്ന , സെഹിയോൻ യുകെ സ്ഥാപക ഡയറക്ടർ റവ. ഫാ . സോജി ഓലിക്കൽ തുടക്കമിട്ട , പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ പതിവിൽ നിന്നും വ്യത്യസ്തമായി ഇത്തവണ വൈകിട്ട് 4 നാണ് ആരംഭിക്കുക . രാത്രി 8.30 ന് അവസാനിക്കും .
പ്രശസ്‌ത വചന പ്രഘോഷകനും ആധ്യാത്മിക ശുശ്രൂഷകനുമായ സെഹിയോൻ യുകെയുടെ ആത്മീയ പിതാവ് റവ.ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന , വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്ന , കൺവെൻഷനിൽ ബർമിങ്ഹാം അതിരൂപത സഹായ മെത്രാൻ റവ .സ്റ്റീഫൻ റൈറ്റ് പങ്കെടുക്കും. സെഹിയോൻ മിനിസ്ട്രിയുടെ മുഴുവൻ സമയ ശുശ്രൂഷക മിലി തോമസും ഇത്തവണ ശുശ്രൂഷ നയിക്കും .
മഹാമാരിയുടെ പ്രതികൂല സാഹചര്യത്തെ തരണം ചെയ്യാൻ പ്രാർത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും , മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാനകാലത്തിന്റെ ആവശ്യകതയെ മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിലാണ് പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും നടക്കുക .
അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കൺവെൻഷൻ യുകെ സമയം വൈകിട്ട് 4 മുതൽ കുട്ടികളുടെ ശശ്രൂഷയോടെ ആരംഭിക്കും .5 മണിക്ക് ഇംഗ്ലീഷ് ശുശ്രൂഷയും 6 മുതൽ രാത്രി 8.30 വരെ മലയാളം കൺവെൻഷനും നടക്കും . യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.
WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.8894210945 എന്ന ZOOM പ്രയർ ലൈൻ നമ്പർ വഴി സ്പിരിച്വൽ ഷെയറിങ്ങിനും കൺവെൻഷനിലുടനീളം സൗകര്യമുണ്ടായിരിക്കും.
രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് നാളെ ശനിയാഴ്ച്ച വൈകിട്ട് 4 മുതൽ സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
ജോൺസൺ +44 7506 810177
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239
ബിനോയ് എം. ജെ.
അടിച്ചമർത്തപ്പെടുന്ന വ്യക്തിത്വങ്ങൾക്ക് ആത്മാവിഷ്കാരത്തിനുള്ള കഴിവ് നഷ്ടപ്പെടുന്നു. ആത്മാവിഷ്കാര ത്തിനുള്ള കഴിവ് നഷ്ടപ്പെടുമ്പോൾ അവർക്ക് യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാനാകാതെ വരുന്നു. യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ ആകാത്തവർ സ്വപ്ന ലോകത്തിലേക്ക് പിൻവാങ്ങുന്നു .ഇതല്ലേ നമ്മുടെ കുട്ടികൾക്ക് സംഭവിക്കുന്നത്? അവർ സ്വപ്നലോകത്തിൽ ജീവിക്കുന്നു. ഇത് അവരുടെ പ്രകൃതം ആണെന്ന് കരുതേണ്ടാ .. മറിച്ച് അതിന്റെ പുറകിൽ ഒരു കാരണം കിടക്കുന്നു .ആ കാരണം അടിച്ചമർത്തലും ആകുന്നു.
ജനിക്കുമ്പോൾ മുതൽ കുട്ടികൾ സ്വപ്നലോകത്തിൽ ആണോ ജീവിക്കുന്നത് എന്നത്, പരിശോധിക്കേണ്ട ഒരു വസ്തുതയാണ് . തങ്ങൾക്ക് വിവേചനശക്തി കിട്ടുമ്പോൾ കുട്ടികൾ മനസ്സിലാക്കുന്ന ഒരു വലിയ സത്യമുണ്ട്. ഈ ലോകം തങ്ങളുടേത് അല്ല …ഈ ലോകത്തിൽ തങ്ങൾക്ക് ജീവിക്കുവാൻ ആവില്ല… അത് അവർക്കൊരു വലിയ പ്രഹരം തന്നെയാണ്. അപകർഷതയും ഭയവും നിസ്സഹായതയും അവരെ വിഴുങ്ങുന്നു. അവർ മുതിർന്നവരെ അനുകരിച്ച് തുടങ്ങുന്നു! അപകർഷതയിൽ നിന്നും ആരംഭിക്കുന്ന ഈ അനുകരണം ഒരു അർബുദം പോലെ അവരുടെ വ്യക്തിത്വങ്ങളെ ബാധിക്കുന്നു. അതിനുശേഷം അവരിൽനിന്നും സമൂഹത്തിന് കാര്യമായ സംഭാവന ഒന്നും കിട്ടുവാൻ പോകുന്നില്ല. ഇതാണ് മനുഷ്യ ജീവിതത്തെ ബാധിക്കുന്ന ഏറ്റവും വലിയ ദുരന്തം. ഇതിൻറെ കൂടെ അധ്യാപകരുടെയും മുതിർന്നവരുടെയും ക്രൂരമായ സമീപനങ്ങളും, വികലമായ വിദ്യാഭ്യാസത്തിന്റെ ചുമക്കാനാവാത്ത ഭാരവും കുട്ടികളെ കുരിശു ചുമക്കുന്ന ക്രിസ്തുവിനു തുല്യരാക്കുന്നു. ഇത് ഒന്നോ രണ്ടോ വർഷത്തെ കഥയല്ല. നീണ്ട രണ്ടു പതിറ്റാണ്ടുകൾ ഇങ്ങനെ പോകുന്നു. എവിടെയാണ് നമുക്ക് തെറ്റ് പറ്റിയിരിക്കുന്നത്?
അടിസ്ഥാനപരമായ തെറ്റ് നമ്മുടെ അജ്ഞത തന്നെ. കുട്ടികളെ കുറിച്ച് നമുക്ക് യാതൊന്നും അറിഞ്ഞുകൂടാ. ആകെക്കൂടി നമുക്ക് അറിയാവുന്നത് അവർ നമ്മെക്കാൾ ചെറിയവരാണ് എന്നതാകുന്നു. അവർ കഴിവ് കുറഞ്ഞവരാണ് എന്നും അതിനാൽ തന്നെ നമ്മുടെ സംരക്ഷണം അവർക്ക് ആവശ്യം ഉണ്ട് എന്നും നാം ധരിച്ചു വശായിരിക്കുന്നു. ഈ ഉത്കർഷതാ ബോധം(Superiority Complex) പ്രശ്നങ്ങളെ കൂടുതൽ വഷളാക്കുകയേ ചെയ്യുന്നുള്ളൂ. കാര്യങ്ങളുടെ നിജസ്ഥിതി ഇതിൽനിന്നും എത്രയോ ഭിന്നമാണ് . കുട്ടികൾ നമുക്ക് തുല്യരാണെന്ന് നാം ഒരിക്കലും സമ്മതിച്ചു കൊടുക്കുകയില്ല. അത് നമുക്ക് ഒരു വാശിപോലെയാണ് .അവർ നമുക്ക് തുല്യർ മാത്രമല്ല, ചിലയിടങ്ങളിൽ നമ്മെക്കാൾ ശ്രേഷ്ഠരുമാണ് .എട്ടു വയസ്സിനു ശേഷം കുട്ടികൾ കാര്യമായി വളരുന്നില്ല എന്ന് മന:ശ്ശാസ്ത്രജ്ഞൻമാർ പറയുന്നു. അവിടെ അവർക്ക് തിരിച്ചറിവായി കഴിഞ്ഞു .അതിനപ്പുറത്തേക്ക് വളരുവാൻ അവർക്ക് കഴിയുന്നില്ല. അഥവാ വളരണമെങ്കിൽ അവർക്ക് സ്വാതന്ത്ര്യം കിട്ടിയേ തീരൂ …എന്തിനുള്ള സ്വാതന്ത്ര്യം? എന്തിനും! അത് നിർവചിക്കാനാവാത്ത താണ് .അതവർക്കേയറിയൂ.. നമുക്കറിഞ്ഞുകൂടാ.
അവിടെ ആരംഭിക്കണം കുട്ടികളുടെ ആത്മാവിഷ്ക്കാരം. അത് അത്ഭുതത്തോടു കൂടി നോക്കി കണ്ടുകൊണ്ടിരിക്കുവാനേ നമുക്കാവൂ.. അത് എന്താണെന്ന് നമുക്ക് പൂർണമായി മനസ്സിലായിക്കൊള്ളണമെന്നില്ല. ഒരു പക്ഷെ ഒട്ടുംതന്നെ മനസ്സിലായെന്നും വരികയില്ല .അതുകൊണ്ടാണ് കുട്ടികൾ നമ്മെക്കാൾ ശ്രേഷ്ഠരാണെന്ന് ഞാൻ സൂചിപ്പിച്ചത് .അവരുടെ ആത്മാവിഷ്കാരം ആത്മസാക്ഷാത്കാരത്തിലേക്കുള്ള വാതിൽ തുറന്നിടുന്നു. എട്ടുവയസ്സു വരെ വളർന്ന അതേ വേഗതയിൽ തുടർന്നും അവർ വളർന്നാൽ മദ്ധ്യവയസ്സിൽ എത്തുമ്പോഴേക്കും അവർ ജീവിതത്തിൽ അത്ഭുതകരമായ പുരോഗതി ആർജ്ജിച്ചെടുത്ത് കഴിഞ്ഞിരിക്കും .അവരിൽ ചിലരെങ്കിലും ആത്മസാക്ഷാത്കാരത്തിൽ എത്തുകയും ചെയ്യും. സമൂഹത്തെയും ജീവിത സാഹചര്യങ്ങളെയും അടിമുടി മാറ്റാനുള്ള ശക്തി അവർക്ക് ഉണ്ടായിരിക്കും. പിന്നീട് നമുക്ക് ഒന്നിനെക്കുറിച്ചും ദു:ഖിക്കേണ്ടതായി വരികയില്ല.
ആത്മസാക്ഷാത്കാരത്തിൽ എത്തുവാനായി കഠിനസാധന ചെയ്യുന്നവരാണ് നമ്മളിൽ ചിലരെങ്കിലും. കാരണം ഈ ലോകത്തിന്റേതായ മൂഢതകളും തിന്മകളും നമ്മുടെ വ്യക്തിത്വത്തിൽ പണ്ടേ പ്രവേശിച്ച് കഴിഞ്ഞിരിക്കുന്നു. അവയെ പിഴുതെറിയുക എത്രയോ ദുഷ്കരം . എന്നാൽ കുട്ടികളെ നൈസർഗ്ഗികമായി വളരുവാൻ വിട്ടാൽ ഇത് സംഭവിക്കുകയില്ല. പിറന്ന് വീഴുന്ന ഓരോ കുഞ്ഞും ഒരുപരിധിവരെ നിഷ്കളങ്കൻ ആണ് .ആ നിഷ്കളങ്കത അവർ കാത്തു സൂക്ഷിക്കട്ടെ! അപ്പോൾ സാധന എന്ന പ്രക്രിയയുടെ പോലും ആവശ്യം ഉണ്ടായിരിക്കുകയില്ല .അവർ ആത്മസാക്ഷാത്കാരത്തിലേക്ക് താനെ വളർന്നുകൊള്ളും.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ബാസില്‍ഡണ്‍ സീറോ മലബാര്‍ സമൂഹത്തിന്റെ ചിരകാല ആഗ്രഹമായി രുന്ന സീറോ മലബാര്‍ മിഷന്‍ എന്ന സ്വപ്നം സാക്ഷാല്‍കരിക്കുകയാണ്. ഡിസംബര്‍ 11 ശനിയാഴ്ച 3 മണിക്ക് നടക്കുന്ന കുര്‍ബാന മദ്ധ്യേ മാര്‍. ജോസഫ് സ്രാമ്പിക്കല്‍ മിഷന്‍ പ്രഖ്യാപനവും “മേരി ഇമാക്കുലേറ്റ് മിഷന്‍” എന്ന നാമകരണവും നടത്തും. മിഷന്‍ ഡയറക്ടര്‍ ഫാദര്‍ ജോസഫ് മുക്കാട്ട, വിവിധ മിഷനുകളുടെ ഡയറക്ടര്‍മാരായ വൈദികര്‍, സനൃസ്തര്‍, മറ്റ് അത്മായ നേതാക്കള്‍ തുടങ്ങിയവരും മിഷന്‍ അംഗങ്ങള്‍ക്കൊപ്പം തിരുകര്‍മ്മങ്ങളിലും അനുബന്ധ ചടങ്ങുകളിലും സംബന്ധിക്കുന്നു.
മിഷന്‍ പ്രഖ്യാപനത്തിനും നാമകരണത്തിനും ശേഷം സ്നേഹവിരുന്ന് ഉണ്ടായിരിക്കും. ബാസില്‍ഡണ്‍ സമൂഹത്തിന്റെ ചിരകാല അഭിലാഷമായിരുന്ന മിഷന്‍ പ്രഖ്യാപന ശുശ്രൂഷയില്‍ എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് ഇടവക ഡയറക്ടര്‍ ഫാ. ജോസഫ് മുക്കാട , ട്രസ്റ്റി അംഗങ്ങളായ ബിന്ദു ബിജു, മോന്‍സ് സക്കറിയാസ്, വിനോ മാത്യു തുടങ്ങിയവര്‍ അഭ്യര്‍ഥിച്ചു. മിഷന്‍ പ്രഖ്യാപനത്തിനായി പള്ളികമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.
മണ്ഡലകാല സമാപനത്തോട് അനുബന്ധിച് LHA യുടെ അയ്യപ്പ ഭജനയും, പ്രശസ്ത വാദ്യ കലാകാരൻ വിനോദ് നവധാരയുടെ നേതൃത്വത്തിൽ കൊമ്പു പറ്റ് – പഞ്ചാരി മേളവും, മുരളി അയ്യരുടെ കാർമികത്വത്തിൽ അയ്യപ്പ പൂജയും, പടിപൂജയും, ധനുമാസ തിരുവാതിര ആഘോഷങ്ങളോടനുബന്ധിച് LHA വനിതാ സംഘത്തിന്റെ തിരുവാതിര കളിയും പിന്നീട് ഹരിവരാസനത്തോടുകൂടി ദീപാരാധനയും അരങ്ങേറും. ദീപാരാധനയ്ക്കു ശേഷം പാരമ്പര്യ ശൈലിയിൽ തയ്യാറാക്കിയ തിരുവാതിര പുഴുക്കും കഞ്ഞിയും പരമ്പരാഗത രീതിയിൽ പാള പാത്രങ്ങളിൽ വിളമ്പുന്നത് വർഷങ്ങളായി LHAയുടെ ആഘോഷ പരിപാടികളുടെ മാത്രം പ്രത്യകതയാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ആഘോഷപരിപാടികൾ സംഘടിപ്പിക്കുക.
ശ്രീ ഗുരുവായൂരപ്പന്റെയും ശ്രീ ധര്മശാസ്താവിന്റെയും ചൈതന്യം നിറഞ്ഞു നിൽക്കുന്ന ഈ ധന്യ മുഹൂർത്തത്തിന് സാക്ഷിയാകുവാൻ എല്ലാ യു. കെ. മലയാളികളെയും, സംഗീതാസ്വാദകരേയും, സഹൃദയരായ കലോപാസകരേയും ലണ്ടൻ ഹിന്ദു ഐക്യവേദി ഭഗവത് നാമത്തിൽ ഈ ഭക്തി നിർഭരമായ വേദിയിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു.
തീയതി: 18.12.2021, ശനിയാഴ്ച സമയം: 5PM (യുകെ)
സ്ഥലം: വെസ്റ്റ് തോൺടൺ കമ്മ്യൂണിറ്റി സെന്റർ, 731-735, ലണ്ടൻ റോഡ്, തോൺടൺ ഹീത്ത്, ക്രോയ്ഡൺ CR7 6AU
LHA’s Facebook page – LondonHinduAikyavedi.Org
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക : സുരേഷ് ബാബു: 07828137478, സുഭാഷ് സർക്കാർ: 07519135993, ജയകുമാർ: 07515918523, ഗീത ഹരി: 07789776536, ഡയാന അനിൽകുമാർ: 07414553601.
ജോർജ് മാത്യു
ബിർമിങ്ഹാമിലെയും പരിസരപ്രദേശങ്ങളിലുമുള്ള ഓർത്തഡോക്സ് വിശാസികളുടെ ചിരകാല അഭിലാഷമായ സ്വന്തമായ ദേവാലയം എന്ന ആഗ്രഹം സഫലമായതിന്റെ പൂർത്തീകരണം എന്ന നിലക്കുള്ള പവിത്രമായ മൂറോൻ കൂദാശ ഡിസംബർ 10,11 തീയതികളിൽ ഭക്തി നിർഭരമായ ചടങ്ങുകളോടെ നടക്കുന്നു . കൂദാശ ചടങ്ങുകൾക്ക് ചെങ്ങന്നൂർ ഭദ്രാസന സഹായ മെത്രാപ്പോലീത്തയും ,യുകെ ,യൂറോപ്പ് , ആഫ്രിക്ക ഭദ്രാസനാധിപനുമായ ഡോ.മാത്യൂസ് മാർ തിമോത്തിയോസ് മുഖ്യ കാർമ്മികത്വം വഹിക്കും .
ഡോ. മാത്യൂസ് മാർ തിമോത്തിയോസ്
ഡിസംബർ 10 വെള്ളിയാഴ്ച വൈകിട്ട് 6 ന് സന്ധ്യനമസ്കാരവും ,7 -ന് മൂറോൻ കൂദാശയുടെ ഒന്നാം ഘട്ടം ,8.30ന് ഭക്ഷണം .ഡിസംബർ 11-രാവിലെ 7.30 പ്രഭാതനമസ്കാരം .മൂറോൻ കൂദാശയുടെ രണ്ടാം ഘട്ട ശുശ്രുഷയും ,വി .കുർബാനയും ,ആശിർവാദവും,പൊതുസമ്മേളനവും നടക്കും .തുടർന്ന് ഉച്ചഭക്ഷണത്തോടെ ചടങ്ങുകൾ സമാപിക്കും .യുകെയിലെ വിവിധ ഇടവകകളിൽ നിന്ന് വൈദീകരും ,വിശാസികളും കൂദാശയിൽ പങ്കെടുക്കുമെന്നു ഇടവക വികാരി ഫാ എൽദോ വർഗീസ് അറിയിച്ചു .
ഫാ.എൽദോ വർഗീസ്
മൂറോൻ കൂദാശയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി വിവിധ സബ്‌കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു .ഫാ .മാത്യൂസ് കുര്യാക്കോസ് ഇടവക വികാരിയും ,രാജൻ വര്ഗീസ് ട്രൂസ്റ്റിയും ,ജെയ്സൺ തോമസ് സെക്രെട്ടറിയും ആയ ഭരണസമിതിയുടെ കാലഘട്ടത്തിലാണ് സ്വന്തമായ ദേവാലയമെന്ന മലങ്കര മക്കളുടെ ആഗ്രഹം യാഥാർഥ്യമായത് .
ഇടവക വികാരി ഫാ:എൽദോ വര്ഗീസ് ,ട്രസ്റ്റി രാജൻ വർഗീസ് .സെക്രെട്ടറി എബ്രഹാം കുര്യൻ എന്നിവർ വിശുദ്ധ ദേവാലയ പുനർ പ്രതിഷ്ഠ ചടങ്ങുകൾക്ക് നേതൃത്വം നൽകും .
ഷൈമോൻ തോട്ടുങ്കൽ
ലണ്ടൻ .പാശ്ചാത്യ സഭയുടെ വിശ്വാസ യാത്രയിൽ , സീറോ മലബാർ സഭ വഹിക്കുന്ന പങ്ക് നിസ്തുലമെന്ന് ബ്രിട്ടനിലെ അപ്പസ്തലിക് നൂൺഷ്യോ ആർച്ച് ബിഷപ്പ് ക്‌ളൗഡിയോ ഗുജറോത്തി . സാർവത്രിക സഭയിൽ കഴിഞ്ഞ വര്‍ഷം ഡിസംബര്‍എട്ട് മുതല്‍ ഈ ഡിസംബര്‍ എട്ട് വരെ നീണ്ടു നിന്ന മാർ യൗസേപ്പിതാവിന്റെ വര്‍ഷാചരണത്തിന്റെ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ തല സമാപനത്തോടനുബന്ധിച്ച് ബ്രിട്ടനിലെ വിശുദ്ധ യൗസേപ്പ് പിതാവിന്റെ ദേശീയ തീർഥാടന കേന്ദ്രമായ ഫാൻബറോ സെൻറ് മൈക്കിൾസ് ആബിയിലേക്ക് നടത്തിയ രൂപതാതല തീർഥാടനത്തോടനുബന്ധിച്ച് നടന്ന വിശുദ്ധ കുർബാന മദ്ധ്യേ സംസാരിക്കുകയായിരുന്നു അദ്ദേഹം .
പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിന് സീറോ മലബാര്‍ സഭ മാതൃകയാണ്. സീറോ മലബാര്‍ സഭയുടെ ആരാധനാ ക്രമവും പങ്കെടുക്കുന്ന വിശ്വാസികളുടെ കൂടിച്ചേരലും കത്തോലിക്കാ സഭയ്ക്കു തന്നെ മാതൃകയും , അഭിമാനാര്‍ഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടികളും യുവാക്കളും വിശ്വാസം കാത്തുസൂക്ഷിച്ചു പള്ളിയിലെത്തുന്നത് കേരള യാത്രയ്ക്കിടെ കണ്ട ആഹ്‌ളാദിപ്പിക്കുന്ന കാഴ്ച ആയിരുന്നു. യൂറോപ്യന്‍ രാജ്യങ്ങള്‍ വിശ്വാസ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്.
ക്രൈസ്തവരുടെ ചരിത്രവും പാരമ്പര്യവും വരെ നഷ്ടമാകുന്ന സാഹചര്യമാണുള്ളത്. ഇതു തിരിച്ചു പിടിക്കാനുള്ള ആത്മാര്‍ഥമായ പരിശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തീർഥാടനത്തോടനുബന്ധിച്ച് നടന്ന വിശുദ്ധ കുർബാനയ്ക്ക് രൂപതാധ്യക്ഷൻ മാര്‍ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിച്ചു .പൗരസ്ത്യ സുറിയാനി ട്യൂണിൽ ഗാനങ്ങൾ സുറിയാനി , ഇംഗ്ലീഷ് ഭാഷകളിലും വിശുദ്ധ കുർബാനയിൽ ആലപിച്ചത് ഏറെ ശ്രദ്ധേയമായി .
ഫാണ്‍ബറോ സെന്റ് മൈക്കിൾസ് അബ്ബേയിലെ ആബട്ട് ഫാ. ഡോം കത്‌ബെര്‍ട്ട് ബ്രോഗന്‍, മോണ്‍സിഞ്ഞോര്‍ ജോണ്‍ കല്ലറയ്ക്കല്‍, രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റെവ . ഡോ .ആന്റണി ചുണ്ടെലിക്കാട്ട്, സിഞ്ചെല്ലൂസ് മാരായ റെവ.ഫാ. ജോര്‍ജ് ചേലക്കല്‍, ഫാ. ജിനോ അരിക്കാട്ട് എംസിബിഎസ് തുടങ്ങിയവരും , രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈദികരും അല്മായ പ്രതിനിധികളും സംബന്ധിച്ചു .റെവ.ഫാ. ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന 35 ഗായക സംഘവും ഏറെ ശ്രദ്ധേയമായി .
റെവ.ഡോ . വര്‍ഗീസ് പുത്തന്‍പുരയ്ക്കലിന്റെ പരിലീനത്തിനു കീഴില്‍ അണിനിരന്ന അള്‍ത്താര ബാലന്‍മാരും ഏവരുടെയും ശ്രദ്ധ ആകര്‍ഷിച്ചു.വികാരി ജെനെറാൾ റെവ. ഫാ. ജിനോ അരീക്കാട്ട് എംസി ബി എസിന്റെ നേതൃത്വത്തിൽ ആണ് തീർഥാനപരിപാടികൾ ഏകോപിപ്പിച്ചത് .
ഫാ. ഹാപ്പി ജേക്കബ്
ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് . സർവ്വ ജനവും ആഗ്രഹിച്ചിരുന്നു സന്തോഷം എന്ന് ചിന്തിക്കുമ്പോൾ അത് എത്രയോ വലുതായിരിക്കും. അതിൻറെ കാരണം ആണ് ഏറ്റവും ശ്രദ്ധേയം. വി. ലൂക്കോസിന്റെ സുവിശേഷം 2-ാം അധ്യായം 10-ാംവാക്യത്തിൽ ഓർമിപ്പിക്കുന്നു – “ദൂതൻ അവരോട് : ഭയപ്പെടേണ്ട സർവ്വ ജനത്തിനും ഉണ്ടാകുവാനുള്ളോരു മഹാ സന്തോഷം ഞാൻ നിങ്ങളോട് സുവിശേഷിക്കുന്നു. ”
എന്താണ് ആ സന്തോഷത്തിന് കാരണം. മറ്റൊന്നുമല്ല, ക്രിസ്തു എന്ന രക്ഷിതാവ് നിങ്ങൾക്കായി ജനിച്ചിരിക്കുന്നു നിത്യമായ , ശാശ്വതമായ സന്തോഷം പ്രാപ്യമാകണമെങ്കിൽ ക്രിസ്തു ജനിച്ചിരിക്കണം. മറ്റെവിടെയുമല്ല , സ്വന്തം ജീവിതത്തിൽ തന്നെ ആവണം. പറഞ്ഞറിഞ്ഞ കഥയായല്ല. സ്വന്തം ആയി തന്നെ അനുഭവിക്കണം എന്നാലേ സന്തോഷം യാഥാർഥ്യമാവൂ. ഈ കാലത്തിൽ നാം അനുഭവിച്ചറിയുന്ന സന്തോഷം അല്ല . അതൊക്കെ നമ്മെ വിട്ടു പോയാലും നിത്യമായി നിലനിൽക്കുന്ന ദൈവത്തിലുള്ള സന്തോഷമാണ് ദൂതൻ അരുളി ചെയ്തത്.
മറ്റൊരു ചിന്ത കൂടി നാം ഓർക്കണം. ഈ സന്തോഷം യഥാർത്ഥമാകുവാൻ ഒരു ബലി ആവശ്യമായിവന്നു. ദൈവം ഒരുക്കിയ വലിയ ത്യാഗമാണ് ഈ സന്തോഷത്തിലേയ്ക്ക് നമ്മെ കൊണ്ടു ചെല്ലുന്നത്. 1 കോരിന്ത്യർ 2 : 9 ൽ വായിക്കുന്നു ; “ദൈവം തന്നെ സ്നേഹിക്കുന്നവർക്ക് ഒരുക്കിയിട്ടുള്ളത് കണ്ണ് കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യൻറെയും ഹൃദയത്തിൽ തോന്നിയിട്ടുമില്ല. ” അപ്രകാരം നാം മനസ്സിലാക്കുമ്പോൾ നമ്മുടെ കാഴ്ചപ്പാടിൽ നിന്നും വളരെ ദൂരെയാണ് ക്രിസ്തുമസ്സിന്റെ സന്തോഷം .
ക്രിസ്തുമസിൽ നമ്മുടെ സന്തോഷം അലങ്കാരങ്ങളും വർണ്ണ പകിട്ടും, വിരുന്നും സൽക്കാരവും ഒക്കെ ആകുമ്പോൾ യഥാർത്ഥ അനുഭവം വിട്ടുകളയുന്നു. ബാഹ്യമായ ആചാരങ്ങളിൽ ഉള്ള ക്രിസ്തുമസേ നമുക്ക് പരിചയം ഉള്ളൂ . എന്നാൽ നാം മനസ്സിലാക്കുക ആ ത്യാഗം എന്തെന്ന് . ഫിലിപ്പ്യർ 2 : 6 – 8 “അവൻ ദൈവ രൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളണം എന്ന് വിചാരിക്കാതെ ദാസ രൂപം എടുത്ത് അദൃശ്യ സാദൃശ്യത്തിലായി തന്നെത്താൻ അഴിച്ച് വേഷത്തിൽ അദൃശ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നെ; അനുസരണമുള്ളവനായി തീർന്നു “.
ഇതിൽ ഏത് ഭാഗത്ത് ആണ് നമ്മുടെ ക്രിസ്തുമസ് സന്തോഷം സന്തോഷം ഉള്ളത്. അപ്പോൾ നാം മനസ്സിലാക്കുക ഈ രക്ഷാകരമായ സന്തോഷത്തിലെ ചില പ്രതീകങ്ങൾ മാത്രമായിരുന്നു നമ്മുടെ ക്രിസ്തുമസ്സ് . എന്നാൽ ഇനി തിരിച്ചറിയുക പ്രതീകങ്ങൾ പിന്തുടരുന്നതിലുള്ള താത്ക്കാലിക സന്തോഷം നാം മാത്രം അനുഭവിക്കുമ്പോൾ സർവ്വ ജനവും സന്തോഷിപ്പാൻ ഉള്ള ഒരു കാരണം അതിൻറെ പിന്നിൽ ഉണ്ടെന്ന് . ആ ത്യാഗത്തിന്റെ അനുഭവം ആണ് സന്തോഷമായി നാം അനുഭവിക്കേണ്ടത്.
ജനത്തിന് അനുഭവം നാം വായിക്കുമ്പോൾ അതിലെ ഓരോ വ്യക്തിത്വങ്ങളും സന്നദ്ധരായി എന്ന് നമുക്ക് കാണാം മറിയവും ജോസഫും ഇടയന്മാരും ജ്ഞാനികളും എല്ലാം ത്യാഗത്തിന്റെ അനുഭവങ്ങളാണ് നമുക്ക് പകർന്ന് നൽകുന്നത്. അവരാരും നമ്മെപ്പോലെ ക്ഷണിക സന്തോഷത്തിന്റെ വക്താക്കൾ ആയിരുന്നില്ല. സർവ്വ മാനവികതയും, സർവ്വ ചരാചരങ്ങളും ഒരുപോലെ ആ സന്തോഷം പങ്കു വച്ചു.
മറ്റൊരു തിരുത്തൽ കൂടി നാം പഠിക്കേണ്ടിയിരിക്കുന്നു ഈ ക്രിസ്തുമസ് കാലയളവിൽ . ദൈവപുത്രൻ സ്വയം താന്നിറങ്ങി മനുഷ്യ വേഷം എടുത്തത് നമുക്കെല്ലാവർക്കും വേണ്ടിയാണ്. അവിടെ സ്വയം എന്നത് ഇല്ല . ആ ജീവിതം ഏവർക്കുമായിട്ടാണ്. നമ്മുടെ സ്നേഹവും ബന്ധങ്ങളും എല്ലാം സ്വയത്തിന്റെ അടിസ്ഥാനത്തിലാണ്. നമ്മുടെ കുഞ്ഞുങ്ങളിലും ഈ അവസ്ഥ കണ്ടു വരുന്നു. എന്റേത് എന്നതിനേക്കാളുപരി നമുക്ക് ഏവർക്കും എന്ന കാഴ്ചപ്പാട് നാം അവരെ പഠിപ്പിക്കുമ്പോൾ ഈ തിരുജനനം അവർക്കും ജീവിതപാഠം ആകും .
ഇനി എങ്കിലും നാം ചിന്തിക്കുക, ബെത് ലഹേമിലെ സന്തോഷം ആണ് യഥാർത്ഥ ക്രിസ്തുമസ് സന്തോഷം എന്നുള്ളതും നമ്മുടെ ആചാരങ്ങളിലുള്ള ക്രിസ്തുമസ് സന്തോഷമല്ല യഥാർത്ഥ സന്തോഷം എന്നും . ആയതിനാൽ ബെത് ലഹേമിലെ സന്തോഷം എന്റേയും സന്തോഷമായി മാറുവാൻ ഈ ത്യാഗത്തിന്റെ അനുഭവങ്ങൾ നാം മനസ്സിലാക്കി നിത്യ സന്തോഷത്തിന്റെ ക്രിസ്തുമസ്സിൽ നമുക്കും പങ്കാളികളാകാം.
കർത്ത്യ ശുശ്രൂഷയിൽ
ഹാപ്പി ജേക്കബ് അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ്
മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം.
ഷൈമോൻ തോട്ടുങ്കൽ
ലണ്ടൻ . വിശുദ്ധ യൗസേപ്പിതാവിനെ സാർവത്രിക സഭയുടെ പേട്രൺ ആയി പ്രഖ്യാപിച്ചതിന്റെ നൂറ്റി അൻപതാം വാർഷികത്തോടനുബന്ധിച്ച് പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച സെന്റ് ജോസഫ് ഇയറിന്റെ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ തല സമാപനത്തോടനുബന്ധിച്ചു ബ്രിട്ടനിലെ വിശുദ്ധ യൗസേഫ് പിതാവിന്റെ നാമധേയത്തിലുള്ള ചരിത്ര പ്രസിദ്ധമായ ഫാൻബൊറോ ആബിയിലേക്കു തീർഥാടനം സംഘടി പ്പിച്ചിരിക്കുന്നു.
രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ ഡിസംബർ നാലാം തീയതി ശനിയാഴ്ച മൂന്നു മണിക്ക് നടക്കുന്ന തീർഥാടനത്തിൽ ഗ്രേറ്റ് ബ്രിട്ടനിലെ അപ്പോസ്തലിക് നൂൺഷിയോ ആർ ച്ച് ബിഷപ് മാർ ക്ലൗഡിയോ ഗുജരോത്തി മുഖ്യാതിഥി ആയി പങ്കെടുക്കും .രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാനയിൽ രൂപതാ പ്രോട്ടോസിഞ്ചെല്ലൂസ് റെവ. ഡോ . ആൻറണി ചുണ്ടെലിക്കാട്ട് , വികാരി ജെനെറൽമാരായ റെവ.ഫാ. ജിനോ അരീക്കാട്ട് എം. സി. ബി.എസ് , ഫാ. സജിമോൻ മലയിൽ പുത്തൻപുര ,റെവ. ഫാ. ജോർജ് ചേലക്കൽ , രൂപതയുടെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുള്ള വൈദികർ എന്നിവരും സഹകാർമ്മികരാകും ,സ്ഥല പരിമിതികൾ മൂലം മുൻകൂട്ടി രജിസ്റ്റർ ചെയ്ത നൂറു പേർക്കാണ് പരിപാടിയിൽ പങ്കെടുക്കുവാൻ അവസരം ഉള്ളതെന്നും , പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായും, വികാരി ജെനെറൽ ഫാ. ജിനോ അരീക്കാട്ട് അറിയിച്ചു .